ജർമ്മൻ എഴുത്തുകാരനായ
റോബർട്ട് വാൾസർ 1878 ഏപ്രിൽ 15ന് സ്വിറ്റ്സർലന്റിലെ ബീൽ (Biel) എന്ന പട്ടണത്തിൽ ജനിച്ചു. സ്വിറ്റ്സർലന്റിലെ ജർമ്മൻ, ഫ്രഞ്ച് പ്രവിശ്യകളുടെ അതിർത്തിയിലാണ് ഈ സ്ഥലം എന്നതിനാൽ ഇരുഭാഷകളുടെയും സ്വാധീനത്തിലായിരുന്നു ബാല്യം. പ്രൈമറിസ്കൂൾ കഴിഞ്ഞ് പതിന്നാലാം വയസ്സിൽ അദ്ദേഹത്തിന് തുടർപഠനം അവസാനിപ്പിക്കേണ്ടിവന്നു; പഠനത്തിനയക്കാനുള്ള സാമ്പത്തികസ്ഥിതി കുടുംബത്തിനുണ്ടായിരുന്നില്ല. 1892 മുതൽ 1895 വരെ അദ്ദേഹം ബീലിലെ ഒരു ബാങ്കിൽ അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്നു. മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്ന അമ്മ ദീർഘകാലത്തെ രോഗാവസ്ഥയ്ക്കു ശേഷം 1894ൽ മരിച്ചു. വാൾസർ പിന്നീട് സ്റ്റുട്ട്ഗാർട്ടിൽ സഹോദരൻ കാൾ വാൾസറോടൊപ്പം ആയിരുന്നു. അവിടെ വച്ച് നാടകാഭിനയത്തിൽ ഒരു കൈ നോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീടദ്ദേഹം കാൽനടയായി സ്വിറ്റ്സർലന്റിലേക്കു മടങ്ങി. 1898ൽ പ്രശസ്തനിരൂപകനായ ജോസഫ് വിക്ടർ വിഡ്മൻ വാൾസറുടെ ചില കവിതകൾ ഡെർ ബുണ്ട് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. 1905 വരെ അദ്ദേഹത്തിന്റെ ജീവിതം പ്രധാനമായും സൂറിച്ചിലായിരുന്നു. ഇക്കാലത്ത് ഒരു എഞ്ചിനീയറുടെ അസിസ്റ്റന്റ് ആയും ജോലി നോക്കിയിരുന്നു. 1904ൽ ആദ്യത്തെ പുസ്തകമായ Fritz Kochers Aufsatze (ഫ്രിറ്റ്സ് കോച്ചറുടെ ഉപന്യാസങ്ങൾ} പ്രസിദ്ധീകരിച്ചു. 1905ൽ അദ്ദേഹം ബർലിനിൽ തിയേറ്റർ ഡിസൈനർ ആയിരുന്ന സഹോദരൻ കാൾ വാൾസറോടൊപ്പം താമസമാക്കി. ബർലിനിൽ വച്ചാണ് അദ്ദേഹം മൂന്നു നോവലുകൾ എഴുതുന്നത്- Geschwister Tanner, Der Gehife, Jakob von Gunten. ക്രിസ്റ്റ്യൻ മോർഗെൻസ്റ്റേൺ എഡിറ്റർ ആയിരുന്ന ബ്രൂണോ കാസിറെർ എന്ന പ്രസിദ്ധീകരണസ്ഥാപനം അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇക്കാലത്ത് ധാരാളം ചെറുകഥകളും എഴുതിയിരുന്നു. റോബർട്ട് മ്യൂസിൽ, ഫ്രാൻസ് കാഫ്ക, ഹെർമ്മൻ ഹെസ്സെ തുടങ്ങിയവർ അദ്ദേഹത്തിന്റെ വായനക്കാർ ആകുന്നുണ്ട്. 1913ൽ അദ്ദേഹം സ്വിറ്റ്സർലന്റിലേക്കു മടങ്ങി സഹോദരി ലിസ അദ്ധ്യാപികയായി ജോലി നോക്കിയിരുന്ന ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ അവരോടൊപ്പം താമസമായി. ലിസ മെർമെറ്റ് എന്ന അലക്കുകാരിയുമായി പ്രേമത്തോടടുത്ത ബന്ധം ഉണ്ടാകുന്നതും ഇവിടെ വച്ചാണ്. 1914ൽ അച്ഛൻ മരിച്ചു. ഇക്കാലത്തെഴുതിയ അസംഖ്യം ചെറുകഥകൾ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ട്. വലിയ നടപ്പുകാരനായ വാൾസർ കാൽനടയായി ദീർഘയാത്രകൾ ചെയ്തുതുടങ്ങുന്നതും ആയിടയ്ക്കാണ്. ഈ കാലഘട്ടത്തിലെ കഥകൾ അപരിചിതമായ സ്ഥലങ്ങളിലൂടെ നടന്നുപോകുന്ന ഒരു സഞ്ചാരിയുടെ കണ്ണുകൾ കാണുന്ന അനുഭവങ്ങളാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് അദ്ദേഹത്തിന് സൈന്യത്തിൽ ചേരേണ്ടിവന്നു. മനോരോഗിയായിരുന്ന സഹോദരൻ ഏൺസ്റ്റ് 1916ൽ മരണമടഞ്ഞു. മറ്റൊരു സഹോദരനായ ഹെർമ്മൻ 1919ൽ ആത്മഹത്യ ചെയ്തു. 1921ൽ അദ്ദേഹം ബേണിലേക്കു താമസം മാറ്റി. ബേണിൽ താമസിക്കുന്ന കാലത്താണ് അദ്ദേഹം ‘മൈക്രോഗ്രാം’ എന്ന അതിസൂക്ഷ്മരചനകൾ എഴുതുന്നത്. തീരെച്ചെറിയ പെൻസിൽ മുന കൊണ്ടെഴുതിയ ഈ കവിതകളും കഥകളും വായിച്ചെടുക്കാൻ പ്രയാസമായിരുന്നു. 1929ൽ മാനസികപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ബേണിലെ ഒരാശുപത്രിയിൽ അഡ്മിറ്റായി. ഇക്കാലത്തും എഴുത്തും പ്രസിദ്ധീകരണവും നടന്നിരുന്നു. പിന്നീട് തന്റെ ആഗ്രഹത്തിനു വിപരീതമായി ഒരു സാനറ്റോറിയത്തിലേക്കു മാറ്റിയപ്പോഴാണ് അദ്ദേഹം പൂർണ്ണമായും എഴുത്തു നിർത്തുന്നത്, “ഞാൻ ഇവിടെ വന്നത് ഭ്രാന്തനാകാണ്, എഴുതാനല്ല” എന്നു പറഞ്ഞുകൊണ്ട്. 1936ൽ ഡോ. കാൾ സീലിഗ് എന്ന ആരാധകൻ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നുതുടങ്ങി. തങ്ങൾ ഒരുമിച്ചുള്ള യാത്രകളെക്കുറിച്ച് അദ്ദേഹമെഴുതിയ Wanderungen mit Rober Walser (റോബർട്ട് വാൾസറുമൊത്തുള്ള യാത്രകൾ) എന്ന പുസ്തകം ആ ബന്ധത്തിന്റെ വിവരണമാണ്. വാൾസറുടെ കൃതികൾ പുനഃപ്രസിദ്ധീകരിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. സഹോദരൻ കാൾ 1943ലും സഹോദരി ലിസ 1944ലും മരിച്ചതോടെ സീലിഗ് അദ്ദേഹത്തിന്റെ ലീഗൽ ഗാർഡിയൻ ആയി. രോഗലക്ഷണങ്ങൾ പുറമേ ഒന്നും കാണാനുണ്ടായിരുന്നില്ലെങ്കിലും വാൾസർ സാനറ്റോറിയത്തിൽ നിന്നു പുറത്തു വരാൻ തയ്യാറായില്ല. ഒറ്റയ്ക്കുള്ള നടത്തം അദ്ദേഹത്തിനു വളരെ ഇഷ്ടമായിരുന്നു. 1956 ഡിസംബർ 25ന് അങ്ങനെയൊരു നടത്തയ്ക്കിടെ മഞ്ഞിൽ മരിച്ചുകിടക്കുന്നതായി അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു; ഹൃദയസ്തംഭനമായിരുന്നു മരണകാരണം.