2017, മേയ് 27, ശനിയാഴ്‌ച

നാസിം ഹിക്മെത് - കവിതകൾ





ടർക്കിഷ് ഭാഷയിലെ ആദ്യത്തെ ആധുനികകവിയായ നാസിം ഹിക്മെത് 1902 ജനുവരി 15ന്‌ ഇന്നത്തെ ഗ്രീസ്സിൽ പെട്ട സലോനിക്കയിൽ ജനിച്ചു. ചിത്രകാരിയായ അമ്മയും കവിയായ മുത്തശ്ശനും വഴി വളരെ ചെറുപ്പത്തിൽത്തന്നെ സാഹിത്യവുമായി പരിചയപ്പെട്ട ഹിക്മെത്തിന്റെ ആദ്യകവിതകൾ പതിനേഴാം വയസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തുർക്കി സഖ്യകക്ഷികളുടെ അധീനത്തിലായപ്പോൾ അദ്ദേഹം ഇസ്താംബുൾ വിട്ട് മോസ്ക്കോ സർവ്വകലാശാലയിൽ പഠനത്തിനു ചേർന്നു. ലോകമെങ്ങു നിന്നുമുള്ള കലാകാരന്മാരെയും എഴുത്തുകാരെയും പരിചയപ്പെടാനുള്ള അവസരമായി അത്. 1924ൽ തുർക്കി സ്വതന്ത്രമായപ്പോൾ സ്വദേശത്തേക്കു മടങ്ങിയെങ്കിലും ഒരു ഇടതുപക്ഷമാസികയിൽ ജോലി ചെയ്തു എന്നതിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി. റഷ്യയിലേക്കു രക്ഷപ്പെട്ട ഹിക്മെത് 1928ൽ ഒരു പൊതുമാപ്പിനെ തുടർന്ന് നാട്ടിലേക്കു മടങ്ങി. തുടർന്നുള്ള പത്തു കൊല്ലത്തിനിടയിൽ ഒമ്പതു കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പേരിൽ വീണ്ടും അറസ്റ്റിലായി, ദീർഘമായ ഒരു ജയിൽ വാസത്തിനു ശേഷം അവസാനമായി നാടു വിട്ട അദ്ദേഹം സോവ്യറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലുമാണ്‌ ശേഷിച്ച കാലം കഴിഞ്ഞത്. 1963ൽ ഹൃദയാഘാതത്തെത്തുടർന്ന് മോസ്ക്കോവിൽ വച്ച് അദ്ദേഹം അന്തരിച്ചു.


1945 സെപ്തംബർ 24


കടലുകളിൽ വച്ചേറ്റവും സുന്ദരമായത്:
നാമതിനിയും താണ്ടിയിട്ടില്ല.
കുഞ്ഞുങ്ങളിൽ വച്ചേറ്റവും സുന്ദരമായത്:
അതിനിയും വളർന്നുവന്നിട്ടില്ല.
നാളുകളിൽ വച്ചേറ്റവും സുന്ദരമായത്:
നാമതിനിയും കണ്ടിട്ടില്ല.
ഞാൻ നിന്നോടു പറയാനാശിക്കുന്ന ഏറ്റവും സുന്ദരമായ വാക്കുകൾ:
ഞാനതിനിയും പറഞ്ഞിട്ടില്ല.

---------------------------------------------------------------------------------------------------

വരൂ, അവൾ എന്നോടു പറഞ്ഞു,
ഇരിക്കൂ, അവൾ എന്നോടു പറഞ്ഞു,
ചിരിക്കൂ, അവൾ എന്നോടു പറഞ്ഞു,
മരിക്കൂ, അവൾ എന്നോടു പറഞ്ഞു.
ഞാൻ വന്നു,
ഞാൻ ഇരുന്നു,
ഞാൻ ചിരിച്ചു,
ഞാൻ മരിച്ചു.

(തൻ്റെ റഷ്യൻ ഭാര്യ വേരയെക്കുറിച്ചെഴുതിയത്)


നമ്മുടെ സ്ത്രീകളുടെ മുഖങ്ങൾ

മറിയം ദൈവത്തിനു ജന്മം കൊടുത്തിട്ടില്ല.
മറിയം ദൈവത്തിനമ്മയുമല്ല.
മറിയം അനേകം അമ്മമാരിൽ ഒരമ്മ മാത്രം.
മറിയം ഒരു പുത്രനു ജന്മം കൊടുത്തു,
അവൻ അനേകം പുത്രന്മാർക്കിടയിൽ ഒരു പുത്രൻ.
അതിനാലത്രേ ചിത്രങ്ങളിൽ മറിയം ഇത്ര മനോഹരിയായത്,
അതിനാലത്രേ മറിയത്തിന്റെ പുത്രൻ നമുക്കിത്രയ്ക്കടുത്തവനായതും,
നമ്മുടെ സ്വന്തം പുത്രന്മാരെപ്പോലെ.

നമ്മുടെ സ്ത്രീകളുടെ മുഖങ്ങൾ
നമ്മുടെ നോവുകളെഴുതിവച്ച പുസ്തകങ്ങൾ..
നമ്മുടെ വേദനകൾ, നമ്മുടെ സ്ഖലിതങ്ങൾ, നാം ചിന്തിയ ചോര
അവ കൊഴുച്ചാലുകൾ കീറുന്നതു നമ്മുടെ സ്ത്രീകളുടെ മുഖങ്ങളിൽ.
നമ്മുടെ ആനന്ദങ്ങൾ പ്രതിഫലിക്കുന്നതു നമ്മുടെ സ്ത്രീകളുടെ മുഖങ്ങളിൽ,
തടാകങ്ങളിൽ വീണു തിളങ്ങുന്ന പ്രഭാതങ്ങൾ പോലെ.

നാം സ്നേഹിക്കുന്ന സ്ത്രീകളുടെ മുഖങ്ങളിൽ കാണാം,
നാം മനസ്സിൽ വിരിയിക്കുന്ന ഭാവനകൾ.
നമുക്കതു കണ്ണില്പെട്ടാലുമില്ലെങ്കിലും,
നമുക്കു മുന്നിലവയുണ്ട്,
നമ്മുടെ യാഥാർത്ഥ്യങ്ങളോടത്രയുമടുത്തായി,
അവയിൽ നിന്നത്രയകലെയായും.


ജീവിക്കുന്നതിനെക്കുറിച്ച്

1
ജീവിക്കുക എന്നത് വെറും തമാശയല്ല.
എത്രയും ഗൌരവത്തോടെ വേണം നാം ജീവിക്കാൻ,
ഉദാഹരണത്തിന്‌ ഒരണ്ണാറക്കണ്ണനെപ്പോലെ.
എന്നു പറഞ്ഞാൽ,
ജീവിക്കുക എന്നതിനപ്പുറമായി യാതൊന്നും നാം പ്രതീക്ഷിക്കരുതെന്നാണ്‌,
നിങ്ങളുടെ ഒരേയൊരുദ്ദേശ്യം ജീവിക്കുക എന്നതു മാത്രമായിരിക്കണമെന്നാണ്‌.
ജീവിക്കുക എന്നത് വെറും തമാശയല്ല:
അത്ര ഗൌരവത്തോടെ വേണം നാമതിനെ കാണാൻ,
എത്രയെന്നാൽ-
ഉദാഹരണത്തിന്‌ കൈകൾ പിന്നിൽ കെട്ടിയും
പുറകിൽ ചുമരുമായും
അല്ലെങ്കിൽ, തടിച്ച കണ്ണടയും വെളുത്ത കോട്ടുമായി ഒരു ലബോറട്ടറിക്കുള്ളിൽ വച്ചും
മനുഷ്യർക്കു വേണ്ടി മരിക്കാൻ നിങ്ങൾക്കു കഴിയണം,
നിങ്ങൾ മുഖം പോലും കണ്ടിട്ടില്ലാത്തവരാണവരെങ്കില്ക്കൂടി,
ആരും നിങ്ങളെ നിർബ്ബന്ധിക്കുന്നില്ലെങ്കില്ക്കൂടി,
ഏറ്റവും മനോഹരവും ഏറ്റവും യഥാർത്ഥവുമായ സംഗതി
ജീവിക്കുക എന്നതാണെന്നു നിങ്ങൾക്കറിയാമെങ്കില്ക്കൂടി.
ജീവിക്കുക എന്നതിനെ അത്ര ഗൌരവത്തോടെ വേണം
നിങ്ങൾ കാണാനെന്നാണു ഞാൻ അർത്ഥമാക്കുന്നത്,
അതായത്, ഉദാഹരണത്തിന്‌, എഴുപതു വയസ്സായി നിങ്ങൾക്കെങ്കില്ക്കൂടി
ഒലീവിന്റെ വിത്തുകൾ നിങ്ങൾ കുഴിച്ചിടും,
അതു നിങ്ങളുടെ കുട്ടികൾക്കു വേണ്ടിയുമല്ല,
മറിച്ച് മരണത്തെ ഭയമാണെങ്കില്ക്കൂടി നിങ്ങളതിൽ വിശ്വസിക്കുന്നില്ല
എന്നതുകൊണ്ടാണ്‌,
ജീവിക്കുക എന്നതാണു കൂടുതൽ പ്രധാനം എന്നതുകൊണ്ടാണ്‌
എന്നാണു ഞാൻ അർത്ഥമാക്കുന്നത്.

2

നമുക്കു മാരകമായൊരു രോഗം ബാധിച്ചിരിക്കുകയാണെന്നും
ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണെന്നുമിരിക്കട്ടെ,
എന്നു പറഞ്ഞാൽ ആ വെളുത്ത മേശ മേൽ നിന്ന്
നാം എഴുന്നേറ്റുപോരാനിടയില്ലെന്നുകൂടി ഇരിക്കട്ടെ.
അല്പം നേരത്തേ പോകേണ്ടി വരുന്നതിൽ നമുക്കൊരു വിഷാദം തോന്നാതിരിക്കുക
എന്നതസാദ്ധ്യമാണെങ്കില്ക്കൂടി,
അപ്പോഴും നാം തമാശകൾ കേട്ടു ചിരിക്കും,
മഴ പെയ്യുന്നുവോയെന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കും,
അടുത്ത റേഡിയോവാർത്തക്കായി അക്ഷമയോടെ കാത്തിരിക്കുകയും ചെയ്യും.

ഇനി, നാമൊരു യുദ്ധമുന്നണിയിലാണെന്നു വയ്ക്കൂ,
ന്യായമായൊരു കാര്യത്തിനു വേണ്ടി യുദ്ധം ചെയ്യുകയാണു നാമെന്നുമിരിക്കട്ടെ.
അതേ ദിവസം തന്നെ, ആദ്യത്തെ ആക്രമണത്തിൽ തന്നെ
നാം മുഖമടിച്ചുവീണു മരിച്ചുവെന്നു വരാം.
വിചിത്രമായൊരു രോഷത്തോടെ നമുക്കതറിയാമെങ്കില്ക്കൂടി
വർഷങ്ങൾ നീണ്ടുനിന്നേക്കാവുന്ന ഈ യുദ്ധം എങ്ങനെയാണവസാനിക്കുക
എന്നതിനെക്കുറിച്ചോർത്തു നാം തല പുണ്ണാക്കുകയും ചെയ്യും.

നാം തടവറയിലാണെന്നിരിക്കട്ടെ,
നമുക്കു പ്രായം അമ്പതോടടുക്കുന്നുവെന്നും,
ഇനി പതിനെട്ടു കൊല്ലം കൂടി കഴിഞ്ഞാലേ
ആ ഇരുമ്പുകവാടം നമുക്കായി തുറക്കുള്ളുവെന്നും വയ്ക്കുക.
അപ്പോഴും നാം ജീവിക്കുക പുറംലോകവുമായിട്ടായിരിക്കും,
അതിലെ ആളുകളും മൃഗങ്ങളുമായി, അതിലെ അദ്ധ്വാനങ്ങളും കാറ്റുമായിട്ടായിരിക്കും,
എന്നു പറഞ്ഞാൽ, ചുമരുകൾക്കപ്പുറത്തുള്ള ആ പുറംലോകവുമായി.

ഞാൻ പറയുന്നത്, നാമെവിടെയാകട്ടെ, എങ്ങനെയാവട്ടെ,
ഒരിക്കലും മരണമില്ലാത്തവരെപ്പോലെ വേണം നാം ജീവിക്കാൻ എന്നാണ്‌.

3
ഈ ലോകം തണുത്തു മരവിയ്ക്കും,
നക്ഷത്രങ്ങൾക്കിടയിൽ മറ്റൊരു നക്ഷത്രമാകും,
അതും ഏറ്റവും ചെറിയതും,
നീലപ്പട്ടിൽ ഒരു പൊൻതരി പോലെ-
അതെ, നമ്മുടെ ഈ മഹിതഭൂമി.

ഈ ലോകം ഒരുനാൾ തണുത്തു വെറുങ്ങലിയ്ക്കും,
ഒരു മഞ്ഞുകട്ട പോലെയല്ല,
മരിച്ച മേഘം പോലെയുമല്ല-
മറിച്ച്, കറുത്തിരുണ്ട ശൂന്യാകാശത്തിലൂടെ
ഒരു കടുക്കാത്തോടു പോലെ അനന്തകാലമതുരുണ്ടുനടക്കും...

അതിനെക്കുറിച്ചോർത്തിപ്പോഴേ നിങ്ങൾ വിലപിക്കണം,
ആ വേദന ഇപ്പോഴേ നിങ്ങളറിയണം.
അങ്ങനെ വേണം നിങ്ങൾ ഈ ഭൂമിയെ സ്നേഹിക്കാൻ,
എന്നാലേ നിങ്ങൾക്കു പറയാനാകൂ, ‘ഞാൻ ജീവിച്ചിരുന്നു’ എന്ന്.


ഇന്നു ഞായറാഴ്ച

ഇന്നു ഞായറാഴ്ച.
ഇതാദ്യമായി അവരെന്നെ
തടവറയ്ക്കു പുറത്തേക്കിറക്കി.
ജീവിതത്തിലിതാദ്യമായി
ഞാൻ ആകാശം നോക്കിനിന്നു;
ഞാനത്ഭുതപ്പെട്ടു,
എത്രയകലെയാണതെന്ന്,
എത്ര നീലയാണതെന്ന്,
എത്ര വിശാലമാണതെന്ന്.
നിശ്ചേഷ്ടനായി
ഞാൻ നോക്കിനിന്നു,
പിന്നെ ചുമരിൽ ചാരി
ഭക്തിയോടെ ഞാനാ കരിമണ്ണിലിരുന്നു.
ഇപ്പോഴെന്റെ ചിന്തയിലേയില്ല മരണം,
എന്റെ ചിന്തയിലില്ല സ്വാതന്ത്ര്യം,
എന്റെ ഭാര്യയും.
ഭൂമി, സൂര്യൻ, പിന്നെ ഞാനും...
തൃപ്തനാണു ഞാൻ.

(1938)


ആൻജിന പെക്റ്റോറിസ്*

---------------------------------------------

എന്റെ പാതിഹൃദയം ഇവിടെയാണെങ്കിൽ,
അതിന്റെ മറ്റേപ്പാതി ചൈനയിലാണു, ഡോക്ടർ,
മഞ്ഞനദിയിലേക്കു പ്രവഹിക്കുന്ന
കാലാൾപ്പടയിൽ.

പിന്നെ, എന്നും കാലത്ത്, ഡോക്ടർ,
എന്നും കാലത്തെന്റെ ഹൃദയത്തെ
ഗ്രീസിലൊരു ഫയറിംഗ് സ്ക്വാഡ് വെടിവച്ചിടുന്നു.

പിന്നെ, തടവുകാർ ഉറങ്ങിക്കഴിഞ്ഞാൽ,
ആശുപത്രിയിൽ ആളൊഴിഞ്ഞാൽ,
കാംലിക്കായിൽ ഒരു പൊളിഞ്ഞ ബംഗ്ലാവിലാണെന്റെ ഹൃദയം.
എന്നും രാത്രിയിൽ, ഡോക്ടർ.


പത്തുകൊല്ലം കഴിഞ്ഞതില്പിന്നെ,
എനിക്കെന്റെ പാവം ജനതയ്ക്കു കൊടുക്കാൻ
ഒരേയൊരാപ്പിളേയുള്ളു, ഡോക്ടർ,
ഒരു ചുവന്ന ആപ്പിൾ:
എന്റെ ഹൃദയം.

ആർട്ടെറിയോസ്ക്ളെറോസിസല്ല, നിക്കോട്ടിനല്ല, തടവറയല്ല,
ഇതാണെന്റെ പൊന്നു ഡോക്ടർ,
എന്റെ ആൻജിന പെക്റ്റോറിസിനു കാരണമായതിതാണ്‌.

അഴികൾക്കിടയിലൂടെ ഞാൻ രാത്രിയെ നോക്കിനില്ക്കുന്നു,
എന്റെ നെഞ്ച് ചുരുങ്ങിക്കൂടുകയാണെങ്കിലും
എന്റെ ഹൃദയമപ്പോഴും മിടിക്കുന്നു, അതിവിദൂരതാരങ്ങൾക്കൊപ്പം.

* Angina Pectoris- ഹൃദയത്തിലേക്കുള്ള ചോരയോട്ടം കുറയുമ്പോഴുണ്ടാകുന്ന നെഞ്ചുവേദന


എന്റെ ശവസംസ്കാരം

എന്റെ ശവസംസ്കാരം തുടങ്ങുക താഴെ നമ്മുടെ മുറ്റത്തു നിന്നാവുമോ?
എങ്ങനെയാണു നിങ്ങളെന്റെ ശവപ്പെട്ടി മൂന്നു നിലകൾ താഴേക്കിറക്കുക?
ലിഫ്റ്റിലേക്കതു കയറുകയില്ല,
കോണിപ്പടികൾ ഏറെയിടുങ്ങിയതും.

മുറ്റത്തു മുട്ടോളം വെയിലും അരിപ്രാവുകളുമുണ്ടായെന്നു വരാം ,
മഞ്ഞും കുട്ടികളുടെ കൂക്കും വായുവിൽ കലരുന്നുണ്ടാവാം ,
തറക്കല്ലുകളിൽ മഴ തിളങ്ങുന്നുണ്ടാവാം,
കുപ്പത്തൊട്ടികൾ പതിവുപോലെ നിറഞ്ഞുകവിയുന്നുണ്ടാവാം.

ഇവിടത്തെ ആചാരമനുസരിച്ചു ശവപ്പെട്ടിയിൽ മാനം നോക്കി മലർന്നുകിടന്നാണു ഞാൻ പോകുന്നതെങ്കിൽ
ഒരു പ്രാവെന്റെ നെറ്റി മേലെന്തെങ്കിലും കൊത്തിയിട്ടുവെന്നുവരാം, എന്റെ ഭാഗ്യത്തിനായി.
ബാന്റുമേളക്കാരുണ്ടായാലുമില്ലെങ്കിലും കുട്ടികൾ അടുത്തുകൂടിയെന്നുവരാം,
കുട്ടികൾക്കിഷ്ടമാണു ശവസംസ്കാരങ്ങൾ.

അടുക്കളയുടെ ജനാല ഞാൻ പോകുന്നതുറ്റുനോക്കിയിരിക്കും,
മട്ടുപ്പാവിൽ തോരയിട്ട തുണികൾ കൈ വീശി എന്നെ യാത്രയയക്കും,
നിങ്ങൾക്കൂഹിക്കാനാവില്ല എത്ര സന്തുഷ്ടനായിരുന്നു ഞാനിവിടെയെന്ന്,
സ്നേഹിതരേ, ഞാൻ നിങ്ങൾക്കാശംസിക്കട്ടെ, ദീർഘവും സന്തുഷ്ടവുമായൊരു ജീവിതം.


ഒസ്യത്ത്

സഖാക്കളേ, ആ ദിവസം കാണാൻ ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ,
അതായത്, സ്വാതന്ത്ര്യമെത്തും മുമ്പേ ഞാൻ മരിച്ചുപോയെങ്കിൽ,
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ
എന്നെക്കൊണ്ടുപോയടക്കൂ.

ഹസ്സൻ ബേയുടെ കല്പന പ്രകാരം വെടി വച്ചുകൊന്ന പണിക്കാരൻ ഒസ്മാൻ
എന്റെ ഒരു വശത്തു കിടക്കട്ടെ,
മറ്റേ വശത്ത് രക്തസാക്ഷിയായ അയിഷയും,
വരകുപാടത്തു കുഞ്ഞിനെ പെറ്റ് നാല്പതിനുള്ളിൽ മരിച്ചവൾ.

സിമിത്തേരിക്കു താഴേക്കൂടി ട്രാക്റ്ററുകളും പാട്ടുകളും കടന്നുപൊയ്ക്കോട്ടെ-
പുലർവെളിച്ചത്തിൽ പുതിയ മനുഷ്യർ, പെട്രോളു കത്തുന്ന മണം,
പൊതുസ്വത്തായ പാടങ്ങൾ, വെള്ളം നിറഞ്ഞ കനാലുകൾ,
വരൾച്ചയില്ല, പോലീസുഭീതിയില്ല.

അതെയതെ, ആ പാട്ടുകൾ ഞങ്ങൾ കേൾക്കുകയില്ല:
മരിച്ചവർ മണ്ണിനടിയിൽ നിവർന്നുകിടക്കും,
കറുത്ത ചില്ലകൾ പോലെ ജീർണ്ണിക്കും,
മണ്ണിനടിയിൽ, അന്ധരായി, ബധിരരായി, മൂകരായി.

പക്ഷേ, എഴുതപ്പെടും മുമ്പേ
ആ പാട്ടുകൾ ഞാൻ പാടിയിരുന്നു,
ട്രാക്റ്ററുകളുടെ ബ്ലൂപ്രിന്റുകൾ തയാറാവും മുമ്പേ
പെട്രോളു കത്തുന്ന മണം ഞാൻ ശ്വസിച്ചിരുന്നു.

എന്റെ അയൽക്കാരാണെങ്കിൽ,
പണിക്കാരൻ ഒസ്മാനും രക്തസാക്ഷിയായ അയിഷയും,
ഒരുപക്ഷേ, തങ്ങളറിയാതെതന്നെ,
ജീവിച്ചിരിക്കുമ്പോൾ അവർ അതിനായി മോഹിച്ചിരുന്നു.

സഖാക്കളേ, ആ ദിവസമെത്തും മുമ്പേ ഞാൻ മരിച്ചുപോയാൽ,
-അതിനാണു സാദ്ധ്യതയെന്നെനിക്കു തോന്നുകയാണ്‌-
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ എന്നെ അടക്കൂ,
കൈവാക്കിനൊരു മരം കിട്ടിയെന്നാണെങ്കിൽ,

               ഒരു പാഴ്മരം എന്റെ തലയ്ക്കൽ വച്ചുപിടിപ്പിച്ചേക്കൂ,
               ശിലാഫലകവു മറ്റും എനിക്കാവശ്യമില്ല.

1953 ഏപ്രിൽ 27


[മോസ്ക്കോവിലെ ഒരാശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ എഴുതിയത്]


Nazim Hikmet Archive

2017, മേയ് 26, വെള്ളിയാഴ്‌ച

ബോര്‍ഹസ് – എല്ലാമായി , എന്നാലൊന്നുമല്ലാതായി

shakespeare

അയാളിൽ ആരുമുണ്ടായിരുന്നില്ല; അയാളുടെ മുഖത്തിനും (അക്കാലത്തെ ഏറ്റവും മോശമായ ചിത്രങ്ങളിൽ പോലും അത് മറ്റാരുടേതു പോലെയുമായിരുന്നില്ല) സമൃദ്ധവും ഭാവനാപൂരിതവും അതിവൈകാരികവുമായ അയാളുടെ വാക്കുകൾക്കും പിന്നിൽ ഒന്നുമുണ്ടായിരുന്നില്ല, ഒരു തണുപ്പിന്റെ ലാഞ്ഛനയും മറ്റാരും കാണാത്ത ഒരു സ്വപ്നവുമല്ലാതെ. ആദ്യമൊക്കെ അയാൾ കരുതിയത് എല്ലാവരും തന്നെപ്പോലെയാണെന്നായിരുന്നു; എന്നാൽ ആ ശൂന്യതയെക്കുറിച്ച് ഒരു സ്നേഹിതനോടു ചെറുതായൊന്നു പരാമർശിച്ചപ്പോൾ അയാളുടെ മുഖത്തു കണ്ട അമ്പരപ്പ് അയാളുടെ തെറ്റിദ്ധാരണ തീർക്കാൻ മതിയാകുന്നതായിരുന്നു; വ്യക്തി ഒരിക്കലും തന്റെ വർഗ്ഗത്തിൽ നിന്നു വിഭിന്നനാകരുതെന്നും അതോടെ അയാൾക്കു ബോദ്ധ്യമായി. തന്റെ രോഗത്തിനുള്ള ഔഷധം പുസ്തകങ്ങളിൽ കണ്ടേക്കാമെന്ന് ഒരിക്കലയാൾക്കു തോന്നി; അങ്ങനെ, ഒരു സമകാലികൻ പിന്നീടു സൂചിപ്പിച്ച “അല്പം ലാറ്റിനും അല്പം ഗ്രീക്കും” അയാൾ വശത്താക്കി. പിന്നീടയാൾക്ക് ആലോചന പോയി, താൻ തേടി നടക്കുന്നത് മനുഷ്യരാശിയുടെ ഒരു പ്രാചീനാനുഷ്ഠാനത്തിലുണ്ടായേക്കാമെന്ന്; അങ്ങനെയാണയാൾ ഒരു ജൂൺ മാസത്തിലെ സുദീർഘമായൊരപരാഹ്നത്തിൽ ആൻ ഹാഥവേയ്ക്കു ശിഷ്യപ്പെടുന്നത്. ഇരുപതു കഴിഞ്ഞപ്പോൾ അയാൾ ലണ്ടനിലേക്കു പോയി. താൻ ആരുമല്ലെന്ന് ആരും കണ്ടുപിടിക്കരുതെന്നതിനായി താൻ ആരോ ആണെന്നു നടിക്കുന്നതിൽ ജന്മവാസന കൊണ്ടുതന്നെ അയാൾ ഇതിനകം നൈപുണ്യം നേടിക്കഴിഞ്ഞിരുന്നു. ലണ്ടനിൽ വച്ചാണ്‌ അയാൾ തന്റെ തലയിലെഴുതിയിരിക്കുന്ന തൊഴിൽ കണ്ടെത്തുന്നത്: ഒരരങ്ങിൽ കയറി നിന്നിട്ട് ഒരു കൂട്ടം ആൾക്കാർക്കു മുന്നിൽ താൻ മറ്റാരോ ആണെന്നു ഭാവിക്കുക (അയാളെ മറ്റേയാളായിട്ടാണു തങ്ങൾ കാണുന്നതെന്ന് അവരും ഭാവിക്കുന്നുണ്ട്). നാടകാഭിനയം അപൂർവ്വമായ ഒരാനന്ദം അയാൾക്കു നല്കി; ആദ്യമായിട്ടാണ്‌ അങ്ങനെയൊന്ന് അയാളറിയുന്നതെന്നും വരാം. പക്ഷേ അവസാനത്തെ വരിക്കുള്ള കരഘോഷവും നിലച്ചുകഴിഞ്ഞാൽ, അവസാനത്തെ ജഡവും അരങ്ങിൽ നിന്നു മാറ്റിക്കഴിഞ്ഞാൽ അയഥാർത്ഥതയുടെ ഹീനമായ നിഴൽ വീണ്ടും അയാൾക്കു മേൽ വീഴുകയായി: അയാളിപ്പോൾ ഫെറെക്സോ ടാംബർലെയ്നോ അല്ല, പണ്ടേപ്പോലെ ആരുമല്ലാത്ത ഒരാൾ. ഞെരുക്കം താങ്ങാൻ പറ്റില്ലെന്നായപ്പോൾ അയാൾ മറ്റു വീരനായകന്മാരെ ഭാവന ചെയ്യാൻ തുടങ്ങി, മറ്റു ദുരന്തകഥകൾ സങ്കല്പിച്ചെടുക്കാൻ തുടങ്ങി. അങ്ങനെ, ലണ്ടനിലെ വേശ്യാലയങ്ങളിലും മദ്യശാലകളിലും അയാളുടെ ഉടൽ അതിന്റെ വിധി നിറവേറ്റുകയായിരുന്നപ്പോൾ അതിൽ കുടികൊണ്ടിരുന്ന ആത്മാവ് ദൈവജ്ഞന്റെ താക്കീതുകളെ മാനിക്കാത്ത സീസറിന്റേതായിരുന്നു, വാനമ്പാടികളെ വെറുക്കുന്ന ജൂലിയറ്റിന്റേതായിരുന്നു, വിധിയുടെ ദേവതകൾ കൂടിയായ ദുർമ്മന്ത്രവാദിനികളോട് ചതുപ്പിൽ വച്ചു സംഭാഷണത്തിലേർപ്പെടുന്ന മാക്ബത്തിന്റേതായിരുന്നു. ഈയാളെപ്പോലെ മറ്റാരും ഇത്രപേരായിട്ടുണ്ടാവില്ല: ഈജിപ്തുകാരൻ പ്രോട്ടിയസിനെപ്പോലെ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികളുടെ രൂപങ്ങളും അയാൾ എടുത്തുപയോഗിച്ചു. ഇടയ്ക്കൊക്കെ തന്റെ കൃതിയുടെ ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ അയാൾ ഒരു കുറ്റസമ്മതം തിരുകിവച്ചിരുന്നു; ആരുമതു കാണാൻ പോകുന്നില്ലെന്ന് അയാൾക്കു തീർച്ചയായിരുന്നു. റിച്ചാർഡ് ഒരിടത്തു പ്രസ്താവിക്കുന്നുണ്ട്, താൻ പല ഭാഗങ്ങളെടുക്കുന്നുവെന്ന്; ഇയാഗോയുടെ വിചിത്രമായ ഒരു വരി ഇങ്ങനെയാണ്‌: “ഞാൻ ഞാനല്ല.” ജീവിതവും സ്വപ്നവും അഭിനയവും അടിസ്ഥാനപരമായി ഒന്നാണെന്ന ബോദ്ധ്യം പ്രശസ്തമായ പല വരികളും അയാളെക്കൊണ്ടെഴുതിച്ചു. ഇരുപതു കൊല്ലം അയാൾ ആ നിയന്ത്രിതമതിഭ്രമത്തിൽ അള്ളിപ്പിടിച്ചുകിടന്നു. പിന്നൊരു ദിവസം പെട്ടെന്ന് വാളു കൊണ്ടു മരിക്കുന്ന ആ രാജാക്കന്മാരും ഒരുമിക്കുകയും പിരിയുകയും പാടിക്കൊണ്ടു മരിക്കുകയും ചെയ്യുന്ന ആ നിരാശാകാമുകരുമാകുന്നതിന്റെ മടുപ്പും ബീഭത്സതയും അയാൾക്കു താങ്ങാൻ പറ്റാതായി. ആ ദിവസം തന്നെ അയാൾ തന്റെ നാടകസംഘം പിരിച്ചുവിട്ടു. ഒരാഴ്ച കഴിയും മുമ്പ് അയാൾ താൻ ജനിച്ച നാട്ടിൽ തിരിച്ചെത്തി; അവിടെ തന്റെ ബാല്യത്തിലെ മരങ്ങളും പുഴയും അയാൾ വീണ്ടെടുത്തു; തന്റെ കാവ്യദേവത പുരാണസൂചനകളും ലാറ്റിൻ പദങ്ങളും ചാർത്തി പാടിപ്പുകഴ്ത്തിയ മറ്റു മരങ്ങളോടും പുഴകളോടും അയാൾ അവയെ ബന്ധപ്പെടുത്തിയില്ല. അയാൾക്ക് ആരെങ്കിലും ആകേണ്ടതുണ്ടായിരുന്നു; അങ്ങനെ അയാൾ ‘പണ്ടൊരു നാടകക്കമ്പനി നടത്തിയിരുന്നയാൾ’ ആയി, പണം വായ്പ കൊടുക്കുന്നയാളായി, വ്യവഹാരങ്ങളുമായി കോടതി കയറിയിറങ്ങുന്നയാളായി, കൊള്ളപ്പലിശക്കാരനായി. ആ കഥാപാത്രമായിക്കൊണ്ടാണ്‌, അയാൾ നാമിന്നറിയുന്ന ആ ശുഷ്കവിരസമായ ഒസ്യത്ത് എഴുതിവച്ചിരിക്കുന്നത്; ഒരു തരത്തിലുമുള്ള സാഹിത്യജാഡകളോ വൈകാരികതയോ അതിൽ കടന്നുവരാതിരിക്കാൻ അയാൾ മനഃപൂർവ്വമായിത്തന്നെ ശ്രദ്ധിച്ചിരിക്കുന്നു. ലണ്ടനിൽ നിന്ന് പഴയ സ്നേഹിതന്മാർ കാണാൻ വരുമ്പോൾ അയാൾ വീണ്ടും കവിയുടെ വേഷം എടുത്തണിയുകയും ചെയ്തിരുന്നു. കഥ ഇങ്ങനെ തുടരുന്നു: മരണത്തിനു മുമ്പോ പിമ്പോ താൻ ദൈവസന്നിധിയിൽ നില്ക്കുന്നതായി അയാൾ കാണുന്നു; അയാൾ യാചിക്കുന്നു: “നിഷ്ഫലമായി എത്രയോ പേരായിരുന്ന എനിക്ക് ഇനി ഒരേയൊരാളാവണം, ഞാനാവണം.” ഒരു ചുഴലിക്കാറ്റിനുള്ളിൽ നിന്ന് ദൈവത്തിന്റെ ശബ്ദം പ്രതിവചിച്ചു: “ഞാനും ഞാനല്ല. നീ നിന്റെ നാടകങ്ങൾ സ്വപ്നം കണ്ടപോലെ ഞാൻ ഈ പ്രപഞ്ചവും സ്വപ്നം കാണുകയാണ്‌, പ്രിയപ്പെട്ട ഷേക്സ്പിയർ. എന്റെ സ്വപ്നരൂപങ്ങൾക്കിടയിൽ നീയുമുണ്ട്: എല്ലാമായി, എന്നാൽ ഒന്നുമല്ലാതായി- എന്നെപ്പോലെ.”

(1960) borges2


Everything and Nothing

There was no one in him; behind his face (which even in the poor paintings of the period is unlike any other) and his words, which were copious, imaginative, and emotional, there was nothing but a little chill, a dream not dreamed by anyone. At first he thought everyone was like him, but the puzzled look on a friend’s face when he remarked on that emptiness told him he was mistaken and convinced him forever that an individual must not differ from his species. Occasionally he thought he would find in books the cure for his ill, and so he learned the small Latin and less Greek of which a contemporary was to speak. Later he thought that in the exercise of an elemental human rite he might well find what he sought, and he let himself be initiated by Anne Hathaway one long June afternoon. At twenty-odd he went to London. Instinctively, he had already trained himself in the habit of pretending that he was someone, so it would not be discovered that he was no one. In London he hit upon the profession to which he was predestined, that of the actor, who plays on stage at being someone else. His playacting taught him a singular happiness, perhaps the first he had known; but when the last line was applauded and the last corpse removed from the stage, the hated sense of unreality came over him again. He ceased to be Ferrex or Tamburlaine and again became a nobody. Trapped, he fell to imagining other heroes and other tragic tales. Thus, while in London’s bawdyhouses and taverns his body fulfilled its destiny as body, the soul that dwelled in it was Caesar, failing to heed the augurer’s admonition, and Juliet, detesting the lark, and Macbeth, conversing on the heath with the witches, who are also the fates. Nobody was ever as many men as that man, who like the Egyptian Proteus managed to exhaust all the possible shapes of being. At times he slipped into some corner of his work a confession, certain that it would not be deciphered; Richard affirms that in his single person he plays many parts, and Iago says with strange words, “I am not what I am.” His passages on the fundamental identity of existing, dreaming, and acting are famous.

Twenty years he persisted in that controlled hallucination, but one morning he was overcome by the surfeit and the horror of being so many kings who die by the sword and so many unhappy lovers who converge, diverge, and melodiously agonize. That same day he disposed of his theater. Before a week was out he had returned to the village of his birth, where he recovered the trees and the river of his childhood; and he did not bind them to those others his muse had celebrated, those made illustrious by mythological allusions and Latin phrases. He had to be someone; he became a retired impresario who has made his fortune and who interests himself in loans, lawsuits, and petty usury. In this character he dictated the arid final will and testament that we know, deliberately excluding from it every trace of emotion and of literature. Friends from London used to visit his retreat, and for them he would take on again the role of poet.

The story goes that, before or after he died, he found himself before God and he said: “I, who have been so many men in vain, want to be one man: myself.” The voice of God replied from a whirlwind: “Neither am I one self; I dreamed the world as you dreamed your work, my Shakespeare, and among the shapes of my dream are you, who, like me, are many persons—and none.”

[From Dreamtigers, by Jorge Luis Borges, translated by Mildred Boyer]


2017 മേയ് മാസത്തെ മലയാളനാട് വെബ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്

2017, മേയ് 25, വ്യാഴാഴ്‌ച

ഗുസ്താവോ അഡോൾഫോ ബക്കെർ - കവിതകൾ




ഗുസ്താവോ അഡോൾഫോ ബക്കെർ Gustavo Adolfo Bécquer പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ സ്പാനിഷ് സാഹിത്യത്തിൽ ആവിർഭവിച്ച കാല്പനികാനന്തരപ്രസ്ഥാനത്തിലെ മുഖ്യകവി.  1836ൽ സെവിയേയിൽ ജനിച്ചു. പതിനാറാം നൂറ്റാണ്ടിൽ ആൻഡലൂഷ്യയിൽ കുടിയേറിയ ഒരു പ്രഭുകുടുംബത്തിൽ പെട്ട അച്ഛൻ ചിത്രകാരനായിരുന്നു. ബക്കെറിന്‌ അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു; പതിനൊന്നാമത്തെ വയസ്സിൽ അമ്മയും. അതോടെ അനാഥരായ ബക്കെറും സഹോദരൻ വലേറിയാനോയും അമ്മായി മരിയ ബാസ്റ്റിഡായുടെ സംരക്ഷണയിലായി. ഇക്കാലത്ത് ചിത്രരചനയിലായിരുന്നു അദ്ദേഹത്തിന്റെ താല്പര്യമെങ്കിലും അമ്മാവന്റെ ഉപദേശത്തെത്തുടർന്ന് ലാറ്റിൻ പഠനത്തിനു ചേർന്നു. എഴുത്തുകാരനാവുക എന്ന ലക്ഷ്യത്തോടെ 1854ൽ മാഡ്രിഡിലേക്കു താമസം മാറ്റി. അതിൽ പക്ഷേ, വിജയം കാണാനായില്ല. ജീവിക്കാൻ വേണ്ടി ഹാസ്യനാടകങ്ങളെഴുതേണ്ടിവരുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. 1857ൽ അദ്ദേഹത്തിന്‌ ക്ഷയരോഗം ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. ഇക്കാലത്തു തന്നെ ജോലിയും നഷ്ടപ്പെട്ടതോടെ വിഷാദത്തിനടിപ്പെട്ട ബക്കെറെ താങ്ങിനിർത്തിയത് സഹോദരനായ വലേറിയാനോ ആയിരുന്നു. 1858ലാണ്‌ പില്ക്കാലത്ത് അദ്ദേഹത്തിന്റെ കാവ്യദേവതയായ ജൂലിയ എസ്പിൻ എന്ന ഓപ്പെറ ഗായികയെ കണ്ടുമുട്ടുന്നത്. കുലീനവർഗ്ഗത്തിൽ പെട്ട ജൂലിയക്ക് കവിയുടെ ബൊഹീമിയൻ ജീവിതം ഹിതമാകാത്തതിനെത്തുടർന്ന് ആ പ്രണയം ഏകപക്ഷീയമായി അവസാനിച്ചു. 1860ൽ തന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ വീട്ടിൽ വച്ചു പരിചയപ്പെട്ട കാസ്റ്റ എസ്തെബാൻ നവറോ 1861ൽ അദ്ദേഹത്തിന്റെ ഭാര്യയായി. ‘എൽ കണ്ടെമ്പൊറേനിയോ’ എന്ന പ്രസിദ്ധീകരണത്തിനു വേണ്ടി എഴുതിയ ലേഖനങ്ങൾക്കു കിട്ടുന്ന പ്രതിഫലം കൊണ്ടാണ്‌ ഇക്കാലത്ത് അദ്ദേഹവും ഭാര്യയും അരിഷ്ടിച്ചു ജീവിച്ചത്. 1862ൽ ഒരു മകൻ പിറന്നതോടെ തന്റെ ചെറിയ കുടുംബത്തെ സംരക്ഷിക്കാനായി അദ്ദേഹം കൂടുതലായി എഴുത്തിലേക്കു തിരിഞ്ഞു; അദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതികളിൽ പലതും ഇക്കാലത്തേതാണ്‌. 1863ൽ സെവിയേയിലേക്കു പോയെങ്കിലും 1864ൽ വീണ്ടും മാഡ്രിഡിലേക്കു തന്നെ മടങ്ങി ഒരു നോവൽ സെൻസറായി ജോലി സ്വീകരിച്ചു. പക്ഷേ ഭാര്യക്ക് മറ്റൊരാളോടു ബന്ധമുണ്ടെന്ന സംശയവും വലേറിയാനോയുടെ മരണവും അദ്ദേഹത്തെ കടുത്ത വിഷാദത്തിനടിപ്പെടുത്തി. ക്ഷയരോഗം മൂർച്ഛിച്ച് 1870 ഡിസംബർ 22ന്‌ അദ്ദേഹം മരണമടഞ്ഞു.

ബക്കെറുടെ കൃതികളിൽ വച്ചേറ്റവും പ്രസിദ്ധം ‘റീമ’ എന്ന പേരിൽ അറിയപ്പെടുന്ന കവിതകളാണ്‌. ജർമ്മൻ കവിതയും (ഹീനേയുടെ വിശേഷിച്ചും) സ്പാനിഷ് നാടോടിക്കവിതാപാരമ്പര്യവും കാര്യമായി സ്വാധീനിച്ചിട്ടുള്ള ഈ 86 കവിതകൾ അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്തുക്കളാണ്‌ പ്രസിദ്ധീകരിച്ചത്. സാഹിത്യസൃഷ്ടിയെക്കുറിച്ചുള്ള ചിന്തകൾ, പ്രണയവും പ്രണയനൈരാശ്യവും, ലോകവും സ്നേഹവും പരാജയപ്പെടുത്തിയ ഒരു കവിയുടെ മരണവുമായുള്ള അന്തിമയുദ്ധം ഇതൊക്കെയാണ്‌ ഈ കവിതകളിലെ പ്രമേയങ്ങൾ.

----------------------------------------------------------------------------------------------------------------------
 നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു...
----------------------------------------------------------------------------------------------------------------

നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു,
അതേ സമയമതൊരു പ്രഹസനവുമായിരുന്നു;
കളിയുടെയും കാര്യത്തിന്റെയും വിചിത്രമിശ്രത്തിൽ നിന്നും
കണ്ണീരും ചിരിയും നമുക്കാവോളം കിട്ടുകയും ചെയ്തു.


മോശമായതു പക്ഷേ, നാടകാന്ത്യമായിരുന്നു:
അവസാനരംഗവും കഴിഞ്ഞു തിരശ്ശീല താഴുമ്പോൾ
കണ്ണീരും ചിരിയും രണ്ടും നിനക്കു ശേഷിച്ചിരുന്നു,
എനിക്കു ശേഷിച്ചതു കണ്ണീരു മാത്രമായിരുന്നു.

(റീമ 31) 

--------------------------------------------------------------------------------------------------------------------------------------
 ഇന്നു ഭൂമിയുമാകാശവും എനിക്കു മേൽ മന്ദഹസിച്ചു...
------------------------------------------------------------------------------------------------------------------

ഇന്നു ഭൂമിയുമാകാശവും എനിക്കു മേൽ മന്ദഹസിച്ചു,
ഇന്നെന്റെയാത്മാവിന്റെ കയങ്ങളിൽ വെയില്ക്കതിരുകളിറങ്ങിവന്നു;
ഇന്നു ഞാനവളെക്കണ്ടു...അവളെ ഞാൻ കണ്ടു, അവളെന്നെ നോക്കി...
ദൈവമെന്നൊരാളുണ്ടെന്നെനിക്കിന്നു വിശ്വാസവുമായി!
(റീമ 17)


----------------------------------------------------------------------------------------------------------------------------------------
 മാറിടത്തിനടുത്തായി...
------------------------------------------------------------------------------------------------------------------

മാറിടത്തിനടുത്തായി
നീ ചൊരുകിവച്ച പനിനീർപ്പൂ-
എങ്ങനെയതതിജീവിക്കും?
അഗ്നിപർവ്വതത്തിനു മേൽ
പൂ വിരിഞ്ഞുനില്ക്കുന്നതായി
ഇന്നേവരെ ഞാൻ കണ്ടിട്ടില്ല!


--------------------------------------------------------------------------------------------------------------------------
 രണ്ടുപേർ വിട പറയുമ്പോൾ
-------------------------------------------------------------------------------------------------------------------

രണ്ടുപേർ വിട പറയുമ്പോൾ
ഇരുവരുമന്യോന്യം കരം ഗ്രഹിക്കുന്നു,
പിന്നെയൊരു തേങ്ങലിനു തുടക്കമിടുന്നു,
ഒടുക്കമില്ലാത്തൊരു നെടുവീർപ്പിനും.


വേർപെടുമ്പോൾ നാം നെടുവീർപ്പിട്ടില്ല,
നമുക്കിടയിൽ കണ്ണീരും പെയ്തില്ല;
കരച്ചിലും നെടുവീർപ്പും പിന്നെയായിരുന്നു,
നാം വിട പറഞ്ഞതിൽ പിന്നെ.


 ---------------------------------------------------------------------------------------------------------------------------------------
ആത്മാവിന്റെ രാത്രിയിൽ
-------------------------------------------------------------------------------------------------------------------
ആത്മാവിന്റെ രാത്രിയിൽ പ്രഭാതത്തിന്റെ വരവറിയിക്കുന്ന
വിചിത്രവും ഗംഭീരവുമായ ഒരു കീർത്തനമെനിക്കറിയാം;
ആ കീർത്തനത്തിന്റെ സ്വരാവലികളാണിവ,
കാറ്റിൽ നിഴലുകളിലേക്കലിഞ്ഞിറങ്ങിയവ.
അതിനെ കൈക്കലാക്കാനെത്ര ഞാൻ മോഹിക്കുന്നു,
ദരിദ്രവും അപര്യാപ്തവുമായ മനുഷ്യഭാഷയിൽ,
ഒരേ നേരം ചിരിയും നെടുവീർപ്പുകളുമായ,
നിറങ്ങളും സ്വരങ്ങളുമായ വാക്കുകളിൽ!
എന്റെ യത്നങ്ങൾ പക്ഷേ, നിഷ്ഫലമത്രേ;
അതുൾക്കൊള്ളാനൊരു വാക്കിനുമാവില്ല;
സൌന്ദര്യമേ, നിന്റെ കൈ കവരാനെനിക്കായെങ്കിൽ
സ്വകാര്യത്തിലതു ഞാൻ നിനക്കോതിത്തരുമായിരുന്നു!
(റീമ 1)

------------------------------------------------------------------------------------------------------------------------------------------
മുറിവിൽ നിന്നു കത്തി വലിച്ചൂരുമ്പോലെ...
---------------------------------------------------------------------------------------------------------------------
മുറിവിൽ നിന്നു കത്തി വലിച്ചൂരുമ്പോലെ
എന്റെ ഹൃദയത്തിൽ നിന്നു ഞാനവളുടെ സ്നേഹം പറിച്ചെടുത്തു;
അങ്ങനെ ചെയ്തുവെങ്കിലും മനസ്സുകൊണ്ടെനിക്കു തോന്നിയിരുന്നു,
സ്വന്തം പ്രാണൻ കൂടിയും പറിച്ചെടുക്കുകയാണു ഞാനെന്ന്.


എന്റെ പ്രണയമവൾക്കായിത്തീർത്ത പീഠത്തിൽ നിന്നും
അവളുടെ വിഗ്രഹം ഞാൻ പുഴക്കിയെടുത്തു;
എന്റെ വിശ്വാസമവൾക്കായി കൊളുത്തിയ ദീപം
ശൂന്യമായ ശ്രീകോവിലിൽ കെട്ടണയുകയും ചെയ്തു.


എന്നിട്ടും പക്ഷേ, അവളുടെ രൂപമെന്നിൽ കുടിയേറുന്നു,
എന്റെ നിശ്ചയദാർഢ്യത്തോടു പൊരുതാൻ വരുന്നു;
എന്നെയുണർത്തിയിരുത്തുന്ന ഈ സ്വപ്നം കാണാതെ
എന്നാണെനിക്കൊന്നുറങ്ങാൻ കഴിയുക!

(റീമ 48) 
-------------------------------------------------------------------------------------------------------------------------------------
നിഴലുകൾ വാഴുന്ന രാത്രിയിൽ...
--------------------------------------------------------------------------------------------------------------------
നിഴലുകൾ വാഴുന്ന രാത്രിയിൽ
നീയറിഞ്ഞുകാണുമോ,
ഒച്ച താഴ്ത്തിയൊരു ഗാനം,
തേങ്ങുന്നൊരു വിപുലശോകം?


നിന്റെ കാതിലെങ്ങാനും പെട്ടുവോ,
കമ്പി പൊട്ടിയ വീണയിന്മേൽ
എന്റെ മരിച്ച കൈകൾ തുടങ്ങിവച്ച
ഒരു മൌനവിഷാദത്തിന്റെ സ്വരങ്ങൾ?


നിന്റെ ചുണ്ടിൽ നീയറിഞ്ഞുവോ,
ഒരു കണ്ണീർത്തുള്ളി നനവു പകരുന്നതായി,
മഞ്ഞു പോലെന്റെ വിരലുകൾ
നിന്റെ പനിനീർപ്പൂവിരലുകളെ കവരുന്നതായി?


സ്വപ്നങ്ങളിൽ നീ കണ്ടിരുന്നില്ലേ,
വായുവിലൊരു നിഴലലയുന്നതായി?
കിടപ്പറയിലൊരു സ്ഫോടനം പോലെ
ചുണ്ടുകളിലൊരു ചുംബനം നീയറിഞ്ഞില്ലേ?


എന്റെ പ്രാണനേ, ഞാനാണയിട്ടു പറയട്ടെ,
കാതരയായി നിന്നെ ഞാനെന്റെ കൈകളിൽ കണ്ടു;
മുല്ലപ്പൂ മണക്കുന്ന നിന്റെ നിശ്വാസം ഞാൻ കൊണ്ടു,
എന്റെ ചുണ്ടിൽ നിന്റെ ചുണ്ടമരുന്നതും ഞാനറിഞ്ഞു.

(റീമ-91) 
-------------------------------------------------------------------------------------------------------------------------------------
ഒരുവളാലെന്റെ ആത്മാവു വിഷലിപ്തമായി...
-----------------------------------------------------------------------------------------------------------------
ഒരുവളാലെന്റെ ആത്മാവു വിഷലിപ്തമായി,
ഇനിയൊരുവളാലെന്റെ ഉടലും വിഷലിപ്തമായി;
ഇരുവരിലൊരുവളുമെന്നെത്തേടിയെത്തിയില്ല,
ഇരുവരെക്കുറിച്ചുമെനിക്കു പരാതിയുമില്ല.


ലോകമുരുണ്ടതല്ലേ, അതു കറങ്ങുകയുമല്ലേ?
കറങ്ങിത്തിരിഞ്ഞിനിയൊരു നാൾ ആ വിഷം
മറ്റൊരാളെത്തീണ്ടിയാലെന്നെപ്പഴിക്കല്ലേ:
എനിക്കു കിട്ടിയതല്ലാതെന്തു ഞാൻ നല്കാൻ?


---------------------------------------------------------------------------------------------------------------------
ഈ മധുരമദിരയുടെ രുചി...
-------------------------------------------------------------------------------------------------------------
ഈ മധുരമദിരയുടെ രുചി
അടിമട്ടിന്റെ കയ്പു തട്ടാതറിയണമെന്നു നിനക്കുണ്ടോ?
എങ്കിൽ നീയിതു ചുണ്ടോടടുപ്പിക്കൂ,
അതിന്റെ വാസന നുകരൂ, പിന്നെയതു താഴെ വയ്ക്കൂ.


ഈ പ്രണയത്തിന്റെ ഹൃദ്യമായ ഓർമ്മ
നമ്മിലെന്നുമുണ്ടാവണമെന്നു നിനക്കുണ്ടോ?
എങ്കിൽ ഇന്നു നമുക്കന്യോന്യം പ്രേമിക്കാം,
നാളെ നമുക്കു വിട പറയാം!


-----------------------------------------------------------------------------------------------------------------------
കണ്ണില്‍ പെടാത്തൊരു കാറ്റോട്ടത്താൽ...
---------------------------------------------------------------------------------------------------------------
കണ്ണില്‍ പെടാത്തൊരു കാറ്റോട്ടത്താൽ
നിന്റെ ചെഞ്ചുണ്ടുകളുഷ്ണിച്ചുവെന്നിരിക്കട്ടെ,
കണ്ണുകൾ കൊണ്ടു സംസാരിക്കുന്നൊരു ഹൃദയം
നോട്ടം കൊണ്ടു ചുംബിക്കുമെന്നും നീയന്നറിയും!


-------------------------------------------------------------------------------------------------------------------
എനിക്കു ശേഷിച്ച ഹ്രസ്വായുസ്സിന്റെ...
-------------------------------------------------------------------------------------------------------------

എനിക്കു ശേഷിച്ച ഹ്രസ്വായുസ്സിന്റെ ഏറ്റവും നല്ല നാളുകൾ
സന്തോഷത്തോടെ ഞാൻ നല്കിയേനെ,
എന്നെക്കുറിച്ചന്യരോടെന്താണു നീ പറയുന്നതെന്നറിയാൻ.


ഈ നശ്വരജീവിതവും പിന്നെ മരണാനന്തരജീവിതവും
(അങ്ങനെയൊന്നെനിക്കു വിധിച്ചിട്ടുണ്ടെങ്കിൽ)
ഒറ്റയ്ക്കിരിക്കുമ്പോൾ എന്നെക്കുറിച്ചെന്താണു നീ ചിന്തിക്കുന്നതെന്നറിയാൻ.


---------------------------------------------------------------------------------------------------------------------
നീ ചണ്ഡവാതമായിരുന്നു...
--------------------------------------------------------------------------------------------------------------
നീ ചണ്ഡവാതമായിരുന്നു,
അതിന്റെ ശക്തിയെ ധിക്കരിച്ച ഗോപുരം ഞാൻ;
ഒന്നുകിൽ നീ തകരുമായിരുന്നു,
അല്ലെങ്കിലെന്നെ തട്ടിത്താഴെയിടുമായിരുന്നു.
രണ്ടുമെങ്ങനെ നടക്കാൻ!


നീ വൻകടലായിരുന്നു,
അതിന്റെ ഇരച്ചുകേറ്റത്തെത്തടഞ്ഞ പാറക്കെട്ടു ഞാൻ;
ഒന്നുകിൽ നീ തല്ലിത്തകരുമായിരുന്നു,
അല്ലെങ്കിലെന്നെ ഒഴുക്കിക്കളയുമായിരുന്നു.
രണ്ടുമെങ്ങനെ നടക്കാൻ!


നീ സുന്ദരിയായിരുന്നു, ഞാൻ അഭിമാനിയും;
ഒരാൾക്കു പരിചയം കോയ്മയായിരുന്നു,
മറ്റേയാൾക്കു വഴങ്ങി പരിചയവുമില്ല.
വഴി ഇടുങ്ങിയതായിരുന്നു, ഏറ്റുമുട്ടൽ അനിവാര്യവും.
രണ്ടുമെങ്ങനെ നടക്കാൻ!




ഒരു ചുംബനത്തിനായി...


 
ഒരു നോട്ടത്തിനായി, ഒരു ലോകം;
ഒരു പുഞ്ചിരിക്കായി, ഒരാകാശം;
ഒരു ചുംബനത്തിനായി...എനിക്കറിയില്ല,
ഒരു ചുംബനത്തിനായി ഞാനെന്തുതന്നെ നൽകില്ലെന്ന്.



------------------------------------------------------------------------------------------------------------------------
നിന്റെ മന്ദഹാസത്തിന്റെ നിഴൽ...


 
നിന്റെ മന്ദഹാസത്തിന്റെ നിഴൽ
ഉദയം,
നിന്റെ കണ്ണുകൾ വീശുന്ന കതിർ
പകൽവെളിച്ചം,
നിന്റെ ഹൃദയം പക്ഷേ,
ഒരു ഹേമന്തരാത്രി:
ഉറഞ്ഞതും ഇരുളടഞ്ഞതും.





നിന്റെ വിടർന്ന കണ്ണുകൾക്കു വായിക്കാനായി


(എലിസയ്ക്ക്)

നിന്റെ വിടർന്ന കണ്ണുകൾക്കു വായിക്കാനായി,
നിന്റെ തെളിഞ്ഞ ശബ്ദത്തിനു പാടുവാനായി,
നിന്റെ നെഞ്ചിനെ വികാരം കൊണ്ടു നിറയ്ക്കാനായി,
-ഞാനെന്റെ കവിതകളെഴുതി.


നിന്റെ നെഞ്ചിലഭയം കണ്ടെത്തട്ടെയവയെന്നതിനായി,
ജീവനും യൌവനവുമൂഷ്മളതയുമവയ്ക്കു ലഭിക്കട്ടെയെന്നതിനായി
(എനിക്കു നൽകാനാവാത്ത മൂന്നെണ്ണമാണവ)
-ഞാനെന്റെ കവിതകളെഴുതി.


എന്റെയാനന്ദത്തിൽ നീ സന്തോഷിക്കട്ടെയെന്നതിനായി,
എന്റെ ശോകത്തിൽ നീ വേദനിക്കട്ടെയെന്നതിനായി,
എന്റെ ജീവന്റെ സ്പന്ദനം നീയറിയട്ടെയെന്നതിനായി,
-ഞാനെന്റെ കവിതകളെഴുതി.


നിന്റെ ചാരുതയ്ക്കു മുന്നിൽ കാഴ്ച വയ്ക്കാനായി,
എന്റെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും നൈവേദ്യമായി,
ഹൃദയവും ഭഗ്നസ്വപ്നങ്ങളും ചിരിയും കണ്ണീരുമായി
-ഞാനെന്റെ കവിതകളെഴുതി.


---------------------------------------------------------------------------------------------------------------------
എന്താണു കവിത...


 
എന്താണു കവിത?
നിന്റെ നീലക്കണ്ണുകൾ
എന്റെ കണ്ണുകളിൽ തറച്ചുകൊണ്ട്
നീ ചോദിക്കുന്നു.
എന്താണു കവിത!
അതു നീ എന്നോടു ചോദിക്കുന്നു?
കവിത...അതു നീ തന്നെ.



-------------------------------------------------------------------------------------------------------------------------
ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി...
----------------------------------------------------------------------------------------------------------------------
അവളുടെ കണ്ണിൽ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി.
എന്റെ ചുണ്ടിൽ ഒരു ക്ഷമാപണം തങ്ങിനിന്നു.
പിന്നെ സംസാരിച്ചതു പക്ഷേ, അഭിമാനമായിരുന്നു,
അവൾ തേങ്ങലടക്കി; എന്റെ നാവുറഞ്ഞും പോയി.


ഞാനെന്റെ വഴിക്കു പോയി, അവൾ മറ്റൊരു വഴിയ്ക്കും;
ഒരിക്കലഗാധമായിരുന്ന ഞങ്ങളുടെ പ്രണയത്തെക്കുറിച്ചോർക്കെ,
ഞാനിന്നും ചോദിക്കുന്നു: ഞാനെന്തുകൊണ്ടന്നു മിണ്ടിയില്ല?
അവളിന്നും ചോദിക്കുന്നു: ഞാനെന്തുകൊണ്ടന്നു കരഞ്ഞില്ല?
(റീമ30)


-------------------------------------------------------------------------------------------------------------------------------------
എന്നെ ആരോര്‍ക്കാന്‍... 
--------------------------------------------------------------------------------------------------------------------
രോഗിയായി ഞാൻ കിടക്കുമ്പോൾ,
നിദ്രാവിഹീനനായി നിമിഷങ്ങളെണ്ണിക്കിടക്കുമ്പോൾ
എനിക്കരികിലിരിക്കാനാരുണ്ടാവും?


മരണാസന്നന്റെ സന്ത്രാസത്തോടെ
മറ്റൊരു കൈയ്ക്കായി ഞാനെന്റെ കൈ നീട്ടുമ്പോൾ
ആ കൈ പിടിക്കാനാരുണ്ടാവും?


മരണമെന്റെ കണ്ണുകളെ പളുങ്കുകളാക്കുമ്പോൾ,
എന്റെ കണ്ണുകൾ തുറന്നു തന്നെയിരിക്കുമ്പോൾ
അവ തിരുമ്മിയടയ്ക്കാനാരുണ്ടാവും?


പള്ളിയിലെനിക്കായി മണി മുഴങ്ങുമ്പോൾ,
(അങ്ങനെയൊന്നുണ്ടായെന്നിരിക്കട്ടെ)
എനിക്കായി പ്രാർത്ഥിക്കാനാരുണ്ടാവും?


മണ്ണിനടിയിലെന്റെ അവശിഷ്ടങ്ങളുറങ്ങുമ്പോൾ,
മറവിയില്പെട്ടൊരു ശവമാടത്തിനു മുന്നിൽ
ഒരു തുള്ളി കണ്ണീരു വീഴ്ത്താനാരുണ്ടാവും?


അടുത്ത പകലും പതിവുപോലെ സൂര്യനുദിക്കുമ്പോൾ,
ഇങ്ങനെയൊരാൾ ഈ ലോകത്തു ജീവിച്ചിരുന്നു
എന്നൊന്നോർക്കാനാരുണ്ടാവും?

(റീമ 61) 

-------------------------------------------------------------------------------------------------------------------------------------
ഇതൊക്കെയുമാണ് ഞാന്‍ 
----------------------------------------------------------------------------------------------------------------
ഏതോ കൈ തൊടുത്തുവിട്ടൊരമ്പ്-
വായുവിലൂടന്ധമായി പായുമ്പോൾ
അതിനൊരെത്തും പിടിയുമില്ല,
താനെവിടെച്ചെന്നു തറയ്ക്കുമെന്ന്.


വരണ്ടുണങ്ങിയ പാഴ്മരത്തിൽ നിന്നു
കാറ്റു പറിച്ചെടുത്ത പഴുക്കില-
ആർക്കുമാർക്കും പറയാനാവില്ല,
അതു ചെന്നൊടുങ്ങുന്ന ചാലേതെന്ന്.


കടല്പരപിൽ നിന്നു തെറുത്തെടുത്തു
കാറ്റടിച്ചുപായിക്കുന്ന വൻതിര-
ഉരുണ്ടുകൂടുമ്പോളതിനറിയില്ല,
താൻ ചെന്നു തകരുന്ന തീരമേതെന്ന്.


എവിടെ നിന്നു ഞാൻ വരുന്നു,
എവിടെയ്ക്കു പോകുന്നുവെന്നറിയാതെ
ഈ ലോകത്തിലൂടലയുമ്പോൾ
ഇപ്പറഞ്ഞതൊക്കെയുമാണു ഞാൻ.

(റീമ 2) 



ഞാനെവിടെ നിന്നു വരുന്നുവെന്നോ...
------------------------------------------------------------------------------------------------------------------
ഞാനെവിടെ നിന്നു വരുന്നുവെന്നോ?
ഉള്ളതിൽ വച്ചേറ്റവും ചെങ്കുത്തായ പാത കണ്ടുപിടിക്കൂ;
മുരത്ത പാറപ്പരപ്പിൽ ചോര വീണ കാല്പാടുകൾ നിങ്ങൾ കാണും:
കൂർത്ത മുള്ളുകളിൽ ഒരാത്മാവിന്റെ കീറത്തുണികൾ കോർത്തുകിടക്കും;
അവ നിങ്ങൾക്കു പറഞ്ഞുതരും, എന്റെ തൊട്ടിലാടിയതെവിടെയെന്ന്.


ഞാൻ പോകുന്നതെവിടെയ്ക്കെന്നോ?
തരിശ്ശുനിലങ്ങളിൽ വച്ചേറ്റവുമിരുണ്ടതിലേക്കു ചെല്ലൂ:
എന്നും മഞ്ഞുറഞ്ഞ, എന്നും വിഷാദം മൂടിയ താഴ്‌വാരം;
ഒരു ലിഖിതവുമില്ലാത്തൊരു ശിലാഫലകം നിങ്ങളവിടെക്കാണും;
ആ വിസ്മൃതി നിങ്ങൾക്കു പറഞ്ഞുതരും, അതാണെന്റെ കുഴിമാടമെന്ന്.
(റീമ 66)


--------------------------------------------------------------------------------------------------------------------------------------
കവിത എന്നുമുണ്ടാവും 
------------------------------------------------------------------------------------------------------------------
വിഷയദാരിദ്ര്യം കൊണ്ടു കലവറയൊഴിഞ്ഞതിനാൽ
വീണ മൂകമായെന്നു പറയരുതേ;
കവികളില്ലെന്നു വന്നേക്കാം
എന്നും പക്ഷേ, കവിതയുണ്ടാവും.


വെളിച്ചം ചുംബിക്കുന്ന കടൽത്തിരകൾ
എരിഞ്ഞുതുടിക്കുന്നിടത്തോളം കാലം,
പൊന്നും തീയും കൊണ്ടു സാന്ധ്യസൂര്യന്മാർ
ചിതറിയ മേഘങ്ങളെയുടുപ്പിക്കുന്നിടത്തോളം കാലം,
തെന്നൽ തന്റെ മടിത്തട്ടിൽ
മണങ്ങളുമീണങ്ങളും പേറുന്നിടത്തോളം കാലം,
ഭൂമിയിൽ വസന്തമുള്ളിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!


ജീവോല്പത്തിയുടെ രഹസ്യങ്ങൾ
ശാസ്ത്രത്തിനു പിടി കിട്ടാത്തിടത്തോളം കാലം,
അളവുകൾക്കുള്ളിലൊതുങ്ങാത്തൊരു ഗർത്തം
മണ്ണിലോ മാനത്തോ ശേഷിക്കുന്നിടത്തോളം കാലം,
എന്നും മുന്നോട്ടു തന്നെ പോകുന്ന മനുഷ്യനു
താനെവിടേക്കു പോകുന്നുവെന്നറിയാത്തിടത്തോളം കാലം,
ഒരു നിഗൂഢതയെങ്കിലും ശേഷിക്കുന്നിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!


ചുണ്ടുകളിലതു കാണുന്നില്ലെങ്കിലും
ആത്മാവു ചിരിക്കുകയാണെന്നു നിങ്ങൾക്കു
തോന്നുന്നിടത്തോളം കാലം,
കാഴ്ച മറച്ചുകൊണ്ടു കണ്ണീരൊഴുകുന്നില്ലെങ്കിലും
നിങ്ങൾ കരയുന്നിടത്തോളം കാലം,
മനസ്സും ഹൃദയവുമവയുടെ
യുദ്ധം തുടരുന്നിടത്തോളം കാലം,
ഓർമ്മകളും പ്രതീക്ഷകളും
ബാക്കി നില്ക്കുന്നിടത്തോളം കാലം,
-അത്രയും കാലം കവിതയുമുണ്ടാവും.


തങ്ങളെ നോക്കുന്ന കണ്ണുകളെ
കണ്ണുകൾ പ്രതിഫലിപ്പിക്കുന്നിടത്തോളം കാലം,
ചുണ്ടുകൾ നെടുവീർപ്പിടുന്ന മറ്റു ചുണ്ടുകൾക്കു
നെടുവീർപ്പു കൊണ്ടു മറുപടി പറയുന്നിടത്തോളം കാലം,
മനം കലങ്ങിയ രണ്ടാത്മാക്കൾ
ഒരു ചുംബനത്തിലൊരുമിക്കുന്നിടത്തോളം കാലം,
സൌന്ദര്യമുള്ള ഒരു സ്ത്രീയെങ്കിലുമുള്ളിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!

(റീമ-4) 
---------------------------------------------------------------------------------------------------------------------------------------- 
English Version by Armand F. Baker