2023, ഒക്‌ടോബർ 18, ബുധനാഴ്‌ച

പാബ്ലോ നെരൂദ -അപ്പത്തിന്‌



അപ്പമേ,
ഗോതമ്പുമാവിൽ നിന്ന്, 
വെള്ളത്തിൽ നിന്ന്,
തീയിൽ നിന്ന്
നീയുയരുന്നു.
കട്ടി കൂടിയോ കുറഞ്ഞോ,
പരന്നോ ഉരുണ്ടോ
നീ പകർത്തുന്നു,
അമ്മയുടെ
ഉരുണ്ട ഉദരത്തെ,
ആണ്ടിൽ രണ്ടു വട്ടം
ഭൂമിയുടെ വൃദ്ധിയെ.
എത്ര ലളിതമാണു നീ,
അപ്പമേ,
എത്ര ഗഹനവും!
അപ്പക്കടക്കാരന്റെ
പൊടി തൂകിയ താമ്പാളങ്ങളിൽ
നിങ്ങൾ നിരന്നിരിക്കുന്നു,
വെള്ളിപ്പാത്രങ്ങൾ പോലെ,
തളികകൾ പോലെ,
കടലാസ്സുതുണ്ടുകൾ പോലെ,
പിന്നെപ്പൊടുന്നനേ
ജീവൻ 
നിങ്ങൾക്കു മേലൊഴുകുന്നു,
തീയും വിത്തും ചേരുന്നു,
നിങ്ങൾ വളരുന്നു,
കണ്ടുനില്ക്കെ വളരുന്നു,
ഇടുപ്പുകളും വായകളും മുലകളും പോലെ,
മൺകൂനകളോ
മനുഷ്യരുടെ ജീവിതങ്ങളോ പോലെ.
ചൂടു കൂടുന്നു,
നിറവ് നിങ്ങളെ മൂടുന്നു,
ഉർവ്വരതയുടെ ഗർജ്ജനത്തിൽ
നിങ്ങളാഴുന്നു,
പെട്ടെന്നതാ, നിങ്ങളുടെ പൊൻനിറം
നിങ്ങളിലുറയ്ക്കുന്നു.
നിങ്ങളുടെ കുഞ്ഞുദരങ്ങളിൽ 
വിത്തുകൾ വീഴുമ്പോൾ
തവിട്ടുനിറത്തിൽ ഒരു മുറിപ്പാട്
നിങ്ങളുടെ ഇരുപാതികളുടെ നീളത്തിൽ
ചാപ്പ കുത്തുന്നു.
ഇപ്പോൾ
നിങ്ങൾ
മനുഷ്യവർഗ്ഗത്തിന്റെ ഊർജ്ജമാണ്‌,
ആദരിക്കപ്പെടുന്ന ദിവ്യാത്ഭുതം,
ജീവിക്കാനുള്ള ഇച്ഛാശക്തി.

ഏതു വായയ്ക്കും പരിചിതമായ
അപ്പമേ,
ഞങ്ങൾ നിനക്കു മുന്നിൽ മുട്ടുകുത്തില്ല:
അവ്യക്തരായ ദൈവങ്ങളോടോ
തെളിച്ചമില്ലാത്ത മാലാഖമാരോടോ
മനുഷ്യർ യാചിക്കില്ല:
മണ്ണിൽ നിന്നും കടലിൽ നിന്നും
ഞങ്ങൾ അപ്പമുണ്ടാക്കും,
ഞങ്ങളുടെ ഭൂമിയിലും ഗ്രഹങ്ങളിലും
ഞങ്ങൾ ഗോതമ്പു വിളയിക്കും,
ഓരോ വായയ്ക്കുമുള്ള അപ്പം,
ഓരോ വ്യക്തിക്കുമുള്ള അപ്പം,
ഞങ്ങളുടെ നിത്യാന്നം.
ഞങ്ങളതിന്റെ വിത്തു വിതയ്ക്കുന്നതും
കതിരോളം അതിനെ വളർത്തുന്നതും
ഒരാൾക്കല്ല,
എല്ലാവർക്കും വേണ്ടിയാണെന്നതിനാൽ
മതിയാവോളമതുണ്ടാവും:
ഭൂമിയിലെ എല്ലാ മനുഷ്യർക്കും
വേണ്ടുന്നത്ര.
ഞങ്ങൾ പരസ്പരം പങ്കു വയ്ക്കും,
അപ്പത്തിന്റെ രൂപവും മണവുമുള്ളതെന്തും:
മണ്ണിനെത്തന്നെ,
സൗന്ദര്യത്തെ,
സ്നേഹത്തെ-
എല്ലാറ്റിനും അപ്പത്തിന്റെ രുചി,
അതിന്റെ രൂപം.
എല്ലാമുള്ളത്
പങ്കു വയ്ക്കാൻ,
നിർബാധം കൊടുക്കാൻ,
പെരുകാൻ.

അതിനാലത്രേ അപ്പമേ,
മനുഷ്യരുടെ വീടുകൾ വിട്ടു
നീ ഒളിച്ചോടിയാൽ,
അവർ നിന്നെ മറച്ചുവയ്ക്കുകയോ
നിഷേധിക്കുകയോ ചെയ്താൽ,
അത്യാഗ്രഹി നിന്നെ കൂട്ടിക്കൊടുക്കുകയോ
പണക്കാരൻ നിന്നെ ഏറ്റെടുക്കുകയോ ചെയ്താൽ,
മണ്ണിനും ചാലിനുമായി
ഗോതമ്പ് കൊതിക്കുന്നില്ലെങ്കിൽ:
അപ്പോൾ അപ്പമേ,
ഞങ്ങൾ പ്രാർത്ഥിക്കാൻ വിസമ്മതിക്കും:
അപ്പമേ,
ഞങ്ങൾ യാചിക്കാൻ വിസമ്മതിക്കും.
പകരം ഞങ്ങൾ നിനക്കു വേണ്ടി പൊരുതും,
അന്യർക്കൊപ്പം നിന്ന്,
വിശപ്പറിയുന്ന ഏതൊരാൾക്കുമൊപ്പം നിന്ന്.
ഏതു പുഴയിലും ഏതാകാശത്തും
ഞങ്ങൾ നിന്നെത്തേടിപ്പോകും.
മണ്ണു മുഴുവൻ ഞങ്ങൾ
ഞങ്ങൾക്കിടയിൽ വീതിയ്ക്കും,
നീ മുളയെടുക്കട്ടെ എന്നതിനായി,
മണ്ണ്‌ ഞങ്ങളോടൊപ്പം വരികയും ചെയ്യും:
തീയും വെള്ളവും മനുഷ്യരും
ഞങ്ങളുടെ പക്ഷത്തു നിന്നു പൊരുതും.
ഗോതമ്പുകതിരുകൾ കൊണ്ടു കിരീടമണിഞ്ഞ്
എല്ലാവർക്കുമായി ഞങ്ങൾ നേടിയെടുക്കും,
മണ്ണും അപ്പവും.
അപ്പോൾ
ജീവിതത്തിനു തന്നെ
അപ്പത്തിന്റെ രൂപമായിരിക്കും,
അതുപോലഗാധവും ലളിതവും
അളവറ്റതും നിർമ്മലവുമായിരിക്കും.
ഓരോ ജീവിക്കുമുണ്ടാവും
അതിന്റെ വിഹിതം
മണ്ണും ജീവനും,
എന്നും കാലത്ത് 
ഞങ്ങൾ കഴിക്കുന്ന അപ്പം,
ഓരോരുത്തരുടേയും നിത്യാന്നം,
പാവനവും പൂജനീയവുമാണത്,
മനുഷ്യസമരങ്ങളിൽ വച്ചേറ്റവും ദീർഘവും
വില കൊടുത്തതുമായതിനൊടുവിലാണ്‌
ഞങ്ങളതു നേടിയെടുത്തതെന്നതിനാൽ.
ഈ ഭൗമ‘വിജയ’ത്തിന്‌*
ചിറകുകളില്ല:
പകരം അവൾ ചുമലിൽ ധരിക്കുന്നത് 
അപ്പമത്രേ.
ധീരതയോടവൾ ഉയർന്നുപാറുന്നു,
ലോകത്തെ സ്വതന്ത്രമാക്കി,
വായുവിൽ പിറന്ന
ഒരപ്പക്കടക്കാരനെപ്പോലെ.

*പ്രാചീനയവനശില്പമായ “Winged Victory of Samothrace" ആണ്‌ പരാമൃഷ്ടം.
 


അഭിപ്രായങ്ങളൊന്നുമില്ല: