2024, മാർച്ച് 23, ശനിയാഴ്‌ച

ഷൂൾ സൂപ്പെർവിയെൽ - കവിതകൾ

 


മഴയും ഏകാധിപതികളും

മഴ പെയ്യുന്നതും കണ്ടു ഞാൻ നില്ക്കുന്നു,
നമ്മുടെ നിറം കെട്ട ഈ വൃദ്ധഗ്രഹത്തെ
തളം കെട്ടിയ വെള്ളത്താലതു തിളക്കുന്നു,
ഹോമറുടെ നാളുകളിലെന്നപോലെ
വിയോണിന്റെ നാളുകളിലെന്നപോലെ
അന്നെന്നപോലെ പൊഴിയുന്ന തെളിമഴ;
അമ്മയ്ക്കും കുഞ്ഞിനും മേൽ പെയ്യുന്ന മഴ,
ആടുകളുടെ മൃദുരോമക്കെട്ടിനു മേൽ പെയ്യുന്ന മഴ;
എന്നാലെന്നും മഴയായ ആ മഴയ്ക്കാവില്ല,
സ്വേച്ഛാധിപതികളുടെ മരത്തലകള്‍ മൃദുലമാക്കാൻ,
അവരുടെ ശിലാഹൃദയങ്ങളലിയിക്കാൻ,
വിസ്മയം കൊണ്ടവരുടെ കണ്ണുകൾ വിടർത്താൻ.
യൂറോപ്പിലാകമാനം പരന്നുപെയ്യുന്ന പൊടിമഴ,
ജീവനുള്ളതിനെയൊക്കെയൊരേ പുതപ്പിലതൊതുക്കുന്നു;
പട്ടാളക്കാർ തോക്കുകൾ നിറയ്ക്കുകയാണെന്നാലും
പത്രക്കാർ അപായമണി മുഴക്കുകയാണെന്നാലും
ഒരു മൃദുമഴ പെയ്യുമ്പോൾ പതാകകൾ നനഞ്ഞുതൂങ്ങുന്നു.

*

നമുക്കു നഷ്ടമായ ഭൂമി

തിരിഞ്ഞുനോക്കിക്കൊണ്ടൊരുനാൾ നാം പറയും,
‘അതായിരുന്നു സൂര്യവെളിച്ചത്തിന്റെ കാലം,
ഏതുണക്കച്ചുള്ളിയേയുമതു തിളക്കിയിരുന്നതോർക്കുന്നുവോ,
കിഴവിയേയും കണ്ണുകൾ വിടർന്ന പെൺകുട്ടിയേയും;
തൊടുന്നതെന്തിനുമതു നിറവും നല്കിയിരുന്നു,
കുതി കൊള്ളുന്ന കുതിരയ്ക്കൊപ്പമതു കുതിച്ചുപാഞ്ഞിരുന്നു,
അതു നില്ക്കുമ്പോഴതും നിന്നിരുന്നു.
മറക്കാനാവില്ല ഭൂമിയിൽ നാമുണ്ടായിരുന്ന കാലം,
വീഴുന്നതെന്തുമന്നു ശബ്ദമുണ്ടാക്കിയിരുന്നു,
രസജ്ഞരെപ്പോലെ ലോകത്തിന്റെ രുചികൾ നാം നുകർന്നിരുന്നു,
നമ്മുടെ കാതുകൾ കാറ്റിന്റെ ശ്രുതിഭേദങ്ങൾ  പിടിച്ചെടുത്തിരുന്നു,
വരുന്നതേതു സ്നേഹിതനെന്നു കാലൊച്ച കേട്ടു നാമറിഞ്ഞിരുന്നു,.
നാമന്നു പൂക്കളും വെള്ളാരങ്കല്ലുകളും  പെറുക്കിനടന്നിരുന്നു,
അന്നു നമ്മുടെ കൈകള്‍ക്കു പുകവള്ളിയില്‍ പിടി കിട്ടിയിരുന്നില്ല,

ഇന്നു ഹാ, നമ്മുടെ കൈകള്‍ക്കു പിടിക്കാനതല്ലാതൊന്നുമില്ല."
*

കാട്ടിൽ


കാലമറ്റ കാട്ടിനുള്ളിൽ
കൂറ്റനൊരു മരം വെട്ടിവീഴ്ത്തുകയാണ്‌.
വീണ മരത്തിനരികിൽ
നെട്ടനെയൊരു നിശ്ശൂന്യത വിറക്കൊള്ളുന്നു,
തായ്ത്തടിയുടെ വടിവിൽ.

തേടൂ, കിളികളേ, തേടൂ,
ആ മഹോന്നതസ്മൃതിയിൽ
നിങ്ങളുടെ  കൂടുകൾ തങ്ങിനിന്നതെവിടെയായിരുന്നു,
അതിന്റെ മർമ്മരമൊടുങ്ങും മുമ്പേ.

*

തിരിനാളം

 



ജീവിച്ചിരുന്നപ്പോൾ
അയാൾക്കിഷ്ടം
മെഴുകുതിരിവെട്ടത്തിലിരുന്നു
വായിക്കാനായിരുന്നു.
പലപ്പോഴുമയാൾ
നാളത്തിലേക്കു
തന്റെ കൈ കൊണ്ടുപോയിരുന്നു,
ജീവിച്ചിരിക്കുന്നുവെന്ന്,
താൻ ജീവിച്ചിരിക്കുന്നുവെന്ന്
തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താൻ.
മരണം കഴിഞ്ഞതില്പിന്നെ
അരികിലയാൾ
ഒരു മെഴുകുതിരി
കൊളുത്തിവച്ചിരിക്കുന്നു,
കൈകൾ പക്ഷേ,
അയാൾ മറച്ചും വച്ചിരിക്കുന്നു.

*


2 അഭിപ്രായങ്ങൾ:

Aviator പറഞ്ഞു...

I'm thankful for the positive impact your blog has had on my perspective. Connect with Aviator influencers and experts through our blog.

അംബി പറഞ്ഞു...

നല്ല കവിത! നന്നായിട്ടുണ്ട്.