2022, മാർച്ച് 30, ബുധനാഴ്‌ച

മൂന്നു മുറിവുകൾ നൂറു കവിതകൾ

 


ഒരു വിവർത്തനത്തിന്‌ അതിന്റെ മൂലകൃതിയോടുള്ളത് മകന്‌ അച്ഛനോടുള്ള സാദൃശ്യം പോലെ ഒരു ബന്ധമാണെന്ന് പെട്രാർക്ക് നിരീക്ഷിക്കുന്നുണ്ട്. മകനിൽ നിഴലിച്ചു കാണുന്ന എന്തോ ഒന്ന് അച്ഛനെ പെട്ടെന്ന് ഓർമ്മയിൽ കൊണ്ടുവരികയാണ്‌. ഒരു ഭാഷയിൽ നിന്ന് നേരിട്ടു മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നതിനെക്കുറിച്ചാണ്‌ അദ്ദേഹം പറയുന്നത്. എങ്കിൽ മിക്കപ്പോഴും ഇംഗ്ളീഷിന്റെ ഇടനില വേണ്ടിവരുന്ന മലയാളപരിഭാഷകൾക്ക് മൂലകൃതിയുമായി എന്തു ചാർച്ചയാവും ഉണ്ടായിരിക്കുക? ഹതാശമാണ്‌ ആ അവസ്ഥ. എന്നാൽത്തന്നെയും, മഹത്തായ കവിതകൾ കത്തിക്കരിഞ്ഞ ഈ ചാരത്തിൽ ഒന്നു ചികഞ്ഞുനോക്കൂ; മൂടിക്കിടക്കുന്ന ഒരു കനലെങ്കിലും നിങ്ങളുടെ വിരലുകൾ പൊള്ളിച്ചുവെന്നു വരാം.

("മൂന്നു മുറിവുകൾ നൂറു കവിതകൾ- ജീവിതത്തെയും മരണത്തെയും പ്രണയത്തെയും കുറിച്ച് നൂറു കവികളുടെ നൂറു കവിതകൾ" രണ്ടാം പതിപ്പ്. വില 150 രൂ. കോപ്പികൾക്ക് ഐറിസ് ബുക്സ് 7356370521, ഐവറി ബുക്സ് 7025000060)



2022, മാർച്ച് 26, ശനിയാഴ്‌ച

മഷാഡോ ജി അസീസ്- കുമ്പസാരം



1860ൽ എനിക്കു സംഭവിച്ച ആ കാര്യം എഴുതിവയ്ക്കേണ്ടതുതന്നെയാണെന്നാണോ നിങ്ങൾക്കു ശരിക്കും തോന്നുന്നത്? ആയിക്കോട്ടെ; ആ കഥ ഞാൻ പറയാം, എന്നാൽ എന്റെ മരണത്തിനു മുമ്പ് ഇതാരോടും വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയിൽ മാത്രം. അതിന്‌ അധികം കാത്തിരിക്കുകയും വേണ്ട- കൂടിയാൽ ഒരാഴ്ച: എന്റെ മേൽ ചാപ്പ കുത്തിക്കഴിഞ്ഞു.

എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ കഥതന്നെ വേണമെങ്കിൽ ഞാൻ പറഞ്ഞുതരാം. അതിനുപക്ഷേ, സമയവും ധൈര്യവും കടലാസും വേണം. കടലാസ് വേണ്ടത്ര ഉണ്ടെന്നു പറയാം; എന്നാൽ ധൈര്യം തീരെക്കുറഞ്ഞ അവസ്ഥയിലാണു ഞാനിപ്പോൾ; പിന്നെ, എനിക്കു ശേഷിച്ച സമയത്തിന്റെ കാര്യത്തിലാണെങ്കിൽ അതൊരു മെഴുകുതിരിനാളത്തിന്റെ ആയുസ്സിനോടുപമിക്കാനേയുള്ളു. അധികം വൈകാതെ നാളത്തെ സൂര്യനുദിക്കും- ജീവിതം പോലെതന്നെ പൊരുളു തിരിയാത്ത ഒരു രാക്ഷസസൂര്യൻ. അതിനാൽ വിട, പ്രിയപ്പെട്ട സർ; നിങ്ങൾ ഇതു വായിച്ചുനോക്കുമല്ലോ; എന്നിട്ടെന്നോടു നീരസമൊന്നും തോന്നുകയുമരുത്. നിങ്ങളുടെ കണ്ണിൽ പൈശാചികമെന്നു തോന്നുന്ന കാര്യങ്ങളുടെ പേരിൽ എനിക്കു മാപ്പു തരിക. റോസാപ്പൂവിന്റെ മണം പോലെ മനസ്സിനു ഹിതമായ ഒരു ഗന്ധമല്ല അവയിൽ നിന്നു പ്രസരിക്കുന്നതെങ്കിൽ വലിയ പരാതിയും പറയരുത്. നിങ്ങൾ എന്നോടു ചോദിച്ചത് ഒരു മാനുഷികരേഖയാണല്ലോ; അതിതാ. ഒരു മുഗൾ ചക്രവർത്തിയുടെ സാമ്രാജ്യമോ മക്കാബീസിന്റെ പാദുകമോ ഒന്നും എന്നിൽ നിന്നു പ്രതീക്ഷിക്കരുത്; ഇനി വേണമെങ്കിൽ എന്റെ ചെരുപ്പുകൾ ചോദിച്ചോളൂ; എന്റെ വില്പത്രത്തിൽ നിങ്ങൾക്കുതന്നെ ഞാനതു മാറ്റിവച്ചേക്കാം.

ഇതു നടക്കുന്നത് 1860ലാണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിന്റെ തലേക്കൊല്ലം ആഗസ്റ്റുമാസത്തിൽ, എന്റെ നാല്പത്തിരണ്ടാം വയസ്സിൽ, ഞാനൊരു ദൈവശാസ്ത്രജ്ഞനായിരുന്നു- എന്നുപറഞ്ഞാൽ, എന്റെ പഴയൊരു കോളേജ് ചങ്ങാതിയായിരുന്ന നിക്തെറോയിയിലെ പുരോഹിതന്റെ ദൈവശാസ്ത്രപഠനങ്ങൾ ഞാൻ പകർത്തിയെഴുതിയിരുന്നു. (അതുവഴി അയാൾ തന്ത്രപരമായി എനിക്കു താമസവും ഭക്ഷണവും ഉറപ്പാക്കുകയായിരുന്നു.) അതേ മാസം തന്നെ ഉൾനാട്ടിലെ ഒരു ചെറിയ പട്ടണത്തിലെ ഒരു പാതിരിയുടെ കത്ത് എന്റെ സ്നേഹിതനു വന്നു; സുഖമില്ലാതിരിക്കുന്ന കേണൽ ഫെലിസ്ബർട്ടിന്റെ സഹായിയായി നില്ക്കാൻ (പകരം ഉദാരമായ ശമ്പളവും പ്രതീക്ഷിക്കാം) ബുദ്ധിയും വിവേകവും ക്ഷമയുമുള്ള ആരെയെങ്കിലും കിട്ടുമോ? ആ ജോലി എനിക്കേറ്റെടുത്തുകൂടേയെന്ന് അച്ചൻ ചോദിച്ചു; രണ്ടാമതൊന്നാലോചിക്കാതെ ഞാനതു സമ്മതിക്കുകയും ചെയ്തു; കാരണം, ലാറ്റിൻ ഉദ്ധരണികളും ന്യായപ്രമാണങ്ങളും പകർത്തിയെഴുതി എനിക്കു മടുത്തിരിക്കുകയായിരുന്നു. ഞാൻ ആദ്യം റിയോ ഡി ജനിറോയിലേക്കു പോയി അവിടെ താമസിക്കുന്ന ഒരു സഹോദരനെക്കണ്ടു യാത്ര പറഞ്ഞു; എന്നിട്ടവിടെ നിന്ന് ഉൾനാട്ടിലെ ആ ചെറുപട്ടണത്തിലേക്ക് ഞാൻ യാത്രയായി.

സ്ഥലത്തെത്തിയപ്പോൾ കേണലിനെക്കുറിച്ച് അത്ര സുഖമുള്ള വാർത്തകളല്ല ഞാൻ കേട്ടത്. അവയിൽ നിറഞ്ഞുനിന്നത് വഴക്കാളിയും പരുക്കനും കർക്കശക്കാരനുമായ ഒരാളാണ്‌; ആർക്കും, സ്വന്തം സുഹൃത്തുക്കൾക്കു പോലും, അധികനേരം അയാളെ സഹിച്ചിരിക്കാൻ പറ്റില്ലത്രെ. അയാൾ കഴിക്കുന്ന ഗുളികകളുടെ എണ്ണത്തേക്കാൾ അധികം വരുമത്രെ, ഇതേവരെ അയാളെ സഹായിക്കാൻ നിന്നിട്ടുള്ളവർ. അതിൽ രണ്ടു പേരുടെ മുഖങ്ങൾ അയാൾ അടിച്ചുപൊട്ടിച്ചിട്ടുണ്ടെന്നതാണ്‌ വാസ്തവം. ഇതിനെല്ലാം എന്റെ മറുപടി ഇതായിരുന്നു: നല്ല ആരോഗ്യമുള്ളവരെത്തന്നെ എനിക്കു പേടിയില്ല; പിന്നെയല്ലേ, സുഖമില്ലാത്തവരെ. അങ്ങനെ ആദ്യം വികാരിയച്ചനെ ചെന്നുകണ്ടിട്ട് (അദ്ദേഹം ഞാൻ കേട്ടതൊക്കെ ശരി വയ്ക്കുകയും അനുകമ്പയും ആത്മനിയന്ത്രണവും എന്റെ ഭാഗത്തുണ്ടാവുന്നത് നല്ലതായിരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു) ഞാൻ കേണലിന്റെ വാസസ്ഥലത്തേക്കു തിരിച്ചു.

ഞാൻ ചെല്ലുമ്പോൾ വരാന്തയിൽ കസേരയിൽ മലർന്നുകിടക്കുകയാണയാൾ; നല്ല വേദന തിന്നുന്നുണ്ടെന്ന് കണ്ടാൽത്തന്നെ അറിയാം. അയാളെന്നെ കാര്യമായിത്തന്നെ സ്വീകരിച്ചു. ആദ്യം അയാൾ ആ കിടപ്പിൽ കിടന്നുകൊണ്ട് രണ്ടു പൂച്ചക്കണ്ണുകളിലൂടെ എന്നെ അടിമുടി പരിശോധിച്ചു; പിന്നെ, കർക്കശമെന്നു പറയാവുന്ന ആ മുഖത്ത് വിദ്വേഷം നിറഞ്ഞ ഒരു പുഞ്ചിരി പരന്നു. ഒടുവിൽ, താൻ ഇതുവരെ സഹായികളായി നിർത്തിയിട്ടുള്ളവർ ഒന്നൊഴിയാതെ ഒരു കാശിനും കൊള്ളാത്തവരായിരുന്നുവെന്നും ഉറങ്ങാൻ മാത്രമായി വന്നവരായിരുന്നുവെന്നും വേലക്കാരികളുടെ മൂടു നോക്കി നടക്കലായിരുന്നു അവർക്കു പണിയെന്നും അവരിൽ രണ്ടുപേർ കള്ളന്മാർ പോലുമായിരുന്നുവെന്നും അയാൾ പ്രഖ്യാപിച്ചു.

“അതിരിക്കട്ടെ, താൻ, താൻ കള്ളനാണോ?”

“അല്ല, സർ.”

പിന്നയാൾ എന്റെ പേരു ചോദിച്ചു. ഞാനതു പറഞ്ഞതും അയാൾ അത്ഭുതത്തിന്റെ ഒരു ചേഷ്ട കാണിച്ചു.

“തന്റെ പേര്‌ കൊളംബോ എന്നാണോ!”

“അല്ല സർ, പ്രൊക്കോപ്പിയോ ഹൊസെ ഗോമസ് വല്ലോംഗോ എന്നാണെന്റെ പേര്‌.”

വല്ലോംഗോ? അതു ക്രിസ്ത്യാനികൾ ഇടുന്ന പേരല്ല എന്ന നിഗമനത്തിൽ അയാൾ എത്തിച്ചേർന്നു. എന്നെ വെറും പ്രൊക്കോപ്പിയോ എന്നു വിളിക്കാമെന്ന് അയാൾ നിർദ്ദേശം വച്ചു. അയാളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ എന്നു ഞാൻ സമ്മതിച്ചുകൊടുക്കുകയും ചെയ്തു.

ഞാൻ ഈ സംഭവം ഓർത്തെടുത്തു പറയുന്നത് അത് കേണലിന്റെ ഒരു യഥാർത്ഥചിത്രം നല്കുന്നു എന്നതുകൊണ്ടു മാത്രമല്ല, എന്റെ മറുപടി അയാളുടെ മനസ്സിൽ എന്നെക്കുറിച്ചൊരു മതിപ്പുണ്ടാക്കാനുതകി എന്നു നിങ്ങൾക്കു മനസ്സിലാകൻ വേണ്ടിക്കൂടിയാണ്‌. അടുത്ത ദിവസം അയാളത് വികാരിയച്ചനോടു പറയുകയും ചെയ്തു. സത്യം പറയട്ടെ, ഞങ്ങളുടെ മധുവിധുവിന്റെ ദൈർഘ്യം ഒരാഴ്ചയായിരുന്നു.

എട്ടാം ദിവസം സൂര്യോദയത്തോടെ എനിക്കു മനസ്സിലായി, എന്റെ മുൻഗാമികളുടെ ജീവിതം എന്തായിരുന്നുവെന്ന്- ഒരു നായയുടെ ജീവിതം. എനിക്കുറങ്ങാൻ പറ്റാതായി, ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ പറ്റാതായി. എന്റെ മേൽ വന്നുവീഴുന്ന അധിക്ഷേപങ്ങളെ വിധേയതയോടെ ഞാൻ ചിരിച്ചുതള്ളി; അയാളെ പ്രീതിപ്പെടുത്താനുള്ള ഒരു വഴിയാണതെന്ന് ഞാൻ ഇതിനകം കണ്ടുപിടിച്ചിരുന്നു. അയാളുടെ മര്യാദകേടുകൾക്ക് രോഗം പോലെതന്നെ സ്വഭാവവും കാരണമായിരുന്നു. അയാളുടെ രോഗം ആകെ സങ്കീർണ്ണമായിരുന്നു: ധമനിവീക്കം, വാതം, പുറമേ നാലഞ്ചു ചെറുകിട രോഗങ്ങളും. അയാൾക്കിപ്പോൾ അറുപതിനടുത്തു പ്രായമുണ്ട്; എല്ലാവരും തന്റെ വിളിപ്പുറത്തുണ്ടാവുക എന്നത് അഞ്ചാം വയസ്സു മുതൽ അയാൾക്കു ശീലമാണ്‌. അയാളുടെ ദുർമ്മുഖം എങ്ങനെയെങ്കിലും സഹിക്കാം; എന്നാൽ അയാൾ വല്ലാത്തൊരു ദ്രോഹബുദ്ധി കൂടി ആയിരുന്നു. അന്യരെ വേദനിപ്പിക്കുന്നതിലും നാണം കെടുത്തുന്നതിലും അയാൾ പ്രത്യേകിച്ചൊരാനന്ദം കണ്ടെത്തിയിരുന്നു. മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും എനിക്കയാളെ മടുത്തു; പിരിഞ്ഞുപോകാൻ തന്നെ ഞാൻ തീരുമാനിച്ചു; പറ്റിയ അവസരം കിട്ടുകയേ വേണ്ടു.

വൈകാതതു വന്നുചേരുകയും ചെയ്തു. ഒരു ദിവസം അയാൾക്കു പതിവുള്ള തിരുമ്മലിനു ഞാനൊന്നു വൈകിയപ്പോൾ അയാൾ തന്റെ ചൂരൽ വടിയെടുത്ത് എനിക്കു രണ്ടടി തന്നു. അതായിരുന്നു എന്റെ അവസാനത്തെ കച്ചിത്തുരുമ്പ്. എനിക്കിനി അയാളെ സഹിക്കാൻ പറ്റില്ലെന്നും ഞാൻ പോവുകയാണെന്നും പറഞ്ഞുകൊണ്ട് ഞാൻ പെട്ടിയിൽ സാധനങ്ങൾ എടുത്തുവയ്ക്കാൻ പോയി. അയാൾ എന്റെ പിന്നാലെ മുറിയിലേക്കു വന്നു; പോകരുതെന്ന് യാചിക്കുന്നപോലെ അയാൾ പറഞ്ഞു. താനിനി ദേഷ്യപ്പെടില്ലെന്ന് ഉറപ്പുതരുന്നു, പ്രായാധിക്യത്തിന്റെ ശീലക്കേടുകളാണിതൊക്കെ...അയാളുടെ നിർബന്ധത്തിനൊടുവിൽ ഞാൻ വഴങ്ങി.

“എന്റെ അവസാനമടുത്തു, പ്രൊക്കോപ്പിയോ,” അന്നു വൈകുന്നേരം അയാൾ എന്നോടു പറഞ്ഞു. “ഇനി അധികകാലം ഞാൻ ജീവിക്കില്ല. ഞാൻ ശവക്കുഴിയുടെ വക്കത്തിരിക്കുകയാണ്‌. നീ എന്റെ ശവമടക്കിനു പോകണം. ഒരൊഴിവുകഴിവും ഞാൻ സമ്മതിക്കില്ല. നീ പോകണം, പോയി എനിക്കു വേണ്ടി പ്രാർത്ഥിക്കണം. പോയില്ലെങ്കിലോ,” ചിരിച്ചുകൊണ്ടയാൾ കൂട്ടിച്ചേർത്തു, “രാത്രിയിൽ എന്റെ പ്രേതം വന്ന് നിന്റെ കാലിനു പിടിയ്ക്കും. നിനക്കു പരലോകത്തെയും പ്രേതങ്ങളേയും വിശ്വാസമുണ്ടോ, പ്രൊക്കോപ്പിയോ?”

“വിഡ്ഢിത്തം!”

“നിനക്കെന്താടാ വിശ്വാസമില്ലാത്തത്, കഴുതേ!” കണ്ണുരുട്ടിക്കൊണ്ട് അയാൾ ചോദിച്ചു.

ശാന്തതയുടെ ഇടവേളകളിൽ അയാൾ ഇങ്ങനെയായിരുന്നു; എങ്കിൽ കോപാവിഷ്ടനാവുമ്പോൾ അയാൾ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്കൂഹിക്കാമല്ലോ!

പിന്നീടയാൾ ചൂരൽ കൊണ്ട് എന്നെ തല്ലാതായി; എന്നാൽ അധിക്ഷേപത്തിന്‌ ഒരു കുറവുമുണ്ടായതുമില്ല; അത് മുമ്പത്തേക്കാൾ കൂടി എന്നു വേണമെങ്കിലും പറയാം. കുറച്ചു കാലം കഴിഞ്ഞപ്പോൾ ഒന്നും എന്നിലേശാതായി. ഞാൻ അറിവു കെട്ടവനായിരുന്നു, ഒട്ടകമായിരുന്നു, പ്രാകൃതനായിരുന്നു, മൊണ്ണയായിരുന്നു, വിഡ്ഢ്യാസുരനായിരുന്നു- ഞാൻ എന്തുമായിരുന്നു! ഈ സുന്ദരപദങ്ങളെല്ലാം എന്നിൽ മാത്രമാണയാൾ ചൊരിഞ്ഞതെന്നുകൂടി നിങ്ങൾ മനസ്സിലാക്കണം. അയാൾക്കു ബന്ധുക്കളായി ആരും ഉണ്ടായിരുന്നില്ല; ഒരു അനന്തരവൻ ഉണ്ടായിരുന്നത് ക്ഷയം പിടിച്ചു മരിച്ചുപോയിരുന്നു. സുഹൃത്തുക്കളുടെ കാര്യമാണെങ്കിൽ, അയാൾക്കു മുഖസ്തുതി പാടാനും അയാളുടെ കമ്പങ്ങൾക്കു ചൂട്ടു പിടിക്കാനും വല്ലപ്പോഴുമൊക്കെ വരുന്ന ചിലർ കൂടിയാൽ അഞ്ചോ പത്തോ മിനുട്ടിരുന്നിട്ട് സ്ഥലം വിടും. അയാളുടെ അധിക്ഷേപങ്ങളുടെ നിഘണ്ടു കയ്യേല്ക്കാൻ സദാസമയവും ഉണ്ടായിരുന്നത് ഞാൻ മാത്രമായിരുന്നു. വിട്ടുപോകാൻ ഒന്നിലധികം തവണ  ഞാൻ തീരുമാനിച്ചുറപ്പിച്ചതാണ്‌; കേണലിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ചുപോകരുതെന്ന് വികാരിയച്ചൻ കൊണ്ടുപിടിച്ചുപദേശിച്ചതിനാൽ മാത്രം ഞാൻ പിന്മാറുകയായിരുന്നു.

പക്ഷേ ഞങ്ങൾ തന്നിലുള്ള ബന്ധം ദിവസം ചെല്ലുന്തോറും വഷളായി വരികയായിരുന്നു; തന്നെയുമല്ല, റിയോ ഡി ജനിറോയിലേക്കു മടങ്ങാനുള്ള എന്റെ ആഗ്രഹം കൂടിക്കൂടിവരികയുമായിരുന്നു. ഒരോണംകേറാമൂലയിൽ, നിഷ്ഠുരനായ, വെറി പിടിച്ച ഒരു വൃദ്ധരോഗിയുമായി എന്നുമെന്നും ഒറ്റപ്പെട്ടു കഴിയുക എന്ന വിധിയുമായി പൊരുത്തപ്പെട്ടുപോകാൻ നാല്പത്തിരണ്ടു വയസ്സായ ഒരാൾക്ക് അത്ര പെട്ടെന്നു കഴിയില്ലല്ലോ. എന്റെ ഒറ്റപ്പെടലിന്റെ സ്വഭാവമറിയാൻ ഞാൻ പത്രം പോലും വായിച്ചിരുന്നില്ല എന്നോർത്താൽ മതി. ആരെങ്കിലും കേണലിനെത്തിച്ചിരുന്ന അതിപ്രധാനമായ ഒന്നോ രണ്ടോ വാർത്തകളല്ലാതെ പുറംലോകത്തു പിന്നെന്തു നടക്കുന്നുവെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു. അതിനാൽ കിട്ടുന്ന അവസരത്തിൽത്തന്നെ, അതിനി വികാരിയച്ചനെ മുഷിപ്പിച്ചുകൊണ്ടായാലും, റിയോയിലേക്കു മടങ്ങാൻ ഞാൻ ആഗ്രഹിച്ചു. കൂട്ടത്തിൽ പറയട്ടെ- പൊതുവായ ഒരു കുമ്പസാരമാണ്‌ ഞാനിവിടെ നടത്തുന്നത് എന്നതിനാലും- കിട്ടുന്ന ശമ്പളം ചെലവാക്കാതെ കൂട്ടിവച്ചിരിക്കുകയായിരുന്നതിനാൽ അതെല്ലാം നഗരത്തിൽ കൊണ്ടുപോയി ദീവാളി കുളിക്കാനുള്ള തിക്കലും നല്ല കണക്കിനുണ്ടായിരുന്നു.

ഞാൻ കാത്തിരുന്ന നിമിഷം അടുത്തടുത്തു വരികയായിരുന്നു. കേണലിന്റെ നില കൂടുതൽ വഷളായിവന്നു. അയാൾ തന്റെ വില്പത്രം എഴുതിച്ചു; എനിക്കു കിട്ടുന്നത്ര അധിക്ഷേപം നോട്ടറിയ്ക്കും കിട്ടാതെപോയില്ല. രോഗീപരിചരണം കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ടിവന്നതോടെ എനിക്കു കിട്ടുന്ന സമാധാനത്തിന്റെയും വിശ്രമത്തിന്റെയും ഇടവേളകൾ അപൂർവ്വമായിത്തുടങ്ങി. വൃദ്ധനായ ഒരു രോഗിയുടെ അതിക്രമങ്ങളെ മറന്നുകളയാൻ എന്നെ സഹായിച്ചിരുന്ന സഹതാപം എന്നിൽ വറ്റിവരികയായിരുന്നു. അറപ്പിന്റെയും വെറുപ്പിന്റെയും ഒരു കിടാരം എനിക്കുള്ളിൽക്കിടന്നു വെട്ടിത്തിളച്ചു. ഇനി പിരിയുകതന്നെ എന്ന് ആഗസ്റ്റ് മാസം തുടക്കമായപ്പോൾ ഞാൻ തീരുമാനമെടുത്തു. എന്റെ വിശദീകരണങ്ങൾ ഒടുവിൽ സമ്മതിച്ചുതന്ന വികാരിയച്ചനും ഡോക്ടറും കുറച്ചു ദിവസം കൂടി ഒന്നു ക്ഷമിക്കാൻ എന്നോടു പറഞ്ഞു. ഞാൻ ഒരു മാസം കൂടി നില്ക്കാമെന്നു സമ്മതിച്ചു. അതു കഴിഞ്ഞാൽ ഞാൻ പോകും, രോഗിയുടെ സ്ഥിതി എന്തുമാകട്ടെ. അതിനുള്ളിൽ മറ്റൊരാളെ കണ്ടെത്താമെന്ന് അച്ചനെനിക്കു വാക്കു തരികയും ചെയ്തു.

പിന്നെന്തു സംഭവിച്ചെന്നു കണ്ടോളൂ. ആഗസ്റ്റ് 24നു രാത്രിയിൽ കേണൽ വല്ലാതെ ദേഷ്യപ്പെട്ടു; അയാൾ എന്നെ തല്ലുകയും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും എന്നെ വെടി വച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു; എന്നിട്ടൊടുവിൽ കഞ്ഞിക്കിണ്ണമെടുത്ത് എന്റെ മുഖത്തേക്കെറിഞ്ഞു. പാത്രം ചുമരിൽ ചെന്നിടിച്ച് ആയിരം കഷണങ്ങളായി ചിതറി.

“അതിന്റെ വില നീയെനിക്കു തരണമെടാ, കള്ളാ!” അയാൾ അലറി.

കുറേനേരത്തേക്ക് അയാൾ മുറുമുറുത്തുകൊണ്ടിരുന്നു. പതിനൊന്നു മണിയായതോടെ അയാളൊന്നു മയങ്ങി. ആ സമയത്ത് ഞാൻ പോക്കറ്റിൽ നിന്ന് ഡി ആർലിൻകോർട്ടിന്റെ ഒരു പൈങ്കിളിനോവലെടുത്ത് വായിക്കാൻ തുടങ്ങി. അയാൾ കിടക്കുന്ന മുറിയിൽ കട്ടിലിൽ നിന്ന് അല്പദൂരം വിട്ടാണ്‌ ഞാനിരുന്നത്. പാതിരാത്രിയാവുമ്പോൾ മരുന്നു കൊടുക്കാനായി ഞാൻ അയാളെ വിളിച്ചുണർത്തണമായിരുന്നു; ക്ഷീണം കൊണ്ടോ അതോ പുസ്തകത്തിന്റെ സ്വാധീനം കൊണ്ടോ എന്നറിയില്ല, രണ്ടാമത്തെ പേജെത്തും മുമ്പേ ഞാൻ ഉറക്കമായി. കേണലിന്റെ അലർച്ച കേട്ടാണ്‌ ഞാൻ ഞെട്ടിയുണരുന്നത്. അയാൾ ഭ്രാന്തു പിടിച്ചപോലെ അലറിക്കൊണ്ടേയിരുന്നു; ഒടുവിൽ അയാൾ ഒരു വെള്ളക്കുപ്പിയെടുത്ത് എന്റെ മുഖം നോക്കി എറിഞ്ഞു. ഒഴിഞ്ഞുമാറാൻ ഇട കിട്ടും മുമ്പേ അതു വന്ന് എന്റെ ഇടത്തേ കവിളത്തു വന്നിടിച്ചു. വേദന കാരണം എന്റെ ബോധം പോയില്ലെന്നേയുള്ളു. ഞാൻ ഒറ്റക്കുതിപ്പിന്‌ അയാളുടെ മേൽ ചാടിവീണു; എന്റെ വിരലുകൾ അയാളുടെ കഴുത്തിലമർന്നു; അല്പനേരം പിടഞ്ഞതില്പിന്നെ അയാൾ നിശ്ചേഷ്ടനായി: ഞാൻ അയാളെ ശ്വാസം മുട്ടിച്ചുകൊന്നു.

അയാളുടെ ശ്വാസം നിലച്ചുവെന്നു കണ്ടപ്പോൾ ഞാൻ ഭീതിയോടെ പിന്നിലേക്കു മാറി. ഞാൻ നിലവിളിച്ചു; ആരുമതു കേട്ടില്ല. പിന്നെ ഞാൻ ഒന്നു കൂടി കട്ടിലിനടുത്തു ചെന്ന് അയാളെ പിടിച്ചുകുലുക്കി; പക്ഷേ വൈകിപ്പോയിരുന്നു; കേണൽ മരിച്ചുകഴിഞ്ഞു. ഞാൻ അടുത്ത മുറിയിലേക്കു പോയി. രണ്ടു മണിക്കൂർ നേരത്തേക്ക് തിരിച്ചുവരാൻ എനിക്കു ധൈര്യമുണ്ടായില്ല. അത്രയും നേരം എന്റെ മനസ്സിൽ തോന്നിയതെല്ലാം പ്രകാശിപ്പിക്കാനുള്ള കഴിവെനിക്കില്ല. എന്റെ ബുദ്ധി മന്ദിച്ച പോലെയായിരുന്നു; എന്തെന്നറിയാത്ത, പൊള്ളയായ ഒരു മതിഭ്രമം. ചുമരുകളിൽ നിന്ന് മുഖങ്ങൾ എന്നെ നോക്കി ഇളിച്ചുകാട്ടുന്നതായി ഞാൻ കണ്ടു; ഒച്ചയമർത്തിയ സംസാരങ്ങൾ ഞാൻ കേട്ടു. ഇരയുടെ നിലവിളികൾ, ആ കൂട്ടിപ്പിടുത്തത്തിനു മുമ്പും അതിന്റെ വന്യനിമിഷങ്ങളിലും കേട്ട നിലവിളികൾ എന്റെ കാതുകളിൽ മാറ്റൊലിച്ചുകൊണ്ടേയിരുന്നു; വായു, ഞാനേതു ദിക്കിലേക്കു തിരിഞ്ഞാലും, ശ്വാസം മുട്ടിപ്പിടയുകയാണെന്നെനിക്കു തോന്നി. ഞാൻ ഇല്ലാത്ത ചിത്രങ്ങൾ വരയ്ക്കുകയാണെന്നോ സാഹിത്യം ചമയ്ക്കുകയാണെന്നോ കരുതരുതേ. ഞാൻ ആണയിട്ടു പറയാം, “കൊലയാളീ, കൊലയാളീ!” എന്ന നിലവിളികൾ സുവ്യക്തമായി ഞാൻ കേട്ടു.

വീട്ടിനുള്ളിൽ പൂർണ്ണനിശബ്ദതയായിരുന്നു. ക്ലോക്കിന്റെ നീക്കുപോക്കില്ലാത്ത, സാവകാശമായ, അളന്നുമുറിച്ചുള്ള സ്പന്ദനം നിശബ്ദതയ്ക്കും ഏകാന്തതയ്ക്കും ആഴം കൂട്ടുകയുമായിരുന്നു. ഞാൻ മുറിയുടെ കതകിനോടു കാതു ചേർത്തു ശ്രദ്ധിച്ചു; ഒരു രോദനം, ഒരു വാക്ക്, ഒരു തെറി, ജീവന്റെ അടയാളം കാണിക്കുന്ന എന്തെങ്കിലുമൊരു ലക്ഷണം കേൾക്കാനുണ്ടോ? എങ്കിൽ എന്റെ മനഃസാക്ഷിക്ക് സമാധാനം കിട്ടുമല്ലോ. പത്തല്ല, ഇരുപതല്ല, ഒരു നൂറു തവണ കേണലിന്റെ കൈ കൊണ്ടു തല്ലു വാങ്ങാൻ ഞാനപ്പോൾ തയ്യാറായിരുന്നു. എന്നാൽ...ഒന്നുമില്ല- നിശബ്ദത മാത്രം. ഞാൻ ലക്ഷ്യമേതുമില്ലാതെ മുറിക്കുള്ളിൽ ചാലിടാൻ തുടങ്ങി; ഒടുവിൽ നൈരാശ്യത്തോടെ രണ്ടു കയ്യും കൊണ്ട് തലയും താങ്ങി ഞാനിരുന്നു; ആ സ്ഥലത്തേക്കു വരാൻ തോന്നിയ നിമിഷത്തെ ഞാൻ പഴിച്ചു.

“ഏതു നശിച്ച സമയത്താണോ ഈ ജോലിക്കു വരാൻ എനിക്കു തോന്നിയത്!” എനിക്കു കരച്ചിൽ വന്നു. നിക്റ്റെറോയിയിലെ അച്ചൻ, ഡോക്ടർ, വികാരി- എനിക്കു വേണ്ടി ഈ സ്ഥലം കണ്ടുവച്ചവരും ഇത്രയും കാലം എന്നെ അവിടെ പിടിച്ചുനിർത്തിയവരുമായ സകലർക്കും നേരേ എന്റെ പക കത്തിജ്ജ്വലിച്ചു. അവരും, ഞാൻ സ്വയം ബോദ്ധ്യപ്പെടുത്തുകയായിരുന്നു, എന്റെ കൂട്ടുപ്രതികളാണ്‌.

ഒടുവിൽ നിശബ്ദത ഭീതിയെ താങ്ങാൻ പറ്റാത്തതാക്കിയപ്പോൾ ഞാൻ ഒരു ജനാല തുറന്നിട്ടു: കാറ്റിന്റെ ഒരു മർമ്മരമെങ്കിലും കേൾക്കാമല്ലോ. എന്നാൽ ഒരു കാറ്റും വീശുന്നുണ്ടായിരുന്നില്ല. രാത്രി പ്രശാന്തമായിരുന്നു. ഒരു വിലാപയാത്ര കടന്നുപോകുമ്പോൾ തൊപ്പിയൂരി കയ്യിൽ പിടിച്ചുകൊണ്ട് അന്യവിഷയങ്ങളെക്കുറിച്ചു സംസാരം തുടരുന്നവരുടെ ഉദാസീനതയോടെ നക്ഷത്രങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ജനാലപ്പടിയിൽ കയ്യും കുത്തി, ഇരുട്ടിലേക്കുറ്റുനോക്കിക്കൊണ്ട് ഞാനേറെ നേരം നിന്നു; എന്റെ അപ്പോഴത്തെ ഹൃദയവേദനയിൽ നിന്നു രക്ഷപ്പെടാനായി അതുവരെയുള്ള എന്റെ ജീവിതത്തിന്റെ ഒരു കണക്കെടുപ്പു ഞാൻ നടത്തി. ചെയ്തുപോയ അപരാധത്തിന്‌ കിട്ടാൻ പോകുന്ന ശിക്ഷയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ എനിക്കു കിട്ടുന്നത് അപ്പോഴാണെന്നു തോന്നുന്നു. എന്റെ മേൽ കുറ്റം ചുമത്തപ്പെടുന്നതായും എനിക്കു മേൽ കഠിനശിക്ഷ തൂങ്ങിനില്ക്കുന്നതായും ഞാൻ മനസ്സിൽ കണ്ടു. ആ നിമിഷം മുതൽ എന്റെ കുറ്റബോധത്തിൽ ഭയവും കൂടി കലർന്നു. എന്റെ മുടിനാരുകൾ എഴുന്നുനില്ക്കുന്നതു ഞാനറിഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ടെറസ്സിൽ നിന്നു മൂന്നുനാലു മനുഷ്യരൂപങ്ങൾ എന്നെ നിരീക്ഷിക്കുന്നതു ഞാൻ കണ്ടു; അവർ തക്കം പാർത്തിരിക്കുകയാണെന്ന് എനിക്കു തോന്നി. ഞാൻ ജനാലയ്ക്കൽ നിന്നു പിന്മാറി; ആ രൂപങ്ങൾ വായുവിൽ അലിഞ്ഞുപോയി; അതെന്റെ മതിഭ്രമമായിരുന്നു.

വെളിച്ചമാകും മുമ്പേ മുഖത്തേറ്റ മുറിവുകൾ ഞാൻ വച്ചുകെട്ടി; എന്നിട്ടേ അടുത്ത മുറിയിലേക്കു ചെല്ലാൻ എനിക്കു ധൈര്യം വന്നുള്ളു. പോകാനൊരുങ്ങിയിട്ട് രണ്ടുതവണ ഞാൻ പിൻവാങ്ങുകയായിരുന്നു; പക്ഷേ പോകാതെ പറ്റുകയുമില്ലല്ലോ. ഒടുവിൽ ഞാൻ മുറിയിലേക്കു ചെന്നു. അപ്പോഴും ഞാൻ നേരേ കട്ടിലിനടുത്തേക്കു പോയില്ല. എന്റെ കാലുകൾ വിറച്ചു, എന്റെ ഹൃദയം തെരുതെരെ ഇടിച്ചു. ഒളിച്ചോടിയാലോ എന്നും ഞാൻ ആലോചിച്ചു; എന്നാൽ അത് കുറ്റം ചെയ്തുവെന്നു സമ്മതിക്കലാവും...മറിച്ച് അതിന്റെ ഒരു പാടും ശേഷിപ്പിക്കാതിരിക്കുക എന്നതാണ്‌ എനിക്കപ്പോൾ പ്രധാനം. ഞാൻ കട്ടിലിനടുത്തേക്കു ചെന്നു; ജഡത്തെ ഞാനൊന്നു നോക്കി; അതിന്റെ കണ്ണുകൾ വീർത്തുവലുതായിരുന്നു, അതിന്റെ വായ മലർക്കെപ്പിളർന്നിരുന്നു; നൂറ്റാണ്ടുകളായി മുഴങ്ങുന്ന ആ നിത്യശകാരം ഉരുവിടുകയാണതെന്നെനിക്കു തോന്നി: “കായേൻ, നീ നിന്റെ കൂടപ്പിറപ്പിനോട് ഇതെന്താണു ചെയ്തത്!” ജഡത്തിന്റെ പിടലിയിൽ എന്റെ നഖപ്പാടുകൾ ഞാൻ കണ്ടുപിടിച്ചു; കഴുത്തറ്റം ഷർട്ട് വലിച്ചിട്ട് ഞാനതിന്റെ ബട്ടണിട്ടു; താടി വരെ പുതപ്പും വലിച്ചിട്ടു. എന്നിട്ട് ഞാൻ വേലക്കാരനെ വിളിച്ചുവരുത്തി കേണൽ പുലർച്ചയോടടുപ്പിച്ച് മരിച്ച വിവരം ഞാൻ പറഞ്ഞു. വികാരിയച്ചനേയും ഡോക്ടറേയും വിവരമറിയിക്കാൻ ഞാൻ അയാളെ പറഞ്ഞുവിടുകയും ചെയ്തു.

എന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത ജ്യേഷ്ഠനു സുഖമില്ലെന്ന ന്യായം പറഞ്ഞ് കഴിയുന്നതും വേഗം സ്ഥലം വിടുക എന്നതായിരുന്നു; അദ്ദേഹത്തിനു തീരെ സുഖമില്ലെന്നുള്ള ഒരു കത്ത് ദിവസങ്ങൾക്കു മുമ്പ് റിയോയിൽ നിന്നെനിക്കു വന്നിരുന്നു എന്നതു വാസ്തവവുമായിരുന്നു. എന്നാൽ അത്ര പെട്ടെന്നു ഞാനിറങ്ങിപ്പോയാൽ അതു സംശയത്തിനിടം വരുത്തുമെന്നാലോചിച്ചപ്പോൾ ഉടനേ പോകേണ്ടെന്നുതന്നെ ഞാൻ തീരുമാനിച്ചു. കണ്ണുപിടിക്കാത്ത ഒരു നീഗ്രോവൃദ്ധന്റെ സഹായത്തോടെ ഞാൻ തന്നെ ജഡത്തെ വേണ്ടവണ്ണം ഒരുക്കി. അസാധാരണമായതെന്തെങ്കിലും ആളുകൾ കണ്ടുപിടിക്കുമോയെന്ന എന്ന പേടി എനിക്കുണ്ടായിരുന്നു. ആരുടെയും മുഖത്ത് അവിശ്വാസമൊന്നും വായിച്ചെടുക്കാനില്ലെന്ന് സ്വയമെനിക്കുറപ്പു വരുത്തണമായിരുന്നു; എന്നാൽ ആരുടെയും മുഖത്തു നോക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല. സർവ്വതും എന്റെ ക്ഷമ കെടുത്തുകയായിരുന്നു- ഒച്ചയുണ്ടാക്കാതെ മുറിയിൽ വന്നുപോകുന്നവർ, അവരുടെ അടക്കം പറച്ചിലുകൾ, ചടങ്ങുകളും വികാരിയുടെ പ്രാർത്ഥനകളും...ഒടുവിൽ, സമയമായപ്പോൾ ഞാൻ പെട്ടിയുടെ മൂടിയടച്ചു; എന്റെ കൈകൾ വിറയ്ക്കുകയായിരുന്നു, വല്ലാതെ വിറയ്ക്കുകയായിരുന്നു; ആരോ അതു ശ്രദ്ധിക്കുകയും സഹതാപത്തോടെ പറയുകയും ചെയ്തു: “പാവം പ്രൊക്കോപ്യോ! കേണലിന്റെ കയ്യിൽ നിന്ന് ഇത്രയൊക്കെ അനുഭവിച്ചിട്ടും അയാൾക്കെന്തു സങ്കടമാണെന്നു നോക്കിയേ!”

വിപരീതാർത്ഥത്തിലാണ്‌ അയാൾ അതു പറഞ്ഞതെന്ന് എനിക്കു തോന്നി. എല്ലാം എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്നായിരുന്നു എനിക്ക്. ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. തെരുവിലെത്തിയപ്പോൾ പാതിയിരുട്ടിൽ നിന്ന് പകൽവെളിച്ചത്തിലേക്കുള്ള മാറ്റത്തിൽ എന്റെ തല തരിച്ചു, എന്റെ കാലുകൾ പതറി. ചെയ്ത കുറ്റം ഇനി മറച്ചുവയ്ക്കാൻ പറ്റില്ലെന്ന പേടി എന്നെ പിടി കൂടാൻ തുടങ്ങി. ഞാൻ നിലത്തു നിന്നു കണ്ണെടുക്കാതെ വിലാപയാത്രയിൽ പങ്കെടുത്തു. ഒടുവിൽ, എല്ലാം തീർന്നുവെന്നായപ്പോൾ എന്റെ ശ്വാസം നേരെ വീണു. മനുഷ്യരെ എനിക്കു നേരേ നോക്കാമെന്നായി. എന്നാൽ എനിക്കെന്റെ മനഃസാക്ഷിയെ നേരെ നോക്കാൻ കഴിഞ്ഞില്ല. ആദ്യത്തെ രാത്രികൾ സ്വാഭാവികമായും ഉറക്കവും സ്വസ്ഥതയുമില്ലാത്തതായിരുന്നു. കഴിയുന്നതും വേഗം ഞാൻ റിയോയിലേക്കു മടങ്ങി എന്നും കുറ്റം ചെയ്ത സ്ഥലത്തു നിന്നു വളരെ അകലെയായിരുന്നിട്ടും പേടിയും അപായശങ്കയും വിട്ടൊഴിയാതെയാണ്‌ ഞാൻ അവിടെ കഴിഞ്ഞതെന്നും എടുത്തുപറയേണ്ടതില്ലല്ലോ. എന്റെ മുഖത്തു നിന്നു ചിരി മാഞ്ഞു, ഞാൻ മിണ്ടാതായി, യാതൊന്നും കഴിക്കാതായി, പേടിസ്വപ്നങ്ങളും മതിഭ്രമങ്ങളും എന്നെ വേട്ടയാടി.

“മരിച്ചവർ സമാധാനത്തോടെ കഴിഞ്ഞോട്ടെ,” ആളുകൾ എന്നോടു പറയും “ഇത്രയും വിഷമം കാണിക്കേണ്ട കാര്യമൊന്നുമില്ല.”

ആളുകൾ എന്റെ പെരുമാറ്റത്തെ എങ്ങനെയാണു കാണുന്നതെന്നും മരിച്ചയാളെ അവർ എത്ര കാര്യമായിട്ടാണു പുകഴ്ത്തുന്നതെന്നും കണ്ടപ്പോൾ ഞാൻ അകമേ സന്തോഷിച്ചു; ആളൊരു കർക്കശക്കാരനായിരുന്നുവെങ്കിലും ഹൃദയം കൊണ്ടു നല്ലവനായിരുന്നു എന്ന അവരുടെ അഭിപ്രായം ഏറ്റെടുത്ത് ഞാനും അങ്ങനെയൊക്കെ സംസാരിക്കാനും ചിലപ്പോഴെങ്കിലും കാര്യങ്ങൾ അങ്ങനെയായിരുന്നു എന്ന് സ്വയം വിശ്വസിപ്പിക്കാനും തുടങ്ങി. മറ്റൊരു കൗതുകകരമായ പ്രതിഭാസം എനിക്കുള്ളിൽ നടക്കുന്നുണ്ടായിരുന്നു- ഞാനത് നിങ്ങളോടു പറയുന്നത് നിങ്ങൾക്കതിൽ നിന്ന് ഉപയോഗപ്രദമായ എന്തെങ്കിലും നിഗമനങ്ങളിൽ എത്താമല്ലോ എന്നതുകൊണ്ടാണ്‌- അതായത്, വലിയ മതവിശ്വാസമൊന്നും ഇല്ലാത്തയാളാണെങ്കിലും കേണലിന്റെ നിത്യശാന്തിക്കായി പള്ളിയിൽ ഞാനൊരു പാട്ടുകുർബ്ബാന കഴിപ്പിച്ചു. ആർക്കും ഞാൻ ക്ഷണക്കത്തയച്ചില്ല, അതിനെക്കുറിച്ചാരോടും ഒരക്ഷരം ഞാൻ മിണ്ടിയതുമില്ല. ഞാൻ ഒറ്റയ്ക്കു പള്ളിയിൽ പോയി. പൂജ നടക്കുന്ന നേരമത്രയും മുട്ടുകുത്തി ഞാൻ നിന്നു; പല വട്ടം കുരിശു വരയ്ക്കുകയും ചെയ്തു. വികാരിയ്ക്ക് പതിവുള്ളതിന്റെ ഇരട്ടി തന്നെ കൊടുത്തു; പള്ളിവാതില്ക്കൽ ഭിക്ഷക്കാർക്കു ധർമ്മം കൊടുത്തു; എല്ലാം മരിച്ചയാളിന്റെ പേരിൽ.

എനിക്കാരെയും കബളിപ്പിക്കണമെന്നുണ്ടായിരുന്നില്ല. മറ്റൊരാളും അറിയാതെയാണ്‌ ഞാൻ ഇതെല്ലാം ചെയ്തത് എന്നതുതന്നെയാണ്‌ അതിനുള്ള തെളിവ്. ഈ സംഭവത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി പറയട്ടെ, “അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ!” എന്നു പറഞ്ഞുകൊണ്ടല്ലാതെ ഞാൻ കേണലിനെക്കുറിച്ചു പരാമർശിക്കാറില്ലായിരുന്നു. അയാളെക്കുറിച്ചു പല തമാശക്കഥകളും ഞാൻ പറഞ്ഞു, അയാളുടെ ചില ചാപല്യങ്ങൾ...

റിയോയിൽ എത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് വികാരിയച്ചന്റെ ഒരു കത്തു കിട്ടി. കേണലിന്റെ വില്പത്രം തുറന്നു വായിച്ചുവെന്നും അയാളുടെ ഏകാവകാശിയായി എന്നെയാണു വച്ചിരിക്കുന്നതെന്നുമാണ്‌ അച്ചൻ എഴുതിയിരിക്കുന്നത്. എന്റെ മാനസികാവസ്ഥ ഒന്നു സങ്കല്പിച്ചുനോക്കൂ! ഞാൻ കത്തു വായിച്ചത് തെറ്റായിട്ടാണെന്നതിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. ഞാനത് എന്റെ ജ്യേഷ്ഠനെ, എന്റെ കൂട്ടുകാരെ കാണിച്ചു; അവരും ഞാൻ വായിച്ചതു തന്നെയാണ്‌ വായിച്ചത്. സംശയമില്ലാത്ത വിധം എഴുതിയിരിക്കുകയാണ്‌- കേണലിന്റെ ഏകാവകാശി ഞാനാണ്‌! ഇനി അതെന്നെ കുടുക്കാനുള്ള ഒരു കെണിയാണോയെന്ന് പെട്ടെന്നെനിക്കൊരു തോന്നൽ പോയി; എന്നാൽ അപ്പോഴാണ്‌ ഞാൻ ആലോചിച്ചത്,  കൃത്യം കണ്ടുപിടിച്ചുകഴിഞ്ഞെങ്കിൽ എന്നെ അറസ്റ്റു ചെയ്യാൻ വേറേ വഴിയുണ്ടല്ലോയെന്ന്. വികാരിയച്ചന്റെ സത്യസന്ധത എനിക്കറിയുന്നതായിരുന്നു; അദ്ദേഹം അങ്ങനെയൊരു കള്ളത്തരത്തിനു കൂട്ടു നില്ക്കാൻ പോകുന്നില്ല. ഞാൻ ആ കത്ത് അഞ്ചു തവണ, പത്തു തവണ, നൂറു തവണ ആവർത്തിച്ചുവായിച്ചു; കാര്യം ശരിയാണ്‌, ഞാനാണ്‌ കേണലിന്റെ ഏകാവകാശി!

“അയാളുടെ സമ്പാദ്യം എത്രയുണ്ടാവും?” ജ്യേഷ്ഠൻ ചോദിച്ചു.

“അതറിയില്ല, എന്തായാലും വലിയ പണക്കാരനായിരുന്നു.”

“അയാൾക്കു നിന്നെ ശരിക്കും സ്നേഹമായിരുന്നു എന്നതിന്റെ തെളിവാണിത്.”

“അതു ശരിയാണ്‌- അയാൾക്കെന്നെ വലിയ കാര്യമായിരുന്നു.”

അങ്ങനെ വിധിയുടെ വിചിത്രമായ ഒരു കറക്കത്തിൽ കേണലിന്റെ സർവ്വസ്വത്തും എന്റെ കൈകളിലേക്കു വന്നു. ആ ഇഷ്ടദാനം നിരസിച്ചാലോയെന്ന് ആദ്യമൊക്കെ ഞാൻ ആലോചിച്ചിരുന്നു; അതിൽ നിന്നൊരു ചില്ലി എടുക്കുന്നതുപോലും നിന്ദ്യമായി എനിക്കു തോന്നി. ഒരു വാടകക്കൊലയാളിക്കു കിട്ടുന്ന പ്രതിഫലത്തിലും ഹീനമാണത്. മൂന്നു ദിവസത്തേക്ക് ആ ചിന്ത എന്നെ വിട്ടുപോയില്ല. എന്നാൽ പിന്നീടുപിന്നീടായപ്പോൾ എന്റെ ആലോചനകൾ ഇങ്ങനെയൊരു നിഗമനത്തിൽ മുട്ടിനിന്നു: എന്റെ നിരസനം തീർച്ചയായും സംശയത്തിനു വഴി വയ്ക്കും.ഒടുവിൽ ഞാൻ തീരുമാനിച്ചു: സ്വത്തു ഞാൻ ഏറ്റെടുക്കുന്നു; പക്ഷേ ആരുമറിയാതെ ഞാനത് കുറേശ്ശെക്കുറേശ്ശെയായി ദാനം ചെയ്യും.

ഞാൻ അങ്ങനെയൊരു തീരുമാനത്തിലെത്തിയത് ഉള്ളിലെ കുറ്റബോധം കൊണ്ടു മാത്രമല്ല; സൽപ്രവൃത്തികളിലൂടെ ചെയ്ത കുറ്റത്തിന്റെ ഭാരം കുറയ്ക്കുക എന്ന ആഗ്രഹം കൂടി അതിനു പിന്നിലുണ്ടായിരുന്നു.മനസ്സമാധാനം വീണ്ടെടുക്കുന്നതിനും കണക്കുകൾ ശരിയാകുന്നതിനും അതേ വഴിയുള്ളു എന്നും എനിക്കു തോന്നി.

ഞാൻ വേഗം പുറപ്പെട്ടു. ഗ്രാമത്തിലേക്കടുക്കുന്തോറും ആ ദാരുണസംഭവം വീണ്ടും എന്റെ ഓർമ്മയെ വന്നലട്ടാൻ തുടങ്ങി. എന്റെ നോട്ടം പതിഞ്ഞ സകലതും ആ ദുരന്തത്തിന്റെ ഓർമ്മയുണർത്തുന്നതായിരുന്നു. വഴിയുടെ ഓരോ തിരിവിലും കേണലിന്റെ പ്രേതം തങ്ങിനില്ക്കുന്നതായി എനിക്കു തോന്നി. തടുക്കാനെത്ര ശ്രമിച്ചിട്ടും  അയാളുടെ രോദനങ്ങളും അയാളുടെ പിടച്ചടിക്കലും ആ ഭീകരരാത്രിയിലെ അയാളുടെ നോട്ടവും എന്റെ ഭാവനയിലേക്കു തള്ളിക്കയറിവന്നുകൊണ്ടിരുന്നു.

കൊലപാതകമോ മല്പിടുത്തമോ? ശരിക്കുമത് ഒരു മല്പിടുത്തമായിരുന്നു. ഞാൻ ആത്മരക്ഷയ്ക്കു വേണ്ടി സ്വയം ചെറുത്തുനിന്നതാണ്‌. ദുരന്തത്തിൽ കലാശിച്ച ഒരു മല്പിടുത്തമായിരുന്നു അത്. സ്വാഭാവികമായ ഒരു ദുരന്തം. ആ ചിന്ത എന്നെ കടന്നുപിടിച്ചു. അയാൾ എന്റെ മേൽ ചൊരിഞ്ഞ അധിക്ഷേപങ്ങളൊക്കെ ഞാൻ ഓർത്തുനോക്കി. അയാൾ എന്നെ അടിച അടികൾ, വിളിച്ച പേരുകൾ...അത് കേണലിന്റെ കുറ്റമല്ല, അതെനിക്കറിയാമായിരുന്നു; അയാളെ അത്രയും മുൻകോപിയും ദുഷ്ടൻ പോലുമാക്കിയത് അയാളുടെ രോഗാവസ്ഥയാണ്‌. എല്ലാറ്റിനും ഞാൻ അയാൾക്കു മാപ്പു കൊടുത്തു! എന്തായാലും കേണലിന്‌ അധികകാലം ആയുസ്സുണ്ടായിരുന്നില്ല എന്ന കാര്യവും ഞാൻ ചിന്തിച്ചു. അയാളുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു. അയാൾക്കുതന്നെ അങ്ങനെയൊരു ബോധം ഉണ്ടായിരുന്നില്ലേ? “ഇനി എനിക്കെത്ര ദിവസമിരിക്കുന്നു? രണ്ടാഴ്ച, അല്ലെങ്കിലൊന്ന്, അതോ അത്രയും തന്നെയുണ്ടോ?” എന്ന് ഇടയ്ക്കിടെ അയാൾ പറയാറുണ്ടായിരുന്നതല്ലേ?

അത് ജീവിതമായിരുന്നില്ല, നിലയ്ക്കാത്ത യാതനയായിരുന്നു- ആ പാവത്തിന്റെ ദീർഘമായ രക്തസാക്ഷിത്വത്തിന്‌ അങ്ങനെയൊരു പേരു കൊടുക്കാമെങ്കിൽ...ആ മല്പിടുത്തവും മരണവും ഒരുമിച്ചു സംഭവിച്ചുപോയതല്ലെന്ന് ആരു കണ്ടു? അങ്ങനെ സംഭവിക്കാവുന്നതാണല്ലോ. എല്ലാം ആലോചിച്ചുനോക്കിയാൽ മറ്റൊരു വിധമാവില്ലെന്ന് വ്യക്തമായെന്നും വരാം. ഒടുവിൽ അങ്ങനെയൊരു ചിന്തയും എന്റെ മനസ്സിൽ ആഴത്തിൽ തറഞ്ഞുനിന്നു...

ഗ്രാമത്തിലേക്കു കടക്കുന്തോറും എന്റെ ഹൃദയത്തിൽ എന്തോ കൊളുത്തിവലിച്ചു. എനിക്കു തിരിഞ്ഞോടാൻ തോന്നി; ഞാൻ പക്ഷേ വികാരങ്ങളെ അടക്കിവച്ച് മുന്നോട്ടുതന്നെ നടന്നു. ആളുകൾ അഭിനന്ദനങ്ങളോടെ എന്നെ എതിരേറ്റു. വികാരിയച്ചൻ വില്പത്രത്തിലെ കാര്യങ്ങൾ എന്നെ വായിച്ചുകേൾപ്പിച്ചു. അതിനിടെ പരേതനെ ശുശ്രൂഷിക്കുന്നതിൽ ഞാൻ കാണിച്ച ക്രൈസ്തവോചിതമായ ക്ഷമയേയും വിശ്വസ്തതയേയും പുകഴ്ത്താനും അദ്ദേഹം മറന്നില്ല; മുൻകോപിയും ക്രൂരനുമായിരുന്നെങ്കിലും അയാളും സമുചിതമായ പ്രത്യുപകാരം ചെയ്തുകഴിഞ്ഞല്ലോ.

“തീർച്ചയായും,” അധൈര്യത്തോടെ ചുറ്റും നോക്കിക്കൊണ്ട് ഞാനും സമ്മതിച്ചു.

ഞാനാകെ അമ്പരന്നുനില്ക്കുകയായിരുന്നു. എല്ലാവരും എന്റെ പെരുമാറ്റത്തെ പുകഴ്ത്തുകയാണ്‌. എന്തൊരു ക്ഷമ, എന്തുമാത്രം അർപ്പണബോധം! കണക്കെടുപ്പിന്റെ തുടക്കത്തിലുള്ള ഔപചാരികതകൾക്കായി കുറേ നേരം പോയി. ഞാൻ ഒരു വക്കീലിനെ ഏർപ്പാടാക്കി. പിന്നെ എല്ലാം അതിന്റെ ചിട്ടവട്ടത്തിൽ നടന്നു. ആളുകൾ കേണലിനെക്കുറിച്ചു പലതും പറഞ്ഞു, ഒരു മയവുമില്ലാതെ. ഞാൻ കേണലിനു വേണ്ടി വാദിച്ചു. അയാളുടെ സദ്ഗുണങ്ങൾ, അയാളുടെ നന്മകൾ ഞാൻ ഓർത്തെടുത്തുപറഞ്ഞു: അയാൾ ധൂർത്തനായിരുന്നില്ല എന്നല്ലേയുള്ളു?

“അതാണോ വലിയ കാര്യം!” അവർ എതിർത്തു. “വെറുതേ! അയാൾ ചത്തു, അത്രതന്നെ. എന്തായാലും ആളൊരു മൂർഖനായിരുന്നു!”

അവർ അയാളുടെ സ്വഭാവവൈകൃതങ്ങൾ എണ്ണിയെണ്ണിപ്പറയാൻ തുടങ്ങി. അതിൽ ചിലതൊക്കെ വിചിത്രവുമായിരുന്നു.

ആദ്യമൊക്കെ ഈ സംസാരം വളരെ ജിജ്ഞാസയോടെയാണ്‌ ഞാൻ കേട്ടുനിന്നത്. പിന്നീട് വിചിത്രമായ ഒരാനന്ദം എന്റെ ഹൃദയത്തിലേക്കു പടർന്നുകേറി; ഒഴിവാക്കാൻ ഞാൻ ആത്മാർത്ഥമായും ശ്രമിച്ച ഒരാനന്ദം. ഞാൻ കേണലിനു വേണ്ടി വാദിച്ചു, വിശദീകരണങ്ങൾ നിരത്തി; അവരുടെ കുറ്റാരോപണങ്ങൾ അയാളോടു പൊതുവേയുള്ള ശത്രുതയുടെ ഫലമാണെന്നു ഞാൻ തർക്കിച്ചു. സമ്മതിച്ചു, അതെ, അയാൾ ഒരല്പം കർക്കശക്കാരനായിരുന്നു...

“അല്പമോ! അയാളൊരു പാമ്പിനെപ്പോലെ ഭയങ്കരനായിരുന്നു!” ബാർബർ പറഞ്ഞു.

എല്ലാവർക്കും, നികുതി പിരിവുകാരൻ, ഡോക്ടർ, ഗുമസ്തൻ, എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു. അവർ മറ്റു കഥകളും പറയാൻ തുടങ്ങി.മരിച്ചയാളിന്റെ ജീവിതകാലം മുഴുവൻ അവർ ഇഴകീറി പരിശോധിച്ചു. അയാളുടെ യൗവ്വനകാലത്തെ ക്രൂരതകളോർമ്മിച്ചെടുക്കുന്നതിൽ പഴയ തലമുറ പ്രത്യേകിച്ചൊരാനന്ദം തന്നെ കണ്ടെത്തി. വിചിത്രമായ ആ ആനന്ദം, മൂകവും ഗൂഢവുമായ ആനന്ദം എനിക്കുള്ളിൽ മുളയെടുത്തുവളർന്നു- എന്റെ ആത്മാവിനെ ചുറ്റിവരിയുന്ന ഒരു നാടവിര; അതിന്റെ ചുറ്റുകൾ വലിച്ചുപറിക്കാൻ നോക്കിയതു വ്യർത്ഥമായിരുന്നു; അതിന്റെ ചുറകൾ പിന്നെയുമെന്നെ വരിഞ്ഞുമുറുക്കുകയായിരുന്നു.

കണക്കെടുപ്പിന്റെ ചടങ്ങുകൾ കാരണം എനിക്കൊരല്പം സമാധാനം കിട്ടി. തന്നെയുമല്ല, നാട്ടുകാരുടെ പൊതുവേയുള്ള അഭിപ്രായം കേണലിനെതിരെ ആയിരുന്നതിനാൽ ആ വീടിനെ ചൂഴ്ന്നുനില്ക്കുന്നതായി ആദ്യമൊക്കെ എനിക്കു തോന്നിയ ശോകഭാവം പതുക്കെപ്പതുക്കെ അലിഞ്ഞുപോവാനും തുടങ്ങി. ഒടുവിൽ വീടും സ്വത്തുക്കളും എന്റെ കൈകളിലായി; ഞാൻ അതെല്ലാം പ്രമാണങ്ങളും പണവുമാക്കി മാറ്റുകയും ചെയ്തു.

മാസങ്ങൾ കടന്നുപോയതോടെ എനിക്കവകാശമായി കിട്ടിയ സ്വഠെല്ലാം ദാനം ചെയ്യാനും പുണ്യകാര്യങ്ങൾക്കു വിനിയോഗിക്കാനുമുള്ള എന്റെ തുടക്കത്തിലെ തീരുമാനത്തിന്‌ ഇളസ്ക്കം തട്ടിത്തുടങ്ങി. അത് വെറുമൊരു വേഷം ക്ലെട്ടലായി ആളുകൾ കാണുമെന്നുകൂടി ഞാൻ ന്യായവാദം ചെയ്തു. ഞാൻ പ്ലാനൊന്നു മാറ്റിവരച്ചു; അത്ര ഗണ്യമല്ലാത്ത കുറച്ചു തുക ഞാൻ പാവങ്ങൾക്കിടയിൽ വിതരണം ചെയ്തു; പിന്നെ നാട്ടിലെ പള്ളിയിലേക്ക് പുതിയ കുറച്ചാഭരണങ്ങൾ വാങ്ങിക്കൊടുത്തു; നല്ലൊരു തുക ആശ്രമത്തിനും സംഭാവന കൊടുത്തു. കേണലിന്റെ ശവകുടീരത്തിൽ ഒരു സ്മാരകം പണിതുവയ്ക്കാനും ഞാൻ മറന്നില്ല- വളരെ അനാർഭാടമായ ഒരു സ്മാരകം; മൊത്തം മാർബിളിൽ ചെയ്തത്. 1866 വരെ റിയോയിൽ ഉണ്ടായിരുന്ന നേപ്പിൾസുകാരനായ ഒരു ശില്പിയാണ്‌ അതു പണിഞ്ഞത്; അയാൾ പരാഗ്വേയിൽ വച്ചു മരിച്ചു എന്നാണെന്റെ വിശ്വാസം.

വർഷങ്ങൾ എത്ര കടന്നുപോയി. എന്റെ ഓർമ്മശക്തി അവ്യക്തവും വിശ്വസിക്കാൻ പറ്റാത്തതുമായിതുടങ്ങിയിരിക്കുന്നു. ചിലപ്പോഴൊക്കെ ഞാൻ കേണലിനെക്കുറിച്ചോർക്കാറുണ്ട്. ഇപ്പോൾ പക്ഷേ പണ്ടത്തെപ്പോലെ പേടിയൊന്നും എനിക്കു തോന്നാറില്ല. അയാൾക്കുണ്ടായിരുന്ന രോഗങ്ങളെക്കുറിച്ചു ഞാൻ സംസാരിച്ചിട്ടുള്ള ഡോക്ടർമാരൊക്കെ രോഗിയുടെ അനിവാര്യമായ അന്ത്യത്തെപ്പറ്റി ഏകാഭിപ്രായക്കാരായിരുന്നു; അയാൾ അത്രയും കാലം പിടിച്ചുനിന്നതുതന്നെ ഒരത്ഭുതമെന്ന മട്ടിലാണ്‌ അവർ കണ്ടത്. അയാളുടെ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള എന്റെ വർണ്ണന ഞാനറിയാതെ കുറച്ചൊരു അതിശയോക്തി നിറഞ്ഞതായെന്നു വരാൻ സാദ്ധ്യത ഇല്ലാതില്ല. എന്നാൽ ആകസ്മികമരണം അയാൾക്കു വിധിച്ചിട്ടുള്ളതായിരുന്നു- ആ സംഭവം നടന്നില്ലായിരുന്നെങ്കിൽക്കൂടി...

വിട, പ്രിയപ്പെട്ട സർ. എന്റെ ഈ കുറിപ്പുകൾ ഒട്ടും വിലയില്ലാത്തതായിട്ടല്ല നിങ്ങാൾ കാണുന്നതെങ്കിൽ ഒരു മാർബിൾ ശവകുടീരം കൊണ്ട് എനിക്കു പ്രത്യുപകാരം ചെയ്യുക; പാവനമായ ഗിരിപ്രഭാഷണത്തിൽ നിന്ന് ഞാൻ മാറ്റിയെഴുതിയ ഈ വരികൾ എന്റെ ചരമലിഖിതമായി അതിൽ ആലേഖനം ചെയ്യുക:

“ആസ്തികളുള്ളവർ ഭാഗ്യവാന്മാർ, അവർക്കാശ്വാസം ലഭിക്കും.”
*

മഷാഡോ ജി അസിസ് Joaquim Maria Machado de Assis (1839-1908)- കവിയും നോവലിസ്റ്റും നാടകകൃത്തുമായ മഷാഡോ ബ്രസീലിയൻ സാഹിത്യത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായി പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ “പാതിരാക്കുർബ്ബാന”  ഏറ്റവും മഹത്തായ ലാറ്റിനമേരിക്കൻ കഥ എന്നുപോലും വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

2022, മാർച്ച് 17, വ്യാഴാഴ്‌ച

മരിയോ വർഗാസ് യോസ - സെസർ വയഹോ

 വിശദീകരണക്ഷമമായ കവിതകളെഴുതുന്ന കവികളുണ്ട്; വിശദീകരണത്തിനു വഴങ്ങാത്ത കവിതകളെഴുതുന്ന കവികളുമുണ്ട്, സെസർ വയഹൊയെപ്പോലെ. ഒരാളുടെ കവിത വിശദീകരണക്ഷമമല്ല എന്നു പറയുന്നതിനർത്ഥം മനസ്സിലാക്കാൻ കഴിയാത്തതെന്നല്ല, അയാളുടെ കവിതകൾ അഗ്രാഹ്യമാണ്‌, തീർത്തും അടഞ്ഞതാണ്‌ എന്നുമല്ല. അതിനർത്ഥം, അയാളുടെ കവിതകളെക്കുറിച്ച് യുക്തിപരമായ അറിവിനു നല്കാവുന്നതെല്ലാം, അയാളുടെ ഉറവിടങ്ങൾ, അയാളുടെ സങ്കേതങ്ങൾ, അയാൾക്കു സ്വന്തമായ പദാവലി, അയാളുടെ വിഷയങ്ങൾ, അയാളിലെ സ്വാധീനങ്ങൾ, രചനയുടെ ചരിത്രപശ്ചാത്തലം ഇതെല്ലാം പഠിച്ചുകഴിഞ്ഞിട്ടും നമുക്കു വെളിച്ചം കിട്ടുന്നില്ല, ആ കവിതയുടെ മൗലികതയുടേയും ശക്തിയുടേയും രഹസ്യമായി നമുക്കനുഭവപ്പെടുന്ന ആ നിഗൂഢപരിവേഷത്തെ ഭേദിക്കാൻ നമുക്കു കഴിയുന്നില്ല എന്നാണ്‌.

ഒരു കവി യുക്തിപരമായ വിശദീകരണത്തിനു വഴങ്ങുമോ ഇല്ലയോ എന്നത് അയാളുടെ കവിതയുടെ ആഴത്തിന്റെയോ വൈശിഷ്ട്യത്തിന്റെയോ സൂചകമല്ല. നെരൂദ മഹാനായ കവിയാണ്‌, മൗലികതയുള്ള കവിയാണ്‌; എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും ദുർഗ്രഹമായ കവിത പോലും (Recidencia en la Tierra പോലെ) സൂക്ഷ്മഗ്രാഹിയായ ഒരു വിമർശകന്റെ യുക്തിയുക്തമായ വിശകലനത്തിനു വഴങ്ങാതെ വരുന്നില്ല, പാഠത്തെ അതിന്റെ വേരുകളിലേക്ക്, അതിന്റെ മർമ്മത്തിലേക്ക് പിന്തുടർന്നു ചെല്ലാൻ അയാൾക്കു കഴിയുന്നുണ്ടെങ്കിൽ. എന്നാൽ വയഹോയുടെ കാര്യത്തിൽ അനുഭവം മറിച്ചാണ്‌. അദ്ദേഹത്തിന്റെ യൗവനകാലത്തെ കവിതകൾക്കു പോലും പുറമേ കാണുന്ന ആ സുതാര്യതയ്ക്കടിയിൽ ശുദ്ധയുക്തിയിലേക്കു ചുരുക്കാനാവാത്ത ഒരു കേന്ദ്രബിന്ദുവുണ്ട്, യുക്തി എങ്ങനെയൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും സ്പന്ദിക്കാൻ കൂട്ടാക്കാത്ത ഒരു നിഗൂഢഹൃദയം.
വയഹോയുടെ കവിത, പരിചിതമായ ഭൂദൃശ്യങ്ങളും സാമൂഹികവും ചരിത്രപരവുമായ ചുറ്റുപാടുകളുമാണ്‌ അതിൽ പരാമൃഷ്ടമെങ്കില്ക്കൂടി, ആ സ്ഥലകാലങ്ങളെ അതിവർത്തിക്കുകയും വായനക്കാരനെ കൂടുതൽ ശാശ്വതവും കൂടുതൽ ഗഹനവുമായ ഒരു തലത്തിലേക്ക്, മനുഷ്യാവസ്ഥയുടെ തലത്തിലേക്ക്, കൊണ്ടുപോവുകയും ചെയ്യുന്നു. എന്നു പറഞ്ഞാൽ സ്ത്രീപുരുഷന്മാരുടെ ജീവിതമെന്നു പറയുന്ന അസ്തിത്വപരമായ യാഥാർത്ഥ്യത്തിലേക്ക്: നമ്മുടെ ഉല്പത്തിയേയും ഈ ഭൂമിക്കപ്പുറമുള്ള നമ്മുടെ ഭാവിയെക്കുറിച്ചുമുള്ള അനിശ്ചിതത്വം; മനുഷ്യജീവികൾ ചെന്നുപതിക്കാവുന്ന യാതനയുടേയും നൈരാശ്യത്തിന്റേയും പാരമ്യങ്ങൾ; സ്നേഹമോ ആവേശമോ കാരുണ്യമോ ഗൃഹാതുരത്വമോ നമ്മളെ കീഴ്പെടുത്തുമ്പോൾ നമുക്കുണ്ടാവുന്ന വൈകാരികതീവ്രത. എന്നാൽ വയെഹോയുടെ കവിതയിലെ നിഗൂഢത കുടികൊള്ളുന്നത് അസ്തിത്വസംബന്ധിയായ ആ വിഷയങ്ങളിലോ അവസ്ഥകളിലോ അല്ല, മറിച്ച്, വായനക്കാരനുമായി നേരിട്ടു സംവദിക്കാൻ അവ ഭാഷയിൽ കൈക്കൊള്ളുന്ന രൂപങ്ങളിലാണ്‌; അതാവട്ടെ, സുഗ്രഹമായ ഒരു സംവാദത്തിലൂടെ എന്നതിനെക്കാൾ ഒരുതരം അന്തർവ്യാപനത്തിലൂടെ, സാംക്രമികതയിലൂടെയാണ്‌ നടക്കുന്നതും.
വയഹോയുടേത് അസ്തിത്വത്തിന്റെ നാരിഴകൾ നമ്മെ അനുഭവിപ്പിക്കുന്ന ഒരു കവിതയാണ്‌; യാദൃച്ഛികവും നൈമിഷികവുമായി നമ്മിലുള്ളതെല്ലാം പറിച്ചുകളയുകയും നമ്മിലുള്ള സത്തയുടെ നേർക്ക് നമ്മെ തിരിച്ചുനിർത്തുകയും ചെയ്യുന്ന കവിതയാണ്‌. എന്താണ്‌ ആ സത്ത? നമ്മുടെ നശ്വരത, അതീതത്വത്തെ പ്രാപിക്കാനും മരണത്തെ അതിജീവിക്കാനുമുള്ള ഹതാശമായ അഭിലാഷം, നമ്മുടെ ഭാഗധേയത്തെ നിർണ്ണയിക്കുന്ന അസംബന്ധങ്ങളും സ്ഖലിതങ്ങളും ആശയക്കുഴപ്പങ്ങളും ചുറ്റിപ്പിണഞ്ഞുകൂടിയ ഒരു നൂൽക്കെട്ട്.
(Cesar Vallejo - The Complete Poetry (tr. Clayton Eshleman) എന്ന സമാഹാരത്തിന് മരിയോ വർഗാസ് യോസ എഴുതിയ ആമുഖത്തിൽ നിന്ന്)

2022, മാർച്ച് 15, ചൊവ്വാഴ്ച

ക്ലാസ്സിക് വിവർത്തനങ്ങൾ



1. ബോദ്‌ലേർ (1821-2021)- കവിതകൾ, ഗദ്യകവിതകൾ, കത്തുകൾ, ലേഖനങ്ങൾ, ഡയറിക്കുറിപ്പുകൾ - വില 450 രൂ.
2. ബോർഹസ് - സ്വപ്നവ്യാഘ്രങ്ങൾ- മൂന്നു കഥാസമാഹാർങ്ങൾ ഒരുമിച്ച്, വില 350 രൂ.
3. ഷിംബോർസ്ക- അത്ഭുതങ്ങളുടെ മേള (കവിതകൾ), വില 150 രൂ.
4. ബ്രെഹ്റ്റ്- കവിതയുടെ ദുരിതകാലം (കവിതകൾ), വില 150 രൂ.
5. ഉലാവ് എച്ച്. ഹേഗ്- ഇലക്കുടിലുകളും മഞ്ഞുവീടുകളും (കവിതകൾ), വില 130 രൂ.
6. റിൽക്കെ- ഒരു യുവകവിക്കയച്ച കത്തുകൾ, വില 70 രൂ.
7. സാങ്തെക്സ്യുപെരി- ലിറ്റിൽ പ്രിൻസ് (നോവെല്ല), വില 140 രൂ.
8. മൂന്നു മുറിവുകൾ നൂറു കവിതകൾ- വില 150 രൂ.

ആകെ 1590 രൂ; ഇപ്പോൾ 1000രൂ. മാത്രം. 500 രൂപയ്ക്കു മേൽ 25% സൗജന്യം.
ഫോൺ/വാട്ട്സാപ്പ് 7356370521, ഗൂഗിൾ പേ 9446278252

2022, മാർച്ച് 14, തിങ്കളാഴ്‌ച

മഷാഡോ ജി അസിസ് - പാതിരാക്കുർബ്ബാന

 
വർഷങ്ങൾക്കു മുൻപ് ഒരു സ്ത്രീജനവുമായി ഞാൻ നടത്തിയ ഒരു സംഭാഷണം അതിന്റെ പൂർണമായ അർഥത്തിൽ മനസ്സിലാക്കാൻ എനിക്കിന്നേവരെ കഴിഞ്ഞിട്ടില്ല; അന്നെനിക്ക് പതിനേഴു വയസ്സായിരുന്നു, അവർക്ക് മുപ്പതും. ക്രിസതുമസ്സിന്റെ തലേ ദിവസം. അന്നു കുർബ്ബാനയ്ക്കു പോകാമെന്നും അതിനായി പാതിരാത്രിയിൽ ഞാൻ ചെന്നു വിളിക്കാമെന്നും അയൽവാസിയായ ഒരു കൂട്ടുകാരനുമായി ഞാൻ പറഞ്ഞുവച്ചിരുന്നു.

ഞാൻ താമസിച്ചിരുന്ന ഇരുനിലക്കെട്ടിടം നോട്ടറിയായ മെനെസിസിന്റേതായിരുന്നു; എന്റെ ഒരു ബന്ധുവായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ. കുറേ മാസങ്ങൾക്കു മുൻപ് ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്റെ രണ്ടാംഭാര്യ കൺസീസാവോയും അവരുടെ അമ്മയും വളരെ കാര്യമായിട്ടാൺ് എന്നെ സ്വീകരിച്ചത്. ഞാൻ മാംഗരറ്റിബായിൽ നിന്ന് റിയോവിൽ വന്നിരിക്കുന്നത് കോളേജിലേക്കുള്ള പ്രവേശനപരീക്ഷയ്ക്കു പഠിക്കാനായിട്ടാൺ്. ഞാൻ എന്റെ പുസതകങ്ങളുമായി ഒതുങ്ങിക്കൂടി. പരിചയക്കാർ അപൂർവം. ഇടയ്‌ക്കൊന്നു നടക്കാൻ പോകും. കുടുംബത്തിൽ അംഗസംഖ്യ കുറവായിരുന്നു: നോട്ടറി, ഭാര്യ, ഭാര്യയുടെ അമ്മ, പിന്നെ രണ്ടു വേലക്കാരികളും. പഴയ മട്ടിലുള്ള ഒരു കുടുംബം. രാത്രി പത്തു മണിയാകുന്നതോടെ സകലരും ഉറങ്ങാൻ കിടന്നിട്ടുണ്ടാവും; പത്തരയോടെ എല്ലാവരും ഉറക്കം പിടിക്കുകയും ചെയ്യും.

ഞാൻ അന്നേവരെ നാടകം കാണാൻ പോയിട്ടില്ല; താൻ നാടകത്തിനു പോവുകയാണെന്ന് മെനെസിസ് ഒന്നുരണ്ടു തവണ പറഞ്ഞുകേട്ടപ്പോൾ എന്നാൽ എന്നെയും കൂടി കൊണ്ടുപോവാൻ ഒരിക്കൽ ഞാൻ പറഞ്ഞു. അപ്പോഴൊക്കെ അയാളുടെ അമ്മായിയമ്മയുടെ മുഖം ഇരുളുകയും വേലക്കാരികൾ മുഖം പൊത്തി ചിരിക്കുകയും ചെയ്യും. മെനെസിസ് ഒന്നും മിണ്ടില്ല; ആൾ വേഷം മാറി പുറത്തേക്കു പോകും; പിറ്റേന്നു കാലത്താണു തിരിച്ചെത്തുക. പിന്നീടാൺ് എനിക്കു മനസ്സിലായത്, ഭർത്താവു മരിച്ച ഒരു സ്ത്രീയുമായി അയാൾക്ക് ഒരു രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നും, ആഴ്ചയിൽ ഒരിക്കൽ അവരെ കാണാൻ പോകാറുണ്ടെന്നും.  കൺസീസാവോ   ആദ്യമൊക്കെ വല്ലാതെ സങ്കടപ്പെട്ടു; പക്ഷേ കുറേക്കാലം കഴിഞ്ഞപ്പോൾ അവർ അതുമായി പൊരുത്തപ്പെട്ടു. അവർക്കതു ശീലമായി; ശീലം പിന്നെ വിധിയായി; ഒടുവിൽ ഭർത്താവിന്റെ ആ ഏർപ്പാടിൽ അവർ വലിയ അപരാധമൊന്നും കാണാതെയുമായി.

പാവം  കൺസീസാവോ! ആളുകൾ അവരെ പുണ്യവതി എന്നാൺ് വിളിച്ചിരുന്നത്; ആ വിളിപ്പേർ് അവർ അർഹിക്കുന്നതുമായിരുന്നു. അതെ, ഒരു പരാതിയും പറയാതെയാൺ് അവർ   തന്റെ  ഭർത്താവിന്റെ അവഗണ സഹിച്ചുപോന്നത്. വാസ്തവം പറഞ്ഞാൽ കണ്ണീരിന്റെയോ ചിരിയുടെയോ അതിരുകളിലേക്കു പോകാത്ത സമചിത്തതയുടേതായ ഒരു പ്രക്യതമായിരുന്നു അവരുടേത്. തിളപ്പിച്ചാറ്റിയ ഒരു മട്ട്. അവരുടെ മുഖം തന്നെ ഒരു മധ്യമമായിരുന്നു;  ഭംഗിയോ അഭംഗിയോ അതിൽ കണ്ടെത്താൻ പറ്റില്ല. ദയാലു എന്നു വിശേഷിപ്പിക്കപ്പെടുന്നതരം ഒരു വ്യക്തിയായിരുന്നു അവർ. അവർ ആരെക്കുറിച്ചും മോശമായി സംസാരിക്കാറില്ല, എല്ലാം അവർ ക്ഷമിച്ചും പോന്നു. വെറുക്കുന്നതെങ്ങനെയെന്ന് അവർക്കറിയില്ല, ഒരു വേള  സ്‌നേഹിക്കാനും അവർക്കറിയില്ലെന്നു വരാം.

ആ ക്രിസതുമസിന്റെ തലേരാത്രി (1861ലോ  1862ലോ  ആണ്) നോട്ടറി നാടകത്തിനു പോയിരിക്കുകയാൺ്. ഞാൻ മാംഗരറ്റിബായിലേക്കു മടങ്ങേണ്ടതായിരുന്നു; പക്ഷേ, ഒരു വലിയ നഗരത്തിലെ പാതിരാക്കുർബ്ബാന കാണാനുള്ള ആഗ്രഹത്താൽ ക്രിസതുമസ് വരെ ഞാൻ യാത്ര മാറ്റിവച്ചു. വീട്ടിലുള്ളവർ പതിവുപോലെ നേരത്തെ കിടപ്പായി. വേഷം മാറി, പുറപ്പെടാൻ തയ്യാറായി മുൻവശത്തെ മുറിയിലിരിക്കുകയാൺ് ഞാൻ. അവിടെയിരുന്നാൽ ആരെയും ഉണർത്താതെ പൂമുഖം വഴി എനിക്കു പുറത്തേക്കു പോകാം. വാതിലിനു മൂന്നു താക്കോലുകളുണ്ടായിരുന്നു: ഒന്ന് നോട്ടറിയുടെ കൈവശം, മറ്റൊന്ന് എന്റെ കൈയിൽ, മൂന്നാമത്തേത് വീട്ടിനുള്ളിലും.

'അല്ലാ നൊഗൈരാ, അത്രയും നേരം എന്തെടുക്കാൻ പോകുന്നു?'  കൺസീസാവോയുടെ അമ്മ ചോദിച്ചു.

'വായിച്ചുകൊണ്ടിരിക്കാമെന്നു കരുതി, ഇഗ്നാസിയാമ്മേ.'

മൂന്നു പടയാളികളുടെ ഒരു പഴയ വിവർത്തനം എന്റെ കൈവശമുണ്ടായിരുന്നു; കോമേഴ്‌സ് ജേർണലിൽ തുടർച്ചയായി വന്നതാണെന്നാണ് എന്റെ തോന്നൽ. ആ വീടുറങ്ങിക്കിടക്കുമ്പോൾ മുറിയുടെ നടുക്കുള്ള മേശക്കരികിൽ ഇരുപ്പു പിടിച്ച്, മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ, ഞാൻ ഒരിക്കൽക്കൂടി ഡാർട്ടാന്യൻ്റെ എല്ലരിച്ച മട്ടക്കുതിര മേലേറി സാഹസയാത്രക്കിറങ്ങി. അൽപനേരം കഴിഞ്ഞപ്പോഴേക്കും ഞാൻ അതിൽ പൂർണ്ണമായും ആമഗ്നനായി. കാത്തിരിക്കുമ്പോലെയല്ല, നിമിഷങ്ങൾ പറന്നുപോയി. മണി പതിനൊന്നടിക്കുന്നതു ഞാൻ കേട്ടു; പക്ഷെ ഞാൻ അതു ശ്രദ്ധിച്ചതുതന്നെയില്ല. എന്നാൽ അൽപനേരം കഴിഞ്ഞപ്പോൾ വീട്ടിനുള്ളിലുണ്ടായ ഒരു ശബ്ദം എന്നെ പുസ്തകത്തിൽ നിന്നുണർത്തി. ആരോ നടക്കുന്ന ശബ്ദം; ഞാൻ ഇരിക്കുന്ന മുറിയെ തീൻമുറിയുമായി ബന്ധിപ്പിക്കുന്ന ഹാളിൽ നിന്നാണതു വരുന്നത്. ഞാൻ തലയുയർത്തിനോക്കി.  കൺസീസാവോയുടെ രൂപം വാതിൽക്കൽ പ്രത്യക്ഷമാകുന്നതു ഞാൻ കണ്ടു.

'പോയില്ലേ?' അവർ ചോദിച്ചു.

'ഇല്ല, പോയില്ല; പാതിരാത്രിയായിട്ടില്ലല്ലോ.'

'എന്തൊരു ക്ഷമ!'

കിടപ്പുമുറിയിൽ ധരിക്കുന്ന വള്ളിച്ചെരുപ്പുമിട്ട്  കൺസീസാവോ   മുറിയിലേക്കു കയറിവന്നു. അരയിൽ അയച്ചുകെട്ടിയ ഒരു വെളുത്ത ഗൗൺ ആൺ് അവർ ധരിച്ചിരിക്കുന്നത്. അവരുടെ മെലിച്ചിലാവട്ടെ, ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന നോവലിന്റെ പ്രക്യതിയുമായി ചേർന്നുപോകുന്ന ഒരു കാൽപനികരൂപത്തെ ദ്യോതിപ്പിക്കാൻ പോന്നതുമായി. ഞാൻ പുസതകം അടച്ചു. അവർ എനിക്കെതിരെ സോഫക്കരികിലുള്ള കസേരയിൽ ചെന്നിരുന്നു. ഞാൻ കാരണം ഉറക്കം നഷ്ടപ്പെട്ടതാണോയെന്ന എന്റെ ചോദ്യത്തിൻ് അവർ പെട്ടെന്ന് ഇങ്ങനെ പറഞ്ഞു;

'ഓ അല്ല, ഞാൻ അല്ലാതെതന്നെ ഉണർന്നതാൺ്.'

അവരുടെ മുഖത്തു നോക്കിയപ്പോൾ ആ പറഞ്ഞതു സത്യമാണോയെന്ന് എനിക്കു സംശയമായി. അൽപം മുമ്പ് ഉറക്കമുണർന്ന ഒരാളുടെ കണ്ണുകളായിരുന്നില്ല അവ. അതേസമയം അവർ നുണ പറഞ്ഞു എന്നൊരു ചിന്ത മനസ്സിൽ വന്നത് ഞാൻ അപ്പോൾത്തന്നെ നിഷ്‌കാസനം ചെയ്തുകളയുകയും  ചെയ്തു  . ഞാൻ കാരണം അവരുടെ ഉറക്കം നഷ്ടപ്പെട്ടതാവാമെന്നും, എന്നാൽ എനിക്കു പ്രയാസം തോന്നേണ്ടെന്നു കരുതി അവർ ഒരു നുണ പറഞ്ഞതായിരിക്കാമെന്നുമുള്ള സാധ്യത എനിക്കപ്പോൾ മനസ്സിലേക്കു വന്നില്ല. അവരുടെ സ്വഭാവഗുണത്തെക്കുറിച്ച് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ.

'ഇനി അധികനേരം ഇല്ലെന്നു തോന്നുന്നു,' ഞാൻ പറഞ്ഞു.

'കൂട്ടുകാരൻ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുക, ഒന്നാന്തരം ക്ഷമ വേണം! അതും ഒറ്റയ്ക്കിരിക്കാൻ! പ്രേതങ്ങളെ പേടിയില്ലേ? എന്നെ കാണുമ്പോൾ ഞെട്ടിപ്പോകുമെന്നാൺ് ഞാൻ കരുതിയത്.'

'ആരോ നടക്കുന്നതു കേട്ടപ്പോൾ ഞാനൊന്നതിശയിച്ചു. പക്ഷേ അതു ചേച്ചിയാണെന്നു ഞാൻ കണ്ടല്ലോ.'

'എന്താ വായിക്കുന്നത്? പറയരുത്, എന്റെ ഊഹം ശരിയാണോയെന്നു നോക്കട്ടെ: മൂന്നു പടയാളികൾ.'

'അതെ, ശരി തന്നെ. രസകരമായ പുസതകം.'

'നോവലുകൾ ഇഷ്ടമാണോ?'

'അതെ.'

'ഇഷ്ടകാമുകി വായിച്ചിട്ടുണ്ടോ'

'മാസേദോ എഴുതിയതോ? അതു മാംഗരറ്റിബായിലെ വീട്ടിലുണ്ട്.'

'എനിക്കു നോവൽ വളരെ ഇഷ്ടമാൺ്; പക്ഷേ വായിക്കാൻ എവിടെ സമയം. ഏതൊക്കെ വായിച്ചിട്ടുണ്ട്?'

ഞാൻ ചിലതിന്റെയൊക്കെ പേരു പറയാൻ തുടങ്ങി. കസേരയിൽ തല ചായ്ച്, പാതിയടഞ്ഞ  കൺപോളകൾക്കിടയിലൂടെ എന്നെ നോക്കിക്കൊണ്ട്  കൺസീസാവോ   കേട്ടുകൊണ്ടിരുന്നു. ഇടയ്ക്കിടെ അവർ നാവു കൊണ്ട് ചുണ്ടു നനച്ചിരുന്നു. ഞാൻ പറഞ്ഞുനിർത്തിയപ്പോൾ അവർ ഒന്നും മിണ്ടിയില്ല. അങ്ങനെ ചില നിമിഷങ്ങൾ കഴിഞ്ഞു. പിന്നെ അവർ തലയുയർത്തി; എന്നിട്ട് കസേരക്കൈയിൽ കൈമുട്ടുകളമർത്തി, വിരലുകൾ കോർത്ത് അതിന്മേൽ താടി വച്ച് അവർ ഇരുന്നു; ഇതൊക്കെച്ചെയ്യുമ്പോഴും അവരുടെ ആ വലിയ തീക്ഷ്ണമായ ദ്യഷ്ടികൾ എന്റെ മേൽത്തന്നെയായിരുന്നു.

'അവർക്കു ബോറടിച്ചുകാണും,' ഞാൻ മനസ്സിൽ പറഞ്ഞു. എന്നിട്ടുറക്കെ: ' കൺസീസാവോ  ചേച്ചീ, നേരമൊരുപാടായെന്നു തോന്നുന്നു, ഞാൻ...'

'ഏയ്, അത്രയൊന്നുമായിട്ടില്ല. ഞാൻ ഇപ്പോൾത്തന്നെ ക്ലോക്കിൽ നോക്കിയിരുന്നു; പതിനൊന്നരയായിട്ടേയുള്ളു. ഇനിയും സമയമുണ്ട്. രാത്രിയിൽ ഉറക്കമിളച്ചാൽ പിറ്റേന്നു പകൽ ഉറങ്ങാതിരിക്കാൻ പറ്റുമോ?'

'ഒരു തവണ അങ്ങനെയുണ്ടായി.'

'എനിക്കു പറ്റില്ല. ഉറക്കമിളച്ചാൽ പിറ്റേന്നു പകൽ അരമണിക്കൂറെങ്കിൽ അരമണിക്കൂർ ഒന്നു മയങ്ങിയേ പറ്റൂ. എനിക്കു പിന്നെ പ്രായവുമായില്ലേ?'

'ഓ, അങ്ങനെയൊന്നും പറയാതെ  കൺസീസാവോ  ചേച്ചി!'

എന്റെ ആവേശത്തോടെയുള്ള പറച്ചിൽ കേട്ട് അവർക്കു ചിരി വന്നു. സാധാരണഗതിയിൽ അവരുടെ ചേഷ്ടകൾക്ക് പതിഞ്ഞൊരു താളമാൺ്, മനസ്സാകട്ടെ ഇളക്കമില്ലാത്തതും. ഇപ്പോൾ പക്ഷേ അവർ പെട്ടെന്നെഴുന്നേറ്റ് മുറിയുടെ മറ്റേ ഭാഗത്തേക്കു നടന്നു; എന്നിട്ട് ശാലീനമായ ഒരു ഒതുക്കമില്ലായ്മയോടെ ജനാലയ്ക്കും ഭർത്താവിന്റെ മുറിയുടെ വാതിലിനുമിടയ്ക്കായി ഉലാത്താൻ തുടങ്ങി. മെലിഞ്ഞിട്ടാണെങ്കിലും പൊതുവേ അവരുടെ നടത്ത സ്ഥൂലിച്ചവരെപ്പോലെ ഒന്നുലഞ്ഞിട്ടായിരുന്നു. മുമ്പൊരിക്കലും അതെനിക്ക് ഇത്ര ശക്തമായി മനസ്സിൽ തട്ടിയിട്ടില്ല. ഒരു കർട്ടൻ ഒന്നു നോക്കാനോ മേശപ്പുറത്തിരിക്കുന്ന ചില വസതുക്കൾ ശരിക്കു വയ്ക്കുന്നതിനോ ആയി അവർ ഇടയ്ക്കിടെ നിൽക്കും. ഒടുവിൽ അവർ നടത്തം നിർത്തി എനിക്കു നേരേ എതിരേ വന്നുനിന്നു; ഞങ്ങൾക്കിടയിൽ ആ മേശ. അവരുടെ ചിന്തയുടെ പരിധി വളരെ ഇടുങ്ങിയതായിരുന്നുവെന്നു വ്യക്തം: ഞാൻ പുറത്തേക്കിറങ്ങാനുള്ള വേഷത്തിൽ, ഉറക്കമിളച്ചിരിക്കുന്നതും കണ്ടു താൻ അത്ഭുതപ്പെട്ടുപോയി എന്നു അവർ വീണ്ടും പറഞ്ഞു;. മറുപടിയായി അവർക്കറിയാവുന്ന അതേ സംഗതി ഞാൻ ആവർത്തിച്ചു: ഞാൻ ഇതേ വരെ നഗരങ്ങളിലെ പാതിരാക്കുർബ്ബാന കണ്ടിട്ടില്ലെന്നും ഇങ്ങനെയൊരവസരം കിട്ടിയതു ഞാൻ നഷ്ടപ്പെടുത്തുന്നില്ലെന്നും.

'അതു നാട്ടിലെപ്പോലെതന്നെയേയുള്ളു ഇവിടെയും. കുർബ്ബാനകളൊക്കെ ഒരുപോലെയാൺ്.'

'ആവാം. പക്ഷേ പട്ടണത്തിലാവുമ്പോൾ പകിട്ടു കൂടും, ധാരാളം ആളുമുണ്ടാവും വിശുദ്ധയോഹന്നാന്റെയോ അന്തോണീസ് പുണ്യവാളന്റെയോ പെരുന്നാളിനെക്കുറിച്ചൊന്നും എനിക്കറിയില്ല.'

പതുക്കെപ്പതുക്കെ അവർ മുന്നിലേക്കു ചാഞ്ഞു നിൽപ്പായിരുന്നു; മേശയുടെ മാർബിൾ പ്രതലത്തിൽ കൈമുട്ടുകൾ കുത്തി, കൈത്തലത്തിൽ മുഖം വച്ചു നിൽക്കുകയായിരുന്നു അവർ. കുടുക്കിടാത്ത ഗൗണിന്റെ കൈകൾ വീണുകിടക്കുകയായിരുന്നു; ഞാൻ അവരുടെ കൈത്തണ്ടകൾ കണ്ടു; നന്നായി വെളുത്ത്, കരുതിയ പോലെ അത്ര മെലിയാതെ. ഇതിനു മുമ്പും, അപൂർവമായിട്ടെങ്കിലും ഞാൻ അവരുടെ കൈകൾ കണ്ടിട്ടുണ്ട്; പക്ഷേ ഇപ്പോഴത്തെപ്പോലെ അവയെന്റെ മനസ്സിൽ തട്ടിയിട്ടില്ല. നീലനിറത്തിൽ ഞരമ്പുകളോടിയിരിക്കുന്നത് ആ മങ്ങിയ വെളിച്ചത്തിലും ഞാൻ വ്യക്തമാായി കണ്ടു. പുസതകത്തെക്കാളേറെ എന്നെ ഉണർത്തിയിരുത്തിയത് കൺസീസാവോയുടെ സാന്നിധ്യമാണെന്നു പറയാം. നാട്ടിലെയും പട്ടണത്തിലെയും പെരുന്നാളുകളെക്കുറിച്ചും പിന്നെ വായിൽ വന്നതിനെക്കുറിച്ചുമൊക്കെ ഞാൻ വാതോരാതെ സംസാരിച്ചു. ഒരു വിഷയത്തിൽ നിന്നു മറ്റൊരു വിഷയത്തിലേക്കു ഞാൻ ചാടിച്ചാടിപ്പോയി; ചില നേരത്ത് ഒരിക്കൽ പറഞ്ഞ കാര്യം തന്നെ വീണ്ടും പറഞ്ഞു. അവരെ ചിരിപ്പിക്കാനായി ഞാൻ ചിരിച്ചു: ചിരിക്കുമ്പോൾ അവരുടെ വെളുത്തുതിളങ്ങുന്ന നിരയൊത്ത പല്ലുകൾ കാണാനായി മാത്രം. അവരുടെ കണ്ണുകൾ ശരിക്കും കറുത്തതെന്നു പറയാനാവില്ലെങ്കിലും ഇരുണ്ടവയായിരുന്നു; നേർത്ത്, അൽപം വളഞ്ഞ നാസികയാവട്ടെ, അവരുടെ മുഖത്തിൻ് ചോദ്യം ചെയ്യുന്ന ഒരു ഭാവം നൽകുന്നുമുണ്ട്. ഞാൻ ഒച്ച ഒന്നു പൊന്തിച്ചാൽ അവർ ഉടനെ എന്നെ താക്കീതു ചെയ്യും.

'പതുക്കെ! മമ്മാ ഉണരും.'

അവർ ആ നിൽപ്പിൽ നിന്നിളകിയില്ല; അതെന്നെ ആഹ്ലാദത്തിലാഴ്ത്തി; അത്രയടുത്തായിരുന്നു ഞങ്ങളുടെ മുഖങ്ങൾ. പരസ്പരം കേൾക്കാൻ ശബ്ദമുയർത്തേണ്ട ആവശ്യമില്ലായിരുന്നു എന്നതാണു വാസതവം. ഞങ്ങൾ ഒച്ച താഴ്ത്തി സംസാരിച്ചു; അവരെക്കാളേറെ ഞാൻ; കാരണം എനിക്കാൺ് കൂടുതൽ പറയാനുണ്ടായിരുന്നത്. ചില നേരത്ത് അവരുടെ മുഖം ഗൗരവത്തിലാകും; വളരെ ഗൗരവത്തിൽ, നെറ്റിയിൽ ചുളിവു വീഴ്ത്തിക്കൊണ്ട്. അൽപ നേരം കഴിഞ്ഞപ്പോൾ അവർ ക്ഷീണത്തോടെ നിൽപ്പിന്റെ സ്ഥാനവും രീതിയും മാറ്റി. അവർ മേശ കറങ്ങിവന്ന് സോഫയിലിരുന്നു. ഞാൻ തല തിരിച്ചപ്പോൾ അവരുടെ വള്ളിച്ചെരുപ്പിന്റെ അഗ്രങ്ങൾ കണ്ണിൽപ്പെട്ടു; പക്ഷേ അവർ ഇരിക്കാനെടുത്ത അൽപനേരത്തേക്കു മാത്രം: നല്ല ഇറക്കമുണ്ടായിരുന്ന അവരുടെ ഗൗൺ പെട്ടെന്നുതന്നെ അവ മറച്ചുകളഞ്ഞു. അവയ്ക്കു കറുപ്പുനിറമായിരുന്നുവെന്നു ഞാൻ ഓർക്കുന്നു.  കൺസീസാവോ   വളരെ ഒച്ച താഴ്ത്തി ഇങ്ങനെ പറഞ്ഞു:

'മമ്മായുടെ മുറി കുറേ ദൂരെയാൺ്, പക്ഷെ അവർക്ക് ഉറക്കം കുറവാൺ്. ഇപ്പോൾ ഉണർന്നാൽ, പാവം, പിന്നെ ഉറക്കം പിടിക്കാൻ ഒരുപാടു സമയമെടുക്കും.'

'ഞാനും അങ്ങനെയാൺ്.'

'എന്താ?' ശരിക്കു കേൾക്കാൻ വേണ്ടി മുന്നോട്ടു ചാഞ്ഞുകൊണ്ട് അവർ ചോദിച്ചു.

സോഫയുടെ തൊട്ടടുത്തുള്ള കസേരയിലേക്കു മാറിയിരുന്നുകൊണ്ട് ഞാൻ നേരത്തേ പറഞ്ഞതാവർത്തിച്ചു. അങ്ങനെയൊരു യാദ്യച്ഛികതയെക്കുറിച്ചോർത്തപ്പോൾ അവർക്കു ചിരിവന്നു: കാരണം അവർക്കും ഉറക്കം കുറവാൺ്, നമുക്കെല്ലാം ഉറക്കം കുറവാൺ്.
'ഞാനും മമ്മായെപ്പോലെതന്നെയാൺ്: ഉണർന്നുപോയാൽപ്പിന്നെ ഉറക്കം വരില്ല. ഞാൻ കട്ടിലിൽ കിടന്നുരുളും, എഴുന്നേറ്റിരിക്കും, മെഴുകുതിരി കത്തിച്ചുവയ്ക്കും, അങ്ങോട്ടുമിങ്ങോട്ടും നടക്കും, വീണ്ടും ചെന്നുകിടക്കും; എന്നിട്ടെന്താ, ഒരു ഫലവുമില്ല.'

'ഇന്നത്തെ രാത്രി പോലെ.'

'അല്ലല്ല,' അവർ തിടുക്കത്തിൽ പറഞ്ഞു. എനിക്കവരുടെ ആ നിഷേധം മനസ്സിലായില്ല; അവർക്കുതന്നെ അതു മനസ്സിലായിട്ടുണ്ടോയെന്നും എനിക്കു സംശയം തോന്നി. അവർ ബൽറ്റിന്റെ തുമ്പുകളെടുത്ത് തന്റെ കാൽമുട്ടുകളിൽ തട്ടിക്കൊണ്ടിരുന്നു, കാലിന്മേൽ കാലു കയറ്റിവച്ചിരിക്കുന്നതിനാൽ വലതുകാൽമുട്ടിൽ എന്നു വേണം പറയാൻ. പിന്നെ അവർ സ്വപ്നങ്ങളെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. താൻ ജീവിതത്തിൽ ആകെക്കൂടി ഒരൊറ്റ പേടിസ്വപ്നമേ കണ്ടിട്ടുള്ളുവെന്ന് അവർ പറഞ്ഞു; അത് അവരുടെ കുട്ടിക്കാലത്തായിരുന്നു. ഞാൻ പേടിസ്വപ്നങ്ങൾ കണ്ടിട്ടുണ്ടോയെന്ന് അവർക്കറിയണം. ഞങ്ങളുടെ സംസാരം അങ്ങനെ വീണ്ടും പടർന്നുകേറി; മന്ദതാളത്തിൽ, നിറുത്തില്ലാതെ അതു നീണ്ടു; കുർബ്ബാനയും അതിന്റെ നേരവുമൊക്കെ എന്റെ മനസ്സിൽ നിന്നേ പോയി. ഞാൻ ഒരു വിവരണമോ വിശദീകരണമോ പറഞ്ഞവസാനിപ്പിക്കേണ്ട താമസം, അവർ എന്തെങ്കിലും ചോദ്യമെടുത്തിടും, അല്ലെങ്കിൽ പുതിയൊരു വിഷയമെടുത്തിടും; ഞാൻ അതിൽപ്പിടിച്ച് വീണ്ടും സംഭാഷണം തുടങ്ങും. ഇടയ്ക്കിടെ അവർ എന്നെ താക്കീതു ചെയ്യും:

'പതുക്കെ, പതുക്കെ.'

ചില സമയത്ത് ഇരുവരും മിണ്ടാതെയാവും. അവർ ഉറക്കത്തിൽ വീണോയെന്ന് രണ്ടു തവണ ഞാൻ സംശയിച്ചുപോയി. പക്ഷേ അവരുടെ കണ്ണുകൾ ഒരു നിമിഷം ഒന്നടഞ്ഞിട്ട് പെട്ടെന്നു തന്നെ വീണ്ടും തുറന്നു: അവയിൽ ഉറക്കച്ചടവോ ക്ഷീണമോ ഒന്നും കണ്ടില്ല;.നല്ല കാഴ്ച കിട്ടാൻ വേണ്ടി അവർ കണ്ണുകൾ ഒന്നടച്ചുതുറന്നപോലെയായിരുന്നു. അങ്ങനെയൊരു സന്ദർഭത്തിലായിരിക്കണം, ഞാൻ അവരിൽത്തന്നെ മുഴുകിയിരിക്കുകയാണെന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടപോലെ എനിക്കു തോന്നി; അവർ വീണ്ടും കണ്ണുകൾ അടച്ചതായും ഞാൻ ഓർക്കുന്നു -തിടുക്കത്തിലോ സാവധാനത്തിലോയെന്ന് എനിക്ക് ഓർമ്മ വരുന്നില്ല. ആ രാത്രിയെക്കുറിച്ചുള്ള എന്റെ ചില ഓർമ്മകൾ അപൂർണമോ അവ്യക്തമോ ആയിപ്പോകുന്നു. എനിക്കെല്ലാം കൂടിക്കുഴഞ്ഞുപോകുന്നു, ചില ഓർമ്മകൾ പരസ്പരവിരുദ്ധവുമായിപ്പോകുന്നു. ഒരു കാര്യം വളരെ വിശദമായി എന്റെ ഓർമ്മയിലുള്ളതിതാൺ്: അത്രയും നേരം എനിക്കു കൂട്ടിരുന്ന (അതിൽക്കവിഞ്ഞൊന്നുമില്ല) അവർ പെട്ടെന്നൊരു നിമിഷം സുന്ദരിയായി മാറി, വളരെ സുന്ദരിയായി മാറി. കൈകൾ മാറത്തു പിണച്ചുവച്ച് അവർ എഴുന്നേറ്റുനിന്നു. അവരോടുള്ള ബഹുമാനം കാരണം ഞാനും എഴുന്നേൽക്കാൻ തുനിഞ്ഞു; വേണ്ടെന്ന അർഥത്തിൽ അവർ ഒരു കൈ എന്റെ മേൽ വച്ചു; ഞാൻ അങ്ങനെതന്നെ ഇരുന്നു. അവർ എന്തോ പറയാൻ പോവുകയാണെന്ന് എനിക്കു തോന്നിയെങ്കിലും അവർ കുളിരു പിടിച്ചപോലെ ഒന്നു വിറ കൊള്ളുന്നതാണു ഞാൻ കണ്ടത്; പിന്നെ അവർ തിരിഞ്ഞു നടന്ന് ഞാൻ നേരത്തേ വായിച്ചുകൊണ്ടിരുന്ന കസേരയിൽ ചെന്നിരുന്നു. സോഫയ്ക്കു മുകളിലുള്ള കണ്ണാടിയിലേക്ക് ഒന്നു കണ്ണോടിച്ച ശേഷം അവർ ഭിത്തിയിൽ കിടക്കുന്ന രണ്ടു ചിത്രങ്ങളെക്കുറിച്ചു പറയാൻ തുടങ്ങി.

'ആ പടങ്ങൾ പഴകിത്തുടങ്ങി. പുതിയതു വാങ്ങാൻ ഞാൻ ചിക്വിഞോയോടു പറഞ്ഞിട്ടുണ്ട്.'

ചിക്വിഞോ അവരുടെ ഭർത്താവിന്റെ ചെല്ലപ്പേരായിരുന്നു. ആ മനുഷ്യന്റെ പ്രധാനതാൽപര്യമെന്താണെന്നു വിളിച്ചോതുന്നവയായിരുന്നു ആ ചിത്രങ്ങൾ. ക്ലിയോപാട്രയുടെ പടമായിരുന്നു ഒന്ന്; മറ്റേതിന്റെ വിഷയമെന്തായിരുന്നുവെന്ന് എനിക്കു നല്ല ഓർമ്മ വരുന്നില്ല; പക്ഷേ അതിലും സ്ത്രീകളുണ്ടായിരുന്നു. രണ്ടും ക്ഷുദ്രമായിരുന്നു; അവ ഭംഗിയില്ലാത്തവയുമാണെന്ന് അന്നെനിക്കു മനസ്സിലായിരുന്നില്ല.

'കാണാൻ നല്ല ഭംഗിയുണ്ട്' ഞാൻ പറഞ്ഞു.

'ശരിയാൺ്, പക്ഷേ അവയിൽ പാടു വീണിരിക്കുന്നു. പിന്നെ, ഉള്ളതു പറയാമല്ലോ, പുണ്യവാളന്മാരുടെ പടങ്ങളാണെനിക്കിഷ്ടം. ഇതൊക്കെ കല്യാണം കഴിക്കാത്ത ചെറുപ്പക്കാരുടെ മുറികളിലോ അല്ലെങ്കിൽ ബാർബർ ഷാപ്പിലോ വയ്ക്കാൻ കൊള്ളാം.'

'ബാർബർ ഷാപ്പ്! നിങ്ങൾ അവിടെ പോയിട്ടുണ്ടെന്നു ഞാൻ...'

'അവിടെ വരുന്നവർ എന്തിനെക്കുറിച്ചാണു സംസാരിക്കുകയെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു- പെണ്ണുങ്ങൾ, പ്രേമങ്ങൾ. കടക്കാരൻ അതിനു പറ്റിയ ചിത്രങ്ങൾ വച്ച് അവരെ പ്രീതിപ്പെ ടുത്താനും നോക്കും. പക്ഷേ അത്തരം ചിത്രങ്ങൾ വീട്ടിൽ വയ്ക്കാൻ പറ്റിയതല്ലെന്നാൺ് എനിക്കു തോന്നുന്നത്. ഞാൻ എന്റെ തോന്നലാണേ പറഞ്ഞത്; ഇങ്ങനെ കുറേ വിചിത്രമായ തോന്നലുകൾ എന്റെ തലക്കുള്ളിലുണ്ട്. എന്തായാലും എനിക്കവ അത്ര പിടുത്തമല്ല. എന്റെ കൈയ്യിൽ ഒരു അമലോത്ഭവമാതാവുണ്ട്. എന്തു ഭംഗിയാണെന്നോ. പക്ഷേ പ്രതിമയായതു കാരണം ഭിത്തിയിൽ തൂക്കിയിടാൻ പറ്റില്ല; ഇവിടെ അതു വയ്ക്കാനും എനിക്കു താൽപര്യമില്ല. ഞാൻ അതെന്റെ പൂജാമുറിയിൽ വച്ചിരിക്കുകയാൺ്.'

പൂജാമുറിയുടെ കാര്യം പറഞ്ഞപ്പോഴാൺ് എനിക്ക് കുർബ്ബാനയുടെ ഓർമ്മ വരുന്നത്. പോകേണ്ട സമയമായെന്ന് ഇപ്പോൾ പറഞ്ഞാലോയെന്ന് ഞാൻ ഓർത്തതും അങ്ങനെ പറയാനോങ്ങിയതുമാൺ്. ഞാൻ വായ തുറന്നുവെന്നുതന്നെ എനിക്കു തോന്നുന്നു; പക്ഷേ ഞാൻ മിണ്ടിയില്ല; അവർ പറയുന്നത് എനിക്കു കേട്ടുകൊണ്ടിരിക്കണം; മധുരവും മുഗ്ധവും ശാന്തവുമായ ആ ശബ്ദം ഒരു ലഹരിമരുന്നു പോലെ എന്റെ ആത്മാവിനെ മയക്കുകയായിരുന്നു. കുട്ടിയായിരിക്കുമ്പോഴും അതിൽപ്പിന്നെ മുതിർന്നപ്പോഴുമുള്ള തന്റെ ദൈവഭക്തിയെക്കുറിച്ച് അവർ പറഞ്ഞു. പിന്നെയവർ പറഞ്ഞത് നൃത്തങ്ങളെക്കുറിച്ചും സവാരികളെക്കുറിച്ചും പക്വിറ്റാ ദ്വീപിലേക്കുള്ള യാത്രകളെക്കുറിച്ചുമാൺ്: എല്ലാം കൂടിക്കുഴഞ്ഞ്, ഒരു വിരാമമില്ലാതെ. ഭൂതകാലത്തെക്കുറിച്ചു പറഞ്ഞു മടുത്തപ്പോൾ അവർ പിന്നെ വർത്തമാനകാലത്തെക്കുറിച്ചായി സംസാരം: വീട്ടുകാര്യങ്ങളെക്കുറിച്ച്, കുടുംബപ്രാരബ്ധങ്ങളെക്കുറിച്ച്; കല്യാണത്തിനു മുമ്പ് അവരെ പറഞ്ഞുപേടിപ്പിച്ചിരുന്നതൊക്കെ അനുഭവത്തിൽ അവർക്കു സഹിക്കാവുന്നവയായിരുന്നു. അവർ അതു സൂചിപ്പിച്ചില്ലെങ്കിലും, കല്യാണം കഴിക്കുമ്പോൾ അവർക്ക് ഇരുപത്തേഴു വയസ്സായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു.
അവർ ആ ഇരുപ്പിൽ നിന്നിളകിയില്ല. അവരുടെ കണ്ണുകൾ ചുരുങ്ങിപ്പോയപോലെ തോന്നി; അവർ ഭിത്തികളിലേക്ക് അലസമായി കണ്ണോടിച്ചു.

'ഈ വാൾപേപ്പർ നമുക്കു മാറ്റണം,' തന്നോടുതന്നെ സംസാരിക്കുന്നതുപോലെ അവർ പറഞ്ഞു.

ഞാനും അതിനോടു യോജിച്ചു; അതു പക്ഷേ എന്നെ ബാധിച്ച ആ കാന്തികവലയത്തെ, അല്ലെങ്കിൽ എന്റെ നാവു കെട്ടുകയും എന്റെ പഞ്ചേന്ദ്രിയങ്ങളെയും ജഡമാക്കുകയും ചെയ്ത ഒന്നിനെ നിങ്ങൾ എന്തു വിളിക്കുമോ അതിനെ, കുടഞ്ഞുകളയാനുള്ള ഒരു ശ്രമമായിരുന്നു. സംഭാഷണം നിർത്താനും ഒപ്പം നിർത്താതിരിക്കാനും എനിക്കു തോന്നി. അവരിൽ നിന്നു കണ്ണു പറിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു; മര്യാദയോർത്ത് ഞാൻ അതു ചെയ്യുകയും ചെയതു; പക്ഷേ അവരെ നോക്കിയിരുന്ന് എനിക്കു മടുത്തോയെന്ന് അവർക്ക് തോന്നിയാലോ എന്നു ഭയന്ന്, പരമാർത്ഥം അതല്ലെങ്കിലും, ഞാൻ വീണ്ടും അവരെ നോക്കിയിരുപ്പായി. സംഭാഷണം ക്രമേണ നിലയ്ക്കുകയായിരുന്നു. തെരുവിൽ ഒരനക്കവുമില്ല.

ഞങ്ങൾ സംസാരം നിർത്തി; കുറേ നേരത്തേക്ക് (എത്ര നേരത്തേക്കെന്ന് എനിക്കറിയില്ല) ഞങ്ങൾ ഒന്നും മിണ്ടിയില്ല. മുറിക്കുള്ളിലെവിടെയോ ഒരെലി കരളുന്നതു മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളു; അതാൺ് എന്നെ ബാധിച്ച മയക്കത്തിൽ നിന്ന് എന്നെ തട്ടിയുണർത്തിയതും. അതിനെക്കുറിച്ചു സംസാരിക്കണമെന്നെനിക്കുണ്ടായിരുന്നുവെങ്കിലും എങ്ങനെ തുടങ്ങണമെന്ന്  എനിക്കു പിടിയുണ്ടായില്ല. കൺസീചാവോ മറ്റേതോ ലോകത്താണെന്നു തോന്നി. പെട്ടെന്ന് ജനാലയിൽ ആരോ തട്ടുന്നതും കൂടെ ഒരൊച്ചവയ്പ്പും ഞാൻ കേട്ടു.

'പാതിരാക്കുർബ്ബാന! പാതിരാക്കുർബ്ബാന!'

'തൻറെ ചങ്ങാതിയാൺ്,' എഴുന്നേറ്റുകൊണ്ട് അവർ പറഞ്ഞു. 'നല്ല തമാശ. അങ്ങോട്ടു ചെന്നുണർത്തേണ്ടയാളെ ഇങ്ങോട്ടു വരുത്തേണ്ടിവന്നല്ലോ. വേഗമിറങ്ങിക്കോ, വൈകും. പിന്നെക്കാണാം.'

'സമയമായോ?'

'പിന്നേ.'

'പാതിരാക്കുർബ്ബാന!' ജനാലയിലിടിച്ചുകൊണ്ട് പുറത്തു നിന്നു വീണ്ടും ഒച്ചയുണ്ടായി.

'വേഗം,വേഗം, അയാൾ കാത്തുനിൽക്കുകയാൺ്. ഞാൻ കാരണമാൺ് വൈകിയത്. എന്നാൽ ശരി, നാളെ കാണാം.'

എന്നിട്ടവർ ആ ചാഞുലഞ്ഞ നടത്തയോടെ പതുക്കെ ഹാളിലൂടെ നടന്നുപോയി. ഞാൻ തെരുവിലേക്കിറങ്ങി കൂട്ടുകാരനോടൊപ്പം പള്ളിയിലേക്കു നടന്നു. കുർബ്ബാനയ്ക്കിടയിൽ എനിക്കും വികാരിയച്ചനുമിടയിൽ  കൺസീസാവോയുടെ രൂപം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു; അതിനു വേണമെങ്കിൽ എന്റെ പതിനേഴു വയസ്സ് പ്രായത്തെ പഴി പറഞ്ഞോളൂ. അടുത്ത ദിവസം കാലത്ത് കാപ്പി കുടിക്കാനിരിക്കുമ്പോൾ പാതിരാക്കുർബ്ബാനയെക്കുറിച്ചും പള്ളിയിൽ വന്ന ജനങ്ങളെക്കുറിച്ചും ഞാൻ പറഞ്ഞു; അതിലൊന്നും പക്ഷേ,  കൺസീസാവോയ്ക്ക് ഒരു താൽപര്യവും കണ്ടില്ല. പകലാവട്ടെ, അവരുടെ പെരുമാറ്റം പഴയപോലെ സൗമ്യവും ഊഷ്മളവുമായിരുന്നു; തലേ രാത്രിയിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന യാതൊന്നും അവരിൽ നിന്നുണ്ടായതുമില്ല.

കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ മാംഗരറ്റിബായിലേക്കു പോയി. മാർച്ചിൽ റിയോവിൽ മടങ്ങിയെത്തിയപ്പോൾ നോട്ടറി സന്നി പിടിച്ചു മരിച്ചുപോയതായി ഞാൻ അറിഞ്ഞു.  കൺസീസാവോ  എൻഷിഞ്ഞോ നൊവോയിലാണു താമസം; പക്ഷേ ഞാൻ അവരെ പോയിക്കാണുകയോ, പിന്നീടെവിടെയെങ്കിലും വച്ച് അവരെ കണ്ടുമുട്ടുകയോ ചെയതില്ല. അവർ തന്റെ ഭർത്താവിൻ്റെ ക്ലർക്കിനെ വിവാഹം കഴിച്ചതായി പിന്നീടു ഞാൻ അറിഞ്ഞു.
*