2019, ജൂൺ 30, ഞായറാഴ്‌ച

പുഷ്കിൻ - കവിതകൾ





റഷ്യൻ ഭാഷയിലെ ഏറ്റവും മഹാനായ എഴുത്തുകാരൻ അലക്സാണ്ടർ പുഷ്കിൻ ജനിച്ചിട്ട് ഇന്ന് 223 കൊല്ലമാകുന്നു. 1799 ജൂൺ 5ന്‌ മോസ്ക്കോയിലെ ഏറ്റവും പഴക്കം ചെന്ന പ്രഭുകുടുംബങ്ങളിലൊന്നിൽ ജനിച്ച പുഷ്കിന്റെ പൈതൃകം ആഫ്രിക്കൻ അടിമകളുടേതുകൂടിയാണ്‌. അദ്ദേഹത്തിന്റെ മുത്തശ്ശന്റെ അച്ഛൻ അബ്രാം ഗന്നിബാൾ അബീസീനിയൻ നീഗ്രോ ആയിരുന്നു. ചിത്രങ്ങളിൽ കാണുന്ന പുഷ്കിന്റെ തടിച്ച ചുണ്ടുകളും ചുരുണ്ട മുടിയും ആ വിദൂരപാരമ്പര്യത്തിന്റേതാണ്‌. 


പുഷ്കിൻ റഷ്യൻ ഭാഷ പഠിക്കുന്നത്, അക്കാലത്തെ മിക്ക പ്രഭുകുടുംബങ്ങളിലുമെന്നപോലെ, വീട്ടുപണിക്കാരിൽ നിന്നാണ്‌. ഇരുപത്തൊന്നാമത്തെ വയസ്സിൽ രാഷ്ട്രീയകവിതകളുടെ പേരിൽ അദ്ദേഹത്തെ കാക്കസസ്സിലേക്കും പിന്നീട് ഒഡേസയിലേക്കും നാടുകടത്തി. 1825ലെ പരാജയപ്പെട്ട ഡിസംബർ കലാപത്തിൽ അദ്ദേഹത്തിന്റെ പല സ്നേഹിതന്മാരും പങ്കെടുത്തിരുന്നു; എന്നാൽ പുഷ്കിൻ അതിൽ ഇല്ലായിരുന്നു- അതിനി അദ്ദേഹത്തിന്റെ രക്ഷയ്ക്കു വേണ്ടി അവർ അദ്ദേഹത്തെ ഒഴിവാക്കിയതായിരിക്കാം, അല്ലെങ്കിൽ കലാപത്തിന്റെ വിവരം അദ്ദേഹത്തിൽ നിന്നു ചോർന്നുപോകാം എന്ന് അവർ ഭയന്നതുകൊണ്ടുമാകാം. 1826ൽ അദ്ദേഹത്തിന്‌ പീറ്റേഴ്സ്ബർഗ്ഗിലേക്കു മടങ്ങാനുള്ള അനുവാദം കിട്ടി. കടങ്ങളും തന്റെ സുന്ദരിയായ ഭാര്യ നതാലിയ ഗൊഞ്ചാറോവയെക്കുറിച്ചുള്ള സംശയങ്ങളും അലട്ടിയ കാലമായിരുന്നു അദ്ദേഹത്തിന്റെ അവസാനവർഷങ്ങൾ. നതാലിയയുമായി രഹസ്യബന്ധമുണ്ടായിരുന്ന Georges-Charles d’Anthèsഉമായി 1837 ജനുവരി 29നു നടന്ന ഒരു ദ്വന്ദ്വയുദ്ധത്തിൽ അദ്ദേഹം വെടിയേറ്റു മരിച്ചു. 


ജർമ്മനിയിൽ ഗയ്ഥേക്കുള്ള സ്ഥാനമാണ്‌ റഷ്യനിൽ പുഷ്കിനുള്ളത് എന്നു പറയാം. റഷ്യനിലെ ഏറ്റവും മഹാനായ കവി മാത്രമല്ല, ആ ഭാഷയിൽ പല സാഹിത്യവിഭാഗങ്ങളും ആദ്യമായി പരീക്ഷിക്കുന്നതും അദ്ദേഹമാണ്‌. ‘യൂജിൻ ഒനേഗിൻ,’ ‘അശ്വാരൂഢന്റെ വെങ്കലപ്രതിമ’ എന്നീ ദീർഘകവിതകളാണ്‌ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകൾ. ‘ബോറിസ് ഗോഡുനോവ്’ റഷ്യൻ ഭാഷയിലെ ആദ്യത്തെ പ്രധാനപ്പെട്ട നാടകമാണ്‌; ‘ഇസ്പേഡ് റാണി,’ ‘കപ്പിത്താന്റെ പുത്രി’ എന്നിവ കഥാസാഹിത്യത്തിലെ ക്ലാസിക്കുകളും. സ്പഷ്ടവും സംക്ഷിപ്തവുമായിരുന്നു അദ്ദേഹത്തിന്റെ ഗദ്യശൈലി. അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ “കൃത്യതയും സംക്ഷിപ്തതയുമാണ്‌ ഗദ്യത്തിനു വേണ്ട പ്രധാനപ്പെട്ട ഗുണങ്ങൾ. ചിന്തകൾ, കൂടുതൽ ചിന്തകളാണ്‌ ഗദ്യം ആവശ്യപ്പെടുന്നത്- ചിന്തകളില്ലെങ്കിൽ കണ്ണഞ്ചിക്കുന്ന പ്രയോഗങ്ങൾ കൊണ്ട് ഒരു ഫലവുമില്ല.”




ഗായകൻ


നീ കേട്ടുവോ, രാത്രിയിൽ കാടുകൾക്കുമപ്പുറം
പ്രണയത്തെയും ശോകത്തെയും കുറിച്ചു പാടുന്നവനെ?
പുലർവെളിച്ചം കാത്തു പാടങ്ങൾ മൌനം പൂണ്ടു കിടക്കുമ്പോൾ
ഒരു പുല്ലാങ്കുഴലിന്റെ സരളവും തരളവുമായ ഗാനം-
നീയതു കേട്ടുവോ?

നീ കണ്ടുവോ, കാടിരുളുന്ന രാത്രിയിൽ
പ്രണയത്തെയും ശോകത്തെയും കുറിച്ചു പാടുന്നവനെ?
അവന്റെ കണ്ണീരു നീ കണ്ടുവോ, അവന്റെ പുഞ്ചിരി നീ കണ്ടുവോ,
നിത്യശോകം സ്ഫുരിക്കുന്ന ശാന്തമായൊരു നോട്ടം-
നീയതു കണ്ടുവോ?

നീ നിശ്വസിച്ചുവോ, ഒരു സൌമ്യവിലാപം പോലെ
പ്രണയത്തെയും ശോകത്തെയും കുറിച്ചവൻ പാടുമ്പോൾ?
കാടുകളിലേകനായവനലയുന്നതു കാണുമ്പോൾ,
ഒരുനാളുമാനന്ദമറിയാത്ത കണ്ണുകൾ നിന്റെ മേൽ വീഴുമ്പോൾ-
നീയൊന്നു നിശ്വസിച്ചുവോ?
(1816)

മുന്തിരിപ്പഴങ്ങൾ


ക്ഷണികവസന്തത്തിന്റെ നാളുകളൊടുങ്ങുമ്പോൾ
വാടുന്ന പനിനീർപ്പൂക്കളെച്ചൊല്ലി ഞാൻ ഖേദിക്കയില്ല;
ചരിവുകളിൽ വെയിലു കുടിച്ചു മുതിർക്കുന്ന വള്ളികളിൽ
കുല കുത്തിയ മുന്തിരിപ്പഴങ്ങളോടാണെനിക്കു പ്രിയം.
എന്റെ ദേശത്തിന്റെ മഹിതസമൃദ്ധിയാണവ,
ശരല്ക്കാലദീപ്തിയുടെ പൊൻകുമിളകളാണവ,
സുതാര്യമാണവ, നേർത്തുനീണ്ടവയാണവ,
ഒരു പെൺകിടാവിന്റെ മെല്ലിച്ച വിരലുകൾ പോലെ.

(1820)


എന്റെ അഭിലാഷങ്ങളെ...


എന്റ അഭിലാഷങ്ങളെയൊക്കെയും ഞാനതിജീവിച്ചുകഴിഞ്ഞു,
സ്വപ്നങ്ങളെ താലോലിക്കാതിരിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു
പീഡനാനുഭവമായിരിക്കുന്നു ഇന്നെന്റെ ജീവിതാനുഷ്ഠാനം,
ഹൃദയത്തിനു പെറുക്കാൻ ശേഷിച്ചതുതിർമണികൾ മാത്രവും.
നിശിതമായൊരു ദുർവിധിയുടെ ശീതക്കാറ്റു വീശിയടിച്ചപ്പോൾ
ഞാൻ കൊരുത്ത പൂമാല വാടിക്കൊഴിഞ്ഞുപോയിരിക്കുന്നു;
പിന്നെയും ഞാൻ ജീവിക്കുന്നു, ഏകനായി, പരിത്യക്തനായി,
ഇനിയെന്നാണെന്റെ അവസാനമുണ്ടാവുകയെന്ന ചിന്തയുമായി.
ശിശിരത്തിന്റെ നിർദ്ദയപ്രഹരമേറ്റു പരാജയം സമ്മതിച്ചവൻ,
ഏകൻ, ആരുമോർക്കാത്തവൻ, ജീവിതം കൊണ്ടുതുലച്ചവൻ,
മഞ്ഞുകാലം ചൂളം കുത്തുമ്പോൾ ഞാനിരുന്നു വിറയ്ക്കുന്നു,
ഒരു പടുമരത്തിന്റെ നഗ്നമായ ചില്ലയിൽ ശേഷിച്ചൊരിലയായി.
(1821)

പ്രവാചകൻ 


ഒരന്തർദ്ദാഹത്താലുള്ളുപൊരിഞ്ഞും വലഞ്ഞും
ഒരു മരുപ്പറമ്പിന്റെ മ്ളാനതയിലൂടെ ഞാനലഞ്ഞു.
പാതകൾ കൂടിപ്പിരിയുന്നിടത്തു പിന്നെ ഞാൻ കണ്ടു,
ആറു ചിറകുള്ളവൻ, അഗ്നിമാനൊരു മാലാഖയെ.
ഒരു സ്വപ്നനിദ്ര പോലെ ലോലമായ വിരലുകളാൽ
തൂവൽ പോലെന്റെ കണ്ണുകളിലവനൊന്നു തൊട്ടു;
ഒരു ഗരുഢന്റെ വിസ്മിതനേത്രങ്ങൾ പോലെ
ദീർഘദർശനങ്ങൾക്കായവ മലർക്കെത്തുറന്നു.
കാതിലവന്റെ കൈ തൊടുമ്പോൾ ഞാൻ കേട്ടു,
ഒരു പെരുംകടലലയ്ക്കുന്ന പ്രചണ്ഡാരവങ്ങൾ,
ഭ്രമണപഥങ്ങളിൽ ഗ്രഹങ്ങളുടെ പ്രകമ്പനങ്ങൾ,
മാലാഖമാർ ചിറകെടുക്കുന്ന ഇടിമുഴക്കങ്ങൾ,
അടിക്കടലിളക്കിമറിയ്ക്കുന്ന കടലുരുവങ്ങൾ,
മരച്ചാറിരച്ചുകേറുന്ന വിദൂരവൃക്ഷനിരകൾ.
പിന്നെയെന്റെ മുഖത്തേക്കവൻ കുനിഞ്ഞുനിന്നു,
എന്റെ പാപിഷ്ഠമായ നാവവൻ പിഴുതെടുത്തു,
അതിന്റെ പെരുംനുണകളെ, അലസവാചാലതയെ.
ചോരക്കൈ കൊണ്ടെന്റെ വായവൻ വലിച്ചുകീറി,
ഒരു സർപ്പത്തിന്റെ പിളർനാവുള്ളിലവൻ തിരുകിക്കേറ്റി.
പാളുന്ന വാളെടുത്തെന്റെ നെഞ്ചവൻ വെട്ടിപ്പിളർന്നു,
എന്റെ പിടയ്ക്കുന്ന ഹൃദയമവൻ പറിച്ചെടുത്തു,
എരിയുന്നൊരു കനല്ക്കട്ടയവൻ പകരം വച്ചു.
ആ മരുപ്പറമ്പിലസ്തപ്രജ്ഞനായി ഞാൻ കിടക്കെ
ദൈവകല്പന വിളിച്ചുപറയുന്നതിങ്ങനെ ഞാൻ കേട്ടു:
“എഴുന്നേല്ക്ക, പ്രവാചകാ! കണ്ണും കാതും തുറക്കുക.
എന്റെ ഹിതം നടത്തുക, എനിക്കു സാക്ഷ്യം നില്ക്കുക.
ഇരുളുന്ന കടലും മങ്ങുന്ന കരകളുമലയുക,
ജീവിക്കുന്ന വചനം കൊണ്ടു ഹൃദയങ്ങളെരിക്കുക!“
(1826)

പുഷ്പം 

ഒരു പുസ്തകത്തിന്റെ താളുകൾക്കിടയിൽ
ഒരു പൂവു  ഞാൻ കണ്ടു;
ഉണങ്ങിയും മണം വറ്റിയും
ആരുടെയുമോർമ്മയിലില്ലാതെയും.
വിചിത്രമായൊരു മനോരാജ്യത്തി-
ലെന്റെ മനസ്സലയുകയായി.
അതു വിടർന്നുനിന്നതെവിടെ?
എപ്പോ,ളേതു വസന്തത്തിൽ?
എത്ര നാളതു വിരിഞ്ഞുനിന്നു?
പിന്നയാരതിറുത്തെടുത്തു?
അപരിചിതമായൊരു കൈ,
അതോ എനിക്കറിയുന്നൊരാൾ?
എന്തിനാണയാളതിനെ
ഈ താളുകൾക്കിടയിൽ വച്ചതും?
ഒരു പ്രണയസല്ലാപത്തിന്റെ ഓർമ്മയ്ക്കോ,
ഒരു വിടപറയലിന്റെ ഓർമ്മയ്ക്കോ?
ഒരു പാടത്തിന്റെ മൌനത്തിലൂടെ,
ഒരു കാടിന്റെ തണലിനടിയിൽ
ഒരേകാന്തസഞ്ചാരത്തിന്റെ ഓർമ്മയ്ക്കോ?
എവിടെയാണയാളിപ്പോൾ, അവളും?
ലോകത്തിന്റെ ഏതു കോണിൽ?
അവരുമതോ മാഞ്ഞുപോയോ,
ഈ താളുകൾക്കിടയിലെ പൂവു പോലെ?
(1828)

ഓർമ്മ


മനുഷ്യന്റെ കാതുകളിൽ പകലിന്റെ ആരവങ്ങളൊടുങ്ങിയതില്പിന്നെ,
നിശബ്ദനഗരത്തിനു മേൽ രാത്രിയുടെ കരിമ്പടമിഴഞ്ഞുവീണതില്പിന്നെ,
ഒരു നാളു മുഴുവനുമുഴുതുമറിച്ചവരുറക്കത്തിന്റെ വിള കൊയ്തതില്പിന്നെ,
എന്റെ നേരം തുടങ്ങുകയായി: നിദ്രാവിഹീനങ്ങൾ, അസ്വസ്ഥയാമങ്ങൾ.
രാത്രിയിഴഞ്ഞുനീളവെ പശ്ചാത്താപത്തിന്റെ സർപ്പദംശനം ഞാനറിയുന്നു,
വിഷച്ചൂടിലെന്റെ ഭാവന തിളയ്ക്കുന്നു, നീറിനീറി നെഞ്ചു മരയ്ക്കുന്നു.
ഉറക്കം വരാത്ത കണ്ണുകൾക്കു മുന്നിലപ്പോൾ ഓർമ്മ വച്ചുകാട്ടുകയായി,
മൌനത്തിന്റെ ഭാഷയിൽ വരിവരിയായി ചുരുൾ നിവരുന്നൊരു ചുരുണ.
ഞാൻ ജീവിച്ച ജീവിതത്തിന്റെ ബീഭത്സരേഖ  വായിച്ചുനോക്കുമ്പോൾ
ഈ ലോകത്തെയാകെ ഞാൻ പഴിയ്ക്കുന്നു, എനിയ്ക്കുടലു വിറയ്ക്കുന്നു,
നെഞ്ചു ചുടുന്ന കണ്ണീരുമൊഴുക്കി ഞാൻ പരിതപിക്കുന്നു; പക്ഷേ,
ആ ശോകകഥയിലൊരു  വരി പോലും ഞാൻ മായ്ച്ചെഴുതുകയുമില്ല.

(1828)

എന്റെ പേരു നിനക്കെന്താവാൻ...


എന്റെ പേരു നിനക്കെന്താവാൻ?
ഒരു ദാരുണശബ്ദം പോലതു മാഞ്ഞുപോകും,
ഏതോ വിദൂരതീരത്തലച്ചുവീഴുന്ന തിര പോലെ,
ഇരുളു വീഴുന്ന കാടിന്റെ നെടുവീർപ്പു പോലെ.

പഴയൊരാൽബത്തിലെ പേരുകൾക്കിടയിൽ
ജീവനറ്റ പാടായതു വീണുകിടക്കും,
വള്ളികൾ പിണഞ്ഞുകൂടിയ ശവമാടത്തിന്മേൽ
അറിയാത്ത ഭാഷയിലെഴുതിയ വരി പോലെ.

എങ്കിലെന്റെ പേരിലെന്തിരിക്കുന്നു?-
പുതുസ്വപ്നങ്ങളിരച്ചുകേറുമ്പോളെന്നോ മറന്ന ഭൂതകാലം;
സൌമ്യമായൊരോർമ്മയുടെ തെളിഞ്ഞ കതിരുകൾ
നിന്റെയാത്മാവിലതു വീശുകയുമില്ല.

എന്നാലൊരിക്കൽ, മൂകശോകവുമായിരിക്കുമ്പോൾ
നെടുവീർപ്പോടെ നീയെന്റെ പേരുച്ചരിക്കും,
അയാളെന്നെ മറന്നിട്ടില്ലെന്നു നീ മന്ത്രിക്കും,
എന്നെയോർത്തൊരു ഹൃദയം മിടിക്കുന്നുവെന്നും.
(1830)

മേഘം 


വീശിക്കടന്നൊരു ചണ്ഡവാതത്തിന്റെ ശേഷിച്ച മേഘമേ,
മാനത്തിന്റെ ദീപ്തനീലിമയിലിപ്പോളേകനായി നീയൊഴുകുന്നു,
വിഷാദത്തിന്റെ നിഴലുമിഴച്ചേകനായി നീയലഞ്ഞുനടക്കുന്നു,
തിമിർക്കുന്ന പകലിനുമേലേകാന്തശോകത്തിന്റെ കരി പുരട്ടുന്നു.
അല്പം മുമ്പായിരുന്നില്ലേ, ആകാശമാകെ നീ പിടിച്ചുലച്ചതും
മിന്നല്പിണറിന്റെ പിളർന്ന നാവുകളുമായി നീയോടിനടന്നതും,
കാടിനും തടത്തിനും മേൽ നിഗൂഢതടിതങ്ങൾ മുഴക്കിയതും,
വരണ്ടുണങ്ങിയ മണ്ണിന്റെ ദാഹമടക്കാൻ പെയ്തിറങ്ങിയതും?
മതി, ഇനി പൊയ്ക്കോളൂ! നിന്റെ കരുത്തിന്റെ കാലം കഴിഞ്ഞു!
മണ്ണിനു നവോന്മേഷമായിരിക്കുന്നു, മഴ തോർന്നും കഴിഞ്ഞു;
മരങ്ങളിൽ തളിരിലകളെ തഴുകിയെത്തുന്ന തെന്നലാവട്ടെ,
ശമം കൊണ്ട മാനത്തു നിന്നെ ആട്ടിയോടിക്കുകയും ചെയ്യും.
(1835)


ജറോം വൈഡ്മാൻ - എന്റെ അച്ഛൻ ഇരുട്ടത്തിരിക്കുന്നു



എന്റെ അച്ഛന്‌ ഒരു വിചിത്രസ്വഭാവമുണ്ട്. ഇരുട്ടത്ത് ഒറ്റയ്ക്കിരിക്കാൻ ആൾക്കിഷ്ടമാണ്‌. ചിലപ്പോൾ വളരെ വൈകിയാണ്‌ ഞാൻ വീട്ടിലെത്തുക. വീട് ഇരുട്ടടച്ചുകിടക്കുകയാണ്‌. അമ്മയെ ശല്യപ്പെടുത്തേണ്ടെന്ന വിചാരത്താൽ ഞാൻ ശബ്ദമുണ്ടാക്കാതെ വീട്ടിനുള്ളിൽ കയറും. അമ്മയ്ക്ക് ഉറക്കം കുറവാണ്‌. ശബ്ദമുണ്ടാക്കാതെ എന്റെ മുറിയിൽ കടന്ന്, ലൈറ്റിടാതെതന്നെ ഞാൻ വേഷം മാറും. കുടിക്കാൻ വെള്ളമെടുക്കാനായി ഞാൻ അടുക്കളയിലേക്കു ചെല്ലുന്നു. ചെരുപ്പില്ലാത്ത കാലടികൾ ഒരൊച്ചയും ഉണ്ടാക്കുന്നില്ല. അടുക്കളയിലേക്കു കടക്കുമ്പോൾ ഞാൻ അച്ഛനെ തടഞ്ഞു വീഴാൻ പോകുന്നു. അച്ഛനവിടെ പൈജാമയുമിട്ട്, പൈപ്പും വലിച്ചുകൊണ്ട് കസേരയിലിരിക്കുകയാണ്‌.
‘ഹലോ, പപ്പാ.’ഞാൻ പറയുന്നു.
‘ഹലോ, മോനേ.’
‘എന്താ കിടക്കാത്തത്, പപ്പാ?’
‘പോകാം,’ അച്ഛൻ പറയുന്നു.
പക്ഷേ ആൾ അവിടുന്നനങ്ങുന്നില്ല. ഉറക്കം പിടിച്ചേറെനേരം കഴിഞ്ഞാലും എനിക്കു തോന്നുകയാണ്‌, അച്ഛൻ പുകവലിച്ചുംകൊണ്ട് അവിടെയിരുപ്പുണ്ടെന്ന്.
അതുപോലെ പലപ്പോഴും ഞാൻ എന്റെ മുറിയിൽ വായിച്ചുകൊണ്ടിരിക്കുകയായിരിക്കും. കിടക്കുന്നതിനു മുമ്പായി അമ്മ എല്ലാം ഒതുക്കിപ്പെറുക്കിവയ്ക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. എന്റെ കുഞ്ഞനിയൻ കിടക്കാൻ പോകുന്നതു ഞാൻ കേൾക്കുന്നു. എന്റെ പെങ്ങൾ കയറിവരുന്നതു ഞാൻ കേൾക്കുന്നു. കുപ്പികളും ചീപ്പുകളുമായി കുറേ നേരത്തെ ഇടപാടിനു ശേഷം ഒടുവിൽ അവളും നിശ്ശബ്ദയാകുന്നു. അവളും ഉറക്കമായെന്ന് എനിക്കു മനസ്സിലാകുന്നു. അല്പനേരം കഴിയുമ്പോൾ അമ്മ അച്ഛനോട് ഗുഡ്നൈറ്റ് പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. ഞാൻ വായന തുടരുന്നു. അപ്പോഴാണ്‌ എനിക്കു ദാഹം തോന്നുന്നത്. (ഞാൻ ഒരുപാടു വെള്ളം കുടിക്കാറുണ്ട്.) വെള്ളമെടുക്കാനായി ഞാൻ അടുക്കളയിലേക്കു ചെല്ലുന്നു. പിന്നെയും ഞാൻ അച്ഛനു മേൽ തടഞ്ഞുവീഴാൻ പോവുകയാണ്‌. പലപ്പോഴും ഞാൻ ഞെട്ടിത്തരിച്ചുപോകുന്നു. അച്ഛൻ അവിടെയുണ്ടെന്ന് എനിക്കോർമ്മ വരാറില്ല. അച്ഛൻ അവിടെ ഇരിക്കുകയാണ്‌- പൈപ്പും വലിച്ച്, ചിന്തയിൽ മുഴുകി.
‘എന്താ കിടക്കാത്തത്, പപ്പാ?’
‘ഇപ്പൊപ്പോകാം, മോനേ.’
പക്ഷേ പോകുന്നില്ല. പൈപ്പും വലിച്ച്, ചിന്തിച്ചുകൊണ്ട് ആ ഇരുപ്പാണ്‌. എനിക്കതൊരു വേവലാതിയാകുന്നു. എനിക്കതു മനസ്സിലാകുന്നില്ല. എന്തിനെക്കുറിച്ചായിരിക്കും അച്ഛൻ ചിന്തിക്കുന്നത്? ഒരിക്കൽ ഞാൻ ചോദിക്കുകയും ചെയ്തു.
‘എന്താ ചിന്തിക്കുന്നത്, പപ്പാ?’
‘ഒന്നുമില്ല,’ അച്ഛൻ പറഞ്ഞു.
ഒരുതവണ അച്ഛനെ അവിടെത്തന്നെ വിട്ടിട്ട് ഞാൻ കിടക്കാൻ പോയി. കുറേ മണിക്കൂറുകൾ കഴിഞ്ഞ് ഞാൻ ഉണർന്നു. എനിക്കു ദാഹിക്കുന്നുണ്ടായിരുന്നു. ഞാൻ അടുക്കളയിലേക്കു പോയി. ആൾ അവിടെയുണ്ട്. പൈപ്പ് അണഞ്ഞിരുന്നു. എന്നിട്ടും അടുക്കളയുടെ ഒരു മൂലയ്ക്കു തുറിച്ചുനോക്കിക്കൊണ്ട് അവിടെയിരിക്കുകയാണ്‌ അച്ഛൻ. ഒരു നിമിഷം കഴിഞ്ഞപ്പോൾ എനിക്ക് ഇരുട്ടത്ത് കണ്ണു പിടിക്കുമെന്നായി. ഞാൻ വെള്ളമെടുത്തു കുടിച്ചു. അച്ഛൻ അപ്പോഴും അതേ ഇരുപ്പിരുന്ന് തുറിച്ചുനോക്കുകയാണ്‌. ഇമ വെട്ടിയിരുന്നില്ല. ഞാനെന്നൊരാൾ അവിടെയുണ്ടെന്ന ബോധം പോലും അച്ഛനില്ലെന്ന് എനിക്കു തോന്നിപ്പോയി. എനിക്കു പേടി തോന്നി.
‘കിടക്കാത്തതെന്താ, പപ്പാ?’ ‘കിടക്കാം, മോനേ,’ അച്ഛൻ പറഞ്ഞു. ‘നീ പൊയ്ക്കോ, ഞാൻ വന്നോളാം.’ ‘പക്ഷേ, ’ ഞാൻ പറഞ്ഞു, ‘ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായല്ലോ. എന്തു പറ്റി? എന്താണിത്ര ചിന്തിക്കാൻ?’
‘ഒന്നുമില്ല, മോനേ,’ അച്ഛൻ പറഞ്ഞു. ‘ഒന്നുമില്ല. ഇവിടെയിരിക്കുമ്പോൾ ഒരു സുഖം തോന്നുന്നുണ്ട്. അത്ര തന്നെ.’
വിശ്വാസം വരുന്നതായിരുന്നു ആ സംസാരത്തിന്റെ രീതി. ആൾക്കെന്തെങ്കിലും വേവലാതിയുള്ളതായി തോന്നിയില്ല. ഭാവഭേദമില്ലാത്ത, ശാന്തമായ ശബ്ദം. അതെന്നും അങ്ങനെതന്നെയായിരുന്നു. പക്ഷേ എനിക്കതത്ര മനസ്സിലായില്ല. രാത്രി വൈകുവോളം ഇരുട്ടത്ത്, ഒറ്റയ്ക്കിരുന്നിട്ട് എന്തു സുഖം കിട്ടാനാണ്‌? എന്തായിരിക്കും? ഞാൻ എല്ലാ സാദ്ധ്യതകളും പരിശോധിച്ചു. പണമായിരിക്കില്ല. അതെനിക്കറിയാം. ഞങ്ങൾ അത്ര പണക്കാരല്ലെങ്കിലും അതിന്റെ കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടു വന്നാൽ അച്ഛൻ അതു മറച്ചുവയ്ക്കാറില്ല. ആരോഗ്യത്തിന്റെ കാര്യമാകാനും വഴിയില്ല. അതു പറയാതിരിക്കുന്ന ആളല്ല. വീട്ടിലെ മറ്റാരുടെയെങ്കിലും ആരോഗ്യത്തിന്റെ കാര്യവുമല്ല. പണത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒരല്പം താഴെയായാലും ആരോഗ്യത്തിൽ ഞങ്ങൾ ഒരു പടി മേലേതന്നെ. (ഭാഗ്യം, അമ്മ പറയും.) പിന്നെന്തായിരിക്കും? എനിക്കറിയുന്നില്ല. അതുകൊണ്ടുപക്ഷേ, എന്റെ വേവലാതി മാറുന്നുമില്ല. നാട്ടിലെ തന്റെ സഹോദരന്മാരുടെ കാര്യം ചിന്തിക്കുകയാണെന്നു വരുമോ? അല്ലെങ്കിൽ തന്റെ അമ്മയെക്കുറിച്ചും തന്റെ രണ്ടു രണ്ടാനമ്മമാരെക്കുറിച്ചും. അല്ലെങ്കിൽ തന്റെ അച്ഛനെക്കുറിച്ച്. പക്ഷേ അവരൊക്കെ മരിച്ചുകഴിഞ്ഞു. തന്നെയുമല്ല, അവരെക്കുറിച്ച് അച്ഛനിങ്ങനെ ചിന്തിച്ചിരിക്കാനും പോകുന്നില്ല. ചിന്തിചിച്ചിരിക്കുക എന്നാണു ഞാൻ പറഞ്ഞതെങ്കിലും, ശരിക്കും അതു സത്യമല്ല. അച്ഛൻ ചിന്തിചിച്ചിരിക്കുകയല്ല, ചിന്തിക്കുന്നുണ്ടോയെന്നുകൂടി സംശയം തോന്നും. അങ്ങനെ ചിന്താമഗ്നനാവാനും മാത്രം അശാന്തി, സംതൃപ്തനല്ലെങ്കില്ക്കൂടി, ഞാൻ അദ്ദേഹത്തിൽ കണ്ടില്ല.
ഇനിയഥവാ, അച്ഛൻ പറയുന്നതുപോലെയുമാവാം. ഇങ്ങനെയിരിക്കുമ്പോൾ സുഖം തോന്നുന്നുണ്ടാവാം. പക്ഷേ അതെങ്ങനെ സാദ്ധ്യമാവാൻ? എന്റെ മനസ്സമാധാനം പോകുകയാണ്‌.
എന്തിനെക്കുറിച്ചാണച്ഛൻ ചിന്തിക്കുന്നതെന്നറിയാൻ പറ്റിയിരുന്നെങ്കിൽ. അച്ഛൻ ചിന്തിക്കുകയാണെന്നെങ്കിലും അറിയാൻ പറ്റിയിരുന്നെങ്കിൽ. എനിക്കച്ഛനെ സഹായിക്കാൻ കഴിഞ്ഞെന്നുവരില്ല. അച്ഛനു സഹായം വേണമെന്നുപോലുമുണ്ടാവില്ല. അച്ഛൻ പറയുന്നതുപോലെയാണ്‌ കാര്യമെന്നുവരാം. ആൾക്കതു സുഖം നല്കുന്നുണ്ടാവാം.
എന്നാൽ എന്റെ മനഃക്ലേശമെങ്കിലും മാറിയേനേ.
എന്തിനാണച്ഛൻ അവിടെ ഇരുട്ടത്തങ്ങനെ ഇരിക്കുന്നത്? അച്ഛന്റെ മാനസികനില തകരാറിലാവുകയാണോ? അല്ല, അതിനു വഴിയില്ല. അച്ഛനിപ്പോൾ അമ്പത്തിമൂന്നാകുന്നതേയുള്ളു. ആ കൂർമ്മബുദ്ധി പണ്ടേപ്പോലെതന്നെയുണ്ട്. വാസ്തവം പറഞ്ഞാൽ, ഏതു രീതിയിലും അച്ഛൻ പണ്ടേപ്പോലെതന്നെയാണ്‌. ഇപ്പോഴും ബീറ്റ്റൂട്ട് സൂപ്പിഷ്ടമാണ്‌. ഇപ്പോഴും ടൈംസിന്റെ രണ്ടാമത്തെ സെൿഷനാണ്‌ ഒന്നാമതു വായിക്കുക. ഇന്നും വിംഗ് കോളറാണുപയോഗിക്കുന്നത്. ഇപ്പോഴും അച്ഛന്റെ വിശ്വാസം  ഡെബ്സ്* ആയിരുന്നെങ്കിൽ രാജ്യം രക്ഷപെട്ടേനേയെന്നും ടി. ആർ.* സാമ്പത്തികതാല്പര്യങ്ങളുടെ ചട്ടുകമായിരുന്നുവെന്നുമാണ്‌. ഏതു രീതിയിലും അച്ഛനു മാറ്റമൊന്നുമില്ല. അഞ്ചുകൊല്ലം മുമ്പത്തേതിൽ നിന്നു പ്രായം കൂടിയെന്നുപോലും തോന്നില്ല. എല്ലാവർക്കും അതേ അഭിപ്രായമാണ്‌. അന്നത്തെപ്പോലെതന്നെ ഇന്നും, അവർ പറയുന്നു. പക്ഷേ അച്ഛൻ ഇരുട്ടത്തിരിക്കുകയാണ്‌, ഒറ്റയ്ക്ക്, പുകവലിച്ചുംകൊണ്ട്, നേരേ മുന്നിലേക്കു തുറിച്ചുനോക്കിക്കൊണ്ട്, കണ്ണിമ വെട്ടാതെ, രാത്രി ഏറെ വൈകും വരെ.
അച്ഛൻ പറയുന്നതുപോലെയാണു കാര്യമെങ്കിൽ, സുഖം തോന്നിയിട്ടാണ്‌ അങ്ങനെയിരിക്കുന്നതെങ്കിൽ ഞാനതു വിട്ടുകളഞ്ഞേക്കാം. അഥവാ, അങ്ങനെയല്ലെന്നു വന്നാലോ? എന്റെ ഗ്രഹിതത്തിനപ്പുറത്തെന്തെങ്കിലുമാണെങ്കിലോ? അച്ഛനു സഹായം വേണ്ടതാണെന്നുവരാം. അച്ഛനെന്താണു മിണ്ടാത്തത്? നീരസം കാണിക്കുകയോ ചിരിക്കുകയോ കരയുകയോ ചെയ്യാത്തത്? എന്താണെന്തെങ്കിലുമൊന്നു ചെയ്യാത്തത്? എന്തിനാണു വെറുതേ ഒറ്റയിരുപ്പിങ്ങനെ ഇരിക്കുന്നത്? ഒടുവിൽ, എനിക്കു ദേഷ്യം വരികയാണ്‌. അതെന്റെ ജിജ്ഞാസയ്ക്കു ശമനം കിട്ടാത്തതുകൊണ്ടാവാം. അല്ലെങ്കിൽ എന്റെ വേവലാതി കാരണമാവാം. അതെന്തായാലും എനിക്കു ദേഷ്യം വരികയാണ്‌.
‘എന്തെങ്കിലും പ്രശ്നമുണ്ടോ, പപ്പാ?’
‘ഇല്ല മോനേ, ഒന്നുമില്ല.’
ഇത്തവണ പക്ഷേ, പിന്മാറില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്‌ ഞാൻ. എനിക്കു ദേഷ്യം വന്നു.
‘എങ്കില്പിന്നെന്തിനാണ്‌ ഇത്രയും വൈകുന്നതുവരെ ഒറ്റയ്ക്കിരുന്നു ചിന്തിക്കുന്നത്?’
‘ഇങ്ങനെ ഇരിക്കുന്നതൊരു സുഖമാണു മോനേ, എനിക്കതിഷ്ടമാണ്‌.’
എനിക്കൊരു തുമ്പും കിട്ടുന്നില്ല. നാളെയും അച്ഛൻ ഇതുപോലെ ഇവിടെ ഇരിക്കുന്നുണ്ടാവും. എനിക്കു യാതൊന്നും മനസ്സിലാവില്ല. എനിക്കു വേവലാതിയാവും. ഞാൻ വിടാൻ പോകുന്നില്ല. എനിക്കു ദേഷ്യം വന്നു.
‘അല്ല പപ്പാ, എന്തിനെക്കുറിച്ചാണു ചിന്തിക്കുന്നത്? എന്തിനാണിങ്ങനെയിവിടെ വെറുതേ ഇരിക്കുന്നത്? എന്താണ്‌ മനസ്സിനെ അലട്ടുന്നതെന്നു പറയൂ. എന്താണ്‌ ചിന്തിക്കാനുള്ളത്?’
‘അങ്ങനെയൊന്നും ഇല്ല മോനേ, എനിക്കൊരു കുഴപ്പവുമില്ല. ഇവിടിരുന്നാൽ ഒരു സുഖം കിട്ടും. അത്ര തന്നെ. നീ പോയിക്കിടന്നോ, മോനേ.’
എന്റെ കോപം ശമിച്ചുകഴിഞ്ഞിരുന്നു. എന്നാൽ മനസ്സിന്റെ വേവലാതി മാറിയിട്ടില്ല. എനിക്കൊരുത്തരം കിട്ടണം. എന്തു ബാലിശമാണിതെന്ന് എനിക്കു തോന്നുന്നു. എന്താണു കാര്യമെന്ന് അച്ഛൻ എന്നോടു പറയാത്തതെന്ത്? ഇതിനൊരുത്തരം കിട്ടിയില്ലെങ്കിൽ വട്ടു പിടിക്കുമെന്നുപോലും എനിക്കു തോന്നുന്നു. ഞാൻ അങ്ങനെ വിടാൻ തയാറല്ല.
‘പപ്പ എന്തിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്നൊന്നു പറയൂ. എന്താണത്?‘ ’ഒന്നുമില്ല, മോനേ. പ്രത്യേകിച്ചൊന്നിനെക്കുറിച്ചുമില്ല. വെറുതേ അതുമിതുമൊക്കെ.‘ അതൊരു മറുപടിയല്ല.
സമയം കുറേയായിരിക്കുന്നു. തെരുവിൽ ഒരനക്കവുമില്ല, വീട് ഇരുട്ടിലുമാണ്‌. ഞരങ്ങുന്ന പടികൾ ഒഴിവാക്കി ഞാൻ പതുക്കെ കോണി കയറി. താക്കോലെടുത്തു വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ എന്റെ ഞാൻ മുറിയിലേക്കു കടന്നു. വേഷം മാറുമ്പോൾ ദാഹിക്കുന്നുവെന്നു ഞാനോർത്തു.
ചെരുപ്പിടാതെ ഞാൻ അടുക്കളയിലേക്കു നടന്നു. അവിടെയെത്തും മുമ്പേ എനിക്കറിയാം, അച്ഛൻ അവിടെ ഇരുപ്പുണ്ടെന്ന്.
ആ ഇരുട്ടിനേക്കാൾ കനത്ത ഇരുട്ടായി അച്ഛന്റെ കുനിഞ്ഞിരിക്കുന്ന രൂപം എനിക്കു കാണാം. അതേ കസേരയിൽ, കൈമുട്ടുകൾ കാല്മുട്ടിൽ വച്ച്, അണഞ്ഞുകഴിഞ്ഞ പൈപ്പ് കടിച്ചുപിടിച്ച്, ഇമ വിട്ടാതെ മുന്നിലേക്കു തുറിച്ചുനോക്കിക്കൊണ്ട് ഇരിക്കുകയാണച്ഛൻ. ഞാൻ അവിടെയുള്ള കാര്യം അച്ഛൻ അറിഞ്ഞിട്ടില്ലെന്നു തോന്നി.
ഞാൻ കയറിവരുന്നത് അച്ഛൻ കേട്ടിട്ടില്ല. വാതില്ക്കൽ നിശ്ശബ്ദനായി നിന്നുകൊണ്ട് ഞാൻ അച്ഛനെ നിരീക്ഷിച്ചു.
എവിടെയും ഒരനക്കവുമില്ല; എന്നാൽ രാത്രി നിറയെ കുഞ്ഞുശബ്ദങ്ങളാണ്‌. അനക്കമില്ലാതെ അവിടെ നില്ക്കുമ്പോൾ ഞാൻ അവ ശ്രദ്ധിക്കാൻ തുടങ്ങി. ഐസ്ബോക്സിനു മുകളിൽ ടൈംപീസിന്റെ മിടിപ്പ്. കുറേയപ്പുറത്തുകൂടി കടന്നുപോകുന്ന ഒരു മോട്ടോർവാഹനത്തിന്റെ പതിഞ്ഞ ഇരമ്പം. തെരുവിൽ ഇളംകാറ്റിളക്കിവിടുന്ന കടലാസ്സുകളുടെ മർമ്മരം. ഉയർന്നും താണും ഒരു മന്ത്രിക്കുന്ന ശബ്ദം, പതിഞ്ഞ ശ്വാസോച്ഛ്വാസം പോലെ.
ഹൃദ്യമായിരുന്നു അത്.
തൊണ്ടയിലെ വരൾച്ച എന്നെ ഓർമ്മപ്പെടുത്തി. ഞാൻ പെട്ടെന്ന് അടുക്കളയിലേക്കു കടന്നു.
‘ഹലോ, പപ്പാ.’
‘ഹലോ, മോനേ’ അച്ഛൻ പറയുന്നു. പതിഞ്ഞ്, സ്വപ്നത്തിലെന്നപോലെയുമാണ്‌ അച്ഛന്റെ ശബ്ദം.
അച്ഛൻ ഇരിക്കുന്നിടത്തു നിന്നിളകുകയോ നോട്ടം മാറ്റുകയോ ചെയ്യുന്നില്ല.
എനിക്കു ടാപ്പ് കണ്ടുപിടിക്കാൻ പറ്റുന്നില്ല. തെരുവുവിളക്കിൽ നിന്ന് ജനാലയിലൂടെത്തുന്ന വെളിച്ചത്തിന്റെ മങ്ങിയ നിഴൽ ഉള്ളിലെ ഇരുട്ടിനെ പിന്നെയും ഇരുണ്ടതാക്കുന്നതേയുള്ളു. മുറിയുടെ നടുക്കുള്ള നീളം കുറഞ്ഞ ചങ്ങലയിലേക്കു കൈയെത്തിച്ച് ഞാൻ ലൈറ്റിന്റെ സ്വിച്ചിട്ടു.
ഒരടി കൊണ്ടപോലെ ഞെട്ടിക്കൊണ്ട് അച്ഛൻ നിവർന്നിരുന്നു.
‘എന്തു പറ്റി, പപ്പാ?’ ഞാൻ ചോദിച്ചു. ‘ഒന്നുമില്ല,’ അച്ഛൻ പറഞ്ഞു, ‘എനിക്ക് വെളിച്ചം ഇഷ്ടമല്ല.’
‘വെളിച്ചത്തിനെന്താ കുഴപ്പം?’ ഞാൻ ചോദിച്ചു.
‘എന്താ കുഴപ്പമെന്നോ? ഒന്നുമില്ല,’ അച്ഛൻ പറഞ്ഞു.
‘എനിക്ക് വെളിച്ചം ഇഷ്ടമല്ല.’
ഞാൻ ലൈറ്റണച്ചു. സാവധാനം വെള്ളം കുടിച്ചു. ക്ഷോഭിക്കരുത്, ഞാൻ എന്നോടുതന്നെ പറഞ്ഞു. എനിക്കിതിന്റെ അടിവേരു കണ്ടെത്തണം.
‘എന്താ ഉറങ്ങാൻ കിടക്കാത്തത്? ഇത്ര ഇരുട്ടുന്നതു വരെ ഇവിടെ ഇങ്ങനെ ഇരിക്കുന്നതെന്തിനാണ്‌?’ ‘ഇതാണ്‌ സുഖം,’ അച്ഛൻ പറഞ്ഞു, ‘ലൈറ്റുമായി എനിക്കത്ര പരിചയമില്ല. അങ്ങു യൂറോപ്പിൽ ഞാൻ കുട്ടിയായിരിക്കുമ്പോൾ ലൈറ്റുണ്ടായിരുന്നില്ല.‘
എന്റെ ഹൃദയം ഒരു നിമിഷം മിടിക്കാൻ മറന്നു, ആഹ്ലാദത്തോടെ ഞാനൊന്നു ശ്വാസം പിടിച്ചു.
എനിക്കു കാര്യങ്ങൾ മനസ്സിലാകുന്നതായി ഞാൻ വിചാരിച്ചുതുടങ്ങുന്നു. ഓസ്ട്രിയയിലെ തന്റെ ബാല്യകാലത്തെക്കുറിച്ച് അച്ഛൻ പറഞ്ഞിട്ടുള്ളത് ഞാനോർക്കുന്നു. ക്രെച്മ (സത്രം)യും* അവിടെ ബാറിനു പിന്നിൽ നില്ക്കുന്ന മുത്തച്ഛനും എന്റെ കണ്മുന്നിലെത്തുന്നു. രാത്രി വളരെ വൈകിയിരിക്കുന്നു, പതിവുകാരെല്ലാം പൊയ്ക്കഴിഞ്ഞു, മുത്തച്ഛൻ പാതിമയക്കത്തിലാണ്‌. കനലുകൾ കൂടിക്കിടക്കുന്നതെനിക്കു കാണാം; ആളിക്കത്തിയിരുന്ന ഒരു തീക്കുണ്ഡത്തിന്റെ ബാക്കിയാണത്.
മുറിയിൽ ഇരുട്ടായിക്കഴിഞ്ഞു, ഇരുട്ടിനു പിന്നെയും കട്ടി കൂടുകയുമാണ്‌. ഒരു കൂറ്റൻനെരുപ്പോടിന്റെ ഒരരികത്തെ വിറകുകൂനയിന്മേൽ കുത്തിയിരിക്കുന്ന ഒരു കൊച്ചുപയ്യനെ ഞാൻ കാണുന്നു; അവന്റെ സ്വപ്നനിമഗ്നമായ കണ്ണുകൾ കെട്ടണഞ്ഞ തീയുടെ നിറംകെട്ട അവശിഷ്ടങ്ങളിലാണ്‌.
ആ കുട്ടി എന്റെ അച്ഛനാണ്‌. അച്ഛനെയും നോക്കിക്കൊണ്ട് നിശ്ശബ്ദനായി വാതില്ക്കൽ നിന്ന ആ നിമിഷങ്ങളിലെ ആഹ്ലാദം ഞാനോർക്കുന്നു.
’പ്രശ്നമൊന്നുമില്ലെന്നാണോ പറയുന്നത്? ഇരുട്ടത്തിരിക്കുന്നത് അതിഷ്ടമായതുകൊണ്ടാണോ, പപ്പാ?‘ സന്തോഷാധിക്യത്താൽ ശബ്ദമുയർത്താതിരിക്കാൻ എനിക്കു പണിപ്പെടേണ്ടിവരുന്നു. ’അതുതന്നെ,‘ അച്ഛൻ പറയുന്നു, ’ലൈറ്റിന്റെ വെട്ടത്തിൽ എനിക്കു ചിന്തിക്കാൻ പറ്റില്ല.‘ ഞാൻ ഗ്ലാസ് താഴെ വച്ചിട്ട് എന്റെ മുറിയിലേക്കു പോകാൻ തിരിഞ്ഞു.
‘ഗുഡ് നൈറ്റ്, പപ്പാ.’ ഞാൻ പറഞ്ഞു.
‘ഗുഡ് നൈറ്റ്,’ അച്ഛൻ പറഞ്ഞു.
അപ്പോഴാണ്‌ എനിക്കോർമ്മ വരുന്നത്. ഞാൻ തിരിഞ്ഞുനിന്നു. ‘എന്താണു ചിന്തിക്കുന്നതപ്പാ?’ ഞാൻ ചോദിച്ചു.
അച്ഛന്റെ ശബ്ദം അങ്ങകലെ നിന്നു വരുന്നതുപോലെ തോന്നി. പഴയതുപോലെ ശാന്തവും ഭാവഭേദമില്ലാത്തതുമാണത്. ‘ഒന്നുമില്ല,’ അച്ഛൻ പതുക്കെ പറഞ്ഞു, ‘വിശേഷിച്ചൊന്നുമില്ല.’
***


*ഡെബ്സ് Eugene Debs (1855-1926)- യു.എസ്സ് സോഷ്യലിസ്റ്റ്; അഞ്ചു തവണ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു.
*ടി. ആർ. Theodore Roosevelt (1858-1919)- 1901 മുതൽ 1909 വരെ യു.എസ് പ്രസിഡന്റായിരുന്നു.
*ക്രെച്മ Kretchma- സത്രം എന്നർത്ഥം വരുന്ന യിദ്ദിഷ് പദം.
ജറോം വൈഡ്മാൻ Jerom Weidman (1913-1998)- യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ ജൂതകുടുംബത്തിൽ ജനിച്ചു. താൻ ജനിച്ചുവളർന്ന ന്യൂയോർക്ക് നഗരത്തെയും തന്റെ ജൂതപാരമ്പര്യത്തെയും വിമർശനാത്മകമായി സമീപിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും നാടകങ്ങളും. I Can Get It for You Wholesale(1937), What's in It for Me? (1938) എന്നിവയാണ്‌ പ്രധാനപ്പെട്ട നോവലുകൾ. Fiorello! എന്ന നാടകത്തിന്‌ 1960ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചു.

2019, ജൂൺ 13, വ്യാഴാഴ്‌ച

ഫ്യോദർ സോലൊഗബ് - വെളുത്ത പട്ടി



ഒറ്റപ്പെട്ടുകിടക്കുന്ന ഒരു ടൗണിലെ ആ വർക്ക്ഷോപ്പിനെ സംബന്ധിച്ച സർവ്വതും അലക്സാന്ദ്ര ഇവാനോവ്നയെ വെറി പിടിപ്പിച്ചു- യന്ത്രങ്ങളുടെ നിർത്തില്ലാത്ത കടകടശബ്ദം, മാനേജർമാരുടെ ശാസനകൾ, ഡിസൈനുകൾ. അവൾ അവിടെ അപ്രന്റീസായി കയറിയതാണ്‌. തയ്യല്ക്കാരിയായി കയറ്റം കിട്ടിയിട്ട് കുറേ വർഷങ്ങളായിരിക്കുന്നു. പക്ഷേ അലക്സാന്ദ്ര ഇവാനോവ്നയ്ക്ക് യാതൊന്നും കണ്ണിനു കണ്ടുകൂടാ. എല്ലാവരോടും അവൾ വഴക്കിട്ടു. അവൾ തന്റെ ദേഷ്യം മൊത്തം തീർത്തത് അപ്രന്റീസുകളുടെ മേലാണ്‌. അവളുടെ നീരസത്തിനിരയായവരിൽ ഒരാൾ തനേച്ക്ക ആയിരുന്നു; തയ്യല്ക്കാരികളിൽ ഏറ്റവും പ്രായം കുറഞ്ഞ തനേച്ക്ക ജോലിക്കു വന്നിട്ട് അധികകാലമായിട്ടില്ല. ആദ്യമൊക്കെ അവൾ ആ അധിക്ഷേപമൊക്കെ മിണ്ടാതെ സഹിച്ചുപോന്നു. ഒടുവിൽ സഹികെട്ടപ്പോൾ അവൾ തിരിച്ചടിച്ചു. ഇവാനോവ്നയുടെ മുഖത്തു നോക്കി വളരെ ശാന്തതയോടെ, എളിമയോടെ, കേട്ടുനിന്നവർക്കു ചിരി വരുന്ന രീതിയിൽ അവൾ പറഞ്ഞു:

“അലക്സാന്ദ്ര ഇവാനോവ്നാ, നിങ്ങൾ വെറുമൊരു പട്ടിയാണ്‌.”

അലക്സാന്ദ്ര ഇവാനോവ്നയ്ക്ക് അതു വലിയ മാനക്കേടായി.

“നീയാണു പട്ടി,” അവൾ ഉറക്കെപ്പറഞ്ഞു.

തനേച്ക്ക തയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ തയ്യൽ മാറ്റിവച്ചിട്ട് ഒച്ച പൊന്തിക്കാതെ സാവധാനം പറഞ്ഞു: 

“എപ്പോഴും ഈ മോങ്ങൽ തന്നെ...ശരിക്കുമൊരു പട്ടി...പട്ടിയുടെ ചെവിയും ആട്ടാനൊരു വാലും...എന്നാണെന്നറിയില്ല നിങ്ങളെ അടിച്ചുപുറത്താക്കാൻ പോകുന്നത്...പുഴുത്ത ചാവാലിപ്പട്ടി.“

തനേച്ക്ക ചെറുപ്പമാണ്‌; കവിളു തുടുത്ത, ഉടൽ കൊഴുത്ത ഒരു പെൺകുട്ടി; നിഷ്കളങ്കമായ ആ മുഖത്തു പക്ഷേ, ഒരു കുസൃതിത്തരവും കണ്ടെടുക്കാമായിരുന്നു. കാലിൽ നിന്നു ചെരുപ്പൂരിമാറ്റി, അപ്രന്റീസിന്റെ യൂണിഫോമുമിട്ട് മുഖത്തു ഗൗരവവുമായി ഇരിക്കുകയാണവൾ; അവളുടെ കണ്ണുകൾ പളുങ്കു പോലെ തെളിഞ്ഞതായിരുന്നു; വെളുത്ത നെറ്റിയിൽ വളഞ്ഞുകുത്തിനില്ക്കുന്ന പുരികക്കൊടികൾ; ദൂരെ നിന്നു നോക്കുമ്പോൾ കറുത്തതായി തോന്നുന്ന കടുംതവിട്ടുനിറമായ നീളൻമുടി ആ മുഖത്തിനു ചട്ടമിടുന്നപോലെ വീണുകിടന്നിരുന്നു. തനേച്ക്കയുടെ ശബ്ദം തെളിഞ്ഞതും ഇമ്പമുള്ളതും വശ്യവുമായിരുന്നു; അവളുടെ വാക്കുകളല്ല, ശബ്ദം മാത്രമാണു കേൾക്കുന്നതെങ്കിൽ കേട്ടുനില്ക്കുന്നവർക്കു തോന്നും, അവൾ അലക്സാന്ദ്ര ഇവാനോവ്നയെ പുകഴ്ത്തി എന്തോ പറയുകയാണെന്ന്.

മറ്റു തയ്യല്ക്കാരികൾക്കു ചിരി വന്നു; അപ്രന്റീസുകൾ അമർത്തിച്ചിരിച്ചു; അവൾ ഏപ്രൺ കൊണ്ടു മുഖം മറച്ചിട്ട് അലക്സാന്ദ്ര ഇവാനോവ്നയെ ഏറുകണ്ണിട്ടു നോക്കി. അലക്സാന്ദ്ര ഇവാനോവ്നയാവട്ടെ, കോപം കൊണ്ട് വിളറിവെളുത്തുനില്ക്കുകയായിരുന്നു.

”തെണ്ടീ!“ അവൾ അലറി, ” ഞാൻ നിന്റെ ചെവി രണ്ടും പറിച്ചെടുക്കും! നിന്റെ തലയിൽ ഒറ്റ മുടി പോലും ഞാൻ വച്ചേക്കില്ല!“

അതിനു മറുപടിയായി സൗമ്യസ്വരത്തിൽ തനേച്ക്ക ഇങ്ങനെ പറഞ്ഞു:

”അതിന്‌ ആ കൈപ്പത്തിക്ക് ഇത്രയും നീളം പോരല്ലോ...ഈ പട്ടി കുരയ്ക്കുകയും കടിക്കുകയും ചെയ്യും...ഒരു തുടലു വാങ്ങേണ്ടിവരും...“

അലക്സാന്ദ്ര ഇവാനോവ്ന തനേച്ക്കയുടെ നേർക്കു പാഞ്ഞുചെല്ലാനാഞ്ഞു. പക്ഷേ, തനേച്ക്കയ്ക്ക് തയ്ച്ചുകൊണ്ടിരുന്നതു മാറ്റിവച്ച് എഴുന്നേല്ക്കാനിട കിട്ടും മുമ്പേ സ്ഥാപനത്തിന്റെ ഉടമസ്ഥ, നല്ല വലിപ്പവും ചിരിക്കാത്ത മുഖവുമായി ഒരു സ്ത്രീ, അകത്തേക്കു കടന്നുവന്നു.

”അലക്സാന്ദ്ര ഇവാനോവ്നാ, എന്താ ഈ പുകിലിന്റെയൊക്കെ അർത്ഥം?“ അവർ ഗൗരവത്തിൽ ചോദിച്ചു.

അലക്സാന്ദ്ര ഇവാനോവ്നയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നു: ”ഐറിന പെട്രോവ്നാ, എന്നെ പട്ടിയെന്നു വിളിക്കരുതെന്ന് ഇവളോടൊന്നു പറയൂ.“ 

തനേച്ക്ക തന്റെ വക പരാതി നിരത്തി: ”ഇവരെപ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് ചാടിക്കടിക്കാൻ വരും; ഒരു കാര്യവുമില്ലാതെ എന്തിനും ശകാരമാണ്‌.“

പക്ഷേ ഐറിന പെട്രോവ്ന അവളെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു: ”തനേച്ക്കാ, നീ നല്ലപിള്ള ചമയുകയൊന്നും വേണ്ട. ഇതിനൊക്കെ തുടക്കമിട്ടതു നീയല്ലെന്നു പറയാമോ? ഇപ്പോൾ ഒരു തയ്യല്ക്കാരിയായെന്നു വച്ച് വലിയ ആളായെന്നൊന്നും കരുതേണ്ട. നിന്റെ അമ്മയെ ഓർത്തിട്ടാണ്‌, അല്ലെങ്കിൽ...“

തനേച്ക്കയുടെ മുഖം ചുവന്നു; എന്നാലും പെരുമാറ്റത്തിലെ ആ അയ്യോപാവത്തം അവൾ കൈവിട്ടില്ല: ”ഇത്തവണ ക്ഷമിക്കണം, ഐറിന പെട്രോവ്നാ. ഇനി ഇങ്ങനെയുണ്ടാവില്ല. എന്നാലും എന്റെ മാത്രം കുഴപ്പവുമല്ല...“

അലക്സാന്ദ്ര ഇവാനോവ്ന വീട്ടിലെത്തിയത് ദേഷ്യം കൊണ്ട് ജ്വരം പിടിച്ചപോലെയാണ്‌. തനേച്ക്ക തന്റെ ദൗർബല്യം കണ്ടുപിടിച്ചിരിക്കുന്നു.

“പട്ടി! അതെ, ഞാനൊരു പട്ടി തന്നെ,” അലക്സാന്ദ്ര ഇവാനോവ്ന മനസ്സിൽ പറഞ്ഞു, “ അതിന്‌ അവൾക്കെന്തു വേണം! അവൾ പാമ്പോ കുറുക്കനോ ആണോയെന്ന് ഞാൻ നോക്കാൻ പോയിട്ടുണ്ടോ? അവൾ എന്താണെന്ന് എനിക്കും വേണമെങ്കിൽ കണ്ടുപിടിക്കാം, പക്ഷേ ഞാൻ അതും പറഞ്ഞു നടക്കില്ലെന്നേയുള്ളു- പട്ടിയെന്താ, മറ്റു ജന്തുക്കളേക്കാൾ മോശമാണോ?”

തെളിഞ്ഞ വേനല്ക്കാലരാത്രി ആലസ്യത്തോടെ നിശ്വസിച്ചു; അടുത്ത പാടങ്ങളിൽ നിന്നു വീശിയെത്തിയ ഒരിളംതെന്നൽ തെരുവുകളിലൂടെ കടന്നുപോയി. തെളിഞ്ഞും നിറഞ്ഞും ചന്ദ്രൻ ഉദിച്ചുയർന്നു: വളരെപ്പണ്ട്, മറ്റൊരിടത്ത്, സ്വാതന്ത്ര്യത്തോടെ ഓടിനടക്കുകയും ഈ മണ്ണിൽ തങ്ങളനുഭവിക്കുന്ന വ്യഥകളോർത്ത് ഓരിയിടുകയും ചെയ്തിരുന്ന വന്യജന്തുക്കൾക്കു വീടായ വിപുലവും പരിത്യക്തവുമായ പുല്മേടുകൾക്കു മേൽ ഉദിച്ചുയർന്ന അതേ ചന്ദ്രൻ. ആ സ്ഥലത്തെന്നപോലെ, അതേ കാലത്തെന്നപോലെ, അതേ ചന്ദ്രൻ.

ഇപ്പോഴും, അപ്പോഴെന്നപോലെ, അവളുടെ കണ്ണുകൾ ദാഹം കൊണ്ടെരിഞ്ഞു; അപ്പോഴും വന്യമായിരുന്ന അവളുടെ ഹൃദയം ആ ടൗണിലും പുല്മേടുകളുടെ മഹാവൈപുല്യമോർത്തു ഞെരിഞ്ഞു; ഒരു കാട്ടുജന്തുവിനെപ്പോലെ ഓരിയിടാനുള്ള നീറുന്ന ദാഹം കൊണ്ട് അവലുടെ തൊണ്ട ചുട്ടുപൊള്ളി.

അവൾ വസ്ത്രം മാറാൻ പോവുകയായിരുന്നു; എന്തു കാര്യത്തിന്‌? എന്തായാലും ഉറക്കം വരാൻ പോകുന്നില്ല.

അവൾ വരാന്തയിലേക്കിറങ്ങി. നിലത്തു പാകിയിരുന്ന ഇളംചൂടുള്ള മരപ്പലകകൾ ചവിട്ടടിയിൽ ഞരങ്ങി; അവയിൽ വീണുകിടന്നിരുന്ന മരപ്പൊടിയും മണൽത്തരികളും അവളുടെ കാലടികളിൽ അഹിതകരമല്ലാത്ത ഒരിക്കിളിയുണ്ടാക്കി.

അവൾ പുറത്തേക്കിറങ്ങി. വാതില്പടിയിൽ സ്റ്റെപ്പാനിഡഅമ്മുമ്മ ഇരിക്കുന്നുണ്ടായിരുന്നു; കറുത്ത ഷാളും പുതച്ച്, ഉണങ്ങിച്ചുരുണ്ട ഒരു കറുത്ത രൂപം. അവർ തല താഴ്ത്തി, കൂനിപ്പിടിച്ചിരിക്കുകയായിരുന്നു; തണുത്ത നിലാവത്ത് ചൂടു കായുകയാണവരെന്നു തോന്നി.

അലക്സാന്ദ്ര ഇവാനോവ്ന അവരുടെ അടുത്തു ചെന്നിരുന്നു. അവൾ ഏറുകണ്ണിട്ട് ആ വൃദ്ധയെത്തന്നെ നോക്കുകയായിരുന്നു.തന്റെ കൂടെയിരിക്കുന്നയാളിന്റെ വളഞ്ഞ വലിയ മൂക്ക് ഒരു വയസ്സിക്കിളിയുടെ ചുണ്ടുപോലെ അവൾക്കു തോന്നി. 

“കാക്കയാണോ?” അവൾ സ്വയം ചോദിച്ചു.

തന്റെ ദാഹവും തന്റെ ഭീതികളും മറന്നിട്ട് ഒരു നിമിഷം അവളൊന്നു പുഞ്ചിരിച്ചു. ആ കണ്ടുപിടുത്തത്തിന്റെ ആഹ്ലാദത്തിൽ അവളുടെ കണ്ണുകൾ ഒരു നായയുടെ കൗശലം നിറഞ്ഞ കണ്ണുകൾ പോലെ തിളങ്ങി. വിളറിയ നിലാവെളിച്ചത്തിൽ അവളുടെ വാടിയ മുഖത്തെ ചുളിവുകൾ മാഞ്ഞുപോയി; ഒരു പത്തുകൊല്ലം മുമ്പത്തേതുപോലെ അവൾ ഒന്നുകൂടി ചെറുപ്പമായി, അവളുടെ ഹൃദയത്തിൽ ആഹ്ലാദവും പ്രസരിപ്പും നിറഞ്ഞു. ഇരുണ്ടുകിടക്കുന്ന കുളിപ്പുരയുടെ ജനാലയ്ക്കു മുന്നിൽ ചെന്നിരുന്ന് ചന്ദ്രനെ നോക്കി ഓരിയിടാനുള്ള ത്വര അക്കാലത്തവൾക്കുണ്ടായിരുന്നതുമില്ല.

അവൾ വൃദ്ധയോടു ചേർന്നിരുന്നുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു: “സ്റ്റെപ്പാനിഡ അമ്മുമ്മേ, എനിക്കു നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.”

വൃദ്ധ തല തിരിച്ച് അവളെ നോക്കി; ചുളിവുകൾ ചാലിട്ട ആ ഇരുണ്ട മുഖം കാക്ക കരയുന്ന ഒച്ചയിൽ പറഞ്ഞു: “ഊം, എന്താ മോളേ? എന്താണേലും ചോദിച്ചോ.”

അലക്സാന്ദ്ര ഇവാനോവ്ന ഒന്നമർത്തിച്ചിരിച്ചു; അവളുടെ മെലിഞ്ഞ ചുമലുകൾ നട്ടെല്ലിലൂടെ പാഞ്ഞിറങ്ങിയ ഒരു കുളിരിൽ കിടുങ്ങിവിറച്ചു.

അവൾ വളരെപ്പതുക്കെയാണു പറഞ്ഞത്: “സ്റ്റെപ്പാനിഡ അമ്മുമ്മേ, എനിക്കു തോന്നുന്നു- നേരാണോന്നു പറയണേ- എങ്ങനെയാണതു പറയേണ്ടതെന്നറിഞ്ഞൂട- എന്നാലും അമ്മുമ്മേ, വേറൊന്നും തോന്നരുതേ- ഞാനെന്തെങ്കിലും ഉള്ളിൽ വച്ചു പറയുന്നതല്ല-”

“എന്താണേലും പറഞ്ഞോ, മോളേ, ധൈര്യമായി ചോദിച്ചോ,” വൃദ്ധ പറഞ്ഞു.

തുളച്ചിറങ്ങുന്ന തിളങ്ങുന്ന കണ്ണുകൾ കൊണ്ട് അവർ അലക്സാന്ദ്ര ഇവാനോവ്നയെ നോക്കി. 

“എനിക്കു തോന്നുന്നു, അമ്മുമ്മ - അമ്മുമ്മയ്ക്കൊന്നും തോന്നരുതേ- അമ്മുമ്മ ഒരു കാക്കയാണെന്ന്.”

വൃദ്ധ അവളിൽ നിന്നു നോട്ടം മാറ്റി. അവർ ഒന്നും മിണ്ടാതെ ഒന്നു തലയാട്ടി. ഇപ്പോഴാണ്‌ തനിക്കെന്തോ ഓർമ്മ വന്നതെന്ന മട്ടായിരുന്നു അവർക്ക്. മൂക്കു കൂർത്ത തല കുനിഞ്ഞുതാണു; അവർ ഉറക്കം തൂങ്ങുകയാണെന്ന് അല്ക്സാന്ദ്ര ഇവാനോവ്നയ്ക്കു തോന്നി. ഉറക്കം തൂങ്ങിക്കൊണ്ട് എന്തോ മന്ത്രിക്കുകയാണവർ. തലയാട്ടിക്കൊണ്ട് മറന്നുപോയതെന്തോ ഉരുവിടുകയാണവർ- പണ്ടുകാലത്തെ മന്ത്രങ്ങൾ. 

പുറത്ത് കനത്ത നിശ്ശബ്ദത പരന്നു. ഇരുട്ടോ വെളിച്ചമോ എന്നു പറയാൻ പറ്റിയിരുന്നില്ല. അവ്യക്തമായി ഉച്ചരിക്കപ്പെടുന്ന പ്രാക്തനപദങ്ങളുടെ മന്ത്രശക്തിക്കടിപ്പെട്ടിരിക്കുകയാണു സർവ്വതുമെന്നു തോന്നി. ഒരലസനിർവ്വേദത്തിലാണ്ടുകിടക്കുകയായിരുന്നു എല്ലാം. ഒരു ദാഹം കൊണ്ട് പിന്നെയും അവളുടെ നെഞ്ചെരിഞ്ഞു. അതൊരു സ്വപ്നമോ വിഭ്രമമോ ആയിരുന്നില്ല. പകൽനേരത്തുണ്ടെന്നറിയാത്ത ഒരായിരം പരിമളങ്ങൾ തെളിഞ്ഞുതെളിഞ്ഞുവരികയായിരുന്നു. പ്രാചീനവും ആദിമവുമായ എന്തോ ഒന്നിനെ അവ ഓർമ്മയിലേക്കു കൊണ്ടുവരികയായിരുന്നു, യുഗങ്ങളായി മറവിയില്പെട്ടു കിടന്നതെന്തോ.

കേൾക്കാൻതന്നെയില്ലാത്ത ഒരു ശബ്ദത്തിൽ വൃദ്ധ പറഞ്ഞു: “അതെ, ഞാനൊരു കാക്ക തന്നെ. ചിറകില്ലെന്നേയുള്ളു. എന്നാൽ ചിലപ്പോൾ ഞാൻ കാ, കാ എന്നു കരയും; അത്യാപത്തുകൾ വരാനിരിക്കുമ്പോഴാണത്. ചില അശുഭകാര്യങ്ങൾ ഞാൻ മുൻകൂട്ടിക്കാണാറുണ്ട്; അപ്പോഴൊക്കെ എനിക്കതു വിളിച്ചുപറയാതിരിക്കാനും പറ്റില്ല. ആളുകൾ ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ല. എന്നാലും ദുർവ്വിധി വന്നുവീഴാൻ പോകുന്ന ഒരാളെക്കണ്ടാൽ ഞാൻ കാ, കാ എന്നു കരഞ്ഞുപോകും.”

എന്നിട്ടവർ പെട്ടെന്ന് രണ്ടു കൈകളും ഇരുവശത്തേക്കു നീട്ടിപ്പിടിച്ച് ചെവി തുളയ്ക്കുന്ന ഒച്ചയിൽ രണ്ടു വട്ടം കരഞ്ഞു: “കാ! കാ!”

അലക്സാന്ദ്ര ഇവാനോവ്ന നടുങ്ങിപ്പോയി; അവൾ ചോദിച്ചു:

“അമ്മുമ്മേ, ആരെ നോക്കിയാണ്‌ നിങ്ങൾ കരഞ്ഞത്?“

വൃദ്ധ പറഞ്ഞു: ”നിന്നെ- എന്റെ മോളേ, നിന്നെത്തന്നെ!“

അവൾക്കു പിന്നെ അവരോടൊപ്പം ഇരിക്കാൻ തോന്നിയില്ല. അലക്സാന്ദ്ര ഇവാനോവ്ന സ്വന്തം മുറിയിലേക്കു പോയി. തുറന്ന ജനാലയ്ക്കടുത്തിരിക്കുമ്പോൾ ഗേറ്റിനടുത്തു നിന്നു കേൾക്കുന്ന രണ്ടു ശബ്ദങ്ങൾ അവൾ ശ്രദ്ധിച്ചു.

”അതിന്റെ മോങ്ങൽ നില്ക്കുന്നില്ലല്ലോ!“ പതിഞ്ഞതും പരുക്കനുമായ ഒരു സ്വരം പറഞ്ഞു.

”അമ്മാവാ, കണ്ടോ-“ ചെറുപ്പവും ഹൃദ്യവുമായ ഒരു സ്വരം ചോദിച്ചു.

ഈ ഒടുവിലത്തെ ശബ്ദത്തിൽ അതേ കെട്ടിടത്തിൽത്തന്നെ താമസിക്കുന്ന, ചുവന്നു, പുള്ളി കുത്തിയ മുഖവും ചുരുണ്ട മുടിയുമുള്ള ചെറുപ്പക്കാരനെ അലക്സാന്ദ്ര ഇവാനോവ്ന തിരിച്ചറിഞ്ഞു. 

അല്പനേരം മനം മടുപ്പിക്കുന്ന ഒരു നിശ്ശബ്ദത പരന്നു. തുടർന്ന് പരുഷവും വരണ്ടതുമായ ഒരു സ്വരം പെട്ടെന്നിങ്ങനെ പറയുന്നത് അവൾ കേട്ടു: ”കണ്ടു, ഞാൻ കണ്ടു. നല്ല വലിപ്പമുണ്ടതിന്‌, വെളുപ്പുനിറവും. കുളിപ്പുരയുടെ അടുത്താണതു വന്നിരുന്നു ചന്ദ്രനെ നോക്കി ഓരിയിടുന്നത്.“

ആ ശബ്ദത്തിൽ നിന്ന് അവൾ അയാളുടെ രൂപം നിർമ്മിച്ചെടുത്തു- മൺകോരി പോലത്തെ താടി, വീതി കുറഞ്ഞ്, ചാലു കീറിയ നെറ്റി, കടുകുമണി പോലത്തെ കണ്ണുകൾ, അകറ്റി വച്ച കനത്ത കാലുകൾ.

”എന്തിനാണമ്മാവാ, അതോരിയിടുന്നത്?“ ഹൃദ്യമായ ശബ്ദം ചോദിച്ചു.

പരുക്കൻ ശബ്ദം പെട്ടെന്നു മറുപടി പറഞ്ഞില്ല.

”നല്ലതിനൊന്നുമായിരിക്കില്ല- അതെവിടുന്നു വന്നതാണെന്നും എനിക്കു മനസ്സിലാകുന്നില്ല.“

”അല്ലമ്മാവാ, അതു വല്ല ചെന്നായ്മനുഷ്യനുമായിരിക്കുമോ?“ ഹൃദ്യമായ ശബ്ദം ചോദിച്ചു.

”നീ അതന്വേഷിച്ചു പോകണമെന്നു ഞാൻ പറയില്ല,“ പരുക്കൻ സ്വരം മറുപടി പറഞ്ഞു.

അതിന്റെ അർത്ഥം അവൾക്കു ശരിക്കു പിടി കിട്ടിയില്ല. അതിനെക്കുറിച്ചു കൂടുതൽ ചിന്തിക്കാനും അവൾക്കു തോന്നിയില്ല. പിന്നെയവൾക്കു ശ്രദ്ധിക്കണമെന്നുതന്നെ ഉണ്ടായില്ല. മനുഷ്യന്റെ വാക്കുകളുടെ ശബ്ദവും അർത്ഥവും അറിഞ്ഞിട്ടു തനിക്കെന്തു ഗുണം?

ചന്ദ്രൻ അവളുടെ മുഖത്തുതന്നെ നോക്കിനില്ക്കുകയായിരുന്നു, അവളെ മാടിവിളിക്കുകയായിരുന്നു, അവളുടെ നെഞ്ചെരിക്കുകയായിരുന്നു. ഒരിരുണ്ട ദാഹത്താൽ അവളുടെ ഹൃദയം എരിപൊരി കൊണ്ടു. അവൾക്കിരിക്കപ്പൊറുതി കിട്ടിയില്ല.

അലക്സാന്ദ്ര ഇവാനോവ്ന വേഗം വസ്ത്രങ്ങൾ അഴിച്ചുമാറ്റി. നഗ്നയായി, ആകെവെളുപ്പായി, നിശ്ശബ്ദയായി അവൾ വരാന്തയിലൂടെ പുറത്തുകടന്നു. എന്നിട്ടവൾ പുറത്തേക്കുള്ള വാതിൽ തുറന്ന് -നടക്കല്ലിലോ വെളിയിലോ ആരെയും കണ്ടില്ല- മുറ്റം വഴിയോടി പച്ചക്കറിത്തടവും കടന്ന് കുളിപ്പുരയ്ക്കടുത്തെത്തി. ഉടലിൽ തണുത്ത വായുവിന്റെയും കാലടിയിൽ തണുത്ത നിലത്തിന്റെയും നിശിതസ്പർശം അവൾക്കു സുഖകരമായിത്തോന്നി. എന്നാൽ വൈകാതെ അവളുടെ ഉടൽ ഊഷ്മളത വീണ്ടെടുക്കുകയും ചെയ്തു.

അവൾ പുല്ലിൽ കമിഴ്ന്നുകിടന്നു. പിന്നെ കൈമുട്ടുകൾ കുത്തി, വിളറിയ വ്യാകുലചന്ദ്രനു നേർക്കു മുഖമുയർത്തി അവൾ നീട്ടിനീട്ടി ഓരിയിട്ടു.

“കേട്ടോ അമ്മാവാ, അതോരിയിടുന്നതാണ്‌,” ഗേറ്റിനടുത്തു നിന്ന് മുടി ചുരുണ്ട പയ്യൻ പറഞ്ഞു.

ഹൃദ്യമായ ശബ്ദത്തിൽ വിറയൽ പ്രകടമായിരുന്നു.

“പിന്നെയും മോങ്ങുകയാണത്, ആ നശിച്ച ജന്തു,” കാറിയ, പരുക്കൻ സ്വരം സാവധാനം പറഞ്ഞു.

അവർ ബഞ്ചിൽ നിന്നെഴുന്നേറ്റു. ഗേറ്റിന്റെ കൊളുത്തെടുക്കുന്നതു കേട്ടു.

അവർ ഒച്ചയുണ്ടാക്കാതെ മുറ്റത്തു കൂടി പച്ചക്കറിത്തടത്തിനടുത്തെത്തി, ആ രണ്ടു പേർ. കറുത്ത താടി വച്ച, കരുത്തനായ മുതിർന്നയാൾ കൈയിൽ തോക്കുമായി മുന്നിൽ നടന്നു. മുടി ചുരുണ്ട പയ്യൻ വിറച്ചും കൊണ്ട് പിന്നാലെ ചെന്നു; അവൻ കൂടെക്കൂടെ തിരിഞ്ഞുനോക്കുന്നുമുണ്ടായിരുന്നു. 

കുളിപ്പുരയ്ക്കടുത്ത് പുല്ലിൽ ഒരു വെളുത്ത കൂറ്റൻ നായ ദീനമായി മോങ്ങിക്കൊണ്ടു കിടപ്പുണ്ട്. ഉച്ചിയിൽ കറുപ്പുള്ള തല അത് ചന്ദ്രനു നേർക്കുയർത്തിപ്പിടിച്ചിരിക്കുന്നു; അതിന്റെ പിൻകാലുകൾ പതിവില്ലാത്ത മാതിരി പിന്നിലേക്കു നീണ്ടുകിടക്കുകയാണ്‌, മുൻകാലുകളാവട്ടെ, നിവർത്തി നിലത്തമർത്തിവച്ചിരിക്കുന്നു. 

ചന്ദ്രന്റെ അയഥാർത്ഥമായ, വിളറിയ വെളിച്ചത്തിൽ അതിന്‌ അസാമാന്യമായ വലിപ്പമുള്ളതായിത്തോന്നി. അത്രയും വലിപ്പമുള്ള ഒരു പട്ടി ഭൂമിയിൽ ഉണ്ടായിരിക്കില്ല. കൊഴുത്തുതടിച്ചതായിരുന്നു അത്. തലയിൽ തുടങ്ങി, നട്ടെല്ലിനറ്റവും കടന്ന് പല നീളത്തിലുള്ള ഇഴകളായി നീണ്ടുകിടന്നിരുന്ന കറുത്ത പാട് ഒരു സ്ത്രീയുടെ അഴിച്ചിട്ട മുടിയെ ഓർമ്മിപ്പിച്ചു. വാലു കണ്ടില്ല, അത് മടക്കിവച്ചിരിക്കുകയായിരിക്കും. രോമത്തിനു തീരെ നീളമില്ലാത്ത തൊലി നിലാവിൽ മങ്ങിത്തിളങ്ങി; നഗ്നമായ ഒരു സ്ത്രീരൂപത്തെയാണ്‌ അതോർമ്മിപ്പിച്ചത്; പുല്ലിൽ കമിഴ്ന്നുകിടന്ന് ചന്ദ്രനെ നോക്കി മോങ്ങുകയാണത്.

കറുത്ത താടിക്കാരൻ ഉന്നം പിടിച്ചു. ചുരുണ്ട മുടിയുള്ള പയ്യൻ കുരിശു വരച്ചിട്ട് ഒച്ചയുണ്ടാക്കാതെ എന്തോ മന്ത്രിച്ചു.

ഒരു വെടിയൊച്ച ആ രാത്രിയെ ഭേദിച്ചു. പട്ടി ഒരു രോദനത്തോടെ പിൻകാലിൽ എഴുന്നേറ്റുനിന്നു; അതൊരു നഗ്നയായ സ്ത്രീയായി; തേങ്ങിയും കരഞ്ഞും അലറിവിളിച്ചും ദേഹമാകെ ചോരയുമായി അവളോടി.

കറുത്ത താടിക്കാരനും ചുരുണ്ട മുടിക്കാരനും നിലത്തു വീണ്‌ കൊടുംപേടിയോടെ കരയാൻ തുടങ്ങി.
***

ഫ്യോദർ സോലൊഗബ് Fyodor Sologub (1863-1927)- റഷ്യൻ സിംബലിസ്റ്റ് കവിയും നോവലിസ്റ്റും നാടകകൃത്തുമായ സോലൊഗബ് 1863 ഫെബ്രുവരി 17ന്‌ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ ജനിച്ചു. Fyodor Kuzmich Teternikov എന്നാണ്‌ ശരിക്കുള്ള പേര്‌. ഫ്യോദറിനു നാലു വയസ്സുള്ളപ്പോൾ തയ്യല്ക്കാരനും ചെരുപ്പുകുത്തിയുമായ അച്ഛൻ മരിച്ചു. അമ്മ വീട്ടുജോലിയെടുത്തിരുന്ന ഒരു ധനികഗൃഹത്തിലായിരുന്നു ഒരു സഹോദരിയും കൂടി ഉൾപ്പെടുന്ന ആ കുടുംബത്തിന്റെ പിന്നീടുള്ള ജീവിതം. വൈഷമ്യങ്ങൾക്കിടയിലും 1882ൽ അദ്ദേഹം സെയിന്റ് പീറ്റേഴ്സ് ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദമെടുത്തു. അദ്ധ്യാപകജോലി കാരണം വിദൂരസ്ഥലങ്ങളിലായിരുന്നു പിന്നീടുള്ള പത്തുകൊല്ലക്കാലം. റഷ്യൻ സാംസ്കാരികജീവിതത്തിന്റെ കേന്ദ്രബിന്ദുവായ പീറ്റേഴ്സ്ബർഗ്ഗുമായുള്ള ബന്ധം മുറിഞ്ഞ ഈ പത്തു കൊല്ലത്തെ അദ്ദേഹം ഓർമ്മിക്കുന്നത് “പ്രാദേശികജീവിതത്തിന്റെ ഭീതിദലോകം” എന്നാണ്‌. എന്നാൽ ഇക്കാലത്തെ അനുഭവങ്ങളാണ്‌ പിന്നീടദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തനോവലായ Pretty Demon പ്രമേയമാക്കുന്നത്. ഒടുവിൽ 1891ൽ അദ്ദേഹത്തിന്‌ പീറ്റേഴ്സ്ബർഗ്ഗിലേക്കു മടങ്ങാനായി. അങ്ങനെയാണ്‌ അദ്ദേഹം റഷ്യൻ സിംബലിസ്റ്റുപ്രസ്ഥാനത്തിൽ ആകൃഷ്ടനാവുന്നതും അതിന്റെ പ്രമുഖനായ പ്രതിനിധിയാകുന്നതും. സഹോദരിയുമൊത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. എല്ലാ ഞായറാഴ്ചയും അവരുടെ വീട്ടിൽ കലാകാരന്മാരും എഴുത്തുകാരും ഒത്തുകൂടിയിരുന്നു. സൊലോഗബ്ബിന്‌ ഏറ്റവും ഇഷ്ടപ്പെട്ട ആ സഹോദരി 1907ൽ ക്ഷയരോഗത്തെത്തുടർന്നു മരിച്ചത് അദ്ദേഹത്തിനു വലിയൊരാഘാതമായി. തുടർന്നദ്ദേഹം അദ്ധ്യാപകജോലിയിൽ നിന്നു വിരമിക്കുകയും എഴുത്തിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അടുത്ത കൊല്ലം അദ്ദേഹം ഒരു വിവർത്തകയെ വിവാഹം കഴിച്ചു.1917ലെ വിപ്ലവം സോലൊഗബ്ബിനെപ്പോലുള്ള എഴുത്തുകാരെ അനഭിമതരാക്കി. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു വിലക്കു വന്നു. അദ്ദേഹം ഭാര്യയുമൊത്ത് റഷ്യ വിടുന്നതിന്‌ അപേക്ഷ നല്കി. നിരന്തരപരിശ്രമത്തിനൊടുവിൽ അനുമതി കിട്ടുമ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യ മാനസികസമ്മർദ്ദം മൂലം ഒരു പാലത്തിൽ നിന്നു നദിയിലേക്കു ചാടി ആത്മഹത്യ ചെയ്തിരുന്നു. തകർന്നുപോയ സോലൊഗബ്  റഷ്യയിൽത്തന്നെ നില്ക്കാൻ തീരുമാനിച്ചു. പിന്നീട് മാറിയ രാഷ്ട്രീയകാലാവസ്ഥയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയെങ്കിലും പുതിയ പുസ്തകങ്ങൾക്കു വിലക്കു തുടർന്നു. 1927 ഡിസംബർ 5ന്‌ ലെനിൻഗ്രാഡിൽ വച്ച് അദ്ദേഹം അന്തരിച്ചു.