2017, നവംബർ 23, വ്യാഴാഴ്‌ച

കാർലോസ് ഡ്രുമോൻ ജി അന്ദ്രാജ് - രാത്രിയിൽ കരയുന്ന കുട്ടി



കാർലോസ് ഡ്രുമോൻ ജി അന്ദ്രാജ് Carlos Drummond de Andrade (1902-1987)- ബ്രസീലിയൻ കവിയും പത്രപ്രവർത്തകനും നിരൂപകനും. ബ്രസീലിലെ ഏറ്റവും മഹാനായ കവിയായിത്തന്നെ പരിഗണിക്കപ്പെടാറുണ്ട്.

ഈറ്റബീരയിൽ ജനിച്ച അന്ദ്രാജ്  1925ൽ ഫാർമസിയിൽ ഡിഗ്രി എടുത്തതിനു ശേഷം കവിതയെഴുത്തിലേക്കു തിരിഞ്ഞു. സംസാരഭാഷയും സാമ്പ്രദായികതയെ നിരാകരിക്കുന്ന പദഘടനയും ചേർന്ന വൃത്തമുക്തമായ ഭാഷയിൽ എഴുതുന്ന ബ്രസീലിയൻ ആധുനികകവികളുടെ സംഘത്തിലാണ്‌ അദ്ദേഹം തന്റെ ഇടം കണ്ടെത്തിയത്. 1930ൽ അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം Alguma poesia പുറത്തുവന്നു. പതിനഞ്ചിലധികം കവിതാഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

മുഖമില്ലാത്ത വൻനഗരങ്ങളിലെ ഗ്രാമീണരായ കുടിയേറ്റക്കാരുടെ നൈരാശ്യങ്ങളും നിരർത്ഥകമായ നിത്യാനുഷ്ഠാനങ്ങളിൽ കെണിഞ്ഞുപോയ മദ്ധ്യവർഗ്ഗനഗരവാസികളുടെ വൈരസ്യവുമാണ്‌ അദ്ദേഹത്തിന്റെ പ്രമേയങ്ങൾ എന്നു പറയാം.

തുടക്കം
---------

രണ്ടു മാവുകൾക്കിടയിൽ കെട്ടിയ തൊട്ടിൽക്കിടക്ക
കുഴിഞ്ഞ ലോകത്താടിയാടിക്കൊണ്ടിരുന്നു.
ഉഷ്ണമായിരുന്നു, കാറ്റില്ലായിരുന്നു.
മുകളിൽ സൂര്യനുണ്ടായിരുന്നു,
ഇടയിൽ ഇലകളുണ്ടായിരുന്നു.
ആകെ വരണ്ടിട്ടായിരുന്നു.
വിശേഷിച്ചെനിക്കൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ അലക്കുകാരിയുടെ കാൽവണ്ണകളുടെ നേർക്കെനിക്കൊരഭിനിവേശം ഉടലെടുത്തു.
ഒരുനാളവൾ തൊട്ടിൽക്കിടക്കയിലേക്കു വന്നു,
എന്റെ കൈകളിൽ ചുരുണ്ടുകിടന്നുകൊണ്ടവൾ
എനിക്കൊരാലിംഗനം തന്നു,
എനിക്കവളുടെ മുലകൾ തന്നു,
അതെനിക്കു മാത്രവുമായിരുന്നു.
തൊട്ടിൽ കീഴ്മേൽ മറിഞ്ഞു,
ലോകം താഴേക്കു പോയി.
നാല്പതു ഡിഗ്രി പനിയുമായി
ഞാൻ കിടക്കയിലേക്കു വീണു.
കൂറ്റൻ മുലകളുമായി കൂറ്റനൊരലക്കുകാരി സ്ഥലരാശിയുടെ പച്ചപ്പിൽ വട്ടംകറങ്ങിക്കൊണ്ടിരുന്നു.

വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു


വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു
ഒരു കല്ല് വഴിയുടെ നടുക്കുണ്ടായിരുന്നു
ഒരു കല്ലുണ്ടായിരുന്നു
വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു.

ഒരായുസ്സു മുഴുവൻ കാഴ്ചകൾ കണ്ടു കണ്ണു തളർന്ന ഞാൻ
ഈ സംഭവം ഒരിക്കലും മറക്കില്ല.
ഞാനൊരിക്കലും മറക്കില്ല വഴിയുടെ നടുക്ക്
ഒരു കല്ലുണ്ടായിരുന്നു
ഒരു കല്ല് വഴിയുടെ നടുക്കുണ്ടായിരുന്നു
വഴിയുടെ നടുക്കൊരു കല്ലുണ്ടായിരുന്നു.

(1930)


ക്വെഡ്രിൽ

ജോൺ തെരേസയെ പ്രേമിച്ചു
തെരേസ റെയ്മണ്ടിനെ പ്രേമിച്ചു
റെയ്മണ്ട് മേരിയെ പ്രേമിച്ചു
മേരി ജാക്കിനെ പ്രേമിച്ചു
ജാക്ക് ലില്ലിയെ പ്രേമിച്ചു
ലില്ലി ആരെയും പ്രേമിച്ചില്ല.
ജോൺ അമേരിക്കയിൽ പോയി,
തെരേസ മഠത്തിൽ ചേർന്നു
റെയ്മണ്ട് അപകടത്തിൽ മരിച്ചു
മേരി അവിവാഹിതയായിക്കഴിഞ്ഞു
ജാക്ക് ആത്മഹത്യ ചെയ്തു
ലില്ലി ജെ. പിന്റോ ഫെർണാണ്ടെസിനെ വിവാഹം ചെയ്തു
അയാൾ ഈ കഥയിൽ വരുന്നുമില്ല.

(1930)

(ക്വെഡ്രിൽ - ഒരു നൃത്തരൂപം അല്ലെങ്കിൽ ഒരു ചീട്ടുകളി)


ദാരുണകവിത


എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
പ്രണയത്തിനു പര്യവസാനമാവുന്നതാണത്,
ഒരാൾ മുറിയിൽ കയറി കുറ്റിയിടുകയാണ്‌,
ജനാലക്കർട്ടനിൽ കെട്ടിത്തൂങ്ങുകയാണ്‌.

എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
അതു ഗ്വൊയോമാർ കണ്ണു പൊത്തിയതാണ്‌,
കാഹളം പോലവൾ മൂക്കു ചീറ്റിയതാണ്‌.

നിശ്ചലചന്ദ്രന്‍ തിളക്കുന്ന മേശ മേല്‍
കത്തികളും മുള്ളുകളുമാണ്‌.

എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
ടാപ്പിൽ നിന്നു വെള്ളമിറ്റുന്നതാണ്‌,

മെല്ലെ മെല്ലെ ബാന്റുവാദ്യം നിലയ്ക്കുമ്പോള്‍
ചൂതാട്ടത്തിൽ തോറ്റവന്റെ നിശബ്ദവിലാപമാണ്‌.

എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
അതു കന്യാമറിയം, ഒരു കാഹളവുമായി,
ഉണ്ണിയേശു ചെണ്ടയുമായി,
ഒരു ബിഷപ്പ് മണിയുമായി,
എന്റെ നെഞ്ചിൽ നിന്നു കുതിച്ചുചാടുന്ന ഒച്ചകളെ 
മന്ദ്രസ്ഥായിയിൽ വായിക്കുന്ന മറ്റൊരാളും.

(1934)


കാലത്തിന്റെ കവി

ഒരു ജീർണ്ണലോകത്തിന്റെ കവിയാകാൻ ഞാനില്ല.
വരുംകാലലോകത്തെക്കുറിച്ചും ഞാൻ പാടില്ല.
ജീവിതത്തോടു ബന്ധിതനാണു ഞാൻ,
എന്റെ കണ്ണുകൾ എന്റെയൊപ്പമുള്ളവരിലുമാണ്‌.
വാശിക്കാരെങ്കിലും വലിയ മോഹങ്ങളുള്ളവരാണവർ.
യാഥാർത്ഥ്യത്തിന്റെ വൈപുല്യം
അവർക്കിടയിലിരുന്നു ഞാൻ നോക്കിക്കാണുന്നു.
വർത്തമാനകാലം തന്നെ എത്ര വലുതാണ്‌,
അതിൽ നിന്നത്രയകലേക്കു നാമലയാതിരിക്കുക.
നാമൊരുമിച്ചു നില്ക്കുക, കൈ കോർത്തു നാം പോവുക.


ഏതോ സ്ത്രീയുടെയോ ഏതോ പഴങ്കഥയുടെയോ
പാട്ടുകാരനാവാൻ ഞാനില്ല.
അസ്തമയത്തിലുയർന്ന നെടുവീർപ്പുകളോ
ജനാലയ്ക്കു പുറത്തെ കാഴ്ചകളോ
കവിതയിലാവാഹിക്കാൻ ഞാനില്ല.
മയക്കുമരുന്നുകളും ആത്മഹത്യക്കുറിപ്പുകളും
വിതരണം ചെയ്യാൻ ഞാനില്ല.
ദ്വീപുകളിലേക്കു പലായനം ചെയ്യാനോ
മാലാഖമാരാൽ വഹിക്കപ്പെടാനോ ഞാനില്ല.
എന്റെ വിഷയം കാലമാണ്‌,
വർത്തമാനകാലം, വർത്തമാനകാലജനത,
വർത്തമാനകാലജീവിതം.

(1940)


ഭയത്തെക്കുറിച്ച് ഒരു അന്താരാഷ്ട്രചർച്ചായോഗം
തല്ക്കാലം നാം പ്രണയത്തെക്കുറിച്ചു പാടുന്നില്ല,
അതേതോ പാതാളത്തിലേക്കു പലായനം ചെയ്തിരിക്കുന്നു.
ആശ്ളേഷങ്ങളെയെല്ലാം വന്ധ്യമാക്കുന്ന ഭയത്തെക്കുറിച്ചു നമുക്കു പാടാം.
ഇന്നില്ലെന്നതിനാല്‍ വിദ്വേഷത്തെക്കുറിച്ചും നാം പാടുന്നില്ല,
ഇന്നുള്ളതു ഭയമത്രേ, അതത്രേ നമുക്കു പിതാവും സഖാവും,
ഉൾനാടുകളോടും കടലുകളോടും മണല്ക്കാടുകളോടുമുള്ള ഭയം,
പട്ടാളക്കാരോടുള്ള ഭയം, അമ്മമാരോടുള്ള ഭയം, പള്ളികളോടുള്ള ഭയം,
ഏകാധിപതികളോടും ജനാധിപത്യവാദികളോടുമുള്ള ഭയത്തെക്കുറിച്ചു നം പാടും,
മരണത്തെയും അതിനു ശേഷമുള്ളതിനെയും കുറിച്ചുള്ള ഭയത്തെപ്പറ്റി നാം പാടും,
പിന്നെ നാം ഭയന്നു മരിക്കും,
ഭയാനകമായ മഞ്ഞപ്പൂക്കൾ നമ്മുടെ ശവമാടങ്ങളിൽ കിളിർക്കും.
(1940)

നിശാശലഭം


റിയോ എന്ന ഈ നഗരത്തിൽ,
ഇരുപതുലക്ഷം മനുഷ്യരുടെ ഈ പാർപ്പിടത്തിൽ,
എന്റെ മുറിയിൽ ഞാനൊറ്റയ്ക്കാണ്‌,
അമേരിക്കയിൽ ഞാനൊറ്റയ്ക്കാണ്‌.

ശരിക്കും ഞാനൊറ്റയ്ക്കാണോ?
ഇപ്പോഴിതാ, ഒരു ശബ്ദം
എനിക്കരികിൽ ജീവൻ വിളംബരം ചെയ്തതേയുള്ളു.
മനുഷ്യജീവനല്ല, ശരിതന്നെ.
എന്നാലതു ജീവനാണ്‌.
ഒരു നിശാശലഭം 
പ്രകാശമണ്ഡലത്തിൽ കുടുങ്ങിപ്പോയതു ഞാനറിയുന്നു.

ഇരുപതുലക്ഷം മനുഷ്യർ!
എനിക്കത്രയൊന്നും ആവശ്യം വരില്ല...
എനിക്കൊരേയൊരു സ്നേഹിതൻ മതി,
ഒച്ചയെടുക്കാത്ത, വിദൂരസ്ഥനായ,
ഹൊറേസ് വായിക്കുന്നതരം ഒരാൾ,
എന്നാൽ നമ്മുടെ ജീവിതത്തെ, സ്നേഹങ്ങളെ, നമ്മുടെ ഉടലിനെ
രഹസ്യമായി സ്വാധീനിക്കുന്ന ഒരാൾ.
ഞാനൊറ്റയ്ക്കാണ്‌, സ്നേഹിതനെന്നൊരാൾ ഇല്ലാതെ,
എന്നാൽ ഈ വൈകിയ നേരത്ത്
എങ്ങനെ ഞാനൊരാളെ കണ്ടുപിടിക്കാൻ?

അത്രതന്നെ എനിക്കു വേണ്ട.
എനിക്കൊരു സ്ത്രീയുണ്ടായാൽ മതി,
ഇവിടെ, ഈ നിമിഷം,
ഈ സ്നേഹം കൈക്കൊള്ളാൻ,
ഞാൻ വാഗ്ദാനം ചെയ്യുന്ന ഈ ഉന്മത്തസ്നേഹത്തിന്റെ
ഈ ഉന്മത്തനിമിഷത്തെ
നിശ്ശേഷനാശത്തിൽ നിന്നു രക്ഷിക്കാൻ.

ഇരുപതുലക്ഷം ആളുകളിൽ
എത്ര സ്ത്രീകളുണ്ടാവും,
നഷ്ടപ്പെട്ട വർഷങ്ങളുടെ എണ്ണവുമെടുത്ത്,
പാലും പത്രവും തെല്ലു ശാന്തതയുമായി
പ്രഭാതമെത്തുന്നതുവരെ
കണ്ണാടിയിൽ തുറിച്ചുനോക്കിയിരിക്കുന്നവർ.
എന്നാലീ പരിത്യക്തമുഹൂർത്തത്തിൽ
എങ്ങനെ ഞനൊരു സ്ത്രീയെ കണ്ടുപിടിക്കാൻ?

റിയോ എന്ന ഈ നഗരം!
എന്റെയുള്ളു നിറയെ ആർദ്രവചനങ്ങളാണ്‌,
മൃഗങ്ങളുടെ ഒച്ചകളെനിക്കറിയാം,
എത്രയും വന്യമായ ചുംബനങ്ങളെനിക്കറിയാം,
യാത്രയും യുദ്ധവും പഠനവും ചെയ്തവനാണു ഞാൻ.
എനിക്കു ചുറ്റും കണ്ണുകളാണ്‌, കൈകളാണ്‌,
പ്രണയങ്ങളും തൃഷ്ണകളുമാണ്‌.
എന്നാലെത്തിപ്പിടിക്കാൻ നോക്കുമ്പോൾ
ഒന്നുമില്ല, രാത്രിയല്ലാതെ,
ഭീതിദമായ ഏകാന്തതയല്ലാതെ.

ചങ്ങാതിമാരേ, ഞാൻ പറയുന്നതൊന്നു കേൾക്കൂ!
രാത്രിയെ ഭേദിച്ചു വരാൻ നോക്കുന്ന
ആ വിക്ഷുബ്ധസാന്നിദ്ധ്യം,
അതാ നിശാശലഭമല്ല.
അതൊരു മനുഷ്യന്റെ രഹസ്യം
പതിയെ നെടുവീർപ്പിടുന്നതാണ്‌.

(1942)

സ്വർഗ്ഗത്തിലെ വിഷാദം
-----------------------------------

സ്വർഗ്ഗത്തിലുമുണ്ട് വിഷാദത്തിന്റെ ഒരു നിമിഷം.
ആത്മാവുകളെ സംശയം ബാധിക്കുന്ന ഒരു ദുർഘടനിമിഷം.
“ഞാൻ എന്തിനീ പ്രപഞ്ചം സൃഷ്ടിച്ചു?”
ദൈവം തന്നോടുതന്നെ ചോദിക്കുന്നു,
അതിനു മറുപടിയും പറയുന്നു, “എനിക്കറിയില്ല.”
മാലാഖമാർ അവനെ ഉറ്റുനോക്കുന്നു,
അവരുടെ തൂവലുകൾ കൊഴിഞ്ഞുവീഴുന്നു.
എല്ലാ പരികല്പനകളും- കൃപ, നിത്യത, സ്നേഹം- വെറും തൂവലുകളാണ്‌,
അവ കൊഴിഞ്ഞുവീഴുന്നു.
ഒരേയൊരു തൂവൽ കൂടി കൊഴിഞ്ഞാൽ
സ്വർഗ്ഗത്തിന്റെ കാര്യവും കഴിഞ്ഞു.
അത്ര ശാന്തമാണ്‌,
ഒരു വിസ്ഫോടനവും വരവറിയിക്കാത്തതാണ്‌,
എല്ലാറ്റിനും ഒന്നുമില്ലായ്മയ്ക്കുമിടയിലെ ആ നിമിഷം,
അതായത്, ദൈവത്തിന്റെ വിഷാദം.
(1942)

കുടുംബഫോട്ടോ


അതെ, ഈ കുടുംബഫോട്ടോയിൽ
പൊടി കയറിക്കൂടിയെന്നു തോന്നുന്നു.
അച്ഛന്റെ മുഖത്തിപ്പോൾ നോക്കിയാൽ
അദ്ദേഹമെത്ര പണം സമ്പാദിച്ചുവെന്നു പറയാൻ പറ്റില്ല.

എന്റെ രണ്ടമ്മാവന്മാർ ചെയ്ത യാത്രകൾ
അവരുടെ കൈകളിൽ വെളിപ്പെടുന്നില്ല.
കാലം മിനുസവും മഞ്ഞയുമാക്കിയ മുത്തശ്ശിയിൽ
രാജഭരണത്തിന്റെ ഒരംശവും ശേഷിക്കുന്നില്ല.

കുട്ടികൾ, അവരെങ്ങനെ മാറിപ്പോയി;
പീറ്ററിന്റെ മുഖം എത്ര ശാന്തം,
നല്ല സ്വപ്നങ്ങളേ അതിൽ തെളിയുന്നുള്ളു.
ജോണിപ്പോൾ നുണയനുമല്ല.

പൂന്തോട്ടം കണ്ടാൽ സ്വപ്നതുല്യം.
പൂക്കൾ ധൂസരഫലകങ്ങൾ പോലെ.
പൂഴിമണൽ, മരിച്ച കാലുകൾക്കടിയിൽ,
മൂടൽമഞ്ഞിന്റെ വൻകടൽ.

കസേരകളുടെ അർദ്ധവൃത്തത്തിൽ
ഒരനക്കം നാം ശ്രദ്ധിക്കുന്നു.
കുട്ടികൾ കസേര മാറി ഇരുന്നതാണ്‌.
എന്നാൽ ഒരൊച്ചയുമില്ലാതെ: ഇത് ഫോട്ടോയാണ്‌!

ഇരുപതു കൊല്ലം സുദീർഘമായ കാലയളവാണ്‌;
ഏതു ചിത്രവും മാറ്റിവരയ്ക്കാൻ അതു മതി.
ഒരു രൂപം പതിയെ മാഞ്ഞുപോവുകയാണെങ്കിൽ
മറ്റൊന്ന് മുന്നിലേക്കു വരുന്നുമുണ്ട്, പുഞ്ചിരിയോടെ.

ആ ഇരിക്കുന്ന അപരിചിതർ എന്റെ ബന്ധുക്കളാണെന്നോ?
എനിക്കു വിശ്വാസമാകുന്നതേയില്ല.
വല്ലപ്പോഴും തുറക്കുന്ന സ്വീകരണമുറിയിൽ
നേരമ്പോക്കിലേർപ്പെട്ട വിരുന്നുകാരാണവർ.

ചില കുടുംബലക്ഷണങ്ങൾ അവശേഷിക്കുന്നു,
അവരുടെ ശരീരങ്ങളുടെ ഇരിപ്പിലും നടപ്പിലും;
ശരീരം നിറയെ ആശ്ചര്യങ്ങളാണെന്നു സൂചിപ്പിക്കാൻ
അവ ധാരാളം മതി.

ഈ കുടുംബഫോട്ടോയുടെ ചട്ടം
അതിലെ വ്യക്തികളെ പിടിച്ചുവയ്ക്കുന്നതു വെറുതേ.
അവരവിടെ വന്നതു സ്വമേധയാ;
അവർക്കറിയാം, വേണമെങ്കിൽ, പറന്നുപോകാൻ.

അവർക്കു വേണമെങ്കിലദൃശ്യരാകാം,
മുറിയ്ക്കുള്ളിലെ ഇരുട്ടിലും വെളിച്ചത്തിലും,
മേശവലിപ്പുകൾക്കുള്ളിലവർ താമസമാക്കിയെന്നുവരാം,
അല്ലെങ്കിൽ പഴയ മേലങ്കികളുടെ കീശകളിൽ.

വീടിനുണ്ടനേകം വലിപ്പുകൾ,
കടലാസ്സുകൾ, നീണ്ടുപോകുന്ന കോണികൾ.
വസ്തുക്കൾക്കു ദ്രവ്യം മടുത്തുവെന്നാകുമ്പോൾ
എന്തൊക്കെ സൂത്രങ്ങളവ ഒപ്പിക്കില്ല?

ചിത്രം തിരിച്ചൊന്നും പറയുന്നില്ല;
അതെന്നെ ഉറ്റുനോക്കുന്നതേയുള്ളു,
എന്റെ പൊടിയടിഞ്ഞ കണ്ണുകളിൽ
എന്നെത്തന്നെ നിരീക്ഷിക്കുന്നതേയുള്ളു.

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എന്റെ ബന്ധുക്കൾ
ആ ചില്ലിനുള്ളിൽ പെരുകുന്നു.
ആരു മരിച്ചു, ആരു ശേഷിക്കുന്നുവെന്ന്
എനിക്കിപ്പോഴറിയാതായിരിക്കുന്നു.

എനിക്കാകെ പിടികിട്ടിയതിത്രമാത്രം:
ഉടലിലൂടെ സഞ്ചരിക്കുന്ന കുടുംബമെന്ന വിചിത്രാശയം.
(1945)

കവിതയെ തേടി

സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കവിതയെഴുതരുത്.
ജനനവും മരണവും കവിതയ്ക്കു വിഷയങ്ങളേയല്ല.
ജീവിതം അതിനു സമീപം
ചൂടോ വെളിച്ചമോ ഇല്ലാത്ത
നിശ്ചലസൂര്യൻ മാത്രം.
അടുപ്പങ്ങൾ, പിറന്നാളുകൾ, സ്വകാര്യവസ്തുതകൾ
ഇതൊന്നും കണക്കിലേ വരുന്നില്ല.
ഉടലു കൊണ്ട് കവിതയെഴുതരുത്,
കുലീനവും പൂർണ്ണവും സ്വസ്ഥവുമായ ഉടലിന്‌
കാവ്യാത്മകമായ കൊട്ടിത്തൂവലുകൾ വിരോധമത്രേ.
നിങ്ങളുടെ പൊള്ളുന്ന രോഷത്തുള്ളി,
നിങ്ങളുടെ സന്തോഷത്തിന്റെ വെളുക്കച്ചിരി,
ഇരുട്ടത്തു നിങ്ങളുടെ വേദനയുടെ മുഖം വക്രിയ്ക്കൽ
ഇതെല്ലാം അപ്രസക്തം.
നിങ്ങളുടെ വികാരങ്ങളെക്കുറിച്ചെന്നോടു പറയേണ്ട:
വളഞ്ഞ വഴിയേ നേരമെടുത്തു വരുന്നവയാണവ,
ഇന്നതാണോയെന്ന സംശയം ബാക്കി വയ്ക്കുന്നവയാണവ.
നിങ്ങളുടെ ചിന്തയും വികാരവും കവിതയെന്നു പറയാനായിട്ടില്ല.
നിങ്ങളുടെ നഗരത്തെക്കുറിച്ചു പാടരുത്,
അതിനെ സമാധാനത്തോടെ കഴിയാൻ വിടൂ;
കവിതയുടെ സംഗീതം യന്ത്രങ്ങളുടെ കടകടയല്ല,
വീടുകളുടെ രഹസ്യങ്ങളുമല്ല.
കടന്നുപോകുമ്പോൾ കേട്ട പാട്ടല്ലത്,
പതയ്ക്കുന്ന തിരകളതിരു വയ്ക്കുന്ന തെരുവുകളിൽ കടലിന്റെ ആരവവുമല്ല.
കവിതയുടെ സംഗീതം പ്രകൃതിയല്ല,
സമൂഹത്തിലെ മനുഷ്യരുമല്ല.
മഴയും രാത്രിയും ക്ഷീണവും പ്രതീക്ഷയും അതിനൊന്നുമല്ല.
കവിത (വസ്തുക്കളിൽ നിന്നു നിങ്ങൾക്കതു പിഴിഞ്ഞെടുക്കാനാവില്ല)
കർത്താവിനും കർമ്മത്തിനും പിടി കൊടുക്കുന്നില്ല.
നാടകീയമാക്കരുത്, ആവാഹിക്കരുത്,
ചോദ്യം ചെയ്യാൻ നില്ക്കരുത്,
നുണ പറഞ്ഞു നേരം കളയരുത്.
മനസ്സസ്വസ്ഥമാകരുത്.
നിങ്ങളുടെ ദന്തയാനം, നിങ്ങളുടെ വജ്രപാദുകം,
നിങ്ങളുടെ നൃത്തഗാനങ്ങൾ, നിങ്ങളുടെ അന്ധവിശ്വാസങ്ങൾ,
നിങ്ങളുടെ കുടുംബരഹസ്യങ്ങൾ
ഇതൊന്നിനും ഒരു വിലയുമില്ല,
കാലത്തിരിച്ചിലിൽ എല്ലാം മറഞ്ഞുപോകുന്നു.
പണ്ടേ കുഴിച്ചുമൂടിയ നിങ്ങളുടെ വിഷണ്ണബാല്യത്തെ
പിന്നെയും മാന്തിയെടുക്കരുത്.
കണ്ണാടിയ്ക്കും മാഞ്ഞുപോകുന്ന ഓർമ്മയ്ക്കുമിടയിൽ
അങ്ങോട്ടുമിങ്ങോട്ടും ഓടരുത്.
മാഞ്ഞുപോയതു കവിതയായിരുന്നില്ല.
ഉടഞ്ഞുപോയതു സ്ഫടികമായിരുന്നില്ല.
ചെകിടനാണെന്ന പോലെ വാക്കുകളുടെ ദേശത്തേക്കു കാലെടുത്തുവയ്ക്കുക.
എഴുതപ്പെടാനായി കവിതകൾ അവിടെ കാത്തുകിടക്കുന്നു.
അവയിപ്പോൾ ഉറക്കത്തിലാണ്‌, എന്നാൽ മനസ്സിടിയരുത്,
അവയുടെ നിർമ്മലോപരിതലങ്ങൾ സ്വച്ഛവും ശീതളവുമത്രേ.
അവയെ നോക്കൂ: ഏകാകികളും മൂകരുമാണവ,
നിഘണ്ടുപ്പരുവത്തിലാണവ.
എഴുതി വയ്ക്കും മുമ്പേ നിങ്ങളുടെ കവിതകളോടൊത്തു ജീവിക്കൂ,
അവ സന്ദിഗ്ധമാണെങ്കിൽ ക്ഷമ കാണിയ്ക്കൂ,
പ്രകോപിപ്പിക്കുന്നെങ്കിൽ ക്ഷോഭിക്കാതിരിക്കൂ.
ഓരോന്നും അതാതിന്റെ രൂപമെടുക്കും വരെ,
വാക്കുകളുടെ ബലം കൊണ്ടും
മൗനത്തിന്റെ ബലം കൊണ്ടും പൂർണ്ണതയെത്തും വരെ,
കാത്തിരിക്കുക.
ചാപിള്ളകളായ കവിതകളെ കുടഞ്ഞുണർത്താൻ നോക്കരുത്,
നിലത്തു വീണ കവിതകൾ പെറുക്കിയെടുക്കരുത്.
കവിതകളെ കൊഞ്ചിക്കാൻ നില്ക്കരുത്,
അതതിന്റെ അന്തിമവും നിയതവുമായ രൂപം കൈക്കൊള്ളുന്ന പോലെ
നിങ്ങളതിനെയും കൈക്കൊള്ളുക.
വാക്കുകൾക്കടുത്തേക്കു ചെല്ലുക, അവയെ നിരൂപിക്കുക,
നിർവികാരമായ മുഖത്തിനു പിന്നിൽ
ഒരായിരം അന്യമുഖങ്ങൾ ഒളിപ്പിച്ചുകൊണ്ട്,
നിങ്ങളുടെ പ്രതികരണം പ്രബലമോ ദുർബലമോയെന്നു കാര്യമാക്കാതെ,
ഓരോ വാക്കും നിങ്ങളോടു ചോദിക്കുന്നു:
താക്കോൽ കൊണ്ടുവന്നിട്ടുണ്ടോ?
ശ്രദ്ധിക്കുക:
ആശയവും സംഗീതവും കൈവരാത്ത വാക്കുകൾ
രാത്രിയിൽ അഭയം തേടിയിരിക്കുന്നു,
നനവു മാറാതെ, ഉറക്കം വിട്ടുമാറാതെ
ഒരു കലക്കപ്പുഴയിൽ അവ കിടന്നുമറിയുന്നു,
നിങ്ങളോടുള്ള അവജ്ഞയായി രൂപം മാറുന്നു.

(1945)


കവിടിപ്പാത്രം
ജീവിതത്തിന്റെ ഉടഞ്ഞ തുണ്ടുകൾ
പശ വച്ചൊട്ടിക്കുമ്പോൾ
വിചിത്രമായൊരു ചായക്കപ്പാകുന്നു.

ഉപയോഗമില്ലാതെ
അലമാരയിലിരുന്നുകൊണ്ട്
അതു നമ്മെ സാകൂതം നിരീക്ഷിക്കുന്നു.

(1962)


രാത്രിയിൽ കരയുന്ന കുട്ടി

ചുടുന്ന, പുഴുക്കുന്ന രാത്രിയിൽ, അനക്കമറ്റ നിശബ്ദമായ രാത്രിയിൽ
ഒരു കുട്ടി കരയുന്നു.
ചുമരിനു പിന്നിൽ അവന്റെ കരച്ചിൽ, ജനാലയ്ക്കു പിന്നിൽ വെളിച്ചം-
അവ നഷ്ടപ്പെട്ടുപോകുന്നു, അമർത്തിയ പാദപതനങ്ങളുടെ, തളർന്ന ഒച്ചകളുടെ നിഴലിൽ.
കരണ്ടിയിലേക്കു മരുന്നു പകരുന്നതെന്നാലുമെനിക്കു കേൾക്കാം.

ഒരു കുട്ടി കരയുന്നു, രാത്രിയിൽ, ചുമരിനു പിന്നിൽ, തെരുവിനപ്പുറം,
അങ്ങകലെ ഒരു കുട്ടി കരയുന്നു, മറ്റൊരു നഗരത്തിൽ,
മറ്റൊരു ലോകത്തുമാവാം.

ഒരു കൈ കൊണ്ടു തല താങ്ങി മറ്റേക്കൈ കൊണ്ടു വായിലേക്കു കരണ്ടി അടുപ്പിക്കുന്നതെനിക്കു കാണാം.
കുട്ടിയുടെ താടിയിലൂടെ കൊഴുത്തു നേർത്തൊരു ചാലൊലിച്ചിറങ്ങുന്നതെനിക്കു കാണാം.
അതു തെരുവിലേക്കൊലിച്ചിറങ്ങുന്നു, നഗരത്തിലൂടൊലിക്കുന്നു.
ലോകത്തു മറ്റാരുമില്ല, ആ കരയുന്ന കുട്ടിയല്ലാതെ.


വാക്ക്
ഫലമില്ലാതെ നിഘണ്ടുക്കളിൽ തിരയാൻ
ഇനിയുമെനിക്കു വയ്യ.
എനിക്ക് ആ ഒരു വാക്കു മതി,
അവയിലൊരിക്കലുമില്ലാത്തത്,
ഉണ്ടാക്കിയെടുക്കാനാവാത്തതും.

ഈ ലോകത്തെ സംക്ഷേപിക്കുന്നത്,
അതിനെ പകരം വയ്ക്കുന്നതും.

സൂര്യനിലും സൂര്യനായ അതിനു ചുവട്ടിൽ
നാമൊരുമിച്ചു ജീവിക്കും,
ഒരുമിച്ചു നാമതു നുകരും,
ഒരു വാക്കുമുരിയാടാതെ.



അത്ര വലുതാണു ലോകമെങ്കിലും...

അത്ര വലുതാണു ലോകമെങ്കിലുമതൊതുങ്ങുന്നു,
കടലിലേക്കു തുറക്കുന്ന ഈ ജനാലയിൽ.
അത്ര വലുതാണു കടലെങ്കിലുമതൊതുങ്ങുന്നു,
പ്രണയത്തിന്റെ കിടക്കയിൽ, മെത്തയിൽ.
അത്ര വലുതാണു പ്രണയമെങ്കിലുമതൊതുങ്ങുന്നു,
ഒരു ചുംബനത്തിനിടം കിട്ടിയ വിടവിൽ.


ഒരു പുരാതനലോകത്തിന്റെ സ്മരണിക

ക്ളാര പൂന്തോപ്പിൽ കുട്ടികളുമൊത്തുലാത്തുകയായിരുന്നു.
പുല്പരപ്പിനു മേൽ ആകാശത്തിനു പച്ചനിറമായിരുന്നു,
പാലങ്ങൾക്കടിയിൽ വെള്ളത്തിനു പൊന്നിന്റെ നിറമായിരുന്നു,
പഞ്ചഭൂതങ്ങളിൽ ശേഷിച്ചവയ്ക്കു നിറം നീലയും ഇളംചുവപ്പും ഓറഞ്ചുമായിരുന്നു.
ഒരു പോലീസുകാരൻ മന്ദഹസിച്ചു, സൈക്കിളുകൾ കടന്നുപോയി,
ഒരു കിളിക്കു നേരേ കൈയെത്തിച്ചുകൊണ്ട്
ഒരു പെൺകുട്ടി പുൽത്തട്ടിലേക്കു കാലെടുത്തുവച്ചു,
ലോകമാകെ- ജർമ്മനി, ചൈന- ക്ളാരയ്ക്കു ചുറ്റും പ്രശാന്തമായിരുന്നു.

കുട്ടികൾ ആകാശത്തേക്കു നോക്കി: അതു വിലക്കപ്പെട്ടിരുന്നില്ല.
വായും മൂക്കും കണ്ണുകളും തുറന്നിരുന്നു. അതിൽ അപകടമുണ്ടായിരുന്നില്ല.
ക്ളാരയ്ക്കു പേടി ഫ്ളൂവിനെ ആയിരുന്നു, ചൂടിനെയും പ്രാണികളെയുമായിരുന്നു.
ക്ളാരയ്ക്കു പേടി പതിനൊന്നു മണിയുടെ ട്രാം പിടിക്കാൻ പറ്റുമോയെന്നായിരുന്നു:
അലസമായെത്തുന്ന കത്തുകൾക്കായി അവൾ കാത്തിരുന്നു,
എന്നും പുതുവസ്ത്രങ്ങൾ ധരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല.
പക്ഷേ പ്രഭാതത്തിൽ അവൾ പൂന്തോട്ടത്തിൽ ഉലാത്തിയിരുന്നു!
അന്നാളുകളിൽ പൂന്തോട്ടങ്ങളുണ്ടായിരുന്നു, പ്രഭാതങ്ങളുമുണ്ടായിരുന്നു!


ശൈശവം


എന്റെ അച്ഛൻ കുതിരപ്പുറത്തു കയറി പാടത്തേക്കു പോയി.
എന്റെ അമ്മ തുന്നലുമായി വീട്ടിലിരുന്നു.
എന്റെ കുഞ്ഞനിയൻ ഉറക്കമായിരുന്നു.
മാവിൻചുവട്ടിൽ ഞാനെന്ന കൊച്ചുകുട്ടി
റോബിൻസൺ ക്രൂസോയുടെ കഥയും വായിച്ചൊറ്റയ്ക്കിരുന്നു,
ഒരിക്കലും അവസാനിക്കാത്ത ആ നീണ്ട കഥ.

വെളിച്ചം കൊണ്ടു വെളുത്ത നട്ടുച്ചയ്ക്ക്
ഒരു ശബ്ദം, അടിമപ്പുരകളിൽ താരാട്ടുകൾ കേട്ടുപഠിച്ച
-അതു പിന്നെ മറക്കാത്ത- ഒരു ശബ്ദം
ഞങ്ങളെ കാപ്പി കുടിക്കാൻ വിളിച്ചു.
ആ കറുത്ത വൃദ്ധയേക്കാൾ കറുത്ത കാപ്പി,
ഹൃദ്യമായ കാപ്പി,
നല്ല കാപ്പി.

അമ്മ എന്നെയും നോക്കി തുന്നിക്കൊണ്ടിരുന്നു.
ശ്‌ശ്, കുഞ്ഞിനെ ഉണർത്തരുത്!
ഒരു കൊതുകു വന്നിരുന്നപ്പോൾ അമ്മ തൊട്ടിലാട്ടുന്നതു നിർത്തി
ഒരു നെടുവീർപ്പിട്ടു...എന്തു കനമായിരുന്നു അതിന്‌!
അങ്ങകലെ പാടങ്ങളുടെ അതിരറ്റ തുറസ്സിലൂടെ
എന്റെയച്ഛൻ കുതിരയോടിച്ചുപോയി.

റോബിൻസൺ ക്രൂസോയുടെ കഥയേക്കാൾ സുന്ദരമാണെന്റെ കഥയെന്ന്
അന്നെനിക്കറിയില്ലായിരുന്നു.

നിങ്ങൾ ലോകത്തെ ചുമലു കൊണ്ടു താങ്ങുന്നു

------------------------------------------------------------------------------------

എന്റെ ദൈവമേ, എന്നു നിങ്ങൾ പറയാതാവുന്ന ഒരു കാലം വരും.
ഒന്നും ബാക്കി വയ്ക്കാതെല്ലാം വെടിപ്പാക്കുന്ന ഒരു കാലം.
എനിക്കു പ്രിയപ്പെട്ടവളേ, എന്നു നിങ്ങൾ പറയാതാവുന്ന ഒരു കാലം.
പ്രണയം കൊണ്ടു പ്രയോജനമില്ലെന്നു തെളിഞ്ഞുവല്ലോ.
നിങ്ങളുടെ കണ്ണുകളിൽ കണ്ണീരുമില്ല.
കൈകൾ നെയ്യുന്നത് പരുക്കൻ പണികൾ മാത്രം.
നിങ്ങളുടെ ഹൃദയം ഊഷരവുമായി.

സ്ത്രീകൾ നിങ്ങളുടെ വാതിലിൽ വന്നു മുട്ടുന്നതു വെറുതേ,
നിങ്ങളതു തുറക്കില്ല.
വെളിച്ചമണയുന്നു, നിങ്ങളൊറ്റയ്ക്കാവുന്നു,
എന്നാലിരുട്ടിൽ നിങ്ങളുടെ കണ്ണുകൾ ഭീമഗോളങ്ങൾ പോലെ തിളങ്ങുന്നു.
നിങ്ങൾക്കു തീർച്ചയാണ്‌, ഇനി സഹിക്കാൻ താനില്ല.
സ്നേഹിതരിൽ നിന്നൊന്നും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല.

പ്രായം കൂടുകയാണെന്നോ? ആയിക്കോട്ടെ. എന്താണു വാർദ്ധക്യം?
നിങ്ങൾ ലോകത്തെ ചുമലു കൊണ്ടു താങ്ങുന്നു,
അതിനൊരു കുഞ്ഞിക്കയ്യിന്റെ ഭാരം പോലുമില്ല.
യുദ്ധങ്ങൾ, ക്ഷാമങ്ങൾ, കെട്ടിടങ്ങൾക്കുള്ളിലെ കശപിശകൾ
ഇതിനൊക്കെയർത്ഥം ജീവിതം തുടർന്നുപോകുന്നു എന്നു മാത്രം,
മോചിതരാവാൻ ഇനിയും ചിലരുണ്ടെന്നു മാത്രം.
ചിലർക്ക്, ചില ലോലമനസ്സുകൾക്ക്,
ഈ കെട്ടിക്കാഴ്ച്ചകൾ പ്രാകൃതമായിത്തോന്നാം,
അവർ മരണം തിരഞ്ഞെടുത്തുവെന്നും വരാം.
മരണം കൊണ്ടും കാര്യമില്ലാത്ത കാലം വന്നുകഴിഞ്ഞു.
ജീവിതം ഒരു ചിട്ട മാത്രമാവുന്ന കാലം.
വെറും ജീവിതം, നിഗൂഢതകളില്ലാത്ത ജീവിതം.

സ്നേഹം
---------


അന്യജീവികൾക്കിടയിൽ മറ്റൊരു ജീവി എന്തു ചെയ്യാൻ,
സ്നേഹിക്കുകയല്ലാതെ?
സ്നേഹിക്കുകയും മറക്കുകയുമല്ലാതെ,
സ്നേഹിക്കുകയും അപര്യാപ്തമായി സ്നേഹിക്കുകയുമല്ലാതെ,
സ്നേഹിക്കുകയും സ്നേഹം വിടുകയും സ്നേഹിക്കുകയുമല്ലാതെ?
എന്നെന്നും, വിടർന്ന കണ്ണുകളോടെയും, സ്നേഹിക്കുകയല്ലാതെ?
പ്രപഞ്ചഭ്രമണത്തിൽ ഒറ്റയ്ക്കായ ഒരാത്മാവെന്തു ചെയ്യാൻ,
ഞാൻ ചോദിക്കുന്നു,
മറ്റെല്ലാമൊത്തു ഭ്രമണം ചെയ്യുകയും സ്നേഹിക്കുകയുമല്ലാതെ?
തിര തീരത്തേക്കു കൊണ്ടുവരുന്നതിനെ,
അത് കുഴിച്ചിടുന്നതിനെ,
കടൽക്കാറ്റിൽ ഉപ്പു ചുവയ്ക്കുന്നതിനെ,
അല്ലെങ്കിൽ സ്നേഹമെന്ന ആവശ്യകതയെ,
അല്ലെങ്കിൽ വെറും അഭിനിവേശത്തെ സ്നേഹിക്കുകയല്ലാതെ?
മരുഭൂമിയിലെ പനമരങ്ങളെ,
അടിയറവെന്ന കർമ്മത്തെ,
പ്രത്യാശാഭരിതമായ ആരാധനയെ സഗൗരവം സ്നേഹിക്കുക...
സ്നേഹിക്കുക, പരുക്കനും ഊഷരവുമായതിനെ,
പൂക്കളില്ലാത്ത പൂപ്പാത്രത്തെ, ഉരുക്കുമുഷ്ടിയെ,
നിർവ്വികാരമായ മാറിടത്തെ, സ്വപ്നത്തിൽക്കണ്ട തെരുവിനെ,
ഇരപിടിയൻ കിളിയെ...
ഇതാണ്‌ നമ്മുടെ ഭാഗധേയം:
വഞ്ചകമോ വിലകെട്ടതോ ആയ വസ്തുക്കൾക്കിടയിൽ
അളവറ്റ സ്നേഹം വിതറുക,
പരിപൂർണ്ണമായ നന്ദികേടിന്‌ പരിധിയില്ലാത്ത സ്നേഹം നല്കുക,
പ്രത്യാശാഭരിതമായ ക്ഷമയോടെ
സ്നേഹത്തിന്റെ ഒഴിഞ്ഞ തോടിനുള്ളിൽ
കൂടുതൽ സ്നേഹത്തിനായി തിരയുക.
നമ്മുടെ സ്നേഹഹീനതയെത്തന്നെ സ്നേഹിക്കുക,
സ്നേഹിക്കുക,
നമ്മുടെ ഊഷരതയിൽ അന്തർലീനമായ ജലത്തെ,
പരോക്ഷമായ ചുംബനത്തെ,
ഒടുങ്ങാത്ത ആ ദാഹത്തെ.
(1951)


In The Middle Of The Road


In the middle of the road there was a stone
there was a stone in the middle of the road
there was a stone
in the middle of the road there was a stone.
Never should I forget this event
in the life of my fatigued retinas.
Never should I forget that in the middle of the road
there was a stone
there was a stone in the middle of the road
in the middle of the road there was a stone.


Quadrille/Quadrilha


John loved Teresa who loved Raymond
who loved Mary who loved Jacko who loved Lily
who did not love anyone.
John went to America, Teresa joined a convent,
Raymond died during a disaster, Mary became an old maid,
Jacko killed himself and Lily married J. Pinto Fernandes
whom we have not mentioned before.

PATHETIC POEM


What kind of noise is that on the stairs?
It is love coming to an end,
It is the man who closed the door
And hanged himself in the curtains>
What kind of noise is that on the stairs?
It is Guiomar who covered her eyes
And blew her nose fortissimo.
It is the still moon upon the plates
And the cutlery shining in the pantry.
What kind of noise is that on the stairs?
It is the dripping of the water faucet,
It is the inaudible lament
Of someone who has lost his gamble
While the music of the band
Goes down, down, down.
What kind of noise is that on the stairs?
It is the virgin with a trombone,
The child with a drum,
The bishop with a bell,
And someone who pianissimos the noise
Which jumps from my heart.

SEARCH FOR POETRY


Do not make verses about happenings.
For poetry, there is no creation or death.
In her eyes, life is an unmoving sun,
Which neither warms nor lights.
The attractions, the anniversaries, the personal incidents
         do not matter.
Do not make poetry with the body.
This excellent, complete and comfortable body, so unfit
         for lyrical flow.
Your drop of gall, your face-making of pleasure or of pain
         in the dark
Are of no account.
Do not tell me your feelings,
Which capitalize on ambiguity and attempts the long journey.
What you think and feel, that is not yet poetry.
Do not sing your city, leave it alone.
The song is not the movement of the machines or the secret
         of the houses.
It is not music heard in passing; nor the sound of the sea
         in the streets near the edge of spume.
The song is not nature
Or men in society.
For it, rain and night, fatigue and hope mean nothing.
Poetry  (do not make poetry out of things)
Eliminates subject and object.
Do not dramatizes, do no invoke,
Do not investigate. Do not waste time telling lies.
Do not be anxious.
Your ivory yacht, your diamond shoe,
Your mazurkas and superstitions, your family skeletons
Disappear in the curve of time, time are worhless.
Do not resurrect
Your buried and melancholy childhood.
Do not oscillate between the mirror
And your fading memory.
If it faded, it was not poetry.
If it broke, it was not crystal.
Penetrate deftly the kingdom of words:
Here lie the poems that wait to be written.
They are paralyzed, but not in despair,
All is calm and freshness on the untouched  surface.
Here they are alone and dumb, in the state of the dictionary.
Before you write them, live with your poems.
If they are obscure, be patient. If they provoke you,
         hold your temper.
Wait for each one to actualize and to consume itself
In the power of language
And the power of silence.
Do not force the poem to come out of Limbo.
Do not pick from the ground the poem that was lost.
Do not flatter the poem. Accept it
As it will accept its own form, final and concentrated
In space.
Come closer and contemplate the words.
Each one
Has a thousand secret faces under a neutral face
And asks you, without interest in the answer,
Poor or terrible, which you will give it:
Have you brought the key?
Please note:
Barren of melody and meaning,
The words have taken refuge in the night.
Still humid and saturated with sleep,
They roll in a difficult river and turn themselves
         into despising.

CHILD WEEPING IN THE NIGHT

In the slow, warm night, dead noiseless night, a child weeps.
Its weeping behind the wall and the light behind the window-pane
vanish away in the dark of silent steps, of worn-out voices.
Yet, one hears the soft sound of the drops of medicine as the drip
                                                                 into the spoon.

A child weeps in the night, behind the wall, behind the street,
a child weeps away, perhaps in another town,
perhaps in another world.

And I see the hand that lifts the spoon and the hand that props
                                                                  its head;
and the oily drops that flow down in the child’s chin;
flow down the street, flow across the town (only a few drops).
And there is no one else in the world but this child weeping.

2017, നവംബർ 19, ഞായറാഴ്‌ച

ഇറ്റാലോ കാൽവിനോ - കടന്നൽചികിത്സ



വാതപീഡകൾ ശേഷിപ്പിച്ചുകൊണ്ട് മഞ്ഞുകാലം കടന്നുപോയി. പകലുകൾക്കു ചൊടിയേകാൻ ക്ഷീണിതനായ ഒരു ഉച്ചസൂര്യൻ വന്നുതുടങ്ങി. ജോലിക്കു തിരിച്ചു കയറുന്നതിനു മുമ്പുള്ള കുറച്ചു നേരം ഇലകൾ പൊടിക്കുന്നതും നോക്കി മാർക്കോവാൽഡോ ബഞ്ചിലിരിക്കും. ചടച്ചു ചെറുതായ ഒരു വൃദ്ധൻ ആകെ പിഞ്ഞിക്കൂടിയ ഒരു ഓവർക്കോട്ടിൽ ചുരുണ്ടുകൂടി അയാൾക്കടുത്തു വന്നിരിക്കാറുണ്ട്. ഈ സിനോർ റിസിയേരി ലോകത്താരുമില്ലാത്ത ഒരു പെൻഷൻകാരനാണ്‌; വെയിലു വീഴുന്ന പാർക്ക് ബഞ്ചുകളിലെ നിത്യസന്ദർശകൻ. സിനോർ റിസിയേരി ഇടയ്ക്കിടെ ഒന്നു പിടഞ്ഞുകൊണ്ട് നിലവിളിക്കും: “ഔ!” എന്നിട്ടയാൾ കോട്ടിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടും. വാതം, സന്ധിവേദന, ഇടുപ്പുവലി ഇതിന്റെയൊക്കെ ഒരു കൂടായിരുന്നു അയാൾ; നനഞ്ഞുതണുത്ത മഞ്ഞുകാലത്തു സമ്പാദിച്ചുകൂട്ടുന്ന ഇതൊക്കെ ശേഷിച്ച കാലം അയാളെ വിടാതെ പിന്നാലെ കൂടും. അയാളെ ആശ്വസിപ്പിക്കാനായി മാർക്കോവാൽഡോ തന്റെ വാതരോഗത്തിന്റെ വിവിധഘട്ടങ്ങൾ അയാളെ വിവരിച്ചു കേൾപ്പിക്കും; തന്റെ മാത്രമല്ല, ഭാര്യയുടേയും മൂത്ത മകൾ ഇസോലിനായുടേയും (പാവം, അവൾ ഈയിടെയായി വല്ലാതെ ക്ഷീണിച്ചുവരികയാണ്‌.)
മാർക്കോവാൽഡോ ഉച്ചഭക്ഷണം പൊതിഞ്ഞുകൊണ്ടു പോയിരുന്നത് പത്രക്കടലാസ്സിലാണ്‌; പൊതി അഴിച്ചിട്ട് ചുളിഞ്ഞുകൂടിയ പത്രം അയാൾ റിസിയേറിക്കു നേരെ നീട്ടും. അക്ഷമയോടെ കൈ നീട്ടിക്കൊണ്ട് റിസിയേരി പറയും: “വാർത്ത എന്തൊക്കെയുണ്ടെന്നു നോക്കട്ടെ.“ പത്രം വായിക്കുന്നതിൽ അയാൾക്കു വല്ലാത്ത ഹരമായിരുന്നു, അതിനി രണ്ടു കൊല്ലം പഴയതായാലും.


അങ്ങനെയൊരു ദിവസമാണ്‌ തേനീച്ചവിഷം കൊണ്ട് വാതം സുഖപ്പെടുത്തുന്ന ഒരു ചികിത്സാരീതിയെക്കുറിച്ച് പത്രത്തിൽ വന്ന ഒരു ലേഖനം അയാളുടെ കണ്ണില്പെടുന്നത്.


”തേനിന്റെ കാര്യമായിരിക്കും അവർ പറയുന്നത്,“ എന്നും ശുഭാപ്തിവിശ്വാസിയായിരുന്ന മാർക്കോവാൽഡോ പറഞ്ഞു.


”അല്ല,“ റിസിയേരി പറഞ്ഞു, ”വിഷം തന്നെ, തേനീച്ചയുടെ മുള്ളിലെ വിഷം.“ എന്നിട്ടയാൾ പ്രസക്തഭാഗം ഉറക്കെ വായിക്കുകയും ചെയ്തു. പിന്നെ രണ്ടു പേരുമിരുന്ന് തേനീച്ചകളെക്കുറിച്ച് സുദീർഘമായി ചർച്ച ചെയ്തു: അവയുടെ ഗുണങ്ങൾ, ലക്ഷണങ്ങൾ, അങ്ങനെയൊരു ചികിത്സക്കു വേണ്ടിവരാവുന്ന ചെലവ്.


അതില്പിന്നെ ഇരുവശവും മരങ്ങളുള്ള തെരുവുകളിലൂടെ നടക്കുമ്പോൾ ഏതു ചെറുമൂളലും മാർക്കോവാൽഡോയുടെ കാതുകൾ പിടിച്ചെടുക്കാതിരുന്നില്ല, ഏതു കീടം പറന്നുപോയാലും അയാളുടെ കണ്ണുകൾ പിന്നാലെ പോകാതിരുന്നില്ല. അങ്ങനെ അടിവയറ്റിൽ മഞ്ഞയും കറുപ്പും വരകളുള്ള വലിയൊരു കടന്നലിന്റെ പിന്നാലെ പോയ അയാളുടെ നോട്ടം അതൊരു മരത്തിന്റെ പോടിലേക്കു തുരന്നുകയറുന്നതും വേറേ കടന്നലുകൾ പുറത്തേക്കു വരുന്നതും കണ്ടു: മരത്തിനുള്ളിൽ ഒരു കടന്നല്ക്കൂടിന്റെ സാന്നിദ്ധ്യം വിളംബരം ചെയ്യുന്ന ഒരിരമ്പം, ഒരാരവം. മറ്റൊന്നും ആലോചിക്കാൻ നില്ക്കാതെ മാർക്കോവാൽഡോ തന്റെ വേട്ട തുടങ്ങി. അയാളുടെ കയ്യിൽ ഒരു കണ്ണാടിഭരണി ഉണ്ടായിരുന്നു, അതിനടിയിൽ അല്പം ജാം കട്ടിയിൽ പറ്റിപ്പിടിച്ചിരുപ്പുണ്ട്. അയാൾ ഭരണി മൂടി തുറന്ന് മരത്തിനടുത്തു വച്ചു. വൈകിയില്ല, ഒരു കടന്നൽ മധുരിക്കുന്ന മണം കൊണ്ടാകൃഷ്ടനായി ഭരണിക്കു ചുറ്റും ഒന്നു പറന്നു നടന്നിട്ട് നേരേ ഉള്ളിലേക്കു കയറി. മാർക്കോവാൽഡോ പെട്ടെന്ന് ഒരു കടലാസ്സുമൂടി കൊണ്ട് ഭരണി അടയ്ക്കുകയും ചെയ്തു.
സിനോർ റിസിയേരിയെ കണ്ടതും അയാൾ പറഞ്ഞു: “വന്നാട്ടെ, ഞാനൊരു കുത്തിവയ്പ്പു നടത്താം.” കലിയിളകിയ കടന്നൽ കെണിയിലായ ഭരണി അയാൾ കാണിച്ചുകൊടുത്തു.


വൃദ്ധൻ ഒന്നു മടിച്ചു; എന്നാൽ ഒരു കാരണം കൊണ്ടും പരീക്ഷണം മാറ്റിവയ്ക്കാൻ മാർക്കോവാൽഡോ സന്നദ്ധനായിരുന്നില്ല; അവിടെ, തങ്ങൾ സ്ഥിരം ഇരിക്കുന്ന ആ ബഞ്ചിൽ വച്ച് അപ്പോൾത്തന്നെ വേണമെന്ന് അയാൾ നിർബ്ബന്ധം പിടിച്ചു: രോഗിക്ക് തുണി ഉരിയേണ്ട ആവശ്യം പോലുമില്ല. പ്രതീക്ഷയോടെയാണെങ്കിലും പേടിയോടെ സിനോർ റിസിയേരി തന്റെ ഓവർക്കോട്ടിന്റെ അറ്റവും ജാക്കറ്റും ഷർട്ടും അല്പമൊന്നു പൊക്കി; എന്നിട്ട് പിന്നിക്കീറിയ അടിവസ്ത്രത്തിനിടയിലൂടെ തനിക്കു വേദന തോന്നുന്ന ഭാഗം അയാൾ കാണിച്ചുകൊടുത്തു. മാർക്കോവാൽഡോ ഭരണിയുടെ വായ അവിടെ വച്ചമർത്തിയിട്ട് മൂടിയായി ഉപയോഗിച്ചിരുന്ന കടലാസ്സ് വലിച്ചുമാറ്റി. ആദ്യമൊന്നും യാതൊന്നും സംഭവിച്ചില്ല; കടന്നൽ അനങ്ങിയതേയില്ല. അവൻ ഉറങ്ങിപ്പോയോ? അവനെ ഉണർത്താനായി മാർക്കോവാൽഡോ ഭരണിയുടെ മൂട്ടിൽ ഒന്നു തട്ടി. ആ തട്ടലാണു വേണ്ടിയിരുന്നത്: കടന്നൽ പാഞ്ഞുവന്ന് സിനോർ റിസിയേരിയുടെ ചന്തിയിൽ ആഞ്ഞൊരു കുത്തു കൊടുത്തു. കിഴവൻ ഒരു നിലവിളിയോടെ ചാടിയെഴുന്നേറ്റ് കവാത്തു നടത്തുന്ന പട്ടാളക്കാരനെപ്പോലെ നടക്കാൻ തുടങ്ങി; കുത്തു കൊണ്ട ഭാഗം അമർത്തിത്തിരുമ്മുന്നതിനോടൊപ്പം അവ്യക്തമായ ശാപവാക്കുകളും അയാളിൽ നിന്നു വരുന്നുണ്ടായിരുന്നു.


മാർക്കോവാൽഡോയ്ക്ക് വളരെ തൃപ്തിയായി; കിഴവനെ ഇത്ര നിവർന്ന്, പട്ടാളച്ചിട്ടയിൽ നടക്കുന്നത്  അയാൾ കണ്ടിട്ടേയില്ല. എന്നാൽ ഈ സമയത്തൊരു പോലീസുകാരൻ അവർക്കടുത്തു വന്ന് കണ്ണു വിടർത്തി അവരെ നോക്കിനില്ക്കുകയായിരുന്നു; മാർക്കോവാൽഡോ റിസിയേരിയുടെ കൈക്കു പിടിച്ച് ഒരു ചൂളവും വിളിച്ചുകൊണ്ട് അവിടെ നിന്നു നടന്നു.


ഭരണിയിൽ മറ്റൊരു കടന്നലുമായി അയാൾ വീട്ടിലെത്തി. കുത്തിവയ്പിന്‌ ഭാര്യയെ പറഞ്ഞുസമ്മതിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല; എന്നാലും ഒടുവിൽ അയാൾ വിജയിക്കുക തന്നെ ചെയ്തു. കുറേ നേരത്തേക്ക് ഡൊമിറ്റില്ലക്കെങ്കിലും കടന്നൽകുത്തിന്റെ വേദനയെക്കുറിച്ചല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല.
മാർക്കോവാൽഡോ കടന്നൽപിടുത്തം കാര്യമായിത്തന്നെ തുടങ്ങി. അയാൾ ഇസോലിനയ്ക്ക് ഒരു കുത്തിവയ്പെടുത്തു, ഡൊമിറ്റില്ലയ്ക്ക് ഒന്നുകൂടി കൊടുത്തു; കൃത്യമായ ഇടവേളകളിൽ മരുന്നു കൊടുത്താലല്ലേ രോഗം ഭേദപ്പെടൂ! എന്നിട്ടയാൾ തനിക്കും ഒന്നാവാമെന്നു തീരുമാനിച്ചു. കുട്ടികളും, അവരുടെ സ്വഭാവം അറിയാമല്ലോ, തങ്ങൾക്കും കടന്നൽകുത്തു വേണമെന്നു പറയാൻ തുടങ്ങി. അതു പിന്നെയാവാം, ആവശ്യത്തിനു വേണ്ടത്ര കടന്നലുകളെ പിടിച്ചുകൊണ്ടുവരാൻ ഭരണികളും കൊടുത്ത് മാർക്കോവാൽഡോ അവരെ പറഞ്ഞുവിട്ടു.


സിനോർ റിസിയേരി അയാളെ അന്വേഷിച്ചു വീട്ടിൽ വന്നു; കൂടെ മറ്റൊരു വൃദ്ധനും ഉണ്ടായിരുന്നു: കവേലിയർ ഉൾറിക്കോ. ഒരു കാലും വലിച്ചിഴച്ചു വന്ന അയാൾക്ക് അപ്പോൾത്തന്നെ ചികിത്സ തുടങ്ങണമെന്നായിരുന്നു.
വാർത്ത പരന്നു. മാർക്കോവാൽഡോയുടെ കൈയിൽ ഒരു ഡസൻ കടന്നലുകൾ എപ്പോഴും റെഡിയാണ്‌. ഓരോ ഭരണിയിലിട്ട് അവയെ അലമാരയിൽ നിരത്തി വച്ചിരിക്കുകയാണ്‌. രോഗിയുടെ ചന്തിയിൽ സിറിഞ്ചു പോലെ അയാൾ ഭരണി വച്ചമർത്തുന്നു, കടലാസ്സ് മൂടി നിരക്കി മാറ്റുന്നു, കടന്നൽ കുത്തിക്കഴിഞ്ഞാൽ ആല്ക്കഹോളിൽ മുക്കിയ പഞ്ഞിക്കഷണം കൊണ്ട് ആ ഭാഗം തിരുമ്മിക്കൊടുക്കുകയും ചെയ്യുന്നു. പരിചയസമ്പന്നനായ ഒരു ഡോക്ടറുടെ അലക്ഷ്യഭാവത്തോടെയാണ്‌ അയാൾ ഇതൊക്കെ ചെയ്യുക. അയാളുടെ വീടെന്നു പറയുന്നത് ഒരു മുറി മാത്രമായിരുന്നു; അതിലാണ്‌ കുടുംബം മൊത്തം കിടന്നുറങ്ങുന്നത്. അവരത് ഒരു തട്ടി കൊണ്ടു മറച്ച് ഒരു ഭാഗം രോഗികൾക്കു കാത്തിരിക്കാനുള്ള മുറിയും മറ്റേ ഭാഗം ഡോക്ടറുടെ പരിശോധനാമുറിയുമാക്കി. കാത്തിരുപ്പുമുറിയിൽ വച്ചാണ്‌ മാർക്കോവാൽഡോയുടെ ഭാര്യ രോഗികളെ സ്വീകരിച്ചിരുന്നതും ഫീസ് വാങ്ങിയിരുന്നതും. കുട്ടികൾ ഒഴിഞ്ഞ ഭരണികളുമായി കടന്നലുകളെ പിടിക്കാനോടും. ഇടക്കൊക്കെ അവർക്കും ഓരോ കുത്തു കൊണ്ടിരുന്നെങ്കിലും അവർ കരയാനൊന്നും പോയില്ല; അത് ആരോഗ്യത്തിനു നല്ലതാണെന്ന് അവർക്കറിയാവുന്നതാണല്ലോ.


അക്കൊല്ലത്തെ മഞ്ഞുകാലത്ത് നീരാളിക്കൈകൾ പോലെയാണ്‌ വാതവേദനകൾ ആളുകളെ വളഞ്ഞുപിടിച്ചത്. മാർക്കോവാൽഡോയുടെ മരുന്നിനു വലിയ പേരായി. അന്നത്തെ ശനിയാഴ്ച വൈകുന്നേരം മാർക്കോവാൽഡോയുടെ ഇടുങ്ങിയ മുറിക്കു മുന്നിൽ രോഗികളുടെ തിരക്കായിരുന്നു. ചിലർ കീറിപ്പറിഞ്ഞ വേഷമൊക്കെയായി കണ്ടാൽ ഭിക്ഷക്കാരെപ്പോലിരുന്നു; വേറേ ചിലർ, കണ്ടാൽ നല്ല സ്ഥിതിയിലുള്ളവർ, അവർ വന്നത് ഈ ചികിത്സയുടെ പുതുമയിൽ ആകൃഷ്ടരായിട്ടായിരുന്നു.


“പെട്ടെന്നു പോ,” മാർക്കോവാൽഡോ തന്റെ മൂന്നാണ്മക്കളോടും പറഞ്ഞു, “ഭരണിയുമെടുത്തുപോയി കഴിയുന്നത്ര കടന്നലുകളെ പിടിച്ചുകൊണ്ടു വാ.” കുട്ടികൾ ചാടിയോടിപ്പോയി.


നല്ല തെളിച്ചമുള്ള ദിവസമായതിനാൽ വഴിയരികിലെ മരങ്ങളിൽ കുറേയധികം കടന്നലുകൾ മുരണ്ടുപറന്നു നടപ്പുണ്ടായിരുന്നു. സാധാരണഗതിയിൽ കൂടിരിക്കുന്ന മരത്തിൽ നിന്ന് അല്പം മാറിനിന്നേ അവർ അതിനെ പിടിക്കാറുള്ളായിരുന്നു. ഒറ്റ തിരിഞ്ഞ കടന്നലുകളെയാണ്‌ അവർ പിടിക്കാൻ നോക്കിയിരുന്നത്. അന്നു പക്ഷേ, സമയം ലാഭിക്കാനും കഴിയുന്നത്ര എണ്ണത്തിനെ പിടിക്കാനുമായി മിക്കെലിനോ നേരേ കൂടിനടുത്തു ചെന്ന് അവയെ പിടിക്കാൻ നോക്കി. “ഇങ്ങനെയാണ്‌ പിടിക്കേണ്ടത്,” എന്ന് അനിയന്മാരോടു പറഞ്ഞുകൊണ്ട് ഒരു കടന്നലിനെ അത് പറന്നുവന്നിരിക്കുന്ന നിമിഷം ഭരണിയിലാക്കാൻ നോക്കുകയായിരുന്നു അവൻ. എന്നാൽ ഓരോ തവണയും അതു പറന്നുമാറി കൂടിനു കൂടുതൽ അടുത്തായി ചെന്നിരിക്കാൻ തുടങ്ങി. ഇപ്പോഴത് മരത്തിലെ പോടിനു തൊട്ടടുത്താണ്‌ ചെന്നിരിക്കുന്നത്. മിക്കെലിനോ അതിനു മുകളിൽ ഭരണി കമിഴ്ത്താൻ പോയതും വേറേ രണ്ടു കൂറ്റൻ കടന്നലുകൾ തന്റെ തലയിൽത്തന്നെ കുത്താൻ വരുന്നതായി അവനു തോന്നി. അവൻ കൈകൾ കൊണ്ടു സ്വയം മറയ്ക്കാൻ നോക്കിയെങ്കിലും കടന്നലിന്റെ മുള്ള് തന്റെ മേൽ ആഴ്ന്നിറങ്ങുന്നത് അവനറിഞ്ഞു; പ്രാണവേദനയെടുത്തു കരഞ്ഞുകൊണ്ട് അവൻ ഭരണി താഴെയിട്ടു. അടുത്ത നിമിഷം, താൻ ചെയ്തതെന്താണെന്നു കണ്ടപ്പോൾ, അവൻ വേദന മറന്നുപോയി: ഭരണി ചെന്നു വീണത് നേരെ കടന്നല്ക്കൂടിന്റെ മുകളിലാണ്‌. പിന്നെ മുരളലൊന്നും കേട്ടില്ല, കടന്നലൊന്നും പുറത്തേക്കു വന്നതുമില്ല. കരയാൻ പോലും കെല്പില്ലാതെ മിക്കെലിനോ പിന്നിലേക്ക് ഒരടി വച്ചു. പിന്നെ കാതടപ്പിക്കുന്ന ഒരു ഹുങ്കാരത്തോടെ കൂട്ടിനുള്ളിൽ നിന്ന് ഒരു കട്ടിക്കാർമേഘം പൊട്ടിപ്പുറപ്പെട്ടു. കടന്നലുകളെല്ലാം കൂടി കലിയിളകി അവനു നേർക്കു വരികയാണ്‌!


ജീവിതത്തിൽ ഇന്നു വരെ ഓടിയില്ലാത്ത ഒരോട്ടത്തിനു തുടക്കമിടുമ്പോൾ മിക്കേലിനോയുടെ വായിൽ നിന്ന് ഒരു നിലവിളി പുറപ്പെട്ടത് അവന്റെ സഹോദരങ്ങൾ കേട്ടു. ഒരു ആവിയെഞ്ചിനാണ്‌ അവനെന്നു തോന്നി; അവന്റെ പിന്നാലെയുള്ള ആ കറുത്ത മേഘം അതിന്റെ പുകക്കുഴലിൽ നിന്നുള്ള പുക പോലെയും.


ആരെങ്കിലും തന്നെ ഇട്ടോടിക്കുമ്പോൾ എങ്ങോട്ടാണൊരു കുട്ടി ഓടിച്ചെല്ലുക? സ്വന്തം വീട്ടിലേക്ക്! മിക്കേലിനോയും അതാണു ചെയ്തത്.


ആ കാഴ്ചയെന്താണെന്നു മനസ്സിലാക്കാൻ വഴിപോക്കർക്കു നേരം കിട്ടിയില്ല; മേഘം പോലെയും മനുഷ്യജീവി പോലെയുമുള്ള ഒരു വസ്തു ഹുങ്കാരം കലർന്ന ഒരു നിലവിളിയോടെ തെരുവിലൂടെ പാഞ്ഞുപോവുകയാണ്‌!
മാർക്കോവാൽഡോ രോഗികളോടു പറയുകയായിരുന്നു: “ഒരു നിമിഷം, കടന്നലുകൾ ഇപ്പോൾ ഇവിടെത്തും.” അപ്പോൾത്തന്നെ വാതിൽ മലർക്കെത്തുറക്കുകയും കടന്നല്പറ്റം മുറി കൈയേറുകയും ചെയ്തു. ആരും മിക്കേലിനോയെപ്പോലും കണ്ടില്ല; അവൻ ഓടിച്ചെന്ന് ഒരു തൊട്ടി വെള്ളത്തിൽ തല മുക്കിക്കിടന്നിരുന്നു. മുറി നിറയെ കടന്നലുകളായിരുന്നു. കൈ വീശി അവയെ ആട്ടിയകറ്റാനുള്ള രോഗികളുടെ ശ്രമങ്ങൾ വിഫലമായി. വാതരോഗികൾക്കിപ്പോൾ അത്ഭുതകരമായ രീതിയിൽ ശരീരം വഴങ്ങുമെന്നായി; മരവിച്ചുകിടന്ന കൈകാലുകൾ കുടഞ്ഞുപറിച്ച് സ്വതന്ത്രവുമായി.


ആദ്യം അഗ്നിശമനസേനക്കാർ വന്നു, പിന്നാലെ റെഡ്ക്രോസ്സും. കടന്നലുകളുടെ കുത്തു കൊണ്ട് തിരിച്ചറിയാനാവാത്ത വിധം ദേഹമാകെ നീരു വീർത്ത് മാർക്കോവാൽഡോ ആശുപത്രിയിലെ കട്ടിലിൽ കിടന്നു; വാർഡിലെ മറ്റു കട്ടിലുകളിൽ കിടക്കുന്ന തന്റെ രോഗികൾ തനിക്കു നേർക്കു വലിച്ചെറിയുന്ന ശാപങ്ങൾക്കു തിരിച്ചെന്തെങ്കിലും പറയാൻ അയാൾക്കു ധൈര്യമുണ്ടായില്ല.
***


മലയാളനാട് വെബ് മാഗസിന്റെ ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

2017, നവംബർ 4, ശനിയാഴ്‌ച

ആഗസ്റ്റോ മോണ്ടെറോസ്സോ - ഗ്രഹണം



ആഗസ്റ്റോ മോണ്ടെറോസ്സോ Augusto Monterrosso (1921-2003)- ചെറുകഥയിൽ മാത്രം ശ്രദ്ധയൂന്നിയ ലാറ്റിനമേരിക്കൻ എഴുത്തുകാരൻ. സാഹിത്യചരിത്രത്തിലെ ഏറ്റവും ചെറിയ ചെറുകഥ ഇദ്ദേഹത്തിന്റെ “ഡൈനോസാർ” എന്ന കഥയാണ്‌. ഇതാണത്: “ഞാൻ ഉണർന്നപ്പോൾ ഡൈനോസാർ അവിടെത്തന്നെയുണ്ടായിരുന്നു.”

ഹോണ്ടുറാസ്സിലാണ്‌ ജനിച്ചതെങ്കിലും ഗ്വാട്ടിമാലക്കാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ചെറുപ്പത്തിൽത്തന്നെ രാഷ്ട്രീയത്തിലിറങ്ങി. ഗ്വാട്ടിമാലയിലെ വാഴത്തോട്ടങ്ങളുടെ നിയന്ത്രണം കൈപ്പിടിയിലാക്കിയിരുന്ന അമേരിക്കൻ ഫ്രൂട്ട് കമ്പനിക്കെതിരെയുള്ള സമരത്തിൽ അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു. വിമതബുദ്ധിജീവികളുടെ താവളമായിരുന്ന Acento എന്ന പ്രസിദ്ധീകരണം അദ്ദേഹം സ്ഥാപിച്ചതാണ്‌. ഗ്വാട്ടിമാല ഭരിച്ചിരുന്ന പട്ടാളമേധാവികളുടെ പീഡനത്തിൽ നിന്നു രക്ഷ നേടാനായി 1944ൽ അദ്ദേഹം മെക്സിക്കോയിലേക്കു കുടിയേറി. പട്ടാളഭരണത്തിനു ശേഷം വന്ന ജേക്കെബോ അർബെൻസിന്റെ ലിബറൽ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ 1951 മുതൽ 54 വരെ അദ്ദേഹം മെക്സിക്കോയിൽ വൈസ് കോൺസൽ ആയി. എന്നാൽ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്ക നടത്തിയ  അട്ടിമറിയിൽ അർബെൻസ് സ്ഥാനഭ്രഷ്ടനായപ്പോൾ മോണ്ടെറോസ്സോ ചിലിയിലേക്കു താമസം മാറ്റി. അവിടെ പാബ്ളോ നെരൂദയുടെ സ്നേഹിതനും സെക്രട്ടറിയായുമായിരുന്നു അദ്ദേഹം.  1996ലാണ്‌ പിന്നീടദ്ദേഹം ഗ്വാട്ടിമാലയിലേക്കു വരുന്നത്, ആ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സ്വീകരിക്കാൻ.

ലളിതവും സംക്ഷിപ്തവും ഇരുണ്ട ഹാസ്യം നിറഞ്ഞതുമാണ്‌ മോണ്ടെറോസ്സോയുടെ ശൈലി. “എന്റെ വായനക്കാർക്ക് ഞാനവരെ ഒന്നു പിടിച്ചുകുലുക്കണം, എത്ര പരിഹാസ്യമായ ഒരു ലോകത്താണ്‌ തങ്ങൾ ജീവിക്കുന്നതെന്ന് അവർക്കു ഞാൻ ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം.” അദ്ദേഹത്തിന്റെ എഴുത്തിൽ രൂപകങ്ങൾക്കു സ്ഥാനമില്ല; മോശം എഴുത്തുകാർക്ക് സന്തോഷം തോന്നുമെന്നല്ലാതെ മറ്റൊരുപയോഗവും അതുകൊണ്ടില്ല എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.



ചെറുകഥകളെക്കുറിച്ച് ചെറുതായി


നോവൽ ഇഷ്ടപ്പെടുന്നയാൾ നോവലെഴുതുന്നു; ചെറുകഥ ഇഷ്ടപ്പെടുന്നയാൾ ചെറുകഥ എഴുതുന്നു. ഞാൻ രണ്ടാമത്തെ മതക്കാരനാണെന്നതിനാൽ ഞാൻ ചെറുകഥകളാണെഴുതുന്നത്. അതും അത്രയധികമൊന്നുമില്ല: ഒമ്പതു കൊല്ലത്തിനുള്ളിൽ ആറ്‌, പന്ത്രണ്ടിൽ എട്ട്. അങ്ങനെ.

ചെറുകഥകൾ അത്രയധികം എഴുതാനൊന്നും പറ്റില്ല. ആകെ മൂന്നോ നാലോ അഞ്ചോ വിഷയങ്ങളേ ഉള്ളു; ചിലർ ഏഴുണ്ടെന്നു പറയും. അതിന്മേലാണല്ലോ പണിയെടുക്കേണ്ടത്.

പേജിന്റെ എണ്ണം പറയാനാണെങ്കിൽ അതും കുറഞ്ഞിരിക്കണം; കാരണം, ചെറുകഥ പോലെ ഇത്ര എളുപ്പം നശിപ്പിക്കാവുന്ന മറ്റൊന്നില്ല. പത്തു വാക്യങ്ങൾ അധികമായി- കഥ ദരിദ്രമായിക്കഴിഞ്ഞു; പത്തു കുറഞ്ഞോ, കഥ വെറുമൊരു ഉപാഖ്യാനം മാത്രമാവുന്നു;  ആകെത്തുറന്ന ഒരുപാഖ്യാനം പോലെ വെറുപ്പു തോന്നുന്ന മറ്റൊന്നില്ല, എഴുത്തിലായാലും പറച്ചിലിലായാലും.

ചെറുകഥ എഴുതേണ്ടത് എങ്ങനെയെന്ന് ആർക്കുമറിയില്ല എന്നതാണ്‌ സത്യം. അതറിയാവുന്ന എഴുത്തുകാരൻ മോശം കഥാകാരനായിരിക്കും; അയാളുടെ അറിവ് അയാളുടെ രണ്ടാമത്തെ കഥ മുതൽ പ്രകടമായിരിക്കും, സർവ്വതിനേയും കപടവും മുഷിപ്പനും തട്ടിപ്പുമാക്കിക്കൊണ്ട്. അറിവിന്റേയും ആത്മവിശ്വാസത്തിന്റെയും പ്രലോഭനങ്ങളെ ചെറുക്കാൻ നല്ല തോതിൽ വിവേകമുണ്ടായാലേ കഴിയൂ.


അപൂർണ്ണമായ പറുദീസ


“ശരി തന്നെ,” ആ മഞ്ഞുകാലരാത്രിയിൽ നൃത്തം ചെയ്യുന്ന തീനാളങ്ങളിൽ കണ്ണു നട്ടുകൊണ്ട് വിഷാദച്ഛായയോടെ അയാൾ പറഞ്ഞു, “പറുദീസയിൽ സുഹൃത്തുക്കളുണ്ട്, സംഗീതമുണ്ട്, ചില പുസ്തകങ്ങളുമുണ്ട്. സ്വർഗ്ഗത്തു പോകുന്നതിൽ ഒരു കാര്യമേ മോശമായിട്ടുള്ളു- അവിടെ നിന്ന് മുകളിലേക്കു നോക്കാൻ പറ്റില്ല.”


സ്വപ്നം കാണുന്ന പാറ്റ


ഒരിക്കൽ ഒരിടത്ത്, താനൊരു പാറ്റയായെന്നു സ്വപ്നം കണ്ട ഗ്രിഗർ സംസ എന്നു പേരുള്ള ഒരു ക്ലർക്കിനെക്കുറിച്ചെഴുതിയ എഴുത്തുകാരനാണു താനെന്നു സ്വപ്നം കണ്ട ഫ്രാൻസ് കാഫ്ക എന്നു പേരുള്ള പാറ്റയാണു താനെന്നു സ്വപ്നം കണ്ട ഗ്രിഗർ സംസ എന്നു പേരുള്ള ഒരു പാറ്റ ഉണ്ടായിരുന്നു.


ഒരേയിടത്തു രണ്ടു തവണ പതിച്ച ഇടിമിന്നൽ


ഒരേയിടത്തു രണ്ടു തവണ പതിച്ച ഒരു ഇടിമിന്നലുണ്ടായിരുന്നു. എന്നാൽ ആദ്യത്തെത്തവണ തന്നെ താൻ വേണ്ടത്ര നാശം വരുത്തിക്കഴിഞ്ഞുവെന്നും പിന്നെയും അവിടെപ്പതിച്ചത് അനാവശ്യമായിപ്പോയെന്നും കണ്ടപ്പോൾ അതിനു വല്ലാത്ത വിഷാദമായിപ്പോയി.


വിശ്വാസവും മലകളും


ആദ്യമൊക്കെ തികച്ചും അനിവാര്യമാണെന്നു വരുമ്പോഴേ വിശ്വാസം മലകളെ ഇളക്കിയിരുന്നുള്ളു; അതിനാൽ സഹസ്രാബ്ദങ്ങളോളം ഭൂമുഖം മാറ്റമൊന്നുമില്ലാതെതന്നെയിരുന്നു. എന്നാൽ വിശ്വാസം പടർന്നുപിടിക്കാൻ തുടങ്ങുകയും മലകളെ ഇളക്കുന്നത് ആളുകൾ ഒരു തമാശയായി കാണാൻ തുടങ്ങുകയും ചെയ്തപ്പോൾ മലകൾ സ്ഥാനം മാറാൻ തുടങ്ങുകയും തലേ ദിവസം അവ എവിടെയായിരുന്നുവെന്നു കണ്ടുപിടിക്കുക പ്രയാസമായിത്തുടങ്ങുകയും ചെയ്തു. പരിഹരിക്കാൻ കഴിയുന്നതിലധികം വൈഷമ്യങ്ങളാണ്‌ ഇതു കൊണ്ടുണ്ടായത്. അതിനാൽ വിശ്വാസം വെടിയുകയാണ്‌ ഭേദം എന്ന് ആളുകൾ കണ്ടു. ഇപ്പോൾ മലകൾ പൊതുവേ സ്വസ്ഥാനത്തു തന്നെ ഉറച്ചുനില്ക്കുന്നുണ്ട്.

എന്നാൽ ഇടക്കെന്നെങ്കിലും ഹൈവേ ഇടിഞ്ഞുതാഴുകയും കുറേ ഡ്രൈവർമാർ കൂട്ടിയിടിയിൽ മരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനർത്ഥം, വളരെയകലെയോ തൊട്ടടുത്തോ ആരോ ഒരാൾക്ക് വിശ്വാസത്തിന്റെ ചെറിയൊരു വെളിച്ചം കിട്ടി എന്നാണ്‌.


കുതിരകളുടെ ദൈവം


കുതിരകൾ വസിക്കുന്ന ഒരു സ്വർഗ്ഗമുണ്ടെന്നും ഒരു കുതിരദൈവമാണ്‌ അതിനധിപനെന്നുമുള്ള ആശയം, ആരെന്തൊക്കെപ്പറഞ്ഞാലും, സാമാന്യയുക്തിക്കും സംസ്കൃതമായ അഭിരുചിക്കും നിരക്കുന്നതല്ല എന്ന് കഴിഞ്ഞൊരു ദിവസം ഒരു കുതിര  ന്യായവാദം ചെയ്യുകയായിരുന്നു. ആർക്കാണറിയാത്തത്, അവൻ പറയുകയായിരുന്നു, കുതിരകൾക്ക് ഒരു ദൈവത്തെ ഭാവന ചെയ്യാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ  അതിന്‌ ഒരു കുതിരസവാരിക്കാരന്റെ രൂപമാവും ഉണ്ടായിരിക്കുക എന്ന്.


ഗ്രഹണം


വഴി തെറ്റിയെന്നറിഞ്ഞപ്പോൾ ഇനി തനിക്കു രക്ഷയില്ലെന്ന യാഥാർത്ഥ്യത്തിന്‌ ബ്രദർ ബാർത്തലോമി അറസോള വഴങ്ങിക്കൊടുത്തു. പ്രബലമായ ഗ്വാട്ടിമാലൻ വനം നിർദ്ദയമായി, നിസ്സംശയമായി അയാളെ കെണിയില്പെടുത്തിക്കഴിഞ്ഞിരുന്നു. സ്ഥലപരമായ തന്റെ അജ്ഞതയ്ക്കു മുന്നിൽ നിശ്ശബ്ദനായി അയാളിരുന്നു, മരണം വരുന്നതും കാത്ത്. അവിടെക്കിടന്നു മരിക്കാൻ അയാളാഗ്രഹിച്ചു, ആശയറ്റവനായി, ഏകാകിയായി, വിദൂരമായ സ്പെയിനിൽ കേന്ദ്രീകരിച്ച ചിന്തകളുമായി; അവിടെ, ലോസ് അബ്രോഹോ കോൺവെന്റിൽ വച്ചാണ്‌ ചാൾസ് അഞ്ചാമൻ തന്റെ പ്രാമാണ്യത്തിൽ നിന്ന് ഒരു പടി താഴെയിറങ്ങാൻ സൗമനസ്യം കാട്ടുകയും പ്രേഷിതപ്രവൃത്തിയിൽ അയാൾക്കുള്ള ആവേശത്തെ തനിക്കു വിശ്വാസമാണെന്നു പറയുകയും ചെയ്തത്.

കണ്ണു തുറന്നപ്പോൾ മുഖങ്ങൾ നിർവികാരമായ ഒരു കൂട്ടം തദ്ദേശീയർക്കു നടുവിലാണ്‌ താനെന്നയാൾ കണ്ടു; ഒരു ബലിപീഠത്തിനു മുന്നിൽ അയാളെ ബലി കൊടുക്കാൻ തയാറെടുക്കുകയാണവർ. തന്റെ ഭീതികളിൽ നിന്ന്, തന്റെ ഭാഗധേയത്തിൽ നിന്ന്, തന്നിൽ നിന്നു തന്നെ താൻ അന്തിമമായി വിടുതി നേടുന്നയിടമാണാ ബലിപീഠമെന്ന് ബാർത്ത്ലോമിക്കു തോന്നി.

മൂന്നു കൊല്ലമായി അവിടെയാണെന്നതിനാൽ നാട്ടുഭാഷകളിൽ തരക്കേടില്ലാത്ത പരിജ്ഞാനം അയാൾക്കു കിട്ടിയിരുന്നു. അയാൾ ഒരു ശ്രമം നടത്തി. അയാൾ പറഞ്ഞ ചില വാക്കുകൾ അവർക്കു മനസ്സിലായി.

അപ്പോഴാണ്‌, തന്റെ ബുദ്ധിശക്തിക്കും സംസ്കാരത്തിനും തന്റെ അഗാധമായ അരിസ്റ്റോട്ടിൽ പഠനത്തിനും നിദർശനമാണെന്നയാൾ കരുതിയ ഒരു ചിന്ത അയാൾക്കുണ്ടായത്. അന്നേ ദിവസം ഒരു പൂർണ്ണസൂര്യഗ്രഹണം ഉണ്ടാകുമെന്നുള്ളത് അയാൾക്കോർമ്മവന്നു. ആ അറിവു വച്ച് തന്റെ പീഡകരെ കബളിപ്പിക്കാനും സ്വന്തം ജീവൻ രക്ഷപ്പെടുത്താനും ഉള്ളിന്റെയുള്ളിൽ അയാൾ തീരുമാനിച്ചു.

“നിങ്ങൾ എന്നെ കൊന്നാൽ”- അയാൾ അവരോടു പറഞ്ഞു, “സൂര്യനെ ഞാൻ ആകാശത്തു വച്ചണച്ചുകളയും.”

അവർ അയാളെ തറപ്പിച്ചു നോക്കി; അവരുടെ നോട്ടത്തിൽ ഒരവിശ്വാസം അയാൾ കണ്ടു. അവർ ചെറിയൊരു കൂടിയാലോചനക്കൊരുങ്ങുന്നത് അയാൾ ശ്രദ്ധിച്ചു; അല്പമൊരവജ്ഞയില്ലാതെയുമല്ല, വിശ്വാസത്തോടെ അയാൾ കാത്തുകിടന്നു.

രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ബ്രദർ ബാർത്തലോമി അറസോളയുടെ ഹൃദയം ബലിക്കല്ലിൽ (ഗ്രഹണസൂര്യന്റെ അതാര്യവെളിച്ചത്തിൽ അത് പ്രദീപ്തമായിരുന്നു) അതിന്റെ ചുടുചോര ചൊരിയുകയായിരുന്നു. ആ നേരം തദ്ദേശീയരിൽ ഒരാൾ ഏറ്റക്കുറച്ചിലുകളില്ലാത്ത ഒരൊച്ചയിൽ, തിടുക്കമേതുമില്ലാതെ സൂര്യചന്ദ്രഗ്രഹണങ്ങൾ വരാൻ പോകുന്ന അനന്തമായ നാളുകൾ ഒന്നൊന്നായി ഉരുക്കഴിക്കുകയായിരുന്നു; മായൻ സമൂഹത്തിലെ ജ്യോതിശാസ്ത്രജ്ഞന്മാർ അരിസ്റ്റോട്ടിലിന്റെ വിലയേറിയ സഹായമില്ലാതെ തന്നെ അവ മുൻകൂട്ടിക്കാണുകയും തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തിരുന്നു.

--------------------------------------------------------------------------------------------------

മനുഷ്യനാകാൻ കൊതിച്ച നായ

---------------------------------------------------------------------------------------------------

മെക്സിക്കോ സിറ്റിയിലെ ധനികനായ ഒരു വ്യാപാരിയുടെ,  എല്ലാ സുഖസൗകര്യങ്ങളും എല്ലാതരം വിചിത്രോപകരണങ്ങളും കൊണ്ടു നിറഞ്ഞ വീട്ടിൽ, അധികകാലം മുമ്പല്ലാതെ ഒരു നായ ജീവിച്ചിരുന്നു; അങ്ങനെയിരിക്കെ തനിക്കൊരു മനുഷ്യനാകണം എന്നൊരു ഭ്രമം അവന്റെ തലയിൽ കയറിക്കൂടുകയും തന്റെ ലക്ഷ്യത്തിനായി അവൻ ആത്മാർത്ഥമായി പരിശ്രമിക്കാൻ തുടങ്ങുകയും ചെയ്തു.

കുറേ വർഷങ്ങൾക്കും നിരന്തരമായ സ്വയംപരിശീലനത്തിനും ശേഷം അവന്‌ അനായാസമായി രണ്ടു കാലിൽ നടക്കാമെന്നായി; താനൊരു മനുഷ്യനാകുന്നതിന്റെ വക്കത്തെത്തിയതായി ചിലപ്പോഴൊക്കെ അവനു തോന്നലുണ്ടാവുകയും ചെയ്തിരുന്നു- എന്നു പറഞ്ഞാൽ, അവൻ തന്റെ തരക്കാരെ കടിച്ചിരുന്നില്ല, പരിചയമുള്ള ആരെയെങ്കിലും മുന്നിൽ കണ്ടാൽ അവൻ വാലാട്ടിയിരുന്നു, കിടക്കുന്നതിനു മുമ്പായി മൂന്നു വട്ടം അവൻ വട്ടം കറങ്ങിയിരുന്നു, പള്ളിമണികൾ മുഴങ്ങുന്നതു കേൾക്കുമ്പോൾ അവൻ ഉമിനീരൊഴുക്കിയിരുന്നു, രാത്രിയിൽ പിൻചുമരിൽ കയറിയിരുന്ന് അവൻ ചന്ദ്രനെ നോക്കി ഓരിയിട്ടിരുന്നു എന്നീ വസ്തുതകൾ ഒഴിവാക്കിയാൽ.

*


Complete Works and Other Stories