2016, നവംബർ 9, ബുധനാഴ്‌ച

റിൽക്കെ - ഫ്രഞ്ച് കവിതകൾ





എന്തിനാണ്‌ ഒരു കവി, മറ്റൊരാൾക്കും കഴിയാത്ത പോലെ അമൂർത്തവും സാന്ദ്രവുമായ ഒരു കാവ്യാത്മകതയിലേക്ക് സ്വഭാഷയെ ഉയർത്തിയ ഒരാൾ, തന്റെ ജീവിതാന്ത്യകാലത്ത് മറ്റൊരു ഭാഷയിൽ കവിതയെഴുതുന്നത്? അക്കാലഘട്ടത്തിൽ സ്വന്തം ഭാഷയിൽ എഴുതിയതിന്റെ എത്രയോ ഇരട്ടി ഒരന്യഭാഷയിൽ എഴുതി ആ കർമ്മത്തെ ഗൗരവമായിട്ടെടുക്കുന്നത്? അതിനു കാരണം പാസ്റ്റർനാക്ക് പറഞ്ഞതു തന്നെയാവണം: “ജർമ്മനിൽ അമൂർത്തതയുടെ പരമസീമയെത്തിയ കവിയ്ക്ക് ഒരു കലാകാരന്റെ ആവിർഭാവത്തിനാവശ്യമായ തുടക്കത്തിലേക്കു തിരിച്ചു പോകാൻ കഴിയാതെ വന്നിരിക്കണം. ഫ്രഞ്ചിൽ അദ്ദേഹത്തിന്‌ പിന്നെയും ഒരു തുടക്കക്കാരനാവാൻ കഴിഞ്ഞു.”

1922ലാണ്‌ റിൽക്കെ ഡ്യൂണോ വിലാപങ്ങൾ എഴുതിത്തീർക്കുന്നത്. തന്റെ മാസ്റ്റർപീസിന്റെ പൂർത്തീകരണത്തിനു ശേഷമുണ്ടായ അദമ്യമായ ഒരൂർജ്ജപ്രവാഹത്തിൽ 18 ദിവസം കൊണ്ട് 56 ഓർഫ്യൂസ് ഗീതകങ്ങളും അദ്ദേഹം എഴുതി. അതിനു ശേഷം 1926ൽ മരിക്കുന്നതു വരെയുള്ള കാലത്താണ്‌ നാനൂറോളം ഫ്രഞ്ച് കവിതകൾ അദ്ദേഹം എഴുതുന്നത്. പ്രമേയത്തിലും ശൈലിയിലും ഈ കവിതകൾക്ക് കൂടുതൽ അടുപ്പം ഓർഫ്യൂസ് ഗീതകങ്ങളോടു തന്നെ- അടുക്കടുക്കായുള്ള ബിംബകല്പനകൾ, ആവിഷ്കാരങ്ങളിലെ നവീനതയും സമൃദ്ധിയും, നിറഞ്ഞൊഴുകുന്ന സൗന്ദര്യം. അതേ സമയം വ്യത്യാസങ്ങളുമുണ്ട്: ആ കവിതകളുടെ ദാർശനികഗൗരവമില്ല, അവയെക്കാൾ ചടുലവും ആഹ്ളാദഭരിതവുമാണ്‌, അവയ്ക്കില്ലാത്ത ഒരു ലീലാപരത നിറഞ്ഞതുമാണ്‌. എന്നാൽ റില്ക്കേയൻ കവിതയുടെ മുഖമുദ്ര അവയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു: നിശിതജാഗ്രതയോടെ ഈ ലോകത്തെ വീക്ഷിക്കുമ്പോൾ അതിനു സംഭവിക്കുന്ന കാവ്യാത്മകപരിണാമം.



പനിനീർപ്പൂക്കൾ

1
ആർക്കെതിരെയാണ്‌ പനിനീർപ്പൂവേ,
ഈ മുള്ളുകൾ നീ വേണമെന്നു വച്ചത്?
അതിലോലമാണു തന്റെയാനന്ദമെന്നതിനാലാണോ
ഈ വിധം നീയൊരു സായുധസൗന്ദര്യമായതും?

ആരിൽ നിന്നാണീ അമിതായുധങ്ങൾ
നിന്നെ രക്ഷിക്കുന്നതെന്നു പറയുമോ?
അതിനെ പേടിക്കാത്തവരെത്രയോ പേരുണ്ടായിരുന്നു,
നിന്നെയും മോഷ്ടിച്ചു കടന്നുകളഞ്ഞവർ?
പകരം നീ മുറിപ്പെടുത്തുന്നതോ,
വേനൽ തുടങ്ങി ശരൽക്കാലം വരെ
സ്വമേധയാ നിന്നെ സേവിക്കുന്ന മൃദുലതകളെ.

2
ഞങ്ങളുടെ ദൈനന്ദിനപ്രഹർഷങ്ങളിൽ
ഉത്സുകസഹചാരിയാവാനാണോ,
പനിനീർപ്പൂവേ, നിനക്കിഷ്ടം?
അതോ, ക്ഷണികാനന്ദങ്ങളുടെ ഓർമ്മയാണോ,
നിന്നെ ഞങ്ങളുടെ വശത്താക്കിയത്?
എത്ര തവണ നിന്നെ ഞാൻ കണ്ടിരിക്കുന്നു,
തൃപ്തയായി, നിർജ്ജീവയായി
-ഓരോ ഇതളും ഒരു ശവക്കച്ചയായി-,
ഒരു വാസനച്ചിമിഴിനുള്ളിൽ,
ഒരു മുടിക്കുത്തിനുള്ളിൽ,
ഒറ്റയ്ക്കിരുന്നു പിന്നെയും വായിക്കാൻ
മാറ്റിവച്ച പുസ്തകത്തിനുള്ളിൽ.

3
നിന്നെക്കുറിച്ചു ഞങ്ങൾ മിണ്ടാതിരിക്കട്ടെ.
അവാച്യം നിന്റെ പ്രകൃതം.
മറ്റു പൂക്കൾ മേശപ്പുറത്തിനലങ്കാരമാവുന്നു,
നീയതിനെ മറ്റൊന്നാക്കുന്നു.

നിന്നെ ഞാനൊരു പൂത്തലത്തിൽ വയ്ക്കുന്നു-
സർവ്വതുമതാ, രൂപാന്തരപ്പെടുകയായി:
ഗാനമതു തന്നെയാവാം,
പാടുന്നതു പക്ഷേ, ഒരു മാലാഖ.

4
ഞങ്ങളെ സ്പർശിക്കുന്നതെന്തും
നിന്നെയും സ്പർശിക്കുന്നു,
നിനക്കു സംഭവിക്കുന്നതെന്തും പക്ഷേ,
ഞങ്ങളവഗണിക്കുകയും ചെയ്യുന്നു.
ഒരുനൂറു പൂമ്പാറ്റകളായി മാറിയാലേ,
നിന്റെ താളുകൾ വായിച്ചു തീര്‍ക്കാൻ ഞങ്ങൾക്കാവൂ.

നിങ്ങളിൽ ചിലർ നിഘണ്ടുക്കൾ പോലെ,
അതെടുത്തു നോക്കുന്നവർക്കു വ്യഗ്രത,
ഓരോ വാക്കും ആവർത്തിച്ചു വായിക്കാൻ.
എനിക്കിഷ്ടം കത്തുകളായ പനിനീർപ്പൂക്കൾ.

5
പലവിധമായ വിന്യാസങ്ങളിൽ
വാക്കുകളടുക്കി നാമെഴുതുന്നു;
എന്നാലൊരു പനിനീർപ്പൂവിനെപ്പോലെ
എന്നു നാം വാക്കുകളടുക്കും?

ഈയൊരു കളിയുടെ വിചിത്രനാട്യം
ഇന്നും നാം തുടർന്നുപോരുന്നുവെങ്കിൽ
അത്, ചിലനേരമൊരു മാലാഖ
നമ്മുടെയടുക്കൊന്നു തെറ്റിക്കുന്നുവെന്നതിനാൽ.

നുണകൾ

കളിപ്പാട്ടങ്ങൾ പോലെയാണ്‌
നാം പറയുന്ന നുണകൾ:
എത്ര വേഗം അവയുടയുന്നു.
നാം ഒളിച്ചുകളിച്ച കാവുകൾ പോലെയാണവ:
ആവേശത്തിൽ അറിയാതെ നാമൊന്നു കൂക്കിപ്പോകുമ്പോൾ
എവിടെ നോക്കണമെന്നാളുകൾക്കു മനസ്സിലാകുന്നു.

നമുക്കു വേണ്ടി പാട്ടു പാടുന്ന കാറ്റാണു നീ,
നീളം വയ്ക്കുന്ന നമ്മുടെ നിഴൽ;
കടല്പഞ്ഞി* ഞങ്ങൾ,
അതിൽ ഭംഗിയുള്ള സുഷിരങ്ങളുടെ സഞ്ചയം നീ.
* സ്പോഞ്ച്

ജാലകം

ഞങ്ങളുടെ ക്ഷേത്രഗണിതമല്ലേ നീ,
ഞങ്ങളുടെ വിപുലജീവിതത്തെ
വ്യഥാരഹിതമായി വലയം ചെയ്യുന്ന
അതിസരളരൂപമേ, ജാലകമേ?

നിന്റെ ചട്ടത്തിനുള്ളിൽ വരുമ്പോഴല്ലാതെ
ഇത്ര സുന്ദരിയായി ഞങ്ങളവളെ കാണുന്നുമില്ല,
ഞങ്ങൾ പ്രേമിക്കുന്നവളെ; ജാലകമേ,
നീയവൾക്കു നിത്യതയും നല്കുന്നു.

എല്ലാ വിപൽശങ്കകൾക്കും വിരാമമാകുന്നു.
സത്ത പ്രണയത്തിനു മദ്ധ്യസ്ഥമാകുന്നു,
അതിനെച്ചുഴലുന്ന ഇടുങ്ങിയ ഈയിടത്തിൽ
ഞങ്ങൾ നാഥന്മാരുമാകുന്നു.

വാൾനട്ട് മരം

തന്നെച്ചുഴലുന്നതെന്തായാലും
എന്നുമതിനു നടുവിലായതേ, വൃക്ഷമേ-
ആകാശക്കമാനത്തിന്റെയാകെ
രുചി നുണയുന്ന വൃക്ഷമേ,

മറ്റേതു പോലെയുമല്ല,
സർവ്വദേശങ്ങളിലേക്കും തിരിഞ്ഞു നീ നില്ക്കുന്നു,
ഏതു ദിക്കിലാണ്‌ ദൈവം പ്രത്യക്ഷപ്പെടുക
എന്നു നിശ്ചയമില്ലാത്ത

ഒരപ്പോസ്തലനെപ്പോലെ…
അതിനാലൊരുറപ്പിനായി
നാലു ചുറ്റിലേക്കുമവൻ വികസിക്കുന്നു,
വിളഞ്ഞ കൈകൾ കൊണ്ടവനെത്തേടുന്നു.

വാൾനട്ട് മരം

ധ്യാനിക്കുമ്പോലെ...
ഒരു വൃക്ഷം:
ശിഷ്യവൃക്ഷങ്ങൾക്കു നടുവിൽ
വൃദ്ധനായൊരു ഗുരുവൃക്ഷം!

തന്നെ താൻ ഭരിക്കുന്നൊരു മരം,
സാവധാനമതു കൈവരിക്കുന്നു,
കാറ്റിന്റെ വിപത്തുകളെ
നിരാകരിക്കുന്നൊരു രൂപം.

സംയമത്തിന്റെ സിദ്ധികളാർജ്ജിച്ചതേ,
നിന്റെ തണൽ ഞങ്ങൾക്കു നല്കുന്നു,
നവോന്മേഷത്തിന്റെ ഒരില,
നിത്യോർജ്ജത്തിന്റെ ഒരു കനി.

അനാഥഗാനം

എന്റെയൊരു ചങ്ങാതിക്കും
എന്നെ മനസ്സിലായിട്ടില്ല;
പള്ളിയിലിരുന്നു ഞാൻ കരയുമ്പോൾ
അവർ പറയുന്നു:
ജീവിതമായാൽ ഇങ്ങനെയൊക്കെയാണ്‌.

എന്റെയൊരു പകലും
എന്റെ കൈകൾ കൂട്ടിപ്പിടിക്കുന്നില്ല;
വൃഥാ ഞാൻ കാത്തിരിക്കുന്നു,
ഞാൻ ഭയക്കുന്നതൊന്നിനെ,
സ്നേഹത്തെ.

എന്റെയൊരു രാത്രിയും
എനിക്കായൊന്നും കൊണ്ടുവരുന്നില്ല:
എന്നെ അണച്ചുപിടിക്കുന്നൊരാർദ്രത,
ഒരു സ്വപ്നം, ഒരു പനിനീർപ്പൂവ്...
ഇത് ജീവിതം തന്നെയെന്ന്
എനിക്കു വിശ്വാസമാകുന്നുമില്ല.

മൂന്നു രാജാക്കന്മാർ

ആ മൂന്നു രാജാക്കന്മാർ
ശരിക്കും കൊണ്ടുവന്നതെന്തായിരിക്കും?
കൂട്ടിലൊരു കുഞ്ഞിക്കിളി,
ഒരു വിദൂരസാമ്രാജ്യത്തിൽ നിന്ന്

കൂറ്റനായൊരു ചാവി-
മൂന്നാമൻ,
അമ്മ കൂട്ടിച്ചേർത്ത ഒരു നാട്ടുമരുന്ന്,
ചേരുവയറിയാത്ത
ഒരു സുഗന്ധതൈലം.

നാമവയെ കുറച്ചുകാണുകയുമരുത്,
ശിശുവിനു ദൈവമാകാൻ
അത്ര കുറച്ചു മതിയായിരുന്നു.

കുഴിമാടം
(ഒരു പാർക്കിൽ)

നടവഴിയ്ക്കൊടുവിൽ, കുഞ്ഞേ,
തറക്കല്ലിനടിയിലുറങ്ങൂ;
നിന്റെ ഇടവേളയ്ക്കു ചുറ്റുമായി
ഞങ്ങളൊരു ഗ്രീഷ്മഗാനം പാടാം.

തലയ്ക്കു മേൽ
ഒരു വെള്ളരിപ്രാവ് പറന്നുപോയാൽ
അതിന്റെ നിഴൽ മാത്രം
നിന്റെ കുഴിമാടത്തിൽ ഞാനർപ്പിക്കാം.

കാറ്റു വീശിയൊരു പകലിനു ശേഷം...

കാറ്റു വീശിയൊരു പകലിനു ശേഷം
സ്വസ്ഥത പൂണ്ട രാത്രി,
തളർന്നുറങ്ങുന്നൊരു കാമുകനെപ്പോലെ
അതിരറ്റ ശാന്തതയുമായി.

ഒക്കെയും സ്വസ്ഥം, സുതാര്യം...
ചക്രവാളത്തിൽ പക്ഷേ, പടവുകളായി,
സുവർണ്ണവും ദീപ്തവുമായി,
മേഘങ്ങളുടെ സുന്ദരശില്പവേല.

കൈപ്പടം

കൈപ്പടം,
ചുളി വീണ മൃദുമെത്ത,
മാനത്തേക്കുയരും മുമ്പേ
നക്ഷത്രങ്ങൾ കിടന്നുറങ്ങിയതിവിടെ.

ഇവിടെയാണവയ്ക്ക്
വിശ്രമം കിട്ടിയതെന്നോ,
ചലനത്തിന്റെ നിത്യച്ചുഴിയിൽ
നക്ഷത്രസ്നേഹിതർക്കൊപ്പം
തെളിഞ്ഞെരിയുമവയ്ക്ക്?

ഹാ, എന്റെ കൈകളെന്ന ഇരുമെത്തകളേ,
പരിത്യക്തവും തണുത്തതുമാണു നിങ്ങൾ,
ആ കഠിനനക്ഷത്രങ്ങളുടെ ഭാരമില്ലാത്തതിനാൽ
ലാഘവമാർന്നതും.

കണ്ണുകളടയണമെന്നാൽ...

നമ്മുടെ കണ്ണുകളടയണമെന്നാലതു ദാരുണമല്ലേ?
അന്ത്യമെത്തും മുമ്പു നഷ്ടമാവുന്നതൊക്കെയും കണ്ടുവെന്നാവാൻ
കണ്ണുകൾ നമുക്കു തുറന്നു തന്നെയിരിക്കണം.

നമ്മുടെ പല്ലുകൾ തിളങ്ങുന്നുവെങ്കിലതു ഭയാനകമല്ലേ?
ഈ ശാന്തികാലത്തൊരുമിച്ചു നാം ജീവിക്കുമ്പോൾ
ചാരുതകളൊന്നു പതിഞ്ഞുതന്നെയാവണം.

നമ്മുടെ കൈകളാർത്തിയോടെ കടന്നുപിടിക്കുന്നുവെങ്കിൽ
അതതിലും മോശമല്ലേ?
നന്മയും എളിമയുമുള്ളവയാവണം കൈകൾ,
നിവേദ്യമർപ്പിക്കാൻ പാകത്തിൽ!

മരണമെന്ന കൊലയാളി

മരണമെന്ന കൊലയാളി
മഞ്ഞുകാലത്ത് വീട്ടിൽ വന്നുകയറുന്നു;
ഒരു പെങ്ങളെ, ഒരച്ഛനെ തേടിപ്പിടിക്കുന്നു,
അവർക്കായവൻ വയലിൻ വായിക്കുന്നു.

എന്നാൽ വസന്തകാലത്ത്
കൈക്കോട്ടിനടിയിൽ മണ്ണിളകുമ്പോൾ
തെരുവിലവൻ ഓടിനടക്കുന്നു,
വഴിപോക്കരെ കൈവീശിക്കാണിക്കുന്നു.

ഹവ്വ

ആദാമിന്റെ പാർശ്വത്തിൽ നിന്ന്
ഹവ്വായെ ഊരിയെടുക്കുകയായിരുന്നു;
തന്റെ ജീവിതം ജീവിച്ചു കഴിഞ്ഞാൽ
മരിക്കാൻ അവളെവിടെപ്പോകും?

ആദാം അവൾക്കു കുഴിമാടമാകുമോ?
അവൾക്കു തളർച്ച വളരുമ്പോൾ
കാറ്റു കടക്കാത്തൊരു പുരുഷനിൽ
നാമവൾക്കൊരു കുഴിമാടം കണ്ടെത്തുമോ?

പേടമാൻ

പേടമാനേ,
എത്രയഴകാർന്ന പ്രാക്തനവനഹൃദയങ്ങൾ
നിന്റെ കണ്ണുകൾക്കു ചുറ്റുമായി;
എന്തു വിശ്വാസമാണവയിൽ,
എന്തു പേടിയുമാണവയിൽ.

ചടുലസുന്ദരമായ നിന്റെ കുതിപ്പുക-
ളവയും കൊണ്ടുപായുന്നു.
എന്നാൽ നിന്റെ നെറ്റിത്തടത്തിലെ
ഭാവരഹിതമായ മൂഢതയെ
യാതൊന്നുമലട്ടുന്നതേയില്ലല്ലോ.

തണ്ണിമത്തൻ

ചന്തമുള്ള തണ്ണിമത്തൻ, വിളയാനിത്രയും വെയിൽ വേണ്ടിവന്ന നിനക്ക് ഉള്ളിലിത്രയും കുളിർമ്മയെങ്ങനെ വന്നു? നീയെന്നെ ഓർമ്മിപ്പിക്കുന്നത് ആസ്വാദ്യയായ ഒരു കാമുകിയെ, പ്രണയത്തിന്റെ പൊള്ളുന്ന വേനലിൽ പോലും ചുണ്ടുകൾ കുളിരുന്ന നീരുറവകളായവളെ.

സിമിത്തേരി

ഈ കുഴിമാടങ്ങളിൽ ജീവന്റെ ചുവ ബാക്കി നില്ക്കുന്നുണ്ടോ? ശബ്ദമാകാൻ മടിക്കുന്നൊരു വാക്കിന്റെ സൂചനകൾ പൂക്കളുടെ ചുണ്ടുകളിൽ തേനീച്ചകൾ കണ്ടെത്തുന്നുണ്ടോ? പൂക്കളേ, സന്തുഷ്ടരാകണമെന്നുള്ള ഞങ്ങളുടെ വാസനയുടെ തടവുകാരേ, സിരകളിൽ ഞങ്ങളുടെ പരേതരെയും കൊണ്ടാണോ നിങ്ങൾ മടങ്ങിവരുന്നത്? പൂക്കളേ, ഞങ്ങളുടെ മുറുകെപ്പിടുത്തത്തിൽ നിന്ന് നിങ്ങളെങ്ങനെ ഒഴിവാകാൻ? നിങ്ങൾക്കെങ്ങനെ ഞങ്ങളുടെ പൂക്കളാകാതിരിക്കാൻ പറ്റും? പനിനീർപ്പൂവതിന്റെ ഇതളുകൾ കൊണ്ട് ഞങ്ങളിൽ നിന്നു പറന്നകലാൻ നോക്കുകയാണെന്നു വരുമോ? അതിനൊരു പനീർപ്പൂവായാൽ മതിയെന്നോ, വെറുമൊരു പനിനീർപ്പൂവ്? അത്രയും കണ്ണിമകൾക്കിടയിൽ ആരുടേതുമല്ലാത്ത നിദ്രയായാൽ മതിയെന്നോ?

ജനാലപ്പടിയിലെ കുട്ടി

ജനാലപ്പടിയിൽ ഒരു കുട്ടി അമ്മയെ കാത്തുനില്ക്കുന്നു. അനന്തമായ കാത്തിരുപ്പിൽ അവന്റെ സത്തയാകെ മറ്റൊന്നായി രൂപം മാറുന്ന വിളംബകാലമിത്...അനന്യമായ മാതൃത്വത്തിൽ നിന്നു വ്യത്യസ്തമായവ മാത്രം
നാലുപാടും കാണുന്ന അവന്റെ സൗമ്യവും പ്രാഥമികവുമായ നോട്ടത്തെ ഏതൊന്നു തൃപ്തിപ്പെടുത്തും? അവന്റെ നോട്ടത്തിന്റെ മുനകൾ കൊണ്ട് കുമിളകൾ പോലുടഞ്ഞുപോകുന്ന വഴിയാത്രക്കാർ, അവന്റെ പ്രതീക്ഷയെ തൃപ്തിപ്പെടുത്തുന്ന രൂപമല്ലെന്നതിന്‌ അവർ കുറ്റക്കാരാകുമോ?

വസന്തം

പറയൂ, വസന്തമേ, മനുഷ്യജന്മമല്ലാത്തതേ,
നിന്റെ വേദനകൾ ഗാനമാക്കൂ, വസന്തമേ!
അത്രയുമുള്ളിലുള്ള വേദനകൾക്കു സാന്ത്വനമാകാൻ
മറ്റൊരിടത്തു നിന്നുള്ള വേദനയ്ക്കല്ലാതെന്തിനാകും?

നിന്റെ ഗാനമുറവെടുക്കുന്നത് വേദനയിൽ നിന്നോ?
പറയൂ, അതൊരജ്ഞാതാവസ്ഥയോ?
ഞങ്ങളുടെ മനസ്സിനെ സ്പർശിക്കാൻ മറ്റെന്തിനാകും,
ഞങ്ങളെ തുണയ്ക്കുന്നതിനല്ലാതെ,
ഞങ്ങളെ മുറിപ്പെടുത്തുന്നതിനല്ലാതെ?

വിധികൾ

നമ്മെ ഇടിച്ചുതകർക്കുന്നതൊരു ദേവനെങ്കിൽ, അനുസരിക്കുക:
നമ്മെ പുനഃസൃഷ്ടിക്കാനും അവനറിയാം; അവൻ നമ്മെ നശിപ്പിക്കട്ടെ.
എന്നാൽ സ്വന്തം കൈകളുടെ പിടിയിൽ കിടന്നു ഞെരിയേണ്ട ദുർവിധി:
അതിൽ നാമപരിഹാര്യമായി നശിക്കും,
നമ്മിൽ നിന്നു യാതൊന്നും ഉയിർത്തെഴുന്നേല്ക്കുകയുമില്ല.
അത്രയും ക്രൂരമായ ആ ഇടക്കാലവിധി
അന്ത്യവിധിയിലേക്കു നമ്മെ നയിക്കുകയും ചെയ്യും.

കാറ്റ്

കാട്ടിൽ വഴി തെറ്റിയലയുന്ന രണ്ടു കുട്ടികളെപ്പോലെ
രണ്ടു കണ്ണുകൾ ഞാൻ കാണുന്നു.
അവ പറയുന്നു: ഞങ്ങളെ കരണ്ടുതിന്നുന്നത് കാറ്റാണ്‌, കാറ്റ്-
ഞാൻ പറയുന്നു: എനിക്കറിയാം.

കരയുന്നൊരു പെൺകുട്ടിയെ എനിക്കറിയാം,
രണ്ടു കൊല്ലം മുമ്പവളുടെ കാമുകൻ അവളെ ഉപേക്ഷിച്ചുപോയി.
അവൾ സൗമ്യമായി പറയുന്നത്, പക്ഷേ: കാറ്റാണത്, കാറ്റ്.
ഞാൻ പറയുന്നു: എനിക്കറിയാം.

പലപ്പോഴും മുറിക്കുള്ളിൽ ഉറക്കമുണരുമ്പോൾ
ഒരു നാവെന്നോടു സംസാരിക്കുകയായിരുന്നുവെന്നെനിക്കു തോന്നുന്നു;
നീ! രാത്രി പക്ഷേ, മന്ത്രിക്കുന്നു: കാറ്റാണ്‌, കാറ്റ്-
കിടക്കയിൽ കിടന്നു ഞാൻ വിതുമ്പുന്നു: എനിക്കറിയാം.

സന്ധ്യനേരത്തൊരു പ്രണയഗീതം

സന്ധ്യനേരത്തലങ്കാരമേഘങ്ങൾ
ഒരു പ്രണയഗീതമെഴുതുന്നു,
ഒരു വഴി വഴുതിമാറുന്നു,
ചന്ദ്രക്കല പുതിയൊരദ്ധ്യായം തുറക്കുന്നു-
നമ്മുടെ രാത്രികളുടെ,
നാം നടു നീർക്കുന്ന ദുർബ്ബലരാത്രികളുടെ,
ഈയിരുണ്ട പ്രതലങ്ങളിലലിയുന്ന രാത്രികളുടെ.

നഷ്ടരാത്രികൾ

എന്റെ കണ്ണുകൾ, തളർന്നവയാണെന്റെ കണ്ണുകൾ;
ജനാലയ്ക്കലിരിക്കെ എനിക്കു കാണാം,
ഒരു കുതിരയെ, ഒരമ്മയെ,
ഒരു വെളിയിടവും വന്നുപോകുന്ന പകലുകളും.
ഭവ്യമായ സന്ധ്യ വന്നെത്തുന്നതു ഞാൻ കാണുന്നു.

നാട്ടുമ്പുറങ്ങളിലെ സന്ധ്യ.
ഒരു സ്വർണ്ണചിത്രം പോലതു നിഗൂഢം,
തേൻ പോലെ ഘനീഭൂതം.

പിന്നെ രാത്രിയെത്തുകയായി,
പാതകളും കവലകളുമതു കൈയേറുകയായി,
ബാല്യത്തെയോർത്തു ഞാൻ തേങ്ങിപ്പോകുന്നു,
എനിക്കു നഷ്ടമായ രാത്രികളെയോർത്തും.

അനാഥത്തെന്നൽ

ആളൊഴിഞ്ഞ കവലയിൽ നില്ക്കെ
ഒരനാഥത്തെന്നൽ
എന്റെ കുപ്പായത്തിൽ പതുക്കെപ്പിടിച്ചു വലിയ്ക്കുന്നു.
എന്താണതു പറയുന്നത്: എന്റെ വഴികാട്ടിയാവുകയെന്നോ?
ആ ദൗത്യമെനിക്കു വയ്യ.
തിരകൾ നീ കാണുന്നില്ലേ,
പ്രണയികളെപ്പോലന്യോന്യം സൗമ്യമായൊഴിഞ്ഞുമാറുന്നവ,
പിന്നൊരു ഗാനമായി നിപതിക്കുന്നവ?
കുഞ്ഞിക്കാറ്റേ, നമുക്കുമതുതന്നെ ചെയ്യാം.

എന്നെ ആശ്വസിപ്പിക്കുക

നീ എവിടെയാണെങ്കിലും അവിടെ നിന്നെന്നെ ആശ്വസിപ്പിക്കുക-
ഒറ്റയ്ക്കാവുമ്പോൾ എത്ര വേഗം നാം തളർന്നുപോകുന്നു;
ഞാൻ തല ചായ്ക്കുന്നത് പാതയിലെങ്കിൽ
നീയതു മൃദുപ്പെടുത്തിയെന്നെനിക്കു തോന്നട്ടെ.

അത്ര ദൂരെയാണു നാമിപ്പോഴെങ്കിലും
നാമന്യോന്യമൊരു സൗമ്യനിശ്വാസം കൈമാറുന്നുവെന്നോ,
നിർമ്മലമായൊരു നഷ്ടബോധം
ഈ കല്ലുകൾക്കു മേൽ തൂവലുകൾ വിതറുന്നുവെന്നോ?

നമ്മുടെ നിയോഗം

നമ്മുടെ നിയോഗമിത്-
നമ്മുടെ കണ്ണീരിനെ തടുക്കാൻ പോരുന്ന,
കടൽയാത്ര ചെയ്തുപോയവരുടെ
മനോഹരമായ യാത്രാവചനങ്ങൾ
-വ്യക്തവും ശുദ്ധവും കൃത്യവുമായി-
പുനരാവിഷ്കരിക്കാൻ പോരുന്ന
ഒരെഴുത്തുഭാഷ കണ്ടെത്തുക. 


 രാത്രിയതിന്റെ കൈകൾ...

രാത്രിയതിന്റെ കൈകൾ നിങ്ങൾക്കായിത്തുറക്കുന്നതു നോക്കൂ,
ഒരു യുവകാമുകനെപ്പോലവളുടെ മാറിൽ പറ്റിച്ചേർന്നുകിടക്കുക,
പിന്നെയെത്രയും നേർത്തൊരു തെന്നൽ വീശുമ്പോൾ കണ്ണുകളടയ്ക്കുക,
അവളുടെ മുഖം നിങ്ങളുടെ മുഖത്തു നിങ്ങളറിയും.


ആശ്രമമുറിയിൽ ...

 ആശ്രമമുറിയിൽ സന്ന്യാസി തന്നെത്തന്നെ ബന്ധിതനാക്കുന്നു,
പറഞ്ഞുവച്ച സ്ഥലത്തു തന്റെ ദൈവം തന്നെ കണ്ടെത്തണമല്ലോ;
തടവുകാരനെപ്പക്ഷേ, ആരുമിപ്പോൾ വേട്ടയാടുന്നില്ല,
അത്രയും ജിജ്ഞാസുക്കളായ ദൈവങ്ങളയാൾക്കില്ല...



To Buy The Complet French Poetry of Rilke

അഭിപ്രായങ്ങളൊന്നുമില്ല: