2016, ഏപ്രിൽ 30, ശനിയാഴ്‌ച

ടർക്കിഷ് വാമൊഴിക്കവിതകൾ



01e8be15522e79a87749a3419b8dab34link to image



1
അടുത്തടുത്താണ് നമ്മുടെ മേൽക്കൂരകൾ,
അടുത്തടുത്താണ് നമ്മുടെ മട്ടുപ്പാവുകൾ;
അവിടെ നിന്നാൽ നിനക്കെന്നെക്കാണാം,
ഇവിടെ നിന്നാലെനിക്കു നിന്നെക്കാണാം.
കണ്ണുപൊട്ടരായിപ്പോകട്ടെ, നമ്മുടെ വിരോധികൾ!

2
ആകാശത്തു നക്ഷത്രങ്ങൾ,
നാണയത്തിന്റെ വലുപ്പത്തിൽ;
നീ പോകുന്ന വഴിയ്ക്കു തന്നെ,
എന്റെ വീടിന്റെ വാതിലും.
കാലത്തൊരിക്കലൊന്നു വരൂ,
പിന്നെ വൈകിട്ടൊരിക്കലും:
നമ്മെക്കാണുന്നവർ കരുതട്ടെ,
തമ്മിലിഷ്ടമാണു നമുക്കെന്ന്!

3
മഴ നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
മഴ പെയ്യുമ്പോൾ പക്ഷേ നീ കുട നിവർക്കുന്നു.
വെയിലു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
വെയിലു വീഴുമ്പോൾ പക്ഷേ നീ തണലത്തേക്കു മാറുന്നു.
കാറ്റു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
കാറ്റു വീശുമ്പോൾ പക്ഷേ നീ ജനാലകളടയ്ക്കുന്നു.
അതുകൊണ്ടാണെനിക്കു ഭയം,
നിനക്കെന്നെ ഇഷ്ടമാണെന്നു നീ പറയുമ്പോഴും.


Bob Marley - Thats why i am scared

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

അന്ന കാമിയെൻസ്ക - നോട്ടുബുക്കുകൾ 3




ചെളിക്കുണ്ടിൽ പ്രതിഫലിക്കുന്ന സൂര്യോദയം- ഒന്നാന്തരമൊരു രൂപകം.
*


ഭംഗിയുള്ള വെളുത്ത കടല്ക്കാക്ക ചിറകുകൾ വിരുത്തി പറന്നിറങ്ങുന്നത് ആഹ്ളാദാതിരേകത്തോടെ നാം കണ്ടുനില്ക്കുമ്പോൾ മത്സ്യത്തിനത് മരണത്തിന്റെ വരവാണ്‌.
*


ബോംബാക്രമണവും അതിനു മുമ്പു വീശിയ വലിയ വെളിച്ചവും ഞാനോർക്കുന്നു. മനോഹരമായ, കണ്ണഞ്ചിക്കുന്ന ആ പച്ചവെളിച്ചം ആദ്യം മുകളിൽ നിന്നാണ്‌ വീണത്; മണ്ണിന്റെ ഓരോ ചുളിവും വെളിച്ചപ്പെടുത്തുന്നത്ര തെളിച്ചമായിരുന്നു അതിന്‌. ഓരോ വ്യക്തിയേയും ഓരോ കോശത്തെയും ഓരോ ചോരക്കുഴലിനേയും എക്സ്റേ പോലത് വെളിച്ചപ്പെടുത്തുന്നു. സകലതിനേയും അത് മരണത്തിനൊരുക്കുന്നു. 

ആഴത്തിനുമാഴത്തിൽ ഒളിഞ്ഞിരിക്കുന്ന ഭീതിയെ, ഉടലിന്റെ ജന്തുസഹജമായ ഭീതിയെ അത് പുറത്തു വലിച്ചിടുന്നു.

കൊല്ലും മുമ്പ് ആ വെളിച്ചം ആളുകളുടെ മുഖംമൂടികൾ നിർദ്ദയം പറിച്ചെടുക്കുന്നു. അതുകൊണ്ടാണ്‌ ഒരു ബോംബാക്രമണം കഴിഞ്ഞാൽ ഒരാൾ നാണക്കേടോടെ പുറത്തു വരുന്നത്: താൻ മരിച്ചിട്ടില്ല, താനിപ്പോഴും ജീവനോടെയുണ്ട് എന്ന നാണക്കേടോടെ. അതയാൾ എടുത്തണിഞ്ഞ പ്രതിരോധങ്ങളെല്ലം വലിച്ചൂരി മരണത്തിനു മുന്നിൽ നഗ്നനായി അയാളെ നിർത്തുന്നു. ആ വെളിച്ചം അയാളുടെ ഉടലിൽ നിന്ന് ശേഷിച്ച അവസാനത്തെ കുമ്പസാരവും തൊളു പൊളിച്ചെടുത്തു; എന്നാൽ അയാൾ തോറ്റുപോയി, അയാൾ മരിച്ചില്ല. വഞ്ചകനായി, പേടിച്ചരണ്ടവനായി അയാൾ ജീവിച്ചിരിക്കുന്നു.
*


എനിക്കെഴുതാൻ തോന്നുമ്പോഴല്ല ഞാൻ കവിതയെഴുതുന്നത്; എനിക്കെഴുതാൻ കഴിയാതെ വരുമ്പോഴാണ്‌ ഞാൻ എഴുതുന്നത്, എന്റെ ശ്വാസനാളം നിറയുമ്പോൾ, എന്റെ തൊണ്ട അടയുമ്പോൾ.
*


ഒരു മോസ്ക്കോ സിമിത്തേരിയിൽ അപ്രതീക്ഷിതമായി കണ്ട ചെക്കോഫിന്റെ ശവകുടീരം. നനവു പറ്റിയ കണ്ണടയുടെ ദീപ്തി പോലെ മഞ്ഞിന്റെ തിളക്കം.
*


അഹ്‌മത്തോവ. അവരുടെ എല്ലാ കവിതകളും സമാഹരിച്ച തടിച്ച പുസ്തകം, എല്ലമെഴുതിയത് ഒറ്റയാളാണെന്ന മട്ടിൽ. അവർ പലരായിരുന്നു എന്നതാണ്‌ വാസ്തവം- ചെറുപ്പം മുതൽ വാർദ്ധക്യം വരെ. സംസ്കാരസമ്പന്നയും സുന്ദരിയുമായ യുവതി; വേദന കൊണ്ടലറിക്കരയുകയും “ദൈവമേ!” എന്നു വിളിച്ചുകൊണ്ട് പള്ളിയുടെ തറയിൽ നെറ്റി കൊണ്ടിടിക്കുകയും ചെയ്യുന്ന നാട്ടുമ്പുറത്തുകാരി; ആരാധകരും സ്തുതിപാഠകരും പൊതിയുന്ന കവയിത്രി; പിന്നെ, വാർദ്ധക്യത്തിലെത്തിയ സ്ത്രീ: അനുഭവജ്ഞാനമുള്ളവൾ, ഗ്രഹിതമുള്ളവൾ, ഭൂമിയെപ്പോലെ, മരിച്ച കുഞ്ഞിനെ കൈയിലെടുത്തു താരാട്ടുന്ന കർഷകസ്ത്രീയെപ്പോലെ.
*


ക്രിസ്തുവിന്റെ ദിവ്യാത്ഭുതത്തിലൂടെ സൗഖ്യം നേടിയ തളർവാതക്കാരന്റെ മുഖത്തെ സന്തോഷം-പക്ഷേ  എത്ര മടിയോടെയാണയാൾ തന്റെ ഊന്നുവടികൾ ഉപേക്ഷിക്കുന്നത്!
*


മനുഷ്യൻ തുറന്നതാണ്‌!

മറ്റെല്ലാം അടഞ്ഞതാണ്‌, അഭേദ്യമാണ്‌. മഴയോ മഞ്ഞോ കാറ്റോ കല്ലോ മരമോ കൊടുങ്കാറ്റോ നിങ്ങൾക്കു വാതിൽ തുറന്നു തരുന്നില്ല. സർവവസ്തുക്കളും ശവപ്പെട്ടിയുടെ മൂടി പോലെ ഇറുക്കിയടച്ചിരിക്കുന്നു. മനുഷ്യൻ മാത്രമേ തുറന്നതായിട്ടുള്ളു, ഏതു വസ്തുവിനും പ്രതിഭാസത്തിനും സംഭവത്തിനും കുടിയേറിപ്പാർക്കാൻ, അവന്റെ ഉടലാകാൻ പാകത്തിൽ വലിയൊരു വീടു പോലെ തുറന്നു കിടക്കുന്നുള്ളു.
*


“ഭൂമിയെ നല്ലവണ്ണം കാണാൻ അടുത്തടുത്തു വരുന്ന ദൈവത്തിന്റെ കണ്ണാണ്‌ കൊള്ളിമീൻ.”
*


അറിവുള്ളവരുടെ ചാരം അട്ടിയട്ടിയായി വീണതിൽ ആണ്ടുകിടന്നിട്ടും മണ്ണിനല്പമെങ്കിലും അറിവു കൂടിയോ?
*


എല്ലാ വാക്കുകളും മരണത്തിനു മുന്നിൽ നുണകളാണ്‌, കാരണം, എല്ലാ പ്രതീക്ഷകളും നുണകളാണ്‌. വാക്കുകൾ വ്യർത്ഥമോഹങ്ങളാണ്‌. ഒരു മൺകട്ട, ഒരു കല്ല്, ദാഹിക്കുന്നൊരു പച്ചപ്പാടം: അവ നുണ പറയുന്നില്ല.
*


നീയെനിക്ക് ഒരൊസ്യത്ത് തന്നിട്ടുപോയി: മണ്ണ്‌, മരങ്ങൾ, കിളികൾ. എന്നാൽ അവ കൊണ്ടെന്തു ചെയ്യണമെന്ന് എനിക്കറിയുന്നില്ല.
*


ഒരു ചതുപ്പിൽ നിന്നെന്ന പോലെ മണ്ണിനടിയിൽ നിന്നു പുറത്തു വരാൻ അദ്ദേഹം ശ്രമിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു.

ദേഹമാകെ കറുത്ത ചേറും ചുവന്ന ചേടിയുമായി അദ്ദേഹം പുറത്തു വന്നു. ഞാൻ ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ഒരു പരന്ന പാത്രത്തിലേക്കതു പകരുകയായിരുന്നു, ആ മണ്ണ്‌, ആ മരണം കഴുകിക്കളയാൻ.
*


എഴുതാത്ത കവിതകളുടെ നരകം.
*


മനുഷ്യനു കിട്ടിയ ശാപം: അവനുണ്ടാക്കുന്നതൊക്കെ അവനെ അതിജീവിക്കുന്നു.
*


ആശുപത്രിക്കിടക്ക. മരണക്കിടക്ക. ആരാണിപ്പോൾ അതിൽ ഇല്ലാതാകുന്നത്? ആരാണരികിൽ നില്ക്കുന്നത്? ഞാൻ തന്നെ. മറ്റൊരു ഞാൻ.
*


അകലത്തിന്റെ അടുപ്പം.
*


മരിച്ച പെൺകുട്ടിയെ പുരോഹിതൻ അനുയാത്ര ചെയ്തു. അദ്ദേഹത്തിന്‌ വെളുത്ത അംഗവസ്ത്രം ധരിക്കണമെന്നുണ്ടായിരുന്നു; എന്നാൽ സഭാനിയമപ്രകാരം ആറു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചരമശുശ്രൂഷയ്ക്കേ അതു പാടുള്ളു. കർമ്മങ്ങൾ നടന്നു കൊണ്ടിരിക്കെ പെട്ടെന്ന് മഞ്ഞു പെയ്യാൻ തുടങ്ങി, പുരോഹിതൻ വെളുപ്പു കൊണ്ടാകെ മൂടി.
*


മുങ്ങിച്ചാവുന്നവർ വൈക്കോൽത്തുരുമ്പിലെന്നപോലെ നാം വാക്കുകളിൽ അള്ളിപ്പിടിക്കുന്നു. എന്നിട്ടും നാം മുങ്ങിത്താഴുന്നു, മുങ്ങിത്താഴുന്നു.
*


എത്ര വേഗമാണ്‌ വായു മരിച്ചയാളെ, അയാളുടെ ചേഷ്ടകളെ, അയാളുടെ രോഷങ്ങളെ, ഇഷ്ടാനിഷ്ടങ്ങളെ പുറത്തിട്ടടയ്ക്കുന്നത്. സ്ഥലം തീർത്തും ഉദാസീനാമാണ്‌, കാലമോ, അസാധാരണമാം വിധം വേഗതയേറിയ ഓട്ടക്കാരനും.
*


ക്രിസ്തുമസ് രാത്രിയിൽ നിങ്ങൾ അയാൾക്ക് അയാളുടെ മേശയും കസേരയും ഒഴിച്ചിടുന്നതും അയാൾക്കുമൊരു പിഞ്ഞാണം വയ്ക്കുന്നതും വെറുതെ. സമ്പൂർണ്ണമായ അസാന്നിദ്ധ്യമാണ്‌ അവയിൽ നിറയുക.
*


നീ ഇന്നും അധിവസിക്കുന്ന ഒരേയൊരിടം എന്റെ സ്വപ്നങ്ങളാണ്‌- ആ ദുർബ്ബലഭവനങ്ങൾ, നമ്മുടെ പ്രണയത്തിന്റെ പുല്ലു വളർന്നുകേറിയ പാഴ്നിലങ്ങൾ.
*


നിങ്ങളുടെ മനസ്സിലുള്ളത് എഴുതി വയ്ക്കുന്നത് ഒരാവശ്യമെന്നപോലെ തന്നെ ഉപദ്രവവും കൂടിയാണ്‌. അതു നിങ്ങളെ ആത്മരതിയിലേക്കു നയിക്കുന്നു, വിട്ടുകളയേണ്ടതിനെ പിടിച്ചുവയ്ക്കുന്നു. നേരേ മറിച്ച്, ഈ കുറിപ്പുകൾ നിങ്ങളുടെ ആന്തരജീവിതത്തിന്‌ ഒരു തീവ്രത നല്കുകയും ചെയ്യുന്നു; പ്രകാശിപ്പിക്കാതിരുന്നെങ്കിൽ അതു നിങ്ങളുടെ വിരലുകൾക്കിടയിലൂടെ ഊർന്നുപോകുമായിരുന്നല്ലോ.

ഇതിനും പുറമേ ഈ രൂപത്തിൽ എഴുത്തുകാരൻ ഒരു കഥാപാത്രമായി തന്നെ കണ്ടെത്തുകയും ചെയ്യുന്നു. ഓരോ ദിവസത്തിന്റെയും ഉടഞ്ഞ കഷണങ്ങളിൽ നിന്ന്, ദൈനന്ദിനജീവിതത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് അയാൾ സ്വയം രൂപപ്പെടുത്തുകയും ചെയ്യുന്നു. തള്ളിക്കളയേണ്ട യാഥാർത്ഥ്യവുമല്ല അത്.
*


എഴുതുന്നതു പോലെ തന്നെ വേണം ജീവിക്കാനും സ്നേഹിക്കാനും പ്രാർത്ഥിക്കാനും. യത്നത്തോടെ, ക്ഷമയോടെ, ശ്രദ്ധയോടെ, തിടുക്കപ്പെടാതെ.
*


ലോകത്തെ പുനഃസൃഷ്ടിക്കുക എന്നതാണ്‌ എന്റെ ദൗത്യം- ലോകാവസാനത്തിനു ശേഷം.
*


ഒരു കവിതയെഴുന്നതിനു മുമ്പ് നിങ്ങളുടെ ബോധം തുറക്കുകയും ദൈവവരം കൊണ്ടെന്നപോലെ മുകളിലെങ്ങോ നിന്ന് കവിത ഒഴുകി വരുന്നതായി നിങ്ങൾക്കു തോന്നുകയും ചെയ്യുന്ന പോലെ പൊടുന്നനേ എന്റെ ബോധം പ്രപഞ്ചത്തിലെ സകലതിനോടും താദാത്മ്യം പ്രാപിച്ച ഒരനുഭവത്തിലേക്ക്, മഹത്തായൊരു സഹാനുഭൂതിയിലേക്ക് സ്വയം തുറന്നു. മഴ പെയ്തതിനു ശേഷമെന്നപോലെ ലോകം കഴുകിത്തെളിഞ്ഞു, വസ്തുക്കൾക്ക് പുതിയ നിറങ്ങളും അർത്ഥങ്ങളും കൈവന്നു; അവ വെറും പ്രതീകങ്ങൾ മാത്രമാണെന്ന പോലെയായിരുന്നു, ഒരു യാഥാർത്ഥ്യത്തിന്റെ പ്രതിബിംബങ്ങൾ. കാവ്യപ്രചോദനം പോലെയായിരുന്നു ആ അവസ്ഥ.
*


വാക്കുകളിൽ ഞാൻ പ്രാർത്ഥിക്കുന്നു. കവിതകളിൽ ഞാൻ പ്രാർത്ഥിക്കുന്നു. ശ്വാസത്തിലൂടെ, സ്വപ്നങ്ങളിലൂടെ, നിദ്രാരാഹിത്യത്തിലൂടെ, പ്രണയത്തിലൂടെ, പരിത്യാഗത്തിലൂടെ പ്രാർത്ഥിക്കാനും എനിക്കു ശീലിക്കണം.

ജനാലയ്ക്കു പുറത്തു പെയ്യുന്ന മഞ്ഞിലൂടെ ഞാൻ പ്രാർത്ഥിക്കുന്നു.
നിലയ്ക്കാത്ത കണ്ണീരിലൂടെ ഞാൻ പ്രാർത്ഥിക്കുന്നു.
*


ഏകാകിയെന്ന ബോധം ഒരു പ്രമാദമാണ്‌. ഉള്ളവരും ഉണ്ടായിരുന്നവരും ഉണ്ടാകാൻ പോകുന്നവരും അടങ്ങിയ ഒരു മഹാജനതതിയിലാണ്‌, അതിലൂടെ നീങ്ങുകയാണ്‌ നാം.

ആ മഹാനദിയിൽ.
*


ജെ. അച്ചൻ തന്റെയൊരു സിദ്ധാന്തം എന്നോടു പറഞ്ഞു. ഉള്ളിൽ ഒരു സംശയം ഉടലെടുക്കുമ്പോഴൊക്കെയും അപ്രതീക്ഷിതമായി അദ്ദേഹത്തിനതിന്‌ ഉത്തരം കിട്ടുകയാണ്‌, മുറിയിലേക്കു കടന്നുവരുന്ന ഒരാളിൽ നിന്ന്, ആളെക്കാണാതെ കേട്ട ഒരു സംഭാഷണത്തിൽ നിന്ന്.
*


വിശ്വാസത്തിന്റെ അനുഭവം കാവ്യപ്രചോദനം പോലെ സ്വയംപര്യാപ്തമാണ്‌. ആ അനുഭവത്തിനപ്പുറം മറ്റൊരാവിഷ്കാരം അതിനു വേണ്ട, അതിന്‌ വാക്കുകളുടെ ആവശ്യമില്ല. നമ്മുടെ വിശ്വാസത്തിന്റെ തീർച്ചക്കുറവാണ്‌ വാക്കുകൾക്കു വേണ്ടി ആഗ്രഹിക്കാനും വാക്കുകളെ തേടിപ്പിടിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്.
*


യഥാർത്ഥകവിത എന്നും സന്ദിഗ്ധമായിരിക്കുന്നതും ഇതുകൊണ്ടാണ്‌; “ആത്മവിശ്വാസത്തിന്റെ അടയാളങ്ങളും“ ചോദ്യചിഹ്നങ്ങളും ഒരേയളവിൽ അതിൽ അടങ്ങിയിരിക്കുന്നു.

ക്രിസ്തു പ്രവർത്തിച്ച അത്ഭുതങ്ങളിൽ വച്ച് ഏറ്റവും മനോഹരം അപ്പം വീതിച്ചതാണ്‌, അതു കഴിഞ്ഞാൽ കടലിൽ കൊടുങ്കാറ്റിനെ ശാസിച്ചതും. ദിവ്യാത്ഭുതങ്ങളിൽ അന്തർലീനമായ ഘടകം അവയിൽ വിശ്വസിക്കുന്നവരുടെ വിശ്വാസമാണ്‌.
*


നാം മുമ്പേ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു പാഠത്തിന്റെ വിവർത്തനമാണ്‌ എഴുത്ത് എന്ന സിമോങ്ങ് വെയിലിന്റെ ആശയം എനിക്കിഷ്ടമായി. ആ സങ്കല്പം കഠിനമായ ഒരുദ്യമത്തിന്റെ ഭാരം കുറയ്ക്കുന്നു.

എന്നാൽത്തന്നെയും ഒരു കല്ക്കരിഖനിയിലെന്നപോലെ ഒരു വഴിത്താര വെട്ടിയെടുക്കുന്ന പുറം പൊളിയ്ക്കുന്ന പണിയാണത്; കൂരിരുട്ടിൽ, മണ്ണിനടിയിൽ. കവിതയിൽ ഇടയ്ക്കിടെ വെളിച്ചം വീശുന്ന നിമിഷങ്ങളുണ്ട്. ഇരുണ്ട തുരങ്കത്തിൽ വെളിച്ചത്തിന്റെ ഒരു ചീള്‌ ഒന്നു വീശുന്നു, പിന്നെ വീണ്ടും തലയ്ക്കു മേൽ ഇരുട്ട് അടഞ്ഞുകൂടുന്നു.

ഗദ്യത്തിൽ ഇരുട്ടിനു കട്ടി കൂടുതലാണ്‌, കരിങ്കട്ടകൾക്ക് കട്ടി കൂടുതലും.
*


ഒരു ചിറ്റരുവി കടലിനോടു പ്രാർത്ഥിക്കുന്നതങ്ങനെ, മിടിയ്ക്കുന്ന ഹൃദയം പ്രപഞ്ചഹൃദയത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, ഒരു ചെറുവാക്ക് ദൈവവചനത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, ഒരു മൺപൊടി ഭൂമിയോടു പ്രാർത്ഥിക്കുന്നതങ്ങനെ, ഭൂമി പ്രപഞ്ചത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, ഒന്ന് ഒരു കോടിയോടു പ്രാർത്ഥിക്കുന്നതങ്ങനെ, മനുഷ്യസ്നേഹം ദൈവസ്നേഹത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, നിമിഷം നിത്യതയോടു പ്രാർത്ഥിക്കുന്നതങ്ങനെ, മഞ്ഞുശകലം ഹേമന്തത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, പേടി പൂണ്ട മൃഗം കാനനമൗനത്തോടു പ്രാർത്ഥിക്കുന്നതങ്ങനെ, അനിശ്ചിതത്വം സൗന്ദര്യത്തോടു പ്രാർത്ഥിക്കുന്നതുമങ്ങനെ.

ഈ പ്രാർത്ഥനകളെല്ലാം സഫലവുമാകുന്നു.
*


കവിതകൾ- സ്നേഹിതർക്കും ശത്രുക്കൾക്കും പരേതർക്കും പിന്നെ, ഒരു പക്ഷേ, ജീവിച്ചിരിക്കുന്ന ഒരാൾക്കും എഴുതിയ കത്തുകൾ.
*


ഒരാൾ ചക്രക്കസേരയിലിരുന്നു പോകുന്നു, ആയാസത്തോടെ, വളരെ സാവധാനം. എന്റെ കവിതകളിൽ എന്നെപ്പോലെ.
*


എന്റെ വീട് തകർന്നടിഞ്ഞു കിടക്കുന്നു. ഞാനത് പുതുക്കിപ്പണിയുന്തോറും യാഥാർത്ഥ്യം അതിനെ പൊളിച്ചു താഴെയിടുകയും ചെയ്യുന്നു. തകർന്നതു മതി എന്നു വയ്ക്കുകയാണോ ഭേദം?
*


തകർന്നതും അംഗഭംഗം വന്നതുമായതെന്തു കണ്ടാലും എന്റെ മനസ്സിളകിപ്പോകുന്നു. നാം ശരിക്കും അങ്ങനെ തന്നെയാണ്‌ എന്നതിനാൽ.
*


പ്ളൂട്ടാർക്ക്: “മനുഷ്യർ മനുഷ്യരിൽ നിന്നു സംസാരം ശീലിക്കുന്നു, ദേവകളിൽ നിന്ന് മൗനവും.”
*


ഓർമ്മയുടെ കോടിമുണ്ടിൽ പൊതിഞ്ഞെടുത്ത ഒരു ശരീരം.
*


എന്റെ കവിതകൾ എന്റെ ഭാഷണമെന്നതിനെക്കാൾ എന്റെ മൗനമാണ്‌. സംഗീതം നിശ്ശബ്ദതയുടെ ഒരു ഭേദമാണെന്നതുപോലെ. നിശ്ശബ്ദതയുടെ അടരുകളൊന്നൊന്നായി വെളിവാക്കുന്നിടത്തോളമേ വാക്കുകൾ കൊണ്ടുപയോഗമുള്ളു.
*


മരിച്ചയൊരാളെയാണു ഞാൻ തേടിപ്പോയത്; ഞാൻ കണ്ടെത്തിയത് ദൈവത്തെയും.
*


സിമിത്തേരി: ഭൂതകാലത്തിന്റെ ഭൂദൃശ്യം.
*


നാം ജോലി ചെയ്യാതിരിക്കുമ്പോൾ കാലം നമ്മെ വകഞ്ഞൊഴുകിപ്പോകുന്നു, നാമതിനെ നമുക്കുള്ളിലേക്കു സ്വാംശീകരിക്കുന്നില്ല.

വിശ്രമം പോലും സർഗ്ഗാത്മകമായിരിക്കണം, എന്നാലേ കാലം നമുക്കു ചുറ്റുമൊഴുകാതെ നമ്മിലൂടൊഴുകൂ. അതാണ്‌ കല.
*


റോമിലെ ഓരോ പള്ളിയിലും ഞാൻ മുട്ടു കുത്തി; ഞാൻ പ്രാർത്ഥിച്ചതു പക്ഷേ, അവയിലെ ശില്പങ്ങളോടും ചിത്രങ്ങളോടുമായിരുന്നു.
*


നാം ആഗ്രഹിക്കുന്നതിലും കൂടുതലാണ്‌ എപ്പോഴും നമുക്കു കിട്ടുക. നാം ചോദിക്കുന്നത് നമുക്കു കിട്ടും; ചിലപ്പോഴത് മറ്റൊരു നാണയത്തിലായിരിക്കുമെന്നേയുള്ളു, മൂല്യം കൂടുതലുള്ള മറ്റൊന്ന്.
*


നമ്മുടെ വീടുകൾ ചപ്പുചവറുകളും കടലാസ്സുകളും കളിപ്പാട്ടങ്ങളും കൊണ്ടു നിറഞ്ഞുകവിയുന്നു. അലമാരകൾ നിറയെ മരിച്ചവരുടെയും മുതിർന്നു പോയതിനാൽ മരിച്ചവരായ കുട്ടികളുടെയും ഉടുപ്പുകൾ.

മേശവലിപ്പുകൾ നിറയെ നിറം മങ്ങിയ കത്തുകളും ഓർമ്മകളുടെ ശേഷിപ്പുകളായ വസ്തുക്കളും. ഇങ്ങനെയൊരു ഗാർഹികശ്മശാനത്തിൽ ജീവിക്കുക. ഞാൻ ജീവിക്കുന്നത് അങ്ങനെയാണ്‌.

കാലം പറക്കുന്നു; ഉറക്കം കാലത്തിൽ വലിയ വലിയ വിലങ്ങൾ തുറക്കുന്നു. കാലം മറ്റൊരു ശവപ്പറമ്പാവുന്നു, ബോധത്തിന്റെ കയങ്ങളിൽ ഒരു ശവപ്പറമ്പ്.
ഇതെല്ലാം വലിച്ചെറിയുക എന്നാൽ മരിക്കുക എന്നാണർത്ഥം.അങ്ങനെ മൂന്നാമതൊരു ശവപ്പറമ്പ്, കാത്തിരിക്കുന്നതൊന്ന്.
*


എന്റെ വീടു മാത്രമല്ല, ലോകം മുഴുവൻ തന്നെ വസ്തുക്കളും സംസ്കാരങ്ങളും അടിഞ്ഞടിഞ്ഞു കൂടിയ ഒരു ചവറ്റുകൂനയാണ്‌.എങ്ങോട്ടാണു രക്ഷപ്പെടുക? മരണത്തിലേക്കോ? പക്ഷേ മരണത്തിനുമുണ്ട് അതിന്റെ സ്വന്തമായി ദാരുണവും ഭീരുത്വം നിറഞ്ഞതുമായ ഒരു സൗന്ദര്യബോധം- പൂക്കളും കലാപരമായി പണിത ഒരു ശകകുടീരവും കൊണ്ട് അതു നമ്മെ ഭീഷണിപ്പെടുത്തുന്നു.
*


മനുഷ്യനെയല്ല- കടലിനെയാണ്‌ ദൈവം തന്റെ പ്രതിരൂപത്തിൽ സൃഷ്ടിച്ചത്.
*


പ്രകൃതിയിലുള്ളതെല്ലാം നല്ല മേനിയാണ്‌. അതിൽ പതിരുകളില്ല. കടൽ, മണൽ, മരങ്ങൾ, കളകളും മുൾച്ചെടികൾ പോലും- എല്ലാം ഒന്നാന്തരം ഉരുപ്പടികൾ. ഒരു കോട്ടവുമില്ലാത്തവ.
*


മനുഷ്യന്റെ ചരിത്രം- പല പറുദീസാനഷ്ടങ്ങളുടെ പരമ്പരയാണത്, നിങ്ങൾക്കു പിന്നിൽ തുടരെത്തുടരെ അടയുന്ന കവാടങ്ങൾ; മടക്കമില്ല, ഒരിക്കലും.
*


സ്വപ്നത്തിന്റെ രാസവിദ്യ. നിഗൂഢമായ ഒരു ചാണക്കല്ലിൽ മരിച്ചവർ പ്രത്യക്ഷരാവുന്നു; യാഥാർത്ഥ്യത്തിന്റെ വിളുമ്പിലുള്ള ഒരയഥാർത്ഥജീവിതത്തിലേക്ക് ഒരജ്ഞാതവിദ്യയുടെ ശക്തി ആവാഹിച്ചു വരുത്തിയതാണവരെ. അവർ യഥാർത്ഥത്തിൽ ഇല്ലെന്നെങ്ങനെ പറയും: അവർ സംസാരിക്കുന്നു, ചലിക്കുന്നു, നമ്മെ തൊടുന്നു, നാം അവരെയും തൊടുന്നു.

സ്വപ്നം കാണലെന്ന ആഭിചാരം.
*


വാക്കുകളെ ഏറ്റവുമധികം ഭയക്കുന്നവർ അവയുടെ ഭാരമറിയുന്നവർ ആയിരിക്കും: വാക്കു തന്നെ വാസ്തവമായ എഴുത്തുകാർ, കവികൾ.
*


മരിച്ചവരോട് വിശ്വസ്തരാവുക എന്നാൽ എന്താണർത്ഥം? 
ജീവിച്ചിരിക്കുന്നവർക്കിടയിൽ രണ്ടാമതൊരമ്മയെ മനസ്സിൽ കാണാൻ പറ്റില്ല എന്നാണത്. ഈയൊരു വിശ്വസ്തതയേയുള്ളു. പകരം വയ്ക്കാൻ കഴിയായ്ക.
*


ഉത്കണ്ഠയുടെയും അന്വേഷണത്തിന്റെയും ഈ കാലത്ത് നാം എന്തെങ്കിലും എഴുതണം, എന്തിനെങ്കിലും രൂപം കൊടുക്കണം. അതെന്തുമായിക്കോട്ടെ, ഏതെങ്കിലും തരത്തിലുള്ള ഒരർത്ഥമോ ക്രമമോ മുന്നോട്ടു വയ്ക്കുന്നതിലേക്ക് അതു നമ്മെ നയിച്ചുവെന്നു വരാം. ഏതു സ്ഥിതിവിശേഷവും ഒരു തുടക്കമാകാം. ജീവിതത്തെക്കുറിച്ചുള്ള അറിവിന്‌ കൃത്യമായ ഒരു തുടക്കമോ ഒടുക്കമോ ഇല്ല. ഭൂമിയെപ്പോലെയാണത്: അതിലെ ഏതു ബിന്ദുവും ആരംഭമോ മദ്ധ്യമോ ആകാം.
*


മരംവെട്ടിയുടെ കൈ മഴുവിനു തരിക്കുമ്പോലെ എന്റെ കൈ എഴുതാൻ തരിക്കുന്നു. എനിക്കു ജീവനുണ്ടെന്നോർമ്മപ്പെടുത്താൻ അതേയുള്ളു.
*


അദ്ദേഹം മരിച്ചുവെന്നു വിശ്വസിക്കാൻ എനിക്കിനിയും കഴിയുന്നില്ല. ഇത്രയധികം സ്നേഹിച്ച ഒരാൾക്ക് മരിക്കാൻ കഴിയില്ല. ഇത്രയധികം സ്നേഹം കിട്ടിയ ഒരാൾക്ക് മരിക്കാൻ കഴിയില്ല. എങ്കിൽ അദ്ദേഹം ജീവനോടെയുണ്ടോ?
*


ഞാൻ ഒരു കവിത എഴുതാൻ തുടങ്ങി. വൈകിയില്ല, അതെന്നെ എഴുതാൻ തുടങ്ങി.
*


പ്രിയപ്പെട്ടൊരാളിന്റെ മരണത്തിനു മുന്നിൽ “വിശ്വാസി”യും “അവിശ്വാസി”യും ഒരേപോലെ നിസ്സഹായരാണ്‌. മനുഷ്യരെന്ന നിലയിൽ നമ്മെ ഇണക്കുന്നതതാണ്‌. അതെ, ബലമല്ല, ദൗർബല്യം, നിസ്സഹായത, ഭയം, മരണം. ആഹ്ളാദങ്ങളിലേ നാം വ്യത്യസ്തരാകുന്നുള്ളു. യാതനയുടെ മുഖം ഒന്നുതന്നെയാണ്‌. ക്രിസ്തുവിന്റെ മുഖം.
*


ബാല്യത്തിന്റെ മേശവലിപ്പിലെ നിധികൾ. പിന്നീടു കിട്ടുന്നതൊന്നും അതിനോടു കിട പിടിയ്ക്കുന്നതല്ല.
*


കവിത എന്ന “തൊഴിൽ” നിങ്ങൾക്കു പഠിച്ചെടുക്കാനാവില്ല. സ്വയം അതിവർത്തിക്കാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കണം. സ്വന്തം നേട്ടങ്ങളെ പരിത്യജിക്കാൻ. സ്വയം ആവർത്തിക്കാതിരിക്കാൻ.

ഈ ചലനങ്ങൾ എന്റെ കവിതയിൽ നിങ്ങൾക്കു കാണാം: വിശദവും വിസ്തൃതവുമായ ഒരു കവിതയിൽ നിന്ന് സംക്ഷിപ്തമായ ഒരു പദസമൂഹത്തിലേക്ക്, ഒരാന്തരസത്യത്തിന്റെ ചുരുക്കെഴുത്തു പോലെയായ ഒരു രേഖയിലേക്കുള്ള മാറ്റം.
*


അടുത്ത കാലത്തെഴുതിയ കവിതകൾ ഞാനൊന്നോടിച്ചുനോക്കി. ബുക്കിന്റെ ചട്ടകളെരിച്ച് അവ പുറത്തു വരുമെന്ന് എനിക്കൊരു തോന്നലുണ്ടായിരുന്നു. ഒന്നുമില്ല, ഒന്നുമില്ല, വാക്കുകളുടെ ചാരം മാത്രം.
*


കവിതയെഴുതാൻ ഭ്രാന്തിന്റെ ഒരു ലാഞ്ഛന കൂടിയേ തീരൂ. അതുകൊണ്ടാണ്‌ കവികൾ തങ്ങളുടെ സ്ഖലിതങ്ങളിലും നൈരാശ്യങ്ങളിലും പിടിച്ചുതൂങ്ങിക്കിടക്കുന്നത്.
*


കവിതകൾ പ്രളയജലം പോലെ എനിക്കു മേലൊഴുകി. കാട്ടുതേനീച്ചകൾ പോലെ എന്നെ വന്നാക്രമിച്ചു.
*


ഓരോ നാളിനേയും നിങ്ങളോടുള്ള ഒരു ചോദ്യമായിട്ടെടുക്കുക. നിങ്ങളെ- അതിനുള്ള ഉത്തരമായും.
*


എഴുതാൻ കഴിയാത്ത നേരത്ത് നിങ്ങൾ ഉത്കണ്ഠപ്പെടേണ്ടതില്ല. കൂടുതൽ പ്രധാനമായ ഒരു പാഠം മറ്റൊരാൾ നമ്മിലെഴുതുകയാണെന്നു വരാം.
*


മരണത്തെക്കുറിച്ച് കുലീനതയോടെ സംസാരിക്കാൻ ആർക്കുമറിയില്ല. അതെങ്ങനെ കേൾക്കണമെന്നും ആർക്കുമറിയില്ല.
*


2016, ഏപ്രിൽ 23, ശനിയാഴ്‌ച

അന്ന കാമിയെൻസ്ക - നോട്ട് ബുക്കുകൾ - 2



ഒരിക്കലും വിഷാദം മാറാത്തവർക്ക്, വെയിലത്തിറങ്ങാൻ മടിച്ചവർക്ക് ദാന്തേ നരകമാണ്‌ മാറ്റിവച്ചത്.
*


ഫോട്ടോകൾ മരിക്കുന്നു. കുറേക്കാലം കഴിഞ്ഞാൽ അവ പിന്നെ മരിച്ചവരെ ഓർമ്മിപ്പിക്കുന്നതേയില്ല. ആദ്യമൊക്കെ ഓരോ ഫോട്ടോയും ഓരോ ആഘാതമായിരിക്കും. പിന്നീട് അവയ്ക്കെന്തോ മാറ്റം സംഭവിക്കുന്നു; അവ പിന്നെ വെളിവാക്കുന്നത് മുഖത്തിന്റെ ഒരു രൂപരേഖ മാത്രമാണ്‌, അതിന്റെ യാഥാർത്ഥ്യമല്ല.
*


സാർത്ര്: മറ്റൊരാളെ നോക്കുക എന്നാൽ അയാളെ വീഴ്ത്തുക എന്നാണ്‌, അയാളെ കീഴടക്കുക എന്നാണ്‌; ഒരാളെ കാണുമ്പോൾത്തന്നെ അയാളെ നിശ്ചേഷ്ടനാക്കാനും പരിശ്രമിക്കുകയാണ്‌ നാം.

നിങ്ങളുടെ നോട്ടം “കടന്നുപിടിക്കുമ്പോൾ” അയാൾ പിന്നെ ഒരു സ്വാതന്ത്ര്യമല്ലാതാവുകയാണ്‌; ആക്രമണത്തിന്റെ ആ നിമിഷത്തിൽ അയാൾ തറഞ്ഞുനിന്നുപോവുകയാണ്‌. അങ്ങനെ നിങ്ങൾ ഒരു “ഭീഷണി”യാവുന്നു, “ആരാച്ചാർ” ആവുന്നു, അന്യരുടെ “നരക”മാവുന്നു.

അന്യരെ “ഹിംസ്രമൃഗ”മായി കാണുന്ന ഈ ആശയത്തിനു വഴിപ്പെടുന്നവർ സർഗ്ഗാത്മകമായി മരവിക്കുകയും ചെയ്യുന്നു.
*


ജി.എൽ. എന്നെ വിളിക്കുന്നു- രണ്ടു കൊല്ലം മുമ്പ് ഞാൻ കണ്ട ഒരന്ധൻ. അദ്ദേഹം എന്റെ ഓരോ വാക്കും ഓർമ്മ വയ്ക്കുന്നു. അന്ധരുടെ ഏകാന്തത.
വാക്കു കൊണ്ട് അദ്ദേഹം തന്റെ ഏകാന്തതയിൽ നിന്ന് മുക്തി നേടുന്നു. അതു തന്നെയല്ലേ കവിതയുടെ സവിശേഷതയും? ഏകാകിയുടെ മുറവിളിയാണ്‌ കവിത.
എന്നും മനുഷ്യരുടെ സഹായം തേടുന്ന യാചകനാണ്‌ താനെന്ന് ജി.എൽ. പറയുന്നു.
അദ്ദേഹം എന്റെ കൈ പിടിയ്ക്കുന്നു. തന്റെ കൈ കൊണ്ടാണ്‌ അദ്ദേഹം കാണുന്നത്.
“സ്പർശമൊന്നിലൂടെ കരുണയൊഴുകുന്നു,” ഉടൽ എന്ന എന്റെ കവിതയിൽ നിന്ന്.
*


“മൗനത്തിന്റെ മാലാഖമാരുണ്ട്, രോഷത്തിന്റെ മാലാഖമാരുണ്ട്, പ്രജ്ഞയുടെ മാലാഖമാരുണ്ട്.”
*


പോളണ്ടിൽ ആളുകൾക്ക് കവിത ഇഷ്ടമല്ല. അതെന്തുകൊണ്ടാണങ്ങനെ? കവിതയെ ഞങ്ങൾ അടിമത്തവുമായി ബന്ധപ്പെടുത്തുന്നതാവാം ഭാഗികമായ കാരണം. കീഴടങ്ങലിന്റെ ഒരു നൂറ്റാണ്ടു കാലത്തു നഷ്ടപ്പെട്ടതൊക്കെ ഞങ്ങൾ തിരിച്ചു പിടിക്കാൻ നോക്കിയത് കവിതയിലൂടെ ആയിരുന്നു.

ഏറെക്കാലത്തേക്ക് അതെല്ലാമായിരുന്നു, ഇനിയത് ഒന്നുമാവരുത്.
*


നിങ്ങള്‍ക്കുള്ളത് കൊടുക്കുന്നതിൽ ഒരു കലയുമില്ല. നിങ്ങൾക്കില്ലാത്തത് കൊടുക്കുന്നതാണ്‌ കല. ഒഴിഞ്ഞ കൈകളുടെ ഉപഹാരം.
*


Tu fui, ego eris.*
ഞാൻ നീയായിരുന്നു- നീ ഞാനാകും.

ചെഹോവിച് അതിനെ ഇങ്ങനെ ഗംഭീരമായി പരാവർത്തനം ചെയ്യുന്നു:

“ഞാനൊരിക്കൽ ഈ നീയായിരുന്നു,
ഇനിയൊരിക്കൽ നീ ഈ ഞാനാകും.”
*


മരിച്ചവരുമായുള്ള സംസർഗ്ഗം ദൈവം ഇന്നതായിരിക്കുമെന്നുള്ള ഒരു സൂചന നമുക്കു നല്കുന്നു. എന്നാൽ നാമെന്തിന്‌ ദൈവത്തെ മരിച്ചവരുടെ ലോകത്തു പ്രതിഷ്ഠിക്കണം? നാമെന്തിനവനെ നമ്മുടെ പാതാളമാക്കണം?
*


നിങ്ങൾ കയറിയെത്തേണ്ട ഈ താഴ്വര ഏതാണ്‌?
നിങ്ങൾ ഇറങ്ങിച്ചെല്ലേണ്ട ഈ പർവ്വതം ഏതാണ്‌?
*


ഒരു പിടി കളിമണ്ണേ, നീയിവിടെ എന്തു ചെയ്യുന്നു, നീ എന്തിവിടെ തങ്ങിനില്ക്കുന്നു?
*


പെഡ്രോ അരുപ്പേയുടെ ജപ്പാനെക്കുറിച്ചുള്ള പുസ്തകത്തിൽ അമ്പെയ്ത്തിനെക്കുറിച്ച് ഉപയോഗപ്രദമായ ചില നിരീക്ഷണങ്ങൾ ഞാൻ കണ്ടു. ഒരു ജപ്പാൻകാരൻ ഒരു മിഷനറിയെ പരിശീലിപ്പിക്കുകയാണ്‌:

അച്ചോ, അങ്ങ് ഉന്നത്തെക്കുറിച്ചു ചിന്തിക്കുകയേ അരുത്, ഉന്നം ഇവിടെ വിഷയമേയല്ല. അതിൽ കൊള്ളിക്കുന്നതിനെക്കുറിച്ചു വേവലാതിപ്പെടുകയുമരുത്. അങ്ങൊന്നാമതായി ചെയ്യേണ്ടത് ഉന്നവുമായി ഒന്നാകാൻ യത്നിക്കുകയാണ്‌; എന്നിട്ടു പിന്നെ അങ്ങ് ശാന്തതയോടെ അമ്പയക്കുകയാണ്‌. അമ്പ് നേരേ ഉന്നത്തിൽ ചെന്നു തറയ്ക്കും. എന്നാൽ ഞാണിനു പകരം സ്വന്തം ഞരമ്പുകളാണങ്ങു മുറുക്കുന്നതെങ്കിൽ അതുന്നത്തിൽ കൊള്ളില്ലെന്നതിൽ അങ്ങ് സംശയിക്കുകയും വേണ്ട.

ഈ ഉപദേശം പല സന്ദർഭങ്ങളിലും ഉപകരിക്കും. ലക്ഷ്യം കൈവരാൻ അതിനെ ആനുഷംഗികമായി കാണുക. 

ചിലപ്പോൾ വേണമെന്നു വച്ചു ഞാൻ കവിത എഴുതാനിരിക്കും; എഴുതാൻ ഞാൻ കിണഞ്ഞു പരിശ്രമിക്കും; പക്ഷേ ഒരു ഫലവുമുണ്ടാവില്ല. എന്നാൽ കവിതയല്ല ലക്ഷ്യമെങ്കിൽ അതു താനേ വരുന്നതും കാണാം.
*


ഒരു ചൈനീസ് പഴമൊഴി: “വെള്ളം കുടിക്കുമ്പോൾ അതൂറിവന്ന ഉറവയെക്കൂടി ഓർക്കുക.”
*


എന്റെ കുട്ടീ, കുമ്പസാരം കേൾക്കുന്ന വികാരി പറയുന്നു, ഇതല്ലാതെന്താ നീ പ്രതീക്ഷിക്കുന്നത്? എന്നും കാലത്ത് നാം എഴുന്നേല്ക്കുന്നു, കുളിക്കുന്നു, ആഹാരം കഴിക്കുന്നു. അതുപോലെ തന്നെ എല്ലാ ദിവസവും നാം പാപം ചെയ്യുന്നു, ഒരേ പാപങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
*


അമിതവിനയം കാരണമാണ്‌ അയാൾ മരിച്ചത്.
*


പശുക്കളും കാളകളുമായി ഒരു ബീഭത്സസ്വപ്നം. ഇതെല്ലാം എവിടെ നിന്നു വരുന്നു? നാം ഉറക്കമല്ലാത്തപ്പോൾ നമ്മുടെ സ്വപ്നങ്ങൾ എങ്ങോട്ടു പോകുന്നു?
*


എന്റെ മരണത്തിന്റെ അർത്ഥമെന്തായിരിക്കും?
ഈ കുറിപ്പുകളുടെ അന്ത്യം.
*


ദൈവമുണ്ടാവാൻ സാദ്ധ്യതയുണ്ടോ?
ദൈവമില്ലെന്നാവുന്നതാണ്‌ അതിലും അസാദ്ധ്യം.

ഈ രണ്ടു സാദ്ധ്യതകളിൽ നിന്ന് നിങ്ങൾക്കു തിരഞ്ഞെടുക്കാം.
*


ഈ നോട്ട് ബുക്കിനെക്കുറിച്ചു ഞാൻ ആലോചിക്കുകയാണ്‌. ഇതൊരു ഓർമ്മക്കുറിപ്പല്ല. പ്രാധാന്യമുള്ളതൊന്നും ഇതിലില്ല. സംഭവങ്ങൾ ഞാൻ കുറിച്ചുവയ്ക്കുന്നില്ല, ആളുകളെക്കുറിച്ചോ പുസ്തകങ്ങളെക്കുറിച്ചോ എഴുതില്ല. ഇവ വെറും അടയാളങ്ങളാണ്‌, സൂചനകളാണ്‌; മണലിൽ, ജലത്തിൽ, വായുവിൽ കുത്തിക്കുറിച്ചവയാണ്‌. ചീളുകൾ, ചീവലുകൾ. ഒരൊച്ചിന്റെ വഴിത്താര.
*


ഓരോ കവിത എഴുതിക്കഴിഞ്ഞും പിയെത്താക്ക്* ദൈവത്തിനു നന്ദി പറഞ്ഞിരുന്നു. കടലാസ്സിന്റെ മാർജിനിൽ അദ്ദേഹം തന്റെ നന്ദി കുറിച്ചിടും. ആൾ ഒരു നിരീശ്വരവാദിയുമായിരുന്നു.
*


വിശ്വാസത്തിന്റെ ഊന്നുവടികളിൽ ഞൊണ്ടി ഞൊണ്ടി ഞാൻ നടക്കുന്നു.
*


ഒരു പ്രാർത്ഥന, അപ്രധാനമായ കാര്യങ്ങൾ അപ്പവും തീയും പോലെ നമുക്ക് പ്രധാനപ്പെട്ട കാര്യങ്ങളാവാൻ. മുതിർന്നപ്പോൾ വിട്ടുപോയ കുട്ടികൾ അമ്മമാരിലേക്കു മടങ്ങിച്ചെല്ലാൻ. മരണശിക്ഷ കാത്തു കഴിയുമ്പോൾ കിന്നരം വായിക്കാൻ പഠിച്ചുതുടങ്ങിയ സോക്രട്ടീസിനെപ്പോലെയാവാൻ.
*


എബിയോണൈറ്റുകളുടെ* സുവിശേഷത്തിൽ നിന്ന്: “ഒരു കല്ലു പൊക്കി മാറ്റിയാൽ അതിനടിയിൽ ഞാനുണ്ടാവും; ഒരു മരം വെട്ടിപ്പിളർന്നാൽ അതിനുള്ളിൽ ഞാനുണ്ടാവും.”
*


കാലം പരലായതാണ്‌ കവിത. നിമിഷങ്ങളുടെ ഒരു സഞ്ചയം, തേൻകൂടിന്റെ കവാടത്തിൽ തൊങ്ങിക്കിടക്കുന്ന തേനീച്ചകളെപ്പോലെ.
കവിതയുടെ ഉപ്പുപരൽ അടിയിലടിയാൻ ഏറെക്കാലമെടുക്കും.
*


സ്വപ്നങ്ങളിൽ ജലം പിന്നെയും. തെളിഞ്ഞ്, തെളിഞ്ഞ് പൂഴിയിലൂടതൊഴുകുന്നു, അടിയിൽ ഈൽ മത്സ്യങ്ങൾ നീന്തുന്നതു കാണാവുന്നത്ര തെളിഞ്ഞ്.
*


ഒരു വീടു നിറയെ കവിതകളുടെ തുണ്ടുകൾ, ഉപയോഗപ്പെടുത്താത്ത ആശയങ്ങൾ. ചിന്തകളുടെ ഒരു കിളിക്കൂട്; വാക്കിൽ പണിയെടുക്കുന്ന പരിശ്രമശാലിയായ ഒരു തച്ചൻ ശേഷിപ്പിച്ച മരപ്പൂളുകൾ. അവയുടെ സമൃദ്ധി എന്റെ അസ്തിത്വത്തിനു ചുറ്റും പത പോലെ കവിഞ്ഞൊഴുകുന്നു. ചില കവിതകൾ ജന്മമെടുക്കരുതെന്ന്, നിശ്ശബ്ദമാവണമെന്നു ഞാൻ നിശ്ചയിച്ചതെന്തിനെന്ന് എനിക്കറിയില്ല; ആ ചിന്തയല്ലാതെ ഈ ചിന്ത ഞാൻ എഴുതിവയ്ച്ചതെന്തിനെന്ന്.
*


“ഇഹലോക”ത്തെക്കുറിച്ചും “പരലോക”ത്തെക്കുറിച്ചും നാം പറയുന്നു. “പരലോക”ത്തിൽ, അതിന്റെ യാഥാർത്ഥ്യത്തിൽ വിശ്വസിക്കുന്നുവെന്നു പറയുന്നവരെയാണ്‌ നാം “വിശ്വാസികൾ”എന്നു വിളിക്കുന്നത്.

എനിക്ക് പരലോകത്തിൽ വിശ്വാസമില്ല. ലോകം ഒന്നാണ്‌. ഒറ്റ യാഥാർത്ഥ്യമാണ്‌. മരണം മറ്റൊരു ലോകത്തേക്കുള്ള കവാടമല്ല, അടഞ്ഞ കണ്ണുകൾ തുറക്കുകയാണതെന്നു വരാം.
*


കവിതയെ ഒരു ശ്മശാനമായി കാണുമ്പോൾ. മുഖങ്ങളുടെയും കൈകളുടെയും ചേഷ്ടകളുടെയും ഒരു ശ്മശാനം. മേഘങ്ങളുടെ, ആകാശത്തിന്റെ നിറങ്ങളുടെ ശ്മശാനം; കാറ്റുകളുടെ, ചില്ലകളുടെ, മുല്ലയുടെ(സ്വിഡ്നിക്കിലെ മുല്ല), മാഴ്സെയിൽസിലെ ഒരു പ്രതിമയുടെ, കരിങ്കടൽത്തീരത്തെ ഒരൊറ്റപ്പോപ്ളാറിന്റെ ശ്മശാനം; നിമിഷങ്ങളുടെയും മണിക്കൂറുകളുടെയും ഹോമദ്രവ്യങ്ങളായ വാക്കുകളുടെയും ശ്മശാനം. വാക്കുകളിൽ നിങ്ങൾക്കു നിത്യനിദ്ര ലഭിക്കുമാറാകട്ടെ, നിത്യനിദ്ര, സ്മൃതിയുടെ നിത്യവെളിച്ചം.
അസ്തമയങ്ങളുടെ, കൈകൾ ഇരുവശവും വീശിയോടുന്നതിന്റെ, ഇറക്കം കുറഞ്ഞ കുട്ടിയുടുപ്പിന്റെ, മഞ്ഞുകാലത്തിന്റെ, മഞ്ഞുകാറ്റുകളുടെ, കോണിപ്പടിയിലെ കാലൊച്ചകളുടെ, കണ്ണീർത്തുള്ളികളുടെ, ഗൗരവപ്പെട്ടൊരു കുമ്പസാരമടങ്ങുന്ന ഒരു കത്തിന്റെ, വെള്ളിമുഖങ്ങളുടെ, ചെരുപ്പുകടയുടെ, വേർപാടിന്റെ, വേദനയുടെ, ദുഃഖത്തിന്റെ ശ്മശാനം.

സർവ്വതും വാക്കുകളുടെ ആംബർ കല്ലറകളിൽ സുരക്ഷിതമായി സസ്ക്കരിക്കപ്പെട്ടു കിടക്കുന്നു. കടൽ, ആരുടെയോ കണ്ണുകളിൽ നിന്നിറ്റുന്ന ശോകം, വിട പറയൽ; ദൈവവിശ്വാസം, വരവുകളും പോക്കുകളും, മരണത്തേക്കാൾ ഭാരം തൂങ്ങുന്ന,മരണത്തേക്കാൾ മധുരിക്കുന്ന ഏകാന്തത. ഉത്കണ്ഠയും സമാധാനവും. നഗരത്തെരുവുകൾ. ഭൂഗർഭത്തിലെ ശവക്കല്ലറകളിൽ വച്ച് ഒരു സന്ന്യാസിയുടെ വയർ ഒരു സഞ്ചാരിയുടെ മേൽ ചെന്നിടിക്കുന്നു. ആദ്യകുർബ്ബാന. ആദ്യപ്രേമം. കടലിലെ ആദ്യത്തെ കൊടുങ്കാറ്റ്. ആദ്യരാത്രി.

ഒരു നായയുടെ കണ്ണുകൾ; ഒരു കണ്ണീർത്തുള്ളി തിളങ്ങിനില്ക്കുന്ന, മരിച്ചയാളുടെ അടയാത്ത കണ്ണുകൾ. ഓർമ്മകളുടെ ഉന്തുവണ്ടികൾ. മമ്മികൾ, പ്രതിമകളുടെ ഛേദിച്ച കൈകാലുകൾ. കാട്ടിൽ നിന്ന് ഒരു മാൻ പുറത്തുവന്ന് ഉറ്റുനോക്കിനില്ക്കുന്നു. ചിറകടിക്കുന്ന വാത്തുകളും നഗ്നപാദങ്ങളുമായി പുഴയ്ക്കു മേലൊരു നടപ്പാലം, പൂവിട്ട പാടങ്ങൾ. മുത്തശ്ശന്റെ മരണം, ശവപ്പെട്ടിയിൽ അദ്ദേഹത്തിന്റെ മേല്മീശ. ഒരു നായയുടെ മോങ്ങൽ.

ഓരോ ഇല വീഴുമ്പോഴും ജപിച്ച ജലവുമായി പുരോഹിതൻ ഓടിവരുന്നില്ലെന്നതിനാൽ. ബാല്യത്തിന്റെ കൂട്ടക്കല്ലറയിൽ അഴുകുന്ന ആപ്പിൾക്കഴമ്പുകൾ, കുഞ്ഞെല്ലിൻകൂടുകൾ, മരിച്ചുപോയ ചങ്ങാതി. ബസിയ ബർട്ട്മാൻസ്ക, അവളുടെ അച്ഛന്റെ കോപിച്ച മുഖം, ഉമ്മ വയ്ക്കാൻ നീട്ടിത്തന്ന മുത്തശ്ശന്റെ കൈത്തലം, വിശുദ്ധതയ്ക്കായുള്ള ദാഹം, മുൾച്ചെടികൾ, ഗ്രാമത്തിലെ വിശ്രമഗൃഹം, എട്ടുകാലികൾ, ഇരുളടഞ്ഞ പടവുകളിൽ ആൺകുട്ടികളുടെ ഇക്കിളി കൂട്ടലുകൾ.

ആ വെയിലും ആ മഴയും, മമ്മാ മമ്മാ, ആ മരങ്ങളും ആകാശവും. എന്റ ബാല്യകാലസ്വപ്നത്തിൽ മരിക്കുന്ന അമ്മ, മരിക്കുന്ന അമ്മയും അതു കണ്ടുനില്ക്കുന്ന ഞാനും, ജീവനോടെ, മുഴുവനായി, ഉദാസീനയായി ശേഷിച്ച ഞാൻ.

ദയാമയിയായ അമ്മ, ആളുകളുടെ സംരക്ഷക.

പിന്നെത്രയോ ജീവിതങ്ങൾ, മരങ്ങളുടെ വാർഷികവലയങ്ങൾ പോലെ, മണ്ണടരുകൾ പോലെ. ഇരുപതു വയസ്സിന്റെ ഇരുട്ടിൽ എനിക്കു ദൈവത്തെ നഷ്ടപ്പെട്ടു. വിശുദ്ധ അന്തോണീസേ, നഷ്ടപ്പെട്ട വസ്തുക്കളുടെ പാലകപുണ്യവാളാ, എനിക്കു നഷ്ടപ്പെട്ട ദൈവത്തെ കണ്ടുപിടിക്കാൻ തുണയ്ക്കേണമേ! വിശുദ്ധ അന്തോണീസേ, മുറ്റത്തു നിന്ന് അഗതികൾക്കായി ഭിക്ഷ സ്വീകരിക്കൂ.
*


തോമസ് മൂറിന്റെ* പ്രാർത്ഥന (“വിശുദ്ധ മലാക്കിയുടെ കത്തുക”ളിൽ സൈഹിയേവിച്ച് ഉദ്ധരിച്ചത്): 

“എനിക്കു നല്ല ദഹനശക്തി നല്കേണമേ ദൈവമേ, പിന്നെ, ദഹിക്കാൻ വേണ്ടുന്നതെന്തെങ്കിലും കൂടി.”


വിശുദ്ധതയുടെ വശീകരിക്കുന്ന സംയമത്വം.
*


ഒരു പുഴ സാവധാനം അതിന്റെ ഉറവയിലേക്കു മടങ്ങുന്നു. അതിൽ ദാഹം തീർത്തിട്ടല്ലാതെ അതിനു വിശ്രമിക്കാനാവില്ല, കടലിന്റെ ഇരുണ്ട ആഴങ്ങളിലേക്കു സ്വയം സമർപ്പിക്കാനാവില്ല.

ആ പുഴയെക്കുറിച്ച് ഞാനൊരു കവിതയെഴുതി; അത്ര പെട്ടെന്ന് അതെങ്ങനെ പൊന്തിവന്നുവെന്ന് എനിക്കത്ഭുതമായിരുന്നു. “തപസ്യയുടെ വിസ്മയം” - ഏതു കാരണം വച്ചായാലും കവിതയ്ക്കുചിതമായ നിർവചനം.
*


ഒരു കുഞ്ഞു പിറന്നാലെന്ന പോലത്തെ ആഹ്ളാദമാണ്‌ ഒരോ കവിതയും തന്നിരുന്നത്. ഇന്നു പക്ഷേ കവിതകൾ പിറക്കുന്നത് മരണാനന്തരമാണ്‌, അനാഥരായാണ്‌. ആരുമതിൽ സന്തോഷിക്കുന്നില്ല, ആരുമതിനെ ഒരു പിതാവിനെപ്പോലെ കൈകളിലെടുത്തുയർത്തുന്നില്ല. ആ ചേഷ്ടയിൽ നിറയുന്ന ദിവ്യമായ വാത്സല്യം!
*

ഭൂതകാലം ഒറ്റയടിക്ക് മാഞ്ഞുപോകുന്നില്ല. ഏറെ സമയമെടുത്ത്, ഏറെ വിഷമിച്ചാണ്‌ അതു മരിക്കുന്നത്. നമ്മുടെ ബാല്യവും ഗർഭജലവും ഗോത്രജ്ഞാനത്തിന്റെ മുദ്രകളും അജ്ഞാതമൃഗങ്ങളും നമ്മുടെ സ്വപ്നങ്ങളിൽ വന്നുപോകുന്നുണ്ടല്ലോ. നിത്യവും പുനഃസൃഷ്ടിക്കപ്പെടുന്ന ഭൂതകാലമാണ്‌ നമ്മുടെ വർത്തമാനകാലം.
*

യാഥാർത്ഥ്യങ്ങളുടെ ബഹുത്വം. മനുഷ്യർ കടന്നുപോകുന്ന, അവർ അധിവസിക്കുന്ന വിശാലതകൾ. ഒരേയൊരു യാഥാർത്ഥ്യത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ പാവം ആത്മാക്കൾക്കു ഹാ, കഷ്ടം. ഒരു സാധാരണ മനുഷ്യൻ ഒരു യാഥാർത്ഥ്യത്തിൽ നിന്നു മറ്റൊന്നിലേക്കു കടക്കുന്നു, ഒരു മുറിയിൽ നിന്നു മറ്റൊരു മുറിയിലേക്കെന്ന പോലെ.
*


തീവണ്ടികൾ, സ്വപ്നങ്ങളിൽ തീവണ്ടികൾ മാത്രം. തീവണ്ടികൾ കണ്ടുപിടിക്കും മുമ്പ് ആളുകൾ സ്വപ്നം കണ്ടതെന്തായിരുന്നു?
*


പുതിയ നോട്ടുബുക്കിന്റെ തുടക്കത്തിൽ സിമോങ്ങ് വെയിലിന്റെ* ഒരു വാക്യം ഞാൻ പകർത്തിയെഴുതി; എന്നെ പൂർണ്ണമായി സംഗ്രഹിക്കുന്നതൊന്ന്: “പുതിയ കാര്യങ്ങൾ ഗ്രഹിക്കാൻ നിർബന്ധം കാണിക്കരുത്; പകരം സ്പഷ്ടമായ സത്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക, പൂർണ്ണമനസ്സോടെ, ക്ഷമയോടെ, ചിട്ടയോടെ.
പുതുമയ്ക്കായുള്ള നിരന്തരവും ആസുരവുമായ ഉദ്യമത്തിനോടും സ്പഷ്ടവും പ്രാഥമികവുമായ സത്യങ്ങളോടുള്ള അവജ്ഞയോടുമുള്ള ഒരു സംവാദമാണ്‌ ഈ വാക്യം.

അതുപോലെ എന്റെ കുറിപ്പുകൾ, ഈ ഒച്ചിന്റെ വഴിത്താരകൾ സിമോങ്ങിന്റെ ഒരു ചിന്തയുടെ സാക്ഷാത്കാരമാണ്‌. പുതുതായിട്ടൊന്നും ഞാൻ കണ്ടുപിടിക്കില്ല, അതിനെനിക്കു കഴിയുകയുമില്ല; സ്പഷ്ടസത്യങ്ങളുടെ മർമ്മത്തിലേക്കിറങ്ങിച്ചെല്ലണമെന്നേ എനിക്കാഗ്രഹമുള്ളു.
*


അയാൾ മരിച്ചു. അതെങ്കിലും അയാൾക്ക് രണ്ടാമതൊരിക്കല്ക്കൂടി ചെയ്യാൻ പറ്റില്ല!
*


വ്ളോഡ്സിമിയേഴ്സ് സ്ലൊബോഡ്നിക് പറഞ്ഞ കഥ: ആത്മഹത്യ ചെയ്ത ഒരു യഹൂദസ്നേഹിതൻ എനിക്കുണ്ടായിരുന്നു. അയാൾ കഴുത്തിൽ ഒരു കുരുക്കെടുത്തിട്ടു. എന്റെ സ്വപ്നങ്ങളിൽ അയാൾ കടന്നുവരുന്നു. എന്റ അച്ഛനെയോ അമ്മയെയോ സഹോദരനെയോ ഞാൻ സ്വപ്നം കാണാറില്ല. അയാളെ ഞാൻ സ്വപ്നം കാണുന്നു. ഞാൻ എഴുതുന്നു, പ്രസിദ്ധീകരിക്കുന്നു, പ്രസംഗിക്കുന്നു, അയാൾ അതൊന്നും ചെയ്യുന്നില്ല; അതിന്റെ അസൂയയാണയാൾക്ക്. മരണശേഷം ആത്മാവ് ശേഷിക്കുന്നുണ്ടാവണം; അല്ലെങ്കിൽ എന്തിനാണയാൾ മടങ്ങിവരുന്നത്?
*


യാദൃച്ഛികതകളാണ്‌ പലപ്പോഴും ശാസ്ത്രത്തിന്റെ ഗതി നിശ്ചയിക്കുന്നത്. എന്നാൽ ആ “യാദൃച്ഛികതകൾ” പൊരുളു തിരിച്ചെടുക്കാൻ സമർത്ഥനായ ഒരാൾ കൂടി വേണം. ജീവിതത്തിലെ യാദൃച്ഛികളുടെ കാര്യത്തിലും ഇതു ശരിയാണ്‌. അവയുടെ ലിപി നിങ്ങൾ വായിച്ചെടുക്കണം. 
*

റബ്ബി മോസെസ്* പറഞ്ഞു: “ദൈവസാന്നിദ്ധ്യത്തിൽ ഒരു വാക്കുച്ചരിക്കുമ്പോൾ നിങ്ങളെ പൂർണ്ണമായും അതിലേക്കു പ്രവേശിപ്പിക്കുക.” കേട്ടിരുന്ന ഒരാൾ ചോദിച്ചു: “വലിയ ഒരാൾ എങ്ങനെയാണ്‌ ഒരു കൊച്ചുവാക്കിൽ പ്രവേശിക്കുക?” “ഒരു വാക്കിനെക്കാൾ വലുതാണു താനെന്നു കരുതുന്ന ഒരാളുണ്ടെങ്കിൽ,” റബ്ബി പറഞ്ഞു, “അയാളെക്കുറിച്ചല്ല നാം ഈ സംസാരിക്കുന്നത്.”
*


റബ്ബി ഇസാക് മെയിർ* കുട്ടിയായിരുന്നപ്പോൾ അമ്മ അദ്ദേഹത്തെ കോഷ്നിറ്റ്സിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ഒരാൾ അദ്ദേഹത്തോടു പറഞ്ഞു, “ഇസാക് മെയിർ, ദൈവം എവിടെയുണ്ടെന്നു പറഞ്ഞാൽ ഞാൻ നിനക്ക് ഒരു സ്വർണ്ണനാണയം തരാം.” ഇസാക് തിരിച്ചിങ്ങനെ പറഞ്ഞു, “അവനില്ലാത്തതെവിടെയെന്നു പറഞ്ഞാൽ ഞാൻ നിങ്ങൾക്കു രണ്ടു സ്വർണ്ണനാണയങ്ങൾ തരാം.”
*


ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ എനിക്കു ബോദ്ധ്യമാകുന്നു, എന്നെ ശരിക്കും സ്നേഹിച്ചിരുന്നത് മുത്തശ്ശി മാത്രമായിരുന്നുവെന്ന്. അമ്മയ്ക്ക് ഞങ്ങൾ ഒരുപാടു പേരുണ്ടായിരുന്നു; പിന്നെ തന്റെ പരേതരുടെ കാര്യവും നോക്കണമായിരുന്നു- ഭർത്താവ്, മകൻ. ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരാണ്‌ നമ്മുടെ ശ്രദ്ധ അപഹരിക്കുക; കാരണം, ജീവിച്ചിരിക്കുന്നവരുടെ കാര്യം നോക്കാൻ പിന്നെയും സമയമുണ്ടാകുമെന്ന് നാം കരുതുന്നു. നമുക്കുള്ളിൽ മരണാനന്തരജീവിതങ്ങൾ കെട്ടിപ്പടുക്കുന്ന തിരക്കിൽ നാം ചിലപ്പോൾ ജീവിച്ചിരിക്കുന്നവരുടെ കാര്യം മറന്നുപോകുന്നു.
*


ഇന്നു ഞാനൊരു ചില്ലുപാത്രമുടച്ചു.

ചിന്തയിൽ മുഴുകിപ്പോയതിനാൽ ബസ്സ്റ്റോപ്പും കടന്നു ഞാൻ നടന്നു. പിന്നെ ഒരു ടാക്സി പിടിച്ചു. അതിന്റെ ടയർ പഞ്ചറായി. പാതിവഴിയ്ക്ക് ഇറങ്ങി നടക്കേണ്ടിവന്നു. മുട്ട വേവിക്കുമ്പോൾ ഒരു പുസ്തകത്തിൽ മുഴുകിപ്പോയി. പാത്രം കരിഞ്ഞു വെടിക്കുന്ന ശബ്ദം കേട്ടാണ്‌ ബോധം വന്നത്.

ഉച്ച തിരിഞ്ഞിട്ടേയുള്ളു. രാത്രിയാകുമ്പോഴേക്കും എന്തൊക്കെ സംഭവിക്കാം?

പിന്നൊരു കാറും എന്നെ ഇടിച്ചിടേണ്ടതായിരുന്നു. ചിലപ്പോൾ എനിക്കു തോന്നാറുണ്ട്, അതും ശ്രദ്ധിക്കാതെ ഞാൻ നടന്നുപോകുമെന്ന്.
*


താളം കവിതയിലും ജീവിതത്തിലും ഒരേപോലെ- അതു വെറും ബാഹ്യമായ ഒരനുഷ്ഠാനമോ ഒരു ശൈലീഘടനയോ അല്ല. ചേതോവികാരങ്ങളുടെ, ഭാവനയുടെ, നിഗൂഢാവേഗങ്ങളുടെ, ചാഞ്ചല്യങ്ങളുടെ ഉൾത്താളങ്ങൾ കൂടി അത് പ്രതിഫലിപ്പിക്കുന്നുണ്ട്. താളം അച്ചടക്കത്തിന്റെ ഒരു രൂപം കൂടിയാണ്‌. അച്ചടക്കം ഒരു നൈതികസങ്കല്പവും. അതിനാൽ നമുക്ക് താളത്തിന്റെ നൈതികതയെക്കുറിച്ചു സംസാരിക്കുകയുമാവാം.
*


മെരുങ്ങിയ കടുവകൾ സോഫകളിൽ കിടന്നുറങ്ങുന്നു
ഭീതിദങ്ങളായവയെ വീട്ടുവകകളെ മെരുക്കാനുള്ള കാലമായി
നമ്മെ അതിജീവിക്കുമെന്നതിനാൽ ഭീതിദങ്ങളായവയെ
തറയെ ചുമരിനെ മെരുക്കുക
പ്രാപ്പിടിയന്റെ രൂപത്തിൽ നനഞ്ഞ പാടു പറ്റിയ കിടക്കയെ
കോപ്പകളെയും കിണ്ണങ്ങളെയും മെരുക്കുക
കുരിശ്ശുയുദ്ധങ്ങളിലേക്കുള്ള വഴിയിൽ
നാം ചവിട്ടിക്കയറിയ കസേരയെ
എല്ലാ കോണുകളേയും
അവ അഞ്ചിൽ കൂടുതലുമാണ്‌
ആശയങ്ങൾ പിറക്കുന്ന
തെളിഞ്ഞ മാനത്തു നിന്ന് വെള്ളിടികൾ പോലെ
സ്വപ്നങ്ങൾ വന്നു വീഴുന്ന മച്ചിനെ
രാത്രിയുടെ ചിലന്തിക്കണ്ണുകൾക്കടിയിൽ
പുലരും വരെ നാം സുഖമരണം വരിക്കുന്ന കിടക്കയെ
പാല്ക്കാരൻ കുപ്പി കിടുക്കുന്ന ഒച്ച
നമ്മുടെ ഉറക്കം കളയാതെയുമിരിക്കട്ടെ
*


എനിക്കിപ്പൊഴേ അറുപതു കഴിഞ്ഞോയെന്ന് രോയ്ക്കോവ ചോദിക്കുന്നു! വാർദ്ധക്യമല്ല, ഏകാന്തതയാണ്‌ എന്നെ അതിന്റെ അടുപ്പിലിട്ടു ചുട്ടെടുക്കുന്നത്.
*


ആരുടെയോ ശവമാടത്തിനു മേൽ കുനിഞ്ഞു നിന്നുകൊണ്ട് ഒരാൾ മനസ്സിൽ പരയുന്നു:“മറുവശത്ത് ജീവനുണ്ടോയെന്ന് എനിക്കറിയാൻ കഴിയാത്തതെന്തുകൊണ്ട്?” മണ്ണിനടിയിൽ നിന്നു നുഴഞ്ഞുകേറുന്ന പുഴു വിചാരിക്കുന്നു: “അങ്ങു മുകളിൽ ജീവനുണ്ടോ ഇല്ലയോ?”
*


ഇന്ന് എന്റെ “ചെറിയ വലിയവ”* എഴുതുമ്പോൾ എന്റെ ബാല്യം ഒരുണങ്ങാത്ത മുറിവാണെന്ന് ഞാൻ വ്യക്തമായി കാണുന്നു. അതുകൊണ്ടു തന്നെയാണ്‌ ഇതെഴുതാൻ ഞാൻ ഇത്ര പ്രയാസപ്പെടുന്നതും, ഇത് കഥയില്ലാത്ത വെറുമൊരു ബാലസാഹിത്യഗ്രന്ഥമാണെങ്കിലും, ആത്മകഥാപരമെന്നത് ഭാഗികമാണെങ്കിലും...
ബാല്യം എനിക്ക് ആഹ്ളാദിക്കാനുള്ള കാലമായിരുന്നില്ല, ഒരു നഷ്ടസ്വർഗ്ഗമായിരുന്നു.
വയലിൻ സംഗീതം കേൾക്കുമ്പോൾ നോവിക്കുന്നൊരു പിടുത്തം നെഞ്ചിൽ ഞാനറിയുന്നു. ആ വേദന എനിക്കു മനസ്സിലായില്ല. ആ വയലിൻ വായിക്കുന്നത് എന്റെ അച്ഛനാണ്‌. അച്ഛന്റെ മരണം എനിക്കു മനസ്സിലായില്ല, എനിക്കതുൾക്കൊള്ളാനായില്ല. പക്ഷേ ആ പ്രഹരം കനത്തതായിരുന്നു, അതിന്റെ പാടുകൾ ശേഷിക്കുകയും ചെയ്തു.
ഈ ബോധം കൊണ്ട് എന്റെ വേദന മാറുമോ? എന്നെനിക്കു തോന്നുന്നില്ല. അത് പിന്നീടുണ്ടായ വേദനകളേയും ആ ബാല്യകാലവിലാപത്തിൽ നങ്കൂരമിട്ടു കിടന്ന ശോകങ്ങളേയും തട്ടിയുണർത്തിയതേയുള്ളു. എന്റെ ആയുസ്സിൽ ഞാനിനി അനുഭവിക്കാനിരിക്കുന്ന എല്ലാ യാതനകളുടെയും ആദിരൂപമായിരുന്നു അത്. മരണത്തിന്റെ ചുവടുകൾ വച്ചാണ്‌ ഞാൻ ജീവിതത്തിലൂടെ നടക്കുന്നത്: അച്ഛൻ, സഹോദരൻ, അമ്മ, മുത്തശ്ശി, ഭർത്താവ്. ഒരു വംശമാകെ വഴിയരികിൽ മരിച്ചുവിഴുകയാണ്‌- ചുഴന്നുനില്ക്കുന്ന ശൂന്യതയിലേക്ക്.
*


മനുഷ്യന്റെ കൈകൾക്കാണ്‌ അവന്റെ മുഖത്തേക്കാൾ ബുദ്ധിയെന്ന് ചിലപ്പോൾ തോന്നും.
*


സ്നേഹിക്കപ്പെടാത്ത ഒരാൾ മരിക്കുന്നില്ല. ഉപയോഗപ്പെടുത്താത്ത കൈ പോലെ അയാൾ കൂമ്പിപ്പോവുകയാണ്‌.
*


കവിത ജന്മനാ “ശുദ്ധ”മായിരിക്കരുതെന്ന് ജൊവാന പി. പറയുന്നു. മണലിലും എക്കലിലും കല്ലുകളിലും കൂടി കടന്ന് അത് ശുദ്ധമാവണം. അതേ സമയം ശുദ്ധീകരിച്ച കവിതയെ തള്ളിപ്പറയുകയും മണലും എക്കലും മാത്രം ബാക്കിയാക്കുകയും ചെയ്യുന്ന കവികളുമുണ്ട്.
*


വാക്കുകളായി വിവർത്തനം ചെയ്ത വ്യക്തിയാണ്‌ കവി.
*


ദൈവത്തിനോ പരിശുദ്ധാത്മാവിനോ ഇന്നതിന്നതു വേണമെന്നു പറയുമ്പോൾ ആ പുസ്തകം ഞാൻ അവിടെ അടച്ചുവയ്ക്കുന്നു. ഗ്രന്ഥകർത്താവിന്‌ അറിവ് കൂടിപ്പോയി എന്നതിൽ സംശയിക്കാനില്ല.


പല്ലുവേദനയുടെ കാവൽമാലാഖയെപ്പോലെ ക്ഷമാശീലയാണ്‌ ഞാൻ.
*


“അന്യരുടെ ദൗർഭാഗ്യങ്ങൾ താങ്ങാനും മാത്രമുള്ള കരുത്ത് നമുക്കോരോരുത്തർക്കുമുണ്ട്.”
*


എനിക്കെന്റെ അച്ഛന്റെ വയലിൻ കണ്ടുപിടിക്കണം. ജെ. എഴുതി: “എനിക്കെന്റെ അച്ഛന്റെ ഊന്നുവടി കണ്ടുപിടിക്കണം, അതുമായൊന്നു നടക്കാൻ പോകണം.”
*


ഒരു തകർന്ന സ്മാരകശിലയിൽ ഒരു വാക്കു മാത്രം ശേഷിക്കുന്നു: എന്നെന്നും. സൂര്യനതിനെ നിസ്സാരമാക്കുന്നു, തിളങ്ങുന്നൊരു വിരൽ കൊണ്ട് അതു വെട്ടിക്കളയുന്നു.
*

*Tu fui, ego eris.സ്മാരകശിലകളിൽ കൊത്തിവയ്ക്കാറുള്ള ഒരു ലാറ്റിൻ വരി. 

Jozef Czehhowicz (1903-1939) - പോളിഷ് കവി.


*Pedro Aruppe(1907-1991)- സ്പാനിഷ് ജസ്യൂട്ട് പാതിരി

*Stanislaw Pietak- പോളിഷ് കവി

* Ebionites- ക്രിസ്തുവർഷത്തിന്റെ ആദ്യശതകങ്ങളിൽ പലസ്തീൻ ഭാഗത്തു നിലനിന്നിരുന്ന ഒരു ജൂത-ക്രൈസ്തവപ്രസ്ഥാനം.

* Swidnik- കിഴക്കൻ പോളണ്ടിലെ ഒരു നഗരം

*Thomas Moore(1779-1852)- ഐറിഷ് കവിയും ഗായകനും.

*Simone Weil-(1909-1943)- ഫ്രഞ്ച് ക്രിസ്ത്യൻ മിസ്റ്റിക് ചിന്തക.

* Rabbi Moses of Kobryn(1784-1858)-യഹൂദമിസ്റ്റിക് സംഘമായ ഹസീദിസത്തിലെ ഒരാചാര്യൻ

*Rabbi Isaac Meir(1799-1866)- Ger എന്ന ഹസീദ് വിഭാഗത്തിന്റെ സ്ഥാപകൻ

*കാമിയെൻസ്കയുടെ ഒരു കവിത


2016, ഏപ്രിൽ 20, ബുധനാഴ്‌ച

അന്ന കാമിയെൻസ്ക - നോട്ട് ബുക്കുകൾ 1- പ്രശാന്തതയുടെ കിളിക്കൂട്


മരണമുഹൂർത്തത്തിൽ ഉടലിന്റെ ഉയിർത്തെഴുന്നേല്പിനു തുടക്കമാവുന്നുവെന്ന് ചില ദൈവശാസ്ത്രജ്ഞന്മാർ നമ്മെ വിശ്വസിപ്പിക്കുന്നു.
അവർക്കറിവു കൂടിപ്പോയി. ദൈവം മരണത്തെ മൂടിവയ്ക്കുന്നുവെങ്കിൽ അതിനു മതിയായ കാരണങ്ങളുണ്ടാവണം.
*


ഞാൻ ഒളിച്ചോടിയിരുന്നത് ഉറക്കത്തിലേക്കാണ്‌. മരിക്കുമ്പോൾ എനിക്കു നഷ്ടപ്പെടുക ആ രക്ഷോപായമായിരിക്കും.
*


പരാജയപ്പെട്ട സംഭാഷണങ്ങളുടെയും നടക്കാതെപോയ ബന്ധങ്ങളുടെയും പരസ്പരം മനസ്സിലാകായ്കകളുടെയും വില ഞാൻ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. പറയാതെ പോയതെന്തോ, അടിയിൽ കിടക്കുന്നതെന്തോ അതാണ്‌ ഒടുവിൽ ശേഷിക്കുക.
*


ഇന്നു വെയിലു കണ്ടു. എന്നാൽ എന്റെ ദേഹമാകെ വേദനിക്കുന്നു. എനിക്കപ്പോൾ വക്‌ലാവ് ഗ്രലേവ്സ്കിയുടെ സിദ്ധാന്തം ഓർമ്മ വന്നു: ഓരോ ചതവും വീഴ്ചയും കൈയിലെയോ കാലിലെയോ മുറിവും നമ്മുടെ കണ്ണിൽ പെടാത്ത ഒരു ക്രമത്തിനു ഭംഗം വരുത്തിയതിനു കൊടുക്കേണ്ടി വരുന്ന വിലയാണ്‌. തല്ക്ഷണശിക്ഷ.
*


വീടെന്നു പറയാൻ ഒരിടവുമില്ല. എവിടെയ്ക്കും മടങ്ങിച്ചെല്ലാനുമില്ല. എന്റെ വീട് ഒരു തകർച്ചയാണ്‌, ഒരു ശവപ്പറമ്പ്. ശവക്കുഴിയോട് നിങ്ങൾക്കു വല്ലാത്ത കൊതി തോന്നിയേക്കാം, എന്നാൽ അതിലൊന്നു ജീവിക്കാൻ നോക്കൂ.
*


ദൈവം വർത്തമാനകാലമാണ്‌. ...
*


ഇപ്പോൾ മാത്രമാണ്‌, എമ്പത്താറു വയസ്സായതിനു ശേഷം മാത്രമാണ്‌ തനിക്കു ദൈവവിശ്വാസം നഷ്ടപ്പെട്ടതെന്ന് മുത്തശ്ശൻ പറയുന്നു. അതൊരനുഗ്രഹമാവാം, ആരുടെയും തുണ സ്വീകരിക്കാതെ നടക്കാൻ പഠിക്കുക, വിശ്വാസത്തിന്റെ വെളിച്ചം പോലുമില്ലാതെ ഇരുട്ടത്തു വഴി തെറ്റാതെ നടക്കാൻ കഴിയുക. എന്തെന്നാൽ, ഇങ്ങനെ വേണം നാം മരണത്തിലേക്കു പ്രവേശിക്കാൻ.
*


ബാധിര്യം എന്റെ സ്വപ്നങ്ങളെപ്പോലും ബാധിച്ചിരിക്കുന്നു. ശബ്ദമില്ലാത്തവയാണവ, നിശ്ശബ്ദസിനിമകൾ പോലെ. അല്ലെങ്കിൽ, പ്രൊജെക്റ്ററിനു കേടു വന്ന് പ്രദർശനം തടസ്സപ്പെടുമ്പോൾ കാണികൾ പെട്ടെന്നു കൂവി വിളിക്കുമ്പോലെ.
*


ശകലിതമായ അധികാരത്തെക്കുറിച്ചുള്ള എന്റെ സിദ്ധാന്തത്തിന്‌ നിത്യേനയെന്നോണം എനിക്കു തെളിവു കിട്ടിക്കൊണ്ടിരിക്കുന്നു. ആൻഡേഴ്സൺ കഥയിലെ കണ്ണാടി പോലെ അധികാരം ഉടഞ്ഞുപോയിരിക്കുന്നു; അതിന്റെ ഒരു ചീളു തറയ്ക്കാത്തതായി ഒരു ഹൃദയം പോലും കാണാനില്ല. അദ്ധ്യാപകൻ-വിദ്യാർത്ഥി, ഡോക്ടർ-രോഗി, കടക്കാരൻ-പറ്റുകാരൻ: ഈ ബന്ധങ്ങളെല്ലാം രൂപമെടുക്കുന്നത് അധികാരത്തിന്റെയും വിധേയത്വത്തിന്റെയും തലത്തിലാണ്‌. മുറ്റമടിക്കാൻ വരുന്ന സ്ത്രീ പോലും താഴേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്നതിന്‌ മുകൾ നിലയിലെ താമസക്കാരെ ചീത്ത പറയുന്നതു കേൾക്കാം. അതു പക്ഷേ മുറ്റത്താകെയുള്ള മരത്തിൽ നിന്നു കൊഴിഞ്ഞ പൂക്കളായിരുന്നു.

“നിങ്ങളുടെ നായ്ക്കളുടെ വൃത്തികേടൊക്കെ ഒന്നു കോരിക്കളഞ്ഞേ!” അവർ എന്നെ നോക്കി ആക്രോശിക്കുന്നു. ഞാൻ നായ്ക്കളെ വളർത്തുന്നില്ലെന്നത് ഇവിടെ പ്രശ്നമേയല്ല. അധികാരത്തിന്റെ ഒരു ചീള്‌ അവർക്കും കിട്ടിയിരിക്കുന്നു, ആക്രോശിക്കാനുള്ള അവകാശം.
*


സെനെക്ക: “ഓരോ ദിവസത്തെയും വ്യത്യസ്തജീവിതമായി കണക്കാക്കുക.”
*


ബ്രൂണോ ഷുൾട്സ്: “ബാല്യത്തിലേക്കു മുതിരുക.”
*


ഐറിന ക്രോൺസ്ക പതിനാറിനു മരിച്ചുവെന്ന് ബൾഗേറിയയിൽ നിന്നു തിരിച്ചു വന്നപ്പോഴാണറിഞ്ഞത്. അവസാനം വരെയും സോസിയ കൊറെയ്‌വോ അടുത്തുണ്ടായിരുന്നു. കൊടുത്തതിലധികം അവർക്കു കിട്ടിയെന്നാണ്‌ സോസിയ പറഞ്ഞത്. എനിക്കിപ്പോൾ മരണഭയമില്ല, അവൾ പറയുകയാണ്‌;  ജീവിതത്തിൽ നിന്നു മരണത്തിലേക്കുള്ള ആ പ്രവേശനം വിസ്മയപ്പെടുത്തുന്നതായിരുന്നു.
ശവപ്പെട്ടിയിൽ ഒരു കുരിശ്ശുരൂപവും മാർജിനിൽ അവർ കുറിപ്പുകളെഴുതിയിരുന്ന സുവിശേഷങ്ങളും അവരുടെ മകളുടെയും ഭർത്താവിന്റെയും കാഫ്കയുടെയും ഫോട്ടോകളും വച്ചിരുന്നു. അവരുടെ മരണാനന്തരജീവിതത്തിന്‌ ഇത്രയൊക്കെ മതി.
*


ചെറുതായിരുന്നപ്പോൾ അനാഥക്കുട്ടിയെന്ന് ആളുകൾ എന്നെക്കുറിച്ചു പറയുന്നതു കേട്ട് ഞാൻ നടുങ്ങിപ്പോയിരുന്നു. ഇന്നെന്നെ വിധവ എന്ന് അവർ വിളിക്കുമ്പോൾ എനിക്കത്ഭുതം തോന്നുന്നു. അദ്ദേഹം മരിച്ചിട്ടില്ല, എനിക്കു കൈയെത്താത്ത ഉയരത്തിലേക്ക് അദ്ദേഹം വളർന്നുപോയെന്നേയുള്ളു.
*


യോഹന്നാൻ 8:1-11. വ്യഭിചാരത്തിന്‌ ആളുകൾ പിടി കൂടിയ സ്ത്രീയെക്കുറിച്ച്. യേശു അന്ന് മണ്ണിലെഴുതിയത് എന്തായിരുന്നു? ആക്ഷേപക്കാരുടെ പാപങ്ങളാണ്‌ അവൻ എഴുതിയതെന്ന് ആളുകൾ കരുതുന്നു. അവൻ അതു ചെയ്യേണ്ടതുണ്ടായിരുന്നോ?
പാപം ചെയ്തവളെ കല്ലെറിഞ്ഞു കൊല്ലണം എന്ന മോശയുടെ പ്രമാണം കാണിച്ചാണ്‌ അവർ അവനെ ഭീഷണിപ്പെടുത്തിയത്. ആ പ്രമാണം കല്ലിലെഴുതിയതായിരുന്നു. ആ അക്ഷരവും ആ ചിഹ്നവും നിയമത്തിന്റെ ആദ്യാവിഷ്കാരമായിരുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവരോടു ബന്ധമില്ലാത്തതാണെങ്കിൽ ലിഖിതനിയമം പൊള്ളയാണെന്നവരെ മനസ്സിലാക്കിക്കൊടുക്കാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്. അവൻ എഴുതിയത് പൂഴിയിലാണ്‌, കല്ല് പൊടിയായതിൽ; അതേതു നിമിഷവും കാറ്റടിച്ചു പറത്തുകയും ചെയ്യാം. “ഇതാ നിങ്ങളുടെ പ്രമാണങ്ങൾ,” അവന്റെ ലിഖിതം പറഞ്ഞു. രണ്ടു നിയമങ്ങളിൽ പണ്ഡിതൻ. കല്ലിലെഴുതിയ മോശയുടെ നിയമം, പൂഴിയിലെഴുതിയ സ്നേഹത്തിന്റെ നിയമം. കല്ലിൽ വരഞ്ഞാൽ അത് മൃതാക്ഷരങ്ങളാവുകയേയുള്ളു. ജീവനുള്ള ആ സ്ത്രീയ്ക്കു നേരെ അവർ ഉന്നം വച്ച ഓരോ കല്ലും മോശയുടെ പ്രമാണങ്ങൾ കൊത്തിവച്ച ശിലാഫലകങ്ങളുടെ ഉടഞ്ഞ കഷണങ്ങളായിരുന്നു. തങ്ങളുടെ അക്ഷരങ്ങൾ നശിക്കരുതെന്നതിലേക്കായി ആളുകൾ അവ കല്ലിൽ കൊത്തിവയ്ക്കുന്നു. തന്റെ വചനം കാറ്റിനു വിട്ടു കൊടുക്കാൻ ദൈവത്തിനു മടിയില്ല; അവ നശിക്കില്ലെന്ന് അവനറിയുമല്ലോ.
*


ഒരു വീപ്പ വീടാക്കിയ ഡയോജനിസിന്‌ വെള്ളം കുടിക്കാൻ ഒരു കിണ്ണമുണ്ടായിരുന്നു. ഒരു കുട്ടി കൈക്കുമ്പിളിൽ വെള്ളം കുടിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം തന്റെ കിണ്ണം എറിഞ്ഞുടച്ചു.
*


മടക്കമെന്നതില്ലെന്നു
തീർച്ചയാക്കാനായി
ഞാൻ മടങ്ങിവന്നു.
*


കവിതയിലെ ലാളിത്യം എളിമ തന്നെയാണ്‌. നാം പറയാനാഗ്രഹിക്കുന്നത് നമ്മെ കവിഞ്ഞു നില്ക്കുന്നതാണെന്ന്, അവാച്യം പോലുമാവാമെന്ന് നമുക്കറിയാം. വെറും ചിഹ്നങ്ങൾ മാത്രമാണ്‌ നമുക്കു സൃഷ്ടിക്കാനാവുക, വിക്കുന്ന പാവം വാചകങ്ങൾ.
*


ഭാര്യമാർ കാവൽ നില്ക്കുന്ന എഴുത്തുകാരുണ്ട്; അവർക്ക് തങ്ങളുടെ എഴുത്തുജോലിയിൽ ആഹ്ളാദത്തോടെ മുഴുകാം. എനിക്കതിനേക്കാൾ പ്രധാനമാണ്‌ മറ്റെല്ലാം: അലക്കാനുള്ള തുണികൾ, അടുക്കളയിലേക്കുള്ള സാധനങ്ങൾ, എന്നെ വീട്ടിലേക്കു ക്ഷണിക്കുന്ന ഒരാൾ, ഇസ്തിരിയിടാനുള്ള പാവേലിന്റെ ട്രൗസറുകൾ. ഇതൊക്കെക്കഴിഞ്ഞ് മേശയ്ക്കു മുന്നിൽ ഇരിക്കുമ്പോൾ എഴുതേണ്ടതെങ്ങനെയെന്ന് എനിക്കോർമ്മയില്ലാതാവുന്നു. ഇടയ്ക്കെപ്പോഴെങ്കിലുമേ, ഏതു നേരമെന്നില്ലാതെ, എവിടെ വച്ചെന്നില്ലാതെ വരികൾ ഇരപിടിയൻ കിളികളെപ്പോലെ എന്നെ വന്നാക്രമിക്കുന്നുള്ളു. എഴുതാൻ എന്നോടനുശാസിക്കുന്നുള്ളു.
*


വളർത്തുനായയെപ്പോലെ എന്റെ നിഴലിനെ ഞാൻ വിളിക്കുന്നു. ഞങ്ങൾ പുറത്തേക്കിറങ്ങുന്നു.
*


ലുബ്ളിനിലേക്കുള്ള റോഡരികിൽ ഒരു “അറവുശാല”- അറപ്പുളവാക്കുന്ന വാക്കുകൾ. ഒരാൾ ഒരു പശുവിനെ അറവുശാലയിലേക്കു കൊണ്ടുപോകുന്നു. പശു തല താഴ്ത്തിപ്പിടിച്ചിരിക്കുന്നു. അതിനറിയാം. തീർത്തും മാനുഷികമായ ഒരു തീവ്രശോകം അതിനുള്ളിലൂണ്ട്. മൃഗങ്ങളുടെ മാംസം തിന്നുന്ന കാലത്തോളം നാം കിരാതന്മാരായിരിക്കും.
*


ശോകം- നമ്മെ മൃഗങ്ങളോടടുപ്പിക്കുന്ന ഏറ്റവും അഭിജാതമായ കാര്യം അതാണ്‌. അസ്തിത്വത്തിന്റെ ശോകം.
*

ഒരു റേഡിയോ പ്രഭാഷണത്തിനിടെ യാനുറ്റ്സ് കോർചാക്ക് പറഞ്ഞു: “ഒരു ഭ്രാന്താശുപത്രിയിൽ നിന്ന് ഒളിച്ചോടുന്നതു പോലെ ഞാൻ യൗവനത്തിൽ നിന്നു രക്ഷപ്പെട്ടു.”
*


കോർച്ചാക്ക്:“ചെറിയ നിർഭാഗ്യങ്ങൾ സംഭവിക്കുന്നു- അവ നിങ്ങളുടെ കണ്ണീരിനർഹമല്ല.
വലിയ നിർഭാഗ്യങ്ങൾ സംഭവിക്കുന്നു- നിങ്ങൾ കരയാൻ മറന്നും പോകുന്നു.”
*


നന്ദി പറയട്ടെ, സ്രഷ്ടാവേ, മൂക്കിനു നീളം കൂട്ടി പന്നികളെയും ആനകളെയും സൃഷ്ടിച്ചതിന്‌, ഇലകളെയും ഹൃദയങ്ങളെയും കൊത്തിനുറുക്കിയതിന്‌, കിഴങ്ങുകൾക്കു മധുരം നല്കിയതിന്‌. രാപ്പാടികളുടെയും മൂട്ടകളുടെയും പേരിലും നിനക്കു നന്ദി. പെൺകുട്ടികൾക്കു മുലകളുണ്ടായതിനും മത്സ്യങ്ങൾ ശ്വസിക്കുന്നതിനും മിന്നലും ചെറികളും ഉണ്ടെന്നായതിനും. എത്രയും ഭ്രാന്തമായ പ്രകാരങ്ങളിൽ വർദ്ധിക്കാൻ ഞങ്ങളോടു കല്പിച്ചതിനും കല്ലുകൾക്കും കടലുകൾക്കും ആളുകൾക്കും ചിന്താശേഷി നല്കിയതിനും.
*


കോർച്ചാക്കിന്റെ ഭ്രാന്തന്മാരുടെ സെനറ്റ് രംഗത്തവതരിപ്പിക്കുന്നതിനെക്കുറിച്ച് എൽ.ആറുമായി നടത്തിയ സംഭാഷണം. എതിർപ്പിനിടയാക്കാത്തതു മാത്രം, നരച്ചതും പരന്നതും മാത്രം നാം തിരഞ്ഞെടുക്കുന്നു. നാം നമ്മുടെ തന്നെ തടവറയിലാണ്‌. നാം നമ്മുടെ മൂല്യങ്ങൾ ഏതാവണമെന്നു തീരുമാനിക്കുകയും അവയോടു ചേർന്നുനില്ക്കുകയും ചെയ്യുന്നില്ല; പകരം നാം ആലോചിക്കുകയാണ്‌: ഇത് കടന്നുകൂടുമോ? സെൻസർ എന്തു പറയും? അങ്ങനെ നമ്മുടെ കൈകളിൽ കെട്ടു വീഴുന്നു, സംസ്കാരം മരിക്കുകയും ചെയ്യുന്നു.
*


കോൺസെൻട്രേഷൻ ക്യാമ്പിലേക്കു മാറ്റുന്നതിന്‌ രണ്ടാഴ്ച മുമ്പ് അനാഥക്കുട്ടികൾ രവീന്ദ്രനാഥടാഗോറിന്റെ പോസ്റ്റ് ഓഫീസ് എന്ന നാടകം അവതരിപ്പിച്ചിരുന്നു. മരിക്കുന്ന കുട്ടിയുടെ ഭാഗം എടുത്തത് അബ്രാസ എന്ന കുഞ്ഞാണ്‌.
ഇത്രയും ദുഃഖകരമായ ഒരു നാടകം തന്നെ നോക്കിയെടുത്തതെന്തിനാണെന്ന് ആരോ കോർച്ചാക്കിനോടു ചോദിച്ചു. മരണത്തിന്റെ മാലാഖയെ വേണ്ടവിധം സ്വീകരിക്കേണ്ടതെങ്ങനെയെന്ന് അവർ പഠിക്കാൻ വേണ്ടി- അദ്ദേഹം പറഞ്ഞു.
*


രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ഒരു ചിന്ത മനസ്സിൽ വന്നു; അതെനിക്കു പ്രധാനമായി തോന്നുകയും ചെയ്തു. ഞാൻ ഇരുട്ടത്തെഴുന്നേറ്റിരുന്ന് അതെഴുതി വച്ചു. രാവിലെ ഞാൻ ഇങ്ങനെ വായിച്ചു: “ഞാൻ ഏകാന്തത തേടിപ്പോയി. എന്നാൽ അതെന്നെ കണ്ടെത്തുകയായിരുന്നു.”
*


മാതൃത്വമെന്നാൽ നിങ്ങളുടെ പാപങ്ങൾക്കു മാത്രമല്ല, നിങ്ങളുടെ സന്തതികളുടെ പാപങ്ങൾക്കു കൂടി പ്രായശ്ചിത്തം ചെയ്യുക എന്നാണ്‌.
*


വധശിക്ഷ വിധിക്കപ്പെട്ടവരുടെ കത്തുകൾ. തടവറയുടെ ചുമരുകളിൽ കോറിയിട്ട അന്ത്യവചനങ്ങൾ. അതുപോലെ എഴുതാൻ കഴിയുക.
*


ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
ഹീബ്രുവിലെ വിശുദ്ധമായ ആദിവചനം. ദൈവത്തെത്തന്നെ സ്പർശിക്കുമ്പോലെ.
*


എന്തു ചെയ്യണമെന്ന് കുന്നു കയറിച്ചെന്നു ഞാൻ ദൈവത്തിനോടു ചോദിച്ചു. ദൈവം എന്നോടിങ്ങനെ പറയുകയും ചെയ്തു: തെളിനീരു പോലെ കവിഞ്ഞൊഴുകുക, നിർബാധവും നിശ്ചലവുമായി. എന്നെ നിന്നിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുക.
*


അവന്റെ അഭാവത്തിലും അവന്റെ സാന്നിദ്ധ്യത്തിലും അവനെ സ്തുതിക്കുക. അവന്റെ അഭാവമെന്നത് നമ്മുടെ കണ്ണുകൾ മൂടിയ പാട മാത്രം.
*


നയോബി. നയോബി- അതു ഞാനാണ്‌. പരിത്യക്തയായ ഏതമ്മയുമാണ്‌.
*


രണ്ടു ജ്ഞാനികളിൽ ഏറ്റവും ജ്ഞാനി കുറച്ചു സംസാരിക്കുന്നവനായിരിക്കും.
*


സോസിയ കെ.യുടെ ഭർത്താവ് മരിക്കാൻ കിടക്കുകയാണ്‌. അയാൾ ലോകം കണ്ടിട്ടില്ല. എന്നാൽ മഞ്ഞു പെയ്യുന്നത് അയാളെ വശീകരിക്കുന്നു.  ജനാലകൾ തുറന്നിടാൻ അയാൾ ആവശ്യപ്പെടുന്നു. മഞ്ഞും മരണവും ഒരുമിച്ചു കടന്നുവരുന്നു.
*


നിശാശലഭങ്ങളിൽ ആണിന്‌ അന്നനാളമുണ്ടാവാറില്ല. അതിന്‌ അതിന്റെ ആവശ്യവുമില്ല. അവന്റെ തലയിലെ നാഡിവ്യൂഹം ഘ്രാണേന്ദ്രിയം വഴി അവനെ പെൺശലഭത്തിനടുത്ത് പിഴവു പറ്റാതെ എത്തിച്ചുകൊള്ളും. ഇരുപതു കിലോമീറ്റർ അകലെ നിന്നേ അവൻ അവളെ മണത്തറിയും. അവളിൽ ബീജസന്ധാനം നടത്തിയതിൽ പിന്നെ അവൻ ജീവൻ വെടിയുകയും ചെയ്യുന്നു. അവന്റെ ജീവിതത്തിലെ സുപ്രധാനനിമിഷമാണത്. അതവന്റെ കാലവവുമാണ്‌. ഓരോ ജീവിയുടെയും കാലം നിശ്ചയിക്കുന്നത് ജീവശാസ്ത്രമാണ്‌. കാലമെന്നാൽ ഓരോ ജീവന്റെയും ഓരോ ജൈവഘടനയുടെയും ആയുസ്സിനു തുല്യം. മനുഷ്യരും തടുത്താൽ നില്ക്കാതെ തങ്ങളുടെ ലക്ഷ്യത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്‌-മരണത്തിലേക്ക്. അതിൽ അവർ സാഫല്യമടയുകയും ചെയ്യുന്നു. നിശാശലഭത്തെപ്പോലെയല്ല, പോകും വഴി അവർക്ക് കാലിടറാറുണ്ടെന്നു മാത്രം.
*


കാലത്തു മുതലേ നൈരാശ്യം വിശ്വസ്തനായ ഒരു വളർത്തുനായയെപ്പോലെ തലയുയർത്തി നോക്കുന്നു.
*


നിങ്ങൾക്കു വേദനിക്കുന്നതെവിടെയാണോ, അവിടെയാണ്‌ നിങ്ങളുടെ ഹൃദയം.
*


മൃഗങ്ങൾ എങ്ങനെയാണ്‌ ഏകാന്തത സഹിക്കുന്നത്? ഞങ്ങൾ പൊസ്നാനിലേക്കു പോകുമ്പോൾ വീസ്‌വാവ ഷിംബോർസ്ക താൻ വളർത്തുന്ന മുള്ളൻ പന്നിയുടെ കാര്യം പറഞ്ഞിരുന്നു; ഒറ്റയ്ക്കായപ്പോൾ അതിന്‌ ഒരു ചൂലിനോടു സ്നേഹമായത്രെ. ഞാൻ സ്വയം കബളിപ്പിക്കുന്ന ഒരു മുള്ളൻ പന്നിയായി മാറുകയാണോ? ഒരു ചൂലിനോട് (അതിനെ ഇനി എന്തു പേരിട്ടു വിളിച്ചാലും) മമതയിലാവാൻ ഞാനില്ല. എനിക്കതിൽ നിന്നു സ്വതന്ത്രയാവണം. ഏകാന്തതയിൽ നിന്നുള്ള സ്വാതന്ത്ര്യമോ? ആ പ്രഹേളികയുടെ പൊരുളു തിരിക്കാനാണ്‌ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്‌ ഏകാന്തത വേണം; ഏകാന്തത പക്ഷേ ബന്ധനമാവുകയുമാണ്‌. ചിന്തയ്ക്കൊടുവിൽ ചുമരിൽ തല കൊണ്ടിടിക്കുകയാണു ഞാൻ.
*

അനാഥക്കവിതയുടെ ഒരു വകഭേദമായി എന്റെ കൃതികളെ കാണുന്നതായിരിക്കും ഉചിതം.
*


ഇന്നു കാലത്ത് പെട്ടെന്നെനിക്കു തോന്നിപ്പോയി: ഞാൻ അവിടെയില്ല; ചിന്തയിൽ അത്രയ്ക്കു ഞാൻ മുഴുകിപ്പോയിരിക്കുന്നു; ചുറ്റും നടക്കുന്നതൊന്നും ഞാൻ അറിയുന്നുമില്ല. സ്വന്തം മരണത്തിലേക്ക് ചിന്തിച്ചെത്താൻ പറ്റുമോ?
*



തന്നെപ്പറ്റിത്തന്നെ വേണ്ടതിലേറെ സംസാരിക്കുന്നത് അകം പുറം തിരിച്ച് ഉടുപ്പിടുന്നതു പോലെയാണ്‌.
*


ഒന്നാലോചിച്ചുനോക്കൂ: നിങ്ങൾ അവസാനമായി കണ്ട സ്വപ്നം എഴുതി വയ്ക്കാനോ ആരോടെങ്കിലും പറയാനോ പറ്റില്ല!
*


പൊവാസ്ക്കിയിൽ വച്ച് ജെ.അച്ചനുമായി ഒരു സംഭാഷണം. ഊഷ്മളമെന്നു തന്നെ പറയാവുന്ന തെളിഞ്ഞ പകൽ. കുട്ടികൾ പട്ടാളക്കാരുടെ ശവക്കല്ലറകൾക്കിടയിലൂടെ നൂണ്ടുപോകുന്നു. കുഞ്ഞുവിളക്കുകളുടെ നാളങ്ങൾ അവിടവിടെ തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. ഞങ്ങൾ ഉടലിനെയും ആത്മാവിനെയും കുറിച്ചു സംസാരിക്കുകയായിരുന്നു. മോശമായതെല്ലാം നാം ഉടലിനു മേൽ വച്ചുകെട്ടുകയാണ്‌. അതതിന്റെ കുറ്റമല്ല. ആർത്തിപ്പണ്ടാരമായ ഉടലിന്‌ കട്ലറ്റുകൾ കിട്ടണമെന്നേയുള്ളു. അതിലും മോശമായ സംഗതികൾക്കു വാശി പിടിക്കുന്നത് ആത്മാവാണ്‌, സമർത്ഥനായ ആത്മാവ്: അതിന്‌ പ്രശസ്തി വേണം, അധികാരം വേണം. “സ്വപ്നങ്ങളിൽ,” ജെ. അച്ചൻ പറയുകയാണ്‌, “ഉടൽ ആത്മാവിനെപ്പോലെയാണ്‌.”
ഞങ്ങൾ ശവക്കല്ലറകൾക്കിടയിലൂടെ നടക്കാൻ തുടങ്ങിയിട്ടിപ്പോൾ ഒരു ദശാബ്ദമാവുന്നു.
*


ശലോമോന്റെ ഉത്തമഗീതം മഹത്തായ ഒരു പ്രണയകവിതയാണ്‌: ഒരന്യാപദേശമായി ചുരുക്കുമ്പോഴാണ്‌ നമുക്കത് വഷളായി തോന്നുന്നത്. വേദപുസ്തകത്തിന്റെ ബലം അതിന്റെ അനലംകൃതസ്വഭാവമാണ്‌. അതിന്റെ പ്രകടാർത്ഥത്തിനടിയിൽ ഒരു നിഗൂഢത ആലേഖനം ചെയ്തിരിക്കുന്നു. പക്ഷേ നമ്മുടെ അഴുക്കു പിടിച്ച കൈകൾക്ക് അതു തൊടാൻ അവകാശമില്ല.
*


നിങ്ങൾക്കു വേണ്ടെന്നാണെങ്കിലും നിങ്ങളുടെ ഉടൽ മരിച്ചവർക്കിടയിൽ നിന്ന് ഉ
യിർത്തെഴുന്നേല്ക്കുമോ?
*


ബാധിര്യം നിശ്ശബ്ദതയല്ല. എന്റെ ചോരയുടെ നിർത്തില്ലാത്ത, നികൃഷ്ടമായ ജല്പനമാണത്.
*


ചൈനീസ് പഴമൊഴി: “ആറ്റയ്ക്കോ കുരുവിയ്ക്കോ കൊറ്റിയുടെ ഉന്നതാശയങ്ങൾ എങ്ങനെ പിടി കിട്ടാൻ?”
*


നീലക്കടലും ആനകളുമായി ഒരു സ്വപ്നം.
ദയാലുവായ ഒരു പിടിയാന വെള്ളത്തിൽ വീണുപോയ എന്റെ കണ്ണട വീണ്ടെടുത്ത് എനിക്കു തരുന്നു.
*


നായകന്റെ മരണത്തോടെ കഥ അവസാനിപ്പിക്കുന്നത് ഒരെളുപ്പപ്പണിയാണ്‌. ദുരന്തങ്ങളും സംഘർഷങ്ങളും മരണത്തിലൂടെ അനായാസേന പരിഹൃതമാവുന്നു: കെട്ടഴിക്കുന്നതിനു പകരം കെട്ടറുക്കുക.
*


കുട്ടിക്കാലം മുതല്ക്കേ എനിക്ക് പെട്ടികൾ ഇഷ്ടമായിരുന്നു. ഞാൻ എന്റെ നിസ്സാരമായ നിധികൾ സൂക്ഷിച്ചിരുന്നത് അവയിലാണ്‌- കടലാസ്സുതുണ്ടുകൾ, ചില്ലുകഷണങ്ങൾ. പിന്നീട് കത്തുകൾ, സ്മാരകവസ്തുക്കൾ. ഇപ്പോൾ പക്ഷേ, അവ കൊണ്ടു ഗുണമില്ലാതെ വന്നിരിക്കുന്നു. സ്നേഹം നിങ്ങൾക്കൊരു പെട്ടിയിൽ ഒതുക്കാൻ പറ്റുമോ? അവസാനത്തെ പെട്ടിയ്ക്കു പോലും ഒരാളെ മുഴുവനായി കൊള്ളിക്കാൻ പറ്റില്ല.
*


ഓരോ വ്യക്തിയുടെയും കൈവശമുള്ള സ്നേഹത്തിന്റെ ശേഖരം നിശ്ചിതമാണെന്നാണ്‌ ഫ്രോയിഡ് കരുതിയിരുന്നത്. അപ്പോൾ നിങ്ങൾ മറ്റൊരാളെ സ്നേഹിക്കുമ്പോൾ അത്ര കുറച്ചേ നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുള്ളു.
ഫ്രോയിഡിനു തെറ്റി. സ്നേഹം അങ്ങനെ തീർന്നുപോകുന്നില്ല. നാം മറ്റൊരാളെ എത്ര സ്നേഹിക്കുന്നുവോ, അത്രയും നാം നമ്മെത്തന്നെ, മറ്റെല്ലാറ്റിനെയും, ലോകത്തെയും സ്നേഹിക്കുകയാണ്‌.
*


സൂപ്പർ മാർക്കറ്റിനടുത്തു കൂടി പോകുമ്പോൾ അനിയ നാലു വയസ്സുകാരൻ യാക്കൂബിനോടു പറഞ്ഞു: “ആ വലിയ കടയിൽ എന്തു സാധനവും വാങ്ങാൻ കിട്ടും.”
“ഒരു സാധനം  മാത്രം എവിടെ വാങ്ങാൻ കിട്ടും?” അവൻ ചോദിക്കുന്നു.
*


സ്വപ്നത്തിൽ എനിക്കൊന്നു കുളിക്കാൻ തോന്നുകയാണ്‌. ഞാൻ കുളിത്തൊട്ടിയിലേക്കിറങ്ങുന്നു; പക്ഷേ അതു നിറയെ പുസ്തകങ്ങളാണ്‌. ഉരച്ചുകഴുകാൻ പുസ്തകം പോരല്ലോ.
*


ജൻകായുടെ അമ്മയ്ക്ക് സുഖമില്ല. ഒരു ശ്വാസകോശം ജോലി ചെയ്യുന്നില്ല. അവർ വളരെ ക്ഷീണിതയാണ്‌; പക്ഷേ മരണം എന്ന വന്മലയുടെ മുന്നിൽ നില്ക്കുകയാണവർ.
*


ഇടിമിന്നലേറ്റ് പൊട്ടിപ്പിളർന്ന ഒരു മരം. തുറന്നും ഒരിക്കലും പച്ചപ്പു മാറാതെയും, ദൈവത്തെപ്പോലെ.
*


കവിത- പടുകുഴിയിലേക്കു തട്ടിയെറിഞ്ഞ ഒരു വെള്ളാരംകല്ല്.
*


ചിലപ്പോഴെനിക്കു തോന്നാറുണ്ട്, ഞാൻ ഈ വിചാരങ്ങളുടെയും വികാരങ്ങളുടെയും തുണ്ടുകൾ കുത്തിക്കുറിച്ചിടുന്നത് അവസാനത്തെ വാക്യത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണെന്ന്-സകലതിനെയും വെളിച്ചപ്പെടുത്തുന്ന ആ ഒരു വാക്യം.
*


ഞാൻ എന്റെ ഉടലിൽ നിന്ന് സാവധാനം പിൻവാങ്ങുന്നു.
*


കവിതകൾ എനിക്കു മേൽ കവിഞ്ഞൊഴുകി. കാട്ടുതേനീച്ചകളെപ്പോലെ അവ എന്റെ നേർക്കു വന്നു.
*


തലയോട്ടിക്കടിയിൽ പ്രശാന്തതയുടെ ഒരു കിളിക്കൂട്.
*


മരിക്കുക-മനുഷ്യനു പറഞ്ഞ ഒരുദ്യമം തന്നെ അത്; പക്ഷേ മനുഷ്യന്റെ മറ്റേതുദ്യമവും പോലെ അതും നമ്മുടെ പിടിയിൽ ഒതുങ്ങുന്നില്ല. മൃഗങ്ങൾ കുറച്ചുകൂടി നന്നായി അത് കൈകാര്യം ചെയ്യുന്നുണ്ട്.
*


മരിച്ചു കഴിഞ്ഞാൽ ആത്മാവ് എവിടെപ്പോകുന്നു? യാക്കോബ് ബൂമേ പറഞ്ഞു: “അതിന്‌ എവിടെയും പോകേണ്ടതില്ല.”

2016, ഏപ്രിൽ 17, ഞായറാഴ്‌ച

അന്ന കാമിയെൻസ്കയുടെ കവിതകൾ



എഴുതപ്പെടാത്ത കവിതകൾ
എവിടെയോ കാത്തുകിടക്കുന്നു,
ആരും ചെന്നു കാണാത്ത
ഏകാന്തവാപികൾ കണക്കെ.

യുദ്ധാനന്തരപോളിഷ് കവിതയെ അടിമുടി മാറ്റിമറിച്ച ഒരു കൂട്ടം കവികളുണ്ടായിരുന്നു: ചെസ് വാ മിവോഷ്, മിരോൺ ബിയാലോസെവ്സ്കി, ജൂലിയ ഹാർട്വിഗ്, സ്ബിഗ്നിയെഫ് ഹെർബർട്ട്, തിമോത്തിയൂസ് കാർപോവിച്, തദേവുഷ് റോസെവിച്, വീസ് വാവ ഷിംബോർസ്ക എന്നിങ്ങനെ. ലോകസാഹിത്യത്തിൽ പോളിഷ് കവിതയ്ക്ക് നിയതമായ ഒരിടം നിർണ്ണയിച്ചവർ. “എന്റെ തലമുറ കവിതയിലേക്കു കടന്നുവന്നത് നിരൂപകരുടെ കൊട്ടും കുരവയും അകമ്പടി സേവിച്ചുകൊണ്ടല്ല,” കാമിയെൻസ്ക തന്റെ ഒരു പുസ്തകത്തിന്റെ അവതാരികയിൽ എഴുതുന്നുണ്ട്. “ഫയറിങ്ങ് സ്ക്വാഡിന്റെയും ബോംബുസ്ഫോടനങ്ങളുടെയും കടകടശബ്ദത്തിനുള്ളിലിരുന്നുകൊണ്ടാണ്‌ ഞങ്ങൾ എഴുത്തു പഠിച്ചത്.” ഈ അനുഭവങ്ങൾ കാരണമായി അവരുടെ കവിത മനുഷ്യാവസ്ഥയുടെ ശാശ്വതഛായയായ ദുരന്തബോധം നിഴൽ വീഴ്ത്തിയതായി. ഈ ദുരന്തബോധം പക്ഷേ അവരുടെ ആവിഷ്കാരരീതിയെ അതിവൈകാരികതയുടെ അപകടങ്ങളിൽ കൊണ്ടു ചാടിച്ചതുമില്ല. നിരാനന്ദത്തിന്റേതായ ഒരു ഹാസ്യം അവരെ രക്ഷിക്കാനുണ്ടായിരുന്നു. ഈ തലമുറയുടെ അസ്തിത്വപരവും ധാർമ്മികവുമായ സന്ദേഹങ്ങൾ പിൻപറ്റുന്നവയാണ്‌ നിരൂപകയും കവിയും വിവർത്തകയുമായ അന്ന കാമിയെൻസ്ക Anna Kamienska(1920-1986)യുടെ കവിതകൾ.  1920ഏപ്രിൽ 12ന്‌ പോളണ്ടിലെ ക്രാസ്നിസ്റ്റാവിലാണ്‌ കാമിയെൻസ്കയുടെ ജനനം. നാസികൾ പോളണ്ടു കൈയേറുമ്പോൾ അവർക്ക് ഇരുപതു വയസ്സായിരുന്നില്ല; അഞ്ചു കൊല്ലത്തെ നാസി ഭീകരതയ്ക്കു ശേഷം അവരുടെ ജീവിതം തുടർന്നത് കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു. 1947ൽ അവർ കവിയും നിരൂപകനുമായ ജാൻ സ്പിവാക്കിനെ വിവാഹം ചെയ്തു. ഇക്കാലത്തെ അവരുടെ കവിതകൾ സന്തുഷ്ടമായ ഒരു ദാമ്പത്യത്തിന്റെ തെളിവുകളാണ്‌. പക്ഷേ ക്യാൻസർ വന്ന് ജാൻ സ്പീവാക്ക് പെട്ടെന്നു മരിച്ചപ്പോൾ ആ വിയോഗം അവർക്കു താങ്ങാവുന്നതായില്ല. പിന്നീടുള്ള അവരുടെ കാവ്യജീവിതത്തെ നിർണ്ണയിച്ചത് ആ മരണമായിരുന്നു. കത്തോലിക്കാവിശ്വാസത്തിൽ അവർ ആകൃഷ്ടയാവുന്നതും ഇതോടെയാണ്‌. ഇക്കാലത്താണ്‌ പ്രസിദ്ധമായ തന്റെ നോട്ടുബുക്കുകൾ അവർ എഴുതിത്തുടങ്ങുന്നതും. തന്റെ കവിതയെക്കുറിച്ചും ആത്മീയജീവിതത്തെക്കുറിച്ചും തന്നെ ആകർഷിച്ച പുസ്തകങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള കുറിപ്പുകളാണ്‌ ഈ നോട്ടുബുക്കുകളുടെ ഉള്ളടക്കം.   വളച്ചുകെട്ടില്ലാത്തവയാണ്‌ കാമിയെൻസ്കയുടെ കവിതകൾ. സാധാരണ സംഭാഷണരീതിയാണ്‌ അതിന്റെ ഘടന. ഒരാളെ, അതു തന്റെ പരിചയത്തിലുള്ള ഒരു വ്യക്തിയാവാം, ദൈവവുമാവാം, നേരേ പിടിച്ചുനിർത്തി സംസാരിക്കുന്ന മട്ടിലാണ്‌ ആ കവിതകളുടെ പോക്ക്. അതിന്റെ ആർജ്ജവം, അടുപ്പം ഈ കവിതകളിലൊക്കെ കാണാം.

തെരുവുകളുടെ മുഖങ്ങൾ

തെരുവുകളുടെ മുഖങ്ങൾ നിശബ്ദമാണ്‌, ജനാലകൾ അന്ധമാവുന്നു,
പാളങ്ങളുടെ തണുത്ത സിരകൾ ഒച്ചയില്ലാതെ വിറ കൊള്ളുന്നു.
നനഞ്ഞ നടവഴിയുടെ കണ്ണാടിയിൽ ആകാശം തൂങ്ങിനില്ക്കുന്നു
ആലിപ്പഴങ്ങൾ നിറഞ്ഞ കാരീയമേഘങ്ങളുമായി.


എന്റെ അമ്മ ഒരാശുപത്രിയിൽ കിടന്നു മരിക്കുകയാണ്‌.
വെളുത്തു ജ്വലിക്കുന്ന കിടക്കവിരിപ്പിൽ നിന്ന്
അവർ കൈപ്പടമുയർത്തുന്നു- പിന്നെ കൈ താഴെ വീഴുന്നു.
എന്നെ കുളിപ്പിക്കുമ്പോൾ വേദനിപ്പിച്ചിരുന്ന കല്യാണമോതിരം
അവരുടെ മെലിഞ്ഞ വിരലിൽ നിന്നൂരിപ്പോകുന്നു.


മരങ്ങൾ മഞ്ഞുകാലത്തെ ഈർപ്പം മോന്തിക്കുടിക്കുന്നു.
കല്ക്കരി നിറച്ച വണ്ടിക്കടിയിൽ കുതിര തല താഴ്ത്തിനില്ക്കുന്നു.
ഗ്രാമഫോണിൽ ബാഹും മൊസാർട്ടും ഭ്രമണം ചെയ്യുന്നു,
ഭൂമി സൂര്യനെ ചുറ്റുന്ന പോലെ.


അവിടെ, ഒരാശുപത്രിയിൽ എന്റെ അമ്മ കിടന്നു മരിക്കുകയാണ്‌.
എന്റ മമ്മ.


(1959)

“നോക്കൂ” അമ്മ പറയുകയാണ്‌

“നോക്കൂ” എന്റെ സ്വപ്നത്തിൽ വന്ന് അമ്മ പറയുകയാണ്‌,
“നോക്കൂ, മേഘങ്ങൾക്കിടയിലേക്കൊരു കിളി പറന്നുയരുന്നു.
നീയെന്താണതിനെക്കുറിച്ചെഴുതാത്തത്,
എന്തു ഭാരമാണ്‌, എന്തു വേഗമാണതിനെന്ന്?


”പിന്നെ ഈ മേശപ്പുറത്തെന്താ-
റൊട്ടിയുടെ മണം, പിഞ്ഞാണത്തിന്റെ കിലുക്കം.
ഇനിയും നീ എന്നെക്കുറിച്ചു പറയേണ്ട കാര്യമില്ല.
ഞാൻ വിശ്രമിക്കുന്നേടത്തു ഞാനെന്നൊന്നില്ല.


“ഞാൻ പൊയ്ക്കഴിഞ്ഞു, ഞാൻ നിലച്ചു കഴിഞ്ഞു,
എനിക്കിതുകൊണ്ടു മതിയായി: ശുഭരാത്രി!”
അതിനാൽ ഈ കവിത ഞാനെഴുതുന്നത് കിളികളെക്കുറിച്ച്,
റൊട്ടിയെക്കുറിച്ച്...മമ്മാ. മമ്മാ.


(1959)

വ്യർത്ഥം

ബാല്യത്തിൽ നിന്നേ ഞാൻ ചുമക്കുന്നതാണ്‌
ഈ മാറാപ്പിത്രയും:
ഒരു കറുത്ത പെട്ടിയിലിട്ടടച്ച അച്ഛന്റെ വയലിൻ,
‘ഉത്തമം സ്നേഹിതരുമായി സഹഭോജനം’
എന്ന ലിഖിതവുമായി ഒരു ദാരുഫലകം,
ഒരിടുങ്ങിയ വഴി
അതിൽ ഒരു കുതിരയുടെയും വണ്ടിയുടെയും മായുന്ന നിഴലുമായി,
പൂപ്പലു പാടു വീഴ്ത്തിയ ഒരു ഭിത്തി,
മടക്കിവയ്ക്കാവുന്ന ഒരു കുട്ടിക്കിടക്ക,
മാടപ്രാവുകളുടെ പടമുള്ള ഒരു പാലിക,
ജീവിതത്തെക്കാൾ ഈടു നില്ക്കുന്ന വസ്തുക്കൾ,
പഴയൊരലമാരയ്ക്കു മേൽ
സ്റ്റഫ്ഫു ചെയ്തുവച്ച പക്ഷി,
ഹാ, കോണികളുടെയും വാതിലുകളുടെയും
ഈ കൂറ്റൻ പിരമിഡും.
അത്രയെളുപ്പമല്ല,
ഇത്രയധികം പേറിനടക്കുകയെന്നത്.
ഇതിലൊന്നുപോലുമൊഴിവാക്കുകയില്ല
അന്ത്യം വരെ ഞാനെന്നതും എനിക്കറിയാം.
ഒടുവിൽ എവിടെയുമല്ലാത്തൊരിടത്തു നിന്ന്
ബുദ്ധിമതിയായ എന്റെ അമ്മ വന്ന് എന്നോടു പറയുന്നു,
“അതൊക്കെക്കളയൂ, എന്റെ പൊന്നുമോളേ,
അതിലൊന്നും ഒരർത്ഥവുമില്ല.“


(1960)

ഞാൻ നില്ക്കുകയായിരുന്നു


സിമിത്തേരിയിൽ, അമ്മയുടെ മൺകൂനയ്ക്കരികിൽ
സഹോദരിയുമൊത്തു നില്ക്കുകയായിരുന്നു ഞാൻ.
അതിപ്രധാനമായ പലതിനെക്കുറിച്ചും പറയുകയായിരുന്നു ഞങ്ങൾ.
മകൻ ഒന്നാമനാണ്‌ സ്കൂളിൽ,
ഇളയവൻ കൊഞ്ചാൻ തുടങ്ങിക്കഴിഞ്ഞു.
ആളുകളോടെങ്ങനെ പെരുമാറുന്നുവോ,
അതുപോലായിരിക്കും അവർ തിരിച്ചും പെരുമാറുക.

വീടിപ്പോൾ ഒന്നുകൂടി പെയിന്റു ചെയ്തു.
ഞങ്ങളൊരു മേശയും കസേരകളും വാങ്ങി.
ഒരയല്ക്കാരി കടന്നുപോകും വഴി പറയും,
“വീടസ്സലായിട്ടുണ്ടല്ലോ!”
അമ്മയ്ക്കൊരുപാടിഷ്ടമായിരുന്ന ചെടി പൂത്തിരിക്കുന്നു,
വാടുമെന്നു പേടിച്ചു ഞാൻ പൂക്കൾ കൊണ്ടുവന്നില്ല.

കാറ്റും മരവും കല്ലും മണ്ണും ഞങ്ങളുടെ സംസാരം കേട്ടുനില്ക്കുന്നു.
ഒരാൾ മാത്രം അതു കേൾക്കുന്നില്ല:
ഞങ്ങൾ പറഞ്ഞത് അവർ കേൾക്കാനായിരുന്നു.
എന്നാലവർ ഞങ്ങൾക്കു പിന്നിൽ നില്ക്കുന്നുണ്ടാവാം,
ജീവിതത്തെക്കുറിച്ചോർത്തു പുഞ്ചിരിക്കുന്നുണ്ടാവാം,
അവർ മന്ത്രിക്കുന്നുണ്ടാവാം, “എനിക്കറിയാം, മക്കളേ.
ഇനിയതൊന്നും പറയേണ്ട കാര്യമില്ല.”


ഒരു കൈ

ഈ വസ്തുവിന്‌ കൈ എന്നു പേര്‌.
ഈ വസ്തുവിനെ കണ്ണുകളിലേക്കടുപ്പിച്ചാൽ
അതു ലോകം മറയ്ക്കും.
സൂര്യനെക്കാൾ, കുതിരയെക്കാൾ, വീടിനെക്കാൾ,
മേഘത്തെക്കാൾ, ഈച്ചയെക്കാൾ വലുതാണത്.
വിരലുകളുള്ള ഈ വസ്തു.
ഇളംചുവപ്പുനിറത്തിൽ
മനോഹരമായ പ്രതലമുള്ള ഈ വസ്തു.
ഞാൻ തന്നെ ഈ വസ്തു.
മനോഹരമാണതെന്നു മാത്രമല്ല.
അതു കടന്നുപിടിക്കും, പിടിച്ചുവയ്ക്കും,
വലിക്കും, വലിച്ചുകീറും.
എണ്ണമറ്റതാണതിന്റെ മറ്റു പ്രവൃത്തികൾ.
മനോഹരമാണതെന്നു മാത്രമല്ല.
സൈന്യങ്ങളെ നയിക്കുന്നതത്,
മണ്ണിൽ പണിയെടുക്കുന്നതത്,
മഴു കൊണ്ടു കൊല ചെയ്യുന്നതത്,
സ്ത്രീയുടെ തുടകളകറ്റുന്നതത്,
എണ്ണമറ്റതാണതിന്റെ മറ്റു പ്രവൃത്തികൾ.
അതിന്റെ അഞ്ചു വിരലുകൾ- അഞ്ചു പാതകങ്ങൾ.
അതിന്റെ അഞ്ചു വിരലുകൾ- ഒരു നന്മ.


(1962)

മുത്തശ്ശനും മുത്തശ്ശിയും

ഫോട്ടോയിലെത്ര സന്തുഷ്ടരാണവർ,
നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും,
ഒരു പച്ചില പോലെ ജീവൻ തുടിക്കുന്നവർ.
ചെറുപ്പമായ നമ്മുടെ മുത്തശ്ശി
ഭർത്താവിന്റെ തോളത്തു സ്നേഹത്തോടെ തല ചായ്ച്ചിരിക്കുന്നു.
മുത്തശ്ശനിനിയുമറിഞ്ഞിട്ടില്ല താൻ മരിച്ചിരിക്കുന്നുവെന്ന്.
വാച്ചിന്റെ ചെയിൻ കൊണ്ടലങ്കരിച്ച നെഞ്ചു വീർപ്പിച്ചദ്ദേഹം നില്ക്കുന്നു.
മരിച്ചുപോയ നമ്മുടെ ചെറുപ്പക്കാരിമുത്തശ്ശിയെ
അതിസ്നേഹത്തോടദ്ദേഹം അണച്ചുപിടിച്ചിരിക്കുന്നു.
പ്രസന്നമായൊരു വേനലിന്റെ പൊയ്പ്പോയ പ്രഭാതങ്ങളിൽ
തങ്ങളൊരുമിച്ചിരുന്നാഹാരം കഴിച്ചിരുന്ന വരാന്തയിൽ
തനിക്കൊപ്പമിരിക്കുന്നവർ, തന്റെ സഹോദരങ്ങളും മക്കളും,
അവർ മരിച്ചിരിക്കുന്നുവെന്നദ്ദേഹമിനിയുമറിഞ്ഞിട്ടില്ല.
നമ്മുടെ മുത്തശ്ശിക്കറിയുകയേയില്ല,
തന്റെ വിരലുകൾ തിരുപ്പിടിക്കുന്നതൊരു തണുത്ത ജപമാലയെയെന്ന്.
മുത്തശ്ശിയുടെ ഒന്നു ചരിഞ്ഞ ആ കഴുത്തിൽ നമുക്കു കേൾക്കാം,
ആനന്ദത്തിന്റെ ഗാനാലാപം,
നിർജ്ജീവമായ വീണയിൽ സംഗീതമെന്നപോലെ.


(1967)

പ്രവാസത്തിന്റെ കരയടുത്ത അനക്സിമൻഡെർ സോസോപോളീസിൽ ഒരു നഗരം സ്ഥാപിക്കുന്നു

 
ഇതു ഞാൻ, മിലെറ്റസിലെ അനക്സിമൻഡെർ,
സ്വന്തം രാജ്യത്തു നിന്നു ഭ്രഷ്ടനായവൻ.
കറുത്ത ഗോളങ്ങൾ കളിമൺഭരണിയിൽ വീഴുന്നത്
ഇപ്പോഴുമെന്റെ കാതുകളിൽ മാറ്റൊലിക്കുന്നു.
അപരാധി.
എന്നാൽ ഭ്രഷ്ടെന്നാലെന്താണെന്ന് കരുതലോടെ നാമാലോചിക്കണം.
ഒരിക്കൽ മാത്രമാണോ മനുഷ്യൻ ഭ്രഷ്ടനുഭവിക്കുന്നത്?
ഒന്നാമതായി അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു നിങ്ങൾ ഭ്രഷ്ടനായി.
അതായിരുന്നു ആദ്യത്തെ ദൌർഭാഗ്യം, മറ്റെല്ലാ ദൌർഭാഗ്യങ്ങൾക്കും കാരണവും.
അതില്പിന്നെ നിങ്ങളെ തള്ളിമാറ്റി,
അവരുടെ മാറിടത്തിൽ നിന്ന്,
അവരുടെ മടിയിൽ നിന്ന്.
ഒരു ശിശുവിന്റെ മുഗ്ധമായ അജ്ഞതയിൽ നിന്നു നിങ്ങൾ ഭ്രഷ്ടനായി,
പിന്നെ യൌവനത്തിൽ നിന്ന്, കരുത്തിൽ നിന്ന്,
സ്ത്രീകളുടെ ചെറിയ ഹൃദയങ്ങളിൽ നിന്ന്.
ഒന്നൊന്നായി നിങ്ങൾ ഭ്രഷ്ടനായി,
മനുഷ്യർ നല്ലതെന്നു മതിക്കുന്ന ആശയങ്ങളിൽ നിന്നെല്ലാം.
അവസാനമായി,
എല്ലാ ഭ്രഷ്ടുകളും അനുഭവിച്ചതില്പിന്നെ,
ജീവിതത്തിൽ നിന്നു നിങ്ങൾ ഭ്രഷ്ടനാവും,
ഈ ഒരു തുണ്ടു പ്രാണനിൽ നിന്ന്.
പക്ഷേ സ്വന്തം രാജ്യത്തു നിന്നു ഭ്രഷ്ടനാവുക?
മറ്റേതു മൺകട്ട പോലെ മാത്രം ഫലപുഷ്ടമായ ഇതിൽ നിന്ന്,
ഉള്ളിയും വെളുത്തുള്ളിയും നാറുന്ന ഒച്ചപ്പാടുകാരായ സഹപൌരന്മാരിൽ നിന്ന്?
അങ്ങനെ ഞാൻ ഭ്രഷ്ടനാവുന്നു,
കലഹങ്ങളിൽ നിന്ന്. തർക്കങ്ങളിൽ നിന്ന്, ദുർഗന്ധത്തിൽ നിന്ന്.
ഇതു ശിക്ഷയല്ല പക്ഷേ.
ഇതൊരു ദാക്ഷിണ്യം തന്നെയാണ്‌.
കവിയായിരുന്നെങ്കിൽ
എന്റെ രാജ്യത്തെ പ്രകീർത്തിച്ചെത്ര സ്തുതിഗീതങ്ങൾ ഞാൻ രചിച്ചേനേ,
അകലെ നിന്നു നോക്കുമ്പോൾ അത്ര പ്രീതിദമായതിനെ.
ഒരഥീനിയൻ കുംഭാരന്റെ ചൂളയിലെപ്പോലെ പൊള്ളുന്നതാണിവിടവും.
കടലതു തന്നെ, ഉദിച്ചുവരുന്ന നക്ഷത്രങ്ങളും വിഭിന്നമാവില്ല.
ഇവിടെ, ഈ മുനമ്പിൽ
നാട്ടിലെ കശപിശകളിൽ നിന്നു വിമുക്തമായ ഒരു നഗരം ഞങ്ങൾ സ്ഥാപിക്കും.
ഞാനതിന്റെ മേച്ചിലോടുകൾ കണ്മുന്നിൽ കാണുകയായി,
അതിന്മേൽ കടല്ക്കാക്കകൾ വന്നിരിക്കും,
ജനാലകൾ ഒരു മീൻവലയുടെ നിഴലിലായിരിക്കും,
അത്തിമരങ്ങൾക്കിടയിൽ
മുന്തിരിവള്ളികൾ പിണഞ്ഞുകേറിയ വരാന്തകളിൽ
സായാഹ്നങ്ങളാസ്വദിച്ചു നാമിരിക്കും.
ഭ്രഷ്ടൻ- ഏതു സവിശേഷാവകാശത്തിൽ നിന്ന്?
കച്ചവടക്കാരുടെ കബളിപ്പിക്കലുകളിൽ നിന്നോ?
ചെറ്റകളായ ഉദ്യോഗസ്ഥന്മാരുടെ ഗർവുകളിൽ നിന്നോ?
തത്വചിന്തകന്മാരുടെ ഡംഭുകളിൽ നിന്നോ?
ന്യായാധിപന്മാരുടെ അഴിമതികളിൽ നിന്നോ?
എഴുത്തുകാരുടെ വ്യഭിചാരത്തിൽ നിന്നോ?
അതോ കവലയിൽ കൈയടക്കക്കാരുടെ കൂത്തുകൾ കണ്ട
ജനക്കൂട്ടത്തിന്റെ ചിരിയിൽ നിന്നോ?
എന്നിട്ടും, ഞാൻ, അനക്സിമൻഡെർ, സ്വരാജ്യത്തു നിന്നു ഭ്രഷ്ടനായി!
അതിന്റെ ഭാവിയെ ഓർത്തു വിറക്കൊള്ളാൻ എനിക്കവകാശം നിഷേധിക്കപ്പെട്ടു,
അതിനോടൊത്തു വേദനിക്കാനും അതിനോടൊത്തു കരയാനും.

(1970)
*അനക്സിമൻഡെർ - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ദാർശനികൻ.  

താക്കോൽ

ചരടിൽ കോർത്ത ഒരു താക്കോൽ കഴുത്തിലിട്ട്
ഒരു ബാലൻ നടക്കുന്നു.
വീടില്ലാത്തതിന്റെ ഒരു പ്രതീകം.
തന്റെ ഒഴിഞ്ഞ വീട് അവൻ കൂടെക്കൊണ്ടുനടക്കുന്നു,
എപ്പോൾ വേണമെങ്കിലും അവനതിലേക്കു മടങ്ങിച്ചെല്ലാം,
പക്ഷേ അവൻ മടങ്ങിപ്പോകില്ല,
കാരണം ഒഴിഞ്ഞ പുരകൾ വീടുകളാവില്ലല്ലോ.
അതു കൊണ്ടുകളയരുത്, പോകുമ്പോൾ അമ്മ പറഞ്ഞിരുന്നു.
അത്താഴം മേശപ്പുറത്തുണ്ട്.
ഒരു ദിവസം അവനു താക്കോലു നഷ്ടപ്പെടും,
സ്വപ്നത്തിലെന്നപോലെ അവനലഞ്ഞുനടക്കും,
നെഞ്ചത്തവൻ പറിച്ചുനോക്കും.
അതവിടെ ഉണ്ടായിരുന്നതാണല്ലോ,
കട്ടിയുള്ള ചരടിൽ കോർത്തത്.
താക്കോലുമായി ഒരു കൊച്ചുബാലൻ.
പോകുന്ന വഴിയ്ക്ക് ഞാനവനെ കണാറുണ്ട്,
എനിക്കവനെ സഹായിക്കാനേ കഴിയുന്നില്ല.
എല്ലാ താക്കോലുകളും നഷ്ടപ്പെട്ടവളാണു ഞാനും.



സ്വർഗ്ഗം

നീതി നടപ്പാകുമെന്നായിരുന്നു എന്റെ വിശ്വാസം.
അതിനാൽ എന്റെ മുടിയിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ കരഞ്ഞില്ല.
എന്റെ മുഖത്തു കാരണമില്ലാതെ പ്രഹരിച്ചപ്പോൾ
നിശ്ശബ്ദം ഞാനതു സഹിച്ചു.
കണ്ണില്പെട്ടതും അല്ലാത്തതുമായ അപവാദങ്ങൾ,
നഷ്ടപ്പെട്ട സമ്പാദ്യങ്ങൾ, കത്തിച്ച കളിപ്പാവ,
യൌവനത്തിനു പകരം വന്നുചേർന്ന യുദ്ധം,
എന്നിൽ നിന്നു മോഷ്ടിച്ച ഹാൻഡ്ബാഗ്,
അവർ കണ്ടുകെട്ടിയ എന്റെ സൈക്കിൾ,
എനിക്കു പരിചയമില്ലാത്തവരെക്കൊണ്ടു നിറഞ്ഞ വൃദ്ധസദനം,
കാരണമില്ലാതെയുള്ള കലഹങ്ങൾ,
മരണമെന്നു പേരുള്ള ആ കള്ളൻ,
ഞാനർഹിക്കാത്ത ഏകാന്തത,
അനീതികളുടെ ഈ പട്ടികയിൽ ഞാൻ മുങ്ങിത്താണു.
ഇപ്പോൾ ഞാൻ കാത്തുകാത്തിരിക്കുന്നു,
കുത്തിയൊലിക്കുന്ന കണ്ണീരു തുടയ്ക്കാൻ വരും,
സർവതും തന്റെ ആലിംഗനത്തിലൊതുക്കുന്ന ആ പിതാവ്,
ശൂന്യതയെന്ന്.



മാലാഖമാർ

മാലാഖമാരുണ്ട് മാലാഖമാർ ശരിക്കുമുണ്ട്
ജാക്കറ്റു ധരിച്ചവർ ഫാഷനല്ലാതായിക്കഴിഞ്ഞ വേഷങ്ങൾ ധരിച്ചവർ
അവർ മേശക്കരികിലിരിക്കുന്നു ബിയറു കുടിക്കുന്നു സല്ലപിക്കുന്നു
കോട്ടുവായിടുന്നു വൈകി ഉറങ്ങാൻ പോകുന്നു
ആ അലമാരയിൽ ഒരു വെള്ളച്ചിറകു കിടക്കുന്നതു കാണാം
മരിച്ചവരോടവർക്കവജ്ഞയില്ല
അവരുടെ യാതനകളോടും വിയർപ്പിനോടുമില്ല
അവർക്കറിയാം എത്ര ദുഷ്കരമാണു മരിക്കുകയെന്ന്
വസന്തകാലത്തു കലപ്പ വലിക്കുമ്പോലെയാണതെന്ന്
ഡോക്ടറുടെ വെളുത്ത കോട്ടിൽ ദീനക്കാർക്കു മേലവർ കുനിഞ്ഞുനില്ക്കുന്നു
പ്രായമായവരോടവർ പറയുന്നു അല്ല ഇതൊക്കെ നമുക്കു സഹിക്കാതെ പറ്റുമോ
കഷണ്ടിയുടെ പ്രകാശവലയവുമായി നരച്ച മുടിയുമായി
അവർ ചിലപ്പോൾ ഒരു പുരോഹിതനുമാവുന്നു
മേശ മേൽ നെറ്റി മുട്ടിച്ച് ഒറ്റയ്ക്കിരുന്നു കരയുന്നവൻ
പെട്ടെന്നതാ അവർ ഒരു കവിവചനം വിളിച്ചുപറയുന്നു
അവരുടെ താരസ്വരം ഒരു സിംഫണിയിലൂടെ തുളച്ചുകയറുന്നു
മരിക്കാൻ സമ്മതമില്ലാത്ത ചെറുപ്പക്കാരുടെ സ്ഥാനം അവരേറ്റെടുക്കുന്നു
അല്ലെങ്കിലവർ സർജ്ജന്റെ കത്തിക്കടിയിൽ നിന്നു പെട്ടെന്നപ്രത്യക്ഷരാവുന്നു
അനസ്തീഷ്യാവിദഗ്ധൻ ഓടിവന്നൊച്ചയെടുക്കുന്നു സിരകൾ തുന്നിക്കൂട്ടൂ
അവർ പക്ഷേ അകലെയായിക്കഴിഞ്ഞു
സ്വർഗ്ഗത്തിലെത്തിക്കഴിഞ്ഞു
ഒരു മേഘത്തിന്റെ മർമ്മരമേ അരികിൽ കേൾക്കാനുള്ളു
ഒരു മേഘത്തിന്റെ മർമ്മരം മാത്രം
മാലാഖമാരുണ്ട് മാലാഖമാർ ശരിക്കുമുണ്ട്
പ്രജ്ഞയുടെ ചൂണ്ടയിട്ട് അവർ ഓരോ ശബ്ദവും ആശയവും പിടിച്ചെടുക്കുന്നു
സത്യം നിറച്ച തമലകളിൽ നിന്ന് അവരൊരല്പം പകർന്നെടുക്കുന്നു
അവർ അപ്പം മൊരിച്ചെടുക്കുന്നു വെള്ളവീഞ്ഞിൽ മീൻ നുറുക്കിയിടുന്നു
നല്ല തമാശകളവർ രസിച്ചുകേൾക്കും
ചിരിക്കുമ്പോളവരുടെ കണ്ണിന്റെ വെള്ള തിളങ്ങുന്നതു കാണാം
ചന്ദ്രനിലേക്കു വിക്ഷേപിച്ച പേടകത്തിൽ
സ്പേസ് സ്യൂട്ടുമിട്ട് അവരിലൊരാൾ കയറിക്കൂടിയിട്ടുണ്ടോയെന്നു നമുക്കറിയില്ല
ഫ്ളെമിഷ് പെയിന്റിംഗുകളിലെപ്പോലത്ര ബലത്തതാണവരുടെ കാൽവണ്ണകൾ
വെള്ളത്തിലിറങ്ങിനില്ക്കുന്ന നിറം വിളർത്ത മൂരികളെപ്പോലുടൽ കനത്തവരാണവർ
തീക്ഷ്ണമായൊരു കാരുണ്യത്തിന്റെ ബലവുമവരിലുണ്ട്
സ്നേഹശീലമായൊരിളംകാറ്റിൽ അവരുടെ ഉടയാടകൾ പാറുന്നു
പല്ലുഡോക്ടറെ കാണാൻ അവർ ക്ഷമയോടെ കാത്തിരിക്കുന്നതു കാണാം
ആരുമില്ലാത്തൊരു കസേരയിൽ
ഒടുവിൽ അകത്തേക്കു കടക്കുന്നതും അവരായിരിക്കും
അവർ പോയ പിന്നാലെ ഒരു നീണ്ട നിശബ്ദത വീഴുന്നു
മാലാഖമാരാണവരെന്നു നിങ്ങൾ തിരിച്ചറിയുന്നതുമങ്ങനെ


(1970)

നിന്റെ സ്വപ്നങ്ങളുറങ്ങുന്നതെവിടെ

നിന്റെ സ്വപ്നങ്ങളിപ്പോളുറങ്ങുന്നതെവിടെ
നിന്റെ പേടികൾ കൂടു കൂട്ടുന്നതെവിടെ
നിന്റെ വിശപ്പുകൾ മുരളുന്നതെവിടെ
ഒരു ഗ്രഹം കൈയിൽ നിന്നു വീണുപോകുന്നു
നിന്റെ മഞ്ഞ് കുഞ്ഞുറക്കത്തിലായതെവിടെ
കാതരകളായ മാൻപേടകൾ കുതുകികളായ മുയലുകൾ
സൌമ്യജീവികളായ മാടപ്രാവുകൾ കർക്കശക്കാരായ പാതകൾ

ഓരോ രാത്രിയിലും ഞാനുറങ്ങാൻ കിടക്കുന്നു
അവർക്കരികെ


(1970)

ഇയ്യോബും ഒരു സ്ത്രീയും

ഇയ്യോബേ
നീ രോഗിയും ദരിദ്രനുമായിരുന്നപ്പോൾ
നിന്നെ കൈക്കൊണ്ടതു ഞാനായിരുന്നു
നോക്കൂ നിന്റെ പരുക്കൻ കുപ്പായം
ഇപ്പോഴും എന്റെ കൈയിലുണ്ട്
ചോരയുടെയും ചലത്തിന്റെയും പാടു മാറാത്ത
കൃഷിക്കാരന്റെ കുപ്പായം


ഇയ്യോബേ
യൌവനവും ആരോഗ്യവുമായി ഞാൻ നിന്നിലേക്കു വന്നു
അന്നെന്റെ സ്ത്രീധനമെത്രയെന്നു നീ ചോദിച്ചില്ല
നീ ഉറക്കത്തിൽ കിടന്നലറുമായിരുന്നു
ദൈവവുമായി നീ വഴക്കടിച്ചിരുന്നു
തീ പിടിച്ച പോലെ ഉറക്കമില്ലാതെ കിടന്നുരുളുമായിരുന്നു


ചുംബനങ്ങൾ കൊണ്ടു ഞാൻ നിന്നെ തണുപ്പിച്ചു

അത്ര മതിക്കേണ്ടൊരുപഹാരമല്ല ജീവിതമെന്നു സമ്മതിച്ചു
എന്നും നീ ആദ്യനായിരുന്നു ഏകാകിയായിരുന്നു
യാതനപ്പെടുന്നവനായിരുന്നു
ആരും മനസ്സിലാക്കാതെ പോകുന്നവനായിരുന്നു
കോപത്തിലും നിർഭാഗ്യത്തിലും മുമ്പനായിരുന്നു
കാറ്റിനെപ്പോലെ
ഞാൻ ഒരുടൽ മാത്രമായിരുന്നു
നിന്റെ വാർദ്ധക്യത്തിന്റെ രുഷ്ടതയ്ക്കു ചൂടു തന്നവൾ


ഇയ്യോബേ
ചിലനേരം ഞാൻ ഓർത്തുപോകാറുണ്ട്
ദൈവം നമ്മെ ബന്ധിച്ചതു കാരണമില്ലാതെയല്ലെന്ന്
ഉടലും കാറ്റും നല്ല പൊരുത്തമുള്ള ഇണയല്ലേ
അതിനാൽ ഇയ്യോബേ എന്നെ തള്ളിമാറ്റരുതേ
വിധിയന്ത്രം തിരിഞ്ഞുകറങ്ങുമ്പോൾ
അന്യരെപ്പോലെ പെരുമാറരുതേ
നിന്നോടൊപ്പമുണ്ടാവണമെന്നല്ലാതെ
നിന്നിൽ നിന്നൊന്നുമെനിക്കു വേണ്ട
ഒരു കാറ്റിന്റെ ഉടലാവുക എന്നത്
അതിദുഷ്കരമായ ജോലി തന്നെ


ഇത്രമേലാത്മനിയന്ത്രണത്തിന്റെ
ധാർഷ്ട്യം കലർന്നവനാവരുതേ
ഒരിക്കൽ പൊടിയിലും അഴുക്കിലും കിടന്നുരുണ്ടവനേ
തന്റേതു തന്നെയല്ല
അന്യരുടെ കണ്ണീരും പൊള്ളുമെന്നറിയുക

ഇയ്യോബ് പക്ഷേ അവളെ വിട്ടുപോയി
ദൈവം തമ്പുരാനേ എന്നു മന്ത്രിച്ചും കൊണ്ട്


(1972)

വേനലൊടുവിൽ

ഇനി ഞാനൊന്നടച്ചിരിക്കാൻ പോകുന്നു
അരമുള്ള വൈക്കോലു കൊണ്ടൊരറയുണ്ടാക്കി അതിനുള്ളിൽ
ആദി മുതല്ക്കെല്ലാമെനിക്കൊന്നാലോചിച്ചെടുക്കണം


ഒരില ഒരു വേര്‌ ഒരുറുമ്പ് ഒരു മുയൽ
കടൽ ഒരു മേഘം ഒരു കല്ല്


അവയെക്കുറിച്ചെല്ലാമെനിക്കോർക്കണം
പാപി
തന്റെ പാപങ്ങളെണ്ണിയെണ്ണിയോർക്കുമ്പോലെ


എനിക്കെന്നോടു തന്നെ ചോദിക്കണം
പച്ചപ്പിന്റെ നാട്ടുകാരനല്ലാതെപോയതിൽ
വല്ലാതെ പശ്ചാത്തപിക്കുന്നുവോ ഞാനെന്ന്


എനിക്കെന്നെത്തന്നെ ചോദ്യം ചെയ്യണം
ഏതു വഴിക്കു പോകണമെന്നെത്ര തവണ
വേരുകളോടു ഞാനാരാഞ്ഞുവെന്ന്


ചെയ്ത കുറ്റങ്ങൾ ഞാനേറ്റുപറയും
ജലത്തിനു മുന്നിൽ
മേഘത്തിനും ബിർച്ചുമരത്തിനും മുന്നിൽ
ഞാനവരുടെ കാലു കഴുകും
അവരുടെ മുറിവുകൾ വച്ചുകെട്ടും


പച്ചിലകൾ മർമ്മരമുതിർക്കുന്നൊരു ജീവിതത്തോ-
ടെന്തു കൊണ്ടെനിക്കു സമരസപ്പെട്ടുകൂടാ
മരണത്തിന്റെ സ്വപ്നങ്ങൾക്കിടയിലെനിക്കെന്തുകൊണ്ടുറങ്ങിക്കിടന്നുകൂടാ


ഇലകളേ
ഉദാസീനമായ മണ്ണിലേക്കടർന്നു വീഴാൻ
എന്നെപ്പഠിപ്പിക്കൂ


(1972)

മരങ്ങൾ

എന്റെ ബാല്യത്തിന്റെ ഭൂപ്രകൃതിയിൽ നിന്ന്
രാത്രിയിൽ അവർ എന്നെത്തേടിവന്നു
എന്റെ അമ്മാമന്റെ തോപ്പിലെ നാരകമരം
ഞാൻ ചെന്നു പുണരാറുണ്ടായിരുന്ന ബിർച്ചുമരം
കായകൾ കൊണ്ടെന്നെ എറിഞ്ഞിരുന്ന ഓക്കുമരം
പിന്നെ അരളിമരങ്ങളും കരിമുള്ളുകളും
എനിക്കു മേൽ കുനിഞ്ഞു നിന്നുകൊണ്ട്
അവർ എന്നെ നിരീക്ഷിച്ചു
അവരെന്നെ തിരിച്ചറിഞ്ഞു
അവരെന്നെ തിരിച്ചറിഞ്ഞതുമില്ല
ഒരു മർമ്മരത്തോടെ അവർ ചോദിച്ചു
നീ പോവുകയാണോ


ഞാൻ പോവുകയാണ്‌ ഞാൻ പോവുകയാണ്‌
ദൈവം തമ്പുരാൻ കല്പിച്ചപോലെ


(1972)

കൃതജ്ഞത

ഒരു ചണ്ഡവാതമെന്റെ മുഖത്തേക്കൊരു മഴവില്ലെറിഞ്ഞു
അതിനാൽ ഞാൻ മോഹിച്ചു മഴയ്ക്കടിയിൽ വീണുകിടക്കാൻ
ഞാനിരിക്കാനിടം കൊടുത്ത ഒരു വൃദ്ധയുടെ കൈകളിലുമ്മ വയ്ക്കാൻ
അവർ ജീവനോടിരിക്കുന്നു എന്ന വസ്തുത കൊണ്ടു മാത്രമായി
സർവരോടും നന്ദി പറയാൻ
ഒന്നു മന്ദഹസിക്കാൻ കൂടി ചിലനേരമെനിക്കു തോന്നിയിരുന്നു
തളിരിലകളോടു ഞാൻ കൃതജ്ഞയായിരുന്നു
വെയിലത്തു മലരാനവ മനസ്സു കാണിച്ചുവെന്നതിനാൽ
കുഞ്ഞുങ്ങളോടു ഞാൻ കൃതജ്ഞയായിരുന്നു
ഈ ലോകത്തേക്കു വരാനവർക്കിനിയും വൈമുഖ്യം വന്നിട്ടില്ലെന്നതിനാൽ
വൃദ്ധരോടു ഞാൻ കൃതജ്ഞയായിരുന്നു
അന്ത്യം വരെക്കും പിടിച്ചുനില്ക്കാനുള്ള ധൈര്യമവർ കാണിക്കുന്നുവെന്നതിനാൽ
നിറയെ നന്ദിയായിരുന്നു ഞാൻ
ഞായറാഴ്ചകളിൽ നിറയുന്ന ധർമ്മപ്പെട്ടി പോലെ
ഈ സമയത്തു മരണമെനിക്കരികിൽ വന്നുനിന്നിരുന്നെങ്കിൽ
ഞാനവളെ ആലിംഗനം ചെയ്തേനെ


അശരണമായൊരു സ്നേഹമാണ്‌ കൃതജ്ഞത

(1972)
 

നിഘണ്ടുക്കൾ

എത്ര കവിതകളാണ്‌ നിഘണ്ടുക്കളിൽ ഉറങ്ങിക്കിടക്കുന്നത്
വൈക്കോല്ക്കൂനയിൽ സൂചികളെന്നപോലെ
ഇനിയും പിറക്കാത്ത കവികളെത്ര
രോഷത്തിന്റെ ഇഴയടുത്ത വലയ്ക്കുള്ളിൽ
പൊതിഞ്ഞുകിടക്കുന്നവർ
മനസ്സലിഞ്ഞ കുമ്പസാരങ്ങളെത്രയാണവിടെ
അവമാനങ്ങളെത്ര
വ്യാജങ്ങളെത്ര


മൌനത്തിന്റെ മരുപ്പറമ്പുകളുമെത്ര
കാലടികൾ പതിയാതെ
ജനവാസമില്ലാതെ


(1978)

നീതിമാന്മാർ

മൌനം പാലിക്കുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
മൂഢമായ ചോദ്യങ്ങൾക്കുത്തരം നല്കാത്തവരെ


നമ്മുടെ അമ്മമാരെക്കുറിച്ചു ഞാനോർക്കുന്നു
മരണശേഷവും നമ്മെ സ്നേഹിക്കുന്നവരെ


പൊറുക്കാനറിയുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
എണ്ണത്തിൽ കുറവാണവരെങ്കിലും


ശാന്തമനസ്കരായി മരിക്കുന്ന ക്യാൻസർ രോഗികളെക്കുറിച്ചു ഞാനോർക്കുന്നു
വീടുകളിലെത്തിച്ചേരാത്തവരെക്കുറിച്ചും


തെരുവുകളിൽ അവമാനിതരാവുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
വീണിടത്തു നിന്നു തന്നെത്താന്നെഴുന്നേല്ക്കുന്നവരെ


ഊന്നുവടികൾ കൈകളിൽ നിന്നു തെറിച്ചുപോയവരെ
കണ്ണടകൾ തകർന്നുപോയവരെ


നുണകൾക്കു കാതു കൊടുക്കാൻ വിസമ്മതിക്കുന്നവരെയും ഞാനോർക്കുന്നു
നീതിമാന്മാരെക്കുറിച്ചു ഞാനോർക്കുന്നു


അവർക്കു തലയ്ക്കു മേൽ പ്രകാശവലയങ്ങളില്ല
അവർ തങ്ങളുടേതായൊന്നും ശേഷിപ്പിച്ചുപോകുന്നുമില്ല


(1972)

ഉടലുകൾ

ഉടലുകൾ ഭൂതങ്ങളെപ്പോലെ അപ്രത്യക്ഷമാകുന്നു
അദൃശ്യമാകുന്നു
അസ്പൃശ്യവും അസന്നിഹിതവുമാകുന്നു
കുളിത്തൊട്ടികളിൽ കണ്ടതായി
തെരുവുകളിൽ മയങ്ങിവീഴുന്നതായി
സ്ട്രെച്ചറുകളിൽ കിടന്നുലയുന്നതായി
കൈയിൽ ഒരു ഫോട്ടോയുമായി വിടവാങ്ങിപ്പോകുന്നതായി
ഒരു വാച്ചിൽ നിന്ന് ഒരു വിവാഹമോതിരത്തിൽ നിന്ന്
ഒരു കുടയിൽ നിന്നു വിടുതൽ നേടിയതായി
ഒരു വിവാഹരാത്രിയിലെന്നപോലെ മനോഹരമായി
നഗ്നമായി
ഇനിയെന്നെന്നേക്കും വിശ്വസ്തരായി
മൌനത്തിനിണങ്ങരായി
പിന്നെ ഒരു സ്വപ്നത്തിന്റെ ഇടവാതിലിലൂടെ
മടങ്ങുന്നവയായി
പൊടുന്നനേ സർവവ്യാപികളായി
അടങ്ങാത്ത തൃഷ്ണയാൽ ഒച്ചയില്ലാതലറിക്കരയുന്നതായി


(1972)

സഫലമാവാൻ പോകുന്ന ഒരു പ്രാർത്ഥന

ദൈവമേ, ഞാനേറെ യാതന തിന്നട്ടെ,
അതില്പിന്നെ ഞാൻ മരിക്കുമാറാകട്ടെ.


മൌനങ്ങൾക്കിടയിലൂടെ ഞാൻ കടന്നുപോകട്ടെ,
യാതൊന്നും, ഭീതി പോലും ഞാൻ ശേഷിപ്പിക്കാതിരിക്കട്ടെ.


മുമ്പെന്നപോലെ തന്നെ ലോകമതിന്റെ വഴിക്കു പോകട്ടെ,
മുമ്പെന്നപോലെ തന്നെ കടൽ കരയെ ചുംബിക്കട്ടെ.


പുല്ക്കൊടികളിൽ പച്ചപ്പു മായാതിരിക്കട്ടെ,
ഒരു കൊച്ചുതവളയ്ക്കതിലഭയം കിട്ടുമാറാകട്ടെ.


ഒരാൾക്കു വേണമെങ്കിൽ കൈകളിൽ മുഖം പൂഴ്ത്താം,
നെഞ്ചു പറിഞ്ഞുപോരുമ്പോലെ തേങ്ങിക്കരയാം.


നേരം പുലരുന്നതത്ര ദീപ്തിയോടാവട്ടെ,
യാതനകൾക്കവസാനമായെന്നു ലോകത്തിനു തോന്നട്ടെ.


എന്റെ കവിത അത്ര സുതാര്യവുമാവട്ടെ,
ഉള്ളില്‍ പെട്ടുപോയൊരീച്ച തല തല്ലുന്ന ജനാലച്ചില്ലു പോലെ.


(1972)

മനഃസാക്ഷി

നിങ്ങളോടൊപ്പം നിങ്ങളല്ലാതാരുമില്ല
ഇതു സത്യമേയല്ല
ഒരു കോടതി അങ്ങനെത്തന്നെ നിങ്ങളോടൊപ്പമുണ്ട്
ഒരു പ്രോസിക്യൂട്ടറും പ്രതിഭാഗം വക്കീലുമൊക്കെയായി
അവർ നിങ്ങളെച്ചൊല്ലി വഴക്കടിയ്ക്കുന്നു
അപരാധി നിരപരാധി
അപരാധി പ്രോസിക്യൂട്ടർ പറയുന്നു
നിങ്ങളതു സമ്മതിച്ചുകൊടുക്കുന്നു
നിങ്ങളതിൽ അസ്വാഭാവികത കാണുന്നില്ല
അതേ സമയം പ്രതിഭാഗം വക്കീലിനു പറയാനുള്ളതിലും
ന്യായം നിങ്ങൾ കാണുന്നുണ്ട്
നിങ്ങളുടെ തല ആ ഭാഗത്തേക്കും ഈ ഭാഗത്തേക്കും തിരിയുകയാണ്‌
തന്നെക്കുറിച്ചെന്തു കരുതണമെന്ന്
നിങ്ങളൊരാൾക്കേ അറിയാതുള്ളു
നിങ്ങൾ സ്വയം മരണശിക്ഷ വിധിക്കുന്നു
എന്നിട്ടതു നടപ്പാക്കുന്നതു നീട്ടിവയ്ക്കുകയും ചെയ്യുന്നു
ഒടുവിൽ ഈ മനഃസാക്ഷിക്കളി നിങ്ങൾക്കു മടുക്കുകയാണ്‌
നിങ്ങൾ ഉറങ്ങുന്നു
കാലത്തെഴുന്നേല്ക്കുമ്പോൾ
ദൈവം നിങ്ങൾക്കാത്മാവു മടക്കിത്തരും
കേടുപാടുകൾ തീർത്തും അലക്കിവെളുപ്പിച്ചും
നമുക്കാശിക്കാം
കിട്ടുന്നതു മറ്റൊരാളുടേതാവില്ലെന്ന്


(1972)

ഒരു ചോരത്തുള്ളി

ഒരു ചോരത്തുള്ളി, വായുവിൽ ചാലിച്ചത്
ഒരു കവിത
ഒരപ്പക്കഷണം
പ്രഭാതവെളിച്ചത്തിലൊരല്പം
നിന്റെ ജീവിതത്തിൽ നിന്നൊരു നിമിഷവും
ഇതില്പരമെനിക്കെന്തു കിട്ടാൻ


(1972)

ജന്തുക്കളുടെ ആത്മാക്കൾ

ജന്തുക്കളുടെ ആത്മാക്കളേ
നായ്ക്കൾ കടിച്ചുനുറുക്കിയ ഇളമാനിന്റെ
ഒരു ചെവി വിണ്ടുകീറി
തല കീഴായി തൂങ്ങിക്കിടക്കുന്ന മുയലിന്റെ
തലയില്ലാതെ ചാടുന്ന പൂവൻ കോഴിയുടെ
പോയ വഴിയേ ചോര കൊണ്ടു ചാലിടുന്ന പെൺപട്ടിയുടെ
ഒരു വേലിക്കടിയിൽ നിർജ്ജീവമായ കണ്ണുകളോടെ കിടക്കുന്ന പ്രാവിന്റെ
ഹാ ജന്തുക്കളുടെ ആത്മാക്കളേ
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ


(1979)

വിളക്ക്

ഉള്ളു തുറക്കാനല്ല ഉൾക്കൊള്ളാനാണു ഞാനെഴുതുന്നത്
യാതൊന്നുമെനിക്കു തെളിഞ്ഞുകിട്ടാറില്ല
അതു തുറന്നുസമ്മതിക്കുന്നതിലെനിക്കു മടിയില്ല
ഈ അറിവില്ലായ്മ ഒരു മേപ്പിളിലയുമായി പങ്കു വയ്ക്കുന്നതിലെനിക്കു നാണക്കേടുമില്ല
അതിനാൽ എന്റെ ചോദ്യങ്ങൾ ഞാൻ സമർപ്പിക്കുന്നത്
എന്നെക്കാളറിവു കൂടിയ വാക്കുകൾക്കു മുന്നിൽ
നമ്മെക്കാൾ ചിരായുസ്സുകളായ വസ്തുക്കൾക്കു മുന്നിൽ
യാദൃച്ഛികമായി കിട്ടുന്നതാവട്ടെ അറിവെന്നു ഞാൻ കാത്തുനില്ക്കുന്നു
മൌനത്തിൽ നിന്നു വരട്ടെ ബോധമെന്നു ഞാൻ പ്രതീക്ഷ വയ്ക്കുന്നു
ആകസ്മികമായിട്ടെന്തോ ഒന്നു സംഭവിച്ചുവെന്നു വരാം
മറഞ്ഞുകിടക്കുന്ന നേരു കൊണ്ടതു തുടിച്ചുവെന്നു വരാം
എണ്ണവിളക്കിന്റെ തിരിനാളമെന്നപോലെ
ഒരിക്കൽ നാമതിനു മുന്നിൽ തല കുമ്പിട്ടു നിന്നിരുന്നു
നമുക്കു വളരെ ചെറുപ്പമായിരുന്നപ്പോൾ
മുത്തശ്ശി കത്തി കൊണ്ടപ്പം മുറിക്കുമ്പോൾ
നമുക്കന്നു സർവതിനെയും വിശ്വാസവുമായിരുന്നു
ഇന്നു ഞാനുള്ളു തുറന്നാഗ്രഹിക്കുന്നതും മറ്റൊന്നിനല്ല
ആ വിശ്വാസത്തിന്


(1979)

ട്രാമിൽ കണ്ട കൈകൾ

മടിത്തട്ടിൽ കൈത്തലങ്ങൾ വച്ചുകൊണ്ട്
ഒരു യുവതി ട്രാമിലിരിക്കുന്നു
കൈയുറകളില്ലാതെ വെണ്ണക്കൽക്കൈകൾ
റാഫേൽ അവളുടെ നഖങ്ങളിൽ കാവി പൂശി
മൈക്കലാഞ്ജലോ തന്റെ മാർബിൾ ലെയ്ത്തിൽ
പത്തു വിരലുകൾ കടഞ്ഞെടുത്തു
ബൻവെനുറ്റോ ഓരോ വിരലിലും
തനിപ്പൊന്നിന്റെ നാരുകൾ പടർത്തി


എന്റെ കൈകൾ പക്ഷേ ഭാരം പേറുന്നവ
അരികിൽ ഞാൻ നില്ക്കുന്നു
തളർന്നും പ്രായമേറിയും
കഴയ്ക്കുന്ന പരന്ന കാലടികളിൽ
ഒരു മഡോണയുടെ കൈകൾ നോക്കിയും


(1979)

പേടിക്കേണ്ട

പേടിക്കേണ്ട യാതനകളിനിയുമനവധി അനുഭവിക്കാനുണ്ടാവും
ഒരു ചതഞ്ഞ സൌഹൃദത്തിന്റെ ഊന്നുവടിയിൽ ചാഞ്ഞുനിന്നോളൂ
തല്ക്കാലത്തേക്കതു നിങ്ങളുടെ അവകാശം തന്നെ
നിങ്ങൾ അവഗണിച്ചുകളഞ്ഞ ഒരു കർത്തവ്യമായിരുന്നു
സന്തോഷവാനായിരിക്കുകയെന്നത്
അശ്രദ്ധമായി കാലമെടുത്തുപയോഗിച്ചവൻ
പുൽത്തകിടിയിലേക്കു വാത്തുകളെയെന്നപോലെ
നാളുകളെ നിങ്ങളിറക്കിവിടുന്നു
പേടിക്കേണ്ട അനവധി തവണ നിങ്ങൾ മരിക്കും
ജീവിതത്തെ സ്നേഹിക്കാൻ ഒടുവിൽ നിങ്ങൾ പഠിക്കും വരെ


(1979)

ഒഴിഞ്ഞ ഇടങ്ങൾ

നാം തിടുക്കപ്പെടുക, മനുഷ്യരെ സ്നേഹിക്കാൻ
                                      (ജാൻ ത്വാർദോവ്സ്കി)


ഒരാളെപ്പോലും സ്നേഹിക്കാൻ എനിക്കു കഴിഞ്ഞില്ല
അത്രയൊക്കെ ഞാൻ തിടുക്കപ്പെട്ടിട്ടും
ഒഴിഞ്ഞ ഇടങ്ങളെയേ ഞാൻ സ്നേഹിച്ചുകൂടൂ എന്നപോലെയായിരുന്നു
ആശ്ളേഷത്തിലേക്കെത്താതെ വീണുതൂങ്ങുന്ന കൈകളെ
ശിരസ്സുപേക്ഷിച്ചുപോയ തൊപ്പിയെ
എഴുന്നേറ്റു മുറി വിട്ടു പോകേണ്ട ചാരുകസേരയെ
എടുത്തു നോക്കാതായിക്കഴിഞ്ഞ പുസ്തകങ്ങളെ
ഒരു വെള്ളിയിഴ ശേഷിച്ച ചീർപ്പിനെ
വളരുന്ന കുഞ്ഞുങ്ങൾക്കൊതുങ്ങാതായിക്കഴിഞ്ഞ കിടക്കകളെ
വേണ്ടാത്തതൊക്കെ കുത്തിനിറച്ച വലിപ്പുകളെ
നഗ്നപാദയായി ലോകം വിട്ടുപോയൊരു പാദത്തിന്റെ
വടിവു പൂണ്ട ഷൂസുകളെ
ശബ്ദങ്ങൾ താഴ്ന്നുതാഴ്ന്നു നിശബ്ദമാവുന്ന ഫോണുകളെ
സ്നേഹിക്കാൻ അത്രയേറെ ഞാൻ തിടുക്കപ്പെട്ടു
സ്വാഭാവികമായും എനിക്കതിനായതുമില്ല


(1983)

മനുഷ്യനാവുക എന്നാൽ...

 
മനുഷ്യനാവുക എന്നാൽ എന്താണതിനർത്ഥം

കിളി ചോദിച്ചു

അതെനിക്കുമറിയില്ല

അനന്തതയിലേക്കെത്തിപ്പിടിക്കുമ്പോൾത്തന്നെ
സ്വന്തം ചർമ്മത്തിന്റെ തടവിലാവുക എന്നാണത്
നിത്യതയിൽ കൈ തൊടുമ്പോൾത്തന്നെ
നിങ്ങൾക്കു പറഞ്ഞ ആയുസ്സിന്റെ ദാസനാവുക എന്നാണത്
ആശ കെടും വിധം അനിശ്ചിതത്വത്തിലാഴുകയും
നിസ്സഹായനാക്കുന്ന വിധം പ്രത്യാശ കൊണ്ടു നിറയുകയുമാണത്
ഉറഞ്ഞ മഞ്ഞിന്റെ ഒരു ചീളാവുകയും
ഒരുള്ളംകൈയിൽ കൊള്ളുന്നത്ര ചൂടാവുകയുമാണത്
വായുവിൽ നിന്നു ശ്വാസമുൾക്കൊള്ളുമ്പോൾത്തന്നെ
വാക്കു കിട്ടാതെ വിക്കുക എന്നാണത്
ചാരം കൊണ്ടു നെയ്ത കൂട്ടിലിരുന്നെരിയുക എന്നാണത്
വിശപ്പു കൊണ്ടു നിറയുമ്പോൾത്തന്നെ
അപ്പം തിന്നുക എന്നാണത്
പ്രണയരഹിതമായി മരിക്കുക എന്നാണത്
മരിക്കുമ്പോഴും പ്രണയിക്കുക എന്നാണത്


തമാശ തന്നെ  തന്നെ കിളി പറഞ്ഞു
എന്നിട്ടത് നിരായാസമായി പറന്നുയർന്നു


(1984)

ഒരാശുപത്രിയിൽ

ഇടനാഴിയുടെ മൂലയ്ക്കു കിടന്ന്
ഒരു കിഴവി മരിക്കുമ്പോൾ
അരികിൽ നിൽക്കാൻ ആരുമില്ല


ഇത്രനാൾ മച്ചും നോക്കി അവർ മലർന്നുകിടന്നു
ഇപ്പോഴവർ  വിരലു കൊണ്ടു വായുവിലെഴുതുന്നു


കണ്ണീരില്ല വിലാപങ്ങളില്ല
ആരും കൈ ഞെരിക്കുന്നില്ല
ഡ്യൂട്ടിയിൽ വേണ്ടത്ര മാലാഖമാരുമില്ല


നിശബ്ദമായി മര്യാദ കാണിക്കലാണ് ചില മരണങ്ങൾ
തിരക്കു കൂടിയൊരു തീവണ്ടിമുറിയിൽ
ഒരാൾ സീറ്റൊഴിഞ്ഞുകൊടുക്കുന്നപോലെ


(1984)

മരിക്കൽ

അതെത്രയും വേഗമാവണേയെന്നു പ്രാർത്ഥിക്കുകയായിരുന്നു സകലരും
ഇനിയെത്രനേരം ദൈവമേ അയാൾ നെടുവീർപ്പിട്ടു
അഭാവത്തിലേക്കയാൾ കണ്ണു നട്ടുകഴിഞ്ഞിരുന്നു
ഒരു പശ്ചാത്താപവും അയാൾക്കുണ്ടായിരുന്നുമില്ല
ഹൃദയം പക്ഷേ മിടിച്ചുകൊണ്ടേയിരുന്നു
എന്തിനോ കാത്തുനില്ക്കുകയാണെന്നപോലെ
ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നപോലെ
പിന്നെയും ചെറുത്തുനില്ക്കുകയാണെന്നപോലെ


ഒടുവിൽ ദൈവം ഒരു സ്പർശത്താൽ
കഥയില്ലാത്ത ആ ഹൃദയത്തെ നിശബ്ദമാക്കി
പിന്നെയുണ്ടായതത്രയ്ക്കൊരു നിശബ്ദതയായിരുന്നു
ഇല്ലാത്ത മാതിരി


(1984)

ഭാരം പേറുന്നവർ

പത്താം നിലയിലേക്കു പിയാനോകൾ ചുമന്നു കേറ്റുന്നവർ
അലമാരകളും ശവപ്പെട്ടികളും ചുമക്കുന്നവർ
വിറകുകെട്ടുമായി ചക്രവാളത്തിനു നേർക്കു വേച്ചുവേച്ചു നടക്കുന്ന വൃദ്ധൻ
മുൾച്ചെടിക്കെട്ടു മുതുകത്തു പേറിനടക്കുന്ന സ്ത്രീ
കുഞ്ഞുങ്ങളെ കിടത്തുന്ന ഉന്തുവണ്ടിയിൽ
ഒഴിഞ്ഞ വോഡ്ക്കാക്കുപ്പികളിട്ടു നടക്കുന്ന ഭ്രാന്തത്തി
ഇവരെല്ലാം ഉയർത്തപ്പെടും
ഒരു കടല്ക്കാക്കയുടെ തൂവൽ പോലെ ഒരു കരിയില പോലെ
ഒരു മുട്ടത്തോടു പോലെ തെരുവിലൊരു പത്രക്കടലാസ്സിന്റെ തുണ്ടു പോലെ


ഭാരം പേറുന്നവർ ഭാഗ്യവാന്മാർ
എന്തെന്നാൽ അവർ ഉയർത്തപ്പെടുമല്ലോ


(1984)

കവിതയുടെ പടിവാതില്ക്കൽ വച്ച്

കവിതയുടെ പടിവാതില്ക്കൽ വച്ച്
നിങ്ങളുടെ ആത്മാവിൽ നിന്ന്
വിദ്വേഷത്തിന്റെ പൊടിയും മണ്ണും തട്ടിക്കളയുക
വികാരാവേശങ്ങൾ മാറ്റിവയ്ക്കുക
വാക്കുകളെ അവ മലിനപ്പെടുത്തരുതല്ലോ


ആ ഇടത്തിലേക്ക് ഒറ്റയ്ക്കു കാലെടുത്തുവയ്ക്കുക
വസ്തുക്കളുടെ ആർദ്രത നിങ്ങളെ വന്നുപൊതിയും
ഇരുട്ടിലേക്കു നിങ്ങളെ ആനയിച്ചുകൊണ്ടുപോകും
ലോകം കാണുന്ന കണ്ണു നഷ്ടപ്പെട്ടവനാണു നിങ്ങളെന്നപോലെ


പേരുള്ളതായിട്ടുള്ളതെല്ലാം അവിടെ മടങ്ങിയെത്തും
വെളിച്ചത്തിൽ കുളിച്ചുനില്ക്കും
നീയും ഞാനുമതിലന്യോന്യം കണ്ടെത്തും
മൂടൽമഞ്ഞിൽ മുങ്ങിപ്പോയ രണ്ടു മരങ്ങൾ പോലെ


(1987)

ഒരു നഗരത്തിന്റെ ഭൂപടം

ഈ നഗരം ഒരു പ്രണയത്തിന്റെ ഭൂപടം
നീയെന്നെ ആദ്യമായി കണ്ട തെരുവിതാ ഇവിടെ
മഞ്ഞു പെയ്യുമ്പോൾ നമ്മുടെ ചുണ്ടുകളൊന്നായതിവിടെ
നാം യാത്ര പറഞ്ഞു പിരിഞ്ഞതും
നിന്റെ കണ്ണുകൾ പിന്നേറെ നേരമെന്റെ പിന്നാലെ വന്നതുമിവിടെ
നമ്മുടെ പാതകൾ പരിണയിച്ചതിവിടെ
നമ്മുടെ കൈകൾ കൂടു കണ്ടതിവിടെ
രോഗിയായ നിന്നെക്കാണാൻ ഞാനോടിവന്നതിവിടെ
നിന്നെയും കൊണ്ടവസാനമായി ഞാൻ വണ്ടിയോടിച്ചെത്തിയതിവിടെ
നീ എന്നിൽ നിന്നൊളിഞ്ഞിരിക്കുന്നതിവിടെ
നിന്നെ ഞാനെന്നുമെന്നും തേടിനടക്കുന്നതിവിടെ


(1987)



റെംബ്രാന്റ്

കല മാനുഷികമാണെങ്കിൽ
അതു ജനിച്ചതു സഹാനുഭൂതിയിൽ നിന്നാവണം
മർത്ത്യഭീതിയോടുള്ള മമതയിൽ നിന്നാവണം
ഇക്കാരണത്താൽ അവരിലേറ്റവും മഹാൻ
ആ മില്ലുകാരന്റെ മകനത്രേ
റെംബ്രാന്റ്
ഇരുട്ടും ചെളിയും കുഴച്ചെടുത്തതായിരുന്നു
അയാളുടെ ഉടലുകൾ
മണ്ണു പോലെ ഭാരമാർന്നവ
അപൂർവ്വമായി മാത്രമനാവൃതമാവുന്നവ
നിഗൂഢതകൾ നിറഞ്ഞവ
അയാളുടെ ആൾക്കൂട്ടങ്ങൾ- കൂട്ടിയിട്ട ശവക്കച്ചകൾ
അയാളുടെ ചെടികൾ- ഒരു ശവപ്പറമ്പിലെ തകരപ്പാത്രത്തിൽ മുളച്ചവ
ആകാശം വരിയുടച്ച കാളയുടെ ജഡം വെട്ടിക്കീറിയ പോലെ
തവിട്ടുനിറമായ കൈകളുമായി പ്രതാപികളായ വൃദ്ധന്മാർ
ഇല്ലായ്മയിലേക്കുള്ള മടക്കത്തിന്റെ പാതിവഴിയിലെത്തിയ
കാമലോലുപരായ സ്ത്രീകൾ
തന്റെ കൈയുടെ ജ്ഞാനത്താൽ
അയാൾ ജീവിച്ചിരിക്കുന്നവരോടു സഹാനുഭൂതി കാട്ടി
താൻ മഹാനാണെന്നയാൾക്കറിയാമായിരുന്നു
തന്റെയാ കൃഷീവലമുഖം കൊണ്ട്
അയാൾ യാഥാർത്ഥ്യത്തിന്മേൽ മുദ്ര വച്ചു
ഒരു പ്രകാശരശ്മിയുടെ കവാടത്തിൽ അയാളുടെ ക്രിസ്തു നിന്നിരുന്നു
മനുഷ്യന്റെ നിസ്സഹായതയിലേക്കൊരു ചുവടു വയ്ക്കുന്നതിനു തൊട്ടുമുമ്പ്
ഏതു കലാകാരനെയും പോലെ
ദുഃഖിതനും ഏകാകിയുമാണു ക്രിസ്തു


(1987)
റെംബ്രാന്റ് (1606-1669) - യൂറോപ്യൻ കലാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാൾ.

ഒരു പ്രാർത്ഥന

ഒരു തീപ്പൊരിയിൽ നിന്ന് ഒരു മൺതരിയിൽ നിന്നെന്നെ വീണ്ടും സൃഷ്ടിച്ചാലും
എന്റെ പറുദീസയിൽ വീണ്ടും മരങ്ങൾ നട്ടുവളർത്തിയാലും
എന്റെ തലയ്ക്കു മേൽ ആകാശം വീണ്ടും നല്കിയാലും


എന്റെ യുക്തി കൊണ്ടെനിക്കു നിന്നെ നിഷേധിക്കാനായി
എന്റെ കണ്ണീരു കൊണ്ടെനിക്കു നിന്നെ വിളിച്ചുവരുത്താനായി
എന്റെ ചുണ്ടുകൾ കൊണ്ടു പ്രണയം പോലെ നിന്നെ കണ്ടെത്താനായി


(1988)

ഒരു കാട്ടുപാത

ഓർമ്മകളുടെ യാഥാർത്ഥ്യത്തെ എനിക്കു വിശ്വാസമല്ല
നമ്മെ ഉപേക്ഷിച്ചുപോകുന്നത്
എന്നെന്നേക്കുമായിട്ടാണു നമ്മെ വിട്ടുപോകുന്നതെന്ന്
എനിക്കറിയാത്തതല്ലല്ലോ
ഈ പാവനമായ പുഴ ഒരു വഴിക്കേ ഒഴുകുന്നുള്ളു
എന്നാലുമെനിക്കിഷ്ടം
എന്റെ ആദ്യാശ്ചര്യങ്ങളോടു വിശ്വസ്തയായിരിക്കാൻ
ശിശുവിന്റെ വിസ്മയത്തെ ജ്ഞാനമായി ഗണിക്കാൻ
എന്റെ ബാല്യത്തിൽ നിന്നും വെയിലു പുള്ളി കുത്തിയൊരു കാട്ടുപാത
അന്ത്യം വരെയ്ക്കും എന്റെ ഉള്ളിൽ കൊണ്ടുനടക്കാൻ
കാഴ്ചബംഗ്ളാവുകളിൽ പള്ളികളുടെ നിഴലിൽ
എവിടെയും അതിനെ തേടിനടക്കാൻ
അതിനെ
എന്റെ പ്രഥമവും നിഗൂഢവുമായ ഏകാകിതയിലേക്ക്
ഒരാറു വയസുകാരിയായി താനറിയാതെ ഞാനോടിപ്പോയ
ആ പാതയെ


 (1988)

വ്യത്യാസം
എന്താണു വ്യത്യാസമെന്നോടു പറയൂ
പ്രത്യാശയും കാത്തിരിപ്പും തമ്മിൽ
എന്റെ ഹൃദയത്തിനതറിയുന്നില്ല
കാത്തിരിപ്പിന്റെ കുപ്പിച്ചില്ലിൽ വീണു
മുറി പറ്റുകയാണതിനെന്നും
പ്രത്യാശയുടെ മൂടൽമഞ്ഞിൽ
വഴി തെറ്റുകയാണതിനെന്നും  
(1989)

മൂന്നു കുരിശുകൾ

ഒന്നാമത്തെ കുരിശിൽ നൈരാശ്യമാണ് മരിക്കുന്നത്
അതിനാലതു ദൈവനിന്ദ ചെയ്യുകയാണ് പരാതി പറയുകയാണ്
രണ്ടാമത്തെ കുരിശിൽ പശ്ചാത്താപമാണ് മരിക്കുന്നത്
അതിനാലതു കാത്തിരിപ്പു തുടരുകയാണ്
മൂന്നാമത്തേതിൽ ഭൂമിക്കൊത്ത നടുവിൽ
ഉടലുകളിൽ പാവനമായത് പ്രാണൻ വെടിയും
എല്ലാവർക്കുമുള്ളത് ഒരേ ഇരുട്ടു തന്നെ ആകാശത്ത്
എല്ലാവർക്കുമുള്ളത് അമ്മയായ ഒരേ മണ്ണു തന്നെ പാറയ്ക്കടിയിൽ


(1989)

കുരിശിൽ

കുരിശിൽ മരിക്കുകയായിരുന്നു അവൻ
ഒരാശുപത്രിക്കിടക്കയിൽ
അവന്റെയരികിൽ നിന്നിരുന്നു
ഏകാന്തത

കദനങ്ങൾക്കമ്മ

അടച്ചുപൂട്ടിയ ചുണ്ടുകൾ
കെട്ടിയിട്ട കാലടികൾ
ദൈവമേ എന്റെ ദൈവമേ
നീയെന്നെക്കൈവിട്ടതെന്തേ


ഒരാകസ്മികനിശബ്ദത
എല്ലാം നടന്നുകഴിഞ്ഞു
ഒരു മനുഷ്യനും
ദൈവത്തിനുമിടയിൽ
നടക്കേണ്ടേതെല്ലാം


1986 മെയ് 8
(1989)


കാമിയെൻസ്കയുടെ അവസാനത്തെ കവിത; മരിക്കുന്നതിനു മൂന്നു ദിവസം മുമ്പെഴുതിയത്