2024, ജനുവരി 21, ഞായറാഴ്‌ച

ബൽസാക്ക് -നുണഞ്ഞിറക്കാൻ ഒരു ചുംബനം

 


 

ബൽസാക്ക്(1799-1850)- ഇരുപതു കൊല്ലം കൊണ്ടെഴുതിയ ‘ഹ്യൂമൻ കോമഡി’ എന്ന റിയലിസ്റ്റ് മാസ്റ്റർപീസിലൂടെ ലോകത്തെ ഏറ്റവും മഹാന്മാരായ നോവലിസ്റ്റുകളിൽ ഒരാളായി മാറിയ ഫ്രഞ്ചു സാഹിത്യകാരൻ . 1833ൽ അദ്ദേഹം കൌണ്ടസ് എവെലിന ഹൻസ്കയുമായി കത്തുകളിലൂടെ പരിചയപ്പെട്ടു; തന്നെക്കാൾ ഇരുപതു വയസ്സ് പ്രായം കൂടിയ ഒരു പോളിഷ് ജന്മിയുടെ ഭാര്യയായിരുന്നു അവർ. അവർ തമ്മിലുള്ള കത്തിടപാട് പതിനേഴു കൊല്ലം നീണ്ടുനിന്നു. 1841ൽ എവെലിനയുടെ ഭർത്താവ് മരിച്ചതില്പിന്നെ അവർ യൂറോപ്പു മുഴുവൻ യാത്രയിലായിരുന്നു. ഒടുവിൽ 1850 മാർച്ച് 15ന്‌ അവർ വിവാഹിതരായി; അതേ വർഷം ആഗസ്റ്റ് 19ന്‌ ബൽസാക്ക് മരിക്കുകയും ചെയ്തു.

 

ഹാ! സുന്ദരസ്വപ്നങ്ങൾ സ്വപ്നം കണ്ടും ആലസ്യത്തോടെ, ഹർഷോന്മാദത്തോടെ എന്റെ ചിന്തകൾ നിന്നോടു പറഞ്ഞും ചിലപ്പോൾ ഒന്നും തന്നെ മിണ്ടാതെ നിന്റെ ഗൌണിൽ ചുണ്ടു ചേർത്തും ഒരു ദിവസത്തിൽ പാതിയും നിന്റെ മടിയിൽ തല വയ്ചു നിന്റെ കാല്ക്കലിരിക്കാൻ എത്രയിഷ്ടമാണെനിക്കെന്നോ!...എനിക്കെത്രയും പ്രിയപ്പെട്ട ഈവാ, എന്റെ പകലുകളുടെ പകലേ, രാവുകളുടെ രാവേ, എന്റെ പ്രത്യാശയുടെ രൂപമേ, ഞാനാരാധിക്കുന്നവളേ, എന്റെ പ്രണയസർവസ്വമേ, എനിക്കേകപ്രീതിഭാജനമേ, എന്നാണെനിക്കു നിന്നെ കാണാനാവുക? അതൊരു വ്യാമോഹമാവുമോ? നിന്നെ ഞാൻ കണ്ടിട്ടുണ്ടോ? ദൈവങ്ങളേ! എനിക്കെത്ര ഇഷ്ടമാണെന്നോ നിന്റെ ഉച്ചാരണം; കാരുണ്യത്തിന്റെ ആസക്തിയുടെയും ഇരിപ്പിടമായ നിന്റെ ചുണ്ടുകൾ- അതൊന്നു പറയാൻ എന്നെ അനുവദിക്കൂ, എന്റെ പ്രണയദേവതേ! ഡിസംബറിൽ രണ്ടാഴ്ച നിന്നെ വന്നു കാണാനായി രാത്രിയും പകലും പണിയെടുക്കുകയാണു ഞാൻ. മഞ്ഞു മൂടിയ ജൂറ ഞാൻ കടന്നുപോകും; എന്റെ മനസ്സിൽ പക്ഷേ, എനിക്കിഷ്ടപ്പെട്ടവളുടെ മഞ്ഞു പോലെ വെളുത്ത ചുമലുകളായിരിക്കും. ഹാ! നിന്റെ മുടിയുടെ ഗന്ധം ശ്വസിക്കുക, നിന്റെ കൈ കവരുക, കൈക്കൂട്ടിൽ നിന്നെയൊതുക്കുക- ഇതിൽ നിന്നൊക്കെയാണ്‌ ഞാൻ ധൈര്യം സംഭരിക്കുന്നത്! ഈ സമയത്തു ഞാൻ കാണിക്കുന്ന കിരാതമെന്നു പറയാവുന്ന ഇച്ഛാശക്തി കണ്ട് എന്റെ ചില കൂട്ടുകാർ നാവിറങ്ങിയപോലെ നില്ക്കാറുണ്ട്. ഹാ! അവർക്കെന്റെ പ്രിയപ്പെട്ടവളെ അറിയില്ല, മനസ്സിൽ കാണുമ്പോൾത്തന്നെ ശോകത്തിന്റെ വിഷമുള്ളെടുത്തു കളയുന്നവളെ. ഒരു ചുംബനം, ഭൂമിയിലെ മാലാഖേ, നുണഞ്ഞിറക്കാൻ ഒരു ചുംബനം, പിന്നെ ശുഭരാത്രിയും!

2024, ജനുവരി 19, വെള്ളിയാഴ്‌ച

ഹാൻ യോങ്ങ്‌വുൺ- കലാകാരൻ


കിടക്കയിലല്ലാതെ ഞാൻ കലാകാരനേയല്ല,
എന്റെ വിരൽത്തുമ്പുകൾ കൊണ്ടു ഞാൻ വരച്ചിടാം,
നിന്റെ മാറിടം നിന്റെ ചുണ്ടുകളും കവിളുകളും,
ഉറങ്ങുമ്പോൾ നിന്റെ പുരികങ്ങൾക്കിടയിൽ തത്തുന്ന
ആ വക്രമന്ദഹാസം തീർച്ചയായും.
അയൽവീടുകളിലാരുമില്ലാതിരിക്കുമ്പോൾ,
ചീവീടുകൾ പോലും ഒച്ച വയ്ക്കാതിരിക്കുമ്പോൾ,
അപ്പോഴുമെനിക്കു മടിയാണ്‌,
നീയെനിക്കു പഠിപ്പിച്ചുതന്ന പാട്ടുകൾ
ഉറങ്ങുന്ന പൂച്ചയ്ക്കു പാടിക്കൊടുക്കാൻ.
കവിയൊന്നുമല്ലെങ്കിലും ഞാൻ വർണ്ണിക്കാം,
നിന്റെ നോട്ടം, നിന്റെ ശബ്ദം,
ഉറങ്ങാൻ വരുംമുമ്പു മുറ്റത്തു നീയുലാത്തുന്ന വിധം,
അവിടെനിന്നിവിടേക്കുള്ള ഇരുപതു ചുവടു വഴിയിൽ
ഓരോരോ ചരല്ക്കല്ലിനെപ്പോലും.

Han Yong-un (1879 –1944)- കൊറിയൻ ബുദ്ധമതപരിഷ്കർത്താവും കവിയും.

2024, ജനുവരി 17, ബുധനാഴ്‌ച

ഹെർമ്മൻ ഹെസ്സെ -ഏകാകി

 മിക്ക മനുഷ്യരും, എന്നു പറഞ്ഞാൽ പറ്റമായി ജീവിക്കുന്നവർ, ഒരിക്കലും ഏകാന്തതയുടെ രുചിയറിഞ്ഞിട്ടുള്ളവരല്ല. അവർ അച്ഛനമ്മമാരെ വിട്ടുപോകുന്നുവെങ്കിൽ അതൊരു ഭാര്യയിലേക്കു ചുരുണ്ടുകൂടാനും പുതിയ ഊഷ്മളതകൾക്കും ബന്ധങ്ങൾക്കും പരിഭവമില്ലാതെ കീഴടങ്ങാനുമാണ്‌. അവർ ഒരിക്കലും ഒറ്റയ്ക്കല്ല, തന്നോടുതന്നെയുള്ള വേഴ്ച അവർ അറിഞ്ഞിട്ടില്ല. ഏകാകിയായ ഒരു മനുഷ്യൻ എതിരേ വരുന്നതു കണ്ടാൽ അവർക്കയാളെ ഭയമാകുന്നു, പ്ലേഗു പോലെ അവർ അയാളെ വെറുക്കുന്നു; അവരയാളെ കല്ലെടുത്തെറിയുന്നു, അയാളിൽ നിന്നെത്രയും അകലത്തുപോയാലല്ലാതെ അവർക്കു മനസ്സമാധാനം കിട്ടുന്നുമില്ല. അയാളെ ചുഴലുന്ന വായുവിന്‌ നക്ഷത്രങ്ങളുടെ ഗന്ധമാണ്‌, തണുത്ത നക്ഷത്രാന്തരാളങ്ങളുടെ ഗന്ധമാണ്‌. വീടകങ്ങളുടേയും മുട്ടകളടവച്ച കൂടുകളുടേയും മൃദൂഷ്മളമായ സുഗന്ധം അയാൾക്കില്ല.


()

ഷാന്തോർ മറോയ്

 ലോകത്തിന്റെ കണ്ണുകളിലും തന്റെതന്നെ കണ്ണിലും താനാരാണോ, അതിനോടു പൊരുത്തപ്പെട്ടുകഴിഞ്ഞതില്പിന്നെയേ ജീവിതം നമുക്കു സഹനീയമാകുന്നുള്ളു. നാം എന്താണോ, ആരാണോ, അതിനോടു നാം പൊരുത്തപ്പെടണം; അങ്ങനെയൊരു ജ്ഞാനം കിട്ടി എന്നതിൽ പ്രശംസനീയമായി ഒന്നുമില്ലെന്ന്, നമ്മുടെ പൊള്ളത്തരമോ അഹന്തയോ കഷണ്ടിയോ കുടവയറോ തിരിച്ചറിയുകയും അത് താങ്ങിനടക്കുകയും ചെയ്യുന്നതിന്റെ പേരിൽ ജീവിതം നമുക്കൊരു പതക്കം തരാൻ പോകുന്നില്ലെന്ന് നാം തിരിച്ചറിയണം. അതെ, ഒരു പാരിതോഷികവും അതിന്റെ പേരിൽ നമുക്കു കിട്ടാൻ പോകുന്നില്ല; നമ്മുടെ സ്വഭാവങ്ങളെ, നമ്മുടെ പ്രകൃതങ്ങളെ ആകും വിധം നാം കൊണ്ടുനടക്കണം; കാരണം, നമുക്കെത്ര അനുഭവങ്ങൾ ഉണ്ടായിക്കോട്ടെ, ഉൾക്കാഴ്ച ഉണ്ടായിക്കോട്ടെ, അത് നമ്മുടെ ദൗർബ്ബല്യങ്ങളെ, നമ്മുടെ സ്വാർത്ഥതയെ, നമ്മുടെ ആർത്തിയെ തിരുത്താൻ പോകുന്നില്ല. നമ്മുടെ ആഗ്രഹങ്ങൾക്ക് ലോകത്തു നിന്ന് ഒരു മാറ്റൊലിയും ഉണ്ടാകാൻ പോകുന്നില്ലെന്ന് നാം പഠിക്കണം. നാം സ്നേഹിക്കുന്നവർ നമ്മെ സ്നേഹിക്കുന്നില്ലെന്ന്, അല്ലെങ്കിൽ നാം പ്രതീക്ഷിക്കുന്നപോലെ നമ്മെ സ്നേഹിക്കുന്നില്ലെന്ന് നാം അംഗീകരിക്കണം. വഞ്ചനയും അവിശ്വസ്തതയും, അതിനെക്കാളൊക്കെ ദുസ്സഹമായ, മറ്റൊരാൾ നമ്മളെക്കാൾ സ്വഭാവത്തിലും ബുദ്ധിയിലും കേമനാണെന്ന അറിവും നാം അംഗീകരിക്കണം.

Sándor Márai (1900-1989) ഹംഗേറിയൻ കവിയും പത്രപ്രവർത്തകനുമായിരുന്നു.


2024, ജനുവരി 16, ചൊവ്വാഴ്ച

ഫ്യോദോർ ഇവാനോവിച്ച് ട്യൂത്ച്ചേവ് - കവിതകൾ

 









അന്ത്യപ്രണയം


വൈകിയ വേളയിൽ പ്രണയം തേടിയെത്തുമ്പോൾ,
എത്രയാർദ്രമായി നം പ്രണയിക്കുന്നു, എത്ര ഭയാകുലരായും!
തിളങ്ങൂ, തിളങ്ങൂ, പിൻവാങ്ങുന്ന വെളിച്ചമേ,
ഒരന്ത്യപ്രണയത്തിന്റെ പോക്കുവെയിൽക്കതിരുകളേ.

ആകാശത്തിന്റെ പാതിയും നിഴലടഞ്ഞുകഴിഞ്ഞു,
മേഘങ്ങൾക്കിടയിൽ മാത്രമൊരു വെളിച്ചമലയുന്നു;
നിൽക്കൂ, നിൽക്കൂ, ക്ഷയിക്കുന്ന പകലേ,
നിന്നിൽ വശ്യനായി നിൽക്കട്ടെ ഞാൻ വശ്യതേ.

ചോരയുടെ ചാലുകൾ നേർത്തുനേർത്തുപോകട്ടെ,
ഹൃദയമതിനാലാർദ്രമാകരുതെന്നുമില്ലല്ലോ?
നേരം വൈകിയെത്തിയൊരന്ത്യപ്രണയമേ,
എന്റെയാനന്ദമാണു നീ, എന്റെ നൈരാശ്യവും.

(1852-1854)


തൃഷ്ണയുടെ പാതി താഴ്ത്തിയ നാളം

എനിക്കിഷ്ടമാണു പ്രിയേ, നിന്റെ കണ്ണുകൾ,
മണലാരണ്യത്തിലൊരിടിമിന്നൽ പോലെ
എല്ലാം പുണരുന്നൊരു നോട്ടമെറിയാനായി
പൊടുന്നനേ നിന്റെ കണ്ണുകൾ തുറക്കുമ്പോൾ
അവയിൽ നൃത്തം വയ്ക്കുന്ന ചടുലജ്വാലയെ.
അതിലുമധികമായൊരു ചാരുത ഞാൻ കാണുന്നു,
വികാരതീവ്രമായ ചുംബനങ്ങൾക്കിടയിൽ
നിന്റെ കണ്ണുകൾ സാവധാനമടയുമ്പോൾ,
താഴ്ന്നുവീഴുന്ന കൺപോളകൾക്കുള്ളിൽ
തൃഷ്ണയുടെ പാതി താഴ്ത്തിയ നാളമിളകുമ്പോൾ.


ഫ്യോദോർ ഇവാനോവിച്ച് ട്യൂത്ച്ചേവ് Fyodor Ivanovich Tyutchev (1803-1873)- കടുത്ത സ്ലാവ് പക്ഷപാതിയായ റഷ്യൻ കവി. പുഷ്കിനും ലെർമൊണ്ടോവും ഉൾപ്പെടുന്ന റഷ്യൻ കാല്പനികകവിത്രയത്തിൽ മൂന്നാമൻ. ആകെയെഴുതിയ മുന്നൂറു കവിതകളിൽ അമ്പതും വിവർത്തനങ്ങൾ. പ്രകൃതി മുഖ്യപ്രമേയമെങ്കിലും വൈകിയെത്തിയ പ്രണയത്തെക്കുറിച്ചുള്ള ഒരു കൂട്ടം കവിതകൾ മാറിനിൽക്കുന്നു.


2024, ജനുവരി 13, ശനിയാഴ്‌ച

യോസെഫ് ബ്രോഡ്സ്കി - തീർത്ഥാടകർ




കളിക്കളങ്ങളും ദേവാലയങ്ങളും കടന്ന്,
പള്ളികളും കള്ളുകടകളും കടന്ന്,
ഭവ്യമായ ശവപ്പറമ്പുകളും കടന്ന്,
ഇരമ്പുന്ന അങ്ങാടികളും കടന്ന്,
ലോകം കടന്ന്, ശോകം കടന്ന്,
റോമും മെക്കയും കടന്ന്,
സൂര്യന്റെ നീലിമയിൽ ചുട്ടുപൊള്ളി
തീർത്ഥാടകർ യാത്ര പോകുന്നു.

കൂനിക്കൂടിയവർ നടക്കുന്നു,
കാലുകളിടറി അവർ നടക്കുന്നു.
വിശന്ന വയറുമായി,
അർദ്ധനഗ്നരായി-
കണ്ണുകൾ നിറയെ സൂര്യാസ്തമയവുമായി,
ഹൃദയം നിറയെ സൂര്യോദയവുമായി.
അവർക്കു പിന്നിൽ തരിശ്ശുകൾ പാടുന്നു,
വിളർത്ത പൊട്ടിച്ചൂട്ടുകൾ പാളുന്നു,
അവർക്കു മേൽ നക്ഷത്രങ്ങൾ പായുന്നു,
കിളികളവരോടു കാറിക്കൊണ്ടു ചീറുന്നു:

“ലോകം മാറിയിട്ടേയില്ല.”
ഇല്ല. അതു മാറിയിട്ടില്ല.
അതെന്നുമിതു തന്നെയായിരുന്നു.
അതെന്നുമിതുതന്നെയായിരിക്കും.
അതിന്റെ മഞ്ഞുമുടികളിപ്പോഴും തിളങ്ങുന്നു,
അതിന്റെ ഊഷ്മളത സന്ദേഹാസ്പദം.
ലോകം അവിശ്വസ്തമായിരിക്കും,
എന്നാലതു ചിരന്തനവുമായിരിക്കും.

മനുഷ്യനതിനെ അറിഞ്ഞുവെന്നാകാം,
എന്നാലതന്ത്യമില്ലാത്തതുമായിരിക്കും.
തന്നിലുള്ള വിശ്വാസമാകട്ടെ,
ദൈവത്തിലുള്ള വിശ്വാസമാകട്ടെ,
അതിലർത്ഥമില്ലെന്നാണതിനർത്ഥവും.
ശേഷിക്കുന്നതു വഴി മാത്രം, സ്വപ്നവും.
ഭൂമി സൂര്യാസ്തമയങ്ങൾ കണ്ടുനില്ക്കും,
സൂര്യോദയങ്ങളും ഭൂമി കണ്ടുനില്ക്കും.
മരിച്ച പടയാളികളതിനു വളക്കൂറു നല്കും,
ജീവിക്കുന്ന കവികളതിനുറപ്പും നല്കും.



യോസെഫ് ബ്രോഡ്സ്കി Joseph Brodsky (1940-1996)- 1987ൽ നൊബേൽ സമ്മാനം ലഭിച്ച റഷ്യൻ വിമതകവി

2024, ജനുവരി 12, വെള്ളിയാഴ്‌ച

ജാനോ പിലിൻസ്കി - പഴംകഥ



ഒരിക്കൽ ഒരിടത്ത്‌
ഏകാകിയായൊരു ചെന്നായുണ്ടായിരുന്നു;
മാലാഖമാരെക്കാൾ ഏകാകിയായിരുന്നു അവൻ.

അവൻ ഒരു ഗ്രാമത്തിലേക്കു വരാനിടയായി.
ആദ്യം കണ്ട വീടിനോടു തന്നെ
അവനു സ്നേഹവുമായി.
അവനതിന്റെ ചുമരുകളെ സ്നേഹിച്ചു;
മൺകട്ടകളുടെ ലാളനകളെ സ്നേഹിച്ചു.
എന്നാൽ ജനാലകൾ അവനെ അടുപ്പിച്ചില്ല.

മുറിക്കുള്ളിൽ ആളുകൾ ഇരുപ്പുണ്ടായിരുന്നു.
ദൈവമൊഴികെ മറ്റാരും
അവരെ ഇത്ര സൌന്ദര്യമുള്ളവരായി കണ്ടിരിക്കില്ല,
ശിശുവിനെപ്പോലുള്ള ഈ ജന്തുവൊഴികെ.
അങ്ങനെ രാത്രിയിലവൻ
വീടിനുള്ളിലേക്കു കയറിച്ചെന്നു.
മുറിയുടെ നടുക്കവൻ നിന്നു.
അവിടെ നിന്ന് അവൻ പിന്നെ മാറിയതേയില്ല.

വിടർന്ന കണ്ണുകളുമായി
രാവു മുഴുവൻ
അവൻ അവിടെ നിന്നു.
പ്രഭാതമായപ്പോൾ
അവരവനെ തല്ലിക്കൊന്നു.

János Pilinszky (1921-1981)  യുദ്ധാനന്തരഹംഗറിയിലെ ഏറ്റവും വലിയ കവിയായി കണക്കാക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകളുടെ സാക്ഷ്യമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കവിതകൾ.