2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ബോദ്‌ലേർ - ഡോറത്തി എന്ന സുന്ദരി


നഗരത്തിനു മേൽ സൂര്യൻ കൊടുംവെയിൽ കൊട്ടിച്ചൊരിയുന്നു; പൂഴിമണ്ണിൽ കണ്ണു പുളിയ്ക്കുന്നു; കടൽ വെട്ടിത്തിളങ്ങുന്നു. ബോധം മന്ദിച്ച ലോകം ഒരു ഭീരുവിനെപ്പോലെ കുഴഞ്ഞുവീഴുകയും ഉച്ചമയക്കത്തിലാഴുകയും ചെയ്യുന്നു; ഹൃദ്യമായ ഒരു മരണം പോലെയാണ്‌ ഈ ഉച്ചമയക്കം; ഉറങ്ങുന്നയാൾ പാതിബോധത്തിൽ സ്വന്തം ഉന്മൂലനം ആസ്വദിക്കുന്നു.

ഈ നേരത്താണ്‌ ഡോറത്തി, സൂര്യനെപ്പോലെ ബലത്തവളും അഭിമാനിയും, ജനം വെടിഞ്ഞ തെരുവിലൂടെ നടക്കാനിറങ്ങുന്നത്; നീലിമയുടെ വിപുലവിതാനത്തിനടിയിൽ അവൾക്കു മാത്രമേ ജീവനുള്ളു; ആ വെളിച്ചത്തിൽ തെളിഞ്ഞുകിടക്കുന്ന കറുത്ത പാടാണവൾ.

തടിച്ച അരക്കെട്ടിനു മേൽ കൃശമായ ഉടലുലച്ച് അലസമായവൾ മുന്നോട്ടുനീങ്ങുന്നു.  ഇരുണ്ട തൊലിനിറത്തോടിടഞ്ഞുകൊണ്ട് ഇളംചുവപ്പുനിറത്തിൽ ദേഹത്തൊട്ടിക്കിടക്കുന്ന പട്ടുവസ്ത്രം  അവളുടെ നീണ്ട ഉടലിൻ്റെ, പതിഞ്ഞ മുതുകിൻ്റെ, കൂർത്ത മുലകളുടെ വടിവുകൾ കൃത്യമായി ഒപ്പിയെടുക്കുന്നു.

കയ്യിലെ ചുവന്ന കുടയിലൂടരിച്ചിറങ്ങുന്ന വെളിച്ചം അവളുടെ ഇരുണ്ട മുഖത്ത് ചോരച്ചുവപ്പുനിറത്തിൽ സിന്ദൂരം പൂശുന്നു. 

നീണ്ടിടതൂർന്ന്, നീലനിറം തന്നെയായ മുടിക്കെട്ടിന്റെ ഭാരത്താൽ പിന്നിലേക്കമർന്ന ശിരസ്സവൾക്ക് പ്രതാപത്തിന്റെയും ആലസ്യത്തിന്റെയും ഭാവം പകരുന്നു. കനം തൂങ്ങിയ കമ്മലുകൾ അവളുടെ കാതുകളിൽ രഹസ്യങ്ങളോതുന്നുണ്ട്.

ഇടയ്ക്കിടെ കടൽക്കാറ്റു വീശുമ്പോൾ  പാവാടത്തുമ്പുയർന്ന് മിനുസവും പ്രൗഢവുമായ അവളുടെ കാലുകൾ വെളിവാകുന്നു; യൂറോപ്പ് അതിന്റെ കാഴ്ചബംഗ്ലാവുകളിൽ അടച്ചുപൂട്ടിവച്ചിരിക്കുന്ന വെണ്ണക്കൽദേവിമാരുടെ പാദങ്ങളോടു കിട പിടിക്കുന്ന അവളുടെ കാലടികൾ പുതയുന്ന പൂഴിയിൽ അവയുടെ വടിവുകൾ അതേപടി പകർത്തുന്നു. പ്രേമചാപല്യങ്ങളിൽ നിപുണയാണ്‌ ഈ ഡോറത്തി എന്നതിനാൽ സ്വാതന്ത്ര്യം കിട്ടിയ ഒരടിമയുടെ ആത്മാഭിമാനത്തെക്കാൾ ആരാധനാപാത്രമാകുന്നതിലെ ആനന്ദമാണ്‌ അവൾക്കു കാമ്യം; സ്വതന്ത്രയാണെങ്കിൽക്കൂടി ചെരുപ്പില്ലാതെയാണവൾ നടക്കുന്നത്.

അങ്ങനെ അവൾ നടന്നുപോകുന്നു- താളത്തിൽ, ജീവിച്ചിരിക്കുന്നതിന്റെ ആഹ്ലാദത്തോടെ, ഒരു തെളിഞ്ഞ പുഞ്ചിരിയോടെ, തന്റെ ചലനങ്ങളും തന്റെ സൗന്ദര്യവും അകലെയൊരു കണ്ണാടി പ്രതിഫലിപ്പിക്കുന്നുവെന്നപോലെ.

നായ്ക്കൾ പോലും ദീനമായി മോങ്ങുന്ന ഈ കൊല്ലുന്ന സൂര്യനു ചുവട്ടിൽ വെങ്കലപ്രതിമ പോലെ സുന്ദരിയായ, അതേപോലെ തണുത്ത, അലസയായ ഡോറത്തിയെ നയിക്കുന്നതേതു പ്രബലമായ പ്രേരകശക്തി?

പൂക്കളും പായകളും കൊണ്ട് ഒട്ടും ചിലവില്ലാതെ ഒരന്തഃപുരം പോലലങ്കരിച്ച തന്റെ കൊച്ചുമുറി വിട്ട് എന്തിനാണവൾ പുറത്തേക്കിറങ്ങിയത്? അതിനുള്ളിൽ മുടി കോതിയും ഹൂക്ക വലിച്ചും വിശറിയുടെ കാറ്റു കൊണ്ടും അതുമല്ലെങ്കിൽ തൂവൽച്ചാമരങ്ങൾ അരികു പിടിപ്പിച്ച കണ്ണാടിയിൽ സ്വയം ചന്തം നോക്കിയും അവൾ കിടക്കുമ്പോൾ നൂറു ചുവടു മാത്രമകലെ അലയലയ്ക്കുന്ന കടൽ അതിന്റെ ബലിഷ്ഠവും ഏകതാനവുമായ താളം കൊണ്ട് അവളുടെ അവ്യക്തഭാവനകൾക്കകമ്പടി നല്കിയിരുന്നു,.പിന്നാമ്പുറത്ത്‌ ഇരുമ്പുചട്ടിയിൽ അരിയും ഞണ്ടും കുങ്കുമവും കലർന്നു വേവുന്നതിന്റെ കൊതിയൂറുന്ന ഗന്ധം അവളെത്തേടിയെത്തിയിരുന്നു‌.

ഇനിയൊരുപക്ഷേ ചെറുപ്പക്കാരനായ ഒരു പട്ടാളക്കാരനെ സന്ധിക്കാനാവാം അവൾ പോകുന്നത്; ഡോറത്തി എന്ന വമ്പത്തിയെക്കുറിച്ച് തന്റെ കൂട്ടുകാർ സംസാരിക്കുന്നത് ഏതോ വിദൂരതീരത്തു വച്ച് അയാൾ കേട്ടിട്ടുണ്ടായിരിക്കാം. ‘ഓപ്പെറ ബോളി’നെക്കുറിച്ചു വിസ്തരിച്ചുപറയാൻ ആ ശുദ്ധഗതിക്കാരി അയാളോടപേക്ഷിക്കുമെന്നതു തീർച്ചയാണ്‌; കിഴവികളായ കാപ്പിരിപ്പെണ്ണുങ്ങൾ പോലും കുടിച്ചുകൂത്താടുന്ന ഇവിടുത്തെ ഞായാറാഴ്ചമേളകളെപ്പോലെ അവിടെയും ചെരുപ്പില്ലാതെ ചെല്ലാമോയെന്ന് അവൾ അന്വേഷിക്കും; അതുപോലെ പാരീസിലെ സുന്ദരികൾ തന്നെക്കാൾ സുന്ദരികളാണോയെന്നും അവക്കറിയണം.

ഏവരുടേയും പൂജാവിഗ്രഹവും കളിപ്പാവയുമാണ്‌ ഡോറത്തി; എന്നാൽ തന്റെ കൊച്ചനിയത്തിയെ (പതിനൊന്നു വയസ്സേ ആയിട്ടുള്ളുവെങ്കില്ക്കൂടി ഇപ്പോഴേ വളർച്ചയെത്തിയ ഒരു സുന്ദരിയായിരിക്കുന്നു ആ കുട്ടി) തിരിച്ചുവാങ്ങാനായി ഓരോ ചെമ്പുതുട്ടും പിടിച്ചുവയ്ക്കേണ്ട ബാദ്ധ്യത ഇല്ലായിരുന്നെങ്കിൽ ഇതിലുമെത്രയോ സന്തോഷവതിയായേനേ അവൾ! തന്റെ ഉദ്യമത്തിൽ വിജയം കാണുകതന്നെ ചെയ്യും നമ്മുടെ ഡോറത്തി; കുട്ടിയുടെ യജമാനനാകട്ടെ, നാണയത്തിന്റെ സൗന്ദര്യമല്ലാതെ മറ്റൊരു സൗന്ദര്യവും കണ്ണില്പെടാത്ത ഒരു പിശുക്കനുമാണ്‌!

***

*ഫ്രാൻസിന്റെ പശ്ചാത്തലത്തിലല്ലാതെ ബോദ്‌ലേർ എഴുതിയിട്ടുള്ള ചുരുക്കം കവിതകളിൽ ഒന്നാണിത്. ഇരുപതാമത്തെ വയസ്സിൽ മൗറീഷ്യസ്സിൽ എത്തിയപ്പോഴത്തെ അനുഭവങ്ങളാണ്‌ ഈ കവിതയുടെ പ്രചോദനം.

*ഓപ്പെറ ബോൾ Bal de l'Opéra - പാരീസ് കാർണിവലിലെ ഏറ്റവും പേരു കേട്ട ഒരിനം.


2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

യഹൂദ അമിഖായ്- ഹുലൈക്കാത്ത് - ഡിക്കിയെക്കുറിച്ച് മൂന്നാമത്തെ കവിത



ഈ കുന്നുകളിൽ ഓയിൽ റിഗ്ഗുകൾ പോലും ഓർമ്മയായിരിക്കുന്നു.
ഇവിടെയാണ്‌ ഡിഗ്ഗി വീണത്,
എന്നെക്കാൾ നാലുവയസ്സ് മൂത്തവൻ,
എന്റെ മനസ്സു വിങ്ങിയ കാലങ്ങളിൽ 
ഒരച്ഛനെപ്പോലെ എനിക്കു താങ്ങായവൻ.
ഇന്നവനെക്കാൾ നാല്പതു വയസ്സു കൂടിയ ഞാൻ
അവനെ ഓർക്കുന്നത് എന്റെ ഇളയമകനെപ്പോലെ,
വൃദ്ധനും ദുഃഖിതനുമായ അവന്റെ അച്ഛൻ ഞാൻ.

മുഖങ്ങൾ മാത്രം ഓർമ്മ വയ്ക്കുന്നവരേ,
മറക്കരുതേ നിങ്ങൾക്കു നേരേ നീട്ടിയ കൈകളെ,
മണ്ണിൽ തൊടാതെയെന്നവണ്ണം ഓടിപ്പോയ കാലടികളെ,
വാക്കുകളെ.

ഓർക്കുക: ഘോരയുദ്ധങ്ങൾക്കായുള്ള പാതകൾ പോലും
ഉദ്യാനങ്ങളും ജനാലകളും കടന്നാണു പോയിരുന്നത്,
കളിക്കുന്ന കുട്ടികളേയും കുരയ്ക്കുന്ന നായയേയും കടന്നുമാണ്‌.

പഴുത്തുവീഴുന്ന കനിയെ
അതിന്റെ ഇലകളേയും ചില്ലയേയും കുറിച്ചോർമ്മിപ്പിക്കുക,
കൂർത്ത മുള്ളുകളെ ഓർമ്മിപ്പിക്കുക,
എത്ര മൃദുവും പച്ചയുമായിരുന്നു വസന്തത്തിലവയെന്ന്.
മറക്കരുതേ,
മുഷ്ടി പോലും ഒരിക്കൽ
തുറന്ന കൈപ്പടവും വിരലുകളുമായിരുന്നു.

(1989)

2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

പെട്രാർക്ക് - ഞാനാരാധിച്ചിരുന്ന കണ്ണുകൾ

 


എരിയുന്ന വാക്കുകൾ കൊണ്ടു ഞാനാരാധിച്ചിരുന്ന കണ്ണുകൾ,
കൈകൾ, ചുമലുകൾ, കണങ്കാലുകൾ, മുഖലക്ഷണങ്ങൾ,
എന്റെ തന്നെ സ്ഥലകാലങ്ങളിൽ നിന്നെന്നെ മാറ്റിനിർത്തിയവ,
മറ്റേതൊരു മനുഷ്യനിൽ നിന്നുമെന്നെ അടയാളപ്പെടുത്തിയവ,
തനിപ്പൊന്നിന്റെ തിരയിളക്കം പോലെ മിന്നുന്ന മുടിയിഴകൾ,
മാലാഖയുടെ മന്ദഹാസം പോലെ മുഖത്തുദിക്കുന്ന വെളിച്ചം,
(ഒരിടവേളയിലേക്കതു ഭൂമിയെ സ്വർഗ്ഗവുമാക്കിയിരുന്നു)
ഒക്കെയുമിന്നു മൺപൂഴി, നിർവികാരമായ വെറും ധൂളി.
ഈ ശപ്തനായ ഞാൻ പക്ഷേ, ജീവനോടിന്നുമിരിക്കുന്നു,
ഞാനാരാധിച്ചിരുന്ന വെളിച്ചമെന്റെ കൂടെയില്ലാതെ,
കാറും കോളു കൊണ്ട കടലിൽ, ഒരു കൊതുമ്പുതോണിയിൽ.
ഇനിയൊരിക്കലുമൊരു പ്രണയഗാനം ഞാനെഴുതുകയില്ല,
എന്റെ കവിതയുടെ സിരകൾ വരണ്ടുപോയിരിക്കുന്നു,
എന്റെ വീണയാലപിക്കുന്നതു വിലാപത്തിന്റെ കണ്ണീരും.
*
[പെട്രാർക്ക് Francesco Petrarca (1304-1374)- ലാറ്റിൻ കവിയും പണ്ഡിതനും ഹ്യൂമനിസ്റ്റും. ലാറ എന്ന ആദർശകാമുകിയെ സംബോധന ചെയ്തുകൊണ്ടെഴുതിയിരിക്കുന്ന അദ്ദേഹത്തിന്റെ കവിതകളിൽ നിന്നാണ്‌ യൂറോപ്യൻ നവോത്ഥാനകാലത്തെ ലിറിക് കവിതയുടെ ഉദയം.]

2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഷൂൾ ലഫോർഗ്

 


ഷൂൾ ലഫോർഗ് Jule Laforgue  (1860-1887) - ഉറുഗ്വേയിൽ ജനിച്ച ഫ്രഞ്ചുകവി. വിദ്യാഭ്യാസം ഫ്രാൻസിൽ. പാരീസിലെ ദരിദ്രജീവിതത്തിനിടയിൽ പതിനാറാമത്തെ വയസ്സിൽ കവിതയെഴുത്തു തുടങ്ങി. 1881ൽ ജർമ്മനിയിലെ ആഗസ്റ്റാ രാജ്ഞിയുടെ അദ്ധ്യാപകനായി. 1886ൽ ബർലിനിൽ വച്ച് തന്നെ ഇംഗ്ളീഷു പഠിപ്പിച്ച ലീ ലീയെ വിവാഹം കഴിക്കാനായി ലണ്ടനിലേക്കു പോയി. മടങ്ങി പാരീസിലെത്തിയപ്പോൾ ക്ഷയരോഗബാധിതനായി 1887ൽ മരിച്ചു. ഭാര്യ ലീയും അതേ രോഗത്താൽ തൊട്ടടുത്ത കൊല്ലം മരിച്ചു. ഫ്രഞ്ചുസിംബലിസ്റ്റ് കവികളിൽ പ്രമുഖൻ. റ്റി.എസ്.എലിയട്ടിന്റെ “ആൽഫ്രഡ് ജെ. പ്രൂഫ്രോക്കിന്റെ പ്രണയഗീത”ത്തിൽ ലഫോർഗിൻ്റെ സ്വാധീനം പ്രകടമാണ്.


പ്രണയഗ്രന്ഥത്തിലേക്ക് ഒരു താൾ



ഇനി നാളെ ഞാൻ മരിച്ചുവെന്നാവാം, പ്രണയമെന്തെന്നറിയാതെ,
എന്റെ ചുണ്ടുകളിന്നോളമൊരു പെണ്ണിന്റെ ചുണ്ടുകളിലമർന്നിട്ടില്ല.
ഒരു നോട്ടത്തിൽ തന്റെ ആത്മാവിനെ വച്ചൊരുത്തിയുമെനിക്കു സമർപ്പിച്ചിട്ടില്ല,
ഒരുവൾ പോലുമാനന്ദമൂർച്ഛയിൽ തന്റെ നെഞ്ചോടെന്നെയണച്ചിട്ടുമില്ല.

അനുനിമിഷം ഞാൻ വേദനിച്ചു പക്ഷേ, പ്രകൃതിയിലുള്ള സർവതിനെയും ചൊല്ലി,
കാറ്റു തല്ലുന്ന മരങ്ങളെ, വിളർച്ച പെട്ട പൂക്കളെ, ധൂസരാകാശത്തെച്ചൊല്ലി,
കത്തിമുനയാഴ്ന്നിറങ്ങിയ പോലോരോ ഞരമ്പും പിടഞ്ഞു ഞാൻ വേദനിച്ചു,
ഇത്ര നാളായിട്ടും മലിനതകളകലെക്കളയാത്ത സ്വന്തമാത്മാവിനെച്ചൊല്ലി.

പ്രണയത്തിനു മേൽ ഞാൻ കാറിത്തുപ്പി, ഉടലിനെ ഞാൻ കൊലയ്ക്കു കൊടുത്തു,
ജന്മവാസനകളുടെ തുടലുകളിൽക്കിടന്നു ലോകമാകെപ്പിടയുമ്പോൾ
ഞാൻ, ഞാൻ മാത്രമഭിമാനത്തോടെ നെഞ്ചും വിരിച്ചു നിന്നു,
കയ്ക്കുന്നൊരു ചിരിയോടെ ജന്തുവാസനകളെ ഞാൻ വെല്ലുവിളിച്ചു.

എവിടെയും, സ്വീകരണമുറികളിൽ, നാടകശാലകളിൽ, പള്ളികളിൽ,
കഴുകിവെടിപ്പാക്കിയപോലെ പെരുമാറുന്ന ഈ മാന്യന്മാർക്കു മുന്നിൽ,
ദയവോടെ, അസൂയയോടെ, ഗർവോടെ നോക്കുന്ന ഈ സ്ത്രീകൾക്കു മുന്നിൽ,
(ഒരാസക്തിയുടെയും കറ പുരളാത്തതാണവരുടെ സൌമ്യഹൃദയങ്ങളെന്നു തോന്നും)

ഞാനോർത്തു: ഇതിലേക്കെത്താനായിരുന്നു അവരിപ്പെടാപ്പാടുപെട്ടതൊക്കെ-
അന്യോന്യം വളഞ്ഞുപിടിച്ചിണചേരുന്ന മൃഗങ്ങളുടെ സീൽക്കാരങ്ങൾ.
ഇത്രയുമഴുക്കുകളിൽക്കിടന്നവരുരുണ്ടതു മൂന്നു മിനുട്ടിന്റെ മൂർച്ഛയ്ക്കായി!
പുരുഷന്മാരേ, പിഴയ്ക്കേണ്ട! സ്ത്രീകളേ, ഇളിച്ചുംകൊണ്ടു കുറുകിക്കോളൂ!
*

എന്റെ പാവനഹൃദയം

എന്റെ പാവനഹൃദയം മിടിക്കുന്നതു ഞാൻ കേട്ടു,
ഏകാകിയായി, തുണയാരുമില്ലാതെയും,
കാലത്തിന്റെ സാന്ധ്യവെളിച്ചത്തിൽ,
പ്രത്യാശയൊന്നുമില്ലാതെ, അഭയവുമില്ലാതെ.

എന്റെ യുവത്വത്തിന്റെ രക്തമൊഴുകുന്നതു ഞാൻ കേട്ടു,
സന്ദിഗ്ധമായെന്റെ ധമനികളിലൂടെ,
എന്റെ കവിതയുടെ ഏദൻതോട്ടത്തിനും
എന്റെ പിതാക്കളുടെ ജന്മദേശത്തിനുമിടയിലൂടെ.

ദേവനായ പാനിന്റെ പുല്ലാങ്കുഴലും ഞാൻ കേട്ടു,
“പോകൂ, അന്യദേശം പൂകൂ”യെന്നതു പാടുന്നു,
“മരിക്കൂ, ജീവിതമസഹ്യമായിവരുമ്പോൾ,
കളയുന്നവനാണു കിട്ടുന്നതെന്നുമോർക്കൂ!"
*

അന്തിവെളിച്ചം



അന്തിവെളിച്ചം...ഞാൻ കടന്നുപോകുന്ന വഴിക്കരികിലെ വീടുകളിൽ നിന്ന് പാചകത്തിന്റെ മണങ്ങളും പാത്രങ്ങളുടെ കിലുക്കങ്ങളും പുറത്തേക്കുവരുന്നു. ആളുകൾ അത്താഴത്തിനു തയ്യാറാവുകയാണ്‌, അതുകഴിഞ്ഞ് അവർ കിടക്കാൻ പോകും, അല്ലെങ്കിൽ തിയേറ്ററുകളിലേക്കു പോകും...ഹാ, കണ്ണീരിനെതിരെ ഞാൻ നെഞ്ചു കല്ലാക്കിയിട്ടെത്ര നാളു കഴിഞ്ഞു; ഈ നക്ഷത്രങ്ങൾക്കു മുന്നിൽ ഞാനെത്ര ഭീരുവാണ്‌!

ഇതെല്ലാം അവസാനമില്ലാത്തതാണ്‌, അവസാനമില്ലാത്തതാണ്‌.

ചാട്ടയടിയേറ്റു ചൂളുന്ന കുതിരകൾ ഭാരം കയറ്റിയ വണ്ടികളും വലിച്ചു തെരുവുകളിലൂടെ നീങ്ങുന്നു, സ്ത്രീകൾ അലസമായി കടന്നുപോകുന്നു, മാന്യദേഹങ്ങൾ ഉപചാരപൂർവ്വം പുഞ്ചിരികൾ കൈമാറുന്നു...ഭൂഗോളം ചുറ്റിത്തിരിഞ്ഞുനീങ്ങുന്നു.

നട്ടുച്ച.

ഭൂമിയുടെ ഒരു പകുതി വെയിൽ വീണു തിളങ്ങുന്നു, ഇരുണ്ടുകിടക്കുന്ന മറ്റേപ്പകുതിയിൽ തീയിന്റെ, ഗ്യാസിന്റെ, മെഴുകുതിരിയുടെ നാളങ്ങൾ പുള്ളികുത്തുന്നു...ഒരിടത്ത് ആളുകൾ തമ്മിൽത്തല്ലുന്നു, കൊലകൾ നടക്കുന്നു; മറ്റൊരിടത്ത് ഒരു വധശിക്ഷ നടപ്പാക്കുന്നു, ഇനിയുമൊരിടത്ത് ഒരു കവർച്ച...താഴെ ആളുകൾ ഉറങ്ങുകയാണ്‌, മരിക്കുകയാണ്‌...ശവഘോഷയാത്രകളുടെ കറുത്ത നാടകൾ യൂ-മരങ്ങളുടെ നേർക്കു നീളുന്നു...അവസാനമില്ലാതെ. ഇതൊക്കെയും മുതുകിലേറ്റി ഈ വിപുലഭൂമി എങ്ങനെയാണ്‌ അനാദ്യന്തമായ സ്ഥലരാശിയിലൂടെ പാഞ്ഞുപോകുന്നത്, ഒരു മിന്നല്പിണരിന്റെ ഭയാനകമായ ശീഘ്രതയോടെ?
*


നഗരത്തിനു പുറത്ത് ഒരു ദിനാന്ത്യം



ഒരു ദിനാന്ത്യം ഞാൻ നഗരത്തിനു പുറത്തു ചെലവിട്ടു.
ഒരുതരം നരച്ച പട്ടണം, ശ്രദ്ധയോടെ കല്ലു പാകിയത്, ശാന്തമായത്.
ഹോട്ടലിന്റെ ജനാലയ്ക്കു നേരേ മുന്നിൽ പ്രധാനകവല. അതിനുമേൽ ഒരു മൂഢചന്ദ്രൻ ഉദിച്ചുയരുന്നതു ഞാൻ നോക്കിനിന്നു. ഇങ്ങനെയൊരു പട്ടണം, അതിന്റെ അഗണ്യതയൊക്കെയുമായി, ശരിക്കും ഈ ലോകത്തുള്ളതാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താനെന്നോണം അതിനു മേൽ പ്രകാശം പരത്തിക്കൊണ്ട് തെരുവുവിളക്ക് കത്തിക്കുന്നൊരാൾ, കയ്യിലൊരു കുട്ടിയുമായി, പിന്നാലെ ഒരു നായയുമായി; അതിന്‌ ഇതൊക്കെ വളരെ പരിചിതമാണെന്നപോലെ; തങ്ങൾ പഴയ ചങ്ങാതിമാരാണെന്ന മട്ടിൽ അത് നടപ്പാതകൾ മണത്തുനോക്കുന്നുമുണ്ട്. 
വിളക്കിനു കത്തണമെന്നുണ്ടായിരുന്നില്ല. 
ഉടനേ രണ്ട്, അഞ്ച്, ആറാളുകൾ വരികയായി, അതിനെക്കുറിച്ചു ചർച്ചയായി; വിളക്കു കത്തുന്നു, അതു കത്തുന്നുവെന്ന് അവർ തീർച്ച വരുത്തുന്നു. പിന്നെ അവർ അവിടെനിന്നു പോകുന്നു; ഒരാൾ മാത്രം ശേഷിക്കുന്നു. ഒരു നിമിഷം വിളക്കിലേക്കു നോക്കിനിന്നിട്ട് അയാളും പോകുന്നു. 
ഹാ! ഈയൊരു കക്കായോട്ടിക്കുള്ളിൽ ജീവിക്കുക!
മരിക്കുക!...മരിക്കുക.
പാരീസിൽ, മിസ്സിസ്സിപ്പിയിൽ, ബോംബേയിലുള്ള ചന്ദ്രൻ തന്നെ ഇവിടെയും.

*

നടക്കാവിൽ ഒരു വസന്തകാലസന്ധ്യ


വെറയിറ്റീസിനിരികിലുള്ള വിശാലമായ നടക്കാവിൽ ഒരു വസന്തകാലസന്ധ്യയ്ക്ക് ഒരു ബഞ്ചിലിരിക്കെ. ഗ്യാസുവെട്ടം കുത്തിയൊലിക്കുന്ന ഒരു കഫേ. ആകെ ചുവപ്പു ധരിച്ച ഒരു വേശ്യ ഒരു ബിയറിൽ നിന്നു മറ്റൊന്നിലേക്കു തെന്നുന്നു. രണ്ടാം നിലയിൽ പ്രശാന്തമായ ഒരു മുറി, ഒന്നുരണ്ടു വിളക്കുകളും തലകൾ ചാഞ്ഞുകിടക്കുന്ന ചില മേശകളുമായി; ചെറിയൊരു വായനമുറി പോലെ. മൂന്നാമത്തെ നിലയിൽ ഗ്യാസുവെട്ടം വെട്ടിത്തിളങ്ങുന്നു, ജനാലകളെല്ലാം തുറന്നിട്ടിരിക്കുന്നു, പൂക്കൾ, പരിമളങ്ങൾ, നൃത്തപരിപാടി. സംഗീതം നിങ്ങൾക്കു കേൾക്കാനാവുന്നില്ല, ആളുകളും വണ്ടികളുമായി തെരുവു നുരയ്ക്കുമ്പോൾ, ഇടനാഴികൾ നിരന്തരം ആൾക്കൂട്ടങ്ങളെ വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുമ്പോൾ, വെറയിറ്റീസിനു മുന്നിൽ പരിപാടികളുടെ വിലപേശലുകൾ നടക്കുമ്പോൾ...പക്ഷേ നിങ്ങൾക്കു കാണാം, ആ പത്തു ജനാലകൾക്കു മുന്നിലൂടെ ഒഴുകിനീങ്ങുന്ന, വെളുത്ത ഷർട്ടും കറുത്ത കോട്ടും ധരിച്ച പുരുഷന്മാരെ; സംഗീതത്തിന്റെ താളത്തിൽ സ്ത്രീകളെ, നീലയും ഇളംചുവപ്പും ലൈലാക്കുനിറവും വെള്ളയുമായ സ്ത്രീകളെ അണച്ചുപിടിച്ചു നടക്കുന്നവരെ; എത്ര മൃദുലമായി, എത്ര ശരിയായിട്ടാണവർ അവരെ ചേർത്തുപിടിച്ചിരിക്കുന്നത്. അവർ വരുന്നതും പോകുന്നതും നിങ്ങൾക്കു കാണാം, ഗൗരവപ്പെട്ട, ചിരി വരാത്ത മുഖങ്ങളുമായി (അവർ താളം പിടിക്കുന്ന സംഗീതം പക്ഷേ, നിങ്ങളുടെ കാതിൽപ്പെടുന്നതുമില്ല). കൂട്ടിക്കൊടുപ്പുകാർ പലരും ചുറ്റിപ്പറ്റി നടക്കുന്നുണ്ട്; ഒരുത്തൻ മറ്റൊരുത്തനോടു പറയുകയാണ്‌:“അവൾ പത്തു ഫ്രാങ്കുണ്ടാക്കി, ആ കിഴവനെ...” ഇടവേളയുടെ നേരത്ത് വെറയിറ്റീസിൽ നിന്ന് ഒരാൾക്കൂട്ടം പുറത്തേക്കിരച്ചിറങ്ങുന്നു; നടക്കാവിലെ നാരകീയത തുടരുക തന്നെയാണ്‌, വണ്ടികൾ, കഫേകൾ, ഗ്യാസ് ലൈറ്റുകൾ, കടകളുടെ ചില്ലുജനാലകൾ, കാൽനടക്കാർ- കഫേകളിലെ രൂക്ഷമായ വെളിച്ചത്തിനടിയിലൂടെ കടന്നുപോകുന്ന വേശ്യകൾ... എനിക്കരികിൽ ഒരു പത്രക്കട; രണ്ടു സ്ത്രീകൾ സൊറ പറഞ്ഞിരിക്കുന്നു:“ അവൾ ഈ രാത്രി കടക്കില്ലെന്നേ, എന്റെ പയ്യൻ അവളുടെ കൈയിൽ നിന്നതു പിടിച്ചെടുത്തു.“ രണ്ടു ജാതികളേയും, ആണിനെയും പെണ്ണിനെയും, കുത്തിനിറച്ച വണ്ടികൾ; ഓരോരുത്തരും അവന്റെയോ, അവളുടെയോ വികാരങ്ങളുമായി, വേവലാതികളുമായി, ദുഷ്ടതകളുമായി.

ഇതിനൊക്കെയും മുകളിൽ സൗമ്യവും നിത്യവുമായ നക്ഷത്രങ്ങൾ.

***

വെറയിറ്റീസ്  - പാരീസിലെ വെറൈറ്റി തിയേറ്റർ

2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

റ്റി.എസ്.എലിയട്ട് - നൊബേൽ പ്രഭാഷണം

 കലകളിൽ വച്ച് ഏറ്റവും പ്രാദേശികമായിട്ടാണ്‌ കവിത പൊതുവേ പരിഗണിക്കപ്പെടുന്നത്. ചിത്രകല, ശില്പകല, വാസ്തുവിദ്യ, സംഗീതം ഇതൊക്കെ കാഴ്ചയും കേൾവിയുമുള്ള ഏതൊരാൾക്കും ആസ്വദിക്കാം. എന്നാൽ ഭാഷ, കവിതയുടെ ഭാഷ വിശേഷിച്ചും, വ്യത്യസ്തമായ ഒരു കാര്യമാണ്‌. കവിത ആളുകളെ തമ്മിലടുപ്പിക്കുകയല്ല, അവരെ തമ്മിലകറ്റുകയാണ്‌ എന്നും തോന്നാം.

നേരേ മറിച്ച് നാം ഒരു കാര്യം ഓർക്കണം: ഭാഷ ഒരു കടമ്പ തീർക്കുന്നെങ്കിൽ ആ കടമ്പ കടക്കാൻ ശ്രമിക്കുന്നതിനു നമുക്കൊരു കാരണം നല്കുന്നത് കവിതയാണ്‌.  മറ്റൊരു ഭാഷയ്ക്കു സ്വന്തമായ കവിത ആസ്വദിക്കുക എന്നാൽ ആ ഭാഷ സ്വന്തമായ ജനതയെ മനസ്സിലാക്കുക എന്നാണ്‌; ആ മനസ്സിലാക്കൽ മറ്റൊരു മാർഗ്ഗത്തിലൂടെ നമുക്കു കിട്ടുകയുമില്ല. യൂറോപ്യൻ കവിതയുടെ ചരിത്രത്തെക്കുറിച്ചും ഒരു ഭാഷയിലെ കവിത മറ്റൊരു ഭാഷയിലെ കവിതയിൽ ചെലുത്തുന്ന വലിയ സ്വാധീനത്തെക്കുറിച്ചും നമുക്കിവിടെ ചിന്തിക്കാം; പരിഗണനീയനായ ഏതു കവിയ്ക്കും തന്റേതല്ലാത്ത ഭാഷകളിലെ കവികളോടുള്ള കനത്ത കടത്തെക്കുറിച്ചു നാമോർക്കണം; അന്യഭാഷകളിലെ കവിതയുടെ പോഷണം കിട്ടിയിരുന്നില്ലെങ്കിൽ ഏതു രാജ്യത്തെയും, ഏതു ഭാഷയിലേയും കവിത തളരുകയും നശിക്കുകയും ചെയ്യുമായിരുന്നു എന്നു നാം ആലോചിക്കണം. ഒരു കവി തന്റെ ജനതയോടു സംസാരിക്കുമ്പോൾ അയാളെ സ്വാധീനിച്ച മറ്റു ഭാഷകളിലെ കവികൾ കൂടിയാണ്‌ അവരോടു സംസാരിക്കുന്നത്. അതേ സമയം തന്നെ അയാൾ മറ്റു ഭാഷകളിലെ പുതിയ കവികളോടും സംസാരിക്കുന്നുണ്ട്; ആ കവികൾ അയാളുടെ ജീവിതവീക്ഷണത്തിന്റെ ഒരംശം, അയാൾ അംഗമായ ജനതയുടെ സത്തയിൽ നിന്നൊരംശം തങ്ങളുടെ ആളുകളിലേക്കെത്തികയും ചെയ്യും. തനിക്ക് അന്യകവികളിലുള്ള സ്വാധീനത്തിലൂടെ, വിവർത്തനത്തിലൂടെ (മറ്റു കവികൾ അയാളുടെ കവിതയെ പുനഃസൃഷ്ടിക്കുന്നതാണത്), തന്റെ ഭാഷയിലെ കവികളല്ലാത്ത വായനക്കാരിലൂടെ ജനതകൾ തമ്മിലുള്ള ധാരണ വളർത്താൻ കവിയ്ക്കു കഴിയും. 

ഏതു കവിയുടെ രചനയിലും അയാൾ വസിക്കുന്ന പ്രദേശത്തുള്ളവരെ, അല്ലെങ്കിൽ അയാൾ സംസാരിക്കുന്ന ഭാഷ സംസാരിക്കുന്നവരെ മാത്രം സ്പർശിക്കുന്ന ഒരുപാടുണ്ടാവും. എന്നാല്ക്കൂടി ‘യൂറോപ്യൻ കവിത’ എന്നോ ‘ലോകകവിത’ എന്നോ പറയുന്നത് അർത്ഥമില്ലാത്തതാകുന്നുമില്ല. വ്യത്യസ്തരാജ്യങ്ങളിലുള്ളവരും വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവരുമായ ജനതകൾ കവിതയിലൂടെ അന്യോന്യധാരണ സമ്പാദിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു; എത്ര ഭാഗികമാണെങ്കിലും പ്രധാനവുമാണത്. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഒരു കവിയ്ക്കു കൊടുക്കുമ്പോൾ കവിതയുടെ ദേശാതീതമായ മൂല്യത്തിനൊരു സ്ഥിരീകരണമായിട്ടാണ്‌ ഞാനതിനെ കാണുന്നത്. ആ സ്ഥിരീകരണം നടത്താൻ കാലാകാലം ഒരു കവിയെ നാമനിർദ്ദേശം ചെയ്യുകയും വേണം: എന്റെ സ്വന്തം കഴിവുകളുടെ ബലത്തിലല്ല, കവിതയുടെ പ്രാധാന്യത്തിന്റെ ഈ സമയത്തെ പ്രതീകമായിട്ടാണ്‌ ഞാൻ നിങ്ങൾക്കു മുന്നിൽ നില്ക്കുന്നത്.

(റ്റി.എസ്.എലിയട്ടിന്റെ 1948 ഡിസംബർ 10ലെ നൊബേൽ പ്രഭാഷണത്തിൽ നിന്ന്)


2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ബോദ്‌ലേർ- പ്രഭാതം

ബാരക്കുകൾക്കു മേൽ ബ്യൂഗിളുകൾ മുഴങ്ങുകയായിരുന്നു,
തെരുവുവിളക്കുകൾ കാറ്റുപിടിച്ചാളുകയായിരുന്നു.

ഈ നേരമത്രേ, പാപത്തിന്റെ സ്വപ്നങ്ങളിരച്ചുകയറുന്നതും
കരുവാളിച്ച കൌമാരങ്ങൾ പുതപ്പുകൾക്കുള്ളിൽക്കിടന്നു പുളയുന്നതും;
നീറ്റൽ കൊണ്ടു തുടിക്കുന്ന ചോരച്ച തുറുകണ്ണുകൾ പോലെ
വിളക്കുകൾ പകലിന്റെ മുഖത്തു ചോരപ്പാടുകൾ വീഴ്ത്തുന്നതും;
ഉടലിന്റെ തടസ്സങ്ങളിലകപ്പെട്ടുപോയ പാവമാത്മാവ്
വിളക്കിന്റെ പകലിനോടുള്ള മല്പിടുത്തത്തെയനുകരിക്കുന്നതും.
ഇളംകാറ്റുകൾ കണ്ണീരൊപ്പുന്ന മുഖം പോലെ അന്തരീക്ഷം;
പലായനം ചെയ്യുന്ന പലതിനാലുമതു വിറ കൊള്ളുന്നു;
അയാളെഴുതിത്തളരുന്നു, രതിക്രീഡയിലവൾ തളരുന്നു.

അവിടെയുമിവിടെയും വീടുകളിൽ നിന്നു പുകയുയരുന്നു.
കനത്ത കൺപോളകളുമായി, മലർക്കെത്തുറന്ന വായയുമായി
തെരുവുവേശ്യകൾ മൂഢനിദ്രയിൽ മുഴുകുന്നു;
മുലകൾ നീരു വറ്റിത്തൂങ്ങിയ പിച്ചക്കാരികൾ
പുകയുന്ന വിറകിലും സ്വന്തം വിരലുകളിലുമൂതുന്നു;
ഈ നേരമത്രേ, തണുപ്പിനും ദാരിദ്ര്യത്തിനുമിടയിൽ
പൂർണ്ണഗർഭിണികൾ വേദനയെടുത്തു പുളയുന്നതും.
തൊണ്ടയിൽ ചോര കുറുകി മുറിഞ്ഞുപോയ തേങ്ങൽ പോലെ
അകലെയൊരു കോഴികൂവൽ മൂടൽമഞ്ഞു വലിച്ചുകീറുന്നു.

വീടുകൾ മഞ്ഞിന്റെ കടലിൽ മുങ്ങിക്കിടക്കുകയായിരുന്നു,
ധർമ്മാശുപത്രികൾക്കുള്ളിൽ രോഗികളായ സാധുക്കൾ
കിതച്ചും ചുമച്ചും അന്ത്യശ്വാസം വലിക്കുകയായിരുന്നു;
സുഖം തേടിത്തളർന്ന വിടന്മാർ വീടുകളിലേക്കു മടങ്ങുകയായിരുന്നു.

പ്രഭാതം, പച്ചയും ചുവപ്പുമുടുത്തും കുളിർന്നുവിറച്ചും
നിർജ്ജനമായ സെയിൻ നദിയിലൂടെ സാവധാനം കയറിവന്നു.
നര കേറിയ പാരീസ്, നേരുള്ള പണിക്കാരൻ, കണ്ണു തിരുമ്മുന്നു,
പണിയായുധങ്ങളെടുത്തും കൊണ്ടു വേലയ്ക്കിറങ്ങാനൊരുങ്ങുന്നു.

(പാപത്തിന്റെ പൂക്കൾ)

2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബോദ്‌ലേർ - രോഗിണിയായ കാവ്യദേവത

 

എന്റെ പാവം കാവ്യദേവതേ, കഷ്ടം! നിനക്കിതെന്തു പറ്റി?
നിന്റെ കുഴിഞ്ഞ കണ്ണുകളിൽ പേക്കിനാവുകൾ കുടിയേറിയല്ലോ;
നിന്റെ വിളർത്ത മുഖത്തു മാറിമാറി നിഴലിക്കുന്നുവല്ലോ,
ഭീതിയും ഉന്മാദവും മരവിപ്പും മൗനവും.

പച്ചനിറക്കാരി യക്ഷിയും ചുവന്നുതുടുത്ത ചാത്തനും-
കുടങ്ങളിൽ നിന്നവർ പകർന്നുതന്നുവോ, ഭീതിയും പ്രണയവും?
ദുഃസ്വപ്നമതിന്റെ ധൃഷ്ടമുഷ്ടിയാൽ നിന്നെക്കേറിപ്പിടിച്ചുവോ,
ഒരു പുരാതനനരകച്ചതുപ്പിൽ നിന്നെക്കൊണ്ടാഴ്ത്തിയോ?

എനിക്കു ഹിതം നിന്നെ ആരോഗ്യത്തിന്റെ പരിമളം മണക്കുന്നതും
നിന്റെ നെഞ്ചിലെന്നും അഗാധചിന്തകളുയരുന്നതും
തരംഗതാളത്തിൽ നിന്റെ ക്രിസ്തീയരക്തമൊഴുകുന്നതും-

പ്രാക്തനകവിതകളുടെ നിയതതാളവുമായി,
ചിലനേരം ഗാനങ്ങൾക്കധിപൻ, അപ്പോളോയുടെ വഴിയേ,
ചിലനേരം വിളഞ്ഞ പാടങ്ങളുടെ ദേവൻ, പാനിന്റെ വഴിയേ.

2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ലൂയിജി പിരാന്തെല്ലൊ - കെണി

 


ഇല്ലില്ല, ഞാനെന്തിനങ്ങനെ സ്വയം കീഴ്വഴങ്ങണം? എന്തിനു വേണ്ടി? എനിക്കു മറ്റുള്ളവരോട് എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്കിൽ ഞാൻ അങ്ങനെ ചെയ്തെന്നുവരാം; എന്നാൽ അങ്ങനെയല്ലാത്ത സ്ഥിതിയ്ക്ക് ഞാനെന്തിനങ്ങനെ ചെയ്യണമെന്നു പറയൂ.

ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. എന്റെ ഭാഗത്തു തെറ്റുണ്ടെന്ന് നിങ്ങൾക്കു പറയാൻ പറ്റില്ല. ഇതുപോലെ അമൂർത്തമായി ചിന്തിക്കുന്ന ഒരാൾക്കും എനിക്കു തെറ്റു പറ്റി എന്നു പറയാൻ കഴിയില്ല. എനിക്കു തോന്നുന്നതു തന്നെയാണ്‌ നിങ്ങൾക്കും മറ്റേതൊരാൾക്കും തോന്നുക.

രാത്രിയിൽ ഉറക്കമുണരുന്നത് നിങ്ങൾക്കെല്ലാം പേടിയുള്ള കാര്യമാണല്ലോ; എന്തുകൊണ്ടാണത്? അതിതുകൊണ്ടാണ്‌, ജീവിച്ചിരിക്കാൻ നിങ്ങൾക്കുള്ള കാരണങ്ങളെ ബലപ്പെടുത്തുന്നത് പകലിന്റെ വെളിച്ചമാണ്‌, ആ വെളിച്ചം ജനിപ്പിക്കുന്ന മിഥ്യകളാണ്‌.

ഇരുട്ടും നിശ്ശബ്ദതയും നിങ്ങളെ വല്ലാതെ പേടിപ്പെടുത്തുന്നു. നിങ്ങൾ ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുന്നു. എന്നാൽ ആ വെളിച്ചം വല്ലാതെ മ്ളാനമായിട്ടാണ്‌ നിങ്ങൾക്കു തോന്നുന്നത്; കാരണം, നിങ്ങൾക്കാവശ്യം ആ തരം വെളിച്ചമല്ല, ശരിയല്ലേ? സൂര്യൻ! സൂര്യൻ! നിങ്ങളെല്ലാം വ്യഗ്രതയോടെ തേടുന്നത് സൂര്യനെയാണ്‌; കാരണം, വിറയാർന്ന കൈകൾ കൊണ്ട് നിങ്ങൾ കൊളുത്തിയ ആ കൃത്രിമവെളിച്ചത്തിൽ പകൽവെളിച്ചത്തിലെന്നപോലെ സ്വാഭാവികമായി മിഥ്യകൾ ഉണ്ടാകുന്നില്ല.

നിങ്ങളുടെ കൈകൾ പോലെ നിങ്ങളുടെ സത്തയാകെയും വിറകൊള്ളുന്നു. അത് വ്യാജവും ലോലവുമാണെന്ന് നിങ്ങൾ കാണുന്നു. ആ മെഴുകുതിരിവെളിച്ചം പോലെ കൃത്രിമം. നിങ്ങളുടെ സർവ്വേന്ദ്രിയങ്ങളും പേടിച്ചു, വലിഞ്ഞുമുറുകി ഉണർന്നിരിക്കുകയാണ്‌- ദുർബ്ബലവും പൊള്ളയുമാണെന്നു നിങ്ങൾക്കു വെളിപ്പെട്ട ആ യാഥാർത്ഥ്യത്തിനു പിന്നിൽ നിന്ന് മറ്റൊരു യാഥാർത്ഥ്യം തല നീട്ടുമോ: അസ്പഷ്ടവും ഭ്രമാത്മകവുമായ മറ്റൊന്ന്, ശരിക്കുമുള്ള യാഥാർത്ഥ്യം? ഒരു കാറ്റിന്റെ നിശ്വാസം...എന്താണത്? എന്താണാ കിരുകിരുശബ്ദം?

അനിശ്ചിതമായ ആ കാത്തിരുപ്പിന്റെ ഭീകരതയിൽ തണുത്തും വിയർത്തും  തൂങ്ങിനില്ക്കുമ്പോൾ തന്റെ പകൽസമയത്തെ മിഥ്യകൾ ആ വെളിച്ചത്തിൽ നിങ്ങൾ കണ്മുന്നിൽ കാണുന്നു. പ്രേതങ്ങളുടെ രൂപവും നടപ്പുമായി അവ മുറിക്കുള്ളിലൂടെ നടക്കുന്നു. അവയെ ഒന്നു സൂക്ഷിച്ചുനോക്കൂ: ഉറക്കമില്ലായ്മ കാരണം, വാതത്തിന്റെ വേദന കാരണം, നിങ്ങളുടെ കണ്ണുകൾക്കു താഴെ രൂപപ്പെട്ട അതേ തടിപ്പുകൾ, മലമ്പനി പിടിച്ചപോലത്തെ അതേ തൊലിവിളർച്ച, അവയ്ക്കുമുണ്ട്. അതെ, നീർവീക്കം കാരണം വിരൽമുട്ടുകളിൽ നിങ്ങളനുഭവിക്കുന്ന അതേ പതിഞ്ഞ നീറ്റൽ.

എത്ര വിചിത്രമായ രൂപമാണ്‌, എത്ര വിചിത്രമായ രൂപമാണ്‌ നിങ്ങളുടെ മുറിയിലെ കസേരകൾക്കും മേശയ്ക്കും അലമാരയ്ക്കും കൈവരുന്നത്! നിങ്ങളെ അസ്വസ്ഥനാക്കുന്ന അതേ വിഹ്വലമായ നിശ്ചേഷ്ടതയിൽ തൂങ്ങിനില്ക്കുകയാണ്‌ അവയുമെന്നു തോന്നിപ്പോകുന്നു.

അവ ചുറ്റിനുമായിട്ടാണ്‌ നിങ്ങൾ കിടന്നുറങ്ങിയത്.

എന്നാൽ അവയ്ക്കുറക്കമില്ല. രാത്രിയാകട്ടെ, പകലാവട്ടെ, അവ ഒരേ നില്പായിരിക്കും.

ഇപ്പോൾ അവ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് നിങ്ങളുടെ കൈകളാണ്‌; എന്നാൽ നാളെ അതു ചെയ്യുന്നത് മറ്റൊരു കൈ ആയിരിക്കും. ആരുടേതെന്ന് ആരു കണ്ടു!... എന്നാൽ അവയ്ക്ക് എല്ലാം ഒരേപോലെയാണ്‌. ഇപ്പോൾ അവയിൽ ഉള്ളത് നിങ്ങളുടെ വസ്ത്രങ്ങളാണ്‌: നിങ്ങളുടെ തളർന്ന കാല്മുട്ടുകളുടേയും എല്ലു തെഴുത്ത കൈമുട്ടുകളുടേയും വടിവുകളും മടക്കുകളും പേറുന്ന, നിങ്ങൾ കഴുകിയുണക്കിയ, ഒഴിഞ്ഞ രൂപങ്ങൾ. നാളെ അവയ്ക്കുള്ളിൽ തൂങ്ങിക്കിടക്കാൻ പോകുന്നത് മറ്റൊരാളുടെ രൂപങ്ങളായിരിക്കും. അലമാരയുടെ കണ്ണാടി ഇപ്പോൾ പ്രതിഫലിപ്പിക്കുന്നത് നിങ്ങളുടെ പ്രതിബിംബമാണ്‌; എന്നാൽ അതിന്റെ ഒരംശവും അതിൽ തങ്ങിനില്ക്കില്ല; നാളെ മറ്റൊരാളുടെ പ്രതിബിംബത്തിന്റെ ഒരംശവും അതിൽ തങ്ങിനില്ക്കാൻ പോകുന്നില്ല.

കണ്ണാടിയ്ക്ക് സ്വന്തമായി കാഴ്ചശക്തിയില്ല. കണ്ണാടി യാഥാർത്ഥ്യം പോലെയാണ്‌.

ഞാൻ സ്വബോധമില്ലാതെ പിച്ചും പേയും പറയുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? മടിയൊന്നും വിചാരിക്കേണ്ട; നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ട്; ഞാൻ പറയാത്തതുകൂടി നിങ്ങൾക്കു മനസ്സിലാകുന്നുണ്ട്; എന്നെ കീഴ്പ്പെടുത്തുകയും മുക്കിത്താഴ്ത്തുകയും ചെയ്ത ആ അവ്യക്തവികാരത്തെ എങ്ങനെ പറഞ്ഞുമനസ്സിലാക്കണമെന്ന് എനിക്കറിയുന്നില്ല.

ഇത്രകാലം ഞാൻ എങ്ങനെയാണു ജീവിച്ചതെന്ന് നിങ്ങൾക്കറിയാമല്ലോ. എനിക്ക് എന്തെങ്കിലുമൊരു രൂപം നല്കാനും ഒരു നിമിഷത്തേക്കെങ്കിലും അതിൽ സ്വയം കട്ടപിടിക്കാനും തറഞ്ഞുനില്ക്കാനും എനിക്കെന്തുമാത്രം ഭയവും വെറുപ്പുമായിരുന്നുവെന്നും നിങ്ങൾക്കറിയാം.

എന്റെ സ്വഭാവത്തിലെ...എന്താണ്‌ നിങ്ങൾ അതിനെ പറയുക? മാറ്റം വരുത്തലുകൾ? അതെ, എന്റെ സ്വഭാവത്തിലെ മാറ്റം വരുത്തലുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കൂട്ടുകാർ എന്നെ കളിയാക്കാറുണ്ടായിരുന്നു. എന്നാൽ നിങ്ങൾക്കെന്നെ കളിയാക്കാൻ പറ്റുന്നത് കണ്ണാടിയിൽ മറ്റൊരാളായി കാണാനുള്ള എന്റെ വ്യഗ്രത മനസ്സിലാക്കാനുള്ള ദാക്ഷിണ്യം നിങ്ങൾക്കൊരിക്കലും ഇല്ലാത്തതുകൊണ്ടാണ്‌; ഞാൻ എപ്പോഴും ഒരേ ആളല്ലെന്നു സ്വയം വിശ്വസിപ്പിക്കാനും എന്നെ മറ്റൊരാളായി കാണാനുമുള്ള എന്റെ ആഗ്രഹം നിങ്ങൾ മനസ്സിലാക്കുന്നില്ല.

ശരിതന്നെ! എന്തിലാണു ഞാൻ മാറ്റം വരുത്തുക? ഇപ്പോഴേ കഷണ്ടിയായി എന്നു തോന്നിക്കാൻ ഞാൻ മുടി പറ്റെ വടിച്ചു എന്നതു ശരിയാണ്‌. ചില സമയത്ത് ഞാൻ താടി നിർത്തിക്കൊണ്ട് മീശ വടിച്ചുകളഞ്ഞിരുന്നു, ചിലപ്പോൾ നേരേ തിരിച്ചും. മറ്റു ചിലപ്പോൾ താടിയും മീശയും, രണ്ടും ഞാൻ വടിച്ചുകളഞ്ഞു, അല്ലെങ്കിൽ പല രീതികളിൽ താടി വളർത്തി. ഊശാന്താടിയായി, ഇരുഭാഗത്തേക്കും വകഞ്ഞ മട്ടിൽ, അല്ലെങ്കിൽ മുഖത്തിന്റെ അതിരുകളിൽ മാത്രമായി.

എന്റെ കണ്ണുകൾ, മൂക്ക്, വായ, ചെവികൾ, നെഞ്ച്, കൈകാലുകൾ ഇതിലൊന്നും മാറ്റം വരുത്താൻ എനിക്കു പറ്റിയില്ല; അതെങ്ങനെ പറ്റും? ഒരു നാടകനടനെപ്പോലെ ഞാൻ മേക്കപ്പിട്ടിരുന്നോ? ചിലനേരത്ത് ആ പ്രലോഭനവും എനിക്കുണ്ടായിരുന്നു. അപ്പോഴാണ്‌ ഞാൻ ചിന്തിക്കുന്നത്, ആ പൊയ്മുഖത്തിനടിയിൽ എന്റെ ഉടൽ പഴയതുതന്നെയല്ലേ...അതിനു പ്രായമാവുകയുമല്ലേ?

ഇതിനു ഞാൻ എന്റെ ആത്മാവിനെക്കൊണ്ടു പരിഹാരം കാണാൻ ശ്രമിച്ചു. എനിക്കു തോന്നിയ രീതിയിൽ പരുവപ്പെടുത്താൻ ഉടലിനേക്കാൾ വഴങ്ങിയത് ആത്മാവായിരുന്നു!

തന്റെ വികാരങ്ങളുടെ ഉറപ്പിനേയും തന്റെ സ്വഭാവസ്ഥിരതയേയും പറ്റി പുകഴ്ത്തിപ്പുകഴ്ത്തി നിങ്ങൾക്കു മടുപ്പായിട്ടില്ലല്ലോ? എന്തുകൊണ്ടാണത്? ഒരേയൊരു കാരണം കൊണ്ട്! നിങ്ങൾ ഭീരുവാണ്‌ എന്നതുകൊണ്ട്. നിങ്ങൾക്കു നിങ്ങളെത്തന്നെ പേടിയാണ്‌ എന്നതുകൊണ്ട്. എന്നു പറഞ്ഞാൽ, താൻ മാറിയാൽ താൻ തനിക്കു നല്കിയ യാഥാർത്ഥ്യം നഷ്ടപ്പെടുമെന്നും അങ്ങനെ, താൻ തന്റെ വെറുമൊരു മിഥ്യാദർശനം മാത്രമാണെന്നും നാം നമുക്കു നല്കുന്ന യാഥാർത്ഥ്യമല്ലാതെ മറ്റൊരു യാഥാർത്ഥ്യം ഇല്ല എന്നും നിങ്ങൾ തിരിച്ചറിയും എന്ന പേടി കൊണ്ട്.

എന്നാൽ ഞാനൊന്നു ചോദിക്കട്ടെ, നാം നമുക്കൊരു യാഥാർത്ഥ്യം നല്കുന്നു എന്നുപറഞ്ഞാൽ എന്താണുദ്ദേശിക്കുന്നത്? ഒരു വൈകാരികാനുഭവത്തിൽ സ്വയം ഉറപ്പിച്ചുനിർത്തുക, അതിൽ കട്ടിപിടിക്കുക, പൊറ്റ പിടിക്കുക എന്നല്ലേ? അത് നിരന്തരമായ ജീവിതപ്രവാഹത്തെ നമുക്കുള്ളിൽ തടഞ്ഞുനിർത്തും, നമ്മളെ കെട്ടുനാറാൻ വിധിക്കപ്പെട്ട കൊച്ചുകൊച്ചുകുണ്ടുകളായി മാറ്റും; അതേസമയം ജീവിതമാകട്ടെ, തീക്ഷ്ണവും അനിയതവുമായ, നിലയ്ക്കാത്ത പ്രവാഹവുമാണ്‌.

നോക്കൂ, ഈ ചിന്തയാണ്‌ എന്നെ പിടിച്ചുലയ്ക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യുന്നത്.

ജീവിതം കാറ്റാണ്‌. ജീവിതം കടലാണ്‌. ജീവിതം തീയാണ്‌. എന്നാൽ പൊറ്റ പിടിക്കുകയും രൂപമെടുക്കുകയും ചെയ്യുന്ന മണ്ണല്ല.

രൂപം ഏതായാലും മരണമാണ്‌.

നിരന്തരവും അനിയതവും തീക്ഷ്ണവുമായ ആ ദ്രവാവസ്ഥയിൽ നിന്നു മാറി ഉറഞ്ഞുപോകുന്നതെന്തും മരണമാണ്‌.

നാമെല്ലാം ഒരു കെണിയിൽ പെട്ട ജീവികളാണ്‌; ആ നിരന്തരപ്രവാഹത്തിൽ നിന്നകറ്റപ്പെട്ട നമുക്കെല്ലാം മരണം ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

ആ പ്രവാഹത്തിന്റെ ചലനം നമ്മളിലുണ്ട്, നമ്മുടെ രൂപങ്ങളിലുണ്ട്, വേർപെടുത്തപ്പെട്ട, ഉറഞ്ഞുകൂടിയ നമ്മുടെ രൂപങ്ങളിലുണ്ട്; ഒരു നിമിഷനേരത്തേക്കു കൂടി അത് നമ്മുടെ രൂപങ്ങളിൽ ഉണ്ടാവും. അല്ല, നോക്കൂ, പതുക്കെപ്പതുക്കെ അതു മന്ദഗതിയിലാവുന്നു, തീ കെട്ടണയുന്നു, രൂപം വരണ്ടുണങ്ങുന്നു, അതിൽ ചലനം നിശ്ശേഷം നിലയ്ക്കുന്നു; ഒടുവിലത് വഴക്കമില്ലാത്ത ഒരു രൂപമായി മാറുന്നു.

നമ്മുടെ മരണം പൂർത്തിയാകുന്നു; ഇതിനെ നാം ജീവിതം എന്നു വിളിക്കുകയും ചെയ്തു!

ജീവന്റെ പ്രവാഹത്തിൽ രൂപരഹിതനായി ഒഴുകിപ്പോയ എന്നെ അതിൽ നിന്നു വേർപെടുത്തുകയും കാലത്തിൽ, ഈ കാലത്തിൽ ഉറപ്പിച്ചുനിർത്തുകയും ചെയ്ത ഈ മരണക്കെണിയിൽ പെട്ടുകിടക്കുകയാണ്‌ ഞാൻ എന്നെനിക്കു തോന്നുന്നു.

എന്തുകൊണ്ട് ഈ കാലത്തിൽ?

അല്പകാലം കൂടി എനിക്ക് ഒഴുകിനടക്കാമായിരുന്നു; അല്പകാലം കൂടി കഴിഞ്ഞ് മറ്റൊരു രൂപത്തിലെങ്കിലും, പിന്നീടെപ്പോഴെങ്കിലും എനിക്ക് ഉറഞ്ഞുകൂടാമായിരുന്നു. രണ്ടായാലും ഒന്നുതന്നെ എന്നാവും നിങ്ങൾ മനസ്സിൽ പറയുക, അല്ലേ? ഇപ്പോഴല്ലെങ്കിൽ മറ്റൊരിക്കൽ...എന്നാൽ അല്പകാലം കൂടി കഴിഞ്ഞായിരുന്നെങ്കിൽ ഞാൻ മറ്റൊരാളായേനെ. ആരായിരിക്കുമെന്ന് ആരു കണ്ടു! എങ്ങനെയായിരിക്കുമെന്ന് ആരു കണ്ടു! മറ്റൊരു വിധിയിലാണ്‌  കെണിയിൽ പെടുന്നതെങ്കിൽ ഞാൻ മറ്റു കാര്യങ്ങൾ കാണുമായിരുന്നു, അല്ലെങ്കിൽ ഇപ്പോഴത്തെ കാര്യങ്ങൾ തന്നെ മറ്റൊരു കണ്ണിലൂടെ, മറ്റൊരടുക്കിൽ കാണുമായിരുന്നു.

എന്റെ അതേ കാലത്തിൽ എന്നോടൊപ്പം പെട്ടുകിടക്കുന്ന ഈ വസ്തുക്കളെ കാണുമ്പോൾ എനിക്കെന്തു വെറുപ്പാണു തോന്നുന്നതെന്ന് നിങ്ങൾക്കൂഹിക്കാൻ പറ്റില്ല. അല്പാല്പമായി എന്നോടൊപ്പം മരിക്കുന്ന വസ്തുക്കൾ! വെറുപ്പും സഹതാപവും, രണ്ടുമാണ്‌! എന്നാൽ സഹതാപത്തിനേക്കാൾ വെറുപ്പാണ്‌.

നിങ്ങൾ പറയുന്നത് ശരിയാണ്‌, അല്പനേരം കഴിഞ്ഞാണ്‌ ഞാൻ കെണിയിൽ പെടുന്നതെങ്കിൽ ആ രൂപത്തെയും ഞാൻ വെറുക്കും, ഇപ്പോൾ ഈ രൂപത്തെയെന്നപോലെ. ഈ കാലത്തെയെന്നപോലെ ആ കാലത്തെയും ഞാൻ വെറുക്കുമായിരുന്നു. യഥാർത്ഥജീവൻ എന്നു പറയുന്നതും ഒരിക്കലും നിലയ്ക്കാത്തതുമായ ആ നിത്യപ്രവാഹത്തിൽ നിന്ന് നമ്മളിൽ ശേഷിച്ച ഒരു തരി ചൂടും ചലനവും കൊണ്ടു നാം, എന്നും മൃതരായ നാം,  മെനഞ്ഞെടുക്കുന്ന ജീവിതമിഥ്യകളെ അപ്പോഴും ഞാൻ വെറുക്കുമായിരുന്നു.

സ്വന്തം ജീവിതങ്ങൾ കരുപ്പിടിപ്പിക്കുകയാണെന്നു സ്വയം വിശ്വസിപ്പിക്കാൻ നോക്കുന്ന ശവങ്ങളാണു നാം.

നാം ഇണ ചേരുന്നു, ഒരു മരിച്ച പുരുഷൻ ഒരു മരിച്ച സ്ത്രീയുമായി; എന്നിട്ടു നാം സ്വയം വിശ്വസിപ്പിക്കുന്നു, നാം ജീവൻ കൊടുക്കുകയാണെന്ന്. യഥാർത്ഥത്തിൽ നാം മരണം കൊടുക്കുകയായിരുന്നു...കെണിയിൽ മറ്റൊരു ജീവി കൂടി!

“നോക്ക്, ഇങ്ങോട്ടു നോക്കു പൊന്നേ, മരിക്കാൻ തുടങ്ങാം, നമുക്കു മരിക്കാൻ തുടങ്ങാം. നീ കരയുകയാണോ, എന്താ? നീ കുതറാൻ നോക്കുകയാണോ? കുറച്ചുനേരം കൂടി നിനക്കൊഴുകണമെന്നുണ്ടായിരുന്നോ? സമാധാനപ്പെട്, എന്റെ പൊന്നേ! നിനക്കങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റുമോ? പിടിയിലാവുക, ഉ-റ-ഞ്ഞു-കൂ-ടു-ക, തറഞ്ഞുനില്ക്കുക...അല്പനേരത്തിനുള്ളിൽ എല്ലാം കഴിയും! സമാധാനപ്പെട്!”

ഹാ, നമുക്കു വളരെ ചെറുപ്പമായിരിക്കുന്ന കാലത്തോളം, നമ്മുടെ ഉടൽ പുതുമയോടെയും കനം തൂങ്ങാതെയുമിരിക്കുന്ന കാലത്തോളം നാം കെണിയിൽ പെട്ടു കിടക്കുകയാണെന്ന് നമുക്കു ശരിക്കു മനസ്സിലാകാതെപോകുന്നു! പിന്നെ പെട്ടെന്നാണ്‌ നമ്മുടെ ശരീരം കുഴഞ്ഞുകൂടിയ ഒരു പിണ്ഡമാകുന്നതും അതിന്റെ ഭാരം നാം അറിഞ്ഞുതുടങ്ങുന്നതും. പണ്ടത്തെപ്പോലെ അനായാസമായി ശരീരം ചലിപ്പിക്കാൻ തനിക്കു കഴിയാതായിത്തുടങ്ങിയിരിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കുന്നു.

ഈ കെണിയിൽ കിടന്നു കുതറുന്ന എന്റെ ആത്മാവിനെ ഞാൻ വെറുപ്പോടെ നോക്കുന്നു; കാലം കൊണ്ടു ക്ഷയിച്ചതും ഭാരം തൂങ്ങുന്നതുമായ ഒരുടലിൽ തറച്ചുനില്ക്കുന്നതൊഴിവാക്കാൻ നോക്കുകയാണത്. മനസ്സിൽ കെട്ടിക്കിടന്നേക്കാവുന്ന ഏതു ചിന്തയേയും ഞാൻ ആട്ടിപ്പായിക്കുന്നു; ഒരു ശീലമായി മാറിയേക്കാവുന്ന ഏതു പ്രവൃത്തിയും ഞാൻ നിർത്തിവയ്ക്കുന്നു. ഉത്തരവാദിത്വങ്ങൾ എനിക്കു വേണ്ട, ഹൃദയബന്ധങ്ങൾ എനിക്കു വേണ്ട, ആശയങ്ങൾ കല്ലിച്ച കട്ടിത്തോടായി എന്റെ മനസ്സു മാറുന്നതും എനിക്കിഷ്ടമല്ല. എന്നാൽ അശാന്തമായ എന്റെ മനസ്സിനൊപ്പം ചെല്ലാൻ ഓരോ ദിവസം ചെല്ലുന്തോറും എന്റെ ശരീരത്തിനു  ക്ലേശം കൂടിവരികയാണെന്നു ഞാൻ കാണുന്നുണ്ട്; ഇടയ്ക്കിടെ അതു ചടഞ്ഞുവീണുപോവുകയാണ്‌. അതിന്റെ കാല്മുട്ടുകൾക്കു തളർച്ചയായിരിക്കുന്നു, അതിന്റെ കൈകൾ കനത്തുതൂങ്ങുന്നു... എന്റെ ശരീരത്തിനു വിശ്രമം വേണം! അതു ഞാൻ അതിനു കൊടുക്കാം.

ഇല്ല, ഇല്ല, സാവധാനം മരണത്തിനു കീഴടങ്ങുന്ന വാർദ്ധക്യം എന്ന ദാരുണദൃശ്യത്തിൽ എന്നെയും ചേർക്കാൻ ഞാൻ ഒരുക്കമല്ല, എനിക്കതിനു കഴിയുകയുമില്ല. ഇല്ല. എന്നാൽ അതിനു മുമ്പ്...എന്നെ ദഹിപ്പിക്കുന്ന ഈ പ്രചണ്ഡവികാരങ്ങളെ വെട്ടിവിടാൻ എനിക്കെന്തെങ്കിലും ചെയ്തേപറ്റൂ; മുമ്പാരും ചെയ്തിട്ടില്ലാത്ത, വലിയ ഒരു കാര്യം.

എനിക്കെന്തെങ്കിലും...ഈ നഖങ്ങൾ കണ്ടോ? പുരുഷന്മാരുടെ വികാരങ്ങളെ തീപിടിപ്പിച്ചുകൊണ്ട് തെരുവിലൂടെ നടന്നുപോകുന്ന സുന്ദരിയായ ഓരോ സ്ത്രീയുടേയും മുഖത്ത് എനിക്കവ കുത്തിത്താഴ്ത്തണം.

എത്ര മൂഢകളായ, ഹീനരായ, ചിന്താശൂന്യരായ ജന്തുക്കളാണ്‌ ഈ സ്ത്രീകൾ! അവർ വിചിത്രവേഷങ്ങൾ ധരിക്കുന്നു, ആഭരണങ്ങളണിയുന്നു, ചിരിക്കുന്ന കണ്ണുകൾ അവിടെയുമിവിടെയും പായിക്കുന്നു, ഉടലിന്റെ വശീകരിക്കുന്ന വടിവുകൾ ആകാവുന്നത്ര പുറത്തുകാട്ടി നടക്കുകയും ചെയ്യുന്നു. എന്നാൽ അവർ ചിന്തിക്കുന്നില്ല, തങ്ങൾ തന്നെയും കെണികളിൽ പെട്ടുകിടക്കുകയാണെന്ന്, മരണത്തിൽ കല്ലിക്കാനുള്ളതാണ്‌ തങ്ങളുടെ രൂപങ്ങളെന്ന്, ഇനി വരാനുള്ളവർക്കുള്ള കെണിയും തങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടെന്ന്!


നമ്മൾ പുരുഷന്മാർക്കുള്ള കെണികൾ അവരാണ്‌, സ്ത്രീകൾ! ഒരു നിമിഷത്തേക്ക് അവർ നമ്മെ വികാരതീക്ഷ്ണതയിലേക്കു കൊണ്ടുപോകുന്നു; അതുപക്ഷേ, മരണം വിധിക്കപ്പെട്ട മറ്റൊരു ജീവിയെ നമ്മിൽ നിന്നു കവർന്നെടുക്കാൻ വേണ്ടി മാത്രമാണ്‌. നാം വികാരം കൊണ്ടന്ധരായി അവരുടെ കെണികളിൽ ചെന്നിടിച്ചുവീഴും വരെ അവർ പലതും പറയും, പലതും ചെയ്യും.

എന്നെയും! എന്നെയും! എന്നെയും അവർ വീഴ്ത്തിക്കളഞ്ഞു! സത്യം പറഞ്ഞാൽ ഈയടുത്തകാലത്ത്. ഞാൻ ഇത്രയും ക്ഷോഭിച്ചിരിക്കുന്നതും അതുകൊണ്ടാണ്‌.

എത്ര നീചമായ ഒരു കെണി! എനിക്കതു മുമ്പേ കൂട്ടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...അടക്കവും ഒതുക്കവുമുള്ള ഒരു ചെറുപ്പക്കാരി. എന്നെ കാണുമ്പോഴേക്കും അവൾ മുഖം ചുവപ്പിച്ചുകൊണ്ട് കണ്ണുകൾ താഴ്ത്തും; അങ്ങനെയല്ലാതെ ഞാൻ വീഴില്ലെന്ന് അവൾക്കറിയാമായിരുന്നു.

ശാരീരികമായ ഏഴു കാരുണ്യപ്രവൃത്തികളിൽ ഒരെണ്ണം അനുഷ്ഠിക്കാനായി അവൾ ഇവിടെ വരാറുണ്ടായിരുന്നു: രോഗികളെ സന്ദർശിക്കുക എന്നത്. എന്നെയല്ല, എന്റെ അച്ഛനെ നോക്കാനാണ്‌ അവൾ വന്നിരുന്നത്. ആ മുറിയിലുള്ള എന്റെ പാവം അച്ഛനെ വൃത്തിയാക്കുന്നതും അച്ഛനു ഭക്ഷണം കൊടുക്കുന്നതും പ്രായം ചെന്ന ഞങ്ങളുടെ ജോലിക്കാരി ആയിരുന്നു; അവരെ സഹായിക്കാനാണ്‌ അവൾ വരുന്നത്.

തൊട്ടടുത്തുള്ള ഫ്ലാറ്റിലായിരുന്നു അവളുടെ താമസം. അവൾ ഇവിടുത്തെ ജോലിക്കാരിയുമായി പരിചയത്തിലായി. ഒരു മകനെ നല്കാൻ കഴിയാത്തതിന്റെ പേരിൽ തന്റെ ഭർത്താവ്, ഒരു ബലം കെട്ടവൻ, എപ്പോഴും  തന്നെ പഴിക്കുകയാണെന്ന് അവൾ അവരോടു പരാതി പറയാറുണ്ടായിരുന്നു.

അതിന്റെ കാര്യം അറിയാമോ? ശരീരത്തിനു വഴക്കം കുറയുകയും മുമ്പത്തെപ്പോലെ ചലിക്കാൻ പറ്റാതെവരികയും ചെയ്യുമ്പോൾ തനിക്കു ചുറ്റും കുഞ്ഞുശവങ്ങൾ വേണമെന്ന് നിങ്ങൾക്കാഗ്രഹം തോന്നുകയാണ്‌: താൻ കുഞ്ഞായിരുന്നപ്പോഴത്തെ ചലനങ്ങൾ അനുകരിക്കുന്ന കുഞ്ഞുശവങ്ങൾ; കാണാൻ തന്നെപ്പോലുള്ള, തനിക്കിപ്പോൾ ചെയ്യാൻ പറ്റാത്ത കൊച്ചുകൊച്ചുകാര്യങ്ങൾ ചെയ്യുന്ന കുഞ്ഞുശവങ്ങൾ.

തങ്ങൾ കെണിയിൽ പെട്ടു കിടക്കുകയാണെന്നറിയാൻ പ്രായമാകാത്ത കുഞ്ഞുശവങ്ങളെ മുഖം കഴുകി, മുടി കോതി നടക്കാൻ കൊണ്ടുപോവുക എന്നത് എത്ര രസമുള്ള കാര്യമാണെന്നോ!

അപ്പോൾ ഞാനെന്താ പറഞ്ഞത്? അതെ, അവൾ ഇവിടെ വരാൻ തുടങ്ങി.

“എനിക്കറിയാം,” മുഖം ചുവപ്പിച്ച്, താഴെ നോക്കിക്കൊണ്ട് അവൾ പറയും, “അച്ഛൻ ഇത്രകൊല്ലമായി ഈ കിടപ്പു കിടക്കുന്നതു കാണുമ്പോഴുള്ള വിഷമം എനിക്കറിയാം, സിനോർ ഫാബ്രീസിയോ.”

“ശരിയാണ്‌, സിനോറ,” എന്നു മുരടൻ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നുപോകും.

ഇപ്പോൾ എനിക്കു തീർച്ചയാണ്‌, ഞാൻ തിരിഞ്ഞുനടന്നുപോകേണ്ട താമസം, അവൾ വായ പൊത്തിക്കൊണ്ട് ചിരിച്ചിട്ടുണ്ടാവും.

ഞാൻ മാറിപ്പോയത് എനിക്കവളോടു ബഹുമാനം തോന്നിയതുകൊണ്ടായിരുന്നു. അതവളുടെ സൗന്ദര്യം കണ്ടിട്ടല്ലേയല്ല- അവൾ അതിസുന്ദരിയായിരുന്നു, സ്വന്തം സൗന്ദര്യത്തെ തനിക്കൊരു വിലയുമില്ലെന്നു കാണിക്കാൻ ശ്രമിക്കുന്തോറും അവളുടെ ആകർഷകത്വം കൂടുകയുമായിരുന്നു- മറിച്ച്, മറ്റൊരു നിർഭാഗ്യജീവിയെക്കൂടി കെണിയിൽ പെടുത്തി എന്ന സംതൃപ്തി ഭർത്താവിനു നല്കിയില്ല എന്നതിനായിരുന്നു.

അവൾക്കാണു പ്രശ്നം എന്നാണു ഞാൻ കരുതിയിരുന്നത്. അല്ല, അതവളുടെ കുഴപ്പമായിരുന്നില്ല. അതയാളുടേതായിരുന്നു. അവൾക്കതറിയുകയും ചെയ്യാം. തീർച്ചയല്ലെങ്കിൽ അങ്ങനെയൊരു സംശയമെങ്കിലും അവൾക്കുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ്‌ അവൾ ചിരിച്ചത്. അവൾക്കുണ്ടെന്നു ഞാൻ കരുതിയ ആ കഴിവുകേടിനെ ഞാൻ ബഹുമാനിക്കുന്നു എന്നതുകൊണ്ടാണ്‌ അവൾ എന്നെ കളിയാക്കി ചിരിച്ചത്. തന്റെ ദുഷിച്ച ഹൃദയത്തിൽ ഒച്ചയില്ലാതെ ചിരിച്ചുകൊണ്ട് അവൾ അവസരം നോക്കിയിരുന്നു. അങ്ങനെ ഒരു ദിവസം രാത്രിയിൽ...

ഇവിടെ, ഈ മുറിയിൽ വച്ചാണ്‌ അതു സംഭവിച്ചത്.

ഞാൻ ഇവിടെ ഇരുട്ടത്തു നില്ക്കുകയായിരുന്നു. പകൽ സാവധാനം അവസാനിക്കുന്നതും നോക്കി ജനാലയ്ക്കൽ നില്ക്കാനും അന്ധകാരം പതിയെ എന്നെ പൊതിയുന്നതറിയാനും ‘ഞാൻ ഇപ്പോൾ ഇവിടെയില്ല!’ എന്നു മനസ്സിൽ പറയാനും എനിക്കിഷ്ടമായിരുന്നു. ‘ഈ മുറിയിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അയാൾ ചെന്നു വിളക്കു കത്തിക്കുമായിരുന്നു. ഞാൻ വിളക്കു കത്തിക്കില്ല, കാരണം, ഞാൻ ഇവിടെയില്ലല്ലോ. ഈ മുറിയിലെ കസേരകൾ പോലെയാണു ഞാൻ, ആ ചെറിയ മേശ പോലെ, കർട്ടനുകൾ പോലെ, അലമാര പോലെ, കട്ടിൽ പോലെ: അവയ്ക്കു വെളിച്ചം വേണ്ട, ഞാൻ ഇവിടെയുണ്ടെന്ന് അവയ്ക്കറിയുകയില്ല, അവ കാണുന്നുമില്ല. എനിക്കും അവയെപ്പോലാകണം; എനിക്കെന്നെ കാണേണ്ട; ഞാൻ ഇവിടെയുണ്ടെന്നത് എനിക്കു മറക്കുകയും വേണം,’ എന്നു മനസ്സിൽ പറയുക.

അപ്പോൾ, ഞാൻ ഇവിടെ ഇരുട്ടത്തു നില്ക്കുകയാണ്‌. എന്റെ അച്ഛന്റെ മുറിയിൽ നിന്ന് ഒച്ചയുണ്ടാക്കാതെ അവൾ വന്നു; അവൾ ആ മുറിയിൽ ചെറിയൊരു വിളക്കു കത്തിച്ചുവച്ചിരുന്നു; അതിന്റെ മങ്ങിയ വെട്ടം കതകിന്റെ നേരിയ വിടവിലൂടെ ഉള്ളിലേക്കു പടർന്നിരുന്നുവെങ്കിലും അതുകൊണ്ട് ഇരുട്ടിന്‌ ഒരു കുറവുമുണ്ടായില്ല.

ഞാൻ അവളെ കണ്ടില്ല. അവൾ എന്നെ വന്നു മുട്ടാൻ പോവുകയാണെന്നു ഞാൻ കണ്ടില്ല. അവളും എന്നെ കണ്ടില്ലെന്നാവാം. ഞങ്ങൾ കൂട്ടിമുട്ടിയപ്പോൾ അവൾ മോഹാലസ്യം വന്നപോലെ ഒരു നിലവിളിയോടെ എന്റെ നെഞ്ചത്തേക്കു വീണു. ഞാൻ തല കുനിച്ചു. എന്റെ കവിൾ അവളുടെ കവിളത്തുരുമ്മി; അവളുടെ ചുണ്ടുകളുടെ ദാഹവും തിടുക്കവും ഞാനറിഞ്ഞു. പിന്നെ...

അല്പനേരം കഴിഞ്ഞ് അവളുടെ ചിരി കേട്ടപ്പോൾ ഞാൻ ഞെട്ടിയെഴുന്നേറ്റു. പൈശാചികമായ ഒരു ചിരി. ഇപ്പോഴും അതെന്റെ ചെവിയിലുണ്ട്. ചിരി നിർത്താതെ അവൾ, ആ ദുഷ്ട, ഓടിപ്പോയി. തന്റെ ശാലീനത കൊണ്ട് എന്നെ കെണിയിൽ വീഴ്ത്തിയല്ലോ എന്നോർത്തിട്ടാണ്‌ അവൾ ചിരിച്ചത്. എന്റെ രൗദ്രത അടിയറവു പറഞ്ഞു എന്നതോർത്തിട്ടാണ്‌ അവൾ ചിരിച്ചത്. പില്ക്കാലത്തെനിക്കു മനസ്സിലായ മറ്റൊന്നു കാരണമാണ്‌ അവൾ ചിരിച്ചത്.

മൂന്നു മാസം മുമ്പ് അവൾ ഭർത്താവിന്റെ കൂടെ സാർഡീനിയയിലേക്കു പോയി; അയാൾക്കവിടെ ഹൈസ്കൂൾ ടീച്ചറായി സ്ഥാനക്കയറ്റം കിട്ടിയിരുന്നു.

ചില നിയമനങ്ങൾ നടക്കുന്നത് തക്കസമയത്താണ്‌.

എനിക്കു കുറ്റബോധമില്ല. ഞാനതു കാണുകയുമില്ല. എന്നാൽ ആ ദുഷ്ടയെ എവിടെച്ചെന്നെങ്കിലും കണ്ടുപിടിക്കാൻ ചില നിമിഷങ്ങളിൽ എനിക്കു തോന്നിപ്പോകാറുണ്ട്; ചതിയിലൂടെ എന്നിൽ നിന്നവൾ പറിച്ചെടുത്ത ആ നിർഭാഗ്യജീവിയെ കെണിയിലാക്കും മുമ്പേ അവളെ എനിക്കു കഴുത്തു ഞെരിച്ചു കൊല്ലണം.

എന്റെ സുഹൃത്തേ, അമ്മയെ ഞാൻ കണ്ടിട്ടില്ലെന്നതിൽ എനിക്കെന്തു സന്തോഷമാണെന്നോ! കണ്ടിട്ടുണ്ടായിരുന്നെങ്കിൽ ഈ ഘോരചിന്ത എന്നിൽ ഉദിക്കുമായിരുന്നില്ല. എന്നാൽ ആ ചിന്ത വന്നുകഴിഞ്ഞ സ്ഥിതിയ്ക്ക് അമ്മയെ കാണാത്തതിൽ ഞാൻ സന്തോഷിക്കുന്നു.

വരൂ, വരൂ, എന്റെ കൂടെ ഈ മുറിയിലേക്കു വരൂ. നോക്കൂ! ഇതാണ്‌ എന്റെ അച്ഛൻ.

അച്ഛൻ ഇതേ ഇരിപ്പിരിക്കാൻ തുടങ്ങിയിട്ട് ഏഴു കൊല്ലമാവുന്നു. അച്ഛനിപ്പോൾ യാതൊന്നുമല്ല. കരയുന്ന രണ്ടു കണ്ണുകൾ, തിന്നുന്ന ഒരു വായ. സംസാരിക്കില്ല, കേൾക്കില്ല, അനങ്ങില്ല. തിന്നുകയും കരയുകയും മാത്രം. സ്പൂണിൽ കോരിയാണു കൊടുക്കുന്നത്. ചിലപ്പോൾ ഒരു കാര്യവുമില്ലാതെ ഒറ്റയ്ക്കിരുന്നു കരയുന്നതു കാണാം; അതിനി അച്ഛനിൽ എന്തോ ബാക്കിനില്ക്കുന്നതുകൊണ്ടാവാം- എഴുപത്താറുകൊല്ലം മുമ്പ് മരിക്കാൻ തുടങ്ങിയെങ്കിലും ഇനിയും അവസാനിക്കാൻ മടിക്കുന്ന എന്തിന്റെയോ നിഴൽ.

ശേഷിച്ച ഒരേയൊരു നിമിഷത്തിന്റെ പേരിൽ മോചിതനാകാൻ പറ്റാതെ കെണിയിൽ പെട്ടു കിടക്കുക എന്നത് എത്ര ക്രൂരമാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?

എഴുപത്താറുകൊല്ലം മുമ്പ് തനിക്കു മരണം നല്കിയ, വരാൻ വളരെ വളരെ വൈകുന്ന ആ മരണം തനിക്കായി നല്കിയ, സ്വന്തം പിതാവിനെക്കുറിച്ചു ചിന്തിക്കാൻ അച്ഛനു കഴിയില്ല. എന്നാൽ എനിക്ക്, എനിക്കച്ഛനെക്കുറിച്ചു ചിന്തിക്കാം, ഇപ്പോൾ അനങ്ങാൻ പറ്റാതായ ഈ മനുഷ്യന്റെ ഒരു സൂക്ഷ്മാണുവാണ്‌ ഞാനെന്നും മറ്റൊരു കാലത്തിലല്ലാതെ ഈ കാലത്തിൽ കെണിയിൽ പെട്ടിരിക്കുന്നതിന്‌ ഞാൻ കടപ്പെട്ടിരിക്കുന്നത് ഈയാളോടാണെന്നും എനിക്കു ചിന്തിക്കാം.

അച്ഛൻ കരയുകയാണ്‌, കണ്ടില്ലേ? എപ്പോഴും ഈ കരച്ചിലാണ്‌...അതു കാണുമ്പോൾ എനിക്കും കരച്ചിൽ വരും! അച്ഛന്‌ മോചനം വേണമെന്നുണ്ടാവും. എന്നെങ്കിലും ഒരു രാത്രിയിൽ എന്റെയൊപ്പം അച്ഛനേയും ഞാൻ മോചിപ്പിക്കും. തണുപ്പാവാൻ തുടങ്ങുകയാണ്‌. വരാൻ പോകുന്ന ഒരു രാത്രിയിൽ ഞങ്ങൾ ഒരു തീ കൂട്ടാൻ പോകുന്നുണ്ട്. വേണമെങ്കിൽ നിങ്ങൾക്കും കൂടെക്കൂടാം...

വേണ്ടെന്നോ? നിങ്ങൾ എന്റെ കാര്യം ആലോചിക്കുകയാണെന്നോ? ശരിശരി, നമുക്കു പുറത്തേക്കു പോകാം, നമുക്കു പുറത്തേക്കു പോകാം, സുഹൃത്തേ. നിങ്ങൾക്കു തെരുവിലേക്കു പോകണമെന്നും സൂര്യനെ വീണ്ടും കാണണമെന്നും ആഗ്രഹമുണ്ടെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്.

***

ലൂയിജി പിരാന്തെല്ലോ Luigi Pirandello (1867-1936)- ഇറ്റാലിയൻ നാടകരചയിതാവും കഥാകൃത്തും നോവലിസ്റ്റുമായ പിരാന്തെല്ലോ സിസിലിയിലെ ഒരു സൾഫർ വ്യാപാരിയുടെ മകനായിട്ടാണ്‌ ജനിച്ചത്. മകൻ കച്ചവടത്തിലേക്കിറങ്ങുന്നതായിരുന്നു അച്ഛനു താല്പര്യമെങ്കിലും പിരാന്തെല്ലോ പഠനമാണ്‌ തിരഞ്ഞെടുത്തത്. റോം യൂണിവേഴ്സിറ്റിയിൽ ചേർന്നുവെങ്കിലും അവിടെ ക്ലാസ്സിക്സ് പ്രൊഫസ്സറുമായുള്ള കലഹത്തെത്തുടർന്ന് ജർമ്മനിയിലെ ബോൺ യൂണിവേഴ്സിറ്റിയിൽ പഠനം തുടർന്നു. ജന്മദേശമായ ഗ്രിഗെന്റോവിലെ നാട്ടുഭാഷയെക്കുറിച്ചുള്ള പ്രബന്ധത്തിന്‌ 1891ൽ ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടുകയും ചെയ്തു.

1894ൽ ധനികനായ ഒരു സൾഫർ വ്യാപാരിയുടെ മകളായ അന്റോണിയെറ്റ പോർട്ടുലാനയെ വിവാഹം ചെയ്തു; ഇത് അച്ഛന്റെ മേൽനോട്ടത്തിലായിരുന്നു. ഈ വിവാഹം നല്കിയ സാമ്പത്തികസ്വാതന്ത്ര്യം റോമിലേക്കു പോകാനും അവിടെ എഴുത്തുമായി കൂടാനും അദ്ദേഹത്തെ സഹായിച്ചു. ഇക്കാലത്ത് കൂടുതലും കവിതകളും കഥകളുമാണ്‌ എഴുതിയിരുന്നത്. ഇവയെല്ലാം പത്രങ്ങളിൽ അച്ചടിച്ചിരുന്നത് പ്രതിഫലം വാങ്ങാതെയുമായിരുന്നു. എന്നാൽ 1903ൽ ഒരു മണ്ണിടിച്ചിലിനെത്തുടർന്ന് ഭാര്യക്കും അദ്ദേഹത്തിന്റെ അച്ഛനും നിക്ഷേപമുണ്ടായിരുന്ന സൾഫർ ഖനി അടച്ചുപൂട്ടി. പെട്ടെന്നു ദരിദ്രനായ അദ്ദേഹത്തിന്‌ പിന്നീട് ജീവിക്കാൻ വേണ്ടി എഴുതണമെന്നായി. ഇതിന്റെയൊപ്പം ഭാര്യയ്ക്ക് മതിഭ്രമവും പിടിച്ചു. ഒടുവിൽ 1919ൽ അവരെ ഒരു സാനിറ്റോറിയത്തിൽ പ്രവേശിപ്പിച്ചു; 1959ൽ മരിക്കുന്നതുവരെ അവർ അവിടെയായിരുന്നു. പിരാന്തെല്ലോയുടെ പ്രധാനപ്പെട്ട കൃതികളുടെ കേന്ദ്രപ്രമേയം നിർണ്ണയിക്കുന്നത് ഈ ദുരന്താനുഭവം ഏല്പിച്ച മാനസികാഘാതമാണ്‌. നിത്യപരിണാമിയായ മനുഷ്യസ്വഭാവത്തിന്റെ ഇറുക്കിയടച്ച ലോകത്തേക്കുള്ള പര്യവേക്ഷണങ്ങളാണ്‌ അദ്ദേഹത്തിന്റെ പിന്നീടുള്ള രചനകൾ.

പിരാന്തെല്ലോയുടെ ആദ്യത്തെ രണ്ടു നോവലുകൾ റിയലിസത്തിന്റെ ചുവടു പിടിച്ചുള്ളതായിരുന്നെങ്കിലും മൂന്നാമത്തേതും ഏറ്റവും മികച്ചതെന്നു കരുതപ്പെടുന്നതുമായ Il fu Mattia Pascal  (പരേതനായ മറ്റിയ പാസ്കൽ) കഥാപാത്രങ്ങളുടെ ഉപബോധത്തിലേക്കൂളിയിടുന്ന പില്ക്കാലത്തെ സൂക്ഷ്മമായ മനഃശാസ്ത്രനിരീക്ഷണത്തിന്റെ തുടക്കമാണ്‌.

പിരാന്തെല്ലോയുടെ മനഃശാസ്ത്രപരിജ്ഞാനത്തെ സഹായിച്ചത് ഫ്രഞ്ച് പരീക്ഷണാത്മകമനഃശാസ്ത്രജ്ഞനായ Alfred Binetന്റെ പഠനങ്ങളായിരുന്നു. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചറിയാവുന്നത്, അല്ലെങ്കിൽ അറിയാമെന്ന് അയാൾ കരുതുന്നത്, അയാൾ യഥാർത്ഥത്തിൽ എന്താണോ, അതിന്റെ തീരെച്ചെറിയ ഒരംശം മാത്രമാണെന്നാണ്‌ ആ പഠനങ്ങളിൽ നിന്ന് പിരാന്തെല്ലോ സ്വാംശീകരിച്ച പാഠം. അദ്ദേഹത്തിന്റെ മനഃശാത്രപരമായ പ്രമേയങ്ങൾ പൂർണ്ണപ്രകാശനം നേടുന്നത് La trappola (1915; (കെണി), E domani, luned. (1917; “നാളെ, തിങ്കളാഴ്ച) തുടങ്ങിയ കഥാസമാഹാരങ്ങളിലാണ്‌. Uno, nessuno e centomila (1925-26; ഒരാൾ, ഇല്ലാത്തയാൾ, നൂറായിരമാൾ) അദ്ദേഹത്തിന്റെ നോവലുകളിൽ ഏറ്റവും മൗലികമാണ്‌. തന്നെ തന്റെ ഭാര്യ (മറ്റുള്ളവരും) കാണുന്നത് തന്റേതിൽ നിന്നു വ്യത്യസ്തമായ കണ്ണുകൾ കൊണ്ടാണ്‌ എന്നു കഥാനായകൻ കണ്ടുപിടിക്കുന്നതിന്റെ ഭ്രമാത്മകവിവരണമാണത്.

പിരാന്തെല്ലോ അമ്പതിലധികം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും പ്രശസ്തം Sei personaggi in cerca dâ autore (1921, നാടകകൃത്തിനെത്തേടി ആറു കഥാപാത്രങ്ങൾ) തന്നെ. ഒരു നാടകകൃത്ത് എഴുതിത്തീർക്കാതെ ഉപേക്ഷിച്ച ഒരു നാടകത്തിലെ ആറു കഥാപാത്രങ്ങൾ തങ്ങളുടെ നിയോഗങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുന്നതാണ്‌ നാടകത്തിന്റെ പ്രമേയം.  മാറ്റമില്ലാത്ത കലയും എന്നും മാറിക്കൊണ്ടിരിക്കുന്ന ജീവിതവും തമ്മിലുള്ള വൈരുദ്ധ്യമാണ്‌ പിരാന്തെല്ലോ ‘നാടകത്തിനുള്ളിലെ നാടകം’ എന്ന സങ്കേതത്തിന്റെ ഫലപ്രദമായ പ്രയോഗത്തിലൂടെ ആവിഷ്കരിച്ചത്. 1923ൽ പാരീസിൽ അതവതരിപ്പിച്ചതോടെ പിരാന്തെല്ലോ ലോകശ്രദ്ധ ആകർഷിച്ചു.  പില്ക്കാലത്തെ നാടകരചയിതാക്കളെ, പ്രത്യേകിച്ചും യൂജെൻ യോനെസ്കോ, സാർത്ര്, ഷെനെ, സാമുവൽ ബക്കറ്റ് തുടങ്ങിയവരെ കാര്യമായി സ്വാധീനിച്ച നാടകമാണിത്. മറ്റൊരു നാടകമായ Enrico IV (1922 ഹെൻറി നാലാമൻ) ന്റെ പ്രമേയം ഭ്രാന്താണ്‌. നിത്യജീവിതത്തിന്റെ തൊട്ടുതാഴെ അതുണ്ട്, ഒരു തൊലിക്കനത്തിന്റെ വ്യത്യാസത്തിൽ; ഒരാൾക്കു തൃപ്തി നല്കുന്ന യാഥാർത്ഥ്യമാണ്‌ അതു കെട്ടിപ്പടുക്കുന്നതെന്നതിനാൽ നിത്യജീവിതത്തെക്കാൾ അതിനു മേന്മ കൂടും എന്നുകൂടിപ്പറയാം. “ജീവിതം അതിദാരുണമായ ഒരു കോമാളിവേഷം കെട്ടലാണെന്നു ഞാൻ കരുതുന്നു; കാരണം, സ്വന്തമായ ഒരു യാഥാർത്ഥ്യം സൃഷ്ടിച്ച് അതിൽ സ്വയം വിശ്വസിപ്പിക്കാനുള്ള ഒടുങ്ങാത്ത ഒരു ത്വര നമ്മുടെയെല്ലാം ഉള്ളിലുണ്ട്; എന്നാൽ അങ്ങനെയൊരാവശ്യകത എന്തുകൊണ്ടാണുണ്ടാവുന്നതെന്നോ അതെവിടെനിന്നു വരുന്നുവെന്നോ നമുക്കറിയുകയുമില്ല. ഒടുവിലാകട്ടെ, നാം നമുക്കായി സൃഷ്ടിച്ചെടുത്ത ആ യാഥാർത്ഥ്യം കൊണ്ട് ഫലമുണ്ടായില്ലെന്നും അതൊരു മായയായിരുന്നുവെന്നും നാം കണ്ടുപിടിക്കുകയും ചെയ്യുന്നു. ഇങ്ങനെ സ്വയം കബളിപ്പിക്കുന്നവരോടുള്ള നിറഞ്ഞ സഹാനുഭൂതിയാണ്‌ എന്റെ കലയുടെ കാതൽ; എന്നാൽ അതുകൊണ്ട് മനുഷ്യനെ സ്വയം കബളിപ്പിക്കാൻ തള്ളിവിടുന്ന വിധിയുടെ ക്രൂരമായ അവജ്ഞ ഞാൻ കാണാതിരിക്കുന്നുമില്ല...“ പിരാന്തെല്ലോ 1920ൽ ഇങ്ങനെ എഴുതുന്നുണ്ട്.


ഈ രണ്ടു നാടകങ്ങളുടെ വിജയത്തോടെ പിരാന്തെല്ലോ 1925ൽ റോമിൽ സ്വന്തമായി Teatro dâ Arte എന്ന പേരിൽ ഒരു നാടകക്കമ്പനി സ്ഥാപിച്ചു. എന്നാൽ സാമ്പത്തികപരാധീനതകൾ കാരണം 1928ൽ അതിന്റെ പ്രവർത്തനം നിർത്തിവച്ചു. ശിഷ്ടജീവിതം അദ്ദേഹം നിരന്തരമായ യാത്രകളിലായിരുന്നു. 1936 ഡിസംബർ 10ന്‌ റോമിൽ വച്ച് അദ്ദേഹം അന്തരിച്ചു. തന്റെ മരണാനന്തരച്ചടങ്ങുകൾ തീർത്തും സ്വകാര്യവും അനാർഭാടവുമായിരിക്കണമെന്ന് അദ്ദേഹം വില്പത്രത്തിൽ നിഷ്കർഷിച്ചിരുന്നു- ”സാധുക്കൾക്കുപയോഗിക്കുന്നതരം  ഒരു ശവമഞ്ചം, ഒരു കുതിര, കുതിരക്കാരൻ ഇത്രമാത്രം.“

മരീന സ്വെറ്റായെവ - കവിതകൾ

 പ്രാർത്ഥന


ഒരത്ഭുതത്തിനായി ഞാൻ ദാഹിക്കുന്നു, ക്രിസ്തുവേ, എന്റെ നാഥനേ!
ഇപ്പോൾ, ഇപ്പോൾ,  സൂര്യനുദിക്കും മുമ്പേതന്നെ!
ജീവിതമൊരു പുസ്തകം പോലെനിക്കു മുന്നിൽ കിടക്കുമ്പോൾ
ഞാൻ മരിക്കട്ടെ, ഞാനിവിടം വിട്ടുപോകട്ടെ.

നീ നീതിമാൻ. ഇല്ല, നീയിങ്ങനെ കടുപ്പിച്ചു പറയില്ല:
“ക്ഷമിക്കൂ. ഇനിയും നിന്റെ നേരമെത്തിയിട്ടില്ല.”
ഇതിനകം നീയെനിക്കെത്രയൊക്കെ തന്നിട്ടില്ല!
എല്ലാ വഴികളിലുമൊരുമിച്ചുനടക്കാൻ ഞാൻ ദാഹിച്ചു!

ഒരു ജിപ്സിഹൃദയത്തോടെ ഞാൻ കൊതിക്കുന്നു:
കട്ടും കവർന്നും പാട്ടും പാടിയെനിക്കു നടക്കണം,
പിയാനോ കേൾക്കുമ്പോഴെൻ്റെ ഹൃദയമാർദ്രമാകണം,
ആമസോണിനെപ്പോലെ പടനിലത്തിലേക്കെടുത്തു ചാടണം;

ഇരുണ്ട മേടയിലിരുന്നു നക്ഷത്രങ്ങളുടെ രഹസ്യം വായിക്കണം,
നിഴൽ വീണ പാതകളിൽ കുഞ്ഞുങ്ങൾക്കു വഴി കാണിക്കണം...
ഇന്നലെകളെ എനിക്കൊരു പഴംകഥയാക്കണം,
ഓരോ നാളുമെനിക്കു ഭ്രാന്തെടുത്തു നടക്കണം!

ഞാൻ സ്നേഹിക്കുന്നു, കുരിശിനെ, പട്ടിനെ, മാർച്ചട്ടയെ
ഒരു നിമിഷത്തേക്കു മിന്നിമറയുന്ന എന്റെ ആത്മാവിനെ...
യക്ഷിക്കഥ പോലെ സുന്ദരമായ ഒരു ബാല്യം നീയെനിക്കു തന്നു;
ഇനി ഞാൻ മരിക്കട്ടെ- ഈ പതിനേഴാമത്തെ വയസ്സിൽ!


(1909 സെപ്തംബർ 26)


വളർന്നുവരുന്ന പെൺകുട്ടിയോട്


ജനാലയ്ക്കു പുറത്തു പിന്നെയും
മഞ്ഞു വീണു തിളങ്ങുന്ന ദേവതാരം...
നിന്റെയീ കളിത്തൊട്ടിൽ, എന്റെ ചങ്ങാതീ,
എന്തിനു നീയതും കവിഞ്ഞു വളരുന്നു?

മഞ്ഞലകുകൾ പറക്കുന്നു, എന്തിലും ചെന്നു പറ്റുന്നു,
കണ്ടുനിൽക്കുമ്പോൾത്തന്നെയതലിഞ്ഞും പോകുന്നു...
അതിനാലെന്തിന്‌, മൂഢയായ കുട്ടീ,
നീയതും കവിഞ്ഞു വളരുന്നു?

കാലത്തിന്റെ ഭാരമതിൽ അമര്ന്നിരുന്നില്ല,
അതിൽ കിടന്നുറങ്ങുക സുഖകരവുമായിരുന്നു,
നിന്റെ കണ്ണുകൾക്കിപ്പോൾ നീലിമയേറിയിരിക്കുന്നു,
നിന്റെ മുടിയിഴകൾക്കു  പൊൻനിറവുമായിരിക്കുന്നു...

നിന്റെ നോട്ടത്തിൽ വിപുലലോകം തിളങ്ങുന്നു,
നിനക്കെന്നാലതിൽ നിന്നെന്താനന്ദം കിട്ടാൻ?
എന്തിന്‌, എന്തിനെന്റെ പ്രിയപ്പെട്ട പെൺകുട്ടീ,
നിന്റെ കളിത്തൊട്ടിൽ കവിഞ്ഞു നീ വളരുന്നു?


യാദൃച്ഛികദർശനം


നഗരത്തിനു മേൽ മൂടല്മഞ്ഞുയരുന്നു,
അകലെ തീവണ്ടികളലസമായി നീങ്ങുന്നു.
ഒരു ജനാലയ്ക്കലതാ, മിന്നായം പോലെ,
കൗമാരം വിടാത്തൊരു മുഖം, ഒരു പൂവിതൾ പോലെ.

കണ്ണിമകളിലൊരു നിഴൽ വീണുകിടക്കുന്നു.
ശിരോമകുടം പോലെ കുറുനിരകൾ.
ഒരു നിലവിളി വന്നതു ഞാനമർത്തി...
ആ ക്ഷണികനേരത്തിനുള്ളിൽ ഞാനറിഞ്ഞു,
മരിച്ചവരെയുണർത്തും നമ്മുടെ രോദനങ്ങളെന്ന്.

ഇരുണ്ട ജനാലയ്ക്കലെ ആ പെൺകുട്ടി,
-മുഷിഞ്ഞ സ്റ്റേഷനിലെ മായക്കാഴ്ച-
എന്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ
പലപ്പോഴും ഞാനവളെക്കണ്ടിരിക്കുന്നു.

എന്നാലവളെന്തേ വിഷാദവതിയാവാൻ?
ആ നിഴൽരൂപം തേടുന്നതെന്താവാം?
സ്വർഗ്ഗത്തുമവൾക്കു സുഖം കിട്ടുന്നില്ലെന്നോ?
(1913)


എനിക്കു നിന്നോടൊപ്പം ജീവിക്കണം...



...എനിക്കു നിന്നോടൊപ്പം ജീവിക്കണം,
ഒരു കൊച്ചുഗ്രാമത്തിൽ,
ഒരിക്കലും മായാത്ത അന്തിവെളിച്ചത്തിനുള്ളിൽ,
ഒരിക്കലുമടങ്ങാത്ത മണിനാദങ്ങൾക്കിടയിൽ.
ഒരു ഗ്രാമസത്രത്തിൽ-
പുരാതനമായൊരു ഘടികാരത്തിന്റെ
നേർത്ത മണിനാദം-
കാലം തുള്ളിയിറ്റുന്നപോലെ.
പിന്നെ ചിലപ്പോൾ, ചില സന്ധ്യകളിൽ,
ഏതോ മച്ചുമ്പുറത്തെ മുറിയിൽ നിന്നും
ഒരു പുല്ലാങ്കുഴൽ,
ജനാലയ്ക്കൽ പുല്ലാങ്കുഴൽ വായിക്കുന്നവനും.
ജനാലപ്പടികളിൽ കൂറ്റൻ ട്യൂലിപ്പുകൾ.
നിനക്കെന്നെ സ്നേഹമല്ലെന്നുമാവാം.

മുറിയ്ക്കു നടുവിൽ ഓടു കൊണ്ടുള്ള വലിയൊരു സ്റ്റൌ,
ഓടുകളോരോന്നിലും ചിത്രങ്ങൾ-
ഒരു ഹൃദയം, ഒരു പായവഞ്ചി, ഒരു പനിനീർപ്പൂവ്.
മുറിയ്ക്കാകെയുള്ള ജനാലയ്ക്കു പുറത്ത്
മഞ്ഞ്, മഞ്ഞ്, പുതമഞ്ഞ്.

നീ കിടക്കുകയാവും:
ആ കിടപ്പിന്റെ പടുതി എനിക്കിഷ്ടവുമാണ്‌-
അലസനായി, ഉദാസീനനായി, നിർമ്മമനായി.
ഇടയ്ക്കൊന്നോ രണ്ടോ തവണ
തീപ്പെട്ടിയുരയ്ക്കുന്ന പരുഷശബ്ദം.

സിഗരറ്റ് കത്തുന്നു, പിന്നെ അണയുന്നു,
അതിനറ്റത്തേറെനേരം നിന്നു വിറയ്ക്കുന്നു,
നരച്ച മുരടു പോലെ- ചാരം.
അതു തട്ടിക്കളയാൻ പോലും നിനക്കു മടിയാകുന്നു-
പിന്നെ എറ്റിയെറിഞ്ഞ ഒരു സിഗററ്റ്
തീയിൽ ചെന്നുവീഴുന്നു.


ഞാൻ ചിന്തിക്കുന്നില്ല...


ഞാൻ ചിന്തിക്കുന്നില്ല, വാദിക്കുന്നില്ല, പരാതിപ്പെടുന്നില്ല,
ഞാനുറങ്ങുന്നുമില്ല.
എനിക്കാഗ്രഹമില്ല സൂര്യനായി, ചന്ദ്രനായി, കടലിനായി,
കടലിൽ കപ്പലിനായി.

ഈ ചുമരുകൾക്കുള്ളിലെ ഊഷ്മളത ഞാനറിയുന്നില്ല,
പുറത്തു പുല്ലിന്റെ പച്ചപ്പുമറിയുന്നില്ല.
ഞാനത്രമേൽ കാത്തിരുന്നൊരുപഹാരം
ഇതാ വന്നുചേർന്നുവെന്നാശിക്കുന്നില്ല.

പ്രഭാതവും ട്രാമിന്റെ മണിനാദവും
മുമ്പെന്നപോലെന്നെ ആഹ്ളാദിപ്പിക്കുന്നില്ല.
കാലമോർമ്മയില്ലാതെ ഞാൻ ജീവിക്കുന്നു,
നൂറ്റാണ്ടും തീയതിയുമെനിക്കോർമ്മയില്ല.

ഞാൻ- അറ്റുപോകാറായ കമ്പക്കയറിൽ
നൃത്തംവയ്ക്കുന്നവൾ.
ഞാൻ - മറ്റേതോ നിഴലിന്റെ നിഴൽ;
ഞാൻ - ഉറക്കത്തിലിറങ്ങിനടക്കുന്നവൾ,
രണ്ടിരുണ്ട ചന്ദ്രന്മാർക്കു ചോടെ.

(1914 ജൂലൈ 13 )

വേർപിരിയാനുള്ള ഈ ജിപ്സിവികാരം...


വേർപിരിയാനുള്ള ഈ ജിപ്സിവികാരം!
കണ്ടുമുട്ടിയതും അകന്നുപോകാനുള്ള തിടുക്കം!
ഇരുകൈകളിൽ ശിരസ്സും താങ്ങി
രാത്രിയിലേക്കു നോക്കിയിരിക്കെ ഞാനോർക്കുന്നു:

 
നമ്മുടെ കത്തുകൾ മറിച്ചുനോക്കുന്നൊരാൾക്കും പിടികിട്ടില്ല,
അന്യോന്യമെത്ര വഞ്ചന കാണിച്ചു നാമെന്ന്,
എന്നു പറഞ്ഞാൽ,
ആത്മവഞ്ചന തെല്ലുമില്ലായിരുന്നു നമുക്കെന്ന്.

(1915)

ഏകസത്യമെനിക്കറിയാം...


ഏകസത്യമെനിക്കറിയാം- മറ്റു സത്യങ്ങളൊക്കെ മറന്നേക്കൂ!
ഭൂമിയിലാരുമിനി തമ്മിൽത്തമ്മിൽ പൊരുതുകയും വേണ്ട.
ഇതാ, സന്ധ്യയായി, ഇതാ, രാത്രി തന്നെയായിരിക്കുന്നു.
നിങ്ങളെന്തു പറയുന്നു - കവികളേ, കാമുകരേ, പടനായകരേ?


കാറ്റടങ്ങിയിരിക്കുന്നു, മണ്ണിൽ മഞ്ഞു വീണീറനായിരിക്കുന്നു,
ആകാശത്തു നക്ഷത്രങ്ങളുടെ ചണ്ഡവാതവും ശമിക്കും.
വൈകാതെ നാമോരോരുത്തരും മണ്ണിനടിയിലുറക്കമാവും,
അതിനു മുകളിലായിരിക്കെ അന്യോന്യമുറക്കം കെടുത്തിയ നാം.

(1915 ഒക്റ്റോബർ 3)

മറഞ്ഞുകിടക്കുന്നൊരു നിധി പോലെ...



മറഞ്ഞുകിടക്കുന്നൊരു നിധി പോലെന്തിനെയോ,
ആരെയോ ഓർത്തും കൊണ്ടു നടന്നുപോകുമ്പോൾ
ഓരോ ചുവടു വയ്ക്കുംതോറുമോരോരോ പോപ്പിപ്പൂവായി,
പൂക്കളുടെ തല നുള്ളിയെടുത്തു - ഞാനന്നലസമായി.

ഇനിയൊരു നാൾ ഗ്രീഷ്മത്തിന്റെ ഊഷരനിശ്വാസത്തിൽ
വിതച്ച പാടത്തിന്റെ വരമ്പിലൂടെ ഞാൻ നടക്കുമ്പോൾ
എന്തോ ഓർത്തും കൊണ്ടു മരണമതുവഴി നടന്നുവരും,
ഒരു പൂവിന്റെ തലയതു നുള്ളിയെടുക്കും- എന്റെ!

രാത്രിയിൽ ആരുറങ്ങുന്നു?


രാത്രിയിൽ ആരുറങ്ങുന്നു? ആരുമുറങ്ങുന്നില്ല.
ഒരു കുഞ്ഞ് തൊട്ടിലിൽ കിടന്നു കാറിക്കരയുന്നു.
ഒരു വൃദ്ധൻ തന്റെ മരണത്തിനുമേൽ അടയിരിക്കുന്നു,
ഒരു യുവാവ് കാമുകിയുമായി സംസാരിച്ചിരിക്കുന്നു,
അവളുടെ ചുണ്ടിലേക്കു നിശ്വസിക്കുന്നു,
അവളുടെ കണ്ണുകളിലേക്കുറ്റുനോക്കുന്നു.

ഉറങ്ങിപ്പോയാൽ- പിന്നെ നാമുണരുമെന്നാരു കണ്ടു?
നമുക്കു നേരമുണ്ട്, നമുക്കു നേരമുണ്ട്,
ഉറങ്ങാൻ വേണ്ടത്ര നേരം നമുക്കുണ്ട്.

വീട്ടിൽ നിന്നു വീട്ടിലേക്കു കാവല്ക്കാരൻ നടക്കുന്നു,
തീക്ഷ്ണദൃഷ്ടിയുമായി, ചുവന്ന റാന്തലുമായി.
അയാൾ വന്നു വാതിലിൽ മുട്ടുമ്പോൾ
തലയിണയ്ക്കു മേലതിന്റെ കടകടപ്പു ചിതറുന്നു.

ഉറങ്ങരുത്! പിടിച്ചിരിക്കൂ! ജാഗ്രത!
ഇല്ലെങ്കിൽ- നിത്യനിദ്ര!
ഇല്ലെങ്കിൽ- നിത്യഗേഹം!

(1916 ഡിസംബർ 12)


എവിടെ നിന്നാണിത്രയുമാർദ്രത?


(ഒസീപ് മാൻഡൽഷ്ടമ്മിന്‌)

എവിടെ നിന്നാണിത്രയുമാർദ്രത?
ഞാനാദ്യം തഴുകിയ ചുരുൾമുടിയിതല്ല,
നിന്റേതിലുമിരുണ്ട ചുണ്ടുകളിൽ
പണ്ടു ഞാൻ ചുംബിച്ചുമിരിക്കുന്നു.

നക്ഷത്രങ്ങളുദിച്ചസ്തമിക്കുമ്പോൾ
(എവിടെ നിന്നാണിത്രയുമാർദ്രത?)
മറ്റു കണ്ണുകളെന്നിലേക്കടുത്തിരുന്നു,
എന്നിൽ നിന്നവയകന്നുപോയിരുന്നു.

നീ പാടിയ പോലാരും പാടിക്കേട്ടില്ല,
(എവിടെ നിന്നാണിത്രയുമാർദ്രത?)
രാത്രിയിലിരുട്ടിൽ നിന്റെ  മാറിൽ
തല ചായ്ച്ചു ഞാൻ കിടക്കുമ്പോൾ.

എവിടെ നിന്നാണിത്രയുമാർദ്രത?
ഞാനിതുകൊണ്ടെന്തു ചെയ്യാൻ,
എനിക്കപരിചിതനായ ഗായകാ?
നിന്റേതെത്ര നീണ്ട കൺപീലികൾ!

ഒന്നുകിൽ പ്രഭാതത്തിൽ...



ഒന്നുകിൽ പ്രഭാതത്തിൽ, അല്ലെങ്കിലസ്തമയത്തിൽ ഞാൻ മരിക്കും;
ഇതിലേതാണെന്റേതെന്നു കല്പനയിൽ നിന്നറിയുന്നുമില്ല.
ഹാ, രണ്ടു തവണയണയാനെന്റെ വിളക്കിനു ഭാഗ്യമുണ്ടായെങ്കിൽ!
പുലരുന്ന വെളിച്ചത്തിലൊരിക്കൽ, പിന്നെയതു കെടുമ്പോൾ!

നൃത്തച്ചുവടുകൾ വച്ചു സ്വർഗ്ഗപുത്രി കടന്നുപോകുന്നു:
മടിത്തട്ടിൽ പൂക്കളുമായി! ഒരിതളു പോലും ചതയാതെ!
ഒന്നുകിൽ പ്രഭാതത്തിൽ, അല്ലെങ്കിലസ്തമയത്തിൽ ഞാൻ മരിക്കും!
എന്റെ മാടപ്രാവിനു പിന്നാലെ രാപ്പുള്ളിനെ അയക്കരുതേ, ദൈവമേ!

ചുംബിക്കാത്ത കുരിശ്ശിനെ സൌമ്യമായി ഞാൻ തള്ളിമാറ്റും,
കരുണയുറ്റ മാനത്തു ഞാനന്ത്യോപചാരങ്ങൾ തേടും:
അവിടെ വെളിച്ചം വിടരുമ്പോൾ എന്നിലൊരു പുഞ്ചിരി വിടരും:
പ്രാണൻ  കുറുകുമ്പോഴും ഞാനതുതന്നെയായിരിക്കും - കവി !

നരകം നമുക്കു കിട്ടാതെപോകില്ല



നരകം നമുക്കു കിട്ടാതെപോകില്ല, 
വികാരവതികളായ എന്റെ സോദരിമാരേ,
നരകത്തിലെ കട്ടിക്കീലു നാമൂറ്റിക്കുടിക്കും-
ഓരോ ഞരമ്പു കൊണ്ടും ദൈവത്തെപ്പുകഴ്ത്തിയ നാം.

ഒരു തൊട്ടിലിനു മേൽ കുനിഞ്ഞുനിന്നാട്ടാൻ,
രാത്രിയിൽ നൂൽ നൂല്ക്കാൻ നേരം കിട്ടാതെപോയ നാം-
നിലയുറയ്ക്കാത്തൊരു തോണിയിൽ നാം യാത്രയാകുന്നു,
ഉടലു മറയ്ക്കാൻ തുള വീണ മേലങ്കിയുമായി.

ഓരോ നാളും പുലരുമ്പോൾ നാമുണർന്നിരുന്നു,
എത്രയും നേർത്ത ചീനപ്പട്ടുകൾ  വാരിച്ചുറ്റിയിരുന്നു,
ഏതോ കൊള്ളക്കാരന്റെ മടയിലെ തീക്കുണ്ഡത്തിനു ചുറ്റും
സ്വർഗ്ഗീയഗാനങ്ങൾ പാടി നാം നൃത്തം വച്ചിരുന്നു.

ശ്രദ്ധയില്ലാത്ത തുന്നല്ക്കാരികളായിരുന്നു നാം,
(നമ്മുടെ തുന്നലുകളപ്പാടെ വിട്ടുപോന്നിരുന്നു!)
എന്നാൽ നർത്തകിമാരായിരുന്നു, പാട്ടുകാരികളായിരുന്നു നാം;
ഒരു ലോകത്തിനാകെ നാം റാണിമാരായിരുന്നു!

ചിലനേരം നാണം മറയ്ക്കാൻ കീറത്തുണികൾ,
ചിലനേരം മുടിക്കെട്ടിൽ നക്ഷത്രകിരീടങ്ങൾ;
തുറുങ്കിലും വിരുന്നിലുമൊരുപോലെ നാം തിമിർത്തു,
സ്വർഗ്ഗം നാമവിടെ മാറ്റക്കച്ചവടത്തിനു വച്ചു,

താരാവൃതരാത്രികളിലെ നടപ്പാതകളിൽ,
പറുദീസയിലെ ആപ്പിൾത്തോപ്പുകളിൽ...
സുമനസ്സുകളായ സ്ത്രീകളേ, എന്റെ പ്രിയസോദരിമാരേ,
നമുക്കൊരിക്കലും കിട്ടാതെപോകില്ല- നരകം!


ഉറക്കമില്ലാത്ത രാത്രിക്കു ശേഷം



ഉറക്കമില്ലാത്ത രാത്രിക്കു ശേഷം നിങ്ങളുടെ ഉടൽ തളരുന്നു,
പ്രിയപ്പെട്ടതെങ്കിലും ഇപ്പോഴതു നിങ്ങളുടേതല്ല, ആരുടേതുമല്ല;
ആളുകളെ നോക്കി നിങ്ങൾ മന്ദഹസിക്കുന്നു- മാലാഖയെപ്പോലെ.
ആലസ്യത്തിലായ സിരകളിൽ പക്ഷേ, അമ്പുകൾ തേങ്ങുന്നു.

ഉറക്കമില്ലാത്ത രാത്രിക്കു ശേഷം നിങ്ങളുടെ കൈകൾ തളരുന്നു,
ശത്രുവിനോടും മിത്രത്തോടും നിങ്ങൾക്കൊരേയുദാസീനത.
ആകസ്മികശബ്ദങ്ങളിൽ ഒരു മഴവില്ലു വിരിയുമ്പോലെ,
തണുപ്പിൽ പൊടുന്നനേ ഫ്ളോറൻസ് മണക്കുമ്പോലെ.

നിങ്ങളുടെ ചുണ്ടുകളിൽ ഒരു നേർത്ത വെളിച്ചം പടരുന്നു,
കുഴിഞ്ഞ കണ്ണുകൾക്കരികിൽ സ്വർണ്ണനിഴലുകൾ വീഴുന്നു;
ആ ഇരുണ്ട രാത്രിയിലും പക്ഷേ, നിങ്ങളുടെ മുഖം തിളങ്ങുന്നു,
ഒന്നുമാത്രമതിലേറെയിരുളുന്നു- നിങ്ങളുടെ കണ്ണുകൾ.


ഉറക്കമില്ലാതെ


മൃദുവായ്, മൃദുവായ്, നേർത്തതായ്, നേർത്തതായ്,
പൈന്മരങ്ങളിലൊരു സീല്ക്കാരം:
സ്വപ്നത്തിൽ ഞാൻ കണ്ട ബാലനവൻ,
കണ്ണുകൾ നീലിച്ചവൻ.

ചുവന്ന പൈന്മരങ്ങളിൽ നിന്നു
ചുടുകറയിറ്റുന്നതങ്ങനെ,
ഈ സുന്ദരരാവിലെന്റെ ഹൃദയത്തിലൂടെ
ഒരറുക്കവാൾ കയറിയിറങ്ങുന്നതുമങ്ങനെ.

എന്റെ ജനാലയ്ക്കൽ മഴ മുട്ടിവിളിക്കുന്നു...

എന്റെ ജനാലയ്ക്കൽ മഴ മുട്ടിവിളിക്കുന്നു,
പണിക്കാരൻ കത്തി രാകുന്നതു കേൾക്കുന്നു.
ഞാനൊരിക്കലൊരു തെരുവുഗായികയായിരുന്നു,
നീയൊരു പ്രഭുവിന്റെ മകനുമായിരുന്നു.

എന്റെ കാലദോഷത്തെക്കുറിച്ചു ഞാൻ പാടി,
പൊന്നു പൂശിയ കൈവരിയിൽ ചാഞ്ഞുനിന്നു
നീയെനിക്കു തന്നതു റൂബിളല്ല, കോപ്പെക്കുമല്ല,
നീയുപഹാരം തന്നതൊരു മന്ദഹാസം.

ആ കിഴവൻ, നിന്റെ പിതാവതു കണ്ടുപിടിച്ചു:
നാണയങ്ങളയാൾ തട്ടിയെറിഞ്ഞു,
അ തേവിടിശ്ശിയെ മുറ്റത്തു നിന്നാട്ടിയോടിക്കൂ:
വേലക്കാരനയാൾ കല്പന കൊടുത്തു.

അന്നു രാത്രിയിൽ മത്തടിച്ചു ഞാൻ കിടന്നു!
ആ നിർവൃതിയുടെ ലോകത്തു പക്ഷേ,
ഞാനൊരു പ്രഭുവിന്റെ പുത്രിയായിരുന്നു,
നീയൊരു തെരുവുഗായകനുമായിരുന്നു.