2018, നവംബർ 30, വെള്ളിയാഴ്‌ച

റൂമിയുടെ കവിതകള്‍ - 7





കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട;
ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും
തിരയേണ്ട.
ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?


*


മുന്നിലല്ല നാം, പിന്നിലാണു നാം.
മുകളിലല്ല നാം, താഴെയാണു നാം...
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ
നാമെവിടെപ്പോകുമെന്നറിയില്ല നാം.


*


കാബായിലെ കല്ലിന്റെ കാര്യമെന്നോടു പറയേണ്ട,

ഞാൻ നെറ്റി മുട്ടിക്കുമിടം തന്നെയെനിക്കു കാബ;

ഇന്ന ദിക്കു നോക്കണമെന്നുമെന്നോടു പറയേണ്ട,

ആറു ദിക്കും നോക്കുന്നതവനെത്തന്നെ.

പൂങ്കാവുകൾ, തീനാളങ്ങൾ, വാനമ്പാടികൾ,

ദർവീശുകളുടെ നൃത്തം, ചങ്ങാത്തവും-

ഒക്കെ വലിച്ചെറിയുക,

അവന്റെ പ്രണയത്തിൽ വലിച്ചെറിയുക

നിങ്ങളെത്തന്നെ.


*


ശോകം കൊണ്ടു മഞ്ഞിച്ചതാണെന്റെ ഹൃദയം
-എന്തു കൊണ്ടെന്നോടു ചോദിക്കേണ്ട.
മാതളക്കുരു പോലെ പൊഴിയുകയാണെന്റെ കണ്ണീർ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
എന്റെ വീട്ടിൽ നടക്കുന്നതൊക്കെ ആരറിയുന്നു?
എന്റെ വാതിൽപ്പടിയിൽ വീണുകിടക്കുന്നു ചോരത്തുള്ളികൾ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.


*


ജീവൻ തേടി ലോകം മുഴുവൻ നിങ്ങളലഞ്ഞു,
സ്വന്തം ഹൃദയത്തിനുള്ളിൽക്കിടന്നു നിങ്ങൾ മരിക്കും;
പുണരുന്ന കൈകളുടെ പ്രണയത്തിൽ നിങ്ങൾ പിറന്നു,
ആരോരുമില്ലാതെ നിങ്ങൾ മരിക്കും.
നീർത്തടത്തിനരികത്തു നിങ്ങൾ വീണുകിടക്കും,
ദാഹിച്ചു പൊരിഞ്ഞു നിങ്ങളുറക്കമാവും.
നിധിയുടെ പേടകത്തിനു മേൽ നിങ്ങളിരിക്കും,
ഒരു ചില്ലിയില്ലാതെ നിങ്ങൾ മരിക്കും.


*


നിങ്ങളിവിടെയെത്തിയിട്ടെത്ര നാളായി?
എന്നിട്ടെത്രവേഗം നിങ്ങൾ ജീവിതവുമായി ചങ്ങാത്തമായി!
മരണത്തെക്കുറിച്ചൊന്നു മിണ്ടാൻ പോലും
എനിക്കൊരിട നിങ്ങൾ തരുന്നതുമില്ല.
വീട്ടിലേക്കുള്ള പോക്കായിരുന്നു നിങ്ങൾ,
പാതിവഴിയെത്തിയതും,
നിങ്ങളുടെ കഴുത കിടന്നുറക്കവുമായി.


*


ചില്ലയിൽ നിന്നു ചില്ലയിലേക്കു ചാടുന്ന
കുരുവിയെപ്പോലാകരുതേ;
അവിടെയുമിവിടെയും നിങ്ങൾ പ്രണയത്തെത്തിരയുമ്പോൾ
ഉള്ളിൽ ഞാൻ കൊളുത്തിയ കനൽ കെട്ടുപോകും.


*


ശുദ്ധസത്തയുടെ വേദവാക്യം-അതു തന്നെ നീ.
തിരുമുഖത്തിന്റെ പ്രതിഫലനം-അതു തന്നെ നീ.
നിനക്കു പുറത്തൊന്നുമില്ല,
ഉള്ളിലേക്കു നോക്കൂ,
അവിടെയുണ്ട് നിനക്കു വേണ്ടതൊക്കെ- അതു തന്നെ നീ.


*


നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കുള്ളതു തന്നെ
ശലോമോന്റെ സിംഹാസനം.


*


ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ?


*


എത്ര നാളെടുക്കും നിങ്ങൾ,
ഞാനാരെന്നും
എന്റെ സ്ഥിതിയെന്തെന്നുമുള്ള
ചോദ്യങ്ങളിൽ നിന്നു
പുറത്തു കടക്കാൻ?


*


പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ;
കണ്ണാടി പോലതു മൂകം,
വാചാലവും.


*


ജിവിതത്തിന്നിന്ദ്രജാലത്തിലെ
ആനന്ദപ്പറവ നിങ്ങൾ.
കഷ്ടമേ! തുടലിട്ടു പൂട്ടാൻ,
കൂട്ടിലിട്ടടയ്ക്കാൻ
നിങ്ങൾ നിന്നുകൊടുത്തുവല്ലോ!


*


മനസ്സുകെട്ടു പോകരുതേ
പ്രണയം കൈവഴുതിപ്പോയാലും;
തേടിത്തേടി നടക്കൂ,
പൊരുതിക്കൈയടക്കൂ.


*


തടവിൽപ്പെടുന്നുവെങ്കിലതു
പാടുന്ന കിളികൾ തന്നെ;
കൂട്ടിലടച്ച കൂമന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ?


*


നിങ്ങളാണു രോഗമെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു ശമനൗഷധം.
നിങ്ങളാണു കതകടച്ച താഴെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു തുറക്കാനുള്ള ചാവി.
നിങ്ങളെന്തിനു മറ്റൊരാളാവാൻ നോക്കുന്നു?
സ്വന്തം മുഖം കാണുന്നില്ല നിങ്ങൾ,
സ്വന്തം സൗന്ദര്യം കാണുന്നില്ല നിങ്ങൾ.
മറ്റൊരു മുഖവുമില്ല നിങ്ങളുടെ സുന്ദരമുഖം പോലെ.


*


ഏദൻ തോട്ടത്തിൽ പാറിനടക്കേണ്ടൊ-
രാത്മാവല്ലേ നിങ്ങൾ?
പൊളിഞ്ഞ കുടിലിൽ ചടഞ്ഞുകിടക്കുന്ന-
തെന്തിണാണു നിങ്ങൾ?


*


ഞാൻ മരിക്കുന്ന നാൾ,
ശവക്കുഴിയിലേക്കെന്നെയെടുക്കുമ്പോൾ,
തേങ്ങിക്കരയരുതാരും,
‘പോയി! പോയി!’യെന്നു
വിലപിക്കരുതാരും.
പോകലല്ല മരണം.
സൂര്യനസ്തമിക്കുന്നുണ്ട്,
ചന്ദ്രനസ്തമിക്കുന്നുണ്ട്:
പോവുകയല്ലവ പക്ഷേ.
കൂടിച്ചേരലത്രേ മരണം.


*


കടലിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു നുര മാത്രം.
കാറ്റിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു പൊടി മാത്രം.



*

വരൂ, വരൂ,
എന്നെപ്പോലൊരു തോഴനെ എവിടെക്കിട്ടാൻ?
ഈ ലോകത്തു വേറുണ്ടോ എന്നെപ്പോലൊരു കാമുകൻ?
അലഞ്ഞും തിരഞ്ഞും കാലം കളയരുതേ.
വരണ്ട പാഴ്നിലമാണു നീ,
അതിൽ പെയ്തിറങ്ങേണ്ട മഴയാണു ഞാൻ.
നിലം പൊത്തിയ നഗരമാണു നീ,
അതു പുതുക്കിപ്പണിയേണ്ട തച്ചൻ ഞാനും.
വരൂ, വരൂ.


*


നിറഞ്ഞിട്ടും വക്കു വരണ്ടൊരു
കൂജയാവരുതേ നിങ്ങൾ;
രാവു മുഴുവൻ കുതിച്ചുപാഞ്ഞിട്ടും
താനിരുന്ന കുതിരയെ കാണാത്ത
സഞ്ചാരിയാവരുതേ നിങ്ങൾ.


*


അറിവു കൊണ്ടു മുക്തനാണു മാലാഖ,
അറിവുകേടു കൊണ്ടു മൃഗവും.
ഇടയ്ക്കു കിടന്നു പിടയാനത്രേ
മനുഷ്യപുത്രനു വിധിച്ചതും.


*


അന്യരിൽ നിങ്ങൾ കാണുന്ന പിഴകൾ പലതും
അവരിൽ പ്രതിഫലിക്കുന്ന നിങ്ങളുടെ പ്രകൃതം തന്നെ.
അന്യോന്യം മുഖം നോക്കുന്ന കണ്ണാടികളാണു വിശ്വാസികളെന്ന്
പ്രവാചകൻ പണ്ടേ പറഞ്ഞിട്ടുമുണ്ടല്ലോ.


*


തീരാത്ത നിധിയാണു നീ,
നാവേ!
തീരാവ്യാധിയുമാണു നീ,
നാവേ!


*


വിശന്നാൽ നായയെപ്പോലെ കുരച്ചുചാടും നിങ്ങൾ,
പള്ള നിറഞ്ഞാൽ ശവം പോലെ മലർന്നടിച്ചു കിടക്കും നിങ്ങൾ.
ചിലനേരം നായ, ചിലനേരം ശവം-
പറയൂ,
എങ്ങനെ നിങ്ങൾ സിംഹങ്ങളോടൊത്തു കുതിയ്ക്കും,
വിശുദ്ധന്മാരുടെ പിൻപേ പോകും?


*


ഒന്നുരഞ്ഞാൽ വെറി പിടിക്കുമെങ്കിൽ
എങ്ങനെ വിളക്കിയെടുക്കും
നിങ്ങളെന്ന കണ്ണാടി?


*


ആത്മാവിനുള്ളിലൊരാത്മാവുണ്ട്-
അതിനെത്തേടിപ്പിടിയ്ക്കുക.
പർവതഗഹ്വരത്തിലൊരു രത്നമുണ്ട്-
ആ ഖനി കണ്ടെത്തുക.
വഴി നടക്കുന്ന സൂഫീ,
പുറത്തല്ല, അകത്തു തിരയുക-
അതിനു കഴിവുണ്ടെങ്കിൽ.


*


ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന
ജാലകമുണ്ടത്രേ.
ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
ജാലകം?


*


പാറക്കെട്ടിൽ നിന്നുയർന്നുപൊങ്ങുന്ന
കഴുകനാണു നിങ്ങളെന്നു കരുതുക,
കാട്ടിലൊറ്റയ്ക്കു നടക്കുന്ന
കടുവയാണു നിങ്ങളെന്നും കരുതുക.
തീറ്റ തേടിയലയുമ്പോഴത്രേ
നിങ്ങൾക്കു സൗന്ദര്യമേറുന്നു.

ചങ്ങാത്തം വേണ്ടെന്നു വയ്ക്കൂ,
കുയിലുകളും മയിലുകളുമായി:
ഒന്നു വെറുമൊരു ശബ്ദം,
മറ്റേതൊരു നിറവും.


*


ഞാൻ ചെയ്യുന്നതെന്തെന്നെനിയ്ക്കറിയുമെന്നോ
നീ കരുതി?
ഒരു ശ്വാസത്തിന്റെ, ഒരു പാതിശ്വാസത്തിന്റെ നേരത്തി-
നെനിയ്ക്കുടമയാണു ഞാനെന്നും?
താനെഴുതുന്നതെന്തെന്നു പേനയ്ക്കറിയുമെങ്കിൽ!
താനിനി കുതിയ്ക്കുന്നതെവിടെയ്ക്കെന്നു
പന്തിനറിയുമെങ്കിൽ!


*


വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ
തുറന്നുവയ്ക്കുക.
പറന്നുനടക്കട്ടെയാത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


*


ഈറ്റപ്പാടത്തു നിന്നൊരു തണ്ടു വലിച്ചെടുത്തൊരു വിദ്വാൻ
അതിനു തുളകളിട്ടു, മനുഷ്യനെന്നതിനു പേരുമിട്ടു.
അതിൽപ്പിന്നതു പാടിയും കരഞ്ഞും നടക്കുകയാ-
ണൊരു വേർപാടിന്റെ വേദനകൾ.


*


ഏതു കുതിരയ്ക്കുമൊരു ലായമുണ്ട്,
ഏതു കന്നിനുമൊരു തൊഴുത്തുണ്ട്,
ഏതു കിളിയ്ക്കുമൊരു കൂടുണ്ട്.
എല്ലാമറിഞ്ഞു ദൈവവുമുണ്ട്.


*


അസ്സലുള്ള മനുഷ്യനാണു നിങ്ങളെങ്കിൽ
പ്രണയത്തിനു പണയം വയ്ക്കുക സർവതും.

അതിനാവില്ല നിങ്ങൾക്കെങ്കിൽ
ഈ കൂട്ടു വിട്ടു പൊയ്ക്കോളൂ.

പാതിമനസ്സു കൊണ്ടെത്തില്ല,
ആ മഹിമാവെന്നോർക്കുക.

ദൈവത്തെത്തേടിയിറങ്ങിയതല്ലേ,
എന്തിനു പിന്നെത്തങ്ങണം
വഴിവക്കിലെ വേശ്യാലയങ്ങളിൽ?


*


അന്യോന്യം മുഖം നോക്കി
ഒരായുസ്സു നാം കഴിച്ചു.
ഇന്നുമതങ്ങനെതന്നെ.

എങ്ങനെ കാക്കും നാം
നമ്മുടെ പ്രണയരഹസ്യം?
പുരികങ്ങൾ കാര്യം പറയുന്നു,
കണ്ണുകളതു കേള്‍ക്കുന്നു.


*


കുടിലമായ തർക്കമല്ല
പ്രണയത്തിന്റെ രീതികൾ.
ഉന്മൂലനത്തിന്റേതാണാ വാതിൽ.

മാനത്തു കിളികൾ വരയ്ക്കുന്നു
സ്വാതന്ത്ര്യത്തിന്റെ മഹാവൃത്തങ്ങൾ.
അവയ്ക്കാപ്പഠിപ്പെവിടുന്നു കിട്ടി?

വീഴുകയായിരുന്നവ,
വീണുവീണു വരുമ്പോൾ
അവയ്ക്കു ചിറകും കിട്ടി.


*


ഈയാത്മാവെനിയ്ക്കാരു തന്നു?
പ്രാപ്പിടിയനെപ്പോലെന്റെ കണ്ണുകെട്ടിയവൻ;
വേട്ടയാടാനെന്നെയഴിച്ചുവിടും
ഇനിയധികം വൈകാതെയുമവൻ.


*


ഏതു വലുത്, ആയിരങ്ങളുടെ കൂട്ടമോ,
നിങ്ങളുടെ തനിച്ചിരിപ്പോ?
സ്വാതന്ത്ര്യമോ, ഒരു ദേശത്തിനു മേലധികാരമോ?
സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിലുമുന്നതമതൊന്നുതന്നെ.


*
കൈനീട്ടിയാലെത്തില്ല
മാന,മതിനാൽ
മുട്ടുകുത്തി നിലത്തെ
പുണരുന്നു ഞാൻ.

*


ഇടിവെട്ടും പോലുച്ചരിച്ചു ഞാൻ
കടലിന്റെ നിഗൂഢതകൾ,
പിന്നെത്തീരത്തനക്കമറ്റുറങ്ങി ഞാൻ
പെയ്തൊഴിഞ്ഞ മേഘം പോലെ.


*


കാലം വെട്ടിച്ചുരുക്കുന്നു
മനുഷ്യന്റെ മദിരോത്സവം,
മരണത്തിൻ ചെന്നായ പതുങ്ങുന്നു
ആട്ടിൻപറ്റത്തിൽ ചാടിവീഴാൻ.


*


ഈ നിമിഷം മനസ്സിലോർത്തുവയ്ക്കൂ,
ഈ നിമിഷം വിട്ടുപൊയ്ക്കഴിഞ്ഞാൽ
അതു പോയ വഴി തേടി നീ നടക്കും
ഒരുനൂറു വിളക്കും കണ്ണുമായി.


*


കടലിലുപ്പലിയുമ്പോലെ
ദൈവത്തിൻ കടലെന്നെ വിഴുങ്ങി,
ഇന്നെനിക്കില്ല വിശ്വാസ,മവിശ്വാസം,
സന്ദേഹം, തീർച്ചകളും.


*


എന്റെയുള്ളിൽപ്പൊടുന്നനേ
കൺതുറന്നൊരു ദീപ്തതാരം,
ആ വെളിച്ചത്തിൽപ്പൊലിയുന്നു
മാനത്തെ നൂറു സൂര്യന്മാർ.


*


അന്യരെ പകർത്തിയെഴുതി
തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ.


*

ഇന്നാളെന്നാളുമെന്ന പോലെ
ചകിതരായ,ന്തസ്സാരശൂന്യരായ്
ഉറക്കം വിട്ടെഴുന്നേൽക്കുന്നു നാം.
എന്നിട്ടോടിപ്പോയി
ഗ്രന്ഥം തുറന്നു വായിക്കുകയോ?
ഒരോടക്കുഴൽ കൈയിലെടുക്കൂ.
നാം സ്നേഹിക്കുന്ന സൗന്ദര്യമാകട്ടെ,
നാം ചെയ്യുന്ന ചെയ്തികൾ.
മുട്ടുകുത്താൻ, നിലം മുത്താൻ
ഒരുനൂറല്ല രീതികൾ.


*


രാവും പകലുമൊരേപോലെ
ഓടക്കുഴലിന്റെ തെളിനാദം.
അതു മായുമ്പോൾ മായും നാം.


*


കവിതകളിലെ സാന്നിദ്ധ്യങ്ങൾക്കു കാതു കൊടുക്കൂ,
അവ കൊണ്ടുപോകുമിടത്തേക്കു പിൻപു ചെല്ലൂ.
ആ ഗൂഢമന്ത്രങ്ങളെയനുസരിക്കൂ,
ഇരിക്കുമിടം വിട്ടു പോകേണ്ട പിന്നെ.


*


നിന്റെ വെളിച്ചത്തിൽ
പ്രണയിക്കാൻ പഠിക്കുന്നു ഞാൻ,
നിന്റെ സൗന്ദര്യത്തിൽ
കവിതകളെഴുതാനും.
ആരും കാണാതെന്റെ നെഞ്ചിൽ
നൃത്തം വയ്ക്കുകയാണു നീ.
ചിലനേരമെന്നാൽ
എന്റെ കണ്ണിൽപ്പെടുന്നു നീ,
ആ കാഴ്ച ഈ കലയുമാകുന്നു.


*


തെളിഞ്ഞതാകട്ടെ നിന്റെ ഗാനം,
അത്ര ബലത്തതുമാകട്ടെ;
അതു സാഷ്ടാംഗം വീഴ്ത്തട്ടെ
ഷാഹൻഷായെ നിൻപടിക്കൽ.


*


പ്രണയത്തിന്റെ കശാപ്പുശാലയിൽ
അവർ കൊല്ലുന്നതു കൊഴുത്തവയെ,
അവർക്കു വേണ്ട മെലിഞ്ഞവയെ,
കോലം കെട്ട ജന്തുക്കളെ.
ഈ മരണത്തിൽ നിന്നോടിപ്പോകരുതേ.
പ്രണയത്തിൻ കത്തി വീഴാത്തവൻ
ഉയിരു കെട്ട മാംസത്തുണ്ടം.


*


കുടിയന്മാർക്കു ഭടന്മാരെ പേടി,
കുടിയന്മാരാണു ഭടന്മാരും പക്ഷേ.
ചതുരംഗത്തിലെ കരുക്കളിവർ,
ദേശക്കാർക്കിഷ്ടമിരുവരെയും.


*


അകമില്ല, പുറമില്ല,
ചന്ദ്രനില്ല, മാനമില്ല, മണ്ണുമില്ല.
കൈയിൽത്തരേണ്ട മദ്യക്കോപ്പ,
നേരേ വായിലേക്കൊഴിച്ചോളൂ.
വായിലേക്കുള്ള വഴി ഞാൻ
മറന്നേപോയി.


7 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

"സത്യമാണെല്ലാം മിഥ്യയും" "മിഥ്യയാണെല്ലാം സത്യവും"

ഗിരി പന്തല്ലൂർ 9995324517

Unknown പറഞ്ഞു...

നന്നായിരിക്കുന്നു! ആശംസകൾ ...

Unknown പറഞ്ഞു...

അതി മനോഹരം.. അഭിനന്ദനങ്ങൾ

Abdul Razak പറഞ്ഞു...

റൂമിയുടെ കവിത എത്ര മനോഹരം. മൂല കൃതിയുടെ പേരെന്ത്........?

Unknown പറഞ്ഞു...

മനോഹരം. എത്ര വായിച്ചാലും മതിവരാത്ത അത്ര ആനന്ദം

Unknown പറഞ്ഞു...

വായിച്ചാലും വായിച്ചാലും
മതിവരാത്ത വരികൾ...💜

whatsapp plus themes പറഞ്ഞു...

Very Informative, thanks for shearing it. english to malayalam typing