2020, ഡിസംബർ 25, വെള്ളിയാഴ്‌ച

ബോദ്‌ലേർ - ഗദ്യകവിതകൾക്ക് ഒരാമുഖം

 



പ്രിയസ്നേഹിതാ, ഞാനൊരു ചെറിയ പുസ്തകം അങ്ങോട്ടയക്കുന്നു; അതിനു തലയും വാലുമില്ലെന്ന് ആരും പറയാൻ പോകുന്നില്ല, കാരണം അതിലുള്ളതൊക്കെ ഒരേസമയം തലയും വാലുമാണ്‌- ഒന്നിനൊന്നും മാറിമാറിയും. ഇങ്ങനെയൊരേർപ്പാടു കൊണ്ട്‌ നമുക്കെല്ലാമുണ്ടാവുന്ന ഗുണത്തെക്കുറിച്ചൊന്നാലോചിച്ചുനോക്കൂ:എനിക്ക്, നിങ്ങൾക്ക്, വായനക്കാരനും. എവിടെവച്ചുവേണമെങ്കിലും നമുക്കു മുറിയ്ക്കാം-എനിക്കെന്റെ ദിവാസ്വപ്നം, നിങ്ങൾക്കീ കൈയെഴുത്തുപ്രതി, വായനക്കാരന്‌ അയാളുടെ വായനയും! ക്ഷുദ്രമായ ഒരു ഇതിവൃത്തത്തിന്റെ അന്തമറ്റ ചരടിൽ അക്ഷമനായ വായനക്കാരനെ ഞാൻ കെട്ടിയിടുന്നതേയില്ല. ഒരു കശേരു ഇളക്കിമാറ്റൂ, കുടിലമായ ഈ ഭ്രമകൽപനയുടെ ഇരുപാതികളും സുഖമായി ഒന്നുചേരും. എണ്ണമറ്റ കഷണങ്ങളായി അതിനെ വെട്ടിനുറുക്കിക്കോളൂ, ഒരോന്നിനും ജീവൻ വയ്ക്കുന്നതും നിങ്ങൾക്കു കാണാം. നിങ്ങളെ പ്രീതിപ്പെടുത്താനും വിനോദിപ്പിക്കാനും വേണ്ട ഓജസ്സ്‌ ഇതിലെ ചില തുണ്ടങ്ങൾക്കുണ്ടെന്ന വിശ്വാസത്തോടെ ഈ മുഴുവൻസർപ്പത്തെ ഞാൻ നിങ്ങൾക്കു സമർപ്പിക്കുന്നു.     

എനിക്കു ചെറിയൊരു കുമ്പസാരം നടത്താനുമുണ്ട്‌. ഒരിരുപതാമത്തെ തവണയാവണം, അലോഷ്യസ്‌ ബർട്രാന്റിന്റെ പ്രസിദ്ധമായ രാത്രിയിലെ ഗസ്പാർഡ്‌ (എനിക്കും നിങ്ങൾക്കും നമ്മുടെ ചില സുഹൃത്തുക്കൾക്കും മാത്രം പരിചയമുള്ള ഒരു പുസ്തകത്തെ പ്രസിദ്ധം എന്നു വിളിക്കുന്നതിൽ എന്താണു തരക്കേട്‌?) മറിച്ചുനോക്കുന്നതിനിടയിൽ എനിക്കൊരു ചിന്ത പോയി: എന്തുകൊണ്ട്‌ അങ്ങനെയൊന്ന് എനിക്കും പരീക്ഷിച്ചുകൂടാ? അത്രയും ചിത്രോപമമായ പൗരാണികജീവിതത്തെ ആവിഷ്കരിക്കാൻ അദ്ദേഹം സ്വീകരിച്ച രീതിയിൽ എനിക്കും എന്തുകൊണ്ട്‌ ആധുനികജീവിതത്തെ, കൃത്യമായി പറഞ്ഞാൽ കൂടുതൽ  ആധുനികവും അമൂർത്തവുമായ ഒരു ജീവിതത്തെ വരച്ചിട്ടുകൂടാ? 

മോഹങ്ങൾ കുതികൊണ്ടിരുന്ന നാളുകളിൽ കാവ്യാത്മകമായ ഗദ്യം എന്ന അത്ഭുതത്തെ സ്വപ്നം കാണാത്തവരായി നമ്മളിൽ  ഒരാളെങ്കിലുമുണ്ടോ?വൃത്തമോ താളമോ ഇല്ലാതെതന്നെ സംഗീതാത്മകമായത്‌, പേലവവും പരുഷവുമാകുന്നത്‌- ആത്മാവിന്റെ കരണങ്ങൾക്കൊത്തുപോകുന്ന രീതിയിൽ, ദിവാസ്വപ്നത്തിന്റെ ദോലനങ്ങൾക്കനുരൂപമായി, ബോധത്തിന്റെ ഗതിഭേദങ്ങൾക്കൊപ്പിച്ച്‌? 

ഇങ്ങനെയൊരാദർശം എന്നെ വിടാതെ പിടികൂടാൻ കാരണം പ്രധാനമായും വൻനഗരങ്ങളുമായി എനിക്കുള്ള നിരന്തരസമ്പർക്കമാണ്‌, അവയിലെ അനന്തമായ സന്ധിബന്ധങ്ങളാണ്‌. അല്ല സ്നേഹിതാ, നിങ്ങളും ഒരിക്കൽ ഇങ്ങനെയൊരു പ്രലോഭനത്തിനടിപ്പെട്ടുപോയതല്ല്ലേ, ഒരു ചില്ലുകച്ചവടക്കാരന്റെ പരുഷമായ കൂക്കിവിളികളെ ഒരു ഗാനമായി പരാവർത്തനം ചെയ്യാൻ? ആ കൂക്കിവിളി തെരുവിലെ കനത്ത മൂടൽമഞ്ഞിലൂടെ മട്ടുപ്പാവുകളിലേക്കു പറത്തിവിടുന്ന വിഷാദധ്വനികളെ കാവ്യാത്മകമായ ഒരു ഗദ്യത്തിൽ ആവിഷ്കരിക്കാൻ? 

പക്ഷേ, സത്യം പറയട്ടെ, എന്റെ അസൂയ എനിക്കു ഭാഗ്യം ചെയ്തില്ല. എഴുതിത്തുടങ്ങിയതിൽപ്പിന്നെ എനിക്കു ബോധ്യമായി, നിഗൂഢവും ഉജ്ജ്വലവുമായ എന്റെ മാതൃകയിൽ നിന്ന് എത്രയോ അകലെയാണു ഞാൻ എന്നു മാത്രമല്ല, തീർത്തും വ്യത്യസ്തമായ ഒന്നാണ്‌ (അതിനെ അങ്ങനെ വിളിയ്ക്കാമെങ്കിൽ) ഞാൻ സൃഷ്ടിക്കുന്നതെന്നും; മറ്റാർക്കായാലും അഭിമാനം കൊള്ളാവുന്ന ഒരാകസ്മികത; പക്ഷേ, താൻ ലക്ഷ്യം വച്ചതു കൃത്യമായി നേടിയെടുക്കുന്നതിലാണ്‌ കവിയുടെ അന്തസ്സു കിടക്കുന്നതെന്നു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്രയ്ക്കൊരവമാനവും. 

സ്നേഹത്തോടെ, 

സി.ബി.

File:Baudelaire signatur.jpg

 

___________________________________________________________________________

ബോദ്‌ലേറുടെ  20 ഗദ്യകവിതകൾ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്‌ സ്നേഹിതനായ അഴ്സേൻ ഹൗസ്സായെ Arsene Houssaye(1815-1895)പത്രാധിപരായിരുന്ന ലാ പ്രസ്സെയിലാണ്‌. അദ്ദേഹത്തിനയച്ച ഈ കത്ത്‌ പിൽക്കാലത്ത്‌ ഗദ്യകവിതകൾക്കുള്ള ഒരാമുഖമെന്ന രീതിയിൽ ഉൾപ്പെടുത്തിപ്പോരുന്നു.

Aloysius Bertrand (1807-1841)- അദ്ദേഹത്തിൻ്റെ മരണം കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷമാണ് Gaspard de la nuit എന്ന ഗദ്യകവിതാസമാഹാരം പുറത്തുവരുന്നത്. ആ പുസ്തകം ബോദ്‌ലേറെ പ്രചോദിപ്പിച്ചിരിക്കാമെങ്കിലും രണ്ടും വളരെ വ്യത്യസ്തമാണ്. ബെർട്രാൻഡിൻ്റെ ഭാവുകത്വം മദ്ധ്യകാലകാല്പനികതയുടേതായിരുന്നു, ബോദ്‌ലേറുടേതാകട്ടെ, ആധുനികതയുടേതും.

ഹൗസ്സായേയുടെ 'ചില്ലുപണിക്കാരൻ്റെ ഗാനം' തൻ്റെ ഭാര്യയേയും കുട്ടികളേയും പോറ്റാൻ പാടുപെടുന്ന തൊഴിലാളിയോടുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രകാശനമായിരുന്നു; എന്നാൽ ബോദ്‌ലേറുടെ 'ചില്ലുപണിക്കാരൻ' അങ്ങനെയുള്ള അതിഭാവുകത്വത്തിൻ്റെ തിരസ്കാരമായിരുന്നു.

2020, ഡിസംബർ 16, ബുധനാഴ്‌ച

ഹെയ്ൻറിച്ച് ബോൾ - പാലത്തിനപ്പുറം

  

ാനിപ്പോൾ പറയാൻ പോകുന്ന കഥയിൽ കാര്യമായിട്ടൊന്നും കണ്ടില്ലെന്നു വരാം, അതിനി ഒരു കഥ തന്നെയല്ലെന്നും തോന്നാം; എന്നാല്ക്കൂടി എനിക്കതു പറയാതെയും പറ്റില്ല. അതിന്റെ തുടക്കമെന്നു പറയുന്നത് പത്തു കൊല്ലം മുമ്പാണുണ്ടായത്, കുറച്ചു ദിവസം മുമ്പ് അതിന്‌ ഒരവസാനവുമുണ്ടായി….

കുറച്ചു നാൾ മുമ്പ് ഞാൻ ട്രെയിനിൽ ഒരു റയിൽപാലം കടന്നു പോവുകയായിരുന്നു; ഒരിക്കൽ, യുദ്ധത്തിനു മുമ്പ്, അത് ബലത്തതും നല്ല വീതിയുള്ളതുമായിരുന്നു; എന്നു പറഞ്ഞാൽ, എവിടെയും കാണുന്ന ബിസ്മാർക്ക്പ്രതിമകളുടെ നെഞ്ചിലെ ഉരുക്കു പോലുറച്ചത്, ബ്യൂറോക്രസിയുടെ ചട്ടങ്ങൾ പോലെ ഇളക്കമറ്റത്: റൈൻ നദിക്കു മുകളിൽ, നിരനിരയായി നില്ക്കുന്ന തൂണുകൾക്കു മേൽ, നാലുവരിയിൽ പാളങ്ങളിട്ട, വിശാലമായ ഒരു റയിൽപാലം. പത്തു കൊല്ലം മുമ്പ് ഇതേ ട്രെയിനിൽ ഞാൻ ഈ പാലം കടന്നുപോയിട്ടുണ്ട്, ആഴ്ചയിൽ മൂന്നു ദിവസം എന്ന കണക്കിൽ: തിങ്കളാഴ്ചകളിൽ, ബുധനാഴ്ചകളിൽ, ശനിയാഴ്ചകളിൽ. യുദ്ധത്തിനു മുമ്പുള്ള അക്കാലത്ത് റീഹ് ഗൺ ഡോഗ് ആൻഡ് റിട്രീവർ അസ്സോസിയേഷനിലെ ഒരു ജോലിക്കാരനായിരുന്നു ഞാൻ- അത്ര ഉയർന്നതൊന്നുമല്ലാത്ത ഒരുദ്യോഗം. ശരിക്കു പറഞ്ഞാൽ, ഒരു പ്യൂൺ പണി. നായ്ക്കളെക്കുറിച്ച് എനിക്കു യാതൊന്നുമറിയില്ല; എനിക്കത്ര പഠിപ്പുമില്ല. ആഴ്ചയിൽ മൂന്നു ദിവസം ഞാൻ ഞങ്ങളുടെ ഹെഡ്ഡോഫീസ് നില്ക്കുന്ന കോണിഗ്സ്റ്റാഡ്റ്റിൽ നിന്ന് മറ്റൊരു ശാഖ പ്രവർത്തിക്കുന്ന ഗ്രുൻഡെർഹെയ്മിലേക്ക് ട്രെയിനിൽ പോകും. അവിടെ നിന്ന് അടിയന്തിരമായിട്ടുള്ള തപാലും പണവും പിന്നെ “പെൻഡിംഗ് കേസുകളും” കളക്റ്റ് ചെയ്യും. ഒടുവിൽ പറഞ്ഞത് ഒരു മനില ഫോൾഡറിലായിരിക്കും. ഞാൻ വെറും മെസ്സഞ്ചർ മാത്രമായിരുന്നതിനാൽ അതിനുള്ളിൽ എന്തായിരുന്നുവെന്ന് ആരും എന്നോടു പറയാറുമില്ല…

ഞാൻ കാലത്ത് വീട്ടിൽ നിന്നു നേരേ സ്റ്റേഷനിൽ പോയി ഗ്രുൻഡെർഹെയ്മിലേക്ക് എട്ടു മണിക്കുള്ള ട്രെയിൻ പിടിക്കും. യാത്രയ്ക്ക് മുക്കാൽ മണിക്കൂറെടുക്കും. അക്കാലത്തു പോലും ട്രെയിൻ പാലത്തിലേക്കു കടക്കുമ്പോൾ എനിക്കു പേടിയാകും. എന്തു ഭാരം താങ്ങാനുമുള്ള ശേഷി പാലത്തിനുണ്ടെന്ന് അത്തരം കാര്യങ്ങളിൽ വിവരമുള്ളവർ പറഞ്ഞുതന്നതൊന്നും എന്നിൽ ഏശിയില്ല: എനിക്കു പേടിയായിരുന്നു, അതാണു സത്യം. ട്രെയിനും പാലവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതു തന്നെ എന്നെ പേട്പ്പിക്കാൻ മതിയാവുന്നതായിരുന്നു; അതു സമ്മതിക്കാൻ ഒരു മടിയും എനിക്കില്ല. ഞങ്ങൾ താമസിക്കുന്ന ഭാഗത്ത് റൈനിന്‌ നല്ല പരപ്പാണ്‌. പാലത്തിന്റെ നേർത്ത ഉലച്ചിലും അറുന്നൂറു യാർഡ് ദൂരം നീണ്ടുനില്ക്കുന്ന ആ ചാഞ്ചാട്ടവും ഓരോ നിമിഷവും എന്റെ ബോധത്തിലേക്കു വന്നുകൊണ്ടിരുന്നു. ഒടുവിൽ ഉറച്ച തിട്ടയിലേക്കെത്തുമ്പോഴത്തെ അമർന്ന, ആശ്വാസം നല്കുന്ന കടകടശബ്ദം വരികയായി, പിന്നെ, പച്ചക്കറിപ്പാടങ്ങൾ, നിരനിരയായി പച്ചക്കറിപ്പാടങ്ങൾ- ഒടുവിലായി, കാലെൻകാറ്റെൻ എത്തുന്നതിനു തൊട്ടു മുമ്പായി, ഒരു വീട്: ഈ വീട്ടിന്മേലാണ്‌ കണ്ണുകൾ കൊണ്ടു ഞാൻ അള്ളിപ്പിടിച്ചിരുന്നത്. ഉറച്ച നിലത്താണ്‌ ആ വീടു നില്ക്കുന്നത്; എന്റെ കണ്ണുകൾ അതിന്മേൽ കൊളുത്തിപ്പിടിച്ചു.

വീടിന്റെ പുറംഭാഗം ചുവപ്പു കലർന്ന തവിട്ടുനിറത്തിൽ നല്ല വൃത്തിയായി കുമ്മായം പൂശിയതായിരുന്നു; ജനാലച്ചട്ടങ്ങളും പടികളുമൊക്കെ ആ ഇരുണ്ട തവിട്ടുനിറത്തിൽ എടുത്തുപിടിച്ചു നിന്നു. രണ്ടു നിലകൾ, മുകളിൽ മൂന്നും താഴെ രണ്ടും ജനാലകൾ, മുൻവാതിലിലേക്കു കയറാൻ മൂന്നു നടക്കല്ലുകൾ. മഴ കാര്യമായിട്ടില്ലെങ്കിൽ ആ നടക്കല്ലുകളിൽ ഒരു കുട്ടി ഇരിക്കുന്നുണ്ടാവും, ഒമ്പതോ പത്തോ വയസ്സ് പ്രായം വരുന്ന, ഒരു മെലിഞ്ഞ പെൺകുട്ടി; വൃത്തിയുള്ള, വലിയൊരു പാവയും കൈയിൽ പിടിച്ച് ട്രെയിനിനെ നോക്കി മുഖം ചുളിച്ചിരിക്കുകയാവും അവൾ. നിശ്ചയമായും ആ കുട്ടിയുടെ മേൽ എന്റെ കണ്ണുകളുടക്കും; പക്ഷേ പിന്നെയെന്റെ കണ്ണുകൾ ചെന്നുമുട്ടുന്നത് ഇടതുവശത്തെ ജനാലയിലായിരിക്കും; ഞാൻ കാണുമ്പോഴൊക്കെ ഒരു സ്ത്രീ അടുത്ത് ഒരു വെള്ളത്തൊട്ടിയും വച്ച്, കൈയിൽ ഒരു ബ്രഷുമായി, കുനിഞ്ഞിരുന്ന് തറ ഉരച്ചുകഴുകുകയായിരിക്കും. മഴ കൊട്ടിച്ചൊരിയട്ടെ, ആ കൊച്ചുകുട്ടി നടക്കല്ലിൽ ഇരിക്കുന്നില്ലെന്നിരിക്കട്ടെ, ആ സ്ത്രീ നിശ്ചയമായും അവിടെയുണ്ടാവും. ആ കുട്ടിയുടെ അമ്മയാണവരെന്നു വിളിച്ചുപറയുന്ന ആ മെലിഞ്ഞ പിടലി, മുന്നോട്ടും പിന്നോട്ടുമുള്ള ആ ആട്ടം, ഉരച്ചുകഴുകുമ്പോഴത്തെ ആ ചലനം. ഫർണീച്ചറും ജനാലക്കർട്ടനുമൊക്കെ ശ്രദ്ധിക്കാൻ പലപ്പോഴും ഞാൻ ശ്രമിച്ചുനോക്കിയിട്ടുണ്ട്; പക്ഷേ എന്റെ കണ്ണുകൾ നിതാന്തമായി തറയുരച്ചുകഴുകുന്ന ആ മെലിഞ്ഞ സ്ത്രീയിൽത്തന്നെ പശ വച്ചൊട്ടിച്ചപോലെ തങ്ങിനില്ക്കും; മറ്റെന്തിനെയെങ്കിലും കുറിച്ചു ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ അവിടം കടന്നുപോവുകയും ചെയ്യും. തിങ്കളാഴ്ചകൾ, ബുധനാഴ്ചകൾ, ശനിയാഴ്ചകൾ- എട്ടു മണി കഴിഞ്ഞ് പത്തു മിനുട്ടായിരിക്കണം. കാരണം, അക്കാലത്ത് ട്രെയിനുകൾ കൃത്യസമയത്തിനല്ലാതോടിയിട്ടില്ല. ട്രെയിൻ ആ ഭാഗം കടന്നുകഴിഞ്ഞാൽ ബാക്കിയാവുന്നത് വീടിന്റെ വെടിപ്പുറ്റ പിൻഭാഗമായിരുന്നു, നിശ്ശബ്ദവും എന്നോടൊന്നും പറയാനില്ലാതെയും.

എന്തിനധികം പറയുന്നു, ഞാൻ ആ സ്ത്രീയെക്കുറിച്ചും ആ വീടിനെക്കുറിച്ചും ആലോചിക്കാൻ തുടങ്ങി. ഞങ്ങൾ കടന്നുപോകുന്ന മറ്റൊരു സ്ഥലവും എനിക്കു താല്പര്യമുണ്ടാക്കിയില്ല. കാഹ്‌ലെൻകാറ്റെൻ- ബ്രോഡെർകോറ്റെൻ- സുലെൻഹെയ്ം- ഗ്രുൻഡെർഹെയ്ം- താല്പര്യമുണർത്തുന്നതായി എന്തെങ്കിലും ആ സ്റ്റേഷനുകൾക്കുണ്ടായിരുന്നില്ല. എന്റെ ചിന്തകളിൽ ആ വീടു മാത്രമാണ്‌ നിറഞ്ഞുനിന്നത്. എന്തിനാണ്‌ ആ സ്ത്രീ ആഴ്ചയിൽ മൂന്നു ദിവസം ഇങ്ങനെ വീടുരച്ചുകഴുകുന്നത്? എന്റെ ആലോചന അതുതന്നെയായിരുന്നു. വൃത്തിയില്ലാത്തവർ അതിനുള്ളിൽ താമസിക്കുന്നുണ്ടെന്നോ ഒരുപാടു സന്ദർശകർ വന്നുപോകുന്നതാണതെന്നോ ആ വീടു കണ്ടാൽ തോന്നില്ല. സത്യം പറഞ്ഞാൽ, വൃത്തിയുണ്ടെങ്കിലും ആതിഥ്യത്തിൽ വിമുഖമാണെന്നാണ്‌ അതു കണ്ടാൽ തോന്നുക. വൃത്തിയുള്ള, എന്നാൽ ആർക്കും ക്ഷണമില്ലാത്ത ഒരു വീട്.

ഗ്രുൻഡെർഹെയ്മിൽ നിന്ന് പതിനൊന്നു മണിയ്ക്കുള്ള മടക്കവണ്ടി പിടിച്ച്, ഉച്ചയാവുമ്പോഴേക്കും കാഹ്ലെൻകാറ്റെൻ കഴിഞ്ഞാലുടനേ എനിക്ക് ആ വീടിന്റെ പിൻഭാഗം കാണാറാകും; അപ്പോൾ ആ സ്ത്രീ വലതുവശത്ത്, അറ്റത്തുള്ള ജനാലയുടെ ചില്ലുപാളികൾ കഴുകുകയായിരിക്കും. അസാധാരണമെന്നു പറയട്ടെ, തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും അവർ അറ്റത്തുള്ള ജനാലകളും ബുധനാഴ്ചകളിൽ നടുക്കുള്ള ജനാലയുമാണ്‌ അവർ കഴുകി വൃത്തിയാക്കുക. കൈയുറകൾ ഇട്ടുകൊണ്ട് അവർ ഉരച്ചുരച്ചുകഴുകും. നിറം മങ്ങിയ ഒരു ചുവന്ന സ്കാർഫ് കൊണ്ട് അവർ തല മൂടിയിട്ടുണ്ടാവും. പക്ഷേ മടക്കയാത്രകളിൽ ആ കൊച്ചുപെൺകുട്ടിയെ ഞാൻ കാണാറേയില്ല; നട്ടുച്ചയാവുമ്പോൾ (പന്ത്രണ്ടടിക്കാൻ ഒന്നോ രണ്ടോ മിനുട്ടു മതിയായിരിക്കും, കാരണം, അക്കാലത്ത് ട്രെയിനുകൾ കൃത്യസമയത്തിനല്ലാതോടാറില്ലല്ലോ) വീടിന്റെ മുൻഭാഗമാണ്‌  മൂകവും എന്നോടൊന്നും പറയാനില്ലാത്തതുമായി കാണപ്പെടുക.

ഈ കഥ വിവരിക്കുമ്പോൾ സ്വന്തം കണ്ണു കൊണ്ടു കണ്ടതല്ലാത്ത യാതൊന്നും കടന്നുവരാതിരിക്കാൻ ഞാൻ എല്ലാ കരുതലും എടുക്കുന്നുണ്ടെങ്കിലും ഒരെളിയ നിരീക്ഷണം നടത്തുന്നതിൽ ആരും എതിരു പറയില്ല എന്നു കരുതട്ടെ: മൂന്നു മാസം കഴിഞ്ഞപ്പോൾ ഗണിതയുക്തിയിലൂടെ ഞാൻ ഒരു നിഗമനത്തിലെത്തി- ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ആ സ്ത്രീ മറ്റു ജനാലകൾ കഴുകുന്നുണ്ടാവണം. എളിയതാണെങ്കിലും ആ നിഗമനം പിന്നെ ഒരൊഴിയാബാധ പോലെ എന്നെ ആവേശിച്ചു. ചില ദിവസങ്ങളിൽ കാഹ്ലെൻകാറ്റെനിൽ നിന്ന് ഗ്രുൻഡെർഹെയ്ം വരെയുള്ള ദൂരം ഞാൻ ഒരേ പ്രഹേളികയുടെ കുരുക്കഴിക്കാൻ ശ്രമിക്കുകയായിരിക്കും: ഏതു സായാഹ്നങ്ങളിലും പ്രഭാതങ്ങളിലുമാണ്‌ രണ്ടു നിലകളിലെ മറ്റു ജനാലകൾ കഴുകപ്പെടുന്നത്? വാസ്തവം പറയട്ടെ, പേപ്പറും പെൻസിലുമെടുത്ത് ഒരു ടൈംടേബിൾ തന്നെ ഞാൻ എഴുതിയുണ്ടാക്കി. മൂന്നു പ്രഭാതങ്ങൾ നിരീക്ഷിച്ചതിൽ നിന്ന് ആ മൂന്നു വൈകുന്നേരങ്ങളിലും മറ്റു ദിവസങ്ങളിലും ഏതൊക്കെ ജനാലകളാണ്‌ കഴുകപ്പെടാൻ പോകുന്നതെന്നു ഗണിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു. ഈ ഉരയ്ക്കലും കഴുകലുമല്ലാതെ ആ സ്ത്രീ മറ്റൊന്നും ചെയ്യാറില്ലെന്ന വിചിത്രമായ ഒരു ധാരണ എന്റെ മനസ്സിൽ വേരിറക്കിയിരുന്നല്ലോ. അങ്ങനെയല്ലാതെ ഞാനവരെ കണ്ടിട്ടുമില്ലെന്നതാണു വാസ്തവം; എട്ടു കഴിഞ്ഞു പത്തു മിനുട്ടായാൽ എനിക്കവരുടെ കിതപ്പു കേൾക്കാം എന്നെനിക്കു തോന്നിയിരുന്നു. പന്ത്രണ്ടിനു തൊട്ടു മുമ്പ് അവരുടെ കൂട്ടിയടച്ച ചുണ്ടുകൾക്കിടയിൽ അവരുടെ നാവിൻ തുമ്പ് കാണാമെന്നും എനിക്കു തോന്നി.

ആ വീടിന്റെ കഥ എന്നെ വേട്ടയാടിത്തുടങ്ങി. ഞാൻ ദിവാസ്വപ്നം കാണാൻ തുടങ്ങി. എനിക്കു ജോലിയിൽ ശ്രദ്ധയില്ലാതായി. അതെ, എന്റെ ശ്രദ്ധയൊക്കെപ്പോയി. എന്റെ ചിന്തകൾ പലപ്പോഴും കാടു കയറി. ഒരു തവണ ഞാൻ “പെൻഡിംഗ് കേസ്” ഫോൾഡർ പോലും മറന്നു. റീഹ് ഗൺ ഡോഗ്  ആൻഡ് റിട്രീവർ അസ്സൊസിയേഷന്റെ ഡിസ്ട്രിക്റ്റ് മാനേജരുടെ രോഷം ഞാൻ തലയിൽ വലിച്ചുകയറ്റി. അയാൾ എനിക്കാളയച്ചു; കോപം കൊണ്ടയാൾ കിടന്നുവിറയ്ക്കുകയായിരുന്നു. “ഗ്രബോവ്സ്കി,” അയാൾ എന്നോടു പറഞ്ഞു, “താൻ ‘പെൻഡിംഗ് കേസ്’ കൊണ്ടുവരാൻ മറന്നെന്നു കേട്ടു. ഉത്തരവുകൾ അനുസരിക്കാനുള്ളതാണ്‌, ഗ്രബോവ്സ്കി.” എന്റെ മൗനം തുടർന്നുപോയപ്പോൾ ബോസിന്റെ കോപം ഇരട്ടിച്ചു. “പ്യൂൺ ഗ്രബോവ്സ്കീ, ഞാൻ നിങ്ങൾക്കു വാണിംഗ് തരികയാണ്‌. റീഹ് ഗൺ ഡോഗ് ആൻഡ് റിട്രീവർ അസോസിയേഷന്‌ ഓർമ്മക്കുറവുള്ള ജീവനക്കാരെക്കൊണ്ട് ഒരുപയോഗവുമില്ല. യോഗ്യതയുള്ള ജോലിക്കാരെ ഇഷ്ടം പോലെ വേറേ ഞങ്ങൾക്കു കിട്ടും.” ഭീഷണിപ്പെടുത്തുന്നതുപോലെ അയാൾ എന്നെ ഒന്നു നോക്കി; എന്നിട്ടു പെട്ടെന്നയാൾ മുഖത്തു മനുഷ്യത്വം വരുത്തി. “തന്റെ മനസ്സിൽ എന്തെങ്കിലും കിടന്നു തിരിയുന്നുണ്ടോ?” പതിഞ്ഞ സ്വരത്തിൽ ഞാൻ സമ്മതിച്ചു, “ഉവ്വ്.” “എന്താണത്?” അയാൾ സൗമ്യമായി ചോദിച്ചു. ഞാനൊന്നു തല കുലുക്കിയതേയുള്ളു. “എന്റെ സഹായമെന്തെങ്കിലും വേണോ? പറഞ്ഞോ.”

“എനിക്കൊരു ദിവസം അവധി വേണം, സർ,” ശങ്കിച്ചുകൊണ്ട് ഞാൻ പറഞ്ഞു, “എനിക്കതേ വേണ്ടൂ.” അയാൾ മഹാമനസ്കതയോടെ തലയാട്ടി. “തന്നിരിക്കുന്നു! ഞാൻ പറഞ്ഞത് കാര്യമായിട്ടെടുക്കേണ്ട. ആർക്കും ഒരു തെറ്റു പറ്റാമല്ലോ; ഞങ്ങൾ നിങ്ങളുടെ ജോലിയിൽ ഇതേവരെ തൃപ്തരുമാണ്‌…“

എന്റെ ഹൃദയം ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. ഈ കൂടിക്കാഴ്ച നടക്കുന്നത് ബുധനാഴ്ചയാണ്‌.  അടുത്ത ദിവസം, വ്യാഴാഴ്ചയാണ്‌, എനിക്ക് അവധി കിട്ടാൻ പോകുന്നത്. ഒക്കെ ഞാൻ പ്ലാൻ ചെയ്തു വച്ചിരുന്നു. എട്ടു മണിയ്ക്കു തന്നെ ഞാൻ ട്രെയിൻ പിടിച്ചു; പാലം കടക്കുമ്പോൾ ഇത്തവണ ഞാൻ വിറച്ചുവെങ്കിൽ അത് പേടി കൊണ്ടല്ല, അക്ഷമ കൊണ്ടായിരുന്നു. അതാ, ആ സ്ത്രീ, അവർ മുൻവശത്തെ നടക്കല്ലുകൾ കഴുകുകയാണ്‌. കാഹ്ലെൻകാറ്റെനിൽ നിന്ന് അടുത്ത മടക്കട്രെയിൻ പിടിച്ച് കൃത്യം ഒമ്പതാകുമ്പോഴേക്കും ഞാൻ അവരുടെ വീട് കടന്നുപോയി: മുകൾനില, നടുക്കത്തെ ജനാല, മുൻവശം. ആ ദിവസം നാലു തവണ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തപ്പോൾ വ്യാഴാഴ്ചത്തെ ടൈംടേബിൾ എനിക്കു കൃത്യമായി: മുൻവശത്തെ നടക്കല്ലുകൾ, മുകൾനിലയിൽ മുൻവശത്ത് നടുക്കുള്ള ജനാല, മുകൾനിലയിൽ പിൻവശത്ത് നടുക്കുള്ള ജനാല, തട്ടുമ്പുറം, മുൻവശത്തെ മുറിയുടെ മുകൾഭാഗം. ആറു മണിക്ക് അവസാനമായി ആ വീടു കടന്നുപോകുമ്പോൾ പറമ്പിൽ ഒരു കൊച്ചുമനുഷ്യന്റെ വളഞ്ഞ രൂപം കിളച്ചും കൊണ്ടു നില്ക്കുന്നതു കണ്ടു. ആ പെൺകുട്ടി, വൃത്തിയുള്ള ആ പാവയും പിടിച്ചുകൊണ്ട്, ഒരു ജയിലറെപ്പോലെ അയാളെത്തന്നെ നോക്കിനില്ക്കുകയായിരുന്നു. ആ സ്ത്രീയെ കാണാനുണ്ടായിരുന്നില്ല.

പക്ഷേ ഇതൊക്കെ സംഭവിക്കുന്നത് പത്തുകൊല്ലം മുമ്പാണ്‌, യുദ്ധത്തിനു മുമ്പ്. കുറച്ചു ദിവസം മുമ്പ് ഞാൻ പിന്നെയും ട്രെയിനിൽ ആ പാലം കടന്നുപോയി. എന്റെ ദൈവമേ, കോണിഗ്സ്റ്റാഡ്റ്റിൽ ട്രെയിൻ കയറുമ്പോൾ എന്റെ മനസ്സ് എത്ര അകലെയായിരുന്നു! ഈ സംഗതികളൊക്കെ ഞാൻ പാടേ മറന്നുകഴിഞ്ഞിരുന്നു. ചരക്കുവാഗണുകൾ ഘടിപ്പിച്ചതായിരുന്നു ഞങ്ങളുടെ ട്രെയിൻ. വണ്ടി റൈൻ നദിയെ സമീപിക്കുമ്പോൾ  അസാധാരണമായതൊന്നു സംഭവിച്ചു: ഞങ്ങൾക്കു മുമ്പുള്ള വാഗണുകൾ ഒന്നൊന്നായി നിശ്ശബ്ദമായി. തീർത്തും വിചിത്രമായിട്ടാണെനിക്കതു തോന്നിയത്, പതിനഞ്ചോ ഇരുപതോ വാഗണുകളടങ്ങുന്ന ആ ട്രെയിൻ ഒന്നൊന്നായി അണയുന്ന ലൈറ്റുകളുടെ ഒരു മാലയാണെന്നപോലെ. പേടിപ്പെടുത്തുന്നതും പൊള്ളയായതുമായ ഒരു കിലുക്കം ഞങ്ങൾ കേട്ടു. പെട്ടെന്ന് ഞങ്ങളുടെ വാഗണുകളുടെ തറയിൽ ചെറിയ ചുറ്റികകൾ കൊണ്ടടിക്കുന്നതുപോലെ; ഞങ്ങളും നിശ്ശബ്ദരായി; പിന്നെയതാ: ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല; ഇടത്തും വലത്തും ഒന്നുമില്ല, ഘോരമായ ഒരു ശൂന്യത…അങ്ങകലെ റൈനിന്റെ പുല്ലു മൂടിയ കരകൾ…വഞ്ചികൾ…വെള്ളം, പക്ഷേ അതിദൂരേയ്ക്കു നോക്കാൻ നിങ്ങൾക്കു ധൈര്യം വരുന്നില്ല: നോക്കുമ്പോഴേ നിങ്ങൾക്കു തല ചുറ്റുകയാണ്‌. ഒന്നുമില്ല, ഒന്നുമേയില്ല! നിശ്ശബ്ദനായ ഒരു കൃഷിക്കാരന്റെ ഭാര്യയുടെ വിളറിയ മുഖം കണ്ടാൽത്തന്നെ അറിയാം, അവർ പ്രാർത്ഥിക്കുകയാണെന്ന്. കുറച്ചു പേർ കൈ വിറച്ചുകൊണ്ട് സിഗററ്റ് കൊളുത്തുകയാണ്‌; മൂലയ്ക്കിരുന്ന് ചീട്ടു കളിച്ചുകൊണ്ടിരുന്നവർ പോലും നിശ്ശബ്ദരായിരിക്കുന്നു…

പിന്നെ മുമ്പിലുള്ള വാഗണുകൾ വീണ്ടും ഉറച്ച തറയിലേക്കു കയറുന്നത് ഞങ്ങൾ കേട്ടു; ഞങ്ങൾ എല്ലാവരുടെയും മനസ്സിൽ ഒരേ ചിന്തയായിരുന്നു: അവർ കടന്നുകൂടി. ട്രെയിനിനെന്തെങ്കിലും സംഭവിച്ചാൽ അവർക്ക് പുറത്തു ചാടാൻ പറ്റിയെന്നു വരാം; പക്ഷേ ഞങ്ങൾ ഏറ്റവും ഒടുവിലത്തേതിനു മുമ്പിലത്തെ വാഗണിലാണ്‌; ഞങ്ങൾ നദിയിൽ മുങ്ങിത്താഴുമെന്നതിൽ ഒരു സംശയവും വേണ്ട. ആ ബോദ്ധ്യം ഞങ്ങളുടെ കണ്ണുകളിലും ഞങ്ങളുടെ വിളറിയ മുഖങ്ങളിലുമുണ്ടായിരുന്നു. ട്രാക്കുകളുടെ വീതിയേ താല്ക്കാലികപാലത്തിനുള്ളു; വാസ്തവം പറഞ്ഞാൽ, ട്രാക്കുകൾ തന്നെയാണ്‌ പാലം; വാഗണിന്റെ വശങ്ങൾ പാലത്തിനു മുകളിലൂടെ ശൂന്യതയിലേക്കു തൂങ്ങിനില്ക്കുകയാണ്‌; ഞങ്ങളെ ഇപ്പോൾ തട്ടിമറിച്ചിടുമെന്നപോലെ പാലം കിടന്നുകുലുങ്ങുകയുമായിരുന്നു...

അപ്പോൾ പെട്ടെന്നാണ്‌, ഒരമർന്ന കിലുക്കം കേട്ടുതുടങ്ങിയത്; കൂടുതൽ വ്യക്തമായി അതടുത്തടുത്തു വരുന്നത് ഞങ്ങൾ കേട്ടു; പിന്നെ ഞങ്ങളുടെ വാഗണിനടിയിലും അത് കൂടുതൽ കനത്തിൽ, കൂടുതൽ ഉറച്ചതായി, ആ കിലുക്കം; ഞങ്ങളുടെ ശ്വാസം നേരേ വീണു, പുറത്തേക്കു നോക്കാൻ ഞങ്ങൾക്കു ധൈര്യവും വന്നു: പച്ചക്കറിപ്പാടങ്ങൾ! പച്ചക്കറിപ്പാടങ്ങൾക്കു ദൈവാനുഗ്രഹമുണ്ടാവട്ടെ! പെട്ടെന്നാണ്‌ ഞങ്ങൾ എവിടെയാണെന്ന് എനിക്കു വെളിവുണ്ടാകുന്നത്; കാഹ്ലെൻകാറ്റെൻ അടുക്കുന്തോറും എന്റെ ഹൃദയം വിചിത്രമായി തുടിക്കുകയായിരുന്നു. എനിക്കു മുന്നിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു: ആ വീട് ഇപ്പോഴും അവിടെയുണ്ടാകുമോ? അപ്പോൾ ഞാനതു കണ്ടു: പച്ചക്കറിപ്പാടങ്ങളിലെ ചില മരങ്ങളുടെ വിരളമായ ഇലകൾക്കിടയിലൂടെ ആ വീടിന്റെ ചെങ്കൽനിറമുള്ള, ഇപ്പോഴും നല്ല വൃത്തിയോടിരിക്കുന്ന, മുഖപ്പ് അടുത്തടുത്തു വന്നു. വിവരിക്കാനാവാത്ത ഒരു വികാരം എന്നെ പിടിച്ചുലച്ചു. സകലതും, പത്തുകൊല്ലം മുമ്പത്തെ കാലവും അതില്പിന്നെ നടന്ന സകലതും വിഭ്രാന്തവും അനിയന്ത്രിതവുമായ ഒരു പ്രക്ഷുബ്ധതയായി എന്റെയുള്ളിലിരമ്പി. പിന്നെ, കൂറ്റൻ കാലടികൾ വച്ചു നീട്ടിനടന്നിട്ടെന്നപോലെ ആ വീട് തൊട്ടുമുന്നിലെത്തി;  അപ്പോൾ ഞാൻ അവരെ കണ്ടു, ആ സ്ത്രീയെ: അവർ മുന്നിലത്തെ നടക്കല്ലുകൾ കഴുകുകയായിരുന്നു. അല്ല, അത് അവരായിരുന്നില്ല- ഈ കാലുകൾ കുറച്ചുകൂടി ചെറുപ്പമാണ്‌, കുറച്ചുകൂടി ബലത്തതാണ്‌, പക്ഷേ ചലനങ്ങൾ അതു തന്നെ; മുന്നിലേക്കും പിന്നിലേക്കും ഉരച്ചുകഴുകുമ്പോഴത്തെ അതേ തെറിച്ച, ആക്കമുള്ള ചലനങ്ങൾ. എന്റെ ഹൃദയം നിശ്ചലമായി, എന്റെ ഹൃദയം നിമിഷങ്ങളെണ്ണി. അപ്പോൾ ആ സ്ത്രീ ഒരു നിമിഷത്തേക്ക് മുഖം തിരിച്ചു; തല്ക്ഷണം പത്തു കൊല്ലം മുമ്പത്തെ ആ കൊച്ചു പെൺകുട്ടിയെ ഞാൻ തിരിച്ചറിയുകയും ചെയ്തു; ആ വിളറിയ, നീണ്ട, പുരികം ചുളിഞ്ഞ മുഖം; ആ മുഖത്തെ ഭാവം കനച്ചതായിരുന്നു, പഴകിയ സലാഡു പോലെ കനച്ചതായിരുന്നു…

എന്റെ ഹൃദയം വീണ്ടും മിടിച്ചുതുടങ്ങിയപ്പോൾ പെട്ടെന്നെനിക്കു വെളിവുണ്ടാവുകയും ചെയ്തു, ഇന്നു ശരിക്കും വ്യാഴാഴ്ചയുമാണെന്ന്…

hen

ഹെയ്ൻറിച്ച് ബോൾ Heinrich Theodor Boll (1917-1985)-  രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പ്രമുഖനായ ജർമ്മൻ എഴുത്തുകാരൻ. 1917 ഡിസംബർ 21ന്‌ കൊളോണിൽ ജനിച്ചു. ജർമ്മനിയിൽ നാസികൾ പിടി മുറുക്കിത്തുടങ്ങിയ കാലത്ത് കത്തോലിക്കരും പാസിഫിസ്റ്റുകളുമായ അദ്ദേഹത്തിന്റെ കുടുംബം അതിനെ ചെറുത്തുനിന്നു. കൊളോൺ യൂണിവേഴ്സിറ്റിയിൽ ജർമ്മൻ പഠനത്തിനു ശേഷം അദ്ദേഹം സൈന്യത്തിൽ നിർബ്ബന്ധിതസേവനത്തിനു ചേർന്നു. ജർമ്മൻ സൈന്യത്തിനൊപ്പം സോവ്യറ്റ് യൂണിയൻ, ഫ്രാൻസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധത്തിൽ പങ്കെടുത്തു. 1945ൽ അമേരിക്കൻ സൈന്യം അദ്ദേഹത്തെ തടവിലാക്കുകയും യുദ്ധത്തടവുകാർക്കുള്ള ഒരു ക്യാമ്പിലാക്കുകയും ചെയ്തു. തിരിച്ചു കൊളോണിലെത്തിയ ശേഷം അദ്ദേഹം വീണ്ടും യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നു. ഭാര്യ സ്കൂൾ ടീച്ചർ ആയിരുന്നതിനാൽ അദ്ദേഹം എഴുത്തിൽ പൂർണ്ണസമയം വിനിയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ യുദ്ധാനുഭവങ്ങൾ വിവരിക്കുന്ന The Train was on Time (1947) എന്ന നോവൽ ആണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്ന ആദ്യത്തെ കൃതി. Adam, Where are Thou?, The Bread of our Early Years, The Clown, Group Portrait with Lady, The Lost Honour of Katharina Blum തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നോവലുകൾ. 1972ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കിട്ടി.

രണ്ടാം ലോകമഹായുദ്ധത്തിന്റെയും നാസിസത്തിന്റെയും ഓർമ്മകൾ പേറേണ്ടിവന്ന ഒരു തലമുറയിലാണ്‌ ഹെയ്ൻറിച്ച് ബോളിന്റെ സ്ഥാനം. ഹോളോക്കാസ്റ്റിന്റെ കുറ്റബോധം അവരുടെ കൃതികളിൽ നിറഞ്ഞുനില്ക്കുന്നു. അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം ആവർത്തിക്കുന്ന മറ്റൊരു പ്രമേയമാണ്‌ തന്റെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ അതിൽ നിന്നൊഴിഞ്ഞുമാറാനോ വ്യക്തി എടുക്കുന്ന തീരുമാനം.


വതനബെ ഓൺ – എനിക്ക് അച്ഛനെ നഷ്ടപ്പെട്ട കഥ

അന്നു കാലത്ത് കണ്ണു തുറന്നപ്പോൾ എന്റെ കട്ടിലിന്റെ തലയ്ക്കലുള്ള വാഷ് ബേസിനിൽ അച്ഛൻ താടി ഷേവു ചെയ്തുകൊണ്ടു നില്ക്കുന്നതാണ്‌ ഞാൻ കണ്ടത്; കുറേക്കാലം കൂടിയിട്ടാണ്‌ അച്ഛൻ താടി ഷേവു ചെയ്യുന്നതു ഞാൻ കാണുന്നത്. ജനാലയിലൂടെ ഒരിളംകാറ്റ് കയറിവന്നു; അച്ഛന്റെ മുഖത്ത് നീലയും പച്ചയുമായ നിഴലുകൾ വീഴ്ത്തിയ തെളിഞ്ഞ പുലർവെയിലിൽ ജനാലക്കർട്ടനിളകി. പുറത്ത് കുഞ്ഞിക്കിളികൾ ചിലയ്ക്കുന്നതു കേട്ടിരുന്നു.

“എത്ര നല്ല ദിവസമാണല്ലേ, അച്ഛാ,” ഞാൻ അച്ഛനോടു പറഞ്ഞു.

“നല്ല ദിവസം! കിടന്നതു മതി, എഴുന്നേല്ക്ക്. ഞാനിന്നു നിന്നെ തുറമുഖം കാണിക്കാൻ കൊണ്ടുപോവുകയാണ്‌,” ഒടുവിലത്തെ കുറ്റിരോമവും ശ്രദ്ധയോടെ വടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.

“സത്യമായിട്ടും!” സന്തോഷം സഹിക്കാതെ ഞാൻ പറഞ്ഞു. “അല്ലച്ഛാ, എന്തിനാണു ഷേവു ചെയ്യുന്നത്?”

“താടിയുണ്ടെങ്കിൽ ഞാൻ നിന്റെ അച്ഛനെപ്പോലിരിക്കും. ശരിയല്ലേ?” എന്നെ തിരിഞ്ഞുനോക്കി നാക്കു നീട്ടിക്കാണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.

“അച്ഛൻ പറയുന്നതെനിക്കു മനസ്സിലാവുന്നില്ല.”

“അതായത്, ഷേവു ചെയ്താൽ ഞാൻ ഒരച്ഛനാണെന്ന് അത്ര തോന്നില്ല എന്ന്...ഞാനിന്ന് നിന്നെ തുറമുഖത്തു കൊണ്ടുപോയിട്ട് അവിടെ വിട്ടുപോരാൻ ആലോചിക്കുകയാണ്‌. വളരെ നല്ല ഒരാലോചനയല്ലേയത്, എന്താ?” ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.

“അച്ഛൻ നുണ പറയുന്നു!” കട്ടിലിൽ നിന്നെഴുന്നേറ്റുകൊണ്ട് ഞാൻ വിളിച്ചുപറഞ്ഞു.

അച്ഛൻ എന്നെ തിടുക്കത്തിൽ ഏതോ പുത്തൻ ഫ്ലാനൽ ഉടുപ്പിടീച്ചു. അച്ഛൻ പുതിയ, പറഞ്ഞുണ്ടാക്കിച്ച, നല്ല മണമുള്ള ഒരു സ്ട്രാ ഹാറ്റും (ഞാനത് മുമ്പു കണ്ടിട്ടില്ല) ഒരു ചുവന്ന ടൈയും ധരിച്ചു. എന്നിട്ടു ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. അരുണവർണ്ണത്തിൽ പുലരി പൊട്ടിവിടരുന്ന ആ ഗ്രീഷ്മാകാശത്തിനു ചുവട്ടിലെ വീടുകളിൽ മിക്കവരും അപ്പോഴും നല്ല ഉറക്കമായിരിക്കണം. റയിൽവേ സ്റ്റേഷനിലേക്കുള്ള ആളൊഴിഞ്ഞ മെയിൻ റോഡിലൂടെ നടക്കുമ്പോൾ അച്ഛൻ തന്റെ നീണ്ട ഊന്നുവടി മുന്നിൽ വീശിക്കൊണ്ടിരുന്നു.

“നമ്മളെ ആരും കാണാതിരുന്നാൽ മതിയായിരുന്നു,” അച്ഛൻ സ്വയം പറഞ്ഞു.

“അതെന്താ?” ഞാൻ ചോദിച്ചു. അച്ഛൻ ഉത്തരം പറയാതെ തന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു.

“ഇതൊരു വല്ലാത്ത കുട്ടി തന്നെ. പത്തു കൊല്ലം മാത്രം പ്രായവ്യത്യാസമുള്ള ഒരച്ഛനും മകനും! എനിക്കു മതിയായി!”

“അതെന്താ?” അച്ഛന്റെ മുഖത്തേക്കു പാളിനോക്കിക്കൊണ്ട് ഞാൻ പിന്നെയും ചോദിച്ചു. അച്ഛൻ ഒന്നും മിണ്ടാതെ, എന്റെ ശബ്ദം കേട്ടിട്ടു പോലുമില്ലെന്ന മട്ടിൽ, ചിരിച്ചതേയുള്ളു. എന്റെ മനസ്സ് വേവലാതിപ്പെടാൻ തുടങ്ങി. ഞാൻ അച്ഛനോടു ചേർന്നുനടക്കാൻ നോക്കി; എന്നാൽ അച്ഛൻ എന്നെ തള്ളിമാറ്റുകയാണുണ്ടായത്. പിന്നെ പതിവില്ലാത്ത സൗമ്യമായ  ഒരു ശബ്ദത്തിൽ പറഞ്ഞു:

“നോക്ക്. നീ ഒപ്പം നടന്നാൽ ആളുകൾ കരുതും നമ്മൾ ചേട്ടനും അനിയനുമാണെന്ന്. അതു ശരിയല്ലല്ലോ.” ഞാൻ നീരസത്തോടെ മുഖം കൂർപ്പിച്ചുകൊണ്ട് അച്ഛന്റെ പറ്റെ വടിച്ചു മിനുസമാക്കിയ മുഖത്തേക്കും ചുവന്ന ടൈയിലേക്കും തുറിച്ചുനോക്കി. ട്രെയിൻ വന്നപ്പോൾ ഞങ്ങൾ അതിൽ കയറി. ട്രെയിൻ ടൗൺ കടക്കുമ്പോൾ ഉല്ലാസത്തോടെ ചൂളം വിളിച്ചുകൊണ്ട് അച്ഛൻ പുറത്തേക്കു നോക്കിയിരുന്നു. അച്ഛന്‌ എന്നോടു സ്നേഹം കുറഞ്ഞുവരികയാണെന്ന് എനിക്കു തോന്നി.

“അപ്പോൾ നമ്മൾ കപ്പൽ കാണാൻ പോവുകയാണല്ലേ?” ഉത്കണ്ഠ നിറഞ്ഞ ഹൃദയത്തോടെ ഞാൻ ചോദിച്ചു.

“ഊം, ഒത്താൽ അതിൽ യാത്ര ചെയ്തെന്നും വരും...” അച്ഛൻ പോക്കറ്റിൽ നിന്ന് കടുംചുവപ്പു നിറത്തിലുള്ള ഒരു കൈലേസ് വലിച്ചെടുത്ത് കണ്ണട തുടച്ചിട്ട് അത് മൂക്കത്തു വച്ചു. ആ ചില്ലിനു പിന്നിലെ കണ്ണുകളിൽ ഒരു കുറ്റബോധവും കണ്ടില്ല. കൈലേസിൽ നിന്നു വമിച്ചിരുന്ന കോട്ടി കൊളോണിന്റെ മണത്തിൽ എനിക്കു ശ്വാസം മുട്ടി.

“തുറമുഖം കാണാൻ പോകുന്നതിൽ വലിയ കാര്യമൊന്നുമില്ല,” അച്ഛൻ പറഞ്ഞു.

“അച്ഛാ, എന്തിനാ ആ കണ്ണട വച്ചിരിക്കുന്നത്?” അച്ഛനു ചേരാത്തതെന്ന് എനിക്കു തോന്നിയ ആ രൂപം കണ്ടു മനസ്സു കുഴങ്ങിയ ഞാൻ ചോദിച്ചു. അച്ഛനപ്പോൾ കോപമായി.

“അച്ഛൻ? നിനക്കു ബുദ്ധിയില്ല കുട്ടീ. ഞാൻ നിന്റെ അച്ഛനാണെന്ന് എന്തു കണ്ടിട്ടാണു നിനക്കു തോന്നിയത്? ഇനിയെന്നെ അച്ഛനെന്നു വിളിച്ചാലുണ്ടല്ലോ...പറഞ്ഞേക്കാം!”

മുഖം കടുപ്പിച്ചു നില്ക്കുന്ന ഈ മനുഷ്യൻ യഥാർത്ഥത്തിൽ എന്റെ അച്ഛനല്ലെന്ന് അപ്പോഴാണ്‌ പെട്ടെന്നെനിക്കു തോന്നിയത്. അന്നു കാലത്ത് കണ്ണു തുറന്നപ്പോൾ ഈ മനുഷ്യനെ ഞാൻ അച്ഛനായി തെറ്റിദ്ധരിച്ചതാവാമെന്ന് ഞാൻ ഓർത്തുകൊണ്ടിരുന്നു. ഞാനും അയാളും- ഞാൻ അച്ഛനെന്നു വിളിക്കുന്ന ആ നിഗൂഢനായ മനുഷ്യനും ഞാനും തമ്മിൽ എന്തു ബന്ധമാണുള്ളത്? അയാൾക്കെന്നേക്കാൾ പത്തു വയസ്സേ പ്രായക്കൂടുതൽ കാണൂ; അപ്പോൾ ഞങ്ങൾ തമ്മിൽ ഉണ്ടെന്നു പറയുന്ന ബന്ധത്തിൽ ആർക്കും ഒരു ശരികേടു തോന്നാം. എന്റെ മനസ്സു കലങ്ങാൻ തുടങ്ങി. എനിക്കു ശരിക്കും അറിയാവുന്ന ഒരാൾ ഞാൻ മാത്രമാണ്‌. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി.

“എന്നെ ഇങ്ങനെ നോക്കരുത്. കരയാനാണ്‌ ഭാവമെങ്കിൽ നിന്നെ ഞാൻ ട്രെയിനിൽ ഇരുത്തിയിട്ടു പോകും!” ഒരു മയവുമില്ലാതെ അച്ഛൻ പറഞ്ഞു; എന്നിട്ടു പെട്ടെന്ന് അടുപ്പം കാണിക്കാനും തുടങ്ങി.

“ഒരു തമാശ പറഞ്ഞതല്ലേ. ഞാൻ അങ്ങനെയെന്തെങ്കിലും ചെയ്യുമെന്ന് നിനക്കു തോന്നുന്നുണ്ടോ, ഉണ്ടോ? സത്യം പറയാമല്ലോ, എന്നെ യാത്ര അയക്കാൻ നീ വന്നത് എനിക്കു വലിയ സന്തോഷമായി,” പൊട്ടിച്ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു; തെളിഞ്ഞ ഗ്രാമീണപ്രകൃതി കണ്ണീർത്തുള്ളികളിൽ അവ്യക്തമാവുകയായിരുന്നു.

ഞങ്ങൾ ഹാർബർ സ്റ്റേഷനിൽ എത്തി. അച്ഛൻ ഒരു പോർട്ടറെ വിളിച്ചപ്പോൾ അയാൾ ചുവന്ന രണ്ട് തുകൽ സ്യൂട്ട്കേസുകൾ നിരക്കിക്കൊണ്ടു വന്നു. ഒരു കാറിൽ എന്നെയും ഒരു സ്യൂട്ട്കേസും കയറ്റി വാർഫിലേക്കു വിട്ടു; അച്ഛൻ ആ രണ്ടു പെട്ടികൾ എപ്പോൾ ഇവിടെ എത്തിച്ചു എന്നതാണ്‌ ഞാൻ ഓർത്തുകൊണ്ടിരുന്നത്. സ്യൂട്ട്കേസിൽ പേരെഴുതിയിരുന്നില്ല. ഇടയ്ക്കിടെ അച്ഛൻ ഹാറ്റിന്റെ അരികിൽ പിടിച്ചുകൊണ്ട് കാറിനു പുറത്തേക്കു നോക്കും; ചുവന്ന ടൈ കാറ്റിൽ പറക്കുമ്പോൾ ആ കണ്ണടയ്ക്കു പിന്നിൽ കണ്ണുകൾ ചിരിക്കുന്നതു ഞാൻ കണ്ടു. ഭയാനകമായ, സൂത്രശാലിയായ, നിർവികാരമായ ആ മുഖം! നെഞ്ചു വിങ്ങിയപ്പോൾ ഞാൻ പുറത്തേക്കു നോക്കിയിരുന്നു.

എസ്. എസ്. സക്കുസോണിയ ഏഴു മണിയ്ക്കു പുറപ്പെടുമെന്ന് തുറമുഖത്തേക്കുള്ള ഗെയ്റ്റിലെ ബോർഡിൽ എഴുതിവച്ചിരുന്നു. രണ്ടു പെട്ടികളും വലിച്ചിഴച്ചുകൊണ്ട് അച്ഛൻ എസ്.എസ്. സക്കുസോണിയയുടെ നേർക്കു നടന്നു. ഞാൻ ജട്ടിയിൽ നിന്നുകൊണ്ട് കപ്പലിന്റെ തുരുമ്പെടുത്ത കറുത്ത ഇരുമ്പുപള്ളയിലേക്കു നോക്കി. അധികം വൈകാതെ ഉള്ളിൽ നിന്ന് ഒരു ചേങ്ങലയുടെ മുഴങ്ങുന്ന ശബ്ദം കേട്ടു, കൂറ്റൻ ചിമ്മിനിയിൽ നിന്ന് ഒരു ചൂളം വിളിയും.

“വളരെ നന്ദി! നിന്റെ ദേഹം നോക്കണേ!” ഡക്കിൽ നിന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ അച്ഛൻ വിളിച്ചുപറഞ്ഞു.

“അച്ഛനും!” ഡക്കിലേക്കു നോക്കിക്കൊണ്ട് ഞാൻ ഉറക്കെപ്പറഞ്ഞു.

കപ്പൽ ഡോക്കിൽ നിന്നകന്നു. അച്ഛൻ ആ പുതിയ ഹാറ്റ് ഉയർത്തി വീശി യാത്ര പറഞ്ഞു. ഞാനും എന്റെ തുണി കൊണ്ടുള്ള തൊപ്പി കഴിയുന്നത്ര ഉയരത്തിൽ ഉയർത്തി വീശി.

ജട്ടിയിലെ വലിയ കല്ലുകളുടെ പുറത്തു കയറി ഞാനിരുന്നു; കടൽക്കാറ്റേറ്റിരുന്ന് ഉച്ച വരെ നേരം പോയി. അവസാനം നീല ബട്ടണുള്ള നീല യൂണിഫോം ധരിച്ച ഒരു കസ്റ്റംസ് ഓഫീസർ വന്ന് എന്റെ തോളത്തു കൈ വച്ചു.

“എന്തു പറ്റി? നീ വെള്ളത്തിൽ ചാടാൻ ആലോചിക്കുകയാണെന്നൊന്നും പറയരുത്.” അയാൾ ചോദിച്ചു. പെട്ടെന്നാണ്‌ എനിക്കു സങ്കടം വന്നത്. ഞാൻ തേങ്ങിക്കരഞ്ഞു.

“അയ്യയ്യേ, ഇതു പറ്റില്ല; ഇതുകൊണ്ടു കാര്യമില്ല. എന്താണുണ്ടായതെന്നു പറയൂ.”

“അച്ഛൻ...എന്നെ...ഉപേക്ഷിച്ചുപോയി!” ഒടുവിൽ ഞാൻ പറഞ്ഞു. പിന്നെ അച്ഛൻ എന്നെ കബളിപ്പിച്ചു കടന്നുകളഞ്ഞതെങ്ങനെയാണെന്ന് ഞാൻ അയാളെ പറഞ്ഞുകേൾപ്പിച്ചു.

“നിന്റെ അച്ഛൻ കാണാൻ എങ്ങനെയായിരുന്നു?” കസ്റ്റംസ് ഓഫീസർ ചോദിച്ചു.

“ഞാനൊന്നാലോചിച്ചു നോക്കട്ടെ. അതെയതെ, ഏതാണ്ടു നിങ്ങളെപ്പോലെ തന്നെയുണ്ടായിരുന്നു. താടിയില്ല, പറ്റെ വടിച്ച മുഖം. സത്യമായിട്ടും നിങ്ങളെപ്പോലെതന്നെ!” ഞാൻ ഉറക്കെപ്പറഞ്ഞു. കസ്റ്റംസ് ഓഫീസർ അമ്പരന്നപോലെ ഷേവു ചെയ്തു മിനുസമാക്കിയ തന്റെ മുഖം രണ്ടു കൈയും കൊണ്ടുഴിഞ്ഞു. എന്റെ അച്ഛൻ. താടിയില്ല. സ്ട്രാ ഹാറ്റ്. കണ്ണട (ചിലനേരത്തു വയ്ക്കാറുണ്ട്). ചുവന്ന ടൈ. ശരിക്കും ഒരു മാന്യൻ. ദയാലുവായ ആ കസ്റ്റംസ് ഓഫീസർ അങ്ങനെയൊരു വ്യക്തിചിത്രം തയാറാക്കി എസ് എസ് സക്കുസോണിയയുടെ അടുത്ത ലക്ഷ്യസ്ഥാനമായ തുറമുഖത്തേക്കു സന്ദേശമയച്ചു. ചുവന്ന ടൈ പോലെയുള്ള വിശദാംശങ്ങൾ നല്ല സൂചനകൾ തന്നെയാണെങ്കിലും ഒരാൾക്കൂട്ടത്തിൽ നിന്ന് എന്റെ അച്ഛനെ പിടിച്ചുമാറ്റാൻ മതിയായതൊന്നും ആ വർണ്ണനയിൽ ഉണ്ടായിരുന്നില്ല എന്നതാണ്‌ വസ്തുത.

അങ്ങനെയാണ്‌, അന്നു കാലത്ത് ഞാൻ എന്റെ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടവനായത്. ഇനിയുള്ള കാലം  ഞാനെന്നും ഒറ്റയ്ക്കായിരിക്കും, തീത്തും അസഹ്യമായ ഒരു ജീവിതമണെനിക്കു ബാക്കിയാവുക. അങ്ങനെയാണെങ്കിൽക്കൂടി, അച്ഛനെ തിരിച്ചറിയാൻ അത്ര പ്രയാസമാണെങ്കിൽക്കൂടി, ഞാനെന്നും അച്ഛന്റെ മുഖം മനസ്സിൽ കൊണ്ടുനടക്കണം, താടിയുള്ളതും ഇല്ലാത്തതും.

(ജാപ്പനീസ്)


വതനബെ ഓൺ (1902-1930)

യോസെഫ് അറ്റില - ഏഴാമൻ

യോസെഫ് അറ്റില jozsef attila (1905-1937)- ഹംഗേറിയൻ കവി. തൊഴിലാളിവർഗ്ഗകുടുംബത്തിൽ ജനിച്ചു. മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയി. ദുരിതം നിറഞ്ഞ കുട്ടിക്കാലം. അനാഥാലയങ്ങളുടെയും ബന്ധുക്കളുടെയും സംരക്ഷണയിലായി​‍ൂന്നു കുറച്ചുകാലം. അവരുടെ പീഡനം സഹിക്കാതെ അമ്മയുടെ അടുത്തേക്കു തന്നെ തിരിച്ചുപോയി. പതിനാലാമത്തെ വയസ്സിൽ അമ്മ മരിച്ചു. പിന്നീട് സഹോദരീഭർത്താവിന്റെ സഹായത്താൽ കോളേജ് വിദ്യാഭ്യാസം. അദ്ധ്യാപകനാകാനുള്ള ആഗ്രഹം പ്രകോപനപരമായ കവിത എഴുതി എന്ന ആരോപണത്താൽ നടന്നില്ല. പിന്നീടുള്ള ജീവിതം എഴുതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു. ഈ കാലത്ത് സ്കിസോഫ്രേനിയായുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. പ്രണയങ്ങൾ പലതുണ്ടായെങ്കിലും വിവാഹിതനായില്ല. 1937 ഡിസംബർ 3ന്‌ റയിൽപ്പാളത്തിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. അപകടമോ ആത്മഹത്യയോ എന്ന് തീർച്ചയായിട്ടില്ല.


നിന്നെ ഞാൻ സ്നേഹിക്കുന്നു

------------------------------------------------------

നിന്നെ ഞാൻ സ്നേഹിക്കുന്നു
കുഞ്ഞു തന്റെ അമ്മയുടെ മാറിടത്തെയെന്നപോലെ
മൂകഗുഹകൾ സ്വന്തമാഴങ്ങളെയെന്നപോലെ
തെളിച്ചുകാട്ടുന്ന വെളിച്ചത്തെ മുറികളെന്നപോലെ
ആത്മാവഗ്നിജ്വാലകളെയെന്നപോലെ
ഉടൽ തളർന്നുറക്കത്തെയെന്നപോലെ!
നിന്നെ ഞാൻ സ്നേഹിക്കുന്നു
മരണത്തിന്റെ കുറി വീണവൻ
പ്രാണൻ നിന്ന നിമിഷങ്ങളെയെന്നപോലെ.

നിന്റെ ഓരോ പുഞ്ചിരിയും ഓരോ വാക്കും ഓരോ ചേഷ്ടയും
ഓരോന്നും ഞാൻ കാത്തുവയ്ക്കുന്നു
വീണതെന്തിനേയും മണ്ണു പിടിച്ചുവയ്ക്കുമ്പോലെ.
ലോഹത്തിലമ്ളത്തിന്റെ ദംശനം പോലെ
നിന്റെ വടിവെന്റെ മനസ്സു പൊള്ളിക്കുന്നു,
നിന്റെ സത്തയെനിക്കുള്ളിൽ നിറയുന്നു.

നിമിഷങ്ങളാരവത്തോടെ കടന്നുപോകുമ്പോൾ
എന്റെ കാതിൽ നീ മാത്രം മൌനമാകുന്നു,
നക്ഷത്രങ്ങൾ കത്തിയെരിഞ്ഞുവീഴുമ്പോൾ
നീ പക്ഷേ, എന്റെ കണ്ണുകളിലൊരു നിശ്ചലതയാകുന്നു.
ഗുഹയ്ക്കുള്ളിൽ തളം കെട്ടിയ ജലത്തിന്റെ കുളിർമ്മ പോലെ
നിന്റെ രുചി എന്റെ നാവിലലിയുന്നു.
ഒരു ഗ്ലാസ്സു വെള്ളമേന്തിയ നിന്റെ കൈ,
നേർത്ത ഞരമ്പുകളോടിയ നിന്റെ കൈ,
അതെന്റെ കണ്ണുകൾക്കു മുന്നിൽ തെളിയുന്നു,
പിന്നെയും, പിന്നെയും...

(1933)

ഒരു നിർമ്മലഹൃദയവുമായി
--------------------------------------

എനിക്കമ്മയില്ല എനിക്കച്ഛനില്ല
എനിക്കു ദൈവമില്ല പെറ്റ നാടുമെനിക്കില്ല
എനിക്കു തൊട്ടിലില്ല ശവപ്പെട്ടിയില്ല
കാമുകിയും അവളുടെ ചുംബനങ്ങളുമില്ല.
മൂന്നു നാളായി ഞാനൊന്നും കഴിച്ചിട്ടില്ല,
വയറു നിറയെയല്ല ഒരുരുളയെങ്കിലും.
ഇരുപതു കൊല്ലമാണെന്റെ കൈമുതൽ
ഇരുപതു കൊല്ലം ഞാൻ വില്പനയ്ക്കു വയ്ക്കുന്നു.
അതിനാവശ്യക്കാരാരുമില്ലെങ്കിൽ,
വേണ്ട, ഞാനതു പിശാചിനു വിറ്റേക്കാം.
ഒരു നിർമ്മലഹൃദയവുമായി ഞാൻ കൊള്ളയടിക്കും
വേണ്ടിവന്നാൽ കൊലയും നടത്തും.
അവരെന്നെ പിടിക്കും തൂക്കിലേറ്റും
പവിത്രമായ ഈ മണ്ണിലെന്നെക്കിടത്തും
വിഷപ്പുല്ലുകളെനിക്കു മേൽ വളർന്നുകേറും,
ഹാ, എന്റെ സുന്ദരഹൃദയത്തിനു മേൽ.


നിശ്ശബ്ദമായ സായാഹ്നസങ്കീർത്തനം

--------------------------------------------------------------

ദൈവമേ, നിന്റെ മഹിമയെ പ്രാസരൂപത്തിൽ പരുവപ്പെടുത്താൻ എനിക്കു കഴിയില്ല.
എന്റെ വിനീതമായ ചുണ്ടുകളാൽ നിന്റെ സങ്കീർത്തനം ഞാനുരുവിടുന്നു.
എന്നാൽ നിനക്കതു ഹിതമാവുന്നില്ലെങ്കിൽ നീയതിനു കാതു കൊടുക്കുകയും വേണ്ട.

പുല്ലിനു പച്ചനിറമാണെന്നെനിക്കറിയാം,
എന്നാൽ എന്തിനു വേണ്ടിയാണ്‌, ആർക്കു വേണ്ടിയാണ്‌
അതു പച്ചനിറമാകുന്നതെന്നെനിക്കു മനസ്സിലാകുന്നില്ല.
എന്റെയുള്ളിൽ പ്രണയം നിറയുന്നതു ഞാനറിയുന്നു,
എന്നാൽ ആരുടെ ചുണ്ടുകളെയാണെന്റെ ചുണ്ടുകൾ
പൊള്ളിക്കാൻ പോകുന്നതെനിക്കിനിയുമറിയില്ല.
കാറ്റു വീശുന്നതു ഞാൻ കേൾക്കുന്നുണ്ട്,
എന്നാലെന്നിൽ ശോകം നിറയുമ്പോൾ
എന്തിനാണതു വീശുന്നതെന്നെനിക്കറിയുന്നില്ല.
എന്നാൽ എന്റെ വാക്കുകൾ നിനക്കിഷ്ടമാകുന്നില്ലെങ്കിൽ
നീയതിനു ശ്രദ്ധ കൊടുക്കുകയും വേണ്ട.

ലളിതമായി, പ്രാകൃതമായി, നിന്നോടിപ്പോൾ ഞാൻ പറയട്ടെ,
ഞാനെന്നൊരാളുണ്ടെന്ന്, ഇവിടെയുണ്ടെന്ന്,
നിന്നെ ഞാനാദരിക്കുന്നുവെന്ന്,
എന്നാലെനിക്കു നിന്നെ മനസ്സിലാകുന്നില്ല.
ഞങ്ങളുടെ ആരാധന നിനക്കാവശ്യമില്ല,
ഞങ്ങളുടെ പുകഴ്ത്തലും നിനക്കു വേണ്ട.
ഞങ്ങളുടെ നിലയ്ക്കാത്ത, ഉച്ചത്തിലുള്ള നിവേദനങ്ങൾ
നിനക്കു കർണ്ണശൂലമാണെന്നും വരാം.
എന്നാൽ പ്രാർത്ഥിക്കുകയല്ലാതെ, സ്വയമികഴ്ത്തുകയല്ലാതെ,
യാചിക്കുകയല്ലാതൊന്നും ഞങ്ങൾക്കറിയില്ല.

നിന്റെ വിനീതനായ അടിമയാണു ഞാൻ,
നീയെന്നെ നരകത്തിനു വിട്ടുകൊടുത്തെന്നും വരാം.
അതിരറ്റതാണു നിന്റെ മണ്ഡലം,
പ്രതാപിയും ബലവാനും നിത്യനുമാണു നീ.
ദൈവമേ, എന്റെ നിസ്സാരമായ, വിനീതമായ സത്തയെ
എനിക്കു നല്കേണമേ.
എന്നാൽ നിനക്കതു ഹിതമല്ലെങ്കിൽ
ഞാൻ പറഞ്ഞതു നീ കേൾക്കുകയും വേണ്ട.

 

ഏഴാമൻ 

------------

ഈ ലോകത്തേക്കു വരണമെന്നാണു നിനക്കെങ്കിൽ
നിനക്കേഴു ജന്മങ്ങളെടുക്കേണ്ടി വരും:
തീ പിടിച്ചൊരു പുരയിൽ, ഒരിക്കൽ,
മഞ്ഞുകാറ്റൂതുന്ന പ്രളയത്തിൽ, ഒരിക്കൽ,
പിച്ചും പേയുമുയരുന്ന ഭ്രാന്താലയത്തിൽ, ഒരിക്കൽ,
കതിരുകളുലയുന്ന ഗോതമ്പുവയലിൽ, ഒരിക്കൽ,
മണിയടിക്കുന്ന ദേവാലയത്തിനുള്ളിൽ, ഒരിക്കൽ;
പിന്നെയൊരിക്കൽ, ഒരു പന്നിക്കൂടിനുള്ളിലും.
കരഞ്ഞും കൊണ്ടു കിടക്കുന്ന ആറു കുഞ്ഞുങ്ങൾ, അതു പോര, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!

ശത്രുക്കൾ നിന്നെ വന്നു നേർക്കുമ്പോൾ
അവർക്കെതിരു നില്ക്കുന്നതേഴു പേരാവട്ടെ:
ആഴ്ചയൊടുവിൽ വിശ്രമമെടുക്കുന്ന ഒരാൾ,
തിങ്കളാഴ്ച ജോലി തുടങ്ങുന്ന ഒരാൾ,
ശമ്പളം വേണ്ടെന്നു വച്ചു പഠിപ്പിക്കുന്ന ഒരാൾ,
മുങ്ങിത്താണുകൊണ്ടു നീന്താൻ പഠിച്ച ഒരാൾ,
ഒരു കാടിനു വിത്തെറിഞ്ഞ ഒരാൾ,
കാടിന്റെ പിതൃക്കൾ കാക്കുന്ന ഒരാളും.
ഈ ഉപായങ്ങൾ മാത്രം പോര, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!


നിനക്കൊരു പെണ്ണിനെ വേണ്ടിവരികയാണെങ്കിൽ
ഏഴു പേർ അവളുടെ പിന്നാലെ പോകട്ടെ:
വാക്കുകളിൽ സ്വന്തം ഹൃദയം നിറയ്ക്കുന്ന ഒരാൾ,
തന്റെ ഭാഗം നന്നായി അഭിനയിക്കുന്ന ഒരാൾ,
സ്വപ്നദർശിയാണു താനെന്നു നടിക്കുന്ന ഒരാൾ,
പുടവയ്ക്കുള്ളിൽ അവളെ തേടുന്ന ഒരാൾ,
കുടുക്കുകൾ എവിടെയെന്നറിയുന്ന ഒരാൾ,
അവളെ നിലയ്ക്കു നിർത്താൻ അറിയുന്ന ഒരാളും.
ഇറച്ചിക്കു ചുറ്റും ഈച്ചകളെപ്പോലവർ അവളെച്ചുറ്റിപ്പറക്കട്ടെ:
ഏഴാമൻ നീ തന്നെയുമാവട്ടെ!


നിന്നെക്കൊണ്ടു താങ്ങാവുന്നതാണു കവിയാവുക എങ്കിൽ,
നിന്റെ കവിതയെഴുന്നതേഴു പേരാകട്ടെ:
മാർബിൾ കൊണ്ടൊരു ഗ്രാമം പടുക്കുന്ന ഒരാൾ,
ജനിക്കുമ്പോഴേ ഉറക്കമായിരുന്ന ഒരാൾ,
ആകാശത്തിന്റെ ഭൂപടം വായിക്കാനറിയുന്ന ഒരാൾ,
വാക്കുകൾ പേരെടുത്തു വിളിക്കുന്ന ഒരാൾ,
തനിക്കു ചേർന്ന മട്ടിൽ സ്വന്തമാത്മാവിനെ പണിതെടുക്കുന്ന ഒരാൾ,
ജീവനുള്ള എലികളെ കീറിമുറിക്കുന്ന ഒരാളും.
രണ്ടു പേർ ധീരർ, നാലു പേർ ജ്ഞാനികൾ, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!


എഴുതപ്പെട്ട പോലെയാണു കാര്യങ്ങൾ നടക്കുന്നതെങ്കിൽ,
ഏഴു പേരുടെ മരണം നീ മരിക്കട്ടെ:
പതുപതുത്ത മാറത്തു മുല കുടിച്ചു കിടന്ന ഒരാൾ,
ഉറച്ച മുലകളിൽ കടന്നുപിടിച്ച ഒരാൾ,
ഒഴിഞ്ഞ പിഞ്ഞാണങ്ങൾ കഴുകാൻ കൂട്ടിവച്ച ഒരാൾ,
പാവങ്ങളെ ജയിക്കാൻ തുണച്ച ഒരാൾ,
സ്വയമഴിഞ്ഞുതീരും വരെ പണിയെടുത്ത ഒരാൾ,
ചന്ദ്രനെ നോക്കിയിരിക്കുക മാത്രം ചെയ്ത ഒരാൾ.
ലോകം നിനക്കു കുഴിമാടമാകും,  മകനേ,
ഏഴാമൻ നീ തന്നെയാണെങ്കിൽ!
(1932)


ക്ഷീണിതൻ 


മുഖം കനത്ത പണിക്കാർ പാടങ്ങളിൽ നിന്നു കയറിവരുന്നു,
ഒന്നുമേ മിണ്ടാതവർ വീടുകളിലേക്കു മടങ്ങുന്നു.
അടുത്തടുത്തു ഞങ്ങൾ കിടക്കുന്നു, പുഴയും ഞാനും.
എന്റെ ഹൃദയത്തിനടിയിൽ ഇളമ്പുല്ലുകളുറങ്ങുന്നു.

പുഴയ്ക്കു മേലൊരഗാധമൗനം പടരുന്നു,
എന്റെ വേവലാതികളാവിയായലിയുന്നു;
ഞാനിപ്പോൾ ഹംഗേറിയനല്ല, പുരുഷനല്ല,
ശിശുവല്ല, ആരുടേയും സഹോദരനുമല്ല-
ഈ കിടക്കുന്നതൊരു ക്ഷീണിതൻ, നിങ്ങളെപ്പോലെ.

സായാഹ്നം ശാന്തിയുടെ വിരുന്നു വിളമ്പുമ്പോൾ
അതിൽ ചൂടാറാത്തൊരപ്പക്കഷണമാണു ഞാൻ.
ആകാശമിതാ, ഉറക്കത്തിലാഴുന്നു,
നക്ഷത്രങ്ങളൊന്നൊന്നായി പ്രത്യക്ഷപ്പെടുന്നു,
പുഴയ്ക്കു മേൽ തങ്ങാൻ, എന്റെ നെറ്റിത്തടത്തിൽ തിളങ്ങാൻ.


നിഴലുകൾ


നിഴലുകൾ നീളുന്നു,
അകലങ്ങളിൽ നക്ഷത്രങ്ങൾ പ്രത്യക്ഷമാവുന്നു.
ജ്വാലകൾ വായുവിനെ ചുട്ടെരിക്കുന്നു.
എന്നെന്നേക്കുമായി തറഞ്ഞുനില്ക്കുകയാണു നാം,
നക്ഷത്രമണ്ഡലങ്ങൾ പോലെ.
എന്നെ വലിച്ചെടുക്കുന്ന
തമോഗർത്തമാണ്‌
നിന്റെ അസാന്നിദ്ധ്യം.
രാത്രി കടൽ പോലെ പെരുകുന്നു,
അതിനു ഗന്ധം പച്ചച്ച മഹാമാരിയുടെ,
അവസാനശ്വാസവും അമർത്തുന്നതാണത്.
നിന്റെ വല എന്റെ ഗർത്തത്തിലേക്കെറിയൂ,
എന്റെ മാർബിൾക്കണ്ണുകളിലേക്കു നോക്കൂ,
മരിച്ചവർക്കിടയിൽ നിന്നെന്നെ ഉയിർപ്പിക്കൂ,
ജീവദായകമായ നിന്റെ ചുംബനത്താൽ.
*

അറ്റില യോസെഫ്

--------------------
അറ്റില യോസെഫ്,
ഞാൻ നിങ്ങളെ ശരിക്കും സ്നേഹിക്കുന്നു, ഞാൻ പറയുന്നതു വിശ്വസിക്കൂ. എനിക്കെന്റെ അമ്മയിൽ നിന്നു പാരമ്പര്യമായി കിട്ടിയതാണിത്. അവരൊരു നല്ല സ്ത്രീയായിരുന്നു. എന്തായാലും എന്നെ ഈ ലോകത്തേക്കു കൊണ്ടുവന്നത് അവരാണല്ലോ.
ജീവിതത്തെ നമുക്ക് ഒരു ഷൂസിനോടോ ഒരിസ്തിരിക്കടയോടോ അല്ലെങ്കിൽ എന്തിനോടെങ്കിലുമോ ഉപമിക്കാം. എന്നാൽക്കൂടി നമ്മുടെ സ്വന്തം കാരണങ്ങളാൽ നമുക്കതിനെ സ്നേഹവുമാണ്‌.
രക്ഷകർ, ദിവസം മൂന്നു നേരം വച്ച് ലോകത്തെ രക്ഷിക്കാൻ അവർ എത്രയെങ്കിലുമുണ്ട്; എന്നിട്ടും ഒരു തീപ്പെട്ടിയുരയ്ക്കാൻ ഒരാൾക്കും അറിയാത്ത മട്ടാണ്‌. അവരിൽ ആശ വയ്ക്കേണ്ടതില്ലെന്ന് എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു.
നമ്മുടെ അന്തരാത്മാവിലേക്കൊരു യാത്ര ചെയ്യാൻ ടിക്കറ്റ് വാങ്ങുന്നത് നല്ലൊരു കാര്യമായിരിക്കും. നമുക്കുള്ളിൽ എവിടെയോ ആണത്.
എന്നും കാലത്ത് തണുത്ത വെള്ളത്തിൽ ഞാനെന്റെ ചിന്തകൾ കഴുകിയെടുക്കുന്നു. അതിനാൽ അവ പുറത്തേക്കു വരുന്നത് ഒരു ഡെയ്സിപ്പൂവിന്റെ പുതുമയോടെയണ്‌.
സ്വന്തം ഹൃദയത്തിനടിയിൽ നട്ടാൽ വജ്രങ്ങളിൽ നിന്ന് ഒന്നാന്തരം ഊഷ്മളഗാനങ്ങൾ മുളയ്ക്കും.
കുതിര, കാർ, അല്ലെങ്കിൽ വിമാനം: എന്തിൽ കയറി സഞ്ചരിച്ചാലും ചിലർ കാൽനടക്കാർ തന്നെയായിരിക്കും. ഞാൻ, ഞാനാണെങ്കിൽ വാനമ്പാടികളുടെ പ്രഭാതഗീതത്തിൽ ചടഞ്ഞുകിടക്കുകയേയുള്ളു; എന്നിട്ടും ഗർത്തം കടന്നുപോരാൻ എനിക്കു കഴിയുന്നുമുണ്ട്.
നാം നമ്മുടെ യഥാർത്ഥമായ ആത്മാക്കളെ ശ്രദ്ധയോടെ സൂക്ഷിച്ചുവയ്ക്കുക, ആഘോഷദിവസങ്ങൾക്കായി നാം നമ്മുടെ ഉടുപ്പുകൾ അലക്കിവൃത്തിയാക്കി വയ്ക്കുമ്പോലെ.

2020, ഡിസംബർ 14, തിങ്കളാഴ്‌ച

ബോദ്‌ലേർ - പാവങ്ങളെ തല്ലുക!

രണ്ടാഴ്ച്ചയോളം ഞാൻ പുറത്തിറങ്ങാൻ പറ്റാതെ കിടപ്പിലായിരുന്നു; അക്കാലത്തു ഫാഷനായിരുന്ന (പതിനാറോ പഴിനേഴോ കൊല്ലം മുമ്പത്തെ കാര്യമാണ്‌)* ചില പുസ്തകങ്ങളായിരുന്നു എനിക്കു ചുറ്റും; എന്നു പറഞ്ഞാൽ, ഇരുപത്തിനാലു മണിക്കൂർ കൊണ്ട് സകലരേയും സന്തോഷവാന്മാരും ബുദ്ധിമാന്മാരും പണക്കാരുമാകാനുള്ള വിദ്യ പഠിപ്പിക്കുന്നതരം പുസ്തകങ്ങൾ. അത്രയും പൊതുജനസുഖസംരംഭകരുടെ- അടിമകളാവാൻ പാവപ്പെട്ടവരെ ഉപദേശിക്കുന്നവർ മുതൽ സിംഹാസനം നഷ്ടപ്പെട്ട രാജാക്കന്മാരാണവരെന്ന് അവരെ പറഞ്ഞുവിശ്വസിപ്പിക്കുന്നവർ വരെ ആ കൂട്ടത്തിലുണ്ട്- പാണ്ഡിത്യശ്രമങ്ങൾ ആ ദിവസങ്ങൾ കൊണ്ട് ഞാൻ അരച്ചുകലക്കിക്കുടിച്ചു; അല്ലെങ്കിൽ വെള്ളം തൊടാതെ വിഴുങ്ങി എന്നും പറയാം. ബുദ്ധി മന്ദിച്ച ഒരവസ്ഥയിലായിരുന്നു ഞാനെന്നു പറഞ്ഞാൽ നിങ്ങൾക്കിനി അത്ഭുതം തോന്നുകയില്ലല്ലോ.

എന്നാലും എന്റെ ബോധത്തിന്റെ ഉള്ളറകളിലെവിടെയോ ഒരാശയത്തിന്റെ അവ്യക്തബീജം പുറത്തുവരാനാവാതെ കിടപ്പുണ്ടെന്ന് എനിക്കൊരു തോന്നലുണ്ടായി; ഞാൻ അക്കാലത്തു വായിച്ച വിജ്ഞാനഭണ്ഡാഗാരങ്ങളിൽ സമാഹരിക്കപ്പെട്ട സകല അമ്മൂമ്മക്കഥകളെക്കാളും ശ്രേഷ്ഠമായ ഒന്ന്. പക്ഷേ തികച്ചും കേവലമായ ഒരാശയം മാത്രമാണത്, ഇന്നതെന്നു പറയാൻ ഒന്നുമില്ല.

ദാഹം കൊണ്ടു പൊരിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. മോശം പുസ്തകങ്ങൾ ആർത്തി പിടിച്ചു വായിക്കുന്ന ഒരാൾക്ക് അതേ അളവിൽ ശുദ്ധവായുവും തണുത്ത വെള്ളവും വേണമെന്നുമുണ്ടല്ലോ.

ഞാൻ ഒരു മദ്യശാലയിലേക്കു കയറാൻ തുടങ്ങുമ്പോൾ ഒരു ഭിക്ഷക്കാരൻ തൊപ്പിയെടുത്ത് എന്റെ നേർക്കു നീട്ടി; അയാളുടെ ആ നോട്ടം ഞാൻ ഒരിക്കലും മറക്കില്ല; മനസ്സിന്‌ വസ്തുക്കളെ ചലിപ്പിക്കാൻ കഴിയുമെങ്കിൽ, ഒരു ഹിപ്നോട്ടിസ്റ്റിന്റെ കണ്ണുകൾക്ക് മുന്തിരിപ്പഴങ്ങൾ വിളയിക്കാൻ കഴിയുമെങ്കിൽ* ആ നോട്ടത്തിന്‌ സിംഹാസങ്ങളെ മറിച്ചിടാനും കഴിയും. 

ഈ സമയത്തു തന്നെ ഒരു സ്വരം എന്റെ കാതിൽ മന്ത്രിക്കുന്നതു ഞാൻ കേട്ടു; എനിക്കു നല്ല പരിചയമുള്ള ഒരു ശബ്ദം; എപ്പോഴും എന്നോടൊപ്പമുള്ള ഒരു മാലാഖയുടെ, അല്ലെങ്കിൽ ഒരു നല്ല ഭൂതത്തിന്റെ ശബ്ദമാണത്. സോക്രട്ടീസിന്‌ ഒരു നല്ല ഭൂതമുണ്ടാവാമെങ്കിൽ എനിക്കും എന്തുകൊണ്ടൊരു നല്ല മാലാഖ ഉണ്ടായിക്കൂടാ? സോക്രട്ടീസിനെപ്പോലെ എനിക്കും എന്തുകൊണ്ടു സമ്പാദിച്ചുകൂടാ, സൂക്ഷ്മബുദ്ധിയായ ലെലുറ്റും പണ്ഡിതനായ ബൈലാർജറും* ഒപ്പിട്ട ഒരു സാക്ഷ്യപത്രം, സ്വന്തം ഭ്രാന്തിന്‌?

എന്നാൽ സോക്രട്ടീസിന്റെ ഭൂതവും എന്റേതും തമ്മിൽ കാര്യമായ ഒരു വ്യത്യാസമുണ്ടായിരുന്നു: വിലക്കാനും മുന്നറിയിപ്പു നല്കാനും തടയാനുമാണ്‌ അദ്ദേഹത്തിന്റെ ഭൂതം പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ, ദാക്ഷിണ്യത്തോടെ ഉപദേശിക്കാനും നിർദ്ദേശിക്കാനും പ്രേരിപ്പിക്കാനുമാണ്‌ എന്റെ ഭൂതത്തിന്റെ വരവ്. പാവം സോക്രട്ടീസിന്റേത് തടുക്കുന്ന ഭൂതമായിരുന്നു; എന്റേതാകട്ടെ, ഇളക്കിവിടുന്നവനായിരുന്നു, കർമ്മോത്സുകതയുടെ, എതിരിടലിന്റെ ഭൂതമായിരുന്നു.

ആ ഭൂതം എന്റെ ചെവിയിൽ മന്ത്രിച്ചതെന്താണെന്നോ: “ഒരുവൻ മറ്റൊരുവനു തുല്യനാകണമെങ്കിൽ അവൻ അതു തെളിയിച്ചിരിക്കണം; സ്വാതന്ത്ര്യത്തെ കൈക്കലാക്കാൻ അറിയുന്നവനല്ലാതെ മറ്റാരും അതിനർഹനുമല്ല.”

അടുത്ത നിമിഷം ഞാൻ ആ ഭിക്ഷക്കാരന്റെ മേൽ ചാടിവീണു. ഒറ്റയടിക്ക് ഞാൻ അയാളുടെ ഒരു കണ്ണു കലക്കി; ഒരു പന്തു പോലെ അതു വീർത്തുകിടന്നു. അയാളുടെ രണ്ടു പല്ലുകൾ അടിച്ചുകൊഴിച്ചപ്പോൾ എന്റെ ഒരു വിരലിന്റെ നഖം പൊട്ടി. സ്വന്തം കരുത്തിനെക്കുറിച്ച് വലിയ അഭിപ്രായമില്ലാത്തതിനാൽ- ഞാൻ ഒരല്പപ്രാണിയായിരുന്നു, മുഷ്ടിയുദ്ധത്തിൽ പരിശീലനവുമില്ല-  കഴിയും വേഗം കിഴവനെ കീഴ്പ്പെടുത്തണമെന്ന വാശിയോടെ ഒരു കൈ കൊണ്ട് അയാളുടെ കോളറിനും മറ്റേക്കൈ കൊണ്ട് കഴുത്തിനും പിടിച്ച് ഞാൻ അയാളുടെ തല ചുമരിനോടു ചേർത്തുവച്ചിടിച്ചു. ഇതൊക്കെ ചെയ്യുന്നതിനു മുമ്പ് ഞാൻ ചുറ്റുമൊന്നു കണ്ണു പായിച്ചിരുന്നുവെന്നും വിജനമായ ആ പ്രദേശത്ത് കുറേനേരത്തേക്ക് ഒരു പോലീസുകാരനും വരില്ലെന്നുറപ്പു വരുത്തിയിരുന്നുവെന്നും ഞാൻ സമ്മതിക്കട്ടെ.

പിന്നെ ബലം കെട്ട ആ അറുപതുകാരനെ നട്ടെല്ലു തകർക്കാൻ പോന്ന വിധം മുതുകത്തൊരു തൊഴിയും കൊടുത്ത് ഞാൻ തറയിൽ വീഴ്ത്തി; എന്നിട്ട് കൈവാക്കിനു കിട്ടിയ വലിയൊരു മരക്കൊമ്പെടുത്ത് അയാളെ തലങ്ങും വിലങ്ങും പൂശി, ഇറച്ചി അടിച്ചു പതം വരുത്തുന്ന ഒരു പാചകക്കാരന്റെ തളരാത്ത ഊർജ്ജത്തോടെ.

പെട്ടെന്ന്- ഹാ, എന്തൊരത്ഭുതം! സ്വന്തം സിദ്ധാന്തത്തിനു തെളിവു ലഭിക്കുന്ന ഒരു തത്ത്വചിന്തകന്റെ ആഹ്ലാദം!- ആ കിഴട്ടുജഡം പിടഞ്ഞെഴുന്നേറ്റു നിന്നു; എന്നിട്ട് ഇങ്ങനെയൊരു തല്ലിപ്പൊളിയന്ത്രത്തിൽ ഉണ്ടാവുമെന്നു ഞാൻ സ്വപ്നം പോലും കാണാത്ത ഒരൂർജ്ജത്തോടെ എന്നെ ഒന്നാഞ്ഞിടിച്ചു; പിന്നെ ശുഭസൂചകമെന്ന് എനിക്കു തോന്നിയ, വിദ്വേഷം നിറഞ്ഞ ഒരു നോട്ടത്തോടെ ആ ജീർണ്ണസത്വം എന്റെ മേൽ ചാടിവീണ്‌ എന്റെ കണ്ണു രണ്ടും ഇടിച്ചുകലക്കുകയും എന്റെ നാലു പല്ലുകൾ അടിച്ചുകൊഴിക്കുകയും ഞാൻ അയാളെ തല്ലാൻ ഉപയോഗിച്ച അതേ മരക്കൊമ്പെടുത്ത് എന്നെ തല്ലി ഇഞ്ചപ്പരുവമാക്കുകയും ചെയ്തു. എന്റെ വീര്യമുള്ള മരുന്നു കൊണ്ട് അയാൾക്കങ്ങനെ സ്വന്തം ജീവിതവും ആത്മാഭിമാനവും തിരിച്ചുകിട്ടിയിരിക്കുന്നു.

പിന്നെ, നമ്മൾ തമ്മിലുള്ള സംവാദം ഇതോടെ അവസാനിച്ചതായിട്ടാണ്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നതെന്ന് പലവിധ ചേഷ്ടകൾ കാട്ടി ഞാൻ അയാളെ ബോദ്ധ്യപ്പെടുത്തി; എന്നിട്ട് ഒരു സ്റ്റോയിക് തത്ത്വചിന്തകന്റെ ആത്മസംതൃപ്തിയോടെ രണ്ടുകാലിൽ എഴുന്നേറ്റു നിന്നുകൊണ്ട് ഞാൻ അയാളോടു പറഞ്ഞു: “മാന്യമിത്രമേ, നിങ്ങൾ എനിക്കു തുല്യനാണ്‌! എന്റെ പേഴ്സിലുള്ളതിൽ പകുതി സ്വീകരിക്കാൻ ദയവുണ്ടായാലും; ഇതുകൂടി ഓർക്കുക, നിങ്ങളുടെ കൂട്ടത്തിലൊരാൾ നിങ്ങളോടിരക്കാൻ വന്നാൽ ഞാൻ കഷ്ടപ്പെട്ടു നിങ്ങളുടെ മുതുകത്തു പരീക്ഷിച്ച അതേ സിദ്ധാന്തം അവരുടെ മേലും പ്രയോഗിക്കണം.“

എന്റെ സിദ്ധാന്തം തനിക്കു പിടി കിട്ടിയതായും എന്റെ ഉപദേശം പിന്തുടരാമെന്നും അയാൾ എനിക്കു വാക്കു തരികയുമുണ്ടായി.

*

(from Little Prose Poems)


*അപ്പോൾ 1848ലെ വിപ്ലവത്തിന്റെ കാലത്താണ്‌ കഥ നടക്കുന്നത്.

*ഹിപ്നോട്ടിസത്തിലൂടെ മുന്തിരിയുടെ വിളവുകാലം കുറയ്ക്കാനാവുമൊയ്യെന്ന് അക്കാലത്തു പരീക്ഷണങ്ങൾ നടന്നിരുന്നു.

* L.F.Lelut, Jules-Gabriel-Francois Baillarger-ഒരു ശബ്ദം തന്റെയുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ശാസിച്ചിരുന്നുവെന്ന സോക്രട്ടീസിന്റെ അവകാശവാദം ഭ്രാന്തിന്റെ തുടക്കത്തിലുള്ള ലക്ഷണമായിരുന്നുവെന്നാണ്‌ പ്രസിദ്ധരായ ഈ മനഃശാസ്ത്രജ്ഞന്മാർ വാദിച്ചിരുന്നത്.


2020, ഡിസംബർ 5, ശനിയാഴ്‌ച

ഫെര്‍ണാണ്ടോ പെസൊവ - വഴിയിലെ വളവിനുമപ്പുറം

 
വഴിയിലെ വളവിനുമപ്പുറം 
ഒരു കിണറുണ്ടെന്നാവാം, ഒരു കോട്ടയുണ്ടെന്നാവാം, 
വഴി മാത്രമേയുള്ളുവെന്നുമാകാം. 
അതൊന്നുമെനിക്കറിയില്ല, 
വളവിനു മുമ്പുള്ള വഴിയിലായിരിക്കുന്നിടത്തോളം കാലം
അതേക്കുറിച്ചു ഞാൻ ചോദിക്കുന്നുമില്ല. 
വളവിനു മുമ്പുള്ള വഴിയേ എനിക്കു കണ്ണിൽപ്പെടുന്നുള്ളുവെന്നതിനാൽ
വളവിനു മുമ്പുള്ള വഴിയിലേക്കേ ഞാൻ നോക്കുന്നുള്ളു.
മറ്റെവിടെയും നോക്കിയിട്ടെനിക്കു ഗുണമൊന്നുമില്ല, 
എന്റെ കാഴ്ചയിൽ പെടാത്തതിനെ നോക്കിയിട്ടും കാര്യമില്ല.
നാമെവിടെയോ, അവിടെയാകട്ടെ നമ്മുടെ ശ്രദ്ധ. 
മറ്റെവിടെയുമല്ല, ഇവിടെത്തന്നെയുണ്ട് വേണ്ടത്ര ഭംഗി. 
വളവിനപ്പുറത്തെ വഴിയിലും ആളുകളുണ്ടെങ്കിൽ, 
അവരാവലാതിപ്പെടട്ടെ, വളവിനപ്പുറത്തെന്താണെന്നതിനെക്കുറിച്ച്. 
അതാണ്‌ അവർക്കു വഴി. 
ഒരുകാലത്തു നാമവിടെയെത്തുമെങ്കിൽ 
അന്നു നമുക്കതൊക്കെയറിയാം. 
ഇന്നു നമുക്കറിയാവുന്നത് നാമവിടെയല്ലെന്നു മാത്രം. 
ഇതു വളവിനു മുമ്പുള്ള വഴി മാത്രം, 
വളവിനു മുമ്പുള്ള വളവില്ലാത്ത വഴി.
*

മഹമൂദ് ദർവീഷ് -ഈ മണ്ണ്‌


ഈ മണ്ണിലുണ്ടല്ലോ 
ജീവിതത്തെ ജീവിക്കാനർഹമാക്കുന്നതൊക്കെയും:
പിരിയാൻ മടി കാട്ടുന്ന ഏപ്രിൽ മാസം,
പുലർച്ചെ അപ്പം മൊരിയുന്ന മണം,
പുരുഷന്മാരെപ്പറ്റി ഒരു സ്ത്രീയുടെ ഉള്ളിലിരിപ്പുകൾ,
പ്രണയത്തിന്റെ തുടക്കങ്ങൾ,
കല്ലിൽ പറ്റിവളരുന്ന പുൽക്കൊടികൾ,
ഒരു പുല്ലാങ്കുഴലിന്റെ നേർത്ത നെടുവീർപ്പു മാത്രം
ജീവിതത്തിനാശ്രയമായ അമ്മമാർ,
ആക്രമണകാരികൾക്കോർമ്മകളോടുള്ള ഭയം.
ഈ മണ്ണിലുണ്ടല്ലോ
ജീവിതത്തെ ജീവിക്കാനർഹമാക്കുന്നതൊക്കെയും:
സെപ്തംബറിന്റെ ഒടുവുനാളുകൾ,
ഉടവു തട്ടാതെ നാല്പതു കടക്കുന്ന ഒരു സ്ത്രീ,
തടവറയിൽ വെയിലു വീഴുന്ന മുഹൂർത്തം,
ആട്ടിൻപറ്റത്തെ ഓർമ്മപ്പെടുത്തുന്ന മേഘരൂപങ്ങൾ,
മുഖത്തു മന്ദഹാസവുമായി
കൊലമരത്തിന്റെ പടവുകൾ കയറുന്നവർക്കായി
ജനങ്ങളുടെ കരഘോഷം,
ദുഷ്പ്രഭുക്കൾക്കു പാട്ടിനോടുള്ള ഭയം.
ഈ മണ്ണിലുണ്ടല്ലോ 
ജീവിതത്തെ ജീവിക്കാനർഹമാക്കുന്നതൊക്കെയും:
ഈ മണ്ണായ പെണ്ണു തന്നെ
തുടക്കങ്ങൾക്കമ്മ,
ഒടുക്കങ്ങൾക്കമ്മയും.
പലസ്തീനെന്നായിരുന്നു അതിന്നു പേര്‌,
ആ പേരു പിന്നെ പലസ്തീനാവുകയായിരുന്നു.
എന്റെ പെണ്ണേ,
അർഹനാണു ഞാൻ,
നീയാണെന്റെ പെണ്ണെന്നതിനാൽ
ജീവിതത്തിനുമർഹനാണു ഞാൻ.

*

2020, ഡിസംബർ 3, വ്യാഴാഴ്‌ച

നെരൂദ - വിഷാദത്തിനൊരു വാഴ്ത്ത്



വിഷാദമേ,
ഏഴു മുടന്തൻകാലുകളിൽ
ഞൊണ്ടിനീങ്ങുന്ന
വണ്ടേ,
എട്ടുകാലിയിട്ട മുട്ടേ,
വിറളി പിടിച്ച
പെരുച്ചാഴീ,
പെൺപട്ടിയുടെ
എലുമ്പുകൂടമേ:
നിനക്കിവിടെ പ്രവേശനമില്ല.
ഇവിടെയ്ക്കു കടക്കരുത്‌.
മടങ്ങിപ്പൊയ്ക്കോളൂ.
നിന്റെ കുടയുമായി
തെക്കു നോക്കി നടന്നോളൂ,
നിന്റെ സർപ്പദംഷ്ട്രകളുമായി
വടക്കു നോക്കി നടന്നോളൂ.
കവിയൊരാൾ ഇവിടെ ജീവിച്ചിരുപ്പുണ്ട്.
ഒരു വിഷാദവും
ഈ പടി കടക്കരുത്‌.
സർവ്വലോകവുമലയുന്ന കാറ്റുകൾ
ഈ ജനാലകളിലൂടെ വീശിവരുന്നുണ്ട്;
അതുപോലെ,
നറുംപനിനീർപ്പൂവുകൾ,
ജനങ്ങളുടെ വിജയങ്ങൾ തുന്നിച്ചേർത്ത
പതാകകൾ.
വേണ്ട.
ഇവിടേയ്ക്കു വരേണ്ട.
നീ നിന്റെ വവ്വാൽച്ചിറകുകളടിച്ചോളൂ,
നിന്റെ കുപ്പായത്തിൽ നിന്നു കൊഴിയുന്ന
തൂവലുകൾ
ഞാനെന്റെ കാൽക്കീഴിലിട്ടരയ്ക്കും,
നിന്റെ ശവത്തിന്റെ പൊട്ടും പൊടിയും
കാറ്റിന്റെ നാലുമൂലയ്ക്കും ഞാൻ പറത്തിവിടും,
നിന്റെ കഴുത്തു ഞാൻ ഞെരിക്കും,
നിന്റെ കണ്ണിമകൾ ഞാൻ തുന്നിക്കൂട്ടും,
നിന്റെ ശവക്കോടി ഞാൻ നെയ്യും,
വിഷാദമേ,
നിന്റെ പെരുച്ചാഴിയെല്ലുകളെ
ഒരാപ്പിൾമരത്തിന്റെ വസന്തത്തിൻ ചോട്ടിൽ
ഞാൻ കുഴിച്ചിടും.

2020, നവംബർ 28, ശനിയാഴ്‌ച

നെരൂദ - മണ്ണിനൊരു വാഴ്ത്ത്

ഞാൻ വാഴ്ത്തുന്നത്
ധൂർത്തയായ മണ്ണിനെയല്ല, 
വേരുകൾക്കു തള്ളയായ 
തേവിടിശ്ശിയെയല്ല, 
പഴവും കിളിയും 
ചെളിയും ഒഴുകുന്ന ചോലകളും
നിറഞ്ഞ ധാരാളിയെയല്ല, 
ഗൗളികൾക്കു സ്വദേശത്തെയല്ല, 
കതിർക്കിരീടം വച്ച 
പോർമുലക്കാരി സുൽത്താനയെയല്ല, 
കാട്ടുപൂച്ചയുടെ 
ഈറ്റില്ലത്തെയല്ല, 
കൊഴുവോടിയ മണ്ണിനെയല്ല, 
പാട്ടും പാടി 
പുലരിയെ എതിരേൽക്കാൻ 
നോറ്റിരിക്കുന്ന 
കുഞ്ഞിക്കൂടുകൾ പോലത്തെ 
വിത്തുകൾ 
ഗർഭത്തിൽപ്പേറുന്നവളെയല്ല, 
അല്ല, 
ഞാൻ സ്തുതിക്കുന്നതു 
ധാതുക്കളുടെ ഭൂമിയെ, 
ആൻഡീസിലെ പാറയെ, 
ചാന്ദ്രമരുഭൂവിലെ 
കൊടുംവടുവിനെ, 
അതിരറ്റ ലവണപ്പരപ്പിനെ, 
എന്റെ സങ്കീർത്തനം 
ഇരുമ്പിന്‌, 
വെടിച്ചും പൊടി പിടിച്ചും 
തന്റെ ഭൂമിശാസ്ത്രത്തിൽ നിന്നു 
പുറമേയ്ക്കു വരുന്ന 
ചെമ്പയിരിന്റെ സിരകൾക്ക്. 
മണ്ണേ,
കടുപ്പക്കാരിയമ്മേ, 
കുഴിച്ചിട്ട ലോഹങ്ങൾ 
നീയൊളിപ്പിച്ചതിവിടെ, 
ഞങ്ങളവ 
തോണ്ടിപ്പുറത്തിട്ടതിവിടെ, 
പിന്നെ മനുഷ്യന്മാർ, 
ഒരു പെഡ്രോ, 
ഒരു റോഡ്രിഗ്സ്, ഒരു റാമിറെസ് 
തീയിൽ വീണ്ടെടുക്കുന്നു 
അവയുടെ ആദിവെളിച്ചം, 
ദ്രവലാവ, 
പിന്നെ മണ്ണേ, 
നിന്നെപ്പോൽ കടുത്ത 
ചണ്ഡലോഹം 
എന്റെയമ്മാവന്റെ 
ബലത്ത കൊച്ചുകൈകൾക്കു 
വഴങ്ങുന്നു , 
കമ്പിയോ ലാടമോ
കപ്പലോ തീവണ്ടിയെഞ്ചിനോ
പള്ളിക്കൂടത്തിന്റെ എല്ലുകൂടമോ
വെടിയുണ്ടയുടെ വേഗമോ ആകുന്നു. 
വരണ്ട മണ്ണേ, 
ആയുർരേഖയില്ലാത്ത കൈപ്പടമേ, 
നിനക്കായി ഞാൻ പാടുന്നു,
കിളി പാടാത്ത, 
പനിനീർപ്പൂ വിരിയാത്ത, 
പുഴയൊഴുകാത്ത, 
വരണ്ടുറച്ചു മൂകമായ ഇവിടെ 
കറുത്ത നക്ഷത്രമേ, 
ശത്രുവിന്റെ മുഷ്ടീ, 
നിനക്കായി ഞാൻ പാടുന്നു, 
എന്തെന്നാൽ 
മനുഷ്യൻ നിന്നിൽ വിതയ്ക്കുമല്ലോ, 
അവൻ നിന്നെ പേറിയ്ക്കുമല്ലോ, 
അവൻ നിന്റെ ഗർഭപാത്രം പുറത്തെടുക്കുമല്ലോ, 
നിന്റെ ഗൂഢപാത്രത്തിലേക്കവൻ തന്റെ 
വിചിത്രരശ്മികൾ പായിക്കുമല്ലോ, 
മരുപ്പറമ്പേ, 
നേർവരയുടെ ശുദ്ധതേ, 
എന്റെ പാട്ടിന്റെ ശീലുകൾ നിനക്ക്, 
മയക്കത്തിലാണിപ്പോൾ നീയെങ്കിലും 
ഡൈനമിറ്റിന്റെ ചമ്മട്ടി 
നിന്നെ കുലുക്കിയുണർത്തും, 
ലോഹങ്ങൾ മാനത്തേക്കു കുതിക്കുമ്പോൾ 
ചോരച്ച പുകയുടെ പീലി വിരിയും, 
ഒരു പിറവിയ്ക്കതു നാന്ദി കുറിയ്ക്കും. 
മണ്ണേ, 
എനിക്കു ഹിതം 
മണലും ചെളിയുമായ നിന്നെ, 
നീയെന്നെ രൂപപ്പെടുത്തിയ പോലെ 
നിന്നെ കൈയിലെടുത്ത് 
ഞാനും നിന്നെ രൂപപ്പെടുത്തുന്നു, 
മോചിതനായി, 
എല്ലാമടക്കുന്ന നിന്റെ ഗർഭപാത്രത്തിലേക്കു 
ഞാൻ മടങ്ങുമ്പോൾ 
എന്റെ വിരലുകളിൽ നിന്നു നീ 
ഊർന്നുപോകുന്നു. 
സുഷിരങ്ങൾ നിറഞ്ഞ പതക്കമേ,
കളിമൺകുടമേ,
പൊടുന്നനേ നിൻ്റെ വടിവുകളാകെ
ഞാൻ പുണരുമ്പോലെനിക്കു തോന്നുന്നു,
നിന്റെ മേലെന്റെ വിരലോടുമ്പോൾ 
ഞാൻ തേടുന്നതു ഞാൻ പ്രേമിക്കുന്നവളുടെ 
ജഘനങ്ങൾ, 
കുഞ്ഞുമുലകൾ, 
വെയിൽച്ചൂടേറ്റ, 
മിനുസപ്പെട്ടൊരു ധാന്യമണി പോലെ 
തെന്നൽ, 
നിന്നോടു പറ്റിച്ചേർന്നുകിടക്കുന്നു 
ഞാൻ മണ്ണേ, 
നിന്നരികത്തു കിടന്നു 
ഞാനുറങ്ങുന്നു, 
നിന്റെയരക്കെട്ടിനെ താലോലിക്കുന്നു 
എന്റെ കൈകളും ചുണ്ടുകളും, 
ചുടുന്ന ചുംബനങ്ങൾ നിന്റെ മേൽ വിതച്ചു
നിന്റെയരികത്തു ഞാൻ കിടക്കുന്നു