2018, ജനുവരി 5, വെള്ളിയാഴ്‌ച

ബ്രെഷ്റ്റ് - പ്രവാസത്തിന്റെ ആദ്യവർഷങ്ങൾ (1934-1936)


images


അജ്ഞാതനായ വിപ്ളവപ്പോരാളിയുടെ സ്മാരകശില


അജ്ഞാതനായ വിപ്ളവപ്പോരാളി നിലം പതിച്ചു.
സ്വപ്നത്തിൽ ഞാനവന്റെ സ്മാരകശില കണ്ടു.

അതൊരു വെട്ടുകുഴിയിലായിരുന്നു.
അതെന്നു പറയാൻ രണ്ടു പാറക്കല്ലുകളേയുണ്ടായിരുന്നുള്ളു.
അതിലൊന്നും എഴുതിവച്ചിരുന്നുമില്ല.
രണ്ടിലൊന്നു പക്ഷേ എന്നോടിങ്ങനെ പറഞ്ഞു.

ഇവിടെക്കിടക്കുന്നവൻ, അതു പറഞ്ഞു,
മാർച്ചു ചെയ്തു പോയതൊരന്യനാടിനെയും കീഴടക്കാനായിരുന്നില്ല,
സ്വന്തം നാടിനെ കീഴടക്കാനായിരുന്നു.
എന്താണവന്റെ പേരെന്നൊരാൾക്കുമറിയില്ല.
ചരിത്രപുസ്തകങ്ങളിൽ പക്ഷേ,
അവനെ തോല്പിച്ചവരുടെ പേരുകൾ നിങ്ങൾക്കു വായിക്കാം.

ഒരു മനുഷ്യജീവിയെപ്പോലെ ജീവിക്കാനാഗ്രഹിച്ചുപോയി എന്നതിനാൽ
ഒരു കാട്ടുമൃഗത്തെപ്പോലെ അവൻ കൊല ചെയ്യപ്പെട്ടു.

അവന്റെ അന്ത്യവചനം ഒരു മന്ത്രിക്കലായിരുന്നു,
ഞെക്കിപ്പിടിച്ചൊരു തൊണ്ടയിൽ നിന്നാണവ വന്നതെന്നതിനാൽ;
തണുത്ത കാറ്റു പക്ഷേ സർവസ്ഥലത്തേക്കുമതിനെക്കൊണ്ടുപോയി,
തണുത്തു മരവിച്ച അനേകം മനുഷ്യരിലേക്ക്.


ഓറഞ്ചു വാങ്ങല്‍


സതാംപ്ടൺ തെരുവിലൂടെ മഞ്ഞിച്ച മൂടൽമഞ്ഞിൽ നടക്കുമ്പോൾ
പൊടുന്നനേയൊരുന്തുവണ്ടി, നിറയെ പഴങ്ങളുമായി;
ഒരു വിളക്കിനടിയിൽ ഒരു കടലാസ്സുബാഗുമായി ഒരു കിഴവിയും.
വിസ്മയപ്പെട്ടും നാവിറങ്ങിയും ഞാൻ നിന്നുപോയി,
തേടിനടന്നതു കണ്മുന്നിൽ കാണുന്ന ഒരുവനെപ്പോലെ.

ഓറഞ്ചുകൾ! അന്നെന്നപോലത്തെ ഓറഞ്ചുകൾ!
തണുപ്പാറ്റാൻ കൈവെള്ളകളിലേക്കു ഞാനൂതി,
ഒരു നാണയത്തിനായി കീശകളിൽ ഞാൻ പരതി.

നാണയമെടുത്തു കൈയിൽ പിടിക്കുമ്പോൾ പക്ഷേ,
പത്രക്കടലാസ്സിൽ കരിക്കട്ട കൊണ്ടെഴുതിയ വില വായിക്കുമ്പോൾ,
ഞാനറിഞ്ഞു, പതിയെ ചൂളം വിളിക്കുകയാണു ഞാനെന്ന്,
ആ പരുഷസത്യമത്രമേലെനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു:
ഈ നഗരത്തിൽ ഇപ്പോഴെന്നോടൊപ്പമില്ല നീയെന്ന്.


ചോദ്യങ്ങൾ


നിന്റെ വേഷമെന്താണെന്നെനിക്കെഴുതൂ. നിനക്കു ചൂടു കിട്ടുന്നുണ്ടോ?
നീ ഉറങ്ങുന്നതെങ്ങനെയാണെന്നെനിക്കെഴുതൂ. നിന്റെ കിടക്ക മൃദുവാണോ?
നീ കാണാനെങ്ങനെയുണ്ടെന്നെനിക്കെഴുതൂ. പണ്ടെപ്പോലെ തന്നെയാണോ നീ?
നിനക്കു നഷ്ടപ്പെടുന്നതെന്താണെന്നെനിക്കെഴുതൂ. അതെന്റ കൈത്തണ്ടയാണോ?

പറയൂ: അവർ നിന്നെ ശല്യപ്പെടുത്തുന്നുണ്ടോ?
പിടിച്ചുനിൽക്കാൻ നിനക്കാവുന്നുണ്ടോ?
അവരുടെ അടുത്ത നീക്കമെന്താവും?
നീയെന്തു ചെയ്യുന്നു? ചെയ്യേണ്ടതു തന്നെയാണോ അത്?
എന്തിനെക്കുറിച്ചാണു നിന്റെ ചിന്തകൾ? അതെന്നെക്കുറിച്ചാണോ?

ചോദ്യങ്ങളേ നിനക്കു നൽകാനെനിക്കുള്ളു.
ഉത്തരമെന്തായാലും ഞാനതെടുത്തോളാം,
മറ്റൊരു വഴിയില്ലെന്നതിനാൽ.
നീ തളർന്നാൽ നിന്നെത്താങ്ങാനെനിക്കാവില്ല,
നിനക്കു വിശന്നാൽ നിന്നെയൂട്ടാനെനിക്കാവില്ല.
ഈ ലോകത്തു ഞാനില്ലാത്ത പോലെയാണത്,
ഞാൻ ജനിച്ചിട്ടേയില്ലാത്ത പോലെയാണത്.
നിന്നെ ഞാൻ മറന്നപോലെയാണത്.


(അക്ഷരമാലയില്‍ നിന്ന്)


അഡോൾഫ് ഹിറ്റ്ലറുടെ മുഖരോമം
അതികൗതുകമുണർത്തുന്ന സംഗതിയാണ്‌:
അവലക്ഷണമെന്നാണതിനെ ഞാൻ വിളിക്കുക,
അത്രയും വലിയൊരു വായയ്ക്ക് അത്രയും ചെറിയൊരു ടൂത്ത് ബ്രഷ്!
*
ലൂസിക്കു കരച്ചിലൊഴിഞ്ഞിട്ടു നേരമില്ല,
അതിനാൽ തോട്ടക്കാരൻ അവൾക്കൊരു കുളം കുത്തിക്കൊടുത്തു,
അവളുടെ കണ്ണീരിനൊഴുകി നിറയാൻ.
അധികനേരമെത്തും മുമ്പേ കുളം നിറഞ്ഞുകവിഞ്ഞു,
നടുക്കു നീന്തിത്തുടിക്കുന്ന ഒരു തവളയുമായി.
*
അങ്കിളിന്റെ വാച്ച് നല്ലൊരു മെയ്ക്കാണ്‌,
അതെടുത്തു കുളത്തിലെറിയരുത്,
അതിനു നീന്താനറിയില്ലെന്നതിനാൽ,
അങ്കിളിനു സമയം പറഞ്ഞുകൊടുക്കുന്നതതാണെന്നതിനാൽ.


എന്റെ പലായനത്തിന്റെ രണ്ടാമത്തെ വർഷത്തിൽ


എന്റെ പലായനത്തിന്റെ രണ്ടാമത്തെ വർഷത്തിൽ
ഒരു പത്രത്തിൽ, ഒരു വിദേശഭാഷയിൽ ഞാൻ വായിച്ചു,
എനിക്കെന്റെ പൌരത്വം നഷ്ടമായെന്ന്.
നല്ലവരും മോശക്കാരുമായ മറ്റനേകം പേർക്കിടയിൽ
എന്റെ പേരു വായിച്ചപ്പോൾ
ഞാൻ ദുഃഖിതനായില്ല, സന്തുഷ്ടനുമായില്ല.
നാട്ടിൽത്തന്നെ തങ്ങിയവരുടെ ദുരവസ്ഥയെക്കാൾ മോശമാണ്‌
പലായനം ചെയ്തവരുടെ ദുരവസ്ഥയെന്നെനിക്കു തോന്നിയില്ല.


കുളിക്കാനിഷ്ടമില്ലാത്ത കുട്ടി


പണ്ടൊരിക്കലൊരു കുട്ടിയുണ്ടായിരുന്നു,
കുട്ടിക്കു കുളിക്കാനിഷ്ടമില്ലായിരുന്നു.
കുട്ടിയെ കുളിപ്പിച്ചു നിർത്തേണ്ട താമസം,
അതു ചാരത്തിൽ കൊണ്ടുപോയി മുഖമുരച്ചു.

ഈ നേരത്താണ്‌ കൈസർ വരുന്നത്,
ഏഴു കോണിപ്പടിയും കയറിയിട്ടാണാളു വരുന്നത്.
കുട്ടിയുടെ മുഖവും മുടിയും തോർത്താൻ
അമ്മയൊരു തോർത്തു നോക്കിപ്പോയി.

തോർത്തു വച്ചതെവിടെയെന്നമ്മയ്ക്കോർമ്മ വന്നില്ല,
കൈസറുടെ സന്ദർശനം ആകെ അലങ്കോലമായി.
ആകെ മുഷിഞ്ഞിട്ട് കൈസർ ഇറങ്ങിപ്പോയി;
അതല്ലേ, കുട്ടിക്കു വേണ്ടിയിരുന്നതും!


കൊള്ളക്കാരനും അയാളുടെ വേലക്കാരനും


രണ്ടു കൊള്ളക്കാർ ഹെസ്സെ എന്ന ദേശം കൊള്ളയടിച്ചു,
കുറേ നാട്ടുകാരുടെ കഴുത്തവർ പിരിച്ചൊടിച്ചു.
ഒരാൾ വിശന്ന ചെന്നായയെപ്പോലെ മെലിഞ്ഞിട്ടായിരുന്നു,
മറ്റേയാൾ മാർപ്പാപ്പയെപ്പോലെ തടിച്ചിട്ടും.

അവരുടെ ഉടലുകൾ പക്ഷേ, ഇത്ര വ്യത്യസ്തമായതെങ്ങനെ?
അവർ യജമാനനും വേലക്കാരനുമായിരുന്നു എന്നതാണു കാരണം.
പാലിന്റെ പാട യജമാനൻ വടിച്ചുതിന്നിരുന്നു,
വേലക്കാരനതിനാൽ കിട്ടിയത് പിരിഞ്ഞ പാലായിരുന്നു.

ഗ്രാമീണർ കൊള്ളക്കാരെ പിടിച്ചുകെട്ടി,
ഒറ്റക്കയറിൽ ഇരുവരെയും കെട്ടിത്തൂക്കി.
ഒരാൾ വിശന്ന ചെന്നായയെപ്പോലെ തൂങ്ങിക്കിടന്നു,
മറ്റേയാൾ തടിച്ചുകൊഴുത്ത മാർപ്പാപ്പയെപ്പോലും.

കുരിശ്ശും വരച്ച് ഗ്രാമീണർ അവരെ നോക്കിനിന്നു,
അവരെത്തന്നെ നോക്കിനിന്നു;
തടിച്ചയാൾ കൊള്ളക്കാരനാണെന്നവർക്കു മനസ്സിലായി,
മെലിഞ്ഞയാളെങ്ങനെ പക്ഷേ, കൊള്ളക്കാരനായി?


പ്രബലരായ കൊള്ളക്കാർ കയറിവന്നപ്പോൾ


പ്രബലരായ കൊള്ളക്കാർ കയറിവന്നപ്പോൾ
വീടിന്റെ വാതിൽ ഞാൻ മലർക്കെത്തുറന്നുകൊടുത്തു.
അവരെന്റെ പേരു വിളിക്കുന്നതു ഞാൻ കേട്ടു,
ഞാൻ പുറത്തേക്കിറങ്ങിച്ചെന്നു.

ഇന്നതു വേണമെന്നൊരാവശ്യമുയരും മുമ്പേ
താക്കോല്ക്കൂട്ടം ഞാനവർക്കു വച്ചുനീട്ടി;
അതിനാൽ അക്രമമൊന്നും ഉണ്ടായില്ല,
ഉണ്ടായത് കണ്ടെടുക്കലുകളായിരുന്നു.


വായനാശീലമുള്ള തൊഴിലാളിയുടെ ചോദ്യങ്ങൾ


ഏഴു കവാടങ്ങളുള്ള തീബ്സ് ആരു നിർമ്മിച്ചു?
പുസ്തകങ്ങളിൽ നിങ്ങൾക്കു രാജാക്കന്മാരുടെ പേരുകൾ കാണാം.
കൂറ്റൻ പാറകൾ വലിച്ചുയർത്തിയതു രാജാക്കന്മാരായിരുന്നോ?
പല തവണ തട്ടിനിരപ്പാക്കിയ ബാബിലോൺ നഗരത്തെ
അത്രയും തവണ പണിതുയർത്തിയതാരായിരുന്നു?
പൊന്നു മിനുങ്ങുന്ന ലിമാ പണിഞ്ഞവർ ജീവിച്ചതേതു വീടുകളിൽ?
ചൈനയിലെ വന്മതിൽ പണി തീർന്നന്നു രാത്രിയിൽ
കല്പണിക്കാരെവിടെയ്ക്കു പോയി?
വിജയകമാനങ്ങളാണു മഹത്തായ റോമാനഗരം നിറയെ.
അവ സ്ഥാപിച്ചതാര്‌?
സീസർമാർ വിജയം കണ്ടതാർക്കെതിരെ?
ഗാനങ്ങളിലേറെപ്പുകഴ്ത്തപ്പെട്ട ബൈസാന്റിയത്തിൽ
കൊട്ടാരങ്ങൾ മാത്രമേ അവർക്കുണ്ടായിരുന്നുള്ളു?
ഇതിഹാസപ്രസിദ്ധമായ അറ്റ്ലാന്റിസിലും
അതിനെ കടലു വിഴുങ്ങിയ രാത്രിയിൽ
മുങ്ങിത്താഴുന്നവർ തങ്ങളുടെ അടിമകളോടൊച്ചയെടുത്തിരുന്നു.

യുവാവായ അലക്സാൻഡർ ഇന്ത്യ കീഴടക്കിയത്രെ.
ആൾ ഒറ്റയ്ക്കായിരുന്നു?
സീസർ ഗാളുകളെ അടിച്ചമർത്തിയത്രെ.
ഒരു പാചകക്കാരൻ പോലും അദ്ദേഹത്തിനൊപ്പമില്ലായിരുന്നു?
തന്റെ പടക്കപ്പലുകളുടെ വ്യൂഹം മുങ്ങിത്താണപ്പോൾ
സ്പെയിനിലെ ഫിലിപ്പുരാജാവ് കണ്ണീരു വാർത്തുവത്രെ.
അദ്ദേഹമൊരാൾ മാത്രമേ കണ്ണീരു വാർത്തുള്ളു?
ഫ്രെഡറിക് രണ്ടാമൻ സപ്തവർഷയുദ്ധം ജയിച്ചുവത്രെ.
കൂടെ വേറെയാരതു ജയിച്ചു?

ഓരോ പേജും ഓരോ വിജയം.
വിജയിച്ചവർക്കു സദ്യയൊരുക്കിയതാരായിരുന്നു?
ഓരോ പത്തു കൊല്ലത്തിലും ഒരു മഹാൻ.
ചെലവുകൾ ആരു വഹിച്ചു?

അത്രയധികം വിവരണങ്ങൾ.
അത്രയധികം ചോദ്യങ്ങൾ.


പഠിതാവ്


ആദ്യം ഞാൻ പൂഴിയിൽ പണിതു,
പിന്നെ ഞാൻ പാറയിൽ പണിതു.
പാറ ഇടിഞ്ഞുതാണപ്പോൾ
പിന്നെ ഞാനൊന്നിലും പണിയാതെയായി.
പിന്നെയും ഞാൻ പണിതിരുന്നു,
പാറയിലും പൂഴിയിലും,
കിട്ടിയതേതോ അതിൽ;
പക്ഷേ ഞാൻ പാഠം പഠിച്ചിരുന്നു.

ഞാൻ കത്തേല്പിച്ചവർ
അതെടുത്തു ദൂരെക്കളഞ്ഞു.
എന്നാൽ ഞാൻ ഗൌനിക്കാതെ വിട്ടവരോ,
അതെടുത്തെനിക്കു തന്നു.
അതു വഴി ഞാൻ പഠിച്ചു.

ഞാൻ ഉത്തരവിട്ടതു നടപ്പിലായില്ല.
വന്നുചേർന്നപ്പോൾ ഞാൻ കണ്ടു,
എന്റെ ഉത്തരവു തെറ്റായിരുന്നുവെന്ന്.
ശരിയായതു ചെയ്തുകഴിഞ്ഞിരുന്നുവെന്ന്.
അതിൽ നിന്നു ഞാൻ പഠിച്ചു.

മുറിപ്പാടുകൾ നോവിക്കും
ഇന്നവ തണുത്തും പോയിരിക്കുന്നു.
പക്ഷേ ഞാൻ പലപ്പോഴുമെന്നപോലെ പറഞ്ഞിരിക്കുന്നു:
കുഴിമാടമേ കാണൂ,
എന്നെ ഒന്നും പഠിപ്പിക്കാനില്ലാത്തതായി.


യാത്രക്കാരൻ


വർഷങ്ങൾക്കു മുമ്പ്,
ഞാൻ കാറോടിക്കാൻ പഠിക്കുമ്പോൾ
എന്റെ ഗുരു എന്നെക്കൊണ്ടു സിഗാറു വലിപ്പിച്ചിരുന്നു,
ഗതാഗതക്കുരുക്കിലോ കൊടും വളവുകളിലോ വച്ച് അതു കെട്ടുപോയാൽ
അദ്ദേഹമെന്നെ ഡ്രൈവറുടെ സീറ്റിൽ നിന്നു മാറ്റിയിരുത്തിയിരുന്നു.
ഞാൻ ഡ്രൈവു ചെയ്യുമ്പോൾ അദ്ദേഹം തമാശകൾ പറഞ്ഞിരുന്നു.
സ്റ്റിയറിംഗിൽത്തന്നെയാണെന്റെ ശ്രദ്ധയെങ്കിൽ,
അതിനാൽ ഞാൻ ചിരിക്കാൻ വിട്ടുപോയെങ്കിൽ
അദ്ദേഹമെന്നെ ഡ്രൈവറുടെ സീറ്റിൽ നിന്നു മാറ്റിയിരുത്തിയിരുന്നു.
തനിക്കത്ര സുരക്ഷിതത്വം തോന്നുന്നില്ല, അദ്ദേഹം പറഞ്ഞിരുന്നു.
ഞാൻ, യാത്രക്കാരൻ, വിരണ്ടുപോകുന്നു,
കാറിന്റെ ഡ്രൈവർ ഡ്രൈവിംഗിലല്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കാതാവുമ്പോൾ.

അതില്പിന്നെ, ജോലി ചെയ്യുമ്പോൾ
ജോലിയിൽ അത്രയധികം മുഴുകിപ്പോകാതിരിക്കാൻ
ഞാൻ ശ്രദ്ധിക്കാറുണ്ട്.
ചുറ്റും നടക്കുന്ന പലതിലും ഞാൻ ശ്രദ്ധ കൊടുക്കുന്നു.
ആരെങ്കിലുമായി ഒന്നു സംസാരിക്കാൻ
പലപ്പോഴും ഞാൻ ജോലിയിൽ നിന്നൊരിടവേള എടുക്കാറുമുണ്ട്.
ഒന്നു പുകവലിക്കാൻ പോലും പറ്റാത്തത്ര വേഗത്തിൽ വണ്ടിയോടിക്കുന്ന ശീലം
ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.
കാറിൽ യാത്രക്കാരനുണ്ടെന്ന കാര്യം ഞാൻ ഓർക്കുന്നു.


എന്തിനെന്റെ പേരു പരാമർശിക്കപ്പെടണം?


1
ഒരിക്കൽ ഞാൻ കരുതി:
ഞാൻ പാർക്കുന്ന കെട്ടിടങ്ങൾ തകർന്നുവീഴുകയും
ഞാൻ യാത്ര ചെയ്യുന്ന കപ്പലുകൾ ദ്രവിക്കുകയും ചെയ്യുന്ന
വിദൂരമായൊരു കാലത്ത്
അന്യരുടെ പേരുകൾക്കൊപ്പം
എന്റെ പേരും പരാമർശിക്കപ്പെടുമെന്ന്.

2
ഉപയോഗപ്രദമായവയെ സ്തുതിച്ചവനല്ലേ ഞാൻ,
എന്റെ കാലത്ത് അധമമെന്നു കരുതിയവയെ?
സർവമതങ്ങൾക്കുമെതിരെ മല്ലു പിടിച്ചവനല്ലേ ഞാൻ,
ചൂഷണത്തിനെതിരെ പൊരുതിയവനല്ലേ ഞാൻ?
ഇവയല്ലെങ്കിൽ മറ്റൊരു കാരണത്താൽ?

3
ജനങ്ങളുടെ പക്ഷം ചേരുകയും
സർവതും അവരിൽ വിശ്വസിച്ചേല്പിക്കുക വഴി
അവരെ ബഹുമാനിക്കുകയും ചെയ്തവനല്ലേ ഞാൻ?
കവിതകളെഴുതി ഭാഷയെ പുഷ്ടിപ്പെടുത്തിയവനല്ലേ ഞാൻ?
പ്രായോഗികമായി പെരുമാറേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചവനല്ലേ ഞാൻ?
ഇവയല്ലെങ്കിൽ മറ്റൊരു കാരണത്താൽ?

4
അതിനാൽ ഞാൻ കരുതി
എന്റെ പേരും പരാമർശിക്കപ്പെടുമെന്ന്;
എന്റെ പേരെഴുന്നുനിൽക്കും ഒരു ശിലയിലെന്ന്,
പുസ്തകങ്ങളിൽ നിന്നു പുതിയ പുസ്തകങ്ങളിലേക്ക്
എന്റെ പേരച്ചടിക്കപ്പെടുമെന്ന്.

8
ഇന്നു പക്ഷേ
അതു മറക്കപ്പെടുമെന്നതു ഞാൻ സമ്മതിക്കുന്നു.
അപ്പം മതിയായത്രയുണ്ടെങ്കിൽ
അപ്പക്കാരനെവിടെയെന്നെന്തിനു തിരക്കണം?
പുതിയ മഞ്ഞുവീഴ്ചകൾ ആസന്നമാണെങ്കിൽ
അലിഞ്ഞുപോയ പഴയ മഞ്ഞിനെ എന്തിനു സ്തുതിക്കണം?
ഒരു ഭാവികാലമുണ്ടെങ്കിൽ
എന്തിനൊരു ഭൂതകാലം?

6
എന്തിനെന്റെ പേരു പരാമർശിക്കപ്പെടണം?


അഭിപ്രായങ്ങളൊന്നുമില്ല: