2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഉപരോധിക്കപ്പെട്ട നഗരത്തിൽ നിന്നുള്ള വർത്തമാനങ്ങൾ

 
ആയുധമെടുക്കാനോ അന്യരെപ്പോലെ പൊരുതാനോ പറ്റാത്തത്ര പ്രായമായവൻ-

ദാക്ഷിണ്യപൂർവ്വം എനിക്കനുവദിച്ചുകിട്ടിയത് ഒരു നാൾവഴിയെഴുത്തുകാരൻ എന്ന സഹനടന്റെ ഭാഗമായിരുന്നു
ഒരുപരോധത്തിന്റെ ചരിത്രം- ആർക്കു വായിക്കാനെന്നറിയാതെ- ഞാൻ എഴുതിവയ്ക്കുന്നു

എനിക്കു പിഴവു വരാൻ പാടില്ല എന്നാൽ ഉപരോധം തുടങ്ങിയതെന്നാണെന്ന് എനിക്കറിയില്ല
രണ്ടു നൂറ്റാണ്ടു മുമ്പ് ഡിസംബറിൽ സെപ്തംബറിൽ പ്രഭാതത്തിൽ ഇന്നലെ
ഇവിടെ ഞങ്ങൾക്കെല്ലാം കാലബോധം നഷ്ടപ്പെട്ടിരിക്കുന്നു

ഞങ്ങൾക്കു ശേഷിച്ചത് ഒരിടം മാത്രമായിരുന്നു ആ ഇടത്തോടുള്ള മമതയും
ഞങ്ങൾക്കു ഭരിക്കാനുള്ളത് ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾ ഉദ്യാനങ്ങളുടേയും വീടുകളുടേയും പ്രേതങ്ങൾ
ആ അവശിഷ്ടങ്ങൾ കൂടി നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു പിന്നെ ഒന്നുമില്ലാതാകും

അന്തമറ്റ ഈ ആഴ്ച്ചകളുടെ താളത്തിൽ എനിക്കായപോലെ ഞാൻ എഴുതിവയ്ക്കട്ടെ
തിങ്കളാഴ്ച്ച: കടകൾ കാലിയായിരിക്കുന്നു നാണയത്തിന്റെ സ്ഥാനത്ത് എലികളാണ്‌
ചൊവ്വാഴ്ച്ച: അജ്ഞാതരായ കൊലയാളികൾ മേയറെ കൊലപ്പെടുത്തി
ബുധനാഴ്ച്ച: സന്ധിസംഭാഷണങ്ങൾ ശത്രു ഞങ്ങളുടെ ദൂതന്മാരെ തടഞ്ഞുവച്ചിരിക്കുന്നു

അവർ എവിടെയാണെന്ന് ഞങ്ങൾക്കറിവില്ല എന്നുപറഞ്ഞാൽ എവിടെ വച്ചാണവരെ വെടിവച്ചു കൊന്നതെന്ന്
വ്യാഴാഴ്ച്ച: നിരുപാധികമായി കീഴടങ്ങുകയാണു വേണ്ടതെന്ന കച്ചവടക്കാരുടെ പ്രമേയം
പ്രക്ഷുബ്ധമായ ഒരു യോഗത്തിനു ശേഷം ഭൂരിപക്ഷതീരുമാനപ്രകാരം വോട്ടിനിട്ടു തള്ളുന്നു
വെള്ളിയാഴ്ച്ച: പ്ലേഗ് പടരുന്നു  ശനിയാഴ്ച്ച: എൻ.എൻ. എന്ന ഉറച്ച പടയാളി ആത്മഹത്യ ചെയ്തു
ഞായറാഴ്ച്ച: വെള്ളമില്ല ഉടമ്പടിയുടെ കവാടം എന്നു പേരുള്ള കിഴക്കൻ കവാടത്തിൽ ഞങ്ങൾ ഒരാക്രമണത്തെ ചെറുത്തുനിന്നു

ആവർത്തനവിരസതയുണ്ടാക്കുന്നതാണ്‌ ഇതെന്നെനിക്കറിയാത്തതല്ല
ഇതാരുടേയും കണ്ണു നനയിക്കാനും പോകുന്നില്ല

അഭിപ്രായങ്ങൾ വികാരപ്രകടനങ്ങൾ ഞാൻ ഒഴിവാക്കുന്നു വസ്തുതകൾ മാത്രം ഞാൻ എഴുതിവയ്ക്കുന്നു
വിദേശക്കമ്പോളങ്ങളിൽ വസ്തുതകൾക്കേ വിലയുള്ളു എന്നു തോന്നുന്നു
എന്നാലും ഒരഭിമാനത്തോടെ ലോകത്തെ ഒരു വാർത്ത അറിയിക്കട്ടെ
ഈ യുദ്ധകാലത്ത് ഞങ്ങൾ പെറ്റുവളർത്തിയ പുതിയ ജനുസ്സ് കുട്ടികളുടെ കാര്യമാണത്
ഞങ്ങളുടെ കുട്ടികൾക്ക് യക്ഷിക്കഥകൾ ഇഷ്ടമല്ല അവർക്കു രസം കൊല്ലുന്നതിലാണ്‌
ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും അവർ സ്വപ്നം കാണുന്നത് അപ്പവും എല്ലുസൂപ്പുമാണ്‌
നായ്ക്കളേയും പൂച്ചകളേയും പോലെ തന്നെ

സായാഹ്നങ്ങളിൽ നഗരത്തിന്റെ അതിരുകളിലൂടെ ഞാൻ ചുറ്റിനടക്കാറുണ്ട്
ഞങ്ങളുടെ അനിശ്ചിതസ്വാതന്ത്ര്യത്തിന്റെ അതിർത്തികളിലേക്കു ഞാൻ പോകാറില്ല
മുകളിൽ നിന്നു നോക്കുമ്പോൾ എനിക്കു കാണാം ഉറുമ്പിൻ നിര പോലെ ശത്രുസൈന്യം അവരുടെ വെളിച്ചങ്ങൾ
പെരുമ്പറയടികളും ആ കിരാതന്മാരുടെ ചീറ്റലുകളും ഞാൻ കേൾക്കുന്നു
എന്തിനാണ്‌ നഗരം ഇനിയും ചെറുത്തുനില്ക്കുന്നതെന്ന് സത്യമായും എനിക്കു പിടി കിട്ടുന്നില്ല

ഉപരോധം നീണ്ടുനീണ്ടുപോവുകയാണ്‌ ഞങ്ങളുടെ ശത്രുക്കൾ ഊഴം വച്ചു കാത്തുനില്ക്കുകയാണ്‌
ഞങ്ങളുടെ നാശമൊന്നല്ലാതെ മറ്റൊന്നും അവരെ ഒരുമിപ്പിക്കുന്നില്ല
ഗോത്തുകൾ താർത്താറുകൾ സ്വീഡുകൾ സീസറുടെ സേനകൾ തേജോരൂപധാരണത്തിന്റെ അണികൾ
അവരുടെ എണ്ണമെടുക്കാൻ ആർക്കാവും
ചക്രവാളത്തിനെതിരെ വനങ്ങളെന്നപോലെ അവരുടെ പതാകകളുടെ നിറം മാറുന്നു
വസന്തകാലത്തെ നേരിയ കിളിമഞ്ഞയിൽ നിന്ന് പച്ചയിലൂടെ മഞ്ഞുകാലത്തെ കറുപ്പിലേക്ക്

പിന്നെ രാത്രിയാവുമ്പോൾ വസ്തുതകളിൽ നിന്നെനിക്കു മോചിതനാവാം
അപ്പോഴെനിക്ക് പ്രാചീനവും വിദൂരവുമായ പ്രശ്നങ്ങളെക്കുറിച്ച് പര്യാലോചന നടത്താം
ഉദാഹരണത്തിന്‌ കടലിനക്കരെയുള്ള ഞങ്ങളുടെ സഖ്യരാജ്യങ്ങളെക്കുറിച്ച്
അവർക്കു ഞങ്ങളോട് ആത്മാർത്ഥമായ സഹതാപമുണ്ടെന്ന് എനിക്കറിയാം
അവർ ഞങ്ങൾക്ക് ഗോതമ്പുമാവും പന്നിക്കൊഴുപ്പും ആശ്വാസവചനങ്ങളും സദുപദേശങ്ങളും അയക്കുന്നുണ്ട്
തങ്ങളുടെ പൂർവ്വികർ തന്നെയാണ്‌ ഞങ്ങളെ ചതിച്ചതെന്ന് അവർക്കറിയുകപോലുമില്ല
രണ്ടാമത്തെ സർവ്വനാശം തൊട്ടേ ഞങ്ങളുടെ സക്ഷ്യകക്ഷികളാണവർ
അവരുടെ സന്തതികൾ നിരപരാധികളാണ്‌ അവർ നന്ദി അർഹിക്കുന്നു അതിനാൽ ഞങ്ങൾ നന്ദിയുള്ളവരുമാണ്‌

നിത്യതയുടെ ദൈർഘ്യമുള്ള ഒരുപരോധം അവർക്കനുഭവിക്കേണ്ടിവന്നിട്ടില്ല
ദൗർഭാഗ്യത്തിന്റെ ഇരകൾ എന്നും ഏകാകികൾ തന്നെ
ദലൈ ലാമയെ അനുകൂലിക്കുന്നവർ കുർദ്ദുകൾ അഫ്ഘാനികൾ

ഞാൻ ഈ വാക്കുകൾ എഴുതിക്കൊണ്ടിരിക്കെ അനുരഞ്ജനവാദികൾക്ക്
കടുംപിടുത്തക്കാരുടെ കക്ഷിയെക്കാൾ മേല്ക്കൈ കിട്ടിയിരിക്കുന്നു
സാധാരണമട്ടിലുള്ള ഒരു മനോഭാവമാറ്റമാവാമത് നഷ്ടസാദ്ധ്യതകൾ പഠിക്കുന്നതേയുള്ളു

ശവപ്പറമ്പുകൾ വളരുകയാണ്‌ ചെറുത്തുനില്ക്കുന്നവർ എണ്ണത്തിൽ കുറയുകയാണ്‌
എന്നാൽ പ്രതിരോധം തുടരുകതന്നെയാണ്‌ അന്ത്യമെന്തായാലും അതു തുടരുകയും ചെയ്യും

നഗരം വീഴുകയും ഒരാൾ മാത്രം ശേഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ
പ്രവാസത്തിന്റെ പാതകളിൽ തനിക്കുള്ളിൽ അയാൾ നഗരത്തെ കൊണ്ടുനടക്കും
അയാൾ തന്നെ നഗരമാവും

ഇപ്പോൾ ഞങ്ങൾക്കു മുന്നിൽ വിശപ്പിന്റെ മുഖം അഗ്നിയുടെ മുഖം മരണത്തിന്റെ മുഖം
അതിലൊക്കെ മോശമായ- വഞ്ചനയുടെ മുഖം
(1982)


*തേജോരൂപധാരണത്തിന്റെ അണികൾ- ക്രിസ്ത്യാനികൾ; യേശു തന്റെ ചില ശിഷ്യന്മാരെ കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കു പോകുന്നതായും അവർക്കു മുന്നിൽ വച്ച് അവൻ അതീവതേജസ്സുള്ള ഒരു രൂപമാകുന്നതായും പുതിയ നിയമത്തിൽ വിവരിക്കുന്നുണ്ട്. 

*രണ്ടാമത്തെ സർവ്വനാശം- രണ്ടാം ലോകമഹായുദ്ധമാവാം


2020, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

റോങ്ങ്സാർദ് - ചുംബിക്കുന്നെങ്കിൽ...




അന്നു മടങ്ങുമ്പോൾ (പേടിയാണതിന്റെ ഓർമ്മയിന്നും!)
മഞ്ഞുപോലെ തണുത്തതായിരുന്നു നീ തന്ന ചുംബനം;
വെറുങ്ങലിച്ചതായിരുന്നു, ഒരു ജഡത്തിന്റെ ചുംബനം പോലെ,
പ്രണയഹീനമായിരുന്നു, വധു വരനു നല്കുന്നപോലെ.
വരണ്ടതും വികാരരഹിതവും അരുചികരവുമായിരുന്നു,
പണ്ടു ഡയാന തന്റെ ഉടപ്പിറന്നവനു നല്കിയപോലെ,
ഒരു പേരക്കുട്ടി തന്റെ മുത്തശ്ശിക്കു നല്കുന്ന പോലെ;
എന്ത്? അത്ര കയ്ക്കുന്നതായോ നിനക്കെന്റെ ചുണ്ടുകൾ?
നോക്കൂ, ആ രണ്ടു മാടപ്രാവുകൾ പോലാവുക നാം,
കൊക്കോടു കൊക്കുരുമ്മി ദീർഘചുംബനങ്ങളിൽ മുഴുകുന്നവർ,
മരത്തലപ്പിൽ പ്രണയത്തെ മധുരവുമാർദ്രവുമാക്കുന്നവർ.
ഇനി മേൽ, ഞാൻ യാചിക്കുന്നു, നീയിനിച്ചുംബിക്കുമ്പോൾ
മധുരിക്കുന്നതാവട്ടെ പ്രിയേ, എന്നിലമരുന്ന ചുണ്ടുകൾ;
അല്ല, അതിനാവില്ലെങ്കിൽ എനിക്കു വേണ്ടിനി ചുംബനങ്ങൾ.
-----------------------------------------------------------------------------
(Pierre de Ronsard (1524-1585)- ക്ലാസിസിസത്തെ ഫ്രഞ്ച് സാഹിത്യത്തിൽ പ്രവേശിപ്പിച്ച നവോത്ഥാനകാലകവി.)

2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോയുടെ ആത്മാവ്



മുമ്പൊക്കെ
ചരിത്രത്തിൽ നിന്നു നമുക്കറിയും പ്രകാരം
ഹൃദയത്തിനനക്കം നിലയ്ക്കുമ്പോൾ
ഉടലു വിട്ടുപോവുകയാണത്
അന്ത്യശ്വാസമെടുക്കുന്നതോടെ
സ്വർഗ്ഗത്തെ പുൽമേടുകളിലേക്ക്
അത് സാവധാനം പിൻവാങ്ങുകയാണ്‌

മി കോഗിറ്റോയുടെ ആത്മാവ്
വ്യത്യസ്തമായിട്ടാണു പെരുമാറുന്നത്

ഒരു യാത്രാമൊഴി പോലും പറയാതെ
ജീവനുള്ള ഉടലും വിട്ടതു പോവുകയാണ്‌

മി കോഗിറ്റോയുടെ അതിരുകൾക്കപ്പുറത്തുള്ള
അന്യഭൂഖണ്ഡങ്ങളിൽ
മാസങ്ങൾ വർഷങ്ങൾ അതു തുള്ളിക്കളിച്ചുനടക്കുകയാണ്‌

അതിന്റെ മേൽവിലാസം കണ്ടെത്തുക വിഷമം
അതൊരു കത്തുപോലും അയക്കുന്നില്ല

അതെന്നു മടങ്ങുമെന്ന് ആർക്കുമറിയില്ല
അതിനി തിരിയെ വരില്ലെന്നു തന്നെയുമാവാം
അസൂയ എന്ന ഹീനവികാരം തനിക്കുണ്ടായതിനെ
മി കോഗിറ്റോ കീഴടക്കാൻ നോക്കുന്നുണ്ട്

തന്റെ ആത്മാവിനു നല്ലതു വരട്ടേയെന്ന് അയാൾക്കുണ്ട്
അതിനെക്കുറിച്ചോർക്കുമ്പോൾ അയാളുടെ മനസ്സലിയുന്നുണ്ട്

അന്യദേഹങ്ങളിലും
അതിനൊരു ജീവിതം വേണ്ടതല്ലേ

മനുഷ്യരുള്ളത്ര
ആത്മാക്കളില്ലല്ലോ

മി കോഗിറ്റൊ തന്റെ വിധിക്കു കീഴടങ്ങുകയാണ്‌
അയാൾക്കു വേറേ ഗതിയില്ല

അയാൾ പറയാൻ ശ്രമിക്കുന്നുണ്ട്
-എന്റെ ആത്മാവ് എന്റെ സ്വന്തം-

അയാൾ തന്റെ ആത്മാവിനെ സ്നേഹത്തോടെ ഓർക്കുന്നു
അയാളതിനെ കരളലിവോടെ ഓർക്കുന്നു

അതിനാൽ തീർത്തും അപ്രതീക്ഷിതമായി
അതു വന്നുകയറുമ്പോൾ
നന്നായി നീ വന്നത്
എന്നയാൾ അതിനെ എതിരേല്ക്കുന്നില്ല

അതു കണ്ണാടിക്കു മുന്നിൽ വന്നിരുന്ന്
നരച്ചു കെട്ടുപിണഞ്ഞ മുടി കോതുമ്പോൾ
അയാൾ ഇടംകണ്ണിട്ടൊന്നു നോക്കുന്നതേയുള്ളു

(1983)


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോ നരകത്തെക്കുറിച്ചു ചിന്തിക്കുന്നു



നരകത്തിന്റെ ഏറ്റവും താഴത്തെ തട്ട്. പൊതുധാരണയ്ക്കു വിപരീതമായി, അവിടെ വസിക്കുന്നത് സ്വേച്ഛാധിപതികളോ മാതൃഘാതികളോ അന്യരുടെ ഉടലിനു പിന്നാലെ ആർത്തി പിടിച്ചോടുന്നവർ പോലുമോ അല്ല. കലാകാരന്മാരുടെ സങ്കേതമത്രേയത്, നിറയെ കണ്ണാടികളും സംഗീതോപകരണങ്ങളും ചിത്രങ്ങളുമായി. ഒറ്റനോട്ടത്തിൽ നരകത്തിലെ ഏറ്റവും സുഖസമ്പൂർണ്ണമായ വകുപ്പാണത്: താറില്ല, തീയില്ല, ഭേദ്യങ്ങളുമില്ല.

ആണ്ടു മുഴുവൻ മത്സരങ്ങളും മേളകളും കച്ചേരികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. സീസണിൽ ക്ലൈമാക്സ് എന്നൊന്നില്ല. ക്ലൈമാക്സ് സ്ഥിരവും പരിപൂർണ്ണവുമാണ്‌. ഓരോ രണ്ടുമൂന്നു മാസങ്ങൾ കഴിയുമ്പോൾ പുതിയ പുതിയ പ്രസ്ഥാനങ്ങൾ ഉണ്ടായിവരികയാണ്‌; അവാങ്ങ്-ഗാർഡിന്റെ ജൈത്രയാത്രയെ തടഞ്ഞുനിർത്താൻ യാതൊന്നുമില്ലാത്തപോലെയാണ്‌.

ബീൽസെബബ് കലകളെ സ്നേഹിക്കുന്നു. തന്റെ ഗായകസംഘങ്ങളും കവികളും ചിത്രകാരന്മാരും സ്വർഗ്ഗത്തുള്ളവരെക്കാൾ എത്രയോ കേമന്മാരാണെന്നാണ്‌ അയാളുടെ അവകാശവാദം. എവിടത്തെ കല മികച്ചതോ, അവിടത്തെ ഭരണവും മികച്ചതാണ്‌- അക്കാര്യത്തിൽ സംശയമില്ല. അധികം വൈകാതെ ‘ഇരുലോകങ്ങളുടെ മേള’യിൽ വച്ച് അവർ മാറ്റുരച്ചുനോക്കാൻ പോവുകയാണ്‌. ദാന്തേയും ഫ്രാ ആൻജെലിക്കോയും ബാഹുമൊക്കെ ബാക്കിയുണ്ടാകുമോയെന്ന് നമുക്കപ്പോൾ കാണാം.

ബീൽസെബബ് കലകൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. തന്റെ കലാകാരന്മാർക്ക് മനസ്സമാധാനവും ആരോഗ്യദായകമായ ആഹാരവും നരകജീവിതത്തിൽ നിന്ന് പരിപൂർണ്ണമായ സംരക്ഷണവും അയാൾ ഉറപ്പുവരുത്തുന്നു.

(1974)


സ്ബിഗ്നിയെഫ് ഹെർബെർട്ട് - വീണ്ടെടുപ്പിനെ സംബന്ധിച്ച് മി കോഗിറ്റോയുടെ വിചാരങ്ങൾ

 
അവൻ പുത്രനെ അയക്കരുത്

അവന്റെ പുത്രന്റെ തുളഞ്ഞ കൈകളും
ദൈനന്ദിനചർമ്മവും
എത്രയധികം ആളുകൾ കണ്ടുകഴിഞ്ഞു

നമ്മുടെ പാപപരിഹാരത്തിനെന്നത്രേ
എഴുതപ്പെട്ടിരിക്കുന്നു
അതും എത്രയും മോശമായ പരിഹാരക്രിയയാൽ

അവന്റെ ഭീതിയുടെ ഗന്ധം
എത്രയോ നാസാദ്വാരങ്ങൾ
ആസ്വദിച്ചുൾക്കൊണ്ടുകഴിഞ്ഞു

എന്തിനത്രധികം 
സ്വയം താഴണം
രക്തവുമായി സംസർഗ്ഗപ്പെടണം

അവൻ തന്റെ പുത്രനെ അയക്കരുത്
അതിലും ഭേദമാണ്‌
വെണ്ണക്കൽമേഘങ്ങളുടെ ബറോക്ക് കൊട്ടാരത്തിൽ
ഭീതിയുടെ സിംഹാസനത്തിൽ
മരണത്തിന്റെ ചെങ്കോലുമായി വാഴുക

(1974)


2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട്- മി കോഗിറ്റോ സ്പിനോസയുടെ പ്രലോഭനത്തെക്കുറിച്ചു പറയുന്നു



ആംസ്റ്റർഡാമിലെ ബാരുക്ക് സ്പിനോസയെ
ദൈവത്തിലെത്താനുള്ള ഒരാഗ്രഹം കടന്നുപിടിച്ചു

മച്ചുമ്പുറത്തു 
കാചങ്ങൾ ഉരച്ചുമിനുസപ്പെടുത്തുന്നതിനിടെ
പെട്ടെന്നയാൾ ഒരു മൂടുപടം വലിച്ചുകീറി
മുഖത്തോടുമുഖം അവർ നിന്നു

അയാൾ ദീർഘമായി സംസാരിച്ചു
(സംസാരിക്കുമ്പോൾ
അയാളുടെ മനസ്സ് വിപുലമാവുകയായിരുന്നു
അയാളുടെ ആത്മാവും)
മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ
അയാൾ മുന്നോട്ടുവച്ചു

-ദൈവം മറ്റെന്തോ ഓർത്തുകൊണ്ട് താടിയുഴിഞ്ഞു

ആദികാരണത്തെക്കുറിച്ച് അയാൾ ചോദിച്ചു

-ദൈവം അനന്തതയിലേക്കു നോട്ടമയച്ചു

അന്തിമകാരണത്തെക്കുറിച്ചയാൾ ചോദിച്ചു

-ദൈവം ഞൊട്ടയൊടിക്കുകയും
തൊണ്ട ശരിയാക്കുകയും ചെയ്തു

സ്പിനോസ നിശ്ശബ്ദനായപ്പോൾ
ദൈവം പറഞ്ഞു

-നീ ഒരു സംഭാഷണചതുരനാണ്‌ ബാരുക്ക്
നിന്റെ ലാറ്റിന്റെ ജ്യാമിതീയസ്വഭാവവും
നിന്റെ വാക്യഘടനയുടെ തെളിമയും
നിന്റെ വാദമുഖങ്ങളുടെ പൊരുത്തവും എനിക്കിഷ്ടപ്പെട്ടു

എന്നാൽ നമുക്ക്
യഥാർത്ഥമായും മഹത്തായ
സംഗതികളെക്കുറിച്ചു സംസാരിക്കാം

-നിന്റെ കൈകൾ നോക്കൂ
തഴമ്പിച്ചവ
അവ വിറയ്ക്കുകയാണ്‌

-ഇരുട്ടത്തു തന്നെയിരുന്ന്
നീ കണ്ണു കളയുകയാണ്‌

-നീ വേണ്ടത്ര ആഹാരം കഴിക്കുന്നില്ല
മാന്യമായി വേഷം ധരിക്കുന്നില്ല

-പുതിയൊരു വീടു വാങ്ങൂ
വെനീഷ്യൻ കണ്ണാടികളുടെ പ്രതലം
പ്രതിഫലിപ്പിക്കുന്നുവെങ്കിൽ അതു ക്ഷമിച്ചേക്കൂ

-മുടിയിൽ ചൂടിയ പൂക്കളേയും
കുടിയന്മാരുടെ പാട്ടുകളേയും സഹിച്ചുകൊടുക്കൂ

-നിന്റെ സ്നേഹിതൻ ഡിക്കാർട്ടിനെപ്പോലെ
വരുമാനം നോക്കാൻ പഠിക്കൂ

ഇറാസ്മസ്സിനെപ്പോലെ
സൂത്രശാലിയാകൂ

-ലൂയി കറ്റോർസിന്‌
ഒരു പ്രബന്ധം സമർപ്പിക്കൂ
എന്തായാലും അയാളതു വായിക്കാൻ പോകുന്നില്ല

--യുക്തിയുടെ രോഷം
ഒന്നു മയപ്പെടുത്തൂ
അതു സിംഹാസനങ്ങൾ തട്ടിമറിക്കും
നക്ഷത്രങ്ങളെ കരിപിടിപ്പിക്കും

-നിനക്കൊരു കുഞ്ഞിനെ നല്കുന്ന
ഒരു സ്ത്രീയെക്കുറിച്ചു
ചിന്തിക്കൂ

-നോക്കൂ ബാരുക്ക്
മഹത്തായ സംഗതികളെക്കുറിച്ചാണ്‌
നാം സംസാരിക്കുന്നത്

-പഠിപ്പില്ലാത്തവരുടേയും മെരുക്കമില്ലാത്തവരുടേയും
സ്നേഹമാണ്‌ എനിക്കു ഹിതം
നേരായും എനിക്കു വേണ്ടി ദാഹിക്കുന്നവർ
അവരേയുള്ളു

അതോടെ മൂടുപടം വീഴുന്നു
സ്പിനോസ ഒറ്റയ്ക്കാകുന്നു

ഒരു സുവർണ്ണമേഘമോ
ഉന്നതങ്ങളിൽ ഒരു വെളിച്ചമോ
അയാൾ കാണുന്നില്ല

അയാൾ കാണുന്നത് ഇരുട്ടു മാത്രം

കോണിപ്പടി ഞരങ്ങുന്നതും
ഇറങ്ങിപ്പോകുന്ന കാലൊച്ചകളും അയാൾ കേൾക്കുന്നു
(1974)

സ്പിനോസ Baruch Spinoza (1632-1677)- യൂക്ലിഡിന്റെ ജ്യാമിതീയരീതിയിൽ സ്വയംസിദ്ധമായ ഒരു പ്രത്യയത്തിൽ നിന്നനുപ്രത്യയങ്ങൾ നിർദ്ധാരണം ചെയ്യുന്ന ഒരു ദാർശനികരീതി ആവിഷ്കരിച്ച ജൂതചിന്തകൻ. സാമ്പ്രദായികദൈവസങ്കല്പത്തെ നിരാകരിച്ചതിനാൽ സമൂഹത്തിൽ നിന്നു ഭ്രഷ്ടനായി. കണ്ണടയ്ക്കുള്ള ലെൻസുകൾ ഉരച്ചുണ്ടാക്കിയാണ്‌ ജീവിച്ചത്.


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - അക്കൽദാമ



പുരോഹിതന്മാർക്കൊരു വിഷമപ്രശ്നം
നീതിശാസ്ത്രത്തിന്റെയും കണക്കെഴുത്തിന്റെയും അതിർത്തിരേഖയിൽ വരുന്നത്

യൂദാ തങ്ങളുടെ കാല്ച്ചുവട്ടിലേക്കു വലിച്ചെറിഞ്ഞ
വെള്ളിനാണയങ്ങൾ കൊണ്ടെന്തുചെയ്യും

ആ തുക കേറ്റിയത്
ചെലവുകളുടെ കോളത്തിലായിരുന്നു
പുരാവൃത്തമെഴുത്തുകാർ അതിനെ
ഐതിഹ്യങ്ങളുടെ കോളത്തിൽ കൊള്ളിക്കും

പ്രതീക്ഷിക്കാത്ത വരുമാനത്തിന്റെ പട്ടികയിൽ
അതിനെ പെടുത്തുക ശരിയായിരിക്കില്ല
അതിനെ ഭണ്ഡാരത്തിൽ മുതൽകൂട്ടുക അപകടകരം
അത് വെള്ളിപ്പണത്തെ മലിനമാക്കിയേക്കാം

അതുകൊണ്ട് ദേവാലയത്തിലേക്കൊരു മെഴുകുതിരിക്കാലു വാങ്ങുന്നതോ
പാവങ്ങൾക്കു കൊടുക്കുന്നതോ ഉചിതമായിരിക്കില്ല

സുദീർഘമായ കൂടിയാലോചനകൾക്കു ശേഷം അവർ തീരുമാനമെടുത്തു
ഒരു കുശവന്റെ പാടം വിലയ്ക്കു വാങ്ങുക
അവിടെ തീർത്ഥാടകർക്കായി
ഒരു സിമിത്തേരി ഉണ്ടാക്കുക

ഒരുതരം മടക്കിക്കൊടുക്കൽ
മരണത്തിന്റെ പണം
മരണത്തിന് 

പരിഹാരം
നയപൂർവ്വമായിരുന്നു
എന്നിട്ടുമെന്തുകൊണ്ടാണ് 
ആ സ്ഥലത്തിന്റെ പേര് 
യുഗങ്ങളായി അന്തരീക്ഷത്തെ പിളർത്തുന്നത്
അക്കൽദാമ
അക്കൽദാമ
എന്നുപറഞ്ഞാൽ രക്തനിലം
(1974)


2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോ മരിച്ചുകിടക്കുന്ന സ്നേഹിതനെ നോക്കിനില്ക്കുന്നു

 
അയാൾ പണിപ്പെട്ടു ശ്വാസമെടുക്കുകയായിരുന്നു

രാത്രി കടക്കുക വിഷമമായിരിക്കുമത്രെ
ഇപ്പോൾ ഉച്ചയ്ക്കു പന്ത്രണ്ടു മണിയാണ്‌
ഒരു സിഗററ്റ് വലിക്കാനായി
അയാൾ ഇടനാഴിയിലേക്കിറങ്ങി

അയാൾ തലയിണ ഒതുക്കിവച്ചിട്ട്
സ്നേഹിതനെ നോക്കി ഒന്നു പുഞ്ചിരിച്ചിരുന്നു

അയാൾ പണിപ്പെട്ടു ശ്വാസമെടുക്കുകയായിരുന്നു

അയാളുടെ വിരലുകൾ
കോസടിക്കു മുകളിലൂടെ നീങ്ങി

അയാൾ മടങ്ങിവരുമ്പോൾ
സ്നേഹിതൻ പൊയ്ക്കഴിഞ്ഞിരുന്നു
അയാളുടെ സ്ഥാനത്തു കിടന്നിരുന്നത്
തല ഒരു വശത്തേക്കു ചാഞ്ഞും
കണ്ണുകൾ തുറിച്ചുമുള്ള
മറ്റെന്തോ ഒന്നായിരുന്നു

പിന്നെ പതിവുമട്ടിലുള്ള ബഹളം
ഡോക്ടർ ഓടിവരുന്നു
ഒരു സൂചി കുത്തിയിറക്കുന്നു
അതിൽ കറുത്ത ചോര നിറയുന്നു

ബാക്കിയായതിൽ തുറിച്ചുനോക്കിക്കൊണ്ട്
മി കോഗിറ്റോ
ഒരു നിമിഷം കൂടി നിന്നു

ഒരു ചാക്കു പോലതു
ശൂന്യമായിരുന്നു
പിന്നെയും പിന്നെയുമതു
ചുരുങ്ങുകയുമായിരുന്നു
അദൃശ്യമായ ചവണകൾ
അതിനെ ഞെക്കിപ്പിഴിയുകയായിരുന്നു
വ്യത്യസ്തമായ ഒരു കാലം
അതിനെ ഞെരിച്ചമർത്തുകയായിരുന്നു

അയാൾ ഒരു കല്ലായി മാറിയിരുന്നെങ്കിൽ
നിർമ്മമവും അഭിജാതവുമായ
ഒരു കനത്ത വെണ്ണക്കൽശില്പം
എങ്കിലതെത്ര ആശ്വാസമായേനെ

നിശ്ശേഷനാശത്തിന്റെ ഇടുക്കുതുരുത്തിൽ
അയാൾ കിടക്കുന്നു
മരത്തിൽ നിന്നടർന്നപോലെ
കൊഴിച്ചുകളഞ്ഞ കൊക്കൂൺ പോലെ

ഉച്ചഭക്ഷണത്തിന്റെ സമയം
പിഞ്ഞാണങ്ങളുടെ കിടുക്കം
നന്മ നിറഞ്ഞ മറിയമേ
ഒരു മാലാഖയും അവതരിച്ചില്ല

ഉപനിഷത്തുകൾ സാന്ത്വനമായി

ഒരുവന്റെ വാക്ക്
മനസ്സാവുമ്പോൾ
മനസ്സ് പ്രാണനും
പ്രാണൻ അഗ്നിയും
അഗ്നി ബ്രഹ്മവുമാകുമ്പോൾ
പിന്നയാൾ ഒന്നുമറിയാതാകുന്നു

അങ്ങനെ ഒന്നുമറിയാതെ
ഗ്രഹണാതീതനായി അയാൾ നിന്നു
കൊടുംനിഗൂഢതയുടെ മാറാപ്പുമായി
താഴ്വരയുടെ കവാടത്തിൽ

(1974)


2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോയുടെ ഗർത്തം



വീട്ടിനുള്ളിൽ അയാൾ സുരക്ഷിതനാണ്‌

എന്നാൽ മി കോഗിറ്റോ
പ്രഭാതസവാരിക്കിറങ്ങുമ്പോൾ
വാതില്പടിക്കു തൊട്ടുവെളിയിലായി
അയാളെ കാത്തുകിടക്കുന്നു- ഗർത്തം

ഇത് പാസ്ക്കലിന്റെ ഗർത്തമല്ല
ദസ്തയേവ്സ്കിയുടെ ഗർത്തമല്ല
ഈ ഗർത്തം
മി കോഗിറ്റോയുടെ അളവിനൊപ്പിച്ചത്

ആഴമറിയാത്ത പകലുകൾ
ഭീതി വേട്ടയാടുന്ന പകലുകൾ

നിഴലുപോലെ അതയാളുടെ പിന്നാലെ ചെല്ലുന്നു
ബേക്കറിയ്ക്കു പുറത്ത് അയാളെ കാത്തുനില്ക്കുന്നു
പാർക്കിൽ മി കോഗിറ്റോയുടെ ചുമലിനു മുകളിലൂടെ
അതു പത്രം വായിക്കുന്നു

വരട്ടുചൊറി പോലെ ശല്യപ്പെടുത്തുന്നത്
നായയെപ്പോലെ സ്നേഹം കാണിക്കുന്നത്
അയാളുടെ തലയും കൈകാലുകളും
വിഴുങ്ങാൻ വേണ്ട ആഴമില്ലാത്തതും

ഒരുനാൾ ഒരുവേള
ഗർത്തം തൂർന്നുവെന്നു വരാം
ഗർത്തം മുതിർന്നുവെന്നും
കാര്യഗൗരവം വന്നുവെന്നും വരാം

എന്തു വെള്ളമാണതു കുടിക്കുന്നതെന്നും
ഏതു ധാന്യമാണതിനെ തീറ്റുന്നതെന്നും
അയാൾക്കറിയാൻ പറ്റിയിരുന്നെങ്കിൽ
മി കോഗിറ്റോവിനു വേണമെങ്കിൽ
കുറച്ചു മണൽ വാരിയിട്ട്
അതു തൂർക്കാമായിരുന്നു
എന്നാൽ അയാളതു ചെയ്യുന്നില്ല

അങ്ങനെ
വീട്ടിലേക്കു മടങ്ങുമ്പോൾ
വാതില്പടിക്കു പുറത്ത്
അയാൾ ഗർത്തത്തെ ഉപേക്ഷിക്കുന്നു
ഒരു പഴന്തുണിക്കഷണം കൊണ്ട്
കരുതിക്കൂട്ടി മൂടിയിടുന്നു

(1974)


സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോ നാട്ടിലേക്കു മടങ്ങാൻ ആലോചിക്കുന്നു

 

ഞാനിപ്പോൾ അവിടേക്കു മടങ്ങിച്ചെന്നാൽ
എന്റെ പഴയ വീടിന്റെ ഒരു നിഴലെങ്കിലുമോ
കുട്ടിക്കാലത്തെ മരങ്ങളോ
ഇരുമ്പുഫലകം തറച്ച ഒരു കുരിശ്ശോ
ഞാനിരുന്നു മന്ത്രങ്ങളുരുവിട്ടിരുന്ന ഒരു ബഞ്ചോ
ഞങ്ങളുടേതായിരുന്ന എന്തെങ്കിലുമൊന്നോ
ഞാനവിടെ കണ്ടുവെന്നു വരില്ല

ശേഷിച്ചത് ഒരു കൊടിത്തറ മാത്രം
ഒരു ചോക്കുവൃത്തവുമായി
ഞാൻ അതിനു നടുവിൽ ഒറ്റക്കാലിൽ നില്ക്കുന്നു
ചാടുന്നതിനു മുമ്പുള്ള നിമിഷം

വർഷങ്ങൾ കടന്നുപോകുമ്പോഴും
ഗ്രഹങ്ങളും യുദ്ധങ്ങളും തലയ്ക്കുമേൽ കലാപം കൂട്ടുമ്പോഴും
എനിക്കു വളർച്ചയെത്തുന്നില്ല

ഒരു സ്മാരകം പോലെ നിശ്ചേഷ്ടമായി
ഞാൻ നടുക്കു നില്ക്കുന്നു
ഒറ്റക്കാലിൽ
സമാപ്തിയിലേക്കുള്ള ചാട്ടത്തിനു മുമ്പ്

പ്രായമേറുന്ന ചോര പോലെ
ചോക്കുവൃത്തം തുരുമ്പിക്കുന്നു
അതിനു ചുറ്റും
ചാരം കൂമ്പാരം കൂടുന്നു
കൈപ്പൊക്കത്തിൽ
വായുടെ പൊക്കത്തിൽ

(1974)


സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോ സ്വപ്നങ്ങളുടെ നിസ്സാരതയെക്കുറിച്ചു പരിതപിക്കുന്നു


നമ്മുടെ സ്വപ്നങ്ങൾ പോലും എത്ര ചുരുങ്ങിപ്പോയി
നമ്മുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും നിദ്രാഘോഷയാത്രകൾ എവിടെ
കിളികളെപ്പോലെ വർണ്ണാഭമായും കിളികളെപ്പോലെ നിയന്ത്രണം വിട്ടും
കൊട്ടാരപ്പടവുകളവർ ചവിട്ടിക്കയറുമ്പോൾ
ഒരായിരം തൂക്കുവിളക്കുകൾ വെട്ടിത്തിളങ്ങിയിരുന്നു
ഇന്നൊരൂന്നുവടി മാത്രം പരിചയമായ മുത്തശ്ശന്റെ അരയിൽ
ഒരു വെള്ളിവാൾ പറ്റിക്കിടന്നിരുന്നു
അന്നേവരെ സ്നേഹമറിയാത്ത മുത്തശ്ശി
അദ്ദേഹത്തിന്റെ ആദ്യകാമുകിയുടെ ഭാവം മുഖത്തു വരുത്താൻ
കരുണ കാണിക്കൂകയും ചെയ്തിരുന്നു

ചുരുട്ടിന്റെ പുകപടലം പോലുള്ള മേഘങ്ങളിൽ നിന്ന്
ഇശൈയ്യാപ്രവാചകൻ അവരോടുദ്ഘോഷിച്ചിരുന്നു
തിരുവത്താഴത്തിന്റെ അപ്പം പോലെ വിളർത്ത തെരേസാപുണ്യവതി
ഒരു വിറകുകെട്ടുമായി പോകുന്നത് യഥാർത്ഥമായും അവർ കണ്ടിരുന്നു

അവരുടെ ഭീതി താർത്താറുകളുടെ പറ്റം പോലെ വലുതായിരുന്നു
സ്വപ്നത്തിലവരുടെ ആഹ്ലാദം സ്വർണ്ണമഴ പോലെയായിരുന്നു

എന്റെ സ്വപ്നം- വാതിലിൽ മുട്ടുന്നതു കേൾക്കുന്നു
ഞാൻ കുളിമുറിയിൽ മുഖം വടിക്കുകയാണ്‌ ഞാൻ ചെന്നു വാതിൽ തുറക്കുന്നു
ഗ്യാസ്സിന്റെയും കറണ്ടിന്റെയും ബില്ലുകൾ എനിക്കു നേരെ നീളുന്നു
എന്റെ കയ്യിൽ പണമില്ല 63, 50 എന്ന സംഖ്യയും ഓർത്തുകൊണ്ട്
ഞാൻ കുളിമുറിയിലേക്കു മടങ്ങുന്നു
കണ്ണുയർത്തിനോക്കുമ്പോൾ കണ്ണാടിയിൽ കണ്ട മുഖം എത്ര യഥാർത്ഥം
ഞാൻ നിലവിളിച്ചുകൊണ്ട് ചാടിയെഴുന്നേല്ക്കുന്നു

ഒരാരാച്ചാരുടെ ചുവന്ന അങ്കിയോ ഒരു രാജ്ഞിയുടെ രത്നഹാരമോ
ഒരിക്കലെങ്കിലും സ്വപ്നം കാണാൻ എനിക്കു കഴിഞ്ഞെങ്കിൽ
സ്വപ്നങ്ങളോടെത്ര കടപ്പാടെനിക്കുണ്ടാകുമായിരുന്നു

(1974)


2020, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോയുടെ അന്യവല്ക്കരണങ്ങൾ



ഇളംചൂടുള്ള വീഞ്ഞുഭരണി പോലൊരു ശിരസ്സിനെ
മി കോഗിറ്റോ തന്റെ കൈകളിൽ എടുത്തുപിടിച്ചിരിക്കുന്നു

ഉടലിന്റെ ശേഷിച്ച ഭാഗങ്ങൾ മറവിലാണ്‌
തൊട്ടാലേ കാണുകയുള്ളു

അന്യമായതൊന്നിനെ എന്നപോലെ എന്നാൽ അലിവോടെയും
അയാൾ ആ ഉറങ്ങുന്ന ശിരസ്സിനെ ഉറ്റുനോക്കുന്നു

പിന്നെയും വിസ്മയത്തോടയാൾ
ഓർത്തുപോവുകയാണ്‌
തന്നിൽ നിന്നന്യമായതൊന്നുണ്ടെന്ന്
ഒരു കല്ലുപോലെ
അഭേദ്യമായത്

പാറക്കല്ലുകൾ നിറഞ്ഞ തീരത്തേക്ക്
കടലെടുത്തെറിയും മുമ്പ്
ഒരു നിമിഷത്തേക്കു തുറക്കുന്ന
അതിരുകളുമായി

സ്വന്തം ചോരയുമായി
അന്യന്റെ സ്വപ്നങ്ങളുമായി
സ്വന്തം ചർമ്മവുമായി

മി കോഗിറ്റോ
ഉറങ്ങുന്ന ശിരസ്സിനെ
ഭദ്രമായെടുത്തു മാറ്റിവയ്ക്കുന്നു
അതിന്റെ കവിളുകളിൽ
വിരല്പാടുകൾ പതിയാതെ
ശ്രദ്ധിച്ചുകൊണ്ട്

എന്നിട്ടയാൾ തിരിഞ്ഞുകിടക്കുന്നു
അലക്കിവെളുപ്പിച്ച വിരിപ്പുകളിൽ
ഒറ്റയ്ക്ക്

(1974)


2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

കാഫ്ക - ഫെലിസിന്





1912 ഡിസംബർ 22
നിനക്കത്രപെട്ടെന്നു കോപം വരാറുണ്ടോ? പൊതുവേ എനിക്കങ്ങനെയില്ല, പക്ഷേ വന്നാൽ മറ്റേതു നേരത്തേക്കാളും ദൈവസാമീപ്യം ഞാനനുഭവിക്കുന്നത് അപ്പോഴാണെന്നു തോന്നിപ്പോവാറുണ്ട്. പൊടുന്നനേ ഉടലുടനീളം ചോര തിളയ്ക്കാൻ തുടങ്ങുമ്പോൾ, കീശകൾക്കുള്ളിൽക്കിടന്നു മുഷ്ടികൾ പുളയുമ്പോൾ, തന്റേതായ സർവ്വതും ആത്മനിയന്ത്രണത്തിൽ നിന്നു വിഘടിച്ചു മാറുമ്പോൾ, സ്വയം നിയന്ത്രിക്കാനുള്ള ഈ കഴിവില്ലായ്മ ഒരു ബലമായി- മറ്റൊരർത്ഥത്തിൽ, എന്നല്ല, ശരിയായ അർത്ഥത്തിൽ ഒരു ബലമായി സ്വയം വെളിപ്പെടുമ്പോൾ- അപ്പോൾ നിങ്ങൾക്കു ബോദ്ധ്യപ്പെടുകയാണ്‌, തുടക്കത്തിലേ കോപത്തെ നിയന്ത്രിക്കേണ്ടതുള്ളുവെന്ന്. ഇന്നലെ രാത്രിയിൽത്തന്നെ ഞാനൊരാളെ കൈയോങ്ങി മുഖത്തടിയ്ക്കുന്ന വക്കു വരെയെത്തിയതാണ്‌, അതും ഒരു കൈ കൊണ്ടല്ല, രണ്ടു കൈയും കൊണ്ട്; ഒരിക്കലല്ല, പലതവണ. ഒടുവിൽ വാക്കുകൾ കൊണ്ടു ഞാൻ തൃപ്തനാവുകയായിരുന്നു; പക്ഷേ അവ അത്ര കടുത്തതുമായിരുന്നു...


1913 ജനുവരി 26-27
ഹെബ്ബലിന്റെ കത്തുകളുമായി ഞാനിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു; ഇപ്പോൾ രാത്രി കുറേ വൈകിയുമിരിക്കുന്നു. വേദന തുറന്നു പറയാനറിയുന്നൊരു മനുഷ്യനായിരുന്നു അദ്ദേഹം, സത്യം തുറന്നുപറയാനും; ഉള്ളിന്റെയുള്ളിൽ സ്വയം അത്ര ഉറപ്പുള്ളയാളായിരുന്നു അദ്ദേഹം എന്നതാണതിനു കാരണം. ആ വ്യക്തിത്വത്തിൽ ഒരു ചെറുരേഖ പോലുമില്ല മിഴിവില്ലാത്തതായി; പതർച്ച എന്നത് അദ്ദേഹത്തിനില്ല. എന്നിട്ടും മുപ്പതാമത്തെ വയസ്സു മുതൽ രണ്ടു സ്ത്രീകളുമായി അദ്ദേഹം ബന്ധം പുലർത്തിയിരിക്കുന്നു, രണ്ടു കുടുംബങ്ങളെ നോക്കിനടത്തിയിരിക്കുന്നു, രണ്ടിലും മരണങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. താൻ ചെയ്യുന്നതെന്തിനെക്കുറിച്ചുമുള്ള വിവരണം ഇങ്ങനെ തുടങ്ങാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു: ‘തെളിഞ്ഞ മനഃസാക്ഷിയാണ്‌ പ്രവൃത്തിയുടെ ഉരകല്ലെങ്കിൽ...’. ഈ തരം മനുഷ്യരിൽ നിന്ന് എത്രയകലെയാണു ഞാൻ! സ്വന്തം മനഃസാക്ഷിയെ ഒരിക്കലെങ്കിലും പരിശോധിച്ചുനോക്കാൻ തുനിഞ്ഞിരുന്നുവെങ്കിൽ ശിഷ്ടായുസ്സു മൊത്തം പിന്നെ ആ മനഃസാക്ഷിയുടെ ഉയർച്ചതാഴ്ചകളും നോക്കി ഇരിക്കേണ്ടിവന്നേനെ ഞാൻ. അതിനാൽ ഞാനിഷ്ടപ്പെടുക, അതിനു പുറം തിരിഞ്ഞിരിക്കുകയാണ്‌, അതുമാതിരിയുള്ള ആത്മപരിശോധനകളുമായി ഒരേർപ്പാടും വയ്ക്കാതിരിയ്ക്കുകയാണ്‌. തനിയ്ക്കു പിന്നിൽ എന്താണു നടക്കുന്നതെന്ന ശങ്ക പ്രബലമാവുമ്പോഴേ എന്റെ മനസ്സൊന്നിടിയുന്നുള്ളു.
ഫ്രാൻസ്





സ്ബിഗ്നിയെഫ് ഹെർബെർട്ട് - മി കോഗിറ്റോയുടെ രണ്ടു കാലുകളെക്കുറിച്ച്



ഇടതുകാൽ സാധാരണമട്ടിലുള്ളതാണ്‌
ശുഭാപ്തിവിശ്വാസി എന്നുകൂടി പറഞ്ഞോളൂ
ഒരല്പം നീളക്കുറവുണ്ടെന്നു തോന്നാം
ഉരുണ്ടുകൂടിയ പേശികളും
ഭംഗിയുള്ള കാൽവണ്ണയുമായി
അതിനൊരു പയ്യൻസ്വഭാവവുമുണ്ട്

വലത്തേത്
-കർത്താവേ കൃപ വേണമേ-
എല്ലും തൊലിയുമായി
രണ്ടു വടുക്കളുമായി
ഒന്ന് മടമ്പിൽ
മറ്റേത് ദീർഘവൃത്തത്തിൽ
ഇളംചുവപ്പുനിറത്തിൽ
ഒരൊളിച്ചോട്ടത്തിന്റെ നാണംകെട്ട ഓർമ്മയായി

ഇടതുകാലിന്‌
ഒരു കളിമട്ടാണ്‌
നൃത്തം വയ്ക്കുന്നപോലെയാണ്‌
സ്വയം അപകടപ്പെടുത്തുന്നളവിൽ
ജീവിതാസക്തി കൂടിയതാണ്‌

വലതുകാൽ
കുലീനമായൊരു കാർക്കശ്യത്തോടെ
അപകടങ്ങളെ അപഹസിക്കുമ്പോലെ

അങ്ങനെ 
രണ്ടു കാലുകളുമായി
ഇടത്തേത് സാഞ്ചോ പാൻസയോടുപമിക്കാവുന്നത്
വലത്തേത്
ഊരുതെണ്ടിയായ ആ പ്രഭുവിനെ ഓർമ്മിപ്പിക്കുന്നത്
മി കോഗിറ്റോ
ലോകത്തിലൂടെ
കടന്നുപോകുന്നു
അല്പമൊന്നു വേയ്ച്ചുകൊണ്ട്

(1974)