2018, ജൂൺ 24, ഞായറാഴ്‌ച

നിസാര്‍ ഖബ്ബാനി - അറേബ്യന്‍ പ്രണയകവിതകള്‍- 2


13. നീ കവിതകളെഴുതുന്നു ഞാൻ അടിയിലൊപ്പു വയ്ക്കുന്നു


എന്റെ വരുതിയിലല്ല നിന്നെ മാറ്റിത്തീർക്കുക,
നിന്റെ വഴികളെ വിശദീകരിക്കുകയും;
സ്ത്രീയെ മാറ്റിത്തീർക്കാമെന്ന വിശ്വാസം പുരുഷനരുത്.
അവർ നാട്യക്കാർ,
തങ്ങളുടെ വാരിയെല്ലുകളിലൊന്നിൽ നിന്നു
സ്ത്രീയെ തങ്ങൾ സൃഷ്ടിക്കുകയായിരുന്നു
എന്നു കരുതുന്നവർ.
ഏതോ പുരുഷന്റെ വാരിയെല്ലിൽ നിന്നല്ല,
സ്ത്രീ പുറത്തുവന്നത്;
അവനാണ്‌ അവളുടെ ഗർഭപാത്രത്തിൽ നിന്നു പുറത്തുവന്നത്,
കയത്തിൽ നിന്നൊരു മീനെപ്പോലെ,
പുഴയിൽ നിന്നു പിരിയുന്നൊരു ചാലു പോലെ;
അവനാണവളുടെ നേത്രസൂര്യനെ ചുറ്റി ഭ്രമണം ചെയ്യുന്നത്,
ഉറച്ചുനിൽക്കുന്നതു താനാണെന്നു കരുതുന്നതും.
*

നിന്നെ മെരുക്കാനെനിയ്ക്കു കരുത്തില്ല,
വീട്ടുമൃഗമായി നിന്നെ വളർത്താനും,
നിന്റെ ആദിമചോദനകൾക്കു ശമനം വരുത്തുവാനും.
അസാദ്ധ്യമത്രേ, ഈ ഉദ്യമം,
എന്റെ ബുദ്ധി നിന്റെ മേൽ ഞാൻ പ്രയോഗിച്ചുനോക്കി,
എന്റെ മൂഢത്വവും ഞാൻ പരീക്ഷിച്ചു,
ഒന്നും നിന്റെ മേലേശിയില്ല,
ശിക്ഷണവും പ്രലോഭനവുമൊന്നും;
പ്രാകൃതയായിത്തന്നെ നീയിരുന്നോളൂ.
*

എനിക്കാവില്ല, നിന്റെ ശീലങ്ങൾ തകർക്കാൻ,
മുപ്പതു കൊല്ലം നീ ഈവിധമായിരുന്നു,
മുന്നൂറു കൊല്ലം, മൂവായിരം കൊല്ലവും;
കുപ്പിയിൽപ്പെട്ടുപോയൊരു കൊടുങ്കാറ്റ്,
പുരുഷഗന്ധം പ്രകൃതം കൊണ്ടറിയുന്നൊരുടൽ,
പ്രകൃതം കൊണ്ടതു വന്നാക്രമിക്കുന്നു,
പ്രകൃതം കൊണ്ടു തന്നെ വിജയിക്കുന്നു.

പുരുഷൻ തന്നെക്കുറിച്ചു പറയുന്നതു വിശ്വസിച്ചുപോകരുത്,
കവിതകൾ സൃഷ്ടിക്കുന്നതു താനാണെന്ന്,
കുട്ടികളെ സൃഷ്ടിക്കുന്നതു താനാണെന്ന്.
കവിതകളെഴുതുന്നുവെങ്കിൽ അതു സ്ത്രീ തന്നെ,
പുരുഷൻ അതിനടിയിൽ തന്റെ പേരെഴുതിവയ്ക്കുന്നുവെന്നു മാത്രം,
കുട്ടികളെ ഗർഭം ധരിക്കുന്നതു സ്ത്രീ തന്നെ,
പുരുഷൻ പ്രസവാശുപത്രിയിൽ ചെന്ന്
പിതാവു താനാണെന്നൊപ്പിടുന്നതേയുള്ളു.
*

നിന്റെ പ്രകൃതം മാറ്റുക എന്റെ വരുതിയിലല്ല,
എന്റെ പുസ്തകങ്ങൾ കൊണ്ടു നിനക്കുപയോഗമില്ല,
എന്റെ ബോധ്യങ്ങൾ നിനക്കു ബോധ്യമാകുന്നുമില്ല,
എന്റെ സദുപദേശങ്ങൾ നിന്നിൽ ഫലിക്കുന്നുമില്ല;
അരാജകത്വത്തിന്റെ റാണി നീ,
ഉന്മാദത്തിന്റെയും റാണി,
ആർക്കുമവകാശമില്ലാത്തവളും നീ.
നീയങ്ങനെത്തന്നെയിരിക്കട്ടെ,
ഇരുളിൽ വളരുന്ന സ്ത്രൈണതയുടെ വൃക്ഷം നീ,
അതിനു വേണ്ട, വെയിലും വെള്ളവും.
സകല പുരുഷന്മാരെയും പ്രേമിച്ച മത്സ്യകന്യക നീ,
ആരെയും പ്രേമിച്ചതുമില്ല നീ;
സകല പുരുഷന്മാരോടൊപ്പവും ശയിച്ചവൾ നീ...
ആരോടൊത്തും ശയിക്കാത്തവളും നീ.
സകല ഗോത്രങ്ങൾക്കുമൊപ്പം പോയ
ബദൂയിൻ* പെണ്ണു നീ,
കന്യകയായി മടങ്ങിയവളും നീ.
നീയങ്ങനെത്തന്നെയിരിക്കട്ടെ.

*ബദൂയിൻ - അറേബിയന്‍ മരുഭൂമിയിലെ നാടോടികളായ ഗോത്രജനത


14. നിന്നെ പ്രേമിക്കാത്തവൻ ജന്മദേശമില്ലാത്തവനാവും


ഞാൻ നിന്നെ പ്രേമിക്കുന്നുവെങ്കിൽ
അതു ദൈവം, ദേശം, ചരിത്രം, കാലം,
ജലം, വൃക്ഷം, ചിരിക്കുന്ന നേരത്തെ കുഞ്ഞുങ്ങൾ,
അപ്പം, കടൽ, ചിപ്പികൾ, കപ്പലുകൾ,
എനിക്കതിന്റെ കടകങ്ങളെറിഞ്ഞുതരുന്ന രാത്രിതാരം,
ഞാനധിവസിക്കുന്ന കവിത,
എന്നിലധിവസിക്കുന്ന മുറിവ്-
ഇവയോടെന്നെ തളച്ചിടാന്‍.
എന്നെ ഞാനാക്കുന്ന ജന്മദേശം നീ

നിന്നെ പ്രേമിക്കാത്തവൻ...അവനു ജന്മദേശവുമില്ല.


15. ഞാനെഴുതുന്നു


ഞാനെഴുതുന്നു
വസ്തുക്കളെ പൊട്ടിത്തെറിപ്പിക്കാൻ;
എല്ലാ എഴുത്തും ഒരു സ്ഫോടനമത്രെ.
ഞാനെഴുതുന്നു
വെളിച്ചം ഇരുട്ടിനെ ജയിക്കട്ടെ എന്നതിനായി
കവിത ഒരു വിജയമാവട്ടെ എന്നതിനായി
ഞാനെഴുതുന്നു
ഗോതമ്പുകതിരുകൾ എന്നെ വായിക്കുന്നതിനായി
മരങ്ങളെന്നെ വായിക്കുന്നതിനായി
ഞാനെഴുതുന്നു
റോസാപ്പൂവെന്റെ മനസ്സറിയട്ടെ എന്നതിനായി
കിളിയും താരവും പൂച്ചയും മീനും ചിപ്പികളും നത്തക്കയും
എന്നെ മനസ്സിലാക്കട്ടെ എന്നതിനായി.

ഞാനെഴുതുന്നു
ഹൊലാക്കോയുടെ* നായത്തേറ്റകളിൽ നിന്ന്
കൂലിപ്പട്ടാളക്കാരുടെ ഭരണത്തിൽ നിന്ന്
സംഘത്തലവന്റെ ഭ്രാന്തിൽ നിന്ന്
ഈ ലോകത്തെ രക്ഷിക്കുന്നതിനായി
ഞാനെഴുതുന്നു
സ്വേച്ഛാധിപതികളുടെ അറകളിൽ നിന്ന്
മരിച്ചവരുടെ നഗരങ്ങളിൽ നിന്ന്
ബഹുഭാര്യാത്വത്തിന്റെ രാഷ്ട്രത്തിൽ നിന്ന്
ദിവസങ്ങളുടെ വൈരസ്യത്തിൽ നിന്ന്
ശൈത്യത്തിൽ നിന്ന്, ആവർത്തനത്തിൽ നിന്ന്
സ്ത്രീകളെ രക്ഷിക്കുന്നതിനായി
ഞാനെഴുതുന്നു
മതദ്രോഹവിചാരണയിൽ നിന്ന്
നായ്ക്കളുടെ മണം പിടിക്കലിൽ നിന്ന്
സെൻസർമാരുടെ കൊലമരങ്ങളിൽ നിന്ന്
ലോകത്തെ രക്ഷിക്കുന്നതിനായി.

ഞാനെഴുതുന്നു
കവിതയില്ലാത്ത, പ്രണയമില്ലാത്ത നഗരങ്ങളിൽ നിന്ന്
നൈരാശ്യത്തിന്റെയും മ്ളാനതയുടെയും നഗരങ്ങളിൽ നിന്ന്
ഞാൻ സ്നേഹിക്കുന്ന സ്ത്രീയെ രക്ഷിക്കുന്നതിനായി
അവളെ ഒരു ധൂമിലമേഘമാക്കുന്നതിനായി
ഞാനെഴുതുന്നു.

സ്ത്രീയും എഴുത്തും മാത്രമേയുള്ളു
മരണത്തിൽ നിന്നു നമ്മെ രക്ഷിക്കാൻ.

*Holako/Hulagu Khan (1218-1265)- പശ്ചിമേഷ്യ കീഴടക്കിയ മംഗോൾ രാജാവ്


16. പ്രണയത്തിന്റെ താരതമ്യങ്ങൾ


നിന്റെയപരകാമുകരെപ്പോലെയല്ല ഞാനോമനേ,
അന്യൻ നിനക്കൊരു മേഘം തന്നാൽ
മഴയാണു ഞാൻ നിനക്കു നല്കുക
അയാൾ നിനക്കൊരു റാന്തൽ തന്നാൽ
ചന്ദ്രനെ ഞാൻ നിനക്കു നല്കുക
അയാൾ നിനക്കൊരു ചില്ല തന്നാൽ
മരങ്ങളാണു ഞാൻ നിനക്കു നല്കുക
ഇനിയൊരാൾ നിനക്കൊരു നൗക തന്നാൽ
ഞാൻ നിനക്കു യാത്ര തന്നെ നല്കും.


17. ഞാൻ പ്രേമിക്കുമ്പോൾ


പ്രേമിക്കുമ്പോൾ
ഞാനാണു കാലത്തിനു നാഥനെന്നെനിക്കു തോന്നുന്നു
ഭൂമിയും അതിലുള്ളതൊക്കെയും എനിക്കു സ്വന്തമാകുന്നു
കുതിരപ്പുറമേറി സൂര്യനു നേർക്കു ഞാൻ കുതിക്കുന്നു.
*
പ്രേമിക്കുമ്പോൾ
ഞാനദൃശ്യമായൊരു ദ്രവദീപ്തിയാകുന്നു
എന്റെ നോട്ടുബുക്കുകളിലെ കവിതകൾ
തൊട്ടാവാടിയും പോപ്പിയും വളരുന്ന പാടങ്ങളാകുന്നു.
*
പ്രേമിക്കുമ്പോൾ
എന്റെ വിരലുകളിൽ നിന്നു വെള്ളം കുത്തിയൊലിക്കുന്നു
എന്റെ നാവിൽ പുല്ക്കൊടികൾ വളരുന്നു
ഞാൻ കാലത്തിനു പുറത്തുള്ള കാലമാവുന്നു.
*

ഞാനൊരു സ്ത്രീയെ പ്രേമിക്കുമ്പോൾ
മരങ്ങളെല്ലാം നഗ്നപാദരായി എന്റെ നേർക്കോടിവരുന്നു...


18. സമർപ്പണം


താരതമ്യങ്ങളില്ലാത്തൊരു സ്ത്രീയ്ക്ക്,
‘എന്റെ ശോകത്തിന്റെ നഗരം’ എന്നു വിളിപ്പേരുള്ളവൾക്ക്,
എന്റെ കണ്ണുകളിലെക്കടലിലൂടെ
ഒരു യാനം പോലെ പ്രയാണം ചെയ്യുനവൾക്ക്,
(എഴുതുമ്പോൾ) എനിക്കും എന്റെ ശബ്ദത്തിനുമിടയിൽ കടക്കുന്നവൾക്ക്,
അവൾക്കു ഞാൻ സമർപ്പിക്കുന്നു,
കവിതയുടെ രൂപത്തിൽ എന്റെ മരണം-
ഇങ്ങനെയല്ലാതെങ്ങനെ ഞാൻ പാടുമെന്നു നിങ്ങൾ കരുതി?


19. കവിതയുടെ കൂട്ടുകാരേ!


അഗ്നിവൃക്ഷമാണു ഞാൻ,
തൃഷ്ണയുടെ പൂജാരിയും,
അമ്പതു ലക്ഷം കമിതാക്കൾക്കു വക്താവും.
എന്റെ കൈകളിൽക്കിടന്നുറങ്ങുന്നു,
ആസക്തിയുടെ ഒരു ജനത.
ചിലനേരം ഞാനവർക്ക്
മാടപ്രാവുകളെയുണ്ടാക്കിക്കൊടുക്കും,
ചിലനേരം മുല്ലമരങ്ങളെയും.
സ്നേഹിതരേ!
കഠാരയുടെ അധികാരത്തിനു വഴങ്ങാത്ത
മുറിവാണു ഞാൻ!


20. പ്രണയത്തിന് ഒരറേബ്യൻ മരുന്ന്


തൊലിപ്പുറമേ ഒരു പോറലു പോലെയേയുള്ളു
നിന്റെ പ്രണയമെന്നു ഞാൻ കരുതി,
വെള്ളമോ, സ്പിരിറ്റോ കൊണ്ടു കഴുകിയാലതു പോകുമെന്നും;
കാലാവസ്ഥയിൽ വന്ന മാറ്റമാണതെന്നു ഞാൻ തർക്കിച്ചു,
ഋതുപ്പകർച്ച കൊണ്ടതു ഞാൻ വിശദീകരിച്ചു,
ഉത്കണ്ഠയെ, സൂര്യാഘാതത്തെ ഞാൻ പഴിച്ചു,
മുഖത്തു വെറുമൊരു പോറലെന്നേ...

നിന്റെ പ്രണയമൊരു പോഷകനദിയെന്നു ഞാൻ കരുതി,
പുൽമേടുകൾ വളർത്തുന്നതും, പാടങ്ങളെ നനയ്ക്കുന്നതും;
അതു പക്ഷേ എന്റെ ഉൾനാടുകളിൽ കടന്നുകയറി,
ഗ്രാമങ്ങളെ മുക്കി,
ദേശങ്ങളെ വെള്ളത്തിലാഴ്ത്തി,
എന്റെ കിടക്ക ഒഴുക്കിക്കൊണ്ടുപോയി,
എന്റെ വീടിന്റെ ചുമരുകൾ ഭേദിച്ചു,
സ്തബ്ധനായി ഞാൻ നിന്നു,
എന്റെ നാടെന്നു പറയാനെവിടെയുമില്ലാതെ.

ഒരു മേഘമൊഴുകിമാറുമ്പോലെ
നിന്റെ പ്രണയം കടന്നുപൊയ്ക്കൊള്ളുമെന്നു
ഞാനാദ്യം കരുതി,
നിന്റെ പ്രണയമൊരു കടവാണെന്നും,
ഞാനവിടെ സുരക്ഷിതനാണെന്നും,
മറ്റേതുമ്പോലെ ഈ ഇടപാടും
പരിഹൃതമായിക്കോളുമെന്നും-
കണ്ണാടിയിലെഴുതിയ പോലെ
നീ മാഞ്ഞുപോകുമെന്നു ഞാൻ കരുതി,
നാമിറക്കിയ വേരുകളെ കാലം വച്ചേക്കില്ലെന്നും,
മഞ്ഞു കൊണ്ടതിന്റെ ജീവനെ മൂടുമെന്നും.

നിന്റെ കണ്ണുകളുടെ നേർക്കെന്റെ ആവേശം
വെറും സാധാരണമെന്നു ഞാൻ കരുതി,
എന്റെ പ്രണയവചനങ്ങൾ മറ്റേതു പോലെയെന്നും;
എന്റെ ഭാവന ഇടറിയതെവിടെയെന്നു
ഞാനിപ്പോളറിയുന്നു,
നിന്റെ പ്രണയമൊരു പോറലായിരുന്നില്ല,
കൊത്തമല്ലിവെള്ളം കൊണ്ടു കഴുകിയാലതു പോകുമായിരുന്നില്ല,
പച്ചിലത്തൈലം കൊണ്ടുണങ്ങുന്ന പോറലല്ലത്,
വടക്കൻകാറ്റു വീശിയതിന്റെ തിണർപ്പുമല്ല,
എന്റെയുടലിലുറങ്ങിക്കിടന്ന ഖഡ്ഗമത്,
ആക്രമിച്ചെത്തുന്ന സൈന്യം,
ഉന്മാദത്തിലേക്കുള്ള പാതയിലെ ആദ്യഘട്ടം.


21. എനിക്കുള്ളിൽ നടക്കുന്നവൾ


എന്റെ മുഖലക്ഷണം പഠിച്ചവരിൽ
ഒരാളു പോലുമൂഹിക്കാതിരുന്നിട്ടില്ല,
നീയാണെന്റെ കാമുകിയെന്ന്;
എന്റെ കൈ നോക്കിയവരിൽ
ഒരാളു പോലും കണ്ടെത്താതിരുന്നിട്ടില്ല,
നിന്റെ പേരിന്റെ നാലക്ഷരങ്ങളേതൊക്കെയെന്ന്.
എന്തു വേണമെങ്കിലും നമുക്കു നിഷേധിക്കാം,
നമ്മൾ സ്നേഹിക്കുന്നൊരാളുടെ പരിമളമൊഴികെ;
എന്തു വേണമെങ്കിലുമൊളിപ്പിക്കാം,
നമുക്കുള്ളിൽ നടക്കുന്നൊരു സ്ത്രീയുടെ
കാൽവെയ്പ്പുകളൊഴികെ;
എന്തു വേണമെങ്കിലും വിവാദവിഷയമാക്കാം,
നിന്റെ സ്ത്രൈണതയൊന്നൊഴികെ.

നമ്മുടെയീ പോക്കുവരവുകൾക്കൊടുവിലെന്തുണ്ടാകും?
സകല കാപ്പിക്കടകൾക്കും
നമ്മുടെ മുഖം മനഃപാഠമായതില്പിന്നെ,
സകല ഹോട്ടൽരജിസ്റ്ററുകളിലും
നമ്മുടെ പേരുകൾ പതിഞ്ഞതില്പിന്നെ,
നടപ്പാതകൾക്കു നമ്മുടെ കാലടികളുടെ സംഗീതം
ചിരപരിചിതമായതില്പിന്നെ?
ലോകത്തിനു നാം തുറന്നുകിടക്കുന്നു,
കടലിനഭിമുഖമായൊരു ബാൽക്കണി കണക്കെ;
ആർക്കും നാം കാഴ്ചയാകുന്നു,
ചില്ലുഭരണിയിലെ രണ്ടു സ്വർണ്ണമത്സ്യങ്ങൾ കണക്കെ.


22. എഴുതിത്തീരാത്ത കവിത


എന്റെ പ്രണയാനുഭവങ്ങളേറ്റുപറഞ്ഞിട്ടെന്തു ഫലം?
പ്രണയത്തെക്കുറിച്ചാളുകൾ പണ്ടേ എഴുതിത്തുടങ്ങിയിരിക്കുന്നു,
ഗുഹാഭിത്തികളിലും മൺപാത്രങ്ങളിലുമവർ വരച്ചുവച്ചു,
ഇന്ത്യയില്‍ ആനക്കൊമ്പുകളിലവർ കൊത്തിവച്ചു,
ഈജിപ്തിൽ പാപ്പിറസ്സിലും,
ചൈനയിലരിമണികളിലും അവർ വരഞ്ഞുവച്ചു...
നേര്‍ച്ചകളും കാഴ്ചകളും അവരര്‍പ്പിച്ചു…

ഗുരുവല്ല, പുരോഹിതനുമല്ല ഞാൻ,
ഞാൻ വിശ്വസിക്കുന്നില്ല,
പനിനീർപ്പൂക്കൾ അവയുടെ പരിമളത്തിനു കാരണം
ലോകത്തെ ബോധിപ്പിക്കേണ്ടതുണ്ടെന്ന്.
എങ്കില്പിന്നെ ഞാനെന്തിനെക്കുറിച്ചെഴുതാൻ?
എന്റേതു മാത്രമായൊരനുഭവമാണത്,
എന്റെ ഏകാന്തതയെപ്പിളർക്കുന്ന വാളത്.
*
നിന്റെ കടലുകളിൽ യാത്ര പോകുമ്പോൾ, പ്രിയേ,
എനിക്കതിന്റെ വഴികളുമൊഴുക്കുകളുമറിയില്ലായിരുന്നു,
എന്റെ കൈയിൽ ലൈഫ്ബോട്ടുകളില്ലായിരുന്നു,
എരിയുന്ന നിന്റെ വെളിച്ചത്തിലേക്കു ഞാനടുത്തു,
ഒരു ബുദ്ധഭിക്ഷുവിനെപ്പോലെ,
എന്റെ നിയോഗത്തെ ഞാൻ തന്നെ വരിച്ചുകൊണ്ട്.
സൂര്യനു കുറുകേ എന്റെ വിലാസമെഴുതിവയ്ക്കണമെന്നേ
എനിക്കുണ്ടായിരുന്നുള്ളു,
നിന്റെ മുലകൾക്കിടയിലൊരു പാലം പണിയണമെന്നും.
*
നിന്നെ പ്രേമിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു,
നമ്മുടെ തോപ്പിലെ ചെറിപ്പഴങ്ങൾ കനലുകൾ പോലാളുന്നത്;
കുട്ടികളുടെ ചൂണ്ടക്കൊളുത്തുകളിൽ നിന്നൂരിപ്പോന്ന മത്സ്യങ്ങൾ
മുട്ടയിടാനായി നമ്മുടെ തീരത്തു കുടിയേറുന്നതും.
സൈപ്രസ് മരങ്ങൾക്കു കിളരം വച്ചു,
ജീവിതം ബൃഹദാകാരം പൂണ്ടു,
ദൈവമൊടുവിൽ
ഭൂമിലേക്കു മടങ്ങുകയും ചെയ്തു.
*
നിന്നെ പ്രേമിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു,
വർഷത്തിൽ പത്തു തവണ വേനൽ വരുന്നതും,
പാടത്തോരോനാളും ഗോതമ്പു കതിരിടുന്നതും,
നമ്മുടെ നഗരത്തിൽ നിന്നോടിപ്പോയ ചന്ദ്രൻ
മടങ്ങിവന്നൊരു വീടും കിടക്കയും വാടകയ്ക്കെടുക്കുന്നതും,
പഞ്ചാരയും ചോമ്പും വാറ്റിയ ചാരായം
അതിരുചികരമാവുന്നതും.
*
നമ്മുടെ പ്രണയത്തെക്കുറിച്ചെഴുതാൻ നോക്കുമ്പോൾ
നരകയാതന ഞാനനുഭവിച്ചു,
ഒരു കടലിന്റെ ഭാരമാകെ
മുതുകത്തു ഞാനറിഞ്ഞു,
യുഗങ്ങളായി കയങ്ങളിൽ പെട്ടുപോയവരേ
ആ ഭാരമറിഞ്ഞിട്ടുമുള്ളു.
*
നിന്റെ പ്രണയത്തെക്കുറിച്ചു ഞാനെന്തെഴുതാൻ, പ്രിയേ?
ഒരു പ്രഭാതത്തിലുറക്കമുണരുമ്പോൾ
ഞാനൊരു രാജാവായെന്നതേ
എനിക്കോർമ്മയുള്ളു.
*
പ്രണയപ്പറവകൾ
രണ്ടുവട്ടം പറക്കാറില്ലെന്നൊന്നു മനസ്സിലാക്കൂ.
പ്രണയമെന്ന സഞ്ചാരി
ഒരിക്കൽ മാത്രം വിരുന്നിനെത്തും...
പിന്നെ മടങ്ങിപ്പോകും.
*


23. നിന്റെ ഉടലു വായിച്ച് ഞാൻ പഠിക്കുന്നു


വെള്ളത്തിൽ കുളിച്ച നിന്റെ മുലകളും
വെള്ളത്തിനായി പോരടിക്കുന്ന ഗോത്രങ്ങളും തമ്മിലുള്ള
നിത്യവർത്തമാനം മുടങ്ങിയ നാൾ
അന്നാളവസാനിച്ചു നമ്മുടെ സുവർണ്ണകാലം
അന്നാളു തുടങ്ങി ജീർണ്ണതയുടെ കാലം.
മഴമേഘങ്ങൾ പണി മുടക്കി
ഇനി അഞ്ഞൂറു കൊല്ലത്തേക്കു പെയ്യില്ലെന്നവ പറഞ്ഞു
വസന്തകാലപ്പറവകൾ പണി മുടക്കി പറക്ക നിർത്തിവച്ചു
കതിർക്കുലകൾ പ്രജനനത്തിൽ നിന്നു പിൻവാങ്ങി
പുഷ്ടമായ ചന്ദ്രക്കലയോ
ക്രൂഡോയിലു നിറച്ച കുപ്പിയുടെ പരുവത്തിലുമായി.

നിന്റെ കൂടാരത്തിന്റെ വാതിൽക്കൽ

ഒരു റോസാപ്പൂവും ഒരു കവിതയും വച്ചുപോന്നുവെന്ന കുറ്റത്തിന്‌
എന്നെ ഗോത്രത്തിൽ നിന്നു പുറത്താക്കിയ നാൾ
അന്നാളവസാനിച്ചു നമ്മുടെ സുവർണ്ണകാലം
അന്നാളു തുടങ്ങി നമ്മുടെ ജീർണ്ണതയുടെ കാലം.
വൃത്തവും വ്യാകരണവുമറിയുന്ന കാലം
സ്ത്രീത്വത്തെക്കുറിച്ചൊരു ചുക്കുമറിയാത്ത കാലം
ദേശസ്മൃതിയിൽ നിന്ന്
സ്ത്രീകളുടെ പേരുകൾ മായ്ച്ചുകളഞ്ഞ കാലം.

എന്തു മാതിരി നാടാണിതെന്റെയോമനേ?
ഒരു നാറിപ്പോലീസിനെപ്പോലെ പ്രേമത്തിനു കാവലിരിക്കുക
വ്യവസ്ഥിതിക്കെതിരായുള്ള ഗൂഢാലോചനയാണ്‌
ഒരു റോസാപ്പൂവെന്നു കരുതുക
ഒളിപ്പോരുകാരുടെ ലഘുലേഖയാണ്‌
കവിതയെന്നെടുക്കുക
എന്തു മാതിരി നാടാണിത്?
മഞ്ഞിച്ചൊരു വെട്ടുകിളിയെപ്പോലെ
പള്ളയ്ക്കിഴഞ്ഞെത്തുക
കടലിൽ നിന്നുൾക്കടലിലേക്ക്, തിരിച്ചും
പകൽ പുണ്യവാനെപ്പോലെ സംസാരിക്കുക
രാത്രിയിൽ ഒരു പെണ്ണിന്റെ പൊക്കിൾക്കുഴി കണ്ടു വെള്ളമൊലിപ്പിക്കുക.

എന്തു മാതിരി നാടാണിത്?
പാഠ്യപദ്ധതിയിൽ നിന്ന് പ്രേമത്തെ വെട്ടിക്കളയുക
കവിതയും സ്ത്രീകളുടെ കണ്ണുകളിലെ നിഗൂഢതയും.
എന്തു മാതിരി നാടാണിത്?
ഓരോ മഴമേഘത്തോടും യുദ്ധത്തിനു ചെല്ലുക
ഓരോ മുലയുടെ പേരിലും കേസുഡയറി തുറക്കുക
ഓരോ റോസാപ്പൂവിന്റെ പേരിലും
പോലീസുറിപ്പോർട്ടു തയാറാക്കുക.

ഈ നാടിനെ നമ്മളെന്തു ചെയ്യണമോമനേ?
സ്വന്തമുടലിനെ കണ്ണാടിയിൽ കാണാൻ ഭയമാണതിന്‌
തന്നെയതു വശീകരിച്ചാലോയെന്ന്
ഫോണിൽ പെണ്ണിന്റെ ശബ്ദം കേട്ടാൽ ഭയമാണതിന്‌
ആ കാതു വച്ചു പിന്നെ ഓത്തു കേൾക്കുന്നതെങ്ങിനെയെന്ന്.

കളിപ്പാട്ടം പോലെ
എന്നെ ആശ്ചര്യപ്പെടുത്തുകയാണു നീയോമനേ.
നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ
സംസ്കാരമുള്ളവനായെന്നായി ഞാൻ.
നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ
എന്റെ കവിതകൾക്കു ചരിത്രമുണ്ടെന്നുമായി.
നിനക്കു മുമ്പ് കാലമുണ്ടായിരുന്നില്ല
നിനക്കു പിമ്പതു ശകലങ്ങളുമായി.
ഞാൻ നിന്റെയൊപ്പം ചേർന്നതെന്തിനെന്നു ചോദിക്കരുതേ
അതു പുറമ്പോക്കിൽ നിന്നെനിക്കൊന്നു പുറത്തു കടക്കാൻ
ദാഹത്തിന്റെ രാഷ്ട്രത്തിൽ നിന്നു കൂറു മാറാൻ
തെണ്ടിനടപ്പിന്റെ ശീലങ്ങളും മാറ്റിയെടുക്കാൻ
ഒരു മരത്തിന്റെ തണലത്തൊന്നിരിക്കാൻ
ചോലവെള്ളത്തിലൊന്നു മുങ്ങിനിവരാൻ
പൂക്കളുടെ പേരുകൾ മനപ്പാഠമാക്കാൻ.

എഴുത്തും വായനയും നീ പഠിപ്പിച്ചാൽ മതിയെനിക്ക്
നിന്റെ ഉടലിൽ ഹരിശ്രീയെഴുതണം സംസ്ക്കാരത്തിലെത്താൻ
നിന്റെയുടലിന്റെ നോട്ടുബുക്കുകൾ വായിക്കാത്തവനോ
അക്ഷരശൂന്യനായി കാലവും കഴിയ്ക്കും.


24. ഒരവധിക്കാലമെടുക്കാൻ...


എന്നിൽ കുടിയേറിയ സ്ത്രീയേ,
ഒരവധിക്കാലമെടുക്കാനെന്നെ നീയനുവദിക്കുമോ,
അന്യരെപ്പോലെ മലകളിലൊരൊഴിവുനാളാസ്വദിക്കാൻ?
പട്ടു കൊണ്ടൊരു സ്പാനിഷ് വിശറിയാണു മലകൾ,
അതിലെഴുതിയിരിക്കുന്നു നിന്റെ ചിത്രം.
കടൽക്കാക്കകളെപ്പോലെ പറന്നെത്തുന്നു നിന്റെ കണ്ണുകൾ,
ഒരു നീലനോട്ടുബുക്കിന്റെ താളുകളിൽ നിന്നു
ചിറകെടുക്കുന്ന വാക്കുകൾ പോലെ.
എന്റെ ഓർമ്മയെ നീയനുവദിക്കുമോ,
നിന്റെ പരിമളത്തിന്റെ കോട്ട തകർത്തു
തുളസിയും പുതിനയുമൊന്നു മണക്കാൻ?
വേനലിന്റെ മട്ടുപ്പാവിലിരിക്കാനെന്നെ നീയനുവദിക്കുമോ,
കോണി കയറിയെത്തുന്ന നിന്റെ ശബ്ദം കേൾക്കാതെ?


25. നീ പിരിഞ്ഞുപോകുമ്പോൾ കാലം നിന്നോടൊപ്പം പോകുന്നു


നിന്റെ മുഖത്തെ തെരുവുകളിലൂടെ
ഞാനലഞ്ഞു,
ഒരുകാലമെന്റെ കാമുകിയായിരുന്നവളേ.
ആളുകളോടു ഞാൻ ചോദിച്ചു,
ഞാൻ താമസിച്ച ആ പഴയ ഹോട്ടലെവിടെയെന്ന്,
ഞാൻ പത്രം വാങ്ങിയിരുന്ന പീടികയെവിടെയെന്ന്,
ഒരിക്കലുമെനിക്കടിക്കാതെപോയ ഭാഗ്യക്കുറികളെക്കുറിച്ചും.
ഹോട്ടൽ ഞാൻ കണ്ടെത്തിയില്ല,
ഞാൻ പത്രം വാങ്ങിയ പീടികയും.
നീ പോയതിൽപ്പിന്നെ
പത്രങ്ങളടിച്ചിട്ടില്ലെന്നു ഞാനറിഞ്ഞു,
നഗരവും അതിന്റെ നടപ്പാതകളും സ്ഥലം മാറിപ്പോയെന്നും,
സൂര്യനതിന്റെ മേൽവിലാസം മാറ്റിയെന്നും,
വേനൽക്കാലത്തു നാം വാടകയ്ക്കെടുത്ത നക്ഷത്രങ്ങൾ
വിറ്റുപോയെന്നും.
മരങ്ങളെവിടെയ്ക്കോ പോയിരിക്കുന്നു.
കിളികൾ തങ്ങളുടെ കുഞ്ഞുങ്ങളും
തങ്ങളുടെ പാട്ടുകളുമായി
ദേശാടനം പോയിരിക്കുന്നു.
കടൽ തന്റെ തിരകളിൽ തലതല്ലി
ജീവനൊടുക്കുകയും ചെയ്തു.
*
എന്റെ ചർമ്മത്തിൽ വേരുകളാഴ്ത്തിയ സ്ത്രീയേ,
ഇനിയുമെന്റെയുള്ളിലെക്കു വളർന്നിറങ്ങരുതേ.
എന്നെത്തുണയ്ക്കൂ,
നാമൊരുമിച്ചു വളർത്തിയെടുത്ത
കൊച്ചുകൊച്ചുശീലങ്ങളിൽ നിന്നു
പുറത്തുപോരാൻ,
ജനാലവിരികളിൽ നിന്ന്,
പുസ്തകഷെല്ഫുകളിൽ നിന്ന്,
ചില്ലുപൂപ്പാത്രങ്ങളിൽ നിന്ന്
നിന്റെ പരിമളമടർത്തിയെടുക്കാൻ.
എന്നെത്തുണയ്ക്കൂ,
സ്കൂളിലെന്നെ വിളിച്ചിരുന്ന
പേരോർമ്മിച്ചെടുക്കാൻ.
എന്നെത്തുണയ്ക്കൂ,
നിന്റെ ഉടലിന്റെ വടിവെടുക്കും മു-
മ്പെന്റെ കവിതകളുടെ രൂപമോർമ്മിക്കാൻ.
എന്നെത്തുണയ്ക്കൂ,
മറ്റൊരു സ്ത്രീയോടും പറയാനരുതാത്ത
എന്റെ ഭാഷ വീണ്ടെടുക്കാൻ.
*
നിന്റെ ശബ്ദത്തിന്റെ
മഴ വീഴുന്ന ഇടത്തെരുവുകളിൽ
ഒരു കുട തേടി ഞാനലഞ്ഞു.
ഞാൻ കൈയിലെടുത്തിരുന്നു,
ഞാൻ നിന്നെ സ്നേഹിച്ച
നഗരത്തിന്റെ ഭൂപടം,
നാമൊരുമിച്ചു ചുവടു വച്ച
നിശാനൃത്തശാലകളുടെ പേരുകളും.
പോലീസുകരെന്നെപ്പക്ഷേ
കളിയാക്കുകയായിരുന്നു,
അവരെന്നോടു പറയുകയായിരുന്നു,
ഞാനന്വേഷിച്ചുനടക്കുന്ന നഗരം
പത്താം നൂറ്റാണ്ടിലേ
കടലെടുത്തുപോയെന്ന്.


26. സ്ത്രീ, ദൈവത്തിന്റെ ജ്ഞാനം


ആർദ്രത നിന്റെ കണ്ണുകളിലലിയുന്നു,
ജലവലയങ്ങളെന്നപോലെ.
കാലം, സ്ഥലം, പാടങ്ങൾ,
വീടുകൾ, കടലുകൾ, കപ്പലുകൾ
ഒക്കെയുമപ്രത്യക്ഷമാവുന്നു.
ഒരുടഞ്ഞ പൂപ്പാത്രം പോലെ
എന്റെ മുഖം നിലത്തു വീഴുന്നു;
ഒരു സ്ത്രീയതു വാങ്ങുമെന്ന സ്വപ്നവുമായി
ഞാനതുമെടുത്തു നടക്കുകയായിരുന്നു.
മ്ളാനമുഖങ്ങൾ സ്ത്രീകൾ വാങ്ങാറില്ലെന്ന്
പിന്നെയാണ്‌ ഞാനറിഞ്ഞത്.
*
ഇനിയെന്തു പറയണമെന്നറിയാത്ത ഘട്ടത്തിൽ
നാമെത്തിയിരിക്കുന്നു.
എല്ലാ വിഷയങ്ങളും ഒന്നുതന്നെയാവുന്നു
പൂർവ്വതലം പശ്ചാത്തലത്തിൽ ലയിക്കുന്നു.
നൈരാശ്യത്തിന്റെ നെറുകയിൽ നാമെത്തിയിരിക്കുന്നു,
അവിടെ ആകാശം ഒരു വെടിയുണ്ട,
ആശ്ളേഷം ഒരു തിരിച്ചടി,
രതി അതികഠിനമായ ശിക്ഷയും.
*
ഇനിയെന്നെ പ്രേമിക്കുന്നുവെങ്കിൽ
അതു നിന്റെയിഷ്ടം.
എനിക്കറിയില്ല,
പൂഴിക്കടിയിൽ ജലമൂറുന്നതെപ്പോഴെന്ന്
നിന്റെ ചുണ്ടുകൾ വായിച്ചു പ്രവചിക്കാൻ,
ഏതു മാസത്തിലാണു നീ
കൂടുതൽ സമൃദ്ധയും ഉർവ്വരയുമാകുന്നതെന്ന്,
പ്രണയമെന്ന കൂദാശക്കായി
നീ തയാറാകുന്നതേതു നാളെന്നും.


27. ഞാൻ നിന്നെ സ്നേഹിക്കുന്നു...എന്നു ഞാൻ പറയും


ഞാൻ നിന്നെ സ്നേഹിക്കുന്നു...എന്നു ഞാൻ പറയും,
പഴകിയ പ്രണയഭാഷകളെല്ലാം മരിച്ചതില്പിന്നെ,
കമിതാക്കൾക്കു ചെയ്യാനും പറയാനുമായി
യാതൊന്നും ശേഷിക്കാതായതില്പിന്നെ;
ഈ ലോകത്തെ കല്ലുകൾ മാറ്റുക
എന്ന എന്റെ ദൗത്യം പിന്നെ തുടങ്ങുകയായി.
*

നിന്നെ ഞാൻ സ്നേഹിക്കുന്നു...എന്നു ഞാൻ പറയും,
നിനക്കർഹമാണെന്റെ വാക്കുകൾ
എന്നെനിക്കു തോന്നിയാൽ,
നിന്റെ കണ്ണുകൾക്കും
എന്റെ നോട്ടുബുക്കുകൾക്കുമിടയിലെ ദൂരമില്ലാതായാൽ;
അതു ഞാൻ പറയും,
എന്റെ ബാല്യത്തെ, എന്റെ കുതിരകളെ,
എന്റെ സൈന്യത്തെ, എന്റെ കടലാസ്സുവഞ്ചികളെ
ആവാഹിച്ചുവരുത്താനെനിക്കായാൽ,
ബയ്റൂത്തിലെ കടലോരത്തു വച്ചു
നിനക്കു തളർച്ച തോന്നിയ,
എന്റെ വിരലുകളിൽ കിടന്നൊരു മത്സ്യത്തെപ്പോലെ
നീ പിടഞ്ഞ,
ഗ്രീഷ്മതാരങ്ങൾ നെയ്തെടുത്തൊരു വിരിപ്പു കൊണ്ടു
ഞാൻ നിന്നെ പുതപ്പിച്ച,
ആ നീലിച്ച നേരം വീണ്ടെടുക്കാനെനിക്കായാൽ.
*

നിന്നെ ഞാൻ സ്നേഹിക്കുന്നു...എന്നു ഞാൻ പറയും,
എന്റെ സ്കിസോഫ്രേനിയ ഭേദമാവുകയും
ഞനൊറ്റവ്യക്തിയാവുകയും ചെയ്തുകഴിഞ്ഞാൽ.
ഞാനതു പറയും,
നഗരവും എനിക്കുള്ളിലെ മരുഭൂമിയും
രഞ്ജിപ്പിലെത്തിയാൽ,
എന്റെ ചോരയിൽ നിന്നു ഗോത്രങ്ങളെല്ലാം വിട്ടുപോയാൽ,
എന്റെയുടലിൽ പച്ച കുത്തിയ നീലമുദ്രണങ്ങളിൽ നിന്നു
ഞാൻ മുക്തനായാൽ,
സ്ത്രീയായതിന്റെ പേരിൽ
എമ്പതു വട്ടം നിന്നെ ചാട്ടവാറിനടിക്കാനെന്നോടു പറഞ്ഞ,
മുപ്പതുകൊല്ലം ഞാനനുസരിച്ച,
അറേബ്യൻ പ്രത്യൗഷധങ്ങളിൽ നിന്നു
ഞാൻ സ്വതന്ത്രനായാൽ.
ഞാൻ നിന്നെ സ്നേഹിക്കുന്നു...
എന്നു ഞാൻ പറഞ്ഞില്ലെന്നും വരാം.
ഒരു പൂവു മൊട്ടിട്ടു വിടർന്നുവാരാൻ
ഒമ്പതു മാസമെടുക്കുന്നു.
ഒരു നക്ഷത്രത്തിനു പിറവി കൊടുക്കാൻ
രാത്രി കഠിനയാതന തിന്നുന്നു.
ഒരു പ്രവാചകനെ സൃഷ്ടിക്കാൻ
മനുഷ്യരാശി ഒരായിരം കൊല്ലം കാത്തിരിക്കുന്നു.
എങ്കിലെന്തുകൊണ്ടു നിനക്കു കാത്തിരുന്നുകൂടാ,
എന്റെ കാമുകിയാവാൻ.


അഭിപ്രായങ്ങളൊന്നുമില്ല: