2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

റിൽക്കെ - ഫ്ളോറൻസ് ഡയറിയിൽ നിന്ന്


1898 ഏപ്രിലിലാണ്‌ ലൂ അന്ദ്രിയാസ് -സലോമിയുടെ നിർദ്ദേശപ്രകാരം  റിൽക്കെ ഫ്ളോറൻസിലേക്കു പോകുന്നത്. തിരിച്ചു വരുമ്പോൾ ഒരു ഡയറി കൊണ്ടുവരാം എന്ന ഒരുടമ്പടിയും അവർ തമ്മിൽ ഉണ്ടായിരുന്നു. റിൽക്കേയുടെ ഡയറി പക്ഷേ, തന്റെ ദൈനന്ദിനാനുഭവങ്ങളുടെ ഒരു രേഖയല്ല; പില്ക്കാലത്ത് ഡയറിയെഴുത്തുകാരന്‌ തന്റെ അനുഭവങ്ങൾ ഓർത്തെടുക്കാനുള്ള സൂചകങ്ങളുടെ സമാഹാരമല്ല; അയാളുടെ സൂക്ഷ്മമായ ആത്മപരിശോധനയ്ക്കുള്ള ഉപകരണവുമല്ല. ആദ്യകാലനവോത്ഥാനകലയുടെ കവിഞ്ഞൊഴുകുന്ന സൗന്ദര്യത്തിനു മുന്നിൽ നിന്നുകൊണ്ടുള്ള ധ്യാനങ്ങളും നിരീക്ഷണങ്ങളുമാണവ.



1898 മേയ് 17

മൂന്നു തലമുറകൾ ചാക്രികമായി നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കും. ഒരു തലമുറ ദൈവത്തെ കണ്ടെത്തുന്നു, രണ്ടാമത്തേത് അവനു മേൽ ഒരിടുങ്ങിയ ദേവാലയം പണിയുകയും അവനെ അതിനുള്ളിൽ തളച്ചിടുകയും ചെയ്യുന്നു; മൂന്നാമത്തെ തലമുറ ദരിദ്രമാവുകയും തങ്ങൾക്കു കൂരകൾ പണിയുന്നതിനായി ദേവാലയത്തിന്റെ കല്ലുകൾ ഒന്നൊന്നായി ഇളക്കിക്കൊണ്ടുപോവുകയും ചെയ്യും. തുടർന്ന് വീണ്ടും ദൈവത്തെ കണ്ടെത്തുന്ന തലമുറയുടെ ഊഴമായി. അങ്ങനെയൊരു തലമുറയിൽ പെട്ടവരാണ്‌, ദാന്തേയും ബോത്തിച്ചെല്ലിയും ഫ്രാ ബാർത്തൊലോമ്യോയും.
*

കല എന്നാൽ ഇതാണെന്നറിയുക: സവിശേഷരായ, ഏകാകികളായ വ്യക്തികൾ ആത്മസാക്ഷാല്ക്കാരത്തിനുപയോഗപ്പെടുത്തിയ മാർഗ്ഗം. നെപ്പോളിയൻ പുറമേ എന്തായിരുന്നുവോ, അതാണ്‌ ഉള്ളിൽ ഓരോ കലാകാരനും. ഓരോ വിജയത്തോടുമൊപ്പം അയാൾ കോണിപ്പടിയുടെ ഒരു പടവു കയറുകയാണ്‌. എന്നാൽ പൊതുജനത്തെ സന്തോഷിപ്പിക്കാനായി നെപ്പോളിയൻ ഏതെങ്കിലും യുദ്ധം ജയിച്ചിട്ടുണ്ടോ?


കല എന്നാൽ ഇതാണെന്നറിയുക:  സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പാത. നാമെല്ലാം ജനിച്ചത് ചങ്ങലകളുമായിട്ടാണ്‌. ചുരുക്കം ചിലർ അത് ചങ്ങലകളാണെന്നുതന്നെ അറിയുന്നില്ല; അവരതിൽ സ്വർണ്ണമോ വെള്ളിയോ പൂശുന്നു. നമുക്കു വേണ്ടത് ആ ചങ്ങലകൾ ഭേദിക്കുകയാണ്‌; വിരൂപവും മൃഗീയവുമായ ബലപ്രയോഗത്തിലൂടെയല്ല; അവയെ കവിഞ്ഞു വളരുക എന്നതാണ്‌ നമ്മുടെ ആഗ്രഹം.

കലാകാരൻ സൃഷ്ടിക്കുന്നത് തനിക്കു വേണ്ടി മാത്രമാണെന്നറിയുക- തനിക്കു വേണ്ടി മാത്രം. നിങ്ങളെ ചിരിപ്പിക്കുകയോ കരയിപ്പിക്കുകയോ ചെയ്യുന്ന ആ വസ്തു ഒരു മല്ലയുദ്ധക്കാരന്റെ കൈകൾ കൊണ്ട് അയാൾ രൂപപ്പെടുത്തിയെടുക്കണം, തന്നിൽ നിന്നു തന്നെ ഉയർത്തിയെടുക്കണം. തന്റെയുള്ളിൽ ഭൂതകാലത്തിനിടമില്ല; അതിനാൽ അയാളതിന്‌ കലാസൃഷ്ടികളിൽ സ്വതന്ത്രമായ ഒരസ്തിത്വം നല്കുന്നു. പക്ഷേ അയാൾ അത് നിങ്ങളുടെ കാലത്തിൽ പ്രതിഷ്ഠിക്കുന്നത് നിങ്ങളുടെ ലോകത്തിന്റേതല്ലാത്ത ഒരു സാമഗ്രി അയാൾക്കറിവില്ലാത്തതു കൊണ്ടാണ്‌. അത് നിങ്ങൾക്കുള്ളതല്ല. അതിൽ തൊടരുത്, ഭയഭക്തികളോടെ വേണം അതിനെ നോക്കാനും.
*

ഇക്കാലത്ത് കലാകാരനും ആൾക്കൂട്ടവും തമ്മിലുള്ള ബന്ധത്തിൽ പറഞ്ഞാൽ തീരാത്ത ഒരു ക്രൂരതയുണ്ട്.
സാധാരണവസ്തുക്കളുടെ രൂപത്തിൽ നിസ്സഹായമായി അഭയം തേടുന്ന അയാളുടെ കുമ്പസാരങ്ങളെ പലരും ആ വസ്തുക്കളിൽ നിന്നന്യമായിട്ടല്ല കാണുന്നത്. എല്ലാവരും അതിൽ കൈ വയ്ക്കുന്നു; തങ്ങൾക്കെന്തിഷ്ടപ്പെട്ടു, എന്തു തങ്ങളുടെ ഹിതത്തിനൊത്തതായില്ല എന്നൊക്കെ ആർക്കും വിളിച്ചുപറയാം. എല്ലാവരും വിശുദ്ധപാത്രം കൈയിലെടുക്കുന്നു, നിത്യോപയോഗത്തിനുള്ള ഒന്നാണതെന്നപോലെ, ആരും ശിക്ഷിക്കുമെന്ന പേടിയില്ലാതെ താഴെയിട്ടു പൊട്ടിക്കാവുന്നതാണതെന്നപോലെ: ദേവാലയം അശുദ്ധമാക്കുന്നവർ!

അതിനാൽ കലാകാരന്റെ വഴി ഇതായിരിക്കണം: തടസ്സങ്ങൾ ഒന്നൊന്നായി കടന്ന്, പടികൾ ഒന്നൊന്നായി ഉയർത്തി ഒടുവിൽ തനിക്കുള്ളിലേക്കു നോട്ടം കിട്ടുമെന്നാവുക. കഴുത്തു നീട്ടിപ്പിടിച്ചിട്ടല്ല, പെരുവിരലിൽ ഉയർന്നുനിന്നിട്ടല്ല, ഒരു ഭൂദൃശ്യത്തിലേക്കെന്നപോലെ തെളിഞ്ഞും ശാന്തമായും. തന്നിലേക്കു തന്നെയുള്ള ആ മടക്കത്തിനു ശേഷം ഓരോ കൃത്യവും അലസമായ ഒരാനന്ദമായിരിക്കും; അയാളുടെ ജീവിതം ഒരു സൃഷ്ടിയായിരിക്കും; തനിക്കു പുറത്തുള്ള വസ്തുക്കൾ അയാൾക്കു പിന്നെ ആവശ്യം വരികയുമില്ല. അയാൾ വിപുലമായിരിക്കും, വളർച്ചയുടെ വിസ്തൃതി അയാൾക്കുള്ളിലായിരിക്കും.

കലാകാരന്റെ ജോലി ഒരു ചിട്ട വരുത്തലാണ്‌: നിസ്സാരവും ക്ഷണികവുമായതെല്ലാം അയാൾ തനിക്കു പുറത്തെടുത്തുവയ്ക്കുന്നു: തന്റെ ഏകാന്തയാതനകൾ, തന്റെ അവ്യക്തകാമനകൾ, തന്റെ ഭീതിദസ്വപ്നങ്ങൾ, മാഞ്ഞുപോകുന്ന ആ സന്തോഷങ്ങളും. അപ്പോൾ അയാൾക്കുള്ളിലുള്ള ഇടം വിശാലവും പ്രസന്നവുമാകുന്നു, തനിക്കർഹമായ ഒരു പാർപ്പിടം അയാൾ സൃഷ്ടിക്കുകയും ചെയ്തുകഴിഞ്ഞു.
*

സർഗ്ഗാത്മകതയില്ലാത്തവരുടെ കലയാണ്‌ മതം; പ്രാർത്ഥിക്കുമ്പോൾ അവർ സർഗ്ഗാത്മകതയുള്ളവരാകുന്നു. തങ്ങളുടെ സ്നേഹത്തിനും കൃതജ്ഞതയ്ക്കും അഭിലാഷങ്ങൾക്കും പ്രാർത്ഥനകളിലൂടെ അവർ രൂപം നല്കുന്നു, അങ്ങനെ അവർ മോചിതരുമാകുന്നു. ഹ്രസ്വായുസ്സെങ്കിലും ഒരുതരം സംസ്കാരവും അപ്പോളവർ ആർജ്ജിക്കുന്നു; പല ലക്ഷ്യങ്ങൾ ഒരേയൊരു ലക്ഷ്യത്തിനായി അവർ ത്യജിക്കുകയാണല്ലോ.
*

കലാകാരന്മാർ അന്യോന്യസമ്പർക്കം ഒഴിവാക്കണം. ഒരിക്കൽ ചില വിമുക്തികൾ കൈവരിച്ചാൽ ആൾക്കൂട്ടം പിന്നെ അവരെ തൊടില്ല. പക്ഷേ ഏകാകികളായരണ്ടു പേർ അന്യോന്യം ആപല്ക്കാരികളായിരിക്കും.

ഒരാൾ മറ്റേയാളുടെ കലയിൽ കൈ വയ്ക്കുകയുമരുത്. തന്നിലും വലിയവനിൽ നിന്നാണയാൾ എടുക്കുന്നതെങ്കിൽ അയാൾക്കു തന്നെ നഷ്ടമാകും; തന്നേക്കാൾ ചെറിയവനിലേക്കാണയാൾ ചായുന്നതെങ്കിൽ അയാൾ സ്വയം അശുദ്ധമാക്കുകയും തന്റെ ഹൃദയത്തിന്‌ അതിന്റെ വിശുദ്ധി നിഷേധിക്കുകയുമായിരിക്കും. എന്നാൽ മറ്റേയാളുടെ സംസ്കാരത്തിൽ ഒരാൾക്ക് ആഹ്ളാദത്തോടെയും കൃതജ്ഞതയോടെയും പങ്കു പറ്റുകയുമാവാം. അപ്പോൾ ഒരാൾ മറ്റേയാളെ കൂടുതലുയർന്ന മാനവികതയിലേക്കും അതു വഴി കൂടുതൽ ശുദ്ധമായ കലയിലേക്കും കൊണ്ടുപോവുകയാണ്‌.
*

കലയ്ക്കു നിങ്ങൾ രക്ഷാകവചം കൊടുക്കൂ; അന്നന്നത്തെ കലഹങ്ങൾ അതറിയാനിട വരാതിരിക്കട്ടെ. എന്തെന്നാൽ കാലത്തിനുമപ്പുറത്താണതിന്റെ സ്വദേശം. വിത്തുകൾ പാറ്റിയെത്തുന്ന കൊടുങ്കാറ്റുകൾ പോലെയാണതിന്റെ സമരങ്ങൾ, അതിന്റെ വിജയങ്ങൾ വസന്തകാലം പോലെയും. അതിന്റെ സൃഷ്ടികൾ: പുതിയൊരുടമ്പടിക്കായുള്ള ചോര ചൊരിയാത്ത കുരുതികൾ.

ജർമ്മൻ ജനതയുടെ മഹത്തായ വിപ്ളവത്തെക്കുറിച്ചു പറയാൻ തന്റെ രചനകളിൽ ഒരു വരി പോലും നീക്കിവച്ചിട്ടില്ലാത്ത ഗെയ്ഥെയെക്കുറിച്ച് എത്ര തവണ ഞാൻ ചിന്തിച്ചിട്ടില്ല. ഭിന്നതയെ പ്രകീർത്തിക്കുന്നതൊന്നിനെ നിർമ്മാണശിലയാക്കുന്നതെങ്ങനെയാണ്‌, അതിനകം അത്രയും സമൃദ്ധവും പക്വവും സ്വച്ഛവുമായിക്കഴിഞ്ഞ ഒരു മനസ്സ്?

ദേശീയകല! സത്യസന്ധമായ ഏതു കലയും ദേശീയമാണ്‌. അതിന്റെ വേരുകൾ ചൂടു വലിച്ചെടുക്കുന്നത് അതു മുളച്ചുവളർന്ന നിലത്തു നിന്നാണ്‌, അതു കരുത്താർജ്ജിക്കുന്നതും അവിടെ നിന്നു തന്നെ. എന്നാൽ പിന്നെയതിന്റെ തായ്ത്തടി ഉയരുന്നത് ഏകാന്തതയിലാണ്‌, അതിന്റെ മകുടം പടരുന്ന മേഖല ആരുടെയും സ്വരാജ്യവുമല്ല. ചില്ലകൾ പൂക്കുന്നതെപ്പോഴെന്ന് മൂഢമായ വേരറിയുന്നതു പോലുമുണ്ടാവില്ല.
*

ഓരോ വ്യക്തിയും വളരുന്നത് പലരിൽ നിന്നു തന്നിലേക്കാണ്‌. എന്നെകിലുമൊരാൾ തന്നെത്തന്നെ കണ്ടെത്തിയാൽ പിന്നെ അയാൾക്കു വേണമെങ്കിൽ ആ പലരിലേക്കു മടങ്ങുകയും അവരുടെ രക്ഷകനാവുകയും ചെയ്യാം; അവർ അയാളെ കുരിശിലേറ്റുകയോ തീയിടു ചുടുകയോ ചെയ്തേക്കാം. അയാളിൽ നിന്നു പിന്നെ ശേഷിക്കുന്നതിൽ നിന്ന്, അതെ, അവർ ഒരു മതം സൃഷ്ടിക്കുകയും ചെയ്യും.

എന്നാൽ അങ്ങനെയൊരാൾ കലാകാരനായിരിക്കില്ല. എന്തെന്നാൽ, സർഗ്ഗാത്മകതയുള്ള ഒരാൾ സ്വയം കണ്ടെത്തിക്കഴിഞ്ഞാൽ അയാൾ തന്റെ ഏകാന്തതയിൽ കുടിയിരിക്കുകയേയുള്ളു; തന്റെ ഏകാന്തതയുടെ സ്വസ്ഥതയിൽ കിടന്നു മരിക്കാനാണ്‌ അയാൾക്കാഗ്രഹം.
*

ദേവന്മാരുണ്ടെങ്കിൽ അവരുടെ അസ്തിത്വം നമുക്കനുഭവമാകാനും പോകുന്നില്ല; കാരണം, അവരുണ്ടെന്നറിയുമ്പോൾ അവരില്ലാതാവുകയുമാണ്‌.
*

പൊതുസമ്മതത്തിൽ അധിഷ്ഠിതമാണ്‌ ഭാഷാപ്രയോഗങ്ങൾ; “ദൈവം” എന്ന വാക്കിന്റെ കാര്യത്തിലും അത് അങ്ങനെയാണ്‌. പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നതായി കാണുകയും എന്നാൽ അതിനപ്പുറം ഒരു പേരു കൊടുക്കാനോ മനസ്സിലാക്കാനോ പറ്റാത്ത സർവ്വതിനേയും ഉൾക്കൊള്ളിക്കുക എന്നതാണ്‌ ആ പേരു കൊണ്ടുദ്ദേശിക്കുന്നത്. അതിനാൽ: മനുഷ്യൻ വളരെ സാധുവും അവന്റെ അറിവ് വളരെ പരിമിതവുമായിരുന്നപ്പോൾ ദൈവം വളരെ വലിയവനായിരുന്നു. എന്നാൽ ഓരോ അനുഭവത്തോടുമൊപ്പം അവന്റെ അധികാരവൃത്തത്തിൽ നിന്ന് ഒരു ചെറിയ കഷണം അടർന്നുപൊയ്ക്കൊണ്ടിരുന്നു; ഒടുവിൽ അവന്റേതായി ഒന്നും തന്നെ ശേഷിക്കാതായപ്പോൾ സഭയും രാഷ്ട്രവും കൂടി എല്ലാ ഉദാരഗുണങ്ങളും അവനായി ശേഖരിച്ചു കൊടുത്തു; ഇന്നാർക്കും അവയിൽ തൊടാൻ പാടില്ല.

കഴിവു കെട്ട മനുഷ്യർ എപ്പോഴും ഇങ്ങനെയായിരിക്കും; കഴിയുന്നത്ര കാലം മാതാപിതാക്കൾ തങ്ങളെ പരിപാലിക്കണമെന്നും തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ്‌ അവരുടെ ആഗ്രഹം. ഈ ദൈവം ജീവിച്ചിരിക്കുന്നിടത്തോളം കാലം നാമെല്ലാം കുട്ടികളും ആശ്രിതരുമായിരിക്കും. എന്നെങ്കിലുമൊരിക്കൽ അവനെ മരിക്കാൻ വിടണം. നമുക്കും പിതാക്കന്മാരാകേണ്ടേ?

എന്നാൽ ദൈവം മരിച്ചുകഴിഞ്ഞു; കാര മുസ്തഫയെക്കുറിച്ചുള്ള ആ പഴയ കഥ. സുൽത്താൻ മരിച്ചുവെന്ന് മന്ത്രിമാർ പുറത്തു പറയാൻ പാടില്ല; പറഞ്ഞാൽ സൈന്യം യുദ്ധം നിർത്തി കൊട്ടാരക്കലാപത്തിനൊരുങ്ങും.

ഏറ്റവും പുരാതനമായ കലാസൃഷ്ടിയാണ്‌ ദൈവം. പക്ഷേ അതിന്റെ പരിപാലനം വളരെ മോശമാണ്‌; പല ഭാഗങ്ങളും ഊഹിച്ചു കൂട്ടിച്ചേർത്തതുമാണ്‌. എന്നാൽ അവനെക്കുറിച്ചു സംസാരിക്കാൻ കഴിയുന്നുവെന്നതും അവന്റെ അവശിഷ്ടങ്ങൾ കാണാൻ പോയെന്നു പറയുന്നതും വിദ്യാസമ്പന്നതയുടെ ലക്ഷണം തന്നെ.

തന്റെ ബാല്യകാലദൈവത്തിന്റെ മരണക്കിടക്കയിൽ നിന്ന് വിലാപവേഷം ധരിച്ചും കൊണ്ടാണ്‌ എല്ലാവരും പുറത്തേക്കു വരിക. എന്നാൽ വർദ്ധിച്ചു വരുന്ന ആത്മവിശ്വാസത്തോടെയും ആഹ്ളാദത്തോടെയും അയാൾ നടക്കുമ്പോൾ അയാൾക്കുള്ളിൽ ദൈവത്തിന്റെ ഉയിർത്തെഴുന്നേല്പു നടക്കുകയും ചെയ്യുന്നു.
*

ആളുകളുടെ കരഘോഷം കേട്ട് കർട്ടനു മുന്നിലേക്കു വന്നുനില്ക്കുന്ന എഴുത്തുകാരന്‌ നിരന്തരം അതു തന്നെ ചെയ്യേണ്ടിവരും, മരണം മുതൽ അന്ത്യവിധിയുടെ നാൾ വരെ. തികച്ചും മാനഹാനി വരുത്തുന്ന ഒരനുഭവമായിരിക്കും അയാൾക്കത്; നാടകത്തിന്‌ സ്വാഗതാർഹമായ ഒരന്ത്യം, കാണികൾക്കും.
*

ഏതു വഴിയിലൂടെ പോയിട്ടും എനിക്കിനിയും സംഗീതത്തിനടുത്തു ചെല്ലാൻ കഴിഞ്ഞിട്ടില്ല. എന്നാല്ക്കൂടി, മറ്റു കലകളിൽ നിന്ന് മൗലികമായിത്തന്നെ വ്യത്യസ്തമാണ്‌ അതിന്റെ മേഖലയെന്ന് ഞാൻ വിശ്വസിക്കുന്നു. ശബ്ദത്തിന്റെ കവിയ്ക്ക് തന്റെ കുമ്പസാരങ്ങളെ സാമാന്യലോകത്തിന്റെ നടുക്കു തന്നെ പ്രതിഷ്ഠിക്കേണ്ടി വരുന്നില്ല. തന്റെ വിമുക്തികളിൽ അയാൾ അവതരിപ്പിക്കുന്നത് നിദ്രാണമായ സാദ്ധ്യതകളെയാണ്‌; മാന്ത്രികപദം അറിയുന്ന ഒരാൾക്കേ ഉല്ലാസത്തിലേക്കും ആനന്ദത്തിലേക്കും അവയെ ഉണർത്താനാവൂ.

വ്യത്യസ്തമായ കലകളെ ഒരുമിച്ചണിനിരത്താൻ നോക്കുന്നതും ഒറ്റ ലക്ഷ്യത്തിലേക്ക് അവയെ തളയ്ക്കുന്നതും കലാപരമായ പക്വതയില്ലായ്മയാണ്‌. എല്ലാ കലകളുടേയും ലക്ഷ്യം ഒന്നുതന്നെയാണെന്നതു ശരിയാണെങ്കിലും ഒരേ സമയം ഒരേ വഴിയിലൂടെ അതിലേക്കെത്താൻ അവയ്ക്കു കഴിയില്ല. ആ തരം കൃത്രിമസംയോജനങ്ങളിൽ ഒന്ന് മറ്റൊന്നിനെ ഞെരുക്കുകയും അതിനു മേൽ കോയ്മ നേടാൻ നോക്കുകയും ചെയ്യും.

ഒരു കലാസൃഷ്ടിയിൽ ഒരു കലയുടെ പ്രമാണങ്ങളേ സാക്ഷാല്ക്കരിക്കപ്പെടാവൂ. ചിത്രത്തിന്‌ എഴുത്തിന്റെ ആവശ്യം വരരുത്, ശില്പത്തിന്‌ വർണ്ണത്തിന്റെ (ചിത്രത്തിന്റെ കാര്യത്തിലെന്നപോലെ) ആവശ്യം വരരുത്, കവിതയ്ക്ക് സംഗീതത്തിന്റെയും. ഓരോന്നിലും എല്ലാം അടങ്ങിയിരിക്കണം.

അരങ്ങു പോലെ അത്ര അസംസ്കൃതവും സന്തോഷിപ്പിക്കാൻ വ്യഗ്രവുമായ ഒരു ചട്ടക്കൂടിനു മാത്രമേ കഴിയുമായിരുന്നുള്ളു,  ഓപ്പെറായിലും മറ്റും കാണുന്നപോലെ സാഹിത്യവും സംഗീതവും തമ്മിലുള്ള ഒരു കൂട്ടിച്ചേർക്കൽ മുന്നോട്ടു വയ്ക്കാൻ. അങ്ങനെയൊരു പരിണയത്തിലെ അനീതിയ്ക്കു തെളിവാണ്‌, രണ്ടിലും വച്ചു മിടുക്കു കുറഞ്ഞ സംഗീതമാണു ജയിച്ചുനില്ക്കുന്നതെന്നത്.

അങ്ങനെയൊരു കൊളുത്തിയിടൽ പൊതുജനത്തിനായുള്ള ഒരു സൗജന്യമായിട്ടു തന്നെയാണ്‌ ഉണ്ടായതും; ഒരു കല മറ്റൊന്നിനു വ്യാഖ്യാനം ചമയ്ക്കുന്നതു കാണാൻ അതിനുത്സാഹമാണല്ലോ. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള അതിദ്രുതചിത്രരചന (മദ്യഷാപ്പുകളിൽ നടക്കുന്ന മട്ടിലുള്ളത്) ഓപ്പെറയിലെ കലകളുടെ പരിണയത്തിനു ചേർന്നതു തന്നെയാണ്‌.

എല്ലാ കലകളേയും ഒരുമിച്ചു കലർത്താനാണ്‌ ആൾക്കൂട്ടത്തിനിഷ്ടം; ആ പ്രക്രിയക്കിടയിൽ കല നഷ്ടമാവുകയും ചെയ്യും. മനോഹരമായ ഒരു മുറിയിലിരുന്നു സംഗീതം കേൾക്കുന്നത് ഇതില്പെടുമെന്നു ഞാൻ പറയുന്നില്ല; കലകളെ വെറുതേ ഒരുമിച്ചു കൊട്ടിയിടുന്നതിൽ നിന്നു വ്യത്യസ്തമായി അലങ്കരണപരമായി അവയെ ഉപയോഗപ്പെടുത്തുകയാണല്ലോ ഇവിടെ. ശ്രദ്ധയോടെ ചെയ്താൽ ഒരിടം നിറയ്ക്കാനുള്ള ഭാവനാപൂർണ്ണമായ വിന്യാസമാവുകയും ചെയ്യുമത്.

കലകളുടെ കാര്യം വരുമ്പോൾ പ്രമാണങ്ങൾ രൂപീകരിക്കുന്നതിൽ ഒരു പ്രത്യേകത പറയാനുണ്ട്. ആദ്യം തന്നെ മഹത്തായ സൃഷ്ടികൾ ഉണ്ടായി വരണം; ഒരിക്കൽ അവ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ പിന്നെ താർക്കികമനസ്സുകൾക്ക് അവയിൽ നിന്നു നിയമങ്ങൾ കണ്ടെടുക്കാം. പക്ഷേ, കലയ്ക്കു മുൻകൂട്ടി നിയമങ്ങൾ സൃഷ്ടിച്ചുവച്ചിരിക്കുന്ന ഒരു കാലഘട്ടം അധഃപതനത്തിന്റേതാണ്‌, അല്ല, അനുകരണത്തിന്റേതാണ്‌.

കലാസൃഷ്ടികളിൽ നിഹിതമായിരിക്കുന്ന നിയമങ്ങളെ നായാടിപ്പിടിക്കണമെന്ന് സാമാന്യജനത്തിനു വാശിയൊന്നുമില്ല; നിരൂപകർക്കു പക്ഷേ, തങ്ങൾ ഗൗരവത്തോടെ അനുഷ്ഠിക്കേണ്ട കടമയാണത്. എന്നാലല്ലേ തീർത്തും വ്യത്യസ്തരായ കലാകാരന്മാരിൽ സമാനതകൾ കണ്ടെത്താനും  അതുവഴി വ്യക്തികളിൽ നിന്ന് സംഘങ്ങളും ശൈലികളും ചിട്ടകളും രൂപപ്പെടുത്താനും അവർക്കു കഴിയൂ; അവർക്കു സ്വസ്ഥത കൊടുക്കുന്നതും ക്രമത്തിനായുള്ള അവരുടെ ദാഹത്തെ തൃപ്തിപ്പെടുത്തുന്നതുമായ ഒരു പ്രവൃത്തിയാണത്.

ഉത്തരം നമ്മുടെ ചെവിയിൽ മന്ത്രിച്ചു തരുന്ന സ്കൂൾകുട്ടികളെപ്പോലെയാണ്‌ നിരൂപകർ; സാമാന്യജനം മൂഢമായ വിശ്വാസത്തോടെ ആ വിവരക്കേടുകൾ ഏറ്റുചൊല്ലുമ്പോൾ അവർ തമ്മിൽത്തമ്മിൽ നോക്കിച്ചിരിക്കുകയാണ്‌.
*
ഒരു കലാസൃഷ്ടിയെ മറ്റുള്ളവയോടു ബന്ധപ്പെടുത്തി വിലയിരുത്താൻ ശ്രമിക്കുന്ന നിമിഷം നാമതിനോട് അനീതി ചെയ്തു തുടങ്ങുകയായി. ഒടുവിൽ ഇങ്ങനെയുള്ള ചോദ്യങ്ങളിലേക്കാണ്‌ അതു ചെന്നെത്തുക: റാഫേലോ മൈക്കലാഞ്ജലോയോ, ഗെയ്ഥെയോ ഷില്ലറോ, സഡർമന്നോ-; ഈ തരം നേരമ്പോക്കുകൾ നമ്മുടെ ജർമ്മൻകാർക്ക് എന്നും ഇഷ്ടമായിരുന്നു.

എത്ര വലിയ പക്വതയില്ലായ്മയുടെ ലക്ഷണമാണ്‌ ആ തരം ചോദ്യങ്ങളെന്ന് ആളുകൾക്കെന്നെങ്കിലും മനസ്സിലായെന്നു വരാം. വിധിയെഴുതുക എന്നത് അത്ര ആവശ്യമാണോ? ഒരു സംഗീതരചനയെടുക്കുക; മുഗ്ധമായ ഒരാസ്വാദനത്തോടെ അതിനോടു ബന്ധപ്പെടാൻ ആർക്കും കഴിയും: നമ്മുടെ ഞരമ്പുകളിലൂടെ സംഗീതം ഹൃദ്യമായി ഒഴുകിപ്പോകുന്നു, നമ്മുടെ കാലടികൾ താളമിടാൻ തുടങ്ങുന്നു, തീർത്തും അതിസാധാരണമായ ഒരു സുഖാനുഭൂതി നമുക്കുണ്ടാവുകയും ചെയ്യുന്നു. ഒരു ചിത്രത്തിനു മുന്നിൽ നില്ക്കുമ്പോൾ പക്ഷേ, നമുക്കു വെപ്രാളമാവുകയായി: എനിക്കപ്പോൾ ഗുളികരൂപത്തിലുള്ള ചില ആശയങ്ങളും ചില സാങ്കേതികപദങ്ങളും ആവശ്യമായി വരുന്നു; പിന്നെ രണ്ടാമത്തെ പേടി: അതിനെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം മറ്റുള്ളവരുടെ കണ്ണിൽ നമ്മെ ചെറുതാക്കുമോയെന്ന്.

ഏതു കലാസൃഷ്ടിയുടേയും യഥാർത്ഥമൂല്യത്തിലേക്കുള്ള വഴി ഏകാന്തതയിലൂടെയാണ്‌. ഒരു പുസ്തകമോ ഒരു ചിത്രമോ ഒരു ഗാനമോ കൊണ്ട് രണ്ടോ മൂന്നോ ദിവസം സ്വയം വലയം ചെയ്യുക, അതിന്റെ ശീലങ്ങൾ പരിചയിക്കുക, അതിന്റെ വൈചിത്ര്യങ്ങൾ കണ്ടെടുക്കുക, അതിനു മുന്നിൽ ആത്മവിശ്വാസമുണ്ടാവുക, അതിന്റെ വിശ്വാസമാർജ്ജിക്കുക, അതിന്റെയൊപ്പം ഒരനുഭവം പങ്കുവയ്ക്കുക, അതിനി എന്തുമാകട്ടെ, ഒരു ശോകമോ ഒരു സ്വപ്നമോ ഒരഭിലാഷമോ എന്തും.
*

കടം വാങ്ങിയ പുസ്തകങ്ങളോട് നമുക്കെപ്പോഴും ഔപചാരികമായ ഒരു ബന്ധമേ സാദ്ധ്യമാകൂ. ഒരു ചെറുപ്പക്കാരി എനിക്കു കടം തന്ന പുസ്തകം ഞാനൊരിക്കലും കിടക്കയിൽ വച്ചോ പ്രഭാതഭക്ഷണസമയത്തോ വായിക്കുകയില്ല; ഒരു സഹപ്രവർത്തകന്റെ കേമമായ ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകം ഞാനെന്റെ മെലിഞ്ഞ ഗ്രന്ഥശേഖരത്തിന്റെ കൂട്ടത്തിൽ വയ്ക്കാതെ എന്റെ മേശപ്പുറത്ത് പ്രത്യേകപരിഗണന നല്കി വയ്ക്കുകയാണു ചെയ്യുക. ഇനി, എനിക്കൊരു മേലുദ്യോഗസ്ഥൻ ഉണ്ടായെന്നിരിക്കട്ടെ- മുറിയ്ക്കു വല്ലാതെ മച്ചുയരം കുറഞ്ഞ ഒരു തോന്നലാണതുണ്ടാക്കുക- , അദ്ദേഹം കടം തന്ന പുസ്തകങ്ങൾ തൊപ്പിയൂരി കൈയിൽ പിടിച്ചുകൊണ്ടല്ലാതെ എനിക്കു വായിക്കാൻ പറ്റില്ല എന്നു വരാനാണു സാദ്ധ്യത. ചുരുക്കത്തിൽ ആ തരം പുസ്തകങ്ങളുമായി നമുക്കൊരടുപ്പം സ്ഥാപിക്കാൻ കഴിയാതെ വരുന്നു; മര്യാദ പാലിക്കുന്ന, അകലം വിട്ടൊരു ബന്ധമേ നമുക്കെന്നും അവയോടുണ്ടാവൂ.
*
ഇതിങ്ങനെയല്ലേ: ഉള്ളിന്റെയുള്ളിൽ ഓരോ ആളും ഒരു പള്ളി പോലെയാണ്‌; അതിന്റെ ഭിത്തികൾ ഉജ്ജ്വലമായ ചുമർചിത്രങ്ങൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. ബാല്യത്തിന്റെ ആദ്യനാളുകളിൽ ചിത്രങ്ങൾ കാണാൻ പറ്റാത്ത രീതിയിൽ ഉള്ളിൽ ഇരുട്ടാണ്‌. പിന്നീട്, അകം പ്രകാശമാനമായി വരുന്നതോടൊപ്പം കൗമാരമൂഢതകളും അയഥാർത്ഥതൃഷ്ണകളും ലജ്ജയും അവിടം കൈയേറുകയും ഒന്നൊന്നായി ആ ചിത്രങ്ങൾ കുമ്മായം പൂശി മറയ്ക്കുകയും ചെയ്യുന്നു. ആ വിരസമായ ദാരിദ്ര്യത്തിനടിയിൽ ഒരു പഴയ ഔജ്ജ്വല്യം മറഞ്ഞുകിടപ്പുണ്ടെന്നു ശങ്കിക്കുക പോലും ചെയ്യാതെ പലരും ജീവിതത്തിന്റെ അങ്ങേയറ്റം വരെയും ജീവിതത്തിലൂടെയും കടന്നുപോകും. അങ്ങനെയൊന്നുണ്ടെന്നൂഹിക്കുകയും കണ്ടെത്തുകയും രഹസ്യമായി അതിന്റെ മറ നീക്കിക്കാണുകയും ചെയ്യുന്നവൻ എത്ര ഭാഗ്യവാൻ! അയാൾ തനിക്കു തന്നെ ഉപഹാരങ്ങൾ അർപ്പിക്കുന്നു. തന്റെ സ്വദേശമായ തന്നിലേക്കു തന്നെ അയാൾ മടങ്ങുകയും ചെയ്യുന്നു.
*

നാം ജനിക്കുന്ന നിമിഷം തന്നെയാണ്‌ നമ്മുടെ അച്ഛനമ്മമാരും ജനിക്കുന്നതെങ്കിൽ എന്തൊക്കെ വിദ്വേഷങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും നമുക്കൊഴിവു കിട്ടിയേനെ. പക്ഷേ അച്ഛനമ്മമാർക്കും കുട്ടികൾക്കും ഒരിക്കലും ഒരുമിച്ചു പോകാൻ പറ്റില്ല, അവർ പിന്നിൽ പിന്നിലായിത്തന്നെ പോകണം. അവർക്കിടയിൽ ആഴമേറിയ ഒരു കിടങ്ങു കിടക്കുന്നു; അതിനു മുകളിലൂടെ വല്ലപ്പോഴുമൊക്കെ ഒരു ചെറിയ സ്നേഹം കൈ നീട്ടുമെന്നു മാത്രം.
*

അച്ഛനമ്മാർ ഒരിക്കലും നമ്മെ ജീവിതം പഠിപ്പിക്കാൻ തുനിയരുത്; കാരണം അവർ നമ്മെ പഠിപ്പിക്കാൻ പോകുന്നത് അവരുടെ ജീവിതമായിരിക്കും.
*

അമ്മമാർ, പക്ഷേ, കലാകാരന്മാരെപ്പോലെയാണ്‌. സ്വയം കണ്ടെത്തുക എന്നതാണ്‌ കലാകാരന്റെ ദൗത്യം. സ്ത്രീ സാഫല്യം കണ്ടെത്തുന്നത് തന്റെ കുഞ്ഞിലാണ്‌. കലാകാരൻ തന്റെയുള്ളിൽ നിന്ന് ശകലങ്ങളായി വലിച്ചുപറിച്ചെടുക്കുന്നത് അമ്മ ശക്തികളും സാദ്ധ്യതകളും നിറഞ്ഞ ഒരു പൂർണ്ണലോകമായി തന്റെ ഉദരത്തിൽ നിന്നുയർത്തിയെടുക്കുന്നു.
*

നമ്മുടെ മ്യൂസിയങ്ങളെ ഭരിക്കുന്നത് മൂഢതയാണ്‌. വ്യത്യസ്തഭാഷകളിലുള്ള വ്യത്യസ്തപുസ്തകങ്ങളിൽ നിന്ന് ഒരാൾ കണ്ണുമടച്ച് കുറേ പേജുകൾ വലിച്ചുകീറിയെടുത്ത് ഒരു തടിയൻ ബുക്കിൽ ഒട്ടിച്ചപോലെയാണത്. വാസനകളും മനോഭാവങ്ങളും കൊണ്ട് തങ്ങൾ സഹജമായിത്തന്നെ ഒട്ടിച്ചേർന്നു നിന്ന ഒരിടത്തു നിന്നു വലിച്ചുപറിച്ചെടുത്ത ആ കലാവസ്തുക്കൾ ഇപ്പോൾ സ്വന്തമായ ഒരിടമില്ലാതെ, അനാഥക്കുട്ടികളെപ്പോലെ നിരന്നുനില്ക്കുന്നു. ഒരേ വേഷമിട്ട ഒരു സംഘം അനാഥക്കുട്ടികളെ കാണുമ്പോഴുള്ള പ്രതികരണമാണ്‌ നമ്മുടേതും. മുടി ചെമ്പിച്ച ഒരു കുട്ടിയേയോ വിഷാദവാനായ ഒരു കുട്ടിയേയോ ചിന്താധീനനായ ഒരു കുട്ടിയേയോ അടക്കത്തിൽ മിടുക്കനായ ഒരു കുട്ടിയേയോ നാം കാണുന്നില്ല; പകരം നാം പറയുകയാണ്‌: ഇരുപത് അനാഥക്കുട്ടികൾ.
*

1898 ജൂലൈ 6

മാപ്പു തരൂ! എന്നു ഞാൻ പറയേണ്ടതില്ല. എന്തെന്നാൽ എന്റെ ഓരോ മൗനത്തിലും നിന്നോടു ഞാൻ അതു തന്നെയാണു ചോദിക്കുന്നത്. മറക്കൂ! എന്നു ഞാൻ പറയേണ്ടതില്ല. എന്തെന്നാൽ നാണക്കേടോടെ നിന്നിൽ നിന്നു പാഞ്ഞൊളിക്കാൻ ഞാൻ ശ്രമിച്ച ഈ സമയവും നമുക്കോർമ്മയിൽ വയ്ക്കാൻ ആഗ്രഹമുണ്ട്. എന്റെ അന്ധമായ ആ പലായനത്തിൽ ഞാൻ ഓടിവന്നത് നിന്റെ നേർക്കുമായിരുന്നല്ലോ. വിശ്വസിക്കൂ! എന്നു പറയാനും എനിക്കാഗ്രഹമില്ല. എന്തെന്നാൽ ദീർഘമായ ഒരകല്ച്ചയ്ക്കും അവിശ്വാസത്തിന്റേതായ ഒരടുപ്പത്തിനുമൊടുവിൽ (അത് നമ്മുടെ അവസാനത്തെ വേർപെടലായിരുന്നു, എന്റെ അവസാനത്തെ അത്യാഹിതവും) പവിത്രമായ ഈ നവപ്രഭാതങ്ങളിൽ വച്ചു  നാം പരസ്പരം തിരിച്ചറിഞ്ഞ, ആശിസ്സുകളർപ്പിച്ച ഭാഷ ഇതാണെന്നെനിക്കറിയാം.


2017, ഫെബ്രുവരി 25, ശനിയാഴ്‌ച

റിൽക്കെ - മാൾറ്റെ ലൗറിഡ്സ് ബ്രിഗ്ഗെയുടെ നോട്ടുബുക്കിൽ നിന്ന്



മുഖങ്ങൾ


ഞാനിത് മുമ്പു പറഞ്ഞിട്ടുള്ളതാണോ? ഞാൻ കാണാൻ പഠിക്കുകയാണ്‌. അതെ, ഞാനൊരു തുടക്കം കുറിച്ചിട്ടേയുള്ളു. അത് വേണ്ട രീതിയിലല്ല മുന്നോട്ടു പോകുന്നതും. എന്നാലും ഉള്ള സമയം ഞാൻ പരമാവധി പ്രയോജനപ്പെടുത്താൻ പോവുകയാണ്‌.

ഒരുദാഹരണം പറഞ്ഞാൽ, എത്ര മുഖങ്ങളുണ്ടെന്ന ചിന്ത മുമ്പെന്റെ മനസ്സിലൂടെ പോയിട്ടില്ല. മനുഷ്യർ വളരെയധികമാണ്‌; പക്ഷേ, മുഖങ്ങൾ അതിലുമധികമാണ്‌, കാരണം, ഒരേയാൾക്ക് പല മുഖങ്ങളുണ്ടാവുമല്ലോ. വർഷങ്ങളായി ഒരേ മുഖം തന്നെ വച്ചുനടക്കുന്നവരുണ്ട്; സ്വാഭാവികമായും അതു പഴകിത്തേയും, അതിൽ അഴുക്കു പുരളും, അതിന്റെ വക്കുകൾ പൊടിയും, ഒരു നീണ്ട യാത്രയിൽ ധരിച്ച കൈയുറ പോലത് വലിഞ്ഞുനീളുകയും ചെയ്യും. അവർ മിതവ്യയക്കാരായ, സങ്കീർണ്ണതകളില്ലാത്ത മനുഷ്യരാണ്‌; അവർ മുഖം മാറ്റുകയേയില്ല; ഒരിക്കലെങ്കിലും അവരതൊന്നു വൃത്തിയാക്കിച്ചിട്ടുപോലുമില്ല. ഇതിനൊരു കുഴപ്പവുമില്ല, അവർ പറയുകയാണ്‌; നേരേ മറിച്ചാണു കാര്യമെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ ആരെക്കൊണ്ടാകും? അവർക്കു വേറെയും മുഖങ്ങളുണ്ടാവുമെന്നതിൽ സംശയമില്ലെന്നതിനാൽ ഒരു ചോദ്യമുയരുന്നു: മറ്റു മുഖങ്ങൾ അവർ എന്തു ചെയ്യുന്നു? അവരത് അടച്ചുപൂട്ടിവച്ചിരിക്കുന്നു. അവരുടെ സന്തതികൾ അവയും വച്ചു നടക്കും. അവരുടെ നായ്ക്കളും ആ മുഖങ്ങളും ധരിച്ചു പുറത്തുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടായിക്കൂടാ? മുഖം ഏതായാലും മുഖമാണല്ലോ.

മറ്റുള്ളവർ അവിശ്വസനീയമായ വേഗതയിൽ മുഖങ്ങൾ മാറ്റിമാറ്റി വച്ചുകൊണ്ടിരിക്കും; വൈകാതവ പഴകിത്തേയുകയും ചെയ്യും. എത്രയെടുത്താലും തീരാത്ത ഒരു ശേഖരം തങ്ങളുടെ കൈയിലുണ്ടെന്നാവും ആദ്യമൊക്കെ അവരുടെ വിചാരം; പക്ഷേ കഷ്ടിച്ചു നാല്പതെത്തും മുമ്പേ ഒന്നാണവർക്കു ബാക്കിയുണ്ടാവുക. അതെ, അതിനൊരു ദാരുണമായ വശവുമുണ്ട്. മുഖങ്ങൾ അഴുക്കു പറ്റാതെ, കേടു വരാതെ സൂക്ഷിക്കുക എന്നത് അവർക്കു ശീലമില്ല; അതിനാൽ അവരുടെ അവസാനത്തെ മുഖവും ഒരാഴ്ചക്കുള്ളിൽ പഴകുന്നു, അതിൽ തുള വീഴുന്നു, പലേടത്തും അത് കടലാസ്സു പോലെ നേർത്തുപോകുന്നു, പിന്നെ, പതിയെപ്പതിയെ അതിന്റെ ഉൾപ്പാളി, ആ ‘അമുഖം’ പുറമേ കണ്ടുതുടങ്ങുന്നു; അതും വച്ച് അവർ ചുറ്റിനടക്കുകയും ചെയ്യും.



മരണം

ഈ ആശുപത്രി വളരെ പുരാതനമാണ്‌. ക്ളോവിസ്* രാജാവിന്റെ കാലം മുതലേ ആളുകൾ ഇവിടെക്കിടന്നു മരിക്കുന്നു; അന്നുപക്ഷേ കിടക്കകൾ വളരെ കുറവായിരുന്നു. ഇന്നാകട്ടെ, കിടന്നുമരിക്കാൻ 559 കിടക്കകളാണുള്ളത്. അതെ, ഒരു ഫാക്ടറി പോലെ തന്നെ. ഉല്പാദനം ഇത്ര വൻതോതിലാവുമ്പോൾ എല്ലാ ഉല്പന്നങ്ങളിലും ഒരേ ശ്രദ്ധ കിട്ടണമെന്നില്ലല്ലോ; എന്നാൽ അതു കാര്യമാക്കാനില്ല. എണ്ണത്തിലാണു കാര്യം. ഒരു മരണം പൂർണ്ണതോതിലാണോ നടന്നത്, അതു വേണ്ടവിധത്തിലായോ എന്നൊക്കെ ശ്രദ്ധിക്കാൻ ഇക്കാലത്താരെങ്കിലുമുണ്ടോ? ഒരാളുമില്ല. മരണത്തിന്റെ വിശദാംശങ്ങളിൽ ശ്രദ്ധിക്കാൻ സമയവും സൗകര്യവുമുള്ള പണക്കാർ പോലും അതിൽ അലസതയും ഉദാസീനതയും കാണിക്കാൻ തുടങ്ങിയിരിക്കുന്നു. സ്വന്തമായ ഒരു മരണത്തിനായുള്ള ആഗ്രഹം പോകെപ്പോകെ അപൂർവ്വമായി വരികയാണ്‌. അധികകാലം കഴിയേണ്ട, സ്വന്തമായൊരു ജീവിതം പോലെ അതപൂർവ്വമായിക്കോളും. എന്റെ ദൈവമേ! ഒക്കെ തയാറാക്കി വച്ചിരിക്കുകയല്ലേ! നിങ്ങൾ കയറിവരുന്നു, പെഗ്ഗുകളിൽ തൂക്കിയിട്ടിരിക്കുന്ന ജീവിതങ്ങളിൽ നിന്ന് ഒരെണ്ണം നോക്കിയെടുക്കുന്നു, പിന്നെ അതെങ്ങെടുത്തിട്ടാൽ മതി. നിങ്ങൾക്കിഷ്ടമുള്ളപ്പോഴോ അല്ലെങ്കിൽ നിർബ്ബന്ധിച്ചു പറഞ്ഞുവിടുമ്പോഴോ നിങ്ങൾക്കു സ്ഥലം വിടുകയും ചെയ്യാം: ഒരു പ്രയാസവുമില്ല: ഇതാ, സർ, താങ്കളുടെ മരണം. നിങ്ങൾ നിങ്ങൾക്കാവുന്നത്ര ഭംഗിയായി നിങ്ങളുടെ മരണം മരിക്കുന്നു; നിങ്ങൾ നിങ്ങളുടെ രോഗത്തിനു ചേർന്ന മരണം മരിക്കുന്നു (രോഗങ്ങൾ എല്ലാവർക്കും അറിയുന്നതാണ്‌; അതുപോലെ എല്ലാവർക്കും അറിയുന്നതാണ്‌, മരണങ്ങൾ വ്യത്യസ്തമാകുന്നത് മനുഷ്യർക്കനുസരിച്ചല്ല, രോഗങ്ങൾക്കനുസരിച്ചാണെന്ന്; രോഗിക്കതിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ല).

സാനിട്ടോറിയങ്ങളിൽ, സംതൃപ്തിയോടെയും ഡോക്ടർമാരോടും നഴ്സുമാരോടുമുള്ള അകമഴിഞ്ഞ കൃതജ്ഞതയോടെയും ആളുകൾ കിടന്നു മരിക്കുമ്പോൾ ആ മരണം ആ സ്ഥാപനം നല്കുന്നതാണ്‌; അതിൽ ആർക്കും പരാതിയില്ല. എന്നാൽ വീട്ടിൽ കിടന്നാണ്‌ ഒരാൾ മരിക്കുന്നതെങ്കിൽ ഉന്നതവും കുലീനവുമായ മരണമാണയാൾ തിരഞ്ഞെടുക്കുക എന്നത് സ്വാഭാവികം മാത്രം; അതോടെ വിശിഷ്ടമായ ചിട്ടവട്ടങ്ങളുടെ പരമ്പരയായ ഒരൊന്നാന്തരം ശവസംസ്കാരത്തിനു തുടക്കവുമായിക്കഴിഞ്ഞു. അപ്പോൾ പാവപ്പെട്ടവർ അങ്ങനെയൊരു വീടിനു മുന്നിൽ തടിച്ചുകൂടുന്നു, കാണാനാഗ്രഹിച്ചതെല്ലാം കണ്ണു നിറയെ കാണുന്നു. അതെ, അവർക്കുള്ള മരണം പഴഞ്ചനും വലിയ മോടികളൊന്നുമില്ലാത്തതുമായിരിക്കും. ഏറെക്കുറെ തങ്ങൾക്കു യോജിക്കുന്നതൊന്നു കിട്ടിയാൽ അവർക്കു സന്തോഷമായി. കുറച്ചൊന്നു വലുതായാലും കാര്യമാക്കാനില്ല: അത്രയുമൊക്കെ ഒരാൾക്കു വളരാവുന്നതേയുള്ളു. ബട്ടണിടാൻ പറ്റാത്ത രീതിയിൽ അത്ര ചെറുതോ ശ്വാസം മുട്ടിക്കുന്നത്ര ഇറുകിപ്പിടിച്ചതോ ആവുമ്പോഴേ അതൊരു പ്രശ്നമാകുന്നുള്ളു.


*Clovis II(634-657)- റിൽക്കെ പറയുന്ന Hotel -Dieu എന്ന ആശുപത്രിയുടെ സ്ഥാപകൻ.


അവനവന്റെ മരണം


അവർക്കോരോ ആൾക്കും അവനവന്റെ മരണമുണ്ടായിരുന്നു. തങ്ങളുടെ പടച്ചട്ടയ്ക്കുള്ളിൽ ഒരു തടവുകാരനെപ്പോലെ അതിനെ കൊണ്ടുനടന്ന ആ പുരുഷന്മാർ; വളരെ പ്രായമായി, തീരെ ശുഷ്ക്കിച്ച്, ഒടുവിൽ ഒരു നാടകവേദിയിലെന്നപോലെ, വലിയൊരു കിടക്കയിൽ, കുടുംബാംഗങ്ങൾക്കും തടിച്ചുകൂടിയ വേലക്കാർക്കും നായകൾക്കും നടുവിൽ അവരുടെ ശ്രദ്ധയില്പെടാതെ, എത്രയും കുലീനതയോടെ ജീവിതം വിട്ടുപോയ സ്ത്രീകൾ. കുട്ടികളുടേതു പോലും, ഒരു കൈക്കുഞ്ഞിന്റേതു പോലും, വെറുമൊരു കുട്ടിയുടെ മരണമായിരുന്നില്ല; അവർ സ്വയം സജ്ജരായി തങ്ങളുടെ മരണം വരിച്ചു, തങ്ങളാരാണോ അവരായി, തങ്ങൾ ആരാകുമായിരുന്നോ അവരായി.

വലിയ വയറിനു മേൽ അത്ര സ്വാഭാവികമായി മെലിഞ്ഞ കൈകൾ വച്ചു നിന്ന ഗർഭിണികൾക്ക് എത്ര വിഷാദാത്മകമായ സൗന്ദര്യമാണതു പകർന്നത്; ആ ഉദരത്തിനുള്ളിൽ രണ്ടു കനികളാണുണ്ടായിരുന്നത്: ഒരു ശിശുവും മരണവും. ...രണ്ടും തന്റെയുള്ളിൽ കിടന്നു വളരുകയാണെന്ന ചിന്തയിൽ നിന്നാവില്ലേ, ആ നിർവികാരമുഖങ്ങളിൽ ചിലനേരം കണ്ടിരുന്ന ആ സാന്ദ്രമായ മന്ദഹാസത്തിനു കാരണമാകുന്നതും?


ഭയത്തിനെതിരെ


ഭയത്തിനെതിരെ വേണ്ട മുൻകരുതലുകൾ ഞാൻ  കൈക്കൊണ്ടു കഴിഞ്ഞു. രാത്രി മുഴുവൻ ഞാനിരുന്നെഴുതുകയായിരുന്നു; ഇപ്പോൾ ഉൾസ്ഗാർഡിലെ* പാടങ്ങളിലൂടെ നീണ്ടൊരു നടത്തം കഴിഞ്ഞപോലെ ഞാൻ തളർന്നിരിക്കുന്നു. എന്നാലും, എന്റെ ലോകം ഇപ്പോഴില്ലെന്നോർക്കുമ്പോൾ, ആ പഴയ, വലിയ മാളികവീട്ടിൽ ഇപ്പോൾ അന്യരാണു താമസിക്കുന്നതോർക്കുമ്പോൾ എനിക്കതു സഹിക്കാൻ പറ്റാതെവരുന്നു. മച്ചുമ്പുറത്തെ വെളുത്ത മുറിയിൽ ഇപ്പോൾ വേലക്കാരികൾ പ്രഭാതം വരെ നീളുന്ന ഈറനായ ഗാഢനിദ്രയിലായിരിക്കും.

നിങ്ങൾക്കു സ്വന്തമായി ആരുമില്ല, ഒന്നുമില്ല; ഒരു ട്രങ്കും ഒരു ബയന്റുപെട്ടി നിറയെ പുസ്തകങ്ങളുമായി, വാസ്തവത്തിൽ ഒരു ജിജ്ഞാസയുമില്ലാതെ, ലോകത്തിലൂടെ നിങ്ങൾ യാത്ര ചെയ്യുന്നു. എന്തു തരം ജീവിതമാണിത്: വീടില്ലാതെ, പൈതൃകമായിക്കിട്ടിയതൊന്നുമില്ലാതെ, നായ്ക്കളില്ലാതെ. ഓർമ്മകളെങ്കിലുമുണ്ടായിരുന്നെങ്കിൽ. അതാർക്കിരിക്കുന്നു? ബാല്യമുണ്ടായിരുന്നെങ്കിൽ: അതെവിടെയോ മൂടിക്കിടക്കുന്നു. അതിലേക്കൊക്കെയെത്താൻ വൃദ്ധനാകണമെന്നായിരിക്കും. വൃദ്ധനാകുന്നത് നല്ലതാണെന്നെനിക്കു തോന്നുന്നു.

*Ulsgaard- റിൽക്കെയുടെ നോവലിലെ നായകനായ മാൾറ്റെ ലൗറിഡ്സ് ബ്രിഗ്ഗെ ബാല്യം ചിലവിട്ട ഡെന്മാർക്കിലെ ഗ്രാമീണവസതി


ഒരേയൊരു കവിതയ്ക്കായി...


ഹാ, അത്ര ചെറുപ്പത്തിലേ എഴുതാനാണെങ്കിൽ കവിതകൾ എത്ര തുച്ഛമായിപ്പോകുന്നു. ഒരായുസ്സ്, കഴിയുമെങ്കിൽ ദീർഘമായ ഒരായുസ്സു മുഴുവൻ കാത്തിരുന്ന് അർത്ഥവും മാധുര്യവും സഞ്ചയിച്ചതിനൊടുവിൽ കൊള്ളാവുന്ന പത്തു വരി നിങ്ങൾക്കെഴുതാനായെങ്കിലായി. കവിതകൾ, ആളുകൾ കരുതുമ്പോലെ, വെറും വികാരങ്ങളല്ലല്ലോ (വികാരങ്ങൾ നേരത്തേ തന്നെ നിങ്ങൾക്കുള്ളതുമാണ്‌)- അനുഭവങ്ങളാണവ. ഒരേയൊരു കവിതയ്ക്കായി നിരവധി നഗരങ്ങൾ നിങ്ങൾ കാണണം, നിരവധി മനുഷ്യരെ കാണണം, വസ്തുക്കൾ കാണണം, മൃഗങ്ങളുടെ ഗ്രഹിതങ്ങൾ നിങ്ങളറിയണം, പക്ഷികൾ പറക്കുന്നതറിയണം, പ്രഭാതത്തിൽ വിടരുമ്പോൾ ചെറുപൂക്കളുടെ ചേഷ്ടകളും നിങ്ങളറിയണം. പരിചയമില്ലാത്തിടങ്ങളിലെ തെരുവുകൾ ഓർത്തെടുക്കാൻ നിങ്ങൾക്കാവണം; പ്രതീക്ഷിക്കാത്ത സമാഗമങ്ങളും പണ്ടേ പ്രതീക്ഷിച്ചിരുന്ന വേർപാടുകളും; നിഗൂഢതയുടെ ചുരുളഴിഞ്ഞുതീരാത്ത ബാല്യത്തിന്റെ നാളുകൾ, ഒരാഹ്ളാദവും കൊണ്ടു വരുമ്പോൾ അതു കൈ നീട്ടിവാങ്ങാതെ (അത് മറ്റാർക്കോ വേണ്ടിയുള്ളതായിരുന്നു-)നിങ്ങൾ നോവിച്ചുവിട്ട അച്ഛനമ്മമാർ; വളരെ വിചിത്രമായി തുടങ്ങി ഒടുവിൽ ഗഹനവും ദുഷ്കരവുമായ നിരവധി പരിണാമങ്ങളിലേക്കു പോയ ബാലാരിഷ്ടകൾ; ഒച്ചയനക്കമില്ലാതെ മുറികളിൽ ഒറ്റയ്ക്കടച്ചിരുന്ന നാളുകൾ; കടല്ക്കരയിലെ പുലരികൾ; തലയ്ക്കു മേൽ കൂടി പാഞ്ഞുപോവുകയും നക്ഷത്രങ്ങൾക്കൊപ്പം പറക്കുകയും ചെയ്ത യാത്രകളുടെ നാളുകൾ- ഇതൊക്കെയും ഓർത്തെടുക്കാൻ കഴിഞ്ഞതുകൊണ്ടുമായില്ല. പ്രണയനിർഭരമായ രാത്രികളുടെ (ഒന്നിനൊന്നവ വ്യത്യസ്തവുമായിരുന്നു) ഓർമ്മകൾ നിങ്ങൾക്കുണ്ടാവണം; പ്രസവവേദനയെടുത്തു നിലവിളിയ്ക്കുന്ന സ്ത്രീകളെ, പിറവി കൊടുത്തുകഴിഞ്ഞു വീണ്ടുമടയുന്ന മെലിഞ്ഞുവിളറിയ സ്ത്രീകളെ നിങ്ങൾക്കോമ്മയുണ്ടായിരിക്കണം. മരിക്കാൻ കിടക്കുന്നവർക്കരികിലും നിങ്ങൾ പോയിരിക്കണം. തുറന്നിട്ട ജനാലയും ഒറ്റപ്പെട്ട ശബ്ദങ്ങളുമുള്ള മുറിയിൽ മരിച്ചുകിടക്കുന്നവർക്കൊപ്പം നിങ്ങളുണ്ടായിരിക്കണം; ഓർമ്മകൾ ഉണ്ടായതുകൊണ്ടുമായില്ല; അത്രയധികമാവുമ്പോൾ മറക്കാൻ നിങ്ങൾക്കു കഴിയണം; പിന്നൊരിക്കൽ അവ മടങ്ങിവരുന്നതുവരെ കാത്തിരിക്കാനുള്ള വിപുലമായ സഹനശക്തിയും നിങ്ങൾ കാണിക്കണം. ഓർമ്മകൾക്കു മാത്രമായിട്ടൊരു പ്രാധാന്യവുമില്ല. അവ നമ്മുടെ ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിനു ശേഷം മാത്രമാണ്‌, പേരില്ലാതായി, നമ്മിൽ നിന്നു വേറിട്ടറിയാതായതിനു ശേഷം മാത്രമാണ്‌- അതിനു ശേഷം മാത്രമാണ്‌ ഒരത്യപൂർവ്വമുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയിൽ നിന്നുദിക്കുകയും പുറത്തേക്കു വരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളു.



എന്നു വരാം

യഥാർത്ഥവും പ്രധാനവുമായതൊന്നും നാമിതേവരെ കാണുകയോ അറിയുകയോ പറയുകയോ ചെയ്തിട്ടില്ലെന്നു വരുമോ? നോക്കാനും ചിന്തിക്കാനും രേഖപ്പെടുത്തി വയ്ക്കാനും ആയിരക്കണക്കിനു വർഷങ്ങളുണ്ടായിരുന്നുവെന്നും ആ ആയിരക്കണക്കിനു വർഷങ്ങൾ സാന്റ്‌വിച്ചും ഒരാപ്പിളും തിന്നാൻ മാത്രം ഇട കിട്ടുന്ന സ്കൂളിലെ ഉച്ചഭക്ഷണവേള പോലെ നമ്മുടെ കൈയിൽ നിന്നൂർന്നുപോവുകയായിരുന്നുവെന്നും വരുമോ?
അതെ, അങ്ങനെ വരാം.

ഇത്രയും കണ്ടുപിടുത്തങ്ങളും പുരോഗതിയുമുണ്ടായിട്ടു തന്നെ, മതവും സംസ്കാരവും ശാസ്ത്രവുമുണ്ടായിട്ടു തന്നെ നാമിപ്പോഴും ജീവിതത്തിന്റെ മുകൾപ്പരപ്പിൽത്തന്നെയാണെന്നു വരുമോ? അങ്ങനെയാണെങ്കിലും എന്തെങ്കിലുമായിരിക്കാവുന്ന ആ ഉപരിതലം പോലും ഇപ്പോൾ അവിശ്വസനീയമായ വിധം മുഷിപ്പനായതെന്തോ കൊണ്ടു മൂടി വേനലവധിക്കാലത്തെ സ്വീകരണമുറിയിലെ ഫർണ്ണീച്ചർ പോലെ തോന്നുമെന്നു വരുമോ?
അതെ, അങ്ങനെ വരാം.

ലോകചരിത്രമപ്പാടെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നു വരുമോ? ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളൊക്കെ പിശകിയെന്നു വരുമോ, അവിടെ ആൾക്കൂട്ടങ്ങളെ മാത്രമേ നാം കണ്ടുള്ളു എന്നതിനാൽ? തടിച്ചുകൂടിയ ആൾക്കൂട്ടത്തെക്കുറിച്ചാണ്‌, അല്ലാതെ, അവർക്കു നടുവിൽ കിടന്നു മരിക്കുന്ന അപരിചിതനായ ആ മനുഷ്യനെക്കുറിച്ചല്ല നാം പറയുന്നത് എന്നതിനാൽ?
അതെ, അങ്ങനെ വരാം.

നാം ജനിക്കും മുമ്പു നടന്നതൊക്കെ വീണ്ടെടുക്കണമെന്നു നാം വിശ്വസിക്കുന്നുവെന്നു വരുമോ? തനിക്കു മുമ്പുണ്ടായിരുന്നവരിൽ നിന്നാണു തന്റെ സൃഷ്ടിയെന്നും അതിനാൽ ആ ഭൂതകാലം തന്റെയുള്ളിലുണ്ടെന്നും അതിൽക്കവിഞ്ഞൊരു ജ്ഞാനം തങ്ങൾക്കുണ്ടെന്നു വാദിക്കുന്നവരിൽ നിന്നു തനിക്കു പഠിക്കാനായിട്ടൊന്നുമില്ലെന്നും നാമോരോരുത്തരും ഓർമ്മിക്കേണ്ടതാണെന്നു വരുമോ?
അതെ, അങ്ങനെ വരാം.

ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു ഭൂതകാലത്തെക്കുറിച്ച് കൃത്യമായ ഒരറിവ് ഇവർക്കെല്ലാമുണ്ടെന്നു വരുമോ? ഒരു യാഥാർത്ഥ്യവും അവർക്കൊന്നുമല്ലെന്നു വരുമോ; ഒന്നിനോടും ഒരു ബന്ധവുമില്ലാതെ അവരുടെ ജീവിതം ചോർന്നുപോവുകയാണെന്നു വരുമോ. ആളൊഴിഞ്ഞ മുറിയിലെ ഘടികാരം പോലെ?
അതെ, അങ്ങനെ വരാം.

പെൺകുട്ടികളെക്കുറിച്ചു നമുക്കൊന്നുമറിയില്ലെന്നു വരുമോ, അതുകൊണ്ടവർ ജീവിക്കാതിരിക്കുന്നില്ലെങ്കിലും? ‘സ്ത്രീകൾ,’ ‘കുട്ടികൾ,’ ‘ബാലന്മാർ’ എന്നൊക്കെ പറയുമ്പോൾ ആ വാക്കുകൾ ബഹുവചനങ്ങളല്ലാതാവുകയും എണ്ണമില്ലാത്ത ഏകവചനങ്ങളാവുകയും ചെയ്തിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നുവെന്ന് (ഇത്രയൊക്കെ വിദ്യാഭാസമുണ്ടായിട്ടും) നാം സംശയിക്കുന്നതേയില്ലെന്നു വരുമോ?
അതെ, അങ്ങനെ വരാം.

‘ദൈവം’ എന്നു പറയുമ്പോൾ ആ ദൈവം എല്ലാവർക്കും പൊതുവായിട്ടുള്ളതാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നു വരുമോ? രണ്ടു സ്കൂൾ കുട്ടികളുടെ കാര്യമെടുക്കുക: ഒരാൾ ഒരു പേനക്കത്തി വാങ്ങുന്നു, അതേ ദിവസം തന്നെ അവന്റെ കൂട്ടുകാരനും അതുപോലെ തന്നെയുള്ള മറ്റൊരു കത്തിയും വാങ്ങുന്നു. ഒരാഴ്ച കഴിഞ്ഞ് അവർ രണ്ടു കത്തികളും താരതമ്യം ചെയ്തു നോക്കുമ്പോൾ അവ തമ്മിൽ അതിവിദൂരമായ ഒരു സാമ്യമേ കാണാനുള്ളു- വ്യത്യസ്തമായ കൈകളിൽ വ്യത്യസ്തമായ വികാസമാണ്‌ അവയ്ക്കുണ്ടായത്. (‘കണ്ടില്ലേ,’ ഒരു കുട്ടിയുടെ അമ്മ പറയുകയാണ്‌, ‘എന്തു കിട്ടിയാലും ഒരു ദിവസം കൊണ്ട് നീയതിന്റെ പണി കഴിക്കും!’) ഞാൻ പറഞ്ഞുവന്നത്: ഒരു ദൈവം നമുക്കുണ്ടെന്ന്, അവനെ ഉപയോഗപ്പെടുത്തുന്നില്ലെങ്കിലും, നമുക്കു വിശ്വസിക്കാമെന്നു വരുമോ?
അതെ, അങ്ങനെ വരാം.

പക്ഷേ, ഇങ്ങനെയെല്ലാം വരാമെന്നാണെങ്കിൽ, അതിനുള്ള വിദൂരസാദ്ധ്യതയെങ്കിലുമുണ്ടെന്നാണെങ്കിൽ,- എങ്കിൽ നിശ്ചയമായിട്ടും ഈ ലോകത്തെയോർത്ത് എന്തെങ്കിലും ചെയ്തേ മതിയാവൂ. ഈ അപായചിന്തകളുമായി ആദ്യമെത്തുന്നയാൾ അവഗണിക്കപ്പെട്ടു കിടന്നവയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങണം; അയാൾ വെറുമൊരാളാണെങ്കിലും, ഈ ദൗത്യമേറ്റെടുക്കാൻ ഒട്ടും യോജിക്കാത്തയാളാണെങ്കിലും: എന്തെന്നാൽ, അതിനു മറ്റൊരാളെ കിട്ടാനില്ല.



വായനക്കാരൻ

ബിബ്ളിയോത്തെക് നാഷണൽ*
ഞാൻ ഇവിടെ ഒരു കവിയെ വായിച്ചുകൊണ്ടിരിക്കുകയാണ്‌. മുറിയിൽ കുറേയധികം ആളുകളുണ്ട്, എന്നാൽ ഞാനവരെ ശ്രദ്ധിക്കുന്നതേയില്ല; എല്ലാവരും പുസ്തകങ്ങൾക്കുള്ളിലാണ്‌. ചില നേരത്തവർ താളുകൾക്കിടയിലൂടെ നീങ്ങുന്നുണ്ട്, ഉറക്കത്തിൽ ഒരു സ്വപ്നത്തിൽ നിന്നു മറ്റൊന്നിലേക്കു തിരിഞ്ഞുകിടക്കുന്നവരെപ്പോലെ. ആഹ, വായിക്കുന്നവർക്കിടയിൽ ഇങ്ങനെയിരിക്കുക എന്തു സുഖമുള്ള കാര്യമാണ്‌! എന്തുകൊണ്ടവർ എപ്പോഴും ഇങ്ങനെയാവുന്നില്ല? നിങ്ങൾ അയാൾക്കടുത്തു ചെന്ന് പതുക്കെ ഒന്നു തൊടുന്നു, അയാൾ അതറിയുന്നതേയില്ല. ഇനി, എഴുന്നേല്ക്കുമ്പോൾ നിങ്ങൾ അറിയാതെ അടുത്തിരിക്കുന്നയാളെ ഒന്നു മുട്ടുകയും നിങ്ങൾ അതിനു ക്ഷമാപണം പറയുകയും ചെയ്യുമ്പോൾ അയാൾ നിങ്ങളുടെ ശബ്ദം കേട്ട ദിക്കിലേക്കു നോക്കി ഒന്നു തലയാട്ടുന്നതേയുള്ളു; അയാളുടെ മുഖം നിങ്ങളുടെ നേർക്കു തിരിഞ്ഞുവെന്നല്ലാതെ അയാൾ നിങ്ങളെ കാണുന്നില്ല, അയാളുടെ മുടിയാകട്ടെ, ഉറങ്ങിക്കിടക്കുന്നവരുടെ പോലെയുമാണ്‌. അതെ, ഞാൻ ഇവിടെയിരുന്ന് ഒരു കവിയെ വായിക്കുകയാണ്‌. എന്റെ ഭാഗ്യം നോക്കൂ. ഒരു മുന്നൂറു പേർ ഈ മുറിയിൽ വായിച്ചുകൊണ്ടിരിക്കുന്നുണ്ടാവും; എന്നാൽ അവർ ഓരോ ആൾക്കും ഒരു കവിയുണ്ടാവുക എന്നത് അസാദ്ധ്യമായിരിക്കും. (അവർക്കെന്താണുള്ളതെന്ന് ദൈവത്തിനേ അറിയൂ.) മുന്നൂറു കവികൾ എങ്ങനെയുണ്ടാവാൻ. എന്നാൽ എന്റെ ഭാഗ്യം ഒന്നാലോചിച്ചുനോക്കൂ: എനിക്ക്, ഈ വായനക്കാരിൽ വച്ചേറ്റവും മുഷിഞ്ഞ, വിദേശിയും കൂടിയായ ഞാൻ: എനിക്ക് ഒരു കവിയുണ്ട്.....കവി എന്നാൽ എന്താണെന്നു നിങ്ങൾക്കറിയില്ല? - വെർലെയ്ൻ*...ഇല്ല? ഒരോർമ്മയും വരുന്നില്ല? ഇല്ല. അയാളും നിങ്ങളറിയുന്ന മറ്റുള്ളവരും തമ്മിൽ ഒരു വ്യത്യാസവും നിങ്ങൾ കാണുന്നില്ല? നിങ്ങൾക്കങ്ങനെ വേർതിരിവൊന്നുമില്ല, അതെനിക്കറിയാം. പക്ഷേ ഞാൻ വായിക്കുന്നത് വ്യത്യസ്തനായ ഒരു കവിയെയാണ്‌: പാരീസുകാരനല്ലാത്ത, തീർത്തും വ്യത്യസ്തനായ ഒരു കവി. മലകൾക്കിടയിൽ പ്രശാന്തമായ ഒരു വീട്ടിൽ കഴിയുന്നൊരാൾ. തെളിഞ്ഞ വായുവിൽ ഒരു മണിനാദം പോലെ മുഴങ്ങുന്ന ഒരു കവി.* തന്റെ ജനാലയെക്കുറിച്ചും പ്രിയതരവും ഏകാന്തവുമായ ഒരു വിദൂരതയെ ചിന്താമൂകമായി പ്രതിഫലിപ്പിക്കുന്ന ബുക്കലമാരകളുടെ ചില്ലുവാതിലുകളെക്കുറിച്ചുമെഴുതുന്ന കവി. ഇങ്ങനെയൊരു കവിയാവാനാണ്‌ ഞാൻ ഇഷ്ടപ്പെടുക; എന്തെന്നാൽ അയാൾക്ക് പെൺകുട്ടികളെക്കുറിച്ച് ഒരുപാടൊക്കെ അറിയാം; എനിക്കും പെൺകുട്ടികളെക്കുറിച്ച് ഒരുപാടറിയാൻ ഇഷ്ടമാണ്‌. ഒരു നൂറു കൊല്ലം മുമ്പു ജീവിച്ചിരുന്ന പെൺകുട്ടികളെക്കുറിച്ച് അയാൾക്കറിയാം; അവർ മരിച്ചുകഴിഞ്ഞതാണെന്നതു കാര്യമാക്കേണ്ട, അവരെക്കുറിച്ചെല്ലാം അയാൾക്കറിയാം. അതാണു പ്രധാനം. അവരുടെ പേരുകൾ, പഴയ മട്ടിലുള്ള ചുനിപ്പുകളോടെ നീണ്ട അക്ഷരങ്ങളിലെഴുതിയ സൗമ്യവും സുന്ദരവുമായ പേരുകൾ അയാൾ ഉച്ചരിക്കുന്നതു കേൾക്കണം; അതുപോലെ അവരുടെ മുതിർന്ന കൂട്ടുകാരികളുടെ മുതിർന്ന പേരുകളും; അവർക്കു വരാനിരിക്കുന്ന വിധിയുടെ, നൈരാശ്യത്തിന്റെ, മരണത്തിന്റെ വളരെ നേർത്തൊരു ധ്വനി നിങ്ങൾക്കതിൽ കേൾക്കാം. അയാളുടെ മഹാഗണിമേശയുടെ ഒരു വലിപ്പിൽ അവരെഴുതിയ നിറം മങ്ങിയ കത്തുകളും പിറന്നാളുകൾ കുറിച്ചിട്ട, വേനലവധിക്കാലത്തെ വിനോദയാത്രകളും പിറന്നാളുകളും കുറിച്ചിട്ട അവരുടെ ഡയറിത്താളുകളും നിങ്ങൾ കണ്ടുവെന്നു വരാം. അതല്ലെങ്കിൽ അയാളുടെ കിടപ്പുമുറിയുടെ പിന്നറ്റത്തെ ഒരു തടിയൻ അലമാരയുടെ ഒരറയിൽ അവർ വസന്തകാലത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടേക്കാം- ഈസ്റ്ററിന്‌ ആദ്യമായി ധരിച്ച വെളുത്ത ഉടുപ്പുകൾ, നേർത്ത പട്ടു കൊണ്ടുള്ള പുള്ളിയുടുപ്പുകൾ; വേനല്ക്കാലത്തേക്കുള്ളതാണെങ്കിലും അത്രയും കാത്തിരിക്കാൻ അവർക്കു ക്ഷമയുണ്ടായിരുന്നില്ല. എത്ര സുഖദമായ ഒരു സൗഭാഗ്യമാണത്- ഒരു പഴയ തറവാടിന്റെ ഒച്ചയടങ്ങിയ മുറിയിൽ പ്രശാന്തവും നിഷ്പന്ദവുമായ വസ്തുക്കൾക്കിടയിലിരിക്കുക, വെളിയിൽ തെളിഞ്ഞ പച്ചപ്പു നിറഞ്ഞ ഉദ്യാനത്തിൽ കുരുവികൾ ഒരു ഗാനത്തിന്റെ ആദ്യസ്വരങ്ങൾ പരിശീലിക്കുന്നതും അകലെ ഗ്രാമത്തിലെ ഘടികാരത്തിൽ മണി മുഴങ്ങുന്നതും കേൾക്കുക. സായാഹ്നസൂര്യന്റെ ഊഷ്മളമായ ഒരു വെയില്ച്ചീളിൽ നോക്കിയിരിക്കുക, പൊയ്പ്പോയൊരു കാലത്തെ പെൺകുട്ടികളെക്കുറിച്ചൊരുപാടറിയുക, കവിയാവുക. ഞാനും അതുപോലൊരു കവിയായേനെ, എവിടെയെങ്കിലും, ലോകത്തെവിടെയെങ്കിലുമുള്ള, ആരും നോക്കാനില്ലാതെ അടച്ചിട്ടിരിക്കുന്ന അങ്ങനെയൊരു പഴയ വീട്ടിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർക്കുക. ഒരു മുറിയേ എനിക്കു വേണ്ടൂ (ധാരാളം വെളിച്ച കിട്ടുന്ന മച്ചുമ്പുറത്തെ ഒരു മുറി); എന്റെ പഴയ വസ്തുക്കളുമായി, എന്റെ കുടുംബചിത്രങ്ങളുമായി, എന്റെ പുസ്തകങ്ങളുമായി ഞാൻ അവിടെ കഴിയുമായിരുന്നു. ഒരു ചാരുകസേരയും പൂക്കളും നായ്ക്കളും കല്പാതകൾക്കു പറ്റിയ ബലത്ത ഒരൂന്നുവടിയും എനിക്കുണ്ടാകുമായിരുന്നു. വേറെയൊന്നുമില്ല. ആനക്കൊമ്പിന്റെ നിറമുള്ള മഞ്ഞിച്ച തുകലു കൊണ്ടു പൊതിഞ്ഞ ഒരു ബുക്കു മാത്രം: അതിലാണു ഞാനെഴുതുക. എനിക്കെഴുതാൻ ഒരുപാടുണ്ടായേനെ, ഒരുപാടു ചിന്തകളും ഒരുപാടു മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളും എനിക്കുണ്ടായിരുന്നതാണല്ലോ.

പക്ഷേ ആ വഴിക്കല്ല ജീവിതം പോയത്. അതെന്തുകൊണ്ടെന്ന് ദൈവത്തിനു മാത്രമറിയാം. എന്റെ പഴയ മേശയും കസേരയുമൊക്കെ ഞാനവ വിട്ടുപോന്ന കളപ്പുരയിൽ കിടന്നു ദ്രവിക്കുന്നു; എനിക്ക്, എന്റെ ദൈവമേ, എനിക്ക് തലയ്ക്കു മേൽ ഒരു കൂരയില്ല, മഴ എന്റെ കണ്ണുകളിൽത്തന്നെ വീഴുകയുമാണ്‌.


*Bibliotheque national de France- പാരീസിലെ ദേശിയഗ്രന്ഥശാല
*Paul Verlaine(1844-96)- ഫ്രഞ്ച് സിംബലിസ്റ്റ് കവി
*റിൽക്കെ പരാമർശിക്കുന്നത് ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പിറെനീസ് മലമ്പ്രദേശത്തുകാരനായ Francis Jammes(1868-1938) എന്ന കവിയെയാണ്‌.



ഭീതികൾ

അഞ്ചു നിലകൾ കയറിച്ചെല്ലുന്ന ഉയരത്തിൽ എന്റെ കട്ടിലിൽ കിടക്കുകയാണു ഞാൻ; എന്റെ പകൽ (അതിനെ യാതൊന്നും തടസ്സപ്പെടുത്തുന്നുമില്ല) സൂചികളില്ലാത്ത ഒരു ക്ളോക്കു പോലെ. വളരെപ്പണ്ടെന്നോ നഷ്ടമായ ഒരു സംഗതി ഒരു പ്രഭാതത്തിൽ, അതിരുന്ന അതേ സ്ഥാനത്ത്, ആരോ അതിനെ കാത്തു സൂക്ഷിക്കുകയായിരുന്നെന്നപോലെ, ഒരു കേടും പറ്റാതെ, കാണാതായപ്പോഴത്തേതിനേക്കാൾ പുതുതായി, പ്രത്യക്ഷമാകുന്നപോലെ-: അതുപോലെ എനിക്കു നഷ്ടപ്പെട്ട ബാല്യകാലാനുഭൂതികൾ എന്റെ പുതപ്പിൽ അവിടവിടെ വീണുകിടക്കുന്നതായി ഞാൻ കാണുന്നു, പണ്ടേക്കാൾ പുതുമയോടെ. പൊയ്പ്പോയ ഭീതികളൊക്കെ മടങ്ങിയെത്തിയിരിക്കുന്നു.

എന്റെ പുതപ്പിന്റെ തുഞ്ചത്തെറിച്ചുനില്ക്കുന്ന ചെറിയൊരു കമ്പിളിനൂൽ കട്ടിയുള്ളതാവുമോയെന്ന, ഒരിരുമ്പാണി പോലെ കട്ടിയുള്ളതും കൂർത്തതുമാകുമോയെന്ന പേടി; രാത്രിയിൽ ഞാനിട്ടിരിക്കുന്ന ഈ ഉടുപ്പിന്റെ ചെറിയൊരു ബട്ടൺ എന്റെ തലയേക്കാൾ വലുതാവുമോയെന്ന, വലുതും ഭാരിച്ചതുമാകുമോയെന്ന പേടി; എന്റെ കട്ടിലിൽ നിന്ന് ഇപ്പോൾത്തന്നെ താഴെ വീണ ഈ റൊട്ടിക്കഷണം ഒരു കണ്ണാടിച്ചില്ലായി മാറി തറയിലിടിച്ചു ചിതറുമോയെന്ന പേടിയും അങ്ങനെ വരുമ്പോൾ സർവ്വതും എന്നെന്നേക്കുമായി തകർന്നുപോകുമോയെന്ന കുടലെരിക്കുന്ന ആധിയും; പൊട്ടിച്ചു വായിച്ച വക്കു ചുളിഞ്ഞ കത്ത് മുറിയുടെ ഒരു കോണും സുരക്ഷിതമല്ലാത്ത വിധം അത്ര അമൂല്യമാണെന്നും അതാരുടെയെങ്കിലും കണ്ണില്പെടുന്നത് നിഷിദ്ധമാണെന്നുമുള്ള പേടി; ഉറങ്ങിപ്പോയാൽ സ്റ്റൗവിനു മുന്നിൽ തറയിൽ കിടക്കുന്ന കരി ഞാനെടുത്തു തിന്നുമോയെന്ന പേടി; ഒരക്കം, ഏതെങ്കിലുമൊരക്കം, എന്റെ തലച്ചോറിനുള്ളിൽ വളരാൻ തുടങ്ങുകയും ഒടുവിൽ ഇടം പോരാത്തത്ര വലുതാവുകയും ചെയ്യുമോയെന്ന പേടി; കരിങ്കല്ലിലാണ്‌, നരച്ച കരിങ്കല്ലിലാണു ഞാൻ കിടക്കുന്നതെന്ന പേടി; ഞാൻ വിളിച്ചുകൂവുമെന്നും ആളുകൾ ഓടിക്കൂടി വാതിൽ ചവുട്ടിപ്പൊളിക്കുമെന്നുമുള്ള പേടി, ഞാൻ എന്നെത്തന്നെ ഒറ്റിക്കൊടുക്കുമെന്നും ഞാൻ ഭയക്കുന്നതെല്ലാം   തുറന്നുപറയുമെന്നുമുള്ള പേടി, പറയാൻ പറ്റാത്തതാണെല്ലാമെന്നതിനാൽ എനിക്കൊന്നും പറയാൻ പറ്റാതെ വരുമോയെന്ന പേടി,- പിന്നെ മറ്റു പേടികൾ...പേടികൾ.

എന്റെ ബാല്യത്തിന്റെ വീണ്ടെടുപ്പിനായി ഞാൻ പ്രാർത്ഥിച്ചു, അതു മടങ്ങിയെത്തുകയും ചെയ്തു; ഇപ്പോൾ ഞാനറിയുന്നു,പണ്ടേപ്പോലെ തന്നെ ദുർവഹമാണതെന്ന്, മുതിർന്നതുകൊണ്ട് വിശേഷിച്ചു ഫലമൊന്നുമുണ്ടായിട്ടില്ലെന്നും.



രാത്രി

വിഷയങ്ങളില്ലാത്ത രാത്രീ. പുറത്തേക്കു നോക്കുന്ന അന്ധമായ ജാലകമേ; കരുതലോടടച്ച വാതിലുകളേ; അതിപുരാതനകാലത്തു നിന്നും പകർന്നുകിട്ടിയ, വിശ്വസിച്ചുവെങ്കിലും പിടികിട്ടാത്ത സംവിധാനങ്ങളേ; കോണിത്തളത്തിലെ നിശ്ശബ്ദതേ, അടുത്തുള്ള മുറികളിലെ നിശ്ശബ്ദതേ, അങ്ങു മുകളിൽ മച്ചുമ്പുറത്തെ നിശ്ശബ്ദതേ. അമ്മേ: അനന്യേ, വളരെപ്പണ്ട്, എന്റെ ബാല്യത്തിൽ ഈ നിശ്ശബ്ദതകളെല്ലാം എന്റെ കണ്ണിൽ നിന്നു മറച്ചുപിടിച്ചവൾ. പേടിക്കേണ്ട, ഞാൻ കൂടെയുണ്ടല്ലോ എന്നു പറയാൻ സന്നദ്ധയായവൾ. വിരണ്ടുപോയ കുട്ടിയ്ക്ക്, പേടിച്ചു മരിക്കാറായ കുട്ടിക്ക് രാത്രിയിൽ ഈ നിശ്ശബ്ദതയാവാൻ ധൈര്യം കാണിച്ചവൾ. നീ ഒരു തീപ്പെട്ടിക്കൊള്ളിയുരയ്ക്കുന്നു, ആ ശബ്ദം നീയായിക്കഴിഞ്ഞു. വിളക്കു മുന്നിൽ പിടിച്ചുകൊണ്ടു നീ പറയുന്നു: ഞാൻ കൂടെയുണ്ട്; പേടിക്കേണ്ട. നീ വിളക്ക് സാവധാനം താഴെ വയ്ക്കുന്നു, സംശയമില്ല: അതു നീ തന്നെ, എളിമയും നന്മയും സാരള്യവുമല്ലാതെ മറ്റൊരു ഗൂഢാർത്ഥവുമില്ലാത്ത പ്രിയപ്പെട്ട പരിചിതവസ്തുക്കളെ വെളിച്ചപ്പെടുത്തുന്ന വെളിച്ചം. ചുമരിലോ തറപ്പലകകളിലോ ഒരനക്കം കേട്ടാൽ നീയൊന്നു മന്ദഹസിക്കുന്നതേയുള്ളു- ഉത്കണ്ഠയോടെ നിന്നെ നോക്കുന്ന ആ പേടി പൂണ്ട മുഖത്തെ നോക്കി നീ മന്ദഹസിക്കുന്നു; പാതി മന്ത്രിക്കപ്പെട്ട ഓരോ വാക്കിന്റെയും രഹസ്യം നിനക്കറിയാമെന്ന്, നിനക്കറിയാത്ത രഹസ്യങ്ങളില്ലെന്ന് അവനു തോന്നുന്നു. ഭൂമിയിലെ രാജാക്കന്മാരിൽ നിന്റെ അധികാരത്തോടു കിട പിടിക്കുന്ന അധികാരം ആർക്കിരിക്കുന്നു? നോക്കൂ: രാജാക്കന്മാർ മിഴിച്ചുനോക്കിക്കിടക്കുന്നു, അവരെ വിനോദിപ്പിക്കാൻ കഥ പറയുന്നവനു കഴിയുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട വെപ്പാട്ടിമാരുടെ മാറുകളിൽ നിർവൃതി നുകർന്നു കിടക്കുമ്പോഴും ഭീതി അവർക്കു മേലിഴഞ്ഞുകയറുന്നു, അവരുടെ കാമമടങ്ങുന്നു, അവരുടെ ഉടലുകൾ തളരുന്നു. പക്ഷേ നീയോ, നീ വന്ന് ആ ബീഭത്സതയ്ക്കു മുന്നിൽ നില്ക്കുന്നു, അതിനെ പൂർണ്ണമായി മറയ്ക്കുന്നു; ചിലേടത്തൊക്കെ ഉയർന്നുകാണാവുന്ന തിരശ്ശീല പോലെയല്ല. അല്ല: കുട്ടി നിന്നെ നോക്കി കരഞ്ഞപ്പോഴേ നീയതിനു മുന്നിൽക്കയറി നിന്നതുപോലെയാണ്‌. വരാവുന്നതിനെല്ലാം മുന്നേ നീ വന്നപോലെയാണ്‌, നിനക്കു പിന്നിൽ ഇവിടെയ്ക്കുള്ള നിന്റെ തിടുക്കപ്പെട്ട യാത്രയേയുള്ളു, നിന്റെ നിത്യമായ നടവഴി, നിന്റെ സ്നേഹത്തിന്റെ പറന്നെത്തൽ.



പ്രശസ്തി

ചെറുപ്പക്കാരാ, നിങ്ങൾ ലോകത്തെവിടെയുമായിക്കോട്ടെ, നിങ്ങളെ വിറ കൊള്ളിച്ചുകൊണ്ട് നിങ്ങൾക്കുള്ളിലൂടെ എന്തോ ഒന്നിരച്ചുകേറുന്നുണ്ടെങ്കിൽ- ആരും നിങ്ങളെ അറിയാത്തതെത്ര നന്നായി എന്നോർക്കുക. നിങ്ങളെ പുച്ഛത്തോടെ കാണുന്നവർ നിങ്ങളെ ഖണ്ഡിക്കുകയാണെങ്കിൽ, നിങ്ങൾ സ്നേഹിതരെന്നു കരുതിയവർ നിങ്ങളെ വിട്ടെറിഞ്ഞു പോവുകയാണെങ്കിൽ, നിങ്ങൾ നെഞ്ചോടു ചേർക്കുന്ന ആശയങ്ങളുടെ പേരിൽ നിങ്ങളെ അവർ നശിപ്പിക്കാൻ നോക്കുകയാണെങ്കിൽ: ആ പ്രകടമായ അപകടം (നിങ്ങൾക്കത് ഉൾക്കരുത്തു പകരുകയാണ്‌)എത്ര നിസ്സാരമാണ്‌, സർവ്വത്ര ചിതറിച്ചുകൊണ്ട് പില്ക്കാലം നിങ്ങളെ നിരുപദ്രവിയാക്കുന്ന ആസന്നപ്രശസ്തിയുടെ കുടിലമായ ശത്രുതയ്ക്കു മുന്നിൽ?

അവജ്ഞയോടെ പോലും, നിങ്ങളെക്കുറിച്ചു സംസാരിക്കാൻ ആരോടും പറയരുത്. കാലം കടന്നുപോവുകയും ആളുകളുടെ ചുണ്ടുകളിൽ നിങ്ങളുടെ പേരുള്ളതായി നിങ്ങളുടെ ശ്രദ്ധയിൽ വരികയും ചെയ്താൽ, അവരുടെ ചുണ്ടുകളിൽ നിന്നു വരുന്ന മറ്റേതു വാക്കിനും കൊടുക്കുന്ന ഗൗരവമേ നിങ്ങൾ അതിനും കൊടുക്കാവൂ. നിങ്ങളുടെ പേരു കെട്ടുപോയെന്ന വിചാരത്തോടെ അതു വലിച്ചെറിയുക, മറ്റൊരു പേരു സ്വീകരിക്കുക, അതേതായാലും മതി; രാത്രിയിൽ ദൈവത്തിനു നിങ്ങളെ വിളിക്കാൻ. എല്ലാവരിൽ നിന്നും അതു മറച്ചുവയ്ക്കുകയും വേണം.

എത്രയും ഏകാകിയായ, എല്ലാവരിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന മനുഷ്യാ, പ്രശസ്തനായെന്നതിന്റെ പേരിൽ എത്ര പെട്ടെന്നാണവർ നിങ്ങളെ കൈപ്പിടിയിലൊതുക്കിയത്! അല്പനേരം മുമ്പു വരെ അവർക്കു നിങ്ങളെ അടിമുടി വിരോധമായിരുന്നു; ഇപ്പോഴാകട്ടെ, അവർ നിങ്ങളെ തങ്ങളിലൊരാളായി പരിഗണിക്കുന്നു. അവർ നിങ്ങളുടെ വാക്കുകളെ കാപട്യത്തിന്റെ കൂടുകളിൽ അടച്ചിട്ടുകൊണ്ടു നടക്കുന്നു, കവലകളിൽ പ്രദർശനത്തിനു വയ്ക്കുന്നു, സുരക്ഷിതമായ ഒരകലത്തു മാറിനിന്നുകൊണ്ട് അവയെ കുത്തിയിളക്കി വെറി പിടിപ്പിക്കാനും നോക്കുന്നു. പേടിപ്പെടുത്തുന്ന വന്യമൃഗങ്ങളായ നിങ്ങളുടെ വാക്കുകളെ.



സ്ത്രീയുടെ സ്നേഹം, പുരുഷന്റെ സ്നേഹം

എല്ലാം മാറുകയാണെന്നതിനാൽ തങ്ങൾക്കും മാറണമെന്ന് അവർ ആഗ്രഹിക്കുന്നു. തങ്ങളെത്തന്നെ പരിത്യജിക്കാനും തങ്ങളുടെ അഭാവത്തിൽ പുരുഷന്മാർ തങ്ങളെക്കുറിച്ചെന്തു സംസാരിക്കുമോ, അതേപോലെ സ്വയം കാണാനും അവർ തയാറായിക്കഴിഞ്ഞു. പുരോഗമനമെന്നാൽ അതാണെന്ന് അവർ കരുതുന്നു. ഒന്നിനൊന്നു മികച്ച സുഖങ്ങൾ തേടിപ്പിടിക്കുകയാണു വേണ്ടതെന്നും ജീവിതം കൊണ്ട് അതാണർത്ഥമാക്കേണ്ടതെന്നും അങ്ങനെയല്ലെന്നാണു നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ ആ ബുദ്ധിമോശം കൊണ്ട് നിങ്ങൾ ജീവിതം നഷ്ടപ്പെടുത്തിക്കഴിഞ്ഞുവെന്നും അവർ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു.  അവർ ചുറ്റും നോക്കാനും അന്വേഷിക്കാനും തുടങ്ങിക്കഴിഞ്ഞു- തങ്ങൾ കണ്ടെത്തപ്പെടുന്നത് കരുത്തായിരുന്ന അവർ.

തളർന്നിട്ടാണ്‌ അവർ ഇങ്ങനെയായതെന്നു ഞാൻ വിശ്വസിക്കുന്നു. പ്രേമം എന്ന ഏർപ്പാടിന്റെ സകല ചുമതലകളും നൂറ്റാണ്ടുകളായി അവർ ഒറ്റയ്ക്കു നടത്തിക്കൊണ്ടുപോരുകയാണല്ലോ. രണ്ടു ഭാഗവും അവർ തന്നെയാണഭിനയിക്കുന്നത്, സംഭാഷണത്തിന്റെ രണ്ടു വശവും അവർ തന്നെയാണു പറയുന്നത്. പുരുഷൻ അവരുടെ വാക്കുകൾ വെറുതേ ആവർത്തിക്കുകയേ ചെയ്തിട്ടുള്ളു; അതും മഹാമോശമായും. സ്വന്തം ഭാഗം ശരിക്കു പഠിച്ചവതരിപ്പിക്കാനുള്ള അവരുടെ ശ്രമത്തെ തന്റെ അശ്രദ്ധയും അവഗണനയും അസൂയയും (അവഗണനയുടെ മറ്റൊരു രൂപമാണത്) കൊണ്ട്  അയാൾ ദുഷ്കരമാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടു കൂടി രാവും പകലും നീളുന്ന യത്നത്തിലൂടെ അവർ പിടിച്ചുനില്ക്കുന്നു, അവരുടെ സ്നേഹവും ദുരിതവും വർദ്ധിക്കുകയും ചെയ്യുന്നു. തീരാത്ത യാതനകളുടെ സമ്മർദ്ദത്തിൽ പ്രണയത്തിൽ പ്രബലരായ കാമുകിമാർ അവർക്കിടയിൽ നിന്നുയർന്നുവന്നു; താൻ വിളിച്ചടുപ്പിച്ച പുരുഷനെ അതിവർത്തിച്ചവർ; മടങ്ങിവരാത്തവനെ കടന്നുവളർന്നവർ, ഗസ്പാറ സ്റ്റാമ്പയെപ്പോലെ, ആ പോർച്ചുഗീസ് കന്യാസ്ത്രീയെപ്പോലെ; തങ്ങളുടെ യാതന തിക്തവും ശീതവുമായ ഒരു ഗാംഭീര്യമായി, ഒന്നിലുമൊതുങ്ങാത്തതൊന്നായി പരിവർത്തിക്കപ്പെടാതെ അവർ അടങ്ങിയുമില്ല. ഈ രണ്ടു സ്ത്രീകളെക്കുറിച്ചു നമുക്കറിയാമെന്നായത് ദിവ്യാത്ഭുതം കൊണ്ടെന്നപോലെ സംരക്ഷിക്കപ്പെട്ട ചില കത്തുകൾ കാരണമാണ്‌, കുറ്റപ്പെടുത്തുകയോ വിലപിക്കുകയോ ചെയ്യുന്ന കവിതകളുടെ പുസ്തകങ്ങൾ കാരണമാണ്‌, ഏതോ ചിത്രശാലയുടെ ചുമരിലിരുന്ന് കണ്ണീരു തടുത്ത മുഖഭാവത്തോടെ നമ്മെ നോക്കുന്ന ചില ഛായാപടങ്ങൾ കാരണമാണ്‌; (ആ ഭാവം ചിത്രകാരനു പിടിച്ചെടുക്കാനായത് അതയാൾക്കു പിടി കിട്ടാത്തതുകൊണ്ടു മാത്രവുമാണ്‌.) വേറെയും സ്ത്രീകളുണ്ടായിരുന്നു, എണ്ണമെടുക്കാനാവാത്തവർ- തങ്ങളുടെ കത്തുകൾ കത്തിച്ചുകളഞ്ഞവർ, കത്തെഴുതാനുള്ള ശക്തി ക്ഷയിച്ചവർ. ആർദ്രതയുടെ ഒരു കഴമ്പ് ഉള്ളിലൊളിപ്പിച്ച് കല്ലിച്ചുപോയ വൃദ്ധകൾ. ക്ഷീണം കൊണ്ടു സ്ഥൂലിച്ച, കോലം കെട്ട സ്ത്രീകൾ; ഭർത്താക്കന്മാരെപ്പോലെയാകാൻ സ്വയം വിട്ടുകൊടുത്ത സ്ത്രീകൾ; എന്നാൽ ഉള്ളിൽ, പ്രണയം പ്രവർത്തിക്കുന്ന ആ ഇരുണ്ട ഇടത്തിൽ, അവർ തീർത്തും വ്യത്യസ്തരുമായിരുന്നു. ഗർഭം ധരിക്കാൻ ആഗ്രഹമില്ലാതിരുന്ന ഗർഭിണികൾ, ഒടുവിൽ എട്ടാമത്തെ പ്രസവത്തിൽ മരിക്കുമ്പോഴും പ്രണയത്തിനു കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചേഷ്ടകളും ലാഘവവും സ്വന്തമായിരുന്നവർ. തെമ്മാടികളുടേയും കുടിയന്മാരുടേയും ഭാര്യമാരായി, അവരിൽ നിന്നേറ്റവും അകലം പാലിക്കാൻ ഉള്ളു കൊണ്ടൊരു വഴി കണ്ടതിനാൽ മാത്രം, ജീവിച്ചുപോന്ന സ്ത്രീകൾ; വിശുദ്ധന്മാർക്കൊപ്പമാണവർ ജീവിക്കുന്നതെന്നു തോന്നും, മറ്റുള്ളവർക്കിടയിലായിരിക്കുമ്പോൾ അവരുടെ മുഖം തിളക്കുന്ന ഉൾവെളിച്ചം കാണുമ്പോൾ. അവരുടെ എണ്ണമെടുക്കാനോ ആരൊക്കെയാണവരെന്നു പറയാനോ സാദ്ധ്യമല്ല. മറ്റുള്ളവർക്കു തങ്ങളെ മനസ്സിലാക്കാനുതകുന്ന വാക്കുകൾ അവർ മുൻകൂട്ടിത്തന്നെ നശിപ്പിച്ച പോലെയാണത്.

***

ഇത്രയൊക്കെ മാറുകയാണെന്ന സ്ഥിതിയ്ക്ക് ഇനി മാറാനുള്ള ഊഴം നമ്മുടേതല്ലേ? വികാസം പ്രാപിക്കാനുള്ള ശ്രമത്തിന്‌ ചെറിയ രീതിയിലെങ്കിലും നാം തുടക്കമിടേണ്ടേ, പ്രണയമെന്ന മഹാദൗത്യത്തിൽ പതുക്കെപ്പതുക്കെയാണെങ്കിലും നമ്മുടെ ഭാഗം നാം എടുക്കേണ്ടേ? അതിന്റെ ബുദ്ധിമുട്ടുകളനുഭവിക്കാൻ ഇതേവരെ നമുക്കവർ ഇട വരുത്തിയില്ല; അതുകൊണ്ടാണ്‌ നമുക്കതു മറ്റൊരു നേരമ്പോക്കു മാത്രമായത്, ഒരു കുട്ടിയുടെ കളിപ്പാട്ടപ്പെട്ടിയിൽ അറിയാതെ വന്നുപെടുന്ന ഒരു ലേസ് കഷണം കുറേക്കാലം അവനിഷ്ടപ്പെടുകയും പിന്നെയത് അവനിഷ്ടമില്ലാതാവുകയും ഒടുവിൽ ഉടഞ്ഞതും അംഗഭംഗം വന്നതുമായ കളിപ്പാട്ടങ്ങൾക്കിടയിൽ അവയേക്കാൾ നികൃഷ്ടമായ സ്ഥിതിയിൽ കിടക്കുകയും ചെയ്യുന്നതുപോലെ. മുകൾപ്പരപ്പിൽ പൊന്തിക്കിടന്ന് തുടിച്ചുപതയ്ക്കാനായിരുന്നു നമുക്കു രസം; എന്നാൽ ആഴങ്ങളിൽ മുങ്ങിനിവർന്നവരാണെന്ന ഭാവം നാം കൈവിട്ടതുമില്ല. എന്നാൽ ആ നിരായാസവിജയങ്ങളെ നാം തള്ളിപ്പറയുകയാണെങ്കിൽ? ഇതേവരെ നമുക്കു വേണ്ടി മറ്റുള്ളവർ ചെയ്തുതന്ന പ്രണയത്തിന്റെ പാഠങ്ങൾ ഇനി മുതൽ നാം തന്നെ പഠിച്ചുതുടങ്ങുകയാണെങ്കിൽ? ഇത്രയൊക്കെ മാറുകയാണെന്ന സ്ഥിതിയ്ക്ക് തുടക്കക്കാരാവുക എന്നു നിശ്ചയിച്ചു നാം മുന്നിട്ടിറങ്ങുകയാണെങ്കിൽ?

*Gaspara Stampa (1523-54)- ഇറ്റാലിയൻ കവി; അവരുടെ പ്രണയകവിതകൾ പ്രസിദ്ധമാണ്‌.
*പോർച്ചുഗീസ് കന്യാസ്ത്രീ- Mariana Alcoforado (1640-1723)- അവർ തന്റെ അവിശ്വസ്തകാമുകനെഴുതിയ കത്തുകളിൽ ചിലത് റിൽക്കെ പരിഭാഷപ്പെടുത്തിയിരുന്നു.


പിറന്നാളുകൾ


എന്റെ ഗ്രാഹ്യത്തിനപ്പുറത്തുള്ളതെന്നു തോന്നിയ അനുഭവങ്ങൾ ഏറ്റവും സമൃദ്ധമായി തന്നത് പിറന്നാളുകളായിരുന്നു. വേർതിരിവുകൾ വയ്ക്കാതിരിക്കുന്നതാണ്‌ ജീവിതത്തിന്റെ പതിവും അതിനു ഹിതവുമെന്ന് നിങ്ങൾക്കറിയാത്തതല്ല; എന്നാൽ തനിക്കവകാശപ്പെട്ട ഒരു സന്തോഷമുണ്ടെന്നും അതിൽ സംശയം വേണ്ടെന്നുമുള്ള ഒരു ബോധത്തോടെയാണ്‌  ആ ദിവസം നിങ്ങൾ ഉറക്കം വിട്ടെഴുന്നേല്ക്കുക. അങ്ങനെയൊരവകാശത്തെക്കുറിച്ചുള്ള ഒരു തോന്നൽ വളരെച്ചെറുപ്പത്തിലേ നിങ്ങളിൽ വളർന്നുവന്നിട്ടുണ്ടാവണം; ആ പ്രായത്തിൽ നിങ്ങൾക്കെന്തും ആഗ്രഹിക്കാമായിരുന്നു, ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്കു കിട്ടുകയും ചെയ്തിരുന്നു;  തനിയ്ക്കു നേരത്തേ സ്വന്തമായവയെ പിഴവു പറ്റാത്ത ഭാവനാശേഷിയിലൂടെ  പുതിയ തൃഷ്ണകളുടെ തീവ്രതയിലേക്കുയർത്താൻ നിങ്ങൾക്കന്നു കഴിഞ്ഞിരുന്നു.

പിന്നീടു പക്ഷേ പെട്ടെന്നാണ്‌, പിറന്നാളുകളുടെ സ്വഭാവം മാറുക; തന്റെ അവകാശത്തെക്കുറിച്ചു പണ്ടേപ്പോലെ നിങ്ങൾ അത്ര ബോധവാനാണെങ്കിലും മറ്റുള്ളവർക്കിപ്പോൾ അത്ര ഉറപ്പില്ലാത്തതായി നിങ്ങൾ കാണുന്നു. മുൻവർഷങ്ങളിൽ പതിവുള്ളപോലെ നിങ്ങളെ ആരെങ്കിലും പുതിയ ഉടുപ്പുകൾ ധരിപ്പിക്കുന്നതും തുടർന്നുള്ള ചടങ്ങുകളിലേക്കു നിങ്ങളെ ആനയിക്കുന്നതുമൊക്കെ ഇപ്പോഴും നിങ്ങൾക്കിഷ്ടമാണ്‌. പക്ഷേ ഉറക്കം ശരിക്കും തെളിയുന്നതിനും മുമ്പേ വാതിലിനു പുറത്താരോ ഒച്ച വയ്ക്കുന്നതു നിങ്ങൾ കേൾക്കുന്നു, കേയ്ക്ക് ഇനിയും എത്തിയിട്ടില്ലെന്ന്; അല്ലെങ്കിൽ അടുത്ത മുറിയിലെ മേശ മേൽ സമ്മാനങ്ങൾ നിരത്തിവയ്ക്കുമ്പോൾ എന്തോ താഴെ വീണുടയുന്നതു നിങ്ങൾ കേൾക്കുന്നു; അതുമല്ലെങ്കിൽ ആരോ മുറിയിൽ കയറിവന്നിട്ട് വാതിൽ ചാരാതെ പോയതിനാൽ പിന്നീടു മാത്രം കാണേണ്ടത് നിങ്ങൾക്കിപ്പോൾത്തന്നെ കാണാമെന്നാകുന്നു. ശസ്ത്രക്രിയ പോലെന്തിനോ നിങ്ങൾ വിധേയനാവുന്നത് ആ നിമിഷത്തിലാണ്‌. ഒരു നിമിഷം മാത്രം നീണ്ടുനില്ക്കുന്നതും കൊടിയ വേദനയുളവാക്കുന്നതുമായ ഒരു ഛേദനം. എന്നാൽ അതു ചെയ്യുന്ന കൈ തഴക്കം കിട്ടിയതും പതറാത്തതുമാണ്‌. നൊടിയിടയിൽ കാര്യം കഴിഞ്ഞു. അടുത്ത നിമിഷം നിങ്ങൾ ചിന്തിക്കുന്നത് നിങ്ങളെക്കുറിച്ചല്ല, തന്റെ പിറന്നാളിനെ അധികം പരിക്കേല്പിക്കാതെ എങ്ങനെ രക്ഷിച്ചെടുക്കാമെന്നാണ്‌; മറ്റുള്ളവരിൽ ഒരു കണ്ണു വേണം, അവരുടെ തെറ്റുകൾ മുൻകൂട്ടിക്കണ്ടു തടുക്കണം, തങ്ങൾ സകലതും വളരെ നന്നായി നടത്തിക്കൊണ്ടുപോവുകയാണെന്ന അവരുടെ മിഥ്യാബോധത്തെ ഊട്ടിയുറപ്പിക്കുകയും വേണം. അവർ നിങ്ങളുടെ പണി എളുപ്പമാക്കില്ല. അവരെ ഒന്നിനും കൊള്ളില്ലെന്നും മന്ദബുദ്ധികളാണവരെന്നുപോലും നിങ്ങൾക്കു തോന്നുന്നു. മറ്റുള്ളവർക്കുദ്ദേശിച്ചിരുന്ന സമ്മാനങ്ങളുമായി കയറിവരിക എന്ന പ്രശംസനീയമായ കൃത്യത്തിൽ അവർ വിജയിക്കുന്നു; നിങ്ങൾ അവരുടെ നേർക്കോടിച്ചെല്ലുന്നു, എന്നിട്ടുപിന്നെ താൻ അല്പം വ്യായാമത്തിനു വേണ്ടി മുറിക്കുള്ളിൽ ഒന്നോടിനടന്നതാണെന്നും വിശേഷിച്ചൊന്നിനും നേർക്കല്ല എന്നും നിങ്ങൾക്കഭിനയിക്കേണ്ടിയും വരുന്നു. അടുത്തതായി അവർ നിങ്ങളെ ആശ്ചര്യപ്പെടുത്താൻ നോക്കുന്നു: പ്രതീക്ഷയുടെ വലിയൊരു ഭാവം മുഖത്തു വരുത്തിക്കൊണ്ട് അവർ സമ്മാനപ്പെട്ടിയുടെ മൂടി തുറക്കുന്നു; അടിയിൽ പായ്ക്കിംഗിനുള്ള കുറച്ചു കടലാസ്സല്ലാതെ മറ്റൊന്നും അതിലില്ല; അമ്പരപ്പിൽ നിന്ന് അവരെ നിവർത്തിപ്പിക്കേണ്ട ചുമതല ഇപ്പോൾ നിങ്ങൾക്കാകുന്നു. അല്ലെങ്കിൽ ഒരു യന്ത്രപ്പാവയാണ്‌ അവർ നിങ്ങൾക്കു സമ്മാനമായി തരുന്നതെന്നു കരുതുക; ഒന്നാമത്തെ മുറുക്കലിൽ തന്നെ അവർ അതിന്റെ സ്പ്രിങ്ങ് പൊട്ടിച്ചുകളയും. അതിനാൽ സ്പ്രിങ്ങ് മുറുക്കിയ ഒരെലിയോ അതുപോലെന്തെങ്കിലും കളിപ്പാട്ടമോ ആരും കാണാതെ കാലു കൊണ്ടു നിരക്കി മുന്നിലേക്കിടാൻ മുൻകൂട്ടി പരിശീലിച്ചുവയ്ക്കുന്നത് നല്ലതായിരിക്കും: ആ കബളിപ്പിക്കൽ കൊണ്ട് അവരെ നാണക്കേടിൽ നിന്നു രക്ഷിക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരും.

അങ്ങനെ, നിങ്ങൾ ചെയ്യേണ്ടതായിട്ടുള്ളതൊക്കെ നിങ്ങൾ ചെയ്തുകഴിഞ്ഞു; അതിനെന്തെങ്കിലും വിശേഷാൽ വൈദഗ്ധ്യമൊന്നും വേണ്ട. വൈദഗ്ധ്യം വേണ്ടത് ഒരാൾ വളരെയൊക്കെ കഷ്ടപ്പെട്ട്, അഭിമാനത്തോടെയും വാത്സല്യത്തോടെയും നിങ്ങൾക്കൊരാനന്ദം കൊണ്ടുവരികയും നിങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തനായ ഒരാൾക്കുള്ള ആനന്ദമാണത്, തീർത്തും അന്യമായ ഒരാനന്ദമാണത് എന്ന് ദൂരെ നിന്നേ നിങ്ങൾക്കു മനസ്സിലാവുമ്പോഴാണ്‌. ആ ആനന്ദത്തിനു പറ്റിയ ഒരാളുണ്ടോയെന്നുതന്നെ നിങ്ങൾക്കറിയില്ല; അത്രയ്ക്കുമന്യമായിരുന്നു അത്.


അയല്ക്കാരൻ


തികച്ചും നിരുപദ്രവിയായ ഒരു ജീവിയുണ്ട്; കണ്ണില്പെട്ടാൽ കഷ്ടിച്ചതു നിങ്ങളുടെ ശ്രദ്ധയിൽ വന്നുവെന്നുവരാം; അടുത്ത നിമിഷം നിങ്ങളതിനെ മറക്കുകയും ചെയ്യും. പക്ഷേ അതേതോ രീതിയിൽ, അദൃശ്യമായി, നമ്മുടെ കാതിനുള്ളിൽ കടന്നാൽ അതവിടെക്കിടന്നു വളരും, മുട്ടയിട്ടു പെരുകും; അതു പിന്നെ അവിടെ നിന്നിഴഞ്ഞ് തലച്ചോറിനുള്ളിലേക്കു കടക്കുന്നതായും അവിടെ നാശം വിതച്ചുകൊണ്ട് തഴച്ചുവളരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ട്; മൂക്കിലൂടെ നായ്ക്കൾക്കുള്ളിൽ കടക്കുന്ന ന്യൂമോക്കോച്ചിയുടെ* സ്വഭാവവും ഇതു തന്നെ.

ഈ ജീവിയാണ്‌ നിങ്ങളുടെ അയല്ക്കാരൻ.

ഇന്നതെന്നൊരിടമില്ലാതെ ഒഴുകിനടക്കുകയാണു ഞാനെന്നതിനാൽ എണ്ണമറ്റ അയല്ക്കാർ എനിക്കുണ്ടായിട്ടുണ്ട്; താഴെയുള്ളവർ, മുകളിലുള്ളവർ, ഇടതുവശത്തുള്ളവർ, വലതുവശത്തുള്ളവർ, ചിലപ്പോഴൊക്കെ ഒരേ നേരം ഈ നാലു തരവും. എനിക്കു വേണമെങ്കിൽ എന്റെ അയല്ക്കാരുടെ ഒരു ചരിത്രമെഴുതാം; അതിന്‌ ഒരായുസ്സെടുക്കുമെന്നേയുള്ളു. അവരുടെ ചരിത്രമെന്നു പറയുന്നതിനേക്കാൾ അവർ എന്നിലുണ്ടാക്കിയ രോഗലക്ഷണങ്ങളുടെ ചരിത്രം എന്നു പറയുകയാവും കൂടുതൽ ശരി. എന്തെന്നാൽ, ചില ശരീരകലകളിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ മാത്രം സ്വന്തം സാന്നിദ്ധ്യം വെളിപ്പെടുത്തുക എന്നൊരു സ്വഭാവവിശേഷം സമാനപ്രകൃതികളായ മറ്റു ജീവികളുമായി പങ്കുവയ്ക്കുന്നുണ്ട് അയല്ക്കാരെന്ന ഈ ജീവികളും.

പ്രവചനങ്ങൾക്കു വഴങ്ങാത്ത അയല്ക്കാരും ശീലങ്ങളിൽ ബഹുകണിശക്കാരായ അയല്ക്കാരും എനിക്കുണ്ടായിട്ടുണ്ട്. ആദ്യം പറഞ്ഞ തരക്കാരെ ഭരിക്കുന്ന ഒരു നിയമം കണ്ടെത്താൻ മണിക്കൂറുകൾ കുത്തിപ്പിടിച്ചിരുന്നു ഞാൻ ശ്രമിച്ചിരുന്നു; ഏതെങ്കിലും തരത്തിലുള്ള ഒരു നിയമത്തിനനുസരിച്ചായിരിക്കണമല്ലോ, അവരുടെ പോലും നടപടികളും. നിഷ്ഠകളിൽ തെറ്റു വരുത്താത്ത എന്റെ അയല്ക്കാർ എന്നെങ്കിലും രാത്രിയിൽ പതിവുനേരത്ത് വീട്ടിലെത്താതിരുന്നാലാകട്ടെ, അവർക്കു വന്നുഭവിച്ചിരിക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ചു ഞാൻ ഭാവന ചെയ്യാൻ തുടങ്ങും; അവരെയും കാത്ത് ഉറങ്ങാതെ വിളക്കും കത്തിച്ചുവച്ചു ഞാനിരിക്കും, നവധുവിനെപ്പോലെ ഉത്കണ്ഠപ്പെടും. അന്യോന്യം കൊടുംപക വച്ചുപുലർത്തിയിരുന്ന അയല്ക്കാർ എനിക്കുണ്ടായിരുന്നു; അതുപോലെ തീവ്രസ്നേഹത്തിലായിരുന്നവരും. രാത്രിയുടെ മദ്ധ്യത്തിൽ, പെട്ടെന്നൊരു മുഹൂർത്തത്തിൽ ഇതിലൊരു വികാരം മറ്റേതാവുന്ന അനുഭവവും എനിക്കുണ്ടായിട്ടുണ്ട്; അന്നു പിന്നെ ഉറങ്ങാമെന്ന പ്രതീക്ഷയും വേണ്ട. ഉറക്കം നാം കരുതുമ്പോലെ ഇടമുറിയാത്ത ഒരു പ്രതിഭാസമല്ല എന്നൊരു പൊതുനിയമവും ഇതിൽ നിന്നു രൂപീകരിക്കാമെന്ന് എനിക്കു തോനുന്നു.

*pneumococci- ശ്വാസത്തിലൂടെ നായ്ക്കളിലേക്കു പകരുന്ന ഒരു ബാക്ടീരിയ



ഏകാകി

ഒരുപാടു മുൻധാരണകൾ വച്ചുകൊണ്ടാണ്‌ നാം ഏകാകികളെക്കുറിച്ചു സംസാരിക്കുക. എന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്ന് കേൾക്കുന്നവർക്കെല്ലാം അറിയാമെന്നു നാം കരുതുന്നു. അവർക്കൊരു വസ്തുവും അറിയില്ല എന്നതാണു വസ്തുത. അങ്ങനെയൊരാളെ അവർ കണ്ടിട്ടേയില്ല; ആളെ അറിയാതെ തന്നെ അവർ അയാളെ വെറുക്കുകയായിരുന്നു. അവർ അയാളുടെ ചോരയൂറ്റിക്കുടിച്ച അയൽവാസികളായിരുന്നു, അയാളെ പ്രലോഭിപ്പിച്ചുകൊണ്ട് അടുത്ത മുറിയിൽ നിന്നുയർന്ന ശബ്ദങ്ങളായിരുന്നു. ഒച്ചയും ബഹളവുമുണ്ടാക്കി അയാളെ അതിൽ മുക്കിത്താഴ്ത്താൻ അവർ വസ്തുക്കളെ ഇളക്കിവിട്ടു. അയാൾ ആർദ്രത നിറഞ്ഞ ഒരു ബാലനായിരുന്നപ്പോൾ മറ്റു കുട്ടികൾ സംഘം ചേർന്ന് അയാളെ നേരിട്ടിരുന്നു; വളർച്ചയുടെ ഓരോ ഘട്ടത്തിലും മുതിരന്നവർക്കെതിരെയാണ്‌ അയാൾ വളർന്നത്. ഒരു വേട്ടമൃഗത്തെയെന്നപോലെ അവർ അയാളെ തന്റെ മാളത്തിലേക്കോടിച്ചുകയറ്റി; അയാളുടെ ദീർഘയൗവനത്തിൽ ആ വേട്ട നടക്കാത്ത ഒരു കാലവുമുണ്ടായിട്ടില്ല. സ്വയം തളരാൻ വിടാതെ വല്ല വിധേനയും രക്ഷപ്പെടാൻ അയാൾക്കായപ്പോൾ അയാളിൽ നിന്നുണ്ടായതിനെ അവർ പുലഭ്യം പറഞ്ഞു, വികൃതമെന്ന് അതിനെ പഴിച്ചു, അതിനെ സംശയത്തിൽ നിർത്തി. അവർ പറയുന്നതൊന്നിനും അയാൾ ശ്രദ്ധ കൊടുക്കാതായപ്പോൾ അവർ എല്ലാ മറവും ഭേദിച്ചു പുറത്തേക്കു വന്നു, അയാൾക്കുള്ള ഭക്ഷണം തിന്നുതീർത്തു, അയാൾക്കുള്ള വായു ശ്വസിച്ചുതീർത്തു, അയാൾക്കറയ്ക്കട്ടെ എന്നതിനായി അയാളുടെ ദാരിദ്ര്യത്തിൽ അവർ കാർക്കിച്ചുതുപ്പുകയും ചെയ്തു. പകർച്ചവ്യാധി പിടിച്ചവനെപ്പോലെ അവരയാളെ അകറ്റിനിർത്തി, എത്രയും വേഗം അവിടെ നിന്നോടിപ്പോകാനായി അവരയാളെ കല്ലെടുത്തെറിഞ്ഞു. പുരാതനമായ ആ ജന്മവാസനയുടെ പ്രേരണയിൽ അവർ ചെയ്തതു തെറ്റായിരുന്നില്ല:അതെ, അവർക്കയാൾ ശത്രു തന്നെയായിരുന്നു.

പിന്നെ, അയാൾ മുഖമുയർത്തി നോക്കാതിരുന്നപ്പോൾ പക്ഷേ, അവർക്കു ചിന്ത തുടങ്ങി. തങ്ങളുടെ പ്രവൃത്തികൾ അയാളാഗ്രഹിച്ച പോലെയായോ എന്നവർക്കു സംശയമായി; അയാളുടെ ഏകാന്തതയ്ക്ക് ഉറപ്പു കൂട്ടുകയാണോ തങ്ങൾ ചെയ്തത്? തങ്ങളിൽ നിന്നെന്നെന്നേക്കുമായി സ്വയം വിച്ഛേദിക്കാൻ അയാളെ തുണയ്ക്കുകയാണോ ചെയ്തത്? അപ്പോഴവർ അടവുകൾ മാറ്റി, അന്തിമായുധം അവർ പുറത്തെടുത്തു, പ്രതിരോധത്തിന്റെ ഇതരമാർഗ്ഗം: പ്രശസ്തി. ആ ഒച്ചപ്പാടിൽ തലയുയർത്തി നോക്കാത്തതായി, ഏകാഗ്രത നഷ്ടമാവാത്തതായി ഒരാളു പോലുമുണ്ടായില്ല.


അഭിനേതാക്കൾ


വെളിയിൽ ഒരുപാടു മാറിക്കഴിഞ്ഞു. എങ്ങനെയെന്ന് എനിക്കറിയില്ല. എന്നാൽ ഉള്ളിലും നിനക്കു മുന്നിലും ദൈവമേ, ഉള്ളിൽ നിനക്കു മുന്നിൽ, പ്രേക്ഷകാ: അഭിനയം മറന്നു ഞങ്ങൾ നില്ക്കുകയാണോ? ഏതു ഭാഗമാണെടുക്കേണ്ടതെന്നു പോലുമറിയില്ല എന്നു ഞങ്ങൾക്കു ബോദ്ധ്യമായിക്കഴിഞ്ഞു. ഞങ്ങൾ ഒരു കണ്ണാടി തേടുകയാണ്‌: മുഖത്തെ ചായവും ചമയവും ഞങ്ങൾക്കു തുടച്ചുമാറ്റണം, കൃത്രിമമായതൊക്കെ മാറ്റിക്കളഞ്ഞ് യഥാർത്ഥത്തിലുള്ളവരാകണം. പക്ഷേ എത്ര തുടച്ചുകളഞ്ഞിട്ടും എല്ലാമഴിച്ചുകളഞ്ഞിട്ടും ആ പഴയ വേഷത്തിൽ നിന്നെന്തോ ചിലത് ഞങ്ങളറിയാതെ ഞങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. അമിതാഭിനയത്തിന്റെ അവശിഷ്ടം ഞങ്ങളുടെ പുരികക്കൊടികളിൽ തങ്ങിനില്ക്കുന്നു; വായ്ക്കോണുകൾ പിടഞ്ഞിരിക്കുന്നത് ഞങ്ങളറിയുന്നില്ല. ഈ മട്ടിലാണ്‌ ഞങ്ങളുടെ നടപ്പ്, പരിഹാസപാത്രങ്ങളായി, അർത്ഥസത്യങ്ങളായി: യഥാർത്ഥജീവികളല്ലാതെ, അഭിനേതാക്കളുമല്ലാതെ.
*


മരണഭയം


മരണഭയത്തെക്കുറിച്ച് ഞാൻ വളരെയധികം ചിന്തിച്ചിട്ടുണ്ട്; എന്റെ ചില അനുഭവങ്ങൾ അപ്പോൾ ഞാൻ കണക്കിലെടുക്കാതെയുമില്ല. ആ ഭയം ഞാനറിഞ്ഞിട്ടുണ്ടെന്ന് സത്യസന്ധമായി എനിക്കു പറയാം. നഗരങ്ങളിൽ, ആളുകൾക്കു നടുവിൽ നില്ക്കുമ്പോൾ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അതെന്നെ പിടി കൂടിയിട്ടുണ്ട്. എന്നാൽ ആവശ്യത്തിലധികം കാരണങ്ങളുണ്ടായിരുന്ന ചില സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്: ഉദാഹരണത്തിന്‌ ബഞ്ചിലിരിക്കുന്ന ഒരാൾ പെട്ടെന്നു മരിക്കുകയും ആളുകൾ ചുറ്റും കൂടി അയാളെ നോക്കിനില്ക്കുകയും അയാൾ ആ ഭയത്തിനെല്ലാമപ്പുറത്തെത്തുകയും ചെയ്യുമ്പോൾ: അപ്പോൾ അയാളുടെ ഭയം എന്റേതാകുന്നു. അല്ലെങ്കിൽ, അന്ന് നേപ്പിൾസിൽ വച്ച് ട്രാമിൽ എനിക്കെതിരേയിരുന്ന യുവതി മരിച്ചപ്പോൾ. അവൾക്കു മോഹാലസ്യം വന്നപോലെയാണ്‌ ആദ്യം തോന്നിയത്; ട്രാം കുറച്ചു ദൂരം കൂടി മുന്നോട്ടു പോവുകയും ചെയ്തു. പക്ഷേ ട്രാം നിർത്താതെ പറ്റില്ലെന്ന് വൈകാതെ ഞങ്ങൾക്കു ബോദ്ധ്യമായി. ഞങ്ങൾക്കു പിന്നിൽ മറ്റു ട്രാമുകൾ വന്നടിയുകയായിരുന്നു, ആ ദിശയിലേക്ക് ഇനി ഒരു യാത്രയും നടക്കില്ലെന്നപോലെ. തടിച്ചു വിളറിയ ആ കുട്ടി അടുത്തിരിക്കുന്ന സ്ത്രീയെ ചാരിയിരുന്ന് സമാധാനത്തോടെ മരിച്ചുപോയേനെ; പക്ഷേ അവളുടെ അമ്മ അതു സമ്മതിക്കില്ല. അവളുടെ വഴിയിൽ സാദ്ധ്യമായ എല്ലാ തടസ്സങ്ങളും അവർ കൊണ്ടിട്ടു. അവർ അവളുടെ ഉടുപ്പുകളിൽ പിടിച്ചു വലിച്ചു, ഒന്നും തങ്ങിനില്ക്കാതായിക്കഴിഞ്ഞ വായിൽ എന്തോ ഒന്നൊഴിച്ചുകൊടുത്തു. ആരോ കൊണ്ടുകൊടുത്ത ഒരു കുഴമ്പ് അവർ അവളുടെ നെറ്റിയിൽ തേച്ചുപിടിപ്പിച്ചു; കൃഷ്ണമണികൾ അല്പമൊന്നു മുകളിലേക്കു ചാഞ്ഞപ്പോൾ അവ വീണ്ടും മുന്നിലേക്കു വരാനായി അവർ അവളെ പിടിച്ചുകുലുക്കാൻ തുടങ്ങി. കേൾക്കാൻ പറ്റാത്ത ആ കണ്ണുകളിലേക്കവർ അലറി, ആ പിണ്ഡത്തെ ഒരു പാവയെന്ന പോലെ അവർ അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുരുട്ടി, ഒടുവിൽ കൈ വീശി ആ സ്ഥൂലിച്ച മുഖത്ത് ആഞ്ഞൊരടി കൊടുത്തു, അതു മരിക്കാതിരിക്കാൻ. അന്നു ഞാൻ ഭയന്നു.

എന്നാൽ അതിനു മുമ്പും ഞാൻ ഭയന്നിട്ടുണ്ട്. ഉദാഹരണത്തിന്‌, എന്റെ നായ ചത്തപ്പോൾ. എന്നെ നിത്യമായ കുറ്റബോധത്തിലേക്കു തള്ളിവിട്ട ആ നായ. അവനു തീരെ സുഖമില്ലായിരുന്നു. അന്നു മുഴുവൻ ഞാൻ അവനടുത്തു തന്നെ മുട്ടുകുത്തി ഇരിക്കുകയായിരുന്നു; പെട്ടെന്നാണവൻ മുഖമുയർത്തിനോക്കി തെറിച്ചുതെറിച്ചുപോകുന്ന മട്ടിൽ കുരച്ചത്; പരിചയമില്ലാത്ത ആരെങ്കിലും മുറിയിൽ കയറിവരുമ്പോൾ അങ്ങനെയാണവൻ കുരയ്ക്കുക. അങ്ങനെയുള്ള സന്ദർഭങ്ങൾക്കായി ഞങ്ങൾ പറഞ്ഞുറപ്പിച്ച ഒരടയാളം പോലെയാണത്; അറിയാതെ തന്നെ എന്റെ നോട്ടം വാതിലിനടുത്തേക്കു ചെന്നു. പക്ഷേ അപ്പോഴേക്കും അത് അവന്റെയുള്ളിൽ കടന്നിരുന്നു. ആപച്ഛങ്കയോടെ ഞാൻ തിരിഞ്ഞ് അവന്റെ കണ്ണുകളിലേക്കു നോക്കി, അവൻ എന്റെ കണ്ണുകളിലേക്കൂം; അതു പക്ഷേ വിട പറയാനായിരുന്നില്ല. അമ്പരപ്പും അനിഷ്ടവും കലർന്ന ഒരു ഭാവത്തോടെയാണ്‌ അവൻ എന്നെ നോക്കിയത്. അതിനെ ഉള്ളിൽ കടക്കാൻ അനുവദിച്ചതിന്‌ അവൻ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു. അതിനെ തടയാൻ എനിക്കു കഴിയുമായിരുന്നുവെന്ന് അവനു ബോദ്ധ്യമായിരുന്നു. എന്റെ കഴിവുകൾ അവൻ എന്നും കൂട്ടിക്കണ്ടിരുന്നു. അങ്ങനെയൊന്നുമില്ലെന്ന് വിശദീകരിക്കാൻ ഇനിയിപ്പോൾ സമയവുമില്ല. അമ്പരപ്പും ഏകാന്തതയും നിറഞ്ഞ ആ നോട്ടം എന്നിൽ തറച്ചുനിർത്തിക്കൊണ്ടാണ്‌ അവൻ ജീവൻ വെടിഞ്ഞത്.

അതുപോലെ ആദ്യമായി മഞ്ഞു വീഴുന്ന ശരല്ക്കാലരാത്രികളിൽ ഈച്ചകൾ മുറിയിലേക്കു പറന്നുവന്ന് ഉള്ളിലെ ചൂടിൽ അവസാനമായി ഒരിക്കല്ക്കൂടി ജീവൻ വയ്ക്കുന്നതു കാണുമ്പോഴും ഞാൻ ഭയന്നിരുന്നു. അവ വല്ലാതെ ഉണങ്ങിച്ചുരുണ്ടിരുന്നു, സ്വന്തം മുരളൽ കൊണ്ടുതന്നെ അവ പേടിച്ചരണ്ടപോലെയുമായിരുന്നു. അവയ്ക്കെന്തു ചെയ്യണമെന്നറിയാത്ത മട്ടായിരുന്നു. മണിക്കൂറുകൾ നിശ്ചേഷ്ടമായിട്ടിരുന്നതിനൊടുവിലാണവ്യ്ക്കു തോന്നുക, തങ്ങൾക്കിപ്പോഴും ജീവനുണ്ടെന്ന്; അപ്പോഴവ തോന്നിയ ദിക്കിലേക്ക് അന്ധമായി പറക്കാൻ തുടങ്ങി; അവിടെ ചെന്നിട്ട് എന്താണു ചെയ്യുക എന്നവയ്ക്കറിയില്ല. അവിടെയും ഇവിടെയുമൊക്കെ അവ നിലത്തിടിച്ചു വീഴുന്നതു ഞാൻ കേട്ടു. പിന്നെ അവ എല്ലായിടത്തും ഇഴഞ്ഞു നടക്കാൻ തുടങ്ങുകയും മുറിയാകെ തങ്ങളുടെ മരണത്തിന്റെ കറ പറ്റിക്കുകയും ചെയ്തു.

എന്നാൽ ഒറ്റയ്ക്കായിരിക്കുമ്പോൾപ്പോലും ഞാൻ ഭയന്നിരുന്നു. മരണഭയം കൊണ്ട് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്ന ആ രാത്രികൾ ഉണ്ടായിട്ടില്ലെന്നു ഞാൻ എന്തിനു നടിക്കണം; ജീവനുള്ളവർക്കേ എന്തായാലും എഴുന്നേറ്റിരിക്കാൻ കഴിയൂ എന്ന ആശയത്തിലാണ്‌ ഞാനന്ന് അള്ളിപ്പിടിച്ചത്- മരിച്ചവർ എഴുന്നേറ്റിരിക്കില്ലല്ലോ. യാദൃച്ഛികമായി താമസിക്കേണ്ടിവരുന്ന മുറികളിലാണ്‌ അങ്ങനെ സംഭവിച്ചിട്ടുള്ളത്; എന്റെ കാര്യങ്ങൾ പിശകുമെന്നാകുമ്പോൾ അവ ആ നിമിഷം എന്നെ കൈയൊഴിയുകയായി; എന്റെ പ്രശ്നങ്ങളിൽ തങ്ങളും പങ്കാളികളാകുമെന്നും തങ്ങളും ചോദ്യം ചെയ്യപ്പെടും എന്ന പേടി കൊണ്ടാണെന്നപോലെയാണത്. ഞാനവിടെ അങ്ങനെയിരിക്കും; ആ ഇരിപ്പു കണ്ടു പേടിച്ചിട്ടാവണം, ഐക്യദാർഢ്യം പ്രകടിപ്പിച്ച് എനിക്കടുത്തു വരാൻ ഒരു വസ്തുവിനും കഴിയാതിരുന്നത്. കൊളുത്തുക എന്ന ഉപകാരം തൊട്ടു മുമ്പു ഞാൻ ചെയ്തുകൊടുത്ത ആ മെഴുകുതിരി പോലും എന്നെ അറിയില്ലെന്ന മട്ടിൽ ഇരുന്നുകളഞ്ഞു. ആളില്ലാത്ത ഒരു മുറിയിലെന്നപോലെ അത് തനിക്കായി മാത്രം എരിയുകയായിരുന്നു. എന്റെ അവസാനത്തെ പ്രതീക്ഷകൾ എപ്പോഴും ജനാലയിലായിരുന്നു. ഇപ്പോഴും, മരണത്തിനു മുന്നിലെ പെട്ടെന്നുള്ള ഈ നികൃഷ്ടതയ്ക്കു നടുവിലും എന്റെ സ്വന്തമെന്നു പറയാവുന്നതെന്തെങ്കിലും പുറത്തുണ്ടാവുമെന്നു ഞാൻ ഭാവന ചെയ്തു. പക്ഷേ ജനാലയുടെ നേർക്കൊന്നു നോക്കിയതും, അത് ചുമരു പോലെ കെട്ടിയടച്ചതായിരുന്നെങ്കിൽ എന്നു ഞാൻ മോഹിച്ചുപോയി. എന്തെന്നാൽ ഉള്ളിലേ അതേ ഉദാസീനത തന്നെയാണ്‌ പുറത്തുമെന്നും അവിടെയും എന്റെ ഏകാന്തതയല്ലാതെ മറ്റൊന്നുമില്ലെന്നും അപ്പോഴാണെനിക്കു മനസ്സിലാകുന്നത്. ഞാൻ എനിക്കു മേൽ സ്വയം കയറ്റിവച്ചതും ഇപ്പോൾ എന്റെ ഹൃദയത്തിനു താങ്ങാൻ പറ്റാത്ത രീതിയിൽ വിപുലമായതുമായ ഏകാന്തത. ഒരിക്കൽ ഞാൻ വിട്ടുപോന്നവരെ എനിക്കോർമ്മ വന്നു; എങ്ങനെയാണ്‌ ഒരാൾക്കു മറ്റൊരാളെ ഉപേക്ഷിക്കാൻ കഴിയുക എന്നെനിക്കു മനസ്സിലായതുമില്ല.

എന്റെ ദൈവമേ, എന്റെ ദൈവമേ, ഈതരം രാത്രികളാണ്‌ ഇനിയും എന്നെ കാത്തിരിക്കുന്നതെങ്കിൽ ഇടയ്ക്കൊക്കെ എനിക്ക് ചിന്തിക്കാൻ കഴിഞ്ഞിരുന്ന ചിന്തകളിൽ ഒന്നെനിക്കനുവദിക്കേണമേ. എന്റെ ആവശ്യം അത്ര അന്യായമല്ല; എനിക്കറിയാം, ആ ചോദ്യങ്ങൾ എന്റെ ഭീതിയിൽ നിന്നു നേരിട്ടു വരുന്നതാണെന്ന്, അത്ര വലുതാണെന്റെ ഭീതിയെന്ന്. കുട്ടിയായിരിക്കുമ്പോൾ എന്റെ മുഖത്തടിച്ചിട്ട് ഞാനൊരു ഭീരുവാണെന്ന് അവർ പറഞ്ഞിരുന്നു. അതിനു കാരണം എന്റെ ഭീതി പൂർണ്ണമായിരുന്നില്ല എന്നതായിരുന്നു. പക്ഷേ യഥാർത്ഥഭീതി കൊണ്ടു ഭീതനാകാൻ പിന്നീടു ഞാൻ പഠിച്ചു; ആ ഭീതി അതു ജനിപ്പിക്കുന്ന ശക്തിക്കൊപ്പം വളരുന്നതായിരുന്നു. ആ ശക്തിയെക്കുറിച്ച് ആ ഭീതിയിലൂടെയല്ലാതെ നമുക്കൊരു ധാരണയും കിട്ടില്ല. കാരണം, അത്രയ്ക്കു നമുക്കു പിടി കിട്ടാത്തതാണത്, നമുക്കെതിരാണത്, അതിനെക്കുറിച്ചു ചിന്തിക്കാൻ നോക്കുമ്പോൾ നമ്മുടെ മസ്തിഷ്കം പൊടിഞ്ഞുതകർന്നുപോവുകയും ചെയ്യുന്നു. എന്നാല്ക്കൂടി കുറേക്കാലമായി ഞാൻ വിശ്വസിക്കുന്നത് നമ്മുടെ ശക്തിയാണ്‌, നമ്മിലാകെയുള്ള ശക്തിയാണ്‌ നമുക്കു താങ്ങാൻ പറ്റാതെയുള്ളതെന്നാണ്‌. അതെന്താണെന്നു നമുക്കറിയില്ല എന്നതു സത്യം തന്നെ; അതേ സമയം, അത്രയും നമ്മുടെ സ്വന്തമായതിനെയലേ, നമുക്കൊട്ടുമറിയാത്തതും? ചിലപ്പോൾ ഞാൻ ആലോചിച്ചുനോക്കിയിട്ടുണ്ട്, ആകാശവും മരണവും എങ്ങനെ ഉണ്ടായിവന്നുവെന്ന്; നമുക്കേറ്റവും അമൂല്യമായതിൽ നിന്നു നാം അകലം പാലിച്ചതുകൊണ്ടാണത്, അതിനും മുമ്പ് ഒരുപാടു കാര്യങ്ങൾ നമുക്കു ചെയ്യാനുണ്ടായിരുന്നു എന്നതുകൊണ്ടാണത്, നമ്മുടെ പലകാര്യവ്യഗ്രതയ്ക്കിടയിൽ അതു നമ്മിൽ സുരക്ഷിതമായിരുന്നില്ല എന്നതുകൊണ്ടാണ്‌. അതില്പിന്നെ കാലങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു, അതിലും ചെറിയ കാര്യങ്ങളോടായി നമ്മുടെ ഇടപാടുകളെന്നും വന്നു. നമുക്കിപ്പോൾ നമ്മുടേതായതിനെ കണ്ടിട്ടറിയുന്നില്ല, അതിന്റെ വൈപുല്യം നമ്മെ ഭയവിഹ്വലരാക്കുകയും ചെയ്യുന്നു. ഇതല്ലേ ശരി?



2017, ഫെബ്രുവരി 16, വ്യാഴാഴ്‌ച

റിൽക്കെ - പ്രഭാതത്തിൽ ചൊല്ലേണ്ട പ്രാർത്ഥന



പണിയെടുക്കേണ്ട നാളുകളിൽ നിങ്ങളുടെ കടമകളിലേക്കു സന്തോഷത്തോടെയുണരുക, നിങ്ങൾക്കു കഴിയുമെങ്കിൽ. കഴിയുന്നില്ലെന്നാണെങ്കിൽ, എന്താണ്‌ നിങ്ങൾക്കു തടസ്സമാകുന്നതെന്നു പറയൂ. കനത്തതെന്തെങ്കിലും, ദുഷ്കരമായതെന്തെങ്കിലും നിങ്ങളുടെ വഴി മുടക്കുന്നുണ്ടോ? കനത്തതും ദുഷ്കരവുമായതിനോടു നിങ്ങൾക്കുള്ള വിരോധത്തിനു കാരണമെന്താണെന്നു പറയൂ. നിങ്ങളെയതു കൊല്ലുമെന്നോ? അതു ശരി, അപ്പോൾ അത് ശക്തവും തടുക്കരുതാത്തതുമാണ്‌, അത്രയും നിങ്ങൾക്കറിയാം. എളുപ്പമായതിനെക്കുറിച്ചു നിങ്ങൾക്കെന്തറിയാമെന്നുകൂടി പറയൂ. ഒന്നുമില്ല? എളുപ്പമായതിനെക്കുറിച്ച് നമുക്ക് ഒരോർമ്മയുമില്ല. എങ്കിൽ, തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, നിങ്ങൾ ശരിക്കും തിരഞ്ഞെടുക്കുക ദുഷ്കരമായതല്ലേ? നിങ്ങളുടെ സ്നേഹങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്നതിനാൽ അതിനോടുള്ള ബന്ധുത്വം നിങ്ങൾക്കറിയാവുന്നതല്ലേ? അതല്ലേ, യഥാർത്ഥത്തിൽ നിങ്ങളുടെ വസതി?

അതിനെ തിരഞ്ഞെടുക്കുമ്പോൾ പ്രകൃതിയോടു പൊരുത്തപ്പെടുകയുമല്ലേ നിങ്ങൾ? വിത്തിനു മണ്ണിൽ കിടക്കുകയല്ലേ പ്രിയം? ദേശാടനക്കിളികൾക്കു വഴി ദുഷ്കരമല്ലേ, കാട്ടുമൃഗങ്ങൾ സ്വയം പ്രതിരോധിക്കുകയുമല്ലേ?

നോക്കൂ: എളുപ്പമുള്ളത്, പ്രയാസമുള്ളത് ആ വകയൊന്നുമില്ല. ദുഷ്കരമായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ അത് ജീവിതം തന്നെയാണ്‌. നിങ്ങൾക്കു ജീവിക്കണമെന്നുണ്ട്, ഇല്ലേ? അപ്പോൾ, ദുഷ്കരമായതിനെ കടമ എന്നു വിളിച്ചാൽ അതു തെറ്റാണ്‌. അതിജീവനത്തിനുള്ള വാസന നിങ്ങളെ അതിലേക്കു തള്ളിവിടുകയാണ്‌. എങ്കിൽ നിങ്ങളുടെ കടമ എന്നു പറയുന്നതെന്താണ്‌? ദുഷ്കരമായതിനെ സ്നേഹിക്കുക- അതാണ്‌ നിങ്ങളുടെ കടമ. ആ ഭാരം നിങ്ങൾ ചുമക്കുന്നു എന്നു പറഞ്ഞാൽ അതു വേണ്ടവിധമായിട്ടില്ല; നിങ്ങളതിനെ തൊട്ടിലാട്ടണം, പാടിയുറക്കണം, അതിനാവശ്യം വരുമ്പോൾ നിങ്ങൾ വിളിപ്പുറത്തുണ്ടാവണം, അതിനേതു നിമിഷവും നിങ്ങളെ ആവശ്യം വന്നുവെന്നും വരാം.

സഹായിക്കാൻ നിങ്ങൾ എപ്പോഴും തയാറായിരിക്കണം, അതിനോടു സൗമ്യമായും ദയവോടെയും പെരുമാറണം, ഒരു കുഞ്ഞിനെയെന്നപോലെ ആ ദുഷ്കരകൃത്യത്തെ നിങ്ങൾ ലാളന കൊണ്ടു മൂടണം; നിങ്ങളില്ലാതെ അതിനു ജീവിക്കാൻ പറ്റില്ലെന്നു വരട്ടെ, നിങ്ങളാണ്‌ അതിനാശ്രയമെന്നു വരട്ടെ.

ആ ഒരവസ്ഥയിലേക്ക് അതിനെ നിങ്ങളെത്തിച്ചാൽ പിന്നെ മറ്റൊരാൾ വന്ന് അതിനെ നിങ്ങളുടെ കൈയിൽ നിന്നു വാങ്ങുന്നത് നിങ്ങൾക്കിഷ്ടമാകാതെവരും.

അത്രത്തോളം നിങ്ങളെത്തുന്നത് സ്നേഹത്തിലൂടെയുമാണ്‌. സ്നേഹിക്കുക എന്നത് ദുഷ്കരമാണ്‌. ഒരാൾ നിങ്ങളെ സ്നേഹിക്കാൻ ക്ഷണിക്കുമ്പോൾ വളരെ വലിയൊരു ദൗത്യമാണ്‌ അയാൾ നിങ്ങളെ ഏല്പിക്കുന്നത്; എന്നുവച്ച് അത് അസാദ്ധ്യമാണെന്നുമല്ല. എന്തെന്നാൽ, മറ്റൊരാളെ സ്നേഹിക്കാനല്ല അയാൾഗളെ ക്ഷണിക്കുന്നത്, അത് തുടക്കക്കാർക്കു പറഞ്ഞിട്ടുള്ളതല്ല; ദൈവത്തെ സ്നേഹിക്കാനുമല്ല ആവശ്യപ്പെടുന്നത്, മനഃപാകം വന്നവർക്കേ അതു കഴിയൂ. അയാൾങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് നിങ്ങൾക്കു ദുഷ്കരമായതിലേക്കാണ്‌, നിങ്ങൾക്കേറ്റവും ആവശ്യമുള്ളതിലേക്കും ഒപ്പം സാഫല്യം നല്കുന്നതിലേക്കുമാണ്‌. നോക്കൂ, എളുപ്പമുള്ളതിന്‌ നിങ്ങളിൽ നിന്നൊന്നും വേണ്ട; എന്നാൽ ദുഷ്കരമായത് നിങ്ങളെ കാത്തുനില്ക്കുന്നു; നിങ്ങളിലുള്ള ഒരു കരുത്തും അതിനാവശ്യമില്ലാത്തതായിട്ടുണ്ടാവില്ല; നിങ്ങളുടെ ജീവിതം എത്ര ദീർഘിച്ചാലും അതിൽ ഒരു നാളു പോലും എളുപ്പമുള്ളതിനു (അതിനു നിങ്ങളുടെ കരുത്തിനെ പുച്ഛവുമാണ്‌) മാറ്റിവയ്ക്കാനുണ്ടാവില്ല.

നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലേക്കിറങ്ങി ദുഷ്കരമായതിനെ അവിടെ പണിതെടുക്കുക. കടലിന്റെ ഏറ്റിറക്കങ്ങൾക്കൊപ്പം ഭേദപ്പെടുന്ന കരയാണു നിങ്ങളെങ്കിൽ നിങ്ങൾക്കുള്ളിൽ അതൊരു വീടാകട്ടെ. നിങ്ങൾ ഒരു നക്ഷത്രവുമല്ലെന്നോർക്കുക, നിങ്ങൾക്കൊരു യാത്രാപഥമില്ലെന്നും. 

നിങ്ങൾ നിങ്ങളിലടങ്ങിയ ഒരു ലോകമായിരിക്കണം; ആ ദുഷ്കരമായ കാര്യം നിങ്ങളുടെ കേന്ദ്രബിന്ദുവിലുമുണ്ടാവണം, നിങ്ങളെ അതിലേക്കു വലിച്ചെടുത്തുകൊണ്ട്. പിന്നെയൊരുനാൾ, അതിന്റെ ഭാരവും അതിന്റെ ഗുരുത്വാകർഷണവും നിങ്ങൾക്കുമപ്പുറത്തുള്ളതുകളിൽ അതിന്റെ സ്വാധീനം ചെലുത്തും, ഒരു വിധിയിൽ, ഒരു വ്യക്തിയിൽ, ദൈവത്തിൽ. പിന്നെ, എല്ലാം സജ്ജമാവുമ്പോൾ, നിങ്ങളുടെയാ ദുഷ്കരമായ കാര്യത്തിലേക്കു ദൈവം കടന്നുവരും. അവനും നിങ്ങൾക്കും തമ്മിൽ കാണാൻ അതല്ലാതെ മറ്റൊരിടമുള്ളതായി നിങ്ങൾക്കറിയാമോ?

(1905)


 

2017, ഫെബ്രുവരി 15, ബുധനാഴ്‌ച

റിൽക്കെ - വിത്താലി ഉണർന്നു





വിത്താലി ഉണർന്നു. താൻ എന്തെങ്കിലും സ്വപ്നം കണ്ടിരുന്നോയെന്ന് അവനോർമ്മയുണ്ടായില്ല. എന്നാൽ ഒരടക്കം പറച്ചിലാണ്‌ തന്നെ ഉണർത്തിയതെന്ന് അവനറിയാം. അവന്റെ നോട്ടം നേരേ ക്ളോക്കിലേക്കു പോയി: മണി നാലു കഴിഞ്ഞിരിക്കുന്നു. മുറിക്കുള്ളിലെ പാതിയിരുട്ടിലേക്ക് വെളിച്ചം ക്രമേണ കയറിവരികയാണ്‌. അവൻ എഴുന്നേറ്റ് ജനാലയ്ക്കടുത്തേക്കു നടന്നു; ആ വെളുത്ത കമ്പിളിക്കുപ്പായത്തിൽ അവനെ കാണാൻ ഒരു യുവസന്ന്യാസിയെപ്പോലുണ്ടായിരുന്നു. അവനു മുന്നിൽ ആ ചെറിയ ഉദ്യാനം നിശ്ശബ്ദവും നിർജ്ജനവുമായി കിടന്നിരുന്നു. രാത്രിയിൽ മഴ പെയ്തിട്ടുണ്ടാവണം. ഇല കൊഴിഞ്ഞ കറുത്ത മരക്കൊമ്പുകൾക്കിടയിലൂടെ ഇരുണ്ട നിലം കാണാനുണ്ടായിരുന്നു; അതു കനത്തുവീര്‍ത്തിരുന്നു, പിൻവാങ്ങുന്ന രാത്രി മാനത്തേക്കുയരുന്നതിനു പകരം അതിലേക്കു കിനിഞ്ഞിറങ്ങിയപോലെ.  മേഘങ്ങളില്‍ പൂണ്ടുകിടന്ന പരിത്യക്തമായ കുന്നുകളില്‍ കാറ്റുകള്‍ തിക്കു കൂട്ടിയിരുന്നു. കണ്ണുകൾ ലക്ഷ്യഹീനമായി മേഘങ്ങൾക്കിടയിൽ അലയുമ്പോൾത്തന്നെ ആ അടക്കം പറച്ചിൽ വിത്താലി പിന്നെയും കേട്ടു; ദൂരെയെങ്ങോയിരുന്നു സൂര്യോദയത്തെ വാഴ്ത്തുന്ന, നേരത്തേയുണര്‍ന്ന വാനമ്പാടികളാണതെന്ന് അപ്പോഴാണവനു മനസ്സിലായത്. അവയുടെ ശബ്ദങ്ങൾ എവിടെയുമുണ്ടായിരുന്നു, അടുത്തും അകലത്തും; ചൂടു പിടിച്ചു വരുന്ന വായുവിൽ പതുക്കെ അലിഞ്ഞിറങ്ങുന്നപോലെ; അതിനാൽ കാതു കൊണ്ടു കേൾക്കുകയല്ല, ഉള്ളു കൊണ്ടറിയുകയാണെന്നപോലെ. പെട്ടെന്നവനു ബോദ്ധ്യമായി, ശബ്ദങ്ങൾ നിറഞ്ഞ ഈ നേരത്തെ ഒരു പേരെടുത്തും വിളിക്കാനാവില്ലെന്നും ഒരു ഘടികാരത്തിലും അതു വായിക്കാനാവില്ലെന്നും. പ്രഭാതമായിട്ടില്ലെന്നും രാത്രി കഴിഞ്ഞിരിക്കുന്നുവെന്നും. ഈ തോന്നലുമായി ഉദ്യാനത്തിനു പിന്നിലുള്ള ജനാലയ്ക്കലേക്ക് അവൻ അടുത്തുചെന്നു. ഇപ്പോൾ അതിന്റെ മുഖം തനിക്കൊന്നുകൂടി വ്യക്തമാകുന്നുണ്ടെന്ന് അവനു തോന്നി. മുമ്പ് തന്റെ ശ്രദ്ധയിൽ വരാത്തതൊന്നില്‍ അവന്റെ നോട്ടം ചെന്നുതങ്ങി: വളര്‍ന്നുമുറ്റിയ ഒരു കുറ്റിച്ചെടിയുടെ ചില്ലകളിൽ ചെറിയ കിളികളെപ്പോലെ വലിയ മൊട്ടുകൾ കാത്തിരിക്കുന്നു. അവിടെയെങ്ങും ക്ഷമയും പ്രതീക്ഷയുമാണ്‌. മരങ്ങളും പുതിയതായെന്തിനോ ഒരുക്കിയിട്ട പോലത്തെ വട്ടത്തിലുള്ള കൊച്ചുപൂത്തടങ്ങളും ആകാശത്തു നിന്ന് പകൽ ഇറങ്ങിവരാൻ കാത്തുകിടക്കുകയാണ്‌; നന്നായി വെയിൽ തെളിഞ്ഞ ഒരു പകൽ അവ പ്രതീക്ഷിക്കുന്നുമില്ല; പ്രകൃതിയിലെ സർവ്വതും കൈക്കുമ്പിളുകളായി സ്വീകരിക്കാൻ കാത്തുനില്ക്കെ വീണു മുറിപ്പെടാതെ മഴയ്ക്കിറങ്ങിവരാവുന്ന ദിവസം. എത്ര ഹൃദയസ്പർശിയാണ്‌, ഈ കൊച്ചുപൂന്തോട്ടത്തിന്റെ ക്ഷമ. പക്ഷേ വിത്താലി പൂന്തോട്ടത്തിലേക്കു നോക്കി ഉറക്കെപ്പറഞ്ഞു: ഇതൊരു ഗോത്തിക് ജനാലയിലൂടെ നോക്കുന്നപോലെയുണ്ട്. പിന്നെയവൻ സാവധാനം തന്റെ കിടക്കയിലേക്കു തിരിച്ചുനടന്നു. അനുസരണയോടെ അവൻ ഉറക്കത്തെ കൈക്കൊണ്ടു. പുറത്ത് ഗംഭീരമായ ഒരു മഴ പെയ്തുതുടങ്ങുന്നതും പിന്നെ ഇരച്ചിറങ്ങുന്നതും അവൻ കേൾക്കാതിരുന്നുമില്ല.
(1900)

2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

റിൽക്കെ - ജീവിതത്തെയും കലയേയും കുറിച്ചുള്ള കുറിപ്പുകൾ




ഒരു വ്യക്തി തന്റെ പുറംമോടിയിൽ നിന്നു പുറത്തുകടന്ന് തെളിമയോടെ, മൗനത്തോടെ നിങ്ങളുടെ മുന്നിൽ വന്നുനില്ക്കുന്ന ചില നിമിഷങ്ങളുണ്ട്. നിങ്ങൾ ഒരിക്കലും മറക്കരുതാത്ത അപൂർവ്വമായ ആഘോഷവേളകളാണവ. അപ്പോൾ മുതൽ നിങ്ങൾ അയാളെ സ്നേഹിക്കുകയായി. മറ്റൊരു വിധം പറഞ്ഞാൽ, ആ നിമിഷത്തിൽ നിങ്ങൾക്കറിയാനിടവന്ന വ്യക്തിത്വത്തിന്റെ ബാഹ്യരേഖകളിലൂടെ നിങ്ങളുടെ തരളമായ കൈവിരലുകൾ സഞ്ചരിച്ചുതുടങ്ങുന്നു.
*

മിക്ക സമയത്തും നാം വീണുകിടക്കുന്ന കാലുഷ്യത്തെ വിളിച്ചുകാട്ടുകയല്ലാതെ കല പ്രത്യേകിച്ചൊന്നും കൈവരിച്ചിട്ടില്ല. നമുക്കു മനസ്സമാധാനം തരുന്നതിനു പകരം നമ്മെ വിരട്ടിവിടുകയാണതു ചെയ്യുന്നത്. വേറേ വേറേ തുരുത്തുകളിലാണു നാം ജീവിക്കുന്നതെന്ന് അതു കാണിച്ചുതരുന്നു; അതേ സമയം അലട്ടില്ലാതെ ഏകാകികളായി കഴിയാൻ നമുക്കു പറ്റുന്നത്ര ദൂരം അവയ്ക്കിടയിലില്ല താനും. ഒരു തുരുത്തിലുള്ള ഒരാൾക്ക് മറ്റൊന്നിലുള്ള മറ്റൊരാളെ ശല്യപ്പെടുത്തുകയോ പേടിപ്പെടുത്തുകയോ കുന്തമെറിഞ്ഞു വീഴ്ത്തുകയോ ഒക്കെയാവാം- ഒരാൾക്കും മറ്റൊരാളോടു ചെയ്യാൻ പറ്റാത്തത് അയാളെ സഹായിക്കുക എന്നതു മാത്രമാണ്‌.
*

രണ്ടോ മൂന്നോ പേർ അടുത്തിരുന്നാൽ അവർ ഒരുമിച്ചാണെന്നർത്ഥമാകുന്നില്ല. ചരടുകൾ പലരുടെ കൈകളിലായ നൂല്പാവകളെപ്പോലെയാണവർ. ഒരേ കൈ അവരെ നയിക്കുമ്പോഴേ അവർക്കു പൊതുവായി എന്തെങ്കിലുമുണ്ടാകുന്നുള്ളു; അപ്പോഴാണവർ തല മണ്ണിൽ മുട്ടിച്ചു വണങ്ങുകയോ അന്യോന്യം തല്ലു പിടിക്കുകയോ ചെയ്യുക. ഒരു വ്യക്തിയുടെ ബലവും അതിലാണ്‌- എല്ലാ ചരടുകളുടെയും തുമ്പുകൾ കൂട്ടിപ്പിടിക്കുന്ന ഒരേയൊരു കൈയിൽ.
*

രാത്രി. വിസ്താരം കുറഞ്ഞ ഒരു മുറി. തീന്മേശയ്ക്കിരുപുറവുമായി, വിളക്കുവെട്ടത്തിനടിയിൽ മടിയോടെ പുസ്തകങ്ങൾ തുറന്നുവച്ച് രണ്ടു കുട്ടികൾ. ഇരുവരും അകലെയാണ്‌- വളരെയകലെയാണ്‌. പുസ്തകങ്ങൾ അവരുടെ പലായനങ്ങൾക്കു മറ പിടിക്കുന്നു. ഇടയ്ക്കിടെ അവർ പരസ്പരം പേരു പറഞ്ഞു വിളിക്കുന്നുമുണ്ട്; തങ്ങളുടെ സ്വപ്നങ്ങളിലെ വിപുലവനങ്ങളിൽ അന്യോന്യം കാണാതെപോകാതിരിക്കാൻ വേണ്ടിയാണത്. ആ ഇടുക്കുമുറിക്കുള്ളിൽ അവർ തങ്ങളുടെ വിചിത്രവും വർണ്ണാഭവുമായ ഭാഗധേയങ്ങൾ ജീവിച്ചുതീർക്കുന്നു. അവർ യുദ്ധങ്ങൾക്കിറങ്ങുന്നു; വിജയങ്ങൾ കൊയ്യുന്നു. സ്വദേശത്തു മടങ്ങിയെത്തി അവർ വിവാഹം  ചെയ്യുന്നു. വീരരും ധീരരുമാകാൻ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു. അവര്‍ മരിക്കുക പോലും ചെയ്യുന്നുണ്ട്.

ഇതൊരു കഥാവസ്തുവല്ലെന്നു കരുതാനും മാത്രം യാഥാസ്ഥിതികനല്ല ഞാൻ!
*

കനികൾ പോലെയാണു നാം. വിചിത്രമായ വിധം കുടിലമായ കൊമ്പുകളിൽ ഉയരത്തിൽ നാം തൂങ്ങിക്കിടക്കുന്നു, പലതരം കാറ്റുകളുടെ പ്രഹരങ്ങൾ സഹിക്കുന്നു. വിളവും മധുരവും  ഭംഗിയുമാണ്‌ നമ്മുടെ സമ്പാദ്യങ്ങൾ. എന്നാൽ ആ സമ്പാദ്യങ്ങൾ നേടാനുള്ള ബലം നമ്മിലേക്കൊഴുകിയെത്തിയത് ഒരേയൊരു തായ്ത്തടിയിലൂടെയാണ്‌, പലലോകങ്ങളിലേക്കു നീളുന്ന ഒരേയൊരു തായ്‌വേരിലൂടെയാണ്‌. ആ ബലത്തിന്റെ സാക്ഷ്യങ്ങളാണു നാമെങ്കിൽ നാമോരോരുത്തരും ആ ബലം ഉപയോഗപ്പെടുത്തുകയും വേണം, ആ വാക്കുകളുടെ ഏറ്റവും പൂർണ്ണമായ അർത്ഥത്തിൽ വ്യക്തികളായി, ഏകാകികളായി. ഏകാകികൾ കൂടുന്തോറും സമൂഹത്തിന്റെ ഗൗരവവും സ്ഥിരതയും ബലവും കൂടുന്നു.
*

ഒരേ പോലൊതുങ്ങിയ രണ്ടു പേർ തങ്ങളുടെ നേരത്തെ നിർവചിക്കുന്ന സംഗീതത്തെക്കുറിച്ചു മിണ്ടരുത്. ആ സംഗീതം തന്നെയാണ്‌ അവർക്കു പൊതുവായിട്ടുള്ളത്. ഒരു യാഗാഗ്നി പോലെ അതവർക്കിടയിൽ എരിയുന്നു, ഭക്തിയോടെ, അപൂർവ്വമായി ഉച്ചരിക്കുന്ന ചില സ്വരങ്ങളോടെ ആ പവിത്രാഗ്നിയെ അവർ കെടാതെ കാക്കുന്നു.

ഇനി, ഈ രണ്ടു പേരെ ഞാൻ ഒരു വേദിയിൽ കയറ്റി നിർത്തുകയും അവരുടെ വെറും ജീവിതത്തിനു മേൽ കലാപരമായ ഒരു രൂപം അടിച്ചേല്പിക്കുകയുമാണെന്നിരിക്കട്ടെ, രണ്ടു കമിതാക്കളെ എടുത്തുകാട്ടുകയും അവർ ഇത്രയും ധന്യരാവാൻ കാരണം എന്താണെന്നു വിശദീകരിക്കുകയുമാണ്‌ എന്റെ ഉദ്ദേശ്യമെന്ന് നിങ്ങൾക്കു തോന്നാം. എന്നാൽ വേദിയിൽ അൾത്താര അദൃശ്യമാണ്‌, അവർ അനുഷ്ഠിക്കുന്ന യജ്ഞത്തിന്റെ വിചിത്രചേഷ്ടകൾ ഒരാൾക്കും മനസ്സിലാവുകയുമില്ല.

ഈ വിഷമസന്ധി രണ്ടു വിധത്തിൽ പരിഹരിക്കാം:

ഒന്നുകിൽ ആ രണ്ടു പേർ എഴുന്നേറ്റു നിന്ന് കാണികളെ അഭിമുഖീകരിക്കുകയും കുറേയധികം വാക്കുകളുടേയും മനസ്സിലാകാത്ത ചേഷ്ടകളുടേയും സഹായത്തോടെ പറയാൻ ശ്രമിക്കുകയും ചെയ്യുക, തങ്ങൾ ലളിതമായി ജീവിക്കുന്നതിന്നതാണെന്ന്.
അല്ലെങ്കിൽ:
അവരുടെ ഗഹനമായ പ്രവൃത്തികളിൽ ഞാൻ യാതൊന്നും കൂട്ടിച്ചേർക്കുന്നില്ല; പകരം, ഞാൻ പറയുകയാണ്‌:
ഇതാ, ഒരൾത്താര, അതിൽ യാഗാഗ്നി എരിയുന്നുണ്ട്. ഈ രണ്ടുപേരുടെ മുഖത്ത് അതിന്റെ വെളിച്ചം നിങ്ങൾക്കു കാണാം.



(1898)

2017, ഫെബ്രുവരി 2, വ്യാഴാഴ്‌ച

കീര്‍ക്കെഗോറിന്റെ പ്രണയം



അസ്തിത്വവാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡാനിഷ് തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോറെൻ കീർക്കെഗോറിന്റെ ജീവിതത്തെ നിർണ്ണായകമായി സ്വാധീനിച്ച ഒരു സംഭവമാണ്‌ റെഗിനെ ഓൾസെനുമായുള്ള ബന്ധം. 1837ൽ ആദ്യമായി പരസ്പരം കാണുമ്പോൾത്തന്നെ അവർ പ്രണയബദ്ധരായി. 1840 സെപ്തംബറിൽ കീർക്കെഗോർ വിവാഹാഭ്യർത്ഥന നടത്തുമ്പോൾ അതു സ്വീകരിക്കാൻ അവർക്കു വിസമ്മതമുണ്ടായില്ല. പക്ഷേ അധികം വൈകാതെ അദ്ദേഹത്തിനു സംശയങ്ങളായി; ഒരു കൊല്ലത്തിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ആ പിന്മാറ്റത്തിനു പിന്നിലുള്ള കാരണമെന്തെന്ന് ആരും ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ല. പിതാവിനെപ്പോലെ കീർക്കെഗോറും വിഷാദത്തിനടിമയായിരുന്നു. പിതൃശാപമേറ്റ താൻ വിവാഹത്തിനർഹനല്ലെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവാം. എന്നാൽ അവർ തമ്മിലുള്ള പ്രേമം ഉത്കടമായിരുന്നുവെന്നതും റെഗിനെ പിന്നീട് യൊഹാൻ ഫ്രെഡെറിക് ഷ്ളെഗെലിനെ വിവാഹം ചെയ്തതിനു ശേഷവും അതിന്റെ തീവ്രതയ്ക്കു കുറവു വന്നിരുന്നില്ലെന്നതും സത്യമാണ്‌. ഇരുവരും കോപ്പെൻഹേഗനിൽ തന്നെയായിരുന്നു താമസമെങ്കിലും തെരുവുകളിൽ വച്ചു സാന്ദർഭികമായി കണ്ടുമുട്ടുന്നതിൽ ഒതുങ്ങിനിന്നു അവരുടെ പിന്നീടുള്ള ബന്ധം. അവരോടു സംസാരിക്കാൻ അദ്ദേഹം ഒരിക്കൽ ഷ്ളെഗെലിനോടു സമ്മതം ചോദിച്ചുവെങ്കിലും അതനുവദിക്കപ്പെട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ കൃതികൾ പലതിലും റെഗിനെയ്ക്കു മനസ്സിലാകാൻ വേണ്ടിയുള്ള സൂക്ഷ്മപരാമർശങ്ങൾ അടങ്ങിയിരിക്കുന്നു. ഷ്ളെഗെൽ ഡാനിഷ് വെസ്റ്റ് ഇൻഡീസിന്റെ ഗവർണറായി നിയമിക്കപ്പെട്ടതിനെ തുടർന്ന് റെഗിനെ രാജ്യം വിട്ടു. അവർ തിരിച്ചു വരുമ്പോഴേക്കും കീർക്കെഗോർ മരിച്ചിരുന്നു. 1904ൽ മരിച്ച റെഗിനെയെ കോപ്പെൻഹേഗനിലെ അസിസ്റ്റൻസ് സിമിത്തേരിയിൽ കീർക്കെഗോറിനു സമീപം തന്നെയാണ്‌ അടക്കിയിരിക്കുന്നത്.



(1839 ഫെബ്രുവരി 2ലെ ഡയറിയില്‍ നിന്ന്‍)

എന്റെ ഹൃദയത്തിന്റെ പരമാധികാരമേറ്റവളേ, റെഗീനാ, എന്റെ നെഞ്ചിലെ രഹസ്യവിലങ്ങളിൽ, സ്വർഗ്ഗത്തേക്കെന്നപോലെ നരകത്തിലേക്കും തുല്യദൂരമായ എന്റെ ജീവിതാശയത്തിനു നടുവിലൊളിച്ചിരിക്കുന്നവളേ- അജ്ഞാതദേവതേ! ഹാ, എനിക്കിപ്പോൾ കവികൾ പറയുന്നതു വിശ്വാസമാകുന്നു: തന്റെ പ്രണയഭാജനത്തെ ആദ്യമായി കാണുമ്പോൾ അവളെ പണ്ടേ തന്നെ താൻ കണ്ടിരിക്കുന്നുവെന്നു കാമുകനു തോന്നുമെന്ന്; ഏതു ജ്ഞാനത്തെപ്പൊലെയും പ്രണയവും പ്രത്യഭിജ്ഞയാണെന്ന്; ഒരേയൊരു വ്യക്തിയിലാണെങ്കിലും പ്രണയത്തിനുമുണ്ട് അതിന്റെ പ്രവചനങ്ങളും അതിന്റെ പ്രകാരങ്ങളും അതിന്റെ പുരാണങ്ങളും അതിന്റെ പഴയ നിയമവുമെന്ന്. എവിടെയും, ഏതു സ്ത്രീയുടെ മുഖത്തും ഞാൻ കാണുന്നത് നിന്റെ സൗന്ദര്യത്തിലെ ലക്ഷണങ്ങളാണ്‌; എന്നാൽ ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും സൗന്ദര്യം വാറ്റിയെടുത്താലേ നിന്റെ സൗന്ദര്യം ലഭിക്കൂ എന്നെനിക്കു തോന്നുന്നു; എന്റെ ആത്മാവിന്റെ നിഗൂഢതത്വം കാന്തസൂചി പോലെ കൈ ചൂണ്ടുന്ന ദേശം കണ്ടെത്തണമെങ്കിൽ കടലായ കടലെല്ലാം അലയേണ്ടിവരുമെന്നും എനിക്കു തോന്നുന്നു...അന്ധയായ രതിദേവതേ! രഹസ്യത്തിൽ പ്രത്യക്ഷയാവുന്നവളേ, എനിക്കു നീയതു വെളിപ്പെടുത്തുമോ? ഞാൻ തേടി നടക്കുന്നത് ഈ ലോകത്തു തന്നെ എനിക്കു ലഭിക്കുമോ, എന്റെ ജീവിതമെന്ന ഭ്രാന്തൻ തർക്കവാദങ്ങൾ ഇവിടെ വച്ചു തന്നെ ഒരു നിഗമനത്തിലെത്തുമോ, എന്റെ കൈകൾക്കുള്ളിൽ എനിക്കു നിന്നെ കിട്ടുമോ? : അതോ കല്പന ഇങ്ങനെയായിരിക്കുമോ: മുന്നോട്ടു തന്നെ പോവുക! നീ മുമ്പേ പൊയ്ക്കഴിഞ്ഞോ, എന്റെ അഭിനിവേശമേ, മറ്റൊരു രൂപത്തിൽ മറ്റൊരു ലോകത്തിരുന്നെന്നെ മാടിവിളിക്കുകയാണോ നീ? ഹാ, എങ്കിൽ നിന്നെ പിന്തുടരാനും മാത്രം ഭാരരഹിതനാവാൻ വേണ്ടി സകലതും ഞാൻ വലിച്ചെറിയും.


1841ലെ ഈ ഡയറിക്കുറിപ്പ് റെഗിനെയുമായുള്ള വിവാഹനിശ്ചയത്തിന്റെയും അതിൽ നിന്നുള്ള പിന്മാറ്റത്തിന്റെയും ഒരു വിവരണമാണ്‌. കീർക്കെഗോർ മരിച്ചതിനു ശേഷം അവരുമായുള്ള ബന്ധത്തിന്റെ മറ്റു രേഖകൾക്കൊപ്പം ഇതും അവർക്കയച്ചുകൊടുത്തിരുന്നു. 1904ൽ അവരുടെ മരണശേഷമാണ്‌ ഇത് പ്രസിദ്ധീകരിക്കപ്പെടുന്നത്.

“അവളു”മായുള്ള എന്റെ ബന്ധം

റെഗിനെ ഓൾസെൻ- അവളെ ഞാൻ ആദ്യമായി കാണുന്നത് റോർഡമിന്റെ വീട്ടിൽ വച്ചാണ്‌. അവളുടെ വീട്ടുകാരെ പരിചയപ്പെടുന്നതിനു മുമ്പുള്ള നാളുകളിൽ ഇവിടെ വച്ചാണ്‌ ഞാൻ ശരിക്കവളെ കാണുന്നത്. (ഒരർത്ഥത്തിൽ ബോലെറ്റെ റോർഡമിനോട് എനിക്കൊരു കടപ്പാടുമുണ്ട്. മുമ്പൊരു കാലത്ത് എനിക്ക് ബോലെറ്റെയോട് ഒരനുഭാവം തോന്നിയിരുന്നു, അതവൾക്ക് എന്നോടും തോന്നിയിരിക്കാം. അതെല്ലാം പക്ഷേ നിഷ്കളങ്കമായിരുന്നു, വെറും ബൗദ്ധികമായിരുന്നു.)

എന്റെ അച്ഛൻ മരിക്കുന്നതിനു മുമ്പു തന്നെ അവളുടെ കാര്യത്തിൽ ഞാൻ ഒരു തീരുമാനമെടുത്തിരുന്നു. അദ്ദേഹം 1838 ആഗസ്റ്റ് 9നു മരിച്ചു. ഞാൻ പരീക്ഷയ്ക്കു തയാറെടുത്തു. ഇക്കാലമത്രയും അവളുടെ ജീവിതം എന്റെ ജീവിതത്തിൽ പിണഞ്ഞുചേരാൻ ഞാൻ വിട്ടുകൊടുത്തു.

1840 വേനല്ക്കാലത്താണ്‌ ദൈവശാസ്ത്രത്തിലുള്ള അവസാനപ്പരീക്ഷ ഞാൻ എഴുതുന്നത്.
സമയം കളയാതെ ഞാൻ അവളെ കാണാൻ പോയി. പിന്നെ ഞാൻ ജട്ട് ലാന്റിലേക്കു പോയി. പുസ്തകങ്ങൾ വായിക്കാൻ കൊടുത്തും വായിക്കാനുള്ള ഭാഗങ്ങൾ നിർദ്ദേശിച്ചും അക്കാലത്തു തന്നെ ഞാനവളെ ചൂണ്ടയിടാൻ തുടങ്ങിയിരിക്കണം.

ആഗസ്റ്റിൽ ഞാൻ തിരിച്ചുപോന്നു. കൃത്യമായി പറഞ്ഞാൽ ആഗസ്റ്റ് 9 മുതൽ സെപ്തംബർ വരെയുള്ള കാലത്താണ്‌ ഞാൻ അവളുമായി കൂടുതൽ അടുക്കുന്നത്.

ഇക്കാര്യത്തിൽ ഒരു തീരുമാനമാകണമെന്നുള്ള ദൃഢനിശ്ചയത്തോടെ സെപ്തംബർ 8ന്‌ ഞാൻ വീട്ടിൽ നിന്നിറങ്ങി. അവളുടെ വീടിനു പുറത്തുള്ള തെരുവിൽ വച്ച് ഞങ്ങൾ പരസ്പരം കണ്ടു. വീട്ടിൽ ആരുമില്ലെന്ന് അവൾ പറഞ്ഞു. ഞാൻ കാത്തിരുന്ന ക്ഷണമാണതെന്നു ധരിക്കാനും മാത്രം മുഠാളനായിപ്പോയി ഞാൻ. അവളോടൊപ്പം ഞാൻ ഉള്ളിലേക്കു ചെന്നു. സ്വീകരണമുറിയിൽ ഞങ്ങൾ നിന്നു, ഞങ്ങൾ രണ്ടു പേർ മാത്രം. അവൾ അല്പം അസ്വസ്ഥയായിരുന്നു. അവൾ സാധാരണ ചെയ്യാറുള്ള പോലെ പിയാനോയിൽ എന്തെങ്കിലും വായിക്കാൻ ഞാൻ പറഞ്ഞു. അവൾ അതനുസരിച്ചു; പക്ഷേ എനിക്കതിൽ താല്പര്യം തോന്നിയില്ല. ഞാൻ പാട്ടുപുസ്തകമെടുത്ത്, അല്പം ഊക്കോടെയല്ലാതെയല്ല, പിയായാനോയ്ക്കു മുകളിലേക്കിട്ടിട്ട് അവളോടു പറഞ്ഞു, “ഓ, ഇപ്പോൾ സംഗീതം ആർക്കു വേണം! എനിക്കു വേണ്ടത് നിന്നെയാണ്‌, രണ്ടു കൊല്ലമായി ഞാൻ തേടി നടന്നത് നിന്നെയാണ്‌.” അവൾ നിശബ്ദയായിരുന്നു. ഞാൻ പക്ഷേ, അവളെ ആകർഷിക്കാൻ വേണ്ടി ഒന്നും പറയാൻ പോയില്ല; എന്നെ വേട്ടയാടുന്ന വിഷാദത്തെക്കുറിച്ചു പറഞ്ഞ് ഞാനവൾക്കു മുന്നറിയിപ്പു കൊടുക്കുക കൂടിച്ചെയ്തു. എന്നാൽ അവൾ ഷ്ളെഗെലുമായുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, “ആ ബന്ധം ബ്രായ്ക്കറ്റിൽ കിടക്കട്ടെ; മുൻഗണന എനിക്കു തന്നെ.”

അവൾ തീർത്തും നിശബ്ദയായിരുന്നു. ഞാൻ ഒടുവിൽ അവിടെ നിന്നു പോന്നു; ഞങ്ങൾ രണ്ടു പേർ മാത്രം അവിടെ അങ്ങനെ നില്ക്കുന്നത് ആരെങ്കിലും കണ്ടാലോ എന്ന പേടിയായിരുന്നു എനിക്ക്; അവളുടെ മനസ്സ് സ്വസ്ഥമല്ലെന്നതിന്റെ ഉത്കണ്ഠയും ഉണ്ടായിരുന്നു. ഞാൻ നേരെ അവളുടെ അച്ഛനെ കാണാൻ പോയി. ഞാനവളെ അത്ര ആഴത്തിൽ സ്വാധീനിച്ചുവോ എന്ന വല്ലാത്ത പേടി എനിക്കുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഞാൻ അവളെ കാണാൻ ചെന്നത് തെറ്റിധാരണകൾക്കു വഴി കൊടുക്കുമോ, അവളുടെ പേരു ചീത്തയാക്കുമോ എന്നും ഞാൻ ഭയന്നു. അവളുടെ അച്ഛൻ എതിർത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ല; എന്നാൽ എതിരഭിപ്രായമല്ലെന്നത് എനിക്കു കാണാൻ പറ്റിയിരുന്നു. ഒരു കൂടിക്കാഴ്ചയ്ക്ക് ഞാൻ സമയം ചോദിച്ചു; പത്താം തീയതി ഉച്ച തിരിഞ്ഞ് അതു നടക്കുകയും ചെയ്തു. അവളെ വശത്താക്കാനുദ്ദേശിച്ചുള്ള യാതൊന്നും ഞാൻ പറഞ്ഞില്ല- അവൾ സമ്മതം മൂളി.
ആ കുടുംബത്തിലുള്ള എല്ലാവരുമായി പെട്ടെന്നു തന്നെ ഞാൻ ഒരടുപ്പം സ്ഥാപിച്ചു. എനിക്കെന്നും വലിയ കാര്യമായിരുന്ന അവളുടെ അച്ഛന്റെ മേൽ എന്റെ എല്ലാ അറിവും കഴിവും ഞാൻ കൊണ്ടു ചൊരിയുകയും ചെയ്തു.

പക്ഷേ എന്റെ ഉള്ളിൽ അതായിരുന്നില്ല; തെറ്റായ ചുവടു വയ്പാണു നടത്തിയതെന്ന് പിറ്റേ ദിവസം എനിക്കു ബോദ്ധ്യമായി. എന്നെപ്പോലൊരു പാപിയ്ക്ക്, അതിനു പശ്ചാത്തപിക്കുന്നവന്‌, എന്റെ പൂർവജീവിതം, എന്റെ ഇതു വരെയുള്ള ജീവിതം, എന്റെ വിഷാദം തന്നെ മതിയാകും.

അന്നത്തെ എന്റെ മനോവേദന പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
അവൾ അതൊന്നും ശ്രദ്ധിച്ചില്ലെന്നു തോന്നി. അവൾ വലിയ ഉത്സാഹത്തിലായിരുന്നു; എന്റെ വിവാഹാഭ്യർത്ഥന താൻ സ്വീകരിച്ചത് എന്നോടു കരുണ തോന്നിയിട്ടാണെന്നു കൂടി ആ ഉത്സാഹത്തള്ളിച്ചയുടെ ഒരു നിമിഷത്തിൽ അവൾ പറഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ അത്ര ഉത്സാഹവതിയായി അവളെ മുമ്പു ഞാൻ കണ്ടിട്ടില്ല.

ഒരർത്ഥത്തിൽ അതായിരുന്നു അപകടം. അവളുടെ വാക്കുകൾ വെളിവാക്കുന്നതിൽ കൂടുതലായി അവളതിനെ കാര്യമായിട്ടെടുക്കാതിരുന്നെങ്കിൽ; അവളതു കാര്യമായിട്ടെടുക്കാതിരുന്നാൽ ഞാൻ രക്ഷപെട്ടു. എനിക്കു വീണ്ടും ധൈര്യം തിരിച്ചുകിട്ടി.
പിന്നെ ഞാൻ എന്റെ കരുത്തെല്ലാം പ്രയോഗിച്ചു- അവൾ ശരിക്കും കീഴടങ്ങി; പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനു നേരേ എതിരാണു സംഭവിച്ചത്: അവൾ നിരുപാധികമായി എനിക്കു സ്വയം വിട്ടു തന്നു, അവൾ എന്നെ ആരാധിച്ചു. ഒരു പരിധി വരെ അതിനു കുറ്റക്കാരൻ ഞാൻ തന്നെ...എന്റെ വിഷാദപ്രവണത വീണ്ടും കണ്ണു തുറന്നു. അവൾക്കെന്നോടുള്ള സമർപ്പണം എല്ലാ ഉത്തരാവാദിത്തവും എന്റെ മേൽ ചുമത്തുമ്പോൾത്തന്നെ അവളുടെ സ്വാഭിമാനം ആ ഉത്തരവാദിത്തത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയുമായിരുന്നു. എന്റെ അഭിപ്രായം, എന്റെ ചിന്തയും, അതു ദൈവം എനിക്കു തന്ന ശിക്ഷയാണ്‌ എന്നായിരുന്നു.

വൈകാരികമായി അവൾ എങ്ങനെയാണ്‌ എന്നെ സ്വാധീനിച്ചതെന്ന് ഖണ്ഡിതമായി പറയാൻ എനിക്കു കഴിയില്ല. ഒരു കാര്യം തീർച്ചയാണ്‌: അവൾ എനിക്കു സ്വയം സമർപ്പിച്ചു, എന്നെ ആരാധിക്കുക കൂടി ചെയ്തു; അതെന്നെ അത്രയ്ക്കു സ്പർശിച്ചതിനാൽ അവൾക്കു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയാറുമായിരുന്നു. പാപപരിഹാരം ചെയ്യുന്നവനായിരുന്നില്ല ഞാനെങ്കിൽ, എനിക്കൊരു പൂർവജീവിതമില്ലായിരുന്നുവെങ്കിൽ, വിഷാദപ്രകൃതി ആയിരുന്നില്ല ഞാനെങ്കിൽ അവളുമായുള്ള ഐക്യം ഞാൻ സ്വപ്നം കണ്ടതിനെക്കാളൊക്കെ എന്നെ സന്തോഷവാനാക്കുമായിരുന്നു. കഷ്ടമെന്നു പറയട്ടെ, ഞാൻ എന്താണോ അതായതിനാൽ, അവളോടൊപ്പമുള്ളതിനേക്കാൾ അവളില്ലാത്ത അസന്തുഷ്ടിയിലായിരിക്കും ഞാൻ സന്തുഷ്ടനാവുക എന്നു പറയേണ്ടി വരുന്നു. അവളെന്നെ അത്രമേൽ വശീകരിച്ചിരിക്കുന്നു; അവൾക്കു വേണ്ടി എന്തു ചെയ്യാനും എനിക്കിഷ്ടമായിരുന്നു.
പക്ഷേ ദൈവത്തിൽ നിന്ന് ഒരു പ്രതിഷേധം ഉണ്ടായി, അങ്ങനെയാണ്‌ ഞാനതു മനസ്സിലാക്കുന്നത്. വിവാഹം. അവളിൽ നിന്ന് അത്രയധികം എനിക്കൊളിപ്പിക്കണമായിരുന്നു, സത്യമല്ലാത്തതൊന്നിനെ എനിക്കാധാരമാക്കണമായിരുന്നു.
മോതിരം തിരിച്ചയച്ചുകൊടുത്തുകൊണ്ട് ഞാനവൾക്കു കത്തെഴുതി. ആ കത്ത് ഒരു വാക്കും കുറയാതെ “മനഃശാസ്ത്രപരീക്ഷണങ്ങ”ളിൽ കാണാം.  ആരോടും, ഒറ്റ മനുഷ്യനോടും അതിനെക്കുറിച്ചു ഞാൻ മിണ്ടിയില്ല; ഒരു കുഴിമാടത്തെക്കാൾ നാവിറങ്ങിയ ഞാൻ. ആ പുസ്തകം അവളുടെ കൈകളിലെത്താനിടയായാൽ അവൾക്കതോർമ്മ വരണമെന്ന് ഞാൻ ആഗ്രഹിച്ചു.

അവൾ എന്തു ചെയ്തു? സ്ത്രീസഹജമായ നൈരാശ്യത്തിന്റെ പരകോടിയിൽ അവൾ പരിധിക്കപ്പുറത്തേക്കു കാലെടുത്തു വച്ചു. ഞാൻ വിഷാദരോഗിയാണെന്ന് അവൾക്കറിയാമായിരുന്നിരിക്കണം; ആകാംക്ഷ എന്നെ അറ്റകൈയെടുക്കാൻ പ്രേരിപ്പിക്കുമെന്ന് അവൾ കരുതിയിരിക്കും. നേരേ മറിച്ചാണു സംഭവിച്ചത്. അറ്റകൈയെടുക്കുന്ന ഘട്ടത്തിലേക്ക് ഉത്കണ്ഠ എന്നെ തള്ളിക്കൊണ്ടു പോയിരുന്നുവെന്നത് ശരിയാണ്‌; പക്ഷേ പിന്നെ ഞാൻ ചെയ്തത് അവളെന്നെ സ്വയം വിട്ടുപോകാൻ എന്റെ പ്രകൃതത്തെ കഴിയുന്നത്ര ചുരുക്കാനായി സർവശക്തിയും പ്രയോഗിക്കുകയാണ്‌.ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളു, സർവശക്തിയും ഉപയോഗിച്ച് അവളെ പിന്തിരിപ്പിക്കുക.
കാപട്യത്തിന്റെ ആ രണ്ടുമാസക്കാലം അവളോടു ഞാൻ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു: വിട്ടുകളയുക, എന്നെ വിട്ടയക്കുക. നിനക്കിതു താങ്ങാൻ പറ്റില്ല. അതിന്‌ വികാരതീക്ഷ്ണമായ അവളുടെ മറുപടി എന്തു സഹിക്കേണ്ടി വന്നാലും എന്നെ വിട്ടയക്കുകയില്ല എന്നായിരുന്നു.
വിവാഹത്തിൽ നിന്നു പിന്മാറിയതു താനാണെന്ന ധാരണയുണ്ടാക്കാൻ ഞാനൊരു നിർദ്ദേശം വച്ചു; അങ്ങനെയെങ്കിൽ അവൾക്ക് അപമാനത്തിൽ നിന്നു രക്ഷപ്പെടാമല്ലോ. അതും അവൾക്കു സമ്മതമായില്ല. അവളുടെ മറുപടി ഇങ്ങനെയായിരുന്നു: മറ്റേതു താങ്ങാമെങ്കിൽ ഇതും താങ്ങാവുന്നതേയുള്ളു. സോക്രാട്ടിക് വാദം പോലെ അവൾ പറഞ്ഞു: തന്റെ സാന്നിദ്ധ്യത്തിൽ ആരും യാതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല, തന്റെ അഭാവത്തിൽ ആളുകൾ എന്തു പറഞ്ഞാലും അതു തന്നെ സംബന്ധിക്കുന്നതുമല്ല.

കഠിനമായ മാനോയാതനയുടെ കാലമായിരുന്നു അത്: അത്ര ക്രൂരനാവുക, അതേ സമയം എന്നെപ്പോലെ അത്ര സ്നേഹിക്കുക. ഒരു പെൺപുലിയെപ്പോലെ അവൾ ചെറുത്തുനിന്നു. ദൈവം വീറ്റോ ചെയ്തിരുന്നില്ലെങ്കിൽ അവൾ വിജയിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.

അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോൾ അതു തകർന്നു. അവൾ നൈരാശ്യത്തിലാണ്ടു. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരാളെ ശാസിച്ചു. അതേ എനിക്കു ചെയ്യാനുണ്ടായിരുന്നുള്ളു.
അവളെ കണ്ടിട്ട് ഞാൻ നേരെ തിയേറ്ററിലേക്കു പോയി; എനിക്ക് എമിൽ ബോസെനെ കാണണമായിരുന്നു. നാടകം കഴിഞ്ഞിരുന്നു. ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ എറ്റാസ്ട്രാഡ് ഓൾസെൻ അടുത്തുവന്നു ചോദിച്ചു, “എനിക്കൊന്നു സംസാരിക്കാമോ?” ഞങ്ങൾ ഒരുമിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. “അവൾ മരിച്ചുപോകും, ആകെ നൈരാശ്യത്തിലാണവൾ.” “അവളെ ഞാൻ സമാധാനിപ്പിച്ചു കൊള്ളാം; പക്ഷേ ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു“ ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു, ”ഞാനല്പം അഭിമാനിയാണ്‌, ഇതു പറയാൻ എനിക്കു വിഷമമുണ്ട്, എന്നാലും ഞാൻ അപേക്ഷിക്കുകയാണ്‌, നിങ്ങൾ അവളെ ഉപേക്ഷിക്കരുത്.“ അദ്ദേഹം മഹാമനസ്കനായിരുന്നു, അദ്ദേഹം പറഞ്ഞത് എന്നെ പിടിച്ചു കുലുക്കുകയും ചെയ്തു. പക്ഷേ വഴങ്ങിക്കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. അടുത്ത ദിവസം കാലത്ത് അവളുടെ ഒരു കത്തു കിട്ടി, രാത്രി മുഴുവൻ താൻ ഉറങ്ങിയിട്ടില്ലെന്നും ഞാൻ ഒന്നു ചെന്നു കാണണമെന്നും പറഞ്ഞുകൊണ്ട്. ഞാൻ അവളെ പോയിക്കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവൾ ചോദിച്ചു: ”നിങ്ങൾ ഒരിക്കലും വിവാഹം കഴിക്കില്ലേ?“ ഞാൻ പറഞ്ഞു, ”പത്തുകൊല്ലം അടിച്ചുപൊളിച്ചു ജീവിക്കണം, അതു കഴിഞ്ഞാൽ ചിലപ്പോൾ ചെയ്തെന്നു വരാം; കിളിന്തു മാംസം വേണ്ടേ, ഒന്നുഷാറാവാൻ!“ അത് ഒഴിവാക്കാൻ പറ്റാത്ത ഒരു ക്രൂരതയായിരുന്നു. അപ്പോൾ അവൾ പറഞ്ഞു: ”നിങ്ങളെ വേദനിപ്പിച്ചതിന്‌ എനിക്കു മാപ്പു തരണം.“ ഞാൻ പറഞ്ഞു: ”മാപ്പു ചോദിക്കേണ്ടത് ഞാനാണ്‌.“ അവൾ പറഞ്ഞു: ”എന്നെ മറക്കില്ലെന്ന് ഉറപ്പു തരൂ.“ ഞാൻ ഉറപ്പു കൊടുത്തു. ”എന്നെ ചുംബിക്കൂ,“ അവൾ പറഞ്ഞു. ഞാൻ ചുംബിച്ചു, എന്നാൽ വികാരമില്ലാതെ. ദയാപരനായ ദൈവമേ!

അങ്ങനെ ഞങ്ങൾ പിരിഞ്ഞു. അന്നു രാത്രി മുഴുവൻ കട്ടിലിൽ കിടന്നു ഞാൻ കരഞ്ഞു. എന്നാൽ കാലത്തായപ്പോൾ ഞാൻ എന്റെ പൂർവ്വസ്ഥിതി വീണ്ടെടുത്തിരുന്നു; കളിയും തമാശയുമൊക്കെ വേണ്ടതിലധികമായിരുന്നു. താൻ അവളുടെ വീട്ടിൽ ചെന്ന് ഞാൻ ഒരു തെമ്മാടിയല്ലെന്നു തെളിയിക്കാൻ പോവുകയാണെന്ന് എന്റെ സഹോദരൻ പറഞ്ഞു. “അങ്ങനെയെന്തെങ്കിലും ചെയ്താൽ നിന്റെ തല ഞാൻ തെറിപ്പിക്കും.” എത്ര ആഴത്തിലാണ്‌ ആ സംഭവം എന്നെ ഉത്കണ്ഠാകുലനാക്കിയിരിക്കുന്നതെന്നതിന്‌ ഏറ്റവും നല്ല തെളിവ്. ഞാൻ ബെർലിനിലേക്കു പോയി. എന്റെ മനോവേദന തടുക്കരുതാത്തതായിരുന്നു. അവൾക്കു കൊടുത്ത വാഗ്ദാനം ഇതുവരെ ഞാൻ ലംഘിച്ചിട്ടില്ല; എന്നും അവളെകുറിച്ചാലോചിക്കുന്നതിനു പുറമേ ദിവസത്തിലൊരിക്കലെങ്കിലും, പലപ്പോഴും രണ്ടു വട്ടവും, എന്റെ പ്രാർത്ഥനയിൽ അവളെ ഉൾപ്പെടുത്താറുണ്ട്.

“സ്ത്രീലമ്പടന്റെ ഡയറി” അവൾക്കു വേണ്ടി, അവൾക്കെന്നോടു വെറുപ്പു തോന്നാൻ വേണ്ടി എഴുതിയതാണ്‌. ആമുഖം അവളെയാണ്‌ ലക്ഷ്യം വയ്ക്കുന്നത്, അതുപോലെ പലതും: പുസ്തകത്തിന്റെ തീയതി, അവളുടെ അച്ഛനുള്ള സമർപ്പണം. പുസ്തകത്തിൽ തന്നെ പരിത്യാഗത്തെക്കുറിച്ച് ചെറിയൊരു സൂചനയുമുണ്ട്:  അയാളുടെ ദൃഢവിശ്വാസത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു വിജയിക്കുമ്പോഴേ കാമുകിയ്ക്കു കാമുകനെ നഷ്ടപ്പെടുന്നുള്ളുവെന്ന്. അവൾ അതു വായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.

ബെർലിനിൽ ഞാൻ ആറു മാസമേ ഉണ്ടായുള്ളു. ഒന്നരക്കൊല്ലമാണ്‌ ഞാൻ ശരിക്കും ഉദ്ദേശിച്ചിരുന്നത്. ഞാൻ അത്ര വേഗം മടങ്ങിവന്നത് അവൾ ശ്രദ്ധിച്ചുകാണണം. അതു ശരിയായിരുന്നു; ഈസ്റ്റർ കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ച പള്ളിയിൽ നിന്നിറങ്ങുമ്പോൾ അവൾ എന്നെ കാത്തു നിന്നിരുന്നു. പക്ഷേ ഞാൻ ഒഴിഞ്ഞു മാറിക്കളഞ്ഞു. അവൾക്കെന്നോട് അകല്ച തോന്നിക്കുകയായിരുന്നു എന്റെ ലക്ഷ്യം;  വിദേശത്തായിരുന്നപ്പോൾ ഞാൻ അവളെക്കുറിച്ചു ചിന്തിക്കുകയായിരുന്നുവെന്ന് അവളറിയുന്നത് എനിക്കിഷ്ടമായിരുന്നില്ല...

അവളുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാൽവയ്പ് എന്റെ കാർമ്മികത്വത്തിലാണ്‌ നടന്നതെന്നതിൽ സംശയമില്ല. ഷ്ളെഗെലുമായുള്ള വിവാഹനിശ്ചയത്തിനു തൊട്ടു മുമ്പൊരു ദിവസം പള്ളിയിൽ വച്ച് ഞങ്ങൾ കാണാൻ ഇടയായിരുന്നു. ഞാൻ നോട്ടം മാറ്റാൻ പോയില്ല. രണ്ടു തവണ അവൾ തലയാട്ടിക്കാണിച്ചു. ഞാൻ തല കുലുക്കി. അതിനർത്ഥം “നീയെന്നെ വിട്ടുകളഞ്ഞേ പറ്റൂ” എന്നായിരുന്നു. അവൾ പിന്നെയും തലയാട്ടി; ഞാൻ ആവുന്നത്ര സൗഹൃദഭാവത്തിൽ തല കുലുക്കി. അതിനർത്ഥം “നിന്നോടുള്ള സ്നേഹം പോയിട്ടില്ല” എന്നുമായിരുന്നു.

പിന്നീട്, ഷ്ളെഗെലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം, തെരുവിൽ വച്ച് അവൾ എന്നെ കണ്ടു; കഴിയുന്നത്ര സ്നേഹത്തിലാണ്‌ അന്നവൾ എന്നോടു സംസാരിച്ചത്. എനിക്ക് അവൾ പറഞ്ഞതു പിടി കിട്ടിയില്ല; കാരണം വിവാഹനിശ്ചയത്തെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല. ചോദ്യരൂപത്തിൽ അവളുടെ മുഖത്തു നോക്കിക്കൊണ്ട് ഞാൻ തല കുലുക്കി. എനിക്കതിനെക്കുറിച്ചറിയാമെന്ന് അവൾ കരുതിയിരിക്കണം; അവൾ എന്റെ സമ്മതം ചോദിച്ചതാവണം.

അവൾക്കു ദീപ്തമായ ആ ദിവസം പള്ളിയിൽ ഞാനുണ്ടായിരുന്നു.


2017, ഫെബ്രുവരി 1, ബുധനാഴ്‌ച

കീർക്കെഗോർ - നിങ്ങൾ കാണുന്നയാളെ സ്നേഹിക്കുക

kierkegaard-4dec7ced54e74_360x225


ഒരാളെ അയാളുടെ ദൗർബല്യങ്ങളും സ്ഖലിതങ്ങളും അപൂർണ്ണതകളും കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ സ്നേഹിക്കുന്നത് ശരിയ്ക്കുള്ള സ്നേഹമല്ല. അല്ല, സ്നേഹിക്കുക എന്നാൽ ആ ദൗർബല്യങ്ങളും സ്ഖലിതങ്ങളും അപൂർണ്ണതകളുമിരിക്കെത്തന്നെ അയാളെ സ്നേഹാർഹനായി കാണുക എന്നാണ്‌, ആ ദൗർബല്യങ്ങളോടും സ്ഖലിതങ്ങളോടും അപൂർണ്ണതകളോടുമൊപ്പം അയാളെ സ്നേഹിക്കുക എന്നാണ്‌. നമുക്കന്യോന്യം മനസ്സിലാക്കാൻ ശ്രമിക്കാം.

രണ്ടു ചിത്രകാരന്മാരുണ്ടെന്നിരിക്കട്ടെ; അവരിൽ ഒരാൾ പറയുന്നു: “ഞാൻ ഒരുപാടു യാത്ര ചെയ്തു, ലോകം കുറേയൊക്കെ കാണുകയും ചെയ്തു; എനിക്കു വരയ്ക്കാനർഹനായി ഒരാളെ കണ്ടെത്താൻ എനിക്കായില്ല. വരയ്ക്കാൻ എന്റെ മനസ്സിനെ പ്രേരിപ്പിക്കുന്ന വിധം സൗന്ദര്യത്തിന്റെ പൂർണ്ണത തികഞ്ഞ ഒരു മുഖം എനിക്കു കണ്ടുകിട്ടിയില്ല. ഞാൻ കണ്ട ഓരോ മുഖത്തിലും ഒന്നല്ലെങ്കിൽ മറ്റൊരു വൈകല്യം കാണാനുണ്ടായിരുന്നു. അങ്ങനെ ഞാൻ തേടിനടന്നതു വെറുതെയായി.”  ഈ കലാകാരൻ മഹാനായ കലാകാരനാണെന്നതിന്റെ സൂചനയാണോ ഇത്? മറിച്ച്, രണ്ടാമത്തെയാൾ പറയുകയാണ്‌: “ഞാൻ വലിയൊരു ചിത്രകാരനാണെന്നൊന്നും പറയുന്നില്ല, ചിത്രകാരനാണെന്നുപോലും പറയുന്നില്ല. ഞാൻ അത്രയധികം യാത്ര ചെയ്തിട്ടുമില്ല. എന്നാൽ, എനിക്കു സുപരിചിതമായ ഒരു പരിമിതവൃത്തത്തിനുള്ളിൽ അത്രയ്ക്കഗണ്യമോ അത്രയ്ക്കു വികലമോ ആയ ഒരു മുഖം ഞാൻ കണ്ടിട്ടില്ല, സുന്ദരമെന്നു പറയാവുന്ന ഒരു വശം കാണാനില്ലാത്തതായി, വിശിഷ്ടമായതെന്തെങ്കിലും കണ്ടെത്താനില്ലാത്തതായി. അതിനാൽ കലാകാരനാണെന്ന അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെങ്കിലും എന്റെ കലയിൽ ഞാൻ തൃപ്തനാണ്‌.“ കലാകാരൻ എന്നു വിളിക്കേണ്ടത് ഇദ്ദേഹത്തെത്തന്നെയാണെന്നല്ലേ, ഇതു ചൂണ്ടിക്കാണിക്കുന്നത്? അയാൾ തന്നോടൊപ്പം കൊണ്ടുവന്ന ‘എന്തോ ഒന്നി’ന്റെ സഹായത്താൽ ഒരു പാടു യാത്ര ചെയ്ത കലാകാരന്‌ ലോകത്തൊരിടത്തും കണ്ടെത്താൻ കഴിയാതെപോയത്  കണ്ടെത്തുകയായിരുന്നു. ആദ്യത്തെ കലാകാരന്‌ ആ ‘എന്തോ ഒന്ന്’ സ്വന്തമായിട്ടില്ലായിരിക്കാം!  ഈ രണ്ടു പേരിൽ രണ്ടാമത്തെയാളല്ലേ യഥാർത്ഥ കലാകാരൻ?

ഒരു വസ്തുവിനെ സ്നേഹിക്കണമെങ്കിൽ അതെങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു നിർത്തില്ലാതിങ്ങനെ പറഞ്ഞുപോവുക എന്നത് വ്യസനകരവും എന്നാൽ സർവ്വസാധാരണവുമായ ഒരു കീഴ്മേൽ മറിച്ചിലാണ്‌. നിങ്ങളുടെ ദൗത്യം സ്നേഹാർഹമായ വസ്തുവിനെ കണ്ടെത്തുകയല്ല, മറിച്ച്, നിങ്ങൾക്കു മുന്നിലുള്ള വസ്തു (അതിനി നിങ്ങൾക്കു വീണുകിട്ടിയതോ നിങ്ങൾ തേടിപ്പിടിച്ചതോ ആകട്ടെ) സ്നേഹാർഹമാണെന്നു കണ്ടെത്തുകയാണ്‌; ആ വ്യക്തി എങ്ങനെയൊക്കെ മാറിയാലും സ്നേഹാർഹനായി അയാളെ കാണുകയാണ്‌. സ്നേഹിക്കുക എന്നാൽ നിങ്ങൾ കാണുന്നയാളെ സ്നേഹിക്കുക എന്നാണ്‌. യോഹന്നാൻ നമ്മെ ഓർമ്മിപ്പിക്കുന്നില്ലേ: ”കണ്മുന്നിലുള്ള തന്റെ സഹോദരനെ സ്നേഹിക്കാത്തവൻ കണ്മുന്നിലില്ലാത്ത ദൈവത്തെ സ്നേഹിക്കുന്നതെങ്ങനെ?“

തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ ക്രിസ്തു നോക്കിയത് ഏതുവിധമാണെന്ന് ഒന്നാലോചിച്ചുനോക്കൂ. അത് തള്ളിക്കളയുന്നൊരു നോട്ടമായിരുന്നോ, തിരസ്കാരത്തിന്റെ നോട്ടമായിരുന്നോ? അല്ല. സ്വന്തം അവിവേകം കൊണ്ട് അപായത്തിന്റെ വക്കിലെത്തിയ കുഞ്ഞിനെ അമ്മ നോക്കുന്ന നോട്ടം പോലെയായിരുന്നു അത്. അടുത്തു ചെന്ന് അവനെ രക്ഷിക്കാൻ പറ്റില്ലെന്നതിനാൽ കുറ്റപ്പെടുത്തുന്നതെങ്കിലും രക്ഷിക്കുന്ന ഒരു നോട്ടത്തോടെ അമ്മ അവനെ അവനറിയാതെ ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോൾ പത്രോസ് അപകടത്തിലായിരുന്നോ? സ്വന്തം സ്നേഹിതനെ ഒറ്റു കൊടുക്കുക എന്നത് എത്ര ഗുരുതരമായ കാര്യമാണെന്ന് കഷ്ടം, നമുക്കു മനസ്സിലാകുന്നില്ല. അതേ സമയം തന്നെ തള്ളിപ്പറഞ്ഞവനാണ്‌ ശരിക്കും അപകടത്തിലായിരിക്കുന്നതെന്ന് ചതിക്കപ്പെട്ട സ്നേഹിതൻ തന്റെ കോപത്തിന്റെയോ വിഷമത്തിന്റെയോ തീവ്രതയിൽ അറിയുന്നുമില്ല. എന്നാൽ താനല്ല, പത്രോസാണ്‌ അപകടത്തിലായിരിക്കുന്നതെന്ന് രക്ഷകൻ വ്യക്തമായി കണ്ടു; രക്ഷ വേണ്ടത് പത്രോസിനാണെന്നും. പത്രോസ് തന്നെ സഹായിക്കാൻ തിടുക്കപ്പെട്ടില്ലെന്ന കാരണത്താൽ തന്റെ ദൗത്യം പരാജയപ്പെട്ടു എന്നു കരുതാനുള്ള ബുദ്ധിമോശം ലോകരക്ഷകൻ കാണിച്ചില്ല. അതേസമയം താൻ രക്ഷിക്കാൻ തിടുക്കപ്പെട്ടില്ലെങ്കിൽ പത്രോസ് നശിച്ചുപോകുമെന്ന് അവൻ കാണുകയും ചെയ്തു.

ക്രിസ്തുവിന്‌ പത്രോസിനോടുള്ള സ്നേഹം പരിധിയറ്റതായിരുന്നു; പത്രോസിനെ സ്നേഹിക്കുന്നതിലൂടെ താൻ കാണുന്ന വ്യക്തിയെ സ്നേഹിക്കുക എന്നത് അവൻ കൈവരിക്കുകയും ചെയ്തു. “പത്രോസേ, എനിക്കിനിയും നിന്നെ സ്നേഹിക്കാൻ കഴിയണമെങ്കിൽ നീ ആദ്യം മാറണം, മറ്റൊരാളാവണം,” എന്ന് അവൻ പറഞ്ഞില്ല. അതെ, അതിന്റെ നേരേ എതിരാണ്‌ അവൻ പറഞ്ഞത്: “പത്രോസേ, നീ പത്രോസാണ്‌, നിന്നെ ഞാൻ സ്നേഹിക്കുന്നു; മറ്റൊരാളാവാൻ സ്നേഹം നിന്നെ സഹായിക്കും.” പത്രോസുമായുള്ള സൗഹൃദം വിച്ഛേദിക്കുകയും അയാൾ മറ്റൊരാളായപ്പോൾ അതു പുനഃസ്ഥാപിക്കുകയുമല്ല ക്രിസ്തു ചെയ്തത്. അല്ല, ആ സൗഹൃദം നിലനിർത്തുകയും അതുവഴി മറ്റൊരാളാവാൻ പത്രോസിനെ തുണയ്ക്കുകയുമായിരുന്നു. അത്രയും വിശ്വസ്തമായ ഒരു സ്നേഹമില്ലാതെ പത്രോസിനെ വീണ്ടും വരുതിയിലാക്കാൻ കഴിയുമായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?

ഒരാൾ വഷളായാൽ പിന്നെ അയാളെ സ്നേഹിക്കേണ്ട ബാദ്ധ്യതയിൽ നിന്നു നാം ഒഴിവായതായി വിഡ്ഢികളായ നാം പലപ്പോഴും കരുതുന്നു. സ്നേഹിക്കേണ്ട ബാദ്ധ്യതയിൽ നിന്നൊഴിവാകുക: എത്ര നിരർത്ഥകമായ ഭാഷാപ്രയോഗമാണത്. നാം കുടഞ്ഞുകളയാൻ കാത്തിരിക്കുന്ന ഒരു ഭാരമാണ്‌ സ്നേഹമെന്നോ! ഈ വിധത്തിലാണ്‌ നിങ്ങൾ ഒരു വ്യക്തിയെ കാണുന്നതെങ്കിൽ നിങ്ങൾ അയാളെ കാണുന്നതേയില്ല. നിങ്ങൾ കാണുന്നത് അയോഗ്യത മാത്രമാണ്‌, അപൂർണ്ണത മാത്രമാണ്‌, അതുവഴി നിങ്ങൾ സമ്മതിക്കുകയുമാണ്‌, അയാളെ സ്നേഹിച്ചപ്പോൾ നിങ്ങൾ ശരിക്കും അയാളെയല്ല കണ്ടിരുന്നതെന്ന്, അയാളുടെ മേന്മയും പൂർണ്ണതകളുമാണ്‌ കണ്ടിരുന്നതെന്ന്. യഥാർത്ഥസ്നേഹമെന്നാൽ ഒരാളെ കാണുന്നപോലെ സ്നേഹിക്കുക എന്നാണ്‌. ഊന്നൽ ഒരാളുടെ പൂർണ്ണതകളെ സ്നേഹിക്കുക എന്നതിലല്ല, അയാളെ അയാളായിത്തന്നെ സ്നേഹിക്കുന്നതിലാണ്‌; അയാൾക്കുണ്ടായിരിക്കാവുന്ന യോഗ്യതകളും അയോഗ്യതകളും എന്തുമായിക്കോട്ടെ.

ഒരാളിൽ കാണുന്ന മേന്മകൾ വെച്ചിട്ട് അയാളെ സ്നേഹിക്കുന്നവൻ അയാളെ കാണുന്നില്ല, അതിനാൽ യഥാർത്ഥമായി സ്നേഹിക്കുന്നുമില്ല; കാരണം, ആ മേന്മകൾ ഇല്ലാതാവുന്നതോടെ അയാളുടെ സ്നേഹവും ഇല്ലാതാവുകയാണ്‌. അതേ സമയം ഒരാൾ അടിമുടി മാറിയാലും അയാൾ ഇല്ലാതാകുന്നില്ലല്ലോ. സ്നേഹം സ്വർഗ്ഗത്തിലേക്കു ചാടിക്കയറുകയല്ല, അത് സ്വർഗ്ഗത്തു നിന്നിറങ്ങിവരികയാണ്‌, സ്വർഗ്ഗവും കൊണ്ടു വരികയാണ്‌. അത് താഴേക്കിറങ്ങുകയും ഒരു വ്യക്തിയെ, അയാളുടെ നല്ലതും ചീത്തയുമായ സകല മാറ്റങ്ങൾക്കിടയിലും അയാളെ സ്നേഹിക്കുകയുമാണ്‌; കാരണം, ആ മാറ്റങ്ങൾക്കുള്ളിലും അത് ഒരേയാളെത്തന്നെയേ കാണുന്നുള്ളു. മാനുഷികമായ സ്നേഹം എപ്പോഴും സ്നേഹഭാജനത്തിന്റെ പൂർണ്ണതകൾക്കു പിന്നാലെയാണു പറക്കുക. ക്രിസ്തീയസ്നേഹം അപൂർണ്ണതകളും ദൗർബല്യങ്ങളുമിരിക്കെത്തന്നെ സ്നേഹിക്കുന്നു. ഓരോ മാറ്റത്തിലും സ്നേഹം കൂടെ നില്ക്കും, താൻ കാണുന്ന വ്യക്തിയെ സ്നേഹിച്ചുകൊണ്ട്.

കഷ്ടം, സ്നേഹിക്കാൻ പരിപൂർണ്ണനായ ഒരാളെ കണ്ടെത്തുന്നതിനെക്കുറിച്ചണ്‌ നാം സദാസമയവും പറഞ്ഞുകൊണ്ടിരിക്കുന്നത്. താൻ  കാണുന്നയാളെ പരിധിയറ്റു സ്നേഹിക്കുന്നയാൾ തന്നെയാണ്‌ പൂർണ്ണനായ വ്യക്തി എന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. നാം മനുഷ്യർ എപ്പോഴും പൂർണ്ണത തേടി മുകളിലേക്കു നോക്കുകയാണ്‌; ക്രിസ്തുവിലാകട്ടെ, സ്നേഹം താഴെ മണ്ണിലേക്കു നോക്കുകയും താൻ കാണുന്നയാളെ സ്നേഹിക്കുകയുമാണ്‌. അപ്പോൾ, സ്നേഹത്തിൽ പൂർണ്ണതയാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ കാണുന്നയാളെ സ്നേഹിക്കാൻ യത്നിക്കുക, അയാളുടെ അപൂർണ്ണതകളും ദൗർബല്യങ്ങളുമൊക്കെയായി, നിങ്ങൾക്കയാൾ എങ്ങനെ കാണപ്പെടുന്നുവോ, അതുപോലെ. അയാളെ സ്നേഹിക്കുക, അയാൾ അടിമുടി മാറിക്കഴിഞ്ഞാലും, അയാൾക്കിപ്പോൾ നിങ്ങളെ സ്നേഹമില്ലെന്നാണെങ്കിലും, നിങ്ങളെക്കാണുമ്പോൾ അയാൾ മുഖം തിരിക്കുകയാണെങ്കിലും, മറ്റൊരു സ്നേഹത്തിലേക്കയാൾ തിരിയുകയാണെങ്കിലും. നിങ്ങളെ വഞ്ചിക്കുമ്പോൾ, നിങ്ങളെ തിരസ്കരിക്കുമ്പോൾ അയാളെങ്ങനെയാണോ, അതുപോലെ അയാളെ സ്നേഹിക്കുക. നിങ്ങൾ കാണുന്നയാളെ സ്നേഹിക്കുക, നിങ്ങൾ സ്നേഹിക്കുന്നയാളെ കാണുകയും ചെയ്യുക.



(From Works of Love: Some Christian Reflections in the Form of Discourses.)