2018, മാർച്ച് 13, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഗദ്യകവിതകള്‍




1. വയലിൻ


വയലിൻ നഗ്നയാണ്‌. ആകെ ശോഷിച്ചതാണതിന്റെ കൈകൾ. ആ കൈകൾ കൊണ്ടു സ്വയം മറയ്ക്കാൻ പണിപ്പെടുകയാണത്. നാണക്കേടും തണുപ്പും കൊണ്ടു തേങ്ങുകയാണത്. അതാണു കാര്യം. അല്ലാതെ സംഗീതനിരൂപകന്മാർ പറയുന്നപോലെ ഭംഗി വരുത്താൻ നോക്കുകയൊന്നുമല്ല. അത് സത്യമേയല്ല.


2. രാജകുമാരി


നിലത്തു കമിഴ്ന്നുകിടക്കാനായിരുന്നു രാജകുമാരിക്കേറെയിഷ്ടം. നിലത്തിനു പൊടിയുടെ മണമായിരുന്നു, പിന്നെ മെഴുകിന്റെ, ഇന്നതെന്നറിയാത്ത പലതിന്റെ. തറയോടുകൾക്കിടയിലെ വിടവുകളിൽ രാജകുമാരി തന്റെ നിധികൾ ഒളിപ്പിച്ചുവച്ചിരുന്നു- ഒരു ചുവന്ന കക്കായോട്ടി, ഒരു വെള്ളിനൂലിഴ, പിന്നെ, ഞാൻ ആണയിട്ടുപോയതിനാൽ പുറത്തു പറയരുതാത്തതൊന്നും.


3. കുടിയന്മാർ


ഒറ്റയിറക്കിന്‌ അടിമട്ടു വരെ കുടിക്കുന്നവരെയാണ്‌ കുടിയന്മാർ എന്നു പറയുക. പക്ഷേ അടിമട്ടിൽ തങ്ങളെത്തന്നെ പ്രതിഫലിച്ചു കാണുമ്പോൾ അവരൊന്നു ചൂളിപ്പോകുന്നു. കുപ്പിയുടെ ചില്ലിലൂടെ അവർ വിദൂരലോകങ്ങൾ നിരീക്ഷിക്കുന്നു. തലയ്ക്കല്പം കൂടി ബലവും അഭിരുചി മറ്റൊന്നുമായിരുന്നെങ്കിൽ അവർ വാനനിരീക്ഷകരായേനെ.


4. വസ്തുക്കൾ

അചേതനവസ്തുക്കൾക്ക് ഒരിക്കലും പിഴ പറ്റാറില്ല; നിർഭാഗ്യമെന്നു  പറയട്ടെ, ഒന്നിന്റെ പേരിലും നമുക്കവയെ പഴി പറയാനും പറ്റില്ല. കസേര ഒരു കാലിൽ നിന്നു മറ്റേക്കാലിലേക്കു മാറുന്നതായോ കട്ടിൽ പിൻകാലുകളിൽ എഴുന്നേറ്റു നില്ക്കുന്നതായോ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. മേശകളാണെങ്കിൽ നിന്നുനിന്നു തളർന്നാല്പോലും മുട്ടു മടക്കാൻ തുനിയാറില്ല. പ്രബോധനപരമായ പരിഗണനകളാലാണ്‌ വസ്തുക്കൾ ഇങ്ങനെ ചെയ്യുന്നതെന്നാണ്‌ എന്റെ സംശയം: നമ്മുടെ സ്ഥിരതയില്ലായ്മയ്ക്ക് നമ്മെ അവ നിരന്തരം കുറ്റപ്പെടുത്തുകയാവാം.


5. ഹാർപ്സിക്കോർഡ്

കറുത്ത ചട്ടത്തിൽ വാൾനട്ടുപലക തറച്ചുണ്ടാക്കിയ ഒരലമാരയാണെതെന്നതാണു വാസ്തവം. നിങ്ങൾക്കു തോന്നാം, മഞ്ഞ പടരുന്ന കത്തുകളും, ജിപ്സിനാണയങ്ങളും നാടകളും ഇട്ടുവയ്ക്കാനുള്ളതാണതെന്ന്- എന്നാലതിലൊന്നുമില്ല, വെള്ളിയിലകളുടെ പൊന്തയിൽ കുടുങ്ങിപ്പോയ ഒരു കുയിലല്ലാതെ.


6. ശംഖ്


അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയിലെ കണ്ണാടിയ്ക്കു മുന്നിൽ ഇളംചുവപ്പുനിറത്തിലുള്ള ഒരു ശംഖ് കിടപ്പുണ്ടായിരുന്നു. ഒരു ദിവസം ഞാൻ ഒച്ചയുണ്ടാക്കാതെ പതുങ്ങിച്ചെന്ന് ഒറ്റപ്പിടുത്തത്തിന്‌ അതെടുത്തു കാതിൽ വച്ചു. അതിന്റെ ഏകതാനമായ രോദനം എവിടെയെങ്കിലും മുറിയുന്നുണ്ടോ എന്നെനിക്കറിയണമായിരുന്നു. അന്നു ചെറുതാണെങ്കിലും എനിക്കറിയാമായിരുന്നു, നിങ്ങൾ ഒരാളെ എത്രകണ്ടു സ്നേഹിച്ചോട്ടെ, അങ്ങനെയൊരു കാര്യമേ നിങ്ങൾ മറന്നുപോകുന്ന നിമിഷങ്ങളും ഉണ്ടാകാമെന്ന്.


7. വായനശാലയിൽ നടന്നത്


സ്വർണ്ണമുടിയുള്ള ഒരു പെൺകുട്ടി ഒരു കവിതയ്ക്കു മേൽ കുനിഞ്ഞിരിക്കുകയാണ്‌. കുന്തം പോലെ കൂർത്ത  പെൻസിൽ കൊണ്ട് അവൾ വാക്കുകളെ വെളുത്ത കടലാസ്സിലേക്കു പകർത്തുന്നു, അവയെ വരികളും വിരാമങ്ങളും ചിഹ്നങ്ങളുമായി വിവർത്തനം ചെയ്യുന്നു. വീണുപോയ ഒരു കവിയുടെ വിലാപമിതാ, ഉറുമ്പുകൾ തിന്നുതീർത്ത ഉടുമ്പിനെപ്പോലെ.

വെടിയൊച്ചകൾക്കിടയിൽ ഞങ്ങളവനെ താങ്ങിയെടുത്തുകൊണ്ടു പോകുമ്പോൾ ചൂടു വിടാത്ത അവന്റെ ഉടൽ വചനത്തിൽ ഉയിർത്തെഴുന്നേല്ക്കുമെന്നായിരുന്നു എന്റെ വിശ്വാസം. ഇന്നിപ്പോൾ വാക്കുകൾ മരിക്കുന്നതു കണ്ടുനില്ക്കുമ്പോൾ ജീർണ്ണതയ്ക്കതിരില്ലെന്നു ഞാനറിയുന്നു. നമ്മൾ അവശേഷിപ്പിച്ചുപോകുന്നത് കറുത്ത മണ്ണിൽ ചിതറിക്കിടക്കുന്ന വാക്കുകളുടെ തുണ്ടുകൾ മാത്രമായിരിക്കും. ഇല്ലായ്മയ്ക്കും ചാരത്തിനും മേൽ ചില സ്വരചിഹ്നങ്ങൾ.


8. കടന്നൽ

തേനും പഴവും പൂക്കളുടെ പടമുള്ള മേശവിരിയും ഒറ്റവലിയ്ക്കു ചുഴറ്റിയെടുത്തപ്പോൾ കടന്നൽ പറന്നുപോകാൻ ഒരു ശ്രമം നടത്തി. ജനാലകളിലെ കമ്പിവലകളുടെ പുകമറയിൽ കുരുങ്ങി ഏറെനേരമത് മുരണ്ടുകൊണ്ടിരുന്നു. ഒടുവിലത് ഒരു ജനാലയ്ക്കലെത്തി. ജനാലയുടെ തണുത്ത കട്ടിച്ചില്ലിൽ തളരുന്ന ദേഹം കൊണ്ട് പിന്നെയും പിന്നെയുമതിടിച്ചു. അതിന്റെ ചിറകുകളുടെ ഒടുവിലത്തെ ഇളക്കത്തിൽ മയങ്ങിക്കിടന്നിരുന്നു, നമ്മുടെ അഭിലാഷങ്ങളുടെ ലോകത്തേക്കു നമ്മെ കൊണ്ടുപോകുന്ന ഒരു കാറ്റുയർത്താൻ ഉടലിന്റെ പ്രക്ഷുബ്ധതയ്ക്കു കഴിയുമെന്ന വിശ്വാസം.

താൻ സ്നേഹിക്കുന്നവളുടെ ജനാലയ്ക്കു ചുവട്ടിൽ നിന്നവനേ, ഒരു പീടികയുടെ കണ്ണാടിയലമാരയിൽ സന്തോഷം കണ്ടവനേ- ഈ മരണത്തിന്റെ വിഷമുള്ളെടുത്തുകളയാൻ തനിയ്ക്കാവുമെന്നു കരുതുന്നുണ്ടോ?


9. ഭ്രാന്തി


അവളുടെ എരിയുന്ന നോട്ടം ഒരാശ്ളേഷത്തിലെന്നപോലെ എന്നെ അണച്ചുപിടിച്ചിരിക്കുന്നു. വാക്കുകളിൽ സ്വപ്നങ്ങൾ കൂട്ടിക്കലർത്തി അവളുച്ചരിക്കുന്നു. അവളെന്നെ മാടിവിളിക്കുന്നു. വിശ്വാസത്തോടെ ഒരു നക്ഷത്രത്തിന്റെ പിന്നിൽ കൂട്ടിക്കെട്ടിയിരിക്കുകയാണ്‌ നിങ്ങളുടെ വാഹനമെങ്കിൽ നിങ്ങൾക്കു സന്തോഷം കിട്ടും. മേഘങ്ങൾക്കു മുല കൊടുക്കുമ്പോൾ അവൾ ശാന്തയാണ്‌; എന്നാൽ ആ ശാന്തത കഴിയുമ്പോൾ അവൾ കടലോരത്തോടിനടക്കുന്നു, വായുവിൽ കൈകളെടുത്തെറിയുന്നു.

എന്റെ ചുമലുകളിൽ ചവിട്ടിനില്ക്കുന്ന രണ്ടു മാലാഖമാരെ അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു ഞാൻ കാണുന്നു: വിരുദ്ധോക്തിയുടെ വിളറിയ, ദ്രോഹിക്കുന്ന മാലാഖയും സ്കിസോഫ്രേനിയയുടെ ബലിഷ്ഠനായ, സ്നേഹിക്കുന്ന മാലാഖയും.


10. ദൈവശാസ്ത്രജ്ഞന്മാരുടെ പറുദീസ


ഒരു ഇംഗ്ളീഷ് പാർക്കിലേതുപോലെ ശ്രദ്ധയോടെ കോതിനിർത്തിയ മരങ്ങൾ ഇരുവശവും നിരന്നുനില്ക്കുന്ന നടപ്പാതകൾ, നീണ്ട നടപ്പാതകൾ. ഇടയ്ക്കൊരു മാലാഖ അതുവഴി കടന്നുപോകുന്നതു കാണാം. അയാളുടെ മുടി ശ്രദ്ധയോടെ കോതിവച്ചിരിക്കുന്നു, അയാളുടെ ചിറകുകളിൽ നിന്ന് ലാറ്റിന്റെ മർമ്മരം പൊഴിയുന്നു. തർക്കവാക്യം എന്നു പേരായി, വെടിപ്പുള്ള ഒരു സംഗീതോപകരണം അയാൾ കൈയിൽ പിടിച്ചിരിക്കുന്നു. അയാളുടെ ചടുലചലനം കൊണ്ട് മണ്ണോ വായുവോ ഒന്നിളകുന്നപോലുമില്ല. നന്മകളുടെ, സദ്ഗുണങ്ങളുടെ, ആദിരൂപങ്ങളുടെ, തീർത്തും ഭാവനാതീതമായ മറ്റു പലതിന്റെയും ശിലാചിഹ്നങ്ങൾക്കിടയിലൂടെ നിശ്ശബ്ദനായി അയാൾ കടന്നുപോകുന്നു. അയാൾ ഒരിക്കലും കാഴ്ചയിൽ നിന്നു മായുന്നുമില്ല, പരിപ്രേക്ഷ്യം എന്നൊന്ന് ഇവിടെയില്ലല്ലോ. വാദ്യവൃന്ദങ്ങളും ഗായകസംഘങ്ങളും നിശ്ശബ്ദരാണെങ്കിലും സംഗീതം സന്നിഹിതവുമാണ്‌. ഇവിടം ശൂന്യമാണ്‌. ദൈവശാസ്ത്രജ്ഞന്മാരുടെ സംസാരം വിപുലമാണ്‌. അതും ഒരു തെളിവായി പരിഗണിക്കപ്പെടുന്നു.


11. പരേതർ


കാറ്റും വെളിച്ചവും കടക്കാത്തൊരിടത്ത് ഒതുങ്ങിക്കഴിയേണ്ടിവന്നതിന്റെ ഫലമായി അവരുടെ മുഖങ്ങളപ്പാടെ മാറിപ്പോയിരിക്കുന്നു. സംസാരിക്കാൻ അവർക്കത്ര കൊതിയുണ്ടെങ്കിലും പൂഴിമണ്ണ്‌ അവരുടെ ചുണ്ടുകൾ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. വല്ലപ്പോഴുമേ അവർ കൈ മുറുക്കി വായുവിൽ അള്ളിപ്പിടിച്ചുകൊണ്ട് കൈക്കുഞ്ഞുങ്ങളെപ്പോലെ വിലക്ഷണമായി തല പൊക്കാൻ നോക്കുന്നുള്ളു. തങ്ങളുടെ അവസ്ഥയുമായി, തങ്ങൾ വസ്തുക്കളാണെന്ന അവസ്ഥയുമായി പൊരുത്തപ്പെടാൻ അവർക്കിനിയും കഴിഞ്ഞിട്ടില്ല.


12. നരകം


മുകളിൽ നിന്നു നോക്കിത്തുടങ്ങുമ്പോൾ: ഒരു ചിമ്മിനി, ആന്റിന, ചുളുങ്ങിവളഞ്ഞ തകരമേല്ക്കൂര. ഒരു വട്ടജനാലയിലൂടെ ഒരു പെൺകുട്ടിയെ കാണാം: ചന്ദ്രൻ പിൻവലിക്കാൻ വിട്ടുപോയ നിലാവിഴകളിൽ കുടുങ്ങിപ്പോയവൾ, അപവാദക്കാരുടെയും എട്ടുകാലികളുടെയും കൈയിൽ പെട്ടുപോയവൾ. അതിലും താഴേക്കു പോയാൽ ഒരു സ്ത്രീ കത്തു വായിക്കുന്നതു കാണാം; അവർ പൌഡറിട്ട് മുഖം തണുപ്പിച്ചിട്ട് പിന്നെയും വായന തുടരുന്നു. ഒന്നാം നിലയിൽ ഒരു ചെറുപ്പക്കാരൻ ചിന്താകുലനായി ചാലിടുന്നു: കടിച്ചുമുറിച്ച ഈ ചുണ്ടുകളും വാറു വിട്ട ഷൂസുമായി ഞാനെങ്ങനെ പുറത്തേക്കിറങ്ങും? താഴത്തെ കഫേയിൽ ആരെയും കാണാനില്ല; നേരം പുലർന്നിട്ടേയുള്ളു.

ഒരു മൂലയ്ക്ക് ഒരു സ്ത്രീയും പുരുഷനും മാത്രം. അവർ കൈകൾ കോർത്തുപിടിച്ചിരിക്കുന്നു. അയാൾ പറയുകയാണ്‌: “നാമെന്നും ഒരുമിച്ചായിരിക്കും. വെയ്റ്റർ, ഒരു കട്ടൻ കാപ്പിയും ഒരു നാരങ്ങാവെള്ളവും.” വെയ്റ്റർ കർട്ടനു പിന്നിലേക്കു പോകുന്നു; അവിടെയെത്തിയതും അയാൾക്കു ചിരിയടക്കാൻ പറ്റാതാവുന്നു.


13. കൊച്ചുപട്ടണം

പകൽ പഴങ്ങളും കടലുമുണ്ട്, രാത്രിയിൽ നക്ഷത്രങ്ങളും കടലുമുണ്ട്. പ്രസന്നമായ വർണ്ണങ്ങളുടെ കുമ്പിളാണ്‌ ഡി ഫ്യോറി* തെരുവ്. നട്ടുച്ച. സൂര്യനതിന്റെ വെള്ളവടി കൊണ്ട് പച്ചത്തണലുകളിൽ തല്ലുന്നു. ഒരു ലോറൽ തോട്ടത്തിൽ ഉഴവുകാളകൾ നിഴലുകൾക്കു സ്തുതിഗീതം പാടുന്നു. ഞാനെന്റെ പ്രണയം തുറന്നുപറയാൻ ആ മുഹൂർത്തം തിരഞ്ഞെടുത്തു. കടൽ ഒന്നും മിണ്ടുന്നില്ല, കൊച്ചുപട്ടണമാവട്ടെ, അത്തിപ്പഴങ്ങൾ വില്ക്കുന്ന പെൺകുട്ടിയുടെ മാറിടം പോലെ ഉയർന്നുതാഴുന്നു.

*റോം നഗരമദ്ധ്യത്തിൽ രാവും പകലും സജീവമായ ഒരു തെരുവ്


14. മതിൽ


മതിൽ പിന്നിലായി ഞങ്ങൾ നില്ക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ കുപ്പായം പോലെ ഞങ്ങളുടെ യൗവനം ഞങ്ങളിൽ നിന്നെടുത്തുമാറ്റിയിരുന്നു. ഞങ്ങൾ കാത്തുനില്ക്കുന്നു. തടിച്ച വെടിയുണ്ട ഞങ്ങളുടെ പിടലികളിൽ തറയ്ക്കുന്നതിനു മുമ്പായി പത്തോ ഇരുപതോ കൊല്ലം കടന്നുപോകുന്നു. മതിൽ ഉയർന്നതും ബലത്തതുമാണ്‌. മതിലിനു പിന്നിൽ ഒരു മരവും ഒരു നക്ഷത്രവുമുണ്ട്. മരം വേരുകൾ കൊണ്ട് മതിൽ പൊന്തിക്കാൻ നോക്കുകയാണ്‌. നക്ഷത്രം ഒരു ചുണ്ടെലിയെപ്പോലെ മതിൽ കരളുകയാണ്‌. ഒരു നൂറ്‌, ഇരുന്നൂറു കൊല്ലം കഴിഞ്ഞാൽ ഒരു കിളിവാതിൽ തുറന്നുവന്നുവെന്നുവരാം.


15. ചെന്നായയും ആട്ടിൻകുട്ടിയും

പിടിച്ചേ- എന്നുപറഞ്ഞിട്ട് ചെന്നായ കോട്ടുവായിട്ടു. ആട്ടിൻകുട്ടി കണ്ണീരു തുളുമ്പുന്ന കണ്ണുകൾ കൊണ്ട് ചെന്നായയെ നോക്കി- അങ്ങയ്ക്കെന്നെ തിന്നുകതന്നെ വേണോ? അതൊഴിവാക്കാൻ വഴിയൊന്നുമില്ലേ?

-കഷ്ടമേ, വേറേ വഴിയില്ല. എല്ലാ യക്ഷിക്കഥകളുടേയും പോക്കിങ്ങനെയല്ലേ: ഒരിക്കൽ ഒരിടത്ത് വികൃതിയായ ഒരാട്ടിൻകുട്ടി ഉണ്ടായിരുന്നു; അത് അമ്മയിൽ നിന്ന് കൂട്ടം പിരിഞ്ഞുപോയി. കാട്ടിൽ വച്ചത് കൂറ്റനും ക്രൂരനുമായ ഒരു ചെന്നായയെ കണ്ടുമുട്ടി. അവൻ...

-ക്ഷമിക്കണേ, ഇത് കാടല്ല, എന്റെ ഉടമസ്ഥന്റെ വീട്ടുവളപ്പാണ്‌. ഞാൻ അമ്മയിൽ നിന്നു കൂട്ടം തെറ്റി വന്നതുമല്ല. ഞാൻ അനാഥയാണ്‌. എന്റെ അമ്മയേയും ചെന്നായ തിന്നുകയായിരുന്നു.

-അതു കാര്യമാക്കേണ്ട. നിന്റെ മരണശേഷം ഉദ്ബുദ്ധസാഹിത്യമെഴുതുന്നവർ നിന്റെ കാര്യം ഏറ്റെടുത്തോളും. കഥയുടെ ചട്ടക്കൂടും ലക്ഷ്യവും ഗുണപാഠവുമൊക്കെ അവർ കുത്തിയിരുന്നെഴുതിയുണ്ടാക്കും. എന്നെ അന്യായമായങ്ങു വിമർശിക്കരുതേ. ക്രൂരനായ ചെന്നായയാവുക എന്നാൽ എത്ര ബാലിശമാണെന്നത് നിനക്കറിയില്ല. ആ ഈസോപ്പില്ലായിരുന്നെങ്കിൽ ഞങ്ങളിവിടെ കുത്തിയിരുന്ന് സൂര്യാസ്തമയം കണ്ടേനെ. അതെനിക്കൊരു ലഹരിയായിരുന്നു.

അതെ, എന്റെ കുഞ്ഞുങ്ങളേ. ചെന്നായ ആ ആട്ടിൻകുട്ടിയെ കൊന്നുതിന്നിട്ട് കിറിയും നക്കി. എന്റെ കുഞ്ഞുങ്ങളേ, ചെന്നായയുടെ പിന്നാലെ പോകരുതേ. ഒരു ഗുണപാഠത്തിനു വേണ്ടി സ്വയം ബലിയാടാകരുതേ.


16. കരടികൾ

കരടികളെ തവിട്ടെന്നും വെളുപ്പെന്നും പാദങ്ങളെന്നും തലയെന്നും ഉടലെന്നും വിഭജിക്കാം. അവയ്ക്ക് ചൊടിയുള്ള മോന്തയും കടുകുമണികൾ പോലത്തെ കണ്ണുകളുമുണ്ട്. അമിതഭക്ഷണം അവയുടെ ബലഹീനതയാണ്‌. അവയ്ക്കു സ്കൂളിൽ പോകുന്നത് തീരെ ഇഷ്ടമുള്ള കാര്യമല്ല; ഏതു നേരവും അവയ്ക്ക് കാട്ടിൽ കിടന്നുറങ്ങിയാൽ മതി. തേൻ ശേഖരിച്ചുവച്ചതു തീരുമ്പോൾ തലയ്ക്കു മേല്‍  പാദങ്ങൾ വച്ചുകൊണ്ട് ദുഃഖാർത്തമായി അവയുടെ ഒരു നില്പുണ്ട്! വിന്നി-ദ-പൂ-വിനെ സ്നേഹിക്കുന്ന കുട്ടികൾ അവയ്ക്കു വേണ്ടി എന്തും ചെയ്യും; എന്നാൽ ഒരു വേട്ടക്കാരൻ കാട്ടിൽ പാഠും പതുങ്ങിയും നടക്കുന്നുണ്ട്, ആ രണ്ടു കൊച്ചുകണ്ണുകൾക്കിടയിൽ അയാൾ തന്റെ തോക്കിന്റെ ഉന്നം കാണുകയാണ്‌.


17. മുത്തശ്ശൻ
അദ്ദേഹം ദയാലുവായിരുന്നു. അദ്ദേഹത്തിന്‌ കാനറിപ്പക്ഷികളേയും കുഞ്ഞുങ്ങളേയും ഇഷ്ടമായിരുന്നു, നീണ്ടുനീണ്ടുപോകുന്ന  കുർബാനകൾ ഇഷ്ടമായിരുന്നു. അദ്ദേഹം മിഠായികൾ കഴിച്ചിരുന്നു. എല്ലാവരും പറഞ്ഞു: മുത്തശ്ശന്‌ പൊന്നുപോലത്തെ ഹൃദയമാണ്‌. ഒടുവിൽ ഒരുനാൾ ആ ഹൃദയത്തിനു മേൽ മഞ്ഞു മൂടി. മുത്തശ്ശൻ മരിച്ചു. അദ്ദേഹം തന്റെ ദയാമയവും തന്റെ മേൽ ശ്രദ്ധാലുവുമായ ഉടലിനെ ഉപേക്ഷിച്ച് ഒരു പ്രേതമായി.


18. ഏഴു മാലാഖമാർ

ഓരോ പ്രഭാതത്തിലും ഏഴു മാലാഖമാർ പ്രത്യക്ഷരാവുന്നു. കതകിനു മുട്ടാൻ നില്ക്കാതെ അവർ കയറിവരുന്നു. അവരിലൊരാൾ എന്റെ നെഞ്ചിൽ നിന്ന് ഹൃദയം പറിച്ചെടുക്കുന്നു. അവനത് വായിലേക്കു വയ്ക്കുന്നു. മറ്റുള്ളവരും അതുതന്നെ ചെയ്യുന്നു. അപ്പോഴവരുടെ ചിറകുകൾ കൊഴിയുകയും മുഖങ്ങൾ വെള്ളിനിറം പോയി കടുംചുവപ്പാവുകയും ചെയ്യുന്നു. മെതിയടികൾ അമർത്തിച്ചവിട്ടി അവർ പുറത്തുപോകുന്നു. ഒരൊഴിഞ്ഞ കൊച്ചുമൺകുടം പോലെ അവരെന്റെ ഹൃദയം ഒരു കസേരയിൽ ഉപേക്ഷിച്ചിരിക്കുന്നു. ഒരുദിവസമാകെയെടുത്ത് ഞാനതു പിന്നെയും നിറച്ചുവയ്ക്കുന്നു, അടുത്ത പ്രഭാതത്തിൽ മാലാഖമാർ വെള്ളിനിറവും ചിറകുകളുമായി തിരിച്ചുപോകാതിരിക്കാൻ.


19. കഫേ

തന്റെ ഗ്ലാസ്സിൽ ഒന്നുമില്ലെന്ന് പെട്ടെന്നാണ്‌ നിങ്ങളുടെ ശ്രദ്ധയിൽ വരുന്നത്; നിങ്ങൾ ചുണ്ടിലേക്കുയർത്തുന്നത് ഒരു കൊടുംഗർത്തമാണ്‌. മഞ്ഞിൻചീവലുകൾ പോലെ മാർബിൾ മേശകൾ ഒഴുകിയകലുന്നു. കണ്ണാടികൾ മാത്രം കണ്ണാടികളെ നോക്കി കണ്ണിറുക്കിക്കാണിക്കുന്നു; അവയ്ക്കു മാത്രമേ അനന്തതയിൽ വിശ്വാസവുമുള്ളു.

എട്ടുകാലിയുടെ മാരകമായ ചാട്ടത്തിനു കാത്തുനില്ക്കാതെ രക്ഷപ്പെടാനുള്ള നിമിഷമാണിത്. വേണമെങ്കിൽ രാത്രിയിൽ മടങ്ങിവന്ന് താഴ്ത്തിയ വെളിയടകൾക്കടിയിലൂടെ ഫർണ്ണീച്ചറുകളുടെ കശാപ്പുശാല നിങ്ങൾക്കു കണ്ടുനില്ക്കുകയുമാവാം; മൃഗീയമായി കൊല ചെയ്യപ്പെട്ട മേശകളും കസേരകളും ചോക്കുനിറമായ വായുവിൽ കാലുകളെറിഞ്ഞ്, പുറമടിച്ചുകിടക്കുന്നു.


20. ലവൽ ക്രോസ്സ് കാവല്ക്കാരൻ


176 എന്നാണ്‌ അയാളുടെ പേര്‌; ഒരു ജനാലയുള്ള വലിയൊരു ഇഷ്ടികയിലാണ്‌ അയാൾ താമസിക്കുന്നത്. അയാൾ, ചലനത്തിന്റെ ഒരു കീഴുദ്യോഗസ്ഥൻ, പുറത്തുവന്ന് കുഴമാവു പോലെ ഭാരിച്ച കൈകൾ കൊണ്ട് പാഞ്ഞുപോകുന്ന തീവണ്ടികളെ സല്യൂട്ട് ചെയ്യുന്നു.

കാണാവുന്ന മൈലുകളോളം കാണാൻ യാതൊന്നുമില്ല. ഒരു കയറ്റവും ഒറ്റപ്പെട്ട മരങ്ങളുടെ ഒരു കൂട്ടം നടുക്കുമായി ഒരു സമതലം. അവിടെ മുപ്പതു കൊല്ലം ജീവിച്ചിട്ടേ അവ ഏഴുണ്ടെന്നു നിങ്ങൾക്കറിയാനാകൂ എന്നുമില്ല.


21. കാറ്റും പനിനീർപ്പൂവും


ഒരിക്കലൊരു പൂന്തോട്ടത്തിൽ ഒരു പനിനീർപ്പൂവു വളർന്നിരുന്നു. ഒരു കാറ്റിന്‌ അതിനോടു പ്രേമവുമായി. തീർത്തും വ്യത്യസ്തരായിരുന്നു, അവർ; അവൻ- തെളിഞ്ഞും ഭാരമില്ലാതെയും; അവൾ- ഇളക്കമില്ലാത്തതും ചോര പോലെ കനത്തതും.

മരത്തിന്റെ മെതിയടിയുമിട്ടൊരു മനുഷ്യൻ അതാ വരുന്നു, തന്റെ പൊണ്ണൻകൈകൾ കൊണ്ടയാൾ പനിനീർപ്പൂവു പറിച്ചെടുക്കുന്നു. കാറ്റയാൾക്കു പിന്നാലെ കുതിച്ചുചെന്നു; എന്നാലയാൾ അവന്റെ മുഖത്തേക്കു വാതിൽ വലിച്ചടച്ചുകളഞ്ഞു.

-ഹാ, ഞാനൊരു കല്ലായി മാറിയെങ്കിൽ- ആ നിർഭാഗ്യവാൻ തേങ്ങിക്കരഞ്ഞു- ലോകമാകെ ഞാൻ ചുറ്റിയിരുന്നു, വർഷങ്ങളോളം ഞാൻ പിരിഞ്ഞുനിന്നിരുന്നു, എന്നാലെനിക്കറിയാമായിരുന്നു, എന്നെയും കാത്ത് എന്നുമെന്നും അവളവിടെയുണ്ടാവുമെന്ന്.

യഥാർത്ഥത്തിൽ വേദനയറിയണമെങ്കിൽ വിശ്വസ്തനാവേണ്ടിവരുമെന്ന് കാറ്റിനു ബോദ്ധ്യമായി.


22. പിടക്കോഴി


മനുഷ്യരുമായി നിരന്തരസഹവാസം ചെയ്താൽ എന്തായിത്തീരുമെന്നതിനുള്ള ഒന്നാന്തരം ഉദാഹരണമാണ്‌ പിടക്കോഴി. പക്ഷികൾക്കുള്ള ആ ലാഘവവും അഴകും അവൾക്കു തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ വാൽ ഉന്തിയ മുരടിൽ നിന്നെറിച്ചുനില്ക്കുന്നു, തലയ്ക്കിണങ്ങാത്ത വലിപ്പത്തിലെ തൊപ്പി പോലെ. ഒറ്റക്കാലിൽ നിന്നിട്ട്, നേർത്ത പാടപോലത്തെ കൺപോളകൾ കൊണ്ട് വട്ടക്കണ്ണുകളടച്ചുപിടിച്ച് അവളുടെ ചില പരമാനന്ദമുഹൂർത്തങ്ങളുണ്ട്, അത്രയ്ക്കറയ്ക്കുന്നതാണത്. അതിനൊക്കെപ്പുറമേയാണ്‌ ആ വികടഗാനം, തൊണ്ട പൊളിഞ്ഞ അർത്ഥനകൾ; അതും, പറയാൻ കൊള്ളാത്ത വിധം തമാശ തോന്നിക്കുന്ന ഒരു സാധനത്തെ, വെളുത്തുരുണ്ടു പുള്ളി കുത്തിയ ഒരു മുട്ടയെച്ചൊല്ലി.

പിടക്കോഴി ചില കവികളെ ഓർമ്മപ്പെടുത്തുന്നു.


23. തുന്നൽക്കാരി


കാലത്തു മുഴുവൻ മഴ തോരാതെ പെയ്യുകയായിരുന്നു. തെരുവിന്റെ മറ്റേ വശത്തുള്ള ഒരു സ്ത്രീയുടെ അടക്കമാണന്ന്. ഒരു തുന്നൽക്കാരി. അവൾ സ്വപ്നം കണ്ടത് ഒരു വിവാഹമോതിരം; അവൾ മരിച്ചത് ഒരു വിരലുറയുമായി. എല്ലാവർക്കും അതൊരു തമാശ പോലെ തോന്നി. ആദരണീയനായ മഴ ആകാശത്തെ ഭൂമിയുമായി തുന്നിച്ചേർക്കുന്നു. എന്നാൽ അതുകൊണ്ടും ഫലമൊന്നുമുണ്ടാകാൻ പോകുന്നില്ല.


24. ബൊട്ടാണിക്കൽ ഗാർഡൻ

സസ്യങ്ങളുടെ ഹോസ്റ്റലാണിത്, ഒരു കോൺവന്റ് സ്കൂൾ പോലെ ചിട്ടയായി നടത്തപ്പെടുന്നത്. പുല്ലുകളും മരങ്ങളും പൂക്കളും ആർഭാടങ്ങളൊന്നുമില്ലാതെ, വണ്ടുകളുമായുള്ള നിഷിദ്ധസ്നേഹങ്ങളും ത്യജിച്ച് ഡീസന്റായി വളരുന്നു. തങ്ങളുടെ ലാറ്റിൻ കുലീനതയും തങ്ങൾ ദൃഷ്ടാന്തങ്ങളാവാനുള്ളവരാണെന്ന വസ്തുതയും അവരെ നിരന്തരം കുഴക്കുന്നുണ്ട്. റോസാപ്പൂക്കൾ പോലും ചുണ്ടടച്ചുപിടിച്ചിരിക്കുന്നു. അവരുടെ സ്വപ്നങ്ങളില്‍ ഒരു ഹെര്‍ബേറിയം.

വൃദ്ധജനങ്ങൾ പുസ്തകങ്ങളുമായി ഇവിടെ വരുന്നു, സൂര്യഘടികാരങ്ങളുടെ അലസമായ മിടിപ്പിനിടയിൽ ഉറക്കം തൂങ്ങുന്നു.


25. കാട്


ഒരു പാത കാട്ടിലൂടെ നഗ്നപാദയായി ഓടിപ്പോകുന്നു. കാട്ടിൽ ഒരുപാടു മരങ്ങളുണ്ട്, ഒരു കുയിലുണ്ട്, ഹാൻസലും ഗ്രെറ്റെലുമുണ്ട്*, വേറേ ചെറുമൃഗങ്ങളുമുണ്ട്. കുള്ളന്മാർ ആരുമില്ല; അവർ പണ്ടേ സ്ഥലം വിട്ടുകഴിഞ്ഞു. ഇരുട്ടാകുമ്പോൾ കൂമൻ വന്ന് വലിയൊരു ചാവി കൊണ്ട് കാട് പൂട്ടിയിടുന്നു; വല്ല പൂച്ചയും അകത്തുകടന്ന് നാശമുണ്ടാക്കരുതല്ലോ.

*Hansel and Gretel- ഗ്രിമ്മിന്റെ നാടോടിക്കഥകളിലെ കഥാപാത്രങ്ങള്‍


26. ചക്രവർത്തി


ഒരിക്കൽ ഒരിടത്ത് ഒരു ചക്രവർത്തിയുണ്ടായിരുന്നു. അയാൾക്ക് മഞ്ഞക്കണ്ണുകളും ഇരപിടിയൻ ജീവികളുടേതുപോലത്തെ വായയുമുണ്ടായിരുന്നു. പ്രതിമകളും പോലീസുകാരും നിറഞ്ഞ ഒരു കൊട്ടാരത്തിലായിരുന്നു അയാളുടെ വാസം. ഒറ്റയ്ക്ക്. രാത്രിയിൽ അയാൾ ഞെട്ടിയുണർന്ന് നിലവിളിക്കും. ആർക്കും അയാളോടു സ്നേഹമുണ്ടായിരുന്നില്ല. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതും ഭീതി വിതയ്ക്കുന്നതുമായിരുന്നു അയാളുടെ നേരമ്പോക്കുകള്‍. എന്നിരിക്കിലും അയാൾ കുഞ്ഞുങ്ങൾക്കും പൂക്കൾക്കുമൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കുകയും ചെയ്തിരുന്നു. അയാൾ മരിച്ചപ്പോൾ അയാളുടെ ഛായാചിത്രങ്ങൾ എടുത്തുമാറ്റാൻ ആർക്കും ധൈര്യം വന്നില്ല. ഒന്നു നോക്കൂ, അതിലൊരെണ്ണം നിങ്ങളുടെ വീട്ടിൽ ഇപ്പോഴും കണ്ടേക്കാം.


27. ആന


ആനകൾ വാസ്തവത്തിൽ എത്രയും ലോലമനസ്കരും പരിഭ്രമക്കാരുമത്രെ. കാടു കയറുന്നൊരു ഭാവനാശേഷിയുള്ളതു കാരണം ചിലപ്പോഴെങ്കിലും സ്വന്തം രൂപം മറന്നുകളയാൻ അവർക്കു കഴിയുന്നുണ്ട്. വെള്ളത്തിലിറങ്ങുമ്പോൾ അവർ കണ്ണടച്ചുകളയുന്നു. സ്വന്തം കാലുകൾ കണ്ണില്പെട്ടാൽ അവർ മനം നൊന്തു കരയുന്നു.

എന്റെ പരിചയത്തിലുള്ള ഒരാന ഒരു കുരുവിയുമായി പ്രണയത്തിലായി. അവന്റെ തൂക്കം കുറഞ്ഞു, ഉറക്കം പോയി, ഒടുവിലവൻ ഹൃദയം തകർന്നു ചാവുകയും ചെയ്തു. ആനകളുടെ പ്രകൃതമറിയാത്തവർ പറഞ്ഞു: അവനു പൊണ്ണത്തടിയായിരുന്നു.


28. ഒരു പടയാളിയുടെ ജീവിതം


ഒരു പട്ടുനൂല്പുഴുവിനെപ്പോലെ പൊതിഞ്ഞുചുറ്റി മെഴുത്ത നിശബ്ദതയിൽ അച്ഛൻ മരിച്ചുകിടക്കുന്ന മുറിയുടെ വാതില്ക്കൽ അയാൾ നിന്നു- എന്നിട്ടലറിവിളിച്ചു. തുടക്കം അങ്ങനെയായിരുന്നു.

ആ അലർച്ചയിൽ അള്ളിപ്പിടിച്ച് അയാൾ ഉയർന്നുയർന്നുപോയി; നിശബ്ദത മരണമാണെന്നയാൾക്കറിയാമായിരുന്നു. കടയാണി തറച്ച ബൂട്ടുകളുടെ താളം, പാലത്തിന്മേൽ കുതിരക്കുളമ്പടികൾ- ഒരു ഹുസ്സാറിന്റെ നീലക്കാലുറകൾ. പീരങ്കിപ്പട പുകമേഘങ്ങൾക്കുള്ളിലേക്കു മാർച്ചു ചെയ്തുപോകുമ്പോൾ പെരുമ്പറകളുടെ ഇടിമുഴക്കം- ഒരോഫീസറുടെ വെള്ളിവാൾ. പീരങ്കികളുടെ ഗർജ്ജനം, പെരുമ്പറ പോലെ ഞരങ്ങുന്ന ഭൂമി- ഒരു ഫീൽഡ് മാർഷലിന്റെ കൂർമ്പൻ തൊപ്പി.

അങ്ങനെ, അയാൾ മരിച്ചപ്പോൾ അയാളുടെ വിശ്വസ്തരായ പട്ടാളക്കാർക്കാഗ്രഹം ഒച്ചപ്പാടിന്റെ കോണിയിലൂടെ അയാൾ സ്വർഗ്ഗത്തേക്കാരോഹണം ചെയ്യണമെന്നായിരുന്നു. ഒരുനൂറു മണിമേടകൾ പട്ടണത്തെ തൊട്ടിലാട്ടി. പട്ടണം ആകാശത്തോടേറ്റവുമടുക്കുന്ന നിമിഷത്തിൽ പീരങ്കിപ്പടയാളികൾ വെടിയുതിർക്കുന്നു. എന്നാൽ വാളും കൂർമ്പൻ തൊപ്പിയുമൊക്കെയായി ഒരു ഫീൽഡ് മാർഷലിനെ ഉള്ളിൽ കടത്താൻ മതിയായത്ര വലിപ്പത്തിൽ ആ നീലിച്ച ചില്ലു ചെത്തിമാറ്റാൻ അവർക്കു കഴിയുന്നില്ല.

ഇപ്പോഴയാൾ വീണ്ടും ഭൂമുഖത്തു വന്നുവീഴുന്നു. വിശ്വസ്തരായ പട്ടാളക്കാർ അയാളെ പെറുക്കിയെടുത്തിട്ട് ആകാശത്തേക്ക് പിന്നെയും നിറയൊഴിക്കുന്നു.


29. അലമാരയ്ക്കുള്ളിൽ

നഗരമെന്നത് ഒരു തെറ്റിദ്ധരിപ്പിക്കലാണെന്ന് എനിക്കു പണ്ടേ സംശയമുണ്ടായിരുന്നു. എന്നാൽ ആ വഞ്ചനയുടെ തനിസ്വഭാവം ഞാൻ കണ്ടുപിടിക്കുന്നത് വസന്തകാലത്തിന്റെ തുടക്കത്തിൽ, അന്തരീക്ഷത്തിനു കഞ്ഞിപ്പശ മണക്കുന്നതും മൂടല്മഞ്ഞിറങ്ങിയതുമായ ഒരു സന്ധ്യനേരത്തു മാത്രമായിരുന്നു. വിസ്മൃതിയുടെ പാതാളത്തിൽ, പൊട്ടിയ കഴകൾക്കും അടഞ്ഞ വലിപ്പുകൾക്കുമിടയിൽ ഒരലമാരയ്ക്കുള്ളിലാണ്‌ നമ്മുടെ വാസം. ആറു ചുമരുകൾ തവിട്ടുനിറത്തിൽ; നമ്മുടെ തലയ്ക്കു മേൽ മേഘങ്ങളായി കാലുറകൾ; ഭദ്രാസനപ്പള്ളിയെന്ന് അടുത്തകാലം വരെ നാം കരുതിയിരുന്നത് വാസ്തവത്തിൽ ഉള്ളിലുള്ളതാവിയായിപ്പോയ ഒരു കറുത്ത വാസനത്തൈലക്കുപ്പിയുമായിരുന്നു.

ഹാ, കഷ്ടരാത്രികളിൽ നമ്മുടെ പ്രാർത്ഥനകൾക്കു പാത്രമാകുന്ന ധൂമകേതു, ഒരു നിശാശലഭം.


30. കണ്ണീരിന്റെ സാങ്കേതികശാസ്ത്രത്തിൽ നിന്ന്

നമ്മുടെ ഇപ്പോഴത്തെ വൈജ്ഞാനികനിലവാരം വച്ചു നോക്കിയാൽ കള്ളക്കണ്ണീരു മാത്രമേ പരീക്ഷണങ്ങൾക്കും തുടർച്ചയായുള്ള ഉല്പാദനത്തിനും അനുയോജ്യമായിട്ടുള്ളു. തനിക്കണ്ണീരിനു പൊള്ളുന്ന ചൂടാണെന്നതിനാൽ മുഖത്തു നിന്ന് അതടർത്തിയെടുക്കുന്നതും ദുഷ്കരമാണ്‌. ഖരാവസ്ഥയിലേക്കു മാറ്റിക്കഴിഞ്ഞാൽ അതു പെട്ടെന്നു പൊടിഞ്ഞുപോകുന്നുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. തനിക്കണ്ണീരിനെ വാണിജ്യപരമായി ഉപയോഗപ്പെടുത്തുക എന്ന പ്രശ്നം സാങ്കേതികവിദഗ്ധന്മാർക്ക് ശരിക്കുമൊരു തലവേദന തന്നെയാണ്‌.

കള്ളക്കണ്ണീരിനെ തണുപ്പിച്ചു കട്ടിയാക്കുന്നതിനു മുമ്പ് അതിനെ ഒരു ബാഷ്പീകരണപ്രക്രിയക്കു വിധേയമാക്കുന്നുണ്ട്; കാരണം, അത് സ്വതവേതന്നെ അശുദ്ധമാണല്ലോ. പിന്നീടു ഖരാവസ്ഥയിലേക്കു മാറ്റിക്കഴിഞ്ഞാൽ പരിശുദ്ധിയുടെ കാര്യത്തിൽ തനിക്കണ്ണീരിനെക്കാൾ ഒട്ടും താഴെയല്ല അതെന്നു പറയാം. വളരെ ദൃഢവും ഈടു നില്ക്കുന്നതുമാണെന്നതിനാൽ അലങ്കാരത്തിനു മാത്രമല്ല, ഗ്ലാസ്സു മുറിക്കാൻ കൂടി നിങ്ങൾക്കതുപയോഗപ്പെടുത്താം.


31. ചക്രവർത്തിയുടെ സ്വപ്നം

ഒരു വിടവ്‌! ചക്രവർത്തി ഉറക്കത്തിൽ ഒച്ച വയ്ക്കുന്നു; ഒട്ടകപ്പക്ഷിയുടെ തൂവലുകൾ കൊണ്ടു പണിത മേല്ക്കെട്ടി വിറ കൊള്ളുന്നു. ഉറയൂരിയ വാളുകളുമായി ഇടനാഴികളിൽ കവാത്തു നടത്തുന്ന പട്ടാളക്കാർ കരുതുന്നത് ചക്രവർത്തി ഏതോ ഉപരോധം സ്വപ്നം കാണുകയാണെന്നാണ്‌. കോട്ടമതിലിൽ ഒരു വിടവു കണ്ണിൽപെട്ടപ്പോൾ അതിലൂടുള്ളിലേക്കിടിച്ചുകയറാൻ അദ്ദേഹം തങ്ങളോടാജ്ഞാപിക്കുകയാണ്‌.

വാസ്തവമെന്തെന്നാൽ, ചക്രവർത്തി ഇപ്പോഴൊരു മരപ്പേനാണ്‌, എച്ചിലും തേടി തറയിലൂടെ പരക്കം പായുകയാണ്‌. ഒരു കൂറ്റൻ കാലടി തന്നെ ചവിട്ടിയരക്കാനായി തലയ്ക്കു മേൽ താണുവരുന്നത് പെട്ടെന്നയാൾ കാണുന്നു. പതുങ്ങിച്ചെന്നിരിക്കാൻ ഒരു പഴുതു തേടിയോടുകയാണ്‌ ചക്രവർത്തി. തറ മിനുസമുള്ളതും വഴുക്കുന്നതുമാണ്‌.

അതെ, ചക്രവർത്തിമാരുടെ സ്വപ്നങ്ങളെക്കാൾ സാധാരണമായി വേറൊന്നുമില്ല.


32. ചന്ദ്രൻ


ചന്ദ്രനെക്കുറിച്ചു കവിതകളെഴുതാൻ നിങ്ങൾക്കു കഴിയുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല. വീർത്തുന്തിയതും മടി പിടിച്ചതുമാണത്. അത് ചിമ്മിനികളുടെ മൂക്കിനു പിടിക്കുന്നു. അതിഷ്ടപ്പെട്ടു ചെയ്യുന്ന പ്രവൃത്തിയാകട്ടെ, കട്ടിലിനടിയിൽ ഇഴഞ്ഞുകയറി നിങ്ങളുടെ ചെരുപ്പു മണക്കുക എന്നതും.


33. ഒരു രാജവംശത്തിന്റെ അന്ത്യം


ആ സമയത്ത് രാജകുടുംബമൊന്നാകെ ഒരു മുറിയിലായിരുന്നു താമസം. ജനാലകൾ തുറക്കുന്നത് ഒരു ചുമരിലേക്കായിരുന്നു, ചുമരിനടിയിൽ ഒരു കുപ്പക്കൂനയും. അവിടെ എലികൾ പൂച്ചകളെ കടിച്ചുകൊന്നിരുന്നു. അതു കാണാൻ പറ്റിയിരുന്നില്ല. ജനാലകളിൽ കുമ്മായം പൂശിയിരുന്നു.

ആരാച്ചാരന്മാർ കയറിവന്നപ്പോൾ ഒരു ദൈനന്ദിനജീവിതരംഗമാണ്‌ അവർ കണ്ടത്.

ഹിസ് മാജസ്റ്റി ഹോളി ട്രിനിറ്റി റജിമെന്റിന്റെ നിയമാവലിയിൽ ചില ഭേദപ്പെടുത്തലുകൾ വരുത്തുകയായിരുന്നു. ഗൂഢശാസ്ത്രങ്ങൾ പരിശീലിച്ചിരുന്ന ഫിലിപ്പ് മഹാറാണിയുടെ തളർന്ന ഞരമ്പുകളെ ഹിപ്നോട്ടിസത്തിലൂടെ തണുപ്പിക്കാൻ നോക്കുകയായിരുന്നു; അനന്തരാവകാശിയായ രാജകുമാരൻ ഒരു ചാരുകസേരയിൽ പന്തുപോലെ ചുരുണ്ടുകൂടിക്കിടന്നുറങ്ങുകയായിരുന്നു. പ്രായമായ (അസ്ഥിമാത്രമായ) പ്രഭ്വിമാർ കീർത്തനങ്ങൾ ചൊല്ലുകയും കീറിയ ഉടുപ്പുകൾക്കു തുന്നലിടുകയുമായിരുന്നു.

പരിചാരകനാവട്ടെ, ഒരു തട്ടിയിൽ ചേർന്നുനിന്നുകൊണ്ട് ഒരു ചിത്രത്തിരശ്ശീലയെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു.


34. പള്ളിയെലി


വിശന്നുപൊരിഞ്ഞ ഒരെലി ഓടയുടെ ഓരം ചേർന്നോടിപ്പോവുകയായിരുന്നു. വെണ്ണക്കട്ടിക്കു പകരം അതിന്റെ മുന്നിൽ വച്ചുകൊടുത്തത് ഒരു പള്ളിയായിരുന്നു. ഉള്ളിലേക്കതു കയറിച്ചെന്നത് ഭക്തിയും വണക്കവും കൊണ്ടല്ല, അതങ്ങനെ പറ്റിയെന്നേയുള്ളു.

പള്ളിയിൽ കയറിയാൽ എന്തൊക്കെച്ചെയ്യണമോ, അതൊക്കെ അതു ചെയ്തു: കുരിശ്ശിനു മുന്നിലേക്കിഴഞ്ഞുചെന്നു, അൽത്താരകൾക്കു മുന്നിൽ മുട്ടുകുത്തി, ഒരു ചാരുബഞ്ചിലിരുന്ന് മയങ്ങുകയും ചെയ്തു. ഒരു തുള്ളി മന്നാ പോലും അതിന്റെ മുന്നിലേക്കിറ്റുവീണില്ല. ദൈവമപ്പോൾ കടലുകളുടെ ക്ഷോഭം ശമിപ്പിക്കുന്ന തിരക്കിലായിരുന്നു.

പള്ളിയിൽ നിന്നു പുറത്തു കടക്കാൻ എലി വഴി കണ്ടില്ല. അതൊരു പള്ളിയെലിയായി. മൗലികമായ ഒരു വ്യത്യാസം. പാടത്തു ജീവിക്കുന്ന തന്റെ സഹോദരങ്ങളെക്കാൾ മനസ്സുറപ്പു കുറഞ്ഞ ഈ എലിക്കു കഴിക്കാൻ വെറും പൊടിയേയുള്ളു; കുന്തിരിക്കം മണക്കുന്നതിനാൽ അതെവിടെയുണ്ടെന്നറിയാൻ എളുപ്പവുമായിരുന്നു. കുറേ നാളുകൾ വേണമെങ്കിലും പട്ടിണി കിടക്കാനും അതിനു കഴിഞ്ഞിരുന്നു.

എന്നുപറഞ്ഞാൽ, ഒരു പരിധി വരെ.

സ്വർണ്ണം കൊണ്ടുള്ള വിശുദ്ധചഷകത്തിന്റെ അടിയിൽ ദാഹത്തിന്റെ ഒരു കറുത്ത തുള്ളി കിടക്കുന്നത് ഒരിക്കലവർ കണ്ടു.


35 ചിമ്മിനി


വീടിനു മുകളിൽ മറ്റൊരു വീടു വളരുന്നു, മേല്ക്കൂരയില്ലെന്നേയുള്ളു- ഒരു ചിമ്മിനി. അതിൽ നിന്ന് അടുക്കളമണങ്ങളും എന്റെ നെടുവീർപ്പുകളും വായുവിലേക്കൊഴുകുന്നു. ചിമ്മിനിയ്ക്കു പക്ഷഭേദമില്ല, രണ്ടിനേയും വേറിട്ടുനിർത്തുന്നില്ല. ഒരൊറ്റ വലിയ പീലി. കറുത്ത്, ആകെക്കറുത്ത്.


36. നാവ്


അറിയാതെ ഞാനവളുടെ പല്ലുകളുടെ അതിർത്തിയും കടന്ന് അവളുടെ വഴങ്ങുന്ന നാവു വിഴുങ്ങി. ഇന്നതൊരു ജാപ്പനീസ് മത്സ്യത്തെപ്പോലെ എന്റെയുള്ളിൽ ജീവിക്കുന്നു. ഒരക്വേറിയത്തിന്റെ ചുമരുകളിലെന്നപോലെ എന്റെ ഹൃദയത്തിലും ഉദരഭിത്തിയിലും വന്നുരുമ്മുന്നു. അടിയിൽ നിന്നെക്കലിളക്കിവിടുന്നു.

ഞാൻ ശബ്ദം കവർന്നവളിന്നു വലിയ കണ്ണുകളുമായി എന്നെ തുറിച്ചുനോക്കുന്നു, ഒരു വാക്കിനായി കാത്തിരിക്കുന്നു.

എന്നാലവളോടു സംസാരിക്കുന്നതിനേതു നാവുപയോഗിക്കണമെന്നെനിക്കറിയുന്നില്ല- കട്ടെടുത്തതൊന്നോ അതോ കൊഴുത്ത നന്മയുടെ കൂടുതൽ കാരണം എന്റെ വായില്ക്കിടന്നലിയുന്നതോ.


37. ഘടികാരം

ഒറ്റനോട്ടത്തിൽ അതൊരു മില്ലറുടെ പ്രശാന്തമായ മുഖം പോലെയാണ്‌, ഒരാപ്പിൾ പോലെ മുഴുത്തതും മിനുങ്ങുന്നതും. ഒരേയൊരു കറുത്ത മുടിയിഴ അതിനു കുറുക്കേ ഇഴഞ്ഞുനീങ്ങുന്നു. ഉള്ളിലേക്കു നോക്കിയെന്നാലാകട്ടെ: വിരകളുടെ മാളം, ഒരു ചിതല്പുറ്റിന്റെ ഉദരം. നമ്മെ നിത്യതയിലേക്കാനയിക്കുന്നത് ഇതാണെന്നാണു പറയുന്നതും.


38. ഹൃദയം


മനുഷ്യന്റെ എല്ലാ ആന്തരാവയവങ്ങളും രോമരഹിതവും മിനുസമുള്ളതുമാണ്‌. ആമാശയം, കുടലുകൾ, ശ്വാസകോശങ്ങൾ ഒന്നിനും രോമമില്ല. ഹൃദയത്തിനു മാത്രമേ രോമമുള്ളു- ചെമ്പിച്ച്, കട്ടിയിൽ, ചിലപ്പോൾ നല്ല നീളത്തിലും. ഇതൊരു പ്രശ്നമാണ്‌. ഹൃദയത്തിന്റെ രോമങ്ങൾ ജലസസ്യങ്ങളെപ്പോലെ ചോരയൊഴുക്കിനു വിഘാതമാവാറുണ്ട്. പലപ്പോഴുമവയിൽ പുഴു കയറാറുമുണ്ട്. നിങ്ങളുടെ കാമുകിയുടെ ഹൃദയരോമത്തിൽ നിന്ന് ആ പിടി തരാത്ത, കൊച്ചുപരാദങ്ങളെ പെറുക്കിക്കളയാൻ നിങ്ങൾക്കവളെ ആഴത്തിൽ പ്രേമിക്കേണ്ടിവരും.


39. ഒരു പിശാച്


പിശാചെന്ന നിലയിൽ തികഞ്ഞ പരാജയമാണവൻ. എന്തിനവന്റെ വാലു പോലും. തുഞ്ചത്തു കറുത്ത രോമക്കൊണ്ടയുമായി നീണ്ടുമാംസളമായതല്ല, മറിച്ച്, മുയലുകളുടേതുപോലെ, എറിച്ചുനില്ക്കുന്ന പഞ്ഞിപോലത്തെ, കണ്ടാൽ ചിരി വരുന്ന കുറ്റിവാല്‌. അവന്റെ ചർമ്മത്തിന്‌ ഇളംചുവപ്പുനിറമാണ്‌. ഇടതുതോൾപ്പലകയ്ക്കു താഴെയായി സ്വർണ്ണനാണയത്തിന്റെ വലിപ്പത്തിൽ ഒരു പാടുണ്ടെന്നുമാത്രം. കൊമ്പുകളുടെ കാര്യമാണ്‌ മഹാകഷ്ടം. മറ്റു പിശാചുക്കളുടേതുപോലെ പുറത്തേക്കല്ല, ഉള്ളിലേക്ക്, തലച്ചോറിലേക്കാണവ വളരുന്നത്. ഇടക്കിടെ അവനു തലവേദന വരുന്നതിനു കാരണവും ഇതുതന്നെ.

അവൻ ദുഃഖിതനാണ്‌. ദിവസങ്ങൾ തുടർച്ചയായി അവൻ കിടന്നുറങ്ങാറുണ്ട്. നന്മയിലും തിന്മയിലുമൊന്നും അവനു താല്പര്യമില്ല. അവൻ തെരുവിലൂടെ നടന്നുപോകുമ്പോൾ ഇളംചുവപ്പുനിറത്തിൽ അവന്റെ ശ്വാസകോശങ്ങൾ തുടിക്കുന്നത് നിങ്ങൾക്കു വ്യക്തമായി കാണാം.


40. മേശയുടെ കാര്യത്തിൽ ശ്രദ്ധിക്കുക


മേശയ്ക്കു മുന്നിലിരിക്കുമ്പോൾ നിങ്ങൾ ശാന്തചിത്തരായിരിക്കണം, ദിവാസ്വപ്നം കാണുകയുമരുത്. കോളുകൊണ്ട കടലിന്റെ ഏറ്റിറക്കങ്ങൾക്ക് പ്രശാന്തവലയങ്ങളായി സ്വയം ചിട്ടപ്പെടുത്താൻ എത്ര യത്നിക്കേണ്ടിവന്നുവെന്ന് ഒന്നോർത്തുനോക്കുക. ഒരുനിമിഷത്തെ അശ്രദ്ധ മതി, ഒക്കെ ഒലിച്ചുപോകാൻ. മേശക്കാലുകളിൽ ഉരുമ്മുന്നതും വിലക്കപ്പെട്ടിരിക്കുന്നു, മൃദുപ്രകൃതികളാണവ. മേശക്കരികിലിരുന്നു ചെയ്യുന്നതൊക്കെ മനസ്സിളക്കമില്ലാതെ, കാര്യമാത്രപ്രസക്തമായി ചെയ്യേണ്ടതാകുന്നു. ഒക്കെ ശരിക്കും തീരുമാനിച്ചുറപ്പിച്ചുകൊണ്ടല്ലാതെ നിങ്ങളവിടെ ഇരിക്കാൻ പാടില്ലാത്തതാകുന്നു. കിടന്നു ദിവാസ്വപ്നം കാണാനാണെങ്കിൽ മരം കൊണ്ടുള്ള ഉരുപ്പടികൾ വേറെയുമുണ്ടല്ലോ: കാട്, കട്ടിൽ.


41. ചാരുകസേരകൾ

ഊഷ്മളമായ ഒരു കഴുത്ത് ഒരു കസേരക്കൈയാകുമെന്ന് ആരോർത്തു? പലായനത്തിനും ആഹ്ലാദത്തിനും വ്യഗ്രത പൂണ്ട കാലുകൾ നാലു വെറും പൊയ്ക്കാലുകളായി വെറുങ്ങലിക്കുമെന്നും? ചാരുകസേരകൾ ഒരുകാലത്ത് പൂവുതിന്നു ജീവിക്കുന്ന കുലീനജീവികളായിരുന്നു. എന്നിട്ടും എത്ര എളുപ്പത്തിലാണവർ മെരുങ്ങാൻ നിന്നുകൊടുത്തത്. ഇന്നവർ നാല്ക്കാലികളിൽ വച്ചേറ്റവും നികൃഷ്ടരായ ജാതിയാണ്‌. അവരുടെ കടുംപിടുത്തവും മനക്കരുത്തുമൊക്കെ നഷ്ടമായിരിക്കുന്നു. ഇന്നവർ വെറും സാധുക്കളാണ്‌. അവർ ആരെയും ചവിട്ടിമെതിച്ചിട്ടില്ല, ആർക്കെങ്കിലുമൊപ്പം ചവിട്ടിക്കുതിച്ചുപാഞ്ഞിട്ടുമില്ല. പാഴായിപ്പോയ ഒരു ജീവിതത്തെക്കുറിച്ചു തികച്ചും ബോധവാന്മാരാണവർ എന്നതും തീർച്ച.

ചാരുകസേരകളുടെ നൈരാശ്യം അവയുടെ ഞരക്കത്തിൽ വെളിപ്പെടുന്നു.


42. ലോകം നിശ്ചലമാകുമ്പോൾ


വളരെ അപൂർവ്വമായേ അങ്ങനെ സംഭവിക്കാറുള്ളു. ഭൂമിയുടെ അച്ചുതണ്ട് ഒരു ചീറ്റലോടെ കറക്കം നിർത്തുന്നു. സകലതും അപ്പോൾ നിശ്ചലമാകുന്നു: കൊടുങ്കാറ്റുകൾ, കപ്പലുകൾ, താഴ്‌വരകളിൽ മേയുന്ന മേഘങ്ങൾ. സകലതും. പുല്മേട്ടിലെ കുതിരകൾ പോലും മുഴുമിക്കാത്തൊരു ചെസ്സുകളിയിലെ കുതിരകൾ പോലെ നിശ്ചേഷ്ടരാവുന്നു.

പിന്നെ ഒരല്പനേരം കഴിഞ്ഞ് ലോകം വീണ്ടും ചലിച്ചുതുടങ്ങുന്നു. കടൽ വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുന്നു, താഴ്‌വരകൾ ആവി വമിപ്പിക്കുന്നു, കുതിരകൾ കറുത്ത കളത്തിൽ നിന്ന് വെളുത്ത കളത്തിലേക്കു കടക്കുകയും ചെയ്യുന്നു. കാറ്റ് കാറ്റിനോടു ചെന്നിടിക്കുന്ന മുഴങ്ങുന്ന ശബ്ദവും കേൾക്കാറാകുന്നു.


43. മരംവെട്ടി


കൂറ്റൻ ഓക്കുവാതിൽ പിന്നിൽ വലിച്ചടച്ചിട്ട് മരംവെട്ടി കാലത്ത് കാട്ടിൽ കയറുന്നു. മരങ്ങളുടെ പച്ചരോമങ്ങൾ പേടി കൊണ്ടെഴുന്നുനില്ക്കുന്നു. ഒരു മരക്കുറ്റിയുടെ അമർത്തിയ രോദനവും ഒരു മരക്കൊമ്പിന്റെ ഉണങ്ങിയ കരച്ചിലും നിങ്ങൾക്കു കേൾക്കാം.

മരംവെട്ടി മരങ്ങളിൽ മാത്രമായി നിർത്തുന്നില്ല. അയാൾ സൂര്യന്റെ പിന്നാലെ ചെല്ലുന്നു. കാടിന്റെ അതിരിൽ വച്ച് അയാൾ അതിനെ ഓടിച്ചിട്ടു പിടിക്കുന്നു. വൈകുന്നേരം ഒരു വിണ്ട മരക്കുറ്റി ചക്രവാളത്തെ വെളിച്ചപ്പെടുത്തുന്നു. അതിനു മേൽ ചൂടാറുന്ന മഴു.


44. കവിയുടെ വസതി

ഒരിക്കൽ ഈ ജനാലച്ചില്ലുകളിൽ നിശ്വാസമുണ്ടായിരുന്നു, റൊട്ടി മൊരിയുന്ന മണവും കണ്ണാടിയിൽ ഒരേ മുഖവുമുണ്ടായിരുന്നു. ഇന്നിതൊരു കാഴ്ചബംഗ്ലാവാണ്‌. നിലത്തെ പൂക്കളെല്ലാം നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു, പെട്ടികളെല്ലാം ഒഴിച്ചെടുക്കപ്പെട്ടിരിക്കുന്നു, മുറികളിൽ മെഴുകു പൂശിയിരിക്കുന്നു. ജനാലകൾ പകലും രാത്രിയും തുടർച്ചയായി തുറന്നുതന്നെയിടുന്നു. കാറ്റു കുടുങ്ങിക്കിടക്കുന്ന വീട്ടിലേക്ക് എലികൾ പോലും കയറാറില്ല.

കിടക്ക വൃത്തിയായി വിരിച്ചിട്ടിരിക്കുന്നു. എന്നാൽ ഒരാളും ഒരു രാത്രി പോലും അതിൽ കിടക്കില്ല.

അയാളുടെ അലമാരയ്ക്കും അയാളുടെ കട്ടിലിനും അയാളുടെ കസേരയ്ക്കുമിടയിൽ- അസാന്നിദ്ധ്യത്തിന്റെ ഒരു വെളുത്ത രൂപരേഖ, അയാളുടെ കൈപ്പടത്തിന്റെ വാർപ്പു പോലെ നിശിതമായി.


45. കെർനുന്നോസ്

പുതിയ ദൈവങ്ങൾ റോമൻ സൈന്യത്തെ  മാന്യമായ ഒരകലം വിട്ടു പിന്തുടർന്നു, ചൂടാറുന്ന ചാരത്തിനും വണ്ടുകളും ഉറുമ്പുകളും ആചാരപരമായി സംസ്കരിക്കുന്ന ബാർബേറിയൻ വീരന്മാരുടെ ജഡങ്ങൾക്കും മുന്നിൽ വീനസിന്റെ നിതംബചലനങ്ങളും ബാക്കസിന്റെ അട്ടഹാസച്ചിരികളും അത്രയ്ക്കൊരനൗചിത്യമായിത്തോന്നരുതല്ലോ എന്ന വിചാരത്താൽ.

പഴയ ദൈവങ്ങൾ പുതിയവരെ മരങ്ങൾ മറഞ്ഞു നോക്കിനിന്നു,  മമതയില്ലാതെ, എന്നാൽ ആരാധനയോടെയും. ആ വിളറിയ, രോമരഹിതമായ ദേഹങ്ങൾ ബലഹീനവും എന്നാൽ ഏതോ വിധത്തിൽ ആകർഷണീയവുമായി അവർക്കു തോന്നി.

ഭാഷയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഉന്നതങ്ങളിൽ ഒരു യോഗം നടക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ചില സമ്മേളനങ്ങൾ കഴിഞ്ഞപ്പോഴേക്കും സ്വാധീനമേഖലകൾ എവ്വിധം വിഭജിക്കണമെന്ന കാര്യത്തിൽ ഒരു തീരുമാനമായി. പഴയ ദൈവങ്ങൾ ഉൾനാടുകളിലെ രണ്ടാം തരം പണികൾ കൊണ്ടു തൃപ്തരായി. എന്നാല്ക്കൂടി, വലിയ ആഘോഷവേളകളിൽ പുതിയ ദൈവങ്ങൾക്കൊപ്പം അവരെയും ശിലാഫലകങ്ങളിൽ ചിത്രീകരിച്ചിരുന്നു.

ഈ കൂട്ടുപ്രവർത്തനത്തിൽ ശരിക്കുമൊരു നിഴൽ വീഴ്ത്തിയത് കെർനുന്നോസ് ആയിരുന്നു. സുഹൃത്തുക്കളുടെ നിർബന്ധം കാരണം ആളൊരു ലാറ്റിൻ വാൽ സ്വീകരിച്ചുവെങ്കിലും എന്നും വളരുന്ന കവരക്കൊമ്പുകൾ ഒരു പുഷ്പകിരീടം കൊണ്ടും മറയ്ക്കാൻ പറ്റാത്തതായിരുന്നു.

അതുകാരണം അദ്ദേഹത്തിന്റെ വാസം മിക്കവാറും ഇടതൂർന്ന കാടുകളിലായിരുന്നു. ഇരുളു വീണ കാട്ടുവെളികളിൽ പലപ്പോഴും അദ്ദേഹത്തെ കാണാം. അദ്ദേഹത്തിന്റെ ഒരു കൈ ആട്ടിൻതലയുള്ള ഒരു സർപ്പത്തെ പിടിച്ചിരിക്കുന്നു, മറ്റേക്കൈ  തീർത്തും ദുർഗ്രഹമായ ചിഹ്നങ്ങൾ വായുവിൽ വരച്ചിടുന്നു.

കെർനുന്നോസ് Cernunnos- കെല്റ്റുകളുടെ ദേവഗണത്തിൽ ഉർവ്വരതയുടെയും കാടിന്റെയും ജീവന്റെയും ദേവൻ; തലയിൽ കലമാൻകൊമ്പുകൾ ധരിച്ചിരിക്കുന്നു.


46. അമ്മ


ഒരു നൂൽക്കഴി പോലെ അയാൾ അവരുടെ മടിയിൽ നിന്നുരുണ്ടുവീണു. വല്ലാത്ത തിടുക്കത്തോടെ അയാൾ അഴിഞ്ഞുപോയി, ദൂരത്തേക്കു വച്ചടിച്ചു. ജീവിതത്തിന്റെ തുടക്കം അവരുടെ പിടിയിൽത്തന്നെയായിരുന്നു. ഒരു മോതിരം പോലെ അവരതിനെ വിരലിൽ ചുറ്റിയെടുത്തു. അതിനെ കാത്തുവയ്ക്കണമെന്നും അവരാഗ്രഹിച്ചു. ചെങ്കുത്തുകൾ അയാൾ ഉരുണ്ടിറങ്ങി, മലനിരകൾ കഷ്ടപ്പെട്ടു പിടിച്ചുകയറി. മടങ്ങിയെത്തുമ്പോൾ അയാൾ ആകെ കുരുങ്ങിക്കൂടിയിരുന്നു. ഒരക്ഷരം അയാൾ മിണ്ടിയില്ല. അവരുടെ മടിത്തട്ട് അയാൾക്കിനി സ്വർണ്ണസിംഹാസനമാവുകയുമില്ല.

അവരുടെ നീട്ടിപ്പിടിച്ച കൈകൾ പുരാതനമായൊരു നഗരം പോലെ ഇരുട്ടത്തു തിളങ്ങുന്നു.


47.  വസ്തുക്കളെ പുറത്തെടുക്കാൻ

വസ്തുക്കളെ അവയുടെ അഭിജാതമൌനത്തിൽ നിന്നു പുറത്തെടുക്കാൻ കൌശലം കാണിക്കേണ്ടിവരും, അല്ലെങ്കിൽ എന്തെങ്കിലും  പാതകം ചെയ്യേണ്ടിവരും.

വാതിലിന്റെ മരവിച്ച പ്രതലമലിയിക്കാൻ ഒരൊറ്റുകാരൻ മുട്ടിയാൽ മതി; തറയിൽ ചിതറിവീണ ചില്ലുകൾ മുറിവേറ്റ പക്ഷിയെപ്പോലെയാണു ചീറുക; തീ കൊടുത്ത വീടാവട്ടെ, അഗ്നിയുടെ വാചാലഭാഷയിലാണു പുലമ്പുക: വെളിച്ചം കാണിക്കാതമർത്തിവച്ച ഒരിതിഹാസത്തിന്റെ ഭാഷയിൽ, കിടക്കയും മേശയും വെളിയടകളും ഇത്രയും കാലം പുറത്തറിയിക്കാതെ വച്ചതൊക്കെയും. 


48. വൃദ്ധനായ പ്രൊമിത്യൂസ്


അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുകയാണ്‌. അനിവാര്യതയുടേതായ ഒരു സംവിധാനത്തിൽ ഒരു വീരനായകന്റെ സ്ഥാനം എന്തായിരിക്കുമെന്നു വിശദീകരിക്കാനുള്ള ഒരു ശ്രമമാണ്‌ അദ്ദേഹം നടത്തുന്നത്; അതായത്, പരസ്പരവിരുദ്ധങ്ങളായ അസ്തിത്വം, വിധി എന്നീ സങ്കല്പങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്താമെന്ന്.

അടുപ്പിൽ നല്ല ചൊടിയോടെ തീ കത്തുന്നുണ്ട്; ഭാര്യ അടുക്കളയിൽ തിരക്കിലാണ്‌- അദ്ദേഹത്തിന്‌ ഒരു പുത്രനെ സമ്മാനിക്കാൻ കഴിഞ്ഞില്ലെങ്കിലും താനെന്തായാലും ചരിത്രത്തിൽ ഇടം പിടിയ്ക്കാൻ പോവുകയാണെന്നു സമാശ്വസിക്കുന്ന ഒരു പ്രസരിപ്പുകാരി. അത്താഴവിരുന്നിനുള്ള ഒരുക്കങ്ങളൊക്കെ ആയിവരുന്നു; ഇടവക വികാരിയ്ക്കും, അടുത്ത കാലത്ത് പ്രൊമിത്യൂസിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ഫാർമസിസ്റ്റിനും ക്ഷണം പോയിട്ടുണ്ട്.

അടുപ്പിൽ തീ ചൊടിയോടെ കത്തുന്നു. ചുമരിൽ ഒരു കഴുകനെ സ്റ്റഫു ചെയ്തു വച്ചിരിക്കുന്നു; കാക്കസസ്സുകാരൻ ഒരു സ്വേച്ഛാധിപതി അയച്ചുകൊടുത്ത ഒരു നന്ദിപ്രകടനം ചുമരില്‍ ചില്ലിട്ടുവച്ചിരിക്കുന്നു. കലാപം തലപൊക്കിയ ഒരു നഗരത്തെ ചുട്ടുകരിക്കാൻ അയാളെ സഹായിച്ചത് പ്രൊമിത്യൂസിന്റെ കണ്ടുപിടുത്തമാണല്ലോ.

പ്രൊമിത്യൂസ് അമർത്തിച്ചിരിക്കുകയാണ്‌, തന്നെത്താൻ. പ്രപഞ്ചവുമായുള്ള തന്റെ കലഹം പ്രകടിപ്പിക്കാൻ ആൾക്കു വേറേ വഴിയില്ല.


49. അക്കിലീസും പെന്തെസീലിയായും


അക്കിലീസ് തന്റെ കുറുവാൾ കൊണ്ട് പെന്തെസീലിയായുടെ മാറു തുരന്നപ്പോൾ മുറിവിനുള്ളിൽ കടത്തി അയാൾ അതു മൂന്നു വട്ടം തിരിച്ചു; പെട്ടെന്നൊരു പ്രഹർഷത്തോടെ അയാൾ കണ്ടു, ആമസോണുകളുടെ റാണി സുന്ദരിയാണെന്ന്.

അയാൾ അവളെ ശ്രദ്ധയോടെ മണ്ണിൽ ഇറക്കിക്കിടത്തി, അവളുടെ ഭാരിച്ച ശിരോകവചം ഊരിമാറ്റി, അവളുടെ മുടി കെട്ടഴിച്ചു വിതിർത്തിട്ടു, അവളുടെ കൈകളെടുത്ത് പതിയെ മാറത്തു വച്ചു.

യാത്രാശംസ നേരുന്ന പോലെ അയാൾ അവളെ ഒന്നുകൂടി നോക്കി; പിന്നെ ഏതോ വിചിത്രശക്തിയാൽ പ്രേരിതനായിട്ടെന്നപോലെ തേങ്ങിക്കരയാൻ തുടങ്ങി- അയാളോ, ആ യുദ്ധത്തിൽ പങ്കു ചേർന്ന മറ്റേതെങ്കിലും വീരനോ അതേവരെ കരയാത്ത മാതിരി- അമർത്തിയ, മന്ത്രമുരുവിടുന്ന ഒരു സ്വരത്തിൽ; താഴ്ന്ന സ്ഥായിയിലും നിസ്സഹായമായും; മാറ്റൊലിക്കുന്ന വിലാപത്തോടെയും, തീറ്റിസിന്റെ പുത്രനജ്ഞാതമായ പശ്ചാത്താപത്തിന്റെ താളത്തിലും. ആ വിലാപത്തിന്റെ സ്വരാക്ഷരങ്ങൾ പെന്തസീലിയായുടെ കഴുത്തിൽ, മാറിൽ, കാൽമുട്ടുകളിൽ ഇലകൾ പോലെ കൊഴിഞ്ഞുവീണു, തണുപ്പു കേറുന്ന അവളുടെ ഉടലിനെ സ്വയമേവ അവ ആവരണം ചെയ്തു.

അവളോ, അതീതവനങ്ങളിൽ നിത്യമൃഗയയ്ക്കൊരുങ്ങുകയായിരുന്നു. ഇനിയുമടയാത്ത അവളുടെ കണ്ണുകൾ വിദൂരത്തിൽ നിന്നു വിജയിയെ നോക്കി, സുദൃഢമായ, സുതാര്യനീലമായ- അവജ്ഞയോടെ.


പെന്തസീലിയ- ട്രോജൻ ഭാഗത്തു നിന്നു യുദ്ധം ചെയ്ത ആമസോണുകളുടെ റാണി; മാർക്കവചത്തിൽ വാളിറക്കി അക്കിലീസ് വധിച്ചു.


50. പുരാണങ്ങളിൽ നിന്ന്


ആദിയിൽ ഇരുട്ടിന്റെയും കൊടുങ്കാറ്റിന്റെയും ഒരു ദേവനുണ്ടായിരുന്നു; കണ്ണുകളില്ലാത്ത ആ കറുത്ത വിഗ്രഹത്തിനു മുന്നിൽ വസ്ത്രങ്ങൾ ഉരിഞ്ഞുകളഞ്ഞ്, ദേഹത്തു ചോര വാരിത്തേച്ച് അവർ തുള്ളിച്ചാടി. പിന്നീട്, റിപ്പബ്ലിക്കിന്റെ കാലത്ത്, ദൈവങ്ങൾ അനവധിയായിരുന്നു; ഭാര്യമാരും മക്കളും കിരുകിരുക്കുന്ന കട്ടിലുകളും ഉപദ്രവമൊന്നും വരുത്താതെ പൊട്ടിത്തെറിക്കുന്ന വെള്ളിടികളുമൊക്കെയുള്ളവർ. ഒടുവിലായപ്പോൾ അന്ധവിശ്വാസികളായ ചിത്തരോഗികൾ മാത്രം ഐറണിയുടെ ദേവന്റെ പ്രതീകമായ ഉപ്പിന്റെ കുഞ്ഞുപ്രതിമകൾ പോക്കറ്റിലിട്ടുകൊണ്ടു നടന്നു. അതിനെക്കാൾ വലിയൊരു ദൈവം അക്കാലത്തുണ്ടായിരുന്നില്ല. 

പിന്നീട് കിരാതന്മാരുടെ വരവായി. ഐറണിയുടെ കുഞ്ഞുദേവനെ അവർക്കും വലിയ മതിപ്പായിരുന്നു. അവരത് ഉപ്പുറ്റിക്കടിയിലിട്ടു ചവിട്ടിപ്പൊട്ടിച്ച് ആഹാരത്തിൽ ചേർക്കുമായിരുന്നു.


(1961)


അഭിപ്രായങ്ങളൊന്നുമില്ല: