2018, നവംബർ 30, വെള്ളിയാഴ്‌ച

റൂമിയുടെ കവിതകള്‍ - 7





കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട;
ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും
തിരയേണ്ട.
ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?


*


മുന്നിലല്ല നാം, പിന്നിലാണു നാം.
മുകളിലല്ല നാം, താഴെയാണു നാം...
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ
നാമെവിടെപ്പോകുമെന്നറിയില്ല നാം.


*


കാബായിലെ കല്ലിന്റെ കാര്യമെന്നോടു പറയേണ്ട,

ഞാൻ നെറ്റി മുട്ടിക്കുമിടം തന്നെയെനിക്കു കാബ;

ഇന്ന ദിക്കു നോക്കണമെന്നുമെന്നോടു പറയേണ്ട,

ആറു ദിക്കും നോക്കുന്നതവനെത്തന്നെ.

പൂങ്കാവുകൾ, തീനാളങ്ങൾ, വാനമ്പാടികൾ,

ദർവീശുകളുടെ നൃത്തം, ചങ്ങാത്തവും-

ഒക്കെ വലിച്ചെറിയുക,

അവന്റെ പ്രണയത്തിൽ വലിച്ചെറിയുക

നിങ്ങളെത്തന്നെ.


*


ശോകം കൊണ്ടു മഞ്ഞിച്ചതാണെന്റെ ഹൃദയം
-എന്തു കൊണ്ടെന്നോടു ചോദിക്കേണ്ട.
മാതളക്കുരു പോലെ പൊഴിയുകയാണെന്റെ കണ്ണീർ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
എന്റെ വീട്ടിൽ നടക്കുന്നതൊക്കെ ആരറിയുന്നു?
എന്റെ വാതിൽപ്പടിയിൽ വീണുകിടക്കുന്നു ചോരത്തുള്ളികൾ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.


*


ജീവൻ തേടി ലോകം മുഴുവൻ നിങ്ങളലഞ്ഞു,
സ്വന്തം ഹൃദയത്തിനുള്ളിൽക്കിടന്നു നിങ്ങൾ മരിക്കും;
പുണരുന്ന കൈകളുടെ പ്രണയത്തിൽ നിങ്ങൾ പിറന്നു,
ആരോരുമില്ലാതെ നിങ്ങൾ മരിക്കും.
നീർത്തടത്തിനരികത്തു നിങ്ങൾ വീണുകിടക്കും,
ദാഹിച്ചു പൊരിഞ്ഞു നിങ്ങളുറക്കമാവും.
നിധിയുടെ പേടകത്തിനു മേൽ നിങ്ങളിരിക്കും,
ഒരു ചില്ലിയില്ലാതെ നിങ്ങൾ മരിക്കും.


*


നിങ്ങളിവിടെയെത്തിയിട്ടെത്ര നാളായി?
എന്നിട്ടെത്രവേഗം നിങ്ങൾ ജീവിതവുമായി ചങ്ങാത്തമായി!
മരണത്തെക്കുറിച്ചൊന്നു മിണ്ടാൻ പോലും
എനിക്കൊരിട നിങ്ങൾ തരുന്നതുമില്ല.
വീട്ടിലേക്കുള്ള പോക്കായിരുന്നു നിങ്ങൾ,
പാതിവഴിയെത്തിയതും,
നിങ്ങളുടെ കഴുത കിടന്നുറക്കവുമായി.


*


ചില്ലയിൽ നിന്നു ചില്ലയിലേക്കു ചാടുന്ന
കുരുവിയെപ്പോലാകരുതേ;
അവിടെയുമിവിടെയും നിങ്ങൾ പ്രണയത്തെത്തിരയുമ്പോൾ
ഉള്ളിൽ ഞാൻ കൊളുത്തിയ കനൽ കെട്ടുപോകും.


*


ശുദ്ധസത്തയുടെ വേദവാക്യം-അതു തന്നെ നീ.
തിരുമുഖത്തിന്റെ പ്രതിഫലനം-അതു തന്നെ നീ.
നിനക്കു പുറത്തൊന്നുമില്ല,
ഉള്ളിലേക്കു നോക്കൂ,
അവിടെയുണ്ട് നിനക്കു വേണ്ടതൊക്കെ- അതു തന്നെ നീ.


*


നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കുള്ളതു തന്നെ
ശലോമോന്റെ സിംഹാസനം.


*


ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ?


*


എത്ര നാളെടുക്കും നിങ്ങൾ,
ഞാനാരെന്നും
എന്റെ സ്ഥിതിയെന്തെന്നുമുള്ള
ചോദ്യങ്ങളിൽ നിന്നു
പുറത്തു കടക്കാൻ?


*


പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ;
കണ്ണാടി പോലതു മൂകം,
വാചാലവും.


*


ജിവിതത്തിന്നിന്ദ്രജാലത്തിലെ
ആനന്ദപ്പറവ നിങ്ങൾ.
കഷ്ടമേ! തുടലിട്ടു പൂട്ടാൻ,
കൂട്ടിലിട്ടടയ്ക്കാൻ
നിങ്ങൾ നിന്നുകൊടുത്തുവല്ലോ!


*


മനസ്സുകെട്ടു പോകരുതേ
പ്രണയം കൈവഴുതിപ്പോയാലും;
തേടിത്തേടി നടക്കൂ,
പൊരുതിക്കൈയടക്കൂ.


*


തടവിൽപ്പെടുന്നുവെങ്കിലതു
പാടുന്ന കിളികൾ തന്നെ;
കൂട്ടിലടച്ച കൂമന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ?


*


നിങ്ങളാണു രോഗമെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു ശമനൗഷധം.
നിങ്ങളാണു കതകടച്ച താഴെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു തുറക്കാനുള്ള ചാവി.
നിങ്ങളെന്തിനു മറ്റൊരാളാവാൻ നോക്കുന്നു?
സ്വന്തം മുഖം കാണുന്നില്ല നിങ്ങൾ,
സ്വന്തം സൗന്ദര്യം കാണുന്നില്ല നിങ്ങൾ.
മറ്റൊരു മുഖവുമില്ല നിങ്ങളുടെ സുന്ദരമുഖം പോലെ.


*


ഏദൻ തോട്ടത്തിൽ പാറിനടക്കേണ്ടൊ-
രാത്മാവല്ലേ നിങ്ങൾ?
പൊളിഞ്ഞ കുടിലിൽ ചടഞ്ഞുകിടക്കുന്ന-
തെന്തിണാണു നിങ്ങൾ?


*


ഞാൻ മരിക്കുന്ന നാൾ,
ശവക്കുഴിയിലേക്കെന്നെയെടുക്കുമ്പോൾ,
തേങ്ങിക്കരയരുതാരും,
‘പോയി! പോയി!’യെന്നു
വിലപിക്കരുതാരും.
പോകലല്ല മരണം.
സൂര്യനസ്തമിക്കുന്നുണ്ട്,
ചന്ദ്രനസ്തമിക്കുന്നുണ്ട്:
പോവുകയല്ലവ പക്ഷേ.
കൂടിച്ചേരലത്രേ മരണം.


*


കടലിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു നുര മാത്രം.
കാറ്റിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു പൊടി മാത്രം.



*

വരൂ, വരൂ,
എന്നെപ്പോലൊരു തോഴനെ എവിടെക്കിട്ടാൻ?
ഈ ലോകത്തു വേറുണ്ടോ എന്നെപ്പോലൊരു കാമുകൻ?
അലഞ്ഞും തിരഞ്ഞും കാലം കളയരുതേ.
വരണ്ട പാഴ്നിലമാണു നീ,
അതിൽ പെയ്തിറങ്ങേണ്ട മഴയാണു ഞാൻ.
നിലം പൊത്തിയ നഗരമാണു നീ,
അതു പുതുക്കിപ്പണിയേണ്ട തച്ചൻ ഞാനും.
വരൂ, വരൂ.


*


നിറഞ്ഞിട്ടും വക്കു വരണ്ടൊരു
കൂജയാവരുതേ നിങ്ങൾ;
രാവു മുഴുവൻ കുതിച്ചുപാഞ്ഞിട്ടും
താനിരുന്ന കുതിരയെ കാണാത്ത
സഞ്ചാരിയാവരുതേ നിങ്ങൾ.


*


അറിവു കൊണ്ടു മുക്തനാണു മാലാഖ,
അറിവുകേടു കൊണ്ടു മൃഗവും.
ഇടയ്ക്കു കിടന്നു പിടയാനത്രേ
മനുഷ്യപുത്രനു വിധിച്ചതും.


*


അന്യരിൽ നിങ്ങൾ കാണുന്ന പിഴകൾ പലതും
അവരിൽ പ്രതിഫലിക്കുന്ന നിങ്ങളുടെ പ്രകൃതം തന്നെ.
അന്യോന്യം മുഖം നോക്കുന്ന കണ്ണാടികളാണു വിശ്വാസികളെന്ന്
പ്രവാചകൻ പണ്ടേ പറഞ്ഞിട്ടുമുണ്ടല്ലോ.


*


തീരാത്ത നിധിയാണു നീ,
നാവേ!
തീരാവ്യാധിയുമാണു നീ,
നാവേ!


*


വിശന്നാൽ നായയെപ്പോലെ കുരച്ചുചാടും നിങ്ങൾ,
പള്ള നിറഞ്ഞാൽ ശവം പോലെ മലർന്നടിച്ചു കിടക്കും നിങ്ങൾ.
ചിലനേരം നായ, ചിലനേരം ശവം-
പറയൂ,
എങ്ങനെ നിങ്ങൾ സിംഹങ്ങളോടൊത്തു കുതിയ്ക്കും,
വിശുദ്ധന്മാരുടെ പിൻപേ പോകും?


*


ഒന്നുരഞ്ഞാൽ വെറി പിടിക്കുമെങ്കിൽ
എങ്ങനെ വിളക്കിയെടുക്കും
നിങ്ങളെന്ന കണ്ണാടി?


*


ആത്മാവിനുള്ളിലൊരാത്മാവുണ്ട്-
അതിനെത്തേടിപ്പിടിയ്ക്കുക.
പർവതഗഹ്വരത്തിലൊരു രത്നമുണ്ട്-
ആ ഖനി കണ്ടെത്തുക.
വഴി നടക്കുന്ന സൂഫീ,
പുറത്തല്ല, അകത്തു തിരയുക-
അതിനു കഴിവുണ്ടെങ്കിൽ.


*


ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന
ജാലകമുണ്ടത്രേ.
ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
ജാലകം?


*


പാറക്കെട്ടിൽ നിന്നുയർന്നുപൊങ്ങുന്ന
കഴുകനാണു നിങ്ങളെന്നു കരുതുക,
കാട്ടിലൊറ്റയ്ക്കു നടക്കുന്ന
കടുവയാണു നിങ്ങളെന്നും കരുതുക.
തീറ്റ തേടിയലയുമ്പോഴത്രേ
നിങ്ങൾക്കു സൗന്ദര്യമേറുന്നു.

ചങ്ങാത്തം വേണ്ടെന്നു വയ്ക്കൂ,
കുയിലുകളും മയിലുകളുമായി:
ഒന്നു വെറുമൊരു ശബ്ദം,
മറ്റേതൊരു നിറവും.


*


ഞാൻ ചെയ്യുന്നതെന്തെന്നെനിയ്ക്കറിയുമെന്നോ
നീ കരുതി?
ഒരു ശ്വാസത്തിന്റെ, ഒരു പാതിശ്വാസത്തിന്റെ നേരത്തി-
നെനിയ്ക്കുടമയാണു ഞാനെന്നും?
താനെഴുതുന്നതെന്തെന്നു പേനയ്ക്കറിയുമെങ്കിൽ!
താനിനി കുതിയ്ക്കുന്നതെവിടെയ്ക്കെന്നു
പന്തിനറിയുമെങ്കിൽ!


*


വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ
തുറന്നുവയ്ക്കുക.
പറന്നുനടക്കട്ടെയാത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


*


ഈറ്റപ്പാടത്തു നിന്നൊരു തണ്ടു വലിച്ചെടുത്തൊരു വിദ്വാൻ
അതിനു തുളകളിട്ടു, മനുഷ്യനെന്നതിനു പേരുമിട്ടു.
അതിൽപ്പിന്നതു പാടിയും കരഞ്ഞും നടക്കുകയാ-
ണൊരു വേർപാടിന്റെ വേദനകൾ.


*


ഏതു കുതിരയ്ക്കുമൊരു ലായമുണ്ട്,
ഏതു കന്നിനുമൊരു തൊഴുത്തുണ്ട്,
ഏതു കിളിയ്ക്കുമൊരു കൂടുണ്ട്.
എല്ലാമറിഞ്ഞു ദൈവവുമുണ്ട്.


*


അസ്സലുള്ള മനുഷ്യനാണു നിങ്ങളെങ്കിൽ
പ്രണയത്തിനു പണയം വയ്ക്കുക സർവതും.

അതിനാവില്ല നിങ്ങൾക്കെങ്കിൽ
ഈ കൂട്ടു വിട്ടു പൊയ്ക്കോളൂ.

പാതിമനസ്സു കൊണ്ടെത്തില്ല,
ആ മഹിമാവെന്നോർക്കുക.

ദൈവത്തെത്തേടിയിറങ്ങിയതല്ലേ,
എന്തിനു പിന്നെത്തങ്ങണം
വഴിവക്കിലെ വേശ്യാലയങ്ങളിൽ?


*


അന്യോന്യം മുഖം നോക്കി
ഒരായുസ്സു നാം കഴിച്ചു.
ഇന്നുമതങ്ങനെതന്നെ.

എങ്ങനെ കാക്കും നാം
നമ്മുടെ പ്രണയരഹസ്യം?
പുരികങ്ങൾ കാര്യം പറയുന്നു,
കണ്ണുകളതു കേള്‍ക്കുന്നു.


*


കുടിലമായ തർക്കമല്ല
പ്രണയത്തിന്റെ രീതികൾ.
ഉന്മൂലനത്തിന്റേതാണാ വാതിൽ.

മാനത്തു കിളികൾ വരയ്ക്കുന്നു
സ്വാതന്ത്ര്യത്തിന്റെ മഹാവൃത്തങ്ങൾ.
അവയ്ക്കാപ്പഠിപ്പെവിടുന്നു കിട്ടി?

വീഴുകയായിരുന്നവ,
വീണുവീണു വരുമ്പോൾ
അവയ്ക്കു ചിറകും കിട്ടി.


*


ഈയാത്മാവെനിയ്ക്കാരു തന്നു?
പ്രാപ്പിടിയനെപ്പോലെന്റെ കണ്ണുകെട്ടിയവൻ;
വേട്ടയാടാനെന്നെയഴിച്ചുവിടും
ഇനിയധികം വൈകാതെയുമവൻ.


*


ഏതു വലുത്, ആയിരങ്ങളുടെ കൂട്ടമോ,
നിങ്ങളുടെ തനിച്ചിരിപ്പോ?
സ്വാതന്ത്ര്യമോ, ഒരു ദേശത്തിനു മേലധികാരമോ?
സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിലുമുന്നതമതൊന്നുതന്നെ.


*
കൈനീട്ടിയാലെത്തില്ല
മാന,മതിനാൽ
മുട്ടുകുത്തി നിലത്തെ
പുണരുന്നു ഞാൻ.

*


ഇടിവെട്ടും പോലുച്ചരിച്ചു ഞാൻ
കടലിന്റെ നിഗൂഢതകൾ,
പിന്നെത്തീരത്തനക്കമറ്റുറങ്ങി ഞാൻ
പെയ്തൊഴിഞ്ഞ മേഘം പോലെ.


*


കാലം വെട്ടിച്ചുരുക്കുന്നു
മനുഷ്യന്റെ മദിരോത്സവം,
മരണത്തിൻ ചെന്നായ പതുങ്ങുന്നു
ആട്ടിൻപറ്റത്തിൽ ചാടിവീഴാൻ.


*


ഈ നിമിഷം മനസ്സിലോർത്തുവയ്ക്കൂ,
ഈ നിമിഷം വിട്ടുപൊയ്ക്കഴിഞ്ഞാൽ
അതു പോയ വഴി തേടി നീ നടക്കും
ഒരുനൂറു വിളക്കും കണ്ണുമായി.


*


കടലിലുപ്പലിയുമ്പോലെ
ദൈവത്തിൻ കടലെന്നെ വിഴുങ്ങി,
ഇന്നെനിക്കില്ല വിശ്വാസ,മവിശ്വാസം,
സന്ദേഹം, തീർച്ചകളും.


*


എന്റെയുള്ളിൽപ്പൊടുന്നനേ
കൺതുറന്നൊരു ദീപ്തതാരം,
ആ വെളിച്ചത്തിൽപ്പൊലിയുന്നു
മാനത്തെ നൂറു സൂര്യന്മാർ.


*


അന്യരെ പകർത്തിയെഴുതി
തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ.


*

ഇന്നാളെന്നാളുമെന്ന പോലെ
ചകിതരായ,ന്തസ്സാരശൂന്യരായ്
ഉറക്കം വിട്ടെഴുന്നേൽക്കുന്നു നാം.
എന്നിട്ടോടിപ്പോയി
ഗ്രന്ഥം തുറന്നു വായിക്കുകയോ?
ഒരോടക്കുഴൽ കൈയിലെടുക്കൂ.
നാം സ്നേഹിക്കുന്ന സൗന്ദര്യമാകട്ടെ,
നാം ചെയ്യുന്ന ചെയ്തികൾ.
മുട്ടുകുത്താൻ, നിലം മുത്താൻ
ഒരുനൂറല്ല രീതികൾ.


*


രാവും പകലുമൊരേപോലെ
ഓടക്കുഴലിന്റെ തെളിനാദം.
അതു മായുമ്പോൾ മായും നാം.


*


കവിതകളിലെ സാന്നിദ്ധ്യങ്ങൾക്കു കാതു കൊടുക്കൂ,
അവ കൊണ്ടുപോകുമിടത്തേക്കു പിൻപു ചെല്ലൂ.
ആ ഗൂഢമന്ത്രങ്ങളെയനുസരിക്കൂ,
ഇരിക്കുമിടം വിട്ടു പോകേണ്ട പിന്നെ.


*


നിന്റെ വെളിച്ചത്തിൽ
പ്രണയിക്കാൻ പഠിക്കുന്നു ഞാൻ,
നിന്റെ സൗന്ദര്യത്തിൽ
കവിതകളെഴുതാനും.
ആരും കാണാതെന്റെ നെഞ്ചിൽ
നൃത്തം വയ്ക്കുകയാണു നീ.
ചിലനേരമെന്നാൽ
എന്റെ കണ്ണിൽപ്പെടുന്നു നീ,
ആ കാഴ്ച ഈ കലയുമാകുന്നു.


*


തെളിഞ്ഞതാകട്ടെ നിന്റെ ഗാനം,
അത്ര ബലത്തതുമാകട്ടെ;
അതു സാഷ്ടാംഗം വീഴ്ത്തട്ടെ
ഷാഹൻഷായെ നിൻപടിക്കൽ.


*


പ്രണയത്തിന്റെ കശാപ്പുശാലയിൽ
അവർ കൊല്ലുന്നതു കൊഴുത്തവയെ,
അവർക്കു വേണ്ട മെലിഞ്ഞവയെ,
കോലം കെട്ട ജന്തുക്കളെ.
ഈ മരണത്തിൽ നിന്നോടിപ്പോകരുതേ.
പ്രണയത്തിൻ കത്തി വീഴാത്തവൻ
ഉയിരു കെട്ട മാംസത്തുണ്ടം.


*


കുടിയന്മാർക്കു ഭടന്മാരെ പേടി,
കുടിയന്മാരാണു ഭടന്മാരും പക്ഷേ.
ചതുരംഗത്തിലെ കരുക്കളിവർ,
ദേശക്കാർക്കിഷ്ടമിരുവരെയും.


*


അകമില്ല, പുറമില്ല,
ചന്ദ്രനില്ല, മാനമില്ല, മണ്ണുമില്ല.
കൈയിൽത്തരേണ്ട മദ്യക്കോപ്പ,
നേരേ വായിലേക്കൊഴിച്ചോളൂ.
വായിലേക്കുള്ള വഴി ഞാൻ
മറന്നേപോയി.


2018, നവംബർ 28, ബുധനാഴ്‌ച

റൂമി - മത് നവിയില്‍ നിന്ന്


images

വാക്കുകളിൽ നിന്നാണോ നിങ്ങൾക്കു തീർച്ചയായത്,
തീയെന്നൊരു വസ്തു ഉണ്ടെന്ന്?
എങ്കിൽ തീർച്ചയുടെ ആ ഘട്ടത്തിൽത്തന്നെ നില്പു പിടിക്കരുതേ!
-തീയെടുത്തു തിന്നു നോക്കൂ!
തീയിൽ വെന്തതിനേ തീയുടെ തീർച്ചയുമുള്ളു.
ആ തീർച്ചയാണോ നിങ്ങൾക്കു വേണ്ടത്?
എങ്കിൽ തീയിൽ കയറിനിൽക്കൂ!


*

മറഞ്ഞ വസ്തുക്കൾക്കു വെളിപ്പെടാൻ അവയുടെ വിപരീതങ്ങൾ വേണം; ദൈവത്തിനു വിപരീതമില്ലാത്തതിനാൽ അവൻ മറഞ്ഞുതന്നെ കിടക്കും...നമ്മുടെ കണ്ണുകൾ അവനെ കാണില്ല; നോക്കുന്ന കണ്ണുകളെ അവൻ കാണുന്നുമുണ്ട്!


*

ശലോമോൻ വന്നു കൂടാരമുറപ്പിച്ചപ്പോൾ അവനെ വണങ്ങാൻ കിളികൾ കൂട്ടമായി വന്നു. തങ്ങളുടെ ഭാഷ തന്നെയാണ്‌ അവനും സംസാരിക്കുന്നതെന്നു കണ്ടപ്പോൾ അവയോരോന്നായി അവന്റെ സവിധത്തിലേക്കു പാഞ്ഞു. കിളികളുടെ ചിലയ്ക്കൽ തീർന്നു; ശലോമോന്റെ സാന്നിദ്ധ്യത്തിൽ അവയുടെ ഭാഷ സ്ഫുടവുമായി. ഒരേ ഭാഷ സംസാരിക്കുകയെന്നാൽ അതു തന്നെ സാഹോദര്യവും മമതയും. അന്യോന്യസംസാരം നമുക്കു പറ്റുന്നില്ലെങ്കിൽ ചങ്ങലയിൽ കിടക്കുന്ന തടവുകാരെന്നേ നമ്മെ പറയാനുള്ളു.


*

സ്വർഗ്ഗത്തു ചെല്ലുമ്പോൾ മുള്ളുകളാണു നിങ്ങൾ നോക്കിനടക്കുന്നതെങ്കിൽ നിങ്ങൾ കണ്ടെടുക്കുന്ന മുള്ളു നിങ്ങൾ തന്നെയായിരിക്കും.


*

ദൈവം പനിനീർപ്പൂവിനോടു പറഞ്ഞത്,
വിടർന്ന ഭംഗിയോടതിനെച്ചിരിപ്പിച്ചത്-
ദൈവമതെന്റെ ഹൃദയത്തോടും പറഞ്ഞു,
പൂവിലും നൂറു മടങ്ങതിനു ഭംഗിയും നൽകി.


*

താടിമീശയും വൃഷണവുമുള്ളതിനാല്‍

താനൊരു പുരുഷനാണ്,

എന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ,

ഏതു മുട്ടാടിനും അതൊക്കെയില്ലേ,

നിങ്ങള്‍ക്കുള്ളതിലുമധികമായി?


*

ആരോ പറഞ്ഞു, “ഞാനെന്തോ മറന്നു.” മറക്കരുതാത്തതായ ഒന്ന് ഈ ലോകത്തുണ്ട്. അതൊന്നൊഴികെ എന്തും നിങ്ങൾക്കു മറക്കാം; അതിൽ വേവലാതിപ്പെടാനുമില്ല. മറ്റെല്ലാം നിങ്ങൾക്കോർമ്മയുണ്ടായിരിക്കുകയും അതൊന്നുമാത്രം മറന്നുകളയുകയും ചെയ്താൽ: നിങ്ങളൊന്നും നേടിയിട്ടില്ലെന്നേ വരൂ. ഒരു ദൗത്യവുമേൽപ്പിച്ചു രാജാവു നിങ്ങളെ ഗ്രാമത്തിലേക്കു വിടുമ്പോലെയാണത്. നിങ്ങളവിടെ ചെല്ലുകയും മറ്റൊരു നൂറു ജോലികൾ ചെയ്യുകയും നിങ്ങളെയേൽപ്പിച്ച ദൗത്യം നിറവേറ്റാതെ പോരുകയും ചെയ്താൽ നിങ്ങൾ യാതൊന്നും ചെയ്യാത്ത പോലെയാണത്. അപ്പോൾ മനുഷ്യജീവി ലോകത്തു വന്നിരിക്കുന്നത് കൃത്യമായ ഒരുദ്ദേശ്യവും ലക്ഷ്യവും വച്ചിട്ടാണ്‌. ആ ഉദ്ദേശ്യം അവൻ നിറവേറ്റുന്നില്ലെങ്കിൽ അവൻ യാതൊന്നും ചെയ്തിട്ടില്ല.


*

ഏതങ്ങാടിച്ചരക്കിന്റെയും വില നിങ്ങൾക്കറിയാം,
സ്വന്തമാത്മാവിന്റെ വില നിങ്ങൾക്കറിയില്ലെന്നേയുള്ളു.
ഭാഗ്യനക്ഷത്രങ്ങളേതൊക്കെ,
അശുഭനക്ഷത്രങ്ങളേതൊക്കെയെന്നു നിങ്ങൾക്കു നല്ല തിട്ടമാണ്‌;
താൻ ഭാഗ്യവാനോ ഭാഗ്യഹീനനോയെന്നു
നിങ്ങൾക്കറിയുകയുമില്ല.
സർവശാസ്ത്രങ്ങൾക്കും സാരമിതൊന്നുതന്നെ-
അന്ത്യവിധിയുടെ നാളു വന്നുചേരുമ്പോൾ
താനാരാകുമെന്നു താനറിഞ്ഞിരിക്കണം.


*
സുന്ദരവും പ്രസന്നവുമാണു സർവതുമെങ്കിൽ,
കാണുന്നവന്റെ കണ്ണിനു വേണ്ടിത്തന്നെയത്.


*

ഒരു രാജാവ് ഒരു ദർവീശിനോടു പറഞ്ഞു, “അങ്ങയ്ക്കു ദൈവസാമീപ്യം കിട്ടുമ്പോൾ എന്നെക്കൂടി ഓർക്കേണമേ.“ അതിനു ദർവീശ് ഇങ്ങനെ പറഞ്ഞു, ”ആ സാമീപ്യത്തിലേക്കു ഞാനെത്തുമ്പോൾ, ആ സൂര്യന്റെ വെളിച്ചമെന്നിൽ വീഴുമ്പോൾ, എനിക്കെന്നെത്തന്നെ ഓർമ്മയുണ്ടാവില്ല. പിന്നെ ഞാനെങ്ങനെ നിങ്ങളെയോർക്കാൻ?“


*

ദൈവം നിങ്ങളോടു പറയുന്നു, “നിന്നെ ഞാൻ വിലയ്ക്കു വാങ്ങാം...നിന്റെ നിമിഷങ്ങൾ, നിന്റെ ശ്വാസങ്ങൾ, നിന്റെ സമ്പാദ്യങ്ങൾ, നിന്റെ ജീവിതങ്ങൾ. നീ അവയെന്റെമേൽ ചെലവഴിക്കുക. അവയെ എന്റെ നേർക്കു തിരിയ്ക്കുക. വിലയായി സ്വാതന്ത്ര്യവും പ്രസാദവും ജ്ഞാനവും ഞാൻ നൽകാം. എന്റെ കണ്ണുകളിൽ നിന്റെ മൂല്യമതത്രെ.” എന്നാൽ ജീവിതം നാം നമ്മിലേക്കൊതുക്കുകയാണെങ്കിൽ നമുക്കായി മാറ്റിവച്ച നിധികൾ നമുക്കു കിട്ടാതെപോകുന്നു. നൂറു വരാഹൻ വിലയുള്ള കഠാര ചുമരിലടിച്ചുകേറ്റി, അതിൽ ഒരു ചുരയ്ക്കാത്തൊണ്ടു തൂക്കിയിടുന്നവനെപ്പോലെയാവുകയാണു നാം: തന്റെ മഹാനിധിയ്ക്ക് ഒരാണിയുടെ വിലയേ അയാള്‍ കണ്ടുള്ളു.


റൂമിയുടെ കവിതകള്‍ - 6



81. ചിരിക്കുക, മരിക്കുക

ഒരു കാമുകൻ കാമുകിയോടു പറയുകയായിരുന്നു,
താനവളെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന്,
എത്ര വിശ്വസ്തനാണു താനവളോടെന്ന്,
പുലർച്ചെയെഴുന്നേറ്റും, പട്ടിണി കിടന്നും,
ധനവും മാനവും ബലവും വേണ്ടെന്നു വച്ചും
ആത്മത്യാഗങ്ങളെത്ര ചെയ്തിരിക്കുന്നു
അവൾക്കു വേണ്ടി താനെന്ന്.

അയാൾക്കുള്ളിലെരിഞ്ഞതൊരഗ്നി.
അയാൾക്കറിയില്ല അതെവിടെ നിന്നു വന്നുവെന്ന്;
അയാൾ കരഞ്ഞതും
മെഴുകുതിരി പോലുരുകിയതും
അതിന്റെ ചൂടിൽ.

“ഇച്ചെയ്തതൊക്കെ ശരി”, കാമുകി പറഞ്ഞു
“എന്നാലിതുകൂടി കേൾക്കൂ;
പറഞ്ഞതൊക്കെ പ്രണയത്തിന്റെ മോടികൾ,
ഇലയും ചില്ലയും പൂക്കളും.
വേരിലേക്കിറങ്ങിയാലേ
അസ്സലുള്ള കാമുകനാവൂ.“

”അതെയോ! അതെവിടെയെന്നൊന്നു പറയൂ!“

”നിങ്ങൾ ചെയ്തതൊക്കെ പുറംപ്രവൃത്തികൾ.
മരിച്ചിട്ടില്ലല്ലോ നിങ്ങൾ?
നിങ്ങള്‍ മരിക്കണം.“

അതു കേട്ടതും അയാൾ മലർന്നു കിടന്നു,
ചിരിച്ചുകൊണ്ടു മരിക്കുകയും ചെയ്തു.
ഇറുന്നു വീഴുന്ന പനിനിർപ്പൂവു പോലെയാണയാൾ തുറന്നത്,
ചിരിച്ചുകൊണ്ടാണയാൾ മരിച്ചത്.

ആ ചിരിയായിരുന്നു അയാളുടെ മോചനം,
നിത്യതയ്ക്ക് അയാളുടെ നിവേദ്യവും.

വീട്ടിൽ നിന്നൊരു വിളി അയാൾ കേട്ടു,
വിളി കേട്ടിടത്തേക്കയാൾ പോവുകയും ചെയ്തു.

വെളിച്ചമുറവിലേക്കു മടങ്ങുമ്പോൾ
തിളക്കിയതൊന്നിനേയും അതു കൂടെക്കൊണ്ടുപോകുന്നില്ല.

കുപ്പക്കൂന, ഉദ്യാനം, മനുഷ്യന്റെ കണ്ണിനകം
ഏതുമാകട്ടെ.

അതു പോകുന്നു,
പോകുമ്പോൾ ത്യക്തമായ പുൽമേടു വിങ്ങുന്നു,
പോയതു മടങ്ങുവാൻ കൊതിക്കുന്നു.


82. വിളി കേൾക്കുമ്പോൾ...

വിളി കേൾക്കുമ്പോളാത്മാവു
പറന്നുപോകാത്തതെന്തേ?
കരയിൽ വീണു പ്രാണനു പിടയ്ക്കുന്ന മത്സ്യം
കടലരികിലായിട്ടും നിരങ്ങിയിറങ്ങാത്തതെന്തേ?
വെയിലത്തു കണികകൾ നൃത്തം വയ്ക്കുമ്പോൾ
അതിൽച്ചേരാൻ നാം മടിയ്ക്കുന്നതെന്തേ?
ചിറകും വിടർത്തി
കൂട്ടിനു പുറത്തു വന്നിരിയ്ക്കുകയാണു നാം,
പറന്നുയരുന്നില്ല നാം.
കല്ലും മാടോടും പെറുക്കി കച്ചവടം കളിയ്ക്കുകയാണു നാം
കുട്ടികളെപ്പോലെ.
ഈ സംസ്ക്കാരത്തിന്റെ ചാക്കുസഞ്ചി വലിച്ചുകീറൂ,
സ്വന്തം തലകൾ പുറത്തേക്കിട്ടു നോക്കൂ.
ബാല്യം വലിച്ചെറിയൂ.
വലതു കൈയെത്തിച്ചു
വായുവിൽ നിന്നീ ഗ്രന്ഥമെടുത്തു വായിക്കൂ.
മരണത്തിന്റെ മുഹൂർത്തത്തിലേക്കു കാലെടുത്തുവയ്ക്കൂ.
നിങ്ങൾക്കു വേണ്ടതെന്തെന്നാലോചിച്ചു നോക്കൂ.
നിങ്ങൾ തന്നെ വിളിച്ചുപറയട്ടെ
നിങ്ങളനുസരിക്കേണ്ട കൽപ്പനകൾ.
നിങ്ങൾക്കു രാജാവു നിങ്ങൾ തന്നെ.
ചോദിയ്ക്കേണ്ട ചോദ്യം മുന്നിൽ വയ്ക്കൂ,
ഒരുത്തരത്തിന്റെ ദാക്ഷിണ്യത്തിനു കാത്തുനിൽക്കൂ.


83. സ്വന്തം ഹൃദയത്തെ പാടിയുറക്കി ഞാൻ...

ഇന്നലെ ഞാനൊരു സന്ദേശമയച്ചു,
ഒരു നക്ഷത്രം പോലെ ദൃഢവും ദീപ്തവും.
കല്ലിനെ പൊന്നാക്കുന്നവനേ,
എന്നെയുമൊന്നഴിച്ചുപണിയൂ.

എന്റെയാർത്തി നിന്നെ ഞാൻ കാട്ടിയതല്ലേ?
കരയുന്ന കുഞ്ഞിനെപ്പോലെന്റെ ഹൃദയത്തെ
ഞാൻ പാടിയുറക്കുന്നതും നീ കണ്ടതല്ലേ?

നിന്റെ മാറിന്റെ കെട്ടഴിയ്ക്കൂ,
പണ്ടെപ്പോലെന്നെ മാറോടടുക്കൂ.

ഇനിയുമെത്രനാൾ
നിന്നിൽ നിന്നു ഞാന്‍ മാറിയലയണം?
ഇനി ഞാൻ മിണ്ടാതിരിക്കാം, ക്ഷമിച്ചിരിക്കാം,
നീ തിരിഞ്ഞൊന്നു നോക്കുന്നതും കാത്തിരിക്കാം.


84. ഇതു പോലെ

സൗന്ദര്യത്തിന്റെ പൂർണ്ണതയേതുപോലെ
എന്നൊരാൾ ചോദിച്ചാൽ
മുഖം പുറത്തിട്ടുകൊണ്ടു പറയൂ,
ഇതു പോലെ.

രാത്രിയിലാകാശത്തിൽ
ചന്ദ്രന്റെ ചാരുതയേതുപോലെ
എന്നൊരാൾ സംശയിച്ചാൽ
പുരപ്പുറത്തു കയറി വിളിച്ചുകൂവൂ,
ഇതു പോലെ.

മാലാഖയുടെ ചിറകേതുപോലെ
എന്നൊരാളാരാഞ്ഞാൽ
ഒന്നു പുഞ്ചിരിക്കൂ.
ദൈവത്തിനുമുണ്ടോ പരിമളമെന്നയാൾ ചോദിച്ചാൽ
അയാളെ വലിച്ചടുപ്പിയ്ക്കൂ,
മുഖത്തോടു മുഖം ചേർക്കൂ,
ഇതു പോലെ.

യേശുദേവൻ മരിച്ചവരെ ഉയിർപ്പിച്ചതെങ്ങെനെ
എന്നൊരാൾ ചോദിച്ചാൽ
ഒരക്ഷരവും മിണ്ടരുത്-
അയാളുടെ കവിളത്തൊന്നു മൃദുവായി ചുംബിക്കൂ,
ഇതു പോലെ.

പ്രണയത്തിനു ബലിയാവുന്നതിന്റെ രഹസ്യമെന്ത്
എന്നൊരാൾ ചോദിച്ചാൽ
കണ്ണും പൂട്ടി നെഞ്ചു തുറന്നു കാട്ടൂ,
ഇതു പോലെ.

എത്രയ്ക്കുണ്ടെന്റെ കിളരമെന്നൊരാൾ ചോദിച്ചാൽ
നെറ്റിയിലെ ചുളിവുകൾക്കുള്ളകലമളന്നു കാണിക്കൂ,
ഇതു പോലെ.

ആത്മാവൊരുടൽ വിട്ടുപോകും,
മറ്റൊന്നിൽ ചെന്നുകേറും,
അതിൽ തർക്കിക്കാനൊരാൾ നിന്നാൽ
എന്റെ വീട്ടിൽ വന്നുകയറി വാതിലടയ്ക്കൂ,
ഇതു പോലെ.

പ്രണയികൾ വിലപിക്കുമ്പോൾ
അവർ പറയുന്നതു നമ്മുടെ കഥ,
ദൈവമതു കേൾക്കുകയും ചെയ്യുന്നു,
ഇതു പോലെ.

ആനന്ദങ്ങളുടെ കലവറ ഞാൻ,
ആത്മനിരാസത്തിന്റെ വേദന ഞാൻ.
എന്നെക്കാണാൻ മണ്ണിലേക്കു കണ്ണു താഴ്ത്തൂ,
പിന്നെ മാനത്തേക്കു നോക്കൂ,
ഇതു പോലെ.

ഇളംകാറ്റു മാത്രമറിയുന്നു
സംഗമത്തിന്റെ രഹസ്യങ്ങൾ.
ഹൃദയങ്ങളിലതു മന്ത്രിക്കുമ്പോൾ കാതോർക്കൂ,
ഇതു പോലെ.

സേവകൻ യജമാനനാകുന്നതെങ്ങനെ
എന്നൊരാൾ ചോദിച്ചാൽ
കൈയിലൊരു വിളക്കു കൊളുത്തിപ്പിടിയ്ക്കൂ,
ഇതു പോലെ.

ജോസഫിന്റെ പരിമളം
കുരുടനു കാഴ്ച കൊടുത്തതെങ്ങനെയെന്നു ഞാൻ ചോദിക്കുമ്പോൾ
നീ വീശിയ കാറ്റിലെന്റെ കണ്ണിലെ കരടു പോകുന്നു,
ഇതു പോലെ.

നമ്മുടെ ഹൃദയം പ്രണയം കൊണ്ടു നിറയ്ക്കാൻ
സന്മനസ്സു കാട്ടിയെന്നുവരാം ഷംസ്.
ഒരു പുരികമൊന്നുയർത്തി
നമുക്കു നേരെയൊരു കടാക്ഷമെയ്തുവെന്നുവരാമവൻ,
ഇതു പോലെ.


85. മധുരിക്കുന്ന കരിമ്പിൻപാടം

കരിമ്പിൻമധുരം മധുരിക്കുമോ,
കരിമ്പിൻപാടം സൃഷ്ടിച്ചവന്റെ മധുരത്തോളം?
ചന്ദ്രന്റെ ഭംഗിയ്ക്കു പിന്നിലൊരു ഭംഗിയുണ്ട്,
ചന്ദ്രനു പിറവി കൊടുത്തവന്റെ ഭംഗി.
കടലിന്റെ അറിവുകൾക്കു പിന്നിലൊരറിവുണ്ട്,
കണ്ണിൽപ്പെടാത്തൊരു ചക്രം പോലെ വെള്ളം തേവി
നമ്മെയൂട്ടുന്നതതു തന്നെ.
എള്ളിൽ നിന്നെണ്ണയെടുക്കുന്നൊരു വിദ്യയുണ്ട്,
നിങ്ങളുടെ കൺകുഴികളിൽ നിന്നു കാഴ്ചയെടുക്കുന്ന സൂത്രവുമുണ്ട്,
അതുമൊന്നോർത്തുനൊക്കൂ.
വിളമ്പിവച്ച വിരുന്നു പോലിതാ പുലരി പിറക്കുന്നു,
വിശന്നും വശം കെട്ടും അതിലേക്കു നാമോടുമ്പോൾ
അത്രയും വച്ചുണ്ടാക്കിയവനെ കാണാതിരിക്കരുതേ.
മൂന്നു കഴുതകളെയും തെളിച്ചു ഞെളിഞ്ഞു നടക്കുമ്പോൾ
പിരിച്ചുവെച്ച മീശയെ പ്രതി ഗർവമരുതേ.
രത്നക്കല്ലുകളെയല്ല, രത്നവ്യാപാരിയെ സ്നേഹിക്കൂ.
പറഞ്ഞുപറഞ്ഞുകൂട്ടുകയാണു ഞാൻ.
കേൾവിയെ കാഴ്ചയാക്കുന്ന പ്രേയാൻ തന്നെ
ഇതിനൊരു തീർച്ചയും വരുത്തട്ടെ.


86. അവനൊളിയ്ക്കുമിടം

ഞാനൊരുമ്പെട്ടിറങ്ങുമ്പോൾ
അവനാണെന്റെ ലക്ഷ്യം.
ഹൃദയത്തിലേക്കു  നോക്കുമ്പോൾ
അതിൽ മത്തടിക്കുന്നതവൻ തന്നെ.
ഞാൻ നീതി തേടുമ്പോൾ
അവനാണു ന്യായാധിപൻ.
ഞാൻ പടയ്ക്കു പോകുമ്പോൾ
അവനാണെന്റെയുടവാൾ.

ഞാൻ വിരുന്നിനു കൂടുമ്പോൾ
അവനാണപ്പവും വീഞ്ഞും.
ഉദ്യാനത്തിലേക്കു കടക്കുമ്പോൾ
വിരിഞ്ഞ പനിനിർപ്പൂവുമവൻ തന്നെ.

ഞാൻ ഖനി തുരന്നിറങ്ങുമ്പോൾ
അവനാണു മാണിക്യവും മരതകവും.
ഞാൻ കടലിലേക്കൂളിയിടുമ്പോൾ
അവനാണടിയിലെ മുത്തുമണി.

ഞാൻ മരുനിലം താണ്ടുമ്പോൾ
അവനാണു മരുപ്പച്ച.
ഗോളാന്തരത്തിലേക്കുയരുമ്പോൾ
അവനാണു ദീപ്തതാരം.

ഞാനുശിരു കാട്ടുമ്പോൾ
അവനാണെന്റെ പരിച.
ജ്വരമെന്നെയെരിക്കുമ്പോൾ
അവനാണെനിക്കു തുളസിയും കുരുമുളകും.

ഞാൻ പട പൊരുതുമ്പോൾ
അവനാണെന്റെ നായകൻ.
മദിരോത്സവത്തിലവൻ ഗായകൻ,
ചഷകം, ചഷകമേന്തുന്നവനും.

ഞാൻ ചങ്ങാതിമാർക്കെഴുതുമ്പോൾ
അവനാണു താളും തൂലികയും.
ഞാൻ കവിതയെഴുതുമ്പോൾ
അവനാണു താളമിടുന്നതും.

ഞാനുണർന്നെഴുന്നേല്ക്കുമ്പോൾ
അവനാണെന്റെ ശുദ്ധബോധം.
ഞാനുറങ്ങാൻ കിടക്കുമ്പോൾ
കിനാവിൽ വിളയാടുന്നതുമവൻ തന്നെ.

നിങ്ങളേതു ചിത്രമെഴുതിയാലും
നിങ്ങളേതു കവിത ചമച്ചാലും
അവനതിനുമതീതൻ.
നിങ്ങളേതുയരമെത്തിയാലും
അതിലുമുയരത്തിലുള്ളവൻ.

വലിച്ചെറിയൂ നിങ്ങളുടെ ഗ്രന്ഥങ്ങൾ,
പിഴുതെറിയൂ നിങ്ങളുടെ നാവും.
അവനാവട്ടെ നിങ്ങളുടെ ഗ്രന്ഥം.

തബ്രീസിലെ അതിശയവെളിച്ചമേ,
നീയെവിടെപ്പോയൊളിക്കാൻ?
നീ മറഞ്ഞിരിക്കുമിടം വെളിച്ചപ്പെടുത്തുമല്ലോ
നിന്റെ സൂര്യന്റെ ദീപ്തി.


87. ആണായതു കൊണ്ടായില്ല...


ആണത്തമുണ്ടാകാൻ ആണായതു കൊണ്ടായില്ല ,
കണ്ണീരു തുടച്ചതു കൊണ്ടു ചങ്ങാതിയുമാവില്ല.
മുത്തശ്ശി പറഞ്ഞിട്ടില്ലേ: ‘ഇന്നു നീ വിളറിയിരിക്കുന്നു,
അതിനാലിന്നു പഠിക്കാനും പോകേണ്ട.’
അതു കേട്ടാലോടിക്കോളൂ.
പിതാവിന്റെ ചെകിട്ടത്തടിയത്രേ അതിലും ഭേദം.
നിങ്ങളുടെയുടലിനു തലോടലു പോരും.
കണിശക്കാരനായ പിതാവിനു തെളിഞ്ഞ ബോധവും.
അയാൾ നിങ്ങളെ പ്രഹരിക്കുന്നുവെങ്കിൽ
തുറസ്സിലേക്കു നിങ്ങളെ ഓടിച്ചിറക്കാനത്രേ.
നിങ്ങൾക്കു വേണ്ടതു മയമില്ലാത്തൊരു ഗുരുവിനെ,
നിങ്ങളെ അറിയാൻ, നിങ്ങളെ നടത്താൻ.

എത്ര സഹതാപങ്ങൾ നാം വാരിക്കൂട്ടി?
ഇനി നാം പഠിക്കുക, അതിനെയൊക്കെ സംശയിക്കാൻ.


88. നിന്നെത്തേടി ഞാൻ മുകളിലും താഴെയും...


 

നിന്നെത്തേടി ഞാൻ മുകളിലും താഴെയും...
നിന്നെത്തേടി ഞാനടുത്തുമകലെയും...
നിന്നെ നോക്കി ഞാനോരോ കല്ലിനടിയിലും...
ചെന്നുനോക്കി ഞാൻ ഒളിച്ചിരിക്കുമിടങ്ങളെല്ലാം...
മാനത്തു കണ്ണു നട്ടിരുന്നു ഞാൻ...
പ്രകൃതി മുഴുവൻ ഞാൻ തിരഞ്ഞു...
സകലശാസ്ത്രങ്ങളിലും ഞാൻ തിരഞ്ഞു...
എന്നിട്ടും നിന്നെ ഞാൻ കണ്ടില്ല ...
“എവിടെ നീ! നീയെന്നിൽ നിന്നൊളിക്കുന്നതെന്ത്!”
ഞാനലറി.
ഞാനൊന്നു ശ്വാസമെടുക്കുന്നതിന്നിടയിൽ
നിന്റെ മറുപടി വന്നു...

“മരത്തിലുണ്ട് ഞാൻ.
നീ നടക്കുന്ന വഴിയിലുണ്ട് ഞാൻ.
ആകാശത്തുണ്ട് ഞാൻ.
അണ്ണാറക്കണ്ണനിലുണ്ട് ഞാൻ.
മേഘത്തിലുണ്ട് ഞാൻ.
സൂര്യനിലുണ്ട് ഞാൻ.
നീയെന്നെക്കാണാതെപോയതെവിടെ?”

ഞാൻ കരഞ്ഞു...


89. കഥയുടെ ചൂടുവെള്ളം

കഥയെന്നാൽ
കുളിയ്ക്കാനനത്തിയ വെള്ളം പോലെ.

അതു സന്ദേശങ്ങൾ കൈമാറുന്നു
നിങ്ങളുടെ തൊലിയ്ക്കും തീയ്ക്കുമിടയിൽ.
അവ തമ്മിലടുക്കുന്നതങ്ങനെ,
നിങ്ങൾ വൃത്തിയാകുന്നതുമങ്ങനെ.

തീയിലിരിയ്ക്കാനാർക്കാകും,
തീപ്പിശാചിനെപ്പോലെ, അബ്രഹാമിനെപ്പോലെ?
നമുക്കു വേണം മധ്യവർത്തികൾ.

നിറഞ്ഞെന്നൊരു തോന്നലുണ്ട്,
ഒരപ്പത്തിൻപുറമേറീട്ടാ-
ണതിൻ വരവു പൊതുവേ.

നമ്മെച്ചൂഴെയഴകുണ്ട്,
അതറിയാൻ പക്ഷേ,
ഉദ്യാനത്തിലൊന്നുലാത്തണം നമ്മൾ.

ഉടൽ തന്നെയൊരു മറ,
അതു മറയ്ക്കുന്നു,
പാതി പുറത്തു കാട്ടുന്നു,
നിങ്ങളുടെ സന്നിധാനത്തിൽ
ആളിക്കത്തുന്നൊരാഴിയെ.

ഉടൽ, വെള്ളം, കഥകൾ,
നാം ചെയ്യുന്ന ചെയ്തികൾ,
ഒക്കെയുപാധികൾ,
മറയ്ക്കാൻ, മറഞ്ഞതിനെ കാട്ടാൻ.

ഇതൊന്നാലോചിക്കൂ,
ചിലനേരമറിയുന്നത്,
ചിലനേരമറിയാത്തത്,
അങ്ങനെയൊരു രഹസ്യത്തിൽ
കുളിച്ചുകേറാനെന്തു സുഖം!


90. പുതിയ നിയമം


കുടിയന്മാർ വഴക്കടിയ്ക്കും, തല്ലുപിടിയ്ക്കും,
അതു പഴയ നിയമം.
കാമുകനും മോശമല്ല, പക്ഷേ.
ചങ്ങാതി ചെന്നൊരു കുഴിയിൽ വീഴുന്നു.
അവിടെക്കിടന്നു പരതുമ്പോൾ
കൈയിൽത്തടയുന്നു തിളങ്ങുന്നതെന്തോ.
അതിന്റെ വിലയ്ക്കൊക്കില്ല,
ഏതു ധനവുമധികാരവും.

ഇന്നലെ രാത്രിയിൽ തെരുവിനു മേൽ
ആടകളുരിഞ്ഞിട്ടുംകൊണ്ടു ചന്ദ്രൻ വന്നു.
ഇതു പാടാനുള്ള നേരമെന്ന ചിന്തയോടെ
മാനത്തിന്റെ കുടുവൻകിണ്ണത്തിലേക്കു ഞാനെടുത്തുചാടി.
കിണ്ണമുടഞ്ഞു. വീഴുന്നെന്തുമെങ്ങും.
ഇനിയൊന്നുമില്ലല്ലോ ചെയ് വാനായി.

ഇതത്രേ പുതിയ നിയമം:
മദ്യകുംഭമുടയ്ക്കുക,
കുംഭാരന്റെ ചക്രത്തിൽച്ചെന്നു വീഴുക.


91. സത്രം



മനുഷ്യജന്മമൊരു സത്രം.
അതിഥിയാണോരോ പ്രഭാതവും.

ഓർക്കാപ്പുറത്തൊരു വിരുന്നുകാരനായെത്തുന്നു
ഒരാഹ്ളാദം, ഒരു വിഷാദം, ഒരു ചെറ്റത്തരം,
നൈമിഷികമായൊരു ബോധോദയം.

എല്ലാവരെയുമെതിരേല്ക്കുക,
സല്ക്കരിക്കുകയെല്ലാവരെയും!
ഒരു പറ്റം ദുരിതങ്ങളാണവരെന്നാലും,
തല്ലും പിടിയും കലമ്പലുമായി
ഒക്കെപ്പുറത്തെറിയുന്നവരാണവരെന്നാലും,
അവരെപ്പിണക്കാതെ വിടുക.
പുതുമയുള്ളൊരാനന്ദത്തിനായി
നിങ്ങളെയവർ ഒഴിച്ചെടുക്കുകയാവാം .

ഇരുണ്ട ചിന്തകൾ, നാണക്കേടുകൾ, വിദ്വേഷം,
വാതില്ക്കൽ വച്ചേ ചിരിയോടവരെക്കാണുക,
അകത്തേക്കു ക്ഷണിച്ചുകൊണ്ടു പോവുക.

വരുന്നവരോടൊക്കെ നന്ദിയുള്ളവനായിരിക്കുക,
ആരു വിരുന്നു വന്നാലും
അതീതത്തിൽ നിന്നൊരു വഴികാട്ടിയത്രേയയാൾ.


92. സർവം സംഗീതമയം

ഈ പാട്ടുകളോർത്തുവയ്ക്കാൻ മിനക്കെടേണ്ട!
ഒരു വീണ പൊട്ടിയാൽ പോകട്ടേയെന്നു വയ്ക്കുക.

സർവം സംഗീതമായൊരു ലോകത്തല്ലോ,
നാം വന്നുവീണിരിക്കുന്നു.

വീണ മീട്ടുന്നതു കേൾക്കാനുണ്ട്,
ആരോ പുല്ലാങ്കുഴലുമൂതുന്നു.
ലോകത്തിന്റെ കിന്നരമെരിഞ്ഞാലെരിയട്ടെ,
കണ്ണിൽപ്പെടാത്ത വാദ്യങ്ങൾ പിന്നെയുമുണ്ടാവും.

കരിന്തിരി കെട്ടു പോകട്ടെ വിളക്കുകൾ,
നമ്മുടെ കൈയിലുണ്ടല്ലോ
ഒരു തീക്കല്ലും ഒരു തീപ്പൊരിയും.

ഒരു കടൽപ്പതയാണീ പാട്ടുവിദ്യ.
ഏതോ കയത്തിൽ നിന്നൊരു കടൽമുത്തിൽ നിന്നത്രേ
അതിന്റെ വശ്യചലനങ്ങളുറവയെടുക്കുന്നു.

കവിതകൾ തിരയെറ്റുന്ന പത പോലെ,
കടൽ കക്കുന്ന പാഴുകൾ പോലെ.

നമുക്കു കണ്ണിൽ വരാത്തൊരു വേരിന്റെ
തുടിപ്പുകളിലാണതിനുല്പത്തി.

വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ തുറന്നുവയ്ക്കുക,
പറന്നുനടക്കട്ടെ ആത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


93. പുത്തനങ്ങാടി

ഇങ്ങനെയൊരങ്ങാടി കണ്ടിട്ടുണ്ടോ നിങ്ങൾ?

ഒരു പൂ കൊടുത്താൽ
നൂറു പൂന്തോപ്പു കിട്ടുന്നിടം?

ഒരു വിത്തിനൊരു കാടു കിട്ടുന്നിടം?

ഒരു ക്ഷീണനിശ്വാസത്തിനു
ദിവ്യമായൊരു കൊടുങ്കാറ്റു കിട്ടുന്നിടം?

നിങ്ങൾക്കു പേടിയായിരുന്നു,
താൻ നിലത്തു വലിഞ്ഞുപോകുമോയെന്ന്,
വായുവിലലിഞ്ഞുപോകുമോയെന്ന്.

ഇതാ, നിങ്ങളുടെ നീർത്തുള്ളിയിറുന്നുവീഴുന്നു,
അതു വിട്ടുപോന്ന കടലിൽ ലയിച്ചുചേരുന്നു.

പണ്ടത്തെ രൂപമല്ലിന്നതിന്‌,
എന്നാലുമതേ നീരു തന്നെയത്.

ഒരു പ്രായശ്ചിത്തവുമല്ല,
ഈ പരിത്യാഗം;
അതൊരാത്മാരാധനം,
ആഴത്തിലുള്ളതും.

നിങ്ങളെ പ്രണയിക്കാൻ കടലിരമ്പിവരുമ്പോൾ
കഴുത്തു നീട്ടിക്കൊടുത്താട്ടേ!

പിന്നെയാകട്ടെന്നു വയ്ക്കരുതേ!
ഇതുപോലൊരുപഹാരം വേറെയുണ്ടോ?

എത്ര തിരഞ്ഞാലും കിട്ടില്ലിത്.

എന്തു കാരണമെന്നറിയില്ല,
ഒന്നാന്തരമൊരു പ്രാപ്പിടിയനിതാ,
നിങ്ങളുടെ ചുമലിൽ വന്നിരിയ്ക്കുന്നു,
നിങ്ങൾക്കു സ്വന്തവുമാകുന്നു.


94. അജ്ഞാതവെളിച്ചങ്ങള്‍


മുലകുടി മാറിയ കുട്ടി
അമ്മയെത്തന്നെ മറക്കുന്നു,
അതുമിതും തിന്നവൻ മുതിർക്കുന്നു.

വിത്തുകൾ നിലത്തിഴയുന്നതൊരുനാൾ,
രണ്ടു നാൾ;
പിന്നെയവ തല പൊന്തിക്കുന്നതു
സൂര്യനിലേക്കത്രേ.

അരിച്ചെടുത്തൊരീ വെളിച്ചം
നിങ്ങളുമൊന്നു നുകർന്നുനോക്കൂ;
ലോകത്തിന്റെ പൊന്ത വെട്ടി
അറിവിലേക്കുള്ള വഴി തെളിയ്ക്കൂ.

അജ്ഞാതവെളിച്ചങ്ങളെത്രയാണു
നിശാകാശത്തിൽ;
അവയ്ക്കൊപ്പം നിങ്ങളും ചേരൂ,
പേരു വീഴാത്തൊരു നക്ഷത്രമായി.


95. സ്വന്തം പ്രഹേളികയുടെ പൊരുളു തിരിയ്ക്കൂ…

പുലരി പിറക്കുന്ന മുഹൂർത്തമറിയാൻ
നേരത്തേ പിടഞ്ഞെഴുന്നേറ്റ വിദ്വാനാര്‌?
ദാഹിച്ചെത്തിയ ചോലയിൽ
ചന്ദ്രനെ കണ്ടുകിട്ടിയതാർക്ക്?
ശോകവും പ്രായവും കൊണ്ടന്ധനായ യാക്കോബിനെപ്പോലെ
കാണാതപോയ മകന്റെ കുപ്പായം മുത്തി
കാഴ്ച കിട്ടിയ പിതാവുമാര്‌?
കെട്ടിയിറക്കിയ തൊട്ടിയിൽ
ഒഴുകുന്ന പ്രവാചകനെ കോരിയെടുത്തതാര്‌?
മോശയെപ്പോലെ തീ തേടിപ്പോയി
ജ്വലിക്കുന്ന സൂര്യഹൃദയം കണ്ടു മടങ്ങിയതാര്‌?

ശത്രുക്കളെപ്പേടിച്ചൊരു കൂരയിൽ കേറിയൊളിച്ചവൻ യേശു,
അവൻ വാതിൽ തുറന്നതു മറ്റൊരു ലോകത്തേക്കത്രെ.
മീനറുക്കുമ്പോൾ ശലോമോൻ കണ്ടതു
പൊന്നിന്റെ മോതിരമത്രെ.
പ്രവാചകനെ കൊല്ലാൻ കുതിച്ചെത്തിയ ഉമർ
വരങ്ങൾ വാങ്ങി മടങ്ങിയത്രെ.
ഒരു മാനിന്റെ പിന്നാലെ പോകുന്നൊരാൾ
എത്തിപ്പെട്ടതതിരില്ലാത്തൊരിടത്തത്രെ.
ഒരു തുള്ളി വിഴുങ്ങാൻ വായ തുറന്ന ചിപ്പിയിൽ
പിന്നെ വിളഞ്ഞതു മുത്താണത്രെ.
നിലം പൊത്തിയ കോട്ടയ്ക്കുള്ളിലലഞ്ഞുനടന്ന തെണ്ടിയ്ക്ക്
കൈ നിറയെ നിധി കിട്ടിയത്രെ.

കഥകൾ കേട്ടു മയങ്ങേണ്ട,
അന്യർ കാര്യം നടത്തിയ പ്രകാരങ്ങൾ കേട്ടു തൃപ്തനുമാവേണ്ട:
സ്വന്തം പ്രഹേളികയുടെ പൊരുളു തിരിയ്ക്കൂ;
വ്യാഖ്യാനങ്ങളുടെ പൊന്തക്കാട്ടിൽ നിന്നു പുറത്തു വരൂ;
നിന്റെ ഹൃദയം ഞാൻ തുറക്കുന്നു-
ആ വചനം പോലെ ലളിതമാവട്ടെ നിന്റെ സത്യം.

എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ.
ഒരു മുഹൂർത്തം വരും:
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതു നിങ്ങളറിയും.


96. രണ്ടു കടകൾക്കുടമ

ഒളിയ്ക്കാനൊരു മാളം നോക്കി
ലോകത്തോടി നടക്കേണ്ട.
ഏതു ഗുഹയിലുമുണ്ടൊരു കാട്ടുജന്തു!
എലികളോടൊത്താണു വാസമെങ്കിൽ
പൂച്ചയുടെ നഖങ്ങളവിടെത്തേടിയെത്തും.
ദൈവത്തോടൊത്തേകാന്തത്തിലിരിക്കുമ്പോഴേ
നിങ്ങൾക്കിളവു കിട്ടുന്നുള്ളു.
നിങ്ങൾ പുറപ്പെട്ടുപോന്നൊരിടമില്ലേ,
എവിടെയുമല്ലാത്തൊരിടം?
അവിടെപ്പോയി താമസമാക്കൂ,
ഇവിടത്തെ മേൽവിലാസം വിട്ടേക്കൂ.
നോക്കുമ്പോൾ കാണുന്നതു
രണ്ടാകുന്നതുമതിനാൽ.
ചിലനേരം നിങ്ങളൊരാളെ നോക്കുമ്പോൾ
നിങ്ങൾ കാണുന്നതൊരു വിഷമൂർഖനെ.
വേറൊരാൾ കാണുന്നതുറ്റ ചങ്ങാതിയെ.
രണ്ടാൾക്കും പിശകിയിട്ടുമില്ല!
പാതിയതും പാതി മറ്റേതുമാണാളുകൾ,
പുള്ളി കുത്തിയ കാളയെപ്പോലെ.
ജ്യേഷ്ടന്മാർക്കു വിരൂപനായിരുന്നു ജോസഫ്,
അവന്റെ പിതാവിനോ, അത്ര സുന്ദരനും.
നിങ്ങൾക്കുണ്ടല്ലോ
അതീതത്തിൽ നിന്നു കാണുന്ന കണ്ണുകൾ,
ദൂരമളക്കുന്ന കണ്ണുകൾ,
ആഴവുമുയരവുമറിയുന്ന കണ്ണുകൾ.
നിങ്ങൾ രണ്ടു കടകൾ തുറന്നു വച്ചിരിക്കുന്നു,
അങ്ങോട്ടുമിങ്ങോട്ടുമോട്ടവുമാണു നിങ്ങൾ.
കെണി പോലെ പേടിപ്പിക്കുന്ന കടയടയ്ക്കൂ,
വിൽക്കാൻ ചൂണ്ടയില്ലാത്ത കട തുറന്നു വയ്ക്കൂ.
നീന്തിക്കളിയ്ക്കുന്ന മീനല്ലേ നിങ്ങൾ!


97. ബിസ്മി

പതുക്കെ നടക്കുക നിങ്ങൾക്കു ശീലം,
തീരാത്തൊരു വിരോധം
മനസ്സിൽ കൊണ്ടുനടക്കുന്നുമുണ്ട് നിങ്ങൾ.
ഇത്രയും കനപ്പെട്ടൊരാളെങ്ങനെയെളിമപ്പെടാൻ?
ഇത്രയും മാറാപ്പു പേറുന്നൊരാളെവിടെയെത്താൻ?

ഒരു രഹസ്യമറിയാനെങ്കിൽ
വായു പോലെ പരക്കുക.
ഇപ്പോൾ നിങ്ങൾ വെറും ചെളിയും വെള്ളവും,
പാതിയ്ക്കു പാതി.

എബ്രഹാമിനൊരിക്കൽ തിരിഞ്ഞു
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
എവിടെപ്പോയസ്തമിക്കുന്നുവെന്ന്;
അതിൽപ്പിന്നെ എബ്രഹാം പറഞ്ഞു,
ദൈവത്തിനു പങ്കാളികളുണ്ടെന്ന്
താൻ വിശ്വസിക്കുന്നില്ലയെന്ന്.

നിങ്ങളാകെ ബലം കെട്ടവൻ.
ദൈവവരത്തിനു കീഴ്പ്പെടെന്നേ.
കരയെത്തും വരെ
ഓരോ തിരയെയും കാക്കുന്നില്ലേ വൻകടൽ?
തനിക്കു വേണമെന്നു നിങ്ങൾ കരുതുന്നതിനെക്കാൾ
തുണ വേണം നിങ്ങൾക്ക്.

ബിസ്മി ചൊല്ലിയിട്ടല്ലേ
ആടിനെയറുക്കുക?
പഴയ നിങ്ങൾക്കൊരു ബിസ്മി ചൊല്ലുക,
നീങ്ങളുടെയസ്സൽപ്പേരു പുറത്തുവരട്ടെ.


98. മുടന്തനാട്


ആട്ടിൻപറ്റത്തെ കണ്ടിട്ടില്ലേ,
വെള്ളം കുടിയ്ക്കാൻ പോകുന്ന പോക്കിൽ?
പിന്നാലെ താങ്ങിത്തുങ്ങി നടക്കുന്നത്
ഒരു മുടന്തനാട്,
സ്വപ്നജീവിയുമാണവൻ.

മറ്റാടുകളുടെ മുഖം നോക്കൂ,
തങ്ങളുടെ സഹജീവിയെച്ചൊല്ലി
വ്യാകുലരാണവർ.

മടക്കത്തിലവരെ കണ്ടിട്ടുണ്ടോ?
ചിരിയും കളിയുമാണവർ.
അവരെ നയിക്കുന്നതു
മുടന്തനാടും.

അറിവിനു വഴികൾ പലതുണ്ട്.
മുടന്തനാടിന്റെ വഴിയെന്നാൽ
സാന്നിദ്ധ്യത്തിന്റെ വേരിലേക്കു കുനിയുന്ന
ചില്ല പോലെ.

മുടന്തനാടിനെക്കണ്ടു പഠിക്കൂ,
ആലയിലേക്കു കൂട്ടത്തെ നയിക്കൂ.


99. ഭയത്തിന്റെ സാദ്ധ്യതകൾ

എള്ളിൽ നിന്നെണ്ണ പോരട്ടേയെന്നു വച്ചിട്ടല്ല
ചക്കാലന്റെ കാള തിരിയുന്നത്;
പുറത്തു വീഴുന്ന ചാട്ടയിൽ നിന്നോടിമാറുകയാണവൻ.

അതേ കാരണം കൊണ്ടുതന്നെ
വണ്ടിക്കാള നിങ്ങളുടെ ചരക്കെടുത്തു
നിങ്ങൾക്കു വേണ്ടിടത്തെത്തിക്കുന്നതും.

കച്ചവടക്കാർ പീടിക തുറന്നുവയ്ക്കുന്നതു
സുമനസ്സുകളുടെ കൊള്ളക്കൊടുക്കയ്ക്കുമല്ല.

നാം നോക്കുന്നതു വേദനയൊന്നു കുറയ്ക്കാൻ,
അങ്ങനെ വേണം ലോകം മുന്നോട്ടു നീങ്ങാൻ.

ദൈവമേർപ്പാടാക്കിയ കങ്കാണിയത്രേ ഭീതി;
അവന്റെ ചാട്ട പേടിച്ചിട്ടത്രേ പെട്ടകം പണിയ്ക്കു നാം കൂടുന്നതും.

ആത്മാവു തകർന്ന പ്രളയങ്ങളെത്ര കടന്നുപോയി,
അത്ര പെട്ടകങ്ങളും അത്ര നോഹമാരും.

തിരയടങ്ങിയ കടവുകളാണു ചില മനുഷ്യജീവികൾ,
അവിടെപ്പോയി നങ്കൂരമിടൂ.

വേറേ ചിലരുമുണ്ട് ചങ്ങാത്തം കാട്ടുന്നവർ,
നിങ്ങളെ നക്കിക്കൊല്ലുന്ന കഴുതകളാണവർ.

ദൂരെ നില്ക്കട്ടെയവർ;
അന്യർക്കോടിക്കയറാനുള്ള വീണമരമാകരുതു നിങ്ങൾ.

ഭീതിയത്രേ ചിലനേരം
നിങ്ങളെ സാന്നിദ്ധ്യത്തിലെത്തിക്കുന്നതും.


100. ഉണ്ടെന്നുമില്ലെന്നുമല്ല


വരാനുള്ളൊരു പ്രളയത്തിൽ
നീന്തിത്തുടിക്കുകയാണു ഞാൻ.

പണിതിട്ടില്ലാത്ത കൽത്തുറുങ്കിൽ
ബന്ധനസ്ഥനാണു ഞാൻ.

ഒരു ഭാവിച്ചതുരംഗത്തിൽ
അടിയറവിന്നേ പറഞ്ഞു ഞാൻ.

ഇനിയും നുകരാത്ത നിന്നെ മോന്തി
തല നീരാതെയായി ഞാൻ.

എന്നോ പട നടന്ന പടനിലത്തിൽ
പണ്ടേ ജീവൻ വെടിഞ്ഞു ഞാൻ.

എനിക്കു പിടിയില്ല ചിന്തയും യാഥാർത്ഥ്യവും,
അവയുടെ വേർതിരിവും.

നിഴൽ പോലെ ഞാനില്ല,
ഇല്ലാതെയുമില്ല.



101. പൂർണ്ണതയുടെ വറവുചട്ടി

ജീവിതങ്ങളുടെ ദാതാവേ,
യുക്തിയിൽ നിന്നെന്നെ മോചിപ്പിക്കൂ!
ശൂന്യതയിൽ നിന്നു ശൂന്യതയിലേക്കതു
പാറിപ്പാറി നടക്കട്ടെ.
എന്റെ തലയോടുടച്ചെടുക്കൂ,
അതിലുന്മാദത്തിന്റെ മദിര പകരൂ.
നിന്നെപ്പോലുന്മാദിയാവട്ടെ ഞാൻ;
നിന്നാലുന്മത്തൻ, ജീവിതത്താലുന്മത്തൻ.
സ്വസ്ഥബുദ്ധിയുടെ മാമൂലിനും മാന്യതയ്ക്കുമപ്പുറം
അറിവുകളുടെ നടപ്പുദീനത്തിനുമപ്പുറം
ഒരു മണൽനിലമുണ്ടല്ലോ
വെളുവെളെക്കത്തുന്നതായി.
ആ വെളിച്ചത്തിന്റെ കണങ്ങളിൽ പമ്പരം കറങ്ങുന്നുമുണ്ടല്ലോ
നിന്റെയവധൂതസൂര്യൻ.
അവിടെയ്ക്കെന്നെ വലിച്ചെറിയൂ,
പരിപൂർണ്ണതയിൽക്കിടന്നു പൊരിയട്ടെ ഞാൻ!


102. കരിങ്കല്ലും ചില്ലുപാത്രവും


നീയൊരു കരിങ്കല്ച്ചീള്‌,
ഒഴിഞ്ഞ ചില്ലുപാത്രം ഞാൻ.
നാമടുക്കുമ്പോൾ എന്തുണ്ടാവുമെന്നു നിനക്കറിയാമേ!
ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പൊട്ടിച്ചിരിക്കുന്നു നീ,
താൻ വിഴുങ്ങിയ നക്ഷത്രത്തോടാണു സൂര്യന്റെ ചിരി!

പ്രണയമെന്റെ നെഞ്ചു തുറക്കുമ്പോൾ
ചിന്ത ഏതോ കോണിൽപ്പോയൊളിക്കുന്നു.

ക്ഷമയും യുക്തിയും പടിയിറങ്ങിപ്പോകുന്നു.
പനിച്ചും പുലമ്പിയും വികാരം മാത്രം ശേഷിക്കുന്നു.

ഒഴിച്ചുകളഞ്ഞ കിട്ടം പോലെ
വഴിയിൽ കിടപ്പുണ്ടു ചിലർ.
എന്നിട്ടടുത്ത ദിവസമാകുമ്പോൾ
പുത്തനൂറ്റത്തോടെ അവർ പാഞ്ഞും പോകും.

പ്രണയമെന്നതേ യാഥാർത്ഥ്യം,
കവിതയതിന്റെ പെരുമ്പറയും.
കവിത മുഴങ്ങുമ്പോഴത്രേ
പ്രണയത്തിന്റെ മേളയ്ക്കു നാമൊത്തുചേരുന്നു.

താനൊറ്റയാണെന്ന പരിഭവം വേണ്ട!
പേടിച്ച ഭാഷയും ചീന്തിക്കളയൂ.

മേടയിൽ നിന്നിറങ്ങിവരട്ടെ പുരോഹിതൻ,
പിന്നയാൾ മടങ്ങാതെയും പോകട്ടെ!



103. മഹാരഥം

നിന്റെ മുഖം ഞാൻ കാണുമ്പോൾ
കല്ലുകൾ പമ്പരം തിരിയുന്നു!
നീ പ്രത്യക്ഷത്തിൽ വരുമ്പോൾ
പഠിപ്പുകളൊക്കെ തെണ്ടിപ്പോകുന്നു.
എനിക്കിരിപ്പിടവും പോകുന്നു.

ചോലയിൽ പളുങ്കുമണികളുരുളുന്നു.
തീനാളങ്ങൾ തവിഞ്ഞുതണുക്കുന്നു.

നിന്റെ സാന്നിദ്ധ്യത്തിലെനിക്കു വേണ്ട
എനിക്കു വേണമെന്നു ഞാൻ കരുതിയതൊന്നും.

സത്യവേദങ്ങൾ നിന്റെ മുഖത്തു
തുരുമ്പെടുത്ത കണ്ണാടികൾ പോലെ.

നീ നിശ്വസിക്കുമ്പോൾ
ഉരുവങ്ങൾ പുതുതുണ്ടാവുന്നു,
വസന്തം പോലെ നിസ്സീമമായൊരു
തൃഷ്ണയുടെ സംഗീതം
ഒരു മഹാരഥം പോലുരുണ്ടുതുടങ്ങുന്നു.

ഒന്നു പതുക്കെപ്പോകൂ.
കൂടെ നടക്കുന്ന ഞങ്ങളിൽച്ചിലർ
മുടന്തന്മാരുമാണേ!


104. വിട്ടുപോരുക


വിട്ടുപോരുക, സാവധാനം-
ഞാൻ പറഞ്ഞതിനൊക്കെ സാരം
ഇത്രമാത്രം.

ചോര കുടിച്ചുവളർന്ന ഭ്രൂണമായിരുന്നു
നിങ്ങളൊരുകാലം;
പിന്നെ നിങ്ങൾ പാലു കുടിയ്ക്കുന്ന ശിശുവായി,
അപ്പം ചവച്ചുതിന്നുന്ന കുട്ടിയായി,
സത്യാന്വേഷകനായി,
അതിലുമദൃശ്യമായ മൃഗങ്ങളെ നായാടാനും പോയി.

ഭ്രൂണത്തോടു സംഭാഷണം ചെയ്യുന്നതൊന്നോർത്തുനോക്കൂ.
നിങ്ങൾ പറയുകയാണ്‌,
‘എത്ര വിപുലമാണ്‌, സങ്കീർണ്ണമാണു പുറത്തെ ലോകം,
ഗോതമ്പുപാടങ്ങളുണ്ടവിടെ,
മലമ്പാതകളുണ്ടവിടെ,
പൂത്ത തോപ്പുകളുണ്ടവിടെ.
രാത്രിയിൽ കോടികളായ താരാപഥങ്ങൾ,
പകൽ കല്യാണവിരുന്നിൽ നൃത്തം ചെയ്യുന്നവരുടെ
മോഹനസൗന്ദര്യവും.’

കണ്ണും പൂട്ടി, ഇരുട്ടത്തടച്ചിരിക്കുന്നതെന്തിനെന്ന്
നിങ്ങൾ ഭ്രൂണത്തോടു ചോദിക്കുന്നു.
അതിന്റെ മറുപടി കേൾക്കു.
മറ്റൊരു ലോകമില്ലെന്നേ.
ഞാനനുഭവിച്ചതേ എനിക്കറിയൂ.
നിങ്ങൾക്കു മതിഭ്രമമാവണം.


2018, നവംബർ 26, തിങ്കളാഴ്‌ച

റൂമിയുടെ കവിതകള്‍ - 5

kadapuzha5


70. ഉള്ളിലുദയം


ഓരോരോ ചിന്തകൾക്കും കളിപ്പാട്ടമാണു ഞാനെങ്കിൽ
ജ്ഞാനിയെന്നെന്നെപ്പറയേണ്ട,
അറിവുകെട്ടവനായിരിക്കും ഞാൻ.
പ്രണയത്തിന്റെ സൂര്യനെനിക്കു സ്വന്തമായിരുന്നില്ലെങ്കിൽ
വിഷാദിയായ ശനിഗ്രഹത്തെപ്പോലെ
രാത്രിയിലുദിച്ചസ്തമിച്ചേനെ ഞാൻ.

പ്രണയോദ്യാനത്തിന്റെ പരിമളമല്ല വഴികാട്ടിയെനിക്കെങ്കിൽ
പിശാചുകൾക്കു പിന്നാലെ പോയി
അതിരറ്റ ദുരയുടെ മരുനിലത്തിൽപ്പോയടിഞ്ഞേനെ ഞാൻ.

ആത്മാവിന്റെ വിളക്കിനെ കെട്ടിപ്പൂട്ടി വച്ചിരുന്നുവെങ്കിൽ
ഓരോരോ വാതിലും ജനാലയും തുറന്നിട്ടേനെ ഞാൻ.

നോവുന്നവർക്കാശ്വാസമാകുന്നില്ല ആത്മാവിന്റെ ഉദ്യാനമെങ്കിൽ
കിഴക്കൻ കാറ്റിൽ പ്രണയത്തിന്റെ ദൂതു പറത്തിവിടുകയുമില്ല ഞാൻ.

പ്രേമിക്കുന്നവരടിപറയില്ല പാട്ടിനുമാട്ടത്തിനുമെങ്കിൽ
കേഴുന്ന കുഴൽ പോലെന്തിനു പാടണം രാപകൽ ഞാൻ?

ശവക്കുഴിയിൽ നിന്നു പറുദീസയിലേക്കു വഴിയൊന്നുമില്ലെങ്കിൽ
ഈയുടലിൽ സ്വർഗ്ഗീയാനന്ദങ്ങളറിയുമായിരുന്നില്ല ഞാൻ.

സമൃദ്ധിയുടെ ഉദ്യാനത്തിൽ ചെടികൾ വളരുന്നില്ലെങ്കിൽ
എന്റെയാത്മാവിൽ വിടരുകയുമില്ല പൂക്കൾ.
ദൈവവരമെന്നിലുണ്ടായിരുന്നില്ലെങ്കിൽ
പുലമ്പുന്ന ഭ്രാന്തനാകുമായിരുന്നു ഞാൻ.

ഉള്ളിലേക്കു നടക്കൂ.
സൂര്യോദയത്തിന്റെ കഥ സൂര്യൻ പറഞ്ഞുതന്നെ കേൾക്കൂ.
ഉള്ളിലുദയമുണ്ടായിരുന്നില്ലയെങ്കിൽ
എത്ര പണ്ടേയസ്തമിച്ചേനെ ഞാൻ!


71. മിസ്രയീമിലെ അപ്പം

മിസ്രയീമിലെ അപ്പം പോലെയാണെന്റെ കവിത:
ഒരു രാത്രി കഴിഞ്ഞാലതു കനച്ചുപോകും.
വരൂ, വരൂ,
കാറ്റു തട്ടും മുമ്പു നമുക്കതു പങ്കുവയ്ക്കാം.

നെഞ്ചിന്റെ ചൂടു തട്ടിയുയരുന്നതാണെന്റെ വാക്കുകൾ,
ലോകത്തിന്റെ തണുപ്പത്തതു വാടിയും പോകും.
കരയ്ക്കു വീണ മീൻ പോലെ
അവയൊന്നു പിടയ്ക്കുന്നു, പിന്നെ ചത്തുപോകുന്നു.

ഒഴിഞ്ഞ കോപ്പയിൽ നിന്നു നിങ്ങൾ മോന്തുമ്പോൾ
ഓടയിൽ വീണൊഴുകുകയാണു മധുരമദിര.
സ്വന്തം മതിഭ്രമത്തിന്റെ കിണറ്റിൽ നിന്നു നിങ്ങൾ കോരിക്കുടിക്കുന്നു,
മധുരിക്കുന്ന വചനങ്ങൾ നിങ്ങൾ തുപ്പിക്കളയുന്നു.


72. പുൽക്കൊടികൾ


വന്മരങ്ങളെ കടപുഴക്കുന്ന കാറ്റു തന്നെ
പുൽക്കൊടികളെ തഴുകി മിനുക്കുന്നതും.
കാറ്റിന്റെ തമ്പുരാനിഷ്ടം
പുല്ലിന്റെ താഴ്മയും മെലിവും.
താനാളാണെന്നഭിമാനിക്കരുതേ.
മഴുത്തല ചില്ലകളരിഞ്ഞുവീഴ്ത്തും,
ഇലകൾ ബാക്കിനിർത്തും.
വിറകിന്റെ കൂമ്പാരം കണ്ടു
തീനാളം പകച്ചു നിൽക്കില്ല.
ആട്ടിൻപറ്റത്തെക്കണ്ടു
കശാപ്പുകാരനോടിയൊളിക്കുകയുമില്ല.
ഉണ്മയുടെ സന്നിധാനത്തിന്റെ മുന്നിൽ
രൂപം ദുർബലം.
ഉണ്മ ആകാശത്തെ എടുത്തുയർത്തുന്നു,
കമിഴ്ത്തിയ കോപ്പ പോലെ
അതിനെ തിരിക്കുന്നു.
ആകാശചക്രം തിരിക്കുന്നതാര്‌?
ഒരു ബ്രഹ്മാണ്ഡപ്രജ്ഞ.
ചോലവെള്ളം ചക്രം തിരിക്കും പോലത്രേ
ഉടലിൽ പ്രാണന്റെ വ്യാപാരവും.
ആത്മാവിന്റെ ഹിതവുമഹിതവും തന്നെ
ശ്വാസവുമുച്ഛ്വാസവും.
തകർക്കാൻ കാറ്റു തന്നെ,
കാക്കാനും കാറ്റു തന്നെ.
അറിഞ്ഞവനടിപണിയുന്നു,
ദൈവമല്ലാതൊന്നുമില്ല.
സത്തകൾക്കാകരമാണാ സാഗരം.
സൃഷ്ടികൾ
അതിലെ വൈക്കോൽത്തുരുമ്പുകൾ.
അവ പാഞ്ഞുപോകുന്നതും
പൊന്തിയൊഴുകുന്നതും
കടലിന്റെ ഹിതപ്രകാരം.
പുൽക്കൊടികളിൽ കാറ്റിന്റെ വ്യാപാരവും
അതേ പ്രകാരം.
അതിനൊടുക്കവുമില്ല.


73. നിലം കുഴിക്കുന്നൊരാൾ


കണ്ണുകൾ കാണാനുള്ളവ.
ആത്മാനന്ദത്തിനാത്മാവും.
തല കൊണ്ടൊരുപയോഗമുണ്ട്:
അസ്സലുള്ളൊരാളെ പ്രണയിക്കുക.
കാലുകൾ: പിന്നാലെയോടാൻ.

മാനത്തു പോയി മറയലാണു പ്രണയം.
മനുഷ്യർ ചെയ്തുവച്ചതും ചെയ്യാനുന്നിയതും
പഠിച്ചെടുക്കാനാണു മനസ്സ്.
നിഗൂഢതകൾക്കു പിന്നാലെ പോകരുതേ.
എന്തുകൊണ്ടെന്നു മാത്രം നോക്കുമ്പോൾ
കണ്ണുകൾക്കു കാഴ്ചയും പോകുന്നു.

എന്തോ കാട്ടിയെന്നു പഴിയാണു കാമുകനെന്നും.
അവനു തന്റെ പ്രണയത്തെ കണ്ടുകിട്ടുമ്പോഴോ,
നോക്കുമ്പോൾ കാണാതെപോയതു
രൂപം പകർന്നു തിരിച്ചെത്തുന്നു.
മക്കയിലേക്കുള്ള പാതയിൽ
എത്രയാണപായങ്ങൾ:
കള്ളന്മാർ, മണൽക്കാറ്റുകൾ,
ഒട്ടകത്തിന്റെ പാലു മാത്രം കുടിയ്ക്കാൻ.
എന്നാലവിടെയെത്തി കറുത്ത കല്ലിൽ മുത്തുമ്പോൾ
അതിന്റെ പ്രതലത്തിൽ തീർത്ഥാടകനറിയുന്നു
താൻ തേടിയെത്തിയ ചുണ്ടുകളുടെ മാധുര്യം.

കള്ളനാണയങ്ങളടിച്ചിറക്കും പോലെയാണീ
വർത്തമാനം.
അവ കുന്നുകൂടുമ്പോൾ
അസ്സൽപ്രവൃത്തി പുറത്തു നടക്കുകയാണ്‌,
നിലം കുഴിക്കുന്നൊരാൾ നിധിയെടുക്കുകയാണ്‌.


74. ഉയിർത്തെഴുന്നേല്പ്പിന്റെ നാളിൽ


ഉയിർത്തെഴുന്നേൽപ്പിന്റെ നാൾ വരുമ്പോൾ
നിങ്ങളുടെയുടൽ നിങ്ങൾക്കെതിരെ സാക്ഷി പറയും.
നിങ്ങളുടെ കൈ പറയും, “ഞാൻ പണം മോഷ്ടിച്ചു.”
നിങ്ങളുടെ ചുണ്ടുകൾ പറയും, “ഹീനതകൾ പലതും ഞാൻ പറഞ്ഞു.”
നിങ്ങളുടെ കാലടികൾ പറയും, “പോകരുതാത്തിടത്തു ഞാൻ പോയി.”
നിങ്ങളുടെ ജനനേന്ദ്രിയം പറയും, “ഞാനും പോയിരുന്നു.”

നിങ്ങളുടെ പ്രാർത്ഥനകൾ പൊള്ളയായിരുന്നുവെന്നവ വാദിക്കും.
അതിനാൽ നിങ്ങൾ നാവടക്കുക;
നിങ്ങളുടെ ദേഹത്തിന്റെ ചെയ്തികൾ സംസാരിക്കട്ടെ;
ഗുരുവിന്റെ പിന്നാലെ നടക്കുന്ന ശിഷ്യൻ പറയുമല്ലോ
“ഇദ്ദേഹത്തിനാണെന്നെക്കാൾ വഴി നിശ്ചയം.”


75. പണി നടക്കുമിടങ്ങൾ


പണ്ടേ ഞാൻ പറഞ്ഞിരിക്കുന്നു,
വേണ്ടതില്ലാത്തിടങ്ങൾ നോക്കിയാണു പണിക്കാരൻ നടക്കുന്നതെന്ന്,
അവിടങ്ങളിലാണയാൾ തന്റെ പണി പരിശീലിക്കുന്നതെന്ന്.

കല്ലൻ നോക്കിനടക്കുന്നത്
കൂരയിടിഞ്ഞുവീണ പഴയ വീട്,
ഒഴിഞ്ഞ കുടം പൊക്കിയെടുക്കാനാണു വെള്ളക്കാരൻ.
വാതിലു വയ്ക്കാത്ത വീടിനു മുന്നിൽ
തച്ചന്റെ നടത്തയും നില്ക്കും.

ശൂന്യതയുടെ സൂചനകൾ കാണുന്നിടത്തേക്ക്
പണിക്കാർ ഓടിക്കൂടുന്നു,
അതു തൂർക്കലാണവർക്കു പിന്നെ പണി.
ശൂന്യതകളിലാണവർക്കു പ്രതീക്ഷ;
അതിനാലതൊഴിവാക്കാമെന്നും കരുതേണ്ട.
അതിനുള്ളിലുണ്ട് നിങ്ങൾക്കു വേണ്ടതൊക്കെ!

എന്റെയാത്മാവേ,
നിന്റെയുള്ളിലെ കൂറ്റൻ ശൂന്യതയുമായി ചങ്ങാത്തമല്ല നീയെങ്കിൽ
എന്തിനതിലേക്കു വലയും വീശി കണ്ണും നട്ടു നീയിരിക്കുന്നു?

കണ്ണിൽപ്പെടാത്ത ഈ പെരുംകടൽ സകലസമൃദ്ധിയും നിനക്കു തന്നിട്ടും
‘മരണ’മെന്നല്ലാതെ നീയതിനെ വിളിച്ചിട്ടുണ്ടോ?

ദൈവമെന്തോ മാന്ത്രികപ്പണി ചെയ്തിരിക്കുന്നു,
അതിനാൽ നിനക്കു കൊതി
പാമ്പിൻപുറ്റിൽ കൈ കടത്താൻ;
കൺകവരുന്ന പൂവനമൊന്നടുത്തുണ്ടായിട്ടും
പാമ്പിൻ കാവുപോലൊഴിഞ്ഞുമാറിപ്പോവുകയുമാണു നീ.

ഇതു കണക്കെ വിചിത്രമാണു നിന്റെ മരണപ്പേടി,
ഇതു കണക്കശ്ലീലമാണു വേണ്ടാത്ത വകയോടു നിനക്കുള്ളടുപ്പവും.


76. പ്രാണൻ മാത്രം


കൃസ്ത്യാനിയല്ല, ജൂതനല്ല, മുസ്ലീമല്ല,
ഹിന്ദുവും ബൗദ്ധനും സൂഫിയുമല്ല.
ഒരു മതവുമില്ല, ഒരു സഭയുമില്ല.
കിഴക്കനല്ല, പടിഞ്ഞാറനല്ല.
കടലിൽ നിന്നു പൊന്തിയതല്ല,
മണ്ണിൽ നിന്നു മുളച്ചതുമല്ല.
പ്രാകൃതികമല്ല, മായികമല്ല,
പഞ്ചഭൂതങ്ങളുടെ ചേരുവയുമല്ല.
ഇരുലോകങ്ങളിലും പെട്ടവനല്ല,
ആദാമിന്റെയും ഹവ്വയുടെയും സന്തതിയല്ല,
ഒരു സൃഷ്ടികഥയിൽ നിന്നിറങ്ങിവന്നതുമല്ല.
ഇടമില്ലാത്തിടമാണെന്റെയിടം,
ഒരു പൂർണ്ണതയുടെ അംശാവതാരം.
ദേഹമല്ല, ദേഹിയല്ല.
പ്രിയനടിമ ഞാൻ,
ഞാൻ കണ്ടിരിക്കുന്നു
ഇരുലോകങ്ങളെയൊന്നായി,
നമ്മുടെ വിളി കേൾക്കുന്നവനെയും.
ഞാനറിയുന്നു തുടക്കവും ഒടുക്കവും,
അകവും പുറവും;
മനുഷ്യജന്മത്തിലോടുന്ന പ്രാണനെയും.


77. വസന്തം ക്രിസ്തുവായി


വിരുന്നു  കഴിഞ്ഞുറക്കമാണെല്ലാവരും.
വീടൊഴിയുന്നു.
തോട്ടത്തിലേക്കു നാമിറങ്ങുന്നു.
ആപ്പിൾമരം പീച്ചുമരത്തെ കാണട്ടെ,
പനിനീർപ്പൂ മുല്ലപ്പൂവിനു കത്തു കൊടുക്കട്ടെ.

വസന്തം ക്രിസ്തുവത്രേ.
ബലിയായ മരങ്ങൾക്കവൻ
ശവക്കോടിയിൽ നിന്നുയിർപ്പു നല്കുന്നു.
നന്ദിയുടെ മുത്തം നല്കാൻ
അവയുടെ ചുണ്ടുകൾ വിടരുന്നു.
പനിനീർപ്പൂവും ട്യൂലിപ്പും തിളങ്ങുന്നുവെങ്കിൽ
അവയ്ക്കുള്ളിലൊരു ദീപമുണ്ടെന്നത്രേ പൊരുൾ.
ഒരിലയിതാ വിറകൊള്ളുന്നു.
തെന്നലിന്റെ സൗന്ദര്യത്തിൽ
പട്ടുപോലെ ഞാനും വിറകൊള്ളുന്നു.

ഈ തെന്നൽ പരിശുദ്ധാത്മാവ്.
മരങ്ങൾ മേരി.
മണവാളനും മണവാട്ടിയും
കൈകൾ കൊണ്ടദൃശ്യലീലകളാടുന്നതു നോക്കൂ.
ഏദനിൽ നിന്നു കാമുകർക്കു മേൽ
മേഘമുത്തുകൾ പൊഴിഞ്ഞും വീഴുന്നു.

അതുമിതും പറഞ്ഞുകൂട്ടുകയാണു നാം.
ഈ നിമിഷങ്ങളുടെ ചില്ലകളിലല്ലാതെ
നമുക്കൊരിളവുമില്ല.


78. ആവിത്തുണ്ടുകൾ

വെട്ടമെത്തുന്നു,
വെട്ടമെത്തിക്കുന്നവനുമെത്തുന്നു!
നിങ്ങളുടെ ജീവിതസമ്പ്രദായമൊന്നു മാറ്റെന്നേ!

കടലിന്റെ ചാറയിൽ നിന്നു പകരട്ടെ
ഓരോ കോപ്പയിലുമെരിയുന്ന മദിര!
ചത്തുകിടന്നവരൊന്നുരണ്ടുപേരെഴുന്നേറ്റിരിക്കുന്നു,
മത്തുപിടിച്ചവരൊന്നുരണ്ടുപേർ
സിംഹവേട്ടയ്ക്കും പോകുന്നു.

കരുവാളിച്ചൊരു മുഖം വെയിലു കഴുകുന്നു.
പൊരുളിന്റെ പനിനിർപ്പൂവതിൽ വിരിയുന്നു.
പുൽപ്പരപ്പും നിലവും കുതിരുന്നു,
ഒരു വെളിച്ചം നമ്മുടെ ശിരസ്സുകള്‍ തഴുകുന്നു.
ഈ വിരലുകളാവിരലുകളാണൊയെന്നുമറിയില്ല നമുക്ക്.

സാക്ഷ നീങ്ങട്ടെ.
ഒരു നിരപ്പു മറ്റതിലേക്കൊഴുകട്ടെ.
ചൂടരിച്ചിറങ്ങട്ടെ.
വട്ടളങ്ങൾ തിളച്ചുമദിക്കട്ടെ.
ഉടുത്തതുരിഞ്ഞുവീഴട്ടെ.
കവികളിൽ നിന്നാവിത്തുണ്ടുകൾ വമിക്കുന്നു,
വെളിച്ചത്തിലെന്നപോലെവിടെയാഹ്ളാദിക്കാൻ!


79. ദാഹം തീരാത്ത മത്സ്യം

നിന്നെ മടുക്കുകയെന്നതെനിക്കില്ല.
എന്നോടു കരുണ കാട്ടുന്നതിൽ
നിനക്കും മടുപ്പരുതേ!

എന്നെക്കൊണ്ടു മടുത്തിരിക്കും
ഈ ദാഹശമനികളൊക്കെയും,
ഈ ചഷകം, ചഷകമേന്തുന്നവളും.

എനിക്കുള്ളിൽ നീന്തിനടക്കുന്നു
ദാഹം തീരാത്തൊരു മത്സ്യം.
അതിനു ദാഹിക്കുന്നതതിനു മതിയാകുന്നുമില്ല.

ഈ സൂത്രപ്പണികളൊന്നുമെന്നോടു വേണ്ട,
ഈ കുഞ്ഞുപാത്രങ്ങൾ തട്ടിയുടയ്ക്കൂ,
കടലിലേക്കുള്ള വഴിയെനിക്കു കാട്ടൂ.

ഇന്നലെ രാത്രിയിലെന്റെ നെഞ്ചിന്റെ മദ്ധ്യത്തിൽ
വമ്പൻ തിരയൊന്നുയർന്നു,
അതിൽ മുങ്ങിത്താഴട്ടെ ഞാനിരിക്കുമിടം.

ജോസഫു ദാ, വീണുകിടക്കുന്നു
ചന്ദ്രനെപ്പോലെന്റെ കിണറ്റിൽ!
മോഹിച്ച കതിരൊക്കെ
പുഴയെടുത്തും പോയി.
അതു പോയാൽ പോകട്ടെ.

എന്റെ തലപ്പാവിന്റെ മീസാൻകല്ലിനു മുകളിൽ
ഒരഗ്നിയിതാ ഉദിച്ചുയർന്നു നില്ക്കുന്നു.
ഇനിയെനിക്കു വേണ്ടാ
പഠിപ്പും പത്രാസും.

എനിക്കിപ്പാട്ടു മതി,
ഈ പുലരി മതി,
കവിളിൽ കവിളിന്റെ ചൂടു മതി.

ശോകത്തിന്റെ വൻപട നിലയെടുത്തു നില്ക്കുമ്പോൾ
അവർക്കൊപ്പം ചേരാനെനിക്കു മനസ്സുമില്ല.

ഒരു കവിതയെഴുതിത്തീരുമ്പോൾ
ഇമ്മാതിരിയാവുകയാണു ഞാൻ.

ഒരു മഹാമൗനത്തിൽ ഞാനാഴ്ന്നുപോകുന്നു,
ഭാഷയെടുത്തുപയോഗിച്ചതെന്തിനെ-
ന്നന്ധാളിച്ചും പോകുന്നു ഞാൻ.


80. യേശു ഓടിപ്പോയതെന്തിന്‌

യേശുനാഥൻ, മേരീമകൻ
പിന്നാലെ കാട്ടുമൃഗം വരുന്നുണ്ടെന്നപോലെ
തിരിഞ്ഞുനോക്കാതെ കുന്നു കയറുകയാണവൻ.
അനുയായിയൊരാൾ ചോദിക്കുകയാണ്‌,
അവിടുന്നെവിടേക്കാണീ പോകുന്നത്?
പിന്നിൽ ഞാൻ ആരെയും കാണുന്നുമില്ലല്ലോ?
യേശു മിണ്ടുന്നില്ല,
രണ്ടു പാടവുമവർ കടന്നുകഴിഞ്ഞു.
അവിടുന്നല്ലേ,
വചനത്തിന്റെ ജലം തളിച്ചു മരിച്ചവനെ ഉയിർപ്പിച്ചവൻ?
ഞാൻ തന്നെ.
കളിമൺപറവകളെ പറക്കാൻ വിട്ടതും അവിടുന്നു തന്നെയല്ലേ?
അതെ.
എങ്കിൽ ഈ പലായനത്തിനു കാരണമാരാണോ?
യേശു നടത്ത പതുക്കെയാക്കി.

കുരുടന്മാർക്കും ചെകിടന്മാർക്കും മേൽ
എന്റെ വചനം വീഴുമ്പോൾ
അവർക്കു സൗഖ്യമാവുന്നു.
കല്ലു പാകിയ മണ്ണിലതു വീഴുമ്പോൾ
പൊക്കിൾക്കുഴിയോളമതിന്റെ കല്ലിപ്പു വീണ്ടുകീറുന്നു.
ഇല്ലായ്മയ്ക്കു മേൽ അതുണ്മയെ വരുത്തുന്നു.
കഷ്ടം, മനുഷ്യന്റെ ചോരയോടുന്നവർക്കിടയിൽ
മണിക്കൂറുകളും ദിവസങ്ങളും സ്നേഹത്തോടെ, നിർത്താതെ
ഞാനോതിക്കൊണ്ടിരുന്നിട്ടും
യാതൊന്നും സംഭവിക്കുന്നില്ലല്ലോ.
അവർ കല്ലായി മാറുകയാണ്‌,
പൊടിഞ്ഞു മണലാവുകയാണ്‌,
ഒരു കള്ളിച്ചെടിയും അതിൽ വളരില്ല.
ദൈവകൃപയ്ക്കു പ്രവേശിക്കാനുള്ള വഴികളാണന്യരോഗങ്ങൾ;
കൊത്തിയിട്ടുമിളകാത്ത മണ്ണിൽ
ഹിംസയേ വളരൂ,
ദൈവത്തോടുദാസീനതയേ കിളിർക്കൂ.
ഞാൻ പായുന്നതതിൽ നിന്ന്.

വായു വെള്ളം കക്കും പോലെ
വിഡ്ഢികൾക്കു മേൽ ചൊരിയുന്ന വചനം ആവിയായിപ്പോവുന്നു.
തണുത്തു മരവിച്ച കല്ലു പോലെയാണു സംശയാത്മാക്കൾ.
അവർക്കു വെയിലിന്റെ ചൂടറിയില്ല.

യേശു മനുഷ്യരിൽ നിന്നോടിയൊളിക്കുകയായിരുന്നില്ല.
പഠിപ്പിക്കാൻ മറ്റൊരു വഴിയായിരുന്നു അത്.


2018, നവംബർ 25, ഞായറാഴ്‌ച

റൂമിയുടെ കവിതകള്‍ - 4

sunflower

53. കുറവും നിവൃത്തിയും

വരുന്നതെന്തായാലും വരുന്നതൊരഭാവത്തിൽ നിന്ന്,
തപിക്കുന്നൊരു വിലോപത്തിൽ നിന്ന്,
നീറ്റുന്നൊരു വേദനയിൽ നിന്ന്.
കന്യാമറിയത്തിന്റെ വേദനയിൽ നിന്നത്രേ
ഉണ്ണിയേശു പിറന്നുവന്നു.
അവളുടെ ഗർഭപാത്രത്തിന്റെ ചുണ്ടുകൾ വിടർന്നിട്ടത്രേ
വചനമുച്ചരിക്കപ്പെട്ടതും.
നിങ്ങളുടെയുടലിന്നിടങ്ങളോരോന്നിനുമു-
ണ്ടോരോരോ നിഗൂഢഭാഷ.
നിങ്ങളെന്തു ചെയ്തുവെന്നു വിളിച്ചുപറയും
നിങ്ങളുടെ കൈകളും കാലുകളും.
ഓരോ കുറവിനൊപ്പം
അതിനു നിവൃത്തിയുമുണ്ടാവും.
വേദന ഗർഭത്തിൽ പേറുന്നുണ്ട്‌
കുഞ്ഞിനെപ്പോലതിനുള്ള മരുന്നും.
ഒന്നുമില്ലയെങ്കിൽ എല്ലാമുണ്ടാവുന്നു.
ദുഷ്കരമായൊരു ചോദ്യം ചോദിക്കൂ,
അത്ഭുതകരമായൊരുത്തരവുമുണ്ടാവും.
പെട്ടകം പണി തുടങ്ങെന്നേ,
വഴിയേ വരുമതൊഴുക്കാനുള്ള വെള്ളവും.
കുഞ്ഞിന്റെ ഇളംതൊണ്ട കരയുമ്പോൾ
അമ്മയുടെ മുലയിറ്റുന്നതു കണ്ടിട്ടില്ലേ?
ജീവജലത്തിനു ദാഹിക്കൂ,
ഉറവ ചുരത്തുന്നതെന്തായാലുമതിനു ചുണ്ടു വിടർത്തൂ.


54. അച്ഛനമ്മമാരും മറ്റു ചിലതും


അച്ഛനമ്മമാർ ചിലതരം കൊളുത്തുകൾ,
വിശ്വാസങ്ങളോടും രക്തബന്ധങ്ങളോടും
ആഗ്രഹങ്ങളോടും ശീലസുഖങ്ങളോടും
നിങ്ങളെ തളച്ചിടുന്നതവർ.
അവർക്കു കാതു കൊടുക്കേണ്ട!
കാക്കുകയാണവരെന്നു തോന്നിയാലും
തടവിലിട്ടടയ്ക്കുകയാണവർ നിങ്ങളെ.
ഇതുപോലൊരു ശത്രു വേറെയില്ല.
അവർ കാരണമത്രെ
ശൂന്യതയിൽ ജീവിക്കാൻ നിങ്ങൾ ഭയക്കുന്നതും.
ആത്മാവിനെയൂട്ടിവളർത്തുന്നതുടലെന്നുമറിയുക.
പിന്നെയതിനെ വഴിപിഴപ്പിക്കുന്നതുമതു തന്നെ.
പടയില്ലാത്ത കാലത്തെ മാർച്ചട്ട പോലെയാണുടൽ,
വേനൽക്കതു ചുട്ടുപൊള്ളും,
മഞ്ഞുകാലത്തു മജ്ജ മരയ്ക്കും.
ഉടലിന്റെ തൃഷ്ണകളോ,
നിങ്ങളെപ്പിരിയാത്തൊരു സഹചാരി,
അവന്റെ രീതികൾ പ്രവചനങ്ങൾക്കതീതം,
എന്നാലുമവനെപ്പൊറുപ്പിക്കണം നിങ്ങൾ.
ആ പൊറുപ്പു തന്നെ
സ്നേഹത്തിലേക്കും ശാന്തിയിലേക്കും
നിങ്ങളെയെത്തിക്കുന്നതും.
മുള്ളിനോടു തൊട്ടിരിക്കാൻ ക്ഷമയുണ്ടായതിനാൽ
പനിനീർപ്പൂവിനു പരിമളമുണ്ടെന്നായി.
മൂന്നാണ്ടെത്തിയ ഒട്ടകക്കുട്ടിയ്ക്കു പാലു ചുരത്തുന്നതും
ക്ഷമ തന്നെ.
ക്ഷമ തന്നെ
പ്രവാചകന്മാർ നമ്മെ പഠിപ്പിച്ചതും.
തുന്നിയെടുത്ത പുടവ സുന്ദരമായെങ്കിൽ
അതിനെടുത്ത ക്ഷമ തന്നെ കാരണം.
സൗഹൃദത്തിനും കൂറിനും കരുത്തുണ്ടെങ്കിൽ
ക്ഷമ തന്നെയതിനും കാരണം.
ഒറ്റയാനാ,ണപകൃഷ്ടനാണു താനെന്നു തോന്നുന്നുവെങ്കിൽ
ക്ഷമയില്ല നിങ്ങൾക്കെന്നേ അർത്ഥവുമുള്ളു.
പാലിൽ തേൻ ചേരും പോലെ
ദൈവത്തിൽ കലരുന്നവരോടു ചേരൂ;
'വന്നുപോകുന്നതിനെയല്ല,
ഉദിച്ചസ്തമിക്കുന്നതിനെയല്ല
ഞാൻ സ്നേഹിക്കുന്നതെന്നു'ദ്ഘോഷിക്കൂ.
പ്രവാചകന്മാരെ ജനിപ്പിച്ചവനിൽ ജീവിക്കൂ,
സഞ്ചാരികൾ വഴിയരികിൽ കൂട്ടിയ തീ പോലെ
കെട്ടണയുമല്ലെങ്കിൽ നിങ്ങൾ.


55. ശലോമോൻ ഷീബയോടു പറഞ്ഞത്

ഷീബയുടെ ദൂതന്മാരോടു ശലോമോൻ പറഞ്ഞതിങ്ങനെ,
‘അവൾക്കുള്ള ദൂതന്മാരായി ഞാൻ നിങ്ങളെ മടക്കുന്നു.
അവൾ കൊടുത്തയച്ച കാഴ്ചകള്‍ ഞാൻ നിരസിച്ചുവെങ്കിൽ
ഞാനവ കൈക്കൊള്ളുന്നതിലുമുത്തമമാണതെന്നവളോടു പറയുക.
ഞാൻ മതിയ്ക്കുന്നതെന്തിനെയെന്നവളങ്ങനെയറിയട്ടെ.
അവൾക്കു പ്രണയം താനിരിക്കുന്ന സിംഹാസനത്തെ,
അസലായ രാജത്വത്തിലേക്കു കടക്കാനുള്ള പടിവാതിലിൽ
വഴി മുടക്കിക്കിടക്കുന്നതതു തന്നെയെന്നവളറിയുന്നുമില്ല.
നൂറു സാമ്രാജ്യങ്ങളെക്കാൾ മധുരമേറും
താഴത്തു വച്ചൊരമ്പിനെന്നുമവളോടു പറയുക.
പെട്ടെന്നൊരുനാളെബ്രഹാമിനെപ്പോലെ സകലതും ത്യജിച്ചു
വെളിവു കെട്ടലയുന്നതിൽ കാര്യമുണ്ടെന്നും പറയുക.
മാടോടു വച്ചു കുട്ടികൾ കച്ചവടം കളിയ്ക്കും,
പൊട്ടക്കിണറ്റിൽ കണ്ടവ നിധികളെന്നു നമുക്കും തോന്നും.
ജോസഫു വീണുകിടന്നതങ്ങനെയൊരു കിണറ്റിലെന്നവളോടു പറയുക,
അതിൽ നിന്നാണൊരു കയറിലെത്തിപ്പിടിച്ചു
പുതിയതൊരു പ്രജ്ഞയിലേക്കയാൾ കയറിപ്പോന്നതും.
ജീവിതത്തെ മാറ്റിത്തീർക്കാനൊരു രാസവിദ്യയുണ്ടെങ്കിൽ
അതുതന്നെ ആകെയുള്ള സത്യം.‘


56. പുരപ്പുറത്തെ പ്രാവ്

എന്റെ നെഞ്ചത്തെന്റെ കൈയമർത്തുമ്പോൾ
എന്റെ കൈയമരുന്നതു നിന്റെ നെഞ്ചിലാണല്ലോ.
ചിലനേരം മറ്റൊട്ടകങ്ങൾക്കൊപ്പം
എന്നെയും നീയഴിച്ചുവിടുന്നു.
ചിലനേരം പടയ്ക്കു മുന്നിൽ
എന്നെ നായകനാക്കി നീ നിർത്തുന്നു.
ചിലനേരം നിന്റെയധികാരത്തിന്റെ
മുദ്രമോതിരവുമാക്കുന്നുണ്ടെന്നെ നീ.
ഇനിയും ചിലനേരമേതോ വാതിൽപ്പിടിയാക്കി
എന്നെയുരുട്ടിയെടുക്കുന്നുമെണ്ടെന്നെ നീ.
ചോരയിൽ നിന്നു ശുക്ളമെടുക്കുന്നു നീ.
ശുക്ളത്തിൽ നിന്നു മൃഗത്തെയെടുക്കുന്നു നീ.
മൃഗത്തിൽ നിന്നു ബുദ്ധിയുമെടുക്കുന്നു നീ.
ജീവനെയതിലും ജീവനായിട്ടു മാറ്റുകയുമാണു നീ.
പുരപ്പുറത്തിരിക്കുന്ന പ്രാവിനെ
ഒരു കുഴൽവിളി പറത്തിവിടുന്ന പോലെ
എന്നെ നീയുന്തിവിടുന്നു.
അതേ കുഴലു വിളിച്ചെന്നെ നീ മടക്കി വിളിക്കുന്നു.
പലപല യാത്രകൾക്കായി നീയെന്നെ തള്ളിവിടുന്നു.
പിന്നെയെന്നെ കടവത്തു കെട്ടിയുമിടുന്നു.
ഒഴുകുന്ന പുഴയാണു ഞാൻ.
അന്യന്റെ കുപ്പായത്തിലുടക്കുന്ന മുള്ളുമാണു ഞാൻ.
ലോകാതിശയങ്ങളൊന്നുമെനിയ്ക്കു കാണേണ്ട.
എന്നുമെന്നും നിന്റെ സവിധത്തിലിരുന്നാൽ മതിയെനിക്ക്.
വിശ്വസിക്കാനായിട്ടൊന്നുമില്ല.
ഈയൊരു തന്നെത്താൻ വിശ്വാസം വിട്ടാലേ
സൗന്ദര്യത്തിലേക്കു ഞാനെത്തൂ.
നിന്റെ വാളു കണ്ടതും
എന്റെ പരിച ഞാനെരിച്ചുകളഞ്ഞു!
ഗബ്രിയേൽ മാലാഖയെപ്പോലെ
അറുനൂറു ജോഡി ചിറകുകളുമായി പറന്നവനാണു ഞാൻ;
ഞാനിങ്ങെത്തിയതിൽപ്പിന്നെ
എന്തിനാണെനിക്കിനി ചിറകുകൾ?
രാവും പകലും കാത്തുസൂക്ഷിക്കുകയായിരുന്നു
എന്റെയാത്മാവിന്റെ മുത്തു ഞാൻ;
മുത്തുകൾ ചൊരിഞ്ഞൊഴുകുന്ന ഈ കടലൊഴുക്കിൽ
എന്റെ മുത്തിന്നതെന്നിനി വേറിട്ടു പറയുന്നതെങ്ങനെ ഞാൻ?


57. വരാനുള്ളത്


ഇന്നു നെഞ്ചിൽ മുഴങ്ങുന്ന പെരുമ്പറ
നാളെ നാം കേട്ടില്ലെന്നു വരാം.
അത്രയ്ക്കു പേടിയാണു നമുക്ക്
ഇനി വരാനുള്ളതിനെ, മരണത്തെ.
പഞ്ഞിത്തുണ്ടുകളാണീ മമതകൾ,
നാമവ തീയിലേക്കെറിയുക.
അങ്ങനെയൊരാളലാണു മരണം,
നിങ്ങൾ കൊതിച്ചിരുന്നൊരു സാന്നിദ്ധ്യം.
നമ്മെ തടുത്തുവയ്ക്കുകയാണീയുടൽ,
ഈ പ്രപഞ്ചവും.
സ്വന്തം തടവറകളലങ്കരിക്കുന്നവരേ,
അവ തകരില്ലെന്നോ നിങ്ങൾ കരുതി?
തടവറകൾ തകരുമെന്നു
പണ്ടേ പറഞ്ഞിരിക്കുന്നു.
അഗ്നിബാധ, ഭൂകമ്പം...
ഒന്നല്ലെങ്കിൽ മറ്റൊന്നെത്തുമെന്നുറപ്പിച്ചോളൂ.


58. ഇരുണ്ട മാധുര്യം


നിലം പച്ച തൊടുന്നു.
ഒരു ചെണ്ടയടി കേൾക്കാകുന്നു.
ഹൃദയത്തിന്റെ ഭാഷ്യങ്ങൾ
ഏഴു വാല്യങ്ങളിലെത്തുന്നു.
താളിനൊരിരുണ്ട മാധുര്യമേകാൻ
തൂലിക തല കുമ്പിടുന്നു.
അഴിച്ചുവിട്ട പോലെ
ഗ്രഹങ്ങൾ നടക്കുന്നു.
ധ്രുവനക്ഷത്രത്തിനരികിലേക്കു
വെള്ളി ചായുന്നു.
ചിങ്ങത്തിനോടൊട്ടുന്നു
ചന്ദ്രൻ.
വന്നുകഴിഞ്ഞു
സ്വന്തമെന്നതില്ലാത്തൊരാതിഥേയൻ.
കണ്ണിൽ കണ്ണിൽ
നോക്കുന്നു നാം.
അക്ഷരം കൂട്ടിച്ചൊല്ലാൻ പഠിച്ചാലും
ശിശു ശിശു തന്നെ.
മലനിരകൾക്കു മേൽ
ശലോമോൻ പ്രഭാതത്തിന്റെ ചഷകമുയർത്തുന്നു.
വരൂ,
ഈ മണ്ഡപത്തിലിരിക്കൂ,
മതങ്ങളുടെ പ്രലപനങ്ങളിൽ നിന്നു
കാതെടുക്കൂ.
വസന്തമുൾക്കൊള്ളുമ്പോൾ
നിശ്ശബ്ദരാവുക നാം.


59. കേവലനിശ്ശബ്ദത

ഈ വട്ടം ഞാനെത്തിയ-
തെന്റെ മുള്ളുകൾ ചുട്ടുകരിയ്ക്കാൻ,
എന്റെ ജീവിതം വിമലീകരിക്കാൻ,
ഉദ്യാനത്തിലെനിക്കു പറഞ്ഞ വേല
വീണ്ടും ചെയ്തു തുടങ്ങാൻ.

ഏങ്ങിയും കരഞ്ഞും കൊ-
ണ്ടീപ്പുഴക്കരെ ഞാനെത്തി,
വികാരത്തിലും വിശ്വാസത്തിലും നിന്നു
സ്വയം മുക്തനാവാൻ.

എന്റെ മുഖമൊന്നു നോക്കൂ.
നിന്റെ പാടുകളാണെന്റെ
കണ്ണീർത്തുള്ളികൾ.

ഈ നിശ്ശബ്ദത നിനക്കറിയുമോ?
സ്വന്തം മുറിയിൽ
മിണ്ടിയിരിക്കാനാരുമില്ലാത്ത
നിശ്ശബ്ദതയല്ലിത്.

ഇതു കേവലനിശ്ശബ്ദത.
ജീവനുള്ള നായ്ക്കൾ
ചത്ത നായയെ തിന്നുന്ന
നിശ്ശബ്ദതയുമല്ലിത്.


60. ഞങ്ങൾക്കറിയില്ല


ഇതിൻ മുമ്പുണ്ടായിട്ടില്ല
ഇതു പോലൊരു സൗന്ദര്യം.
നിന്റെ മുഖം, നിന്റെ കണ്ണുകൾ, നിന്റെ സാന്നിദ്ധ്യം.
നിന്റെ ചാരുത, നിന്റെയുദാരത,
ഏതിനെയേറെ സ്നേഹിക്കണമെന്നുറപ്പും ഞങ്ങൾക്കില്ല.
കൺകെട്ടുകാരന്റെ മന്ത്രച്ചരടു പോലെ
നിറയെ കെട്ടുകളായിരുന്നെന്റെ നെഞ്ചിൽ.
നിന്റെയൊരു തലോടലിലൊക്കെയുമഴിഞ്ഞു;
ഇന്നു ഞാൻ കാണുന്നതു ശിഷ്യന്റെ മഹിമ,
ഗുരുത്വത്തിന്റെ ഗരിമ.
നിന്റെ സാന്നിദ്ധ്യത്തിന്നുള്ളിലിരിക്കുന്നു
ഈയുടലും അതിന്റെ പ്രണയവും;
ഒന്നുന്മത്തം, മറ്റേതു തകർന്നും.
നാം ചിരിക്കുന്നു, തേങ്ങിക്കരയുന്നു,
മരച്ചില്ലകൾ പൊടിയ്ക്കുന്നു, പന്തലിക്കുന്നു.
ഞങ്ങളെ നടത്തുന്നതു നിന്റെ ശക്തി.
കല്ലിനു പൂക്കാലത്തെക്കുറിച്ചെന്തറിയാൻ?
അതു ചോദിക്കേണ്ടതു പൂവിട്ട പുൽത്തട്ടിനോട്,
മുല്ലക്കൊടിയോട്, മൊട്ടുകൾ തുടുക്കുന്ന കൊമ്പിനോട്.


61. തുറന്ന ജാലകം


ഈ തുറന്ന ജാലകത്തിൻ പിന്നിൽ
നീ പൊടുന്നനേ വന്നുനിന്നാൽ?
എങ്കിലെന്റെ കൈകാലുകളുടെ കെട്ടുകളഴിയും,
ജീവനെന്റെ സിരകളിലാർത്തിരമ്പും.
നീ പോയതിൽപ്പിന്നെ ചിരിച്ചിട്ടില്ല ഞാൻ,
ഒന്നു മന്ദഹസിച്ചിട്ടില്ല ഞാൻ,
ലഹരി കൊണ്ടൊന്നിളകീട്ടുമില്ല ഞാൻ.
അത്രയ്ക്കൊരു ശോകമോ?
നീയെന്നെ കളിയാക്കും.
പിന്നെ ഞാനെന്റെ ശവക്കോടി ചുരുട്ടിയെടുക്കും,
എന്റെ തല നിന്റെ വാളിനു വച്ചുതരും.
ഈ തലവേദനയെന്നെന്നേക്കുമായൊന്നു മാറ്റിത്തരൂ.
എന്റെ കണ്ണുകളിലാത്മാവിന്റെ വെളിച്ചമല്ലേ നീ.
വാക്കുകൾ വായുവിൽ പാറിനടക്കുന്നു.
വാദ്യക്കാരൊക്കെ വന്നു നിരക്കട്ടെ.
തന്ത്രിവാദ്യങ്ങൾ, തംബുരു, മൃദംഗങ്ങൾ;
പുല്ലാങ്കുഴലൂതുന്നവനെത്തിയിട്ടുമില്ല.


62. ഉറങ്ങിയും കാതോർത്തും

ഇന്നലെയോ മിനിയാന്നോ,
തീ അടക്കം പറയുകയായിരുന്നു
വാസനിക്കുന്ന പുകയോട്:
അകിലിനെന്നോടു സ്നേഹമാണെന്നേ,
അതിനെ കെട്ടഴിച്ചു വിടാൻ
എനിക്കറിയാമെന്നതിനാൽ.

ഈ ദഹനം നടന്നാലേ
വല്ലതുമൊന്നു നടന്നുവെന്നാകൂ.
ബീജം അണ്ഡത്തിൽ പോയി മറയുന്നു,
പിന്നെ പുറത്തു വരുന്നതോ,
മുമ്പില്ലാത്തൊരു സൗന്ദര്യവും.

ഉദരത്തിലപ്പവും വെള്ളവും ദഹിച്ചാലേ
ഉടലിനു ശേഷി നിങ്ങൾക്കുണ്ടാവൂ.
അയിരുലയിൽ കാച്ചിയാലേ
പൊൻനാണയമായിട്ടടിച്ചിറങ്ങൂ.

ഇല്ലായ്മ നിങ്ങളറിയണം.
പ്രണയം നിങ്ങളെ നയിക്കുന്നതവിടെയ്ക്ക്.
പുഴയലയ്ക്കുമിടത്തു പോയിക്കിടക്കൂ,
അതു  രഹസ്യങ്ങളോതിത്തരട്ടെ.

ഒരേനേരം നിദ്രയാവട്ടെ,
ശുദ്ധമായ കേൾവിയുമാകട്ടെ നിങ്ങൾ.


63. പുഴയൊഴുകും പോലെ...


പുഴയൊഴുകും പോലുള്ളു കൊണ്ടു
പ്രണയമെന്തെന്നറിയാത്തവർ,
ചോലവെള്ളം പോലെ കൈക്കുമ്പിളിൽ
പുലരിയെ കോരിയെടുക്കാത്തവർ,
സായംസന്ധ്യയുടെ സമൃദ്ധി മതി
അത്താഴവിരുന്നിനെന്നു പോരാത്തവർ,
മാറണമെന്നില്ലാതെ മാറിമാറിപ്പോകുന്നവർ,
ഹിതം പോലെയവര്‍ കിടന്നുറക്കമായിക്കോട്ടെ.
വേദപ്പഠിപ്പിനും തട്ടിപ്പിനുമപ്പുറത്താണീ പ്രണയം.
ആ പഠിപ്പു മതി നിങ്ങൾക്കെങ്കിൽ
നിങ്ങളും കിടന്നുറങ്ങിക്കോളൂ.
ഞാനെന്റെ തലയുടെ പിടി വിട്ടുകഴിഞ്ഞു,
ഉടുത്തതു ചീന്തി കാറ്റിലും പറത്തി.
പിറന്ന പടിയല്ല നിങ്ങളെങ്കിൽ
വാക്കുകളുടെ മേത്തരം പട്ടും പുതച്ചു
സുഖം പിടിച്ചു കിടന്നുറങ്ങെന്നേ.


64. ഇരുളും വെളിച്ചവും


ലോകത്തിനംശമായതു ലോകം വിട്ടുപോകുമോ?
വെള്ളത്തിൽ നിന്നു നനവു വിട്ടുപോകുമോ?
തീയിൽ തീ കോരിയാൽ തീ കെടുമോ?
മുറിവു കഴുകാൻ ചോര വേണമോ?
എങ്ങനെ കുതിച്ചുപാഞ്ഞാലും
ഒപ്പമുണ്ടാവും നിങ്ങളുടെ നിഴൽ.
ചിലനേരത്തതു മുന്നിലുമാവും!
സൂര്യനുച്ചിയിലെത്തിയാലേ
നിഴൽ നിങ്ങളിലൊതുങ്ങൂ.
ആ നിഴൽ തന്നെ
നിങ്ങളെ സേവിച്ചു നടന്നതും.
നിങ്ങളെ നോവിക്കുന്നതു തന്നെ
നിങ്ങൾക്കനുഗ്രഹമാവുന്നതും.
അന്ധകാരം നിങ്ങൾക്കു ദീപം.
നിങ്ങളുടെ അതിരുകൾ
നിങ്ങളുടെ അന്വേഷണവും.
ഇതു ഞാൻ വിശദീകരിക്കാൻ നിന്നാൽ
നിങ്ങളുടെ നെഞ്ചിലൊരു ചില്ലുകൂടു തകരും.
നിഴലും വെളിച്ചവും രണ്ടും വേണം നിങ്ങൾക്കെന്നറിയൂ;
ഭക്തിയുടെ മരത്തണലിൽ ചെന്നു തല ചായ്ക്കൂ.
അതിൽ നിന്നു നിങ്ങൾക്കു മേൽ ചിറകും തൂവലും മുളയ്ക്കുമ്പോൾ
ഒരു മാടപ്രാവു പോലെ മിണ്ടാതനങ്ങാതെയുമിരിക്കൂ.
ഒന്നു കുറുകാൻ പോലും കൊക്കു വിടർത്തുകയുമരുത്.


65. ഒന്നു വരൂ


വ്യതിചലിക്കുന്ന ഹൃദയമേ, ഒന്നു വരൂ!
നോവുന്ന കരളേ, ഒന്നു വരൂ!
വാതിലടച്ചിരിക്കുന്നുവെങ്കിൽ
മതിലു കേറി നീ വരൂ!


66. ഒരു പേരെനിക്കു തരൂ


ഗുരോ, ഞാനേതു കിളിയെന്നൊന്നു പറയൂ!
തിത്തിരിയല്ല, പ്രാപ്പിടിയനല്ല,
നല്ലതല്ല, കെട്ടതുമല്ല,
അതുമല്ല, ഇതുമല്ല ഞാൻ.

പൂന്തോപ്പിലെ കുയിലല്ല,
അങ്ങാടിക്കുരുവിയല്ല,
ഒരു പേരെനിക്കു തരൂ, ഗുരോ,
ഒരു പേരെനിക്കെന്നെ വിളിയ്ക്കാൻ!


67. പ്രണയസിംഹം


പ്രണയസിംഹത്തിനു ചോര കുടിക്കാൻ തോന്നുമ്പോൾ
ഞങ്ങൾ ചെന്നു കിടന്നുകൊടുക്കുന്നു.
ഓരോ നിമിഷവുമോരോ ആത്മാവിനെ
ഞങ്ങൾ കൊണ്ടു കാഴ്ചവയ്ക്കുന്നു.
ആരോ പെറുക്കിമാറ്റുന്നുണ്ട്
തലപ്പാവുകളും ചെരുപ്പുകളും.

ഇടിമിന്നലിനു കാരണമായ ശാന്തത
ഇടിമിന്നലിനു നടുവിലുണ്ട്.

കണ്ടാൽ ഞാനാകെ ദുർബ്ബലൻ.
എന്നാലെന്റെ കൈലിരിപ്പുണ്ട്
നിത്യത ചാർത്തിക്കിട്ടിയ പട്ടയം.

കടലു തേടിയൊരു പാമ്പിഴഞ്ഞുപോകുന്നുണ്ട്.
കടലു കൈയിൽക്കിട്ടിയാലതെന്തു ചെയ്യും?

പ്രായശ്ചിത്തമായിട്ടാണു നിങ്ങൾ മുന്തിരി കശക്കുന്നതെങ്കിൽ
മുന്തിരിവീഞ്ഞു തന്നെ മോന്തിക്കൂടേ നിങ്ങൾക്ക്?

പണ്ടത്തെ സൂഫികളുടെ കോപ്പകളിൽ
കിട്ടമാണുള്ളതെന്നു മനസ്സിൽ പറയുന്നുണ്ടു നിങ്ങൾ.
നിങ്ങൾക്കു മനസ്സിലെന്തായാലും
അതിവിടെ കാര്യമാക്കാനുമില്ല.

ചില്ലയെ നോക്കി ഒന്നു ചിരിക്കില്ലയെങ്കിൽ
പൂവു വാടിക്കൊഴിഞ്ഞുപോകണം.

സൂര്യനുദിച്ചുയരുമ്പോൾ
നക്ഷത്രമെണ്ണിയിരിക്കണോ?


68. എന്തു ഭയം?

നിന്നോടൊത്തിരിക്കുമ്പോൾ
ഏതു നഷ്ടഭയം ഞങ്ങളെ പിടിച്ചുലയ്ക്കാൻ?

ഏതു ശോകവും സ്വർണ്ണമാക്കുന്നു നീ,
ഞങ്ങളെത്തുന്ന ലോകങ്ങളുടെ
ചാവി ഞങ്ങൾക്കു നല്കുന്നു നീ.

ഞങ്ങൾ സ്നേഹിക്കുന്നവരുടെ ചുണ്ടുകളിൽ
പഞ്ചാരത്തരി പുരട്ടുന്നു നീ.

ഊഹങ്ങൾക്കുമപ്പുറമാണു നീ.
ഊഹങ്ങൾക്കുള്ളിലുമാണു നീ.

മറഞ്ഞവനെന്നാൽ
വെളിപ്പെടുകയുമാണു നീ.

നീ നടക്കുന്ന നിലമാണു ഞങ്ങൾ.
ആകാശം വർണ്ണിക്കാൻ
മറ്റു ചിലർ പോകട്ടെ.

മൗനത്തിലൊതുക്കുക ഞങ്ങളെ.
അതുമിതും ചർച്ചകളിലേക്കു
തള്ളിവിടരുതേ ഞങ്ങളെ.


69. ചെയ്ത പിഴ

എന്റെ നെഞ്ചിലെ കൂട്ടിനുള്ളിൽ
പെടപെടയ്ക്കുകയാണൊരു കിളി.
കെട്ടുപൊട്ടിക്കാൻ നോക്കുകയാണു
ഭ്രാന്തു പിടിച്ചൊരൊട്ടകം.
എന്റെ കണ്ണുകൾക്കുള്ളിൽ നിന്നും
കണ്ണു പായിക്കുന്നുണ്ടൊരു സിംഹത്താൻ.
അതിന്റെ കണ്ണുകളിൽപ്പെടുന്നുമുണ്ട്
ദൂരെ ദൂരെയൊരു കന്മട.
പുഴ പൊന്തിയൊഴുകുന്നു.
തടങ്ങളിൽ പുതുനാമ്പുകൾ പൊടിയ്ക്കുന്നു.
പനിനീർപ്പൂങ്കാവിലൂടെ
പുലർതെന്നൽ വീശുന്നു.

ഒരു കൈപ്പിഴ ഞാൻ ചെയ്തതിനാൽ
പ്രണയമെന്നെ വിട്ടുപോയി.
ഇന്നതു മടങ്ങിയെത്തുകയായി.

കുരുടൻ വടി ദൂരെയെറിയുന്നു.
കൈക്കുഞ്ഞ് സ്വയമെടുത്തുകഴിക്കുന്നു.
രാജാവിന്റെ പറ മുഴങ്ങുന്ന ദിക്കു നോക്കി
പ്രാപ്പിടിയൻ പറന്നുപൊങ്ങുന്നു.

നാം നെയ്തുവച്ച വാക്കുകളുടെ ശവക്കച്ചയിതാ,
മൗനമിഴവേർപിരിക്കുന്നു.


2018, നവംബർ 24, ശനിയാഴ്‌ച

റൂമിയുടെ കവിതകള്‍ - 3


kadapuzha1


40. നിന്റെയൊപ്പമിരിക്കുമ്പോൾ...


നിന്റെയൊപ്പമിരിക്കുമ്പോൾ
പ്രണയം കൊണ്ടെനിക്കുറക്കം വരില്ല,
നിന്നെപ്പിരിഞ്ഞാലോ
കണ്ണീരു കൊണ്ടെനിക്കുറക്കം വരില്ല.
എത്ര വിചിത്രം ദൈവമേ,
രണ്ടുനാളത്തെയുമുറക്കമൊഴിക്കൽ;
എത്ര വ്യത്യസ്തം പക്ഷേ,
രണ്ടുതരമുണർന്നിരിക്കലും!


41. പ്രണയമല്ലാതൊരു സഹചരനെനിക്കില്ല...

പ്രണയമല്ലാതൊരു സഹചരനെനിക്കില്ല,
തുടക്കമില്ല, ഒടുക്കമില്ല, പുലർച്ചയില്ല.
ഉള്ളിലിരുന്നാത്മാവു വിളിയ്ക്കുന്നു:
‘പ്രണയത്തിന്റെ വഴിയറിയില്ല നിനക്കെങ്കിൽ
ഈ കൂടു തുറന്നെന്നെ വിട്ടയയ്ക്കെന്നേ!’


42. സ്വപ്നം കണ്ടു ഞാൻ...

മദിര പകരുമൊരുവനെ ഞാൻ സ്വപ്നം കണ്ടു
അതിമോഹനനൊരുവന്‍,
കരതലത്തിലമൃതം തുടുത്ത ചഷകവുമായി,
സേവകഭാവത്തിന്റെ പാരമ്യവുമായി.
ഇവൻ തന്നെയാവുമോ നമുക്കു യജമാനൻ?


43. പ്രണയം നമ്മുടെ പ്രവാചകനു...
 പ്രണയം നമ്മുടെ പ്രവാചകനു വഴിയും ദിശയും,
നമുക്കു ജന്മം തന്നതു പ്രണയം; പ്രണയം നമുക്കമ്മ.
അമ്മേ, ഉടലിന്റെ പടുതയ്ക്കു പിന്നിൽ നീ മറയുന്നു,
ഞങ്ങളുടെ ദ്വേഷപ്രകൃതം നിന്നെ മറയ്ക്കുന്നു.


44. താനാവണമെങ്കിൽ...

താനാവണമെങ്കിൽ തന്നിൽ നിന്നു പുറത്തുവരൂ,
ആഴം കുറഞ്ഞ ചാലു വിട്ടുപോരൂ,
നിറഞ്ഞൊഴുകുന്ന പുഴയിലൊഴുകിച്ചേരൂ.
ചക്കാലന്റെ ചക്രം തിരിക്കുന്ന കാളയാവരുതേ,
തലയ്ക്കു മേൽ തിരിയുന്ന നക്ഷത്രങ്ങൾക്കൊത്തു തിരിയൂ.


45. മറ്റൊരു തരം

നമുക്കു തന്നിരിക്കുന്നതു മറ്റൊരു തരം ഭാഷ,
സ്വർഗ്ഗവും നരകവുമല്ലാതൊരിടവും;
ഹൃദയങ്ങൾ സ്വതന്ത്രമായവർക്കാത്മാവു മറ്റൊരു തരം,
മറ്റൊരു തരം ഖനിയിൽ നിന്നു കുഴിച്ചെടുത്ത നിർമ്മലരത്നം.


46. അവളാനന്ദിക്കട്ടെ

സ്വർഗ്ഗത്തിൽ നിന്നൊരപ്പത്തിന്റെ പാതി കിട്ടിയവൾ,
സ്വന്തമാത്മാവു കൊണ്ടൊരു കുഞ്ഞുകൂടു നേടിയവൾ,
ആരെയും കാംക്ഷിക്കാത്തവ,ളാരും കാംക്ഷിക്കാത്തവൾ-
അവളാനന്ദത്തോടെ ജീവിക്കട്ടെ,
അവൾക്കുണ്ടല്ലോ ഒരാനന്ദപ്രപഞ്ചം.


47. നഗ്നര്‍ക്കുള്ളിടം


നേരം വളരെ വൈകി, മഴ പെയ്യുകയുമായി.
നമുക്കു വീട്ടിലേക്കു പോകാം, ചങ്ങാതിമാരേ.
കൂമന്മാരെപ്പോലെ നാം തെണ്ടിത്തിരിഞ്ഞ
ഈ പാഴിടങ്ങൾ വിട്ടു നാം പോവുക.
ആ കുരുടന്മാർ നമ്മെ മാടിവിളിയ്ക്കട്ടെ,
ഇവിടം വിട്ടു നാം പോവുക.
യുക്തികളെത്രയെങ്കിലും നിരത്തട്ടെ ബുദ്ധിമാന്മാർ,
അതു കേട്ടിരുട്ടടയ്ക്കാതിരിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ.
നമ്മെ തടുക്കുകയുമരുത്,
ഈ പ്രണയത്തിന്റെ മായാനാടകം,
ഈ സങ്കല്പസ്വർഗ്ഗവും.
ചിലരൊരു നെന്മണിയേ കാണൂ,
കൊയ്തുകൂട്ടുന്നതവർ കാണില്ല.
‘എങ്ങിനെ’, ‘എന്തിനെ’ന്നുള്ള ചോദ്യങ്ങളും വേണ്ട.
കാലികൾ മേഞ്ഞുനടക്കട്ടെ.
നാം വീട്ടിലേക്കു പോവുക,
അവിടെയാണു വിരുന്നും സദിരും.
നഗ്നരും നിർമ്മലരുമായവർക്കുള്ളൊരു വീടല്ലോ,
അവിടെ പണിതിട്ടിരിക്കുന്നു.


48. നാം കൊതിക്കുന്ന ചുംബനം


പ്രാണന്റെ പ്രാണനെടുത്തും
നാം കൊതിക്കുമൊരു ചുംബനം:
ഉടലിലാത്മാവിന്റെ സ്പർശനം.
കടൽവെള്ളം മുത്തിനോടു യാചിക്കുന്നു  
ചിപ്പി തകർത്തു പുറത്തു വരൂ.
ലില്ലിപ്പൂവിനുമെന്തു ദാഹം,
ഒരു കള്ളക്കാമുകന്റെ കൈകൾക്കായി!
രാത്രിയിൽ ഞാൻ ജനാല തുറന്നിടും,
ചന്ദ്രനെ ഞാൻ മാടിവിളിയ്ക്കും:
നിന്റെ മുഖമെന്റെ മുഖത്തൊന്നമർത്തൂ.
ആ പ്രാണനിശ്വാസമൊന്നു പകരൂ.
ഭാഷയുടെ വാതിലടയ്ക്കൂ,
പ്രണയത്തിന്റെ ജനാല തുറക്കൂ.
വാതിൽ വഴി വരില്ല ചന്ദ്രൻ,
അവൻ വരുന്നതു ജനാല വഴിയേ.


49. നിന്നെക്കണ്ടിട്ടും...


നിന്നെക്കണ്ടിട്ടും പുഞ്ചിരി വരാത്തൊരാൾ,
വിസ്മയപ്പെട്ടു വാപൊളിക്കാത്തൊരാൾ,
സ്വഗുണങ്ങളിരട്ടിയാകാത്തൊരാൾ-
ഒരു തടവറയുടെ കല്ലും കുമ്മായവുമല്ലാതയാളാരാകാൻ?


50. സ്ത്രീസ്നേഹം

സ്ത്രീയുടെ സ്നേഹം പുരുഷനെ വശപ്പെടുത്തും.
ദൈവമാവിധം ചെയ്തുവച്ചിരിക്കെ
നിങ്ങളെങ്ങനെയൊഴിഞ്ഞുമാറും?
ആദാമിനാശ്രയമായി സ്ത്രീയെ സൃഷ്ടിച്ചുവെങ്കിൽ
ആദാമെങ്ങനെ ഹവ്വയെപ്പിരിയും?
സ്ത്രീയെന്നതു ദൈവരശ്മി.
സൃഷ്ടിച്ചതല്ലവളെ,
സൃഷ്ടിക്കുകയാണവൾ.


51. നിസ്സഹായരാവുക


നിസ്സഹായരാവുക,
കണ്ണും കാതുമടഞ്ഞവരാവുക,
അതെയെന്നോ അല്ലയെന്നോ പറയാനാവാതെയാവുക.
എങ്കിലുന്നതത്തിൽ നിന്നൊരു മഞ്ചമിറങ്ങിവരും,
നമ്മെ വാരിയെടുത്തുകൊണ്ടുപോകും.

പാട കെട്ടിയ നമ്മുടെ കണ്ണുകൾക്കാവില്ല
അതിന്റെ സൗന്ദര്യം കാണാൻ.
കഴിയുമെന്നു നാം സമർത്ഥിച്ചാൽ
അതൊരു നുണ.
ഇല്ലെന്നു പറഞ്ഞാൽ
നാമതു കാണുന്നുമില്ല.
ഇല്ല നമ്മെ ഗളഛേദം ചെയ്യും,
കാതലിലേക്കുള്ള വാതിലിറുക്കിയടയ്ക്കും.

അതിനാൽ നാം തീർച്ചകൾ വെടിഞ്ഞവരാവുക,
മതി കെട്ടവരാവുക.
അതുകണ്ടതിശയജീവികളോടിവരട്ടെ
നമ്മെ തുണയ്ക്കാൻ.
മനം മറിഞ്ഞും നാവിറങ്ങിയും
ഒരു വട്ടപ്പൂജ്യത്തിൽ വളഞ്ഞുകിടന്നും
നാമൊടുവിൽ പറഞ്ഞുവെന്നാവും
വമ്പിച്ച വാഗ്വൈഭവത്തോടെയും-
ഞങ്ങളെ നയിച്ചാലും.
ആ സൗന്ദര്യത്തിനടിയറവു പറഞ്ഞതിൽപ്പിന്നെ
വലുതായൊരു കാരുണ്യവുമാവും നാം.


52. അവനെ വശഗനാക്കാൻ

എന്റെ വാഗ്ധാടി കൊണ്ടു ഞാനവനെ വശത്താക്കും,
യുക്തി പറയുന്നു.

എന്റെ മൗനം കൊണ്ടു ഞാനവനെ വശത്താക്കും,
പ്രണയം പറയുന്നു.

എന്റേതൊക്കെ അവന്റേതായിരിക്കെ
എങ്ങനെ ഞാനവനെ വശത്താക്കാൻ?
ആത്മാവു ചോദിക്കുന്നു.

അവനു വേണ്ടതായില്ലൊന്നും,
അവനാവലാതികളില്ലൊന്നും,
സുഖാനുഭൂതികൾ വേണമെന്നില്ലവനും-
എങ്ങനെ ഞാനവനെ വശത്താക്കാൻ,
മധുരിക്കുന്ന മദിര കാട്ടി, പൊന്നും പണവും കാട്ടി?

മനുഷ്യന്റെ വടിവു പൂണ്ടവനെങ്കിലും
മാലാഖയാണവൻ.
മാലാഖമാർ പോലും പറക്കില്ല
അവന്റെ സാന്നിദ്ധ്യത്തിൽ-
എങ്ങനെ പിന്നെ ഞാനവനെ വശത്താക്കാൻ,
സ്വർഗ്ഗീയമായൊരു രൂപമെടുത്തും?

അവൻ പറക്കുന്നതു ദൈവത്തിന്റെ ചിറകുകളിൽ,
നറുംവെളിച്ചമവനു ഭോജനം-
എങ്ങനെ ഞാനവനെ വശത്താക്കാൻ,
ഒരപ്പക്കഷണമെടുത്തുകാട്ടി?

വ്യാപാരിയല്ലവൻ, തൊഴിലുടമയല്ലവൻ,
എങ്ങനെ ഞാനവനെ വശത്താക്കാൻ-
വലിയ ലാഭത്തിന്റെ പദ്ധതികൾ നിരത്തി?

അന്ധനല്ലവൻ, വിഡ്ഢിയുമല്ലവൻ-
എങ്ങനെ ഞാനവനെ വശത്താക്കാൻ-
മരണക്കിടക്കയിലാണു ഞാനെന്നൊരഭിനയം നടത്തി?

ഭ്രാന്തനാവും ഞാൻ, മുടി പിഴുതെടുക്കും ഞാൻ,
ചെളിയിൽ മുഖമുരയ്ക്കും ഞാൻ-
എങ്ങനെയതുകൊണ്ടു ഞാനവനെ വശത്താക്കാൻ?

എല്ലാം കാണുന്നവനവൻ-
എങ്ങനെ ഞാനവനെ കബളിപ്പിയ്ക്കാൻ?

കീർത്തി തേടിപ്പോകില്ലവൻ,
മുഖസ്തുതി കേൾക്കുന്ന രാജാവുമല്ലവൻ-
എങ്ങനെ ഞാനവനെ വശത്താക്കാൻ,
ഒഴുക്കുള്ള പദങ്ങളും കാവ്യാലങ്കാരങ്ങളും പാടി?

പ്രപഞ്ചമെങ്ങും അവന്റെയദൃശ്യരൂപം നിറയവെ
എങ്ങനെ ഞാനവനെ വശത്താക്കാൻ,
വെറുമൊരു സ്വർഗ്ഗത്തിന്റെ വാഗ്ദാനം നൽകി?

ഭൂമി മുഴുവൻ ഞാൻ പനിനീർപ്പൂ വിതറാം,
കണ്ണീരു കൊണ്ടു കടലു നിറയ്ക്കാം,
കീർത്തനങ്ങൾ ചൊല്ലി മാനം കുലുക്കാം-
അതിനൊന്നുമാവില്ലവനെ വശത്താക്കാൻ.

വഴിയൊന്നേയുള്ളു,
അവനെ, എന്റെ പ്രിയനെ വശഗനാക്കാൻ-

അവന്റേതാവുക.


2018, നവംബർ 22, വ്യാഴാഴ്‌ച

റൂമിയുടെ കവിതകള്‍ - 2


mevlevi semazen

28. ഞാൻ മരിക്കുമ്പോൾ…


ഞാൻ മരിക്കുമ്പോൾ
ജഡം നിലത്തിറക്കിക്കിടത്തുക,
അഴുകാൻ തുടങ്ങിയെങ്കിലും
എന്റെ ചുണ്ടുകളിൽ ചുംബിക്കണമെന്നു
നിനക്കുണ്ടാവും.
ഭയന്നുപോകരുതേ,
ഞാനൊന്നു കണ്ണു തുറന്നാൽ.


29. പകലാകെ നിന്നോടൊപ്പം…


പകലാകെ നിന്നോടൊപ്പം പാടി ഞാനിരുന്നു,
രാത്രിയിലൊരേ കിടക്കയിൽ നാം കിടന്നു,
പകലും രാത്രിയുമെനിക്കു തിരിയാതെ പോയി,
ഞാനാരെന്നെനിക്കറിയാമെന്നു ഞാൻ കരുതി,
നീയാണു ഞാനെന്നും ഞാനറിഞ്ഞില്ല.


30. എത്രനാൾ നിങ്ങൾ പറഞ്ഞിരിക്കും…

എത്രനാൾ നിങ്ങൾ പറഞ്ഞിരിക്കും,
ഈ ലോകത്തെ ഞാൻ കീഴടക്കും,
അതിലെന്നെക്കൊണ്ടു ഞാൻ നിറയ്ക്കുമെന്ന്?
ലോകമാകെപ്പുതമഞ്ഞു മൂടിയാലും
ഒരു സൂര്യകടാക്ഷം മതിയതാകെയുരുകാൻ.
ഒരു തീപ്പൊരിയോളം ദൈവകൃപ മതി,
കൊടുംവിഷം തെളിനീരാകാൻ.
സംശയങ്ങൾ വാണിടത്ത്
അവൻ തീർച്ചയെ പ്രതിഷ്ഠിക്കുന്നു.


31. ഭൂതകാലത്തിന്റെ മുഖവുരകളിൽ...


ഭൂതകാലത്തിന്റെ മുഖവുരകളിൽ കാലിടറുകയരുത്,
പശ്ചാത്താപങ്ങളാൽ മുറിപ്പെടുകയുമരുത്;
നഷ്ടബോധത്തിന്റെ ശരൽക്കാലത്ത്
ആസന്നവസന്തത്തെയറിയാതെപോകരുത്,
സുതാര്യമായൊരു നിമിഷത്തിലെ
സ്വദേശിയാണു നിങ്ങൾ,
അതിനെയനന്തമാക്കൂ,
സ്ഥലകാലങ്ങളുടെ പാമ്പിൻചുറകൾക്കുമപ്പുറം.
അനന്തമായി വഴുതുന്ന നിമിഷത്തിൽക്കിടന്നു
മരിക്കാനുമഭ്യസിക്കൂ.


32. പ്രണയമെന്നാൽ...


പ്രണയമെന്നാലിതുതന്നെ-
നേരിന്റെ പകൽവെളിച്ചത്തിൽ
പൊടുന്നനേ നഗ്നരാവുക.


33. ഒരു വികാരത്തിൽ നിന്ന്...


ഒരു വികാരത്തിൽ നിന്നു
മറ്റൊന്നിലേക്ക്
ദൈവം നിങ്ങളെ മറിച്ചിടുന്നു,
വിപരീതങ്ങളാൽ
നിങ്ങളെ പഠിപ്പിക്കുന്നു,
ഒന്നല്ല, രണ്ടു ചിറകുകൾ വേണം
പറക്കാനെന്ന്.


34. കാലത്തിന്റെ ഉരഗവേഗത്തിൽ നിന്ന്...


കാലത്തിന്റെ ഉരഗവേഗത്തിൽ നി-
ന്നൊരുനൊടി നിങ്ങൾ മോചിതനാവുമ്പോൾ,
കുതികൊള്ളുന്ന മാനിനെപ്പോ-
ലൊരുനിമിഷം നിങ്ങൾ പിടഞ്ഞുമാറുമ്പോൾ,
ബന്ധങ്ങളെ നിങ്ങൾ പിന്നിലാക്കിപ്പായുന്നു,
വിദൂരതയിലവകളലിഞ്ഞുചേരുന്നു.
കാലമില്ലാത്ത, പ്രതീക്ഷകളില്ലാത്ത
ബന്ധമുക്തിയിലേക്കു നിങ്ങൾ പുനർജ്ജനിക്കുന്നു.


35. അന്ധമായ മായയുടെ...

അന്ധമായ മായയുടെ
വിരൽത്തുമ്പുകളാണു ഞങ്ങൾ,
കാരണങ്ങൾക്കു കാരണമായ
നിമിത്തകാരണമാണു നീ.
ഉയർന്നപാടെ മാഞ്ഞുപോകുന്ന
മാറ്റൊലികളാണു ഞങ്ങൾ,
സത്തിലേക്കു പാടിയുയർത്തുന്ന
മഹാഗായകനാണു നീ.
ചുരുട്ടിവച്ച പതാകകളിലെ
സിംഹചിഹ്നങ്ങളാണു ഞങ്ങൾ,
ഞങ്ങൾ ചുരുളഴിഞ്ഞുപാറുന്ന
നിശ്വാസനൃത്തമാണു നീ.


36. ആവേശത്തോടെ


പ്രാർത്ഥിക്കുന്നെങ്കിലാവേശത്തോടെ.
പണിയുന്നെങ്കിലാവേശത്തോടെ.
പ്രണയിക്കുന്നെങ്കിലാവേശത്തോടെ.
തിന്നുകയും കുടിയ്ക്കുകയും നൃത്തം വയ്ക്കുകയും
കളിക്കുകയും ചെയ്യുന്നെങ്കിലതുമാവേശത്തോടെ.
ചത്ത മീനെപ്പോലെ പൊന്തിക്കിടക്കണോ,
ദൈവത്തിന്റെ ഈ പെരുംകടലിൽ?


File:Sufi.png
37. റൂമീ, പ്രണമിക്കൂ

“എന്റെ കൈകളിലേക്കെത്താൻ
നിന്നെത്തുണച്ച സർവതിനെയും,
റൂമീ, പ്രണമിക്കൂ,”
എന്നു ദൈവമെന്നോടു പറഞ്ഞാൽ,
ഒരു ജീവിതാനുഭവവുമുണ്ടാവില്ല,
ഒരു ചിന്തയുമുണ്ടാവില്ല,
ഒരു വികാരവുമുണ്ടാവില്ല,
ഒരു പ്രവൃത്തിയുമുണ്ടാവില്ല,
ഞാൻ വണങ്ങാത്തതായി.


 38. എന്റെ ചുണ്ടുകൾക്കു വഴി തെറ്റി

ഒരു ചുംബനത്തിലേക്കു പോകവെ,
എന്റെ ചുണ്ടുകൾക്കു വഴിതെറ്റി;
ഞാനുന്മത്തനായതുമങ്ങനെ.


39. ഗുരു ശിഷ്യനോടു പറഞ്ഞത്

നിന്നോടു ഞാൻ പറഞ്ഞതല്ലേ:
അവിടെയ്ക്കു പോകരുതെന്ന്,
എനിയ്ക്കു നിന്നെ അറിയാമെന്ന്;
ഉന്മൂലനത്തിന്റെ ഈ മരീചികയിൽ
നിന്റെ ജീവനുറവു ഞാനാണെന്ന്;
എന്നോടു കോപിച്ചൊരുകോടിക്കൊല്ലമെന്നിൽ നിന്നു പാഞ്ഞാലും,
ഒടുവിൽ നീയെന്നിലേക്കു മടങ്ങുമെന്ന്,
നിന്റെ ലക്ഷ്യം ഞാൻ തന്നെയാണെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
ലോകത്തിന്റെ പുറവും വടിവും കണ്ടു
നീ തൃപ്തനാവരുതെന്ന്;
നിന്റെ തൃപ്തിയുടെ കൂടാരമടിച്ചതു ഞാൻ തന്നെയെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
കടൽ ഞാനാണെന്ന്,
എന്നിലൊരു പരലുമീനാണു നീയെന്ന്;
നിനക്കു ദ്രവനൈർമ്മല്യം ഞാനായിരിക്കെ,
വരണ്ട പൂഴിമണൽ തേടിപ്പോകരുതു നീയെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
കിളികളെപ്പോലെ കെണിയിൽപ്പോയി വീഴരുതെന്ന്;
നിനക്കു ചിറകും തൂവലും പറക്കാനുള്ള കരുത്തും ഞാനാണെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
മ്ളേച്ഛഗുണങ്ങൾ കൊണ്ടവർ നിന്നെ നിറയ്ക്കുമെന്ന്,
ഗുണങ്ങൾക്കുറവയായ എന്നിലേക്കുള്ള വഴി നിനക്കു പിശകുമെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
എങ്ങിനെ,യെവിടെനിന്നു നിന്റെ കാര്യങ്ങൾ നടക്കുമെന്നോർക്കരുതെന്ന്;
എങ്ങുനിന്നുമല്ലാതെ, ഒന്നിൽ നിന്നുമല്ലാതെ
നിന്നെ മെനഞ്ഞെടുക്കും ഞാനെന്ന്?
ഹൃദയങ്ങൾക്കു വിളക്കാണു നീയെങ്കിൽ,
വീട്ടിലേക്കുള്ള വഴിയേതെന്നറിയുക.
ഒരു പ്രഭുവിന്റെ ഗുണങ്ങൾ നിനക്കുണ്ടെങ്കിൽ,
അറിയുക,
നിനക്കു ഞാൻ
മഹാപ്രഭു.