2021, സെപ്റ്റംബർ 26, ഞായറാഴ്‌ച

ഇറ്റാലോ കാൽവിനോ - നീറോയും ബെർത്തയും



ഞാൻ ഇവിടെ പറയാൻ പോകുന്ന ബെർത്ത നൂലു നൂല്ക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയായിരുന്നു; അവർക്കതിൽ നല്ല വൈദഗ്ധ്യവും ഉണ്ടായിരുന്നു.

ഒരിക്കൽ, നടന്നുപോകും വഴി അവർ റോമൻ ചക്രവർത്തിയായ നീറോയെ കണ്ടുമുട്ടാനിടയായി. അയാളോട് അവർ പറഞ്ഞു, “ദൈവം അങ്ങയ്ക്ക് ഒരായിരം കൊല്ലം ജീവിക്കാനുള്ള ആയുസ്സ് നല്കുമാറാകട്ടെ!”

ഒരു മനുഷ്യജീവിക്കും സഹിക്കാൻ പറ്റാത്ത വിധം അത്ര ഹീനനായ നീറോയ്ക്ക് ഒരായിരം കൊല്ലത്തെ ആയുസ്സ് തനിക്കാശംസിക്കുന്ന ഒരാളെക്കണ്ടപ്പോൾ വല്ലാത്ത അത്ഭുതമായി. അയാൾ ആ സ്ത്രീയോടു ചോദിച്ചു, “നിങ്ങൾ അങ്ങനെ എന്നോടു പറഞ്ഞതെന്തിനാണ്‌, സ്ത്രീയേ?”

“കാരണം, കൊള്ളരുതാത്ത ഒരാൾക്കു പിന്നാലെ വരുന്നയാൾ അതിലും കൊള്ളരുതാത്തയാൾ ആയിരിക്കുമല്ലോ.”

നീറോ അപ്പോൾ പറഞ്ഞു, “അതു നന്നായി, ഈ സമയം മുതൽ നാളെ രാവിലെ വരെ നൂല്ക്കുന്ന നൂലെല്ലാം എന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവരിക.” എന്നിട്ടയാൾ പോവുകയും ചെയ്തു.

നൂലു നൂറ്റുകൊണ്ടിരിക്കുമ്പോൾ ബെർത്ത സ്വയം ചോദിച്ചു, “ഞാൻ നൂല്ക്കുന്ന നൂലു കൊണ്ട് അയാൾ എന്തായിരിക്കും ചെയ്യാൻ പോകുന്നത്? അത് കൊണ്ട് അയാൾ എന്നെ കെട്ടിത്തൂക്കിയാലും എനിക്കത്ഭുതം തോന്നില്ല. ആ ആരാച്ചാർ എന്തും ചെയ്യും!”

അടുത്ത ദിവസം കൃത്യസമയത്തുതന്നെ അവർ കൊട്ടാരത്തിൽ ഹാജരായി. അയാൾ അവരെ അകത്തേക്കു ക്ഷണിച്ച് അവർ കൊണ്ടുവന്ന നൂല്ക്കെട്ട് ഏറ്റുവാങ്ങി; എന്നിട്ടു പറഞ്ഞു,“ നൂല്ക്കഴിയുടെ ഒരറ്റം കൊട്ടാരവാതിലിൽ കെട്ടിയിട്ട് നൂലു തീരുന്ന ദൂരം വരെ നടക്കുക.“ എന്നിട്ടയാൾ കാര്യക്കാരനെ വിളിച്ചു പറഞ്ഞു, ”ഈ നൂലിന്റെ നീളത്തോളം വഴിയുടെ ഇരുവശവുമുള്ള സ്ഥലം ഈ സ്ത്രീക്കുള്ളതാണ്‌.“

ബെർത്ത അയാൾക്കു നന്ദിയും പറഞ്ഞ് അതീവസന്തോഷത്തോടെ നടന്നു. അന്നു മുതൽ അവർക്ക് നൂല്ക്കേണ്ടിയും വന്നില്ല; കാരണം അവർ ഒരു പ്രഭ്വി ആയിക്കഴിഞ്ഞല്ലോ.

റോമാനഗരത്തിൽ ഈ വാർത്ത പരക്കേണ്ട താമസം പാവപ്പെട്ട സ്ത്രീകളെല്ലാം നീറോയെ കാണാൻ ചെന്നു; അയാൾ ബെർത്തയ്ക്കു കൊടുത്ത പാരിതോഷികം തങ്ങൾക്കും കിട്ടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.

എന്നാൽ നീറോയുടെ മറുപടി ഇതായിരുന്നു, ”ബെർത്ത നൂലു നൂറ്റിരുന്ന ആ പഴയ നല്ല കാലം കഴിഞ്ഞുപോയല്ലോ.“



2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

നെരൂദ - അവളുടെ ഗന്ധത്തിനൊരു വാഴ്ത്ത്


എന്റെയാർദ്രപ്രണയമേ,
നിന്റെ ഗന്ധമുണർത്തുന്നതെന്തിനെ,
ഏതു കനിയെ,
ഏതു താരത്തെ,
ഏതിലയെ?
നിന്റെ
കാതിനു തൊട്ടരികെ,
അല്ലെങ്കിൽ നിന്റെ നെറ്റിത്തടത്തിലേക്കു
ഞാൻ കുനിയുന്നു,
നിന്റെ മുടിയിൽ
എന്റെ മൂക്കു ഞാൻ ചേർക്കുന്നു,
എന്റെ പുഞ്ചിരി
നിന്റെ പരിമളത്തിന്റെ
വംശം തേടുന്നു:
മൃദുലമാണത്,
എന്നാലതൊരു പൂവല്ല,
കുത്തിത്തറയ്ക്കുന്ന കാർണേഷനല്ല,
മുല്ലപ്പൂക്കളുടെ കിരാതഗന്ധമല്ല,
അതെന്തോ ആണ്‌,
അതു മണ്ണാണ്‌,
അതു വായു മാത്രവുമല്ല,
തടിയോ ആപ്പിളോ
തൊലിയിൽ
വെളിച്ചത്തിന്റെ മണമോ
പാതയിലെ പൊടിയും
വേരുകളിൽ
പുലർകാലനിഴലിന്റെ പുതുമയുമുള്ള
ജീവിതവൃക്ഷത്തിന്റെ
ഇലയുടെ മണമോ മാത്രമല്ല,
പുഴയുടേയും കല്ലിന്റെയും മണം മാത്രമല്ല,
ഒരു പീച്ചിന്റെ
രഹസ്യം കൂടിയാണ്‌,
ചോരയുടെ
ഇളംചൂടുള്ള മിടിപ്പും
വിശുദ്ധമായ വീടിന്റെയും
ജലപാതത്തിന്റെയും മണവും
മാടപ്രാവിന്റെയും
കുതിരപ്പടയുടേയും സുഗന്ധവും
നിന്റെയുടലിന്റെ ചാന്ദ്രലോകത്തിലുടെ,
നിന്റെ ചർമ്മത്തിന്റെ താരാപഥത്തിലുടെ,
നിന്റെ സ്പർശത്തിന്റെ
പൊന്നിലൂടെ,
ധാന്യത്തിലൂടെ,
അപ്പത്തിലൂടെ,
പിന്നവിടെയും നിന്ന്
നിന്റെ വിഭ്രാന്തവെളിച്ചത്തിന്റെ
രേഖാംശത്തിലൂടെ,
നിന്റെ ഭാജനത്തിന്റെ ചുറ്റളവിലൂടെ,
ചഷകത്തിലൂടെ,
നിന്റെ മുലകളുടെ കണ്ണുകളിലൂടെ,
നിന്റെ വിടർന്ന കണ്ണിമകളിലൂടെ,
നുരയുന്ന ചുണ്ടുകളിലൂടെ
എന്റെ കയ്യുടെ മണവും കൂടിയാണ്‌,
സകലതും ശേഷിപ്പിക്കുന്നു,
എന്റെ കയ്യിൽ ശേഷിപ്പിക്കുന്നു,
മഷിയുടേയും കാടിന്റേയും
ചോരയുടേയും കാണാതെപോയ
കനികളുടേയും മണം,
വിസ്മൃതമായ ഗോളങ്ങളുടെ ഗന്ധം,
എന്റെ സ്വന്തം ഉടൽ
അവിടെ മുങ്ങിത്താഴുന്നു,
നിന്റെ പ്രണയത്തിന്റെ പുതുമയിൽ,
എനിക്കേറ്റവും പ്രിയപ്പെട്ടവളേ,
ഒരരുവിയിലെന്നപോലെ,
ആകാശത്തിന്റെ നിറത്തിനും
മടങ്ങാൻ വൈകിയ കിളികളുടെ
പറക്കലിനുമിടയിലുയരുന്ന
മണിമേടയുടെ ഒച്ചപ്പെടൽ പോലെ,
പ്രിയേ,
ഗന്ധം
നിന്റെ ചർമ്മത്തിന്റെ,
നിന്റെ രാത്രിയിൽ രാത്രിയുടെ,
നിന്റെ നോട്ടത്തിൽ പകലിന്റെ
പദം.
നിന്റെ ഹൃദയത്തിൽ നിന്നു
നിന്റെ സൗരഭ്യമുയരുന്നു,
മണ്ണിൽ നിന്നെന്നപോലെ,
ചെറിമരത്തിന്റെ തുമ്പിൽ
വെളിച്ചമെന്നപോലെ:
നിന്റെ ചർമ്മത്തിൽ
നിന്റെ ഹൃദയസ്പന്ദനത്തെ
ഞാൻ തടഞ്ഞുനിർത്തുന്നു,
നിന്റെയുടലിലൂടെ പിടിച്ചുകയറുന്ന
വെളിച്ചത്തിരയെ,
നിന്റെ സൗരഭ്യത്തിന്റെ
മുങ്ങിത്താണ കനിയെ,
നീ ശ്വസിക്കുന്ന രാത്രിയെ
ഞാൻ മണക്കുന്നു,
നിന്റെ ചുണ്ടുകളിൽ
എന്നെക്കാത്തിരിക്കുന്ന
ചുംബനത്തിലേക്കെത്തും വരെ
നിന്റെ സൗന്ദര്യത്തെപ്പൊതിയുന്ന
രക്തത്തെയും.

നെരൂദ - സ്വസ്ഥതയ്ക്കും സമാധാനത്തിനും ഒരു വാഴ്ത്ത്


അഗാധവിശ്രാന്തി,
നിശ്ചലജലം,
സ്വസ്ഥമായ തെളിഞ്ഞ തണൽ:
ജലപാതങ്ങളുടെ കലാപങ്ങളിൽ നിന്ന്
തടാകങ്ങൾ രൂപപ്പെടുന്ന രീതി,
കാരുണ്യം നിറഞ്ഞ പ്രതിഫലം,
പൂർണ്ണത തികഞ്ഞ പുഷ്പദലം.
മലർന്ന മുഖവുമായി
ഞാൻ കിടക്കുന്നു,
ആകാശമൊഴുകിപ്പോകുന്നതു
കണ്ടുകിടക്കുന്നു.
അതിന്റെ ഘനനീലിമ
വഴുതിയൊഴുകുന്നു.
എവിടെയ്ക്കാണതിന്റെ പോക്ക്,
അതിന്റെ മത്സ്യങ്ങളും
അതിന്റെ തുരുത്തുകളും
അതിന്റെ അഴിമുഖങ്ങളുമായി?
എനിക്കു മേൽ
ആകാശം,
എനിക്കടിയിൽ
വരണ്ടുണങ്ങിയ ഒരു പനിനീർപ്പൂവിന്റെ
മർമ്മരം.
ചെറുതുകൾ
അനങ്ങുന്നു,
പ്രാണികൾ
അക്കങ്ങളെപ്പോലെ
പാറിപ്പോകുന്നു:
ഇതു മണ്ണാണ്‌,
അങ്ങുതാഴെ
വേരുകൾ
പണിയെടുക്കുകയാണ്‌,
ധാതുക്കളും ജലവും
നമ്മുടെ ഉടലുകളിലേ-
ക്കരിച്ചിറങ്ങുകയാണ്‌,
നമുക്കുള്ളിൽ
മുളപൊട്ടുകയാണ്‌.
അന്നേ ദിവസം മരത്തിനടിയിൽ
നിശ്ചേഷ്ടരായി അവിടെക്കിടക്കെ
നമുക്കിതൊന്നുമറിയില്ലായിരുന്നു:
ഇലകൾ പറഞ്ഞുകൂട്ടുകയായിരുന്നുവെന്ന്,
മറ്റു മരങ്ങളുടെ വിശേഷങ്ങൾ,
തങ്ങളുടെ സ്വദേശങ്ങളെക്കുറിച്ചുള്ള കഥകൾ,
കൈമാറുകയായിരുന്നുവെന്ന്.
ചിലർക്കപ്പോഴുമോർമ്മയുണ്ടായിരുന്നു,
തങ്ങളുടെ ചില്ല്ലകൾക്കിടയിലൂടെ
കട്ടിമഞ്ഞു പോലെ
പുള്ളിപ്പുലിയുടെ
പ്രച്ഛന്നരൂപം;
ചിലർക്കോർമ്മവന്നു,
കൊടുങ്കാറ്റുകളടിച്ചുപതപ്പിച്ച
പുതമഞ്ഞ്,
ചണ്ഡവാതത്തിന്റെ ചെങ്കോൽ.
മരങ്ങളുടെ മാത്രമല്ല,
ഒരു നാവിനെയും
നാം തടുക്കരുത്.
എണ്ണമില്ലാത്ത ഈ ഗാനത്തിനിടയിൽ
നിശ്ചേഷ്ടരായി നാമിരിക്കുക.
നാവില്ലാത്തതായി
മണ്ണിലൊന്നുമില്ല:
കണ്ണുകളടയ്ക്കുമ്പോൾ
നമുക്കു കേൾക്കാം,
ഇഴയുന്ന ജാതികളെ,
വളരുന്ന ജീവികളെ,
ഉരയുന്ന കാണാമരത്തെ.
പിന്നെ,
ലോകം, ഭൂമി,
ആകാശക്കടൽ, വായു:
ഒക്കെയും ശബ്ദിക്കുന്നു,
ഇടിമുഴക്കം പോലെ ചിലനേരം,
വിദൂരനദി പോലെ ചിലനേരം.
സ്വസ്ഥതേ, സമാധാനമേ,
ഒരു നിമിഷത്തെ,
അല്ലെങ്കിൽ ഒരു നാളത്തെ വിശ്രമമേ,
നിന്റെയാഴങ്ങളിൽ നിന്നു
ഞങ്ങൾ ധാതുക്കൾ കോരിയെടുക്കും,
നിന്റെ മിണ്ടാത്ത മുഖത്തു നിന്നു
വെളിച്ചത്തിന്റെ സംഗീതം പ്രസരിക്കും.
ഇങ്ങനെയാണു നാം
നമ്മുടെ ചെയ്തികളെ തികവുറ്റതാക്കുക,
ഇങ്ങനെയാണാണും പെണ്ണും
മണ്ണിന്റെ ബോദ്ധ്യങ്ങളെക്കുറിച്ചു പറയുക,
അതിനെക്കുറിച്ചൊന്നുമറിയാതെതന്നെ

2021, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഫെദെറിക്കോ ഗാർസിയ ലോർക്ക - ഒരു കാളപ്പോരുകാരന്റെ മരണം

 1. കുത്തിക്കോർക്കലും മരണവും


ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.*
അതുച്ചതിരിഞ്ഞു കൃത്യം അഞ്ചുമണിയായിരുന്നു.
ഒരു ബാലൻ വെള്ളവിരി കൊണ്ടുവന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തൊട്ടിയിൽ കുമ്മായം തയാറായിരുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ശേഷം മരണമായിരുന്നു, മരണമൊന്നേ,
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.

പഞ്ഞിത്തുണ്ടുകൾ കാറ്റിൽ പറന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തുരുമ്പിൽ ചില്ലും നിക്കലും ചിതറി
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മാടപ്രാവിതാ പുള്ളിപ്പുലിയോടു പൊരുതുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
തുടയിൽ കൊമ്പു കുത്തിക്കയറുന്നു*
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
വിലാപത്തിന്റെ ചെണ്ടകൾ മുഴങ്ങുകയായി
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
പാഷാണമണികളും പുകയും
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മൗനങ്ങളുടെ കൂട്ടങ്ങൾ മൂലകളിൽ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
വിജൃംഭിതനായി കാളക്കൂറ്റനൊന്നേ!
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മഞ്ഞു പോലെ വിയർപ്പു പൊടിഞ്ഞതപ്പോൾ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
കളത്തിൽ അയഡിൻ വിതറിയതപ്പോൾ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിവിൽ മരണം മുട്ടയിട്ടു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അതുച്ചതിരിഞ്ഞു കൃത്യം അഞ്ചുമണിയായിരുന്നു.

ചക്രം പിടിപ്പിച്ച ശവപേടകം അവനു കിടക്കയാവുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
എല്ലുകളും പുല്ലാങ്കുഴലുകളുമവന്റെ കാതിൽ മൂളുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അവന്റെ നെറ്റിയിൽ കാളക്കൂറ്റൻ മുക്കുറയിട്ടു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിയിൽ വേദനയുടെ മഴവിൽ വിരിയുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അകലെ ജീർണ്ണത പ്രത്യക്ഷപ്പെടുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
അടിവയറിന്റെ പച്ചയിൽ ലില്ലിപ്പൂവിന്റെ വെണ്മ
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
മുറിവുകൾ സൂര്യന്മാരെപ്പോലെരിഞ്ഞു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ജനക്കൂട്ടം ജനാലകൾ തകർക്കുന്നു
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഉച്ചതിരിഞ്ഞഞ്ചുമണിക്ക്.
ഹാ, ഉച്ചതിരിഞ്ഞപ്പോഴത്തെ കരാളമായ ആ അഞ്ചുമണിനേരം!
എല്ലാ ഘടികാരങ്ങളിലും അതഞ്ചുമണിയായിരുന്നു!
ഉച്ച തിരിഞ്ഞ നിഴലത്ത് അതഞ്ചുമണിയായിരുന്നു!


2. ചിന്തിയ ചോര

എനിക്കതു കാണേണ്ട!*

ചന്ദ്രനോടു വരാൻ പറയൂ,
പൂഴിയിൽ ഇഗ്നാത്തിയോയുടെ ചോര
എനിക്കു കാണേണ്ട.

എനിക്കതു കാണേണ്ട!

മലർക്കെത്തുറന്ന ചന്ദ്രൻ,
നിശ്ചേഷ്ടമേഘങ്ങൾക്കു കുതിര,*
വിവർണ്ണസ്വപ്നങ്ങളുടെ കാളപ്പോർക്കളം
അഴിവേലിയിൽ വില്ലോമരങ്ങളുമായി.

എനിക്കതു കാണേണ്ട!
എന്റെ ഓർമ്മയെരിയുന്നു.
കുഞ്ഞുവെണ്മകളുമായി വരാൻ
മുല്ലപ്പൂക്കൾക്കാളയക്കൂ!

എനിക്കതു കാണേണ്ട!

പഴയ ലോകത്തു നിന്നൊരു പശു*
ശോകത്തിന്റെ നാവു കൊണ്ട്
പൂഴിയിൽ ചോര ചിന്തിയ
ഒരു മോന്തയിൽ നക്കുന്നു,
പാതി കല്ലും പാതി മരണവുമായ
ഗിസന്തോയിലെ കാളകൾ മുക്കുറയിടുന്നു,*
ഭൂമിയിലലഞ്ഞു മടുത്ത
രണ്ടു നൂറ്റാണ്ടുകൾ പോലെ.
വേണ്ട.
എനിക്കതു കാണേണ്ട!

തന്റെ മരണമെല്ലാം ചുമലിലേറ്റി
ഇഗ്നാത്തിയോ പടവുകൾ കയറുകയായിരുന്നു.
അവൻ തേടിയതുദയമായിരുന്നു,
എന്നാൽ ഉദയം കഴിഞ്ഞിരുന്നു.
അവൻ തേടിയതു തന്റെ ഉറച്ച മുഖമായിരുന്നു,
എന്നാലതു സ്വപ്നത്താൽ വിഹ്വലമായിരുന്നു.
അവൻ തേടിയതു തന്റെ സുന്ദരമായ ഉടലായിരുന്നു,
അവൻ കണ്ടതെന്നാൽ ചോര ഇരച്ചുപൊന്തുന്ന മുറിവായിരുന്നു.
എനിക്കതു കാണേണ്ട!
ഓരോ നിമിഷവും ഊക്കുകുറയുന്ന
ചോരയുടെ കുതിപ്പെനിക്കു കേൾക്കേണ്ട:
ഇരിപ്പിടങ്ങളുടെ നിരകളെ വെളിച്ചപ്പെടുത്തി,
ദാഹം തീരാത്ത ആൾക്കൂട്ടങ്ങളുടെ*
പരുത്തിയിലും തുകലിലും തൂവുന്ന ചോര.
മുന്നോട്ടു വരാനാരാണെന്നോടു വിളിച്ചു പറയുന്നത്?
എനിക്കതു കാണേണ്ട!

കൊമ്പുകളടുത്തുവന്നപ്പോൾ
അവൻ കണ്ണുകളടച്ചില്ല.
എന്നാൽ പേടിച്ചരണ്ട അമ്മമാർ*
തല ഉയർത്തിനോക്കി.
മേച്ചില്പുറങ്ങളിലൂടെ
തെന്നൽ പോലെ മന്ത്രണങ്ങളുയർന്നു,
ആകാശത്തെ കാളക്കൂറ്റന്മാരെ തെളിക്കുമ്പോ:ൾ
വിളറിയ മൂടല്മഞ്ഞൊച്ചയിടുകയായിരുന്നു.

സെവിയേയിലൊരു പ്രഭുവും
അവനു തുല്യനല്ലായിരുന്നു,
അവന്റെ വാളു പോലെ മറ്റൊരു വാളും
ഇത്ര നേരുള്ളൊരു ഹൃദയവുമില്ലായിരുന്നു.
അവന്റെ അത്ഭുതബലം
സിംഹങ്ങളുടെ നദി പോലെയായിരുന്നു,
എടുപ്പിലും നടപ്പിലുമുള്ള മിതത്വം
വെണ്ണക്കൽപ്രതിമ പോലെയായിരുന്നു.
ആന്ദലൂഷ്യൻ റോമിന്റെ പരിവേഷം
അവന്റെ ശിരസ്സിനെ പൊന്നണിയിച്ചിരുന്നു.
അവന്റെ പുഞ്ചിരി
അറിവിന്റെ പൊള്ളുന്ന പനിനീർപ്പൂവായിരുന്നു.
കാളയെ നേർക്കുമ്പോൾ അവനെന്തു മാതിരിയായിരുന്നു!
മലഞ്ചുരങ്ങളിൽ എത്ര നല്ല കയറ്റക്കാരൻ!
കതിരുകളോടെത്രയുദാരൻ!
കുതിമുള്ളുകളോടെത്ര കടുപ്പക്കാരൻ!*
മഞ്ഞുതുള്ളിയോടെത്ര സൗമ്യൻ!
ഉത്സവപ്പറമ്പിലെത്ര സുന്ദരൻ!
ഇരുട്ടിന്റെ ഒടുക്കത്തെ ചാട്ടുളി അയക്കുമ്പോൾ
എത്രയതികായൻ!*

ഇന്നവൻ പക്ഷേ, ഇനിയുണരാത്ത ഉറക്കമുണരുന്നു.
പുല്ലും പായലുമിതാ,
നിപുണമായ വിരലുകൾ കൊണ്ട്
പൂവിതൾ പോലവന്റെ കപാലം തുറക്കുന്നു.
ഇതാ, പാടിക്കൊണ്ടവന്റെ ചോര പുറത്തേക്കു വരുന്നു:
പുല്പരപ്പുകളിലും ചതുപ്പുകളിലും കൂടി പാടിയുമാടിയും,
നിശിതമായ കൊമ്പുകളിലൂടുരസ്സിയിറങ്ങിയും,
മൂടല്മഞ്ഞിൽ നിരാത്മാവായി കാലിടറിയും,
ഇരുണ്ടതും ദുഃഖിതവുമായൊരു നീണ്ട നാവു പോലെ
ഒരായിരം കുളമ്പുകളാൽ ചവിട്ടിമെതിക്കപ്പെട്ടും,
താരാവൃതമായ ഗ്വാഡല്ക്വിവീറിനരികെ*
തളം കെട്ടിയ വേദനയായി.

ഹാ, സ്പെയിനിന്റെ വെള്ളച്ചുമർ!
ഹാ, ദുഃഖത്തിന്റെ കറുത്ത കാളക്കൂറ്റൻ!
ഹാ, ഇഗ്നാത്തിയോയുടെ കട്ടച്ചോര!
ഹാ, അവന്റെ സിരകളിൽ പാടുന്ന രാപ്പാടി!

വേണ്ട,
എനിക്കതു കാണേണ്ട!
ഒരു ചഷകവുമതുൾക്കൊള്ളില്ല,*
ഒരു മീവൽപ്പക്ഷിയും അതു കുടിച്ചുതീർക്കില്ല,
ഒരു ശീതവെളിച്ചവും അതു തണുപ്പിക്കില്ല,
ഒരു ഗാനവും വെള്ളലില്ലികളുടെ പ്രളയവും
ഒരു ചില്ലുമതിനെ വെള്ളി പൂശില്ല.
വേണ്ട,
എനിക്കതു കാണേണ്ട! 


 3. ഉടലിന്റെ സാന്നിദ്ധ്യം


സ്വപ്നങ്ങൾ തേങ്ങുന്ന നെറ്റിത്തടമാണു കല്പലക,
അതിൽ വളഞ്ഞൊഴുകുന്ന ജലമില്ല, ഉറഞ്ഞുപോയ സൈപ്രസ്സില്ല,
കണ്ണീരിന്റെ മരങ്ങളും നാടകളും ഗ്രഹങ്ങളുമായി
കാലത്തെ പേറുന്ന ചുമലാണു കല്പലക.

വെടിത്തുള വീണരിപ്പക്കണ്ണികളായ മെലിഞ്ഞ കൈകളുയർത്തി
കടലിലേക്കു പായുന്ന നരച്ച മഴകൾ ഞാൻ കണ്ടിട്ടുണ്ട്,
ചോരയൊപ്പാതെ കൈകാലുകളയച്ചു കല്ലു കിടക്കുമ്പോൾ
അതിനു പിടി കൊടുക്കാതെ പായുകയായിരുന്നവ.

കല്ലു പിടിച്ചുവയ്ക്കും, വിത്തുകളെ, മേഘങ്ങളെ,
വാനമ്പാടികളുടെ അസ്ഥികൂടങ്ങളെ, മങ്ങൂഴത്തിലെ ചെന്നായ്ക്കളെ;
എന്നാലതു വിട്ടു തരില്ല, ഒരൊച്ചയും ഒരു ചില്ലും ഒരഗ്നിയും,
കാളപ്പോരിന്റെ കളങ്ങളല്ലാതെ, ചുമരില്ലാത്ത കളങ്ങളല്ലാതെ.

ഇന്നിതാ, കുലീനനായ ഇഗ്നാത്തിയോ കല്ലിന്മേൽ കിടക്കുന്നു.
എല്ലാം കഴിഞ്ഞു. എന്താണു നടക്കുന്നത്? അവനെ നോക്കൂ.
മരണമവനെ വിളർത്ത ഗന്ധകനിറം പുതപ്പിക്കുന്നു,
ഇരുണ്ട മിനോട്ടാറിന്റെ തല അവനു വച്ചുകൊടുക്കുന്നു.*

എല്ലാം കഴിഞ്ഞു. മഴയവന്റെ വായ കഴുകുന്നു.
പകച്ചുപോയ പ്രാണൻ ഇടിഞ്ഞുവീണ നെഞ്ചു വിട്ടു പായുന്നു,
മഞ്ഞിന്റെ കണ്ണീരിൽ കുളിച്ച പ്രണയം
മല മേൽ മേയുന്ന കാലികൾക്കിടയിൽ വെയിലു കായുന്നു.

അവരെന്താണു പറയുന്നത്? ഒരു നാറുന്ന മൗനം ഇവിടെ കിടക്കുന്നു.
മാഞ്ഞുപോകുന്നൊരുടലിനു മുന്നിൽ നാം നില്ക്കുന്നു,
ആ കുലീനരൂപം നിറയെ ഒരു കാലത്തു രാപ്പാടികളായിരുന്നു,
ഇന്നതിൽ അടിയറ്റ തുളകൾ നിറയുന്നതു നാം കാണുന്നു.

ശവക്കോടിയുലയ്ക്കുന്നതാരാണ്‌? അയാൾ പറയുന്നതു നേരല്ല!
ആരുമിവിടെ പാടരുത്, മൂലയ്ക്കു നിന്നാരും തേങ്ങരുത്,
ആരും കുതിമുള്ളുകൾ കിലുക്കരുത്, പാമ്പിനെ  വിരട്ടരുത്.
മലർക്കെത്തുറന്ന കണ്ണുകളേ ഇവിടെയെനിക്കു കാണേണ്ടൂ,
ഇനി വിശ്രമമില്ലാത്ത ഈ ഉടൽ അവ കാണട്ടെ.

ഒച്ച മുരത്ത മനുഷ്യരെയേ എനിക്കിവിടെ കാണേണ്ടൂ,
കുതിരകളെ മെരുക്കുന്ന, പുഴകളെ ജയിക്കുന്ന മനുഷ്യരെ,
വായിൽ വെയിലും തീക്കല്ലുമായി പാടുന്ന
അസ്ഥികൂടങ്ങളൊച്ചപ്പെടുത്തുന്ന മനുഷ്യരെ.

എനിക്കവരെ കാണേണ്ടതിവിടെ. ഈ കല്ലിനു മുന്നിൽ.
കടിഞ്ഞാൺ മുറിഞ്ഞ ഈ ഉടലിനു മുന്നിൽ.
മരണം വരിഞ്ഞുകെട്ടിയ ഈ കപ്പിത്താനിൽ നിന്ന്
പുറത്തേക്കു പോകാനൊരു വഴി അവരെന്നെ പഠിപ്പിക്കട്ടെ.

ഒരു പുഴയെപ്പോലെ വിലപിക്കാൻ അവരെന്നെ പഠിപ്പിക്കട്ടെ,
നേർത്ത മഞ്ഞും കൂർത്ത തടങ്ങളുമുള്ള ആ പുഴയിൽ
ഇഗ്നാത്തിയോയുടെ ജഡം ഒലിച്ചുപോകട്ടെ,
കാളകളുടെ ഇരട്ടമുക്കുറ അവന്റെ കാതുകളിലിനി വീഴാതിരിക്കട്ടെ.

പനിയ്ക്കുന്ന കുട്ടി അനക്കമറ്റ കാളയെ കാണുന്ന ചന്ദ്രനിൽ,
കാളപ്പോരിന്റെ വൃത്തവലയത്തിൽ അവൻ പോയിമറയട്ടെ,
മീനുകൾ ഗാനം മറന്ന രാത്രിയിൽ,
പുകയുറഞ്ഞ വെളുത്ത പൊന്തക്കാട്ടിൽ അവനെ കാണാതെയാകട്ടെ.

തൂവാലകൾ കൊണ്ടാരുമവന്റെ മുഖം മൂടേണ്ട;
താൻ പേറുന്ന മരണത്തെ അല്ലാതെ തന്നെയവൻ സഹിച്ചോളും.
ഇനി പോകൂ, ഇഗ്നാത്തിയോ. പൊള്ളുന്ന മുക്കുറയിടൽ മറന്നേക്കൂ.
ഉറങ്ങൂ, പറക്കൂ, വിശ്രമിക്കൂ: കടലിനുമില്ലേ മരണം!


4.ആത്മാവിന്റെ അഭാവം


നീയാരെന്നു കാളകൾക്കറിയില്ല, അത്തിമരത്തിനറിയില്ല,
കുതിരകൾക്കറിയില്ല, നിന്റെ വീട്ടിലെ ഉറുമ്പുകൾക്കുമറിയില്ല.
കുട്ടിക്കു നിന്നെ അറിയില്ല, അപരാഹ്നത്തിനുമറിയില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

നീ കിടക്കുന്ന കല്പലകയ്ക്കു നിന്നെയറിയില്ല,
നീ ദ്രവിക്കുന്ന കരിമ്പട്ടിനു നിന്നെയറിയില്ല.
നിന്റെ മൂകസ്മൃതിയ്ക്കു നിന്നെയറിയില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

ശരല്ക്കാലം പിന്നെയും വരും, വെളുത്ത ഒച്ചുകളുമായി,
മഞ്ഞു വീണ മുന്തിരിപ്പഴങ്ങളും കൂമ്പാരം കൂടിയ കുന്നുകളുമായി.
എന്നാലൊരാളും നിന്റെ കണ്ണുകളിലേക്കു നോക്കില്ല,
-എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ.

എന്നെന്നേക്കുമായി നീ മരിച്ചുവല്ലോ,
ഈ ഭൂമിയിൽ മരിച്ചവരെല്ലാവരെയും പോലെ,
കൊന്നുകൂട്ടിയ നായ്ക്കളുടെ ശവങ്ങൾ പോലെ
മറവിയിൽ തള്ളപ്പെട്ടവരെല്ലാവരെയും പോലെ.

ആർക്കും നിന്നെ അറിയില്ല. എന്നാൽ ഞാൻ നിന്നെക്കുറിച്ചു പാടുന്നു,
നിന്റെ മുഖത്തെ, നിന്റെ സൗന്ദര്യത്തെക്കുറിച്ചു വരുംകാലത്തിനായി ഞാൻ പാടുന്നു.
നിന്റെ അറിവിന്റെ കുലീനമായ പക്വതയെക്കുറിച്ച്.
നിന്റെ മരണദാഹത്തെക്കുറിച്ച്, ചുണ്ടിലതിന്റെ ചുവയെക്കുറിച്ച്.
നിന്റെ സാഹസികാനന്ദങ്ങൾക്കുള്ളിൽ നിഹിതമായ വിഷാദത്തെക്കുറിച്ച്.

ഇങ്ങനെയൊരാന്ദലൂഷ്യക്കാരൻ ഇനിയെന്നു പിറക്കാൻ,
ഇത്രയും നേരുള്ളവൻ, ഇത്രയും സാഹസികൻ.
തേങ്ങുന്ന വാക്കുകളിൽ അവനെ ഞാൻ പ്രകീർത്തിക്കുന്നു,
ഒലീവുമരങ്ങളിൽ ഒരു തെന്നലിന്റെ വിഷാദം ഞാനോർക്കുന്നു. 

 ലോർക്കയുടെ മാസ്റ്റർപീസായി കരുതപ്പെടുന്ന ഈ വിലാപഗീതം അദ്ദേഹത്തിന്റെ അടുത്ത സ്നേഹിതനും പ്രശസ്തനായ കാളപ്പോരുകാരനുമായ ഇഗ്നാത്തിയോ സാഞ്ചെസ് മെഹിയാസിന്റെ ദാരുണമായ മരണമാണ്‌ പ്രതിപാദിക്കുന്നത്. സംഗീതത്തിലും സാഹിത്യത്തിലും തല്പരനായ ഇഗ്നാത്തിയോ കവിത എഴുതുകയും ചെയ്തിരുന്നു. 1927ൽ കാളപ്പോരിൽ നിന്നു വിരമിച്ചുവെങ്കിലും പരിക്കേറ്റ ഒരു സ്നേഹിതന്റെ പകരക്കാരനായി 1934ൽ അദ്ദേഹം കളത്തിലേക്കു തിരിച്ചുവന്നു. ആഗസ്റ്റ് 11ന്‌ മാഡ്രിഡിനു തെക്കുള്ള മാൻസനാറെസ് എന്ന കൊച്ചു പട്ടണത്തിൽ നടന്ന ആ കാളപ്പോരിൽ വച്ച് തുടയിൽ കാളയുടെ കുത്തേറ്റു വീണ അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ് മരിച്ചു. കാളപ്പോരു കാണാൻ ലോർക്ക ഉണ്ടായിരുന്നില്ല; അദ്ദേഹം എത്തിയപ്പോഴേക്കും ഇഗ്നാത്തിയോ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു. ആ മരണം ലോർക്കയെ എത്രയാഴത്തിൽ സ്പർശിച്ചുവെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹം ഒരു സ്നേഹിതനോടു പറഞ്ഞു: “എന്റെ മരണം പോലെ തന്നെയാണത്, എന്റെ മരണത്തിനുള്ള ഒരു പരിശീലനം. എന്റെ മനസ്സിലിപ്പോൾ വല്ലത്തൊരു പ്രശാന്തത അനുഭവപ്പെടുന്നു...ചില നിമിഷങ്ങളിൽ മരിച്ച ഇഗ്നാത്തിയോയെ കണ്ണിനു മുന്നിലെന്നപോലെ ഞാൻ കാണാറുണ്ട്; ദ്രവിച്ച, പുഴുക്കൾ കാർന്നുതിന്ന അവന്റെ ഉടൽ എന്റെ ഭാവനയിൽ തെളിഞ്ഞുവരുന്നു; ഒരു നിശ്ശബ്ദത മാത്രമേ പിന്നെ ഞാൻ കാണുന്നുള്ളു; ആ നിശ്ശബ്ദത ശൂന്യതയുമല്ല, ഒരു നിഗൂഢതയാണ്‌.“ 


1. കുത്തിക്കോർക്കലും മരണവും

കവിതയുടെ ഈ ഒന്നാം ഭാഗം ഒരു ദിവ്യബലി പോലെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ”ഉച്ച തിരിഞ്ഞഞ്ചു മണിയ്ക്ക്“ എന്ന അനന്തമായി ആവർത്തിക്കുന്ന പല്ലവി കുർബാന നടക്കുന്ന നേരത്തെ പള്ളിമണികൾ പോലെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കവിതയിൽ ‘ഉച്ച തിരിഞ്ഞഞ്ചു മണി’ ഇഗ്നാത്തിയോയുടെ മരണസമയമാണെങ്കിലും ചില ദിവസങ്ങൾക്കു ശേഷം നടന്ന വിലാപയാത്ര തുടങ്ങിയ സമയമാണത്; ഒരു പത്രത്തിൽ വന്ന റിപ്പോർട്ടിന്റെ തലക്കെട്ട് ലോർക്ക അതേപോലെ ഉപയോഗിക്കുകയായിരുന്നു. 
* കാളപ്പോരു നടക്കുന്ന കളം രോഗാണുവിമുക്തമാക്കാൻ കുമ്മായം ഉപയോഗിച്ചിരുന്നു
* കുതിരകളുടെയോ കാളയുടെയോ ചെവികളിൽ തിരുകുന്ന പഞ്ഞിത്തുണ്ടുകൾ
* പ്രാവും പുലിയും ഇഗ്നാത്തിയോയിൽത്തന്നെയുള്ള വിരുദ്ധഭാവങ്ങളാവാം, അല്ലെങ്കിൽ കാളയും കാളപ്പോരുകാരനുമാവാം
* ലില്ലിപ്പൂവിന്റെ ആകൃതിയിൽ മുറിവുണ്ടാക്കിക്കൊണ്ട് കാളയുടെ കൊമ്പ് ഇഗ്നാത്തിയോയുടെ വലതുതുടയിൽ തറച്ചുകേറി. പന്നിയുടെ തേറ്റ അരയിൽ തറച്ചുകേറി മരിച്ച അഡോണിസിന്റെ സൂചനയും ഇവിടെയുണ്ട്.

2. ചിന്തിയ ചോര

*തന്റെ സ്നേഹിതൻ കിടന്നു മരിക്കുന്ന ആശുപത്രിയിലേക്കു ചെല്ലാൻ ലോർക്ക കൂട്ടാക്കിയില്ല. ”എനിക്കതു കാണേണ്ട!“ എന്നാൽ അദ്ദേഹം ഫോൺ വഴി ഓരോ മണിക്കൂറും വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. 
* നീങ്ങുന്ന മേഘങ്ങൾക്കിടയിലെ ചന്ദ്രന്‌ കുതിച്ചോടുന്ന കുതിരയുടെ പ്രതീതി
*വിധിയുടെ ദേവതകൾ
* പഴയ ലോകം -അമേരിക്ക കണ്ടുപിടിക്കുന്നതിനു മുമ്പ് യൂറോപ്യന്മാർക്കറിവുണ്ടായിരുന്ന ഭൂഭാഗം (ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്)
* ഗ്വിസാന്തോയിലെ കാളകൾ സ്പെയിനിലെ ആവിലയിലുള്ള ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ കരിങ്കൽ പ്രതിമകളാണ്‌. 
* ആർത്തു വിളിക്കുന്ന കാണികൾ ക്രിസ്തുവിന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടിയവരെ ഓർമ്മിപ്പിക്കുന്നു
* കുതിരസവാരിക്കാർ ധരിക്കുന്ന മുള്ളുള്ള ഷൂസ്
* കാളയുടെ കഴുത്തിൽ കുത്തിയിറക്കുന്ന നിറമുള്ള നാടകൾ കെട്ടിയ ചാട്ടുളി
* ഗ്വാഡല്ക്വിവിർ നദീമുഖത്തുള്ള ചതുപ്പുകളിലാണ്‌ ഏറ്റവും നല്ല പോരുകാളകൾ വളരുന്നത്
* കുരിശിലേറ്റിയ ക്രിസ്തുവിന്റെ മുൾക്കിരീടം എടുത്തു മാറ്റിയതും അദ്ദേഹത്തിന്റെ ചോര കുടിച്ചുതീർത്തതും മീവൽപ്പക്ഷികളായിരുന്നു

4.ഉടലിന്റെ സാന്നിദ്ധ്യം

കാളപ്പോരിനൊടുവിൽ കാളയുടെ ശവം കളത്തിൽ നിന്നു കെട്ടിവലിച്ചുകൊണ്ടു പോവുകയാണ്‌; കാളപ്പോരുകാരൻ കാണികളുടെ ജയാരവങ്ങളും പാരിതോഷികങ്ങളും സ്വീകരിച്ചുകൊണ്ട് കളത്തിനു വലം വയ്ക്കുന്നു. എന്നാൽ ഇവിടെ ശവമുറിയിലെ കല്പലക മേൽ അയാൾ നിശ്ചേഷ്ടനായി കിടക്കുകയാണ്‌. 
*മിനോട്ടാർ ഗ്രീക്കു പുരാണത്തിലെ പാതി കാളയും പാതി മനുഷ്യനുമായ ജീവി

5.ആത്മാവിന്റെ അഭാവം

കവിതയുടെ അവസാനഖണ്ഡത്തിൽ കാളപ്പോരുകാരൻ (കവി, മനുഷ്യൻ) തന്റെ ഭാഗധേയമായ പൂർണ്ണവിസ്മൃതിയെ അഭിമുഖീകരിക്കുന്നു. 

2021, സെപ്റ്റംബർ 5, ഞായറാഴ്‌ച

നെരൂദ - ചിലിയൻ വനം

 

അഗ്നിപർവ്വതങ്ങൾക്കു ചുവടെ, മഞ്ഞണിഞ്ഞ മലകൾക്കരികെ, കൂറ്റൻ തടാകങ്ങൾക്കിടയിൽ മണം പാറ്റുന്ന, മൗനം പേറുന്ന, കെട്ടുപിണഞ്ഞ ചിലിയൻ വനം...അട്ടിയിട്ട കരിയിലകളിൽ എന്റെ കാലടികൾ പൂണ്ടുപോകുന്നു, ഒരു ചുള്ളിക്കമ്പൊടിയുന്നു, കൂറ്റൻ റൗളി മരങ്ങൾ കുറ്റിരോമങ്ങൾ പോലെ ചില്ലകളുമായി എഴുന്നുനില്ക്കുന്നു, കാടിന്റെ കുളിരിൽ നിന്നൊരു കിളി പുറപ്പെടുന്നു, ചിറകടിക്കുന്നു, വെയിലു വീഴാത്ത ചില്ലകളിൽ സ്വസ്ഥമാകുന്നു. പിന്നെ താനിരിക്കുന്ന ഒളിയിടത്തിൽ നിന്ന് ഒരു പുല്ലാങ്കുഴലു പോലെ അതു പാടുന്നു...ലോറൽ മരത്തിന്റെ കിരാതഗന്ധം, ബോൾഡോച്ചെടിയുടെ ഇരുണ്ട ഗന്ധം എന്റെ നാസകളിലൂടെക്കടന്ന് എന്റെ സത്തയാകെ നിറയുന്നു. സൈപ്രസ് മരങ്ങൾ എന്റെ വഴി മുടക്കി നില്ക്കുന്നു...ഇതൊരു ലംബലോകമാണ്‌: കിളികളുടെ ഒരു രാഷ്ട്രം, ഇലകളുടെ ഒരു പുഷ്കലത...എന്റെ കാലൊരു കല്ലിൽ തടയുന്നു, കല്ലുയർത്തിനോക്കുമ്പോൾ ചെമ്പൻരോമങ്ങൾ കൊണ്ടാകെമൂടിയ കൂറ്റനൊരു ചിലന്തി എന്നെ തുറിച്ചുനോക്കുന്നു, നിശ്ചേഷ്ടനായി, ഒരു ഞണ്ടിനെപ്പോലെ ഭീമാകാരനായി. ഒരു പൊൻവണ്ട് എനിക്കു നേരേ അതിന്റെ ദുർഗന്ധശ്വാസം ഊതിവിടുന്നു, പിന്നെ ഒരു മിന്നൽ പോലെ ആ മഴവില്ലു മാഞ്ഞുപോകുന്നു...പിന്നെയും നടക്കുമ്പോൾ എന്നെക്കാൾ കിളരം കൂടിയ പന്നൽച്ചെടികളുടെ കാട്ടിനുള്ളിൽ ഞാൻ അകപ്പെടുന്നു. അവയുടെ തണുത്ത പച്ചക്കണ്ണുകൾ അറുപതു മണ്ണീർത്തുള്ളികൾ എന്റെ മുഖത്തു തളിയ്ക്കുന്നു, പിന്നെ എനിക്കു പിന്നിൽ ഏറെനേരം ആ വിശറികളുടെ വിറയൊടുങ്ങുന്നില്ല...ദ്രവിച്ചുതുടങ്ങിയ ഒരു മരത്തടി: എന്തൊരു നിധിയാണത്!...കറുപ്പും നീലയുമായ കൂണുകൾ അതിനു കാതുകൾ നല്കുന്നു, ചുവന്ന പരാദസസ്യങ്ങൾ മാണിക്യക്കല്ലുകൾ കൊണ്ട് അതിനെ പൊതിയുന്നു, ആ ദ്രവിച്ച തടിയിൽ നിന്ന് പെട്ടെന്നൊരു പാമ്പു പുറത്തു ചാടുന്നു, ഒരു ദ്രുതശ്വാസം പോലെ, ആ മരിച്ച മരത്തിന്റെ ആത്മാവ് ഊർന്നുപോവുകയാണെന്നപോലെ...പിന്നെയും പോകുമ്പോൾ മരങ്ങൾ ഒറ്റയൊറ്റയായി നില്ക്കുന്നു, ആ നിഗൂഢവനത്തിന്റെ പരവതാനിക്കു മേലവ ഉയർന്നുനില്ക്കുന്നു; ഓരോ മരത്തിന്റെയും ഇലച്ചാർത്ത് ഓരോ തരം: നീണ്ടുമെലിഞ്ഞ്, കൊമ്പുകൾ പോലെ, കുന്തമുനകൾ പോലെ, എണ്ണമറ്റ രീതികളിൽ നുറുക്കുന്ന ഒരു കത്രിക അവയ്ക്കു മേല്ക്കൂടി കടന്നുപോയപോലെ. ഒരു കൊല്ലി; അതിനടിയിൽ കരിങ്കല്ലിനും ചന്ദ്രകാന്തക്കല്ലിനും മേൽ വഴുതുന്ന തെളിവെള്ളം...ഒരു പൂമ്പാറ്റ പറന്നുപോകുന്നു, ഒരു നാരങ്ങയുടെ തെളിച്ചത്തോടെ, ജലത്തിനും വെയിലിനുമിടയിലൊരു നൃത്തമായി...അരികെത്തന്നെ എണ്ണമറ്റ കാൽസിയോലറിയകൾ മഞ്ഞിച്ച കുഞ്ഞൻതലകളാട്ടി എന്നെ സ്വാഗതം ചെയ്യുന്നു. അങ്ങു മുകളിൽ ചുവന്ന മണിപ്പൂവുകൾ ആ മാന്ത്രികവനത്തിന്റെ സിരകളിൽ നിന്നിറ്റുന്ന തുള്ളികളായി തൂങ്ങിക്കിടക്കുന്നു...ആ നിശ്ശബ്ദതയിലൂടൊരു മിന്നായം പോലെ, ഇലകളിലൂടൊരു വിറ പകർന്ന്, ഒരു കുറുനരി പാഞ്ഞുപോകുന്നു...എന്നാല്ക്കൂടി നിശ്ശബ്ദതയാണ്‌ സസ്യലോകത്തിന്റെ നിയമം...പേടിച്ചരണ്ട ഏതോ ജന്തുവിന്റെ കാതില്പെടാനില്ലാത്ത രോദനം അകലെ...കണ്ണില്പെടാത്തൊരു കിളിയുടെ ചെവി തുളയ്ക്കുന്ന മൗനഭഞ്ജനം...സസ്യജാലത്തിന്റെ മന്ദ്രമർമ്മരത്തിനൊടുവിൽ ഭൂമിയുടെ സംഗീതമാകെയിളക്കിവിട്ടുകൊണ്ട് ഒരു കൊടുങ്കാറ്റു വീശുന്നു...

ചിലിയൻ വനത്തിൽ പോയിട്ടില്ലാത്ത ഒരാൾ ഈ ഗ്രഹത്തെ അറിഞ്ഞിട്ടുമില്ല.

ആ ഭൂദൃശ്യത്തിൽ നിന്ന്, ആ ചെളിയിൽ നിന്ന്, ആ മൗനത്തിൽ നിന്നാണ്‌ ഈ ലോകത്തു പാടിനടക്കാനായി ഞാനിറങ്ങിവന്നത്.

ദനീൽ ഖാർമ്‌സ്

 ദനീൽ ഖാർമ്‌സ് Daniil Kharms (1905-1942)

----------------------------------------------------

റഷ്യൻ അവാങ്ങ്-ഗാർഡിൽ പെട്ട ദനീൽ ഖാർമ്‌സിൻ്റെ ജീവിതമാർഗ്ഗം ബാലസാഹിത്യമായിരുന്നു. എന്നാൽ 1937ൽ ഒരു ബാലമാസികയിൽ വന്ന ‘ഒരിക്കലൊരാൾ വീട്ടിൽ നിന്നിറങ്ങി...’ എന്ന കവിതയ്ക്കു ശേഷം ഒരു കൊല്ലത്തേക്ക് അദ്ദേഹത്തിനു യാതൊന്നും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. സ്റ്റാലിൻ ഭരണകാലത്തെ ശുദ്ധീകരണത്തെക്കുറിച്ചുള്ള ഒരു അന്യാപദേശമായി അധികാരികൾ അതു കണ്ടതാണ്‌ കാരണം. പട്ടിണിയിലായിരുന്നെങ്കിലും അദ്ദേഹം കവിതകളും വിചിത്രകഥകളുമെഴുതി തന്റെ മേശവലിപ്പുകൾ നിറച്ചു. 1941 ആഗസ്റ്റിൽ നാസി ഉപരോധത്തിനു തൊട്ടുമുമ്പ് അദ്ദേഹം അറസ്റ്റിലായി; പരാജയമനോഭാവം വളർത്തുന്ന കൃതികളെഴുതി എന്നതായിരുന്നു ആരോപണം. വിചാരണയ്ക്കിടെ ഖാർമ്‌സിനെ ബുദ്ധിസ്ഥിരതയില്ലാത്തവനായി പ്രഖ്യാപിക്കുകയും ഒരു പട്ടാളജയിലിൽ തടവിലാക്കുകയും ചെയ്തു. 1942 ഫെബ്രുവരിയിൽ ലെനിൻ ഗ്രാഡിൽ ക്ഷാമം രൂക്ഷമായ സമയത്ത് അദ്ദേഹം ജയിലിൽ പട്ടിണി കിടന്നു മരിച്ചു. 


ഒരു യക്ഷിക്കഥ
-------------------


ഒരിക്കൽ ഒരിടത്ത് സെമ്യോനോവ് എന്നുപേരുള്ള ഒരാളുണ്ടായിരുന്നു.
ഒരു ദിവസം നടക്കാൻ പോയപ്പോൾ സെമ്യോനോവിന്‌ തന്റെ തൂവാല നഷ്ടമായി.
ഒരു തൂവാല നോക്കിപ്പോയ സെമ്യോനോവിന്‌ തന്റെ തൊപ്പിയും നഷ്ടമായി.
തൊപ്പി നോക്കി നടക്കുമ്പോൾ അയാൾക്ക് ജാക്കറ്റ് നഷ്ടമായി.
അയാൾ ജാക്കറ്റ് നോക്കി നടക്കവേ ചെരുപ്പുകൾ നഷ്ടപ്പെട്ടു.
-അതെ- സെമ്യോനോവ് പറഞ്ഞു- ഇതൊരു നഷ്ടമാണ്‌- ഞാൻ വീട്ടിലേക്കു പോകുന്നു.
സെമ്യോനോവ് വീട്ടിലേക്കു നടക്കാൻ തുടങ്ങി-അയാൾക്കു വഴി തെറ്റി.
-ഇല്ല- സെമ്യോനോവ് പറഞ്ഞു- ഞാൻ ഇരിക്കാൻ പോവുകയാണ്‌. എന്നിട്ടയാൾ ഇരുന്നു.
അയാൾ ഒരു പാറക്കല്ലിന്മേലിരുന്നു, എന്നിട്ടയാൾ ഉറക്കവുമായി.
(1933)


നീല നോട്ടുബുക്ക് നം.10
--------------------------


ഒരിക്കൽ ഒരിടത്ത് കണ്ണും ചെവിയുമില്ലാത്ത ഒരു ചെമ്പൻമുടിക്കാരനുണ്ടായിരുന്നു. അയാൾക്കു മുടിയും ഇല്ലായിരുന്നു; അതിനാൽ ചെമ്പൻമുടിക്കാരൻ എന്നു പറഞ്ഞത് ആലങ്കാരികമായിട്ടാണ്‌.
അയാൾക്കു സംസാരിക്കാൻ പറ്റിയിരുന്നില്ല; അതിനു വായ വേണ്ടേ? മൂക്കും അയാൾക്കില്ലായിരുന്നു.
കൈകാലുകൾ പോലും അയാൾക്കില്ലായിരുന്നു. അയാൾക്കാമാശയമില്ലായിരുന്നു, മുതുകില്ലായിരുന്നു, നട്ടെല്ലില്ലായിരുന്നു, കുടലുകളുമില്ലായിരുന്നു. അയാൾക്കു യാതൊന്നുമില്ല്ലായിരുന്നു! അതിനാൽ ആരെക്കുറിച്ചാണു നാം ഈ സംസാരിക്കുന്നതെന്ന് എങ്ങനെയറിയാൻ?
അയാളെക്കുറിച്ച് ഇനിയൊന്നും മിണ്ടാതിരിക്കുന്നതു തന്നെയാണ്‌ നല്ലത്.
(1937)


താഴേക്കു വീഴുന്ന കിഴവികൾ
-----------------------------------


ജിജ്ഞാസയുടെ കൂടുതൽ കാരണം ഒരു കിഴവി ജനാലയിൽ നിന്നു താഴേക്കു വീണ്‌, തറയിലിടിച്ച് കഷണങ്ങളായി.
തറയിൽ വീണു കഷണങ്ങളായതാരാണെന്നു നോക്കാൻ മറ്റൊരു ജനാലയിൽ നിന്നു പുറത്തേക്കു തലയിട്ടു നോക്കിയ മറ്റൊരു കിഴവി, അവരും താഴെവീണ്‌, തറയിലിടിച്ച്, കഷണങ്ങളായി.
പിന്നെ മൂന്നാമതൊരു കിഴവി ജനാലയിലൂടെ താഴേക്കു വീണു, തുടർന്ന് നാലാമതൊന്ന്, അഞ്ചാമതൊന്ന്.
ആറാമത്തെ  കിഴവിയും വീണപ്പോൾ ഇനി കണ്ടുനിന്നതു മതിയായി എന്നെനിക്കു തോന്നുകയും ഞാൻ മാൾട്സേവ് മാർക്കറ്റിലേക്കു പോവുകയും ചെയ്തു; ഒരു കണ്ണുപൊട്ടന്‌ അവിടെ ഒരു ഷാളു കൊടുത്തതായി ഞാൻ കേട്ടിരുന്നു.
(1937)


ഒരിക്കലൊരാൾ വീട്ടിൽ നിന്നിറങ്ങി...
---------------------------------------


ഒരിക്കലൊരാൾ വീട്ടിൽ നിന്നിറങ്ങി,
കയ്യിലൊരൂന്നുവടിയും ഒരു ചാക്കുമായി,
അയാൾ നടന്നുപോയി,
അയാൾ നടന്നുപോയി,
അയാൾ തിരിഞ്ഞുനോക്കിയതേയില്ല.

കണ്ണു ചെല്ലുന്നിടത്തോളം അയാൾ നടന്നു:
മുന്നിലുള്ളതെന്താണെന്നയാൾ കണ്ടു,
അയാളൊന്നും കുടിച്ചില്ല,
അയാളുറങ്ങിയില്ല,
ഉറങ്ങുകയോ കുടിക്കുകയോ തിന്നുകയോ ചെയ്തില്ല.

പിന്നൊരിക്കലൊരു പ്രഭാതത്തിൽ
ഒരിരുണ്ട വനത്തിലേക്കയാൾ കടന്നു,
അന്നേ ദിവസം,
അന്നേ ദിവസം,
അയാളെ എന്നെന്നേക്കുമായി കാണാതാവുകയും ചെയ്തു.

എവിടെയെങ്കിലും വച്ച് സംഗതിവശാൽ
നിങ്ങളയാളെ കാണുകയാണെങ്കിൽ,
അമാന്തം വിചാരിക്കരുതേ,
അമാന്തം വിചാരിക്കരുതേം
അമാന്തം വിചാരിക്കാതെ ഞങ്ങളെ അറിയിക്കണേ.
(1937)


ഒരു ഗീതകം
----------------




അതിവിചിത്രമായ ഒരു സംഗതി ഇന്നെനിക്കു പറ്റി: 7 ആണോ 8 ആണോ ആദ്യം വരുന്നതെന്ന് പെട്ടെന്നു ഞാൻ മറന്നുപോയി.
ഇക്കാര്യത്തിൽ എന്താണവരുടെ അഭിപ്രായമെന്ന് ഞാൻ അയല്ക്കാരോടു പോയി ചോദിച്ചു.
അക്കങ്ങളുടെ ക്രമം പെട്ടെന്നു തങ്ങളും മറന്നുപോയതായി കണ്ടപ്പോൾ അവർക്കും എനിക്കും വല്ലാത്ത വിസ്മയമായി. 1,2,3,4,5,6 വരെ അവർക്കോർമ്മ വരുന്നുണ്ട്; എന്നാൽ തുടർന്നു വരുന്നത് ഏതാണെന്ന് അവർക്കോർമ്മ കിട്ടുന്നില്ല.
ഈ വിഷമാവസ്ഥയ്ക്കൊരു പരിഹാരം കാണാനായി ഞങ്ങൾ എല്ലാവരും കൂടി സ്നമെൻസ്ക്കായ തെരുവിനും ബസ്സെയ്നായ തെരുവിനുമിടയിലുള്ള മൂലയിലെ പലചരക്കുകടയിലെ കാഷ്യറെ ചെന്നുകണ്ടു. കാഷ്യർ ഞങ്ങളെ നോക്കി വിഷാദത്തോടെ ഒന്നു പുഞ്ചിരിച്ചു, വായ്ക്കുള്ളിൽ നിന്ന് ചെറിയൊരു ചുറ്റിക എടുത്തുമാറ്റി, മൂക്ക് മുന്നിലേക്കും പിന്നിലേക്കും ചെറുതായൊന്നു ചലിപ്പിച്ചു; എന്നിട്ട് ആ സ്ത്രീ ഇങ്ങനെ പറഞ്ഞു:
എന്റെ അഭിപ്രായത്തിൽ ഒരേഴ് ഒരെട്ടിനു ശേഷമാണു വരിക, ഒരേഴിനു ശേഷം ഒരെട്ടാണു വരുന്നത് എന്നുണ്ടെങ്കിൽ.
ഞങ്ങൾ കാഷ്യർക്കു നന്ദി പറഞ്ഞിട്ട് സന്തോഷത്തോടെ കടയിൽ നിന്നു പുറത്തേക്കോടി. പക്ഷേ പുറത്തുവന്ന്, കാഷ്യറുടെ വാക്കുകളെക്കുറിച്ച് കാര്യമായിട്ടൊന്നു ചിന്തിച്ചുനോക്കിയപ്പോൾ ഞങ്ങളെ പിന്നെയും വിഷാദം ബാധിച്ചു; കാരണം അവരുടെ വാക്കുകൾ നിരർത്ഥകമായിരുന്നു.
ഞങ്ങളിനി എന്തു ചെയ്യണമെന്നാണ്‌? ഞങ്ങൾ പാർക്കിൽ ചെന്ന് മരങ്ങളുടെ എണ്ണമെടുക്കാൻ തുടങ്ങി. പക്ഷേ ആറു വരെ എണ്ണി നിർത്തിയിട്ട് ഞങ്ങൾ തർക്കിക്കാൻ തുടങ്ങി. ചിലരുടെ അഭിപ്രായത്തിൽ ഇനി വരേണ്ടത് ഒരു 7 ആണ്‌, എന്നാൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ അത് 8 ആയിരുന്നു.
ഞങ്ങളിങ്ങനെ അന്തമില്ലാതെ തർക്കിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌, ഭാഗ്യത്തിന്‌ ഒരു കുട്ടി ഒരു ബെഞ്ചിൽ നിന്നു താഴെ വീണ്‌ താടിയെല്ലു രണ്ടും പൊട്ടിക്കുന്നത്. തർക്കത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഞങ്ങൾക്കതു നിമിത്തമായി.
പിന്നെ ഞങ്ങളെല്ലാം അവരവരുടെ വീടുകളിലേക്കു പോയി.

(1935 നവംബർ 12)


ഒരു പാറക്കല്ലെറിഞ്ഞു ചന്ദ്രനിൽ കൊള്ളിക്കാമോ?

------------------------------------------------------------------------

രാത്രിക്കു നല്ല ഇരുട്ടായിരുന്നു. നക്ഷത്രങ്ങൾ പ്രകാശിച്ചിരുന്നു എന്നതു സത്യം തന്നെ; എന്നാൽ അവയുടെ വെളിച്ചം കൊണ്ടു വലിയ കാര്യമുണ്ടായില്ല. അതിന്റെ വെട്ടത്തിൽ ഒന്നും നന്നായി കാണാൻ പറ്റിയിരുന്നില്ല. ഇതാ, ഇവിടെത്തന്നെ ഒരു മരമുണ്ടായിരുന്നുവെന്നു വരാം, അല്ലെങ്കിൽ ഒരു സിംഹം, അല്ലെങ്കിൽ ഒരാന, അതുമല്ലെങ്കിൽ ഒന്നുമില്ലെന്നും വരാം. എന്നാലപ്പോൾ ചന്ദ്രനുദിക്കുകയും എല്ലായിടത്തും വെളിച്ചമുണ്ടാവുകയും ചെയ്തു. അപ്പോൾ ഒരു മലഞ്ചരിവ് കാഴ്ചയിലേക്കു വന്നു; മലഞ്ചരിവിൽ ഒരു ഗുഹയും ഇടത്തായി ഒരു പാടവും വലത്തൊരു നദിയും നദിക്കപ്പുറം കാടും കാണാറായി.


ഗുഹയിൽ നിന്ന് രണ്ടാൾക്കുരങ്ങുകൾ നാലുകാലിൽ പുറത്തേക്കു വന്നു. അവ എഴുന്നേറ്റ് പിൻകാലുകളിൽ നിന്നിട്ട് നീണ്ട കൈകളുമാട്ടി വേയ്ക്കുന്നപോലെ നടക്കാൻ തുടങ്ങി.



ഒഴിവുദിവസം
--------------

ഒരു കെട്ടിടത്തിന്റെ മേല്ക്കൂരയിലിരുന്ന് രണ്ടു ഡ്രാഫ്റ്റ്സ്മാന്മാർ ചോളപ്പൊരി കഴിക്കുകയായിരുന്നു.

അവരിലൊരാൾ പെട്ടെന്ന് ഒരാർപ്പുവിളിയോടെ പോക്കറ്റിൽ നിന്ന് ഒരു നീണ്ട തൂവാല പുറത്തെടുത്തു. ഉഗ്രനൊരൈഡിയ- താൻ ഒരിരുപതു കോപ്പക്കിന്റെ നാണയം തൂവാലയുടെ ഒരറ്റത്തു കെട്ടിയിട്ട് അത് തെരുവിലേക്കെറിയാൻ പോവുകയാണ്‌. എന്താണു സംഭവിക്കുന്നതെന്നു കാണാമല്ലോ.

രണ്ടാമത്തെ ഡ്രാഫ്റ്റ്സ്മാൻ ആ ഐഡിയയിൽ കയറിപ്പിടിച്ചു. അയാൾ തന്റെ ചോളപ്പൊരി തീർത്തിട്ട് മൂക്കൊന്നു ചീറ്റുകയും വിരൽ നക്കുകയും ചെയ്തിട്ട് ആദ്യത്തെ ഡ്രാഫ്റ്റ്സ്മാന്റെ പ്രവൃത്തി കാണാൻ തയാറായി ഇരുന്നു.

അപ്പോഴല്ലേ, തൂവാലയും ഇരുപതു കോപ്പക്കിന്റെ നാണയവും വച്ചുള്ള ആ പരീക്ഷണത്തിന്‌ പ്രതീക്ഷിക്കാത്ത ഒരു തടസ്സമുണ്ടാവുന്നു! അവർ ഇരുവരുമിരുന്ന ആ ആ മേല്ക്കൂരയിൽ അവരുടെ ശ്രദ്ധയാകർഷിച്ച ഒരു സംഭവം നടന്നു.

ജാനിറ്റർ ഇബ്രാഹിം നിറം മങ്ങിയ കൊടി കെട്ടിയ ഒരു നീണ്ട വടി ചിമ്മിനിയിൽ ആണിയടിച്ചു വയ്ക്കുകയാണ്‌. 

കാര്യമെന്താണെന്നു ഡ്രാഫ്റ്റ്സ്മാന്മാർ ചോദിച്ചപ്പോൾ ഇബ്രാഹിം പറഞ്ഞു: “ഇന്നു നഗരത്തിൽ ഒഴിവുദിവസമാണെന്നാണ്‌ ഇതിന്റെ അർത്ഥം.”

“അതെന്തൊഴിവുദിവസമാണ്‌, ഇബ്രാഹിമേ?” ഡ്രാഫ്റ്റ്സ്മാന്മാർ ചോദിച്ചു.

“നമ്മുടെ പ്രിയകവി ഒരു പുതിയ കവിത എഴുതിയിരിക്കുന്നു; അതിനാൽ ഇന്നവധിയാണ്‌,” ഇബ്രാഹിം പറഞ്ഞു.

ഡ്രാഫ്റ്റ്സ്മാന്മാർ തങ്ങളുടെ അജ്ഞതയിൽ നാണം കെട്ട് വായുവിൽ അലിഞ്ഞുപോവുകയും ചെയ്തു.