2016, മാർച്ച് 28, തിങ്കളാഴ്‌ച

ഓസ്ക്കാർ വൈൽഡ് - രാപ്പാടിയും റോസാപ്പൂവും

nightingale

‘ചുവന്ന റോസാപ്പൂക്കളുമായി ചെന്നാൽ എന്നോടൊപ്പം നൃത്തം ചെയ്യാമെന്നാണവൾ പറഞ്ഞത്,' ചെറുപ്പക്കാരനായ വിദ്യാർത്ഥി കരഞ്ഞുകൊണ്ടു പറയുകയായിരുന്നു;
'പക്ഷേ എന്റെ പൂന്തോട്ടത്തിൽ എവിടെ നോക്കിയാലും ഒരു ചുവന്ന റോസാപ്പൂവു കിട്ടാനില്ല.'


ഓക്കുമരത്തിലെ കൂട്ടിലിരുന്നുകൊണ്ട് രാപ്പാടി അതു കേട്ടു; കൌതുകത്തോടെ അവൾ ഇലകൾക്കിടയിലൂടെ പാളിനോക്കി.

'എന്റെ പൂന്തോട്ടത്തിൽ ഒരു റോസാപ്പൂവു പോലുമില്ല!' അയാൾ കരഞ്ഞു, അയാളുടെ മനോഹരമായ കണ്ണുകളിൽ കണ്ണീരു തുളുമ്പി. 'ഹാ, ആനന്ദത്തിനാശ്രയം എത്ര ചെറിയ കാര്യങ്ങളാണ്‌! ജ്ഞാനികൾ എഴുതിവച്ചതൊക്കെ ഞാൻ വായിച്ചുകഴിഞ്ഞു; തത്ത്വശാസ്ത്രത്തിന്റെ രഹസ്യങ്ങൾ ഒന്നൊഴിയാതെ എനിക്കു സ്വായത്തവുമാണ്‌; എന്നിട്ടും ഒരു ചുവന്ന റോസാപ്പൂവിന്റെ കുറവൊന്നുകൊണ്ടു മാത്രം എന്റെ ജീവിതം തുലഞ്ഞുപോയിരിക്കുന്നു!'

'ഒടുവിലിതാ, ഒരു യഥാർത്ഥകാമുകൻ,' രാപ്പാടി പറഞ്ഞു. 'എത്ര രാത്രികളിൽ ഞാൻ അവനെക്കുറിച്ചു പാടിയിരിക്കുന്നു, എനിക്കവനെ അറിയില്ലെങ്കിലും: എത്ര രാത്രികളിൽ അവന്റെ കഥ ഞാൻ നക്ഷത്രങ്ങളെ പറഞ്ഞുകേൾപ്പിച്ചിരിക്കുന്നു: ഇപ്പോൾ ഞാനവനെ കണ്മുന്നിൽ കാണുകയുമായി. ഹയാസിന്തു പൂത്ത പോലെ ഇരുണ്ടതാണവന്റെ മുടി, അവന്റെ ചുണ്ടുകൾ തൃഷ്ണയുടെ റോസാപ്പൂവു പോലെ ചുവന്നതും. വികാരം കൊണ്ടു പക്ഷേ, അവന്റെ മുഖം കവിടി പോലെ വിളറിപ്പോയിരിക്കുന്നു; ശോകം അവന്റെ നെറ്റിയിൽ ചാപ്പ കുത്തുകയും ചെയ്തിരിക്കുന്നു.'

'നാളെ രാത്രിയിലാണ്‌ കൊട്ടാരത്തിൽ വിരുന്നു നടക്കുന്നത്,' യുവാവായ വിദ്യാർത്ഥി തന്നെത്താൻ പിറുപിറുത്തു. 'ഞാൻ സ്നേഹിക്കുന്നവൾ അവിടെയുണ്ടാവും; ഒരു ചുവന്ന റോസാപ്പൂവുമായി ചെന്നാൽ പുലരും വരെ എനിക്കവളോടൊപ്പം നൃത്തം വയ്ക്കാം. ഒരു ചുവന്ന റോസാപ്പൂവുമായി ചെന്നാൽ എനിക്കവളെ അടുക്കിപ്പിടിയ്ക്കാം, എന്റെ തോളത്തവൾ തല ചായ്ക്കും, ഞങ്ങളുടെ കൈവിരലുകൾ തമ്മിൽ കോർക്കും. പക്ഷേ എന്റെ പൂന്തോട്ടത്തിൽ ചുവന്ന റോസാപ്പൂക്കളേയില്ല; അതിനാൽ ഏകനായി ഞാനിരിക്കും, അവൾ എന്നെക്കടന്നുപോകും. അവളെന്നെ ശ്രദ്ധിക്കുക തന്നെയില്ല; എന്റെ ഹൃദയം തകരുകയും ചെയ്യും.'

'ഇതാ, ഇതു തന്നെയാണ്‌ യഥാർത്ഥകാമുകൻ!' രാപ്പാടി പറഞ്ഞു.

'എന്തിനെക്കുറിച്ചാണോ ഞാൻ പാടുന്നത്, അതവൻ ആത്മവേദനയിലൂടറിയുന്നു; എനിക്കാനന്ദമായത് അവനു ശോകമാണ്‌. പ്രണയം ആശ്ചര്യജനകമായൊരു കാര്യമാണെന്നതിൽ സംശയിക്കാനെന്തിരിക്കുന്നു!  മരതകങ്ങളെക്കാൾ അമൂല്യമാണത്, സ്ഫടികക്കല്ലുകളെക്കാൾ ദുർലഭമാണ്‌. മുത്തുകളും മാതളങ്ങളും അതിനു വിലയിടില്ല, അങ്ങാടികളിൽ അതു നിരത്തിവച്ചിട്ടുമില്ല. വ്യാപാരികളിൽ നിന്നതു വാങ്ങാൻ കിട്ടില്ല, പൊന്നു തൂക്കുന്ന തുലാസിൽ അതിന്റെ തൂക്കം നോക്കാനുമാവില്ല.'


'ഗ്യാലറിയിൽ ഗായകർ  വന്നിരിക്കുന്നുണ്ടാവും,' യുവാവു പറയുകയായിരുന്നു. 'അവർ വയലിനും കിന്നരവും വായിക്കുമ്പോൾ ഞാൻ സ്നേഹിക്കുന്നവൾ അതിനൊത്തു ചുവടു വയ്ക്കും. പാദങ്ങൾ നിലത്തു തൊടില്ലെന്നപോലെ അത്ര മൃദുവായിട്ടായിരിക്കും അവൾ നൃത്തം ചെയ്യുക. നിറപ്പകിട്ടുള്ള വേഷമണിഞ്ഞ രാജസദസ്യർ അവൾക്കു ചുറ്റും കൂട്ടം കൂടും. പക്ഷേ എന്റെ കൂടെ അവൾ നൃത്തം ചെയ്യില്ല; കാരണം, അവൾക്കു കൊടുക്കാൻ ഒരു ചുവന്ന റോസാപ്പൂവെനിക്കില്ലാതെപോയല്ലോ.' അയാൾ പുൽത്തകിടിയിൽ കമിഴ്ന്നടിച്ചുവീണ്‌, കൈകളിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരഞ്ഞു.

'എന്തിനാണിയാൾ കരയുന്നത്?' വായുവിൽ വാലുയർത്തി പാഞ്ഞുപോകുമ്പോൾ പച്ചനിറക്കാരനായ ഒരു കൊച്ചുഗൌളി ചോദിച്ചു.

'അതെ, എന്തിനായി?' ഒരു വെയിൽക്കതിരിനു ചുറ്റും തത്തിപ്പറക്കുകയായിരുന്ന പൂമ്പാറ്റ ചോദിച്ചു.

'അതെ, എന്തിനായി?' ഒരു ഡെയ്സിപ്പൂവ് തന്റെ അയൽക്കാരിയോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

'ഒരു ചുവന്ന റോസാപ്പൂവിനു വേണ്ടിയാണയാൾ കരയുന്നത്,' രാപ്പാടി പറഞ്ഞു.

'ഒരു ചുവന്ന റോസാപ്പൂവിനോ!' അവർ ഉറക്കെ ചോദിച്ചു. 'എന്തൊരു വിഡ്ഢിത്തം!' ഒരു ദോഷൈകദൃക്കിന്റെ മട്ടുകാരനായ ഗൌളി പൊട്ടിച്ചിരിക്കുക കൂടിച്ചെയ്തു.

പക്ഷേ അയാളുടെ ശോകത്തിന്റെ രഹസ്യം രാപ്പാടിക്കു മനസ്സിലാകുന്നതായിരുന്നു. ഓക്കുമരത്തിൽ മൂകയായി ഇരുന്നുകൊണ്ട് അവൾ പ്രണയമെന്ന നിഗൂഢതയെക്കുറിച്ചോർത്തു.

പെട്ടെന്നവൾ തവിട്ടുനിറമുള്ള ചിറകുകൾ വിടർത്തി മാനത്തേക്കുയർന്നു. തോപ്പിനുള്ളിലൂടെ ഒരു നിഴലു പോലെ അവൾ കടന്നുപോയി; ഒരു നിഴലു പോലെ അവൾ പൂന്തോട്ടത്തിനുള്ളിലേക്കൊഴുകിയിറങ്ങി.

പുൽത്തട്ടിനു നടുവിലായി മനോഹരമായ ഒരു റോസാച്ചെടി നില്പുണ്ടായിരുന്നു. അതു കണ്ടപ്പോൾ അവൾ പറന്നുചെന്ന് ഒരു ചില്ലയിലിരുന്നു.

'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ.' അവൾ പറഞ്ഞു. 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു നിനക്കു ഞാൻ പാടിത്തരാം.'

പക്ഷേ മരം തല കുലുക്കുകയാണു ചെയ്തത്.

'എന്റെ പൂക്കൾ വെളുത്തതാണ്‌,' അതു പറഞ്ഞു, 'കടലിലെ പത പോലെ വെളുത്തത്, മലയിലെ മഞ്ഞിലും വെളുത്തത്. ആ പഴയ സൂര്യഘടികാരത്തിനടുത്തു വളരുന്ന എന്റെ സഹോദരനോടു പോയി ചോദിക്കൂ; നിനക്കു വേണ്ടത് അവിടെ കിട്ടിയെന്നു വരാം.'

അങ്ങനെ രാപ്പാടി സൂര്യഘടികാരത്തിനടുത്തുള്ള റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്നു.

'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ,' അവൾ കരഞ്ഞു, 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു ഞാൻ നിനക്കു പാടിത്തരാം.'

പക്ഷേ ആ റോസാച്ചെടിയും തല കുലുക്കിയതേയുള്ളു.

'എന്റെ പൂക്കൾ മഞ്ഞയാണ്‌,' അതു പറഞ്ഞു, 'ആംബര്‍ക്കല്ലിന്റെ സിംഹാസനത്തിലിരിക്കുന്ന മത്സ്യകന്യകമാരുടെ മുടി പോലെ മഞ്ഞ, അരിഞ്ഞെടുക്കും മുമ്പേ വിരിഞ്ഞുനില്ക്കുന്ന ആറ്റുവക്കത്തെ
ഡഫോഡിലുകളെക്കാളും മഞ്ഞ. ആ ചെറുപ്പക്കാരന്റെ ജനാലയ്ക്കു ചുവട്ടിൽ വളരുന്ന എന്റെ സഹോദരനോടു ചോദിക്കൂ; നിനക്കു വേണ്ടത് അയാൾ തന്നുവെന്നു വരാം.'


 പിന്നെ രാപ്പാടി ചെറുപ്പക്കാരന്റെ ജനാലയ്ക്കു ചുവടെ വളരുന്ന റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്നു.
'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ,' അവൾ കരഞ്ഞു, 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു ഞാൻ പാടിത്തരാം.'
റോസാച്ചെടി പക്ഷേ തല കുലുക്കിയതേയുള്ളു.

'എന്റെ പൂക്കൾ ചുവന്നിട്ടു തന്നെ,' അതു പറഞ്ഞു, 'മാടപ്രാവുകളുടെ കാല്പാദങ്ങൾ പോലെ ചുവന്നത്, കടല്ക്കയങ്ങളിലെ ഗുഹകളിൽ നിലയ്ക്കാതെ വിടർന്നാടുന്ന പവിഴവിശറികളെക്കാൾ ചുവന്നത്. പക്ഷേ ഹേമന്തം എന്റെ സിരകളെ തണുപ്പിച്ചുകളഞ്ഞു, ഹിമപാതം എന്റെ മൊട്ടുകളെ നുള്ളിയെടുത്തുകളഞ്ഞു, എന്റെ ചില്ലകൾ കൊടുങ്കാറ്റു തല്ലിയൊടിക്കുകയും ചെയ്തു. ഇനി ഇക്കൊല്ലം ഞാൻ പൂവിടുകയേയില്ല.'

'ഒരേയൊരു ചുവന്ന റോസാപ്പൂവേ എനിക്കു വേണ്ടു,' രാപ്പാടി കരഞ്ഞു, ' ഒരേയൊരു ചുവന്ന റോസാപ്പൂവ്! അതു കിട്ടാൻ ഒരു വഴിയുമില്ലേ?'

'ഒരു വഴിയുണ്ട്,' റോസാച്ചെടി പറഞ്ഞു; 'പക്ഷേ അതു നിന്നോടു പറയാൻ എനിക്കു ധൈര്യം വരുന്നില്ല; അത്ര ഭയാനകമാണത്.'

'പറഞ്ഞോളൂ,' രാപ്പാടി പറഞ്ഞു, 'എനിക്കു പേടിയില്ല.'

'ചുവന്ന റോസാപ്പൂവു വേണമെന്നാണെങ്കിൽ,' ചെടി പറഞ്ഞു, 'നിലാവത്തു പാടിപ്പാടി നീയതു വിരിയിച്ചെടുക്കണം, നിന്റെ ഹൃദയരക്തം കൊണ്ട് അതിനു നിറം കൊടുക്കുകയും വേണം. ഒരു മുള്ളിന്മേൽ നെഞ്ചമർത്തിവച്ച് നീയെനിക്കു പാടിത്തരണം. രാത്രി തീരുവോളം നീയെനിക്കു പാടിത്തരണം, മുള്ള് നിന്റെ നെഞ്ചിൽ തറഞ്ഞിറങ്ങണം, നിന്റെ ഹൃദയരക്തം എന്റെ സിരകളിലേക്കൊഴുകണം, അതെന്റേതാകണം.'

'ഒരേയൊരു ചുവന്ന റോസാപ്പൂവിന്‌ എത്ര വലിയൊരു വിലയാണ്‌ മരണം,' രാപ്പാടി കരഞ്ഞു, 'ജീവനാകട്ടെ, എല്ലാവർക്കും അത്ര പ്രിയപ്പെട്ടതും. പച്ചമരങ്ങൾ നിറഞ്ഞ കാവിൽ പൊൻതേരിൽ സൂര്യൻ വരുന്നതും വെള്ളിത്തേരിൽ ചന്ദ്രൻ വരുന്നതും നോക്കിയിരിക്കുക എത്ര സന്തോഷമുള്ള കാര്യമാണ്‌. പരിമളം പൊഴിക്കുന്ന പൂക്കൾ, തടങ്ങളിലൊളിഞ്ഞിരിക്കുന്ന പൂക്കൾ, കാറ്റത്തു കുന്നുമ്പുറത്തുലഞ്ഞാടുന്ന പൂക്കൾ, എത്ര ഹൃദയാവർജ്ജകമാണവ. എന്നാൽ ജീവനെക്കാൾ വിലയേറിയതത്രേ പ്രണയം; ഒരു മനുഷ്യന്റെ ഹൃദയത്തോടു തട്ടിച്ചുനോക്കുമ്പോൾ ഒരു കിളിയുടെ ഹൃദയത്തിലെന്തിരിക്കുന്നു!'

പിന്നെ തവിട്ടുനിറത്തിലുള്ള ചിറകുകളെടുത്ത് അവൾ വായുവിലേക്കുയർന്നു. പൂന്തോട്ടത്തിനു മുകളിലൂടൊരു നിഴൽ പോലെ അവൾ വീശിപ്പോയി, ഒരു നിഴൽ പോലെ തോപ്പിനുള്ളിലൂടവൾ ഊളിയിട്ടു.

ചെറുപ്പക്കാരനായ വിദ്യാർത്ഥി അപ്പോഴും പുൽത്തട്ടിൽ കമിഴ്ന്നുകിടക്കുകയായിരുന്നു, അയാളുടെ മനോഹരമായ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല.

'സന്തോഷപ്പെടൂ,' രാപ്പാടി വിളിച്ചുപറഞ്ഞു, 'സന്തോഷപ്പെടൂ; ചുവന്ന റോസാപ്പൂവു നിനക്കു കിട്ടും. നിലാവത്ത് എന്റെ പാട്ടിൽ നിന്നതു ഞാൻ വിരിയിച്ചെടുക്കും, എന്റെ സ്വന്തം ഹൃദയരക്തം കൊണ്ട് ഞാനതിനു നിറം കൊടുക്കുകയും ചെയ്യും. പകരം ഇതൊന്നേ ഞാൻ നിന്നോടു ചോദിക്കുന്നുള്ളു: നീ നെറിയുള്ള കാമുകനായിരിക്കണം; എന്തെന്നാൽ ജ്ഞാനിയായ തത്ത്വശാസ്ത്രത്തെക്കാൾ ജ്ഞാനിയും ശക്തനായ അധികാരത്തെക്കാൾ ശക്തനുമാണ്‌ പ്രണയം. അഗ്നിവർണ്ണമാണവന്റെ ചിറകുകൾക്ക്, അവന്റെയുടൽ അഗ്നിവർണ്ണവും. അവന്റെ ചുണ്ടുകൾ തേൻ പോലെ മധുരിക്കും, അവന്റെ നിശ്വാസം കുന്തിരിക്കം പോലെ മണക്കും.'

ചെറുപ്പക്കാരൻ പുൽത്തട്ടിൽ നിന്ന് തല പൊന്തിച്ചുനോക്കി;  അവൾ പറഞ്ഞത് അയാൾ കേള്‍ക്കുകയും ചെയ്തു; പക്ഷേ രാപ്പാടി തന്നോടു പറയുന്നതെന്താണെന്ന് അയാൾക്കു മനസ്സിലായില്ല. കാരണം, പുസ്തകങ്ങളിൽ എഴുതിവച്ചതല്ലേ അയാൾക്കു മനസ്സിലാകൂ.

പക്ഷേ ഓക്കുമരത്തിന്‌ അതു മനസ്സിലായി; അതിനു സങ്കടം തോന്നുകയും ചെയ്തു; തന്റെ കൊമ്പുകളിൽ കൂടു കൂട്ടിയ ആ കൊച്ചുരാപ്പാടിയോട് അതിനു വലിയ സ്നേഹമായിരുന്നു.

'അവസാനമായി എനിക്കു വേണ്ടി ഒന്നു പാടൂ,' ഓക്കുമരം മന്ത്രിച്ചു; 'നീ പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടുപോകും.'

അങ്ങനെ രാപ്പാടി ഓക്കുമരത്തിനു പാടിക്കൊടുത്തു; വെള്ളിക്കുടത്തിൽ നിന്നു വെള്ളം കുമിളയിട്ടൊഴുകുന്നതു പോലെയായിരുന്നു അത്.


രാപ്പാടി പാടിത്തീർത്തപ്പോൾ ചെറുപ്പക്കാരൻ എഴുന്നേറ്റ് പോക്കറ്റിൽ നിന്ന് ഒരു നോട്ടുബുക്കും പെൻസിലും വലിച്ചെടുത്തു.

'അവളുടെ പാട്ടിനു രൂപമുണ്ടെന്നു സമ്മതിക്കാം,' തോപ്പിനു പുറത്തേക്കു നടക്കുമ്പോൾ അയാൾ സ്വയം പറഞ്ഞു, 'പക്ഷേ അതിൽ ഭാവമുണ്ടോ? ഇല്ലെന്നെനിക്കു പറയേണ്ടിവരുന്നു. വാസ്തവത്തിൽ മിക്ക കലാകാരന്മാരെയും പോലെയാണവൾ- ആത്മാർത്ഥതയില്ലാത്ത വെറും ശൈലീവൈചിത്ര്യം. അന്യർക്കു വേണ്ടി അവൾ ഒരിക്കലും സ്വയം ബലി കൊടുക്കില്ല. അവൾക്കു സംഗീതത്തെക്കുറിച്ചേ ചിന്തയുള്ളു; കലകൾ സ്വാർത്ഥികളാണെന്ന് ഏവർക്കും അറിയുകയും ചെയ്യാം. എന്നാൽക്കൂടി അവളുടെ ശബ്ദത്തിൽ മനോഹരമായ ചില സ്വരങ്ങളുണ്ടെന്നതു സമ്മതിച്ചേ പറ്റു. എത്ര ദയനീയമാണ്‌, അവ യാതൊന്നും അർത്ഥമാക്കുന്നില്ലെന്നത്, നിത്യജീവിതത്തിൽ അവ കൊണ്ടു പ്രയോജനമൊന്നും ഇല്ലെന്നത്.' അയാൾ  മുറിയിൽ ചെന്ന് തന്റെ കൊച്ചു പലകക്കട്ടിലിൽ കിടന്നുകൊണ്ട് താൻ സ്നേഹിക്കുന്നവളെ കുറിച്ചാലോചിക്കാൻ തുടങ്ങി; അല്പനേരം കഴിഞ്ഞ് അയാൾ ഉറക്കം പിടിക്കുകയും ചെയ്തു.

ചന്ദ്രൻ ആകാശത്തുദിച്ചുയർന്നപ്പോൾ രാപ്പാടി റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്ന് മുള്ളിന്മേൽ തന്റെ നെഞ്ചമർത്തി. രാത്രി മുഴുവൻ മുള്ളു തറച്ച നെഞ്ചുമായി അവൾ പാടി; തണുത്ത പളുങ്കുചന്ദ്രൻ കുനിഞ്ഞുനോക്കി അതു കാതോർത്തുകേട്ടു. രാത്രി മുഴുവൻ അവൾ പാടി; മുൾമുന അവളുടെ നെഞ്ചിൽ ആഴത്തിലാഴത്തിൽ തറച്ചുകേറുകയായിരുന്നു; അവളുടെ ജീവരക്തം അവളിൽ നിന്നു വാർന്നുപോവുകയായിരുന്നു.

അവൾ ഒന്നാമതായി പാടിയത് ഒരു ബാലന്റെയും ഒരു ബാലികയുടെയും ഹൃദയത്തിൽ സ്നേഹം ഉദയം കൊള്ളുന്നതിനെക്കുറിച്ചായിരുന്നു. അപ്പോൾ റോസാച്ചെടിയുടെ ഏറ്റവും തലപ്പത്തെ കൊമ്പിൽ ഒരത്ഭുതപുഷ്പം മൊട്ടിട്ടു; ഓരോ ഗാനത്തിനുമൊപ്പം ഓരോ ഇതളായി അതു വിടർന്നുവിടർന്നു വന്നു. ആദ്യം അതിനൊരു വിളറിയ നിറമായിരുന്നു- പുഴയ്ക്കു മേൽ തങ്ങിനില്ക്കുന്ന മൂടൽമഞ്ഞുപോലെ- പുലരിയുടെ പാദങ്ങൾ പോലെ വിളറിയ നിറം, ഉദയത്തിന്റെ ചിറകുകൾ പോലെ വെള്ളിനിറം. ഒരു വെള്ളിക്കണ്ണാടിയിൽ തെളിയുന്ന റോസാപ്പൂവിന്റെ നിഴലു പോലെ, ഒരു ജലാശയത്തിൽ കാണുന്ന റോസാപ്പൂവിന്റെ നിഴലു പോലെ- റോസാച്ചെടിയുടെ തലപ്പത്തു വിടർന്ന ആ പൂവ് അങ്ങനെയൊന്നായിരുന്നു.

മുള്ളിനോടൊന്നുകൂടി അമർന്നു നില്ക്കാൻ റോസാച്ചെടി രാപ്പാടിയോടു വിളിച്ചുപറഞ്ഞു. 'ഒന്നുകൂടി ചേർന്നുനില്ക്കൂ, കൊച്ചുരാപ്പാടീ,' അതു തിടുക്കപ്പെടുത്തി, 'അല്ലെങ്കിൽ റോസാപ്പൂവു പൂർണ്ണമാകും മുമ്പേ പകലിങ്ങെത്തുമേ!'

അതിനാൽ രാപ്പാടി ഒന്നുകൂടി മുള്ളിനോടമർന്നു നിന്നു; അവളുടെ ഗാനം ഉച്ചത്തിലുച്ചത്തിലായി; കാരണം അവൾ അപ്പോൾ പാടിയത് ഒരു പുരുഷന്റെയും സ്ത്രീയുടെയും ആത്മാവിൽ അഭിനിവേശം ജന്മമെടുക്കുന്നതിനെക്കുറിച്ചായിരുന്നു.
ഈ നേരത്ത് റോസാച്ചെടിയുടെ ഇലകളിൽ ഒരു നേർത്ത തുടുപ്പു പടർന്നു; മണവാട്ടിയെ ചുംബിക്കുമ്പോൾ മണവാളന്റെ മുഖം തുടുക്കുന്നപോലെ. മുള്ളു പക്ഷേ, അവളുടെ ഹൃദയത്തിലേക്കിനിയുമെത്തിയിട്ടില്ല; അതിനാൽ പൂവിന്റെ ഹൃദയം വെളുത്തു തന്നെയിരുന്നു; എന്തെന്നാൽ ഒരു രാപ്പാടിയുടെ ഹൃദയരക്തം തന്നെ വേണം ഒരു റോസാപ്പൂവിന്റെ ഹൃദയത്തിനു ചുവന്നുതുടുക്കാൻ.

മുള്ളിനോടൊന്നുകൂടി അമർന്നു നില്ക്കാൻ റോസാച്ചെടി രാപ്പാടിയോടു വിളിച്ചുപറഞ്ഞു. 'ഒന്നുകൂടി ചേർന്നുനില്ക്കൂ, കൊച്ചുരാപ്പാടീ,' അതു തിടുക്കപ്പെടുത്തി, 'അല്ലെങ്കിൽ റോസാപ്പൂവു പൂർണ്ണമാകും മുമ്പേ പകലിങ്ങെത്തുമേ!'

അതിനാൽ രാപ്പാടി മുള്ളിനോടു പിന്നെയും ചേർന്നമർന്നു നിന്നു; മുൾമുന അവളുടെ ഹൃദയത്തിൽ തൊട്ടതും രൂക്ഷമായ ഒരു വേദന അവളുടെ ഉടലിലൂടെ പാഞ്ഞുപോയി. കഠിനം, കഠിനമായിരുന്നു, വേദന; വന്യം വന്യമായിരുന്നു, അവൾ പാടിയ ഗാനവും; എന്തെന്നാൽ അവൾ പാടിയത് മരണം പൂർണ്ണത നല്കുന്ന പ്രണയത്തെക്കുറിച്ചായിരുന്നു, കുഴിമാടത്തിലും മരണമടയാത്ത പ്രണയത്തെക്കുറിച്ചായിരുന്നു.

അതാ, ആ ആശ്ചര്യപുഷ്പം രക്തവർണ്ണം പകർന്നു, കിഴക്കൻമാനത്തിന്റെ അരുണവർണ്ണം പോലെ. രക്തവർണ്ണമായിരുന്നു, ഇതളടരുകൾക്ക്; മാണിക്യം പോലെ രക്തവർണ്ണമായിരുന്നു ഹൃദയം.

പക്ഷേ രാപ്പാടിയുടെ ശബ്ദം ദുർബലമാവുകയായിരുന്നു, അവളുടെ കുഞ്ഞുചിറകുകൾ പിടഞ്ഞു, അവളുടെ കണ്ണുകൾക്കു മേൽ ഒരു പാട വന്നു മൂടി. അവളുടെ ഗാനം പിന്നെയും ദുർബലമാവുകയായിരുന്നു, തന്റെ തൊണ്ടയിൽ എന്തോ കുരുങ്ങുന്ന പോലെ അവൾക്കു തോന്നി.

പിന്നെയവൾ അവസാനമായൊരു ഗാനം പാടി. വെളുത്ത ചന്ദ്രൻ അതു കേട്ടു; സൂര്യോദയം പോലും മറന്ന് അതു മാനത്തു തങ്ങിനിന്നു. ചുവന്ന റോസാപ്പൂവതു കേട്ടു; പ്രഹർഷം കൊണ്ട് അതു വിറ പൂണ്ടു; തണുത്ത പ്രഭാതവായുവിലേക്ക് അതിന്റെ ഇതളുകൾ വിടർന്നു. മാറ്റൊലി ആ ഗാനത്തെ കുന്നുകളിൽ തന്റെ ഗുഹകളിലേക്കു കൊണ്ടുപോയി; അതു കേട്ട ആട്ടിടയന്മാർ സ്വപ്നങ്ങളിൽ നിന്നു ഞെട്ടിയുണർന്നു. ആറ്റുവക്കത്തെ ഓടപ്പുല്ലുകളിലേക്കതൊഴുകി; അവർ ആ സന്ദേശം കടലിനെത്തിച്ചുകൊടുത്തു.

'നോക്കൂ, നോക്കൂ,' റോസാച്ചെടി ആർത്തുവിളിച്ചു, 'റോസാപ്പൂവു പൂർണ്ണമായിരിക്കുന്നു!'

പക്ഷേ രാപ്പാടി മറുപടിയൊന്നും പറഞ്ഞില്ല; കാരണം, ഹൃദയത്തിൽ തറഞ്ഞ മുള്ളുമായി നീളൻ പുല്ലുകൾക്കിടയിൽ അവൾ മരിച്ചുകിടക്കുകയായിരുന്നു.

ഉച്ചയായപ്പോൾ വിദ്യാർത്ഥി ജനാല തുറന്ന് പുറത്തേക്കു നോക്കി.

'അല്ലാ, എന്തൊരു ഭാഗ്യമാണിത്!' അയാൾ ആര്‍ത്തുവിളിച്ചു; 'ഇതാ, ഒരു ചുവന്ന റോസാപ്പൂവ്! ഇങ്ങനെയൊന്ന് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇത മനോഹരമായ സ്ഥിതിയ്ക്ക് അതിനൊരു നീണ്ട ലാറ്റിൻ പേരുണ്ടാവുമെന്നതിൽ സംശയംവേണ്ട.' എന്നിട്ടയാൾ കുനിഞ്ഞ് അതു പറിച്ചെടുത്തു.

പിന്നെ അയാൾ തൊപ്പിയെടുത്ത് തലയിൽ വച്ച്, കൈയിൽ പൂവുമായി പ്രൊഫസ്സറുടെ വീട്ടിലേക്കോടി.

പ്രൊഫസറുടെ മകൾ വാതില്ക്കലിരുന്ന് ഒരു കഴിയിൽ നീലപ്പട്ടുനൂൽ ചുറ്റുകയായിരുന്നു; അവളുടെ കൊച്ചുനായ കാല്ക്കൽ കിടപ്പുണ്ടായിരുന്നു.

'ഒരു ചുവന്ന റോസാപ്പൂവുമായി വന്നാൽ എന്റെ കൂടെ നൃത്തം ചെയ്യാമെന്നല്ലേ നീ പറഞ്ഞത്,' അയാൾ വിളിച്ചുപറഞ്ഞു; 'ഇതാ, ലോകത്തേറ്റവും ചുവന്ന റോസാപ്പൂവ്! ഇന്നു രാത്രിയിൽ നീയത് നിന്റെ ഹൃദയത്തിനടുത്തു കുത്തിവയ്ക്കണം; നാമൊരുമിച്ചു നൃത്തം ചെയ്യുമ്പോൾ അതു നിനക്കു പറഞ്ഞുതരും, ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്ന്.'

പക്ഷേ പെൺകുട്ടി മുഖം ചുളിക്കുകയാണു ചെയ്തത്.

'ഇതെന്റെ വേഷത്തിനു ചേരില്ലെന്നു തോന്നുന്നു,' അവൾ പറഞ്ഞു; 'അതുമല്ല, അധികാരിയുടെ അനന്തരവൻ നല്ല കുറേ ആഭരണങ്ങൾ കൊടുത്തയക്കുകയും ചെയ്തിരിക്കുന്നു; പൂക്കളെക്കാൾ എത്രയോ വില കൂടുതലാണ്‌ ആഭരണങ്ങൾക്കെന്ന് ആർക്കാണറിയാത്തത്.'

'അങ്ങനെയാണല്ലേ, നീ വെറും നന്ദി കെട്ടവളാണെന്നു ഞാൻ ആണയിട്ടു പറയുന്നു,' കോപത്തോടെ വിദ്യാർത്ഥി പറഞ്ഞു; എന്നിട്ടയാൾ പൂവെടുത്തു തെരുവിലേക്കെറിഞ്ഞു; ഒരോടയിൽ ചെന്നുവീണ അതിനു മേൽ ഒരു വണ്ടിച്ചക്രം കയറിയിറങ്ങുകയും ചെയ്തു.

'നന്ദി കെട്ടവൾ!' പെൺകുട്ടി പറഞ്ഞു. 'ഞാനൊന്നു പറയട്ടെ, വെറും പരുക്കനാണു നിങ്ങൾ. അതിരിക്കട്ടെ, നിങ്ങൾ ആരാണ്‌? വെറുമൊരു വിദ്യാർത്ഥി. അധികാരിയുടെ മരുമകനുള്ള പോലെ ഷൂസിൽ വെള്ളിബക്കിളു പോലും നിങ്ങൾക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല;' ഇരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അവൾ വീട്ടിനകത്തേക്കു പോയി.

'എന്തു വില കെട്ട സാധനമാണ്‌, ഈ പ്രണയമെന്നു പറയുന്നത്,' നടന്നുപോകുമ്പോൾ വിദ്യാർത്ഥി പറഞ്ഞു. 'തര്‍ക്കശാസ്ത്രത്തിന്റെ പാതിപ്രയോജനം അതു കൊണ്ടില്ല; കാരണം അതൊന്നും തെളിയിക്കുന്നില്ലല്ലൊ. ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളാണ്‌ അതു നിങ്ങളോടു പറയുന്നത്, സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ അതു നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വാസ്തവം പറഞ്ഞാൽ തീരെ അപ്രായോഗികമാണത്; ഇക്കാലത്താകട്ടെ, പ്രായോഗികതയാണ്‌ എല്ലാം. ഞാൻ തത്ത്വശാസ്ത്രത്തിലേക്കു മടങ്ങുകയാണ്‌; എനിക്ക് അതിഭൌതികശാസ്ത്രം പഠിക്കണം.'

അങ്ങനെ അയാൾ തന്റെ മുറിയിൽ മടങ്ങിയെത്തി പൊടി പിടിച്ച ഒരു തടിയൻ പുസ്തകം വലിച്ചെടുത്ത് വായന തുടങ്ങി.

(1888)
The Nightingale and the Rose

വിദ്യാഭ്യാസം കൂടിപ്പോയവർക്ക് ഓസ്കാർ വൈൽഡിന്റെ ഉപദേശങ്ങൾ


Oscar_Wilde,_1882


1. മഹാനാവുക എന്നാൽ തെറ്റിദ്ധരിക്കപ്പെടുക എന്നുതന്നെയാണ്‌.

2. യൌവനം തിരിച്ചുകിട്ടാൻ എന്തും ഞാൻ ചെയ്യാം, വ്യായാമം ചെയ്യുക, അതികാലത്തെഴുന്നേല്ക്കുക, മാന്യനാവുക ഇതെല്ലാമൊഴികെ.

3. എല്ലാറ്റിനും മിതത്വം വേണം, മിതത്വത്തിനു പോലും.

4. ശത്രുക്കൾക്ക് ഒരിക്കലും മാപ്പു കൊടുക്കാതിരിക്കരുത്; ഇതുപോലവരെ ഈർഷ്യ പിടിപ്പിക്കുന്നതൊന്നില്ല.

5. എനിക്കു സ്വർഗ്ഗത്തേക്കു പോകാൻ ഒരാഗ്രഹവുമില്ല. എന്റെ കൂട്ടുകാരാരും അവിടെയില്ലല്ലൊ.

6. ആളുകൾ എന്റെ അഭിപ്രായത്തോടു യോജിക്കുമ്പോൾ എനിക്കെന്തോ പിശകിയെന്ന തോന്നലാണെനിക്ക്.

7. സംസാരവിഷയമാകുന്നതിനെക്കാൾ മോശമായത് ഒന്നേയുള്ളു; സംസാരവിഷയമാകാതിരിക്കുക എന്നതാണത്.

8. അറ്റ്ലാന്റിക് സമുദ്രം കണ്ടപ്പോൾ എനിക്കാകെ ഇച്ഛാഭംഗം തോന്നി. വളരെ മെരുങ്ങിയ ഒരു സാധനം. ഗർജ്ജനത്തിന്റെ ഗാംഭീര്യവും കൊടുങ്കാറ്റുകളുടെ സൌന്ദര്യവുമാണ്‌ ഞാൻ പ്രതീക്ഷിച്ചത്. ഞാൻ നിരാശനായിപ്പോയി.

9. വിദ്യാഭ്യാസം ആദരണീയമായ ഒരു സംഗതിയാണെന്നു സമ്മതിച്ചു; ഒപ്പം, അറിയേണ്ടതായിട്ടൊന്നുണ്ടെങ്കിൽ അതു പഠിപ്പിച്ചാൽ പഠിക്കുന്നതല്ലെന്ന് ഇടയ്ക്കിടെ ഓർമ്മയുണ്ടാവുകയും വേണം.

10. ജീവിതത്തിൽ ഏറ്റവും പ്രധാനമായത് പണമാണെന്ന് ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നു; പ്രായമായപ്പോൾ എനിക്കതു മനസ്സിലാവുകയും ചെയ്തു.

11. നിങ്ങൾ ധരിക്കുന്നതാണ്‌ ഫാഷൻ; അന്യർ ധരിക്കുന്നത് ഫാഷനല്ലാത്തതും.

12. കാണാൻ സുന്ദരനായിരിക്കുകയും മോടിയായി വേഷം ധരിക്കുകയും ഒരാവശ്യമാണ്‌; ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടായിരിക്കുക എന്നത് അങ്ങനെയല്ല.

13. നല്ലവനായിരിക്കുന്നതിനെക്കാൾ സുന്ദരനായിരിക്കുകയാണു ഭേദം. വിരൂപനാവുന്നതിനെക്കാൾ ഭേദം നല്ലവനാവുകയുമാണ്‌.

14. നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് അയാളുടെ സൌന്ദര്യമോ വേഷമോ ഫാൻസി കാറോ കണ്ടിട്ടല്ല; നിങ്ങൾക്കു മാത്രം കാതിൽ പെടുന്നൊരു ഗാനം അയാൾ പാടുന്നു എന്നതുകൊണ്ടാണ്‌.

15. ഫാഷൻ എന്നു പറയുന്നത് വൈരൂപ്യത്തിന്റെ ഒരു രൂപമാണ്‌; അതുകൊണ്ടാണ്‌ ആറു മാസം കൂടുമ്പോൾ നാമതു മാറ്റുന്നത്.

16. പുരുഷന്റെ മുഖം അയാളുടെ ആത്മകഥയായിരിക്കും. സ്ത്രീയുടേത് അവളെഴുതിയ കല്പിതകഥയും.

17. പൊതുജനം നിരന്തരം ആവശ്യപ്പെടുന്നത് കല ജനപ്രിയമായിരിക്കണമെന്നാണ്‌, തങ്ങളുടെ അഭിരുചിയില്ലായ്മയെ അതു പ്രീതിപ്പെടുത്തണമെന്നാണ്‌, തങ്ങളുടെ യുക്തിരഹിതമായ പൊങ്ങച്ചത്തെ അതു സുഖിപ്പിക്കണമെന്നാണ്‌, കേട്ടതു തന്നെ പിന്നെയും തങ്ങളെ കേൾപ്പിക്കണമെന്നാണ്‌, കണ്ടു മടുത്തതു വീണ്ടും തങ്ങളെ കാണിക്കണമെന്നാണ്‌, വയറു നിറയെ തിന്ന് അനങ്ങാൻ പറ്റാതെ കിടക്കുമ്പോൾ തങ്ങളെ വിനോദിപ്പിക്കണമെന്നാണ്‌, സ്വന്തം മൂഢത്തരം കണ്ടു മടുക്കുമ്പോൾ തങ്ങളുടെ ശ്രദ്ധ തിരിക്കണമെന്നാണ്‌...

18. കലയിലൂടെയാണ്‌, കലയിലൂടെ മാത്രമാണ്‌ നമുക്കു പൂർണ്ണത നേടാനാവുക; കലയിലൂടെയാണ്‌, കലയിലൂടെ മാത്രമാണ്‌ നിത്യജീവിതത്തിലെ ദുഷിച്ച ചതിക്കുഴികളിൽ നിന്നു നാം സ്വയം രക്ഷപ്പെടുത്തുന്നതും.

19. പണ്ടുകാലത്ത് പുസ്തകങ്ങൾ എഴുതുന്നത് എഴുത്തുകാരും വായിക്കുന്നത് പൊതുജനവുമായിരുന്നു; ഇക്കാലത്ത് പൊതുജനം പുസ്തകമെഴുതുന്നു, വായിക്കാൻ ആളുമില്ല.

20. പ്രണയത്തേക്കാൾ ദാരുണമാണ്‌ സൌഹൃദം. അതിനായുസ്സു കൂടും.

21. സഹജമായിത്തന്നെ സുന്ദരമായ ഒരു വിഷയം കലാകാരനു പ്രചോദനമാകുന്നില്ല. അപൂർണ്ണതയുടെ ഒരു കുറവ് അതിനുണ്ട്.

22. ശിഷ്യന്മാരെക്കൊണ്ടുകൂടി ഉപയോഗമുണ്ടാവും. അയാൾ നിങ്ങളുടെ സിംഹാസനത്തിനു പിന്നിൽ നില്ക്കുന്നു; നിങ്ങളുടെ വിജയമുഹൂർത്തത്തിൽ അയാൾ നിങ്ങളുടെ കാതിൽ മന്ത്രിക്കുകയും ചെയ്യുന്നു, നിങ്ങൾ അമരത്വം പ്രാപിച്ചിരിക്കുന്നുവെന്ന്.

23. ഒരു പോലീസുകാരനു പോലും കാണാവുന്നത്ര നമ്മൾക്കടുത്താണ്‌ കുറ്റവാളികൾ. ഒരു കവിയ്ക്കു മാത്രം മനസ്സിലാകാവുന്നത്ര അകലെയുമാണവർ.
























മൊണ്ടെയ്ൻ പറഞ്ഞത്

montaigne



മിഷേൽ ദെ മൊണ്ടെയ്ൻ Michel de Montaigne(1533-1592) - ഫ്രഞ്ച് നവോത്ഥാനകാലത്തെ ഏറ്റവും പ്രമുഖനായ എഴുത്തുകാരൻ; ഉപന്യാസം ഒരു സാഹിത്യരൂപം എന്ന നിലയിൽ വ്യതിരിക്തത നേടുന്നത് ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌; അജ്ഞേയതാവാദത്തിന്റെ പിതാവെന്ന നിലയിലും അറിയപ്പെടുന്നു. Essais (ശ്രമങ്ങൾ) പ്രധാനകൃതി.



എനിക്കെന്തറിയാം? അജ്ഞേയതാവാദത്തെക്കുറിച്ചൊരു ധാരണ കിട്ടാൻ ഈ ചോദ്യം ചോദിച്ചാൽ മതി.
*

ഞാൻ ഏറ്റവും പേടിക്കുന്നത് പേടിയെത്തന്നെ.
*

മരണം കയറിവരുന്ന സമയത്ത് ഞാൻ കാബേജിനു നനച്ചുകൊണ്ടിരിക്കുന്നതായി കാണപ്പെടണമെന്നാണ്‌ എന്റെ ആഗ്രഹം.
*

മനുഷ്യനെ മരിക്കാൻ പഠിപ്പിക്കുന്നവൻ അവനെ ജീവിക്കാനും പഠിപ്പിക്കും.
*

നിങ്ങൾ ജനിച്ച ദിവസം ജീവിതത്തിലേക്കെന്നപോലെ മരണത്തിലേക്കും നിങ്ങളെ നയിക്കും.
*

ഇഷ്ടമുള്ളത്ര കാലം ജീവിക്കുക; നിങ്ങളുടെ മരണാനന്തരജീവിതത്തിൽ നിന്ന് ഒരു ദിവസം പോലും അതുകൊണ്ടു കുറയാൻ പോകുന്നില്ല.
*

എല്ലാ ദിവസങ്ങളും മരണത്തിലേക്കു യാത്ര ചെയ്യുന്നു; അവസാനത്തേത് അവിടെ എത്തിക്കഴിഞ്ഞു.
*

എന്റെ വാക്കുകൾ ഒന്നുകൂടി വ്യക്തമാക്കാനല്ലെങ്കിൽ അന്യരുടെ വാക്കുകൾ ഞാൻ കടമെടുക്കാറില്ല.
*

ഞാൻ അയാളെ എന്തിനു സ്നേഹിച്ചു എന്നാണു നിങ്ങൾ ചോദിക്കുന്നതെങ്കിൽ അയാൾ അയാളായിരുന്നു, ഞാൻ ഞാനും എന്നതാണതിനു മറുപടി.
*

അത്രയുമുറച്ചൊന്നിൽ നാം വിശ്വസിക്കുന്നെങ്കിൽ നമുക്കൊട്ടുമറിയാത്തതൊന്നിലായിരിക്കുമത്.
*

ഞാൻ എന്റെ പൂച്ചയെ കളിപ്പിക്കുമ്പോൾ എനിക്കവളെന്നതിനെക്കാൾ ഞാനവൾക്കാണു നേരമ്പോക്കിനു കാരണമാകുന്നതെന്നു വന്നുകൂടേ?
*

ചക്രവർത്തിയായാലും ചെരുപ്പുകുത്തിയായാലും ആത്മാക്കൾ ഒരേ മൂശയിൽ വാർത്തതു തന്നെ. നാം അയൽക്കാരനു നേർക്കു കത്തിയെടുക്കുന്ന പോലെയേയുള്ളു, രാജാക്കന്മാർ യുദ്ധത്തിനിറങ്ങുന്നതും.
*

മനുഷ്യന്റെ ബുദ്ധിക്കു കുഴപ്പമില്ലെന്നാരു പറഞ്ഞു: അവനിതേവരെ ഒരു ചെള്ളിനെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല; എന്നിട്ടെത്ര ദൈവങ്ങളെയാണ്‌ അവൻ ഉണ്ടാക്കിവച്ചിരിക്കുന്നത്!
*

സ്വന്തം സല്പേരിനെ അതിജീവിച്ച എത്ര ധീരന്മാരെ നമുക്കറിയാം?
*

വൈദ്യന്മാർക്ക് ഒരാനുകൂല്യമുണ്ട്: അവരുടെ വിജയങ്ങൾ പകൽവെളിച്ചത്തിൽ ഇറങ്ങിനടക്കും; അവരുടെ പരാജയങ്ങളെ മണ്ണു മറച്ചുവയ്ക്കുകയും ചെയ്യും.
*

ഒന്നിനെക്കുറിച്ചു ചിന്തിക്കാൻ ധൈര്യപ്പെട്ടുവെങ്കിൽ അതിനെക്കുറിച്ചു പറയാനും ധൈര്യപ്പെടൂ.
*

കൂടും കിളിയും പോലെതന്നെ കല്യാണക്കാര്യവും: അകത്തുള്ളതിന്‌ പുറത്തു പോകാനുള്ള വെപ്രാളം; പുറത്തുള്ളതിന്‌ അകത്തു കടക്കാനുള്ള തിടുക്കവും.
*
വസ്തുക്കളെ വ്യാഖാനിക്കുക എന്നതിനെക്കാൾ വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കുക എന്ന പണിയാണ്‌ ഇന്നു കൂടുതൽ നടക്കുന്നത്; മറ്റേതു വിഷയത്തിലുമധികമാണ്‌, പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ: അന്യോന്യം ഭാഷ്യമെഴുതുകയല്ലാതെ നാമൊന്നും ചെയ്യുന്നില്ല.
*

ഏതു പൊയ്ക്കാലിൽ കയറി നടന്നാലും ഒടുവിൽ നമുക്കു സ്വന്തം കാലിൽ ഇറങ്ങിനടക്കേണ്ടിവരും. ലോകത്തേറ്റവും ഉയരം കൂടിയ സിംഹാസനമായാലും, സ്വന്തം ആസനം വച്ചല്ലേ അതിലിരിക്കാൻ പറ്റൂ.
*

പ്രകൃതിക്ക് ഒരവസരം കൊടുത്തുനോക്കൂ: തന്റെ സംഗതികൾ നമ്മെക്കാൾ നന്നായി അറിയുക അവൾക്കല്ലേ.
*




















2016, മാർച്ച് 26, ശനിയാഴ്‌ച

ഫ്രാൻസ് വെർഫെൽ - ജന്തുവിന്റെ നോട്ടം






ജന്തുവിന്റെ നോട്ടം



കൂറ്റനായ നായയുടെ മൃദുരോമക്കെട്ടു നീ തലോടുന്നു,
അതിന്റെ കണ്ണുകളിലേക്കാഴത്തിൽ നോക്കി നീ പറയുന്നു,
നമ്മിൽത്തന്നെ തറഞ്ഞുനില്ക്കുന്ന ആ കണ്ണുകളിൽ
ഒരു വിപുലശോകം നിറയുന്നതു നീ വിളിച്ചുകാട്ടുന്നു.


മാലാഖമാർ മനുഷ്യരുടെ കണ്ണുകളിലേക്കു നോക്കുമ്പോഴും
- ഞാൻ പറഞ്ഞു- അവർ കാണുന്നതിതു തന്നെയാവും,
നൈരാശ്യത്തോടവർ പറയുന്നതുമിതു തന്നെയാവും,
താങ്ങരുതെന്നതിനാലവർ മുഖം തിരിക്കുന്നുമുണ്ടാവും.


ചാപ്പ കുത്തിയവൻ

മരണം നിങ്ങളെ ചാപ്പ കുത്തിക്കഴിഞ്ഞാൽ
ആർക്കും പിന്നെ നിങ്ങളെ ഇഷ്ടമില്ലാതാവുന്നു,
അവൻ നിങ്ങളെ കൊണ്ടുപോകും മുമ്പേ തന്നെ
നിങ്ങൾ മാറ്റിനിർത്തപ്പെട്ടവനായിക്കഴിഞ്ഞു.


നിങ്ങൾ ചിരിച്ചുകളിച്ചു നടക്കുമായിരുന്നു,
നിങ്ങൾ നന്നായി പിയാനോ വായിക്കുമായിരുന്നു,
ഇന്നു പക്ഷേ, എന്തു കാരണത്താലെന്നറിയുന്നില്ല,
കൂട്ടുകാർ നിങ്ങളിൽ നിന്നകന്നുപോയിരിക്കുന്നു.


എത്ര ഊർജ്ജസ്വലമാണു നിങ്ങളുടെ പ്രകൃതമെന്ന്
ഒരിക്കലവരേറെപ്പുകഴ്ത്തിയതായിരുന്നു;
ഇന്നവരുടെ നിശിതമായ ചൂണ്ടുവിരലുകൾ
നിങ്ങളെ ഏകാന്തത്തടവിലേക്കയക്കുന്നു.


നിങ്ങളുടെ കവിളുകൾ കുഴിഞ്ഞുകഴിഞ്ഞു,
നിങ്ങളുടെ കണ്ണുകൾ വീങ്ങിയിരിക്കുന്നു,
അവരിലൊരാളിങ്ങനെ ചോദിച്ചുവെന്നു വരാം:
‘ഇയാൾക്കിതെന്തു പറ്റി?’


അവസാനത്തെ രാത്രിക്കായൊരുങ്ങി
നിങ്ങൾ ചെന്നു കിടക്കും മുമ്പേ
ഭ്രഷ്ടിന്റെ ഉണക്കറൊട്ടി
നിങ്ങൾക്കു രുചിക്കേണ്ടിവരും.


ശൂന്യമായിക്കഴിഞ്ഞ സുഹൃദ് വലയത്തിനുള്ളിൽ നിന്നും
അപ്രത്യക്ഷനാവാൻ നിങ്ങൾക്കനുമതി കിട്ടും മുമ്പേ
ഗോളാന്തരാളങ്ങളുടെ മഞ്ഞുവെള്ളം
നിങ്ങൾക്കേറെക്കുടിക്കേണ്ടിവരും.


എന്റെ ബാല്യത്തിലെ പ്രിയസ്നേഹിതൻ


നിന്റെ മരണത്തിന്റെ ഗ്രാമീണഭവനത്തിൽ നിന്നും
എന്നെക്കാണാനിത്രയും വഴി താണ്ടി നീയെത്തുമ്പോൾ,
നിനക്കു വൃദ്ധനായിക്കഴിഞ്ഞ ഒരാളോടുള്ള ബഹുമാനത്താൽ
നീ തലയിൽ നിന്നു തൊപ്പിയെടുക്കുമെന്നെനിക്കറിയാം.


ഈ മാന്യദേഹം നിനക്കത്ര പരിചിതനായിരിക്കില്ല;
അയാളുടെ മുഖമത്രമേൽ മാറിപ്പോയിരിക്കുന്നു.
എനിക്കു പക്ഷേ ആ പൂർവവിശുദ്ധിയോടെ നീയെരിയും,
മരണം കെടാതെ കാത്തൊരു ബാല്യകാലവെളിച്ചം.


എന്റെ സാന്നിദ്ധ്യത്തിലല്പനേരം കൂടി നില്ക്കാൻ
നീ കരുണ കാണിച്ചുവെന്നു വന്നാൽ,
ഞാനപ്പോഴെന്റെ കണ്ണുകളടച്ചുവെന്നു വരാം,
ഞാനപ്പോഴെന്റെ മുട്ടുകാലിൽ വീണുവെന്നു വരാം.




ഫ്രാൻസ് വെർഫെൽ Franz Werfel(1890-1945)- കാഫ്കയുടെ സമകാലീനനായ ജർമ്മൻ എക്സ്പ്രഷനിസ്റ്റ് കവിയും നോവലിസ്റ്റും നാടകകൃത്തും. ചെക്ക് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ ജനിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്തെ സൈനികസേവനത്തിനു ശേഷം യുദ്ധവിരുദ്ധപ്രസ്ഥാനങ്ങളിൽ പങ്കാളിയായി. കഫേകളിൽ യുദ്ധവിരുദ്ധകവിതകൾ ആലപിച്ചുവെന്നതിന്റെ പേരിൽ അറസ്റ്റിലായി. യൂറിപ്പിഡീസിന്റെ ‘ട്രോജൻ സ്ത്രീകൾ’ ജർമ്മനിലേക്ക് ഭാഷാനുവാദം ചെയ്തുകൊണ്ട്1916ൽ നാടകരംഗത്തേക്കു തിരിഞ്ഞു. 1933ൽ എഴുതിയ The Forty Days of Musa Dagh എന്ന നോവൽ പ്രശസ്തമായി. 1938ൽ ഓസ്ട്രിയ നാസികളുടെ കൈയിലായപ്പോൾ ജൂതനായ വെർഫെൽ തെക്കൻ ഫ്രാൻസിലെ പഴയൊരു മില്ലിൽ താമസമാക്കി. 1940ൽ ഫ്രാൻസിന്റെ പതനത്തോടെ അദ്ദേഹം യു.എസ്സിലേക്കു പലായനം ചെയ്തു. ആ യാത്രക്കിടെ, ബേർണഡെറ്റ്  പുണ്യവാളന്‌ കന്യാമറിയത്തിന്റെ ദർശനം കിട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ലൂർദ്ദ് പള്ളിയിൽ അദ്ദേഹം സാന്ത്വനം കണ്ടു. അമേരിക്കയിൽ എത്തുകയാണെങ്കിൽ ആ പുണ്യവാളനെക്കുറിച്ച് താനൊരു പുസ്തകമെഴുതുമെന്ന് അദ്ദേഹം നേർച്ചയും നേർന്നു. ആ നേർച്ചയുടെ ഫലമാണ്‌ 1941ൽ എഴുതിയ ബേർണഡെറ്റിന്റെ ഗാനം എന്ന നോവൽ.


Franz Werfel








ജി.എസ്.ശിവരുദ്രപ്പ - എന്റെ കീശ

hqdefault



എന്റെ കീശയിൽ തന്റെ കൈ ഇടരുത്, സഹോദരാ.
എന്റേതാണത്. മറ്റാരുമതിൽ കൈ കടത്തരുത്.
നിങ്ങൾക്കതിൽ കാര്യമേയില്ല.


അതിലെന്റെ പാസ് ബുക്കുണ്ടാവാം,
എന്റെ കടങ്ങളുടെ കണക്കുണ്ടാവാം,
എന്റെ പ്രണയലേഖനങ്ങളുണ്ടാവാം.
അതിലെന്തുവേണമെങ്കിലുമുണ്ടാവാം.
പക്ഷേ എന്റേതു മാത്രമാണത്.
എന്റെ ദുരിതങ്ങളുടെ കുരുക്കഴിക്കാൻ താങ്കൾക്കാവില്ല.
അതങ്ങനെ കിടക്കട്ടെ.
എനിക്കു താങ്കളുടെ സൌഹൃദം മാത്രം തന്നാലും.


വേണ്ടെന്നേ.എന്റെ കീശയിലുള്ളതിനെച്ചൊല്ലി നിങ്ങളാധിപ്പെടേണ്ട.
നിങ്ങളുടെ കീശയിലുള്ളതിനെച്ചൊല്ലി ഞാൻ വേവലാതിപ്പെടുന്നില്ലല്ലോ.
നമുക്കിടയിലെ ആകാശം കാറൊഴിഞ്ഞതാവട്ടെ.
അതുമാത്രം മതി നമുക്ക്.


കന്നട കവി. (1926-2013)

ബോൾസ്ലാവ് ലെസ്മിയൻ - ഇനിയൊരിക്കൽക്കൂടി...

            Boleslaw_Lesmian
            ഇനിയൊരിക്കൽക്കൂടി


          ഇനിയൊരിക്കൽക്കൂടി നിന്നെ ഞാനാദ്യമായിക്കണ്ടുവെന്നിരിക്കട്ടെ,
          എന്നാൽ മറ്റൊരു മരത്തോപ്പിൽ, മറ്റൊരു കാട്ടിനുള്ളിൽ-
          മഞ്ഞിന്റെ മൂടുപടത്തിനുള്ളിലനന്തതയിലേക്കു നീളവെ
          മരങ്ങൾ നമുക്കായി നെടുവീർപ്പിടുക മറ്റൊരു വിധമായെന്നുവരാം...

          പച്ചപ്പിന്‍റെ ചാലുകള്‍ക്കുള്ളിൽ  നിന്റെ കൈകളെത്തിപ്പിടിക്കുക
          വിറപൂണ്ട കിളികളെപ്പോലെ മറ്റു പൂക്കളെയാണെന്നു വരാം-
          അജ്ഞവും മുഗ്ധവുമായ നിന്റെ ചുണ്ടുകളിൽ നിന്നുതിരുക
          മറ്റു ചില വാക്കുകളായെന്നുവരാം- മറ്റു ചില വാക്കുകൾ...

          ജ്വലിക്കുന്ന പനിനീർപ്പൂക്കളുടെ നിർഝരി പോലെ
          വെളിച്ചത്തില്‍ നമ്മുടെയാത്മാക്കള്‍ പൊട്ടിത്തകര്‍ന്നുവെന്നും വരാം.
          ഇനിയൊരിക്കൽക്കൂടി നിന്നെ ഞാനാദ്യമായിക്കണ്ടുവെന്നിരിക്കട്ടെ,
          എന്നാൽ മറ്റൊരു മരത്തോപ്പിൽ, മറ്റൊരു കാട്ടിനുള്ളിൽ...









            ബോൾസ്ലാവ് ലെസ്മിയൻ Boleslaw Lesmian (1877-1937) - സിംബലിസവും എക്സ്പ്രഷനിസവും പോളിഷ് കവിതയിലെത്തിച്ച കവി. ഉക്രെയിനിലെ കീവിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. വളരെ കുറച്ചു കവിതകളേ പ്രസിദ്ധപ്പെടുത്തിയുള്ളു; അവ തന്നെയും ശ്രദ്ധിക്കപ്പെട്ടുമില്ല. പോളിഷ് നാടോടിപ്പാരമ്പര്യവും വൈചിത്ര്യങ്ങളുടെ യഥാതഥമായ വിവരണവുമൊക്കെക്കലർന്ന കവിതാശൈലി പിന്നീടദ്ദേഹത്തെ പോളിഷ് കവിതയിലെ അതിപ്രമുഖരിലൊരാളാക്കി.

          2016, മാർച്ച് 24, വ്യാഴാഴ്‌ച

          മാഴ്സൽ ഷ്വോബ്‌ - ഭാവനാജീവിതങ്ങൾ





          പൗലോ ഉചെല്ലോ-ചിത്രകാരൻ


          അയാളുടെ ശരിക്കുള്ള പേര്‌ പൗലോ ഡി ഡോണോ എന്നായിരുന്നു; എന്നാൽ ഫ്ലോറൻസുകാർ അയാളെ വിളിച്ചുപോന്നത്‌ പൗലോ ഉചെല്ലോ അഥവാ പക്ഷിക്കാരൻ ഉചെല്ലോ എന്നാണ്‌; അയാളുടെ വീടു നിറയെ പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളായിരുന്നു എന്നതാണതിനു കാരണം. മൃഗങ്ങളെ പോറ്റാനോ തനിക്കു പരിചയമില്ലാത്തവയെ വാങ്ങിവളർത്താനോ തന്റെ ദാരിദ്ര്യം അയാളെ അനുവദിച്ചുമില്ല. പാദുവായിൽ വച്ച്‌ അയാൾ ചതുർഭൂതങ്ങളുടെ ഒരു ചുമർചിത്രം വരച്ചതിനെക്കുറിച്ച്‌ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്‌: അതിൽ വായുവിനെ പ്രതിനിധാനം ചെയ്യാൻ അയാൾ ഒരോന്തിനെയാണ്‌ വരച്ചത്‌; പക്ഷേ ഓന്തിനെ കണ്ടിട്ടേയില്ലാത്ത ഉചെല്ലോ അതിനെ ചിത്രീകരിച്ചത്‌ ഉന്തിയ വയറും തുറന്ന വായയുമൊക്കെയായി ഒരൊട്ടകത്തെപ്പോലെയും.(അതേസമയം,വാസരി വിശദീകരിക്കുന്നതുപോലെ, ഓന്ത്‌ ശുഷ്കിച്ച പല്ലി പോലത്തെ ഒരു ജന്തുവും ഒട്ടകം പൂഞ്ഞയുള്ള ഒരു തടിയൻ മൃഗവുമാണല്ലോ.) ഉചെല്ലോയ്ക്കു പക്ഷേ വസ്തുക്കളുടെ യാഥാർത്ഥ്യം പ്രശ്നമായിരുന്നില്ല; അവയുടെ വൈവിധ്യവും അവയുൾക്കൊള്ളുന്ന അനന്തരേഖകളുമാണ്‌ അയാളെ ആകർഷിച്ചത്‌. അങ്ങനെ അയാളുടെ ചിത്രങ്ങളിൽ പാടങ്ങൾക്കു നീലനിറമായി, നഗരങ്ങൾക്കു ചുവപ്പുരാശിയായി, തീതുപ്പുന്ന കരിംകുതിരകൾക്കു മേൽ കറുത്ത പടച്ചട്ടയണിഞ്ഞ പടയാളികൾ സൂര്യരശ്മികൾ പോലെ ആകാശത്തെ തുളച്ചുകേറുന്ന കുന്തങ്ങളും പേറി പാഞ്ഞുപോയി. മസോച്ചിയോ വരയ്ക്കുന്നത്‌ അയാളുടെ മറ്റൊരു താൽപര്യമായിരുന്നു: തലയിൽ വച്ചാൽ തുണിയുടെ മടക്കുകൾ വീണ്‌ മുഖം മറയ്ക്കുന്ന ഒരു പ്രത്യേകതരം തലപ്പാവാണീ മസോച്ചിയോ.അയാൾ ചതുരത്തിലും കൂർത്തതും കൂമ്പിച്ചതുമൊക്കെയായി മസോച്ചിയോ വരച്ചു; സാധ്യമായ എല്ലാ പരിപ്രേക്ഷ്യങ്ങൾക്കുമനുസൃതമായി അയാൾ അവയെ ചിത്രീകരിച്ചു; മസോച്ചിയോയുടെ മടക്കുകളിൽ ബന്ധങ്ങളുടെ ഒരു ലോകം തന്നെ അയാൾ കണ്ടെത്തി. ശിൽപ്പിയായ ഡൊണാടെല്ലോ അയാളോടു പറയാറുണ്ടായിരുന്നു:"അല്ലാ പൗലോ, താൻ വസ്തുക്കളെ ഉപേക്ഷിച്ച അവയുടെ നിഴലിനു പിന്നാലെ പോവുകയാണല്ലോ."

          പക്ഷേ ഉചെല്ലോ തന്റെ ജോലി ക്ഷമയോടെ ചെയ്തുപോന്നു; അയാൾ വൃത്തങ്ങൾ ഘടിപ്പിച്ചു, കോണുകൾ വിഭജിച്ചു, സർവ്വസൃഷ്ടികളേയും സാധ്യമായ നിലകളിലൊക്കെ പരിശോധിച്ചു. സ്നേഹിതനായ ജിയോവന്നി മനേറ്റി എന്ന ഗണിതജ്ഞനിൽ നിന്ന് അയാൾ യൂക്ലിഡിന്റെ ഗണിതസിദ്ധാന്തങ്ങൾ മനസ്സിലാക്കി; എന്നിട്ടയാൾ മുറിയിൽ അടച്ചിരുന്ന് പലകകളും തോൽച്ചുരുണകളും ബിന്ദുക്കളും വക്രരേഖകളും കൊണ്ടു നിറച്ചു. ഫിലിപ്പോ ബ്രൂണെലെച്ചിയുടെ സഹായത്തോടെ അയാൾ വാസ്തുവിദ്യയും പഠിച്ചു; അതു പക്ഷേ നിർമ്മാണം ഉദ്ദേശിച്ചൊന്നുമായിരുന്നില്ല. അസ്ഥിവാരത്തിൽ നിന്ന് സ്തൂപാഗ്രങ്ങളിലേക്കു രേഖകൾ നീളുന്നതെങ്ങനെ, നേർരേഖകൾ ഒരേ ബിന്ദുവിൽ സന്ധിക്കുന്നതെങ്ങനെ, കമാനങ്ങൾ ആണിക്കല്ലുകളിൽ നിന്നു തിരിയുന്നതെങ്ങനെ, നീണ്ട മുറികൾക്കറ്റത്ത്‌ കഴുക്കോലുകൾ വിശറി പോലെ ചുരുണ്ടുകൂടുന്നതെങ്ങനെ ഇതൊക്കെയേ അയാൾക്കറിയേണ്ടിയിരുന്നുള്ളു. സകല ജന്തുക്കളേയും അവയുടെ ചലനങ്ങളേയും മനുഷ്യരുടെ വിവിധ ചേഷ്ടകളേയും അയാൾ ചിത്രീകരിച്ചു; എന്നുപറഞ്ഞാൽ കേവലരേഖകളായി അയാൾ അവയെ ലഘൂകരിച്ചു.

          പിന്നെ, ലോഹങ്ങളുടെയും രാസദ്രവ്യങ്ങളുടെയും മിശ്രിതം ഉലയിലേക്കൊഴിച്ച്‌ അവ സ്വർണ്ണമായി ഉരുകിക്കൂടാൻ നോക്കിയിരിക്കുന്ന അൽകെമിസ്റ്റിനെപ്പോലെ അയാൾ ആ രൂപങ്ങളെല്ലാം കൂടി ഒരു മൂശയിലേക്കു പകർന്നു.എന്നിട്ടയാൾ അവയെ കൂട്ടുകയും കലർത്തുകയും ഉരുക്കുകയും ചെയ്തു; മറ്റു രൂപങ്ങൾക്കാധാരമായ ആ ഒരു കേവലരൂപത്തിലേക്ക്‌ അയാൾക്കവയെ രൂപാന്തരപ്പെടുത്തണം.അതിനു വേണ്ടിയാണ്‌ പൗലോ ഉചെല്ലോ തന്റെ കുടിലിനുള്ളിൽ അടച്ചിട്ടുകഴിഞ്ഞത്‌. സർവ്വരേഖകളേയും കൂടി ഒരൊറ്റ ആദർശരൂപത്തിൽ ലയിപ്പിക്കാനാവുമെന്ന് അയാൾ വിശ്വസിച്ചു. സൃഷ്ടലോകത്തെ ദൈവം കണ്ടപോലെ കാണാൻ അയാൾ കൊതിച്ചു. സർവ്വരൂപങ്ങളും ഒരൊറ്റ സങ്കീർണ്ണകേന്ദ്രത്തിൽ നിന്നുത്ഭവിക്കുന്നതായി കാണുന്ന കണ്ണാണല്ലോ ദൈവ ത്തിന്റേത്‌. ഘിബെർട്ടി, ഡെല്ലാ റോബിയാ, ബ്രൂണെല്ലെച്ചി, ഡൊണാടെല്ലോ ഇവരൊക്കെ അയാളുടെ അയൽക്കാരായിരുന്നു; തങ്ങളുടെ കലകളിൽ പ്രവീണന്മാരും അതിൽ അഭിമാനിക്കുന്നവരുമായിരുന്നു. അവർക്കു പാവം ഉചെല്ലോയെയും പരിപ്രേക്ഷ്യങ്ങൾക്കു മേലുള്ള അയാളുടെ ഭ്രാന്തിനേയും പുച്ഛമായിരുന്നു. മാറാല കെട്ടിയ, ദരിദ്രം പിടിച്ച അയാളുടെ കുടിൽ അവർക്കു പറഞ്ഞുചിരിക്കാനുള്ള വിഷയമായിരുന്നു. പക്ഷേ അവരെക്കാൾ അഭിമാനിയായിരുന്നു ഉചെല്ലോ. രേഖകളുടെ ഓരോ പുതുചേരുവയിലും താനിതാ സൃഷ്ടിയുടെ രീതി കണ്ടെത്താറായി എന്നയാൾ മോഹം കൊണ്ടു. അനുകരണമായിരുന്നില്ല അയാളുടെ ലക്ഷ്യം; സകലവസ്തുക്കളേയും സൃഷ്ടിക്കാൻ വേണ്ട ശക്തി-അതാണയാൾ തേടിയത്‌. മഹാനായ ഡൊണാടെല്ലോയുടെ ഗംഭീരമായ മാർബിൾശിൽപ്പങ്ങളേക്കാൾ അയാൾക്കു പ്രചോദകമായത്‌ തന്റെ മസോച്ചിയോയുടെ വിചിത്രമായ ആലേഖനങ്ങളായിരുന്നു.
          അങ്ങനെയാണയാൾ ജീവിച്ചത്‌: ഒരു സന്യാസിയെപ്പോലെ, ഒരു ശിരോവസ്ത്രം കൊണ്ടു തല മൂടി ,എന്തു കഴിക്കുന്നു എന്തു കുടിക്കുന്നു എന്നു പോലും ശ്രദ്ധിക്കാതെ.


          അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുൽപ്പരപ്പിൽ വച്ച്‌ പുല്ലിൽ പാതി മറഞ്ഞുകിടന്ന ഒരു കൂട്ടം പ്രാചീനശിലകൾക്കരികിലായി അയാൾ ഒരു പെൺകുട്ടിയെ കണ്ടുമുട്ടി; ഒരു പൂമാല തലയിലണിഞ്ഞുനിന്ന് ചിരിക്കുകയായിരുന്നു അവൾ.അരയിൽ ഒരു മഞ്ഞനാട കൊണ്ടു വാരിക്കെട്ടിയ ഒരു നേർത്ത ഉടുപ്പാണ്‌ അവൾ ധരിച്ചിരുന്നത്‌; അവളുടെ ചലനങ്ങളാകട്ടെ അവൾ തലോടിക്കൊണ്ടുനിൽക്കുന്ന ആ പുൽക്കൊടികളെപ്പോലെത്തന്നെ അത്ര വിലോലവുമായിരുന്നു. അവളുടെ പേര്‌ സെൽവാഗിയാ എന്നായിരുന്നു; അവൾ ഉചെല്ലൊയെ നോക്കി പുഞ്ചിരി തൂകി. അയാൾ അവളുടെ പുഞ്ചിരിയുടെ വക്രരേഖ ശ്രദ്ധിച്ചു; അവൾ തന്നെ കണ്ണുയർത്തി നോക്കിയപ്പോൾ കൺപീലികളുടെ നേർത്ത രേഖകളും കൺമണികളുടെ വൃത്തങ്ങളും കണ്ണിമകളുടെ വളവുകളും മുടിനാരുകളുടെ സൂക്ഷ്മമായ ഇഴയോട്ടവും അയാൾ കണ്ടു. അവൾ നെറ്റിയിലണിഞ്ഞിരുന്ന പൂമാല അയാൾ മറ്റനേകം രീതികളിൽ മനസ്സിൽ കണ്ടു. സെൽവാഗിയോ പക്ഷേ ഇതൊന്നും അറിഞ്ഞില്ല; അവൾക്കു പതിമൂന്നു വയസ്സേ ആയിട്ടുള്ളു. അവൾ അയാളുടെ കരം ഗ്രഹിച്ചു; അവൾക്കയാളെ ഇഷ്ടവുമായി. അവൾ ഫ്ലോറൻസുകാരൻ ഒരു ചായംമുക്കുകാരന്റെ മകളായിരുന്നു; അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമതും കെട്ടി; രണ്ടാനമ്മയുടെ ഉപദ്രവം സഹിക്കാതെ വീട്ടിൽ നിന്നിറങ്ങിയതാണവൾ. ഉചെല്ലോ അവളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

          ഉചെല്ലോ തന്റെ ആദർശരൂപങ്ങൾ വരച്ചുകൂട്ടിയ ചുമരിനു മുന്നിലിരുന്ന് സെൽവാഗിയാ പകലു മുഴുവൻ കഴിച്ചുകൂട്ടും. തന്നെ കണ്ണുകളുയർത്തി നോക്കുന്ന ലോലമുഖത്തെ വിട്ട്‌ ഋജുവും വക്രവുമായിട്ടുള്ള ആ രേഖകളെ നോക്കിയിരിക്കാൻ അയാൾ ഇഷ്ടപ്പെട്ടതെന്തു കൊണ്ടാണെന്ന് അവൾക്കു മനസ്സിലായതേയില്ല. രാത്രിയിൽ ബ്രൂണെലെച്ചിയോ മനേറ്റിയോ ഉചെല്ലൊയെ കാണാൻ വരും; അർദ്ധരാത്രിയിൽ അവർ വായനയിലും പഠനത്തിലും മുഴുകിയിരിക്കുമ്പോൾ പരസ്പരം ഖണ്ഡിക്കുന്ന രേഖകൾക്കു കീഴെ വിളക്കിന്റെ ചുവട്ടിലുള്ള നിഴൽവട്ടത്തിനുള്ളിൽക്കിടന്ന് അവൾ ഉറക്കം പിടിക്കും. രാവിലെ അവൾ ഉചെല്ലൊയെക്കാൾ നേരത്തേ ഉണരും. ചിത്രത്തിലെഴുതിയ പക്ഷികൾക്കും വിവിധവർണ്ണത്തിലുള്ള മൃഗങ്ങൾക്കുമിടയിൽ ഉറക്കമുണരുക അവൾക്കിഷ്ടമായിരുന്നു. ഉചെല്ലോ അവളുടെ ചുണ്ടുകളും കണ്ണുകളും മുടിയും കൈകളും ചിത്രത്തിലാക്കി; അവളുടെ ശരീരത്തിന്റെ സർവ്വഭാവങ്ങളും അയാൾ രേഖപ്പെടുത്തി. പക്ഷേ മറ്റു ചിത്രകാരന്മാർ ചെയ്യാറുള്ള പോലെ താൻ സ്നേഹിക്കുന്ന സ്ത്രീയുടെ ഛായാചിത്രം വരയ്ക്കാൻ അയാൾ തയാറായില്ല. ഒരു വ്യക്തിയിൽത്തന്നെ തങ്ങിനിൽക്കുന്നതിന്റെ ആനന്ദം അയാൾക്കജ്ഞാതമായിരു ന്നല്ലോ.സ്ഥലരാശിക്കു മേൽ പാറിനിൽക്കാനായിരുന്നു അയാൾക്കു കൊതി. മൃഗങ്ങളുടെ ചലനങ്ങൾ, സസ്യങ്ങളുടെയും ശിലകളുടെയും രേഖകൾ, പ്രകാശരശ്മികൾ, മേഘങ്ങളുടെ രൂപഭേദങ്ങൾ, കടലിലെ തിരയിളക്കങ്ങൾ ഇവയ്ക്കൊപ്പം സെൽവാഗിയായുടെ രൂപങ്ങളും അയാൾ തന്റെ മൂശയിലേക്കിട്ടു. സെൽവാഗിയായെ മറന്നിട്ട്‌ താൻ രൂപം വാർത്തെടുക്കുന്ന മൂശയെത്തന്നെ ധ്യാനിച്ച്‌ അയാൾ ജീവിച്ചു.

          അങ്ങനെപോകെ ഉചെല്ലൊയുടെ വീട്ടിൽ ആഹാരത്തിനുള്ളതൊക്കെ തീർന്നു. ഡൊണാടെല്ലോയോടോ മറ്റാരോടെങ്കിലുമോ ഇക്കാര്യം പറയാൻ സെൽവാഗിയാ ധൈര്യപ്പെട്ടുമില്ല. എല്ലാം ഉള്ളിലൊതുക്കി അവൾ മരിച്ചു. ഉചെല്ലോ അവളുടെ ദേഹത്തിന്റെ മരവിപ്പും മെലിഞ്ഞ കൈകളുടെ ചേർപ്പുകളും ആ പാവം കണ്ണുകളുടെ രേഖകളും വരച്ചെടുത്തു. അവൾ മരിച്ചുവെന്ന് അയാൾ അറിഞ്ഞില്ല; അവൾ ജീവിച്ചിരുന്നതും അയാൾ അറിഞ്ഞിരുന്നില്ലല്ലോ.

          പക്ഷിക്കാരനു പ്രായമേറി; അയാളുടെ ചിത്രങ്ങൾ ആർക്കും കണ്ടാൽ മനസ്സിലാകാതെയായി. വക്രരേഖകളുടെ ഒരു കലാപമായിരുന്നു അവ. ഭൂമിയോ സസ്യമോ മൃഗമോ മനുഷ്യനോ ഒന്നും അവയിൽ നിന്നു കണ്ടെടുക്കാനാവുമായിരുന്നില്ല. കുറേ വർഷങ്ങളായി അയാൾ തന്റെ പ്രകൃഷ്ടകൃതിയുടെ പണിയിലായിരുന്നു. ആരെയും അയാൾ അതു കാണിച്ചിട്ടില്ല. തന്റെ ഇതേവരെയുള്ള ഗവേഷണങ്ങളുടെയൊക്കെ ഫലവും സാരവുമാണയാൾക്കത്‌. അതിന്റെ വിഷയമാകട്ടെ-സംശയാലുവായ തോമസ്‌ യേശുക്രിസ്തുവിന്റെ തിരുമുറിവ്‌ സ്പർശിക്കുന്നു-ആ ഗവേഷണങ്ങളുടെ പ്രതീകവുമായിരുന്നു. എമ്പതാമത്തെ വയസ്സിൽ ഉചെല്ലോ തന്റെ ചിത്രം പൂർത്തിയാക്കി. ഡൊണാട്ടെല്ലോയ്ക്ക്‌ ആളയച്ചുവരുത്തി അയാൾ തന്റെ ചിത്രം ഭവ്യതയോടെ അനാവരണം ചെയ്തു. ഡൊണാടെല്ലോ വിളിച്ചുപറഞ്ഞു:'ഉചെല്ലോ, താനാ ചിത്രം മൂടൂ!"പക്ഷിക്കാരൻ ആ മഹാനായ ശിൽപ്പിയോട്‌ എടുത്തെടുത്തു ചോദിച്ചു; പക്ഷേ അദ്ദേഹം മൗനം പാലിച്ചതേയുള്ളു.അങ്ങനെ താനാ ദിവ്യാത്ഭുതം നിറവേറ്റിയതായി ഉചെല്ലോ അറിഞ്ഞു. അതേസമയം ഡൊണാടെല്ലോ ആകട്ടെ, രേഖകളുടെ ഒരു വ്യാമിശ്രപിണ്ഡമല്ലാതെ മറ്റൊന്നും കണ്ടിരുന്നുമില്ല.

          കുറേ കൊല്ലം കഴിഞ്ഞ്‌ പൗലോ ഉചെല്ലൊയെ കിടക്കയിൽ മരിച്ചുകിടക്കുന്നതായി കണ്ടു; പ്രായം കൊണ്ടും ക്ഷീണം കൊണ്ടും അവശനായിരുന്നു അയാൾ. അയാളുടെ മുഖം ചുളിവുകളുടെ ഒരു കൂടായിരുന്നു. നിഗൂഢമായ ഏതോ വെളിപാടിൽ തറഞ്ഞുനിൽക്കുകയായിരുന്നു കണ്ണുകൾ. മുറുകെപ്പിടിച്ച കൈക്കുള്ളിൽ വൃത്താകാരത്തിലുള്ള ഒരു തോൽച്ചുരുണ കണ്ടു: അതു നിറയെ കെട്ടുപിണഞ്ഞ രേഖകളായിരുന്നു; അവ ഒരു കേന്ദ്രബിന്ദുവിൽ നിന്നു പുറപ്പെട്ട്‌ പരിധിയിലേക്കു പോവുകയും തിരിച്ച്‌ പരിധിയിൽ നിന്ന് കേന്ദ്രബിന്ദുവിലേക്കു മടങ്ങുകയും ചെയ്തു.
           

          ക്രേറ്റസ്‌-സിനിക്‌



          തീബ്സിലാണു ജനനം; ഡയോജനിസിന്റെ ശിഷ്യനായിരുന്നു; അലക്സാണ്ഡറെ കാണുകയും ചെയ്തിട്ടുണ്ട്‌. ധനികനായ അച്ഛൻ അസ്കോന്ദാസിൽ നിന്ന് പിതൃസ്വത്തായി അയാൾക്ക്‌ ഇരുന്നൂറ്‌ താലന്ത്‌ കിട്ടിയിരുന്നു. ഒരുദിവസം യൂറിപ്പിഡീസിന്റെ ഒരു നാടകം കണ്ടുകൊണ്ടിരിക്കെ അയാൾക്കു പെട്ടെന്നൊരു വെളിപാടുണ്ടായി. മൈസിയായിലെ രാജാവായ തെലോഫോസ്‌ ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ കൈയിലൊരു സഞ്ചിയുമായി നിൽക്കുന്നത്‌ അയാൾ കണ്ടു.അയാൾ ഉടനെ ചാടിയെഴുന്നേറ്റു നിന്നുകൊണ്ട്‌ വിളിച്ചുപറഞ്ഞു,തനിക്കു കിട്ടിയ ഇരുന്നൂറു താലന്ത്‌ ആർക്കു വേണമെങ്കിലും എടുക്കാമെന്നും താൻ ഇനിമേലിൽ തെലോഫോസിന്റെ വേഷത്തിലേ നടക്കുന്നുള്ളുവെന്നും. തീബ്സുകാർ അട്ടഹസിച്ചു ചിരിച്ചുകൊണ്ട്‌ അയാളുടെ വീടിനു ചുറ്റും കൂട്ടം കൂടി; അവർ കണ്ടത്‌ അയാൾ തങ്ങളേക്കാൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നതാണ്‌. അയാൾ തന്റെ പണവും വീട്ടുസാധനങ്ങളുമൊക്കെയെടുത്ത്‌ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. എന്നിട്ട്‌ ചാക്കു കൊണ്ടുള്ള ഒരു മേലങ്കിയും ഒരു സഞ്ചിയും മാത്രമെടുത്ത്‌ അയാൾ വീടു വിട്ടിറങ്ങി.
          അയാൾ ഏതെൻസിലേക്കു പോയി. പകലു മുഴുവൻ അയാൾ തെരുവുകളിൽ അലഞ്ഞുതിരിയും; രാത്രിയിൽ അഴുക്കുപിടിച്ച ചുമരുകളിൽ ചാരിയിരുന്ന് വിശ്രമിക്കും. ഡയോജനിസ്‌ ഉപദേശിച്ചതൊക്കെ അയാൾ പ്രവൃത്തിയിലാക്കി. ഡയോജനിസിന്റെ വീപ്പ ഒരനാവശ്യവസ്തുവായിട്ടാണ്‌ അയാൾക്കു തോന്നിയത്‌:ഒച്ചോ സന്യാസിഞ്ഞണ്ടോ ഒന്നുമല്ലല്ലോ മനുഷ്യൻ. അഴുക്കുകൾക്കിടയിൽ നഗ്നനായി അയാൾ ജീവിച്ചു; അപ്പക്കഷണങ്ങളും അഴുകിയ ഒലീവിലകളും ഉണങ്ങിയ മീൻമുള്ളുകളും പെറുക്കി അയാൾ തന്റെ സഞ്ചി നിറച്ചു. തന്റെ സഞ്ചിയെ തന്റെ നഗരം എന്നാണ്‌ അയാൾ വിളിച്ചിരുന്നത്‌; പരാന്നഭോജികളേയോ വേശ്യകളേയോ അവിടെ കാണാൻ കിട്ടില്ല; തന്റെ രാജാവിനു മതിയായ അപ്പവും വെളുത്തുള്ളിയും അത്തിയും പുതിനയും അവിടെയുണ്ടാകുന്നുണ്ട്‌. അങ്ങനെ ക്രേറ്റസ്‌ തന്റെ രാജ്യത്തെ മുതുകത്തു പേറിക്കൊണ്ടുനടന്നു; അതയാൾക്ക്‌ ഭക്ഷണം നൽകുകയും ചെയ്തു.

          പൊതുക്കാര്യങ്ങളിൽ അയാൾ ഒരു താൽപ്പര്യവുമെടുത്തില്ല;അയാൾ അവയെ വിമർശിക്കാനും പോയില്ല. രാജാക്കന്മാരെ കളിയാക്കുന്ന പ്രകടനങ്ങളും അയാൾ കാഴ്ചവച്ചില്ല. ഡയോജനിസിന്റെ ആ സ്വഭാവം അയാൾക്കു ഹിതമായില്ല. ഡയോജനിസ്‌ വിളിച്ചുപറയും,"മനുഷ്യന്മാരേ അടുത്തുവരൂ!" ആരെങ്കിലും അതുകേട്ട്‌ അടുത്തു ചെന്നാൽ അയാൾ വടിയെടുത്ത്‌ അവരെ അടിച്ചോടിക്കും:" ഞാൻ വിളിച്ചത്‌ മനുഷ്യരെയാണ്‌,തീട്ടക്കൂനകളെയല്ല."

          ക്രേറ്റസിനു പക്ഷേ മനുഷ്യരോടു സഹാനുഭൂതിയായിരുന്നു. അയാൾക്കാരോടും ഒരു വിദ്വേഷവുമില്ലായിരുന്നു. മുറിവുകൾ അയാൾക്കു പുതുമയായിരുന്നില്ല; നായ്ക്കളെപ്പോലെ അവ നക്കിത്തുടയ്ക്കാൻ തന്റെ ശരീരം വഴങ്ങുന്നില്ലല്ലോ എന്നതു മാത്രമായിരുന്നു അയാളുടെ ഖേദം. മനുഷ്യൻ ഖരഭക്ഷണം കഴിക്കണം,വെള്ളം കുടിക്കണം എന്നു പറയുന്നതിനോടും അയാൾക്കെതിർപ്പായിരുന്നു. ബാഹ്യലോകത്തു നിന്ന് ഒരു സഹായവും വേണ്ടാത്ത രീതിയിൽ മനുഷ്യൻ തന്നെക്കൊണ്ടുതന്നെ എല്ലാം നടത്തിക്കോളണം. അയാളാകട്ടെ വെള്ളമെടുത്തു കുളിയ്ക്കുക എന്നതില്ല; ദേഹത്തു കണ്ടമാനം അഴുക്കു കേറുമ്പോൾ അയാൾ ഏതെങ്കിലും ചുമരിൽ ദേഹമുരച്ചു വൃത്തിയാക്കും; കഴുതകൾ അങ്ങനെ ചെയ്യുന്നത്‌ അയാൾ ഒരിക്കൽ കണ്ടിരുന്നു.ദേവന്മാരെക്കുറിച്ച്‌ അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല; അവരെക്കുറിച്ചോർത്ത്‌ തലപുണ്ണാക്കാനും അയാളില്ല. അവരുണ്ടായാലും ഇല്ലെങ്കിലും തനിക്കതൊരുപോലെയാണ്‌; കാരണം തന്റെ കാര്യത്തിൽ അവർക്കു ചെയ്യാനായി യാതൊന്നുമില്ലല്ലോ. പക്ഷേ അവരെക്കുറിച്ച്‌ ഒരു പരാതി അയാൾക്കുണ്ടായിരുന്നു: മനുഷ്യനെ ആകാശത്തേക്കു നോക്കി നടത്തുക വഴി അവർ അവനെ മനഃപൂർവം ദ്രോഹിക്കുകയാണു ചെയ്തത്‌, നാലുകാലിൽ നടക്കുന്ന മറ്റു ജന്തുക്കൾക്കുള്ള ഒരു കഴിവ്‌ അവനു നിഷേധിക്കുകയാണു ചെതത്‌. മനുഷ്യൻ തിന്നുവേണം ജീവിക്കാൻ എന്നു ദേവകൾ നിശ്ചയിച്ച സ്ഥിതിക്ക്‌ അവർ അവന്റെ നോട്ടം കിഴങ്ങുകൾ വളരുന്ന മണ്ണിലേക്കു തിരിക്കേണ്ടതായിരുന്നു; മനുഷ്യനു നക്ഷത്രങ്ങൾ തിന്നു ജീവിക്കാനാവില്ലല്ലോ.


          ജീവിതം ക്രേറ്റസിനോടു കരുണ കാണിച്ചില്ല. അറ്റിക്കായിലെ പൊടിക്കാറ്റിൽ അയാളുടെ കണ്ണുകൾ പീളയടിഞ്ഞു; അജ്ഞാതമായ ഏതോ ചർമ്മരോഗം മൂലം അയാളുടെ ദേഹം മൊത്തം കുരു പൊന്തി. വെട്ടാത്ത നഖങ്ങൾ കൊണ്ട്‌ ദേഹം മാന്തുമ്പോൾ അയാൾ പറയും, തനിക്കിതുകൊണ്ട്‌ രണ്ടുണ്ട്‌ പ്രയോജനമെന്ന്: നഖത്തിന്റെ നീളം കുറയുന്നു, ദേഹത്തിന്റെ കടിയും മാറുന്നു. നീണ്ടു ജടകെട്ടിയ മുടി മഴയും വെയിലും തട്ടാതിരിക്കാൻ പാകത്തിൽ അയാൾ തലയിൽ കെട്ടിവച്ചുനടന്നു.

          അലക്സാണ്ഡർ തന്നെ കാണാൻ വന്നപ്പോൾ പ്രത്യേകിച്ചൊരഭിപ്രായപ്രകടനവും അയാൾ നടത്തിയില്ല; ആൾക്കൂട്ടത്തിൽ മറ്റൊരാളായിട്ടേ അയാൾ അദ്ദേഹത്തെ കണ്ടുള്ളു. വിശിഷ്ടവ്യക്തികളെക്കുറിച്ച്‌ അയാൾക്ക്‌ യാതൊന്നും പറയാനുണ്ടായിരുന്നില്ല. ദേവന്മാരുടെ സ്ഥാനമേ അയാളുടെ കണ്ണിൽ അവർക്കുണ്ടായിരുന്നുള്ളു. അയാളെ ആകർഷിച്ചത്‌ മനുഷ്യരാണ്‌, എത്ര ലളിതമായി ജീവിക്കാം എന്നതാണ്‌. ഡയോജനിസിന്റെ ധാർമ്മികരോഷങ്ങൾ അയാൾക്കു ചിരിക്കാനുള്ള വകയായിരുന്നു. അത്തരം വഷളൻചിന്തകൾക്കതീതനാണു താനെന്ന് അയാൾ കരുതിപ്പോന്നു. ഡൽഫിയിലെ ക്ഷേത്രകവാടത്തിൽ എഴുതിവച്ചിട്ടുള്ള സൂക്തം അൽപമൊന്നു ഭേദപ്പെടുത്തി അയാൾ പറയും:"നിന്നെത്തന്നെ കാണുക!" അറിവിനുള്ള സാധ്യത തന്നെ ഒരസംബന്ധമായിട്ടാണ്‌ അയാൾക്കു തോന്നിയത്‌. തന്റെ ശാരീരികാവശ്യങ്ങളായിരുന്നു അയാളുടെ പഠനവിഷയം; അതു കഴിയുന്നത്ര കുറയ്ക്കുക എന്നതായിരുന്നു അയാളുടെ യത്നം. ഡയോജനിസ്‌ നായയെപ്പോലെ കടിക്കുമായിരുന്നു, പക്ഷെ ക്രേറ്റസ്‌ നായായിത്തന്നെ ജീവിച്ചു.

          മെട്രോക്ലിസ്‌ എന്നു പേരായി ഒരു ശിഷ്യൻ അയാൾക്കുണ്ടായിരുന്നു. മരോണായിലെ ഒരു ധനികകുടുംബത്തിലെ അംഗമായിരുന്നു അയാൾ. അയാളുടെ സഹോദരി, സുന്ദരിയായ ഹിപ്പാർക്കിയ ക്രേറ്റസിനോടു പ്രേമത്തിലായി. അസാധ്യമായി തോന്നാമെങ്കിലും നടന്ന കാര്യമാണത്‌. അയാളുടെ ദാരിദ്ര്യമോ വൃത്തികേടോ പരസ്യമായ ജീവിതരീതിയോ യാതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. തെരുവുകളിൽ നായ്ക്കളെപ്പോലെ നടന്നാണു താൻ ജീവിക്കുന്നതെന്നും ചവറ്റുകൂനകളിലെ എല്ലുകളാണു തന്റെ ഭക്ഷണമെന്നും അയാൾ അവളെ ഓർമ്മപ്പെടുത്തി. മറ്റൊന്നു കൂടിയുണ്ട്‌: ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിൽ ഒരു രഹസ്യവും ഉണ്ടായിരിക്കുന്നതല്ല; തനിക്കു വേണമെന്നു തോന്നുമ്പോൾ താൻ അവളുമായി നായ്ക്കളെപ്പോലെ പരസ്യമായി ഇണചേരുകയും ചെയ്യും. ഹിപ്പാർക്കിയ എല്ലാറ്റിനും തയ്യാറായിരുന്നു. അച്ഛനമ്മമാർ അവളെ പറഞ്ഞുപിന്തിരിപ്പിക്കാൻ നോക്കി. താൻ ജീവിതം അവസാനിപ്പിക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തി; അവർ ഒടുവിൽ അവളെ അവളുടെ വഴിക്കു വിട്ടു. അങ്ങനെ ഒരൊറ്റത്തുണി കൊണ്ട്‌ നഗ്നത മറച്ച്‌, മുടി അഴിച്ചിട്ട്‌ അവൾ മരോണാ വിട്ടു. അന്നു മുതൽ അവൾ അയാളെപ്പോലെ വേഷം ധരിച്ച്‌ അയാളോടൊപ്പം ജീവിക്കാൻ തുടങ്ങി. അവർക്കൊരു മകനുണ്ടായിരുന്നുവെന്നും പാസിക്ലിസ്‌ എന്നാണവന്റെ പേരെന്നും പറഞ്ഞുകേൾക്കുന്നുണ്ട്‌; പക്ഷേ അതിനു തെളിവൊന്നുമില്ല.
          ഹിപ്പാർക്കിയ പാവങ്ങളോടു കരുണയുള്ളവളായിരുന്നു. രോഗികളെ അവൾ തന്റെ കൈകൊണ്ടു തലോടി ആശ്വസിപ്പിക്കും; അവരുടെ വ്രണങ്ങൾ ഒരറപ്പും കൂടാതെ അവൾ വൃത്തിയാക്കും. ആടുകൾക്കും നായ്ക്കൾക്കും സ്വജാതികളെങ്ങനെയോ അതുപോലെയായിരുന്നു അവൾക്ക്‌ മറ്റു മനുഷ്യർ. തണുപ്പു കൂടിയ രാത്രികളിൽ അവളും ക്രേറ്റസും പാവങ്ങളെ അടുക്കിപ്പിടിച്ചു കിടന്നുറങ്ങും. വാക്കുകളില്ലാത്ത ആ കാരുണ്യം അവർ പഠിച്ചത്‌ ജന്തുക്കളിൽ നിന്നാണ്‌. തങ്ങളെ സമീപിക്കുന്നവർ അവർക്കൊരുപോലെയായിരുന്നു. മനുഷ്യജീവിയെങ്കിൽ അതുമതി.

          ക്രേറ്റസിന്റെ ഭാര്യയെക്കുറിച്ച്‌ നമുക്കുള്ള വിവരം ഇത്രമാത്രമാണ്‌. അവൾ മരിച്ചതെന്നാണെന്നോ എങ്ങനെയാണെന്നോ നമുക്കറിയില്ല. അവളുടെ സഹോദരനായ മെട്രോക്ലിസ്‌ ക്രേറ്റസിനെ ആരാധിക്കുകയും അയാൾ ചെയ്തതുപോലെയൊക്കെ ചെയ്യുകയും ചെയ്തു. പക്ഷേ അയാൾക്കു മനസ്സമാധാനമില്ലായിരുന്നു. നിയന്ത്രണമില്ലാത്ത അധോവായു അയാൾക്കൊരു പ്രശ്നമായിരുന്നു. മനസ്സു മടുത്ത്‌ അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഇതറിഞ്ഞ ക്രേറ്റസ്‌ കുറെ പയർമണിയെടുത്തു വായിലിട്ടു ചവച്ചുകൊണ്ട്‌ മെട്രോക്ലിസിനെ കാണാൻ ചെന്നു. തന്റെ രോഗം കൊണ്ടുള്ള നാണക്കേട്‌ തനിക്കിനി സഹിക്കാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞപ്പോൾ ക്രേറ്റസ്‌ തന്റെ ശിഷ്യനു മുന്നിൽ നിന്നുകൊണ്ട്‌ അധോവായു വിടുകയും പ്രകൃതി എല്ലാവരെയും ഒരേ വ്യാധികൾക്കു വിധേയരാക്കുന്നുവെന്ന് അയാളെ ബോധവാനാക്കുകയും ചെയ്തു. മറ്റുള്ളവരെപ്രതി നാണക്കേടു തോന്നിയതിന്‌ അയാളെ ശാസിച്ചുകൊണ്ട്‌ ക്രേറ്റസ്‌ അയാളെ വിളിച്ചുകൊണ്ടുപോയി.


          അവർ പിന്നെ വളരെക്കാലം ഹിപ്പാർക്കിയായുമൊരുമിച്ച്‌ ഏതൻസിലെ തെരുവുകളിൽ ജീവിച്ചു. അവർ അന്യോന്യം സംസാരിക്കുക ചുരുക്കമായിരുന്നു; അവർക്കു നാണിക്കാൻ യാതൊന്നുമുണ്ടായിരുന്നതുമില്ല. ഒരേ ചവറ്റുകൂനകളിൽ ഭക്ഷണം തിരയുമ്പോൾ നായ്ക്കൾക്കവരെ ബഹുമാനമായിരുന്നുവെന്നു തോന്നുന്നു. വിശപ്പിന്റെ കാഠിന്യത്തിൽ ഒരേ എല്ലിനു വേണ്ടി മനുഷ്യനും നായയും കടിപിടി കൂടിയേക്കാം; പക്ഷേ ക്രേറ്റസിന്റെ ജീവചരിത്രകാരന്മാർ അങ്ങനെയൊരു സംഭവം രേഖപ്പെടുത്തിക്കാണുന്നില്ല. ക്രേറ്റസ്‌ മരിക്കുമ്പോൾ പ്രായമേറെയായിരുന്നു. അവസാനകാലത്ത്‌ പിറേയൂസിൽ നാവികർ ചരക്കിറക്കിവയ്ക്കുന്ന ഒരു പണ്ടകശാലയുടെ ചായ്പ്പിൽ അയാൾ ഒരേ കിടപ്പായിരുന്നുവെന്ന് നമുക്കറിയാം; കടിച്ചുകാരാൻ എല്ലിനു വേണ്ടി അയാൾ പിന്നെ എങ്ങും പോയില്ല; കൈ ഒന്നു നീട്ടാൻ കൂടി അയാൾ വിസമ്മതിച്ചു. ഒടുവിൽ വിശന്നുമരിച്ച നിലയിൽ അയാളെ കണ്ടെത്തുകയായിരുന്നു.
           

          മാഴ്സൽ ഷ്വോബ്‌ Marcel Schwob(1867-1905)

          മല്ലാർമെ,ഷീദ്‌,ലിയോൺ ബ്ലോയ്‌,ഷൂൾ റെനാർഡ്‌ ഇവരെപ്പോലെ സിംബലിസ്റ്റ്‌ കാലത്തിന്റെ ഒരു പ്രതിനിധിയാണ്‌ മാഴ്സൽ ഷ്വോബും. ആർ.എൽ.സ്റ്റീവെൻസന്റെ കൃതികൾ ആദ്യമായി ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്യുന്നത്‌ അദ്ദേഹമാണ്‌; ശലോമി എന്ന നാടകം ഫ്രഞ്ചിലെഴുതാൻ ഓസ്ക്കാർ വൈൽഡിനെ സഹായിച്ചതും ഷ്വോബാണ്‌. ഇരട്ടഹൃദയം(1891),സ്വർണ്ണമുഖംമൂടിയണിഞ്ഞ രാജാവ്‌(1892),ഭാവനാജീവിതങ്ങൾ എന്നിവയാണ്‌ പ്രധാനകൃതികൾ.
          ഭാവനാജീവിതങ്ങൾ ഇരുപത്തിരണ്ട്‌ സാങ്കൽപ്പികജീവചരിത്രങ്ങളുടെ ഒരു സമാഹാരമാണ്‌. അവരിൽ ചരിത്രപുരുഷന്മാരുണ്ട്‌, ആഭിചാരക്കാരുണ്ട്‌, കലാപകാരികളുണ്ട്‌, കലാകാരന്മാരുണ്ട്‌, തത്വചിന്തകന്മാരുണ്ട്‌, കുപ്രസിദ്ധരായ കുറ്റവാളികളുമുണ്ട്‌. മനുഷ്യജീവിതത്തിന്റെ വൈവിധ്യം പൂർണ്ണതോതിൽത്തന്നെ.ഇക്കാര്യത്തിൽ ജോർജ്ജ്‌ ലൂയി ബോർഹസിനും അൽഫോൺസോ റെയ്സിനും വഴികാട്ടിയായത്‌ ഷ്വോബ്‌ ആണെന്നു പറയണം.


          Link to Crates
          The Complete Works of Uccello

          സ്റ്റീഫൻ ക്രെയ്ൻ - കവിതകൾ





          ഒരാൾ പ്രപഞ്ചത്തോടു പറഞ്ഞു...



          ഒരാൾ പ്രപഞ്ചത്തോടു പറഞ്ഞു,
          “സർ, ഞാനുണ്ട്!”
          “ആയിക്കോട്ടെ,” പ്രപഞ്ചം പറഞ്ഞു,
          ”അതെനിക്കൊരധികബാധ്യതയൊന്നുമല്ല.“




          മരുഭൂമിയിൽ…



          മരുഭൂമിയിൽ
          ഞാനൊരു ജീവിയെക്കണ്ടു,
          നഗ്നൻ, മൃഗതുല്യൻ,
          സ്വന്തം ഹൃദയം
          സ്വന്തം കൈകളിലെടുത്തു
          ഭക്ഷിക്കുന്നവൻ.

          ”നന്നോ, ചങ്ങാതീ?“
          ഞാൻ ചോദിച്ചു.
          ”കയ്ക്കുന്നു- വല്ലാതെ കയ്ക്കുന്നു,“
          അയാൾ പറഞ്ഞു;

          ”എന്നാലുമെനിക്കിതിഷ്ടം,
          “ഇതു കയ്ക്കുന്നതിനാൽ,
          ”ഇതെന്റെ ഹൃദയവുമാണെന്നതിനാൽ.“



          ചക്രവാളത്തിന്റെ പിന്നാലെ പായുന്നൊരു മനുഷ്യനെ...


          ചക്രവാളത്തിന്റെ പിന്നാലെ പായുന്നൊരു മനുഷ്യനെ
          ഞാൻ കണ്ടു.
          വട്ടം കറങ്ങിക്കറങ്ങി അയാള്‍ പാഞ്ഞു.
          ഇതു കണ്ടു ഞാനാകെക്കുഴങ്ങി.
          ഞാനാ മനുഷ്യനോടു മയത്തിൽ ചോദിച്ചു:
          ”“ഇതു വ്യർത്ഥമല്ലേ, നിങ്ങളൊരിക്കലും...”

          “നുണ!” അയാളലറി.
          എന്നിട്ടയാൾ പാഞ്ഞുപോയി.



          കറുത്ത യാത്രികർ


          കടൽ കയറിവന്നു കറുത്ത യാത്രികർ.
          കുന്തത്തിന്റെ, പരിചയുടെ കലാപങ്ങൾ,
          കുളമ്പിന്റെ, മടമ്പിന്റെ പതനങ്ങൾ,
          അലർച്ചകൾ, കാറ്റിൽപ്പായുന്ന മുടികൾ:
          പാപത്തിന്റെ സഞ്ചാരമിങ്ങനെ.



          മൂന്നു കുഞ്ഞിക്കിളികൾ


          മൂന്നു കുഞ്ഞിക്കിളികളൊരേ നിരയിൽ,
          അവനവന്റെ മനോഗതങ്ങളിൽ മുഴുകി.
          ഒരു മനുഷ്യനതുവഴി പോയതതുനേരം,
          കുഞ്ഞിക്കിളികന്യോന്യം തോണ്ടിയതുമതുനേരം.
          “തനിയ്ക്കു പാടാനറിയുമെന്നാണയാളുടെ വിചാരം“
          തല പിന്നിലേയ്ക്കെറിഞ്ഞവരറഞ്ഞുചിരിച്ചു.
          സാകൂതമവരയാളെ നോക്കിനോക്കിയിരുന്നു.
          അതികുതുകികളായിരുന്നു, ആ മൂന്നുപേർ,
          ആ മൂന്നു കുഞ്ഞിക്കിളികൾ.



          ഒരു ദൃൿസാക്ഷിയുണ്ടെന്നിരിക്കട്ടെ...


          ഒരു ദൃൿസാക്ഷിയുണ്ടെന്നിരിക്കട്ടെ,
          എന്റെയീ ചെറുകിടജീവിതത്തിന്‌,
          എന്റെ നോവുകൾക്കു,മെന്റെ യാതനകൾക്കും-
          അയാൾ കാണുകയൊരു വിഡ്ഡിയെ,
          ദേവകൾക്കു ചേർന്നതല്ല,
          വിഡ്ഡികളെ ഭീഷണിപ്പെടുത്തുകയെന്നതും.



          രണ്ടുമൂന്നു മാലാഖമാർ...


          രണ്ടുമൂന്നു മാലാഖമാർ
          ഭൂമിയ്ക്കരികിൽ വന്നു.
          പള്ള വീർത്തൊരു പള്ളിയവർ കണ്ടു
          ആളുകളുടെ കറുത്ത നിരകൾ
          നിരന്തരം വന്നുപോകുന്നതവർ കണ്ടു.
          മാലാഖമാർക്കൊന്നും മനസ്സിലായില്ല,
          ആളുകളുള്ളിലേക്കെന്തിനു പോകുന്നുവെന്ന്,
          ഉള്ളിലവരിത്രയും നേരമെന്തുചെയ്യുന്നുവെന്ന്.



          മലമുടികളുടെ വിന്യാസം...


          മലമുടികളുടെ വിന്യാസം ചക്രവാളത്തിൽ.
          ഞാൻ നോക്കിനിൽക്കെ,
          മലമുടികളടിവച്ചുതുടങ്ങുന്നു.
          ചുവടു വയ്ക്കെയവർ പാടുന്നു:
          ”ഞങ്ങൾ വരുന്നു! ഞങ്ങൾ വരുന്നു!“



          വിപുലലോകമുരുണ്ടുപൊയ്ക്കോട്ടെ...


          വിപുലലോകമുരുണ്ടുപൊയ്ക്കോട്ടെ,
          കറുത്ത ഭീതിയുമനന്തരാത്രിയും ബാക്കിയാക്കി;
          എനിക്കനുപേക്ഷണീയമല്ല,
          ദൈവവും, മനുഷ്യനും, നിൽക്കാനൊരിടവും,
          നീയും നിന്റെ വെളുത്ത കരവുമരികിലുണ്ടെങ്കിൽ;
          അത്രയകലെ, നാശത്തിലേക്കുള്ള പതനവും.




          വിരസമായ തവിട്ടുചുമരിൽ...


          വിരസമായ തവിട്ടുചുമരിൽ വെയിലിന്റെ ലാഞ്ഛന,
          മറവിയിൽപ്പെട്ട മാനത്തൊരു കാതരനീലിമ.

          ദൈവത്തിനു നേർക്കൊരു പ്രബലകീർത്തനം:
          തകർച്ചകളുടെ, കരച്ചിലുകളുടെ, മണിയടികളുടെ,
          ഉരുളുന്ന ചക്രങ്ങളുടെ, കുളമ്പടികളുടെ,
          വരവേല്പുകളുടെ, വിടവാങ്ങലുകളുടെ,
          പ്രണയാഭ്യർത്ഥനകളുടെ, മരണരോദനങ്ങളുടെ,
          ആഹ്ളാദത്തിന്റെ, മന്ദതയുടെ, താക്കീതുകളുടെ,
          നൈരാശ്യത്തിന്റെ ശബ്ദങ്ങൾ.
          മൃഗങ്ങളുടെ അജ്ഞാതനിവേദനങ്ങൾ,
          പൂക്കളുടെ മന്ത്രാലാപങ്ങൾ,
          വെട്ടിവീഴ്ത്തിയ മരങ്ങളുടെ അലർച്ചകൾ,
          കോഴിപ്പിടകളുടെയും പണ്ഡിതരുടെയും ജല്പനങ്ങൾ-
          നക്ഷത്രങ്ങൾക്കു നേർക്കൊരവ്യക്തപ്രലാപം:
          “രക്ഷിക്ക, ദൈവമേ!”




          ഒരിക്കലൊരാൾ...


          ഒരിക്കലൊരാൾ പുരപ്പുറത്തു പിടിച്ചുകയറി,
          ആകാശം നോക്കിയയാളാഹ്വാനം ചെയ്തു.
          ബലത്ത ശബ്ദത്തിൽ ബധിരഗോളങ്ങളെ അയാൾ വിളിച്ചു,
          സൂര്യന്മാർക്കു നേർക്കൊരു പടവിളി അയാളെറിഞ്ഞു.
          ഒടുവിലതാ, മേഘങ്ങൾക്കിടയിലൊരു ബിന്ദു പൊടിയ്ക്കുന്നു,
          ഒടുവിൽ, ഒടുവിൽ, ദൈവമേ,
          ആകാശമാകെ പടയാളികൾ നിരക്കുന്നു.




          ഒരു സ്വപ്നമെനിക്കു പണിതുതരൂ...


          ഹേയ്, പണിക്കാരാ,
          ഒരു സ്വപ്നമെനിക്കു പണിതുതരൂ,
          വെയിലും തെന്നലും പൂക്കളുമതിലിഴയോടട്ടെ,
          അതൊരു പുൽത്തകിടിയുടെ പുടവയാവട്ടെ.
          പിന്നെ,യെന്റെ പൊന്നുപണിക്കാരാ,
          അതിലൂടെ നടക്കാനൊരാളെയും.


          രോഷാകുലനായ ഒരു ദേവൻ…

          രോഷാകുലനായ ഒരു ദേവൻ
          ഒരു മനുഷ്യനെ പ്രഹരിക്കുകയായിരുന്നു.
          ഇടിവെട്ടുമ്പോലവൻ
          മുഷ്ടി കൊണ്ടയാളെയിടിക്കുമ്പോൾ
          ഭൂമിയിലും ആകാശത്തുമതു മുഴങ്ങുകയായിരുന്നു.
          ആളുകൾ ഓടിക്കൂടി.
          കുതറിയും കരഞ്ഞും കൊണ്ടയാൾ
          ദേവന്റെ കാല്ക്കൽ വീണുരുണ്ടു.
          ആളുകളാർത്തുവിളിച്ചു:
          “ഹാ, എത്ര ദുഷ്ടനായ മനുഷ്യൻ!”
          “ഹാ, എത്ര ദുർധർഷനായ ദേവൻ!”



          ഞാനൊരു മരുഭൂമിയിലൂടെ നടക്കുകയായിരുന്നു…


          ഞാനൊരു മരുഭൂമിയിലൂടെ നടക്കുകയായിരുന്നു.
          ഞാൻ നിലവിളിച്ചുകൊണ്ടു പറഞ്ഞു.
          “ഹാ, ദൈവമേ, ഇവിടെ നിന്നെന്നെയെടുക്കേണമേ.”
          ഒരു ശബ്ദം പറഞ്ഞു, “ഇതു മരുഭൂമിയല്ല.”
          ഞാൻ നിലവിളിച്ചു. “ശരി തന്നെ.
          എന്നാൽ ഈ മണൽ, ഈ ഉഷ്ണം, ഈ ഒഴിഞ്ഞ ചക്രവാളം.”
          ഒരു ശബ്ദം പറഞ്ഞു, “ഇതു മരുഭൂമിയല്ല.”



          താനൊരു കൊലയാളിയെ കണ്ടുമുട്ടുമെന്ന് ഒരാൾ പേടിച്ചു…

          താനൊരു കൊലയാളിയെ കണ്ടുമുട്ടുമെന്ന് ഒരാൾ പേടിച്ചു.
          താനൊരിരയെ കണ്ടുമുട്ടുമെന്ന് മറ്റൊരാളും.
          ഒരാൾ മറ്റേയാളെക്കാൾ മിടുക്കനായിരുന്നു.



          പ്രണയം ഒറ്റയ്ക്കു നടക്കുകയായിരുന്നു…


          പ്രണയം ഒറ്റയ്ക്കു നടക്കുകയായിരുന്നു,
          അവളുടെ മൃദുപദങ്ങളിൽ പാറകൾ കുത്തിക്കയറി,
          അവളുടെ കൈകാലുകളിൽ മുള്ളുകൾ മുറിവേല്പിച്ചു.
          പിന്നെയവൾക്കൊരു സഹയാത്രികനെ കിട്ടി,
          എന്നാൽ കഷ്ടം, അയാളും അവൾക്കൊരു സഹായമായില്ല.
          അയാളുടെ പേര്‌ ഹൃദയവേദന എന്നായിരുന്നു.



          സ്റ്റീഫൻ ക്രെയ്ൻ(1871-1900) - അമേരിക്കൻ കവിയും നോവലിസ്റ്റും. “ധീരതയുടെ ചുവന്ന പതക്കം” പ്രസിദ്ധമായ കൃതി.









          2016, മാർച്ച് 23, ബുധനാഴ്‌ച

          ഓഗ്ഡൻ നാഷ്‌- കവിതകൾ

          ogden nash
          1
          ഞാനിന്നു പള്ളിയിൽ പോയില്ല



          ഞാനിന്നു പള്ളിയിൽ പോയില്ല
          അതെന്തുകൊണ്ടാണെന്ന്
          കർത്താവിനറിയാമെന്നാണെന്റെ വിശ്വാസം.
          നീലച്ച തിരകൾ വെളുത്തുപതയ്ക്കുകയായിരുന്നു,
          കുഞ്ഞുങ്ങൾ പൂഴിയിൽ ഓടിക്കളിക്കുകയായിരുന്നു.
          എനിക്കിത്രയേ നാളുകളുള്ളുവെന്ന് അദ്ദേഹത്തിനറിയാം
          വേനലിത്രയേയുള്ളുവെന്ന് അദ്ദേഹത്തിനറിയാം.
          ഞാനെന്റെ പട്ടും പടവും മടക്കിക്കഴിഞ്ഞാൽ
          പിന്നെത്രനാൾ വേണമെങ്കിലും
          ഒരുമിച്ചിരിക്കാമെന്നും അദ്ദേഹത്തിനറിയാം.
          2
          കിഴവന്മാർ



          ഈ കിഴവന്മാർക്കു മരിച്ചൂടേയെന്നാണ്‌
          ആളുകളുടെ മനസ്സിൽ.
          കിഴവന്മാർ മരിക്കുമ്പോൾ
          അവർക്കൊരു ദുഃഖവുമില്ല.
          കിഴവന്മാർ മറ്റൊരു വകയാണ്‌.
          ആളുകൾ അവരെ നോക്കുന്നത്‌
          'എന്നാണിയാൾ...' എന്നാണ്‌.
          കിഴവന്മാർ മരിക്കുമ്പോൾ
          ആളുകൾക്കൊരു കുലുക്കവുമില്ല.
          പക്ഷേ ഒരു കിഴവൻ മരിക്കുമ്പോൾ
          മറ്റു കിഴവന്മാർക്ക്‌ അതു മനസ്സിലാവും.
          3
          ഈച്ച



          ദൈവം ഒരീച്ചയെ സൃഷ്ടിച്ചു ,
          എന്തിനെന്നു പറയാനും വിട്ടു.


          ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ് - ഒരു മണിക്കൂർ ഉറക്കം, മൂന്നു സ്വപ്നങ്ങൾ

          download (1)
          I
          എന്റെ ശവസംസ്കാരം നടക്കാൻ പോവുകയാണ്‌. കുടുംബക്കാർ ചുറ്റും നില്പുണ്ട്. നൂറു കണക്കിനു സ്നേഹിതന്മാരും. എന്റെ ആഗ്രഹം പോലെ നടന്നു. ഒരു വാക്കു പോലും പറയപ്പെട്ടില്ല. ഒരു കണ്ണീർത്തുള്ളിയുമുണ്ടായില്ല. ആകെ നിശബ്ദതയായിരുന്നു, ആകെ ഇരുട്ടടച്ച പോലെയുമായിരുന്നു. ഒരു കതകു തുറന്ന് ഒരു സ്ത്രീ കയറിവന്നു. സ്ത്രീ കയറിവന്നപ്പോൾ ഞാൻ എഴുന്നേറ്റു നിന്നു; എന്റെ കണ്ണുകൾ തുറന്നു. പക്ഷേ ഞാൻ മരിച്ചുപോയിരുന്നു. സകലരും അലറിവിളിച്ചുകൊണ്ട് ഓടിയകന്നു. ആകെ ഒരു ഭീതിയും പരിഭ്രമവുമായിരുന്നു. ചിലർ ജനാല വഴി പുറത്തു ചാടി. സ്ത്രീ മാത്രം ശേഷിച്ചു. അവളുടെ നോട്ടം എന്റെ മേൽ തറഞ്ഞുനിന്നു. കണ്ണിൽ നിന്നു കണ്ണിലേക്ക്. അവൾ ചോദിച്ചു: “ ചങ്ങാതീ, താൻ ശരിക്കും മരിച്ചോ?” ഉറച്ചതും വ്യക്തവുമായിരുന്നു ശബ്ദം. മറുപടി ഇല്ല. സ്ത്രീ മൂന്നുതവണ ആവർത്തിച്ചു. മറുപടി ഇല്ല. അവൾ മൂന്നാമതും ചോദിക്കുമ്പോൾ ഞാൻ പഴയ പടി ചെന്നുകിടന്നു; ഇനി എന്നെ സംസ്കരിക്കാം. - ദീർഘമായൊരു തേങ്ങൽ ഞാൻ കേട്ടു. ഞാൻ ഉണർന്നു.
          download
          II
          എനിക്കു തീരെ സുഖമില്ലായിരുന്നു; കുറച്ചു കാലം വിശ്രമമെടുക്കാൻ എല്ലാവരും എന്നെ ഉപദേശിക്കുകയാണ്‌. ആരുടെ പ്രേരണയും എന്നിലേറ്റില്ല. ഒടുവിൽ ഒരു സ്ത്രീ പറഞ്ഞു: “നിങ്ങളുടെ കൂടെ ഞാൻ വരാം. എന്നാൽ നിങ്ങൾ പോകുമോ?” ഞങ്ങൾ പോയി. രാത്രിയും പകലും ഞങ്ങൾ അലഞ്ഞുനടന്നു. മലകളിൽ. മഞ്ഞിനു മേൽ. നിലാവത്ത്. പൊള്ളുന്ന വെയിലിൽ. ഞങ്ങൾക്കു കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ആരും ഒരു വാക്കും പറഞ്ഞില്ല. രാത്രികളും പകലുകളും കടന്നുപോകുന്തോറും സ്ത്രീ വിളറിവിളറി വരികയായിരുന്നു. അവൾക്കു നടക്കാൻ തന്നെ കഴിഞ്ഞിരുന്നില്ല. ഞാൻ അവളെ സഹായിച്ചു. എന്നിട്ടും ആരും ഒരക്ഷരം പോലും മിണ്ടിയില്ല. ഒടുവിൽ സ്ത്രീ തളർന്നുവീണു; കഷ്ടിച്ചു കേൾക്കാവുന്ന ഒച്ചയിൽ സ്ത്രീ പറഞ്ഞു: “ഭക്ഷണം- ഭക്ഷണം- എനിക്കു ഭക്ഷണം വേണം.” ഞാൻ പറഞ്ഞു: “ഭക്ഷണം- ഭക്ഷണം- കുട്ടീ, ഭക്ഷണമെന്നതില്ലാത്ത ഒരു ലോകത്താണു നാം, ഇവിടെ ആത്മാവും ഇച്ഛയും മാത്രമേയുള്ളു.” സ്ത്രീ ദയനീയമായി എന്റെ നേർക്കു നോക്കിക്കൊണ്ട് അർദ്ധപ്രാണയായി പറഞ്ഞു: “ഭക്ഷണം- ഭക്ഷണം-” ഞാൻ സ്ത്രീയെ ചുംബിച്ചു; ഞാൻ അതു ചെയ്തതും സ്ത്രീക്കു മുന്നിൽ വിശിഷ്ടമായ പലതരം ഭക്ഷണങ്ങൾ നിരന്നു. -ലളിതമായ ഒരു തടിമേശ മേൽ; വസന്തകാലവുമായിരിക്കുന്നു. സ്ത്രീ വാരിവലിച്ചു തിന്നാൻ തുടങ്ങിയപ്പോൾ - ഭക്ഷണത്തിനു വേണ്ടിയുള്ള പ്രകൃതിയുടെ വിളിയെക്കുറിച്ചു മാത്രമേ അവൾക്കു ബോധമുള്ളു- ഞാൻ അവിടുന്നു കടന്നുകളഞ്ഞു. ഞാൻ നടത്തം തുടർന്നു. - ദൂരെ ആരോ കരയുന്നതു ഞാൻ കേട്ടു. ഞാൻ ഉണർന്നു.
          jaic34-01-001-fig004
          III
          സ്ത്രീയും ഞാനും മുറിയിൽ ഒറ്റയ്ക്കായിരുന്നു. അവൾ എന്നെ ഒരു പ്രേമകഥ പറഞ്ഞുകേൾപ്പിച്ചു. അത് അവളുടെ കഥ തന്നെയാണെന്ന് എനിക്കറിയാമായിരുന്നു. എന്തുകൊണ്ടാണ്‌ അവൾക്കെന്നെ പ്രേമിക്കാൻ കഴിയാത്തതെന്ന് എനിക്കു മനസ്സിലായി. കഥ പറയുന്നതിനിടയിൽ സ്ത്രീ പെട്ടെന്ന് ഭ്രാന്തിയെപ്പോലെയായി; പിച്ചും പേയും പറഞ്ഞുകൊണ്ട് അവളെന്നെ ചുംബിച്ചു- അവളുടെയും എന്റെയും വസ്ത്രങ്ങൾ വലിച്ചുകീറി. സ്വന്തം മുടിയിഴകൾ പിഴുതെടുത്തു. അവളുടെ കണ്ണുകൾ വന്യമായിരുന്നു- നിർജ്ജീവവുമായിരുന്നു. വികാരാവേശത്തോടെ എന്നെ പിടിച്ചു ചുംബിച്ചുകൊണ്ട് അവൾ അലറി: “താനെന്തുകൊണ്ടയാളായില്ല?” “എന്തുകൊണ്ടായില്ല?” ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതു ഫലിച്ചില്ല. ഒടുവിൽ അവൾ കരഞ്ഞു: “എനിക്കു വേണ്ടത് അയാളെയാണ്‌, നിങ്ങളെയല്ല. എന്നിട്ടും ഞാൻ നിങ്ങളെ ചുംബിച്ചു. അയാളാണെന്നപോലെ ചുംബിച്ചു.” - എനിക്ക് ഇളകാൻ ധൈര്യം വന്നില്ല. ഭയമായിരുന്നില്ല എന്നെ നിശ്ചേഷ്ടനാക്കിയത്. ഭയത്തിലും ഭീകരമായിരുന്നു അത്. വശ്യത്തിൽപ്പെട്ടവനെപ്പോലെ ഞാൻ നിന്നു. പെട്ടെന്ന് സ്ത്രീ അകന്നുമാറി- ഭയാനകമായിരുന്നു അത്. അവളുടെ നോട്ടം. അവളുടെ കണ്ണുകൾ. -സ്ത്രീ നിശ്ചലയായി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തറഞ്ഞുനില്ക്കുകയായിരുന്നു.
          പെട്ടെന്നവൾ ചീറി: “നിങ്ങൾ അയാളാണെന്നെന്നോടു പറയൂ- പറയാൻ. നിങ്ങൾ അയാളാണെന്ന്. നിങ്ങൾ അയാളല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലുകയും ചെയ്യും. നിങ്ങളെ ഞാൻ ചുംബിച്ചതല്ലേ.” ഞാൻ അക്ഷോഭ്യനായി നിന്നുകൊണ്ട് പറഞ്ഞു- അങ്ങനെ പറയണമെന്ന് എനിക്കൊട്ടും ആഗ്രഹമില്ലായിരുന്നു, കാരണം ആ സ്ത്രീക്കു ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നും താൻ പറയുന്നതിനും പ്രവർത്തിക്കുന്നതിനും അവൾ ഉത്തരവാദിയല്ലെന്നും എനിക്കറിയാമായിരുന്നതാണല്ലോ. ഞാൻ പറഞ്ഞു, “ ഞാൻ അയാളല്ല.” ഞാൻ അതു പറഞ്ഞതും സ്ത്രീ വസ്ത്രത്തിന്റെ മടക്കുകൾക്കുള്ളിൽ നിന്ന് ഒരു കത്തിയുമെടുത്ത് എന്റെ നേർക്കു കുതിച്ചു. ഹൃദയത്തിലാണ്‌ അവൾ ആഞ്ഞുകുത്തിയത്. പുറത്തു ചാടാൻ കാത്തിരിക്കുകയായിരുന്നു എന്നപോലെ ചോര നേരേ മുന്നിലേക്കു ചീറ്റി. ചോരയൊഴുകുന്നതും ഞാൻ മരിച്ചുവീഴുന്നതും കണ്ടതോടെ സ്ത്രീക്കു ശരിക്കും സ്വബോധം തിരിച്ചുകിട്ടി. അവൾ ഒരു ചലനവുമില്ലാതെ നിന്നു. ഒരു ഭാവഭേദവുമില്ല. അവൾ കറങ്ങിത്തിരിഞ്ഞു. കറ പറ്റാത്ത വെളുത്ത ചുമരിൽ ചോരച്ചുവപ്പായ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് അവൾ കണ്ടു: “അയാൾ ആത്മഹത്യ ചെയ്തു. ചുംബനങ്ങൾ അയാൾക്കു മനസ്സിലായിരുന്നു.” -ഒരാക്രന്ദനം കേട്ടു. ഞാൻ ഉണർന്നു.


          ആൽഫ്രഡ് സ്റ്റീഗ്ലിറ്റ്സ് (1864-1946)- അമേരിക്കൻ ഫോട്ടോഗ്രാഫറും ആധുനികകലയുടെ പ്രചാരകനും. ഫോട്ടോഗ്രഫി ഒരു കലാരൂപമായി അംഗീകരിക്കപ്പെടുന്നത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയും പ്രചാരവേലയിലൂടെയുമാണ്‌.
          Link to MOMA


          ചിയി ചി - നര

          grey-hair-006



          അതിൽ ചായം തേക്കേണ്ട,
          അതിനെപ്പിഴുതെടുക്കേണ്ട.
          തല മുഴുവനതു പരക്കട്ടെ.
          ഒരു മരുന്നും ആ വെളുപ്പിനെ തടുക്കില്ല,
          ഒരു കറുപ്പും ശിശിരം കടക്കുകയുമില്ല.
          പതുപതുത്തൊരു തലയിണയിൽ
          തലയെടുത്തുവയ്ക്കൂ,
          ചീവീടുകളെ കേട്ടുകിടക്കൂ,
          അലസം ചരിഞ്ഞുകിടന്ന്
          ചോലയുടെ കളകളത്തിനു കാതോർക്കൂ-
          ഈ വിശാലവീക്ഷണത്തിലേക്കുയരാൻ
          ഞങ്ങള്‍ക്കാകുന്നില്ലെങ്കിലതിനു കാരണം,
          നരച്ച മുടിയിഴേ,
          നീ ഞങ്ങളെ അത്ര ദുഃഖിപ്പിക്കുന്നുവെന്നതു തന്നെ.




          ചിയി ചി (864-937) - ചൈനീസ് കവിതയുടെ സുവർണ്ണയുഗമായ ടാങ്ങ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവി.

          ഡാലിയ റാവിക്കൊവിച്ച് - യന്ത്രപ്പാവ






          ഒരമ്മ അലഞ്ഞുനടക്കുന്നു

          മരിച്ച കുഞ്ഞിനെ ഉദരത്തിൽ പേറി ഒരമ്മ അലഞ്ഞുനടക്കുന്നു
          ഈ കുഞ്ഞ് ഇനിയും പിറന്നിട്ടില്ല.
          അവന്റെ നേരമെത്തുമ്പോൾ മരിച്ച കുഞ്ഞു ജനിക്കും,
          ആദ്യം തലയും പിന്നെ ഉടലും പൃഷ്ഠവും പുറത്താക്കി.
          ഈ കുഞ്ഞു പക്ഷേ, കൈയിട്ടടിക്കില്ല,
          ആദ്യത്തെ കരച്ചിൽ കരയില്ല,
          അവന്റെ മുതുകത്തവർ തട്ടില്ല,
          അവന്റെ കണ്ണിലവർ മരുന്നിറ്റിക്കില്ല,
          അവനെ കുളിപ്പിച്ചിട്ടു പൊതിഞ്ഞെടുക്കുകയുമില്ല.
          അവൻ ജീവനുള്ള കുഞ്ഞിനെപ്പോലായിരിക്കില്ല.
          ജന്മം കൊടുത്തതിന്റെ ശാന്തതയോ അഭിമാനമോ അവന്റെ അമ്മയ്ക്കുണ്ടാവില്ല,
          അവന്റെ ഭാവിയെക്കുറിച്ചോർത്തവർ ആവലാതിപ്പെടേണ്ടതില്ല.
          ഈ ലോകത്തെങ്ങനെയാണവനെ സംരക്ഷിക്കുകയെന്ന്,
          അവനു വേണ്ടത്ര മുലപ്പാൽ തനിക്കുണ്ടോയെന്ന്,
          വേണ്ടത്ര തുണികളുണ്ടോയെന്ന്,
          മുറിയിൽ ഒരു തൊട്ടിലു കൂടി എങ്ങനെ കെട്ടുമെന്ന്,
          അവർ തന്നോട് തന്നെ ചോദിക്കുകയും വേണ്ട.

          പിറവിയിലേ വിശുദ്ധനായവൻ,
          ഉണ്ടാകും മുമ്പേ ഈ കുഞ്ഞില്ലാതായി.
          അവനുമുണ്ടാവും സിമിത്തേരിയുടെ ഓരത്ത് ഒരു കൊച്ചു കുഴിമാടം,
          ഓർമ്മിക്കാനൊരു നാളും,
          അവനെക്കുറിച്ചോർമ്മിക്കാൻ അധികമൊന്നുമുണ്ടാവില്ലെങ്കിലും.
          “രാഷ്ട്രസുരക്ഷയോടു ബന്ധപ്പെട്ട കാരണങ്ങളാൽ”
          *1988 ജനുവരി മാസത്തിൽ
          അമ്മയുടെ ഉദരത്തിൽ വച്ചു കൊല്ലപ്പെട്ട
          ഒരു കുഞ്ഞിന്റെ ചരിത്രമാണിത്.

          *ഇസ്രേലി-പാലസ്തീൻ സംഘർഷങ്ങളുടെ കാലം



          ജനാല

          ഇത്രകാലം കൊണ്ടു ഞാനെന്തു ചെയ്തു?
          ഞാൻ- വർഷങ്ങളായി ഞാനൊന്നും തന്നെ ചെയ്തില്ല.
          ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു- അത്രതന്നെ.
          മുറ്റത്തെ പുൽത്തകിടിയിൽ
          ഓരോ കൊല്ലവും മഴ കുതിർന്നിറങ്ങിയിരുന്നു.
          പിന്നെ കുഞ്ഞുപൂക്കൾ വിരിഞ്ഞുവന്നു,
          പൂക്കളുടെ ഒരു ചങ്ങല-
          വസന്തകാലമായിരുന്നിരിക്കണം.
          ട്യൂലിപ്പുകൾ, ഡഫോഡിലുകൾ, സ്നാപ്ഡ്രാഗണുകൾ-
          എടുത്തു പറയാൻ വേണ്ടിയൊന്നുമില്ല.
          ഞാൻ, ഞാനൊന്നും ചെയ്തതേയില്ല.
          പുല്ക്കൊടികൾക്കിടയിൽ
          മഞ്ഞുകാലവും വേനലും മാറിമാറി വന്നു.
          വേണ്ടുന്നത്ര ഞാൻ കിടന്നുറങ്ങി.
          വേണ്ടത്ര വലിപ്പമുള്ള ജനാലയായിരുന്നു അത്.
          ഒരാൾക്കു വേണ്ടതെല്ലാം
          അതിലൂടെ ഞാൻ കണ്ടു.




          യന്ത്രപ്പാവ

          അന്നു രാത്രിയിൽ ഞാനൊരു യന്ത്രപ്പാവയായിരുന്നു,
          ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞും മറിഞ്ഞും ഞാനാടി,
          പിന്നെ മുഖമടച്ചു വീണു ഞാൻ ചീളുകളായിച്ചിതറി.
          നിപുണമായ കൈകളെന്നെ പിന്നെയും പശ വച്ചൊട്ടിച്ചു,
          പിന്നെയും ഞാൻ യഥോചിതമായൊരു പാവയായി,
          എന്റെ പെരുമാറ്റങ്ങൾ വിനീതവും വിധേയവുമായി.
          പക്ഷേ മറ്റൊരിനം പാവയായിക്കഴിഞ്ഞിരുന്നു ഞാൻ,
          കാറ്റടിച്ചാൽ വീഴാവുന്നൊരു ചുള്ളിക്കമ്പു പോലെ.
          പിന്നെയുമൊരു വിരുന്നിനു ഞാൻ നൃത്തം വയ്ക്കാൻ പോയി,
          എനിക്കു കൂട്ടു കിട്ടിയതു പക്ഷേ, പട്ടിയും പൂച്ചയുമായിരുന്നു,
          എന്റെ ചുവടുകൾ താളം പിഴയ്ക്കാത്തതായിരുന്നിട്ടും.
          എനിക്കു സ്വർണ്ണമുടിയും നീലക്കണ്ണുകളുമുണ്ടായിരുന്നു,
          എന്റെയുടയാടയിൽ പൂക്കൾ വിടർന്നാടിയിരുന്നു,
          എന്റെ വൈക്കോൽത്തൊപ്പിയിൽ ചെറികളരികു വച്ചിരുന്നു.




          രാത്രിയും പകലും


          ഇനിയുണരാൻ ഞാനുണ്ടാവില്ലെന്ന പോലെ
          എന്നും ഞാൻ ഉറക്കം വിട്ടുണരുന്നു.
          എന്താണെന്നെ കാത്തിരിക്കുന്നതെന്നെനിക്കറിയില്ല,
          ഒന്നുമെന്നെ കാത്തിരിക്കുന്നില്ലെന്നുമാവാം.
          ആസന്നവസന്തം പോയ വസന്തം പോലെ തന്നെ.
          മേയ്മാസത്തെക്കുറിച്ചൊക്കെയെനിക്കറിയാം,
          എന്നാലതിനെ ഞാൻ ശ്രദ്ധിക്കുന്നതേയില്ല.
          പുലർച്ചെ കിളിയൊച്ചകളെനിക്കു കേൾക്കാം,
          അവയോടുള്ള മമത എനിക്കു സുഖനിദ്ര തരുന്നു.
          എനിക്കു പ്രിയപ്പെട്ടവൻ ഇവിടെയില്ല,
          അങ്ങനെയൊരാളില്ലെന്നും വരാം.
          പകലിൽ നിന്നു രാത്രിയിലേക്ക്,
          രാത്രിയിൽ നിന്നു പകലിലേക്കും
          ഞാൻ കടന്നുപോകുന്നു,
          കൊഴിയുന്നതു കിളിയറിയാത്ത
          ഒരു തൂവൽ പോലെ.





          Dahlia Ravikovitch (1936-2005)- ഇസ്രയേലി കവിയും രാഷ്ട്രീയപ്രവർത്തകയും വിവർത്തകയും. ഹീബ്രു ഭാഷയിലെ ഏറ്റവും വലിയ കവയിത്രിയായിത്തന്നെ ചിലപ്പോൾ പരിഗണിക്കപ്പെടാറുണ്ട്.

          MECHANICAL DOLL

          And that night I was a mechanical doll
          and I turned right and left, to all sides
          and I fell on my face and broke to bits,
          and they tried to put me together with skillful hands
          And then I went back to being a correct doll
          and all my manners were studied and compliant.
          But by then I was a different kind of doll
          like a wounded twig hanging by a tendril.
          And then I went to dance at a ball,
          but they left me in the company of cats and dogs
          even though all my steps were measured and patterned.
          And I had golden hair and I had blue eyes
          and I had a dress the color of the flowers in the garden
          and I had a straw hat decorated with a cherry.

          (Translated by Karen Alkalay-Gut)
           
          THE WINDOW
          So what did I manage to do?
          Me – for years I did nothing.
          Just looked out the window.
          Raindrops soaked into the lawn,
          year in, year out.
          That lawn was soft grass, high class.
          Blackbirds strolled across it.
          Later, tiny flowers blossomed, fine strings of beads,
          most likely in spring.
          Later tulips,
          English daffodils,
          snapdragons,
          nothing special.
          Me – I didn’t do a thing.
          Winter and simmer revolved among blades of grass.
          I slept as much as possible.
          That window was as big as it needed to be.
          Whatever was needed
          I saw in that window.


          FROM DAY TO NIGHT

          Every day I rise from sleep again
          as if for the last time.
          I don’t know what awaits me,
          perhaps it follows logically, then,
          that nothing awaits me.
          The spring on its way
          is like the spring gone by.
          I know about the month of May
          but pay it no mind.
          For me there’s no border between night and day,
          just that night is colder
          though silence is equal to them both.
          At dawn I hear the voices of birds.
          I fall asleep easily
          out of affection for them.
          The one who is dear to me is not here,
          perhaps he simply is not.
          I cross over from day to night
          from day to day
          like a feather
          the bird doesn’t feel as it falls away.


          A Mother Walks Around

          A mother walks around with a child dead in her belly.
          This child hasn’t been born yet.
          When his time is up the dead child will be born
          head first, then trunk and buttocks
          and he won’t wave his arms about or cry his first cry
          and they won’t slap his bottom
          won’t put drops in his eyes
          won’t swaddle him
          after washing the body.
          He will not resemble a living child.
          His mother will not be calm and proud after giving birth
          and she won’t be troubled about his future,
          won’t worry how in the world to support him
          and does she have enough milk
          and does she have enough clothing
          and how will she ever fit one more cradle into the room.
          The child is a perfect izadil« already,
          unmade ere he was ever made.
          And he’ll have his own little grave at the edge of the cemetery
          and a little memorial day
          and there won’t be much to remember him by.
          These are the chronicles of the child
          who was killed in his mother’s belly
          in the month of January, in the year 1988,
          “under circumstances relating to state security.”