2017, ഓഗസ്റ്റ് 30, ബുധനാഴ്‌ച

നെരൂദ - കാന്റോ ജനറൽ



ലാറ്റിൻ അമേരിക്കയെ കുറിച്ച് നെരൂദ എഴുതിയ ഇതിഹാസമാണ്‌ 15 കാണ്ഡങ്ങളിലായി 231 കവിതകള്‍ അടങ്ങിയ കാന്റോ ജനറൽ . 1950ൽ രണ്ടു വാല്യങ്ങളായി മെക്സിക്കോ സിറ്റിയിലാണ്‌ ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. ആ പ്രത്യേകപതിപ്പിൽ പ്രശസ്ത മ്യൂറലിസ്റ്റുകളായ ഡീഗോ റിവേറ, ഡേവിഡ് അല്ഫാരോ സിക്വേറോ എന്നിവരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. അന്ന് നെരൂദയ്ക്ക് 46 വയസ്സാണ്‌; അന്താരാഷ്ട്രപ്രശസ്തനായ കവിയുമാണ്‌ . ജീവിതയാത്രയുടെ മദ്ധ്യത്തിലെത്തിയ ഒരു കവി തന്നിലേക്കും തന്നെ പരുവപ്പെടുത്തിയ പാരമ്പര്യത്തിലേക്കും തിരിഞ്ഞുനോക്കിയതിന്റെ കാവ്യപരിണാമമാണ്‌ കാന്റോ ജനറൽ. വാൾട്ട് വിറ്റ്മാന്റെ Song of Myself ഒരു പൂർവ്വമാതൃകയാണെങ്കിലും നെരൂദ തന്നെക്കുറിച്ചു മാത്രമല്ല, സർവ്വതിനെക്കുറിച്ചുമാണ് പാടുന്നത്  മനുഷ്യന്റെ ചരിത്രവും അവൻ വ്യാപരിക്കുന്ന മൂർത്തലോകവും മാത്രമല്ല, അവന്റെ മാനസികവും നൈതികവുമായ ലോകങ്ങൾ, വിശ്വാസങ്ങൾ, ഭീതികൾ, കാംക്ഷകൾ എല്ലാം ഇഴയിടുന്ന വിചിത്രചിത്രകംബളമാണത്.


1.  ചില ജന്തുക്കള്‍


ഇഗ്വാനയുടെ സന്ധ്യനേരമിത്.

മഴവിൽ നിറമാർന്ന കോട്ടയ്ക്കുള്ളിൽ നിന്നും
അവന്റെ നാവിന്റെ ചാട്ടുളി പായുന്നു,
തഴച്ച പച്ചയിലതു ചെന്നു തറയ്ക്കുന്നു.
ആശ്രമജീവിയായ ഒരുറുമ്പുതീനിയതാ,
സംഗീതപദം വച്ചു കാട്ടിൽ നടക്കുന്നു.
ഉയരങ്ങളിൽ പ്രാണവായു പോലെ നേർത്ത കാട്ടുലാമ
പൊൻപാദുകങ്ങളുമിട്ടു നടക്കുന്നു.
നാട്ടുലാമയോ, ആർജ്ജവം നിറഞ്ഞ കണ്ണുകൾ വിടർത്തി
മഞ്ഞുതുള്ളികളലങ്കരിക്കുന്ന ലോകത്തിന്റെ
സുതാര്യത കണ്ടുനിൽക്കുന്നു.
മൊച്ചകൾ പുലരിയുടെ തീരത്തിരുന്നുകൊണ്ട്
ഒടുങ്ങാത്ത കാമാർത്തിയുടെ ഇഴ പിരിയ്ക്കുന്നു;
പൂമ്പൊടിയുടെ ചുമരുകൾ അവർ തട്ടിനിരപ്പാക്കുന്നു,
പൂമ്പാറ്റകളുടെ വയലറ്റുചിറകുകളെ വിരട്ടിയോടിക്കുന്നു.

ചീങ്കണ്ണികളുടെ രാത്രിയുമിത്.
തഴയ്ക്കുന്ന ആദിതമസ്സിൽ നിന്നു
കൂർത്ത മോന്തകൾ പുറപ്പെടുന്നു,
മണ്ണിലേക്കു മടങ്ങുന്ന പടച്ചട്ടകളുടെ ചതഞ്ഞ കിലുക്കം
നിദ്രാണമായ ചതുപ്പിൽ നിന്നു കേൾക്കുമാറാകുന്നു.

ജാഗ്വാറിന്റെ ഭാസുരമായ അസാന്നിദ്ധ്യം
ഇലകളിലുരുമ്മിക്കടന്നുപോകുന്നു,
വിശപ്പിന്റെ ദഹിപ്പിക്കുന്ന അഗ്നിയായി
പൊന്തകളിലൂടെ പ്യൂമ പാഞ്ഞുപോകുന്നു,
കാടിന്റെ ഉന്മത്തനേത്രങ്ങൾ അവനിലെരിയുന്നു .
തുരപ്പൻ കരടികൾ പുഴയുടെ ചുവടുകൾ മാന്തുന്നു,
അവിടെ സ്പന്ദിക്കുന്ന കൂടുകൾ അവർ മണത്തറിയും,
അവയിലെ ആനന്ദങ്ങളെ പിന്നെയവർ
ചെമ്പൻ പല്ലുകൾ കൊണ്ടു നേരിടും.

പിന്നെയുമുണ്ടല്ലോ, പുഴയുടെ ആഴങ്ങളിൽ
ഭൂമിയുടെ വളയം പോലെ ചുരുട്ടയിട്ടു കിടക്കുന്നവൻ,
അതികായനായ അനാക്കൊണ്ട,
ചേറിന്റെ വിഭൂതി മേലാകെ വാരിത്തേച്ചവൻ,
ഭക്തന്‍, സർവഭക്ഷകൻ.


2.  ആമസോൺ


ആമസോണേ,
ജലമാത്രകളുടെ തലനഗരമേ,
തറവാടിനു കാരണവരേ,
ഉർവരതയുടെ
നിഗൂഢനിത്യത നീ,
പുഴകൾ പറവകളെപ്പോലെ നിന്നിൽ കൂടണയുന്നു,
അഗ്നിവർണ്ണമായ പുഷ്പപുടങ്ങൾ നിന്റെയുടലു പൊതിയുന്നു,
പട്ടുപോയ വന്മരങ്ങൾ നിന്നെ വാസനപ്പെടുത്തുന്നു,
നിന്നെ കണ്ണുകളിലൊതുക്കാൻ, നിന്റെയളവെടുക്കാൻചന്ദ്രനാവില്ല .
ദാമ്പത്യവൃക്ഷം പോലെ
ഹരിതബീജം നിറഞ്ഞുമുട്ടിയവൻ നീ,
വന്യവസന്തത്തിൽ നീ വെള്ളി പൂശുന്നു,
കാടുകൾ നിന്നെ ചുവപ്പാക്കുന്നു,
നിലാവു വീഴുന്ന ശിലകൾക്കിടയിൽ നീ നീലിയ്ക്കുന്നു,
ആവിയെടുത്തുടുക്കുന്നവൻ നീ,
ഭ്രമണം ചെയ്യുന്ന ഗ്രഹം പോലലസഗാമിയും


3.  ടെക്കിൻഡാമ*


ടെക്കിൻഡാമ, നീയോർക്കുന്നുവോ,
വിജനമായ മലമുടികളിലൂടെ
നിന്റെയേകാന്തസഞ്ചാരം-
കാടുകളിലൊരു നൂലിഴ,
മെലിഞ്ഞൊരിച്ഛാശക്തി,
ഒരു സ്വർഗ്ഗീയരേഖ,
വെള്ളിനിറത്തിലൊരമ്പ്-
നീയോർക്കുന്നുവോ, തട്ടുതട്ടായി,
പൊന്നിന്റെ ചുമരുകളൊന്നൊന്നായി
തുറന്നും കൊണ്ടൊടുവിൽ
ശൂന്യശിലകളുടെ ഭീഷണമായ അരങ്ങിലേ-
ക്കാകാശത്തു നിന്നു നീ മറിഞ്ഞുവീണതും?

*Tequendama ബൊഗോട്ടോ നദിയിലെ 132 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടം


4.  ബിയോ-ബിയോ*

പറയൂ, ബിയോ-ബിയോ ,
നിന്റേതു തന്നെ
എന്റെ നാവു തെറുക്കുന്ന വാക്കുകൾ,
നീ തന്നെ ഭാഷയെനിക്കു തന്നതും,
മഴയുമിലയുമരച്ചുചേർത്ത ആ നിശാഗാനം.
കുട്ടി പറയുന്നതിനാരും കാതു കൊടുക്കാതിരുന്നപ്പോൾ
നീയാണെനിക്കു ചൊല്ലിത്തന്നത്
ഭൂമിയുടെ മഹോദയം,
നിന്റെ ദേശത്തെ പ്രബലശാന്തി,
പ്രാണനറ്റ കണകളുടെ വിറയിൽ
പൊറുതി കണ്ട പകയുടെ കഥയും,
ഒരായിരം കൊല്ലമായി ഇലവർങ്ങലതയുടെയിലകൾ
നിന്നോടു പറഞ്ഞതൊക്കെയും-
പിന്നെ നീ കടലിനെ പുണരുന്നതും ഞാൻ കണ്ടു,
നാവുകളും മുലകളുമായി പിരിഞ്ഞും,
പരന്നും പൂവിട്ടും,
ചോരയുടെ നിറമുള്ളൊരു പഴംകഥയടക്കത്തിൽ പറഞ്ഞും.

*Bio-Bio ചിലിയിലെ രണ്ടാമത്തെ വലിയ നദി


5.  മാച്ചു പീച്ചു – XII


എന്നോടൊത്തുയിരെടുക്കാനെഴുന്നേല്‍ക്കൂ, സഹോദരാ.

നിന്റെ ദുഃഖങ്ങൾ വിതച്ച ഗർത്തത്തിൽ നി-
ന്നെന്റെ നേർക്കു നീ കൈനീട്ടു .
പാറകളുടെ പിടി വിട്ടു നീ പോരില്ല,
ഭൂഗർഭകാലത്തിൽ നിന്നു നീ പുറത്തുവരില്ല,
നിന്റെ കാറിയ ഒച്ച മടങ്ങിവരില്ല,
തുരന്നെടുത്ത നിന്റെ കണ്ണുകളും മടങ്ങിവരില്ല.

മണ്ണിന്നാഴത്തിൽ നിന്നെന്നെ നീ നോക്കു,
ഉഴവുകാരാ, നെയ്ത്തുകാരാ,
നാവെടുക്കാത്ത ആട്ടിടയാ,

പരദേവതകൾ കണക്കത്തെ
*ഹ്വാനക്കോകളെ മേയ്ക്കുന്നവനേ,
ചതിയ്ക്കുന്ന ചട്ടക്കൂടിന്റെ മേലറ്റത്തിരിക്കുന്ന
മരയാശാരീ,
ആൻഡീസിന്റെ കണ്ണീരു ചുമക്കുന്നോനേ,
വിരലുകൾ തകർന്ന സ്വർണ്ണപ്പണിക്കാരാ,
വിതച്ച വിത്തുകൾക്കിടയിൽ
ഉത്കണ്ഠാകുലനായ കൃഷിക്കാരാ,
ചെളിയിൽ തുലഞ്ഞ കുംഭാരാ-
പുതുജീവന്റെ ഈ കോപ്പയിലേക്കു പകരൂ
പണ്ടേ കുഴിച്ചിട്ട നിന്റെ ദുഃഖങ്ങൾ.
നിന്റെ ചോരയും നെറ്റിയിലെ ചാലും
എനിക്കു കാട്ടിത്തരൂ;
എന്നോടു പറയൂ:
എന്നെ കൊരടാവു കൊണ്ടടിച്ചതിവിടെ,
ഒരു രത്നക്കല്ലിനു തിളക്കം പോരായിരുന്നുവത്രെ,
ചോളത്തിന്റെ, രത്നത്തിന്റെ പാട്ടം കൊടുക്കാൻ
മണ്ണൊന്നു വൈകിയത്രെ.
നീ തടഞ്ഞുവീണ കല്ലൊന്നു കാണിച്ചുതരൂ,
നിന്നെത്തറച്ച കുരിശിന്റെ മരവും.
പഴയ തീക്കല്ലുകളുരച്ച്
പഴയ വിളക്കുകൾ കൊളുത്തൂ;
അതു തിളക്കട്ടെ
നൂറ്റാണ്ടുകൾ നിന്റെ മുറിവുകളിലൊട്ടിപ്പിടിച്ച ചാട്ടകളെ,
നിന്റെ ചോര തിളങ്ങുന്ന കോടാലികളെ.
മരിച്ച വായകൾക്കു നാവാകാനല്ലോ ഞാൻ വന്നു.
മണ്ണിലാകെ സംഘം ചേരട്ടെ
മരിച്ച ചുണ്ടുകൾ.
ഒപ്പം നങ്കൂരമിട്ടവനാണു ഞാനെന്നപോലെ
രാവിടമുറിയാതെ ആഴങ്ങളിൽ നി-
ന്നെന്നോടു സംസാരിക്കൂ,
ഒന്നും വിടാതെന്നോടു പറയൂ,
തുടരു തുടരായി, കണ്ണി കണ്ണിയായി,
അടിയടിയായി;
നീയൊളിപ്പിച്ച കത്തികൾ മുന കൂർപ്പിക്കൂ,

അവയെടുത്തു ചാണ്ടൂ എന്റെ നെഞ്ചിലേക്ക്,
എന്റെ കൈകളിലേക്ക്,
മിന്നൽപ്പിണരിന്റെ കുത്തൊഴുക്കു പോലെ,
വ്യാഘ്രങ്ങളൊളിപ്പിച്ച പുഴ പോലെ,

തേങ്ങിത്തേങ്ങി ഞാന്‍ കരയട്ടെ:
മണിക്കൂറുകൾ, ദിവസങ്ങൾ, കൊല്ലങ്ങൾ,
അന്ധമായ യുഗങ്ങൾ, പ്രകാശവർഷങ്ങൾ.

എനിക്കു തരൂ നിശ്ശബ്ദത, ജലം, പ്രത്യാശ.

എനിക്കു തരൂ സമരം, ഇരുമ്പും, തീമലകളും.

എന്റെയുടലിൽ പറ്റിപ്പിടിക്കട്ടെ കാന്തങ്ങള്‍ പോലുടലുകൾ.

വരൂ, വരൂയെന്റെ സിരകളിലേക്ക്, വായിലേക്ക്.

നാവെടുക്കൂ എന്റെ വാക്കിലൂടെ, എന്റെ ചോരയിലൂടെ.


*guanaco-ഒട്ടകവർഗ്ഗത്തിൽപ്പെട്ട മൃഗങ്ങൾ


6.  മരുഭൂമി


പെരുമണലാരണ്യങ്ങളിൽ
കഠിനം മദ്ധ്യാഹ്നമെത്തുന്നു:
ലോകം നഗ്നം,
വിശാലം, വന്ധ്യം,
പൂഴിപ്പരപ്പിന്റെയങ്ങേയതിരോളം ശുദ്ധം:
ഉപ്പളങ്ങളിലൊറ്റയ്ക്കു നില്ക്കുമ്പോൾ
ജീവനുള്ള ഉപ്പിന്റെ കിരുകിരുപ്പിനു
കാതോർക്കൂ:
നിശൂന്യവിശാലതയില്‍
സൂര്യൻ ചില്ലുപാത്രങ്ങളെറിഞ്ഞുടയ്ക്കുമ്പോള്‍
മണ്ണിനു മേലൊരു കിലുകിലാരവം,
ഉപ്പുപരലുകളുടെ വരണ്ടമർന്ന വിലാപസ്വരം.


7.  ഉറുഗ്വേ


ഉറുഗ്വേ ഒരു കിളിപ്പാട്ട്, ജലത്തിന്റെ ഭാഷ,
നീര്ച്ചാട്ടം പോലൊരക്ഷരം,
ചില്ലുപാത്രങ്ങളുടെ ചക്രവാതം-
ഉറുഗ്വേ, വാസനിയ്ക്കുന്ന വസന്തത്തിൽ
കനികളുടെ മർമ്മരം,
കാട്ടാറുകളുടെ ചുംബനം,
അറ്റ്ലാന്റിക്കിന്റെ നീലമുഖാവരണം.
ഉറുഗ്വേ, കാറ്റു വീശുന്ന പൊൻപകൽ
തോരയിട്ട തുണികൾ,
അമേരിക്കയുടെ മേശപ്പുറത്തെ അപ്പം,
മേശപ്പുറത്ത്
അപ്പത്തിന്റെ നൈർമ്മല്യം.


8.  പതാകകൾ പിറവിയെടുക്കുന്നതെങ്ങനെയെന്ന്


ഇക്കാലം വരെയ്ക്കും ഞങ്ങളുടെ പതാകകൾ പിറവിയെടുക്കുന്നതീവിധം.
ജനങ്ങൾ തങ്ങളുടെ മനസ്സലിവതിൽ നെയ്തുചേർത്തു,
യാതന കൊണ്ടവർ കീറത്തുണികൾ തുന്നിയെടുത്തു.

പൊള്ളുന്ന കൈകൾ കൊണ്ടവരതിൽ നക്ഷത്രം പതിച്ചുവച്ചു.
സ്വരാജ്യത്തിന്റെ നക്ഷത്രത്തിനു തങ്ങിനിൽക്കാനായി
കുപ്പായത്തിൽ നിന്നോ, ആകാശമണ്ഡലത്തിൽ നിന്നോ,
നീലിമയുടെ ഒരു തുണ്ടവർ മുറിച്ചെടുത്തു.

തുള്ളിയിറ്റി, തുള്ളിയിറ്റി ചുവപ്പ്  പിറവിയെടുക്കുകയുമായിരുന്നു.


9.  യൌവനം


വഴിവക്കിലെ പ്ളം മരങ്ങളെടുത്തുവീശുന്ന അമ്ളഖഡ്ഗങ്ങൾ പോലെ ഒരു ഗന്ധം,
പല്ലുകളിൽ കല്ക്കണ്ടത്തരികൾ പോലെ ചുംബനങ്ങൾ,
വിരൽത്തുമ്പുകളിൽ തുള്ളിയിറ്റുന്ന ജീവജലം,
രതിയുടെ മധുരഫലം,
മുറ്റങ്ങൾ, വൈക്കോൽക്കൂനകൾ,
വീടുകളുടെയാഴങ്ങളിലൊളിഞ്ഞു മോഹിപ്പിക്കുന്ന ഉൾമുറികൾ,
പോയകാലത്തിൽ മയങ്ങിക്കിടക്കുന്ന മെത്തകൾ,
മറഞ്ഞ ജനാലയിൽ നിന്നു താഴത്തു കണ്ട എരിക്കുന്ന പച്ചത്താഴ്വാരം:
മഴയത്തു ചരിഞ്ഞുവീണ വിളക്കുപോലെ നനഞ്ഞും  കത്തിയും കൗമാരം.


10. സ്തുതിയും മടക്കവും


ദേശമേ, എന്റെ ദേശമേ,
എന്റെ ചോര ഞാൻ നിനക്കു മടക്കുന്നു.
അമ്മയെ നോക്കി കുഞ്ഞു കരയുന്നപോലെ
നിന്നോടു ഞാൻ യാചിക്കുന്നു.
കൈക്കൊള്ളുക,
കണ്ണു തെളിയാത്ത ഈ ഗിത്താറിനെ,
വഴി തുലഞ്ഞ ഈ നെറ്റിത്തടത്തെ.
നിന്റെ മണ്ണിനു സന്തതികളെത്തേടി ഞാൻ പോയി,
മഞ്ഞുപോലെ വെളുത്ത നിന്റെ പേരു കൊണ്ടു ഹതാശരെ പുണരാനായി ഞാൻ പോയി,
നിന്റെ വെടിപ്പൻമരം കൊണ്ടു വീടു പണിയാനായി ഞാൻ പോയി,
മുറിപ്പെട്ട വീരന്മാർക്കു നിന്റെ നക്ഷത്രപ്പതക്കവുമായി ഞാൻ പോയി.
ഇന്നെനിയ്ക്കു നിന്റെ കാതലിൽ കിടന്നൊന്നുറങ്ങണം.
തന്ത്രികൾ തറച്ചു ത്രസിക്കുന്ന രാത്രി എനിക്കു തരൂ,
നിന്റെ നാവികരാത്രി, നിന്റെ താരാവൃതരാത്രി.

എന്റെ ദേശമേ: നിഴലുകളെ എനിക്കു മാറ്റിത്തീർക്കണം,
എന്റെ ദേശമേ: പനിനീർപ്പൂക്കളെ എനിക്കു മാറ്റിപ്പണിയണം.
നിന്റെ കൃശമായ അരക്കെട്ടിലെനിയ്ക്കു ചുറ്റിപ്പിടിയ്ക്കണം,
കടലു കറുപ്പിച്ച ശിലകളിലെനിയ്ക്കു ചെന്നിരിക്കണം,
ഗോതമ്പിനെ തടുത്തുനിർത്തി ഉള്ളിലെന്താണെന്നു നോക്കണം.
വെടിയുപ്പിന്റെ മെലിഞ്ഞ പൂവിറുക്കാനായി ഞാൻ പോകുന്നു,
കോളാമ്പിപ്പൂവിന്റെ ഹിമകേസരമുലയ്ക്കാനായി ഞാൻ പോകുന്നു,
കർമ്മനിരതമായ, നുരഞ്ഞുയരുന്ന നിന്റെ കടൽ നോക്കിയിരിക്കെ
നിന്റെ സൌന്ദര്യത്തെ പുകഴ്ത്താനായി കടല്പത കൊണ്ടൊരു പൂച്ചെണ്ടു ഞാൻ നെയ്യും.

ദേശമേ, എന്റെ ദേശമേ,
മഞ്ഞിന്റെയും ജലത്തിന്റെയും പ്രഹരങ്ങൾ വലയം ചെയ്യുന്നവളേ,
ഗരുഡനും ഗന്ധകവും നിന്നിലൊന്നിക്കുന്നു ,
ഇന്ദ്രനീലവും മൃദുരോമവുമലങ്കരിക്കുന്ന നിന്റെ കൈകളിൽ
നിർമ്മലമനുഷ്യത്വത്തിന്റെ ഒരു തുള്ളി വെളിച്ചം,
ശത്രുവായ ആകാശത്തെ അതു പ്രകാശമാനമാക്കുന്നു.

നിന്റെ വെളിച്ചം കെടാതെ കാക്കുക, ദേശമേ!
അന്ധവും ഭീഷണവുമായ കാറ്റിൽ തല കുമ്പിടാതെ നിൽക്കട്ടെ,
നിന്റെ പ്രത്യാശയുടെ കതിർക്കനം.
ഈ വിഷമവെളിച്ചം നിന്റെ മേൽ വന്നുവീണിരിക്കുന്നുവല്ലോ,
ഈ ഭാഗധേയമിനി നിന്റേതല്ലോ:
അമേരിക്കയുടെ വൈപുല്യം ജഡമയക്കത്തിലാഴുമ്പോൾ
നീയേയുള്ളു, ഒരു നിഗൂഢപുഷ്പത്തെ പ്രതിരോധിക്കാൻ.


11. ഭൂകമ്പം


കിടക്കയ്ക്കടിയിൽ
സ്വപ്നത്തിന്റെ നിലമൂർന്നുപോവുമ്പോൾ
ഉറക്കം ഞെട്ടി ഞാനുണർന്നു.
ചാമ്പൽ കൊണ്ടൊരു സ്തംഭം
രാത്രിയുടെ നടുവിൽ പിടഞ്ഞുനിന്നിരുന്നു.
ഞാൻ നിന്നോടു ചോദിച്ചു;
മരിച്ചുവോ ഞാൻ?
ഭൂമി പിളരുമ്പോൾ,
മുറിപ്പെട്ട മാനത്തു നക്ഷത്രങ്ങൾ പൊടിയുമ്പോൾ
നീയെനിക്കു കൈ തരൂ.
ഹാ, എന്റെ സ്വപ്നങ്ങൾ,
എവിടെപ്പോയി മറഞ്ഞവ?
മരണം കോരിനിറച്ചു
ഭൂമി തിളയ്ക്കുന്നതെന്തിന്‌?
ഹാ, ചുരുണ്ടുമടങ്ങിയ പാർപ്പിടങ്ങൾക്കടിയിൽ മുഖാവരണങ്ങൾ,
ഭീതിയിനിയും ചെന്നുപറ്റാത്ത മന്ദഹാസങ്ങൾ,
രാത്രിയുടെ ശവക്കച്ചയ്ക്കടിയിൽ
തുലാങ്ങൾക്കടിയിൽ ചതഞ്ഞുകൂടിയ ജീവിതങ്ങൾ.

ഇന്നു ഹാ, പ്രഭാതമേ,
നീല തെളിഞ്ഞ പകലേ,
പിന്നിൽ പിന്നിയിട്ട സ്വർണ്ണമുടിയുമായി
വിരുന്നിനുടുത്തൊരുങ്ങി നീയെത്തുന്നു,
നാശാവശിഷ്ടങ്ങളുടെ തിരയടങ്ങിയ കടലിൽ
മണ്ണടിയാത്തവരുടെ ഹതാശമുഖങ്ങൾ തേടി.


12. മുള


നട്ടെല്ലു വളയ്ക്കാത്ത, ചിരിക്കാത്ത ഇലകൾക്കിടയിൽ
നീ നിന്റെ വാരിക്കുന്തങ്ങളൊളിപ്പിച്ചുവയ്ക്കുന്നു.
നീ മറന്നില്ല.
നിന്റെ ഇലച്ചാർത്തിനിടയിലൂടെ ഞാൻ കടന്നുപോകുമ്പോൾ
നിന്റെ കാഠിന്യം മന്ത്രിക്കുന്നതു ഞാൻ കേൾക്കുന്നു,
മുറിപ്പെടുത്തുന്ന വാക്കുകളുണരുന്നതു ഞാനറിയുന്നു,
കാരമുള്ളുകൾ പോലുള്ള അക്ഷരങ്ങളും.
നീ മറക്കുന്നില്ല.
ചോരയും ചാന്തും കൂട്ടിയരച്ചതായിരുന്നു നീ,
വീടിനും യുദ്ധത്തിനും തൂണുകളായിരുന്നു നീ,
പതാകയായിരുന്നു നീ,
അറൌക്കേനിയക്കാരി എന്റെ അമ്മയ്ക്കു മേൽക്കൂരയായിരുന്നു,
മെരുങ്ങാത്ത പടയാളിക്കു വാളായിരുന്നു,
മുള്ളുകൾ പോലെ തറയ്ക്കുകയും കൊല്ലുകയും ചെയ്യുന്ന പൂവുകളായിരുന്നു.
നീ നിർമ്മിച്ച കുന്തങ്ങൾ നീ മറച്ചുവച്ചു,
വന്യദേശത്തലയുന്ന കാറ്റിനേ അതറിയൂ, മഴയ്ക്കും,
എരിഞ്ഞടങ്ങിയ കാടുകൾക്കു മേൽ പറക്കുന്ന ഗരുഡനേ അതറിയൂ,
കിടപ്പാടത്തിൽ നിന്നിറക്കിവിടപ്പെട്ടവനും.
ഒരുവേള, ഒരുവേള: ഈ രഹസ്യമാരോടും പറയരുതേ.
ഒരു കാട്ടുകുന്തം, ഒരു ശരക്കോലെനിക്കായി മാറ്റിവയ്ക്കൂ.
ഞാനും മറന്നിട്ടില്ല.


13. മുന്തിരിപ്പഴങ്ങളുടെ ശരല്‍ക്കാലം


മുന്തിരിപ്പഴങ്ങളുടെ ശരൽക്കാലമായിരുന്നു അത്.
എണ്ണിയാലൊടുങ്ങാത്ത വള്ളിപ്പന്തലുകൾ വിറ കൊണ്ടു.
വെളുവെളുത്ത മുന്തിരിക്കുലകൾ, മൂടുപടങ്ങളണിഞ്ഞവ,
ഓമനവിരലുകളില്‍ ഈർപ്പവുമായി നിന്നിരുന്നു;
കറുത്ത മുന്തിരിപ്പഴങ്ങൾ കുഞ്ഞകിടുകൾ നിറയെ
ഉരുണ്ടു രഹസ്യമായൊരു പുഴയൊതുക്കിവച്ചിരുന്നു.
ഗൃഹനാഥൻ, മുഖം മെലിഞ്ഞൊരു പണിക്കാരൻ,
സാന്ധ്യവെളിച്ചം നിറഞ്ഞ പകലുകളുടെ ഗ്രന്ഥത്തിൽ നിന്ന്
നിറം മങ്ങിയ മണ്ണേടുകളെനിയ്ക്കു വായിച്ചുതന്നു.
അയാളുടെ കാരുണ്യത്തിനു പരിചയമായിരുന്നു,
പഴങ്ങളും തായ്ത്തടികളും
മരത്തിനു വൈൻഗ്ളാസ്സിന്റെ നഗ്നരൂപം നല്കുന്ന കോതൽവിദ്യയും.

അതിവലിപ്പമായ കുട്ടികളോടെന്നപോലെ
കുതിരകളോടയാൾ വർത്തമാനം പറഞ്ഞിരുന്നു:
അഞ്ചു പൂച്ചകളും നായ്ക്കളും
അയാളെ പിൻപറ്റി നടന്നിരുന്നു:
ചിലർ മുതുകു വളച്ചും, അലസരായും,
മറ്റു ചിലർ തണുത്ത പീച്ചുമരങ്ങൾക്കടിയിൽ
കാടുകാട്ടിയോടിയും.
ഓരോ മരച്ചില്ലയും അയാൾക്കു പരിചയമായിരുന്നു,
ആ മരങ്ങളുടെ ഓരോ വടുവും;
അയാളുടെ പ്രാക്തനസ്വരമെന്നെപ്പഠിപ്പിച്ചു,
കുതിരകളെ തഴുകേണ്ടതെങ്ങനെയെന്നും.


14. പ്രഹേളികകള്‍


ഞണ്ടുകൾ പൊന്നിൻകാലുകൾ കൊണ്ടു നെയ്തെടുക്കുന്നതെന്തെന്ന്
നീയെന്നോടു ചോദിച്ചു;
ഞാൻ പറഞ്ഞു: അതു കടലിനോടു ചോദിക്കൂ.
സുതാര്യചർമ്മവുമായി കടൽച്ചൊറികൾ കാത്തിരിക്കുന്നതെന്തിനെയെന്നു
നീ ചോദിക്കുന്നു; അതെന്തു കാത്തിരിക്കുന്നുവെന്ന്.
ഞാൻ പറഞ്ഞു: നിന്നെപ്പോലെ അതും തന്റെ കാലം കാത്തിരിക്കുന്നുവെന്ന്.
മാക്രോസിസ്റ്റിസ് കടല്പായലിന്റെ ആശ്ളേഷമെത്രത്തോളമെത്തുന്നുവെന്നു
നീ ചോദ്യമായി.
ഞാനറിയുന്നൊരു കടലിൽ, ഒരു പ്രത്യേകമുഹൂർത്തത്തിൽ
നോക്കിനോക്കിയിരിക്കൂ.
കൊമ്പൻതിമിംഗലത്തിന്റെ കുടിലദന്തത്തെക്കുറിച്ചും നീ ചോദിക്കുമെന്നതു തീർച്ച;
കടലിലെ യൂണീക്കോണുകൾ ചാട്ടുളിയേറ്റു ചാവുന്നതിനെക്കുറിച്ചു ഞാൻ പറയും.
തെക്കൻകടലിന്റെ വിമലഗർഭങ്ങളിൽ വിറ കൊള്ളുന്ന
പൊന്മയുടെ തൂവലുകളെക്കുറിച്ചു നീ ചോദിക്കില്ലേ?
കടൽനാക്കിന്റെ ചില്ലുവിതാനത്തെക്കുറിച്ചും നിനക്കു സംശയമുണ്ടാവുമല്ലോ,
അതെങ്ങനെ കുരുക്കഴിക്കുമെന്നും?
കടൽത്തട്ടിലെ കൂർമ്പൻവേലികളിൽ വൈദ്യുതി പായിക്കുന്നതേതെന്നു നിനക്കറിയണോ?
നടക്കുമ്പോളടരുന്ന പടച്ചട്ട പോലത്തെ ചുണ്ണാമ്പുകല്ലിനെക്കുറിച്ചും?
ചൂണ്ടക്കാരൻ മീനിന്റെ ചൂണ്ടയെക്കുറിച്ചും,
കടൽക്കയങ്ങളിൽ നാട പോലെ വലിച്ചുകെട്ടിയ സംഗീതത്തെക്കുറിച്ചും?

എനിക്കു പറയണമെന്നുണ്ട്, അതൊക്കെ കടലിനറിയുമെന്ന്,
അതിന്റെ കലവറകളിൽ ജീവിതം വിപുലവും,
അസംഖ്യവും, വിമലവുമാണെന്ന്,
തുടുത്ത മുന്തിരിക്കുലകൾക്കിടയിൽ കാലം വിളക്കിയെടുത്തിരിക്കുന്നു,
കല്ലിച്ച പൂവിതളുകളും കടൽവെള്ളരിയുടെ വെളിച്ചവുമെന്ന്,
പവിഴപ്പുറ്റുകൾ കൊണ്ടുണ്ടാക്കിയൊരു സമൃദ്ധകാഹളത്തിൽ നിന്ന്
സംഗീതത്തിന്റെ നൂലാമാലകളതിഴവേർപിരിക്കുന്നുവെന്ന്.

ഒന്നുമല്ല ഞാൻ, ഒരൊഴിഞ്ഞ വല,
മനുഷ്യനേത്രങ്ങൾക്കും മുമ്പേ പോയത്,
ആ ഇരുട്ടിൽ നിർജ്ജീവമായത്,
ത്രികോണത്തിനും, ഒരു മധുരനാരങ്ങയുടെ കാതരമായ പാതിഗോളത്തിനും
പരിചിതമായ വിരലുകൾ.

അന്തമില്ലാത്തൊരു നക്ഷത്രത്തിൽ തുരന്നുകയറാൻ നോക്കി
നിന്നെപ്പോലെ തന്നെയാണു ഞാൻ ജീവിച്ചതും;
രാത്രിയിൽ നഗ്നനായി ഞെട്ടിയുണരുമ്പോൾ
എന്റെ വലയിൽ ഞാൻ ആകെ കണ്ടതോ,
കാറ്റിൽ കുടുങ്ങിയൊരു പരലുമീനും.


15. മരണം


പലതവണ ഞാനുയിർത്തെഴുന്നേറ്റിരിക്കുന്നു,
പരാജിതനക്ഷത്രങ്ങളുടെ ഗർത്തങ്ങളിൽ നിന്ന്,
നിത്യതയുടെ നൂൽക്കഴികളിൽ പിടിച്ചുകയറിക്കൊണ്ട്;
ഇന്നിതാ, ഞാൻ മരിക്കാനൊരുങ്ങുന്നു,
ഇനിയൊരൊച്ചപ്പാടിനും നിൽക്കാതെ,
എന്റെയുടലിൽ മണ്ണുമായി,
മണ്ണുമായലിഞ്ഞുചേരാനായി.

പുരോഹിതന്മാർ വിറ്റുനടക്കുന്ന സ്വർഗ്ഗത്തിലൊരിടം
ഞാൻ വാങ്ങിവച്ചിട്ടില്ല,
ധനികരായ അലസവർഗ്ഗത്തിനായി
വേദാന്തികൾ തട്ടിക്കൂട്ടിയ നിത്യാന്ധകാരവുമെനിക്കു വേണ്ട.

മരണത്തിൽ പാവപ്പെട്ടവർക്കൊപ്പമാവട്ടെ ഞാൻ,
മരണത്തെക്കുറിച്ചു പഠിക്കാൻ സമയം കിട്ടാതിരുന്നവർ,
ആകാശം സ്വന്തമായിരുന്നവർ പ്രഹരങ്ങളേൽപ്പിച്ചവർ.

എന്റെ മരണം എന്റെ കണക്കിനൊപ്പിച്ചത്,
എന്നെ കാത്തിരിക്കുന്നൊരു കുപ്പായം പോലെ,
എനിക്കിഷ്ടപ്പെട്ടൊരു നിറത്തിൽ,
എനിക്കു  കിട്ടാതെപോയ അളവുകളിൽ,
എനിക്കു  മതിയായ  ആഴത്തിൽ.

പ്രണയമതിന്റെ ദൗത്യം തീർത്തു പൊയ്ക്കഴിഞ്ഞാൽ,
കരുത്തുകളൊരുമിച്ച മറ്റു കൈകളിലേക്കു
സമരമതിന്റെ ചുറ്റികകൾ കൈമാറിക്കഴിഞ്ഞാൽ,
മരണം വന്നെത്തുകയായി,
നിങ്ങൾക്കു ചുറ്റും അതിരുകൾ പണിതിരുന്ന ചിഹ്നങ്ങൾ
പാടേ തുടച്ചുമാറ്റാനായി.



2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

തദേവുഷ് റൂസേവിച്ച്–ചുണ്ടത്തു വച്ച വിരല്‍




തദേവുഷ് റൂസെവിച്ച് Tadeusz Różewicz (1921-2014)- യുദ്ധാനന്തര യൂറോപ്യൻ സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയും നാടകകൃത്തും. ഇരുപതാം നൂറ്റാണ്ടിനെ പിടിച്ചുകുലുക്കിയ സംഭവങ്ങൾക്കു നേരിട്ടു സാക്ഷിയാവാൻ വിധിക്കപ്പെട്ട യൂറോപ്യൻ എഴുത്തുകാരുടെ കൂട്ടത്തിൽ പെടുന്നു അദ്ദേഹം. 

സ്കൂൾ കുട്ടിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം കവിതകൾ എഴുതിത്തുടങ്ങിയിരുന്നു; മൂത്ത സഹോദരനൊപ്പം ഒരു സ്കൂൾ മാസിക എഡിറ്റ് ചെയ്യുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ അദ്ദേഹം ജന്മനഗരമായ റഡോംസ്കോയിലായിരുന്നു; 1943ൽ അദ്ദേഹം നാസികൾക്കെതിരായുള്ള പോളിഷ് പ്രതിരോധസേനയിൽ അംഗമായി. ആദ്യത്തെ കവിതാസമാഹാരമായ “കാടിന്റെ പ്രതിധ്വനികൾ” 1944ൽ സറ്റയർ എന്ന അപരനാമത്തിൽ പ്രസിദ്ധീകരിച്ചു. യുദ്ധത്തിനു ശേഷം ക്രാക്കോവ് യൂണിവേഴ്സിറ്റിയിൽ കലാചരിത്രപഠനത്തിനു ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ, ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ അനലംകൃതമായ ഭാഷയിൽ അവതരിപ്പിക്കുന്ന കവിതകൾ ഈ കാലഘട്ടത്തിലാണ്‌ അദ്ദേഹം എഴുതിത്തുടങ്ങുന്നത്. “ഉത്കണ്ഠ” (1947), “ചുവന്ന കൈയുറകൾ” (1948) എന്നിവയാണ്‌ ഇക്കാലത്തിറങ്ങിയ സമാഹാരങ്ങൾ. “കാർഡ് ഇൻഡെക്സ്” (1960) എന്ന നാടകത്തിലൂടെ അദ്ദേഹം “ഓപ്പൺ തിയേറ്റർ” എന്ന പ്രസ്ഥാനത്തിന്റെ വക്താവുമായി. 

റൂസെവിച്ച് പൊട്ടിയ തുണ്ടുകളുടെ കവിയാണ്‌, Patrik Kurp പറയുന്നു; പൂതലിക്കുന്ന ഒരു പാപ്പിറസ് ചുരുണയിലെ വാക്കുകൾ പോലെ അപൂർണ്ണവും ശകലിതവുമാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. ആറു പതിറ്റാണ്ടുകളായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നത് ഭാഷയുടെ അപര്യാപ്തതയെക്കുറിച്ചാണ്‌, അതിന്റെ കള്ളക്കളികളെക്കുറിച്ചും അതിൽ വിശ്വാസമർപ്പിച്ചവരുടെ ശുദ്ധതയെക്കുറിച്ചുമാണ്‌. 

നാസികൾ പോളണ്ടിലേക്കു കടന്നുകയറുമ്പോൾ റൂസെവിച്ചിന്‌ 18 വയസ്സായിരുന്നു. പോളിഷ് പ്രതിരോധത്തിൽ അദ്ദേഹം പങ്കെടുത്തു. സഹോദരനും കവിയുമായ യാനുസ്സിനെ 1944ൽ ഗെസ്റ്റപ്പോ വെടി വച്ചു കൊല്ലുകയായിരുന്നു. 60 ലക്ഷം പോളണ്ടുകാരാണ്‌- മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന്- 1939നും 44നും ഇടയ്ക്ക് മരണപ്പെട്ടത്. ഓഷ്വിറ്റ്സിനു ശേഷം കവിതയില്ല എന്ന അഡോണോയുടെ ശാസന റൂസെവിച്ചും അംഗീകരിക്കുന്നുണ്ട്; എന്നാൽ അതിനൊരു ട്വിസ്റ്റ് കൊടുത്തുകൊണ്ട്. അദ്ദേഹം കവിതകൾ എഴുതിക്കൂട്ടുന്നുണ്ട്, പക്ഷേ ഒരിക്കൽ നമുക്കു പരിചയമായിരുന്ന കവിതകളല്ലവ. റൂസെവിച്ചിന്റെ മിക്ക കവിതകളും വരി മുറിച്ചിട്ടുണ്ടെന്നല്ലാതെ ഗദ്യത്തിൽ നിന്നു വലിയ മാറ്റമില്ലാത്തതാണ്‌. രൂപകങ്ങൾ അപൂർവ്വം. സങ്കീർണ്ണതയ്ക്കും ഭാഷയുടെ മിനുസത്തിനും പകരം ലാളിത്യവും ആത്മാർത്ഥതയും കവിതയുടെ ഗുണങ്ങളാവുന്നു.



1.  എന്റെ കവിത

ഒന്നിനെയും സാധൂകരിക്കുന്നില്ല
ഒന്നിനെയും വിശദീകരിക്കുന്നില്ല
ഒന്നിനെയും പരിത്യജിക്കുന്നില്ല
ഒരു സാകല്യത്തെയും പുണരുന്നില്ല
ഒരു പ്രതീക്ഷയും പൂവണിയിക്കുന്നില്ല


പുതിയതായൊരു ചിട്ടയും സൃഷ്ടിക്കുന്നില്ല
ഒരാഹ്ളാദത്തിലും പങ്കു കൊള്ളുന്നില്ല
നിയതമായൊരിടത്ത്
അതു നിലകൊള്ളും


അതുദ്ബോധിപ്പിക്കുന്നില്ലെങ്കിൽ
അതു മൗലികമല്ലെങ്കിൽ
അതു ഭീതി ജനിപ്പിക്കുന്നില്ലെങ്കിൽ
ആ വിധമാണതു നിശ്ചയിച്ചിരിക്കുന്നതും


അതനുസരിക്കുന്നതു തന്റെ പ്രമാണങ്ങളെ
തന്റെ സാദ്ധ്യതകളെ
തന്റെ പരിമിതികളെ
അതു തോൽക്കുന്നതു തന്നോട്


അതൊന്നിനും പകരം നിൽക്കുന്നില്ല
അതിനെയൊന്നും പകരം വയ്ക്കുന്നില്ല
അതേവർക്കുമായി തുറന്നതാണ്‌
ദുരൂഹതകളൊഴിഞ്ഞതാണ്‌


അതിനു ലക്ഷ്യങ്ങള്‍ അനേകമാണ്
ഒന്നുപോലുമത് കൈവരിക്കുകയുമില്ല


2. 
അതിജീവിച്ചവൻ
എനിക്കിരുപത്തിനാലായി
കൊലയ്ക്കു കൊണ്ടുപോയെങ്കിലും
ഞാൻ അതിജീവിച്ചു.


താഴെ പറയുന്നതെല്ലാം പൊള്ളയായ പര്യായങ്ങളാണ്‌:
മനുഷ്യനും മൃഗവും
സ്നേഹവും വെറുപ്പും
ശത്രുവും മിത്രവും
ഇരുട്ടും വെളിച്ചവും.


മനുഷ്യരേയും മൃഗങ്ങളേയും കൊല്ലുന്ന രീതി ഒന്നുതന്നെ
ഞാനതു കണ്ടിട്ടുണ്ട്:
ലോറികളിൽ അട്ടിയിട്ട
വെട്ടിക്കീറിയ മനുഷ്യർ


ആശയങ്ങൾ വെറും വാക്കുകളാണ്‌:
നന്മയും ദുഷ്ടതയും
നേരും നുണയും
സൗന്ദര്യവും വൈരൂപ്യവും
ധൈര്യവും ഭീരുത്വവും.


നന്മയ്ക്കും ദുഷ്ടതയ്ക്കും ഒരേ ഭാരം തന്നെ
ഞാനതു കണ്ടിട്ടുണ്ട്:
ഒരേ സമയം കുറ്റവാളിയും
നല്ലവനുമായ ഒരാളിൽ.


ഞാൻ ഒരദ്ധ്യാപകനെ, ഗുരുവിനെ തേടുന്നു
അയാളെന്റെ കാഴ്ചയും കേൾവിയും വാക്കും വീണ്ടെടുക്കട്ടെ
വസ്തുക്കൾക്കും ആശയങ്ങൾക്കും പിന്നെയും പേരിടട്ടെ
ഇരുട്ടിനെ വെളിച്ചത്തിൽ നിന്നു വേർപെടുത്തട്ടെ.


എനിക്കിരുപത്തിനാലായി
കൊലയ്ക്കു കൊണ്ടുപോയെങ്കിലും
ഞാൻ അതിജീവിച്ചു.



3.  എന്തു ഭാഗ്യം

എന്തു ഭാഗ്യം
കാട്ടിൽ പഴങ്ങൾ പെറുക്കിനടക്കാൻ
എനിക്കാവുന്നതിൽ
ഞാൻ കരുതി
കാടില്ലെന്ന് പഴങ്ങളില്ലെന്ന്


എന്തു ഭാഗ്യം
മരത്തിന്റെ തണലിൽ
കിടക്കാനെനിക്കാവുന്നതിൽ
ഞാൻ കരുതി
മരങ്ങൾക്കിപ്പോൾ തണലില്ലെന്ന്


എന്തു ഭാഗ്യം
നിന്റെയൊപ്പമിരിക്കാനെനിക്കാവുന്നതിൽ
ഞാൻ കരുതി
ഹൃദയശൂന്യനാണു
മനുഷ്യനെന്ന്


4.  സാക്ഷി


പ്രിയപ്പെട്ടവളേ,
ഞാൻ അകത്തുണ്ടെന്നു നിനക്കറിയാം,
എന്നാൽ വാതിൽ തള്ളിത്തുറന്നു നീ
എന്റെ മുറിയിൽ കയറിവരരുതേ

നീ കാണുക
ഒന്നുമെഴുതാത്ത ഒരു കടലാസിനു മുന്നിൽ
മൂകനായി ഇരിക്കുന്ന എന്നെയാവും


പ്രേമത്തെക്കുറിച്ചെങ്ങനെയെഴുതാൻ
കൊല ചെയ്യപ്പെട്ടവരുടേയും
മാനഭംഗപ്പെടുത്തപ്പെട്ടവരുടേയും
നിലവിളികൾ കാതിൽ മുഴങ്ങുമ്പോൾ
മരണത്തെക്കുറിച്ചെങ്ങനെയെഴുതാൻ
കുട്ടികളുടെ കുഞ്ഞുമുഖങ്ങൾ
നോക്കിയിരിക്കെ


എന്റെ മുറിയിലേക്കു
തള്ളിക്കയറി വരരുതേ

നീ കാണുക
നാവിറങ്ങിപ്പോയ ഒരാളെ ആയിരിക്കും
മരണം കീഴടക്കിയ പ്രണയത്തിനു സാക്ഷിയെ


5.  ഒരു മരം


സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
ലോകമൊരു മരമായിരുന്നു
അവർ കുട്ടികളെപ്പോലെയും


ഇരുമ്പിന്റെ മഴ കൊണ്ടവശമായ
ഒരു മരത്തിന്റെ കൊമ്പുകളില്‍
ഞാനെന്തു തൂക്കിയിടാന്‍ 


സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
മരത്തിനു ചുറ്റും കുട്ടികളെപ്പോലെ
അവർ നൃത്തം ചെയ്തിരുന്നു


കത്തിക്കരിഞ്ഞതും
ഇനിയൊരിക്കലും പാടാത്തതുമായ
ഒരു മരത്തിന്റെ കൊമ്പിൽ
ഞാനെന്തു തൂക്കിയിടാൻ



സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
ഓക്കുമരത്തിന്റെ ചുവട്ടിൽ
കുട്ടികളെപ്പോലെ അവർ പാടി


ഞങ്ങളുടെ മരം പക്ഷേ
രാത്രിയിൽ നിന്നു ഞരങ്ങുന്നു
അവഹേളിക്കപ്പെട്ടൊരു
ജഡത്തിന്റെ ഭാരവുമായി


6.  പ്രണയം 1944

നഗ്നരായി
പ്രതിരോധമറ്റവരായി
ചുണ്ടിൽ ചുണ്ടുമായി
കണ്ണുകൾ
മലർക്കെത്തുറന്ന്

കാതു തുറന്ന്‍
നാമൊഴുകിനടന്നു
കണ്ണീരിന്റെയും ചോരയുടെയും
കടലിലൂടെ

(1954)

7.  ചുണ്ടത്തു വച്ച വിരൽ

സത്യത്തിന്റെ ചുണ്ടുകൾ
കൂട്ടിയടച്ചിരിക്കുന്നു

ചുണ്ടത്തു വച്ച ഒരു വിരൽ
നമ്മോടു പറയുന്നു
നിശ്ശബദതയുടെ

കാലമായെന്ന്

എന്താണു സത്യം
എന്ന ചോദ്യത്തിന്‌
ഒരാളും ഉത്തരം പറയില്ല

അതറിഞ്ഞിരുന്ന ഒരാൾ
സത്യമായിരുന്ന ഒരാൾ
പൊയ്ക്കഴിഞ്ഞുമിരിക്കുന്നു


8.  സ്വര്‍ണ്ണമലകള്‍
ആദ്യമായി
മലകൾ കാണുമ്പോൾ
ഇരുപത്താറു വയസ്സായിരുന്നു
എനിക്ക്


അവയുടെ സാന്നിദ്ധ്യത്തിൽ
ഞാൻ പൊട്ടിച്ചിരിച്ചില്ല
അട്ടഹസിച്ചില്ല
മന്ത്രിക്കുമ്പോലെയാണ്‌ ഞാൻ സംസാരിച്ചത്


തിരിച്ചു വീട്ടിലെത്തിയപ്പോൾ
മലകൾ എങ്ങനെയുണ്ടെന്ന്
അമ്മയോടു പറയാനായി
ഞാൻ ചെന്നു


രാത്രിനേരത്ത്
അതു പറയുക ദുഷ്കരമായിരുന്നു
രാത്രിയിൽ സകലതും മാറിപ്പോകുന്നു
മലകളും വാക്കുകളുമെല്ലാം


അമ്മ നിശ്ശബ്ദയായിരുന്നു
ക്ഷീണം തോന്നി
അവർ ഉറങ്ങിപ്പോയതാവാം


ചന്ദ്രൻ
സാധുമനുഷ്യരുടെ സ്വർണ്ണമല
മേഘങ്ങൾക്കിടയിൽ
തെഴുത്തു

(1955)


9.  ജീവിതത്തിന്റെ പാതിയിൽ


ലോകാവസാനത്തിനു ശേഷം
എന്റെ മരണത്തിനു ശേഷം
ജീവിതത്തിന്റെ പാതിയിൽ
ഞാൻ എന്നെത്തന്നെ കണ്ടു
ഞാൻ എന്നെത്തന്നെ സൃഷ്ടിക്കുകയായിരുന്നു
മനുഷ്യരെ മൃഗങ്ങളെ ഭൂഭാഗങ്ങളെ
ജീവിതത്തെ നിർമിച്ചെടുക്കുകയായിരുന്നു


ഇതൊരു മേശയാണ്‌ ഞാൻ പറയുകയായിരുന്നു
ഇതൊരു മേശ
മേശ മേൽ റൊട്ടിയും ഒരു കത്തിയുമുണ്ട്
കത്തി റൊട്ടി മുറിക്കാനുള്ളതാണ്‌
റൊട്ടി മനുഷ്യനു വിശപ്പിനുള്ളതാണ്‌


നമ്മൾ മനുഷ്യനെ സ്നേഹിക്കണം
രാത്രിയും പകലും ഞാൻ ഉരുക്കഴിച്ചു
നമ്മൾ ആരെ സ്നേഹിക്കണം
മനുഷ്യനെ ഞാൻ ഉത്തരം പറഞ്ഞു


ഇതൊരു ജനാലയാണ്‌ ഞാൻ പറഞ്ഞു
ഇതൊരു ജനാല
ജനാലക്കപ്പുറം ഒരു തോട്ടമുണ്ട്
തോട്ടത്തിൽ എനിക്കൊരു ആപ്പിൾ മരം കാണാം
ആപ്പിൾ മരം പൂക്കുന്നു
പൂക്കൾ കൊഴിയുന്നു
പഴങ്ങൾ രൂപപ്പെടുന്നു
വിളയുന്നു
എന്റെ അച്ഛൻ ആപ്പിൾ പറിയ്ക്കുന്നു
ആപ്പിൾ പറിയ്ക്കുന്ന ആ മനുഷ്യൻ
എന്റെ അച്ഛനാണ്‌


ഞാൻ വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്നു
ഒരാടിനെ കയറിൽ കെട്ടി
വലിച്ചുകൊണ്ടുവരുന്ന ആ വൃദ്ധ
ലോകത്തെ ഏഴത്ഭുതങ്ങളേക്കാളും
അനിവാര്യമാണ്‌
അനർഘമാണ്‌
അങ്ങനെയല്ലെന്ന്
ഒരാൾക്കു ചിന്തയോ തോന്നലോ ഉണ്ടെങ്കിൽ
അയാൾ വംശഹത്യക്കുത്തരവാദിയാണ്‌


ഇതൊരു മനുഷ്യനാണ്‌
ഇതൊരു മരമാണ്‌
ഇത് റൊട്ടിയാണ്‌

ജീവിക്കാൻ വേണ്ടി മനുഷ്യർ ആഹാരം കഴിക്കുന്നു

ഞാൻ എന്നോടുതന്നെ പറയുകയായിരുന്നു
മനുഷ്യജീവൻ പ്രധാനമാണ്‌
മനുഷ്യജീവൻ അതിപ്രാധാന്യമുള്ളതാണ്‌
ജീവന്റെ മൂല്യം
മനുഷ്യൻ സൃഷ്ടിച്ച സർവ്വവസ്തുക്കളുടെ മൂല്യത്തേക്കാളും
അധികമാണ്‌
മനുഷ്യൻ ഒരു മഹാനിധിയാണ്‌
ഞാൻ പിടിവാശിയോടെ ആവർത്തിക്കുകയായിരുന്നു


ഇത് വെള്ളമാണ്‌ ഞാൻ പറയുകയായിരുന്നു
ഞാൻ കൈ കൊണ്ട് തിരകളെ തലോടുകയായിരുന്നു
പുഴയോടു സംസാരിക്കുകയായിരുന്നു
വെള്ളമേ ഞാൻ പറഞ്ഞു
നല്ല വെള്ളമേ
ഇത് ഞാനാണ്‌


മനുഷ്യൻ ജലത്തോടു സംസാരിച്ചു
ചന്ദ്രനോട് പൂക്കളോട്
മഴയോടു സംസാരിച്ചു
മണ്ണിനോട്
കിളികളോട്
ആകാശത്തോടു സംസാരിച്ചു

ആകാശം മൂകമായിരുന്നു
ഭൂമി മൂകമായിരുന്നു
മണ്ണിൽ നിന്ന് ആകാശത്തു നിന്ന് വെള്ളത്തിൽ നിന്ന്
മറ്റൊരു ശബ്ദം ഒഴുകിവരുന്നതായി
അയാൾ കേട്ടുവെങ്കിൽ
അത് മറ്റൊരു മനുഷ്യന്റെ ശബ്ദമായിരുന്നു
(1955)



10. ഭീതി

നിങ്ങളുടെ ഭീതി
ബലത്തതാണ്‌
ദാർശനികമാണ്‌
എന്റേത് ഒരു ജൂനിയർ ക്ലർക്ക്
കൈയിലൊരു ബ്രീഫ് കേസുമായി

ഒരു ഫയലുമായി
ഒരു ചോദ്യാവലിയുമായി
ഞാൻ എന്നാണു ജനിച്ചത്
എന്താണെന്റെ ജീവിതമാർഗ്ഗം
ഞാൻ എന്തു ചെയ്തിട്ടില്ല
എന്തിൽ വിശ്വസിക്കുന്നില്ല

ഞാൻ ഇവിടെ എന്തു ചെയ്യുന്നു
ഞാൻ ഈ അഭിനയം എന്നു നിർത്തും
എന്റെ അടുത്ത യാത്ര എങ്ങോട്ടാണ്



11. രേഖപ്പെടുത്താത്ത ലിഖിതം


എന്നാൽ യേശു കുനിഞ്ഞിരുന്നു
അവൻ പൂഴിയിലെഴുതി
അവൻ പിന്നെയും കുനിഞ്ഞിരുന്നു
വിരലു കൊണ്ടവനെഴുതി


അമ്മേ അവർ എത്രയും മന്ദിച്ചവർ
സരളചിത്തർ
അതിനാലത്രേ അവർക്കായി ഞാൻ
അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു
നിനക്കതു മനസ്സിലാകും
നിനറ്റെ മകനു മാപ്പു കൊടുക്കുക
ഞാൻ വെള്ളത്തെ വീഞ്ഞാക്കുന്നു
മരിച്ചവരെ ഉയിർപ്പിക്കുന്നു
തിരപ്പുറത്തു നടക്കുന്നു

കുട്ടികളെപ്പോലെയാണവർ
അവർക്കെന്നും പുതുമകൾ കാണണം


ഒന്നോർത്തുനോക്കൂ

അവർ അടുത്തു വന്നപ്പോൾ
എഴുതിയതവൻ മറച്ചുപിടിച്ചു
എന്നെന്നേക്കുമായി മായ്ച്ചുകളഞ്ഞു



12. പുതിയ ഉപമകൾ


പകലിനെ
നിങ്ങൾ ഏതിനോടുപമിക്കും
രാത്രി പോലെയാണോ അത്
ആപ്പിളിനെ
നിങ്ങൾ ഏതിനോടുപമിക്കും
അതൊരു രാജ്യം പോലെയാണോ
നിങ്ങൾ ഏതിനോടുപമിക്കും
രാത്രിയിൽ
ഉടലിനെ
ചുണ്ടുകൾക്കിടയിലെ
മൗനത്തെ
നിങ്ങൾ ഏതിനോടുപമിക്കും
കണ്ണിനെ
ഇരുട്ടത്തൊരു കൈയ്യിനെ
വലത് ഇടതു പോലെ തന്നെയോ
പല്ല് നാവ് വായ
ഒരു ചുംബനം
നിങ്ങൾ ഏതിനോടുപമിക്കും
ഒരിടുപ്പിനെ
മുടിയെ
വിരലുകളെ
ശ്വാസത്തെ
മൗനത്തെ
കവിതയെ
പകൽവെളിച്ചത്തിൽ
രാത്രിയിൽ



13. ഹൃദയത്തിന്‌

വിദഗ്ധനായ ഒരു പാചകക്കാരനെ
നോക്കിനിൽക്കുകയായിരുന്നു ഞാൻ
ആടിന്റെ വായിലൂടെ
അയാൾ കൈ കടത്തും
ശ്വാസനാളത്തിലൂടെ
കൈ തള്ളിക്കേറ്റും
പിന്നെ ഒറ്റപ്പിടിത്തത്തിന്‌
ഹൃദയം കൈക്കലാക്കും
ഹൃദയത്തെ
വളഞ്ഞുപിടിക്കുന്ന വിരലുകൾ
ഒറ്റ വലിയ്ക്ക്
ഹൃദയം പറിച്ചെടുക്കും
അതെ
ആളൊരു വിദഗ്ധൻ തന്നെയായിരുന്നു


14. അവർ ഭാരങ്ങൾ ഇറക്കിവയ്ക്കുന്നു


അവൻ നിങ്ങളോടു വന്നു
പറയുന്നു

ലോകത്തിനോ ലോകാവസാനത്തിനോ
നിങ്ങൾ ഉത്തരവാദികളല്ല
നിങ്ങളുടെ ചുമലുകളിൽ നിന്ന്
ഭാരങ്ങൾ എടുത്തുമാറ്റിയിരിക്കുന്നു
ഇപ്പോൾ നിങ്ങൾ കുട്ടികളേയും കിളികളേയും പോലെയാണ്‌
പോകൂ, പോയിക്കളിക്കൂ

അവർ കളിക്കാനും പോകുന്നു
അവർ മറന്നു
സമകാലികകവിതയെന്നാൽ
ശ്വാസം കിട്ടാതെയുള്ള വെപ്രാളമാണെന്ന്
(1959)



15. ചിരി


കൂട് അടഞ്ഞുകിടന്നു
ഉള്ളിൽ ഒരു കിളി വിരിയും വരെ


കിളി മൂകമായിരുന്നു
നിശ്ശബ്ദതയിൽ
തുരുമ്പെടുത്ത കൂട്
തുറക്കും വരെ


നിശ്ശബ്ദത ശേഷിച്ചു
കറുത്ത കമ്പിയഴികൾക്കു പിന്നിൽ
നാമൊരു ചിരി കേൾക്കും വരെ



16. ആദ്യത്തേത് മറഞ്ഞിരിക്കുന്നു


ആദ്യത്തെ മരം
അതിന്റെ പേരോ
എവിടെയാണതു നിന്നിരുന്നതെന്നോ
എനിക്കോർമ്മയില്ല


ഞാനതിനെ അറിഞ്ഞത്
കണ്ണു കൊണ്ടോ
കാതു കൊണ്ടോയെന്ന്
അതൊരു മർമ്മരമോ
ഒരു ഗന്ധമോ
ഒരു നിറമോ ആയിരുന്നുവെന്നോ
എനിക്കോർമ്മയില്ല

 വെയിലത്തോ
മഞ്ഞത്തോ ആണോ
എനിക്കതു പ്രത്യക്ഷമായതെന്നും


ആദ്യത്തെ മൃഗം
അതിന്റെ ഒച്ചയോ ചൂടോ
രൂപമോ
എനിക്കോർമ്മയില്ല


എല്ലാ ജന്തുക്കൾക്കും
സ്വന്തം പേരുണ്ട്

ആദ്യത്തേതു മാത്രം
പേരില്ലാതെ
മറഞ്ഞിരിക്കുന്നു
(1965)



17. പലേ അടിയന്തിരങ്ങൾക്കിടയിൽ

പലേ അടിയന്തിരങ്ങൾക്കിടയിൽ
ഒന്നു ഞാൻ മറന്നേ പോയി
മരിക്കുകയും വേണ്ടതാണെന്ന്


കളിമട്ടിൽ
ഞാനാ ബാധ്യത അവഗണിച്ചുകളഞ്ഞു
അതുമല്ലെങ്കിൽ
ഞാനതു നിറവേറ്റിയത്
വേണ്ടത്ര ഗൗരവം കൊടുക്കാതെയാവണം


നാളെത്തുടങ്ങി
ഒക്കെ മാറുകയാണ്‌
ഞാൻ മരിക്കാൻ തുടങ്ങുകയാണ്‌
ശുഷ്കാന്തിയോടെ
വിവേകത്തോടെ
ശുഭപ്രതീക്ഷയോടെ
കാലം കളയാതെ


18. അടിയറവ്


എന്റെ എല്ലാ ഗോപുരങ്ങൾക്കും സ്വപ്നങ്ങൾക്കും
വാക്കുകൾക്കും മൗനത്തിനും മേൽ
വെള്ളപ്പതാകകൾ പാറുന്നു


എന്റെ വെറുപ്പിനു മേൽ
എന്റെ സ്നേഹത്തിനു മേൽ
കവിതയ്ക്കു മേൽ
വെള്ളപ്പതാകകൾ ഉറപ്പിച്ചിരിക്കുന്നു


എല്ലാ കൊത്തളങ്ങളിലും ദേശങ്ങളിലും നിന്ന്
ഭൂതഭാവികളിൽ നിന്ന്
വെള്ളപ്പതാകകൾ ഞാൻ തൂക്കിയിടുന്നു


മുഖങ്ങളിൽ
പേരുകളിൽ
കയറ്റങ്ങളിൽ ഇറക്കങ്ങളിൽ
വെള്ളപ്പതാകകൾ പാറുന്നു


എന്റെ ജനാലകളെല്ലാറ്റിലും നിന്ന്
വെള്ളപ്പതാകകളൊഴുകുന്നു


എന്റെ കൈകളിലെല്ലാം
വെള്ളപ്പതാകകൾ ഞാൻ പിടിച്ചിരിക്കുന്നു
(1966)



19. പ്രൂഫുകൾ


മരണം ഒരു വരിക്കവിത പോലും
വെട്ടിത്തിരുത്തില്ല
അവൾ പ്രൂഫ് നോട്ടക്കാരിയല്ല
മനസ്സലിവുള്ള
പത്രാധിപയുമല്ല


കൊള്ളരുതാത്ത ഒരലങ്കാരം
ചിരകാലം ജീവിക്കും

മരിച്ചുപോയ പൊട്ടക്കവി
മരിച്ച പൊട്ടക്കവി തന്നെ


ബോറൻ മരിച്ചാലും ബോറടിപ്പിക്കും
വിഡ്ഢി തന്റെ ജല്പനങ്ങൾ തുടരും
ശവക്കുഴിക്കപ്പുറത്തു നിന്നും



20. വൃദ്ധകളെക്കുറിച്ച് ഒരു കഥ


എനിക്കിഷ്ടമാണവരെ
വൃദ്ധകളെ
വിരൂപകളെ
ദുഷ്ടകളെ


ഭൂമിയുടെ ഉപ്പാണവർ
മനുഷ്യമാലിന്യം
അവർക്കറയ്ക്കില്ല


മറുപുറം അവർ കണ്ടിട്ടുണ്ട്
നാണയത്തിന്റെ
സ്നേഹത്തിന്റെ
വിശ്വാസത്തിന്റെ


ഏകാധിപതികൾ
വരികയും പോവുകയും ചെയ്യട്ടെ
മനുഷ്യച്ചോര പുരണ്ട കൈകളുമായി
അവർ കോമാളി കളിക്കട്ടെ


വൃദ്ധകൾ അതികാലത്തെഴുന്നേല്ക്കുന്നു
ഇറച്ചിയും റൊട്ടിയും പഴവും വാങ്ങുന്നു
തൂത്തു തുടയ്ക്കുന്നു പാചകം ചെയ്യുന്നു
കൈയും കെട്ടി നിശ്ശബ്ദരായി
തെരുവിൽ വരി നില്ക്കുന്നു


വൃദ്ധകൾ
ചിരഞ്ജീവികളാണ്‌


ഹാംലെറ്റ് കെണിയിൽ കിടന്നു ചീറട്ടെ
ഫൗസ്റ്റ് ഹീനമായ വിഡ്ഢിവേഷം കെട്ടട്ടെ
റാസ്കോൾ നിക്കോഫ് മഴുവെടുത്തു വെട്ടട്ടെ


വൃദ്ധകൾ
നാശമില്ലാത്തവരാണ്‌

വാത്സല്യത്തോടെ അവർ മന്ദഹസിക്കുന്നു

ഒരു ദൈവം മരിക്കുന്നു
വൃദ്ധകൾ പതിവുപോലെ
റൊട്ടിയും മീനും വീഞ്ഞും വാങ്ങുന്നു


ഒരു നാഗരികത മരിക്കുന്നു
വൃദ്ധകൾ പുലർച്ചക്കെഴുന്നേല്ക്കുന്നു
ജനാലകൾ തുറന്നിടുന്നു
മാലിന്യങ്ങൾ അടിച്ചുവാരിക്കളയുന്നു
ഒരു മനുഷ്യൻ മരിക്കുന്നു
അവർ ജഡം കുളിപ്പിച്ചെടുക്കുന്നു
അതിനെ സംസ്കരിക്കുന്നു
കുഴിമാടത്തിൽ
പൂക്കൾ വയ്ക്കുന്നു


വൃദ്ധകളെ എനിക്കിഷ്ടമാണ്‌
വിരൂപകളെ
ദുഷ്ടരെ


അവർ നിത്യജീവനിൽ വിശ്വസിക്കുന്നു
അവർ ഭൂമിയുടെ ഉപ്പാണ്‌
മരത്തിന്റെ തൊലിയാണ്‌
മൃഗങ്ങളുടെ എളിയ കണ്ണുകളാണ്‌

ഭീരുത്വവും വീരത്തവും
മഹത്വവും ഹീനതയും
ശരിയായ പരിപ്രേക്ഷ്യത്തിൽ അവർ കാണുന്നുണ്ട്
ദൈനന്ദിനാവശ്യങ്ങൾക്കു വേണ്ട തോതിൽ


അവരുടെ പുത്രന്മാർ അമേരിക്ക കണ്ടുപിടിക്കുന്നു
തെർമോപൈലേയിൽ പട വെട്ടി മരിക്കുന്നു
കുരിശ്ശുകളിൽ കിടന്നു ചാവുന്നു
പ്രപഞ്ചം വെട്ടിപ്പിടിക്കുന്നു


വൃദ്ധകൾ അതികാലത്തെഴുന്നേല്ക്കുന്നു
പുറത്തുപോയി ഇറച്ചിയും റൊട്ടിയും പാലും വാങ്ങുന്നു
സൂപ്പ് താളിക്കുന്നു
ജനാലകൾ തുറന്നിടുന്നു


വിഡ്ഢികളേ അവരെ കളിയാക്കിച്ചിരിക്കുന്നുള്ളു
വൃദ്ധകളെ
വിരൂപകളെ
ദുഷ്ടകളെ


അവർ സുന്ദരികളത്രെ
നല്ലവർ
വൃദ്ധകൾ
അവർ ഭ്രൂണമാണ്‌
നിഗൂഢതയൊഴിഞ്ഞ നിഗൂഢത
ഉരുളുന്ന ഗോളം


വൃദ്ധകൾ
പവിത്രമാർജ്ജാരങ്ങളുടെ
മമ്മികളാണ്‌

ശുഷ്കിച്ച
നീരു വലിഞ്ഞ
ചുരുണ്ടുകൂടിയ
കനികളാണവർ
അല്ലെങ്കിൽ
കൊഴുത്തുരുണ്ട ബുദ്ധന്മാർ


അവർ മരിക്കുമ്പോൾ
ഒരു കണ്ണീർത്തുള്ളി ഉരുണ്ടിറങ്ങി
ഒരു പെൺകുട്ടിയുടെ ചുണ്ടത്തെ
പുഞ്ചിരിയിൽ
ചെന്നുചേരുന്നു
(1963)

തെർമോപൈലേ - ക്രി.മു.480ൽ ഗ്രീക്ക് നഗരരാഷ്ട്രങ്ങളും പേഴ്സ്യയും തമ്മിൽ യുദ്ധം നടന്ന സ്ഥലം

21. ഒരു കവിയുടെ വേർപാടിനെക്കുറിച്ച് ഒരു പാസഞ്ചർ ട്രെയിൻ പുറപ്പെടുന്നതിനെക്കുറിച്ചും


തന്റെ അവസാനത്തെ കവിത എങ്ങനെയിരിക്കുമെന്ന്
അയാൾക്കറിയില്ല
കവിതയില്ലാത്ത ഒരു ലോകത്തെ
ആദ്യദിവസം എങ്ങനെയിരിക്കുമെന്നും


അന്നു മഴയുണ്ടാവാനാണു സാദ്ധ്യത
ഒരു ഷേക്സ്പിയർ നാടകം നടക്കുന്നുണ്ടാവും
ഉച്ചഭക്ഷണത്തിന്‌ തക്കാളി സൂപ്പും


അല്ലെങ്കിൽ നൂഡിൽസും ചിക്കൻ സൂപ്പും
ഒരു ഷേക്സ്പിയർ നാടകവും
മഴയും


കാവ്യദേവതകൾ അയാൾക്കൊരുറപ്പും നല്കിയിട്ടില്ല
അന്ത്യശ്വാസമെടുത്ത് അയാളുച്ചരിക്കും
മാനസികോന്നമനം നല്കുന്ന ഒരു ചിന്തയെന്ന്
കൂടുതൽ വെളിച്ചം* എന്നിങ്ങനെ


നടക്കാൻ സാദ്ധ്യത ഇതാണ്‌
പുറപ്പെടാൻ വൈകിയ
ഒരു പാസഞ്ചർ ട്രെയിൻ പോലെ
(റഡോംസ്കോയിൽ നിന്ന് പാരീസിലേക്ക്
സെബ്രിഡോവൈസ് വഴി)
അയാൾ വിട വാങ്ങും

(1967)

* (“വെളിച്ചം! കൂടുതൽ വെളിച്ചം!...” ഗെയ്ഥെയുടെ അവസാനവാക്കുകൾ)



22. ആരാണ് കവി


കവിതയെഴുതുന്നവനാണ്  കവി
കവിതയെഴുതാത്തവനുമാണയാൾ


വിലങ്ങുകൾ വലിച്ചെറിയുന്നവനാണ് കവി
സ്വയം വിലങ്ങണിയുന്നവനുമാണയാൾ


വിശ്വസിക്കുന്നവനാണ് കവി
സ്വയം വിശ്വസിപ്പിക്കാനാവാത്തവനുമാണയാൾ


നുണ പറയുന്നവനാണ് കവി
നുണകൾ കേട്ടവനുമാണയാൾ


തട്ടിവീഴാൻ പോകുന്നവനാണയാൾ
തനിയേ നേരെ നിൽക്കുന്നവനുമാണയാൾ


വിട്ടുപോകാൻ ശ്രമിക്കുന്നവനാണ് കവി
വിട്ടുപോകാനാവാത്തവനുമാണയാൾ


23. ഒരു ശബ്ദം


അവർ അന്യോന്യം പീഡിപ്പിക്കുന്നു അംഗഭംഗം വരുത്തുന്നു
മൗനങ്ങളും വാക്കുകളും കൊണ്ട്
മറ്റൊരു ജീവിതം ബാക്കിയുണ്ട്
തങ്ങൾക്കെന്നപോലെ


അവർ ആ വിധം ചെയ്യുന്നു
മരണാധീനമാണ്‌
തങ്ങളുടെ ഉടലുകളെന്നതു മറന്നപോലെ
എത്ര വേഗം തകരുന്നതാണ്‌
മനുഷ്യരുടെ ഉള്ളുകളെന്നതോർക്കാതെയെന്നപോലെ


അന്യോന്യം കരുണയില്ലാത്തവർ
ചെടികളെക്കാൾ മൃഗങ്ങളെക്കാൾ  ദുർബ്ബലരാണവർ
ഒരു വാക്ക് ഒരു ചിരി ഒരു നോട്ടം മതി
അവരെ കൊല്ലാൻ



24. രൂപാന്തരങ്ങൾ


എന്റെ കൊച്ചുമകൻ
മുറിക്കുള്ളിലേക്കു കയറിവന്നു പറയുന്നു
‘അച്ഛനാളു കഴുകൻ,
ഞാനൊരു ചുണ്ടെലി’


ഞാൻ പുസ്തകം മാറ്റിവയ്ക്കുന്നു
എനിക്കു ചിറകുകളും
നഖരങ്ങളും മുളയ്ക്കുന്നു

അവയുടെ ദുർഭഗമായ നിഴലുകൾ
ചുമരിലൂടെ പായുന്നു 


ഞാനൊരു കഴുകൻ
അവനൊരു ചുണ്ടെലി

‘അച്ഛനൊരു ചെന്നായ
ഞാനൊരു കുഞ്ഞാട്’ 


മേശയ്ക്കു ചുറ്റും ഞാൻ നടക്കുന്നു
ചെന്നായയാണു ഞാൻ
ഇരുട്ടത്തു തേറ്റകൾ പോലെ
ജനാലയുടെ ചില്ലുപാളികൾ തിളങ്ങുന്നു


അവൻ അമ്മയുടെ മടിയിലേക്കോടുന്നു
അവരുടെ വസ്ത്രത്തിന്റെ ഊഷ്മളതയിൽ
മുഖമൊളിപ്പിച്ച്
അവൻ സുരക്ഷിതനുമാവുന്നു


25. മരംവെട്ടൽ
അവിരാമമായ ഒരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു


ഉന്മൂലനത്തിന്റെ വെളുത്ത വര കൊണ്ടു
വീഴ്ത്താനടയാളപ്പെടുത്തിയ ഒരു മരം
അപ്പോഴും ശ്വാസമെടുക്കുന്നുണ്ടായിരുന്നു
അതിന്റെ ചില്ലകളും കൊമ്പുകളും
പാഞ്ഞുപോകുന്ന മേഘങ്ങളിൽ അള്ളിപ്പിടിക്കുന്നുണ്ടായിരുന്നു


മരണം ആസന്നമെന്നറിഞ്ഞ ഇലകൾ
വിറയ്ക്കുകയും വാടുകയും ചെയ്തു

മരങ്ങൾ ആഹാരത്തിനായി
ഒരിടം വിട്ടൊരിടത്തേക്കു പോകാറില്ല
മഴുവിൽ നിന്നും അറുക്കവാളിൽ നിന്നും
രക്ഷപ്പെടാനാവില്ല

അവിരാമമായ ഒരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു

ചടങ്ങുകളില്ലാത്ത ഒരു വധശിക്ഷയാണ്‌
മരം വെട്ടൽ


മരപ്പൊടി ചവച്ചുതുപ്പിക്കൊണ്ട്
യന്ത്രവാൾ മിന്നൽ പോലെ കയറുന്നു
തൊലിയിൽ വെള്ളയിൽ കാതലിൽ
വശം ചരിഞ്ഞതു താഴെ വീഴുന്നു
കനത്ത ഭാരവുമായി
അടിക്കാടിലേക്കതു വീഴുന്നു
ചെടികൾ നേർത്ത പുൽനാമ്പുകൾ
വിറ കൊള്ളുന്ന ചിലന്തിവലകളതില്‍ചതയുന്നു


മരത്തോടൊപ്പം അതിന്റെ തണലിനെയും
അവർ നശിപ്പിച്ചുകളഞ്ഞു
സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചങ്ങളിൽ
സുതാര്യവും അതാര്യവുമായ ചിഹ്നങ്ങളെ


സ്വധർമ്മനിരതരായ വേരുകൾക്കൊരു സൂചന പോലും കിട്ടിയിട്ടില്ല
തടിയും തലപ്പും തങ്ങൾക്കു നഷ്ടപ്പെട്ടുവെന്ന്


പതിയെപ്പതിയെ
മരത്തിന്റെ ഉപരിതലമരണം
നിലത്തിനടിയിലേക്കെത്തുന്നു


അയല്ക്കാരായ മരങ്ങളുടെ വേരുകൾ
അന്യോന്യം തേടിയെത്തുന്നു
ബന്ധങ്ങളിൽ വേഴ്ചകളിലേർപ്പെടുന്നു


മനുഷ്യരും ജന്തുക്കളുമൊഴിച്ചാൽ
ദേവകളുടെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട
സചേതനജീവികൾ
മരങ്ങൾ


അവയ്ക്കു നമ്മിൽ നിന്നൊളിക്കാനാവില്ല
നോവറിയാതെ ക്ളിനിക്കുകളിൽ പിറന്നവർ
ഡിസ്കോത്തെക്കുകളിൽ മുതിർന്നവർ
കൃത്രിമവെളിച്ചവും ശബ്ദവും കൊണ്ടു തമ്മിലകന്നവര്‍
ടീ വീ സ്ക്രീനുകളിൽ വായ പൊളിച്ചുനോക്കിയിരിക്കുന്നവർ
നാം മരങ്ങളോടു സംസാരിക്കാറില്ല


നമ്മുടെ ബാല്യത്തിലെ മരങ്ങൾ
വെട്ടിവീഴ്ത്തിയവ ചുട്ടെരിച്ചവ വിഷം കുത്തിവച്ചവ ഉണങ്ങിക്കരിഞ്ഞവ
നമ്മുടെ തലയ്ക്കു മേൽ
മേയ്മാസത്തിലവ പച്ചയ്ക്കുന്നു
നവംബറിൽ കുഴിമാടങ്ങൾക്കു മേൽ ഇല കൊഴിക്കുന്നു
മരണം വരെ നമുക്കുള്ളിൽ വളരുന്നു
(1981)



26. ഇല്ലാതെ


മനുഷ്യന്റെ ജീവിതത്തിലെ
ഏറ്റവും മഹത്തായ സംഭവങ്ങൾ
ദൈവത്തിന്റെ
ജനനവും മരണവുമാണ്‌


പിതാവേ ഞങ്ങളുടെ പിതാവേ
എന്തേ
സ്നേഹമില്ലാത്തൊരച്ഛനെപ്പോലെ
രാത്രിയിൽ ഒരു കള്ളനെപ്പോലെ

ഒരടയാളവുമില്ലാതെ
ഒരു പാടും ശേഷിപ്പിക്കാതെ
ഒരു വാക്കു പറയാതെ


എന്തിനു നീയെന്നെ കൈവിട്ടു
എന്തിനു ഞാൻ നിന്നെ കൈവിട്ടു


ദൈവമില്ലാത്ത ജീവിതം സാദ്ധ്യമാണ്‌
ദൈവമില്ലാത്ത ജീവിതം അസാദ്ധ്യമാണ്‌


ബാല്യത്തിൽ
എന്റെ ആഹാരം നീയായിരുന്നു
ഞാൻ മാംസം ഭക്ഷിച്ചു
രക്തം കുടിച്ചു


നീയെന്നെ കൈവിട്ടത്
ജീവിതത്തെ പുണരാനായി
ഞാൻ
കൈകൾ തുറന്നപ്പോഴാവാം

കരുതലില്ലാതെ
ഞാൻ കൈകൾ മലർക്കെത്തുറന്നുവെന്നാവാം
ഇറങ്ങിപ്പോകാൻ
നിന്നെ വിട്ടുവെന്നാകാം
എന്റെ ചിരി താങ്ങാനാവാതെ
നീ ഓടിപ്പോയെന്നാവാം


നീ ചിരിക്കാറില്ല

നീ എന്നെ ശിക്ഷിച്ചതുമാവാം
പിടിവാശിക്ക്
ധാർഷ്ട്യത്തിന്‌
ഒരു പുതിയ കവിത
പുതിയ ഭാഷ
പുതിയ മനുഷ്യനെ
സൃഷ്ടിക്കാൻ ശ്രമിച്ചതിന്‌


ചിറകടികളുടെ കലാപമില്ലാതെ
ഇടിമിന്നലുകളില്ലാതെ
നീയെന്നെ വിട്ടുപോയി
ഒരെലിയെപ്പോലെ
മണലിൽ ചൊരിയുന്ന വെള്ളം പോലെ


തിരക്കിലായിരുന്ന ഞാൻ
ഞാൻ കാണാതെപോയി
നിന്റെ പലായനം
എന്റെ ജീവിതത്തിൽ
നിന്റെ അസാന്നിദ്ധ്യം


ദൈവമില്ലാത്ത ജീവിതം സാദ്ധ്യമാണ്‌
ദൈവമില്ലാത്ത ജീവിതം അസാദ്ധ്യമാണ്‌


(മാർച്ച് 1988-മാർച്ച് 1989)


27. മരണാനന്തരകുറ്റവിമോചനം


മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ അലംഭാവം
മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ മൗനം
മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ വാക്കുകൾ

മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ വിടർന്ന പുഞ്ചിരികൾ
മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെയുടലുകൾ തമ്മിലുരുമ്മുന്നത്
മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ നാവുകൾ നൊട്ടയിടുന്നത്

മരിച്ചവർ നമ്മുടെ പുസ്തകങ്ങൾ വായിക്കുന്നു
പണ്ടെന്നോ നാം നടത്തിയ
പ്രസംഗങ്ങൾ കേൾക്കുന്നു
മരിച്ചവർ നമ്മുടെ പ്രബന്ധങ്ങൾ പഠിക്കുന്നു
അവസാനിപ്പിച്ച ചർച്ചകളിൽ പങ്കെടുക്കുന്നു
കയ്യടിക്കാനൊരുമിക്കുന്ന കൈകൾ കാണുന്നു

മരിച്ചവർ കാണുന്നുണ്ട്
താളത്തിൽ ആരവമിടുന്ന സ്റ്റേഡിയങ്ങൾ
ബാന്റുകൾ ക്വയറുകൾ

ജീവിച്ചിരിക്കുന്നവരെല്ലാം കുറ്റക്കാരാണ്‌
പൂച്ചെണ്ടുകളുമായി വന്ന കുട്ടികൾ കുറ്റക്കാരാണ്‌
പ്രണയബദ്ധരായവർ കുറ്റക്കാരാണ്‌
കവികൾ കുറ്റക്കാരാണ്‌

ഓടിയൊളിച്ചവർ കുറ്റക്കാരാണ്‌
കുറ്റക്കാരാണ്‌ പോകാതെനിന്നവർ
അതേയെന്നു പറഞ്ഞവർ
അല്ലെന്നു പറഞ്ഞവർ
ഒന്നും പറയാത്തവരും

മരിച്ചവർ വിലയിരുത്തുകയാണവരെ, ജീവിച്ചിരിക്കുന്നവരെ
കുറ്റവിമുക്തരാക്കുകയുമില്ലവർ, നമ്മെ




The Survivor
I am twenty-four
led to slaughter
I survived.
The following are empty synonyms:
man and beast
love and hate
friend and foe
darkness and light.
The way of killing men and beasts is the same
I've seen it:
truckfuls of chopped-up men
who will not be saved.
Ideas are mere words:
virtue and crime
truth and lies
beauty and ugliness
courage and cowardice.
Virtue and crime weigh the same
I've seen it:
in a man who was both
criminal and virtuous.
I seek a teacher and a master
may he restore my sight hearing and speech
may he again name objects and ideas
may he separate darkness from light.
I am twenty-four
led to slaughter
I survived.
Translated by Adam Czerniawski
In the Midst of Life
After the end of the world
after death
I found myself in the midst of life
creating myself
building life
people animals landscapes
this is a table I said
this is a table
there is bread and a knife on the table
knife serves to cut bread
people are nourished by bread
man must be loved
I learnt by night by day
what must one love
I would reply man
this is a window I siad
this is a window
there is a darden beyond the window
I see an apple-tree in the graden
the apple-tree blossoms
the blossom falls
fruit is formed
ripens
my father picks the apple
the man who picks the apple
is my father
I sat on the threshold
that old woman who
leads a goat on a string
is needed more
is worth more
that seven wonders of the world
anyone who thinks or feels
she is not needed
is a mass murderer
this is a man
this is a tree this is bread
people eat to live
I kept saying to myself
human life is important
human life has great importance
the value of life
is greater than the value of all things
which man has created
man is a great treasure
I repeated stubbornly
this is water I said
I stroked the waves with my hand
and talked to the river
water I would say
nice water
this is me
man talked to water
talked to the moon
to the flowers and to rain
talked to the earth
to the birds
to the sky
the sky was silent
the earth was silent
and if a voice was heard
flowing
from earth water and sky
it was a voice of another man
translated by Adam Czerniawski
Fear
Your fear is grand
metaphysical
mine is a little bureaucrat
with a briefcase
with a file folder

with a survey
when was I born
what’s my livelihood
what have I not done
in what do I lack faith

what am I doing here
when will I stop pretending
where am I going
next
Deposition of the Burden
He came to you
and said
you are not responsible
either for the world or for the end of the world
the burden is taken from your shoulders
you are like birds and children
play
so they play
they forget
that modern poetry
is a struggle for breath
Translated by Czeslaw Milosz
Who Is a Poet
a poet is one who writes verses
and one who does not write verses
a poet is one who throws off fetters
and one who puts fetters on himself
a poet is one who believes
and one who cannot bring himself to believe
a poet is one who has told lies
and one who has been told lies
one who has been inclined to fall
and one who raises himself
a poet is one who tries to leave
and one who cannot leave
tranlated by Magnus J. Krynski and Robert A. Maguire
Among Many Tasks
Among many tasks
very urgent
I've forgotten that
it's also necessary
to be dying
frivolous
I have neglected this obligation
or have been fulfilling it
superficially
beginning tomorrow
everything will change
I will start dying assiduously
wisely optimistically
without wasting time
tranlated by Magnus J. Krynski and Robert A. Maguire
The Story of Old Women
I like old women
ugly women
mean women
they are the salt of the earth
they are not disgusted by
human waste
they know the flipside
of the coin
of love
of faith
dictators clown around
come and go
hands stained
with human blood
old women get up at dawn
buy meat fruit bread
clean cook
stand on the street
arms folded silent
old women
are immortal
Hamlet flails in a snare
Faust plays a base and comic role
Raskolnikov strikes with an axe
old women
are indestructible
they smile knowingly
god dies
old women get up as usual
at dawn they buy bread wine fish
civilization dies
old women get up at dawn
open the windows
cart away waste
man dies
old women
wash the corpse
bury the dead
plant flowers
on graves
I like old women
ugly women
mean women
they believe in eternal life
they are the salt of the earth
the bark of a tree
the timid eyes of animals
cowardice and bravery
greatness and smallness
they see in their proper proportions
commensurate with the demands
of everyday life
their sons discover America
perish at Thermopylae
die on the cross
conquer the cosmos
old women leave at dawn
for the city to buy milk bread meat
season the soup
open the windows
only fools laugh
at old women
ugly women
mean women
because these beautiful women
kind women
old women
are like an ovum
a mystery devoid of mystery
a sphere that rolls on
old women
are mummies
of sacred cats
they’re either small
withered
dry springs
dried fruit
or fat
round buddhas
and when they die
a tear rolls down
a cheek
and joins
a smile on the face
of a young woman

Tr. Joanna Trzeciak

The Unrecorded Epistle
But Jesus stooped
and with his finger wrote on the ground
then he stooped again
and wrote on the sand


Mother they are so dim
and simple I have to show them
marvels I do such silly
and futile things
but you understand
and forgive your son
I change water into wine
raise the dead
walk the seas
they are like children
one has always
to show them something new
just imagine

And when they approached
he covered and effaced
the letters
for ever


What Luck
What luck I can pick
berries in the wood
I thought
there is no wood no berries.
What luck I can lie
in the shade of a tree
I thought trees
no longer give shade.
What luck I am with you
my heart beats so
I thought man
has no heart."
translated by Adam Czerniewski

To the Heart

I saw
a cook a specialist
he would put his hand
into the mouth
and through the trachea
push it to the inside
of a sheep
and there in the quick
would grasp the heart
tighten his grip
on the heart
rip out the heart
in one jerk
yes
that was a specialist




2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ഗോട്ട്ഫ്രീഡ് ബൻ - ഒരു സ്ത്രീയും പുരുഷനും കാൻസർ വാർഡിലൂടെ കടന്നുപോവുന്നു


drog_Benn_DW_Kultur_264847a


ഗോട്ട്ഫ്രീഡ് ബൻ Gottfried Benn (1886-1956)- യുദ്ധാനന്തരജർമ്മനിയിലെ ഏറ്റവും ഗണനീയനായ കവി. ജീർണ്ണമായ ഒരു ലോകത്തിന്റെ നൈരാശ്യവും വിഷാദവും നിറഞ്ഞ കാഴ്ചകളാണ്‌ എക്സ്പ്രഷനിസ്റ്റ് ശൈലിയിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതകൾ.

ഒരു ലൂഥറൻ വൈദികന്റെ മകനായി ജനിച്ച ബൻ മാർബർഗ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രപഠനത്തിനു ചേർന്നുവെങ്കിലും പിന്നീട് അവിടെത്തന്നെ മെഡിക്കൽ-മിലിട്ടറി പഠനം തുടർന്ന് ഗുഹ്യരോഗങ്ങളുടെ ചികിത്സയിൽ സ്പെഷ്യലിസ്റ്റ് ആയി. പഠനാനന്തരം യാത്രക്കപ്പലുകളിൽ ഡോക്ടറായി ജോലി ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ സൈന്യത്തിൽ ഓഫീസറായി സേവനം ചെയ്യുമ്പോൾ ജർമ്മൻ അധീനതയിലായിരുന്ന ബ്രസ്സൽസിൽ തടവുകാരുടേയും വേശ്യകളുടേയും മെഡിക്കൽ സൂപ്പർവൈസർ ആയിരുന്നു.

അദേഹത്തിന്റെ ആദ്യകാലകവിതകൾ രോഗവും ജീർണ്ണതയും നിറഞ്ഞ ഒരു ലോകമാണ്‌. ആദ്യഭാര്യയുടെ മരണവും (1914) സ്നേഹിതയായ ഒരു നടിയുടെ ആത്മഹത്യയും അതിൽ വീണ്ടും നിഴൽ വീഴ്ത്തി. 1912ൽ പ്രസിദ്ധീകരിച്ച ആദ്യത്തെ കവിതാസമാഹാരത്തിന്റെ പേരു തന്നെ Morgue (ശവമുറി) എന്നാണ്‌.

രാഷ്ട്രീയമായി വലതുചായ്‌വുണ്ടായിരുന്നുവെങ്കിലും എക്സ്പ്രഷനിസ്റ്റ് എഴുത്തുകാരനായതിനാൽ നാസി ഭരണത്തിന്റെ പീഡനങ്ങൾക്ക് അദ്ദേഹം ഇരയായി. കൃതികൾ പ്രസിദ്ധീകരിക്കുന്നതിന്‌ വിലക്കുണ്ടായി. പീഡനത്തിൽ നിന്നു രക്ഷപ്പെടുന്നതിന്‌ രണ്ടാമതും സൈന്യത്തിൽ ചേർന്നു. പക്ഷേ അതുകൊണ്ടു ഫലമുണ്ടായില്ല. പത്തു കൊല്ലം കഴിഞ്ഞ് 1948ലാണ്‌ സ്വന്തം കൃതികൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന്‌ അവസരം കിട്ടുന്നത്. Statische Gedichte (1948; “Static Poems”) എന്ന സമാഹാരം. അക്കൊല്ലം തന്നെ പഴയ കവിതകൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. എഴുത്തിനോടൊപ്പം മെഡിക്കൽ പ്രാക്റ്റീസും തുടർന്നുപോന്നു. 1950ൽ ഇറങ്ങിയ Doppelleben (ഇരട്ടജീവിതം) എന്ന ആത്മകഥ ഒരു സിനിക്കിൽ നിന്ന് പ്രാഗ്‌മാറ്റിസ്റ്റിലേക്കുള്ള ക്രമാനുഗതമായ പരിണാമത്തിന്റെ രേഖയാണ്‌. അദ്ദേഹത്തിന്റെ കവിതകളുടേയും ഗദ്യരചനകളുടേയും ഇംഗ്ളീഷിൽ ലഭ്യമായ സമാഹാരങ്ങളാണ്‌  The Primal Vision, Ed. E. B. Ashton, Impromptus: Selected Poems and Some Prose, Tr. Michael Hofmann എന്നിവ.


 


1. ഡയ്സി


മുങ്ങിച്ചത്ത ഒരു ലോറിഡ്രൈവറെ
മേശപ്പുറത്തേക്കു മറിച്ചിട്ടു.
ആരോ അയാളുടെ പല്ലുകൾക്കിടയിൽ
ഒരു ഡയ്സിപ്പൂവു തിരുകിവച്ചിരുന്നു.
തൊലിയ്ക്കടിയിൽ നീണ്ട കത്തി കടത്തി
നെഞ്ചിൻകൂട്ടിലൂടെ നാവും മോണയും മുറിച്ചെടുക്കുമ്പോൾ
ഞാനതിൽ ചെന്നു തട്ടിയിട്ടുണ്ടാവണം:
അടുത്തു കിടന്ന തലച്ചോറിലേക്ക്
അതു വഴുതിവീണു.
പിന്നെ ഞങ്ങൾ നെഞ്ചിൻകൂടു തുന്നിക്കൂട്ടുമ്പോൾ
അറുക്കപ്പൊടിയ്ക്കൊപ്പം
അതും ഞാൻ ഉള്ളിലേക്കിട്ടു.
ആ പൂപ്പാത്രത്തിൽ നിന്നാവോളം കുടിയ്ക്കൂ!
ശാന്തമായി ശയിക്കൂ!
കുഞ്ഞുഡെയ്സീ!

(1912)


2. സുന്ദരമായ ബാല്യം


ഓടപ്പുല്ലുകൾക്കിടയില്‍ ഏറെക്കാലമായിക്കിടന്നിരുന്ന പെൺകുട്ടിയുടെ വായ

കാർന്നെടുത്തപോലെ കാണപ്പെട്ടു.

നെഞ്ചിൻകൂടു ഞങ്ങൾ വെട്ടിപ്പൊളിച്ചപ്പോൾ

അന്നനാളം നിറയെ തുള വീണിരുന്നു.

ഒടുവിൽ ഉദരഭിത്തിയ്ക്കടിയിലെ ഒരു വള്ളിക്കൂട്ടത്തിൽ

ഒരു പറ്റം കുഞ്ഞെലികളെ ഞങ്ങൾ കണ്ടെത്തി.

ഒരെലിപ്പെങ്ങൾ ചത്തുകിടന്നിരുന്നു.

ശേഷിച്ചവ കരളും വൃക്കയും തിന്നും 

തണുത്ത ചോര കുടിച്ചും ജീവിക്കുകയായിരുന്നു;

സുന്ദരമായ ഒരു ബാല്യമാസ്വദിക്കുകയായിരുന്നു അവ.

അത്ര സുന്ദരവും ആകസ്മികവുമായിരുന്നു അവയുടെ മരണവും:

ഒക്കെക്കൂടി ഞങ്ങൾ വെള്ളത്തിലേക്കെറിഞ്ഞു.

ഹൊ, ആ കൂർത്ത മോന്തകൾ ചീറ്റുന്നതു നിങ്ങളൊന്നു കേൾക്കണമായിരുന്നു!

(1912)


3. വൃത്തം


ആരെന്നറിയാതെ മരിച്ച ഒരു വേശ്യയുടെ
ആകെയുള്ള ഒരണപ്പല്ല് സ്വർണ്ണം കെട്ടിയതായിരുന്നു.
(തമ്മിൽ പറഞ്ഞൊത്തപോലെ
ബാക്കിയൊക്കെ കൊഴിഞ്ഞുപോയിരുന്നു.)
അതു പക്ഷേ, ശവമുറിയിലെ പ്യൂണ്‍ ഇളക്കിയെടുത്തു;
അതു പണയം വച്ചിട്ടയാൾ ഡാൻസിനും പോയി.
അയാൾ പറഞ്ഞതു പ്രകാരം,
മണ്ണേ മണ്ണിലേക്കു മടങ്ങാവൂ.

(1912)


4.
ഒരു സ്ത്രീയും പുരുഷനും കാൻസർ വാർഡിലൂടെ കടന്നുപോവുന്നു

പുരുഷൻ:
ഇതാ, ഈ നിര നിറയെ ജീർണ്ണിച്ച ഗർഭപാത്രങ്ങളാണ്‌,
ഈ നിര നിറയെ ജീർണ്ണിച്ച മുലകളും.
അടുത്തടുത്തു കിടക്കകൾ നാറുന്നു,
മണിക്കൂറു വച്ചു നഴ്സുമാരും മാറുന്നു.


വരൂ, പേടിക്കാതെ ഈ പുതപ്പൊന്നു മാറ്റിനോക്കൂ,
കൊഴുപ്പും നാറുന്ന പഴുപ്പും നിറഞ്ഞ ഈ പിണ്ഡം
പണ്ടൊരിക്കൽ ഒരു പുരുഷന്റെ ജീവിതസുഖമായിരുന്നു.


വരൂ, ഇനി ഈ മുലയിലെ വടുക്കളൊന്നു നോക്കൂ,
തൊടുമ്പോഴറിയുന്നില്ലേ, ജപമാലയിലെ മുത്തുകൾ പോലെ?
പേടിക്കേണ്ട, തൊട്ടോളൂ. മൃദുലമായ മാംസമാണ്‌,
അതിനു വേദന അറിയുകയുമില്ല.


ഇവിടെ നോക്കൂ, മുപ്പതുടലിൽ നിന്നെന്നപോലെ
ചോര വാർക്കുന്നൊരാൾ;
മറ്റൊരാൾക്കുമുണ്ടാവില്ല, ഇത്രയും ചോര.
ഈ കിടക്കുന്നവളെ നോക്കൂ;
അവളുടെ കാൻസർ പിടിച്ച ഗർഭപാത്രത്തിൽ നിന്ന്
ഒരു കുട്ടിയെ മുറിച്ചെടുക്കേണ്ടി വന്നു.


അവരെ ഉറങ്ങാൻ വിട്ടിരിക്കുകയാണ്‌- രാവും പകലും.
നവാഗതരോടിങ്ങനെയാണു പറയുക:
ഉറങ്ങിയാൽ രോഗം ഭേദമാവും.
ഞായറാഴ്ച സന്ദർശകർക്കായി അവരെ ഒന്നുണർത്തും.


അവർ അധികമൊന്നും കഴിക്കുന്നുമില്ല.
അവർക്കു മുതുകത്തു പുണ്ണുകളായിരിക്കുന്നു.
കാണുന്നില്ലേ ഈച്ചകളെ?
ചിലപ്പോൾ നഴ്സുമാർ അവരെ കുളിപ്പിക്കും,
ബഞ്ചു കഴുകുന്ന പോലെ.


ഇവിടെ ഓരോ കിടക്കയ്ക്കു ചുറ്റും ശവക്കുഴികളുയരുന്നു.
മാംസം മണ്ണായിപ്പൊടിയുന്നു.
തീ കെടുന്നു. ജീവദ്രവമൊഴുകുന്നു..
മണ്ണു വിളിയ്ക്കുന്നു-

(1912)


5. പ്രസവമുറി


ബർലിനിലെ ഏറ്റവും പാവപ്പെട്ട സ്ത്രീകൾ
-പതിമൂന്നു പേർക്കാണ്‌ ഒന്നര മുറി ഒരുക്കിവച്ചിരിക്കുന്നത്-
തടവുകാർ, വേശ്യകൾ, തെണ്ടികൾ
ഇവിടെ ഞെളിപിരിക്കൊണ്ടു തേങ്ങുന്നു.
ഇങ്ങനെയൊരലമുറയിടൽ മറ്റെവിടെയും നിങ്ങൾ കേൾക്കില്ല.
യാതനയും വേദനയും മറ്റെവിടെയുമിത്ര അവഗണിക്കപ്പെടുകയുമില്ല;
എന്തെന്നാൽ ഇവിടെയേതുനേരത്തും
എന്തെങ്കിലുമൊന്നലമുറയിടുന്നുണ്ടാവും.
“അടങ്ങു പെണ്ണേ! പറഞ്ഞതു കേട്ടോ? അടങ്ങാൻ!
തമാശയ്ക്കല്ല നീയിവിടേയ്ക്കു വന്നത്.
അങ്ങനെയങ്ങു വലിച്ചുനീട്ടാൻ നോക്കേണ്ട.
പോരുമ്പോൾ പോരട്ടേയെന്നു വയ്ക്കുകയും വേണ്ട.
ഉള്ളിലുള്ളതൊക്കെപ്പുറത്തുപോരുമെന്നു തോന്നിയാലും
ആഞ്ഞുമുക്കുക തന്നെവേണം!
വിശ്രമെടുക്കാനൊന്നുമല്ല നിന്നെയിവിടെ കൊണ്ടുവന്നത്.
അതതായിട്ടു പോരുകയുമില്ല.”
ഒടുവിലതു പുറത്തേക്കു വരുന്നു:
തീരെ വലിപ്പം കുറഞ്ഞ്, നീലിച്ച നിറത്തിൽ,
മലവും മൂത്രവും കൊണ്ടഭിഷിക്തമായും.
കണ്ണീരിന്റെയും ചോരയുടെയും പതിമൂന്നു കിടക്കകളിൽ നിന്ന്
കരച്ചിലുകൾ അതിനെ എതിരേൽക്കുന്നു.
രണ്ടു കണ്ണുകളിൽ നിന്നു മാത്രം
ഒരു വിജയാഹ്ളാദത്തിന്റെ സങ്കീർത്തനം മാനം നോക്കി ഉയരുന്നു.
ഈ ഇറച്ചിത്തുണ്ടൊരു ജീവിതം കൊണ്ടെല്ലാമറിയും:
കയ്പ്പും മധുരവും.
പിന്നെയതു പ്രാണൻ കുറുകിക്കൊണ്ടു മരിച്ചുകഴിഞ്ഞാൽ,
തന്റെ തലവിധി അനുഭവിച്ചു കഴിഞ്ഞാൽ
ഈ മുറിയിലെ പന്ത്രണ്ടു കിടക്കകളിൽ
മറ്റുള്ളവർ വന്നുനിറയും.

(1912)


6. ഞാൻ കണ്ടവർ


എന്താണു പേരെന്നു ചോദിക്കുമ്പോൾ,

ക്ഷമാപണത്തോടെ,

ഒരു കുടുംബപ്പേരു കൊണ്ടുപോലും

ശ്രദ്ധ നേടാനർഹരല്ല തങ്ങളെന്ന പോലെ,

ഇങ്ങനെ മറുപടി പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്:

“മിസ് വിവിയൻ,” എന്നിട്ടവർ കൂട്ടിച്ചേർക്കും,

“വിളിപ്പേരു പോലെ തന്നെ”;

അവർ മറ്റേയാൾക്കു കാര്യങ്ങൾ എളുപ്പമാക്കുകയാണ്‌,

“പോപ്പിയോൾ” പോലെ “ബാബെൻഡെറേർഡെ” പോലെ

കുഴപ്പം പിടിച്ച പേരുകളല്ല,

“വിളിപ്പേരു പോലെ തന്നെ”-

ഓർമ്മിക്കാൻ നിങ്ങൾക്കെളുപ്പമാണത്!


അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം

ഒറ്റ മുറിയിൽ വളർന്നവരെ ഞാൻ കണ്ടിട്ടുണ്ട്;

രാത്രിയിൽ, ചെവിയിൽ വിരൽ തിരുകി,

അടുപ്പിൻ മൂട്ടിലിരുന്ന് അവർ പഠിച്ചു;

അവർ പിന്നെ വലിയ നിലകളിലെത്തി,

സുന്ദരികളായി, പ്രഭ്വികളെപ്പോലെ ആത്മവിശ്വാസമുള്ളവരായി,

നൗസിക്കയെപ്പോലെ* സൗമ്യരും കഠിനാദ്ധ്വാനികളുമായി,

മാലാഖമാരെപ്പോലെ മുഖം തെളിഞ്ഞവരായി.


പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്,

ഒരിക്കലും ഉത്തരം കിട്ടിയിട്ടുമില്ല,

നന്മയും സൗമ്യതയും എവിടെ നിന്നാണു വരുന്നതെന്ന്;

ഈ ദിവസം വരെ എനിക്കതറിയില്ല,

എനിക്കു പോകാൻ കാലവുമായി.

(1912)

* Nausicaa- ഹോമറുടെ ഒഡീസ്സിയിലെ ഒരു കഥാപാത്രം; ഇത്താക്കയിലേക്കുള്ള വഴി കപ്പല്ച്ചേതത്തിൽ പെട്ടു കരയ്ക്കടിഞ്ഞ യുളീസസ്സിനെ തുണി കഴുകിക്കൊണ്ടുനിന്ന നൗസിക്കയാണ്‌ തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നത്.


7. ഒരു ചോളപ്പാടം


ഒരു ചോളപ്പാടത്തെ നോക്കി അയാൾ ഇങ്ങനെ പറഞ്ഞു:
ചോളപ്പാടത്തിന്റെ ആത്മാർത്ഥപ്രണയമൊക്കെ
ചിത്രകാരികൾക്കു ചേർന്ന പ്രതിപാദ്യം തന്നെ.
എനിക്കിഷ്ടം പക്ഷേ, പോപ്പിപ്പൂക്കളുടെ ഗഹനശാരീരം.
അതെന്നെ ഓർമ്മിപ്പിക്കുന്നത് കട്ട പിടിച്ച ചോരയെ,
ആർത്തവത്തെ, വേദനയെ, തുപ്പലിനെ,
വിശപ്പിനെ, മരണത്തെ-
ചുരുക്കത്തിൽ പുരുഷന്റെ ഇരുളടഞ്ഞ പാതയെ.

(1913)


8. എന്താണ്‌ മോശം


നിങ്ങൾക്ക് ഇംഗ്ളീഷ് അറിയില്ലെന്നും
ജർമ്മനിലേക്കു പരിഭാഷപ്പെടുത്താത്ത
നല്ലൊരു ഇംഗ്ളീഷ് കുറ്റാന്വേഷണനോവലിനെക്കുറിച്ച്
കേൾക്കാനിടയായെന്നും വരിക.


നിങ്ങൾ ചുട്ടു പഴുത്തിരിക്കുമ്പോൾ
നിങ്ങൾക്കു വില താങ്ങാനാത്ത ഒരു ബിയർ കാണാനിട വരിക.


നിങ്ങളുടെ മനസ്സിൽ പുതിയൊരാശയമുദിക്കുമ്പോൾ
പ്രൊഫസ്സർമാർ ചെയ്യുന്നതു പോലെ
ഹോൾഡർലിന്റെ ശൈലിയിൽ
അതു രൂപപ്പെടുത്താനാവാതെ വരിക.


രാത്രിയിലെ യാത്രക്കിടയിൽ
തിര തല്ലുന്നതു കേൾക്കുമ്പോൾ
അവയ്ക്കു സദാ അതു തന്നെ വേല എന്നോർക്കുക.


അതിലും മോശം:
വീട്ടിലിരിക്കാനാണു നിങ്ങൾക്കിഷ്ടമെന്നിരിക്കെ,
അവിടെയാണ്‌ കോഫി കൂടുതൽ നല്ലതെന്നിരിക്കെ,
വിനോദത്തിന്റെ ഒരാവശ്യവും നിങ്ങൾക്കില്ലെന്നിരിക്കെ
പുറത്തു പോകാൻ നിങ്ങൾക്കു ക്ഷണം കിട്ടുക.


അതിലൊക്കെ മോശം:
സർവ്വതും ദീപ്തമായ,
മൺവെട്ടിയ്ക്കിറങ്ങാൻ പാകത്തിൽ മണ്ണിളകിയ വേനല്ക്കാലത്ത്
മരിക്കാൻ പറ്റാതെ വരിക.


Primal_Vision410LDXssX9L._SX331_BO1,204,203,200_

Little Aster

A drowned driver of a beer truck was dumped onto the table
Someone had stuck a dark-pale lilac-colored aster
Between his teeth
I cut out the tongue and gums
With a long knife
Working from the chest outwards
Under the skin,
I must have touched it, because it slid
Into the brain right next to it.

I packed it into the chest cavity,
Between the wood shavings,
As it was being stitched up.
Drink up in your vase!
Rest sweetly,
Little Aster!

Tr. Babette Deutsch

Lovely Childhood


The mouth of a girl who had long lain among the reeds looked
gnawed away.
As the breast was cut open, the gullet showed full of holes.
Finally in a cavity below the diaphragm
a nest of young rats was discovered.
One little sister lay dead.
The others thrived on liver and kidneys,
drank the cold blood and
enjoyed a lovely childhood here.
And sweet and swift came their death also:
They were all thrown into the water together,
Oh, how the little muzzles squeaked!

Tr. Babette Deutsch

Cycle

The lone molar of a whore
who had died unknown
had a gold filling.
As if by silent agreement
the others had all fallen out.
But this one the morgue attendant knocked out
and pawned to go dancing.
For, he said,
only earth should return to earth.

Tr. Francis Golffing

Man and Woman Go Through the Cancer Ward

The man:
Here in this row are wombs that have decayed,
and in this row are breasts that have decayed.
Bed beside stinking bed. Hourly the sisters change.
Come, quietly lift up this coverlet.
Look, this great mass of fat and ugly humours
was precious to a man once, and
meant ecstasy and home.
Come, now look at the scars upon this breast.
Do you feel the rosary of small soft knots?
Feel it, no fear. The flesh yields and is numb.
Here's one who bleeds as though from thirty bodies.
No one has so much blood.
They had to cut
a child from this one, from her cancerous womb.
They let them sleep. All day, all night.---They tell
the newcomers: here sleep will make you well.---But Sundays
one rouses them a bit for visitors.---
They take a little nourishment. Their backs
are sore. You see the flies. Sometimes
the sisters wash them. As one washes benches.---
Here the grave rises up about each bed.
And flesh is leveled down to earth. The fire
burns out. And sap prepares to flow. Earth calls.---

Tr. Babette Deutsch

People Met

I have met people who,

asked after their names,

shyly—as if they had no title

to an appellation all to themselves—

replied “Fräulein Christian” and added:

“like the first name,” they wanted to make it easy for the other,

not a difficult name like “Popiol” or “Babendererde”—

“like the first name”—please, don’t burden your memory overmuch!

I have met people who

grew up in a single room with their parents

and four brothers and sisters, and studied at night

with their fingers in their ears at the kitchen table,

and grew up to be beautiful and self-possessed as duchesses—

and innerly gentle and hard-working as Nausicaa,

clear-browed as angels.

I have often asked myself and never found an answer

whence kindness and gentleness come,

I don’t know it to this day, and now must go myself.

(Tr. Michael Hofmann )

Labour Room

The poorest women from Berlin
—thirteen kids in one and a half rooms,
whores, prisoners, outcasts—
crook their bodies and whimper.
Nowhere is there so much wailing.
Nowhere are pain and suffering
so utterly ignored as here.
Here something always wails.

“Push, woman! Do you understand?
You’re not here just for fun.
Don’t stretch the thing out.
Pushing also brings the shit out.
You’re not here just to rest.
You’ve got to work. It won’t come by itself.”
Finally it comes: bluish and small.
Urine and feces applied as a salve.

From eleven beds with tears and blood
whimpers a painful “Salut.”
From just two eyes bursts a choir
of jubilation to heaven on high.

Through this tiny fleshly morsel
all things will pass: misery and hope.
And one day it dies, gasping in pain,
twelve others still lie in this room.

Tr. Teresa Iverson.

Before a Cornfield

Before a cornfield he said:
The loyalty and etherealness of the corn-flowers
is a fine motif for daubing ladies.
I prefer the deep contralto of the poppy.
It makes you think of caked blood and menstruation,
of stress, wheezing, hunger and kicking the bucket--
in short, of the murky path of the male.

Tr. Francis Golffing

What’s Bad

Not reading English,

and hearing about a new English thriller

that hasn’t been translated.

Seeing a cold beer when it’s hot out,

and not being able to afford it.

Having an idea

that you can’t encapsulate in a line of Hölderlin,

the way the professors do.

Hearing the waves beat against the shore on holiday at night,

and telling yourself it’s what they always do.

Very bad: being invited out,

when your own room at home is quieter,

the coffee is better,

and you don’t have to make small talk.

And worst of all:

not to die in summer,

when the days are long

and the earth yields easily to the spade.

Tr. Michael Hofmann


2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

ഫ്രീഡ്റിക്ക് നീച്ച - സ്ത്രീയും കുട്ടിയും



അനാരോഗ്യം കാരണം അക്കാദമിക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവരികയും, ജർമ്മൻ ദേശിയതാവാദിയായ റിച്ചാർഡ് വാഗ്നറുമായി പിരിയുകയും ചെയ്ത കാലത്തെഴുതിയ Human, All-Too-Human: A Book for Free Spirits സ്വതന്ത്രാത്മാക്കൾക്കൊരു പുസ്തകം’(1878) എന്ന കൃതിയിൽ നിന്ന്. അദ്ദേഹത്തിന്റെ പിൽക്കാലചിന്തയുടെ വിത്തുകൾ മുളപൊട്ടുന്നത് ഇതിൽ കാണാം.


1. അമ്മയിൽ നിന്ന്

ഏതു പുരുഷനും സ്വന്തം അമ്മയിൽ നിന്നു കിട്ടിയ ഒരു സ്ത്രീബിംബം ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; അതു നിശ്ചയിക്കും, സ്ത്രീകളോടുള്ള അയാളുടെ മനോഭാവമെന്തെന്ന്: അതു മാന്യതയോ, അവജ്ഞയോ, ഉദാസീനതയോയെന്ന്.

2. പരിപൂർണ്ണയായ സ്ത്രീ

പരിപൂർണ്ണയായ സ്ത്രീ പരിപൂർണ്ണനായ പുരുഷനെക്കാൾ കൂടിയൊരു തരമാണ്‌, അതിനെക്കാളപൂർവ്വവും.
ഈ പ്രമാണത്തിന്റെ സാധുത പരിശോധിക്കാൻ ജന്തുവിജ്ഞാനീയം ഒരുപാധിയാണ്‌.

3. വിവാഹവും സൗഹൃദവും

നല്ലൊരു സുഹൃത്തിനാണ്‌ നല്ലൊരു ഭാര്യയെ കിട്ടാൻ സാധ്യതയേറെ; എന്തെന്നാൽ സൗഹൃദത്തിനുള്ള വാസനയാണ്‌ നല്ലൊരു വിവാഹബന്ധത്തിന്റെ ആധാരം.

4. രക്ഷിതാക്കൾ ജിവിക്കുന്നു

അച്ഛനമ്മമാരുടെ സ്വഭാവങ്ങളും മനോഭാവങ്ങളും തമ്മിലുള്ള ബന്ധത്തിൽ പരിഹൃതമാവാതെ കിടക്കുന്ന അപസ്വരങ്ങൾ കുട്ടിയുടെ പ്രകൃതത്തിൽ അനുരണനം ചെയ്തുകൊണ്ടിരിക്കും; അവന്റെ ഉൾവ്യഥകളെന്നു പറയുന്നവയും അതായിരിക്കും.

5. പ്രകൃതിയുടെ തെറ്റു തിരുത്താൻ

നല്ലൊരച്ഛനല്ല നിങ്ങൾക്കുള്ളതെങ്കിൽ അങ്ങനെയൊരാളെ നിങ്ങൾ സ്വന്തമാക്കുകയും വേണം.

6. പിതാക്കന്മാരും പുത്രന്മാരും

തങ്ങൾക്കു പുത്രന്മാരുള്ളതിന്റെ പേരിൽ ഒരുപാടു പിഴ മൂളേണ്ടിവരും പിതാക്കന്മാർ.

7. ഒരു പുരുഷരോഗം

ആത്മനിന്ദ എന്ന പുരുഷരോഗത്തിനുള്ള ഒറ്റമൂലിയാണ്‌ ഒരു തന്റേടിസ്ത്രീയുടെ പ്രണയം.

8. അസൂയയുടെ ഒരു വകഭേദം

തങ്ങളുടെ പുത്രന്മാരുടെ സുഹൃത്തുക്കളിൽ അസാമാന്യമായ കഴിവുള്ളവരുണ്ടെങ്കിൽ അവരോടു പ്രത്യേകിച്ചൊരസൂയയായിരിക്കും അമ്മമാർക്ക്; പൊതുവേ ഒരമ്മ സ്നേഹിക്കുന്നത് തന്റെ മകനേക്കാളേറെ ആ മകനിലെ തന്നെ ആയിരിക്കും.

9. യുക്തിയുള്ള ഒരസംബന്ധം

സ്വന്തം ജിവിതവും ബുദ്ധിയും വളർച്ചയെത്തുന്ന മുറയ്ക്ക് പുരുഷനു തോന്നലുണ്ടായിവരും, അച്ഛൻ തന്നെ ജനിപ്പിച്ചതു തെറ്റായിപ്പോയെന്ന്.

10. മാതൃനന്മ

ചില അമ്മമാർക്ക് സന്തോഷവാന്മാരായ, മതിപ്പുളവാക്കുന്ന മക്കളെ വേണം; മറ്റു ചിലർക്ക് സന്തോഷമില്ലാത്ത മക്കളും: എന്നാലേ അവർക്കു തങ്ങളുടെ മാതൃവാത്സല്യം പുറത്തുവരൂ.

11.  രണ്ടുതരം നെടുവീർപ്പുകൾ

തങ്ങളുടെ സ്ത്രീകൾ അപഹരിക്കപ്പെട്ടതിൽ നെടുവീർപ്പിട്ട ചില പുരുഷന്മാരുണ്ട്; അവർ അപഹരിക്കപ്പെടാത്തതിൽ നെടുവീർപ്പിടുന്നവരാണ് അധികവും.

12. മടുപ്പ്

പലരും, സ്ത്രീകൾ പ്രത്യേകിച്ചും, മടുപ്പെന്നതനുഭവിക്കാറില്ല, കാരണം, അവർ മര്യാദയ്ക്കു ജോലി ചെയ്തിട്ടുതന്നെയില്ല.

13. സ്നേഹത്തിന്റെ ഒരു ഘടകം

സ്ത്രീകളുടെ ഏതുതരം സ്നേഹത്തിലുമുണ്ടാവും മാതൃസ്നേഹത്തിന്റെ ഒരംശം.

14. നാടകത്തിലെ സ്ഥലൈക്യം

ഒരുമിച്ചല്ല ഭാര്യാഭർത്താക്കന്മാർ ജീവിക്കേണ്ടതെങ്കിൽ സന്തുഷ്ടദാമ്പത്യങ്ങളുടെ എണ്ണം കൂടിയേനെ.

15. വിവാഹത്തിന്റെ പതിവുഫലങ്ങൾ

പിടിച്ചുയർത്തുന്നതല്ല ഒരു ചേർച്ചയെങ്കിൽ അതു വലിച്ചുതാഴ്ത്തും, നേരേ മറിച്ചും; അതുകാരണം വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാർ ഒന്നിടിയും, സ്ത്രീകൾ ഒന്നുയരുകയും ചെയ്യും. ബുദ്ധിമാത്രജീവികളായ പുരുഷന്മാർക്ക് വിവാഹം അത്രയ്ക്കത്യാവശ്യമായിരിക്കുന്നു, കയ്ക്കുന്ന കഷായം പോലെ അവരതിനെ എത്ര തന്നെ ചെറുത്താലും.

16. ദീർഘദാമ്പത്യം

ഒരാൾക്കു മറ്റേയാളിലൂടെ വ്യക്തിപരമായ ഒരുന്നം കൈവരിക്കാനുണ്ടെങ്കിൽ വിവാഹബന്ധങ്ങൾ പിടിച്ചുനിന്നുകൊള്ളും; ഉദാഹരണത്തിന്‌ ഭാര്യ ഭർത്താവിലൂടെ പ്രശസ്തയാവാനാഗ്രഹിക്കുന്നുണ്ടെങ്കിൽ, ഭർത്താവ് ഭാര്യയിലൂടെ ജനപ്രീതി നേടാനാഗ്രഹിക്കുന്നുണ്ടെങ്കിൽ.

17. സ്നേഹിക്കലും കൈക്കലാക്കലും

സ്ത്രീകൾ പൊതുവേ പ്രധാനപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുന്നത് അയാൾ തങ്ങളുടെ മാത്രമാകണമെന്നൊരു രീതിയിലാണ്‌. അയാളെയിട്ടു പൂട്ടി താക്കോലും കൊണ്ടവർ നടന്നേനെ, അന്യർക്കു മുന്നിൽ ഒരു വിശിഷ്ടവ്യക്തിയായി അയാളെ കൊണ്ടുനിർത്താൻ കൊതിയ്ക്കുന്ന പൊങ്ങച്ചം മറിച്ചൊരുപദേശം നല്കിയില്ലെങ്കിൽ.

18. ആരെയും എന്തിലേക്കും കൊണ്ടുവരാനുള്ള വഴി

നിങ്ങൾക്കേതു പുരുഷനെയും തളർത്തിയിടാം, ഉപദ്രവങ്ങൾ കൊണ്ട്, ഭീതികൾ കൊണ്ട്, അമിതമായ അദ്ധ്വാനവും ആശയങ്ങളുടെ ഭാരവും കൊണ്ട്; സങ്കീർണ്ണമെന്നു തോന്നുന്ന ഏതിനും മുന്നിൽ അയാൾ പിന്നെ ചെറുത്തുനില്പ്പിനൊരുങ്ങാതെ വഴങ്ങിക്കൊടുക്കും - നയതന്ത്രജ്ഞന്മാർക്കും സ്ത്രീകൾക്കും അറിയാവുന്നൊരു സംഗതിയാണിത്.

19. മുഖംമൂടികൾ

നിങ്ങളെങ്ങനെ മഷിയിട്ടു നോക്കിയാലും ഒരാന്തരജീവിതം കണ്ടെടുക്കാനില്ലാത്ത സ്ത്രീകളുണ്ട്, വെറും മുഖംമൂടികൾ മാത്രമായവർ. പ്രേതപ്രായവും, അതൃപ്തിജനകവുമായ അത്തരം ജീവികൾക്കു വിധേയനാവുന്ന പുരുഷൻ സഹതാപമർഹിക്കുന്നവൻ തന്നെ. അതേസമയം ഈ സ്ത്രീകൾ തന്നെയാണ്‌ പുരുഷന്റെ ആസക്തിയെ ഉത്തേജിപ്പിക്കുന്നതിൽ സമർത്ഥരും: അയാൾ അവരുടെ ആത്മാവിനെ അന്വേഷിച്ചു പോവുകയാണ്‌ - നിലയ്ക്കാത്ത അന്വേഷണത്തിലാണ്‌.

20. വിവാഹം ഒരു ദീർഘസംഭാഷണം

വിവാഹം കഴിക്കാനൊരുങ്ങുന്നതിനു മുമ്പ് നിങ്ങൾ ഒരു ചോദ്യം സ്വയം ചോദിക്കണം: വാർദ്ധക്യം വരെയും ഈ സ്ത്രീയുമായി നന്നായി സംഭാഷണം നടത്താൻ കഴിയുമെന്നു തനിക്കു തോന്നുന്നുണ്ടോ? ദാമ്പത്യത്തിൽ മറ്റെന്തും നശ്വരമാണ്‌; പരസ്പരബന്ധമെന്നാൽ ഏറെയും സംഭാഷണമാണതിൽ.

21. പെൺകുട്ടികളുടെ സ്വപ്നങ്ങൾ

പരിചയക്കുറവുള്ള പെൺകുട്ടികൾ സ്വയമഭിമാനിക്കും, പുരുഷനെ സന്തുഷ്ടനാക്കുക എന്നത് തങ്ങളുടെ വരുതിയിലുള്ള കാര്യമാണെന്ന്; പിന്നെ അവർ പഠിക്കും, ഒരു പെണ്ണിനെ കിട്ടിയാൽ സന്തുഷ്ടനാകാനേയുള്ളു പുരുഷൻ എന്നു വിചാരിക്കുന്നത് അയാളെ അവജ്ഞയോടെ കാണുന്നതിനു തുല്യമാണെന്നും.
സന്തുഷ്ടനായ ഭർത്താവു മാത്രമായാൽപ്പോരാ പുരുഷൻ എന്നാണ്‌ സ്ത്രീകളുടെ പൊങ്ങച്ചം വാശി പിടിക്കുന്നത്.

22. പ്രതിയോഗികളില്ലാതെ

പുരുഷന്മാരുടെ ആത്മാവിനെ മറ്റെന്തെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് സ്ത്രീകൾ അനായാസമായി കണ്ടുപിടിയ്ക്കും; തങ്ങളുടെ സ്നേഹത്തിന്‌ പ്രതിയോഗികളുണ്ടാവരുതവർക്ക്. അയാളുന്നം വയ്ക്കുന്ന ഉയരങ്ങളെ, അയാളുടെ രാഷ്ട്രീയോത്തരവാദിത്തങ്ങളെ, അയാളുടെ ശാസ്ത്രത്തെയും കലയെയും, അങ്ങനെ ചിലതയാൾക്കുണ്ടെങ്കിൽ, അവർ വെറുക്കും. അല്ലെങ്കിൽ അവ കാരണം അയാൾ പ്രശസ്തനായിരിക്കണം: അപ്പോൾ അവർ ആശിക്കും, അയാളുമായുള്ള ഒരു പ്രണയബന്ധം തങ്ങളെയും പ്രശസ്തരാക്കുമെന്ന്; അങ്ങനെ വരുമ്പോൾ അവർ അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

23. വെള്ളെഴുത്തു പിടിച്ച അനുരാഗികൾ

പവർ കൂടിയൊരു കണ്ണട മാത്രം മതിയായേനേ, പ്രണയത്തിൽപ്പെട്ടൊരു പുരുഷനെ രക്ഷപ്പെടുത്താൻ. ഇരുപതു കൊല്ലം കഴിഞ്ഞാൽ ഒരു മുഖമോ രൂപമോ ഏതുവിധമിരിക്കും എന്നു ഭാവന ചെയ്യാനുള്ള കഴിവ് ഒരാൾക്കുണ്ടെങ്കിൽ വലിയ സൊല്ലയൊന്നും കൂടാതെ അയാൾ ജിവിതം കടന്നുകൂടിയെന്നിരിക്കും.

24. സ്ത്രീകൾ വെറുക്കുമ്പോൾ

വെറുക്കാൻ തുടങ്ങുന്ന സ്ത്രീകൾ പുരുഷന്മാരെക്കാൾ അപകടകാരികളാണ്‌. അതിനു പ്രഥമവും പ്രധാനവുമായ കാരണം, ഒരിക്കലവരിൽ വിരോധചിന്ത മുള പൊട്ടിയാൽ പിന്നെ ഔചിത്യവിചാരമൊന്നും അവർക്കൊരു തടയാവില്ലെന്നതും, ആ വെറുപ്പുരുണ്ടുകൂടി അതിന്റെ അനന്തരഫലങ്ങളിലേക്കെത്തുന്നതിന്‌ അവർ വളമിട്ടുകൊടുക്കുമെന്നുള്ളതുമാണ്‌: രണ്ടാമത്തെ കാരണം, ഉണങ്ങാത്ത പുണ്ണുകൾ കണ്ടെത്തി (ഏതു പുരുഷനും ഏതു കക്ഷിയ്ക്കും അതുണ്ടാവുകയും ചെയ്യും) അതിൽത്തന്നെ കുത്തിനോവിക്കാൻ പരിചയം സിദ്ധിച്ചവരാണവരെന്നതും: ഇക്കാര്യത്തിൽ വാൾത്തല പോലെ മൂർച്ചയുള്ള അവരുടെ മനസ്സ് ഗംഭീരസേവനം ചെയ്യുകയും ചെയ്യുന്നുണ്ട്. (പുരുഷന്മാരാകട്ടെ, മുറിവുകൾ കണ്ടാൽ സ്വയം നിയന്ത്രിക്കും, പലപ്പോഴും ഉദാരമതികളാവും, അനുരഞ്ജനത്തിനു വഴങ്ങുകയും ചെയ്യും.)

25. കൂടുതൽ ദുരിതമനുഭവിക്കുന്നതാര്‌

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്കും കലഹത്തിനും ശേഷം താൻ മറ്റെയാളെ വേദനിപ്പിച്ചുവല്ലോ എന്ന ചിന്ത കൊണ്ട് ഒരു കക്ഷി മനസ്സു നീറ്റും; മറ്റേക്കക്ഷിയാവട്ടെ, താൻ ആദ്യത്തെയാളെ വേണ്ടത്ര വേദനിപ്പിച്ചില്ലല്ലോയെന്ന ചിന്ത കൊണ്ടും മനസ്സു നീറ്റും; അക്കാരണത്താൽ അതിനു ശേഷവും കണ്ണീര്‌, തേങ്ങൽ, വക്രിച്ച മുഖഭാവം ഇത്യാദിയൊക്കെക്കൊണ്ട് മറ്റേ വ്യക്തിയുടെ ഹൃദയഭാരം കൂട്ടുവാനും ശ്രമിക്കും.

26. രക്ഷിതാക്കളുടെ മൂഢത്വം

ഒരു വ്യക്തിയെ വിലയിരുത്തുന്നതിൽ ഏറ്റവും മൂഢമായ പിശകു വരുത്തുന്നത് അയാളുടെ അച്ഛനമ്മമാരായിരിക്കും; അതൊരു വസ്തുതയാണ്‌; പക്ഷേ എന്താണതിനൊരു വിശദീകരണം? കുട്ടിയുമായുള്ള സംസർഗം അമിതമായിപ്പോകുന്നതിനാൽ അതിനെ ഒരു സാകല്യത്തിൽ കാണാൻ അവർക്കു കഴിയാതെ പോകുന്നതുകൊണ്ടാണോ? അപരിചിതമായ ഒരു ദേശത്തെത്തുന്ന സഞ്ചാരികൾ അന്നാട്ടുകാരുടെ സാമാന്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷങ്ങൾ കൃത്യമായി ഗ്രഹിക്കുന്നത് അവിടെ അവരുടെ വാസകാലത്തിന്റെ ആദ്യഘട്ടത്തിലായിരിക്കുമെന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്; ഒരു ജനതയെ അടുത്തറിയുന്തോറും എന്താണവരിൽ തനതായിട്ടുള്ളതെന്നു കാണാൻ അവർ മറക്കുയും ചെയ്യുന്നു; തൊട്ടടുത്തുചെന്നു നോക്കുമ്പോൾ അവരുടെ അകലക്കാഴ്ച നഷ്ടമാവുകയാണ്‌. തങ്ങളുടെ കുട്ടിയെ വിലയിരുത്തുന്നതിൽ രക്ഷിതാക്കൾക്കു പിശകുന്നത് അവർ ഒരിക്കലും അവനിൽ നിന്നു വേണ്ടത്ര മാറിനിന്നിട്ടില്ല എന്നതു കൊണ്ടാവുമോ?

താഴെ കൊടുക്കുന്ന രീതിയിൽ തീർത്തും വ്യത്യസ്തമായ  മറ്റൊരു വിശദീകരണവുമാവാം: തങ്ങളോടേറ്റവുമടുത്ത സംഗതികളെക്കുറിച്ചു പിന്നെ ചിന്തിക്കാതിരിക്കാൻ മനുഷ്യനൊരു പ്രവണതയുണ്ട്; അവരതിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കും. തങ്ങളുടെ കുട്ടികളെ വിലയിരുത്തേണ്ടിവരുമ്പോൾ അവർ ഇത്രയ്ക്കു പിശകിപ്പോകുന്നത് അവരുടെ ഈ പതിവുചിന്താശൂന്യത കൊണ്ടുതന്നെയാവാം.

27. രണ്ടു പൊരുത്തങ്ങളുടെ വൈരുദ്ധ്യം

സ്ത്രീയ്ക്കു പരിചരിക്കണം, അതിലാണവളുടെ ആനന്ദം; സ്വതന്ത്രാത്മാവിനു പരിചരിക്കപ്പെടാതിരിക്കണം, അതിലാണയാളുടെ ആനന്ദം. 

28. പ്രേമം

പ്രേമത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകളനുഷ്ഠിക്കുന്ന വിഗ്രഹപൂജ അടിസ്ഥാനപരമായും, പ്രഥമമായും നിപുണമായൊരുപായമത്രെ; എങ്ങനെയെന്നാൽ പ്രേമത്തിന്റെ ആദർശവത്കരണത്തിലൂടെ അവർ സ്വന്തം ശക്തി പെരുപ്പിച്ചുകാട്ടുകയാണ്‌, തങ്ങളെത്ര അഭികാമ്യരാണെന്ന് പുരുഷന്റെ കണ്ണുകൾക്കു മുന്നിൽ വരച്ചുകാട്ടുകയാണ്‌. പക്ഷേ നൂറ്റാണ്ടുകളായി അവർ പരിചയിച്ച ഈ പെരുപ്പിച്ചുകാട്ടലു കൊണ്ടെന്തുണ്ടായി എന്നു വച്ചാൽ, തങ്ങൾ വെച്ച കെണിയിൽ അവർ തന്നെ പെട്ടു എന്നതാണ്‌; ഏതു യുക്തി വച്ചിട്ടാണ്‌ പ്രേമത്തെ അത്രയും വില കൂട്ടിക്കാണിക്കാൻ തങ്ങൾ മുതിർന്നതെന്ന് അവർ മറക്കുകയും ചെയ്തു. ഇപ്പോൾ അവരാണ്‌ പുരുഷന്മാരെക്കാളേറെ കബളിപ്പിക്കപ്പെട്ടവർ; ഏതു സ്ത്രീയുടെയും ജീവിതത്തിൽ അനിവാര്യമെന്നപോലെ കടന്നുവരുന്ന നൈരാശ്യം ഹേതുവായി ഏറെത്തപിക്കുന്നതും അവർ തന്നെ. കബളിപ്പിക്കപ്പെടാനും നിരാശപ്പെടാണും വേണ്ടത്ര ഭാവന സ്വന്തമായിക്കിട്ടുന്നത്ര വരെ പോയിരിക്കുന്നുമവർ.

29. പ്രേമിക്കാൻ സ്വയമനുവദിക്കൽ

കമിതാക്കൾക്കിടയിൽ ഒരാൾ പ്രേമിക്കുന്നയാളും, മറ്റേയാൾ പ്രേമത്തിനു പാത്രമാകുന്നയാളും എന്നതാണ്‌ പതിവെന്നിരിക്കെ, പ്രേമത്തിന്റെ ആകെത്തുക സ്ഥിരമായിരിക്കുമെന്നൊരു വിശ്വാസം ഉണ്ടായിവന്നിട്ടുണ്ട്: ഒരാൾ കൂടുതൽ പിടിച്ചുപറ്റിയാൽ അത്ര കുറച്ചേ മറ്റേയാൾക്കു ശേഷിക്കുന്നുള്ളുവെന്ന്. ചിലപ്പോൾ ഒരപവാദം പോലെ സംഭവിക്കാം, ദുരഭിമാനം ഇരുവരെയും ബോദ്ധ്യപ്പെടുത്തുകയാണ്‌, താനാണ്‌ സ്നേഹിക്കപ്പെടേണ്ടതെന്ന്; ഇരുവരും അങ്ങനെ സ്നേഹിക്കപ്പെടാൻ നിന്നുകൊടുക്കുകയാണ്‌. വിവാഹബന്ധങ്ങളിൽ പ്രത്യേകിച്ചും, പാതി വികടവും പാതി അസംബന്ധവുമായ രംഗങ്ങൾ ഇതു കൊണ്ടുണ്ടാവാറുണ്ട്.

30. വൈവാഹികാനന്ദം

ശീലിക്കുന്നതൊക്കെയും നമുക്കു ചുറ്റും മുറുകിവരുന്നൊരു ചിലന്തിവല വിരിയ്ക്കുകയാണു ചെയ്യുന്നത്. വലക്കണ്ണികൾ കെണികളായിരിക്കുന്നുവെന്നും, നടുവിൽ ചിലന്തിയെപ്പോലെ പെട്ടുകിടക്കുന്നതു നാം തന്നെയാണെന്നും, സ്വന്തം ചോര തന്നെ നാം ഊറ്റിക്കുടിക്കണമെന്നും പിന്നെയാണു നാമറിയുക. അതുകൊണ്ടാണ്‌ ഒരു സ്വതന്ത്രാത്മാവ് ശീലങ്ങളെയും നിയമങ്ങളെയും, നിയതവും സ്ഥായിയുമായ സകലതിനെയും വെറുക്കുന്നത്; അതുകൊണ്ടു തന്നെയാണ്‌, തനിക്കു ചുറ്റുമുള്ള വലയിൽ നിന്ന് വേദന സഹിച്ചെങ്കിലും സ്വയം പറിച്ചെടുക്കാൻ അയാൾ പേർത്തും പേർത്തും ശ്രമിക്കുന്നതും; തത്ഫലമായി വലുതും ചെറുതുമായ അസംഖ്യം മുറിവുകൾ സഹിക്കേണ്ടിവന്നാൽപ്പോലും- ആ വലനാരുകൾ അയാൾ പറിച്ചെടുക്കേണ്ടത് തന്നിൽ നിന്നാണ്‌, തന്റെ ഉടലിൽ നിന്നാണ്‌, തന്റെയാത്മാവിൽ നിന്നാണ്‌. വെറുപ്പു കാണിച്ചിരുന്നിടത്ത് സ്നേഹം കാണിക്കാൻ അയാൾ പരിശീലിക്കണം, നേരേ തിരിച്ചും. അയാൾക്കസാധ്യമായിട്ടൊന്നുമില്ലെന്നു വേണമെങ്കിൽ പറയാം; താന്‍ ഒരുകാലത്ത് കാരുണ്യം കൊണ്ടൊഴുക്കിയ പാടത്ത് വ്യാളിയുടെ പല്ലുകൾ വിതയ്ക്കാൻ പോലും.

ഇതിൽ നിന്നു നമുക്കു വിലയിരുത്താം വൈവാഹികാനന്ദത്തിനനുയോജ്യനാണോ അയാളെന്ന്.

31. സ്വർണ്ണത്തൊട്ടിൽ

തനിക്കു ചുറ്റുമുള്ള സ്ത്രീകളൊരുക്കിത്തരുന്ന മാതൃശുശ്രൂഷയും സരംക്ഷണവും കുടഞ്ഞുകളയാമെന്നൊരു തീരുമാനമെടുക്കാനായാൽ സ്വതന്ത്രാത്മാവായ ഒരാൾ ഒരു നെടുവീർപ്പിടുമെന്നതു തീർച്ച. അവരിത്ര ഉത്കണ്ഠയോടെ തടുത്തുനിർത്തിയിരുന്ന തണുത്ത കാറ്റൊന്നുകൊണ്ടതു കൊണ്ടെന്തു ചേതം വരാൻ? സ്വർണ്ണത്തൊട്ടിലിന്റെയും, തൂവൽ വിശറിയുടെയും, ബന്ധനവുമായി, ഒരു ശിശുവിനെപ്പോലെ പരിചരിക്കപ്പെടുകയും ലാളിക്കപ്പെടുകയുമാണു താനെന്നതിന്റെ നന്ദി കാണിക്കണം എന്ന ഞെരുക്കുന്ന വികാരവുമായി തട്ടിച്ചു നോക്കുമ്പോൾ നഷ്ടം, കോട്ടം, അപകടം, രോഗം, കടം, അല്ലെങ്കിൽ വിഡ്ഢിത്തം, അതൊന്നു കൂടിയാലും കുറഞ്ഞാലും എന്താവാൻ? ചുറ്റുമുള്ള സ്ത്രീകളുടെ മാതൃമനോഭാവം പകരുന്ന മുലപ്പാൽ അത്ര വേഗം പിത്തനീരായിത്തീരുന്നതും ഇതു കാരണം കൊണ്ടുതന്നെ.


Full Text of the Book