2016, ജൂലൈ 7, വ്യാഴാഴ്‌ച

അബ്ബാസ് കിയാരോസ്തമി - സിനിമയും കവിതയും

Abbas Kiarostami



അബ്ബാസ് കിയാരോസ്തമി Abbas Kiarostami(1940-2016) - സിനിമയുടെ ചരിത്രത്തിൽ മൗലികത കൊണ്ടു വേറിട്ടു നില്ക്കുന്ന സംവിധായകരുടെ കൂട്ടത്തിൽ പെടുന്നയാളാണ്‌ ഇറാനിയൻ സംവിധായകനായ അബ്ബാസ് കിയാരോസ്തമി. ചുരുക്കം ചലചിത്രകാരന്മാർക്കു മാത്രം സാദ്ധ്യമായതൊന്നാണ്‌ സിനിമയിൽ അദ്ദേഹം കൈവരിച്ചത്: സ്വന്തം സിനിമാശൈലിയിലൂടെ ഒരു ദേശീയസ്വത്വം സൃഷ്ടിക്കുക. സാമൂഹ്യശാസ്ത്രപരമായ അർത്ഥത്തിൽ മാത്രമല്ല, കലാപരമായും സിനിമാചരിത്രത്തെ വിപുലമാക്കിയ ആദ്യത്തെ ഇറാനിയൻ സംവിധായകനാണ്‌ അദ്ദേഹം. സുധീരവും അക്ഷമവുമായ ഒരു മൗലികത കൊണ്ട് ഇറാനിയൻ സിനിമയിലേക്ക് ലോകശ്രദ്ധ തിരിക്കുക മാത്രമല്ല, തന്റെ വഴി പിന്തുടർന്ന മറ്റു സംവിധായകർക്കായി ഇറാനിയൻ സിനിമയെ തുറന്നുകൊടുക്കുകയും ചെയ്തു അദ്ദേഹം.

മനോഭാവത്തിന്റെയും ചുറ്റുപാടിന്റെയും സംഗമത്തിൽ നിന്നാണ്‌ കല ജനിക്കുക. ഇറാനിയൻ ഭരണകൂടത്തിന്റെ മതപരവും രാഷ്ട്രീയവുമായ വിലക്കുകൾക്കിടയിൽ കിടന്നും  തന്റെ ഇഷ്ടം പോലെ ഇത്രയധികം ജോലി ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്‌. അതിനദ്ദേഹത്തെ സഹായിച്ചത് വിരുദ്ധോക്തിയും പ്രതീകാത്മകതയുമാണെന്നു തോന്നുന്നു. ഭരണകൂടം പ്രതീക്ഷിക്കുന്ന പോലെ മാമൂലുകൾക്കു വഴങ്ങിക്കൊടുക്കുകയാണെന്നു തോന്നുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ സൃഷ്ടികൾ മുന്നോട്ടു വയ്ക്കുന്നത് മഹത്തായ ദാർശനികാശയങ്ങളാണ്‌, അവ ചിത്രീകരിക്കുന്നത് സ്വതന്ത്രാത്മാക്കളായ കഥാപാത്രങ്ങളെയാണ്‌.

1970കളിൽ കിയാരോസ്തമി തന്റെ സിനിമാജീവിതം തുടങ്ങുന്നത് Kanun (കുട്ടികളുടെയും ചെറുപ്പക്കാരുടെയും ബൗദ്ധികോന്നമനത്തിനു വേണ്ടിയുള്ള സ്ഥാപനം)നു വേണ്ടി സിനിമകൾ എടുത്തു കൊണ്ടാണ്‌. അവ പ്രബോധനപരമായിരുന്നു, യുവാക്കളെക്കുറിച്ചും അവർക്കു വേണ്ടിയുള്ളതുമായിരുന്നു. ഇസ്ലാമികവിപ്ളവത്തിനു ശേഷവും അദ്ദേഹം വിദ്യാഭാസപരമായ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. അവയിലും (1981ലെ Orderly or Disorderly ഒരുദാഹരണം) തന്റെ ഉല്പതിഷ്ണുത്വം കൗശലപൂർവ്വം കടത്തിവിടാൻ അദ്ദേഹം ശ്രമിച്ചു.

കിയാരോസ്തമിയുടെ കലാജീവിതത്തിലെ ഒന്നാമത്തെ വൈരുദ്ധ്യമെന്നു പറയാവുന്നത് ഡോക്യുമെന്ററി സ്വഭാവവും നാടകീയാംശവും തമ്മിലുള്ള ഇടച്ചിലാണ്‌- എന്തും കാണുന്നതും എന്തു കാണണമെന്നു തീരുമാനിച്ചിട്ടു കാണുന്നതും തമ്മിലുള്ള വ്യത്യാസമാണ്‌, ഷൂട്ടിങ്ങിന്റെ അടഞ്ഞ ലോകവും ക്യാമറയ്ക്കു പിന്നിലെ തുറന്ന ലോകവും തമ്മിലുള്ള സംഘർഷമാണ്‌. 1987ൽ അദ്ദേഹം നിർമ്മിച്ച “കൂട്ടുകാരന്റെ വീടെവിടെയാണ്‌?” (Where Is the Friend's Home?) എന്ന ചിത്രം കോക്കർ എന്ന ഗ്രാമത്തിലെ ഒരു സ്കൂൾ കുട്ടി തന്റെ സഹപാഠിയ്ക്ക് ഒരു പുസ്തകം കൊടുക്കാനായി മറ്റൊരു ഗ്രാമത്തിലേക്കു യാത്ര ചെയ്യുന്ന കഥ പറയുന്നു. അവന്റെ ഈ യാത്ര രക്ഷിതാക്കളുടെ അധികാരത്തെ ധിക്കരിക്കുന്ന ഒരു പ്രക്രിയയാണെന്ന പോലെ മറ്റധികാരങ്ങളെയും അതു ധിക്കരിക്കുന്നുണ്ട്. ഈ സ്ഥലം 1990ലെ ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. 1992ലെ “ജീവിതം, അതല്ലാതൊന്നുമില്ല” (Life and Nothing More) എന്ന ചിത്രം ആദ്യചിത്രത്തിലെ ബാലനായ നായകനെ തേടി തകർന്നടിഞ്ഞ കോക്കർ ഗ്രാമത്തിലേക്കു യാത്ര ചെയ്യുന്ന കിയാരോസ്തമിയെ അവതരിപ്പിക്കുന്നു; സംവിധായകനായി ഒരു നടനാണ്‌ വേഷമിടുന്നത്. ഈ ചിത്രത്തിലെ ഒരു നിർണ്ണായകസന്ദർഭമാണ്‌ ഭൂകമ്പം കഴിഞ്ഞു തൊട്ടടുത്ത ദിവസം വിവാഹിതനാവുന്ന ഒരു യുവാവുമായുള്ള കൂടിക്കാഴ്ച. തുടർന്നു വന്ന  “ഒലീവുമരങ്ങൾക്കിടയിലൂടെ” ആധാരമാക്കുന്നത് “ജീവിതം, അതല്ലാതൊന്നുമില്ല”യിൽ പുതുമണവാളനായി അഭിനയിച്ച നാട്ടുകാരനായ ഒരു കല്പണിക്കാരന്റെ ജീവിതമാണ്‌. സംവിധായകനും ഒരു കഥാപാത്രമാവുന്നുണ്ട്. ഒരു സിനിമയ്ക്കു വേണ്ടി നായികയെ അന്വേഷിച്ച് ഗ്രാമത്തിലെത്തിയ ഒരു സംവിധായകന്റെ ഭാഗമാണ്‌ താനെടുക്കുന്നതെന്ന് കാണിയെ നോക്കി ഒരു നടൻ പറയുന്നതോടെയാണ്‌ ചിത്രം തുടങ്ങുന്നത്.

കിയാരോസ്തമിയുടെ ഇറാനിയൻ സിനിമകളിൽ വച്ചേറ്റവും മഹത്തായത് 1999ലെ “കാറ്റ് നമ്മളെ കൊണ്ടുപോകും” (The Wind Will Carry Us) എന്ന ചിത്രമാണ്‌;  വിദൂരമായ ഒരു കുർദ്ദിഷ് ഗ്രാമത്തിലേക്ക് തന്റെ ക്രൂവുമായി യാത്ര ചെയ്യുന്ന നഗരവാസിയായ ഒരു ഡോക്യുമെന്ററി സംവിധായകന്റെ കഥയാണത്. അപ്രദേശത്തുകാർക്ക് സവിശേഷമായിട്ടുള്ള ശവസംസ്കാരച്ചടങ്ങുകളാണ്‌ അയാൾക്ക് ചിത്രീകരിക്കാനുള്ളത്. ഒരു വൃദ്ധ ആസന്നമരണയായി കിടക്കുന്നുവെന്നറിഞ്ഞിട്ട് അയാൾ ക്രൂവിനെയും കൂട്ടി ചെല്ലുന്നു. പക്ഷേ വൃദ്ധയ്ക്ക് മരിക്കാൻ വലിയ തിടുക്കമില്ല. സ്വാഭാവികമായും സിനിമാക്കാരന്‌ നാട്ടുകാരുടെ ജീവിതത്തിൽ പങ്കാളിയാകേണ്ടി വരികയാണ്‌. അയാൾ അവിടെ കണ്ടെത്തുന്നത് രതിയാണ്‌- അതു പക്ഷേ അമേരിക്കൻ സിനിമയിലോ യൂറോപ്യൻ സിനിമയിലോ ഉള്ള ഒരു കഥാപാത്രം കണ്ടെത്തുന്നപോലെ അനുഭവത്തിലൂടെയല്ല, താൻ കണ്ടുമുട്ടുന്നവരുടെ സൂചനകളിലൂടെയാണ്‌.

രാഷ്ട്രീയസമ്മർദ്ദം അസഹനീയമായതോടെ അടുത്ത കാലത്തെടുത്ത രണ്ടു ചിത്രങ്ങളും വിദേശത്തു വച്ചാണ്‌ അദ്ദേഹം ചിത്രീകരിച്ചത്: 2010ൽ ഇറ്റലിയിൽ വച്ച് “സാക്ഷ്യപ്പെടുത്തിയ പകർപ്പ്” (Certified Copy), 2012ൽ ജപ്പാനിൽ വച്ച് “പ്രേമിക്കുന്നൊരാളെപ്പോലെ” (Like Someone In Love.) അവയിലും വൈയക്തികസംഘർഷത്തിന്റെ ഉറവിടങ്ങളായി അദ്ദേഹം കാണുന്നത് രതിയും അധികാരവും തന്നെ; പ്രകൃതി, ജൈവപ്രകൃതിയും മനുഷ്യപ്രകൃതിയും, സാമൂഹികാചാരങ്ങൾക്കെതിരു നില്ക്കുന്നതായും അദ്ദേഹം കണ്ടെത്തുന്നു.

അവലംബം : റിച്ചാര്‍ഡ് ബ്രോഡിയുടെ ന്യൂയോര്‍ക്കര്‍ ലേഖനം

KIAROSTAMI

സിനിമാസംവിധായകനെന്നപോലെ കവി കൂടിയായിരുന്നു അദ്ദേഹം. വൃത്തമോ താളമോ ഇല്ലാത്ത, സംസാരഭാഷയോടടുത്ത ഒരു കാവ്യരൂപമാണ്‌ അദ്ദേഹം സ്വീകരിച്ചത്. ജാപ്പനീസ് ഹൈക്കുവുമായി പല തരത്തിലും സമാനമാണത്. ഭാഷ കാവ്യാത്മകമല്ല, നിരീക്ഷണമാണ്‌ പ്രധാനം. ഭാഷ ലക്ഷ്യമല്ല, വായനക്കാരനെ ആഖ്യാനത്തിന്റെ മർമ്മത്തു കൊണ്ടുനിർത്താനുള്ള ഉപകരണം മാത്രമാണ്‌. “തഞ്ചം നോക്കുന്ന ചെന്നായ” (A Wolf Lying in Wait), “കാറ്റിനോടൊത്തു നടക്കുമ്പോൾ” (Walking with the Wind)എന്നിവയാണ്‌ അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങൾ.

കിയാരോസ്തമിയുടെ കവിതകൾ

ജലത്തിൽ പ്രതിഫലിക്കുന്ന
പൂർണ്ണചന്ദ്രൻ,
കിണ്ണത്തിനുള്ളിലെ
ജലം,
ഗാഢനിദ്രയിലായ
ദാഹാർത്തൻ.
*

എത്ര ഖേദകരം,
കണ്ണിമയിൽ വന്നുതങ്ങിയ
മഞ്ഞലകിന്‌
നല്ലൊരാതിഥേയനായില്ല
ഞാനെന്നത്!
*

വെള്ളക്കുതിരക്കുട്ടി
മുട്ടോളം ചുവന്ന്,
പോപ്പിപ്പാട-
ത്തോടിക്കളിച്ചതില്പിന്നെ.
*

പ്രഭാതം വെളുത്തിട്ട്,
രാത്രി കറുത്തിട്ട്,
ഒരു നരച്ച ശോകം
രണ്ടിനുമിടയിൽ.
*

ചീറിയടുക്കുന്ന തീവണ്ടി
പെട്ടെന്നു നിശ്ചലമാകുന്നു

പാളത്തിന്മേൽ
ഒരു പൂമ്പാറ്റ മയങ്ങുന്നു
*
മഞ്ഞു പൊതിഞ്ഞ ശവപ്പറമ്പ്
മൂന്നു സ്മാരകശിലകളിൽ മാത്രം
മഞ്ഞലിയുന്നു

മൂന്നും കുഞ്ഞുങ്ങളുടേത്
*
വിറ കൊള്ളുന്ന കൈകൾ
തൊടുത്തുപിടിച്ച അമ്പ്
കിളിയുടെ മോചനമുഹൂർത്തം...?
*
ഒരു ശരല്ക്കാലസായാഹ്നം
ഒരത്തിയില
സാവാധാനമടരുന്നു
സ്വന്തം നിഴലിലടിയുന്നു
*
ഒരു മഴത്തുള്ളി
ഇലയിൽ നിന്നുരുണ്ടിറങ്ങുന്നു
ചെളിവെള്ളത്തിലേക്കു വീഴുന്നു
*
കാനൽ ജലത്തിനു പിന്നാലെ പോയി
ജലാശയത്തിൽ ഞാനെത്തി
എനിക്കു ദാഹമില്ലായിരുന്നു
*



2016, ജൂലൈ 5, ചൊവ്വാഴ്ച

കാഫ്കയുടെ “വിചാരണ”

ScanImage24a


ഈ വാതിൽക്കലെത്തി തിരിച്ചുപോകുന്നവനു ഹാ, കഷ്ടം;
മറ്റൊരു വാതിൽ അയാൾക്കു കണ്ടെത്താനുമില്ല.
(സാ-ദി)

ബാങ്ക്‌ ഓഫീസറായ ജോസഫ്‌.കെ ഒരു ദിവസം കാലത്ത്‌ സ്വന്തം കിടക്കയിൽ വച്ച്‌ അറസ്റ്റിലാവുന്നു. താനെന്തു കുറ്റമാണു ചെയ്തതെന്ന് അയാൾക്കറിയില്ല; അറസ്റ്റു ചെയ്യാൻ വന്നവർക്കു പോലും അതിനെകുറിച്ച്‌ കൃത്യമായ ഒരു വിവരമില്ല. അയാൾ അറസ്റ്റിലാണ്‌, അത്ര തന്നെ; തന്റെ നിത്യജീവിതം നയിക്കുന്നതിന്‌ അയാൾക്കതൊരു തടസ്സവുമല്ല. പക്ഷേ അതിനെ ഗൗരവത്തിലെടുക്കാൻ പോയി എന്നതാണ്‌ അയാൾ പിന്നീടു ചെയ്ത തെറ്റ്‌; തന്റെ ദൈനന്ദിനജീവിതത്തിലെ സാധാരണമായ ഒരു പ്രവൃത്തിയോ ചേഷ്ടയോ കൊണ്ട്‌ അയാൾക്കതു മറികടക്കാവുന്നതേയുണ്ടായിരുന്നുള്ളു. പകരം അയാൾ വിചാരണയ്ക്കു സ്വയം വിട്ടുകൊടുക്കുകയാണ്‌. വിപുലവും അടഞ്ഞതും തലതിരിക്കുന്നതും അന്തമറ്റതുമായ ഒരു പ്രക്രിയക്ക്‌ അയാൾ സ്വയം വഴങ്ങികൊടുക്കുകയാണ്‌. തന്നെ സഹായിക്കാൻ അയാൾ കൂട്ടുപിടിക്കുന്നതോ സംശയിക്കേണ്ട സ്വഭാവമുള്ള സ്ത്രീകളെ; സ്വന്തം പ്രാധാന്യത്തെ പെരുപ്പിച്ചുകാട്ടുന്ന, അനാരോഗ്യക്കാരായ വക്കീലന്മാരെ; മൂന്നാംകിട പെയ്ന്റർമാരെ. പക്ഷേ അയാളുടെ കേസ്‌ മുന്നോട്ടുപോവുന്നതേയില്ല; വിചാരണയ്ക്കായി അയാൾ ഒരു ജഡ്ജിയുടെ മുന്നിലേക്കെത്തുന്നതുമില്ല. നിയമവ്യവസ്ഥയുടെ പരിസരങ്ങളിൽ ചുറ്റിക്കറങ്ങുകയാണയാൾ. ഒരു ഭദ്രാസനപ്പള്ളിയിൽ വച്ച്‌ ഒരു വൈദികനുമായി നടത്തുന്ന സംഭാഷണം പോലും അയാൾക്കാശ്വാസം നൽകുന്നില്ല. അയാൾക്കൊന്നും വെളിപ്പെട്ടുകിട്ടുന്നില്ല. ഒടുവിൽ തന്റെ മുപ്പത്തൊന്നാം പിറന്നാളിന്റെ തലേന്നാൾ രണ്ടുപേർ അയാളെ വിളിച്ചിറക്കിക്കൊണ്ടുപോകുന്നു; നഗരത്തിനു പുറത്ത്‌ ഒരു കന്മടയിൽ വച്ച്‌ അവർ തന്നെ കുത്തിക്കൊല്ലുന്നതിന്‌ അയാൾ വഴങ്ങിക്കൊടുക്കുന്നു. ഒരു പട്ടിയെപ്പോലെയാണു താൻ ചത്തതെന്ന നാണക്കേടു മാത്രമേ അയാൾക്കു ബാക്കിവയ്ക്കാനുള്ളു.

എഴുതിത്തീർക്കാത്തതോ എഴുതി ഉപേക്ഷിച്ചതോ ആയ (അന്ത്യരംഗം അരങ്ങേറുന്ന ആ കന്മട പോലെ) ഒരു കൃതിയായതുകൊണ്ടു തന്നെ ഈ നോവൽ സുഖമായി വായിച്ചുപോകാവുന്ന ഒന്നല്ല. ചുറ്റിച്ചുഴലുന്നപോലുള്ള വാക്യഘടന, നിയതമല്ലാത്ത ചിഹ്നനം ഇവയ്ക്കിടയിലൂടെ കാലുറയ്ക്കാതെ കടന്നുപോകുന്ന വായനക്കാരനു തന്റെ വഴി തെളിക്കുന്നതു പലപ്പോഴും കഥാപാത്രങ്ങളുടെ ചേഷ്ടകളാണ്‌; സജീവവും പ്രവചനാത്മകവും മിക്കപ്പോഴും രസകരവുമാണവ. പക്ഷേ അതിലും ജോസഫ്‌ കെ ഒരു പരാജയമാണെന്നതാണു വാസ്തവം. ഒരു ജഡപ്രകൃതിയാണയാൾ. അതുകൊണ്ടു തന്നെ സ്വന്തം മരണമെന്ന അന്ത്യകർമ്മം പോലും മറ്റുള്ളവർ ചെയ്തുതരാൻ കാത്തുകിടക്കുകയാണയാൾ. സ്വന്തം മോചനത്തിനു വഴിതുറക്കുന്ന ഒരു ചുവടുവയ്പ്പിനു പോലും ത്രാണിയില്ലാതെ ശരീരം മരവിച്ച ഒരാളാണെങ്കിൽപ്പോലും, ആ പരാജയമല്ല, വിലക്ഷണവും വിഫലവുമായ തന്റെ ജീവിതം അന്യർ കണ്ടുനിൽക്കുന്നു എന്നതാണ്‌ അയാൾക്കുണ്ഠയുണ്ടാക്കുന്നത്‌: അത്രയ്ക്കും അഭിമാനിയാണയാൾ.

എന്തിന്റെ പ്രതീകമാണു വിചാരണ? നിത്യവും നടക്കുന്ന ഒന്നായതിനാൽ അത്‌ ഒന്നിന്റെയും പ്രതീകമല്ല.
*


ഐസക് ബാഷെവിസ് സിംഗർ - കാഫ്കയുടെ ഒരു സ്നേഹിതൻ


 

ഫ്രാൻസ്‌ കാഫ്കയുടെ ഒരു പുസ്തകമെങ്കിലും വായിക്കുന്നതിനു വർഷങ്ങൾക്കു മുമ്പു തന്നെ ഞാൻ അദ്ദേഹത്തെക്കുറിച്ച്‌ ജാക്വെസ്‌ കോൺ പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ഒരു സ്നേഹിതനും ഒരു കാലത്ത്‌ യിദ്ദിഷ്‌ നാടകങ്ങളിൽ അഭിനയിച്ചിരുന്നയാളുമായിരുന്നു കോൺ. ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹം നാടകാഭിനയമൊക്കെ നിർത്തിയിരിക്കുന്നു. 1930-ന്റെ തുടക്കം; യിദ്ദിഷ്‌ നാടകത്തിന്‌ കാഴ്ചക്കാർ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ജാക്വെസ്‌ കോൺ ദരിദ്രനും രോഗിയുമായിക്കഴിഞ്ഞിരുന്നു. പരിഷ്കാരിയുടെ മട്ടിൽ ഉടുത്തൊരുങ്ങുന്ന ശീലം ഉപേക്ഷിച്ചിരുന്നില്ലെങ്കിലും വസ്ത്രങ്ങളൊക്കെ മുഷിഞ്ഞതായിരുന്നു. ഇടതുകണ്ണിൽ ഒരൊറ്റക്കണ്ണട, പഴയമട്ടിലുള്ള പൊങ്ങിയ കോളർ, മേൽത്തരം തുകലു കൊണ്ടുള്ള ഷൂസ്‌, രോമത്തൊപ്പി ഇവയൊക്കെയുണ്ടാവും. ദിവസം ചെല്ലുംതോറും കൂനിക്കൂനിവരികയായിരുന്നെങ്കിലും ചുമലു വിരിച്ചുവയ്ക്കാൻ ആവേശത്തോടെയുള്ള യത്നവും നടന്നിരുന്നു. ഒരുകാലത്ത്‌ സ്വർണ്ണനിറമായിരുന്ന മുടിയിൽ അവശേഷിച്ചത്‌ ശൂന്യമായ തലയോട്ടിയിൽ ഒരു പാലം പോലെ കോതിവച്ചിട്ടുണ്ടാവും. ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ സംഭാഷണം പഴയ നാടകക്കാരുടെ മട്ടിൽ ജർമ്മൻ കലർന്ന യിദ്ദിഷിലേക്കു തെന്നിപ്പോകും-വിശേഷിച്ചും തനിക്കു കാഫ്കയുമായുള്ള ബന്ധത്തെക്കുറിച്ചു പറയുമ്പോൾ. അടുത്തകാലത്തായി പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി അയയ്ക്കാൻ തുടങ്ങിയിരുന്നെങ്കിലും അവ തിരസ്കരിക്കുന്ന കാര്യത്തിൽ സകല പത്രാധിപന്മാരും ഏകാഭിപ്രായക്കാരായിരുന്നു. ലെസ്നോതെരുവിലെവിടെയോ ഉള്ള ഒരു കെട്ടിടത്തിന്റെ തട്ടുമ്പുറത്തുള്ള ഒരു മുറിയിലാണ്‌ ആളുടെ വാസം.പകലു മുഴുവൻ ഓക്സിജൻ ടെന്റിൽ കിടന്നിട്ട്‌ രാത്രിയിൽ ഡോൺ ജൂവാനായി പുറത്തിറങ്ങുകയായി എന്നൊരു തമാശ അദ്ദേഹത്തെക്കുറിച്ച്‌ ക്ലബ്ബംഗങ്ങൾക്കിടയിൽ പരന്നിരുന്നു.

ഞങ്ങൾ എന്നും വൈകിട്ട്‌ ക്ലബ്ബിൽ ഒത്തുചേരാറുണ്ടായിരുന്നു. ജാക്വെസ്‌ കോണിനു കടന്നുവരാനായി വാതിൽ സാവധാനം തുറക്കപ്പെടും. ജൂതച്ചേരി സന്ദർശിക്കാൻ ദാക്ഷിണ്യം കാട്ടിയ ഏതോ യൂറോപ്യൻമഹാനുഭാവന്റെ ഭാവമായിരിക്കും മുഖത്ത്‌. വരുന്നവഴി ചുറ്റുപാടുമൊന്നു കണ്ണോടിച്ചിട്ട്‌ അദ്ദേഹം മുഖം ചുളിക്കും; ഈ മത്തിയുടെയും വെളുത്തുള്ളിയുടെയും വിലകുറഞ്ഞ പുകയിലയുടെയുമൊക്കെ മണം തന്റെ അഭിരുചിക്കു ചേർന്നതാവുന്നില്ല എന്നാണതിനർത്ഥം. ചുളിഞ്ഞ പത്രക്കടലാസ്സുകളും നിര തെറ്റിയ ചെസ്കരുക്കളും സിഗരറ്റുകുറ്റികൾ കുത്തിനിറച്ച ആഷ്ട്രേകളും കൊണ്ടു നിറഞ്ഞ മേശകൾക്കു ചുറ്റുമായി ക്ലബ്ബംഗങ്ങൾ സാഹിത്യത്തെക്കുറിച്ച്‌ അന്തമറ്റ ചർച്ചയും നടത്തി ഇരുപ്പുണ്ടാവും. അവരെ അവ്ജ്ഞയോടെ ഒന്നു നോക്കിയിട്ട്‌ ഈ വിഡ്ഡികൾ ഗുണം പിടിക്കാൻ പോകുന്നില്ല എന്ന അർത്ഥത്തിൽ അദ്ദേഹം ഒന്നു തോളു വെട്ടിക്കും. അദ്ദേഹം കടന്നുവരുന്നതു കണ്ണിൽപ്പെടുന്ന നിമിഷം ഞാൻ പോക്കറ്റിൽ കൈയിട്ട്‌ ഒരു സ്ലോട്ടിയുടെ നാണയമെടുത്തുവയ്ക്കും; അതദ്ദേഹം മുറതെറ്റാതെ എന്നോടു കടം വാങ്ങാറുള്ളതാണ്‌.

അന്നു വൈകിട്ട്‌ ജാക്വെസ്‌ കോൺ പതിവിലും ഉല്ലാസവാനായിട്ടാണു കാണപ്പെട്ടത്‌. പോഴ്സലൈൻപല്ലുകൾ വെളിയിൽ കാണുമാറു ചിരിച്ചുകൊണ്ട്‌ അരങ്ങിലെന്നപോലെ ആടിയുലഞ്ഞ്‌ അദ്ദേഹം എന്റെയടുത്തേക്കു വന്നു. വിരൽ നീണ്ട, എല്ലിച്ച കൈ നീട്ടിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു:"ഉദിച്ചുയരുന്ന യുവതാരത്തിനു സുഖം തന്നെയോ?"

"തമാശ തുടങ്ങിക്കഴിഞ്ഞോ?"

"തമാശയല്ല, ഞാൻ കാര്യമായിട്ടുതന്നെ പറഞ്ഞതാണ്‌. എനിക്കില്ലാത്തൊരു സാധനമാണെങ്കിലും പ്രതിഭയുള്ളവരെ കണ്ടാൽ എനിക്കുടനെ മനസ്സിലാകും. 1911-ൽ ഞങ്ങൾ പ്രാഗിൽ നാടകം കളിക്കാൻ ചെല്ലുമ്പോൾ അവിടെയാരും കാഫ്കയെക്കുറിച്ചു കേട്ടിട്ടുകൂടിയില്ല. അന്നദ്ദേഹം അണിയറയിലേക്കു വന്നിരുന്നു. അദ്ദേഹത്തെ കണ്ട നിമിഷം ഞാനിതാ ഒരു മഹാപ്രതിഭയ്ക്കു മുന്നിലാണു നിൽക്കുന്നതെന്ന് എനിക്കു മനസ്സിലായി. പൂച്ച എലിയെ മണത്തറിയുന്നപോലെ എനിക്കതറിയാൻ പറ്റും. ഞങ്ങളുടെ ചങ്ങാത്തം തുടങ്ങുന്നതങ്ങനെയാണ്‌."
ഞാൻ ഈ കഥ പല തവണ പല രൂപത്തിൽ കേട്ടുകഴിഞ്ഞിരിക്കുന്നു; എങ്കിലും അതു വീണ്ടും കേൾക്കേണ്ടിവരുമെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹം എന്റെ മേശയ്ക്കടുത്തു വന്നിരുന്നു. മന്യ,പരിചാരിക,ചായയും ബിസ്കറ്റും കൊണ്ടുവച്ചു. ജാക്വെസ്‌ കോൺ പുരികമുയർത്തി; ആ മഞ്ഞിച്ച കണ്ണുകളുടെ വെള്ളകളിൽ നേർത്ത സിരകളുടെ ചെന്നൂലോടിയിരുന്നു. 'ഇതിനാണോ ഈ പ്രാകൃതന്മാർ ചായ എന്നു പറയുന്നത്‌?' എന്നായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്‌. ഗ്ലാസ്സിലേക്ക്‌ അഞ്ചു നുള്ളു പഞ്ചാരയിട്ടിട്ട്‌ അദ്ദേഹം ചായ ഇളക്കാൻ തുടങ്ങി. തള്ളവിരലും നഖം നീട്ടിവളർത്തിയ ചൂണ്ടുവിരലും കൊണ്ട്‌ ഒരു കഷണം ബിസ്കറ്റു പൊട്ടിച്ചു വായിലിട്ടുകൊണ്ട്‌ അദ്ദേഹം പറഞ്ഞു:"നു ജാ." എന്നുപറഞ്ഞാൽ പോയകാലത്തിന്റെ ഓർമ്മ കൊണ്ട്‌ വയറു നിറയില്ല എന്നും.

ഇതെല്ലാം പക്ഷേ ഒരഭിനയമായിരുന്നു. അദ്ദേഹം ജനിച്ചത്‌ പോളണ്ടിലെ ഒരു കൊച്ചുപട്ടണത്തിൽ ഹസീദുകളുടെ ഒരു കുടുംബത്തിലാണ്‌. ശരിക്കുള്ള പേർ ജാക്വെസ്‌ എന്നല്ല, ജാൻകെൽ എന്നായിരുന്നു. ഏറെക്കാലം പ്രാഗ്‌, വിയന്ന, ബർലിൻ,പാരീസ്‌ എന്ന്വിടങ്ങളിലായിരുന്നു. യിദ്ദിഷ്‌ നാടകവേദിയിലേക്കു വരുന്നതിനു മുമ്പ്‌ അദ്ദേഹം ഫ്രാൻസിലും ജർമ്മനിയിലുമൊക്കെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളാണ്‌. പേരുകേട്ട പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ഷഗാലിന്‌ ബലെവിലിൽ ഒരു സ്റ്റുഡിയോ തേടിപ്പിടിച്ചുകൊടുത്തത്‌ ഇദ്ദേഹമാണ്‌:ഇസ്രായെൽ സാംഗ്‌വില്ലിന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു അദ്ദേഹം. റെയിൻഹാർട്ടിന്റെ ഒരു നാടകത്തിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്‌. കാഫ്കയുടെ മാത്രമല്ല, ജേക്കബ്‌ വാസർമാൻ,സ്റ്റെഫാൻ സ്വെയ്ഗ്‌,റൊമെയ്ൻ റൊളാങ്ങ്‌,ഇലിയാ എഹ്‌റെൻബർഗ്‌,മാർട്ടിൻ ബൂബർ എന്നിവർ തനിക്കയച്ച കത്തുകളും അദ്ദേഹം എനിക്കു കാട്ടിത്തന്നിരുന്നു. അവരൊക്കെ അദ്ദേഹത്തെ സ്നേഹപൂർവ്വം ജാക്വെസ്‌ എന്നാണു വിളിച്ചിരുന്നത്‌. ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തുകഴിഞ്ഞപ്പോൾ താനുമായി ബന്ധം പുലർത്തിയിരുന്ന പ്രശസ്തനടിമാരുടെ ഫോട്ടോകളും കത്തുകളും വരെ അദ്ദേഹം എനിക്കു കാണിച്ചുതന്നിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ജാക്വെസ്‌ കോണിന്‌ ഒരു സ്ലോട്ടി വായ്പ കൊടുക്കുക എന്നതിനർത്ഥം പടിഞ്ഞാറൻ യൂറോപ്പുമായി ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു. അദ്ദേഹം ആ വെള്ളി കെട്ടിയ ചൂരൽ പിടിക്കുന്ന രീതി പോലും വലിയൊരു പുതുമയായിട്ടാണ്‌ എനിക്കു തോന്നിയത്‌. അദ്ദേഹം സിഗരറ്റു വലിച്ചിരുന്നതും ഞങ്ങൾ വാഴ്സാക്കാർ ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായിട്ടായിരുന്നു. വളരെ ഭവ്യതയോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എനിക്കെതിരു പറയേണ്ടിവരുന്ന അപൂർവ്വസന്ദർഭങ്ങളിൽപ്പോലും എനിക്കു വേദന തോന്നാത്തവിധം അദ്ദേഹം അതു സാധിച്ചിരുന്നു. മറ്റെന്തിനെക്കാളുമുപരി എന്നെ ആകർഷിച്ചത്‌ അദ്ദേഹം സ്ത്രീകളോടിടപടുന്ന രീതിയാണ്‌. എനിക്കാണെങ്കിൽ സ്ത്രീകളെ അഭിമുഖീകരിക്കാൻ വളരെ സങ്കോചമായിരുന്നു. അവരുടെ മുന്നിൽ പെട്ടാൽ ലജ്ജ കൊണ്ട്‌ എന്റെ മുഖം ചുവന്നുപോകും; എന്തു ചെയ്യണമെന്ന് ഒരു പിടിയുമുണ്ടാവില്ല. പക്ഷേ അത്തരം സന്ദർഭങ്ങളിലൊക്കെ ജാക്വസ്‌ കോണിന്‌ നല്ല മനസ്സാന്നിദ്ധ്യമായിരുന്നു. എത്ര അവലക്ഷണം പിടിച്ച സ്ത്രീയാകട്ടെ, അവരോട്‌ ഒരു ഭംഗിവാക്കു പറയാനുണ്ടാവും അദ്ദേഹത്തിന്‌. സകലസ്ത്രീകളെയും അദ്ദേഹം മുഖസ്തുതി പറഞ്ഞു വീഴ്ത്തി. അതു പക്ഷേ നിർദ്ദോഷവുമായിരുന്നു. സകലതിന്റെയും രുചിയറിഞ്ഞുകഴിഞ്ഞ ഒരു സുഖാന്വേഷിയുടെ ചെടിച്ച മനോഭാവമായിരുന്നു ഇതിനൊക്കെയടിയിൽ.

എന്നോടു സംസാരിക്കുമ്പോൾ അദ്ദേഹം ഒന്നും ഒളിച്ചിരുന്നില്ല. 'ഞാനിന്ന് ഫലത്തിൽ ഒരു ഷണ്ഡന്റെ അവസ്ഥയിലാണെന്റെ കുട്ടാ. അത്രയ്ക്കുയർന്ന ഒരഭിരുചി ഉണ്ടായിപ്പോയതിന്റെ ഗുണമാണ്‌. വിശന്നിരിക്കുന്നവന്‌ എന്തു കിട്ടിയാലും മതിയല്ലോ. ഒരു സ്ത്രീയും ആകർഷകയായിത്തോന്നാത്ത ഒരവസ്ഥയിൽ ഞാനെത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു ന്യൂനതയും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇതിനാണു ഷണ്ഡത്വം എന്നു പറയുന്നത്‌. മേലുടുപ്പും അടിയുടുപ്പുമൊക്കെ എനിക്കു സുതാര്യമാണ്‌. ചായവും ലേപനവും കൊണ്ട്‌ എന്നെ കബളിപ്പിക്കാനാവില്ല. എന്റെ പല്ലു പോയെന്നതു ശരി തന്നെ; പക്ഷേ ഒരുത്തി വായ തുറന്നാൽ അവളുടെ വയ്പ്പുപല്ല് ഞാൻ കാണിച്ചുതരാം. പറയുമ്പോൾ എഴുത്തിന്റെ കാര്യത്തിൽ കാഫ്കയുടെ പ്രശ്നവും ഇതുതന്നെയായിരുന്നു. എല്ലാ ന്യൂനതകളും,തന്റേതും മറ്റുള്ളവരുടേതും, അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. സാഹിത്യത്തിൽ ഏറിയ ഭാഗവും സൃഷ്ടിക്കുന്നത്‌ സോളായും ഡി അനൺസിയോവും പോലുള്ള ഇടത്തരക്കാരും അബദ്ധക്കാരുമാണല്ലോ. സാഹിത്യത്തിൽ കാഫ്ക കണ്ട അതേ ന്യൂനതകൾ തന്നെ നാടകവേദിയിൽ ഞാനും കണ്ടു. അങ്ങനെയാണ്‌ ഞങ്ങൾ തമ്മിൽ അടുക്കുന്നത്‌. പക്ഷേ വിചിത്രമെന്നു പറയണം, നാടകവേദിയെ വിലയിരുത്തുന്ന കാര്യത്തിൽ കാഫ്ക്‌ യാതൊരു വിവേചനശക്തിയും കാണിച്ചില്ല. ഞങ്ങളുടെ മോശപ്പെട്ട യിദിഷ്‌ നാടകങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തി. അമിതാഭിനയക്കാരി ഒരു നടി, മദാം ഷിസ്സിക്കുമായി അദ്ദേഹം പ്രണയത്തിലുമായി. കാഫ്ക ആ ജന്തുവിനെ സ്നേഹിച്ചുവെന്നും അവളെക്കുറിച്ചു സ്വപ്നം കണ്ടുവെന്നുമൊക്കെ ആലോചിക്കുമ്പോൾ മനുഷ്യനെയും അവന്റെ വ്യാമോഹങ്ങളെയും കുറിച്ചോർത്തു ലജ്ജിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. അതെന്തുമാകട്ടെ, അമരത്വത്തിന്‌ അങ്ങനെ വേർതിരിവൊന്നുമില്ല; ഒരു മഹാനുമായി അടുക്കാനിടയാവുന്നനും അമരത്വത്തിലേക്കു മാർച്ചു ചെയ്യാൻ തരമാകുന്നു, പലപ്പോഴും ഇണങ്ങാത്ത ബൂട്ടുകളിലാണെങ്കിൽപ്പോലും.

ഞാനിങ്ങനെ പിടിച്ചുനിൽക്കുന്നത്‌ എന്തിന്റെ ബലത്തിലാണെന്ന് നിങ്ങൾ ഒരിക്കൽ ചോദിച്ചില്ലേ? അതോ എനിക്കു തോന്നിയതാണോ? ഈ ദാരിദ്ര്യവും രോഗവുമൊക്കെ ഞാൻ എങ്ങനെ സഹിക്കുന്നുവെന്ന്? അതും ആശ വയ്ക്കൻ ഒന്നുമില്ലാത്ത ഞാൻ! നല്ല ചോദ്യം. പഴയനിയമത്തിലെ ഇയ്യോബിന്റെ കഥ ആദ്യമായി വായിക്കുമ്പോൾ ഞാനും ഇതേ ചോദ്യം സ്വയം ചോദിച്ചിരുന്നു. ഇയ്യോബ്‌ ആ ദുരിതങ്ങളൊക്കെ സഹിച്ചുകൊണ്ട്‌ ജീവിച്ചതെന്തിനുവേണ്ടിയായിരുന്നു? എല്ലാം കഴിയുമ്പോൾ തനിക്ക്‌ അന്നുള്ളതിൽക്കൂടുതൽ പെണ്മക്കളും കഴുതകളും ഒട്ടകങ്ങളും ലഭിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ? അല്ല, അത്‌ ആ കളിക്കു വേണ്ടിത്തന്നെയായിരുന്നു. വിധി എന്ന പ്രറ്റ്‌ഹിയോഗിയുമായി ചതുരംഗം കളിക്കുകയാണു നമ്മൾ. അവൻ ഒരു നീക്കം നടത്തുമ്പോൾ നമ്മൾ എതിർനീക്കം നടത്തുന്നു. അവൻ നമ്മളെ മൂന്നു നീക്കങ്ങൾ കൊണ്ട്‌ അടിയറവു പറയിക്കാൻ നോക്കുന്നു; നമ്മൾ അതു ചെറുക്കാനും നോക്കുന്നു. നാം ജയിക്കാൻ പോകുന്നില്ലെന്ന് നമുക്കറിയാം; പക്ഷേ അത്രവേഗം അവനു വഴങ്ങിക്കൊടുക്കാൻ നാം തയ്യാറല്ല. എന്റെ പ്രതിയോഗി ഒരു കടുപ്പക്കാരൻ മാലാഖയാണ്‌. തന്റെ ചെപ്പിലെ സകല വിദ്യകളുമെടുത്ത്‌ അവൻ ജാക്വെസ്‌ കോണിനോടു പൊരുതുകയാണ്‌. ഇതാ മഞ്ഞുകാലമയിരിക്കുന്നു; സ്റ്റൗ കത്തിച്ചാൽപ്പോലും ചൂടു കിട്ടാത്ത സമയം. പക്ഷേ എന്റെ സ്റ്റൗവിൽ തീ കത്തിയിട്ടു മാസങ്ങളായിരിക്കുന്നു. അതൊന്നു നന്നാക്കിത്തരാൻ വീട്ടുടമയ്ക്കു മനസ്സുമില്ല. കൽക്കരി വാങ്ങാൻ എന്റെ കൈയിൽ കാശില്ല. പുറത്തെ അതേ തണുപ്പാണ്‌ എന്റെ മുറിക്കുള്ളിലും. വേനൽക്കു പോലും എന്റെ ജനാലച്ചില്ലുകൾ കിടുകിടുക്കും. ചിലസമയം ഒരു കണ്ടൻപൂച്ച എന്റെ ജനാലയ്ക്കടുത്തുള്ള മേൽക്കൂരയിൽ കയറിനിന്നുകൊണ്ട്‌ പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളെപ്പോലെ മോങ്ങാൻ തുടങ്ങും. പുതച്ചുമൂടിയിട്ടും തണുത്തുമരവിച്ചു കിടക്കുകയായിരിക്കും ഞാൻ. അവൻ മോങ്ങുന്നത്‌ ചക്കിപ്പൂച്ചയ്ക്കു വേണ്ടിയായിരിക്കും; അല്ലെങ്കിൽ വിശന്നിട്ടാവാം. എനിക്കു വേണമെങ്കിൽ ഒരു റൊട്ടിക്കഷണമെടുത്തെറിഞ്ഞുകൊടുത്ത്‌ അവന്റെ വായടയ്ക്കാം; അതുമല്ലെങ്കിൽ അവനെ ആട്ടിയോടിക്കാം. പക്ഷേ ആ ശ്രമത്തിനിടെ ഞാൻ തണുത്തുവിറച്ചു മരിച്ചുപോകും. കയ്യിൽക്കിട്ടാവുന്ന സകല പഴന്തുണിയും, എന്തിന്‌ പഴയ പത്രക്കടലാസ്സു വരെയെടുത്ത്‌ പുതച്ചുമൂടിക്കൊണ്ടാണ്‌ എന്റെ കിടപ്പ്‌-ഒന്നനങ്ങിയാൽ മതി ചെയ്തതൊക്കെ നിഷ്ഫലമാകാൻ.

എന്നാലെന്താ, ചതുരംഗം കളിക്കാനിരിക്കുകയാണെങ്കിൽ അതു കളിക്കാനറിയുന്നവന്റെ കൂടെത്തന്നെ വേണം ചങ്ങാതീ. എനിക്കെന്റെ പ്രതിയോഗിയെ വലിയ ബഹുമാനമാണ്‌. ചിലനേരം ഞാനവന്റെ സാമർത്ഥ്യം കണ്ടു മയങ്ങിപ്പോകാറുണ്ട്‌. അങ്ങു ദൈവരാജ്യത്ത്‌, നമ്മുടെ കൊച്ചുഗോളത്തിന്റെ കാര്യങ്ങൾ നോക്കുന്ന വകുപ്പിൽ, മൂന്നാമത്തെയോ ഏഴാമത്തെയോ വകുപ്പിൽ ഇരിക്കുകയാണവൻ. അവനു കൊടുത്തിട്ടുള്ള പണി ഇതാണ്‌- ജാക്വെസ്‌ കോണിനെ കെണിയിൽ വീഴ്ത്തുക. പക്ഷേ അവന്‌ ഒരു നിർദ്ദേശം കൊടുത്തിട്ടുള്ളതിതാണ്‌: ഭരണി തകർക്കുക, പക്ഷേ വീഞ്ഞു മുഴുവൻ ചോർന്നുപോകാതെ നോക്കണം. അതുതന്നെയാണ്‌ അവൻ ചെയ്തുവച്ചിരിക്കുന്നതും. അവൻ എന്റെ ജീവൻ പോകാതെ നിർത്തിയിരിക്കുന്നത്‌ ഏതുവിധമാണെന്നത്‌ വലിയൊരുത്ഭുതം തന്നെയാണ്‌. പറയാൻ സങ്കോചമുണ്ടെങ്കിലും പറയട്ടെ, എന്തുമാത്രം മരുന്നാണു ഞാൻ കഴിക്കുന്നതെന്നോ! ഒരു മരുന്നുകടക്കാരൻ സ്നേഹിതൻ ഉള്ളതുകൊണ്ട്‌ അതൊക്കെയങ്ങു നടന്നുപോകുന്നു. കിടക്കുന്നതിനു മുമ്പ്‌ ഒന്നൊന്നായി ഗുളികകൾ എടുത്തു വിഴുങ്ങും, വെള്ളം കുടിക്കാതെ; വെള്ളം കുടിച്ചാൽ മൂത്രമൊഴിക്കേണ്ടിവരുമല്ലോ. എനിക്കു മൂത്രാശയരോഗമുതുകൊണ്ട്‌ രാത്രിയിൽ പലതവണ എഴുന്നേൽക്കണം. ഇരുട്ടത്ത്‌ കാന്റിന്റെ സംവർഗ്ഗങ്ങൾക്കു പ്രസക്തിയില്ല; കാലം കാലമല്ല, സ്ഥലം സ്ഥലവുമല്ല. നിങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന ഒരു വസ്തു പൊടുന്നനെ കാണാതാവുന്നു. എന്റെ ഗ്യാസ്‌വിളക്കു കത്തിക്കുക എന്നത്‌ കുറഞ്ഞ പണിയൊന്നുമല്ല. തീപ്പെട്ടികൾ സദാ കാണാതെപോകുന്നു. എന്റെ മച്ചുംപുറം നിറയെ ഭൂതങ്ങളാണ്‌. ഇടയ്ക്കൊക്കെ ഞാൻ അവരിൽ ഒരുത്തനെ വിളിച്ചു പറയാറുണ്ട്‌: എടാ വിനാഗിരീ, വീഞ്ഞിന്റെ മോനേ, നിന്റെയീ വിളയാട്ടമൊക്കെ നിർത്താറായില്ലേ?

കുറച്ചുനാൾ മുമ്പ്‌ പാതിരാത്രിക്ക്‌ ആരോ എന്റെ വാതിലിനു ശക്തിയായി ഇടിക്കുന്നതു കേട്ടു. ഒപ്പം ഒരു പെണ്ണിന്റെ ശബ്ദവും. അവൾ ചിരിക്കുകയാണോ അതോ കരയുകയാണോ എന്ന് എനിക്കു മനസ്സിലായില്ല. 'ആരാവുമത്‌?' ഞാൻ സ്വയം ചോദിച്ചു. 'ലിലിത്‌? നമാ? കെറ്റെയ്‌വ്‌ മിശ്‌രിയുടെ മകൾ മൿനാത്‌?' ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു,'മദാം, നിങ്ങൾക്കു വീടു തെറ്റി.' എന്നിട്ടും അവൾ വാതിലിനിടി നിർത്തിയില്ല. പിന്നെ ഒരു ഞരക്കവും ആരോ താഴെ വീഴുന്ന ശബ്ദവും കേട്ടു. വാതിൽ തുറക്കാൻ എനിക്കു ധൈര്യം വന്നില്ല. ഞാൻ തീപ്പെട്ടി പരതാൻ തുടങ്ങി. ഒടുവിൽ നോക്കുമ്പോൾ അതെന്റെ കൈയിൽത്തന്നെയുണ്ടായിരുന്നു. ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റ്‌ ഗ്യാസ്‌വിളക്കു കത്തിച്ചു. പിന്നെ മേൽക്കുപ്പായവും ചെറുപ്പുമെടുത്തിട്ടു. കണ്ണാടിയിൽ മുഖം കണ്ടപ്പോൾ ഞാൻ വിരണ്ടുപോയി-രോഗിയെപ്പോലെ വിളറി,താടിയും മീശയും വളർന്ന്... ഏതായാലും ഞാൻ ചെന്നു വാതിൽ തുറന്നു. പുറത്തു നിൽക്കുന്നത്‌ ഒരു ചെറുപ്പക്കാരിയാണ്‌; നൈറ്റ്‌ ഗൗണിനു മീതെ വിലകൂടിയ രോമക്കുപ്പായം ധരിച്ച ഒരുവൾ.കാലിൽ ചെരുപ്പില്ല. പേടിച്ചുവിളറി നിൽക്കുകയാണവൾ. നീണ്ടുചുവന്ന മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. 'മദാം, എന്തു പറ്റി?' ഞാൻ ആരാഞ്ഞു.

"ഒരാൾ എന്നെ കൊല്ലാൻ വന്നു. ദവവു ചെയ്ത്‌ എന്നെയൊന്ന് അകത്തുകയറ്റൂ. പുലർച്ചയ്ക്കുതന്നെ ഞാൻ പൊയ്ക്കോളാം."

കൊല്ലാൻ വന്നതാരാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നെവെങ്കിലും അവളുടെ നിൽപ്പു കണ്ടപ്പോൾ വേണ്ടെന്നു വച്ചു. അവൾ കുടിച്ചിട്ടുണ്ടായിരുന്നു. ഞാൻ അവളെ മുറിക്കകത്തു കയറ്റി. അവളുടെ കൈയിൽ വജ്രം പതിച്ച ഒരു വള കിടക്കുന്നതു ഞാൻ ശ്രദ്ധിച്ചു. "മുറി ചൂടു പിടിപ്പിച്ചിട്ടില്ല," ഞാൻ പറഞ്ഞു.

"തെരുവിൽ കിടന്നു മരിക്കുന്നതിനെക്കാൾ ഭേദമാണിത്‌."

അങ്ങനെ മുറിയിൽ ഞങ്ങൾ രണ്ടുപേരുണ്ട്‌. എനിക്കാണെങ്കിൽ ഒരു കട്ടിലേയുള്ളു. ഞാൻ കുടിക്കില്ല-എനിക്കതു തൊട്ടുകൂട-എന്നാൽ എന്റെ ഒരു സ്നേഹിതൻ സമ്മാനിച്ച ഒരു കുപ്പി കൊഞ്ഞ്യാക്‌ ഇരുപ്പുണ്ടായിരുന്നു; കുറച്ചു തണുത്ത ബിസ്ക്കറ്റും. ഒരു ഗ്ലാസ്‌ മദ്യം അകത്തു ചെന്നപ്പോൾ അവൾക്ക്‌ ഒന്നു ജീവൻ വച്ചപോലെ തോന്നി. "മദാം, നിങ്ങൾ ഈ കെട്ടിടത്തിൽ തന്നെയാണോ താമസം?" ഞാൻ ചോദിച്ചു.

"അല്ല, എന്റെ വീട്‌ ഉജസ്ദോവ്സ്കി തെരുവിലാണ്‌."

അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണെന്ന് കണ്ടാലറിയാം. സംസാരത്തിനിടെ അവൾ ഒരു പ്രഭുകുമാരിയാണെന്നും വിധവയാണെന്നും ഞാൻ മനസ്സിലാക്കി. ഇതേ കെട്ടിടത്തിൽത്തന്നെയുള്ള ഒരാളുമായി അവൾക്കു വേഴ്ചയുണ്ട്‌-ഒരു സിംഹക്കുട്ടിയെ ഓമനിച്ചുവളർത്തുന്ന മുരടനൊരുത്തൻ. അയാളും പ്രഭുകുടുംബത്തിൽ പെട്ടയാളായിരുന്നുവെങ്കിലും ഇപ്പോൾ ബഹിഷ്കൃതനായി നടക്കുകയാണ്‌. ഏതോ വധശ്രമക്കേസിൽ ഒരു വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയിട്ടേയുള്ളു. അവളുടെ താമസം അമ്മായിയമ്മയ്യോടൊപ്പമായതിനാൽ അയാൾക്ക്‌ അങ്ങോട്ടു ചെല്ലാൻ പറ്റില്ല. അതിനാൽ അവൾ ഇങ്ങോട്ടു വന്നു കാണും. അന്നു രാത്രി അവർ തമ്മിൽ വഴക്കായി. അയാൾ അവളെ ഉപദ്രവിക്കുകയും തോക്കെടുത്തു ചൂണ്ടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ അവൾ എങ്ങനെയോ അയാളുടെ മുറിയിൽ നിന്നു രക്ഷപെട്ടോടുകയായിരുന്നു. അടുത്ത മുറികളില്ലുള്ളവരാരും അവൾക്കഭയം കൊടുത്തില്ല. അങ്ങനെയാണ്‌ തട്ടുമ്പുറത്തെ എന്റെയീ മുറിയിൽ അവൾ എത്തിപ്പെട്ടത്‌.

"മദാം,"ഞാൻ പറഞ്ഞു,"അയാൾ നിങ്ങളെ തിരഞ്ഞുനടക്കുന്നുണ്ടാവും. അയാൾ ഇങ്ങോട്ടെങ്ങാനുമെത്തിയാലോ? ഞാൻ പണ്ടത്തെപ്പോലെയൊന്നുമല്ല."

"അതിനയാൾ ധൈര്യപ്പെടില്ല," അവൾ പറഞ്ഞു. "അയാൾ പരോളിലല്ലേ? എനിക്കയാളെ മടുത്തു. ദയവു ചെയ്ത്‌ ഈ ഇരുട്ടത്ത്‌ എന്നെ ഇറക്കിവിടരുതേ."

"നാളെ എങ്ങനെ വീട്ടിലെത്തും?" ഞാൻ ചോദിച്ചു.

"എനിക്കൊരു പിടിയുമില്ല," അവൾ പറഞ്ഞു. "പക്ഷേ എനിക്കയാളുടെ കൈ കൊണ്ട്‌ മരിക്കാൻ വയ്യ."

"എന്തായാലും എനിക്കിനി ഉറക്കം വരില്ല. നിങ്ങൾ എന്റെ കിടക്കയിൽ കിടന്നോളൂ. ഞാൻ ഈ കസേരയിൽ കൂടിക്കോളാം," ഞാൻ പറഞ്ഞു.

"അയ്യോ, അതു വേണ്ട! നിങ്ങൾക്കു ചെറുപ്പമല്ലല്ലോ. നിങ്ങൾക്കു നല്ല സുഖമില്ലെന്നും തോന്നുന്നു. ദയവു ചെയ്ത്‌ അവിടെ കിടന്നാട്ടെ. ഞാൻ ഇവിടെ ഇരുന്നോളാം."

കുറേനേരം ഞങ്ങൾ അങ്ങനെ വാശി പിടിച്ചു. ഒടുവിൽ രണ്ടുപേർക്കും കട്ടിലിൽ കൂടാമെന്ന് ഞങ്ങൾ ഒരു ധാരണയിലെത്തി. "ഞാനൊരു സാധുവാണേ," ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു. "വയസ്സായില്ലേ!"
അവൾക്കത്‌ പൂർണ്ണവിശ്വാസമായെന്നും തോന്നി.

ഞാൻ എന്താണു പറഞ്ഞുകൊണ്ടുവന്നത്‌? അതെ, ഒരു പ്രഭുകുമാരിയുമായി ഒരേ കട്ടിലിൽ കിടക്കുകയാണു ഞാൻ. അവളുടെ കാമുകൻ ഏതു നിമിഷവും വാതിൽ തകർത്തു കയറിവരാം. ഞാൻ രണ്ടു വിരിപ്പുകളെടുത്ത്‌ ഞങ്ങൾക്കു മേലിട്ടു. മനസ്സാകെ കലുഷമായിരുന്നതിനാൽ തണുപ്പിന്റെ കാര്യം തന്നെ എന്റെ മനസ്സിൽ നിന്നു പോയി. അതുമല്ല, ഞാൻ അവളുടെ സാമീപ്യം അറിയുന്നുമുണ്ടായിരുന്നു. അവളുടെ ശരീരത്തിൽ നിന്ന് അസാധാരാണമായ ഒരു ഊഷ്മളത പ്രസരിക്കുന്നു. ഞാൻ അതേവരെ അറിഞ്ഞതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു അത്‌. എന്റെ പ്രതിയോഗി സൂത്രത്തിൽ പുതിയൊരു നീക്കം നടത്തുകയാണോ? കഴിഞ്ഞ കുറേ കൊല്ലങ്ങളായി അവൻ എന്നോട്‌ കാര്യമായ കളിക്കൊന്നും വരാതിരിക്കുകയാണ്‌. "നല്ല നീക്കം തന്നെ," ഞാൻ അവനെ അഭിനന്ദിച്ചു."ഒന്നാന്തരം!" അവളുടെ വേഴ്ചക്കാരൻ ആരാണെന്ന് എനിക്കപ്പോൾ മനസ്സിലായി. കോണിയിറങ്ങി പോകുമ്പോൾ ഞാൻ അയാളെ കണ്ടിട്ടുണ്ട്‌-ഒരു കൂറ്റൻ; കൊലപാതകിയുടെ മുഖം. ജാക്വെസ്‌ കോണിനു യോജിച്ച അന്ത്യം തന്നെ-ഒരു പോളിഷ്‌ ഒഥെല്ലോയുടെ കൈ കൊണ്ട്‌ കഥകഴിയുക!

എനിക്കു ചിരി വന്നു. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. ഞാൻ അവളെ അടുക്കിപ്പിടിച്ചപ്പോൾ അവൾ എതിർത്തില്ല. പെട്ടെന്ന് ഒരത്ഭുതം സംഭവിച്ചു. ഞാൻ വീണ്ടുമൊരു പുരുഷനായി! പണ്ടൊരുകാലത്ത്‌, ഒരു വ്യാഴാഴ്ചദിവസം ഒരു കൊച്ചുഗ്രാമത്തിലെ കശാപ്പുകടയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ശാബത്തിന്‌ അറുക്കാൻ നിർത്തിയിരിക്കുന്ന ഒരു കാളയും പശുവും ഇണചേരുന്നതു ഞാൻ കണ്ടു. അവൾ സമ്മതിച്ചതിന്റെ രഹസ്യം എനിക്കിന്നും മനസ്സിലായിട്ടില്ല. അതൊരുപക്ഷേ തന്റെ കാമുകനോടു പകവീട്ടാൻ അവൾ കണ്ട വഴിയാകാം. അവൾ എന്നെ ചുംബിച്ചുകൊണ്ട്‌ കാതിൽ പുന്നാരങ്ങൾ ചൊല്ലി. ആ സമയത്ത്‌ പുറത്ത്‌ കനത്ത കാൽവയ്പ്പുകൾ കേട്ടു. ആരോ വാതിലിൽ മുഷ്ടി ചുരുട്ടിയിടിച്ചു. അവൾ കട്ടിലിൽ നിന്നുരുണ്ടിറങ്ങി തറയിൽ ചെന്നുകിടന്നു. മരിക്കാൻ കിടക്കുന്നവർക്കുള്ള പ്രാർത്ഥന ചൊല്ലാൻ എനിക്കു തോന്നിപ്പോയി എന്നതാണു സത്യം. പക്ഷേ ദൈവത്തിന്റെ മുന്നിൽ ചെല്ലാൻ എനിക്കു ലജ്ജ തോന്നി; അതിലുമുപരി എന്നെ കളിയാക്കി ചിരിക്കുന്ന എന്റെ പ്രതിയോഗിയുടെ മുന്നിൽ നിൽക്കാണാണ്‌ എനിക്കു സങ്കോചം തോന്നിയത്‌. അവനു സന്തോഷിക്കാൻ ഇങ്ങനെയൊരവസരം കൂടി എന്തിനു നൽകണം? മെലോഡ്രാമയ്ക്കു പോൽഉം ഒരതിരൊക്കെയുണ്ട്‌.

വാതിലിനു പിന്നിൽ ആ മൃഗത്തിന്റെ തൊഴി തുടർന്നുകൊണ്ടിരുന്നു. വാതിൽ പൊളിഞ്ഞുവീണില്ല എന്നത്‌ ഒരത്ഭുതമായിത്തന്നെ എനിക്കു തോന്നി. അവൻ അതിന്മേൽ കാലു കൊണ്ടാഞ്ഞിടിച്ചു. കതകു ഞരങ്ങിയെങ്കിലും പിടിച്ചുനിന്നു. പേടിച്ചുവിറയ്ക്കുകയായിരുന്നെങ്കിലും എന്റെയുള്ളിൽ ആരോയിരുന്നു ചിരിച്ചു. അൽപം കഴിഞ്ഞപ്പോൾ ഒച്ചപ്പാടു നിലച്ചു; ഒഥല്ലോ സ്ഥലം വിട്ടിരിക്കുന്നു.

അടുത്തദിവസം രാവിലെ ഞാൻ പ്രഭുകുമാരിയുടെ ഒരു വള കൊണ്ടുപോയി പണയം വച്ച്‌ എന്റെ കഥാനായികയ്ക്ക്‌ ഡ്രസ്സും ഷൂസ്സും വാങ്ങിവന്നു. രണ്ടും പാകമായിരുന്നില്ല; അവൾക്കു പക്ഷേ ഒരു ടാക്സി പിടിക്കാനുള്ള ദൂരമെത്തിയാൽ മതിയായിരുന്നു. ഇടയ്ക്കവളുടെ കാമുകൻ ചാടിവീഴരുതെന്നേയുണ്ടായിരുന്നുള്ളു. എന്തുകാരണത്താലോ അയാൾ അന്നുരാത്രി തന്നെ അപ്രത്യക്ഷനായിരുന്നു. അയാളെ പിന്നെ കണ്ടിട്ടുമില്ല.

പിരിയുന്നതിനു മുമ്പ്‌ അവൾ എന്നെ ഉമ്മവച്ചു; അവളെ ചെന്നുകാണണമെന്ന് നിർബന്ധമായി പറഞ്ഞു. പക്ഷേ ഞാനത്ര വിഡ്ഡിയല്ല; താൽമൂദിൽ പറഞ്ഞിരിക്കുന്നതുപോലെ, അത്ഭുതങ്ങൾ നിത്യസംഭവങ്ങളല്ലല്ലോ.
അറിയാമോ, ഈ വാർദ്ധക്യകാലത്ത്‌ എന്നെ വേട്ടയാടുന്ന അതേ ആശങ്കകൾ തന്നെയാണ്‌ ചെറുപ്പക്കാരനായ കാഫ്കയെ പിന്തുടർന്നിരുന്നതും. താൻ ചെയ്യാനുന്നിയതിലൊക്കെ,രചനയിലാവട്ടെ സ്ത്രീവിഷയത്തിലാവട്ടെ, അവ തടസ്സങ്ങളായി. താൻ തേടിയുഴന്ന പ്രേമം കണ്മുന്നിലെത്തിയപ്പോൾ അദ്ദേഹം അതിനെ വിട്ടു പലായനം ചെയ്തു. ഒരു വരി എഴുതിയെങ്കിൽ അതു വെട്ടിക്കളയുകയും ചെയ്തു. ഓട്ടോ വെയ്നിംഗറും ഇതേ പ്രകൃതക്കാരനായിരുന്നു-ഒരു വിഭ്രാന്തപ്രതിഭ. വിയന്നായിൽ വച്ചാണ്‌ ഞാൻ അദ്ദേഹത്തെ കാണുന്നത്‌. അദ്ദേഹത്തിന്റെ വായിൽ നിന്ന് വിരുദ്ധോക്തികളും ചൊല്ലുകളും ഇങ്ങനെ പ്രവഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു വചനം ഞാനിന്നും മറന്നിട്ടില്ല-'മൂട്ടയെ ദൈവം സൃഷ്ടിച്ചതല്ല!' അതിന്റെ വിവക്ഷ പിടികിട്ടണമെങ്കിൽ നിങ്ങൾ വിയന്നയെ മനസ്സിലാക്കിയിരിക്കണം. എങ്കിൽപ്പിന്നെ മൂട്ടയെ സൃഷ്ടിച്ചതാര്‌?
അല്ലാ, അത്‌ ബാംബർഗല്ലേ! വാത്തിനെപ്പോലെയുള്ള ആ നടപ്പു കണ്ടില്ലേ? കുഴിയിൽ അടങ്ങിക്കിടക്കാത്ത ശവം. ഉറക്കം വരാത്ത ശവങ്ങൽക്കായി ഒരു ക്ലബ്ബു തുറക്കുന്നതിനെക്കുറിച്ച്‌ തന്റെ അഭിപ്രായമെന്താ? ഈയാൾ രാത്രി മൊത്തം എന്തു പരതിനടക്കുകയാണാവോ? കാബറേ കണ്ടിട്ട്‌ ഇയാൾക്കെന്തു വിശേഷം! ഞങ്ങൾ ബർലിനിൽ ആയിരിക്കുമ്പോൾത്തന്നെ ഡോക്ടർമാർ ഇയാളെ കൈയൊഴിഞ്ഞതാണ്‌. എന്നുവച്ച്‌ വേശ്യകളുമായി വെടിപറഞ്ഞുകൊണ്ട്‌ പുലർച്ചെ നാലുമണി വരെ റൊമാണിഷെകഫേയിൽ ഇരിക്കുന്ന പതിവു മുടക്കിയെന്നല്ല. ഒരുദിവസം ഗ്രനാറ്റ്‌ എന്ന നടൻ താനൊരു വിരുന്നു നടത്താൻ പോവുകയാണെന്നു പ്രഖ്യാപിച്ചു: ശരിക്കുമൊരു മദ്യക്കൂത്തു തന്നെ. ബാംബർഗിനും ക്ഷണമുണ്ടായിരുന്നു. വരുന്നവർ ഒരു സ്ത്രീയെയും കൂട്ടണമെന്ന് ഗ്രനാറ്റ്‌ നിഷ്കർഷിച്ചിരുന്നു: ഭാര്യ അല്ലെങ്കിൽ സ്നേഹിത. പക്ഷേ ബാംബർഗിനു രണ്ടുമില്ലായിരുന്നു. അതുകൊണ്ട്‌ അയാൾ എന്തുചെയ്തു? ഒരു വേശ്യയെ വാടകയ്ക്കെടുത്തു. അന്നവിടെ കൂടിയത്‌ എഴുത്തുകാരും പ്രോഫസർമാരും ചിന്തകന്മാരും പിന്നെ പതിവു ബുദ്ധിജീവിസർവ്വാണികളും മാത്രമാണ്‌. എല്ലാവരുടെയും ചിന്ത പോയത്‌ ബാബർഗിന്റെ വഴിക്കുതന്നെ. അവരും വേശ്യകളെ കൂട്ടിയാണു വന്നത്‌. ഞാനും അന്നവിടെ ഉണ്ടായിരുന്നു. എനിക്കു വളരെക്കാലമായി പരിചയമുണ്ടായിരുന്ന പ്രാഗുകാരി ഒരു നടിയോടൊപ്പമാണു ഞാൻ പോയത്‌. നിങ്ങൾക്കു ഗ്രനാറ്റിനെ അറിയാമോ? ഒരു തനി കാടൻ. സോഡാ കുടിക്കുന്നതു പോലെയാണ്‌ അയാൾ കോണ്യാക്‌ കഴിക്കുക. പത്തുമുട്ടയുടെ ഓംലറ്റ്‌ ഒറ്റയിരുപ്പിനു തിന്നും. അതിഥികൾ എല്ലാം എത്തിക്കഴിഞ്ഞപ്പോൾ അയാൾ വസ്ത്രമെല്ലാം ഉരിഞ്ഞുകളഞ്ഞിട്ട്‌ വന്ന വേശ്യകളുമായി കാടന്മാരെപ്പോലെ നൃത്തം വയ്ക്കാൻ തുടങ്ങി. ഇത്‌ തന്റെ സന്ദർശകരെ കാണിക്കാൻ വേണ്ടിമാത്രമായിരുന്നു. ബുദ്ധിജീവികൾ ആദ്യമൊക്കെ കസേരകളിൽ ഉറച്ചിരുന്ന് തുറിച്ചുനോക്കിയതേയുള്ളു. അൽപനേരം കഴിഞ്ഞ്‌ അവർ സെക്സിനെക്കുറിച്ച്‌ ചർച്ച ചെയ്യാൻ തുടങ്ങി: നീത്ഷെ അതു പറഞ്ഞു,ഷോപ്പൻഹോവർ അതു പറഞ്ഞു. അന്നവിടെ നടന്നതിനൊക്കെ സാക്ഷിയാകാത്ത ഒരാൾക്ക്‌ ഈ ജീനിയസ്സുകൾ ഇത്ര അപഹാസ്യരാകുമോ എന്നു വിശ്വസിക്കാൻ പ്രയാസം തോന്നും. ഇതിനിടയിൽ ബാംബർഗിനു സുഖമില്ലാതായി. ആൾ വിളറിവെളുത്തു; കുടുകുടെ വിയർത്തു. 'ജാക്വെസ്‌,' അയാൾ പറയുകയാണ്‌ 'എന്റെ കാര്യം കഴിഞ്ഞു; ചാകാൻ കണ്ടയിടം!' അയാൾക്കു പിത്താശയത്തിന്റെയും വൃക്കകളുടെയും അസുഖമുണ്ടായിരുന്നു. ഞാൻ അയാളെ താങ്ങിയെടുത്ത്‌ ഒരാശുപത്രിയിലെത്തിച്ചു. അതിരിക്കട്ടെ, ഒരു സ്ലോട്ടി വായ്പ തരാമോ?"

"രണ്ടിരിക്കട്ടെ."

"അല്ല, പോംസ്കിബാങ്കു കവർന്ന മട്ടുണ്ടല്ലോ!"

"ഞാനൊരു കഥ വിറ്റു."

"നല്ല കാര്യം. അത്താഴം നമുക്കൊരുമിച്ചാകാം. ഇന്ന് നിങ്ങൾ എന്റെ അതിഥിയാണ്‌."

2

ഞങ്ങൾ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രാംബർഗ്‌ മേശയ്ക്കടുത്തേക്കു വന്നു. കാസരോഗിയെപ്പോലെ ശോഷിച്ച്‌,ആകെ കൂനിക്കൂടിയ ഒരു കൊച്ചു മനുഷ്യൻ. മേത്തരം തുകലു കൊണ്ടുള്ള ഷൂസും മുട്ടോളമെത്തുൻന സ്റ്റോക്കിംഗ്സും ധരിച്ചിട്ടുണ്ട്‌. കൂർത്ത തലയോട്ടിയിൽ നരച്ച മുടിയിഴകൾ ചിലതുണ്ടായിരുന്നു. ഒരു കണ്ണ്‌ മറ്റേതിനെക്കാൾ വലുതായിരുന്നു-ചുവന്നു തുറിച്ച്‌, സ്വന്തം കാഴ്ച കൊണ്ടുതന്നെ വിരണ്ട മട്ടിൽ. എല്ലിച്ച കൈകൾ മേശ മേൽ ഊന്നിനിന്നുകൊണ്ട്‌ കോഴി പനട്ടുന്ന ഒച്ചയിൽ അയാൾ ജാക്വെസിനെ വിളിച്ചു,'ഇന്നലെ ഞാൻ തന്റെ കാഫ്കയുടെ ദുർഗ്ഗം വായിച്ചു; രസമുണ്ട്‌, നല്ല രസമുണ്ട്‌. പക്ഷേ അയാൾ എങ്ങോട്ടാണീ കൊണ്ടുപോകുന്നത്‌? ഇത്ര ദീർഘമായ സ്ഥിതിക്ക്‌ സ്വപ്നമാകാൻ വയ്യ. ദൃഷ്ടാന്തകഥകൾ ഹ്രസ്വമായിരിക്കണം.'

ജാക്വെസ്‌ കോൺ ചവച്ചുകൊണ്ടിരുന്നത്‌ പെട്ടെന്നു വിഴുങ്ങി. 'ഇരിക്ക്‌,' അദ്ദേഹം പറഞ്ഞു.'ഒരു മാസ്റ്റർ നിയമങ്ങളെ അനുസരിക്കണമെന്നില്ല.'

'ഏതു മാസ്റ്ററായാലും അനുസരിക്കേണ്ട ചില നിയമങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ ഒരു നോവലും യുദ്ധവും സമാധാനവും കവിഞ്ഞ്‌ ദീർഘമാകാൻ പാടില്ല. അതു തന്നെ ദീർഘമാണ്‌. വേദപുസ്തകത്തിന്‌ പതിനെട്ടു വാല്യങ്ങളുണ്ടായിരുന്നെങ്കിൽ അതെന്നേ മറവിൽപ്പെട്ടു പോയേനേ.'

'താൽമൂദിന്‌ മുപ്പത്താറു വാല്യങ്ങളുണ്ട്‌; എന്നിട്ടും ജൂതന്മാർ അതു മറന്നിട്ടില്ലല്ലോ.'

'ജൂതന്മാർ ഒരുപാട്‌ ഓർമ്മവയ്ക്കുന്നു. അതാണു നമ്മുടെ ഭാഗ്യദോഷം. നമ്മെ ജറുസലേമിൽ നിന്നടിച്ചിറക്കിയിട്ട്‌ രണ്ടായിരം കൊല്ലമായിരിക്കുന്നു. എന്നിട്ട്‌ നാമിപ്പോൾ അവിടെ കയറിക്കൂടാൻ ശ്രമിക്കുകയാണ്‌. ഭ്രാന്തല്ലാതെന്താ? ആ ഭ്രാന്തിനെ ഒന്നു പ്രതിഫലിപ്പിച്ചാൽ മതിയായിരുന്നു നമ്മുടെ സാഹിത്യം മഹത്തരമാകാൻ. പക്ഷേ നമ്മുടെ സാഹിത്യത്തിന്‌ വല്ലാത്ത സമചിത്തതയാണ്‌. പോകട്ടെ, എന്തിനതൊക്കെ പറയണം.'

നിവർന്നു നിൽക്കാനുള്ള ശ്രമത്തിൽ ബ്രാംബർഗിന്റെ പുരികം ചുളിഞ്ഞു. ആ കൊച്ചുകാലുകൾ പെറുക്കിവച്ചുകൊണ്ട്‌ അയാൾ ഞങ്ങളുടെയടുത്തു നിന്നു പോയി. അയാൾ നേരെ ഗ്രാമഫോണിനടുത്തു ചെന്ന് ഡാൻസിന്റെ ഒരു ഡിസ്ക്കെടുത്തിട്ടു. അയാൾ ഒരു വരി എഴുതിയിട്ട്‌ വർഷങ്ങളായിരിക്കുന്നു എന്ന് ക്ലബ്ബിൽ എല്ലാവർക്കും അറിയാമായിരുന്നു.

ഈ വയസ്സുകാലത്ത്‌ അയാൾ ഡാൻസു പഠിക്കുകയാണ്‌. 'യുക്തിയുടെ എൻട്രോപ്പി' എന്ന പുസ്തകമെഴുതിയ ഡോ.മിഷ്കിന്റെ തത്വശാസ്ത്രമാണത്രെ അതിനു പിന്നിൽ. മനുഷ്യബുദ്ധി പാപ്പരായിപ്പോയിരിക്കുന്നുവെന്നും വികാരതീവ്രതയിലൂടെയേ യഥാർത്ഥജ്ഞാനം ആർജ്ജിക്കാനാവൂ എന്നുമാണ്‌ അയാൾ അയാൾ ആ പുസ്തകത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത്‌.

ജാക്വെസ്‌ കോൺ തലകുലുക്കി:'ചെറുകിടഹാംലറ്റ്‌. കാഫ്കയ്ക്ക്‌ ഒരു ബ്രാംബർഗാവാൻ ഭയമായിരുന്നു. അതുകൊണ്ടാണദ്ദേഹം സ്വയം നശിപ്പിച്ചതും.'

'ആ പ്രഭുകുമാരി പിന്നെ നിങ്ങളെക്കാണാൻ വന്നിരുന്നോ?' ഞാൻ ചോദിച്ചു.

ജാക്വെസ്‌ പോക്കറ്റിൽ നിന്ന് ഒറ്റക്കണ്ണടയെടുത്തു വച്ചു. 'അവൾ വന്നാൽത്തന്നെ എന്താകാൻ? എന്റെ ജീവിതത്തിൽ സകലതും വാക്കുകളായി മാറുകയാണ്‌: വാചകം, വാചകം തന്നെ. ഡോ.മിഷ്കിന്റെ സിദ്ധാന്തവും യഥാർത്ഥത്തിൽ അതുതന്നെ. മനുഷ്യൻ ഒടുവിൽ ഒരു വാചകയന്ത്രമായി മാറും. അവൻ തിന്നുന്നതു വാക്കുകൾ; കുടിക്കുന്നതു വാക്കുകൾ; വിവാഹം കഴിക്കുന്നതു വാക്കുകളെ; ഒടുവിൽ വാക്കുകൾ തിന്ന് അവൻ ആത്മഹത്യയും ചെയ്യും. ഒന്നാലോചിച്ചുനോക്ക്‌,ഗ്രനാറ്റിന്റെ കുടിപ്പാർട്ടിക്ക്‌ ഈ ഡോ.മിഷ്ക്കിനും എത്തിയിരുന്നു. താൻ പ്രസംഗിച്ചുനടക്കുന്നത്‌ പ്രയോഗിച്ചുകാണിക്കാനാണ്‌ ആൾ വന്നത്‌. പക്ഷേ അയാൾ തന്നെ 'വികാരത്തിന്റെ എൻട്രോപ്പി' എഴുതിയാലും അത്ഭുതപ്പെടാനില്ല. ഉവ്വ്‌, അവൾ ഇടയ്ക്കിടെ എന്നെക്കാണാൻ വരാറുണ്ട്‌. അവളും ബുദ്ധിജീവിയായിരുന്നു,പക്ഷേ ബുദ്ധിയില്ലെന്നേയുള്ളു. വാസ്തവം പറഞ്ഞാൽ സ്ത്രീകൾ തങ്ങളുടെ ശരീരത്തിന്റെ ചാരുതകൾ പ്രദർശിപ്പിക്കാൻ എന്തുമാത്രം നിഷ്കർഷ ചെലുത്തുന്നുവോ, അത്ര കുറച്ചേ അവർക്ക്‌ സെക്സ്‌ എന്നാലെന്തെന്നും അറിയൂ. ബുദ്ധിയുടെ കാര്യത്തിലും അവർ അങ്ങനെതന്നെ.'

'മദാം ഷിസിക്കിന്റെ കാര്യം തന്നെയെടുക്കുക. ഒരു ശരീരമല്ലാതെ മറ്റെന്താണവർക്കുണ്ടായിരുന്നത്‌? ഇനി, ഈ ശരീരമെന്താണെന്ന് അവരോടൊന്നു ചോദിച്ചറിയാമെന്നു വച്ചാലോ! ഇന്നവർ വിരൂപയായിരിക്കുന്നു. പ്രാഗിൽ ഞങ്ങളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്ന കാലത്ത്‌ അവരിൽ പിന്നെയും എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നു. ഞാനാണ്‌ അവരോടൊപ്പം പ്രധാനഭാഗം എടുത്തിരുന്നത്‌. ഞങ്ങൾ കുറച്ചു പണമുണ്ടാക്കാൻ വേണ്ടിയാണ്‌ പ്രാഗിലേക്കു ചെന്നത്‌. ഞങ്ങൾ കണ്ടതോ, ഒരു ജീനിയസ്‌ ഞങ്ങളെ കാത്തിരിക്കുന്നതും. ആത്മപീഡനത്തിന്റെ പരകോടിയിലെത്തിയ ഹോമോസാപ്യൻ. കാഫ്ക്ക ജൂതനാകാൻ കൊതിച്ചു; പക്ഷേ അതെങ്ങനെയാണെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു.അദ്ദേഹത്തിനു ജീവിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അതും അദ്ദേഹത്തിനറിയില്ലായിരുന്നു. "ഫ്രാൻസ്‌," ഞാൻ ഒരിക്കൽ അദ്ദേഹത്തോടു പറഞ്ഞു,"നിങ്ങൾ ചെറുപ്പമാണല്ലോ, ഞങ്ങളൊക്കെ ചെയ്യുന്നതു കണ്ടുപഠിക്കൂ." പ്രാഗിൽ എനിക്കറിയാവുന്ന ഒരു വേശ്യാലയമുണ്ടായിരുന്നു. എന്റെ കൂടെ അങ്ങോട്ടു പോരാൻ ഞാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം അന്നുവരെ സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം വിവാഹം കഴിക്കാൻ നിശ്ചയിച്ച പെൺകുട്ടിയെക്കുറിച്ച്‌ ഞാനൊന്നും പറയുന്നില്ല. ബൂർഷ്വാചളിക്കുണ്ടിൽ കഴുത്തറ്റം മുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പരിചയസീമയിൽപ്പെട്ട ജൂതന്മാർക്ക്‌ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു:ജന്റൈൽ ആവുക്‌; അതും ചെക്ക്‌ ജന്റൈൽ അല്ല, ജർമ്മൻ ജന്റൈൽ. ചുരുക്കത്തിൽ ഞാൻ പറഞ്ഞുപറഞ്ഞു അദ്ദേഹത്തെ ഇളക്കി. മുമ്പ്‌ ജൂതന്മാർ പാർത്തിരുന്ന ഒരു ചേരിയുടെ ഇരുണ്ട വഴിയിലൂടെ ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി. വേശ്യാലയത്തിന്റെ കുടിലമായ പടവുകൾ കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ വാതിൽ തുറന്നു. അവിടം ഒരു നാടകരംഗം പോലെയിരുന്നു:വേശ്യകൾ,കൂട്ടിക്കൊടുപ്പുകാർ,കക്ഷികൾ,മദാം. ആ നിമിഷം എന്റെ ഓർമ്മയിൽ നിന്നു മായില്ല. കാഫ്ക്കയ്ക്കു ശരീരം വിറച്ചു. എന്റെ കൈയ്ക്കു പിടിച്ചു വലിച്ചുകൊണ്ട്‌ അദ്ദേഹം പടിയിറങ്ങിയോടി. വീണു കാലൊടിച്ചേക്കുമെന്നു ഞാൻ പേടിച്ചുപോയി. തെരുവിലെത്തിയപ്പോൾ അദ്ദേഹം നിന്നു; എന്നിട്ട്‌ കുട്ടികളെപ്പോലെ ഛർദ്ദിച്ചു. ഞങ്ങൾ മടങ്ങിയത്‌ പഴയൊരു സിനഗോഗിനടുത്തു കൂടിയാണ്‌. അദ്ദേഹം ഗോലേമിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. കാഫ്ക്ക ഗോലേമിന്റെ കഥ വിശ്വസിച്ചിരുന്നു. ഭാവിയിൽ മറ്റൊരു ഗോലേം ഉണ്ടായേക്കാം എന്നുപോലും. ഒരു കളിമൺപിണ്ഡത്തെ ജീവനുള്ള വസ്തുവാക്കി മാറ്റാൻ സമർത്ഥമായ മാന്ത്രികപദങ്ങളുണ്ടായിരിക്കണം. കബാലായിൽ പറയുന്നത്‌ ദൈവം ലോകസൃഷ്ടി നടത്തിയത്‌ പുണ്യപദങ്ങൾ ഉച്ചരിച്ചുകൊണ്ടാണ്‌ എന്നാണല്ലോ. ആദിയിൽ വചനമുണ്ടായിരുന്നു.'

'അതെ, ഇതെല്ലാം വലിയൊരു ചതുരംഗംകളിയാണ്‌. ഇത്രയും കാലം എനിക്കു മരണത്തെ പേടിയായിരുന്നു. ഇന്നിപ്പോൾ കുഴിയുടെ വക്കത്തെത്തിയ സ്ഥിതിയ്ക്ക്‌ എന്റെ പേടിയൊക്കെ മാറിയിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്‌: കളി നീട്ടിക്കൊണ്ടുപോവാനാണ്‌ എന്റെ പ്രതിയോഗി നോക്കുന്നത്‌. അവൻ എന്റെ കരുക്കൾ ഒന്നൊന്നായി അടിച്ചുമാറ്റുകയാണ്‌. ആദ്യം അവൻ എന്നെ നടൻ എന്ന പദവിയിൽ നിന്നു തള്ളിയിട്ടു. പിന്നെ അവൻ എന്നെ പേരിനൊരെഴുത്തുകാരനാക്കി; തൊട്ടുപുറകെ എന്റെ കൈ വഴങ്ങാതെയുമാക്കി. അടുത്ത നീക്കത്തിൽ അവൻ എന്നെ ഷണ്ഡനുമാക്കി. പക്ഷേ എന്നെ അടിയറവു പറയിക്കാൻ ഇനിയും അവനായിട്ടില്ല; അതെനിക്കു നല്ല ബോധ്യമുണ്ട്‌. എനിക്കു ശക്തി പകരുന്നതും ആ വിചാരം തന്നെയാണ്‌. എന്റെ മുറി തണുത്തു കിടക്കുകയാണ്‌-ആയിക്കോട്ടെ; എനിക്കത്താഴമില്ല-അതില്ലെങ്കിൽ ഞാൻ മരിക്കാനൊന്നും പോകുന്നില്ല. അവൻ എന്നെ അട്ടിമറിക്കുമ്പോൾ ഞാൻ അവനെയും അട്ടിമറിക്കുന്നു. കുറച്ചുനാൾ മുമ്പ്‌ ഞാൻ കുറേവൈകി മുറിയിലേക്കു മടങ്ങുകയായിരുന്നു.മഞ്ഞു കനത്തുപെയ്യുന്നു. പെട്ടെന്ന് താക്കോൽ കാണാനില്ലെന്ന് എനിക്കു മനസ്സിലായി. ഞാൻ വീടുനോട്ടക്കാരനെ വിളിച്ചുണർത്തി. അയാളുടെ കൈയിൽ വേറെ താക്കോലുണ്ടായിരുന്നില്ല. അയാളെ വോഡ്ക്ക നാറുന്നുമുണ്ടായിരുന്നു. അയാളുടെ നായ എന്റെ കാലു കടിച്ചുമുറിക്കുകയും ചെയ്തു. മുമ്പൊക്കെയായിരുന്നെങ്കിൽ ഞാൻ മനസ്സുകെട്ടു വീണേനെ. പക്ഷേ ഇത്തവണ ഞാൻ എന്റെ പ്രതിയോഗിയോടു പറഞ്ഞു:'എനിക്കു ന്യൂമോണിയ പിടിക്കണമെന്നാണു തന്റെ ആഗ്രഹമെങ്കിൽ എനിക്കും അതു സമ്മതം തന്നെ.' ഞാൻ ഇറങ്ങിനടന്നു. വിയന്നാസ്റ്റേഷനിൽ ചെന്നിരിക്കാമെന്നാണ്‌ ഞാൻ ആദ്യം കരുതിയത്‌. കാറ്റെന്നെ തൂക്കിയെടുത്തുകൊണ്ടുപോവുക തന്നെയായിരുന്നു. രാത്രിയിൽ ഈ നേരത്തു വണ്ടി കിട്ടാൻ മുക്കാൽ മണിക്കൂറെങ്കിലും ഞാൻ അവിടെ ഇരിക്കേണ്ടിവരും. പോകുന്ന വഴിക്ക്‌ നാടകക്കാരുടെ ക്ലബ്ബിന്റെ ഒരു ജനാലയ്ക്കൽ വെളിച്ചം കണ്ട്‌ ഞാൻ അവിടെച്ചെന്നു കയറിയാലോ എന്നാലോചിച്ചു. അന്നു രാത്രി അവിടെ കഴിക്കാൻ പറ്റിയാലോ? നടക്കല്ലിൽ വച്ച്‌ ചെരുപ്പെന്തിലോ തട്ടി; ഒരു കിലുക്കവും കേട്ടു. ഞാൻ കുനിഞ്ഞ്‌ ഒരു താക്കോൽ പൊക്കിയെടുത്തു; അതെന്റേതായിരുന്നു! ആ കെട്ടിടത്തിന്റെ ഇരുളടഞ്ഞ പടവുകളിൽ നിന്ന് ഒരു താക്കോൽ കണ്ടെടുക്കാനുള്ള സാധ്യത ഒരു കോടിയിൽ ഒന്നുമാത്രമാണ്‌. താൻ തയാറാകുന്നതിനു മുമ്പ്‌ ഞാൻ ജീവൻ വെടിഞ്ഞാലോ എന്ന് എന്റെ പ്രതിയോഗിക്കു ഭയമുള്ളപോലെ തോന്നുന്നു. വിധിവിശ്വാസമെന്നോ? വേണമെങ്കിൽ അങ്ങനെ വിളിച്ചോളൂ.

ഒന്നു ഫോൺ ചെയ്തുവരാമെന്നു പറഞ്ഞുകൊണ്ട്‌ ജാക്വെസ്‌ കോൺ എഴുന്നേറ്റുപോയി. ഞാൻ ബ്രാംബർഗ്‌ നൃത്തം ചെയ്യുന്നതും കണ്ടുകൊണ്ട്‌ അവിടെയിരുന്നു. അയാൾ ഒരു സാഹിത്യക്കാരിസ്ത്രീയുമായി നൃത്തം വയ്ക്കുകയാണ്‌. അയാളുടെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു. അവരുടെ മാറു തലയിണയാക്കി തല ചായ്ച്ചു വച്ചിരിക്കുകയുമാണയാൾ. കക്ഷി ഉറക്കവും നൃത്തവും ഒരുമിച്ചു നടത്തുകയാണെന്നു തോന്നിപ്പോയി. ജാക്വെസ്‌ കോൺ വരാൻ കുറേ നേരമെടുത്തു, ഒന്നു ഫോൺ വിളിക്കാൻ വേണ്ടതിലേറെ നേരം. ഒടുവിൽ അദ്ദേഹം വന്നപ്പോൾ മുഖത്തെ ഒറ്റക്കണ്ണട തിളങ്ങുന്നുണ്ടായിരുന്നു.
'

അടുത്ത മുറിയിൽ ഇരിക്കുന്നത്‌ ആരാണെന്നു വല്ല ഊഹവുമുണ്ടോ?' അദ്ദേഹം ചോദിച്ചു. 'മദാം ഷിസിക്ക്‌! കാഫ്ക്കയുടെ പ്രേമഭാജനം!'

'വാസ്തവം?'

'ഞാൻ അവരോട്‌ നിങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. വരൂ, ഞാൻ പരിചയപ്പെടുത്താം.'

'അതു വേണ്ട.'

'അതെന്തേ? കാഫ്ക്ക സ്നേഹിച്ച ഒരു സ്ത്രീ പരിചയപ്പെടാനർഹ തന്നെയാണ്‌.'

‘എനിക്കത്ര താൽപര്യം തോന്നുന്നില്ല.'

‘നിങ്ങൾക്ക്‌ ലജ്ജയാണ്‌; അതാണു വാസ്തവം. കാഫ്ക്കയും ലജ്ജാശീലനായിരുന്നു-ഒരു സ്കൂൾകുട്ടിയെപ്പോലെ നാണക്കാരൻ. എനിക്കിതുവരെ ഒന്നിലും ലജ്ജ തോന്നിയിട്ടില്ല. ഞാൻ എങ്ങുമെത്താതെ പോയറ്റ്‌ഹും അതുകൊണ്ടുതന്നെയാവാം. ഒരിരുപതു ഗ്രോഷൻ കൂടി വേണമല്ലോ ചങ്ങാതീ, വീട്ടുവാടക കൊടുക്കാനാണ്‌. അതില്ലെങ്കിൽ അങ്ങോട്ടു ചെല്ലാൻ പറ്റില്ല.'

ഞാൻ പോക്കറ്റിൽ നിന്നു കുറേ ചില്ലറയെടുത്തു കൊടുത്തു.

‘ഇത്രയധികമോ! നിങ്ങളിന്ന് ഒരു ബാങ്കു കൊള്ളയടിച്ചിട്ടു വന്നിരിക്കുകയാണെന്നു തോന്നുന്നല്ലോ! നാൽപ്പത്താറു ഗ്രോഷൻ! കോളുതന്നെ! അതിരിക്കട്ടെ, ദൈവം എന്നൊരാളുണ്ടെങ്കിൽ നിങ്ങൾക്കുള്ള പ്രതിഫലം അവൻ തന്നുകൊള്ളും. ഇനിയഥവാ അങ്ങനെയൊരാളില്ലെങ്കിൽപ്പിന്നെ, ജാക്വെസ്‌ കോണിനോട്‌ ഈ കളിയൊക്കെ കളിക്കുന്ന കക്ഷി ആരാവാം?'


2016, ജൂലൈ 3, ഞായറാഴ്‌ച

കാഫ്ക - നാലു ചെറിയ കഥകൾ

1309730401_910215_0000000005_album_normal


വിദ്യാർത്ഥി


കഴിഞ്ഞ ഒരാഴ്ചയായി എന്നും വൈകുന്നേരം തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന എന്റെ അയല്ക്കാരൻ എന്നോടു മല്പിടുത്തത്തിനു വരുന്നു. എനിക്കയാൾ അപരിചിതനാണ്‌; ഇന്നേ വരെ ഞാൻ അയാളോടു സംസാരിച്ചിട്ടില്ല. ചുരുക്കം ചില വാക്കുകളേ ഞങ്ങൾ പരസ്പരം വിളിച്ചുപറഞ്ഞിട്ടുള്ളു; അതിനെ ‘സംസാരം’ എന്നു നിങ്ങൾക്കു വിളിക്കാനാവില്ല. ഒരു ‘എന്നാല്പിന്നെ’ ഞങ്ങളുടെ മല്പിടുത്തത്തിന്‌ ആരംഭമിടുന്നു; ‘തെമ്മാടീ!’ ഞങ്ങളിൽ ഒരാൾ മറ്റേയാളുടെ കൂട്ടിപ്പിടുത്തത്തിനടിയിൽ കിടന്ന് ഞരങ്ങുന്നു; ഓർക്കാപ്പുറത്തൊരു കുത്തിനൊപ്പം ‘ഇന്നാ പിടിച്ചോ!’ കൂട്ടു വരുന്നു; ‘നിർത്ത്!’ എന്നതിനർത്ഥം അവസാനം എന്നു തന്നെയാണ്‌; എന്നാൽ അല്പനേരം കൂടി ഞങ്ങളുടെ മല്പിടുത്തം നീണ്ടുപോവുകയും ചെയ്യും. വാതിലിനടുത്തെത്തിക്കഴിഞ്ഞാലും പെട്ടെന്നൊന്നു തിരിഞ്ഞുചാടി എനിക്കൊരു തള്ളു തന്ന് എന്നെ തറയിൽ വീഴ്ത്തുക എന്നതാണ്‌ അയാളുടെ പതിവ്. ഒടുവിൽ തന്റെ മുറിയിൽ എത്തിക്കഴിഞ്ഞാൽ ചുമരു വഴി ഒരു ‘ഗുഡ് നൈറ്റ്’ അയാൾ വിളിച്ചു പറയുന്നു. ഈ പരിചയക്കാരനെ എന്നെന്നേക്കുമായി ഒഴിവാക്കണമെന്നാണ്‌ എന്റെ ആഗ്രഹമെങ്കിൽ അതിന്‌ ഞാൻ ഈ മുറി ഒഴിയുക തന്നെ വേണം; കാരണം, മുറി അടച്ചു കുറ്റിയിടുക എന്നത് ഒരു പരിഹാരമേ അല്ല. ഒരിക്കൽ വായിക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ മുറിയടച്ചു കുറ്റിയിട്ടു; എന്നാൽ എന്റെ അയല്ക്കാരൻ ചെയ്തത് ഒരു മഴു കൊണ്ടുവന്ന് വാതിൽ രണ്ടായി വെട്ടിക്കീറുകയാണ്‌; എന്തെങ്കിലുമൊന്നു കൈയിലെടുത്താൽ പിന്നെയതു താഴെ വയ്ക്കാൻ അയാൾക്കു വല്ലാത്ത വൈഷമ്യമാണ്‌ എന്നതിനാൽ മഴു ഇനി എനിക്കു നേരേ തിരിയുമോ എന്നുപോലും ഞാനന്നു പേടിച്ചുപോയി.

സാഹചര്യങ്ങളോട് ഏതു വിധം പൊരുത്തപ്പെട്ടു പോകണമെന്ന് എനിക്കറിയാം. അയാൾ കയറിവരുന്നത് എന്നും ഒരു നിശ്ചിതസമയത്തായതിനാൽ ആ നേരത്ത് ഞാൻ അധികം ഗൗരവമില്ലാത്ത എന്തെങ്കിലും പണി ചെയ്യാൻ തുടങ്ങി; വേണമെന്നു വന്നാൽ എനിക്കത് പെട്ടെന്നു മാറ്റിവയ്ക്കാമല്ലോ. ഉദാഹരണത്തിന്‌, ഒരു മേശവലിപ്പ് വൃത്തിയാക്കുക, അല്ലെങ്കിൽ എന്തെങ്കിലും പകർത്തിയെഴുതാനുള്ളത് ചെയ്യുക, അതുമല്ലെങ്കിൽ അത്ര പ്രധാനമല്ലാത്ത ഒരു പുസ്തകമെടുത്ത് വായിക്കുക എന്നിങ്ങനെ. എനിക്ക് കാര്യങ്ങൾ ഈ വിധം ക്രമീകരിക്കേണ്ടി വന്നു- അയാൾ വാതില്ക്കൽ പ്രത്യക്ഷപ്പെടേണ്ട താമസം, ഞാൻ സകലതും മാറ്റിവയ്ക്കുന്നു, മേശവലിപ്പു ഞാൻ വലിച്ചടയ്ക്കുന്നു, പേന താഴെയിടുന്നു, പുസ്തകം വലിച്ചെറിയുന്നു; കാരണം, മല്ലു പിടിയ്ക്കാൻ മാത്രമായിട്ടാണ്‌ അയാൾ വരുന്നത്. സ്വയം ബലക്കൂടുതൽ തോന്നുന്ന അവസരമാണെങ്കിൽ ഒഴിഞ്ഞു മാറുന്നതുപോലെ കാണിച്ചുകൊണ്ട് ഞാൻ അയാളെ ഒന്നു പ്രകോപിപ്പിക്കാൻ നോക്കും. ഞാൻ മേശയ്ക്കടിയിൽ നുഴഞ്ഞു കയറും, കസേരയെടുത്ത് അയാളുടെ കാല്ക്കലെറിയും, ദൂരെ മാറി അയാളെ നോക്കി കണ്ണിറുക്കും, ആരെന്നറിയാത്ത ഒരാളെ ഇങ്ങനെ ഏകപക്ഷീയമായി കളിയാക്കുന്നത് അരോചകമാണെന്നറിയാമെങ്കില്ക്കൂടി. മിക്കപ്പോഴും ഇങ്ങനെയൊരു തുടക്കമില്ലാതെ പോരാട്ടത്തിനായി ഞങ്ങളുടെ ഉടലുകൾ തമ്മിലടുക്കുക എന്നതാണുണ്ടാവാറ്‌. അയാൾ വിദ്യാർത്ഥിയാണെന്നും പകലു മുഴുവൻ ഇരുന്നു പഠിക്കുകയാണെന്നും രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുമ്പ് കിട്ടിയ സമയം കൊണ്ട് കുറച്ചു വ്യായാമം ചെയ്യുക എന്നതാണയാളുടെ ഉദ്ദേശ്യമെന്നും തോന്നുന്നു. എന്തായാലും അയാൾക്കെന്നിൽ നല്ലൊരു പ്രതിയോഗിയെയാണ്‌ കിട്ടിയിരിക്കുന്നത്; മറിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ ഇരുവരിലും ബലവും വൈദഗ്ധ്യവും കൂടുതലുള്ളത് എനിക്കാണെന്നു വരാം. അയാൾക്കു പക്ഷേ, സഹനശക്തി കൂടും.


മാലാഖ



ജൂൺ 25. അതികാലത്തു മുതൽ സന്ധ്യയാവുന്നതു വരെ ഞാൻ എന്റെ മുറിയിൽ ചാലിടുകയായിരുന്നു. ജനാല തുറന്നിട്ടിരുന്നു, ഊഷ്മളമായ പകലായിരുന്നു. ഇടുങ്ങിയ തെരുവിൽ നിന്നുള്ള ഒച്ചകൾ ഇടതടവില്ലാതെ അലച്ചു കയറിയിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ നോക്കിനോക്കി മുറിയ്ക്കുള്ളിലെ ഏറ്റവും നിസ്സാരവസ്തു പോലും ഇന്നേരമായപ്പോഴേക്കും എനിക്കു പരിചിതമായിക്കഴിഞ്ഞിരുന്നു. എന്റെ കണ്ണുകൾ ഓരോ ചുമരിലും സഞ്ചാരം നടത്തിക്കഴിഞ്ഞിരുന്നു. തറയിൽ വിരിച്ച പരവതാനിയുടെ അവസാനത്തെ ചുളുക്കും ഞാൻ കാണാതെപോയില്ല, കാലം അതിലേല്പിച്ച ഒരു പാടും ഞാൻ ശ്രദ്ധിക്കാതെ പോയില്ല. എന്റെ വിരലുകൾ എത്ര തവണ മേശപ്പുറത്തിന്റെ അളവെടുത്തുകഴിഞ്ഞു. വീട്ടുടമസ്ഥയുടെ മരിച്ച ഭർത്താവിന്റെ ഫോട്ടോയിൽ നോക്കി ഇടയ്ക്കിടെ ഞാൻ പല്ലു കാണിക്കുക കൂടിച്ചെയ്തുകഴിഞ്ഞു.

സന്ധ്യയടുപ്പിച്ച് ജനാലയ്ക്കലേക്കു നടന്നുചെന്ന്  ഞാനതിന്റെ പടി മേൽ ഇരുന്നു. പിന്നെ, വെറി പിടിച്ച പോലെ നടന്നുകൊണ്ടല്ലാതെ ഇതാദ്യമായി മുറിയ്ക്കുള്ളിലും മച്ചിലേക്കും ഞാനെന്റെ പ്രശാന്തദൃഷ്ടിയെ അലയാൻ വിട്ടു. ഒടുവിൽ, ഒടുവിൽ, ഇന്ദ്രിയങ്ങൾ എന്നെ വഞ്ചിക്കുകയല്ലെങ്കിൽ, ഞാൻ അത്ര മേൽ അസ്വസ്ഥമാക്കിയ ഈ മുറി അനക്കം വച്ചു തുടങ്ങി. കനത്തിലല്ലാതെ പ്ളാസ്റ്റർ പൂശിയ മച്ചിന്റെ വിളുമ്പുകളിൽ നിന്നാണ്‌ പ്രകമ്പനം തുടങ്ങിയത്. അവിടവിടെ നിന്ന് പ്ലാസ്റ്ററിന്റെ ചെറിയ കഷണങ്ങളടർന്ന് തറയിൽ ഇടിച്ചുവീണു. ഞാൻ കൈ നീട്ടിയപ്പോൾ കൈയിലും ചിലതു വന്നുവീണു; തിരിയാൻ കൂടി മിനക്കെടാതെ ഞാനത് തലയ്ക്കു മേൽ കൂടി തെരുവിലേക്കെറിഞ്ഞു. മച്ചിലെ വിള്ളലുകൾക്ക് പ്രത്യേകിച്ചൊരു രൂപം വന്നു തുടങ്ങിയിരുന്നില്ല; എന്നാൽ അങ്ങനെയൊന്നു സങ്കല്പിക്കാൻ എങ്ങനെയോ കഴിഞ്ഞിരുന്നു. എന്നാൽ നീല കലർന്ന ഒരു വയലറ്റുനിറം വെള്ളയുമായി പരക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആ കളികൾ മാറ്റിവച്ചു; മച്ചിന്റെ മദ്ധ്യബിന്ദുവിൽ നിന്ന് (അഴുക്കു പിടിച്ച ഒരു ബൾബ് കുത്തി വച്ചിരുന്ന അവിടം വെളുപ്പായിരുന്നു, തിളങ്ങുന്ന വെളുപ്പായിരുന്നു) അത് പുറത്തേക്കു പടർന്നു. ആ നിറം - അതോ, അതൊരു വെളിച്ചമായിരുന്നോ?- ഇരുണ്ടുതുടങ്ങിയ അരികുകളിലേക്ക് അലയലയായി പരക്കാൻ തുടങ്ങുകയായിരുന്നു. വിദഗ്ധമായി പ്രയോഗിക്കപ്പെടുന്ന ഏതോ ഉപകരണത്തിന്റെ മർദ്ദത്തിൻ കീഴിലെന്നപോലെ പ്ളാസ്റ്റർ അടർന്നു വീഴുന്നുണ്ടെങ്കിലും ഇപ്പോൾ നിങ്ങളതു ശ്രദ്ധിക്കാതായിരിക്കുന്നു. മഞ്ഞയും പൊന്നിന്റെ മഞ്ഞയും നിറങ്ങൾ വയലറ്റിലേക്കു പടർന്നു തുടങ്ങുകയാണ്‌. എന്നു വച്ച് മച്ചിന്‌ ആ നിറങ്ങൾ വന്നുവെന്നല്ല; നിറങ്ങൾ അതിനെ ഏതോ വിധത്തിൽ സുതാര്യമാക്കുകയാണ്‌ ചെയ്തത്; മച്ചു ഭേദിച്ചു പുറത്തു വരാൻ പണിപ്പെടുന്ന ചിലത് അതിനു മുകളിൽ തങ്ങിനില്ക്കുന്നുന്നുണ്ടെന്നു തോന്നി; ഒരു ചലനത്തിന്റെ സൂചനകൾ കണ്ടുതിടങ്ങിരിക്കുന്നു, ഒരു കൈ പുറത്തേക്കു തള്ളിവരുന്നു, ഒരു വെള്ളിവാൾ അതിൽ തൂങ്ങിയാടുന്നു. അതെന്നെ ഉദ്ദേശിച്ചുള്ളതാണ്‌, അതിൽ സംശയം വേണ്ട; എന്റെ മോചനം ലക്ഷ്യം വച്ചുള്ള ഒരു ദർശനത്തിന്‌ അരങ്ങൊരുങ്ങുകയാണ്‌.

എല്ലാം ഒരുക്കിവയ്ക്കാനായി ഞാൻ മേശപ്പുറത്തേക്കു ചാടിക്കയറി; ബൾബ് പിച്ചളഹോൾഡറോടെ പറിച്ചെടുത്ത് ഞാൻ തറയിലേക്കെറിഞ്ഞു; പിന്നെ ചാടിയിറങ്ങിയിട്ട് മേശ തള്ളി ചുമരോരത്തേക്കു മാറ്റിയിട്ടു. പ്രത്യക്ഷപ്പെടാൻ പണിപ്പെടുന്നതെന്താണോ അതിനിനി പരവതാനിയിലേക്ക് ഒരു തടയുമില്ലാതെ വന്നുവീഴുകയും അതിനെന്നോടു പ്രഘോഷിക്കാനുള്ളത് പ്രഘോഷിക്കുകയുമാവാം. ഞാനതു മുഴുമിപ്പിക്കേണ്ട താമസം, മച്ച് പൊട്ടിപ്പിളർന്നു. മങ്ങിയ വെളിച്ചത്തിൽ (അതപ്പോഴും നല്ല ഉയരത്തിലായിരുന്നു) പൊന്നിൻ പട്ടകൾ കൊണ്ട് നീലിച്ച വയലറ്റു നിറത്തിലുള്ള ഉടയാട വാരിക്കെട്ടിയ ഒരു മാലാഖ വെൺപട്ടു പോലെ തിളങ്ങുന്ന കൂറ്റൻ ചിറകുകളിൽ സാവധാനം വന്നിറങ്ങി; ഉയർത്തിയ കൈയിൽ അതൊരു വാൾ നീട്ടിപ്പിടിച്ചിരുന്നു. ‘മാലാഖയാണല്ലേ!’ ഞാൻ മനസ്സിൽ പറഞ്ഞു; ‘ഒരു പകൽ മുഴുവൻ അതെനിക്കു നേരെ പറന്നു വരികയായിരുന്നു; അവിശ്വാസം കൊണ്ട് ഞാൻ അതറിഞ്ഞില്ല. ഇതാ, അതെന്നോടു സംസാരിക്കാൻ പോകുന്നു.’ ഞാൻ കണ്ണുകൾ താഴ്ത്തി നിന്നു. ഞാൻ വീണ്ടും കണ്ണുയർത്തിയപ്പോൾ മാലാഖ അവിടെത്തന്നെയുണ്ടായിരുന്നു, ശരി തന്നെ; വീണ്ടുമടഞ്ഞ മച്ചിൽ അങ്ങുയരെ അതു തൂങ്ങിനില്ക്കുകയാണ്‌; പക്ഷേ അത് ജീവനുള്ള മാലാഖയായിരുന്നില്ല, മറിച്ച്, ഏതോ കപ്പലിന്റെ അണിയത്തുള്ള ചായമടിച്ച മരപ്രതിമയായിരുന്നു; നാവികരുടെ മദ്യശാലകളുടെ മച്ചിൽ നിന്നു തൂങ്ങിക്കിടക്കുന്ന തരത്തിലൊന്ന്, അത്ര തന്നെ.

വാൾപ്പിടി മെഴുകുതിരി കത്തിച്ചു വയ്ക്കാനും ഒലിച്ചിറങ്ങുന്ന മെഴുകിനു തങ്ങി നില്ക്കാനും പാകത്തിൽ നിർമ്മിച്ചതായിരുന്നു. ഞാൻ ബൾബ് പറിച്ചെടുത്തു കളഞ്ഞിരുന്നല്ലോ; എനിക്ക് ഇരുട്ടത്തു നില്ക്കണമെന്നുമുണ്ടായിരുന്നില്ല; ഞാൻ ബാക്കിയുണ്ടായിരുന്ന ഒരു മെഴുകുതിരിയുമെടുത്ത് ഒരു കസേര മേൽ കയറി നിന്നിട്ട് അതു കൊളുത്തി വാൾപ്പിടിയിൽ കുത്തിനിർത്തി; എന്നിട്ട് മാലാഖയുടെ മങ്ങിയ നാളത്തിൻ കീഴിൽ രാത്രി ഏറെ വൈകുവോളം ഞാനിരുന്നു.


ഇസബെല്ല

അടുത്തിടെ, ഒരുദ്യാനത്തിൽ വച്ച്, സാധുക്കളെ സഹായിക്കാൻ വേണ്ടി നടത്തിയ ഒരു ചടങ്ങിനിടെ ഞാൻ ഇസബെല്ലയെ, നരച്ച നിറമുള്ള പുള്ളിക്കുതിരയെ കണ്ടുമുട്ടി; അവൾ ഒരു പ്രൗഢയായിരിക്കുന്നു; ഒരാൾക്കൂട്ടത്തിനിടയിൽ വച്ച് ഞാൻ അവളെ തിരിച്ചറിയണമെന്നില്ല. അവിടെ, അല്പം മാറി, തണുപ്പും തണലുമുള്ള ഒരു പുൽത്തകിടിക്കു ചുറ്റുമായി ചെറിയൊരു ചുള്ളിക്കാടുണ്ടായിരുന്നു; ഒറ്റയടിപ്പാതകൾ നെടുകെയും കുറുകെയും മുറിച്ചുപായുന്ന അവിടം ഇടയ്ക്കൊക്കെ ചെന്നിരിക്കാൻ നല്ലൊരു സ്ഥലമായിരുന്നു. പണ്ടുകാലത്ത് ഈ ഉദ്യാനം എനിക്കു നല്ല പരിചയമായിരുന്നു. ചടങ്ങു മടുത്തപ്പോൾ ഞാൻ ആ ചുള്ളിക്കാടു നോക്കി പോയി. മരങ്ങൾക്കിടയിലേക്കു കാലെടുത്തു വച്ചതും, എതിരെ നിന്ന് നല്ല ഉയരമുള്ള ഒരു സ്ത്രീ എന്റെ നേർക്കു നടന്നു വരുന്നതു ഞാൻ കണ്ടു; അവരുടെ ഉയരം കണ്ട് ഞാനൊന്നു പകച്ചുവെന്നു പറയണം. ഒത്തു നോക്കാൻ മറ്റൊരാളും അടുത്തില്ലാതിരുന്നിട്ടും മറ്റേതു സ്ത്രീയെക്കാളും പല തലപ്പൊക്കം കൂടുതലാണിവർക്കെന്നെനിക്കുറപ്പായിരുന്നു- ആദ്യത്തെ അമ്പരപ്പിൽ പല തലപ്പൊക്കമെന്നത് എണ്ണമറ്റ തലപ്പൊക്കമായി എനിക്കു തോന്നുകയും ചെയ്തു. എന്നാൽ അടുത്തു ചെന്നപ്പോൾ എന്റെ സംശയങ്ങൾ വേഗം മാറിക്കിട്ടി. എന്റെ പഴയ കൂട്ടുകാരി ഇസബെല്ല!  ‘അല്ല, നീ ലായത്തിൽ നിന്നെങ്ങനെ പുറത്തു കടന്നു?’ ‘ഓ, അതത്ര വിഷമമുണ്ടായിരുന്നില്ല. പഴയ കാലത്തിന്റെ ഓർമ്മയ്ക്കായി എന്നെ നിർത്തിയിരിക്കുന്നുവെന്നേയുള്ളു; എന്റെ കാലമൊക്കെ കഴിഞ്ഞു. ആർക്കും ഉപകാരമില്ലാതെ വെറുതേ ലായത്തിൽ നില്ക്കുന്നതിനു പകരം പുറത്തു പോയി ലോകമൊന്നു കണ്ടാൽ കൊള്ളാമെന്നും ആവതുള്ള കാലത്തായാൽ നന്നായിരിക്കുമെന്നും ഞാൻ യജമാനനോടു പറഞ്ഞു ; അതു ബോദ്ധ്യമായപ്പോൾ അദ്ദേഹം മരിച്ചുപോയ തന്റെ ഭാര്യയുടെ പഴയ ഉടുപ്പുകൾ ചിലത് നോക്കിയെടുത്ത് എന്നെ അണിയിക്കുകയും ആശംസകളോടെ എന്നെ യാത്ര അയക്കുകയും ചെയ്യുകയായിരുന്നു.‘ ’നീ എത്ര സുന്ദരിയായിരിക്കുന്നു!‘ അത്ര ആത്മാർത്ഥമായിട്ടല്ലെങ്കിലും തീർത്തും കള്ളമല്ലാതെ ഞാൻ പറഞ്ഞു.


ഒരു ചൈനീസ് പ്രഹേളിക


ഒരിടത്തൊരു ചൈനീസ് പ്രഹേളികയുണ്ടായിരുന്നു, വില കുറഞ്ഞ ഒരു സാധാരണ കളിപ്പാട്ടം; ഒരു പോക്കറ്റ് വാച്ചിനേക്കാൾ വലിപ്പവുമില്ല, അമ്പരപ്പിക്കുന്ന സൂത്രപ്പണികളുമില്ല. പരന്ന ഒരു മരക്കഷണത്തിൽ വെട്ടിയെടുത്ത്, ചുവപ്പു കലർന്ന ഒരു തവിട്ടുനിറം പൂശിയിരിക്കുന്നു; നീലനിറത്തിലുള്ള ചില കുടുക്കുവഴികൾ ഒരു തുളയിൽ ചെന്നവസാനിക്കുന്നു. നീലനിറത്തിൽ തന്നെയുള്ള ഒരു ഗോട്ടി, പെട്ടി തിരിച്ചും കുലുക്കിയും  ഏതെങ്കിലും ഒരു വഴിയിലൂടെ കൊണ്ടുപോയി തുളയിൽ കൊണ്ടു വീഴ്ത്തണം. ഗോട്ടി തുളയിൽ വീണു കഴിഞ്ഞാൽ കളി കഴിഞ്ഞു; വീണ്ടും കളിക്കണമെന്നുണ്ടെങ്കിൽ പെട്ടി കുലുക്കി ഗോട്ടി പുറത്തെടുക്കുകയും വേണം. അർദ്ധഗോളാകൃതിയിൽ കട്ടിച്ചില്ലു കൊണ്ടുള്ള ഒരു മൂടി കൊണ്ടടച്ചാൽ നിങ്ങൾക്കത് പോക്കറ്റിലിട്ട് എവിടെയും കൊണ്ടുപോകാം, എവിടെയും വച്ച് അതു പുറത്തെടുത്തു കളിക്കുകയും ചെയ്യാം.

പണിയില്ലാത്തപ്പോൾ ഗോട്ടി നേരം കളഞ്ഞിരുന്നത് കൈ പിന്നിൽ കെട്ടി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടാണ്‌; ഈ നടത്തം നടത്തിയിരുന്നത് വഴികൾ ഒഴിവാക്കിക്കൊണ്ടുമായിരുന്നു. കളിക്കിടയിൽ വഴികളിലൂടുരുണ്ടുപോയി താൻ വല്ലാതെ മനശ്ശല്ല്യം അനുഭവിക്കുന്നുണ്ടെന്നും കളി നടക്കാത്തപ്പോൾ തുറന്ന മൈതാനത്ത് സ്വസ്ഥത വീണ്ടെടുക്കാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്നുമായിരുന്നു അതിന്റെ അഭിപ്രായം. ചില നേരത്തത് ചില്ലു കൊണ്ടുള്ള കമാനം നോക്കി നില്ക്കാറുണ്ട്; അതു പക്ഷേ വെറും ശീലം കൊണ്ടാണെന്നേയുള്ളു, അങ്ങു മുകളിൽ നിന്ന് എന്തെങ്കിലും ഗ്രഹിച്ചെടുക്കാനുള്ള ഉദ്ദേശ്യം കൊണ്ടൊന്നുമല്ല.  കാലുകൾ കവച്ചു വച്ചുകൊണ്ടാണ്‌ അതു നടക്കുക; ആ ഇടുങ്ങിയ വഴികൾ തനിക്കു പറഞ്ഞതല്ലെന്ന് അതെപ്പോഴും പരാതിയുമായിരുന്നു. അതു സത്യമല്ലാതെയല്ല, കാരണം, വഴികൾ കഷ്ടിച്ചതിനെ കൊള്ളുമെന്നേ ഉണ്ടായിരുന്നുള്ളു; അതു സത്യവുമല്ല, കാരണം, വഴിയുടെ വീതിയ്ക്കു കൃത്യമായി കൊള്ളുന്ന വിധം അത്ര വിദഗ്ധമായി പണിതെടുത്തതാണതിനെ; തീർച്ചയായും വഴികൾ അതിനു സുഖകരമാവണമെന്നുദ്ദേശിച്ചിട്ടുമില്ല; അങ്ങനെയായാൽ അതൊരു പ്രഹേളികയാകാതെ പോവുകയും ചെയ്യുമല്ലോ.