2018, മേയ് 12, ശനിയാഴ്‌ച

ഉലാവ് എച്ച്. ഹേഗ് - കവിതയുടെ മിതഭാഷ



ഉലാവ് എച്ച്. ഹേഗ് Olav Hakonson Hauge 1908 ആഗസ്റ്റ് 18ന്‌ നോർവ്വേയിലെ ഉൾവിക് (Ulvik) എന്ന ഗ്രാമത്തിൽ കർഷകരായ ഹാക്കൊണിന്റെയും കത്രീനയുടേയും മകനായി ജനിച്ചു. ഉലാവിന്റെ സഹോദരങ്ങളിൽ മൂന്നു പേർ അദ്ദേഹത്തിന്‌ എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ളപ്പോൾ മരിച്ചിരുന്നു.
വെളുത്ത മഞ്ഞിൽ
കറുത്ത കുരിശ്ശുകൾ,
മഴയത്തു ചാഞ്ഞ്
...
എന്നു തുടങ്ങുന്ന ആദ്യകാലകവിതയിൽ ആ ബാല്യകാലാഘാതത്തിന്റെ മാറ്റൊലിയുണ്ട്.

ആരോഗ്യപരമായ കാരണങ്ങളാലും കണക്ക് എന്നുമൊരു കീറാമുട്ടിയായിരുന്നതിനാലും ഉലാവിന്റെ ഔപചാരികവിദ്യാഭ്യാസം മിഡിൽ സ്കൂൾ കഴിഞ്ഞതോടെ നിന്നു. 1929ൽ അദ്ദേഹം ജെൽറ്റ്നെസ്സിലെ (Hjeltnes) കാർഷികകോളേജിൽ ഒരു രണ്ടുവർഷകോഴ്സിനു ചേർന്നു. ഇക്കാലത്തെ ഒരു ഡയറിക്കുറിപ്പിൽ അദ്ദേഹം ഇങ്ങനെ പരിതപിക്കുന്നുണ്ട്: “ഭാഷയും സാഹിത്യവുമൊക്കെ ഞാനിനി അലമാരയിൽ വച്ചാൽ മതിയെന്നു തോന്നുന്നു. അധികം വൈകാതെ ഞാനതെല്ലാം മറക്കുകയും ചെയ്യും.” പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. പഠനത്തിനൊപ്പം പല കൃഷിയിടങ്ങളിലും അദ്ദേഹം ജോലി ചെയ്തിരുന്നു. കൂട്ടത്തിൽ ഉൾവിക്കിലെ പള്ളിയരമനയിലെ കൃഷിസ്ഥലത്തും. ഇത് അരമനയിലെ ഗ്രന്ഥശാല ഉപയോഗിക്കുന്നതിന്‌ അദ്ദേഹത്തിനു സഹായകമായി. ഇക്കാലത്താണ്‌, സ്കൂളിൽ പഠിച്ച ഇംഗ്ളീഷിനും ജർമ്മനും പുറമേ, വായനയിലൂടെ മാത്രം ഫ്രഞ്ചും പഠിക്കുന്നത്.

പഠനം കഴിഞ്ഞതിനു ശേഷം ഉൾവിക്കിൽത്തന്നെ അദ്ദേഹം ഒരു ഹോർട്ടികൾച്ചറലിസ്റ്റ് ആയി. നോർവീജിയൻ നാട്ടുനടപ്പനുസരിച്ച് കുടുംബസ്വത്തായ കൃഷിയിടം ഉലാവിന്റെ മൂത്ത സഹോദരനാണ്‌ എഴുതിവച്ചത്. അഞ്ചേക്കർ വരുന്ന ഒരു വളപ്പിൽ ഒരു വീടു വച്ച് അച്ഛനും അമ്മയും അങ്ങോട്ടു താമസം മാറ്റി. ഉലാവും അവരോടൊപ്പമാണ്‌ താമസിച്ചിരുന്നത്. അച്ഛന്റെ മരണശേഷം ആ സ്ഥലം അദ്ദേഹത്തിന്റെ പേർക്കു കിട്ടി. ആ അഞ്ചേക്കർ ആപ്പിൾത്തോട്ടത്തിൽ നിന്നു കിട്ടുന്ന തുച്ഛമായ ആദായമായിരുന്നു ശേഷിച്ച കാലം അദ്ദേഹത്തിന്റെ ജീവിതോപാധി.

1939 ഏപ്രിലിൽ അദ്ദേഹം തന്റെ ആദ്യകാലകവിതകൾ സമാഹരിച്ച് ഒരു പ്രസാധകന്‌ അയച്ചുവെങ്കിലും അത് തിരസ്കരിക്കപ്പെട്ടു. അതിനവർ പറഞ്ഞ കാരണം  ‘കവിത നന്നായിട്ടുണ്ടെങ്കിലും അതിൽ അസാധാരണമായി ഒന്നുമില്ല’ എന്നതായിരുന്നു. ഈ പുസ്തകം പിന്നീട് ‘ചാരത്തിലെ കനലുകൾ’ എന്നു പേരു മാറ്റി 1946ൽ പ്രസിദ്ധീകരിച്ചു. അഞ്ചു കൊല്ലത്തെ നാസി അധിനിവേശം നോർവ്വേയെ തകർത്തുകളഞ്ഞിരുന്നു. നഗരങ്ങളും ഗ്രാമങ്ങളും ബോംബിട്ടു തകർക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിരുന്നു. എന്നാൽ ഈ കവിതകൾ, പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ, സർവ്വനാശത്തിനിടയിൽ നിന്ന് പ്രതീക്ഷയുടെ ഒരു തീപ്പൊരി കണ്ടെടുക്കാനുള്ള ശ്രമമാണ്‌.
ദൈവമേ,
ആ തീയ് കത്തട്ടെ,
-പാവനനായ അതിഥിയാണത്.
എന്റെ ചാരം വിശ്രമം കണ്ടെത്തും വരെ
ഞാനെരിഞ്ഞുനില്ക്കട്ടെ.

‘പാറക്കെട്ടിനടിയിൽ’ എന്ന രണ്ടാമത്തെ സമാഹാരം 1951ൽ പുറത്തുവന്നു. ആദ്യപുസ്തകത്തിലെ മിക്ക കവിതകളും സാമ്പ്രദായികരൂപങ്ങളിലായിരുന്നെങ്കിൽ ഇതിൽ കൂടുതലും ഛന്ദോമുക്തമാണ്‌. ഹേഗിന്റെ തനതായ ശബ്ദം കൂടുതൽ തെളിച്ചത്തിൽ കേൾക്കുന്നതും ഇതിലാണ്‌. വായനക്കാരനോടെന്നപോലെ തന്നോടും കവി പറയുന്നു,
ഇത് തന്റെ വഴിയാണ്‌.
താനൊരാളേ ഇതുവഴി നടന്നുകൂടൂ.
തിരിച്ചുനടക്കാമെന്ന ചിന്തയും വേണ്ട.


ആപ്പിൾ കൃഷിയായിരുന്നു ഹേഗിന്റെ ജീവിതമാർഗ്ഗം എന്നു പറഞ്ഞിരുന്നല്ലോ. ചെങ്കുത്തായിക്കിടക്കുന്ന തോട്ടത്തിൽ ഇരുന്നൂറോളം ആപ്പിൾ മരങ്ങളാണ്‌ അദേഹത്തിനുണ്ടായിരുന്നത്. മിതോഷ്ണമായ കാലാവസ്ഥയും ദൈർഘ്യമേറിയ വേനൽപകലുകളും (ഇരുപതു മണിക്കൂർ വരെ) സവിശേഷപരിമളമുള്ള ആപ്പിൾപഴങ്ങൾക്കു സഹായകമായി.

ഒരു കർഷകനാകുന്നതിൽ കാല്പനികമായി യാതൊന്നുമില്ല. കൃഷിപ്പണികൾക്കു വേണ്ടി എഴുത്തും വായനയും മാറ്റിവയ്ക്കേണ്ടി വരുന്നതിനെക്കുറിച്ച് ഡയറിയിൽ ഇടയ്ക്കിടെ പരാമർശങ്ങൾ വരുന്നുണ്ട്. സമയത്തിനു ചെയ്യേണ്ട ചില തോട്ടപ്പണികൾ കാരണം സാഹിത്യസമ്മേളനങ്ങളിലേക്കുള്ള ക്ഷണങ്ങൾ പലപ്പോഴും അദ്ദേഹം മാറ്റിവയ്ക്കുന്നുമുണ്ട്. എന്നാല്ക്കൂടി, കവിതയെഴുതി ജീവിക്കാം എന്ന ഒരവസ്ഥ വന്നപ്പോഴും അദ്ദേഹം കൃഷി ഉപേക്ഷിച്ചില്ല.

1965 മുതലാണ്‌ അദ്ദേഹത്തിന്റെ കവിതകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഓസ്ലോ സർവ്വകലാശാലയുടെ സാഹിത്യപ്രസിദ്ധീകരണമായ ‘പ്രൊഫൈലി’ന്റെ (Profil) അക്കൊല്ലത്തെ ഒരു ലക്കം ജാൻ എറിക് വോൾഡ്, പാൾ ഹെൽഗെ ഹാഗൻ എന്നീ ചെറുപ്പക്കാരായ കവികളുടെ ഉത്സാഹത്തിൽ ഉലാവിനു വേണ്ടി മാറ്റിവയ്ക്കപ്പെട്ടു. 1966ൽ  ‘കിഴക്കൻ കാറ്റിലെ നീർത്തുള്ളികൾ’ പുറത്തുവന്നതോടെ അർഹിക്കുന്ന ദേശീയശ്രദ്ധ അദ്ദേഹത്തിനു കിട്ടിത്തുടങ്ങി.


1975ലാണ്‌ ഉലാവിന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നത്. പരവതാനി നെയ്ത്തുകാരിയായ ബോദ്ൽ ചാപ്പെലെൻ (Bodil Cappelen) ആയിരുന്നു അത്. ബോദ്ൽ പറയുന്നു: “1969 ശരല്ക്കാലത്തൊരു ദിവസം ‘പരുന്തിന്റെ ചേക്കയിൽ’ എന്നൊരു കവിതാപുസ്തകം വില്പനയ്ക്കു വച്ചിരിക്കുന്നതു ഞാൻ കണ്ടു; പേരു കേട്ടിട്ടുണ്ടെങ്കിലും അന്നേവരെ നേരിൽ കണ്ടിട്ടില്ലാത്ത ഉലാവ് എച്ച്. ഹേഗിന്റേതായിരുന്നു അത്. എനിക്കന്ന് മുപ്പത്തൊമ്പതു വയസ്സായിരുന്നു. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം പഴയൊരു തടിപ്പുരയിലാണ്‌ താമസം. കവിതകൾ എനിക്കിഷ്ടപ്പെട്ടു. പുസ്തകത്തിനു നന്ദി അറിയിച്ചുകൊണ്ട് 1970 ഫെബ്രുവരിയിൽ ഞാൻ അദ്ദേഹത്തിന്‌ ഒരു കത്തെഴുതി. അതിനദ്ദേഹം മറുപടിയുമെഴുതി. ഞങ്ങളെ സന്ദർശിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു. വേനല്ക്കാലത്തു വരാമെന്നു പറഞ്ഞുവെങ്കിലും വന്നില്ല. എന്റെ കത്തിനു ശേഷം അവിവാഹിതയായ മറ്റൊരു സ്ത്രീയുടെ കത്ത് അദ്ദേഹത്തിനു കിട്ടിയിരുന്നു. അതദ്ദേഹത്തിന്‌ കൂടുതൽ താല്പര്യജനകമായി തോന്നിയിരിക്കണം. എങ്കില്ക്കൂടി ഞങ്ങളുടെ കത്തിടപാട് തുടർന്നുപോന്നു. ഉലാവ് ഒരുൾനാടൻ ഗ്രാമത്തിൽ താമസിക്കുന്ന അറുപതു കടന്ന ഒരവിവാഹിതനായിരുന്നു; അദ്ദേഹത്തെക്കാൾ ഇരുപത്തിരണ്ടു വയസ്സ് ഇളപ്പമുള്ള ഞാൻ കടല്ക്കരയിലെ പത്തൊമ്പതാം നൂറ്റാണ്ടിൽ പണിത ഒരു വീട്ടിൽ താമസിക്കുന്ന ഒരു നെയ്ത്തുകാരിയും. അഞ്ചുകൊല്ലത്തെ കത്തെഴുത്തിനു ശേഷം അവസാനം ഞങ്ങൾ നേരിൽ കണ്ടു. ഇബ്സന്റെ കുടുംബവീട്ടിൽ വച്ച് ഉലാവ് കവിതകൾ വായിക്കുന്നുണ്ടായിരുന്നു. വലിയ ഒരു ആഷ് മരത്തിനടിയിൽ ഞാൻ അദ്ദേഹത്തെ കാത്തുനിന്നു; അദ്ദേഹം എന്റെ ജീവിതത്തിലേക്കു കടന്നുവന്നു!...1975 ഏപ്രിലിൽ ഒരു വൈകുന്നേരം ഉലാവിന്റെ വീട്ടുമുറ്റത്ത് ഒരു വാൻ വന്നുനിന്നു. എന്റെ ഒരു സ്നേഹിതൻ ഓടിച്ചിരുന്ന ആ വണ്ടിയിൽ എന്നോടൊപ്പം ഞാൻ പരവതാനി നെയ്യുന്ന തറിയും ഉണ്ടായിരുന്നു. അങ്ങനെ പത്തൊമ്പതു കൊല്ലത്തെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. ഞാൻ നെയ്യുകയും ചിത്രം വരയ്ക്കുകയും ചെയ്യും; ഉലാവ് കൃഷിപ്പണികൾ ചെയ്യും, വായിക്കും, എഴുതും. ഞങ്ങൾ ഒരുമിച്ച് തോട്ടപ്പണികൾ ചെയ്യും, റാസ്പ്ബെറികളും മുന്തിരിങ്ങകളും പറിക്കും, ഉരുളക്കിഴങ്ങ് നടും. ഞാൻ പൂന്തോട്ടത്തിലെ ചെടികളെ പരിചരിക്കുന്നതു കാണുമ്പോൾ സംതൃപ്തിയോടെ അദ്ദേഹം പറയും, “യുദ്ധത്തിനു ശേഷം അവയെ നോക്കാൻ ആരുമുണ്ടായിരുന്നില്ല.”.

ബോദ്‌ലിനൊപ്പം ജീവിക്കുന്ന കാലത്താണ്‌ ഉലാവ് തന്റെ ഗ്രാമം വിട്ടു യാത്ര ചെയ്യാൻ അല്പമെങ്കിലും ഉത്സാഹം കാണിക്കുന്നത്. ആർട്ടിക് വൃത്തം കടക്കുന്നതിനെക്കുറിച്ചും വാഴ്സായിൽ പോയതിനെക്കുറിച്ചുമൊക്കെ കവിതകളിൽ പരാമർശം കാണാം. അതേവരെ അദ്ദേഹത്തിന്റെ കവിതകൾ നാട്ടിലേക്കു മടങ്ങുന്നതിനെക്കുറിച്ചായിരുന്നു.

ഉലാവിനെ ഇടയ്ക്കിടയ്ക്ക്  ചിത്തഭ്രമം പിടികൂടിയിരുന്നു. 1934 തുടങ്ങി മൂന്നര കൊല്ലത്തോളം അദ്ദേഹം ഒരു മനോരോഗാശുപത്രിയിലുമായിരുന്നു. താനല്ലാത്തതൊക്കെയായ മറ്റൊരാളെക്കുറിച്ച് അദ്ദേഹത്തിന്റെ ഡയറിയിൽ പരാമർശങ്ങൾ കാണാം. 1946ൽ എഴുതിയ ‘നിഴൽ’ എന്ന കവിതയിൽ ഇങ്ങനെ കാണാം:
പാവം നിഴലേ,
ഞാൻ നിന്നെ നോക്കി പുഞ്ചിരിക്കുന്നതു കാര്യമാക്കേണ്ട;
ഞാൻ തന്നെ മറ്റൊരാളുടെ നിഴലല്ലേ.

അഞ്ചു കൊല്ലത്തെ ഇടവേള വച്ച് അദ്ദേഹത്തിന്‌ മാനസികപ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അദ്ദേഹം തന്റെ ആദ്യത്തെ പുസ്തകത്തിന്റെ പ്രൂഫ് നോക്കുന്നതു തന്നെ ആശുപത്രിയിൽ വച്ചായിരുന്നു. “വായിച്ചറിവു വച്ചു നോക്കുമ്പോൾ എന്റെ രോഗം സ്കിസോഫ്രേനിയ ആവാം. കാറ്ററ്റോണിക് സ്കിസോഫ്രേനിയയുടെ ലക്ഷണങ്ങളാണ്‌ എനിക്കു ചേരുന്നത്. പക്ഷേ അതെന്റെതന്നെ വിശകലനമാണെന്നതിനാൽ വിശ്വാസ്യമാവണം എന്നുമില്ല,” ഉലാവ് ഡയറിയിൽ എഴുതുന്നു. എന്നാൽ ബോദ്ൽ ജീവിതത്തിലേക്കു കടന്നുവന്നതോടെ മാനസികവിഭ്രാന്തികളിൽ നിന്നദ്ദേഹം മുക്തി നേടുന്നുവെന്നത് ശ്രദ്ധേയമാണ്‌.

അന്യഭാഷാകവിതകൾ നോർവീജിയനിലേക്കു വിവർത്തനം ചെയ്യുന്നതിൽ ഉലാവിന്റെ പങ്ക് വളരെ വലുതായിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ നിന്ന് ഷേക്സ്പിയർ, ടെന്നിസൺ, യേറ്റ്സ്, റോബർട്ട് ബ്രൗണിങ്ങ്, സ്റ്റീഫൻ ക്രെയ്ൻ, സിൽവിയ പ്ളാത്ത്, റോബർട്ട് ബ്ലൈ, ഹോൾഡർലിൻ, ട്രൿൽ, ചെലാൻ, ബ്രെഷ്റ്റ്, വെർലെയ്ൻ, മല്ലാർമെ, റാങ്ങ്ബോതുടങ്ങിയവരുടെ കവിതകൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.

1924ൽ പതിനഞ്ചു വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹം ഡയറി എഴുതിയിരുന്നു.  1994ൽ മരിക്കുന്നതുവരെ അദ്ദേഹം ഡയറിയെഴുത്തു തുടർന്നു. നാലായിരം പേജു വരുന്ന ആ കുറിപ്പുകളിൽ കുറ്റപ്പെടുത്തലുകളോ കുമ്പസാരങ്ങളോ ഗോസ്സിപ്പുകളോ ഒന്നുമില്ല; അദ്ദേഹത്തിന്റെ വ്യക്തിപരവും സാഹിത്യപരവുമായ പരിണാമം, ദൈനന്ദിനജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, സ്വന്തം മാനസികനിലകൾ, വൈകാരികമായ വെല്ലുവിളികൾ ഇതിന്റെയൊക്കെ കാലാനുസാരിയായ ഒരു രേഖയാണത്.

1994 മേയ് 22ന്‌ ഉൾവിക്കിലെ സ്വന്തം വീട്ടിൽ വച്ചാണ്‌ അദ്ദേഹം മരിക്കുന്നത്. പ്രത്യേകിച്ച് ഒരു രോഗവും ഉണ്ടായിരുന്നില്ല. അദ്ദേഹം ജ്ഞാനസ്നാനമേറ്റ പള്ളിയിൽ തന്നെയാണ്‌ അദ്ദേഹത്തെ അടക്കിയിരിക്കുന്നതും.

***



ഉലാവ് ഹേഗ് എഴുതിയിരുന്നത് ‘നൈനോർസ്ക്“ (Nynorsk) എന്ന നോർവ്വീജിയൻ ഭാഷാഭേദത്തിലാണ്‌; നോർവ്വേയുടെ ഈ തനതുഭാഷ പിന്നീട് ചരിത്രപരമായ കാരണങ്ങളാൽ ഗ്രാമീണമേഖലയിലേക്കൊതുങ്ങുകയായിരുന്നു. 1380 മുതൽ 1814 വരെ നോർവ്വേ ഡെന്മാർക്കിന്റെ ഭരണത്തിൻ കീഴിലായിരുന്നു. സർക്കാരും സഭയും ഡാനിഷോ ഡെന്മാർക്കിൽ പഠിച്ചവരെങ്കിലുമോ ആയിരുന്നു. അതിനാൽ ഡാനിഷ് ആധാരമായ ബൊക്മൽ (Bokmal) എന്ന നോർവ്വീജിയൻ ഭാഷാഭേദം അധികാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി.   ഇതുകൊണ്ട് നഗരവാസികൾക്കും ഗ്രാമീണനോർവ്വേക്കുമിടയിലുണ്ടായ  ധ്രുവീകരണം ഇന്നും പരിഹൃതമായിട്ടില്ല. നിയമപരമായി രണ്ടു രൂപങ്ങൾക്കും ഒരേ പദവിയാണുള്ളതെങ്കിലും ബൊക്മലിൽ എഴുതുന്ന എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ കിട്ടുമെന്ന ആനുകൂല്യമുണ്ട്. റോൾഫ് ജേക്കബ്സെനെ(Rolf Jacobsen)പ്പോലെ ബൊക്മലിലാണ്‌ എഴുതിയിരുന്നതെങ്കിൽ എത്രനേരത്തേ അദ്ദേഹം അംഗീകരിക്കപ്പെടുമായിരുന്നു. ഗ്രാമീണജനതയേയും ഗ്രാമീണമൂല്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു ഭാഷയിലേ താൻ എഴുതൂ എന്ന ഉലാവ് ഹേഗിന്റെ ശാഠ്യം നോർവ്വീജിയൻ ആവുക എന്നാൽ എന്താണ്‌ എന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഒരു പ്രസ്താവനയാണ്‌.
***

ഉലാവ് ഹേഗ് ജനിച്ചതും ജീവിച്ചതും ഒടുവിൽ കിടന്നുമരിച്ചതുമായ ഉൾവിക്കും അതിന്റെ സമീപപ്രദേശങ്ങളും കൂറ്റൻ പലകകൾ പോലത്തെ പാറകളും ഫ്യോഡുകളും (ഇരുവശവും കുന്നുകളുമായി കരയിലേക്കു തള്ളിക്കിടക്കുന്ന ഇടുക്കുകടലുകൾ) ആപ്പിൾത്തോട്ടങ്ങളുമൊക്കെയായി സവിശേഷമായ ഒരു ഭൂപ്രകൃതിയാണ്‌. ആ പ്രത്യേകതകൾ സൂക്ഷ്മമവും വിശദവുമായി അദ്ദേഹത്തിന്റെ കവിതകളിൽ കടന്നുവരുന്നുണ്ട്. തന്റെ മുറിയുടെ ജനാലയിൽ നിന്നു പുറത്തേക്കു നോക്കിയാൽ കാണുന്ന ആപ്പിൾമരങ്ങൾ, തന്റെ ദേശത്തെ കീറിമുറിച്ചു കിടക്കുന്ന അഗാധമായ ഇടുക്കുകടലുകൾ, പുഴകൾ, മലഞ്ചുരങ്ങൾ, പാറക്കെട്ടുകൾ, പൈൻമരങ്ങൾ ഇവയെല്ലാം അദ്ദേഹത്തിന്റെ കവിതകളിൽ വരുന്നത് അവയല്ലാത്ത മറ്റെന്തിന്റെയോ പ്രതിനിധാനങ്ങളായിട്ടല്ല, അവയായിത്തന്നെയാണ്‌.

ഉലാവ് എന്ന കവി ജീവിച്ച കാലമേതായിരുന്നുവെന്ന് ആ കവിതകളിൽ നിന്നു കണ്ടുപിടിക്കുക വിഷമമായിരിക്കും. സമകാലീനലോകം അത്ര വിരളമായേ അദ്ദേഹത്തിന്റെ കവിതകളിൽ കടന്നുവരുന്നുള്ളു. അതേ സമയം സ്ഥലകാലങ്ങൾ കൊണ്ട് തന്നിൽ നിന്നെത്രയോ അകന്ന പ്രാചീനചൈനയിലെ മഹാന്മാരായ കവികൾക്ക് അവയിൽ സ്ഥാനവുമുണ്ട്!

ഉലാവിന്റെ കവിത, അദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ റോബിൻ ഫുൾട്ടൻ(Robin Fulton) പറയുന്നപോലെ, നേരേ ചൊവ്വെയുള്ള ഒരു സംഭാഷണമാണ്‌. പറയേണ്ടതു മാത്രമേ അതു പറയുന്നുള്ളു, അതും, ആവശ്യമായത്ര വാക്കുകളിൽ.


ഉലാവ് എച്ച്. ഹേഗിന്റെ കൃതികൾ

  • Glør i oska (Noregs boklag, 1946)
  • Under bergfallet (Noregs boklag, 1951), Beneath the Crag
  • Seint rodnar skog i djuvet (Noregs boklag, 1956), Slowly the Trees Turn Red in the Gorge
  • På ørnetuva (Noregs boklag, 1961), On the Eagle's Tussock
  • Dikt i utval: Dogg og dagar editor Ragnvald Skrede. (Noregs boklag, 1965)
  • Dropar i austavind (Noregs boklag, 1966), Drops in the East Wind
  • Spør vinden (Noregs boklag, 1971), Ask the Wind
  • Dikt i samling (Noregs boklag, 1972)
  • Syn oss åkeren din in selection by Jan Erik Vold. Bokklubben, 1975. (Collected from Dikt i samling)
  • Janglestrå (Samlaget, 1980), Gleanings
  • Regnbogane (1983) (Children's book, illustrations by Wenche Øyen)
  • ABC, 1986 (Children's book)
  • Mange års røynsle med pil og boge (recording). (Samlaget, 1988)
  • Brev 1970-1975 (Cappelen, 1996)
  • Det er den draumen (Samlaget, 1998), It's the Dream
  • Dagbok 1924-1994 (Samlaget, 2000)
  • Skogen stend, men han skiftar sine tre. Aforismar i utval (Samlaget, 2001)

ഇംഗ്ലീഷ് വിവർത്തനങ്ങൾ

  • Olav Hauge translated by Olav Grinde (2016) Luminous Spaces: Olav H. Hauge: Selected Poems & Journals (White Pine Press) ISBN 978-1935210801
  • Olav Hauge translated by Robert Bly and Robert Hedin (2008) The Dream We Carry: Selected and Last Poems of Olav Hauge (Copper Canyon Press) ISBN 978-1556592881
  • Olav Hauge translated by Robin Fulton (1990) Olav Hauge: Selected Poems (White Pine Press) ISBN 978-1877727030
  • Olav Hauge translated by Robert Bly (1987) Trusting Your Life to Water and Eternity: Twenty Poems of Olav H. Hauge (Milkweed Editions) ISBN 978-0915943289

(Source: Wikipedia)


2018, മേയ് 1, ചൊവ്വാഴ്ച

ഇറ്റാലോ സ്വെവോ - അമ്മ




വൃക്ഷനിബിഡമായ കുന്നുകൾ വലയം ചെയ്യുന്ന, വസന്തത്തിന്റെ വർണ്ണങ്ങൾ കൊണ്ടു പ്രസന്നമായ ഒരു താഴ്‌വരയിൽ രണ്ടു വലിയ വീടുകൾ അടുത്തടുത്തു നിന്നിരുന്നു; വെറും കല്ലും സിമന്റും കൊണ്ടു പണിത അനലംകൃതമായ കെട്ടിടങ്ങൾ. ഒരേ കൈകളാണവ പണിതെടുത്തതെന്നു തോന്നിപ്പോകും. ഓരോ വീടിന്റെയും മുന്നിൽ കുറ്റിച്ചെടികൾ കൊണ്ടു വേലി കെട്ടിത്തിരിച്ചിരുന്ന പൂന്തോട്ടങ്ങൾക്കു പോലും ഒരേ വലിപ്പവും രൂപവുമായിരുന്നു. എന്നാൽ അവയിലെ അന്തേവാസികളുടെ തലയിലെഴുത്തുകൾ വ്യത്യസ്തമായിരുന്നു.

അതിലൊന്നിൽ- ഈ സമയത്ത് നായ തുടലിൽ കിടന്നു മയങ്ങുകയായിരുന്നു, വീട്ടുകാരൻ പഴത്തോട്ടത്തിൽ എന്തോ പണിയിലായിരുന്നു- അല്പം ദൂരെ മാറിയുള്ള ഒരു മൂലയ്ക്കിരുന്ന് ചില കോഴിക്കുഞ്ഞുങ്ങൾ തങ്ങളുടെ ജീവിതാനുഭവങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു. കുറേക്കൂടി പ്രായമുള്ള ചില കോഴിക്കുഞ്ഞുങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിലും അവയ്ക്കല്ല, തങ്ങൾ പൊട്ടിപ്പുറത്തു വന്ന മുട്ടയുടെ രൂപം ഉടലിനിനിയും പോയിട്ടില്ലാത്ത കുഞ്ഞന്മാർക്കായിരുന്നു തങ്ങൾ ചെന്നുവീണ ഈ ജീവിതത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വലിയ തിടുക്കം; കാരണം, അവരതു കാണാനിരിക്കുന്നതേയുള്ളു എന്നതിനാൽ അവർക്കതത്ര പരിചയമായിട്ടില്ല. ജീവിതത്തിന്റെ സുഖദുഃഖങ്ങൾ അവർ ഇതിനകം അറിഞ്ഞുകഴിഞ്ഞിരുന്നു; ഏതാനും ദിവസം പ്രായമായവർക്കാണല്ലോ, വർഷങ്ങൾ ജീവിതത്തിലൂടെ കടന്നുപോയവരെക്കാൾ അത് ദീർഘമായി തോന്നുന്നത്. മുട്ടകൾക്കുള്ളിൽ കഴിയുമ്പോഴത്തെ വലിയ അനുഭവങ്ങളിൽ നിന്നു ചിലതൊക്കെ കൂടെക്കൊണ്ടുവന്നിരുന്നതിനാൽ അവർ അറിവുള്ളവരുമായിരുന്നു. വാസ്തവം പറഞ്ഞാൽ, വിരിഞ്ഞിറങ്ങേണ്ട താമസം, അവർ പഠിച്ചിരുന്നു, വസ്തുക്കളെ ആദ്യം ഒരു കണ്ണു കൊണ്ടും പിന്നെ മറ്റേക്കണ്ണു കൊണ്ടും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന്, എന്നാലേ അവ തിന്നാൻ കൊള്ളുന്നതാണോ അതോ അപകടം പിടിച്ചതാണോ എന്നറിയാൻ കഴിയൂയെന്ന്.

മരങ്ങളും അവയ്ക്കു വേലി കെട്ടുന്ന കുറ്റിച്ചെടികളും ഉയർന്നുനില്ക്കുന്ന കൂറ്റൻ വീടും അടങ്ങിയ ഈ ലോകവും അതിന്റെ വൈപുല്യവും അവരുടെ സംസാരവിഷയമായി. ഈ കാര്യങ്ങളൊക്കെ അവർ കണ്ടുകൊണ്ടിരിക്കുന്നതു തന്നെ, എന്നാൽ അവയെക്കുറിച്ചു സംസാരിക്കുമ്പോൾ അവർക്കു കൂടുതൽ നല്ലൊരു നോട്ടം കിട്ടുന്നതുപോലെയായിരുന്നു.

അതിലൊരാൾ, ഒരു മഞ്ഞത്തൂവലുകാരൻ- വേണ്ടതിലധികം ചെലുത്തിക്കഴിഞ്ഞതിനാൽ അലസനും- കാണാവുന്ന സംഗതികളെക്കുറിച്ചു ചർച്ച ചെയ്യുന്നതുകൊണ്ടു തൃപ്തനായില്ല; വെയിലിന്റെ ഊഷ്മളതയിൽ നിന്നു കിട്ടിയ ഒരോർമ്മ അയാൾ തിടുക്കത്തിൽ ഇങ്ങനെ ആവിഷ്കരിച്ചു: “അതെ, വെയിലിന്റെ ചൂടൊക്കെയുള്ളതിനാൽ നമുക്കു സുഖമാണെന്നതു സംഗതി ശരി തന്നെ; എന്നാൽ ഈ ലോകത്ത് ഇതിനേക്കാൾ സുഖമായി ജീവിക്കാമെന്ന് ഞാൻ ഒരിക്കൽ കേട്ടു; അതു കേട്ടപ്പോൾ എനിക്കു വിഷമമായി, ആ വിഷമം നിങ്ങളും അറിയാൻ വേണ്ടിയാണു ഞാൻ പറയുന്നത്. വീട്ടുകാരന്റെ മകൾ പറയുകയാണ്‌, നമ്മൾ അമ്മയില്ലാത്ത കുട്ടികളാണെന്ന്, അതിനാൽ നമ്മളെ കണ്ടാൽ കഷ്ടം തോന്നുമെന്ന്. അവളതു പറയുന്ന രീതി കണ്ടപ്പോൾ എനിക്കു കരച്ചിൽ വന്നുപോയി.“

ഈയാളെക്കാൾ വെളുത്തതും ചില മണിക്കൂറുകൾ ഇളയതും അതിനാൽ താൻ ജനിച്ചുവീണ സുഖപ്രദമായ അന്തരീക്ഷം ഇനിയും ഓർമ്മയിൽ നിന്നു പോകാത്തതുമായ മറ്റൊരു കോഴിക്കുഞ്ഞ് ഇങ്ങനെ പ്രതിഷേധിച്ചു: ”നമുക്കും ഒരമ്മയുണ്ടായിരുന്നു. അത് ആ ഇൻകുബേറ്ററാണ്‌, എത്ര തണുപ്പായിരുന്നാലും ഇളംചൂടു മാറാത്ത, കോഴിക്കുഞ്ഞുങ്ങൾ റെഡിമെയ്ഡ് ആയി പുറത്തുവരുന്ന ആ കൊച്ചുപെട്ടി.“

വീട്ടുകാരന്റെ മകളുടെ വാക്കുകൾ ആ മഞ്ഞനിറക്കാരൻ  തന്റെ തലയ്ക്കുള്ളിൽ സുവിശദമായി രേഖപ്പെടുത്തിവച്ചിട്ട് കുറേ നാളുകളായിരുന്നു; അതിനാൽ അതിനെക്കുറിച്ചാലോചിച്ചാലോചിച്ച് ഉള്ളതിലധികം വലുതായിക്കാണാനും അവനു സമയം കിട്ടിയിരുന്നു. ആ വളപ്പു പോലെ വലുതും തീറ്റ പോലെ നല്ലതുമായ ഒരമ്മയുടെ ഭാവനാചിത്രം അവൻ സ്വപ്നത്തിൽ നിർമ്മിച്ചെടുത്തിരുന്നു. ഇടയ്ക്കു കയറിപ്പറഞ്ഞവനോടെന്നപോലെ അവൻ പറഞ്ഞ ആ അമ്മയോടുമുള്ള അവജ്ഞ പ്രകടിപ്പിച്ചുകൊണ്ട് അവൻ ഉറക്കെ ഇങ്ങനെ പറഞ്ഞു: ”ജീവനില്ലാത്ത ഒരമ്മയുടെ കാര്യമാണു പറയുന്നതെങ്കിൽ അതിപ്പോൾ ആർക്കും കിട്ടും. പക്ഷേ ഞാൻ പറയുന്ന അമ്മ ജീവനുള്ളതാണ്‌, നമുക്കാവുന്നതിനെക്കാൾ വേഗത്തിൽ ഓടാൻ അവർക്കു കഴിയും. കാളവണ്ടിയുടേതു പോലത്തെ ചക്രങ്ങൾ അവർക്കുണ്ടെന്നു തോന്നുന്നു. അതിനാൽ, ഈ ലോകത്തെ തണുപ്പു കൊണ്ട് നിങ്ങൾ മരവിച്ചുചാകുമെന്നാവുമ്പോൾ നിങ്ങൾ വിളിക്കാതെതന്നെ നിങ്ങൾക്കു ചൂടു തരാൻ അവർക്കോടിയെത്താൻ പറ്റും. അങ്ങനെയൊരമ്മ രാത്രിയിൽ അരികത്തുണ്ടെങ്കിൽ എന്തു രസമായിരിക്കും.“

ഈ സമയത്ത് മൂന്നാമതൊരാൾ ഇടയ്ക്കു കയറി;  അതേ ഇൻകുബേറ്ററിൽ നിന്നാണു വിരിഞ്ഞതെന്നതിനാൽ മറ്റിരുവരുടെയും കൂടപ്പിറപ്പാണെങ്കിലും വീതിയേറിയ ചുണ്ടുകളും കുറിയ കാലുകളുമായി ആൾ രൂപത്തിൽ അല്പം വ്യത്യാസപ്പെട്ടിട്ടായിരുന്നു. പെരുമാറാനറിയാത്ത ഒരു കോഴിക്കുട്ടിയായിട്ടാണ്‌ മറ്റുള്ളവർ അവനെ കണ്ടിരുന്നത്; കാരണം, തീറ്റയെടുക്കുമ്പോൾ അവന്റെ ചുണ്ടുകൾ കൂട്ടിമുട്ടി ഒരു ‘ക്ലക്ക്’ ശബ്ദമുണ്ടാക്കുന്നത് നിങ്ങൾക്കു കേൾക്കാം. വാസ്തവമെന്തെന്നാൽ, അവനൊരു താറാവിൻകുഞ്ഞായിരുന്നു, സ്വന്തം നാട്ടിൽ അവൻ ഒന്നാന്തരമൊരു മാന്യനുമായേനെ. അവന്റെ മുന്നിൽ വച്ചും ആ പെൺകുട്ടി ഒരമ്മയുടെ കാര്യം സംസാരിച്ചിരുന്നു. ഒരു കോഴിക്കുഞ്ഞ് തണുപ്പു താങ്ങാനാവാതെ പുല്പരപ്പിൽ ചടഞ്ഞുവീണു ചത്ത ദിവസമാണ്‌ ആ സംസാരമുണ്ടായത്. മറ്റു കോഴിക്കുഞ്ഞുങ്ങൾ അതിന്റെ ചുറ്റും കൂടിനിന്നതല്ലാതെ അതിനെ സഹായിക്കാൻ ഒന്നും ചെയ്തില്ല; കാരണം, മറ്റൊരാൾക്കനുഭവപ്പെടുന്ന തണുപ്പ് അവർക്കനുഭവപ്പെട്ടിരുന്നില്ലല്ലോ. കൊച്ചുമുഖത്ത് വലിയ ചുണ്ടുകൾ നല്കിയ പാവത്തവുമായി ആ താറാക്കുട്ടി ഇങ്ങനെ പ്രഖ്യാപിച്ചു: അമ്മമാർ അരികത്തുണ്ടെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ അങ്ങനെയങ്ങു ചാകില്ലെന്ന്.

ഒരമ്മ വേണമെന്ന തീവ്രമായ ആഗ്രഹം വൈകാതെ കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ പടർന്നുപിടിച്ചു; കൂട്ടത്തിൽ പ്രായം കൂടിയവരെയാണ്‌ അത് കൂടുതൽ അസ്വസ്ഥരാക്കിയത്, അവരുടെ മനസ്സിലേക്കാണത് കൂടുതൽ തീക്ഷ്ണമായി ചെന്നുകേറിയത്. ബാലാരിഷ്ടകൾ പലപ്പോഴും മുതിർന്നവരെയും ബാധിക്കാറുണ്ട്, അവരിലാണത് കൂടുതൽ അപകടകരമാവുന്നതും. ചിലപ്പോഴൊക്കെ ആശയങ്ങളുടെ കാര്യത്തിലും അതു ശരിയാണ്‌. വസന്തകാലം ചൂടു പിടിപ്പിച്ച ആ കുഞ്ഞുതലകളിൽ രൂപപ്പെട്ട അമ്മയുടെ രൂപം അളവുകൾ ഭേദിച്ചു വികസിച്ചു; നല്ലതായി തോന്നിയതെല്ലാം- നല്ല കാലാവസ്ഥ, ഇഷ്ടം പോലെ തീറ്റ- അമ്മയായി. കോഴിക്കുഞ്ഞുങ്ങൾക്കും താറാക്കുഞ്ഞുങ്ങൾക്കും ടർക്കിക്കുഞ്ഞുങ്ങൾക്കും സുഖമില്ലാതായപ്പോൾ അവർ ശരിക്കും ഒരമ്മ പെറ്റ കുഞ്ഞുങ്ങളുമായി, കാരണം, എല്ലാവരും നെടുവീർപ്പിട്ടും കൊണ്ടാഗ്രഹിച്ചത് ഒരമ്മയെത്തന്നെയാണല്ലോ.

കൂട്ടത്തിൽ പ്രായം കൂടിയ ഒരു കോഴിക്കുഞ്ഞ് ഒരു ദിവസം പ്രഖ്യാപിച്ചു, താൻ അമ്മയെ കണ്ടുപിടിക്കാൻ പോവുകയാണെന്ന്. ഒരമ്മയില്ലാതെ തനിക്കിനി ജീവിക്കാൻ പറ്റില്ലെന്ന് അവൻ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. കൂട്ടത്തിൽ പേരുണ്ടായിരുന്നത് അവനു മാത്രമാണ്‌; ‘ബാബാ’ എന്നായിരുന്നു അവന്റെ പേര്‌; വീട്ടുകാരന്റെ മകൾ കോഴിത്തീറ്റയുമായി വന്ന് ‘ബാ, ബാ’ എന്നു വിളിക്കുമ്പോൾ ആദ്യം ഓടിച്ചെന്നിരുന്നത് അവനായിരുന്നല്ലോ. അവൻ ആളാകെ ഊർജ്ജ്വസ്വലനായ ഒരു പൂവൻകോഴി ആയിക്കഴിഞ്ഞിരുന്നു; പൊരുതിനേടാനുള്ള ഉൾക്കരുത്തും അവനിൽ നാമ്പിട്ടുകഴിഞ്ഞിരുന്നു. വാളു പോലെ നീണ്ടുമെലിഞ്ഞ ആ കോഴിപ്പൂവന്‌ ഒരമ്മയെ വേണ്ടിയിരുന്നത് പ്രഥമവും പ്രധാനവുമായി തന്നെ പ്രശംസിക്കാനായിരുന്നു; ഏതനുഗ്രഹവും നല്കാൻ കഴിവുള്ള, തന്റെ ഉത്കർഷേച്ഛയേയും അഭിമാനത്തെയും തൃപ്തിപ്പെടുത്താൻ പ്രാപ്തയായ ഒരമ്മ.

ഒരുദിവസം ‘ബാബാ’ തന്റെ വീട്ടുവളപ്പിനു ചുറ്റും കുറ്റിച്ചെടികൾ കൊണ്ടു ബലത്തിൽ കെട്ടിയുറപ്പിച്ച വേലി ഒറ്റക്കുതിപ്പിനു ചാടിക്കടന്നു. പുറത്തെത്തിയിട്ട് കണ്ണു മഞ്ഞളിച്ചപോലെ അവൻ നിന്നുപോയി. അതിവിശാലമായ ഒരു നീലാകാശത്തിനു ചുവട്ടിൽ പരന്നുപരന്നുപോകുന്ന ഈ താഴ്‌വരയിൽ എവിടെയാണു താൻ തന്റെ അമ്മയെ കണ്ടുപിടിക്കുക? തന്നെപ്പോലെ ചെറുതായ ഒരാൾക്ക് ഈ വൈപുല്യത്തിൽ എന്തന്വേഷണം നടത്താനാണ്‌? അതിനാൽ അവൻ തന്റെ വീട്ടുവളപ്പിനടുത്തു നിന്ന്, തനിക്കറിയാവുന്ന ലോകത്തു നിന്ന് അധികം അകലെപ്പോയില്ല; ചിന്താധീനനായി അവൻ അതിനു ചുറ്റും കറങ്ങിനടന്നു. അങ്ങനെ നടന്നുനടന്ന് അവൻ മറ്റേ വീട്ടുവളപ്പിന്റെ വേലിക്കു മുന്നിൽ ചെന്നുപെട്ടു.

“എന്റെ അമ്മ അതിനുള്ളിലുണ്ടെങ്കിൽ,” അവനോർത്തു, “എനിക്കിപ്പോൾത്തന്നെ കണ്ടുപിടിക്കാവുന്നതേയുള്ളു.” അനന്തമായ സ്ഥലരാശിയുടെ ദുഷകരതകൾ കുടഞ്ഞുകളഞ്ഞിരുന്നതിനാൽ അവനു പിന്നെ അറച്ചുനില്ക്കേണ്ടിയും വന്നില്ല. മറ്റൊരു കുതിപ്പിൽ ആ വേലിയും താണ്ടി അവൻ അകത്തുകടന്നു; താൻ വിട്ടുപോന്നതു പോലത്തെ മറ്റൊരു വളപ്പിലാണ്‌ അവൻ നില്ക്കുന്നത്.

ഇവിടെയും കുറേ കോഴിക്കുഞ്ഞുങ്ങൾ പുല്ലിനിടയിൽ തിരക്കു പിടിച്ചു നടക്കുണ്ടായിരുന്നു. എന്നാൽ ഇവിടെ മറ്റേ വളപ്പിൽ കാണാത്ത കൂറ്റനൊരു ജന്തുവിനെയും കണ്ടു. ഭീമാകാരനായ ഒരു കോഴി, ബാബായെക്കാൾ പത്തു മടങ്ങു വലിപ്പം വരും, പൂട മാത്രമുള്ള ആ കുഞ്ഞുങ്ങളെയും ഭരിച്ചുകൊണ്ടങ്ങനെ നില്ക്കുകയാണ്‌; അവയും തങ്ങളുടെ യജമാനനും രക്ഷകനുമായി ആ കരുത്തനും കൂറ്റനുമായ ജന്തുവിനെയാണ്‌ കാണുന്നതെന്ന് ഒറ്റ നോട്ടത്തിൽ ബോദ്ധ്യവുമായിരുന്നു. എല്ലാവർക്കും മേൽ അതിന്റെ കണ്ണുണ്ട്. അധികം അകലേക്കു പോകുന്ന കുഞ്ഞുങ്ങളെ അത് ശാസിക്കുന്നുമുണ്ട്, അതും, മറ്റേ വളപ്പിലെ പെൺകുട്ടി തന്റെ കോഴിക്കുഞ്ഞുങ്ങളെ വിളിക്കുന്നതിൽ നിന്ന് അധികം വ്യസ്ത്യസ്തമല്ലാത്ത ഒരു ശബ്ദത്തിലും. ഇതൊന്നുമല്ല. ഇടയ്ക്കിടെ അത് കൂട്ടത്തിൽ ഏറ്റവും ക്ഷീണിച്ച ഒരു കുഞ്ഞിനു മേൽ തന്റെ ഉടൽ കൊണ്ടു മൂടി അതിനു ചൂടു കൊടുക്കുകയും ചെയ്യുന്നു.

“ഇതു തന്നെയാണ്‌ അമ്മ,” ബാബാ ആഹ്ലാദത്തോടെ മനസ്സിൽ പറഞ്ഞു. “അമ്മയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു, ഇനി ഞാൻ അമ്മയെ വിട്ടുപോവുകയുമില്ല. അമ്മയ്ക്കെന്നെ എന്തു സ്നേഹമായിരിക്കും! ഇവരിലാരെക്കാളും കരുത്തനും സുന്ദരനുമല്ലേ ഞാൻ! എനിക്കവരെ ഇഷ്ടമാണെന്നതിനാൽ അവർ പറയുന്നതനുസരിക്കാനും എനിക്കിഷ്ടമാണ്‌. എന്തു തറവാടിത്തവും സൗന്ദര്യവുമാണവർക്കെന്നു നോക്കിയേ! ഈ മണ്ടന്മാരെയൊക്കെ നോക്കിരക്ഷിക്കാൻ ഞാനവരെ സഹായിക്കുകയും ചെയ്യും.“

അവനെ നോക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ വിളിച്ചു. തന്നെയാണു വിളിക്കുന്നതെന്ന ധാരണയിൽ ബാബാ അടുത്തേക്കു ചെന്നു. അവൻ നോക്കുമ്പോൾ തള്ളക്കോഴി തന്റെ മുരത്ത നഖങ്ങൾ കൊണ്ട് മണ്ണിൽ തകൃതിയായി ചികയുകയാണ്‌. കൗതുകത്തോടെ അതും നോക്കി അവൻ  അവൻ നിശ്ചേഷ്ടനായി നിന്നു; കാരണം, ഇങ്ങനെയൊരു പ്രവൃത്തി അവൻ ആദ്യമായി കാണുകയാണ്‌. അവൾ ചികയൽ നിർത്തിയപ്പോൾ മുന്നിൽ പുല്ലൊഴിഞ്ഞ സ്ഥലത്ത് ഒരു മണ്ണിര കിടന്നു പുളയുന്നുണ്ടായിരുന്നു. തള്ളക്കോഴി കൊക്കിവിളിച്ചു; എന്നാൽ കുഞ്ഞുങ്ങൾക്ക് കാര്യം മനസ്സിലായില്ല; അവർ സന്തോഷത്തള്ളിച്ചയോടെ ചുറ്റും കൂടി നിന്നു.

”കഴുതകൾ!“ ബാബാ മനസ്സിൽ പറഞ്ഞു. ”ആ മണ്ണിരയെ കൊത്തിത്തിന്നാനാണു പറയുന്നതെന്നുപോലും ഇവറ്റകൾക്കു മനസ്സിലാകുന്നില്ല.“ അനുസരണ കാണിക്കാനുള്ള വ്യഗ്രതയാൽ പ്രചോദിതനായി അവൻ ചാടിവീണ്‌ ആ മണ്ണിരയെ കൊത്തിവിഴുങ്ങി.

അപ്പോഴല്ലേ-പാവം ബാബാ- തള്ളക്കോഴി രോഷത്തോടെ അവന്റെ മേൽ ചാടിവീഴുന്നു! പെട്ടെന്ന് അവനൊന്നും മനസ്സിലായില്ല; കണ്ടപാടെ അവൾ വന്ന് തന്നെ സ്നേഹത്തോടെ കെട്ടിവരിഞ്ഞു ശ്വാസം മുട്ടിക്കുകയാണെന്നാണ്‌ അവൻ കരുതിയത്. അവളുടെ ലാളനകളെല്ലാം അവൻ നന്ദിയോടെ കൈക്കൊണ്ടേനെ. പക്ഷേ ആ കൂർത്ത കൊക്കുകളിൽ നിന്ന് അവന്റെ മേൽ പതിച്ച പ്രഹരങ്ങൾ ഉമ്മകളായിരുന്നില്ല. ഇനി ഒരു സംശയത്തിനും അവകാശമില്ല. അവൻ ഓടിരക്ഷപ്പെടാൻ നോക്കി; എന്നാൽ ആ കൂറ്റൻ ജന്തു അവനെ തള്ളിമറിച്ചിട്ടിട്ട് അവന്റെ മേൽ കയറിയിരുന്ന് തന്റെ നഖങ്ങൾ അവന്റെ വയറ്റിൽ കുത്തിയിറക്കി.

വല്ല വിധേനയും  ചാടിയെഴുന്നേറ്റ് അവൻ വേലിക്കലേക്കോടി. ജീവനും കൊണ്ടുള്ള ആ പാച്ചിലിൽ കുറേ കോഴിക്കുഞ്ഞുങ്ങളെ അവൻ തട്ടിത്താഴെയിട്ടു; അവ കാലും പൊക്കിക്കിടന്ന് കൊക്കിക്കരഞ്ഞു. തന്റെ ശത്രു അവയ്ക്കു മുന്നിൽ ഒരു നിമിഷം നിന്നുപോയെന്നതിനാൽ മാത്രം അവനു തന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. വേലിക്കലെത്തിയപ്പോൾ വള്ളികളും പടർപ്പുകളൊന്നും കണക്കാക്കാതെ ഒറ്റച്ചാട്ടത്തിന്‌ അവൻ പുറത്തെ തുറസ്സിലെത്തി.

തള്ളക്കോഴി പക്ഷേ, ഒരിലപ്പടർപ്പിൽ കുടുങ്ങിപ്പോയി. അവിടെ നിന്നുകൊണ്ട് ഒരു ജനാലയിലൂടെന്നപോലെ അവൾ ആ വലിഞ്ഞുകയറിവന്നവനെ നോക്കി; അവനും തളർന്ന് ഓട്ടം നിർത്തി അവളെ നോക്കുകയായിരുന്നു. കോപം കൊണ്ടു ചുവന്ന ഉണ്ടക്കണ്ണുകളുരുട്ടി അവൾ ചോദിച്ചു: “ഞാൻ കഷ്ടപ്പെട്ടു മണ്ണിൽ നിന്നു കുഴിച്ചെടുത്ത തീറ്റ തട്ടിയെടുക്കാൻ ധൈര്യം കാണിച്ച നീ ആരാണ്‌?”

“ഞാൻ ബാബായാണ്‌,” കോഴിക്കുഞ്ഞ് താഴ്മയോടെ പരഞ്ഞു. “നിങ്ങളാരാ? നിങ്ങളെന്തിനാണെന്നെ ഇത്രയും ദ്രോഹിച്ചത്?”

രണ്ടു ചോദ്യങ്ങൾക്കും കൂടി അവൾ ഒരുത്തരമേ പറഞ്ഞുള്ളു. “ഞാൻ അമ്മയാണ്‌,” എന്നിട്ട് അവജ്ഞയോടെ പുറം തിരിഞ്ഞ് അവൾ നടന്നുപോവുകയും ചെയ്തു.

കുറേക്കാലം കഴിഞ്ഞ്, അപ്പോഴേക്കും അതിസുന്ദരനായ ഒരു കോഴിപ്പൂവനായി മാറിയ ബാബാ മറ്റൊരു കൃഷിക്കളത്തിൽ ചെന്നുപെട്ടു. തന്റെ പുത്തൻ സഖാക്കൾ സ്നേഹത്തോടെയും ഖേദത്തോടെയും തങ്ങളുടെ അമ്മയെക്കുറിച്ചു സംസാരിക്കുന്നത് ഒരുദിവസം അവൻ കേട്ടു.

തന്റെ ദാരുണമായ വിധിയെക്കുറിച്ച് ആശ്ചര്യത്തോടെ ഓർത്തുകൊണ്ട് വിഷാദത്തോടെ അവൻ പറഞ്ഞു: ‘നേരേ മറിച്ച് എന്റെ അമ്മ ഒരു ഭീകരജീവിയായിരുന്നു; അവരെ കാണാനിട വന്നിരുന്നില്ലെങ്കിൽ എത്ര നന്നായേനേ എന്നാണ്‌ എനിക്കിപ്പോൾ തോന്നുന്നത്.“



ഇറ്റാലോ സ്വെവൊ Italo Svevo (1861-1928) ഒരു ജർമ്മൻ-ഇറ്റാലിയൻ ജൂതകുടുംബത്തിൽ ജനിച്ചു. ബാങ്ക് ഉദ്യോഗത്തിനിടയിൽ കിട്ടുന്ന സമയത്ത് എഴുതാൻ തുടങ്ങി. സ്വയം അച്ചടിച്ചു പ്രസിദ്ധീകരിച്ച ആദ്യത്തെ രണ്ടു പുസ്തകങ്ങൾ കൊണ്ട് ധനനഷ്ടം മാത്രമേ ഉണ്ടായുള്ളു എന്നതിനാൽ ഇരുപതു കൊല്ലത്തേക്ക് എഴുത്തു തന്നെ നിർത്തി. എന്നാൽ 1907ൽ ജയിംസ് ജോയ്സിനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിൽ വഴിത്തിരിവായി. സ്വെവോയുടെ ഏറ്റവും പ്രധാനപ്പെട്ട നോവലായ The Confessions of Zeno (1923) ഫ്രഞ്ച് അവാങ്ങ് ഗാർദെ വൃത്തങ്ങളിൽ പരിചയപ്പെടുത്തുന്നത് ജോയ്സ് ആണ്‌. സ്വന്തം നാട്ടിലും വിദേശത്തും പ്രശസ്തി കിട്ടിത്തുടങ്ങുമ്പോഴാണ്‌ 1928ൽ ഒരു കാറപകടത്തിൽ അദ്ദേഹം മരിക്കുന്നത്. തള്ളിക്കയറി മുന്നിൽ നില്ക്കാനുള്ള മിടുക്കില്ലാത്ത, അവഗണിക്കപ്പെട്ട എഴുത്തുകാരെ കുറിക്കുന്നതിന്‌ ’Svevianni' എന്നൊരു വാക്കു തന്നെ ഇറ്റാലിയനിലുണ്ട്.