2024, ഏപ്രിൽ 29, തിങ്കളാഴ്‌ച

വെർലേൻ - കവിതകൾ

 പോകൂ ഗാനമേ...


പോകൂ ഗാനമേ, വേഗച്ചിറകുകളേറൂ,
അവളെത്തേടിപ്പിടിച്ചവളോടു പറയൂ,
എന്നുമവൾക്കു നേദിച്ചൊരു ഹൃദയത്തെ
പ്രദീപ്തമാക്കുന്നതവളുടെ ആനന്ദമെന്ന്;

പ്രണയത്തിൽ നിഴലടച്ചതിനെയൊക്കെയും
ഒരു ധന്യസൂര്യനാട്ടിപ്പായിച്ചുവെന്ന്;
അസൂയ, അവിശ്വാസം, ഭീതികൾ:
സർവ്വതിനും മേൽ പകൽവെളിച്ചമായെന്ന്.

ഇത്രകാലമതു പേടിച്ചുമിണ്ടാതിരിക്കുകയായിരുന്നു;
ഇന്നതിന്റെയാനന്ദം നീ കേൾക്കുന്നില്ലേ,
തെളിഞ്ഞ മാനത്തു ചിറകെടുത്ത
വാനമ്പാടിയുടെ വ്യഗ്രഗാനം പോലെ?

എങ്കിൽ പോകൂ, മുഗ്ധഗാനമേ,
വ്യർത്ഥഖേദങ്ങൾ വേണ്ടെന്നവളോടു പറയൂ.
ഈ ആനന്ദവേളയിലവളെ വരവേൽക്കൂ,
ദീർഘകാലത്തില്പിന്നെന്നിലേക്കു മടങ്ങുന്നവളെ.
*

എന്‍റെ പരിചിതസ്വപ്നം


തറച്ചുകേറുന്നൊരു വിചിത്രസ്വപ്നമിടയ്ക്കിടെ ഞാൻ കാണുന്നു,
എനിക്കജ്ഞാതയായൊരു സ്ത്രീയെ ഞാൻ പ്രേമിക്കുന്നതായി.
അവളെന്നെയും സ്നേഹിക്കുന്നു. അവളെന്നെ മനസ്സിലാക്കുന്നു.
എന്നുമൊരേയാളല്ലവളെന്നു തോന്നിയാലും മറ്റൊരാളുമല്ലവൾ.

അവൾക്കേ എന്നെ മനസ്സിലാവുന്നുള്ളൂ, കഷ്ടമെന്നു പറയട്ടെ,
അവൾക്കു മാത്രമേ  എന്റെ ഹൃദയം സ്ഫടികവിശദമാവുന്നുമുള്ളു-
എന്റെ പൊള്ളുന്ന നെറ്റിയിൽ  വിയർപ്പുമണികൾ പൊടിയുമ്പോൾ
അവൾക്കേ അറിയൂ, സ്വന്തം കണ്ണീരു കൊണ്ടതിനെ തണുപ്പിക്കാൻ.

അവളുടെ മുടിനിറം ചുവപ്പോ കറുപ്പോ സ്വർണ്ണമോ? എനിക്കറിയില്ല.
അവളുടെ പേരോ? മുഴങ്ങുന്നതാണതെന്നേ എനിക്കോർമ്മയുള്ളൂ,
ജീവിതത്തിൽ നിന്നു ഭ്രഷ്ടരായ ഇഷ്ടജനങ്ങളുടേതെന്നപോലെ.

പ്രതിമകളുടേതു പോലെ വിടർന്നതാണവളുടെ നോട്ടം,
പ്രശാന്തവും വിദൂരവും ഗൌരവമാർന്നതുമാണവളുടെ ശബ്ദം,
നിലച്ചുപോയ പ്രിയനാദങ്ങളുടെ സ്വരഭേദങ്ങളാവർത്തിക്കുന്നതും.

2024, ഏപ്രിൽ 27, ശനിയാഴ്‌ച

റോബർട്ട് വാൾസർ -കരഘോഷം



പ്രിയപ്പെട്ട വായനക്കാരാ, ഒരഭിനേത്രി, ഒരു ഗായിക, അല്ലെങ്കിലൊരു നർത്തകി തന്റെ കഴിവുകളിലൂടെയും അവ ജനിപ്പിക്കുന്ന പ്രഭാവത്തിലൂടെയും ഒരു സദസ്സിനെയാകെ ഹർഷോന്മാദത്തിന്റെ ഉച്ചസ്ഥായിയിലേക്കുയർത്തുകയും എല്ലാ കൈകളും ത്വരിതവും ചടുലവുമായ ചലനത്തിലേക്കുണരുകയും അതിമോഹനമായ കരഘോഷം സഭയ്ക്കുള്ളിൽ ഇരമ്പുകയും ചെയ്യുന്ന ഒരു നിമിഷത്തിന്റെ സൗന്ദര്യവും മാന്ത്രികതയും ഒന്നു സങ്കല്പിച്ചുനോക്കൂ. നിങ്ങളും ആ ആവേശത്തിൽ പെട്ടുപോവുകയും നിങ്ങളും ഉജ്ജ്വലമായ ആ നേട്ടത്തിന്‌ അഭിവാദനമർപ്പിക്കുകയാണെന്നും സങ്കല്പിക്കൂ. ആളുകൾ അടുങ്ങിയടുങ്ങിയിരിക്കുന്ന ഇരുളടഞ്ഞ ബാല്ക്കണിയിൽ നിന്ന് അംഗീകാരത്തിന്റെ വികാരപ്രകടനങ്ങൾ ആലിപ്പഴങ്ങൾ പോലെ പടപടാരവം മുഴക്കിക്കൊണ്ട് താഴേക്കു വീഴുന്നു; ആളുകളുടെ തലയ്ക്കു മുകളിലൂടെ സ്റ്റേജിലേക്ക് ചാറ്റമഴ പോലെ പൂക്കൾ ചൊരിഞ്ഞുവീഴുന്നു; കലാകാരി അവയിൽ ചിലതു പെറുക്കിയെടുക്കുകയും ഒരു സന്തുഷ്ടമന്ദഹാസത്തോടെ ചുണ്ടത്തു ചേർക്കുകയും ചെയ്യുന്നു. ആഹ്ലാദവതിയായി, ഒരു മേഘത്താലെന്നപോലെ ആ കരഘോഷത്താലുയർത്തപ്പെടുന്ന കലാകാരി ചുംബനങ്ങളും കൃതജ്ഞത ദ്യോതിപ്പിക്കുന്ന ചേഷ്ടകളും സദസ്സിനു നേർക്കെറ്റിവിടുന്നു, സൽസ്വഭാവിയായ ഒരരുമക്കുട്ടിയാണ്‌ അതെന്നപോലെ. മുതിർന്ന, എന്നാൽ പ്രായമാകാത്ത ആ കുട്ടിയാകട്ടെ, കുട്ടികൾക്കു മാത്രം കഴിയുന്നപോലെ ആ സുന്ദരചേഷ്ടയിൽ മതിമറന്ന് പിന്നെയും പിന്നെയും ആഹ്ലാദത്തിലമരുന്നു. ഒരു മർമ്മരമായി തുടങ്ങുന്നത് പെട്ടെന്നുതന്നെ ഒരുന്മത്താവേശമായിപ്പടരുന്നു; പിന്നെ ഒന്നു താഴ്ന്ന് വീണ്ടും കത്തിപ്പടരുന്നു. വജ്രസമാനമല്ലെങ്കിൽ സ്വർണ്ണസമാനമെങ്കിലുമായ ഹർഷോന്മാദം ഒരു ദിവ്യധൂമം പോലെ മുറിക്കുള്ളിൽ നിറയുന്നതു സങ്കല്പിക്കൂ. പുഷ്പചക്രങ്ങളും പൂച്ചെണ്ടുകളും പറന്നുവീഴുന്നു; സ്റ്റേജിന്റെ വിളുമ്പിലായി ഒരു പ്രഭു നില്ക്കുന്നുണ്ടെന്നും വരാം;  ചപലഭാവനകളാൽ നിറഞ്ഞ തന്റെ തല കലാകാരിയുടെ അനർഘമായ കുഞ്ഞുപാദത്തിൽ ചേർത്തുനില്ക്കുകയാണയാൾ. ആരാധ്യയും പ്രശംസാഭാജനവുമായ ആ ശിശുവിന്റെ വശ്യമായ കാലടിക്കടിയിൽ ആയിരം മാർക്കിന്റെ ഒരു നോട്ട് സാദരമർപ്പിക്കുകയാണ്‌ കുലീനനായ ആ ഉത്സാഹി എന്നുമിരിക്കട്ടെ. “നിങ്ങളുടെ പണമൊക്കെ നിങ്ങളുടെ കയ്യിലിരിക്കട്ടെ, ബുദ്ധികെട്ട മനുഷ്യാ!” ഈ അർത്ഥത്തിലുള്ള വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവൾ കുനിഞ്ഞ് ആ നോട്ടെടുക്കുകയും നിന്ദാഗർഭമായ ഒരു പുഞ്ചിരിയോടെ ദാതാവിനു നേർക്കെറിഞ്ഞുകൊടുക്കുകയും ചെയ്യുന്നു; നാണക്കേടു കൊണ്ടയാൾ തകർന്നുപോവുന്നുവെന്നു പറയാം. ഇതൊക്കെയും അതിനപ്പുറം ഓർക്കെസ്ട്രയുടെ നാദങ്ങളും വിശദമായി സങ്കല്പിക്കൂ, പ്രിയപ്പെട്ട വായനക്കാരാ; എത്ര പ്രൗഢോജ്ജ്വലമാണ്‌ കരഘോഷം എന്നു നിങ്ങൾക്കു സമ്മതിക്കാതെ തരമില്ല. കവിളുകളെരിയുന്നു, കണ്ണുകൾ തിളങ്ങുന്നു, ഹൃദയങ്ങൾ വിറകൊള്ളുന്നു, സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞുകൊണ്ട് ഒരു പരിമളം പോലെ ആത്മാവുകൾ ഒഴുകിനടക്കുന്നു; അണിയറജോലിക്കാർക്ക് ശുഷ്കാന്തിയോടെ തിരശീല പൊക്കുകയും താഴ്ത്തുകയും ചെയ്യേണ്ടിവരികയാണ്‌, പിന്നെയും പിന്നെയും. ഒരു സദസ്സിനെയാകെ കയ്യിലെടുക്കുന്നതിൽ വിജയം വരിച്ച ആ സ്ത്രീയ്ക്ക് മുന്നിലേക്കു വന്നുനില്ക്കേണ്ടിവരികയാണ്‌, പിന്നെയും പിന്നെയും. ഒടുവിൽ എല്ലാം നിശ്ശബ്ദമാകുന്നു, ആ കലാപ്രകടനം അവസാനിപ്പിക്കാമെന്നുമാകുന്നു.

(1912)


2024, ഏപ്രിൽ 26, വെള്ളിയാഴ്‌ച

റോബർട്ട് വാൾസർ - എന്റെ നാടിന്‌

 

ഞാനിരുന്നു മനോരാജ്യം കാണുന്ന കുഞ്ഞുമുറിക്കുള്ളിലേക്ക് ഒരു കുഞ്ഞുദ്വാരത്തിലൂടെ സൂര്യപ്രകാശം കടന്നുവരുന്നു. എന്റെ ജന്മദേശത്തെ മണികൾ മുഴങ്ങുന്നു. ഇന്ന് ഞായറാഴ്ചയാണ്‌, ഞായറാഴ്ചത്തെ പ്രഭാതമാണ്‌, പ്രഭാതത്തിലെ കാറ്റു വീശുന്നുണ്ട്, അ കാറ്റിൽ എന്റെ വേവലാതികളെല്ലാം പറന്നുപോകുന്നുമുണ്ട്, കാതരരായ കിളികളെപ്പോലെ. ഒരു ദുഃഖത്തിലും അടയിരിക്കാൻ എന്നെ അനുവദിക്കാത്തവണ്ണം എന്റെ നാടിന്റെ ശ്രുതിമധുരമായ സാമീപ്യം ഞാനറിയുന്നുണ്ട്. പോയ കാലത്ത് ഞാൻ തേങ്ങിക്കരഞ്ഞിരുന്നു. എന്റെ ജന്മദേശത്തു നിന്ന് അത്രയകലെയായിരുന്നു ഞാൻ; അത്രയധികം മലകൾ, തടാകങ്ങൾ, കാടുകൾ, പുഴകൾ, പാടങ്ങൾ എനിക്കും ഞാൻ സ്നേഹിക്കുന്ന, ഞാനാരാധിക്കുന്നവൾക്കുമിടയിലുണ്ടായിരുന്നു. ഈ പ്രഭാതത്തിൽ അവളെന്നെ പുണരുന്നു, അവളുടെയാ മദാലസാശ്ലേഷത്തിൽ ഞാനലിഞ്ഞുപോകുന്നു. ഒരു സ്ത്രീയ്ക്കുമില്ല, അത്രയും മാർദ്ദവവും അത്രയും പ്രതാപവുമുള്ള കൈകൾ; ഒരു സ്ത്രീയ്ക്കുമില്ല, അവളെത്ര സുന്ദരിയായിക്കോട്ടെ, അത്രയും നേർത്ത ചുണ്ടുകൾ; ഒരു സ്ത്രീയും, അവളെത്ര ഹൃദയാർദ്രയായാലും, എന്റെ ജന്മദേശം എന്നെ ചുംബിക്കുന്ന അനന്തതീക്ഷ്ണതയോടെ എന്നെ ചുംബിക്കില്ല. മണികൾ, മുഴക്കം, കാറ്റ്, കളിമ്പം, കാടുകൾ, ഗർജ്ജനം, നിറങ്ങൾ, തിളക്കം- എല്ലാമെല്ലാം എന്റെ ജന്മദേശത്തിന്റെ ഒരേയൊരു ചുംബനത്തിലടങ്ങിയിരിക്കുന്നു, എന്റെ ജന്മദേശത്തിന്റെ ഹൃദ്യവും മധുരവുമായ ചുംബനത്തിൽ; ഈ നിമിഷത്തിൽ എന്റെ ഭാഷയെ വശീകരിക്കുന്നതും അതാണ്‌.

2024, ഏപ്രിൽ 25, വ്യാഴാഴ്‌ച

റോബർട്ട് വാൾസർ

 ജർമ്മൻ എഴുത്തുകാരനായ


റോബർട്ട് വാൾസർ 1878 ഏപ്രിൽ 15ന്‌ സ്വിറ്റ്സർലന്റിലെ ബീൽ (Biel) എന്ന പട്ടണത്തിൽ ജനിച്ചു. സ്വിറ്റ്സർലന്റിലെ ജർമ്മൻ, ഫ്രഞ്ച് പ്രവിശ്യകളുടെ അതിർത്തിയിലാണ്‌ ഈ സ്ഥലം എന്നതിനാൽ ഇരുഭാഷകളുടെയും സ്വാധീനത്തിലായിരുന്നു ബാല്യം. പ്രൈമറിസ്കൂൾ കഴിഞ്ഞ് പതിന്നാലാം വയസ്സിൽ അദ്ദേഹത്തിന്‌ തുടർപഠനം അവസാനിപ്പിക്കേണ്ടിവന്നു; പഠനത്തിനയക്കാനുള്ള സാമ്പത്തികസ്ഥിതി കുടുംബത്തിനുണ്ടായിരുന്നില്ല. 1892 മുതൽ 1895 വരെ അദ്ദേഹം ബീലിലെ ഒരു ബാങ്കിൽ അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്നു. മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്ന അമ്മ ദീർഘകാലത്തെ രോഗാവസ്ഥയ്ക്കു ശേഷം 1894ൽ മരിച്ചു. വാൾസർ പിന്നീട് സ്റ്റുട്ട്ഗാർട്ടിൽ സഹോദരൻ കാൾ വാൾസറോടൊപ്പം ആയിരുന്നു. അവിടെ വച്ച് നാടകാഭിനയത്തിൽ ഒരു കൈ നോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീടദ്ദേഹം കാൽനടയായി സ്വിറ്റ്സർലന്റിലേക്കു മടങ്ങി. 1898ൽ പ്രശസ്തനിരൂപകനായ ജോസഫ് വിക്ടർ വിഡ്മൻ വാൾസറുടെ ചില കവിതകൾ ഡെർ ബുണ്ട് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. 1905 വരെ അദ്ദേഹത്തിന്റെ ജീവിതം പ്രധാനമായും സൂറിച്ചിലായിരുന്നു. ഇക്കാലത്ത് ഒരു എഞ്ചിനീയറുടെ അസിസ്റ്റന്റ് ആയും ജോലി നോക്കിയിരുന്നു. 1904ൽ ആദ്യത്തെ പുസ്തകമായ Fritz Kochers Aufsatze  (ഫ്രിറ്റ്സ് കോച്ചറുടെ ഉപന്യാസങ്ങൾ} പ്രസിദ്ധീകരിച്ചു. 1905ൽ അദ്ദേഹം ബർലിനിൽ തിയേറ്റർ ഡിസൈനർ ആയിരുന്ന സഹോദരൻ കാൾ വാൾസറോടൊപ്പം താമസമാക്കി. ബർലിനിൽ വച്ചാണ്‌ അദ്ദേഹം മൂന്നു നോവലുകൾ എഴുതുന്നത്- Geschwister Tanner, Der Gehife, Jakob von Gunten. ക്രിസ്റ്റ്യൻ മോർഗെൻസ്റ്റേൺ എഡിറ്റർ ആയിരുന്ന ബ്രൂണോ കാസിറെർ എന്ന പ്രസിദ്ധീകരണസ്ഥാപനം അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇക്കാലത്ത് ധാരാളം ചെറുകഥകളും എഴുതിയിരുന്നു. റോബർട്ട് മ്യൂസിൽ, ഫ്രാൻസ് കാഫ്ക, ഹെർമ്മൻ ഹെസ്സെ തുടങ്ങിയവർ അദ്ദേഹത്തിന്റെ വായനക്കാർ ആകുന്നുണ്ട്. 1913ൽ അദ്ദേഹം സ്വിറ്റ്സർലന്റിലേക്കു മടങ്ങി സഹോദരി ലിസ അദ്ധ്യാപികയായി ജോലി നോക്കിയിരുന്ന ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ അവരോടൊപ്പം താമസമായി. ലിസ മെർമെറ്റ് എന്ന അലക്കുകാരിയുമായി പ്രേമത്തോടടുത്ത ബന്ധം ഉണ്ടാകുന്നതും ഇവിടെ വച്ചാണ്‌. 1914ൽ അച്ഛൻ മരിച്ചു. ഇക്കാലത്തെഴുതിയ അസംഖ്യം ചെറുകഥകൾ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ട്. വലിയ നടപ്പുകാരനായ വാൾസർ കാൽനടയായി ദീർഘയാത്രകൾ ചെയ്തുതുടങ്ങുന്നതും ആയിടയ്ക്കാണ്‌. ഈ കാലഘട്ടത്തിലെ കഥകൾ അപരിചിതമായ സ്ഥലങ്ങളിലൂടെ നടന്നുപോകുന്ന ഒരു സഞ്ചാരിയുടെ കണ്ണുകൾ കാണുന്ന അനുഭവങ്ങളാണ്‌. ഒന്നാം ലോകമഹായുദ്ധകാലത്ത് അദ്ദേഹത്തിന്‌ സൈന്യത്തിൽ ചേരേണ്ടിവന്നു. മനോരോഗിയായിരുന്ന സഹോദരൻ ഏൺസ്റ്റ് 1916ൽ മരണമടഞ്ഞു. മറ്റൊരു സഹോദരനായ ഹെർമ്മൻ 1919ൽ ആത്മഹത്യ ചെയ്തു. 1921ൽ അദ്ദേഹം ബേണിലേക്കു താമസം മാറ്റി. ബേണിൽ താമസിക്കുന്ന കാലത്താണ്‌ അദ്ദേഹം ‘മൈക്രോഗ്രാം’ എന്ന അതിസൂക്ഷ്മരചനകൾ എഴുതുന്നത്. തീരെച്ചെറിയ പെൻസിൽ മുന കൊണ്ടെഴുതിയ ഈ കവിതകളും കഥകളും വായിച്ചെടുക്കാൻ പ്രയാസമായിരുന്നു. 1929ൽ മാനസികപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ബേണിലെ ഒരാശുപത്രിയിൽ അഡ്മിറ്റായി. ഇക്കാലത്തും എഴുത്തും പ്രസിദ്ധീകരണവും നടന്നിരുന്നു. പിന്നീട് തന്റെ ആഗ്രഹത്തിനു വിപരീതമായി ഒരു സാനറ്റോറിയത്തിലേക്കു മാറ്റിയപ്പോഴാണ്‌ അദ്ദേഹം പൂർണ്ണമായും എഴുത്തു നിർത്തുന്നത്, “ഞാൻ ഇവിടെ വന്നത് ഭ്രാന്തനാകാണ്‌, എഴുതാനല്ല” എന്നു പറഞ്ഞുകൊണ്ട്. 1936ൽ ഡോ. കാൾ സീലിഗ് എന്ന ആരാധകൻ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നുതുടങ്ങി. തങ്ങൾ ഒരുമിച്ചുള്ള യാത്രകളെക്കുറിച്ച് അദ്ദേഹമെഴുതിയ Wanderungen mit Rober Walser (റോബർട്ട് വാൾസറുമൊത്തുള്ള യാത്രകൾ) എന്ന പുസ്തകം ആ ബന്ധത്തിന്റെ വിവരണമാണ്‌. വാൾസറുടെ കൃതികൾ പുനഃപ്രസിദ്ധീകരിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. സഹോദരൻ കാൾ 1943ലും സഹോദരി ലിസ 1944ലും മരിച്ചതോടെ സീലിഗ് അദ്ദേഹത്തിന്റെ ലീഗൽ ഗാർഡിയൻ ആയി. രോഗലക്ഷണങ്ങൾ പുറമേ ഒന്നും കാണാനുണ്ടായിരുന്നില്ലെങ്കിലും വാൾസർ സാനറ്റോറിയത്തിൽ നിന്നു പുറത്തു വരാൻ തയ്യാറായില്ല. ഒറ്റയ്ക്കുള്ള നടത്തം അദ്ദേഹത്തിനു വളരെ ഇഷ്ടമായിരുന്നു. 1956 ഡിസംബർ 25ന്‌ അങ്ങനെയൊരു നടത്തയ്ക്കിടെ മഞ്ഞിൽ മരിച്ചുകിടക്കുന്നതായി അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു; ഹൃദയസ്തംഭനമായിരുന്നു മരണകാരണം. 


2024, ഏപ്രിൽ 20, ശനിയാഴ്‌ച

ഓസിപ് മാൻഡെൽസ്റ്റാം - കുട്ടികളുടെ പുസ്തകങ്ങൾ മാത്രം വായിക്കുക...

 


കുട്ടികളുടെ പുസ്തകങ്ങൾ മാത്രം വായിക്കുക,
കുട്ടികളെപ്പോലെ മാത്രം ചിന്തിക്കുക,
വലിയ കാര്യങ്ങളൊക്കെ വലിച്ചെറിയുക,
കഠിനശോകം വിട്ടെഴുന്നേറ്റു നിൽക്കുക.
ഈ ജീവിതം കൊണ്ടെനിക്കാകെ മടുത്തു,
എനിക്കു വേണ്ടതൊന്നും അതിനു തരാനില്ല,
എന്നാലുമീ പാവം മണ്ണിനെ ഞാൻ സ്നേഹിക്കുന്നു,
ഇതല്ലാതൊന്നു ഞാൻ കണ്ടിട്ടില്ലെന്നതിനാൽ.
അകലെ, അകലെയൊരുദ്യാനത്തിൽ
ഒരു തടിയൂഞ്ഞാലിരുന്നു ഞാനാടിയിരുന്നു;
ജ്വരത്തിന്റെ മൂടൽമഞ്ഞിലൂടിന്നും ഞാൻ കാണുന്നു,
തലയെടുത്തിരുണ്ടുനിൽക്കുന്ന ദേവതാരങ്ങൾ.
(1908)

ഓസിപ് എമിലിയേവിച്ച് മാൻഡെൽസ്റ്റാം Osip Emilyevich Mandelshtam(1891-1938) സ്റ്റാലിൻ ഭരണകാലത്തെ അടിച്ചമർത്തലിനു വിധേയനായ റഷ്യൻ കവിയും ലേഖകനുമായിരുന്നു. 1934ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഭാര്യ നദേഷ്ദയോടൊപ്പം വടക്കൻ യുറാലിലേക്കു നാടു കടത്തി. പിന്നീട് ബുഖാറിൻ ഇടപെട്ടതിനെത്തുടർന്ന് വലിയ നഗരങ്ങളൊഴികെ മറ്റെവിടെയെങ്കിലും താമസമാക്കാൻ അനുമതി കിട്ടി. അവർ തിരഞ്ഞെടുത്തത് വെറോണേഷ് ആയിരുന്നു. 1937ൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്ത് വ്ളാദിവൊസ്റ്റോക്കിലേക്കയച്ചു. അവിടെ വച്ച് ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു എന്നാണ്‌ ഔദ്യോഗികമായ വിശദീകരണം. നദേഷ്ദയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ അപ്രകാശിതരചനകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചത്.

ഗ്വെൻഡൊലിൻ ബന്നെറ്റ് > ഒരു കറുമ്പിപ്പെണ്ണിനോട്



എനിക്കു നിന്നെ സ്നേഹം, നിന്റെ ഇരുണ്ട നിറത്താൽ,
നിന്റെ മാറിടത്തിന്റെ വടിവൊത്ത ഇരുട്ടിനാൽ,
എനിക്കു നിന്നെ സ്നേഹം, നിന്റെ ശബ്ദത്തിൽ പതറുന്ന ശോകത്തിനാൽ,
നിന്റെ താന്തോന്നിക്കണ്ണിമകൾ മയങ്ങുന്ന നിഴൽത്തടങ്ങളാൽ.

നിന്റെ നടയുടെ അലസലാസ്യത്തിലൊളിച്ചിരിക്കുന്നു
പൊയ്പ്പോയ കാലത്തെ റാണിമാരിൽ നിന്നെന്തോ,
നീയുരിയാടുമ്പോളതിന്റെ താളത്തിൽ തേങ്ങുന്നു
തുടലിൽ കിടക്കുന്ന അടിമയുടേതായതെന്തോ.

ഹാ, നിറമിരുണ്ട പെണ്ണേ, ശോകത്തിന്നുടപ്പിറന്നോളേ,
കൈവെടിയരുതേ, നിനക്കവകാശമായ രാജസപ്രതാപം,
ഒരുനാളടിമപ്പെണ്ണായിരുന്നു താനെന്നതു മറന്നേക്കൂ,
വിധിയെ നോക്കിച്ചിരിക്കട്ടെ, നിന്റെ തടിച്ച ചുണ്ടുകൾ!


ഗ്വെൻഡൊലിൻ ബെന്നെറ്റ് Gwendolyn Bennett (1902-1981)- ആഫ്രോ-അമേരിക്കൻ എഴുത്തുകാരി.

2024, ഏപ്രിൽ 13, ശനിയാഴ്‌ച

റേക്കെൽ ഹെലെൻ റോസ് ഹൊഹെബ് വില്ല്യംസ് - എന്റെ ജനാലക്കൽ നിന്ന്



നോക്കൂ, അവ കൊഴിയുന്നതു നോക്കൂ, 

തടുക്കരുതാത്ത ശരൽക്കാലത്തിലെ 

കരിയിലകളാണവ. 

അവയെച്ചൊല്ലി ഖേദിക്കേണ്ട, 

ദീപ്തവസന്തമെത്തുമ്പോൾ 

പുനർജ്ജനിച്ചുകൊള്ളുമവ.


നഷ്ടസ്വപ്നങ്ങൾക്കു ഹാ, കഷ്ടം! 

ഹൃദയവൃക്ഷത്തിൽ നിന്നു 

കൊഴിഞ്ഞുവീണവയാണവ. 

പുനർജ്ജനിക്കുകയുമില്ലവ; 

മനുഷ്യന്റെ ജീവിതഹേമന്തത്തിൽ 

അടിഞ്ഞുവീണുകിടക്കുമവ.


2024, ഏപ്രിൽ 11, വ്യാഴാഴ്‌ച

ലാറ്റിനമേരിക്കയുടെ ആത്മീയരാജ്ഞി

 എൽക്വിസ് താഴ്വരയിലെ ഒരു ചെറിയ ഗ്രാമത്തിൽ, പല ദശകങ്ങൾക്കു മുമ്പ്, ഭാവിയിൽ ഒരു സ്കൂളദ്ധ്യാപികയാവേണ്ട ലൂസില ഗൊദോയ് വൈ അൽക്കായേഗ എന്ന പെൺകുഞ്ഞ് ജനിച്ചു. ഗൊദോയ് അവളുടെ അച്ഛന്റെ പേരായിരുന്നു; അൽക്കായെഗ അമ്മയുടേതും. ഇരുവരും ബാസ്ക് ദേശത്ത് വേരുകളുള്ളവരായിരുന്നു. സ്കൂളദ്ധ്യാപകനായ അച്ഛൻ ക്ഷിപ്രകവിയുമായിരുന്നു. കവികൾക്കു പൊതുവായിട്ടുള്ള ഉത്കണ്ഠയും അസ്ഥിരതയും കലർന്നതായിരുന്നു അദ്ദേഹത്തിന്റെ കഴിവുകളെന്നു തോന്നുന്നു. മകളുടെ ബാല്യം കഴിയും മുമ്പേ (അവൾക്കദ്ദേഹം ഒരു ചെറിയ പൂന്തോട്ടം ചെയ്തുകൊടുക്കുകകൂടിച്ചെയ്തിരുന്നു) കവി കുടുംബമുപേക്ഷിച്ചുപോയി. ഏകാകിനിയായ തന്റെ കൊച്ചുമകൾ തോട്ടത്തിലെ കിളികളോടും പൂക്കളോടും സ്വകാര്യസംഭാഷണത്തിൽ മുഴുകി നടക്കുന്നത് അവളുടെ സുന്ദരിയായ അമ്മ ഓർമ്മിക്കുന്നു. പുരാവൃത്തത്തിന്റെ ഒരു പാഠാന്തരത്തിൽ അവളെ സ്കൂളിൽ നിന്നു പുറത്താക്കുന്നുണ്ട്. മന്ദബുദ്ധിയായ അവളെ പഠിപ്പിക്കാൻ എന്തിനു സമയം പാഴാക്കണമെന്ന് അദ്ധ്യാപകർ ചിന്തിച്ചിരിക്കാം. എന്നാൽ അവൾ തന്റേതായ രീതികളിലൂടെ സ്വയം പഠിപ്പിച്ചു; കാന്റെറായിലെ ചെറിയ സ്കൂളിൽ അദ്ധ്യാപികയാവുന്നിടത്തോളം അവൾ വിദ്യാഭ്യാസം ചെയ്തു. അവിടെ വച്ച്, ഇരുപതാമത്തെ വയസ്സിൽ, അവളുടെ ഭാഗധേയം സഫലമായി; എന്നുപറഞ്ഞാൽ, ഒരു റെയിൽവേ ജോലിക്കാരനും അവൾക്കുമിടയിൽ ഒരു തീവ്രപ്രണയം ഉടലെടുത്തു.

അവരുടെ കഥ നമുക്കു കാര്യമായിട്ടറിയില്ല. അയാൾ അവളെ വഞ്ചിച്ചു എന്നുമാത്രം നമുക്കറിയാം. 1909 നവംബറിൽ ഒരു ദിവസം അയാൾ സ്വന്തം തലയ്ക്കു നിറയൊഴിച്ചു. ആ യുവതി അനുഭവിച്ച കൊടുംതാപം അതിരറ്റതായിരുന്നു. ഇങ്ങനെയൊന്നു സംഭവിക്കാൻ വരുതി കൊടുത്ത ദൈവത്തിനു നേരേ അവൾ ഇയ്യോബിനെപ്പോലെ തന്റെ വിലാപമുയർത്തി. ചിലിയിലെ വന്ധ്യവും ഊഷരവുമായ മലകൾക്കടിയിലെ പാഴടഞ്ഞ താഴ്വാരത്തു നിന്ന് ഒരു ശബ്ദമുയർന്നു; അങ്ങകലെയുള്ള മനുഷ്യർ അതു കേട്ടു. നിത്യജീവിതത്തിൽ സംഭവിക്കുന്ന ഒരു സാധാരണദുരന്തം അതിന്റെ സ്വകാര്യത നഷ്ടപ്പെട്ട് ലോകസാഹിത്യത്തിലേക്കു പ്രവേശിച്ചു. ലൂസില ഗൊദോയ് വൈ അൽക്കായെഗ ഗബ്രിയേല മിസ്ത്രൽ ആയി. നാട്ടുമ്പുറത്തെ ഒരു സ്കൂളദ്ധ്യാപിക ലാറ്റിനമേരിക്കയുടെ ആത്മീയരാജ്ഞിയായി.
(ഗബ്രിയേല മിസ്ത്രലിന്‌ നൊബേൽസമ്മാനം സമർപ്പിക്കുന്നതിന്‌ 1945 നവംബർ 10നു സംഘടിപ്പിച്ച ചടങ്ങിൽ അവരെ സ്വാഗതം ചെയ്തുകൊണ്ട് സ്വീഡിഷ് അക്കാദമി അംഗമായ ഹ്ജാമെൽ ഗുല്ബർഗ് ചെയ്ത പ്രസംഗത്തിൽ നിന്ന്.)