2016, ജൂൺ 28, ചൊവ്വാഴ്ച

മാനുവെൽ ബന്ദയ്‌ര - കവിതകൾ




മാനുവെൽ ബന്ദയ്‌ര Manuel Carneiro de Sousa Bandeira Filho (1886-1968)- മോഡേണിസ്മോ എന്ന ബ്രസീലിയൻ സാഹിത്യപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ കവി. വിവർത്തകനും വിമർശകനും സാഹിത്യചരിത്രകാരനുമായിരുന്നു.

പതിനേഴാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചതിനെ തുടർന്ന് പഠനവും ആർക്കിടെക്റ്റ് സ്വപ്നവും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടുള്ള കുറേ വർഷങ്ങൾ ചികിത്സയ്ക്കു വേണ്ടിയുള്ള യാത്രകളിലായിരുന്നു. അക്കാലം പക്ഷേ, നിരന്തരമായ വായനയുടെയും കവിതയെഴുത്തിന്റെയും കാലം കൂടിയായിരുന്നു. സ്വിറ്റ്സർലണ്ടിലെ ഒരു സാനിട്ടോറിയത്തിൽ വച്ച് ഫ്രഞ്ച് സറിയലിസ്റ്റ് കവിയായ എല്വാദുമായി പരിചയപ്പെടുന്നുമുണ്ട്.

അദ്ദേഹത്തിന്റെ ആദ്യകാലകവിതകൾ സിംബലിസത്തിന്റെ സ്വാധീനമുള്ളതായിരുന്നു. എന്നാൽ 1924ൽ ഇറങ്ങിയ O ritmo dissoluto, 1930ലെ Libertinagem എന്നീ സമാഹാരങ്ങൾ മോഡേണിസ്മോ പ്രസ്ഥാനത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ വഹിക്കുന്നു. ബ്രസീലിയൻ സാഹിത്യത്തെ അക്കാഡമിക് പാണ്ഡിത്യത്തിൽ നിന്നും യൂറോപ്യൻ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുക എന്നതാണ്‌ മോഡേണിസ്മോ അതിന്റെ ഉത്തരവാദിത്തമായിട്ടെടുത്തത്. അതിനുള്ള ഉപകരണങ്ങളാവട്ടെ, വൃത്തനിരാസവും സംസാരഭാഷയും അനിയതമായ പദഘടനയും നിത്യജീവിതസന്ദർഭങ്ങളും. ബന്ദയ്‌ര യുടെ പ്രമേയങ്ങൾ കാവ്യാത്മകമേയല്ല. ബ്രസീലിയൻ ജീവിതത്തിലെ ദൈനന്ദിനാനുഭവങ്ങളുടെ വളച്ചുകെട്ടില്ലാത്ത, എന്നാൽ നർമ്മബോധത്തോടെയുള്ള പ്രതിപാദനമാണ്‌ അദ്ദേഹത്തിന്റെ കവിതകൾ.

Estrela da Manha (പ്രഭാതതാരം,1936), Estrela da Tarde(സാന്ധ്യതാരം,1963), Estrela da Vida Enteira (ജന്മനക്ഷത്രം,1965) എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ. ഇംഗ്ളീഷിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ This Earth, That Sky (1989) എന്ന പേരിൽ Candace Slater വിവർത്തനം ചെയ്തിരിക്കുന്നു.


വൾഗിവാഗ


ഉടലിന്റെ ആനന്ദങ്ങളല്ലാതെ മറ്റൊന്നാണ്‌
പ്രണയമെന്നെനിക്കു വിശ്വാസമില്ല!
എന്റെ കാമുകൻ മുഴുക്കുടിയനായി മരിച്ചു,
എന്റെ കെട്ടിയവൻ കാസരോഗിയായി മരിച്ചു!

ഏതു വിദഗ്ധമായ വിരലുകൾക്കിടയിലാണ്‌
എനിക്കെന്റെ നിഷ്കളങ്കത നഷ്ടമായതെന്നോർമ്മയില്ല.
വയസ്സറിയിക്കും മുമ്പേ തന്നെ
രഹസ്യങ്ങളെല്ലാം ഞാനറിഞ്ഞിരുന്നു.

ഞാൻ ഒരാളുടേതായിരുന്നു...പിന്നെ മറ്റൊരാളുടെ...
ഈയാൾ ഡോക്ടറായിരുന്നു, മറ്റേയാൾ കവിയും..ശേഷിച്ചവരെ ഞാൻ മറന്നു!
എന്റെ സർവ്വവിജ്ഞാനശയ്യയിൽ കിടന്ന്
ലളിതകലകളെല്ലാം ഞാൻ പഠിച്ചു.

കിഴവന്മാർക്കു ഞാൻ വികാരത്തിന്റെ ചൂടു പകർന്നു,
ജ്വരബാധിതർക്കു ഞാൻ കുളിരു കൊടുത്തു,
എന്റെ കുഴഞ്ഞാട്ടം കലാകാരന്മാർക്കു പ്രചോദനമായി,
പേടിത്തൊണ്ടന്മാർക്കു ഞാൻ നെഞ്ചുറപ്പായി.

ചിലരെ ഞാൻ കളിയാക്കി, അവരുടെ കീശ കാലിയാക്കി.
നുകം കാളയ്ക്കു ചേർന്നതു തന്നെയായിരുന്നു...
മനോരാജ്യക്കാരുടേതും പഞ്ചപാവങ്ങളുടേതുമായിരുന്നില്ല,
എന്റെ അടിവയർ ആരുടേയും സ്വത്തായിരുന്നില്ല.

എന്നാലൊരാളെന്റെ ഹൃദയത്തെ തൊട്ടുവെന്നാകട്ടെ,
ഞാനലിയുന്നു.
ഞാനെന്നെ അയാൾക്കു നല്കുന്നു.
എന്തും ഞാനയാൾക്കു കൊടുക്കുന്നു...പണം പോലും!

അയാളെന്നെ തല്ലിയാൽ എനിക്കയാളെ എന്തിഷ്ടമാണെന്നോ!
ഹാ, പ്രഹരത്തിന്റെ ആനന്ദം!
കോപത്തോടെ അയാളെന്നെ ഇടിക്കുമ്പോൾ
കണ്ണീരൊഴുക്കിക്കൊണ്ടയാൾക്കു വഴങ്ങുക!

കാമച്ചൂടെടുക്കുമ്പോൾ
പോക്കിരികളുടെ മടകളിലേക്കു ഞാനോടുന്നില്ലെങ്കിൽ
ഇരുട്ടത്തു കത്തിത്തലപ്പുകളുടെ മൂർച്ചകൾ
എനിക്കു ഭയമാണെന്നതുകൊണ്ടു മാത്രം!

ഉടലിന്റെ ആനന്ദങ്ങളല്ലാതെ മറ്റൊന്നാണ്‌
പ്രണയമെന്നെനിക്കു വിശ്വാസമില്ല!
എന്റെ കാമുകൻ മുഴുക്കുടിയനായി മരിച്ചു,
എന്റെ കെട്ടിയവൻ കാസരോഗിയായി മരിച്ചു!

(വൾഗിവാഗ - വേശ്യ എന്നർത്ഥം വരുന്ന ലാറ്റിൻ പദം)
(1919)

ഗിനിപ്പന്നി
ആറു വയസ്സായപ്പോൾ
എനിക്കൊരു ഗിനിപ്പന്നിയെ സമ്മാനം കിട്ടി.
എന്തൊരു നെഞ്ചുരുക്കമാണെന്നോ
എനിക്കതു കൊണ്ടുവന്നത്-
അടുപ്പിന്മൂട്ടിലൊളിക്കണമെന്നല്ലാതെ
ആ കുഞ്ഞുജീവിക്കൊന്നും വേണ്ട!
ഞാനതിനെ സ്വീകരണമുറിയിലേക്കു കൊണ്ടുവന്നു,
വീടിന്റെ ഏറ്റവും വൃത്തിയുള്ള,
ഏറ്റവും ഭംഗിയുള്ള ഭാഗത്തു കൊണ്ടുവച്ചു,
അതിനു പക്ഷേ, അടുപ്പിന്മൂട്ടിലിരുന്നാൽ മതി.
എന്റെ ലാളനകളൊന്നും അതിലേശിയില്ല.
ആ ഗിനിപ്പന്നിയായിരുന്നു എന്റെ ആദ്യപ്രണയം.
(1930)

എന്റെ അവസാനത്തെ കവിത



എന്റെ അവസാനത്തെ കവിത ഈ വിധമാകട്ടെയെന്നാണെനിക്ക്:

ഏറ്റവും സരളവും തീർത്തുമനുദ്ദിഷ്ടവുമായ കാര്യങ്ങൾ സൗമ്യമായതു പറയണം,
കണ്ണീരിറ്റാത്തൊരു തേങ്ങൽ പോലതുത്കടമാവണം,
അതിനുണ്ടാവണം മണമില്ലാത്ത പൂക്കളുടെ ഭംഗി,
അതിസുതാര്യമായ വജ്രങ്ങൾ ദഹിക്കുന്ന ജ്വാലയുടെ ശുദ്ധി,
കാരണമെഴുതിവയ്ക്കാതെ ആത്മഹത്യ ചെയ്യുന്നവരുടെ വികാരതീവ്രത.

(1930)

ഒരു പത്രലേഖനത്തിൽ നിന്നു കിട്ടിയ കവിത



ജോൺ ലഷ്യസ് അങ്ങാടിയിലെ കൂലിവേലക്കാരനായിരുന്നു,
ബാബിലോൺ കുന്നിലെ വീട്ടുനമ്പറില്ലാത്ത ഒരു ചായ്പിലാണ്‌
അയാളുടെ താമസം.

ഒരു രാത്രിയിൽ അയാൾ
നവംബർ 20 എന്ന ബാറിൽ പോയി
കുടിച്ചു
പാടി
ആടി
പിന്നെ റോഡ്രിഗോ ഡി ഫ്രെയ്റ്റാ പാലത്തിൽ നിന്നെടുത്തുചാടി
അയാൾ ആത്മഹത്യയും ചെയ്തു.

(പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പത്രവാർത്തയുടെ കവിതാരൂപം)
(1930)


തെരേസ



തെരേസയെ ആദ്യമായി കാണുമ്പോൾ ഞാൻ കരുതി
അവളുടെ കാലുകൾ പരിഹാസ്യമാണെന്ന്.
അവളുടെ മുഖം കണ്ടിട്ട് കാലു പോലെയുണ്ടെന്നും
എനിക്കു തോന്നിയിരുന്നു.


തെരേസയെ രണ്ടാമതൊരിക്കൽ കണ്ടപ്പോൾ
അവളുടെ കണ്ണുകൾക്ക് അവളുടെ ശിഷ്ടഭാഗത്തെക്കാൾ
വളരെ പ്രായം കൂടുതലാണെന്നെനിക്കു തോന്നി.
(അവളുടെ കണ്ണുകൾ ജനിച്ച് പത്തു കൊല്ലം കാത്തിരുന്നു
അവളുടെ ശേഷം ഭാഗങ്ങൾക്കായി.)


മൂന്നാം തവണ ഒരു വസ്തുവും ഞാൻ കണ്ടില്ല.
ആകാശം ഭൂമിയിലേക്കിറങ്ങിവന്നു,
പരിശുദ്ധാത്മാവൊരിക്കൽക്കൂടി
ജലപ്പരപ്പിനു മേൽ കൂടി നീങ്ങുകയും ചെയ്തു.
(1930)


മീവൽപ്പക്ഷി



പുറത്തൊരു മീവൽപ്പക്ഷി പറയുകയായിരുന്നു:
“ഒരു പകലു മുഴുവൻ ഞാൻ തുലച്ചുകളഞ്ഞു!”

മീവലേ, മീവലേ, എന്റെ ഗാനമതിലും ദാരുണം.
ഒരായുസ്സു മുഴുവൻ ഞാൻ തുലച്ചുകളഞ്ഞു...
(1930)


ഐറിൻ സ്വർഗ്ഗത്തിൽ



കറുത്ത ഐറിൻ
നല്ലവളായ ഐറിൻ
ഒരിക്കലും മുഖം കറുക്കാത്ത ഐറിൻ.

ഐറിൻ സ്വർഗ്ഗത്തു ചെല്ലുന്നത്
ഞാൻ മനസ്സിൽ കാണുന്നു:
“ഞാൻ കയറിവന്നോട്ടെ, സാർ?”
പത്രോസ് പുണ്യവാൻ പറയുന്നു:
“കയറിവരൂ, ഐറിൻ.
നിനക്കനുവാദം ചോദിക്കേണ്ട കാര്യമില്ല.”


(ഐറിൻ ബന്ദയ്‌രയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു)
(1930)

ക്രിസ്തുമസ് കവിത



കണ്ണാടീ, ഉറ്റ ചങ്ങാതീ,
എന്റെ ചുളിവുകളും
നരച്ച മുടിയും
തളർന്ന, വെള്ളെഴുത്തു ബാധിച്ച കണ്ണുകളും
നീ പ്രതിഫലിപ്പിക്കുന്നു.
കണ്ണാടീ, ഉറ്റ ചങ്ങാതീ,
കൃത്യവും നിഷ്കൃഷ്ടവുമായ റിയലിസത്തിന്റെ ആചാര്യാ,
നന്ദി, നന്ദി.


എന്നാലൊരു മന്ത്രക്കണ്ണാടിയായിരുന്നു നീയെങ്കിൽ
ഈ വിഷാദവാനായ മനുഷ്യന്റെ കയങ്ങളിലേക്കു
നീയിറങ്ങുമായിരുന്നു,
ഈ മനുഷ്യനെ താങ്ങിനിർത്തുന്ന കുട്ടിയെ നീ കണ്ടെത്തുമായിരുന്നു,
മരിക്കാൻ കൂട്ടാക്കാത്ത കുട്ടിയെ,
എന്നോടൊപ്പമല്ലാതെ മരിക്കാത്ത കുട്ടിയെ,
ഓരോ ക്രിസ്തുമസ് രാത്രിയിലും
വാതിലിനു പിന്നിൽ തന്റെ ചെരുപ്പു കൊണ്ടുവയ്ക്കാൻ
ഇന്നും ഇഷ്ടപ്പെടുന്ന കുട്ടിയെ.

(1940)

ആപ്പിൾ


ഒരു കോണിലൂടെ നോക്കുമ്പോൾ
ചുക്കിച്ചുളിഞ്ഞ മുല പോലെയാണു നീ,
മറ്റൊരു വിധം നോക്കുമ്പോൾ
പൊക്കിൾക്കൊടി മുറിച്ചുമാറ്റാത്ത ഉദരം പോലെ.


ദിവ്യപ്രണയം പോലെ ചുവന്നിട്ടാണു നീ.

നിനക്കുള്ളിൽ കുഞ്ഞുകുഞ്ഞുവിത്തുകളിൽ
ജീവന്റെ സമൃദ്ധി തുടിക്കുന്നു,
അനന്തമായി.


എന്നിട്ടും എന്തു ലാളിത്യമാണു നിനക്ക്,
നികൃഷ്ടമായൊരു ഹോട്ടൽ മുറിയിൽ
ഒരു കത്തിക്കരികിലിരിക്കുമ്പോൾ.

(1940)

കാപ്പിക്കടയില്‍


ശവഘോഷയാത്ര കടന്നുപോയപ്പോൾ
കാപ്പിക്കടയിലിരുന്നവർ
തൊപ്പിയെടുത്തു പിടിച്ചു,
ഹാ, എത്ര യാന്ത്രികമായിരുന്നു അത്‌,
ചടങ്ങു കഴിക്കുംപോലെ, അശ്രദ്ധമായും,
മരിച്ചയാൾക്കൊരഭിവാദ്യം.
അവരെല്ലാം ജീവിതത്തിലേക്കു മുഖം തിരിച്ചവരായിരുന്നല്ലോ,
അവർ ജീവിതത്തിൽ മുങ്ങിത്താണവരായിരുന്നല്ലോ,
അവർ ജീവിതത്തെ താങ്ങിനില്‍ക്കുന്നവരായിരുന്നല്ലോ.
അവരിലൊരാൾ പക്ഷേ,
ദീർഘവും സാവധാനവുമായ ഒരു ചേഷ്ടയോടെ
തന്റെ തൊപ്പിയൂരിമാറ്റി
ശവമഞ്ചത്തെ ഉറ്റുനോക്കി നിന്നു.
ഈയാൾക്കറിയാമായിരുന്നു,
നിഷ്ഠുരവും ലക്ഷ്യമില്ലാത്തതുമായ ഒരു കലാപമാണു ജീവിതമെന്ന്,
ഒരു വഞ്ചനയാണു ജീവിതമെന്ന്,
മരണപ്പെട്ട ആത്മാവിൽ നിന്നു നിത്യമുക്തി നേടി
ഉടല്‍  കടന്നുപോകുമ്പോൾ
അയാൾ പ്രണാമമര്‍പ്പിക്കുകയായിരുന്നു .


എന്റെ നെറ്റി മേൽ നിന്റെ കൈ വയ്ക്കൂ



എന്റെ മൗനം നിന്നെ മുറിപ്പെടുത്താതിരിക്കട്ടെ.
വാക്കുകളെനിക്കു മടുത്തുവെന്നേയുള്ളു.
എനിക്കു നിന്നെ സ്നേഹമാണെന്നറിയില്ലേ?
എന്റെ നെറ്റി മേൽ നിന്റെ കൈ വയ്ക്കൂ.
അവാച്യമായൊരു മിടിപ്പിൽ നിനക്കു കേൾക്കാം
കണക്കിലെടുക്കേണ്ട ഒരേയൊരു വാക്കിന്റെ അർത്ഥം
-സ്നേഹം.


നിശ്ശേഷമരണം



മരിക്കുക.
ഉടലിലുമാത്മാവിലും മരിക്കുക.
നിശ്ശേഷമായി.


ഉടലിന്റെ ദാരുണാവശിഷ്ടങ്ങൾ ബാക്കി വയ്ക്കാതെ മരിക്കുക.
ചുറ്റിനും പൂക്കളുമായി
ചോര വറ്റിയ മെഴുകുമുഖാവരണം ശേഷിപ്പിക്കാതെയും.
(ദുഃഖത്തെക്കാളേറെ മരണഭീതിയിൽ നിന്നുറന്ന കണ്ണീരിൽ കുളിച്ച്
ഒരു നാളിനുള്ളിലവ ചീയും, ഭാഗ്യം ചെയ്ത പൂക്കൾ!)


അലയുന്നൊരാത്മാവിനെ ബാക്കി വയ്ക്കാതെ മരിക്കുക...
(സ്വർഗ്ഗത്തിലേക്കാണോ അതു പോകുന്നത്?)
എന്നാലേതു സ്വർഗ്ഗമാണു നിങ്ങളുടെ സങ്കല്പസ്വർഗ്ഗത്തെ തൃപ്തിപ്പെടുത്തുക?


ഒരു ചാലോ ഒരു പാടോ ഒരു നിഴലോ
ഒരു നിഴലിന്റെ ഓർമ്മയോ
ഒരു ഹൃദയത്തിലും ഒരു മനസ്സിലും
ഒരു തൊലിപ്പുറത്തും ശേഷിപ്പിക്കാതെ മരിക്കുക.

അത്ര നിശ്ശേഷമായി മരിക്കുക,
ഒരുനാൾ പത്രത്തിൽ നിങ്ങളുടെ പേരു കാണുമ്പോൾ
അവർ ചോദിക്കണം, “ആരാണിയാൾ?”


അതിലും നിശ്ശേഷമായി മരിക്കുക.
-അങ്ങനെയൊരു പേരു പോലും ശേഷിപ്പിക്കാതെ മരിക്കുക.

(1940)

നക്ഷത്രം



ഒരു വിദൂരനക്ഷത്രത്തെ ഞാൻ കണ്ടു,
എത്രയും തണുത്തുവിളറിയൊരു നക്ഷത്രം,
എന്റെ നിശ്ശൂന്യജീവിതത്തിൽ
ഒരു നക്ഷത്രം തിളങ്ങുന്നതു ഞാൻ കണ്ടു.


അതത്രയും തണുത്തൊരു നക്ഷത്രമായിരുന്നു!
അത്രയുമകലെയായതു തിളങ്ങിനിന്നു.
പകലസ്തമിക്കുന്ന നേരത്ത്
ഒരേകാന്തനക്ഷത്രമായി അതു തിളങ്ങിനിന്നു.


ആ ഉയരത്തിൽ നിന്നതെന്തേയിറങ്ങിവന്നില്ല,
ആ നക്ഷത്രം?
അത്രയുമുയരത്തിൽ അതെന്തേ തിളങ്ങിനിന്നു,
ആ നക്ഷത്രം?


അതു മറുപടി പറയുന്നതു ഞാൻ കേട്ടു,
അതാ വിധം പെരുമാറുന്നുവെങ്കിൽ
എന്റെ ആയുസ്സൊടുങ്ങുന്ന നാളു വരെ
വിഷാദപൂർണ്ണമായൊരു പ്രത്യാശ എനിക്കു നല്കാനത്രേ.
(1940)


മൊസാർട്ട് സ്വർഗ്ഗത്തിൽ



1791 ഡിസംബർ അഞ്ചാം തീയതി വെട്ടിത്തിളങ്ങുന്നൊരു വെള്ളക്കുതിരയുടെ പുറത്ത് വിസ്മയപ്പെടുത്തുമാറ്‌ പെരുവിരലൂന്നിത്തിരിഞ്ഞുകൊണ്ടൊരു സർക്കസഭ്യാസിയെപ്പോലെ വുൾഫ്ഗാങ്ങ് അമേദ്യുസ് മൊസാർട്ട് സ്വർഗ്ഗത്തേക്കു കടന്നുചെന്നു.
കുഞ്ഞുമാലാഖമാർ അതിശയപ്പെട്ടു ചോദിച്ചു, “ഇതാര്‌? ദൈവമേ, ഇതാര്‌?”
അശ്രുതപൂർവ്വമായ ഈണങ്ങളൊന്നൊന്നായി ചിറകെടുക്കുകയുമായി.

വചനാതീതമായ അഖണ്ഡധ്യാനം നിമിഷനേരത്തേക്കു നിലച്ചു.
കന്യാമറിയം അയാളുടെ നെറ്റിയിൽ ചുംബിച്ചു.
ആ നിമിഷം മുതൽ വുൾഫ്ഗാങ്ങ് അമേദ്യുസ് മൊസാർട്ട് ആയി, ഏറ്റവും പ്രായം കുറഞ്ഞ മാലാഖ.
(1940)


തെന്നൽ



നമുക്കങ്ങു വടക്കു പോയി പാർക്കാം, അനാരിനാ.
ഞാനെന്റെ കൂട്ടുകാരെ ഉപേക്ഷിക്കാം,
എന്റെ പുസ്തകങ്ങളും എന്റെ സമ്പാദ്യങ്ങളും നാണക്കേടുകളും ഉപേക്ഷിക്കാം.
നീ നിന്റെ മകളെയും മുത്തശ്ശിയേയും ഭർത്താവിനേയും കാമുകനേയും ഉപേക്ഷിക്കുക.
ഇവിടെ കടുത്ത ചൂടാണ്‌.
വടക്കും നല്ല ചൂടു തന്നെ.
എന്നാൽ അവിടെയൊരു തെന്നലുണ്ട്:
അവിടെ അതിൽ നമുക്കു ജീവിക്കാം, അനാരിനാ.

(1946)

കവിത



ഇന്നു കാലത്തുണർന്നപ്പോൾ ഇരുട്ട് മാറിയിരുന്നില്ല
-പകലായിക്കഴിഞ്ഞിട്ടും-
മഴ പെയ്യുകയുമായിരുന്നു.
നിർവ്വേദത്തിന്റെ വിഷാദമഴ പെയ്യുകയായിരുന്നു,
രാത്രിയിലെ പ്രചണ്ഡോഷ്ണത്തിനൊരു വിപരീതവും
സാന്ത്വനവും പോലെ.
പിന്നെ ഞാൻ എഴുന്നേറ്റ്,
തന്നെത്താൻ ഒരു കാപ്പിയുണ്ടാക്കിക്കുടിച്ചിട്ട്
പിന്നെയും ചെന്നുകിടന്നു;
എന്നിട്ടൊരു സിഗററ്റിനു തീ കൊളുത്തിക്കൊണ്ട്
ഞാൻ ചിന്തിക്കാൻ തുടങ്ങി


-ജീവിതത്തെയും ഞാൻ സ്നേഹിച്ച സ്ത്രീകളെയും കുറിച്ച്
എളിമയോടെ ചിന്തിക്കാൻ.

(1946)

--------------------------------------------------------------------------------------------------------------
അനക്കമറ്റ രാത്രി

-------------------------------------------------------------------------------------------------

അനക്കമറ്റ രാത്രിയിൽ
വിളക്കുകാലിനരികിൽ
തവളകൾ കൊതുകുകളെ വെട്ടിവിഴുങ്ങുന്നു.

തെരുവിലൂടാരും പോകുന്നില്ല,
ഒരു കള്ളുകുടിയൻ പോലും.

എന്നാലുമവിടെയുണ്ട്,
നിഴലുകളുടെ ഒരു ഘോഷയാത്ര:
കടന്നുപോയിക്കഴിഞ്ഞവരുടെ നിഴലുകൾ,
ഇപ്പോഴും ജീവനുള്ളവരുടെയും 
മരിച്ചുകഴിഞ്ഞവരുടേയും.

അരുവിയതിന്റെ തടത്തിൽ കിടന്നു തേങ്ങുന്നു.
രാത്രിയുടെ ശബ്ദം...

(ഈ രാത്രിയുടേതല്ല, ഇതിലും വിപുലമായതൊന്നിന്റെ.)


ക്ഷമാപണം



യൂറിക്കോ ആൽവെസ്, ബാഹിയൻ കവേ,
മേലാകെ മഞ്ഞുതുള്ളികളും നറുംപാലും
ആട്ടിൻകുട്ടികളുടെ കാട്ടവും വീണവനേ,
ഫെയ്റാ ദെൽ സാന്താ അന്നായിലേക്കു വരാനുള്ള തന്റെ ക്ഷണം
എനിക്കു സ്വീകരിക്കാനാവാത്തതിൽ ക്ഷമിക്കണേ.
ഞാനൊരു പട്ടണക്കവിയാണ്‌.
എന്റെ ശ്വാസകോശങ്ങൾ മനുഷ്യത്വഹീനമായ യന്ത്രങ്ങളാണ്‌,
സിനിമാക്കൊട്ടകകളിലെ കാർബൺ ഡയോക്സൈഡ് ശ്വസിക്കാൻ
അവ ശീലിച്ചുകഴിഞ്ഞിരിക്കുന്നു.
പിശാച് കുഴച്ചുണ്ടാക്കിയ അപ്പമാണ്‌ ഞാൻ കഴിക്കുന്നത്.
ഞാൻ കുടിക്കുന്നത് ടിന്നിലടച്ച പാലാണ്‌.
ഞാൻ എ എന്ന കള്ളനുമായി വർത്തമാനം പറയുന്നു,
ബി എന്ന കൊലപാതകിയുമായി കൈ കുലുക്കുന്നു.
ഞാനൊരു സൂര്യോദയം കണ്ടിട്ടോ
പ്രഭാതവർണ്ണങ്ങളിൽ കണ്ണുകൾ കഴുകിയിട്ടോ യുഗങ്ങളായിരിക്കുന്നു.


യൂറിക്കോ ആൽവെസ്, ബാഹിയൻ കവേ,
തന്റെ നാട്ടിലെ വൈക്കോലു മണക്കുന്ന ശുദ്ധവായു ശ്വസിക്കാൻ
ഞാൻ അർഹനല്ലാതായിക്കഴിഞ്ഞിരിക്കുന്നു.


(Eurico Alves (1909-1974)- പ്രാദേശികതയുടെ വക്താവായ ബ്രസീലിയൻ കവി)

യാഥാർത്ഥ്യവും പ്രതിബിംബവും



മഴ കഴുകിയ തെളിഞ്ഞ വായുവിൽ
അംബരചുംബി ഉയർന്നുയർന്നുപോകുന്നു,
മുറ്റത്തെ ചെളിക്കുണ്ടിൽ പ്രതിബിംബിച്ചുകൊണ്ടതു താഴ്ന്നിറങ്ങുന്നു.
യാഥാർത്ഥ്യത്തിനും പ്രതിബിംബത്തിനുമിടയിലൂടെ,
രണ്ടിനേയും വേർതിരിക്കുന്ന ഉണങ്ങിയ നിലത്തിലൂടെ
നാലു പ്രാവുകൾ ഉല്ലാസയാത്ര നടത്തുന്നു.

(1946)

ആകാശം



നീലിച്ച അപാരതയിലേക്ക്
കുട്ടി കണ്ണെത്തിച്ചു നോക്കുന്നു,
ഒരു കുഞ്ഞുകൈക്കുമ്പിളിൽ
അതിനെ ഒതുക്കാൻ നോക്കുന്നു.


ആകാശം ഒരു മായയാണ്‌,
അവനു മനസ്സിലാകാത്തത്;
തനിക്കു കിട്ടില്ലെന്നവൻ കരുതുന്നു,
ഉള്ളംകൈയിലിപ്പോഴേയുള്ളത്.

(1946)

ജന്തു



മുറ്റത്തെ കുപ്പക്കൂനയ്ക്കിടയിൽ
ഇന്നലെ ഞാനൊരു ജന്തുവിനെ കണ്ടു,
ചവറുകൾക്കിടയിലത് തീറ്റ തേടുകയായിരുന്നു.


എന്തെങ്കിലുമൊന്നു കൈയിൽ കിട്ടിയാൽ
അതെന്താണെന്നു നോക്കിയിരുന്നില്ല,
ഒന്നു മണത്തുനോക്കിയിരുന്നില്ല-
കിട്ടിയ പാടേ വെട്ടിവിഴുങ്ങുകയായിരുന്നു.


ആ ജന്തു നായയായിരുന്നില്ല
പൂച്ചയായിരുന്നില്ല
എലിയായിരുന്നില്ല.


ആ ജന്തു, എന്റെ ദൈവമേ, ഒരു മനുഷ്യനായിരുന്നു.
(1946)



പുഴ



രാത്രിയിൽ നിശ്ശബ്ദമായൊഴുകുന്ന
പുഴ പോലാവുക.
ഇരുട്ടിനെ ഭയക്കാതിരിക്കുക.
നക്ഷത്രങ്ങളുണ്ടെങ്കിൽ അവയെ പ്രതിഫലിപ്പിക്കുക.
ഇനി ആകാശത്തു മേഘങ്ങൾ നിറഞ്ഞാൽ
(അവയും ജലം തന്നെയാണല്ലോ)
പ്രശാന്തമായ ആഴങ്ങളിൽ
അവയേയും പ്രതിഫലിപ്പിക്കുക,
ഖേദമേതുമില്ലാതെ.
(1946)


പ്രണയവിദ്യ


പ്രണയമാനന്ദമാകണമെങ്കിൽ
ആത്മാവിനെ മറന്നേക്കൂ.
പ്രണയത്തിന്റെ രസം കളയുന്നതാത്മാവു തന്നെ.
ദൈവത്തിലേ ആത്മാക്കൾ തൃപ്തരാവൂ,
മറ്റാത്മാക്കളിലല്ല,
ദൈവത്തിൽ, അല്ലെങ്കിൽ
പരലോകത്തിൽ.
അന്യോന്യം തൊട്ടറിയാനാത്മാക്കൾക്കാവില്ല.
നിങ്ങളുടെ ഉടൽ മറ്റൊരുടലുമായിടപഴകട്ടെ,
ഉടലുകളാണന്യോന്യമറിയുകയെന്നതിനാൽ,
ആത്മാക്കൾക്കതാവുകയില്ലെന്നതിനാൽ.

(1948)

രാത്രിയിൽ കേട്ടത്



ഗ്ളപ്, ഗ്ളപ്, ഗ്ളപ്...
ചതുപ്പിൽ തവളകളുടെ സംഘഗാനം?
അല്ല, നാല്‌ പോലീസ് നായ്ക്കുട്ടികൾ
വെള്ളം നക്കിക്കുടിക്കുന്നത്.

(1952)

മരണത്തിനുള്ള ഒരുക്കം



ജീവിതം ഒരത്ഭുതമാണ്‌.
ഓരോ പൂവും,
അതിന്റെ രൂപവും നിറവും മണവുമായി,
ഓരോ പൂവും ഒരത്ഭുതമാണ്‌.
ഓരോ കിളിയും,
അതിന്റെ തൂവലും പറക്കലും പാട്ടുമായി,
ഓരോ കിളിയും ഒരത്ഭുതമാണ്‌.
സ്ഥലം, അനന്തമായ സ്ഥലം,
സ്ഥലം ഒരത്ഭുതമാണ്‌.
കാലം, അനന്തമായ കാലം,
കാലം ഒരത്ഭുതമാണ്‌.
ഓർമ്മ ഒരത്ഭുതമാണ്‌.
ബോധം ഒരത്ഭുതമാണ്‌.
ഏതും ഒരത്ഭുതമാണ്‌.
ഏതും, മരണമൊഴികെ ഏതും.
-എല്ലാ അത്ഭുതങ്ങൾക്കുമവസാനമായ മരണത്തിനു സ്തുതി.
(1952)


മരണശേഷം ഞാൻ ചെയ്യാൻ പോകുന്നത്



മരണശേഷം, പരലോകത്തെത്തിക്കഴിഞ്ഞാൽ,
എനിക്കൊന്നാമതായി എന്റെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും
മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും അമ്മാമന്മാരെയും അമ്മായിമാരെയും
മറ്റു ബന്ധുക്കളെയും ചുംബിക്കണം.
പിന്നെ ചില ചങ്ങാതിമാരെ എനിക്കു കെട്ടിപ്പിടിക്കണം-
വാസ്കോൺസെലോസിനെ, ഒവാലിയെ, മരിയോയെ...
അതു കഴിഞ്ഞാൽ ഫ്രാൻസിസ് അസീസി പുണ്യവാനുമായി
ഒന്നു കുശലം പറയനം.
(അതിനു പക്ഷേ, ഞാനാര്‌? എനിക്കെന്തർഹത?)
ഇതെല്ലാം ചെയ്തുകഴിഞ്ഞാല്പിന്നെ
ദൈവത്തെയും ദൈവമഹിമയേയും കുറിച്ചുള്ള ധ്യാനത്തിൽ ഞാൻ മുഴുകും.
ശവമാടത്തിനിപ്പുറമുള്ള ഈ മറ്റേ ജീവിതത്തിലെ
സുഖങ്ങളും ദുഃഖങ്ങളും സന്ദേഹങ്ങളും എന്നെന്നേക്കുമായി ഞാൻ മറക്കും.

(1966)

2016, ജൂൺ 26, ഞായറാഴ്‌ച

റോബർട്ടോ സോസ - പാവങ്ങൾ


roberto-sosa




പാവങ്ങൾ അത്രയധികമാണ്‌,
അതിനാൽ,
അവരെ മറക്കാൻ അസാദ്ധ്യവുമാണ്‌.


ഓരോ പ്രഭാതത്തിലും അവർ കാണുന്നുണ്ട്
പുത്തൻ പുത്തൻ കെട്ടിടങ്ങൾ;
തങ്ങളുടെ കുട്ടികളുമായി
അതിൽ താമസിക്കാൻ
അവർക്കു മോഹവുമുണ്ട്.


ഒരു നക്ഷത്രത്തിന്റെ ശവപേടകത്തെ
ചുമലിലേറ്റി നടക്കാൻ
അവർക്കു കഴിവുണ്ട്.
ഭ്രാന്തൻ പക്ഷികളെപ്പോലെ
ആകാശത്തെ തകർക്കാനും
സൂര്യനെ തുടച്ചുമാറ്റാനും അവർക്കു കഴിയും.


തങ്ങളുടെ സിദ്ധികളറിയാതെ പക്ഷേ,
ചോരയുടെ കണ്ണാടികളിലൂടെ
അവർ കടന്നുവരുന്നു, കടന്നുപോകുന്നു;
അവർ നടക്കുന്നതു സാവധാനം,
അവർ മരിക്കുന്നതും സാവധാനം.


അതുകൊണ്ടു തന്നെയാണ്‌
അവരെ മറക്കാൻ അസാദ്ധ്യമായതും.




റോബർട്ടോ സോസ(1930-2011)- ഹോണ്ടുറാസിൽ ജനിച്ച സ്പാനിഷ് കവി.



Roberto Sosa – The Poor
_____________________
The poor are many
and so—
impossible to forget.
No doubt,
as day breaks,
they see the buildings
where they wish
they could live with their children.
They
can steady the coffin
of a constellation on their shoulders.
They can wreck
the air like furious birds,
blocking out the sun.
But not knowing these gifts,
they enter and exit through mirrors of blood,
walking and dying slowly.
And so,
one cannot forget them.
(Translated from the Spanish by Spencer Reece)

യോസെഫ് വോൺ ഐചെൻഡോർഫ് - വിട


താഴ്വരകളുടെ  വൈപുല്യമേ, മലമുടികളേ,
അഴകാർന്ന പച്ചക്കാടുകളേ,
എന്റെ മോഹങ്ങൾക്കും താപങ്ങൾക്കുമഭയമേ!
മോഹാന്ധകാരത്തിൽപ്പെട്ട ലോകമതാ
അവിടെ തിരക്കുപിടിച്ചു പായുന്നു,
ഒരിക്കൽക്കൂടിയെനിക്കു ചുറ്റുമുയർത്തിയാലും,
നിന്റെ കമാനങ്ങൾ, പച്ചക്കൂടാരമേ!

പുലരി പൊട്ടിവിടരുമ്പോൾ
മിനുങ്ങുന്ന മണ്ണിൽ നിന്നാവി പാറുന്നു,
കിളികളെത്രയുമാഹ്ളാദത്തോടെ പാടുമ്പോൾ
ഹൃദയമതിനു മറുപാട്ടു പാടുന്നു.
പിന്നെയീ മണ്ണിന്റെ യാതനകൾ മായട്ടെ,
കാറ്റിലവകൾ പാറിപ്പോകട്ടെ,
അങ്ങനെ നിങ്ങൾക്കുയിർപ്പു കിട്ടട്ടെ,
നവയൌവനത്തിന്റെ പകിട്ടുമായി!

കാടുകൾക്കു പറയാനുണ്ടൊരു മൌനസൂക്തം,
ഉദാത്തവും ഗഹനവുമായൊരാദർശം:
എങ്ങനെ ജീവിക്കണം, സ്നേഹിക്കണമെന്ന്,
മനുഷ്യന്റെ നിധിയെന്നാലെന്താണെന്ന്.
ഞാനവ ശ്രദ്ധയോടെ കേട്ടിരുന്നു,
സരളവും ആത്മാർത്ഥവുമായ വാക്കുകൾ;
ഉള്ളിലെനിക്കു തെളിഞ്ഞുകിട്ടിയിരുന്നു,
ആ വാക്കുകൾക്കുള്ളടങ്ങുന്ന സത്യങ്ങൾ.

ഇനി ഞാൻ നിങ്ങളെപ്പിരിയുകയായി,
അന്യദേശങ്ങളിലൊരന്യനാവുകയായി;
തിമിർത്തുപായുന്ന പുരുഷാരത്തിനിടയിൽ
ജീവിതത്തിന്റെ തെരുക്കൂത്തു കണ്ടു ഞാൻ നില്ക്കും.
ആ ജീവിതത്തിനിടയിലും എന്റെ ഏകാന്തതയിൽ
ജാഗ്രതയോടെ നിങ്ങളെന്നെപ്പിടിച്ചുയർത്തും;
അങ്ങനെയെന്റെ ഹൃദയം വൃദ്ധമാവുകയുമില്ല.



യോസെഫ് വോണ്‍ ഐചെൻഡോർഫ് Joseph von Eichendorff (1788-1857) - പഴയ കിഴക്കന്‍  പ്രഷ്യയിലെ സൈലെഷ്യയില്‍ ജനിച്ച ജര്‍മ്മന്‍ കവി. സൈലേഷ്യന്‍ കാടുകള്‍ പരിചയമായ ചെറുപ്പകാലത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ പല കവിതകളിലും വിഷയമാവുന്നുണ്ട്. ഒരു റോമന്‍ കാത്തലിക്കിന്റെ ആഴത്തിലിറങ്ങിയ ദൈവവിശ്വാസം മൂലമാവാം, അദ്ദേഹത്തിന്റെ കാല്പനികത സംയമം പാലിക്കുകയും ചെയ്യുന്നു.eichendorff

ജെ. ഫ്രീമാൻ - വേട്ടനായ്ക്കൾ


അകലെയെവിടെയോ ഏകാകിയായൊരു വേട്ടനായ മോങ്ങുന്നു,
തന്റെ ഏകാകികതയെക്കുറിച്ചു പറയുകയാണവൻ,
ഇരുണ്ട കാടുകളോട്, ഇരുണ്ട കുന്നുകളോട്, അതിലുമിരുണ്ട കടലിനോട്.

അതിനു മറുപടിയെന്നോണം മറ്റൊരേകാന്തരോദനം;
കടലെന്ന ഒറ്റയാൻ വേട്ടനായ വിലപിക്കുകയാണ്‌,
ഏകാന്തനക്ഷത്രങ്ങളോടു തന്റെ ഏകാന്തതയെക്കുറിച്ചു പറയുകയാണ്‌.

അതു കേൾക്കെ കൂട്ടിലടച്ച നായയ്ക്കു സമാധാനമാകുന്നു,
അല്പമൊരു സ്വസ്ഥതയും ഒരു പരിചയക്കാരനെയും അവനു കിട്ടിക്കഴിഞ്ഞു,
സ്വസ്ഥത കെട്ടു വിറ കൊള്ളുന്ന നക്ഷത്രങ്ങൾക്കു ചോടെ അവൻ ഉറക്കമാവുന്നു.

എന്നാൽ രാത്രി മുഴുവൻ വിളിച്ചുകരയുകയായിരുന്നു,
കൂട്ടിലടയ്ക്കാത്ത, മെരുക്കിയാൽ മെരുങ്ങാത്ത ആ കടൽവേട്ടനായ-
പരിചയക്കാരില്ലാത്ത, സമാധാനം കിട്ടാത്ത തണുത്ത കടൽ.

2016, ജൂൺ 25, ശനിയാഴ്‌ച

ക്രിസ്റ്റീന റോസെറ്റി - കവിതകള്‍

ക്രിസ്റ്റീന റോസെറ്റി Christina Georgina  Rosetti (1830-1894)- നാവു പൊള്ളിക്കുന്ന പ്രണയകവിതകളും ചൊടിയുള്ള കഥാഗാനങ്ങളും നഴ്സറിപ്പാട്ടുകളുമെഴുതിയ ഇംഗ്ളീഷ് കവയിത്രി.

കലാകാരന്മാരും പണ്ഡിതന്മാരും എഴുത്തുകാരുമടങ്ങിയ ഒരു ലണ്ടൻ കുടുംബത്തിൽ ജനിച്ചു. അച്ഛനായ ഗബ്രിയേൽ റോസെറ്റി പ്രവാസിയായ ഒരു ഇറ്റാലിയൻ വിപ്ളവകാരിയും കവിയുമായിരുന്നു; സഹോദരന്മാരായ വില്യം ഗബ്രിയേൽ റോസെറ്റിയും ദാന്തേ ഗബ്രിയേൽ റോസെറ്റിയും Pre-Raphelite Brotherhood എന്ന കലാപ്രസ്ഥാനത്തിന്റെ സ്ഥാപകാംഗങ്ങളുമായിരുന്നു. ബാല്യത്തിൽ തന്നെ കവിതകൾ എഴുതിത്തുടങ്ങിയ ക്രിസ്റ്റീനയുടെ ആദ്യത്തെ കവിതാസമാഹാരം മുത്തശ്ശൻ സ്വകാര്യവിതരണത്തിനായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയതാണ്‌. 1862ൽ Goblin Market and Other Poems എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. മതപരമായ പ്രമേയങ്ങളാണ്‌ കവിതകളിൽ മുഖ്യമെങ്കിലും അവ പ്രബോധനത്തിലേക്കു വഴുതിവീഴുന്നില്ല. അന്ത്യകാലത്ത് Graves Disease ബാധിച്ചതിനെത്തുടർന്നുണ്ടായ സൗന്ദര്യനഷ്ടം പിന്നീടുള്ള കവിതകളിൽ നിഴൽ വീഴ്ത്തുന്നതും കാണാം.

കാറ്റിനെ ആരു കണ്ടു?




കാറ്റിനെ ആരു കണ്ടു?
നീയില്ല, ഞാനുമില്ല.
ഇലകൾ വിറ കൊള്ളുമ്പോഴെന്നാൽ
കാറ്റു കടന്നുപോവുകയത്രെ.


കാറ്റിനെ ആരു കണ്ടു?
നീയില്ല, ഞാനുമില്ല:
മരങ്ങൾ തല കുനിയ്ക്കുമ്പോഴെന്നാൽ
കാറ്റു കടന്നുപോവുകയത്രെ.



അവിടെവിടെയോ



അവിടെവിടെയോ ഉണ്ടാവണം,
കാണാത്തൊരു മുഖം, കേൾക്കാത്തൊരു ശബ്ദം,
ഞാൻ പറഞ്ഞ വാക്കിനിതുവരെ, ഹാ, ഇതുവരെയും
മറുപടി തരാത്തൊരു ഹൃദയം.


അവിടെവിടെയോ, അരികിൽ, അകലത്തുമാവാം;
കടലിനും കരയ്ക്കുമപ്പുറം, കണ്ണെത്താത്തൊരിടത്ത്;
അലയുന്ന ചന്ദ്രനുമപ്പുറം, രാത്രിയോടു രാത്രി
ചന്ദ്രനെയനുധാവനം ചെയ്യുന്ന നക്ഷത്രത്തിനുമപ്പുറം.


അവിടെവിടെയോ, അരികിൽ, അകലത്തുമാവാം;
ഒരു ചുമരു മാത്രം, ഒരു വേലി മാത്രമിടയിലായി;
പുല്ലു വായ്ച്ച നിലത്തു കൊഴിഞ്ഞുവീണ
പോയാണ്ടിന്റെ ശേഷിച്ച പഴുക്കിലകളുമായി.



ഗാനം

ഞാൻ മരിച്ചുകിടക്കുമ്പോഴെന്റെ പ്രിയനേ,
ഒരു വിഷാദഗാനമുമെനിക്കായിപ്പാടേണ്ട;
എന്റെ തലയ്ക്കലൊരു പനിനീർച്ചെടിയും നടേണ്ട,
തണലു തരാൻ സൈപ്രസ്മരവും.
മഴയും മഞ്ഞുമേറ്റീറനായിക്കോട്ടെ,
എനിക്കു മേൽ പച്ചപ്പുൽനാമ്പുകൾ;
നിന്റ മനസ്സു പോലെ നിനക്കോർമ്മ വയ്ക്കാം,
നിന്റെ മനസ്സു പോലെ നിനക്കു മറക്കുകയാവാം.
നിഴലുകള്‍ ഞാൻ കാണില്ല,
മഴ പൊഴിയുന്നതു ഞാനറിയില്ല,
വേദനപ്പെട്ടിട്ടെന്നപോലെ
രാപ്പാടി പാടുന്നതും ഞാൻ കേൾക്കില്ല;
ഉദയാസ്തമയങ്ങളില്ലാത്ത മങ്ങൂഴത്തിൽ
സ്വപ്നം കണ്ടുകിടക്കുമ്പോൾ,
ഒരുവേള ഞാനോർത്തുവെന്നാവാം,
ഒരുവേള ഞാൻ മറന്നുവെന്നാവാം.


മരണശേഷം

പടുതകൾ പാതി താഴ്ത്തിയിരുന്നു,
നിലമടിച്ചുവാരി പരിമളം തളിച്ചിരുന്നു,
ഞാൻ കിടന്ന കിടക്ക മേൽ
കനത്തിൽ പൂക്കൾ വിതറിയിരുന്നു.
അഴികൾക്കിടയിലൂടെ നിഴലുകളായി
വല്ലികളിഴഞ്ഞുകേറിയിരുന്നു.
എനിക്കു മേലയാൾ കുനിഞ്ഞുനിന്നു,
ഞാനുറക്കമെന്നയാളോർത്തിരിക്കും,
പറയുന്നതു ഞാൻ കേൾക്കില്ലെന്നും;
അയാൾ പറയുന്നതു പക്ഷേ, ഞാൻ കേട്ടു:
“പാവം കുട്ടി, പാവം കുട്ടി.”
അയാൾ പിന്നെ തിരിഞ്ഞുമാറിയപ്പോൾ
ഗഹനമായൊരു മൂകതയായിരുന്നു,
അയാൾ കരയുകയാണെന്നു ഞാനറിഞ്ഞു.
ശവക്കോടി അയാൾ തൊട്ടില്ല,
എന്റെ മുഖം മൂടിയ മടക്കുയർത്തിനോക്കിയില്ല,
എന്റെ കൈയൊന്നെടുത്തുപിടിച്ചില്ല,
എന്റെ തലയിണയൊന്നൊതുക്കിവച്ചുമില്ല.
ജിവിച്ചിരിക്കെ അയാളെന്നെ സ്നേഹിച്ചില്ല,
മരിച്ചപ്പോൾപ്പക്ഷേ, അയാളനുതപിക്കുന്നു.
എത്ര ഹൃദ്യമാണത്, ഞാൻ തണുത്തുകിടക്കെ
അയാളിലൂഷ്മളത ബാക്കിനില്പുണ്ടെന്നറിയുക.



അനൂപ് ഭാർഗവ് - നീ

നീ കടൽത്തീരമായിരുന്നു,
ഞാൻ നിന്നെ ചുംബിക്കാനുയർന്ന
ദാഹാർത്തനായ കടൽത്തിരയും.
പാറക്കെട്ടു പോലുറപ്പോടെ
എന്നുമെന്നപോലെ നീ നിന്നു;
ഞാൻ മാത്രമോരോ തവണയും
നിന്നെയൊന്നു തൊടുന്നു,
പിന്നെ പിൻവാങ്ങുന്നു.wave

അവ്റാഹം ബൻ ഷ്മുവേൽ - എന്റെ ചോരയ്ക്കു പക വീട്ടാൻ






എന്റെ ചോരയ്ക്കു പക വീട്ടാനാരോടു ഞാൻ കരയും,
എന്റെ സ്വന്തം കൈകളാണെന്റെ ചോര വീഴ്ത്തിയതെന്നിരിക്കെ?


എന്നെ വെറുത്തവരുടെ ഹൃദയങ്ങൾ ഞാൻ തുറന്നുകണ്ടു,
എന്റെ ഹൃദയത്തോളമെന്നെ വെറുത്തവരാരുമില്ലെന്നും ഞാൻ കണ്ടു.


ശത്രുവിന്റെ വെട്ടും കുത്തും കഠിനങ്ങൾ തന്നെയായിരുന്നു,
എന്റെ ആത്മാവേല്പിച്ച പ്രഹരം പക്ഷേ, അതിലും പ്രബലമായിരുന്നു.


ദുഷ്ടാത്മാക്കളെന്നെ നാശത്തിലേക്കു വശീകരിച്ചിരുന്നു,
അതിലുമേറെയായിരുന്നില്ലേ, സ്വന്തം കണ്ണുകളുടെ വശീകരണങ്ങൾ?


അഗ്നിപരീക്ഷണങ്ങളായിരുന്നു ജീവിച്ച ജീവിതമൊക്കെയും,
സ്വന്തം തൃഷ്ണ പോലെന്നാലൊന്നുമെന്നെ എരിയിച്ചുമില്ല.


കെണികളിലും വലകളിലും ഞാൻ കുടുങ്ങിപ്പോയിരുന്നു,
എന്നാലെന്റെ നാവു പോലൊന്നുമെന്നെ കുടുക്കിയതുമില്ല.


പാമ്പുകളെന്നെ കടിച്ചിരുന്നു, തേളുകൾ കുത്തിയിരുന്നു,
ഉടലിലാഴ്ന്നിറങ്ങിയതു പക്ഷേ, എന്റെ സ്വന്തം പല്ലുകളായിരുന്നു.


പടയാളികളതിവേഗത്തിലെന്നെ അനുധാവനം ചെയ്തിരുന്നു,
സ്വന്തം കാലടികൾ പോലാരുമെന്റെ പിന്നാലെ പാഞ്ഞിരുന്നില്ല.


ഉത്കണ്ഠകൾ വളർന്നുവളർന്നു ഞാനതിലാണ്ടുമുങ്ങിയിരുന്നു,
അതിലുമേറെ ശോകം സ്ഥൈര്യം കൊണ്ടു ഞാനനുഭവിച്ചിരുന്നു.


ഏറെയാണെന്റെ ഹൃദയത്തിന്റെ കദനങ്ങൾ,
അതിലുമധികമാണു ഞാൻ ചെയ്ത പാപങ്ങൾ...


എങ്കിലാരെ നോക്കി ഞാൻ കരയും- ആരെ ഞാൻ പഴിക്കും?
എന്നെ സംഹരിക്കാനുള്ളവർ പുറത്തുവരുന്നതെന്നിൽ നിന്നുതന്നെ.


ജീവിതത്തിൽ ഞാൻ കണ്ടതൊന്നിനുമാവില്ല,
നിന്റെ കാരുണ്യമെന്ന അഭയത്തിൽ നിന്നെന്നെത്തടയാൻ.


ക്ഷീണിച്ച ഹൃദയങ്ങൾക്കു മേൽ നിന്റെ ദാക്ഷിണ്യമെറിയൂ,
തമ്പുരാനേ, കൃപയുടെ സിംഹാസനമേറിയവനേ.



അവ്രോം ബൻ ഷ്മുവേൽ Abraham ben Samuel Abulafia(1240-1291?) സ്പെയിനിലെ സരാഗോസയിൽ ജീവിച്ചിരുന്ന കബ്ബാളാ പണ്ഡിതനും എഴുത്തുകാരനും.

2016, ജൂൺ 11, ശനിയാഴ്‌ച

ഏറിച്ച് ഫ്രീഡ്–കവിതകൾ - 2





നിർവചനം


ഒരു നായയെപ്പോലെയാണ്‌
താൻ ചാവുന്നതെന്നറിഞ്ഞുകൊണ്ട്
ചാവുന്ന ഒരു നായ


ഒരു നായയെപ്പോലെയാണ്‌
താൻ ചാവുന്നതെന്ന്
തനിക്കറിയാമെന്നു
പറയാൻ കഴിയുന്ന
ഒരു നായ
മനുഷ്യൻ



സംശയവും ഉത്കണ്ഠയും


തനിയ്ക്കുത്ക്കണ്ഠയുണ്ടെന്ന്
ഒരാൾ പറഞ്ഞാൽ
അയാളെ
സംശയിക്കരുത്


അതേ സമയം
തനിയ്ക്കൊരു സംശയവുമില്ലെന്ന്
ഒരാൾ പറഞ്ഞാൽ
അയാളെക്കുറിച്ചുത്ക്കണ്ഠ വേണം.



അനിശ്ചിതം


ജീവിതത്തിൽ നിന്ന്
ഞാന്‍
കവിതയിലേക്കു പോയി

കവിതയിൽ നിന്ന്
ഞാന്‍
ജീവിതത്തിലേക്കു പോയി

ഒടുവില്‍ കണക്കു നോക്കുമ്പോള്‍
ഏതു വഴിയായിരുന്നിരിക്കണം
തമ്മില്‍  ഭേദം?

നീ


സ്വാതന്ത്ര്യമില്ലാത്തിടത്ത്
നീയാണ്‌ സ്വാതന്ത്ര്യം
അന്തസ്സില്ലാത്തിടത്ത്
നീയാണന്തസ്സ്
മനുഷ്യർക്കിടയിൽ അടുപ്പമോ
ഊഷ്മളതയോ ഇല്ലാത്തിടത്ത്
നീയാണൂഷ്മളതയും അടുപ്പവും
ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയം


നിന്റെ ചുണ്ടുകളും നിന്റെ നാവും
ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌
നിന്റെ കൈകളിലും നിന്റെ നാഭിയിലും
ഒരുതരം ശാന്തിയടങ്ങുന്നു
നിന്നിൽ നിന്നുള്ള ഓരോ വേർപാടും
മടക്കത്തിലേക്കുള്ള ഒരു ചുവടാണ്‌
ഭാവിയുടെ തുടക്കമാണു നീ
ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയം


നീ ഒരു വിശ്വാസപ്രമാണവുമല്ല
ഒരു തത്ത്വശാസ്ത്രവുമല്ല
മുറുകെപ്പിടിക്കേണ്ട
നിയമവും പാരമ്പര്യവുമല്ല
ജീവനുള്ള ഒരു സത്ത
നീയൊരു സ്ത്രീയാണ്‌
പിഴയ്ക്കുകയും സംശയിക്കുകയും
നല്ലതു ചെയ്യുകയും ചെയ്യുന്നവൾ
ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയം


പക്ഷം ചേരൽ


വിപ്ളവപ്പാർട്ടി
സ്വന്തം സന്തതികളെ
പിടിച്ചു വിഴുങ്ങുമ്പോൾ
അവരിൽ മിക്കവരും
അന്ത്യം വരെയ്ക്കും
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു:
“പാർട്ടി നീണാൾ വാഴട്ടെ!”


ചിലർ അങ്ങനെ വിളിച്ചുപറഞ്ഞത്
കൂറു കൊണ്ടായിരുന്നു
പാർട്ടിക്കു സ്വന്തം ജനങ്ങളുടെ
ആരാച്ചാരായി മാറാനും
പിന്നീടൊരിക്കൽ
അവർ തന്നെ അതിനെ തല്ലിത്തകർക്കാതിരിക്കാനും
സഹായിച്ച
അതേ ശപ്തമായ പാർട്ടിക്കൂറ്‌.


“പാർട്ടി നീണാൾ വാഴട്ടെ!”
എന്നു മറ്റു ചിലർ
വിളിച്ചുപറഞ്ഞത്
അതിനു ജീവിക്കാൻ
ജീവിതങ്ങൾ നൽകിയവരെ
കൊന്ന പാർട്ടി

അക്കാലങ്ങളിൽ
എത്ര നീതിഹീനമായിരുന്നുവെന്ന്

ആ മരണരോദനം
പിന്നീടു വരുന്നവരെ പഠിപ്പിക്കും
എന്ന പ്രതീക്ഷയിലായിരുന്നു.


ചിലർ അങ്ങനെ പറഞ്ഞതാവട്ടെ
പാർട്ടി തങ്ങളോടാവശ്യപ്പെട്ടതു
വിളിച്ചുപറഞ്ഞില്ലെങ്കിൽ
അതു തങ്ങളുടെ ഭാര്യമാരെയും
കുട്ടികളെയും ഞെരിച്ചുകൊല്ലുമെന്ന്
ഇതിനകം അവർക്കു ബോദ്ധ്യമായി
എന്നതു കൊണ്ടുമായിരുന്നു.


പക്ഷേ ഇനിയും ചിലർ
ഭാര്യയും കുട്ടികളുമില്ലാത്തവർ
അതിനാൽ കൊലപാതകികൾക്കു
ബന്ദികളാക്കാനാരുമില്ലാത്തവർ
അവർ വിളിച്ചുപറഞ്ഞില്ല
“പാർട്ടി നീണാൾ വാഴട്ടെ!” എന്ന്
അവർ ഇങ്ങനെ എഴുതുകയോ
പറയുകയോ ചെയ്തതേയുള്ളു:
“വിപ്ളവത്തിന്റെ പക്ഷം ചേർന്നോളൂ
വിപ്ളവകാരികളുടെയും
എന്നാലിനിയൊരിക്കലും
പാർട്ടിയുടെ പക്ഷം ചേരരുത്.”



ശത്രുക്കൾ


ജീവിതം താറുമാറായിക്കഴിഞ്ഞവർ
ചോദിക്കാത്ത ചോദ്യങ്ങൾക്ക്
ഉത്തരമേ വേണ്ടെന്നതിൽ
ശ്രദ്ധാലുക്കൾ

ശിഷ്ടജീവിതം
തങ്ങൾ ജീവിക്കാത്ത ജീവിതത്തിന്റെ
മഹിമകൾ
പാടിക്കഴിക്കുന്നവർ

തങ്ങൾ എന്തിനു വേണ്ടിയാണോ
എന്തിനെതിരായാണോ ജീവിക്കുന്നത്
അതു കാണാതിരിക്കാൻ
സ്വന്തം ജീവിതം കൊടുക്കാൻ
തയാറായിക്കഴിഞ്ഞവർ

ഇന്നലെയോ ഇന്നിനെയോ കുറിച്ചറിയാതെതന്നെ
നാളെയെക്കുറിച്ചുള്ള പ്രതീക്ഷ വെടിയാത്തവർ
ഏതു നുണയ്ക്കും ചതിയ്ക്കും സ്വയം തുറന്നിട്ടവർ
അവരാണെന്റെ സഹോദരന്മാരും സഹോദരികളും.


ജീവനോടെ ശേഷിച്ച ഒരാളുമായി സംസാരിച്ചത്


അപ്പോയ നാളുകളിൽ
ചെയ്യരുതാത്തതെന്തെങ്കിലും
നിങ്ങള്‍ ചെയ്തിരുന്നോ?
“ഇല്ല.”

ചെയ്യേണ്ടിയിരുന്നതെന്തെങ്കിലും
ചെയ്യാതിരുന്നോ?
“അതും ഇതും
പിന്നെ മറ്റേതും:
അങ്ങനെ ചിലതൊക്കെ”

എന്തുകൊണ്ടതു ചെയ്തില്ല?
“എനിക്കു ഭയമായിരുന്നതിനാൽ”

എന്തിനു നിങ്ങള്‍ ഭയന്നു?
“മരിക്കണമെന്നെനിക്കുണ്ടായില്ല”

നിങ്ങൾക്കു മരിക്കണമെന്നുണ്ടായില്ല
എന്നതിനാലാണോ
അന്യർക്കു മരിക്കേണ്ടിവന്നത്?
“എന്നെനിക്കു തോന്നുന്നു”

താന്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച്
മറ്റെന്തെങ്കിലും നിങ്ങള്‍ക്കു പറയാനുണ്ടോ?
“ഉണ്ട്: എന്റെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കിൽ
എന്തു ചെയ്തേനേയെന്നു ചോദിക്കാനുണ്ട്”

അതെനിക്കറിയില്ല
നിങ്ങളെ വിധിക്കാനും ഞാനില്ല.
ഒന്നേ എനിക്കറിയൂ:
ഇന്നു പിന്നെയും
ഒന്നും ചെയ്യുന്നില്ല നാമെങ്കിൽ
നമ്മിലൊരാളും
നാളെ ജീവനോടെ ഉണ്ടാവില്ല

നന്ദിയും കടപ്പാടും


(ഹിറ്റ്ലർ അധികാരത്തിൽ വന്ന് അമ്പതുകൊല്ലം കഴിഞ്ഞതില്പിന്നെ)


സ്വസ്തികാകാലത്തെ
പാതകങ്ങൾക്കു നേരേ
രോഷം കൊണ്ടു വിറയ്ക്കുക
അത്ര പരിചയമായിക്കഴിഞ്ഞതിനാല്‍

നമ്മുടെ മുൻഗാമികളോട്
ഒരല്പം നന്ദി കാണിക്കാൻ

നമ്മൾ വിട്ടുപോകുന്നു

അവര്‍ ചെയ്തതിലും വലിയ പാതകങ്ങൾക്കു
പ്ളാനിടുകയാണിന്നു നമ്മളെന്ന്
നമുക്കു തിരിച്ചറിവുണ്ടാവാൻ.

അവരുടെ ചെയ്തികൾ
നമ്മെ സഹായിച്ചില്ലേ


ഡോൺ ക്യൂഹോട്ടെയുടെ അവസാനത്തെ വാക്കുകൾ


ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
എങ്കിൽ
നിങ്ങളുടെ ഹൃദയവും
നിങ്ങളുടെ തലയും
നിങ്ങളുടെ കുന്തവും
രാക്ഷസന്മാരുമായുള്ള പോരിലേക്ക്
നിങ്ങളെ വലിച്ചിഴയ്ക്കും


പക്ഷേ
കണ്ടുനിൽക്കുന്ന ജനക്കൂട്ടത്തിന്റെ
ആർത്തുചിരിക്കു ശേഷവും
ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
രാക്ഷസൻ
നിങ്ങളുടെ തലയ്ക്കുള്ളിലുമുണ്ടെങ്കിൽ
എങ്കിൽ
കുന്തം നിങ്ങളുടെ ഹൃദയത്തിലേക്കാഴുന്നു.


മറുപടിയില്ല


നിങ്ങളിപ്പോഴും
എന്തിനു കവിതയെഴുതുന്നു
ചെറിയ കാര്യങ്ങളേ
ഈ രീതിയിൽ
കൈവരിക്കാനാവൂ
എന്നറിഞ്ഞിരിക്കെ

തങ്ങളുടെ രീതികള്‍ കൊണ്ട്
ചെറിയ കാര്യങ്ങളേ
കൈവരിക്കാനാവൂ
എന്നതിന്റെ ക്ഷമകേടോടെ
എന്റെ സ്നേഹിതർ ചോദിക്കുന്നു

അവര്‍ക്കു കൊടുക്കാന്‍
ഒരു മറുപടിയും
എനിക്കില്ല


നിശബ്ദത


ഇങ്ങില്ലാത്ത കിളികളുടെ
ചിലക്കലാണ് നിശബ്ദത
വരണ്ട കടലിന്റെ നുരയും
എതിരൊഴുക്കുമാണ് നിശബ്ദത

ഇരുട്ടിൽ എന്റെ കണ്ണുകള്‍ക്കു മുന്നില്‍
ഒരു നാളമിളകിയതാണ് നിശബ്ദത
എന്റെ കാതില്‍ നര്‍ത്തകരുടെ
താളമിടലാണ് നിശബ്ദത

ഒരു യുദ്ധകാലപ്രഭാതത്തിൽ
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന
പുകയുടെയും മഞ്ഞിന്റെയും
മണമാണ് നിശബ്ദത

പ്രസംഗങ്ങളുടെയും വാഗ്ദാനങ്ങളുടെയും
മാറ്റൊലിയാണ് നിശബ്ദത
സകലമാന വാക്കുകളുടെയും
അടിപ്പാറയാണ് നിശബ്ദത

നിലവിളികളില്‍ൽ നിന്നു
ബാക്കിയാകുന്നതാണ് നിശബ്ദത
നിശബ്ദതയാണ് നിശബ്ദത
എന്റെ ഭാവിയാണ് നിശബ്ദത

ഒരു മണിക്കൂർ


എഴുതിയ കവിത
തിരുത്താനായി
ഒരു മണിക്കൂർ ഞാൻ കളഞ്ഞു

ഒരു മണിക്കൂറെന്നു പറഞ്ഞാൽ:
ഈ നേരത്തിനുള്ളിൽ
1400 കുട്ടികൾ വിശപ്പു കൊണ്ടു മരിച്ചിട്ടുണ്ട്
ഓരോ രണ്ടര സെക്കന്റിലും
അഞ്ചു വയസ്സിൽ താഴെയുള്ള
ഒരു കുട്ടി
നമ്മുടെ ലോകത്ത്
വിശപ്പു കൊണ്ടു മരിക്കുന്നുണ്ട്.

ഒരു മണിക്കൂറായി
ആയുധപ്പന്തയവും തുടർന്നിരുന്നു
ആ ഒരു മണിക്കൂറിനുള്ളിൽ
ആറു കോടി ഇരുപത്തെട്ടു ലക്ഷം ഡോളർ
വൻശക്തികൾ അന്യോന്യം രക്ഷിക്കാൻ
ചെലവിട്ടിരിക്കുന്നു
ആയുധങ്ങൾക്കായി
ലോകമിന്നു മാറ്റിവയ്ക്കുന്ന തുക
ഒരു വർഷം
അഞ്ഞൂറു കോടി ഡോളറായിരിക്കുന്നു
നമ്മുടെ രാജ്യവും
അതിന്റെ സംഭാവന നൽകുന്നുണ്ട്

ചോദ്യം പ്രകടമാണ്‌
ഈ അവസ്ഥയിൽ
കവിതയെഴുത്തു തുടരുന്നതിൽ
അർഥമുണ്ടോയെന്ന്.
ചില കവിതകൾ വിഷയമാക്കുന്നത്
ആയുധച്ചെലവും യുദ്ധവും
വിശക്കുന്ന കുട്ടികളുമാണെന്നതു ശരി.
പക്ഷേ മറ്റുള്ളവ പറയുന്നത്
പ്രണയം വാർദ്ധക്യം
പുല്ലുമേടുകൾ മരങ്ങൾ മലകൾ
പിന്നെ കവിതകൾ ചിത്രങ്ങൾ
എന്നിവയെക്കുറിച്ചുമാണ്‌
ഇവയെക്കുറിച്ചുമല്ല
അവയെങ്കിൽ
കുട്ടികളെയും സമാധാനത്തെയും കുറിച്ച്
ആരും വേവലാതിപ്പെടാനും പോകുന്നില്ല.


താറാവുകളുടെ അന്ത്യം


“താറാവുകളെ
ഒറ്റയടിക്കു കൊല്ലുന്നതാണു
ഭേദം.
ഒന്നു പോയിക്കഴിഞ്ഞാൽ
മറ്റുള്ളവ വേണ്ടത്ര  തീറ്റയെടുക്കില്ല.”


ഈ നാട്ടുബുദ്ധി
മനുഷ്യരുടെ കാര്യത്തിലും
ബാധകമാണോ?
ഒരാണവയുദ്ധത്തിനുള്ള
തയാറെടുപ്പുകളെ
ന്യായീകരിക്കുകയാണതെന്നു വരുമോ?


വഴിയില്ല
മനുഷ്യർ താറാവുകളല്ലല്ലോ.
ചിലർ പോയിക്കഴിഞ്ഞാലും
അവർ തീറ്റ കുറയ്ക്കുകയില്ല.


കുറ്റപ്പെടുത്തല്‍


ആരാണു നല്ല അമ്മ
എന്നതിനെക്കുറിച്ചു ഞാൻ വായിച്ചിട്ടുണ്ട്:
“മുതിരുമ്പോള്‍ വിട്ടുപോകാനുള്ള സ്വാതന്ത്ര്യം
സ്വന്തം കുട്ടിക്കു നല്കുന്ന അമ്മ.”

ഇപ്പോൾ ഞാന്‍, അറുപതു വയസ്സുള്ള കുട്ടി,
എന്റെ മുറിയിലെ ചിതാഭസ്മത്തോടു പറയുന്നു:
“നിങ്ങള്‍ നല്ല അമ്മയായിരുന്നില്ല
എന്നെ വിടാതിരിക്കാന്‍ ആവുന്നത്ര നിങ്ങൾ ശ്രമിച്ചു.”

എന്റെ മുറിയില്‍  ഭസ്മക്കുടത്തിലിരുന്ന്
ചിതാഭസ്മം മിണ്ടുന്നതേയില്ല
മറുപടി പറയുന്നതേയില്ല
വലിയ വാശിയാണതിന്‌

എന്നാലൊരുപക്ഷേ


എന്റെ വലിയ വാക്കുകൾ
മരണത്തില്‍ നിന്നെന്നെ കാക്കില്ല
എന്റെ ചെറിയ വാക്കുകളും
മരണത്തില്‍ നിന്നെന്നെ കാക്കില്ല
ഏതു പ്രകാരത്തിലുള്ള വാക്കായാലും
വലുതും ചെറുതുമായ വാക്കുകള്‍ക്കിടയിലെ മൗനമായാലും
അതു മരണത്തില്‍  നിന്നെന്നെ കാക്കില്ല

എന്നാലൊരുപക്ഷേ
ഈ വാക്കുകളിൽല്‍ ചിലവ
ചെറിയവ വിശേഷിച്ചും
വാക്കുകള്‍ക്കിടയിലെ മൗനമൊരുപക്ഷേ
മരണത്തിൽ നിന്നു ചിലരെ കാത്തുവെന്നാകാം
ഞാന്‍  മരിച്ചു കഴിയുമ്പോള്‍


ഏറിച്ച് ഫ്രീഡ്–കവിതകൾ - 1



 



ഏറിച്ച് ഫ്രീഡ് Erich Fried(1921-1988)- ജർമ്മൻ കവിയും  വിവർത്തകനും. ഓസ്ട്രിയയിലെ വിയന്നയിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. 1938ൽ നാസികൾ രാജ്യം ആക്രമിച്ചപ്പോൾ ലണ്ടനിലേക്കു പലായനം ചെയ്തു. ലൈബ്രേറിയനായും ഫാക്റ്ററി ജോലിക്കാരനായും  ജോലി ചെയ്തു. കുടിയേറ്റക്കാരായ യുവാക്കളുടെ “യംഗ് ഓസ്ട്രിയ” എന്ന ഇടതുപക്ഷപ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചുവെങ്കിലും അതിന്റെ സ്റ്റാലിനിസ്റ്റ് പ്രവണതകളിൽ പ്രതിഷേധിച്ച് വൈകാതെ രാജി വച്ചു. 1952 മുതൽ 1968 വരെ ബി.ബി.സിയുടെ ജർമ്മൻ സർവീസിൽ രാഷ്ട്രീയകാര്യലേഖകനായി പ്രവർത്തിച്ചു. കുടലിലെ ക്യാൻസറിനെ തുടർന്ന് 1988ൽ ജർമ്മനിയിൽ വച്ച് അന്തരിച്ചു.

കവിതകളും റേഡിയോ നാടകങ്ങളും ഒരു നോവലുമാണ്‌ പ്രധാനമായി എഴുതിയിട്ടുള്ളത്. ഷേക്സ്പിയർ, റ്റി.എസ്.എലിയട്ട്, ഡൈലൻ തോമസ് തുടങ്ങിയവരുടെ കൃതികൾ ജർമ്മനിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

മുയലുകളുടെ പ്രസവം പോലെയാണ്‌ തന്റെ കവിതയെഴുത്തെന്ന് ഏറിച്ച് ഫ്രീഡ് ഒരിക്കൽ സ്വയം കളിയാക്കുന്ന രീതിയിൽ പറഞ്ഞിരുന്നു. ശരിയാണ്‌, ഒരു കവിതയെങ്കിലും എഴുതാതെ ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടില്ല. മറ്റേതൊരു തൊഴിലും പോലെ നിരന്തരം ചെയ്യേണ്ടതും നിരന്തരം പുതുക്കിക്കൊണ്ടിരിക്കേണ്ടതുമായ ഒരു വൈദഗ്ധ്യമായിരുന്നു അദ്ദേഹത്തിന്‌ കവിതയെഴുത്ത്. പക്ഷേ ഈ സമൃദ്ധിയിൽ ഒരു ദൗർബല്യം അദ്ദേഹത്തിന്റെ വിമർശകർ കാണാതിരുന്നില്ല. പല കവിതകളും ഭാഷയിലെ കസർത്തുകളായിരുന്നു, പരീക്ഷണങ്ങളായിരുന്നു; ചിലതാകട്ടെ, സാന്ദർഭികവിഷയങ്ങൾ പ്രമേയങ്ങളാക്കുന്നതിനാൽ അല്പായുസ്സുകളുമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അവർക്കു തർക്കമുണ്ടായിരുന്നു. അന്നന്നത്തെ രാഷ്ട്രീയസംഭവങ്ങളെക്കുറിച്ച്, അതിനി ജർമ്മനിയിലോ വിയറ്റ്നാമിലോ മദ്ധ്യപൂർവ്വദേശത്തോ ആകട്ടെ, വേണ്ടത്ര ആലോചിക്കാതെയുള്ള ഇടപെടലുകളാണവയെന്ന്, മൂപ്പെത്താത്ത ഒരു മനഃസാക്ഷിയുടെ തല്ക്ഷണപ്രതികരണങ്ങളാണവയെന്ന് അവർ പരാതിപ്പെട്ടു. കവിത രാഷ്ട്രീയത്തിൽ നിന്ന് കുറച്ചുകൂടി അകലം പാലിക്കേണ്ടേ? ഫ്രീഡിന്റെ രാഷ്ട്രീയ പ്രതിബദ്ധതയെ അവർ വേണ്ട വിധം മനസ്സിലാക്കിയില്ല എന്നതാണ്‌ ഈ തരം പരാതികൾക്കുള്ള അടിസ്ഥാനം. അദ്ദേഹത്തിന്റെ രാഷ്ട്രീയം കക്ഷിക്കൂറായിരുന്നില്ല; സ്വേച്ഛാധിപത്യത്തെ, അധികാരദുർവിനിയോഗത്തെ, സൈദ്ധാന്തികകടുംപിടുത്തങ്ങളെ, ആത്മവഞ്ചനയെ ഏതു രൂപത്തിൽ, എവിടെക്കണ്ടാലും എതിർക്കുക എന്ന നിശ്ചയത്തിന്റെ ആവിഷ്കാരമാണ്‌ ഫ്രീഡിന്റെ രാഷ്ട്രീയം. അതിനദ്ദേഹം എടുത്തുപയോഗിച്ച ആയുധങ്ങളും( ഹാസ്യം, ഐറണി, നിന്ദ) അവർ ശരിയായി കണ്ടില്ല. രാഷ്ട്രീയത്തോടു മല്ലു പിടിക്കുമ്പോൾത്തന്നെ കവിതയുടെ സർഗ്ഗാത്മകത അതിനുണ്ടാവണം എന്ന നിശിതശാസനത്തിൽ കീഴിലാണ്‌ അദ്ദേഹത്തിന്റെ എഴുത്ത് നടന്നത്. അതുകൊണ്ടു തന്നെയാണ്‌ ജർമ്മൻ വിദ്യാർത്ഥിപ്രസ്ഥാനം അതിന്റെ മുദ്രാവാക്യങ്ങളായി അദ്ദേഹത്തിന്റെ കവിതകൾ തിരഞ്ഞെടുത്തത്; അതു തന്നെയാണ്‌ അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കു കിട്ടിയ അസാമാന്യമായ പ്രചാരവും കാണിക്കുന്നത്.

കവി എന്ന നിലയിൽ ആരൊക്കെയാണ്‌ ഫ്രീഡിനെ സ്വാധീനിച്ചത്? തന്റെ സമകാലികരിൽ പോൾ ചെലാൻ (Paul Celan), ഇംഗ്ബോർഗ് ബാഹ് മൻ(Ingebor Bachmann), നെല്ലി സാഷ്(Nelly Sachs) എന്നിവർ അദ്ദേഹത്തിന്‌ ആദരണീയരായിരുന്നു. എന്നാൽ അദ്ദേഹത്തിന്‌ ഏറ്റവും മനസ്സടുപ്പം തോന്നിയത് ഹോൾഡെർലിനു(Holderlin)മായിട്ടാണ്‌. സ്വാതന്ത്ര്യത്തെയും സൗഹൃദത്തെയും പ്രണയത്തെയും ആഘോഷിച്ച, ജീവിതത്തിൽ ചിന്തയുടെയും വികാരത്തിന്റെയും സമന്വയം സാധിച്ച, നൈരാശ്യവും ഉന്മാദവുമറിഞ്ഞ ആ കവിയെയാണ്‌ അദ്ദേഹം ആരാധിച്ചത്. ഫ്രീഡിന്റെ കവിതകളിൽ ഹോൾഡെർലിന്റെ ഛായകളും പരാമർശങ്ങളും ഉദ്ധരണികളും സമൃദ്ധമാണ്‌; ചില കവിതകൾ പ്രകടമായിത്തന്നെ കടം വാങ്ങലുകളുമാണ്‌.

വൃത്തവും താളവും പ്രാസവുമില്ലാത്തതാണ്‌ ഫ്രീഡിന്റെ കവിതകൾ. സ്വകാര്യത്തിലിരുന്നു നുണയാനുള്ളതൊന്നല്ല തന്റെ കവിത എന്നതിനാൽ, പ്രഭാഷണങ്ങളുടെ സ്വഭാവമാണതിനുള്ളതെന്നതിനാൽ സംഭാഷണത്തിന്റെ താളമാണ്‌ അദ്ദേഹത്തിന്റെ കവിതകളിൽ വരികളുടെ ദൈർഘ്യവും വടിവും നിശ്ചയിക്കുന്നത്. മുഴങ്ങുന്ന ശബ്ദവും അഭിനയസാമർത്ഥ്യവും സമ്പുഷ്ടമാക്കിയ അദ്ദേഹത്തിന്റെ കവിതവായനകൾക്ക് തീർത്തും അനുയോജ്യവുമായിരുന്നു ആ കാവ്യരൂപം. തന്റെ രാഷ്ട്രീയകവിതകൾക്കും പ്രണയകവിതകൾക്കും അദ്ദേഹം വായനക്കാരെ കണ്ടെത്തിയത് ഈ കവിയരങ്ങുകളിലൂടെയാണ്‌. ഇക്കാര്യത്തിൽ പശ്ചിമയൂറോപ്പിൽ സാധാരണമല്ലാത്ത ഒരു പ്രതിഭാസമായിരുന്നു അദ്ദേഹം. ഇതിനൊരു സമാന്തരം കാണണമെങ്കിൽ യവ്തുഷെങ്കോയിലേക്കു തിരിയേണ്ടി വരും. അങ്ങനെ ഫ്രീഡിന്റെ കവിതയ്ക്ക് ഒരു സാമൂഹ്യധർമ്മം നിർവ്വഹിക്കാനുണ്ട്: മനഃസാക്ഷിയെ ഉണർത്തുക, ആളുകളെ ചിരിപ്പിക്കുക, അമിതാധികാരത്തോടു തനിക്കുള്ള വെറുപ്പിനെ അവരിലേക്കു സംക്രമിപ്പിക്കുക എന്നിങ്ങനെ; അതേ സമയം വ്യക്തിബന്ധങ്ങളിലെ ശോകങ്ങളും ആനന്ദങ്ങളും അനുഭവിപ്പിക്കുക എന്നതും അതിന്റെ ധർമ്മമായിരിക്കുന്നു, ഒട്ടും കുറഞ്ഞ അളവിലല്ലാതെ.

(ഏറിച്ച് ഫ്രീഡിന്റെ കവിതകളുടെ ഇംഗ്ളീഷ് സമാഹാരമായ Love Poemsന്‌ വിവർത്തകനും കവിയുടെ സഹപ്രവർത്തകനുമായ സ്റ്റുവാർട്ട് ഹൂഡ് (Stuart Hood) എഴുതിയ ആമുഖത്തിൽ നിന്ന്)

ENGLISH LANGUAGE TRANSLATIONS
Last Honours, trans. by Georg Rapp (London: Turret Books, 1968); On Pain of Seeing, trans. by Georg Rapp (London: Rapp and Whiting, 1969/ Chicago: Swallow Press, 1969); selection in Four German Poets (New York: Red Dust, 1979); 100 Poems without a Country, trans. by Stuart Hood and Georg Rapp (London: John Calder, 1978/New York: Red Dust, 1980);Love Poems (Paris: Calder Publications, 1991)


പ്രണയകവിതകൾ

1. അതതാണ്


അതു ഭ്രാന്താണ്‌
യുക്തി പറയുന്നു
അതെന്തോ അതതാണ്‌
പ്രണയം പറയുന്നു


അതു കെടുതിയാണ്‌
ജാഗ്രത പറയുന്നു
അതു വേദന മാത്രമാണ്‌
ഭീതി പറയുന്നു 


അതിനു ഭാവിയേയില്ല
ഉൾക്കാഴ്ച പറയുന്നു
അതെന്തോ അതതാണ്
പ്രണയം പറയുന്നു


അതപഹാസ്യമാണ്‌
ആത്മാഭിമാനം പറയുന്നു
അതു വിഡ്ഡിത്തമാണ്‌
ജാഗ്രത പറയുന്നു 


അതു നടക്കാത്തതാണ്‌
അനുഭവം പറയുന്നു
അതെന്തോ അതതാണ്
പ്രണയം പറയുന്നു



ചോദ്യങ്ങളും ഉത്തരങ്ങളും


എവിടെയാണതിന്റെ താമസം?
നൈരാശ്യത്തിന്റെ തൊട്ടടുത്ത വീട്ടിൽത്തന്നെ.


ആരൊക്കെയാണതിന്റെ ബന്ധുക്കൾ?
മരണവും ഭീതിയും


പോകേണ്ടിവരുമെന്നാവുമ്പോൾ
എവിടെയ്ക്കാണതു പോവുക?
ആർക്കുമതറിയില്ല


എവിടെ നിന്നാണതു വരുന്നത്?
തൊട്ടരികിൽ നിന്നോ വളരെയകലെ നിന്നോ


എത്ര നാളതൊപ്പമുണ്ടാവും?
ഭാഗ്യമുണ്ടെങ്കിൽ
നിങ്ങളുടെ ആയുസ്സൊടുങ്ങുവോളം


നിങ്ങളിൽ നിന്നതെന്താണാവശ്യപ്പെടുന്നത്?
അതിനൊന്നും വേണ്ട, അല്ലെങ്കിൽ എല്ലാം വേണം


അതുകൊണ്ടെന്താണർത്ഥമാക്കുന്നത്?
രണ്ടായാലുമൊന്നുതന്നെയെന്ന്


പകരമതെന്തു തരുന്നു
നിങ്ങൾക്ക്-അല്ലെങ്കിൽ എനിക്ക്?
അതു നമ്മിൽ നിന്നെടുത്തതു കൃത്യമായി
അതിനായി അതിനൊന്നും വേണ്ട


അതു നിങ്ങളെ-
അല്ലെങ്കിൽ എന്നെ-
തടവുകാരനാക്കുകയാണോ
അതോ നമ്മെ സ്വതന്ത്രരാക്കുകയോ?
അതു നമ്മെ സ്വതന്ത്രരാക്കി
എന്നു വന്നേക്കാം


അതുമായി നമുക്കൊരിടപാടുമില്ലെന്നു വന്നാൽ
അതു നല്ലതോ ചീത്തയോ?
അതിലും വലിയൊരു ദുര്യോഗം
നമുക്കു വരാനില്ല തന്നെ


ശരിക്കുമതെന്താണ്‌
എങ്ങനെ നാമതിനെ നിർവചിക്കാൻ?
താനതാണെന്നു ദൈവം പറഞ്ഞതായി
പറഞ്ഞുകേൾക്കുന്നുണ്ട്



ഒരു നിസ്സാരകാര്യം


(കാതറിന്)
പ്രണയമെന്താണെന്നെനിക്കറിയില്ല
അതിനി ഇതുപോലെന്തെങ്കിലുമാണെന്നു വരാം:


വിദേശയാത്ര കഴിഞ്ഞു വന്നിട്ട്
“ഞാനൊരു നീറ്റെലിയെക്കണ്ടു”
എന്നവള്‍ അഭിമാനത്തോടെന്നോടു പറയുമ്പോൾ
രാത്രിയിൽ ഉറക്കമുണരുമ്പോഴും
പിറ്റേന്നു ജോലിയിലായിരിക്കുമ്പോഴും
ആ വാക്കുകളെനിക്കോർമ്മ വരുമ്പോൾ
അതേ വാക്കുകൾ അവൾ ഒന്നുകൂടി പറഞ്ഞുകേൾക്കാനും
പറയുമ്പോളവൾക്കതേ ഭാവമായിരിക്കാനും
എനിക്കു തിടുക്കം തോന്നുമ്പോൾ-


എനിക്കു തോന്നുന്നു അതായിരിക്കാം പ്രണയമെന്ന്
അഥവാ അതുപോലെന്തെങ്കിലുമായിരിക്കാമെന്ന്.



കാലത്തൊരു ചെളി വാരിയെറിയൽ

(കാതറിന്)

നിന്നോടു ഞാനെന്റെ പ്രണയം പ്രഖ്യാപിച്ചപ്പോൾ
നീയതു തള്ളിക്കളഞ്ഞു
ഒരു വിശദീകരണവും നൽകി:
“ഇപ്പൊക്കണ്ട സ്വപ്നത്തിൽ
ഞാനൊരു ചുള്ളനെക്കണ്ടു
ആളു കണ്ണുപൊട്ടനായിരുന്നു
ജർമ്മൻകാരനും
നല്ല തമാശയല്ലേ?”


ഞാൻ നിനക്കു സുന്ദരസ്വപ്നങ്ങൾ നേർന്നു
എന്റെ മേശയ്ക്കരികിലേക്കു ഞാൻ
തിരിച്ചുപോയി
എനിക്കു പക്ഷേ അസൂയ തോന്നി
മുമ്പൊന്നും തോന്നാത്ത മാതിരി



അതിലും ഭേദം


ജീവിതം
ഇതിലുമനായാസമായേനെ
ഞാൻ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കിൽ

ഇത്ര ദുഃഖമുണ്ടാവുമായിരുന്നില്ല
ഓരോ നേരവും
നാം പിരിയുമ്പോൾ
ഇത്ര പേടിക്കുമായിരുന്നില്ല
അടുത്ത വേർപാടിനെ
അതിനടുത്തതിനെ

ഇത്ര ദാഹവുമുണ്ടാകുമായിരുന്നില്ല
നീയില്ലാതിരിക്കുമ്പോൾ
കഴിവു കെട്ടതാണതെങ്കിലും
അസാദ്ധ്യമായതേ അതിനു വേണ്ടു
അതും അപ്പോൾത്തന്നെ
അടുത്ത നിമിഷം
പിന്നെ
അതു നടക്കില്ലെന്നാവുമ്പോൾ
അതിനു മനസ്സു നോവുന്നു
ശ്വാസം കിട്ടാതെയാവുന്നു


ജീവിതം
ഇതിലുമനായാസമായേനെ
ഞാൻ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കിൽ
അതെന്റെ ജീവിതമാവില്ല
എന്നേയുള്ളു



എന്നാൽ


ആദ്യം ഞാൻ സ്നേഹിച്ചത്
നിന്റെ കണ്ണുകളിലെ തിളക്കത്തെ
നിന്റെ ചിരിയെ
നിന്റെ ജീവിതാനന്ദത്തെ


ഇന്നു ഞാൻ നിന്റെ തേങ്ങലിനെയും സ്നേഹിക്കുന്നു
നിന്റെ ജീവിതഭയത്തെയും
നിന്റെ കണ്ണുകളിലെ നിസ്സഹായതയെയും


എന്നാൽ നിന്റെ ഭയമകറ്റാൻ
ഞാൻ സഹായിക്കാം
എന്തെന്നാൽ
എന്റെ ജീവിതാനന്ദമെന്നാൽ
നിന്റെ കണ്ണുകളിലെ തിളക്കം തന്നെയിന്നും



ഉദാഹരണത്തിന്‌


പരിഹാസ്യമായ സംഗതികൾ
ഒരുപാടുണ്ട്
ഫോണിലൂടെ നിന്റെ ശബ്ദം കേൾക്കുമ്പോൾ
അതിനെ ചുംബിക്കുക
ഒരുദാഹരണം


അതിലും പരിഹാസ്യമാണ്‌
വ്യസനകരവുമാണ്
നിന്നെ ചുംബിക്കാനാവില്ലെന്നിരിക്കെ
എന്റെ ഫോണിനെ
ചുംബിക്കാതിരിക്കുക



രാക്കവിത


ചുംബനങ്ങൾ കൊണ്ടല്ല
നിന്റെ പുതപ്പു കൊണ്ടു
നിന്നെപ്പൊതിയാൻ
(നിന്റെ ചുമലിൽ നിന്ന്
അതൂർന്നുപോയിരുന്നു)
ഉറക്കത്തിൽ
നിനക്കു കുളിരാതിരിക്കാൻ

നീ
ഉറക്കം വിട്ടെഴുന്നേറ്റതില്പിന്നെ
ചെന്നു ജനാലയടയ്ക്കാൻ
നിന്നെപ്പുണരാൻ
ചുംബനങ്ങൾ കൊണ്ടു
നിന്നെപ്പൊതിയാൻ
നിന്നെ
കണ്ടെത്താൻ



കണക്കൊപ്പിക്കാതെ


നിന്നെക്കാൾ വല്ലാതെ പ്രായം കൂടുതലാണ്‌
എനിക്കെന്നത്
എന്നെക്കാൾ വല്ലാതെ ചെറുപ്പമാണ്‌
നീയെന്നത്
നമ്മെക്കാൾ ബോധം കൂടിയവർ
തങ്ങൾ കണക്കു കൂട്ടിയ
സ്വന്തം ഭാവികൾ
കൃത്യമായ അളവൊപ്പിച്ചു മുറിച്ചെടുക്കുന്ന
പണിപ്പുരകളിലേക്കു മാത്രം
ബാധകമാണതൊക്കെ



പ്രണയകവിത പോലെയൊന്ന്


എനിക്കു നിന്നോടാഗ്രഹം തോന്നുമ്പോൾ
ആർക്കാണ്‌ നിന്നോടാഗ്രഹം തോന്നുന്നത്?


എന്റെ കൈ നിന്നെത്തേടുമ്പോൾ
ആരാണ്‌ നിന്നെത്തഴുകുന്നത്?


അതു ഞാനോ അതോ
എന്റെ യൗവനത്തിന്റെ ശിഷ്ടമോ?


അതു ഞാനോ അതോ
എന്റെ വാർദ്ധക്യത്തിന്റെ തുടക്കമോ?


എന്റെ ജീവിതധൈര്യമോ അതോ
എന്റെ മരണഭയമോ?


എനിക്കു നിന്നോടാഗ്രഹം തോന്നുന്നുവെന്നതിൽ
എന്തിനു നീ പ്രാധാന്യം കാണണം?


എന്നെ ദുഃഖിതനാക്കുക മാത്രം ചെയ്ത എന്റെ അനുഭവങ്ങൾ
നിനക്കെന്തു നല്കാൻ?


ജീവിക്കുകയോ നല്കുകയോ എത്ര ദുഷ്കരമായി
എന്നു മാത്രം പറയുന്ന എന്റെ കവിതകൾ നിനക്കെന്തു നല്കാൻ?


എന്നാലുദ്യാനത്തിൽ വെയിലു വീഴുന്നു
മഴയ്ക്കു മുമ്പുള്ള കാറ്റു വീശുന്നു


പുല്ലുണങ്ങുന്ന മണം പരക്കുന്നു
ചെടിപ്പടർപ്പിന്റെയും


ഞാൻ നിന്നെ നോക്കുന്നു
എന്റെ കൈ നിന്നെത്തേടുന്നു



തിരിഞ്ഞുനോട്ടം


നിന്നെ പ്രതി
ഞാനനുഭവിക്കുന്ന സന്തോഷമില്ലായ്മ
നിന്നിൽ നിന്നെനിക്കു കിട്ടുന്ന സന്തോഷവുമായി
ഞാൻ കണക്കൊപ്പിക്കണം

അത് നാൾക്കണക്കിലോ
അതോ മണിക്കൂറു കണക്കിനോ? 


സന്തോഷത്തിന്റെ നാളുകളെക്കാൾ കൂടുതലായി
വേർപാടിന്റെ
വേവലാതിയുടെ
നിന്നോടുള്ള
നിന്നെക്കുറിച്ചുള്ള ഭീതിയുടെ
ആഴ്ചകളോ?


കണക്കെടുത്തിട്ടെന്തു കാര്യം?
എനിക്കു നിന്നെ ഇഷ്ടമാണ്‌



മഞ്ഞുകാലത്തെ പൂന്തോട്ടം


മഞ്ഞയും ചുവപ്പും നിറമുള്ള
രണ്ടു സ്റ്റാമ്പുകളൊട്ടിച്ച
നിന്റെ കവർ
ഞാനൊരു ചെടിച്ചട്ടിയിൽ നട്ടു


എന്നും ഞാനതിനു
നനച്ചുകൊടുക്കും
നിന്റെ കത്തുകൾ
എനിക്കായി വളരട്ടെ

മനോഹരവും 
വ്യസനം നിറഞ്ഞതുമായ കത്തുകൾ
നിന്നെപ്പോലെ മണക്കുന്ന
കത്തുകൾ


ഞാനിതു
നേരത്തേ ചെയ്യേണ്ടതായിരുന്നു
ഈ കാലമെത്തുന്നതു വരെ
കാക്കരുതായിരുന്നു



ബ്രെമെനിലേക്കു മടങ്ങുമ്പോൾ


ശരല്കാലത്തിന്റെ അന്ത്യകാലം
ആദ്യത്തെ മഞ്ഞുവീഴ്ച
ഇരുട്ടു വീണ വഴികൾ
മഞ്ഞു പോലെ മിനുസം
എന്നാൽ നിന്റെ നേർക്ക്


പിന്നെ നരച്ച പുലരിവെളിച്ചം
ട്രെയിൻ
വിരസതാളം
ക്ഷീണിപ്പിക്കുന്നത്
എന്നാൽ നിന്റെ നേർക്ക്


നിന്റെ നാടിന്റെ നടുമദ്ധ്യത്തിലൂടെ
എന്റെ ജീവിതത്തിന്റെ
നടുമദ്ധ്യത്തിലൂടെ
എന്നാൽ നിന്റെ നേർക്ക്


നിന്റെ ശബ്ദത്തിലേക്ക്
നിന്റെ സത്തയിലേക്ക്
നീയായ നിന്നിലേക്ക്
നിന്റെ നേർക്ക്



ഒരുപക്ഷേ


ഓർമ്മിക്കുകയാവും
ഒരുപക്ഷേ
മറക്കാനുള്ള
ഏറ്റവും
വേദനാപൂർണ്ണമായ വഴി


ആ വേദന തണുപ്പിക്കാനുള്ള

ഏറ്റവും ദയാർദ്രമായ വഴിയും


ശരല്ക്കാലം


അതൊരു പഴുക്കിലയാണെന്നു ഞാൻ കരുതി
കാറ്റത്തുയർന്നു പൊങ്ങി
പിന്നെ എന്റെ കൈ മേൽ വീണത്:
ഒരു മഞ്ഞപ്പൂമ്പാറ്റ

ഈ ശരല്ക്കാലത്തിന്റെ മൂർദ്ധന്യത്തിൽ
കൊഴിയേണ്ട ഒരില
അതിലുമായുസ്സ്
അതിനുണ്ടാവുകയുമില്ല

(നിന്റെ പ്രണയത്തിന്റെ
വമ്പൻ ഏറ്റിറക്കങ്ങളിൽ
ഒരു മഞ്ഞപ്പൂമ്പാറ്റയെക്കാളായുസ്സ്
എനിക്കുമില്ല)


എന്നാലെന്റെ കൈയിൽ കിടന്ന്
അതു ചിറകിളക്കുന്നു
ചിറകു കൊണ്ടു പതിയെ തല്ലുന്നു
അതതറിയുന്നുമില്ല



അനിശ്ചിതം


എനിക്കു കണ്ണുകളുണ്ട്
നിന്നെ ഞാൻ കാണുന്നുവെന്നതിനാൽ
എനിക്കു കാതുകളുണ്ട്
നിന്നെ ഞാൻ കേൾക്കുന്നുവെന്നതിനാൽ
എനിക്കു ചുണ്ടുകളുണ്ട്
നിന്നെ ഞാൻ ചുംബിക്കുന്നുവെന്നതിനാൽ


അതേ കണ്ണുകളും കാതുകളുമാണോ
എനിക്കുണ്ടാവുക
ഞാൻ നിന്നെ കാണാതെയും
കേൾക്കാതെയുമിരിക്കുമ്പോൾ
നിന്നെ ചുംബിക്കാതിരിക്കുമ്പോൾ
അതേ ചുണ്ടുകളും?



ഒരു ദിവ്യാത്ഭുതത്തിനുള്ള തുടക്കം


ഒഴിഞ്ഞ പുരയിടത്തിനു മുന്നിൽ
കണ്ണും പൂട്ടി നിന്നു ധ്യാനിക്കുക
അവിടെയുണ്ടായിരുന്ന പഴയ പുര
പിന്നെയും കണ്മുന്നിൽ തുറന്നു കിടക്കുന്നതു വരെ


ചലനമറ്റ ഘടികാരം നോക്കിയിരിക്കുക
അതിന്റെ സെക്കന്റ് സൂചി
പിന്നെയും
നീങ്ങിത്തുടങ്ങുന്നത്ര നേരം


നിന്നെയുമോർത്തിരിക്കുക
നിന്നോടുള്ള പ്രണയം
പിന്നെയും
സന്തോഷം നല്കുന്നതാവും വരെ


എങ്കിൽ
മരിച്ചവരെ ഉണർത്തുക
എത്രയും
എളുപ്പവുമാണ്‌



ഹൃദയാകൃതിയിൽ ഇലകളുള്ള ചെടി


(ജാപ്പനീസ് ശൈലിയിൽ ഒരു ടാങ്ക കവിത)

ഊഷ്മളമായ വേനൽ മഴ:
ഒരു കനത്ത തുള്ളി പതിക്കുമ്പോൾ
ഇലയാകെ വിറ കൊള്ളുന്നു.
എന്റെ ഹൃദയുമതുപോലെ വിറ കൊള്ളുന്നു
ഓരോ നേരവും നിന്റെ പേരതിൽ വന്നു പതിക്കുമ്പോൾ



നല്ല തോട്ടക്കാർ


എത്ര നന്നായി
കൈയിൽ കൈ കോർത്ത്
തോട്ടത്തിൽ നാം നടക്കുന്നുവെന്നത്
നമ്മുടെ തൈമരത്തിന്‌
നാം നനച്ചു കൊടുക്കുന്നുവെന്നത്
അതിനെ പരിപാലിക്കുന്നുവെന്നത്


ഞാൻ കമ്പിളിപ്പുഴുക്കളെ പെറുക്കിക്കളയുന്നു
നീയതിനു വെള്ളം തളിയ്ക്കുന്നു!
അതെത്ര പച്ചപ്പോടെ നിന്നേനെ
അതിന്റെ വേരുകൾ
നാം
വെട്ടിനുറുക്കിയിരുന്നില്ലെങ്കിൽ



സ്വപ്നം


രാത്രിയിൽ മരണം എനിക്കരികിൽ വന്നു
ഞാൻ പറഞ്ഞു:
“ആയിട്ടില്ല”
അവൻ ചോദിച്ചു:
“എന്തുകൊണ്ടായിട്ടില്ല?”
എനിക്കു മറുപടിയുണ്ടായില്ല

അവൻ തലയൊന്നു കുലുക്കി
പിന്നെ സാവധാനം
ഇരുട്ടിലേക്കു പിൻവാങ്ങി
എന്തുകൊണ്ടായിട്ടില്ല?
എന്റെ പ്രിയേ
നിനക്കൊരുത്തരം തരാനില്ലേ?



ഹൃദയം യഥാർത്ഥത്തിൽ


“എന്നെയോർത്തു പേടിക്കേണ്ട”
എന്നു പറഞ്ഞ ഹൃദയം
തണുത്തുറയുന്നു
ആർക്കു വേണ്ടിയാണോ
അതതു പറഞ്ഞത്
അവളെയോർത്തു പേടിക്കുന്നു


ഞാൻ നിന്നെ ചുംബിക്കുന്നെങ്കിൽ


ഞാൻ നിന്നെ ചുംബിക്കുന്നെങ്കിൽ
അതു നിന്റെ ചുണ്ടുകളെ മാത്രമല്ല
നിന്റെ നാഭിച്ചുഴിയെ മാത്രമല്ല
നിന്റെ മടിത്തട്ടിനെ മാത്രമല്ല
നിന്റെ ചോദ്യങ്ങളെയും
നിന്റെ തൃഷ്ണകളെയും ഞാൻ ചുംബിക്കുന്നു
നിന്റെ സംശയങ്ങളെയും നിന്റെ ധൈര്യത്തെയും
നിനക്കെന്നോടുള്ള പ്രണയത്തെയും
നിനക്കെന്നിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയും
ഞാൻ ചുംബിക്കുന്നു
കയറിവന്ന ചുവടിനെയും
വീണ്ടുമിറങ്ങിപ്പോയ ചുവടിനെയും
ഞാൻ ചുംബിക്കുന്നു
ഞാൻ ചുംബിക്കുന്നത്
നീയിപ്പോഴാരാണോ അയാളെ
നാളെയും അതിൽ പിന്നെയും
എന്റെ കാലം കഴിഞ്ഞാലും
നീ ആരായിരിക്കുമോ അയാളെ


പ്രസംഗങ്ങൾ


സമാധാനത്തെക്കുറിച്ച്
ആളുകളോടു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
ഭാവിയെക്കുറിച്ചു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
സ്വന്തം സഹജീവികളെക്കുറിച്ചാധിപ്പെടുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക-
ആത്മവഞ്ചനയാണോ ഇത്
അതോ അന്തിമസത്യമോ?



പ്രണയവും നമ്മളും


പ്രണയത്തെക്കൊണ്ടു നമുക്കെന്തു കാര്യം?
അതു നമ്മെ സഹായിക്കാനെത്തിയോ,
തൊഴിലില്ലായ്മയ്ക്കെതിരെ
ഹിറ്റ്ലർക്കെതിരെ
കഴിഞ്ഞ യുദ്ധത്തിനെതിരെ
ഇന്നലെയ്ക്കും ഇന്നിനുമെതിരെ
പുതിയ ഭയങ്ങൾക്കും
ബോംബിനുമെതിരെ?

എന്തു സഹായമതു ചെയ്തു
നമ്മെ നശിപ്പിക്കുന്ന
സർവതിനുമെതിരെ?
ഒരു സഹായവും ചെയ്തില്ല.
പ്രണയം നമ്മെ വഞ്ചിച്ചു.

പ്രണയത്തെക്കൊണ്ടു നമുക്കെന്തു കാര്യം?

നമ്മെക്കൊണ്ടു പ്രണയത്തിനെന്തു കാര്യം?
നാമതിനെ സഹായിക്കാനെത്തിയോ,
തൊഴിലില്ലായ്മയ്ക്കെതിരെ
ഹിറ്റലർക്കെതിരെ
കഴിഞ്ഞ യുദ്ധത്തിനെതിരെ
ഇന്നലെയ്ക്കും ഇന്നിനുമെതിരെ
പുതിയ പേടികൾക്കും
ബോംബിനുമെതിരെ?
അതിനെ നശിപ്പിക്കുന്ന
സർവതിനുമെതിരെ?
ഒരു സഹായവും ചെയ്തില്ല
പ്രണയത്തെ നാം വഞ്ചിച്ചു.


എന്താണ്‌ ജീവൻ?


ജീവൻ
എന്റെ കുളിത്തൊട്ടിയിൽ
വെള്ളത്തിന്റെ ഇളംചൂടാണ്‌


ജീവൻ
നിന്റെ നാഭിയില്‍
എന്റെ ചുണ്ടുകളാണ്‌


ജീവൻ
നമ്മുടെ നാട്ടിലെ അനീതികൾക്കെതിരെയുള്ള
രോഷമാണ്‌


വെള്ളം ഇളംചൂടുള്ളതുകൊണ്ടായില്ല
ഞാനതിൽ
തുടിച്ചുകുളിക്കുകയും വേണം

നിന്റെ നാഭിയില്‍ എന്റെ ചുണ്ടുള്ളതുകൊണ്ടായില്ല
ഞാനവിടെ
ചുംബിക്കുകയും വേണം

അനീതിക്കെതിരെ
രോഷം കൊണ്ടതു കൊണ്ടായില്ല
നാമതിന്റെ കാരണം തേടുകയും വേണം

അതിന്റെ കാര്യത്തിൽ
എന്തെങ്കിലും ചെയ്യുകയും വേണം
അതാണ്‌ ജീവൻ