2021, ഡിസംബർ 19, ഞായറാഴ്‌ച

ആർ. എസ്. തോമസ് - വരവ്



ദൈവത്തിന്റെ കയ്യിൽ
ഒരു ചെറുഗോളമുണ്ടായിരുന്നു.
നോക്കൂ, അവൻ പറഞ്ഞു.
പുത്രൻ നോക്കി.
അങ്ങകലെ, ജലത്തിലൂടെന്നപോലെ
അവൻ കണ്ടു,
തീക്ഷ്ണവർണ്ണമായ,
വരണ്ടുണങ്ങിയ ഒരു ദേശം.
വെളിച്ചം അവിടെ എരിയുകയായിരുന്നു,
മൊരി പിടിച്ച വീടുകൾ
നിഴലുകൾ വീഴ്ത്തിയിരുന്നു,
ഒരു ദീപ്തസർപ്പം, 
ചെളി തിളങ്ങുന്നൊരു പുഴ,
ചുറയഴിഞ്ഞൊഴുകിയിരുന്നു.

നഗ്നമായ ഒരു കുന്നിൽ
നഗ്നമായ ഒരു മരം
ആകാശത്തെ മ്ളാനമാക്കിയിരുന്നു.
മനുഷ്യർ അതിനു നേർക്കു
മെലിഞ്ഞ കൈകൾ നീട്ടിയിരുന്നു,
മറഞ്ഞുപോയൊരേപ്രിൽ മാസം
അതിന്റെ കൂടിപ്പിണഞ്ഞ ചില്ലകളിലേക്കു
മടങ്ങിവരുമെന്നപോലെ.
പുത്രൻ അവരെ നോക്കിയിരുന്നു.
ഞാൻ അവിടേയ്ക്കു പോകട്ടെ,
അവൻ പറഞ്ഞു.


2021, ഡിസംബർ 15, ബുധനാഴ്‌ച

തദേവുഷ് ദബ്രോവ്സ്കി - കവിതകൾ



കവിയും ലേഖകനുമായ തദേവുഷ് ദബ്രോവ്സ്ക്കി Tadeusz Dąbrowski (ജ.1979) “പോളിഷ് കവിതയുടെ പ്രതീക്ഷ” എന്നു വാഴ്ത്തപ്പെടുന്നു. Black Square, Posts എന്നിവയാണ്‌ ഇംഗ്ലീഷിൽ ലഭ്യമായ പുസ്തകങ്ങൾ.


ആപ്പിൾ എന്ന വാക്കിൽ ഒരു സത്യവും അടങ്ങുന്നില്ല...


ആപ്പിൾ എന്ന വാക്കിൽ ഒരു സത്യവും അടങ്ങുന്നില്ല,
അതിന്റെ രൂപമോ നിറമോ മണമോ രുചിയോ അതിലില്ല.
സത്യം കാണാനോ മണക്കാനോ രുചിക്കാനോ ഉള്ളതല്ല.
ആപ്പിൾ എന്നു പറയുമ്പോൾ നിങ്ങളതു കഴിക്കുന്നില്ല.

ആപ്പിൾ എന്ന വാക്കിനും ആപ്പിൾ-സത്യത്തിനുമിടയിലെ
ഇടത്താണ്‌ ആപ്പിൾ സംഭവിക്കുന്നത്.
മരണം എന്ന വാക്കിനും മരണ-സത്യത്തിനുമിടയിലെ
ഇടമാണ്‌ ഏറ്റവും വിപുലമായ ഇടം.
ജീവിതം സംഭവിക്കുന്നത് അവിടെയാണ്‌.
സത്യം എന്ന വാക്കിനും സത്യത്തിനുമിടയിൽ സംഭവിക്കുന്നതാണ്‌

മരണം


.ചിന്തകളുടെ ഇറക്കത്തിനും...



ചിന്തകളുടെ ഇറക്കത്തിനും ഉറക്കത്തിന്റെ ഏറ്റത്തിനുമിടയിൽ
നിത്യതയുടെ ഒരു മിനുട്ടെനിക്കു കിട്ടി, രൂപകങ്ങൾ ശേഖരിക്കാൻ.

ഏന്നാൽ ആദ്യത്തേതു കുനിഞ്ഞെടുക്കാൻ തുടങ്ങും മുമ്പേ
എനിക്കു മേലൊരു തിരയടിച്ചുകയറി, 
വിക്ഷുബ്ധനിദ്രയെന്നെ മുക്കിത്താഴ്ത്തി.
സൂര്യനതിന്റെ വിരലുകൾ കൊണ്ടെന്റെ കണ്ണുകളിൽ കുത്തുകയായിരുന്നെന്നതിനാൽ
അല്പനേരം കഴിഞ്ഞു ഞാനുണർന്നു.
കാര്യമായിട്ടൊന്നും എനിക്കോർമ്മവന്നില്ല.
എന്റെ വലതുകീശയിൽ ഒരു വെള്ളാരങ്കല്ലുണ്ടായിരുന്നു,
ഒരു കടല്ച്ചൊറി വലത്തേതിലും,
എന്റെ വായിൽ- മണലും.


ആധുനികകവിത



ഒരു വവ്വാലിനെപ്പോലെയാണ്‌,
അതിന്റെ ആവാസം നിലവറകളിലാണ്‌,
തട്ടുമ്പുറങ്ങളിലും ഗുഹകളിലുമാണ്‌,
പകലത് ഉറക്കത്തിലായിരിക്കും,
പിന്നത് രാത്രിയിൽ വേട്ടയ്ക്കിറങ്ങുന്നു,
തല കീഴ്ക്കാമ്പാട് തൂങ്ങിക്കിടക്കുന്നു.

അതിനെ ഒരു പക്ഷിയോടുപമിക്കാൻ
ഭാവനാശേഷിയുടെ കാര്യമായ പ്രയോഗം വേണ്ടിവരും.

അതന്ധമാണ്‌,
അത് സിഗ്നലുകളയക്കുന്നു,
അത് സിഗ്നലുകൾ സ്വീകരിക്കുന്നു,
ഇങ്ങനെ പറയാം:
അതതിനെ മാത്രമേ കേൾക്കുന്നുള്ളു.

അത് മനുഷ്യരക്തം കുടിക്കുമെന്ന് 
ആളുകൾ കരുതിയിരുന്നു,
എന്നാൽ ഒരീച്ചയെ കിട്ടിയാൽ,
ഒരു പാറ്റയെ, ഒരു നിശാശലഭത്തെ കിട്ടിയാൽ
അതിനു തൃപ്തിയായി.

ചെറുതായിരുന്നപ്പോൾ
സന്ധ്യക്കു ഞാൻ
‘വവ്വാൽ വേട്ട’യ്ക്കു പോയിരുന്നു.

ഞാൻ മുകളിലേക്കു കല്ലുകളെടുത്തെറിയും,
വവ്വാലതിനു നേർക്കു പറന്നിറങ്ങും,
അതൊരു പറ്റിക്കലായിരുന്നുവെന്ന്
അവസാനനിമിഷം മനസ്സിലാകുമ്പോൾ
പെട്ടെന്നതു ദിശ മാറ്റി പറന്നുപോകും.

ചിലനേരം കല്ല് വലുതാണെങ്കിൽ
അതിൽ ചെന്നിടിച്ച്
വവ്വാൽ നിലത്തു വീഴും.

കവിത, അതു കവിതയാണെങ്കിൽ,
ഒരു വെള്ളാരങ്കല്ലിനെ ഓർമ്മിപ്പിക്കും,
ചിലനേരത്തൊരിഷ്ടികയേയും.

കവിതയുടെ കാര്യം ഇങ്ങനെയാണ്‌...



കവിതയുടെ കാര്യം ഇങ്ങനെയാണ്‌: 
നിങ്ങൾ കടലിൽ പോകുന്നു, 
വലയെറിയുന്നു,
കോടിക്കോടി ടണ്ണുകളുടെ വെള്ളത്തിലൂടെ
വല വലിച്ചുകേറ്റുന്നു,
ഒടുവിൽ ഭീമാകാരനായ ഒരു ഞണ്ടിനെ
നിങ്ങൾക്കു കിട്ടുന്നു,
നിങ്ങളെപ്പോലെതന്നെ,
അതു നിങ്ങളോടു പറയുകയാണ്‌:
ഈ നശിച്ച മീൻപിടുത്തം
തനിക്കു മറ്റെവിടെയെങ്കിലും
ചെയ്തുകൂടായിരുന്നു?




“എന്റെ എഴുത്തു നടക്കുന്നിടം”


എന്റെ എഴുത്തു നടക്കുന്നിടം എല്ലായ്പോഴും കവിതയുടെ ഇടം ആകണമെന്നില്ല, അല്ലെങ്കിൽ വല്ലപ്പോഴുമേ അങ്ങനെയാകുന്നുള്ളു. മേശ സ്ഥിരതയുടെ പര്യായമാണ്‌; എന്റെ കവിത വരുന്നത് ചലനത്തിൽ നിന്നാണ്‌, ഭൂമിശാസ്ത്രപരമായ, അല്ലെങ്കിൽ അതിലും പ്രധാനമായി, മാനസികമായ അതിരുകൾ മുറിച്ചുകടന്നിട്ടാണ്‌. അതിലംഘനത്തിൽ നിന്ന്.

അതിനാൽ, ഞാൻ കാവ്യദേവതകളുമായി കളിക്കുകയാണെന്ന്, കൃത്യമായി പറഞ്ഞാൽ അവർ എന്റെ കൂടെ കളിക്കുകയാണെന്ന് പറയാം; വ്യത്യസ്തവും അപ്രതീക്ഷിതവുമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും. എന്നാൽ എന്റെ മേശ കൈത്തൊഴിലിന്റെ മേഖലയാണ്‌; അതിനാണ്‌ ഗ്രീക്കുകാർ techne എന്ന വാക്കു കൊണ്ടു സൂചിപ്പിക്കുന്നത്.

“ചിന്തകളുടെ ഇറക്കത്തിനും ഉറക്കത്തിന്റെ ഏറ്റത്തിനുമിടയിൽ നിത്യതയിൽ നിന്നൊരു മിനുട്ട് എനിക്കു കിട്ടുന്നു, രൂപകങ്ങൾ ശേഖരിക്കാൻ...” എന്നു ഞാനൊരു കവിതയിൽ എഴുതിയിരുന്നു. നിഗൂഢത നിറഞ്ഞ ആ ‘ഇട’യിൽ നിന്നുതന്നെയാണ്‌ കവിത വരുന്നത്- പകലിനും രാത്രിക്കും, ഹേമന്തത്തിനും വസന്തത്തിനും, സൂര്യനും കൊടുങ്കാറ്റിനും, പ്രേമത്തിനും കാമത്തിനും, എനിക്കും എന്നിലെ സാദ്ധ്യതകൾക്കുമിടയിൽ നിന്ന്, വാക്കിനും വിഷയത്തിനുമിടയിൽ നിന്ന്. ബാറിനും ലൈബ്രറിക്കുമിടയിൽ നിന്ന്.

(തദേവുഷ് ദബ്രോവ്സ്ക്കി തന്റെ എഴുത്തുമേശയെക്കുറിച്ച്)



ചാൾസ് സിമിക് - കവിതകൾ

 

ശീർഷകമില്ലാത്ത കവിത


കാരീയത്തോടു ഞാൻ ചോദിച്ചു,
നീയെന്തിനാണ്‌ വെടിയുണ്ടയായി വാർത്തെടുക്കാൻ
നിന്നുകൊടുത്തത്?
ആൽക്കെമിസ്റ്റുകളുടെ കാര്യം
നീ മറന്നുപോയോ?
സ്വർണ്ണമായി മാറാമെന്ന പ്രതീക്ഷ
നീ കൈവെടിഞ്ഞോ?

ആരും മറുപടി തരുന്നില്ല.
കാരീയം. വെടിയുണ്ട.
ഇത്തരം പേരുകളുള്ളപ്പോൾ
ഉറക്കം അഗാധവും ദീർഘവുമാകുന്നു.
*

പേടി


ഒരാളിൽ നിന്നൊരാളിലേക്ക്
ഭീതി പകരുന്നു,
അവരറിയാതെ.
ഒരില മറ്റൊന്നിലേക്ക്
വിറ പകരുമ്പോലെ.

പൊടുന്നനേ മരമാകെ വിറകൊള്ളുകയായി.
കാറ്റിന്റെ ലക്ഷണമൊന്നും കാണാനുമില്ല.
*

തണ്ണിമത്തങ്ങകൾ


പഴക്കടകളിൽ
ഹരിതബുദ്ധന്മാർ.
നാം പുഞ്ചിരി കഴിക്കുന്നു,
പല്ലുകൾ തുപ്പിക്കളയുന്നു.
*

ജനുവരി


ഒരു കൊച്ചുസ്കൂൾകെട്ടിടത്തിന്റെ
മഞ്ഞുറഞ്ഞ ജനാലയിൽ
കുട്ടികളുടെ വിരല്പാടുകൾ.

ഒരു സാമ്രാജ്യം, ഞാനെവിടെയോ വായിച്ചു,
സ്വയം നിലനിർത്തിപ്പോരുന്നത്
അതിന്റെ തടവറകളിലെ ക്രൂരതകളിലൂടെയാണ്‌
*

എന്റെ വലംകൈവിരലുകൾക്ക്‌

1
പെരുവിരൽ
ഒരു കുതിരയുടെ ആടുന്ന പല്ല്
തന്റെ പിടകൾക്കൊരു പൂവൻ
ഒരു പിശാചിന്റെ കൊമ്പ്‌
ജനനവേളയിൽ
അവരെന്റെ മാംസത്തോടൊട്ടിച്ചുവിട്ട
തടിയൻ വിര
അവനെ അടക്കിനിർത്താൻ
ഞൊട്ടയൊടിയും വരെ
രണ്ടായി വളയ്ക്കാൻ
നാലാളു വേണ്ടിവരുന്നു.

അവനെ മുറിച്ചുതള്ളൂ
സ്വന്തം കാര്യം നോക്കാൻ ആളാണവൻ
ഭൂമിയിൽ വേരു പിടിക്കട്ടെ
അല്ലെങ്കിൽ ചെന്നായ്ക്കളോടൊത്ത്‌
വേട്ടയ്ക്കു പോകട്ടെ.

2
രണ്ടാമൻ വഴി ചൂണ്ടുന്നു
സത്യമായ വഴി
ആ പാത ചന്ദ്രനെയും
ചില നക്ഷത്രങ്ങളെയും കടന്നുപോകുന്നു
ശ്രദ്ധിക്കുക
അവൻ അതിനുമപ്പുറം ചൂണ്ടുന്നു
അവൻ തന്നെത്തന്നെ ചൂണ്ടുന്നു

3
നടുക്കത്തെയാളിനു നടുവേദനയാണ്‌
ഒരു വഴക്കവുമില്ലാത്തവൻ
ഈ ജീവിതത്തോടിനിയും പൊരുത്തപ്പെടാത്തവൻ
പിറവിയിലേ ഒരു കിഴവൻ
തനിക്കു കൈമോശം വന്ന എന്തോ ഒന്നാണ്‌
അവൻ എന്റെ കൈയിൽ തേടുന്നത്‌
കൂർത്ത പല്ലുള്ള നായ
ചെള്ളെടുക്കുന്നപോലെ.

4
നാലാമൻ നിഗൂഢതയത്രെ
ചിലനേരം എന്റെ കൈ
മേശമേൽ വിശ്രമിക്കുമ്പോൾ
ആരോ തന്നെ പേരുചൊല്ലി വിളിച്ചപോലെ
അവൻ ചാടിയെഴുന്നേൽക്കുന്നു.

ഓരോ എല്ലിനും വിരലിനും ശേഷം
ഞാൻ അവന്റെയടുക്കലെത്തുന്നു
മനഃക്ലേശത്തോടെ.

5
അഞ്ചാമനിലെന്തോ കുതറുന്നു
നിതാന്തമായി ജനനാരംഭവേളയിലുള്ള
എന്തോ ഒന്ന്
ദുർബലനും വഴങ്ങുന്നവനും
അവന്റെ സ്പർശം മൃദുവാണ്‌
അവനിൽ ഒരു കണ്ണീർത്തുള്ളി തങ്ങിനിൽക്കുന്നു

അവൻ കണ്ണിലെ കരടെടുക്കുന്നു.

*

എന്നെക്കുറിച്ച്
-------------------


നിദ്രാരഹിതരുടെ കിരീടം വയ്ക്കാത്ത രാജാവാണു ഞാൻ,
സ്വന്തം പ്രേതങ്ങളോടിപ്പോഴും വാളെടുത്തു പട വെട്ടുന്നവൻ,
മച്ചുകളും അടഞ്ഞ വാതിലുകളും വായിച്ചുപഠിക്കുന്നവൻ,
രണ്ടും രണ്ടും നാലാവണമെന്നു നിർബ്ബന്ധമില്ലെന്നു വാതു വയ്ക്കുന്നവൻ.

ശവമുറിയിൽ പാതിരാഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ
അക്കോർഡിയൻ വായിക്കുന്നൊരു സന്തുഷ്ടാത്മാവ്.
ഭ്രാന്തു പിടിച്ചവന്റെ തലയ്ക്കുള്ളിൽ നിന്നു രക്ഷപ്പെട്ടോടി
അയാളുടെ തലയ്ക്കരികിലെ ചുമരിൽ പറന്നുവന്നിരിക്കുന്നൊരീച്ച.

ഗ്രാമത്തിലെ പൂജാരിമാരുടേയും കരുവാന്മാരുടേയും പിൻഗാമി:
പ്രശസ്തരും അദൃശ്യരുമായ രണ്ടു ജാലവിദ്യക്കാരെ
മുറുമുറുത്തുകൊണ്ടു സഹായിക്കുന്ന അരങ്ങുതുണ;
ഒരാൾക്കു പേര്‌ ദൈവമെന്ന്, പിശാചെന്നു മറ്റേയാൾക്കും; എന്നു പറഞ്ഞാൽ,

ഞാനാരെന്നു ഞാൻ കരുതുന്നുവോ, അയാളാണു ഞാനെങ്കിൽ.


ചരിത്രപുസ്തകം


തിരക്കേറിയൊരു തെരുവിൽ വച്ച്
അതിന്റെ കുത്തഴിഞ്ഞ താളുകൾ
ഒരു കുട്ടി കണ്ടു.
അവൻ പന്തു തട്ടുന്നതു നിർത്തി
അവയുടെ പിന്നാലെ പോയി.

അവന്റെ കയ്യിൽ കിടന്നൊന്നു പിടഞ്ഞിട്ട്
അവ പറന്നുപോയി.
ചില തീയതികളും ഒരു പേരും 
അവന്റെ കണ്ണില്പെട്ടുവെന്നു മാത്രം.

നഗരപ്രാന്തമെത്തിയപ്പോൾ
കാറ്റിനവയിൽ താല്പര്യം നഷ്ടപ്പെട്ടു.
പഴയ റെയില്പാലത്തിനടുത്ത പുഴയിൽ
ചിലതു ചെന്നു വീണു.

പൂച്ചക്കുഞ്ഞുങ്ങളെ മുക്കിക്കൊല്ലുന്നതവിടെയാണ്‌,
ആഡംബരനൗക കടന്നുപോകുന്നതതുവഴിയാണ്‌,
“വിജയം” എന്നാണതിന്റെ പേര്‌,
അതിൽ നിന്നൊരു ഞൊണ്ടി കൈ വീശിക്കാണിക്കുന്നുമുണ്ട്.


2021, ഡിസംബർ 14, ചൊവ്വാഴ്ച

ഫ്ലോബേർ- കലാദർശനം

 സുന്ദരമായി എനിക്കു തോന്നുന്നത്, ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്, ഒന്നിനെക്കുറിച്ചുമല്ലാത്ത ഒരു പുസ്തകമാണ്‌; ബാഹ്യമായതൊന്നിനേയും ആശ്രയിക്കാത്ത ഒരു പുസ്തകം; സ്വന്തം ശൈലിയുടെ ബലം കൊണ്ടുതന്നെ ഒരുമിച്ചുനില്ക്കുന്നത്, താങ്ങാൻ ഒന്നിനേയും ആശ്രയിക്കാതെ ശൂന്യതയിൽ തൂങ്ങിനില്ക്കുന്ന ഭൂമിയെപ്പോലെ. വിഷയം എന്നൊന്നു പറയാനില്ലാത്ത ഒരു പുസ്തകം; അല്ലെങ്കിൽ, വിഷയം പുറമേ കാണാനില്ലാത്തത്, അങ്ങനെയൊന്ന് സാദ്ധ്യമാണെങ്കിൽ. പ്രമേയം ഏറ്റവും കുറഞ്ഞ കൃതികളാണ്‌ ഏറ്റവും നല്ല രചനകൾ; ആവിഷ്കാരം ആശയത്തോടു കൂടുതൽ കൂടുതൽ അടുക്കുന്തോറും, ഭാഷ അതിനോടു കൂടുതൽ കൂടുതൽ ഏകീഭവിക്കുകയും ലയിക്കുകയും ചെയ്യുന്തോറും അന്തിമഫലം കൂടുതൽ നന്നാവുകയും ചെയ്യുന്നു. കലയുടെ ഭാവി കിടക്കുന്നത് ഈ ദിശയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. തുടക്കത്തിൽ നിന്നുള്ള അതിന്റെ വികാസം അങ്ങനെയാണെന്ന്, അത് കൂടുതൽ കൂടുതലായി സൂക്ഷ്മവും അലൗകികവുമാവുകയാണെന്ന് ഞാൻ കാണുന്നു, ഈജിപ്ഷ്യൻ കവാടങ്ങളിൽ നിന്ന് ഗോത്തിക് കമാനങ്ങളിലേക്കെന്നപോലെ, 20,000 വരികളുള്ള ഹിന്ദു കവിതകളിൽ നിന്ന് ബൈറന്റെ ആത്മപ്രവാഹങ്ങളിലേക്കെന്നപോലെ. രൂപം സ്വാധീനത്തിലാവുന്തോറും കൃശമായി കൃശമായിവരുന്നു; ഒരു ക്രമവും പ്രമാണവും അളവുകോലുമായും അതിനു ബന്ധമില്ലാതെവരുന്നു; ഇതിഹാസത്തിന്റെ സ്ഥാനത്ത് നോവൽ വരുന്നു, ഗദ്യത്തിന്റെ സ്ഥാനത്ത് താളത്തിലുള്ള വരികൾ വരുന്നു; യാഥാസ്ഥിതികത്വം ഇല്ലാതാവുന്നു, രൂപം അതിന്റെ സ്രഷ്ടാവിന്റെ ഇച്ഛയ്ക്കനുരൂപമായി സ്വതന്ത്രമാവുന്നു. വിഷയത്തിൽ നിന്നുള്ള ഈ മോചനം എവിടെയും കാണാം; ഭരണകൂടങ്ങൾ ഇങ്ങനെയൊരു പരിണാമത്തിൽ കൂടി കടന്നുപോയിട്ടുണ്ട്, പൗരസ്ത്യദേശത്തെ സ്വേച്ഛാധിപത്യങ്ങളിൽ നിന്ന് ഭാവിയിലെ സോഷ്യലിസത്തിലേക്ക്.

അതുകൊണ്ടു തന്നെയാണ്‌ കുലീനമായ വിഷയങ്ങളോ ഹീനമായ വിഷയങ്ങളോ ഇല്ലെന്നു പറയുന്നതും; വിഷയം എന്നൊരു വസ്തു ഇല്ലെന്ന് ശുദ്ധകലയുടെ നിലപാടിൽ നിന്നുകൊണ്ട് നമുക്കൊരു പ്രമാണം സ്ഥാപിക്കാവുന്നതേയുള്ളു; ശൈലി മാത്രമാണ്‌ വസ്തുക്കളെ കാണുന്നതിനുള്ള ആത്യന്തികമായ രീതി.
(1856 ജനുവരി 16ന്‌ ഫ്ലോബേർ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്)

എന്റെ പുസ്തകത്തിന്റെ ആകെയുള്ള മൂല്യം, അങ്ങനെയൊന്ന് അതിനുണ്ടെങ്കിൽ, അതിതായിരിക്കും- ലിറിസിസം, വൾഗാരിറ്റി എന്നീ രണ്ടു ഗർത്തങ്ങൾക്കു മുകളിൽ വലിച്ചുകെട്ടിയ ഒരു മുടിനാരിഴയ്ക്കു മേൽ പിഴയ്ക്കാതെ നേരേ നടന്നുപോകാൻ എനിക്കു കഴിഞ്ഞു. അതിനെക്കുറിച്ചോർക്കുമ്പോൾ ഞാൻ വിസ്മിതനായിപ്പോകുന്നു. അതേ സമയം, എത്രയധികം സൗന്ദര്യമാണ്‌ എന്നെ വിശ്വസിച്ചേല്പിച്ചിരിക്കുന്നതെന്നോർക്കുമ്പോൾ ഞാൻ പേടിച്ചരണ്ടുപോവുകയും ചെയ്യുന്നു; മാംസപേശികൾ കൊളുത്തിവലിയ്ക്കുന്നപോലെ എനിക്കു തോന്നുന്നു, എവിടെയെങ്കിലും പോയി ഒളിച്ചുകളയാൻ വല്ലാത്ത ഒരാഗ്രഹം എനിക്കുണ്ടാവുകയും ചെയ്യുന്നു. പതിനഞ്ചു നീണ്ടകൊല്ലങ്ങളായി ഒരു വണ്ടിക്കാളയെപ്പോലെ ഞാൻ പണിയെടുക്കുകയായിരുന്നു. ഭ്രാന്തമായ ഒരു പിടിവാശിയോടെയാണ്‌ എന്റെ ഇതേവരെയുള്ള ജീവിതം ഞാൻ ജീവിച്ചത്; എന്റെ മറ്റെല്ലാ തൃഷ്ണകളേയും ഞാൻ കൂടുകളിൽ അടച്ചിട്ടിരുന്നു; ഇടയ്ക്കെപ്പോഴെങ്കിലും ഒരു മാറ്റത്തിനു വേണ്ടിമാത്രം ഞാൻ അവയെ പോയി കാണുകയും ചെയ്തിരുന്നു. ഹാ, ഞാൻ നല്ലൊരു പുസ്തകം എഴുതിയിട്ടുണ്ടെങ്കിൽ ഞാൻ അതിനു വേണ്ടി പണിയെടുത്തിട്ടുമുണ്ട്! ബഫോണിന്റെ ആ ദൈവനിന്ദ സത്യമായിരുന്നെങ്കിൽ! (ദീർഘമായ ക്ഷമയാണ്‌ പ്രതിഭ.) അങ്ങനെയുള്ളവരുടെ മുൻപന്തിയിൽ ഞാനുമുണ്ടാവും.
(ഫ്ലോബേർ 1852 മാർച്ച് 20-21ന്‌ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്; തന്റെ മാസ്റ്റർപീസായ മദാം ബോവറി സാദ്ധ്യമാക്കിയ പ്രതിഭയെയാണ്‌ അദ്ദേഹം ക്ഷമാപൂർവ്വമായ അദ്ധ്വാനമാക്കി ചുരുക്കുന്നത്!)

ഏത് ഐന്ദ്രിയാനുഭവങ്ങളുടെ സഫലാവിഷ്കാരമാണോ കവിത, അവയെ ഒരിക്കലും അതിൽ നിന്നു മാറ്റിക്കണ്ടിട്ടില്ല, മ്യൂസ്സേ. ..നാഡികൾ, കാന്തശക്തി- അദ്ദേഹത്തിന്‌ കവിത അതൊക്കെയായിരുന്നു. യഥാർത്ഥത്തിൽ അത്രയും വിക്ഷുബ്ധമൊന്നുമല്ല, അത്. സംവേദനക്ഷമത കൂടിയ നാഡികൾ മാത്രമാണ്‌ കവിതയുടെ അവശ്യോപാധി എങ്കിൽ ഞാൻ ഷേക്സ്പിയറെയോ ഹോമറിനെയോ കവച്ചുവയ്ക്കുമായിരുന്നു. അത്തരം ആശയക്കുഴപ്പം ഒരു ദൈവദൂഷണം മാത്രമാണ്‌. എന്തിനെക്കുറിച്ചാണ്‌ ഞാൻ സംസാരിക്കുന്നതെന്ന് എനിക്കറിയാം: മുപ്പതു ചുവടുകൾക്കകലെ, അടച്ചിട്ട വാതിലുകൾക്കു പിന്നിൽ ആളുകൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നതു കേൾക്കാനുള്ള കഴിവെനിക്കുണ്ടായിരുന്നു; പുറത്തറിയുമാറ്‌ എന്റെ ആന്തരാവയവങ്ങൾ എന്റെ ചർമ്മത്തിനടിയിൽ വിറകൊള്ളുമായിരുന്നു; ചിലനേരം ഒരു നൊടിയിടയിൽ ഒരു കോടി ചിന്തകളും ചിത്രങ്ങളും സർവ്വവിധത്തിലുമുള്ള മാനസികാനുഭവങ്ങളും ഗംഭീരമായ ഒരു വെടിക്കെട്ടുപോലെ എന്റെ മനസ്സിനുള്ളിൽ പൊട്ടിത്തെറിക്കുമായിരുന്നു. ഇതെല്ലാം പക്ഷേ, വികാരങ്ങളോടു വളര ബന്ധപ്പെട്ടതാണെങ്കില്ക്കൂടി, സ്വീകരണമുറിയിലെ കൊച്ചുവർത്തമാനം പോലെയേയുള്ളു.

കവിത ഒരർത്ഥത്തിലും മനസ്സിന്റെ ഒരു ബലക്ഷയമല്ല; അതേസമയം മേല്പറഞ്ഞ നാഡീസംവേദനങ്ങൾ അങ്ങനെയാണുതാനും. അമിതമായ സംവേദനക്ഷമത ഒരു ദൗർബ്ബല്യമാണ്‌. വിശദീകരിക്കാം:
എന്റെ മനസ്സിനു ബലമുണ്ടായിരുന്നെങ്കിൽ നിയമപഠനവും മടുപ്പും കാരണം ഞാൻ രോഗിയാകുമായിരുന്നില്ല. ആ സാഹചര്യങ്ങൾ എന്നെ പരാജയപ്പെടുത്തുന്നതിനു നിന്നുകൊടുക്കുന്നതിനു പകരം ഞാനവയെ ഉപയോഗപ്പെടുത്തുമായിരുന്നു. എന്റെ അസന്തുഷ്ടി എന്റെ തലച്ചോറിനുള്ളിൽ ഒതുങ്ങിക്കിടക്കുന്നതിനു പകരം എന്റെ ശിഷ്ടദേഹത്തെക്കൂടി ബാധിച്ച് എന്നെ ഇളക്കിമറിക്കുകയാണു ചെയ്തത്. അതൊരു ‘വ്യതിയാന’മായിരുന്നു. സംഗീതം ശരീരത്തെ ദ്രോഹിക്കുന്ന കുട്ടികളെ പലപ്പോഴും നാം കണ്ടിട്ടുണ്ട്: അവർക്ക് നല്ല സിദ്ധികളുണ്ട്, ഒന്നു കേട്ടാൽ ഈണങ്ങൾ അവർക്കോർമ്മനില്ക്കും, പിയാനോ വായിക്കുമ്പോൾ അവർ ഉത്തേജിതരുമായിരിക്കും. എന്നാൽ അവരുടെ ഹൃദയങ്ങൾ പിന്നെ ആഞ്ഞിടിക്കുകയാണ്‌, അവർ മെലിയുകയും വിളറുകയും രോഗികളായി മാറുകയുമാണ്‌, അവരുടെ പാവം നാഡികൾ സ്വരങ്ങൾ കേൾക്കുമ്പോൾ വേദന കൊണ്ടു പുളയുകയാണ്‌-നായ്ക്കളെപ്പോലെ. അവർ ഒരിക്കലും ഭാവിയിലെ മൊസാർട്ടുമാർ ആകുന്നില്ല. അവരുടെ പ്രവൃത്തി അസ്ഥാനത്താണ്‌: ആശയം ഉടലിലേക്കു കടക്കുകയും അവിടെയത് വന്ധ്യമായി കിടക്കുകയും ഉടലിന്റെ നാശത്തിനു കാരണമാവുകയും ചെയ്യുകയാണ്‌. പരിണതഫലം പ്രതിഭയല്ല, ആരോഗ്യവുമല്ല.
കലയുടെ കാര്യവും ഇതുതന്നെ. വികാരാവേശം കൊണ്ട് കവിതയാകുന്നില്ല; നിങ്ങൾ എത്ര വ്യക്തിപരമാകുന്നുവോ, അത്രയ്ക്കു നിങ്ങൾ ദുർബ്ബലനുമാവുകയാണ്‌. ആ വഴിക്ക് ഞാനെന്നും പാപം ചെയ്തിട്ടുണ്ട്; കാരണം, ചെയ്യുന്ന പ്രവൃത്തിയിൽ ഞാനെന്നെത്തന്നെ ആമഗ്നനാക്കിയിരുന്നു. അന്തോണിപ്പുണ്യവാളനു* പകരം ഞാനാണ്‌ എന്റെ പുസ്തകത്തിലുള്ളത്; വായനക്കാരനല്ല, ഞാനാണ്‌ പ്രലോഭനങ്ങൾ അനുഭവിച്ചത്. ഒരനുഭവം എത്ര കുറച്ചേ നിങ്ങൾ അനുഭവിക്കുന്നുള്ളു, അത്രയധികം നിങ്ങൾ ചേർന്നവനാവുകയാണ്‌, അതിനെ അതായി ആവിഷ്കരിക്കാൻ. എന്നാൽ അതനുഭവിപ്പിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരിക്കുകയും വേണം. ആ കഴിവിനെയാണ്‌ നമ്മൾ പ്രതിഭ എന്നു വിളിക്കുന്നത്: നിങ്ങളുടെ മോഡലിനെ നിരന്തരം തനിക്കു മുന്നിൽ കാണാനുള്ള കഴിവ്.
ഇതുകാരണമാണ്‌ കാവ്യാത്മകഭാഷയെ ഞാൻ കഠിനമായി വെറുക്കുന്നത്. വാക്കുകളില്ലാത്തിടത്ത് ഒരു നോട്ടം തന്നെ അധികമാണ്‌. ആത്മപ്രവാഹങ്ങൾ, വിവരണങ്ങൾ, കാവ്യാത്മകത- എല്ലാം ശൈലിയിൽ അടങ്ങിയിരിക്കണം. അവയെ മറ്റെവിടെയെങ്കിലും നിക്ഷേപിക്കുന്നത് കലയെ, അനുഭൂതിയെത്തന്നെ വ്യഭിചരിക്കലാണ്‌.
(ഫ്ലോബേർ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്)
* ഫ്ലോബേറിന്റെ നോവൽ- അന്തോണിപ്പുണ്യവാളന്റെ പ്രലോഭനങ്ങൾ

2021, ഡിസംബർ 12, ഞായറാഴ്‌ച

മേരി ഒളിവർ - ഞാൻ കാട്ടിൽ പോകുന്ന വിധം

 

ഒറ്റയ്ക്കു കാട്ടിൽ പോകാനാണ്‌ എനിക്കിഷ്ടം, ഒരു കൂട്ടുകാരനെയും കൂട്ടാതെ; എന്തെന്നാൽ അവരെല്ലാം ചിരിക്കുടുക്കകളും വായാടികളുമാണ്‌,

അതിനാലെനിക്കു ചേരാത്തവരും.

ഞാൻ കിളികളോടു മിണ്ടുന്നതിനോ മരമുത്തശ്ശന്മാരെ കെട്ടിപ്പിടിക്കുന്നതിനോ അന്യർ സാക്ഷികളാകുന്നത് എനിക്കിഷ്ടമല്ല. എനിക്കു പ്രാർത്ഥിക്കാൻ എന്റെയൊരു വഴിയുണ്ട്; തീർച്ചയായും നിങ്ങൾക്കുമുണ്ടാവും അങ്ങനെയൊന്ന്.

തന്നെയുമല്ല, ഒറ്റയ്ക്കാവുമ്പോൾ എനിക്കദൃശ്യയുമാവാം. ഒരു മൺപുറ്റിനു മേൽ പായല്ക്കൂന പോലെ അനക്കമറ്റെനിക്കിരിക്കാം; എന്നെക്കണക്കാക്കാതെ കുറുനരികൾ കടന്നുപോകും. പനിനീർപ്പൂക്കൾ പാടുന്നതിന്റെ കഷ്ടിച്ചു കേൾക്കാവുന്ന ശബ്ദം എനിക്കു കേൾക്കുകയും ചെയ്യാം.

നിങ്ങളെന്നെങ്കിലും എന്നോടൊപ്പം കാട്ടിലേക്കു വന്നിട്ടുണ്ടെങ്കിൽ നിങ്ങളോടെനിക്കത്രയ്ക്കു സ്നേഹമുണ്ടാവും.


2021, ഡിസംബർ 10, വെള്ളിയാഴ്‌ച

ബോദ്‌ലേർ സമാഹാരം

 


ജീനിയസിന്റെ കാര്യത്തിൽ പൊതുജനം പതുക്കെയോടുന്ന വാച്ചുപോലെയാണ്‌,’ ബോദ്‌ലേർ ദലക്വായെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നുണ്ട്. തന്റെ ജീവിതകാലത്ത് കവി എന്ന നിലയിൽ ഒരു പരിമിതവൃത്തത്തിനുള്ളിൽ മാത്രം അറിയപ്പെട്ടിരുന്ന ബോദ്‌ലേറുടെ പ്രതിഭ ലോകം അറിഞ്ഞുതുടങ്ങുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ്‌. ഒരുകാലത്ത് കവിതയുടെ പേരിൽ ചിലർ മാത്രം ആദരിക്കുകയും കുത്തഴിഞ്ഞ ജീവിതത്തിന്റെ പേരിൽ പരക്കെ പഴിക്കപ്പെടുകയും ചെയ്ത ബോദ്‌ലേർ ഇന്ന് പാശ്ചാത്യസംസ്കാരം സൃഷ്ടിച്ച ഏറ്റവും മഹാന്മാരായ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ആ അംഗീകാരത്തിന്റെ ആധാരം പുതിയ പ്രമേയങ്ങളും പുതിയൊരു പദാവലിയും അവതരിപ്പിക്കുകയും പാരമ്പര്യകാവ്യരൂപങ്ങളെ അതുല്യമായ രീതിയിൽ മെരുക്കിയെടുക്കുകയും ചെയ്ത ‘തിന്മയുടെ പൂക്കൾ’ മാത്രമല്ല, നഗരജീവിതത്തിന്റെ സങ്കീർണ്ണതയെ ആവിഷ്കരിക്കാൻ സമർത്ഥമായ സാഹിത്യരൂപമായി ഗദ്യകവിതയെ കാണുകയും അതിലൂടെ ആധുനികതയുടെ അടിസ്ഥാനമിടുകയും ചെയ്ത ‘പാരീസ് സ്പ്ലീൻ’ കൂടിയാണ്‌.

ബോദ്‌ലേർ ജനിച്ചിട്ട് ഇരുന്നൂറുകൊല്ലം തികയുന്ന 2021ൽ പ്രസിദ്ധീകരിക്കുന്ന ഈ സമാഹാരത്തിൽ അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കവിതകളും ഗദ്യകവിതകളും ലേഖനങ്ങളും കത്തുകളും ഡയറിക്കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 396 പേജ്, ഹാർഡ് ബൗണ്ട്. വില 450 രൂ. കുറച്ചു കോപ്പികൾ മാത്രമേ അച്ചടിക്കുന്നുള്ളു. ആവശ്യമുള്ളവർ ഈ നമ്പരിൽ ബന്ധപ്പെടുമല്ലോ: 7356370521 (ഫോൺ/വാട്ട്സ് ആപ്പ്).

2021, ഡിസംബർ 9, വ്യാഴാഴ്‌ച

ദസ്തയെവ്സ്കി- മാരി എന്ന കൃഷിപ്പണിക്കാരൻ


വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു, വഴക്കും തെറിയും ഓരോ കോണിൽ നിന്നും ഇടതടവില്ലാതെ ഉയർന്നുകൊണ്ടിരുന്നു. കേട്ടാലറയ്ക്കുന്ന പാട്ടുകൾ; ബങ്കുകൾക്കിടയിലെ ഇടുങ്ങിയ ഇടങ്ങളിൽ ചീട്ടുകളിസംഘങ്ങൾ; പോക്കിരിത്തം കൂടിപ്പോയതിനു സഹതടവുകാരുടെ വിചാരണയും ശിക്ഷാവിധിയും ഏല്ക്കേണ്ടിവന്ന ചില തടവുപുള്ളികൾ അർദ്ധപ്രാണരായി ആട്ടിന്തോൽ കോട്ടുകളും പുതച്ച് ബങ്കുകളിൽ കിടപ്പുണ്ടായിരുന്നു; ബോധം എപ്പോഴെങ്കിലും തിരിച്ചുകിട്ടുന്നതുവരെ അവർ അങ്ങനെ കിടക്കും. പലതവണ കത്തികൾ പുറത്തുവന്നുകഴിഞ്ഞിരുന്നു. രണ്ടുദിവസത്തെ അവധിക്കാലത്തിനുള്ളിൽ നടന്ന ഇതെല്ലാം കൂടി എന്നെ മാനസികമായി തളർത്തിയിരിക്കുകയായിരുന്നു; അതെന്റെ ശരീരത്തെക്കൂടി ബാധിച്ചിരുന്നു. പിന്നെ, കുടിയന്മാരുടെ ഒച്ചവയ്പും മര്യാദ കെട്ട പെരുമാറ്റവും എനിക്കൊരിക്കലും അറപ്പോടെയല്ലാതെ കാണാൻ പറ്റിയിട്ടില്ല, ഇങ്ങനെയൊരിടത്തു പ്രത്യേകിച്ചും. ഇത്തരം ദിവസങ്ങളിൽ ജയിലധികാരികൾ അവിടേക്കെത്തിനോക്കിയിരുന്നില്ല, ഒരന്വേഷണവുമില്ല, വോഡ്ക്ക ഒളിപ്പിച്ചുവച്ചിട്ടുണ്ടോയെന്നുള്ള തിരച്ചിലുകളില്ല; ഈ സമുദായഭ്രഷ്ടർക്കും ആണ്ടിലൊരിക്കൽ വെറിക്കൂത്തു നടത്താനുള്ള അവസരം കൊടുക്കണമെന്ന് അവർക്കു ബോദ്ധ്യമായിരുന്നു; ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഒടുവിൽ, ഇനിയൊട്ടും താങ്ങാൻ പറ്റിലെന്ന മട്ടിൽ എന്റെ ഹൃദയത്തിനുള്ളിൽ രോഷം പതഞ്ഞുപൊന്തി. എം. എന്നു പേരുള്ള പോളണ്ടുകാരനായ ഒരു രാഷ്ട്രീയത്തടവുകാരൻ എതിരേ വരുന്നുണ്ടായിരുന്നു; മുഖമാകെ ഇരുട്ടു നിറച്ചുകൊണ്ട് അയാൾ എന്നെ ഒന്നു നോക്കി; അയാളുടെ കണ്ണുകൾ എരിയുകയായിരുന്നു, ചുണ്ടുകൾ വിറ കൊള്ളുകയായിരുന്നു: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” എന്നെ കടന്നുപോകുമ്പോൾ പല്ലിറുമ്മിക്കൊണ്ട് അയാൾ ഫ്രഞ്ചിൽ പറഞ്ഞു. ഞാൻ ജയിൽ വാർഡിൽ തിരിച്ചെത്തി; കാൽ മണിക്കൂർ മുമ്പു മാത്രമാണ്‌ തല പെരുത്തുകൊണ്ട് അവിടെ നിന്നു ഞാൻ ഓടിപ്പോയത്. വോഡ്ക്ക തലയ്ക്കു പിടിച്ച താത്താർ ഗാസിൻ എന്നയാൾക്കു മേൽ കുറ്റിയാന്മാരായ ആറു പേർ ചാടിവീണപ്പോഴാണ്‌ ഞാൻ അവിടെ നിന്നിറങ്ങിയത്; ഒരൊട്ടകത്തെ കൊല്ലാൻ പോന്നത്ര തല്ലു കൊടുത്ത് അവർ അയാളെ അസ്തപ്രാണനാക്കി ഇട്ടിരിക്കുകയാണ്‌; ഈ ഹെർക്കുലീസ് അങ്ങനെയൊന്നും ചാവാൻ പോകുന്നില്ലെന്നും അതിനാൽ കരുണയൊന്നും കാണിക്കേണ്ടെന്നും അവർക്കുറപ്പായിരുന്നു. ഞാൻ തിരിച്ചുചെല്ലുമ്പോൾ ഗാസിൻ ഒരു ബങ്കിൽ ജീവനുള്ളതിന്റെ ഒരു ലക്ഷണവുമില്ലാതെ ബോധം കെട്ടു കിടക്കുകയാണ്‌; ആട്ടിന്തോൽ കോട്ടു കൊണ്ട് അയാളെ പുതപ്പിച്ചിട്ടുണ്ട്; എല്ലാവരും നിശ്ശബ്ദരായി അയാളെ മാറി കടന്നുപോകുന്നു. അടുത്ത ദിവസം കാലത്താകുമ്പോഴേക്കും അയാൾ പഴയ പടി ആകുമെന്ന് അവർക്കു നല്ല ഉറപ്പാണ്‌; എന്നാൽ ഭാഗ്യക്കേടിന്‌ ഒരു മനുഷ്യന്റെ ജീവനെടുക്കാൻ അയാൾ കൊണ്ട അത്രയും തല്ലു മതിയാകാനും മതി. ഇരുമ്പഴിയിട്ട ഒരു ജനാലക്കെതിരേയുള്ള എന്റെ ബങ്കിലേക്കു പോയി കൈ തലയിണയാക്കി, കണ്ണുമടച്ച് ഞാൻ മലർന്നുകിടന്നു.അങ്ങനെ കിടക്കാൻ എനിക്കിഷ്ടമായിരുന്നു: ഉറങ്ങുന്നയാളെ ആരും ശല്യപ്പെടുത്താൻ വരില്ല; അയാൾക്കു ദിവാസ്വപ്നം കാണുകയോ ചിന്തിക്കുകയോ ആവാം. എന്നാൽ അന്നെനിക്കു സ്വപ്നം കാണാൻ തോന്നിയില്ല; എന്റെ ഹൃദയം അസ്വസ്ഥമായിരുന്നു; എമ്മിന്റെ വാക്കുകൾ കാതുകളിൽ മുഴങ്ങുകയുമായിരുന്നു: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” അതിരിക്കട്ടെ, ഞാനെന്തിന്‌ അപ്പോഴത്തെ എന്റെ ചിന്തകൾ വിവരിക്കണം? ഇക്കാലത്തുപോലും ചിലപ്പോൾ ആ രാത്രിയെക്കുറിച്ചു ഞാൻ സ്വപ്നം കാണാറുണ്ട്; അതുപോലെ എന്നെ വേദനിപ്പിക്കുന്ന സ്വപ്നങ്ങൾ വേറേയില്ലെന്നുതന്നെ പറയാം. എന്റെ ജയിൽ ജീവിതത്തെക്കുറിച്ച് ഞാൻ ഇന്നേവരെ അച്ചടിച്ച രൂപത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നത് നിങ്ങൾ ഒരുപക്ഷേ, ശ്രദ്ധിച്ചുകാണും. പതിനഞ്ചു കൊല്ലം മുമ്പ് “മരിച്ച വീട്” ഞാനെഴുതിയത് ഒരു സാങ്കല്പികവ്യക്തിയെ ആഖ്യാതാവാക്കി വച്ചിട്ടാണ്‌- സ്വന്തം ഭാര്യയെ കൊന്നുവെന്നാരോപിക്കപ്പെടുന്ന ഒരു കുറ്റവാളി. (എന്നെ കഠിനതടവിനു ജയിലിലേക്കയച്ചത് ഭാര്യയെ കൊലപ്പെടുത്തിയതിനാണെന്നു വിശ്വസിക്കുകയും ഇന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന പലരുമുണ്ടെന്ന് ഈ സന്ദർഭത്തിൽ പറഞ്ഞുകൊള്ളട്ടെ.)

പതുക്കെപ്പതുക്കെ ഞാൻ എന്നെത്തന്നെ മറന്നു; പോയകാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ ഞാനാണ്ടുപോയി. ജയിലിലായിരുന്ന നാലുകൊല്ലക്കാലം എന്റെ പൂർവ്വജീവിതം ഓർമ്മയിൽ വീണ്ടും ജീവിക്കുക എന്നതായിരുന്നു എന്റെ രീതി. ആ ഓർമ്മകൾ സ്വേച്ഛ പോലെയാണ്‌ ഉയർന്നുവന്നിരുന്നത്; എനിക്കവയെ ബോധപൂർവ്വം വിളിച്ചുവരുത്തേണ്ട ആവശ്യമില്ലായിരുന്നു. വിശേഷിച്ചൊരു ബിന്ദുവിൽ, പലപ്പോഴും ശ്രദ്ധിക്കുക തന്നെയില്ലാത്ത ചെറിയൊരു കാര്യത്തിൽ നിന്നാവും തുടക്കം; പിന്നെ പതുക്കെപ്പതുക്കെ ഒരു സമ്പൂർണ്ണചിത്രമായി, വിശദവും വ്യക്തവുമായ ഒരു മാനസികാനുഭവമായി അതു വളരും. ഞാൻ ആ അനുഭവങ്ങളെ വിശകലനം ചെയ്തു നോക്കാറുണ്ടായിരുന്നു; വളരെപ്പണ്ടു നടന്ന സംഭവങ്ങളിൽ പുതിയ വിശദാംശങ്ങൾ ഞാൻ കൂട്ടിച്ചേർക്കും; ഇതിനൊക്കെയുപരി ഞാനവയിൽ തിരുത്തുകൾ വരുത്തും, നിരന്തരമായി തിരുത്തും; എന്റെ ആകെയുള്ള വിനോദം അതായിരുന്നു. ഇത്തവണ, എന്തു കാരണം കൊണ്ടോ, എന്റെ ഓർമ്മയിൽ പെട്ടെന്നുയർന്നുവന്നത് എനിക്ക് ഒമ്പതു വയസ്സു മാത്രം പ്രായമുള്ളപ്പോഴത്തെ ഒരു നിമിഷമാണ്‌- പൂർണ്ണമായി മറന്നുവെന്നു ഞാൻ കരുതിയിരുന്ന ഒരു നിമിഷം. നാട്ടുമ്പുറത്തെ ഞങ്ങളുടെ വീട്ടിലെ ഒരു ആഗസ്റ്റുമാസമാണ്‌ എനിക്കോർമ്മ വന്നത്; തെളിഞ്ഞതും ഈർപ്പമില്ലാത്തതുമെങ്കിലും കുറേശ്ശെ തണുപ്പും കാറ്റുമുണ്ടായിരുന്ന ഒരു പകൽ. വേനലൊടുക്കമായിരുന്നു; അധികം വൈകാതെ എനിക്ക് മോസ്കോയിലേക്കു പോകേണ്ടിവരും; വിരസമായ ഫ്രഞ്ചുക്ലാസ്സുകളുമായി മഞ്ഞുകാലം മൊത്തം അവിടെക്കഴിക്കണം. ഗ്രാമത്തിൽ നിന്നു പോകുന്നതിന്റെ വിഷമമായിരുന്നു എനിക്ക്. മെതിക്കളം ചുറ്റി, കൊല്ലിയുടെ അരികിലൂടെ പൊന്തകൾ ഇടതൂർന്നു വളർന്നുനില്ക്കുന്ന ഇടുക്കിലേക്കു ഞാൻ നടക്കുകയായിരുന്നു. ഉള്ളിലേക്കു ചെല്ലുന്തോറും ഒരു മുപ്പതു ചുവടകലെ ഒരു വെളിമ്പാടത്ത് ഒരു പണിക്കാരൻ ഒറ്റയ്ക്കുഴുതുപോകുന്നത് ഞാൻ കേട്ടു. അയാൾ ഒരു ചരിവിനു മുകളിലേക്കാണുഴുന്നതെന്നും കുതിര ആഞ്ഞുവലിക്കുന്നുണ്ടെന്നും എനിക്കു മനസ്സിലായി. കുതിരയെ ഉഷാറാക്കാൻ അയാൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ഇടയ്ക്കിടെ എന്നിലേക്കൊഴുകിയെത്തിയിരുന്നു. ഞങ്ങളുടെ മിക്കവാറും എല്ലാ പണിക്കാരെയും എനിക്കു പരിചയമായിരുന്നു; എന്നാൽ അതാരാണെന്ന് എനിക്കു മനസ്സിലായില്ല; സ്വന്തം ചിന്തകളിൽ വ്യാപൃതനായ ഞാൻ അതു കാര്യമാക്കിയതുമില്ല. പിന്നെ, ഞാൻ തിരക്കിലുമായിരുന്നാല്ലോ: തവളകളെ തല്ലാൻ വാൾനട്ട് മരങ്ങളിൽ നിന്ന് പറ്റിയ കമ്പുകൾ ഒടിച്ചെടുക്കുകയായിരുന്നു ഞാൻ. ബെർച്ചിന്റെ കമ്പുകൾക്കു ബലമുണ്ടെങ്കിലും വടിയായിട്ടുപയോഗിക്കാൻ ബലം കുറഞ്ഞതെങ്കിലും വാൾനട്ടു തന്നെയാണ്‌ നല്ലത്. പിന്നെ, എന്നെ ആകർഷിക്കാൻ വണ്ടുകളും മറ്റു പ്രാണികളും ഉണ്ടായിരുന്നു. കാണാൻ ഭംഗിയുള്ള അവയെ ഞാൻ പെറുക്കിയെടുത്തുകൊണ്ടിരുന്നു. ദേഹത്തു കറുത്ത പൊട്ടുകളുള്ള, മഞ്ഞയും ചുവപ്പും നിറമായ പല്ലികളേയും അത്രതന്നെ എനിക്കിഷ്ടമായിരുന്നു; എന്തു മെയ്‌വഴക്കമാണ്‌ ആ കുഞ്ഞുജീവികൾക്ക്! എന്നാൽ എനിക്കു പാമ്പുകളെ പേടിയായിരുന്നു. പല്ലികളുടെയത്ര പാമ്പുകളെ ഞാൻ കണ്ടിട്ടുമില്ല. കൂണുകൾ അവിടെ കുറവായിരുന്നു; കൂണുകൾ വേണമെങ്കിൽ ബെർച്ചുമരങ്ങൾ കൂട്ടമായി വളരുന്നിടത്തേക്കു പോകണം; അതായിരുന്നു എന്റെ മനസ്സിലും. കാടിനെപ്പോലെ, കൂണുകളും കട്ടുകനികളുമുള്ള, പ്രാണികളും കിളികളും പെരുച്ചാഴികളുമുള്ള അണ്ണാറക്കണ്ണന്മാരുമുള്ള, ഇലകളഴുകുന്ന ഈറൻ മണമുള്ള കാടിനെപ്പോലെ മറ്റൊന്നിനെയും ഈ ലോകത്തു ഞാൻ സ്നേഹിച്ചിട്ടില്ല. ഇപ്പോൾ, ഇതെഴുതുന്ന ഈ നേരത്തും, നാട്ടിലെ ഞങ്ങളുടെ ബെർച്ചുമരങ്ങളുടെ മണം ഞാനറിയുന്നുണ്ട്: ആയുസ്സുള്ള കാലത്തോളം ആ അനുഭൂതികൾ എന്റെയൊപ്പം ഉണ്ടാവുകയും ചെയ്യും. പെട്ടെന്ന്, ആ ഗഹനമായ നിശ്ശബ്ദതയ്ക്കിടയിൽ ഒരു നിലവിളി വ്യക്തവും വിശദവുമായി ഞാൻ കേട്ടു: “ചെന്നായ്!” ഞാൻ അലറിക്കരഞ്ഞു; പേടിച്ചരണ്ട ഞാൻ കരഞ്ഞുകൊണ്ട് നേരേ ആ പണിക്കാരൻ ഉഴുതുകൊണ്ടുനില്ക്കുന്ന  പാടത്തേക്കോടി. അത് ഞങ്ങളുടെ പണിക്കാരൻ മാരി ആയിരുന്നു. അങ്ങനെ ഒരു പേരുണ്ടോ എന്നെനിക്കറിയില്ല; എന്തായാലും എല്ലാവരും അയാളെ വിളിച്ചിരുന്നത് മരി എന്നാണ്‌; അമ്പതിനടുത്തു പ്രായമുള്ള, കുറ്റിയാനായ ഒരാൾ; ഇരുണ്ടിടതൂർന്നു തവിട്ടുനിറമായ താടിയിൽ നര നല്ല കണക്കിനുണ്ട്. എനിക്കയാളെ അറിയാമെങ്കിലും അന്നുവരെ സംസാരിക്കാൻ ഇടയായിട്ടില്ല. എന്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ കുതിരയെ നിർത്തി; ഞാൻ ഓടിച്ചെന്ന് കിതച്ചുകൊണ്ട് ഒരു കൈ കൊണ്ട് അയാളുടെ കലപ്പയിലും മറ്റേക്കൈ കൊണ്ട് അയാളുടെ കുപ്പായക്കയ്യിലും കയറിപ്പിടിച്ചു; ഞാൻ എന്തുമാത്രം പേടിച്ചിരിക്കുന്നുവെന്ന് അയാൾക്കു മനസ്സിലായി.

“അവിടൊരു ചെന്നായ!” ഞാൻ ശ്വാസം മുട്ടിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.

അയാൾ തല വെട്ടിച്ച് ചുറ്റും നോക്കി; ഞാൻ പറഞ്ഞത് ഒരു നിമിഷം അയാളും വിശ്വസിച്ചെന്നു തോന്നി.

“എവിടെ ചെന്നായ?”

“ഞാൻ കേട്ടു...ആരോ ”ചെന്നായ്!“ എന്നു വിളിച്ചുപറഞ്ഞു...” ഞാൻ വിക്കിവിക്കിപ്പറഞ്ഞു.

“എന്താ ഇപ്പറയുന്നേ, ഇവിടെ ചെന്നായോ? മോനു തോന്നിയതായിരിക്കും.” എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. എന്നാൽ എന്റെ വിറയൽ മാറിയില്ല; ഞാൻ അയാളുടെ കോട്ടിൽ ഒന്നുകൂടി മുറുക്കെപ്പിടിച്ചു; എന്റെ മുഖമാകെ വിളറി എന്നും എനിക്കു തോന്നുന്നു. അസ്വസ്ഥമായ ഒരു പുഞ്ചിരിയോടെ അയാൾ എന്നെ നോക്കി; എന്റെ അവസ്ഥയെക്കുറിച്ച് അയാൾക്കുത്കണ്ഠ തോന്നിയിരിക്കണം.

“മോൻ വല്ലാതെ പേടിച്ചുപോയല്ലോ, അല്ലേ?” തലയാട്ടിക്കൊണ്ട് അയാൾ പറഞ്ഞു. “പേടിക്കാനൊന്നുമില്ല...ഇങ്ങോട്ടു നോക്ക്, അയ്യേ!”

അയാൾ കൈ നീട്ടി പെട്ടെന്ന് എന്റെ കവിളത്തൊന്നു തലോടി.

“പേടിക്കേണ്ട; കർത്താവു കൂടെയുണ്ട്! കുരിശു വരച്ചോ.”

എന്നാൽ എനിക്കു കുരിശു വരയ്ക്കാൻ പറ്റിയില്ല. എന്റെ ചുണ്ടിന്റെ കോണുകൾ പിടയുകയായിരുന്നു; അത് വല്ലാതെ അയാളുടെ ഉള്ളിൽ തട്ടി എന്നു തോന്നുന്നു. അയാൾ നഖം കറുത്ത, ചെളി പറ്റിയ വിരൽ നീട്ടി എന്റെ ചുണ്ടത്തു തൊട്ടു.

“അയ്യേ, ഇങ്ങോട്ടു നോക്ക്,” വിടർന്ന, മാതൃതുല്യമെന്നു പറയാവുന്ന ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു, “പേടിക്കാനൊന്നുമില്ലെന്നേ! അയ്യയ്യേ!”

ഒടുവിൽ ചെന്നായ യഥാർത്ഥത്തിൽ ഇല്ലെന്ന് എനിക്കു ബോദ്ധ്യമായി; ‘ചെന്നായ്’ എന്ന നിലവിളി ഞാൻ ഭാവനയിൽ കേട്ടതായിരിക്കണം. എന്നാൽ അത്ര വ്യക്തവും വ്യതിരിക്തവുമായി ഞാനതു കേട്ടതുമാണ്‌. മുമ്പും ഇതേപോലെ രണ്ടുമൂന്നു തവണ ഇങ്ങനെ ചില ആക്രോശങ്ങൾ (ചെന്നായകളെക്കുറിച്ചു മാത്രമല്ല) ഞാൻ ഭാവനയിൽ കേട്ടിരുന്നു. (ബാല്യത്തോടൊപ്പം അവയും ഇല്ലാതായി.)

“ഞാനിനി പോയാലോ?” ഒട്ടൊരു നാണക്കേടോടെ അയാളെ നോക്കിക്കൊണ്ട് ചോദ്യരൂപത്തിൽ ഞാൻ പറഞ്ഞു.

“മോനിനി പൊയ്ക്കോ, ഞാൻ നോക്കിക്കോളാം. ഞാനുള്ളപ്പോൾ ചെന്നായക്കു മോനെ കിട്ടില്ല!” അതേ മാതൃതുല്യമായ പുഞ്ചിരിയോടെ അയാൾ കൂട്ടിച്ചേർത്തു. “യേശു കൂടെയുണ്ടാവട്ടെ, പൊയ്ക്കോ,“ എന്നിട്ടയാൾ എനിക്കു മേൽ കുരിശു വരച്ചു, പിന്നെ സ്വന്തമായും. ഞാൻ നടന്നു; ഓരോ പത്തു ചുവടു വയ്ക്കുമ്പോഴും ഞാൻ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. മാരി കുതിരയേയും പിടിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിനിന്നു; ഞാൻ തിരിഞ്ഞുനോക്കുമ്പോഴെല്ലാം അയാൾ തലയാട്ടി. അങ്ങനെയൊരു പേടിത്തൊണ്ടനായി മറ്റൊരാൾ എന്നെ കാണുന്നതിൽ എനിക്കു ചെറിയ നാണക്കേടുണ്ടായി എന്നു ഞാൻ സമ്മതിക്കുന്നു. എന്നാലും, ചെന്നായപ്പേടി പൂർണ്ണമായി മാറിയില്ലെങ്കിലും, ഞാൻ നടന്നു; ഒടുവിൽ, കൊല്ലിയും കടന്ന് ആദ്യത്തെ മെതിക്കളം കണ്ണില്പെട്ടപ്പോൾ എന്റെ പേടിയെല്ലാം പമ്പ കടന്നു; ഞങ്ങളുടെ നായ, വോൾചോക്ക്, എന്നെ സ്വീകരിക്കാൻ കുതിച്ചുചാടി വരികയും ചെയ്തിരുന്നു. വോൾചോക്കിനെ കണ്ടപ്പോൾ എന്റെ ആത്മവിശ്വാസമെല്ലാം തിരിച്ചുവന്നു. ഞാൻ അവസാനമായി ഒന്നുകൂടി മാരിയെ തിരിഞ്ഞുനോക്കി. ഇപ്പോൾ അയാളുടെ മുഖം വ്യക്തമായില്ലെങ്കിലും അയാൾ അപ്പോഴും എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുകയാണെന്നും തലയാട്ടുകയാണെന്നും എനിക്കു തോന്നി. ഞാൻ അയാളെ കൈ വീശിക്കാണിച്ചു; അയാളും എന്നെ നോക്കി കൈ വീശിയിട്ട് കുതിരയെ നടത്താൻ തുടങ്ങി. ”നടക്ക്!“ ദൂരെ നിന്ന് അയാളുടെ ഒച്ച ഞാൻ വീണ്ടും കേട്ടു; കുതിര പിന്നെയും മരക്കലപ്പ വലിക്കാൻ തുടങ്ങി.

ഈ ഓർമ്മയാണ്‌- എന്തു കാരണം കൊണ്ടെന്നറിയില്ല- എന്റെ മനസ്സിലേക്കു പെട്ടെന്നു കയറിവന്നത്, അതും അത്യസാധാരണമായ സൂക്ഷ്മതയോടെ. ഞാൻ സ്വയം കുലുക്കിയുണർത്തിയിട്ട് ബങ്കിൽ എഴുന്നേറ്റിരുന്നു. ഓർമ്മയുടെ ഒരു നേർത്ത മന്ദഹാസം അല്പനേരം കൂടി എന്റെ മുഖത്തു തങ്ങിനിന്നിരുന്നു എന്നും ഞാനോർക്കുന്നു. ഒരു മിനുട്ടു കൂടി ഞാൻ അതും ചിന്തിച്ചിരുന്നു.

വീട്ടിലെത്തിയപ്പോൾ മാരിയുമൊത്തുള്ള ആ സാഹസകൃത്യത്തിന്റെ കഥ ഞാൻ ആരോടും പറഞ്ഞില്ല. സാഹസമെന്നു പറയാൻ തന്നെ അതിലൊന്നുമില്ലായിരുന്നു എന്നതാണു സത്യം. അധികം വൈകാതെ മാരി എന്റെ ഓർമ്മയിൽ നിന്നു പോവുകയും ചെയ്തു. അതിനു ശേഷം ഇടയ്ക്കൊക്കെ അയാളെ കണ്ടാലും ആ ചെന്നായയെക്കുറിച്ചൊ മറ്റെന്തിനെയെങ്കിലും കുറിച്ചോ അയാളുമായി സംസാരിക്കാൻ നിന്നിട്ടുമില്ല. എന്നിട്ടിപ്പോൾ, ഇരുപതു കൊല്ലത്തിനു ശേഷം, സൈബീരിയയിൽ വച്ച് ആ കൂടിക്കാഴ്ച എനിക്കോർമ്മ വരികയാണ്‌, ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളോടും കൂടി. അതിനർത്ഥം എന്റെ ഹൃദയത്തിനുള്ളിൽ ഞാൻ ശ്രദ്ധിക്കാതെ അതു മറഞ്ഞുകിടക്കുകയായിരുന്നു എന്നും അതിന്റെ ആവശ്യം വന്ന സമയത്ത് പെട്ടെന്നത് ഓർമ്മയിലൂടെ പുറത്തേക്കു വരികയായിരുന്നു എന്നുമാണ്‌. ഒരു പാവം അടിയാന്റെ സൗമ്യവും മാതൃനിർവ്വിശേഷവുമായ പുഞ്ചിരി ഞാനോർത്തു; എനിക്കു മേൽ കുരിശു വരച്ചുകൊണ്ട് തലയാട്ടുന്ന ആ പ്രത്യേകഭാവം ഞാനോർത്തു. “നീ വല്ലാതെ പേടിച്ചുപോയി, അല്ലേ മോനേ!” എന്റെ വിറയ്ക്കുന്ന ചുണ്ടുകളെ ആർദ്രതയോടെ സ്പർശിച്ച ആ ചെളി പുരണ്ട തടിച്ച വിരലും ഞാൻ വിശേഷിച്ചോർത്തു. തീർച്ചയായും ഏതു കുട്ടിയുടേയും പേടി മാറ്റാൻ ആരും അതുപോലൊക്കെ ചെയ്യും; എന്നാൽ അന്നത്തെ ആ ഏകാന്തസംഗമത്തിൽ തീർത്തും വ്യത്യസ്തമായതെന്തോ ആണ്‌ സംഭവിച്ചത്. ഞാൻ അയാളുടെ സ്വന്തം മകനായിരുന്നെങ്കിൽ ഇതിലും കൂടുതൽ സ്നേഹം തിളങ്ങുന്ന കണ്ണുകളോടെയാവില്ല അയാൾ എന്നെ നോക്കിയിരിക്കുക. ആരാണ്‌ അയാളെ അതിനു പ്രചോദിപ്പിച്ചത്? അയാൾ ഞങ്ങളുടെ അടിയാൻ ആയിരുന്നു, ഞാൻ അയാളുടെ യജമാനന്റെ മകനും. അയാൾ എന്നോടു കാണിച്ച കാരുണ്യം ആരും അറിയാനോ അതിനയാൾക്കു പ്രതിഫലം നല്കാനോ പോകുന്നില്ല. അയാൾക്കിനി കൊച്ചുകുട്ടികളോടു വലിയ സ്നേഹമാണെന്നു വരുമോ? അങ്ങനെയുള്ളവരുണ്ട്. ഞങ്ങൾ തമ്മിൽ കണ്ടത് ആളൊഴിഞ്ഞ ഒരു പാടത്തു വച്ചാണ്‌; ദൈവം മാത്രമേ, ഒരുപക്ഷേ, താഴേക്കു നോക്കുമ്പോൾ കണ്ടിരിക്കുകയുള്ളു, എത്ര അഗാധമായ, നാഗരികമായ മാനുഷികവികാരമാണ്‌, എത്ര പേലവവും സ്ത്രൈണമെന്നുതന്നെതന്നെ പറയാവുന്നതുമായ ആർദ്രതയാണ്‌ അപരിഷ്കൃതനും പരുക്കനുമായ ഒരാളുടെ ഉള്ളിൽ, അക്കാലത്ത് സ്വാതന്ത്ര്യം പ്രതീക്ഷിക്കാനോ സ്വപ്നം കാണാൻ കൂടിയോ കഴിയാത്ത ഒരു റഷ്യൻ അടിയാന്റെ ഹൃദയത്തിൽ നിറഞ്ഞതെന്ന്. ഇനി പറയൂ, നമ്മുടെ കർഷകജനതയുടെ ഉയർന്ന സംസ്കാരത്തെക്കുറിച്ചു പറഞ്ഞപ്പോൾ കോൺസ്റ്റന്റിൻ അക്സാക്കോവിന്റെ മനസ്സിലുണ്ടായിരുന്നതും ഇതു തന്നെയല്ലേ?

പിന്നെ കിടക്കയിൽ നിന്നെഴുന്നേറ്റ് ചുറ്റും നോക്കുമ്പോൾ, ഞാനോർക്കുന്നു, ഞാൻ ആ ഭാഗ്യം കെട്ട മനുഷ്യരെ വീക്ഷിച്ചത് തീർത്തും വ്യത്യസ്തമായ രീതിയിലാണ്‌; എന്റെ മനസ്സിൽ അവരെക്കുറിച്ചുണ്ടായിരുന്ന വെറുപ്പും ദേഷ്യവും ഏതോ ദിവ്യാത്ഭുതം കൊണ്ടെന്നപോലെ മറഞ്ഞുപോയിരുന്നു. ഞാൻ എഴുന്നേറ്റു നടന്നു; നടക്കുമ്പോൾ ചുറ്റുമുള്ള മുഖങ്ങളിലേക്ക് ഞാൻ ഉറ്റുനോക്കി; കുറ്റവാളി എന്നു മുഖത്തു ചാപ്പ കുത്തിയ, പറ്റെ വടിച്ച ആ കൃഷിക്കാരൻ, കുടിച്ചു ലക്കു കെട്ട് കാറിയ ശബ്ദത്തിൽ ഉച്ചത്തിൽ പാടുന്ന ആ മനുഷ്യൻ- അയാൾ ഞാൻ പറഞ്ഞ ആ മാരി തന്നെയാണെന്നു വരാം. എനിക്കയാളുടെ ഹൃദയത്തിലേക്കെന്തായാലും എത്തിനോക്കാൻ പറ്റില്ലല്ലോ.

അന്നു വൈകിട്ട് ഞാൻ എമ്മിനെ പിന്നെയും കണ്ടു. പാവം മനുഷ്യൻ! മാരിമാരെക്കുറിച്ച് അയാൾക്കെന്തോർമയുണ്ടാവാൻ? അത്തരക്കാരെക്കുറിച്ച് ഇതല്ലാതെ മറ്റൊരു വീക്ഷണം അയാൾക്കെങ്ങനെയുണ്ടാവാൻ: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” അതെ, പോളിഷ് തടവുകാർക്ക് ഞങ്ങൾ സഹിച്ചതിലുമധികം സഹിക്കേണ്ടിയിരുന്നു, അക്കാലത്ത്.

(1876 ഫെബ്രുവരിയിൽ എഴുതിയ ഈ കഥ ‘ഒരെഴുത്തുകാരന്റെ ഡയറി’ എന്ന പുസ്തകത്തിൽ നിന്നാണ്‌. അദ്ദേഹം സൈബീരിയയിൽ തടവുകാരനായിരുന്നപ്പോഴത്തെ അനുഭവമായിട്ടാണ്‌ കഥയുടെ രൂപം.)

2021, നവംബർ 9, ചൊവ്വാഴ്ച

ദസ്തയേവ്സ്കി - പാതിരിയും പിശാചും


‘ഹേയ്, പൊണ്ണൻ പാതിരീ!“ പിശാച് പാതിരിയോടു പറഞ്ഞു ”ആ പാവങ്ങളെ നിങ്ങളെന്തിനാണു നുണ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത്? ഏതു നരകപീഡകളെക്കുറിച്ചാണു നിങ്ങൾ വർണ്ണിക്കുന്നത്? ഈ ഭൂമിയിലെ ജീവിതത്തിൽത്തന്നെ അവർ നരകപീഡകൾ അനുഭവിക്കുകയാണെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങളും സർക്കാരധികാരികളും ഭൂമിയിൽ എന്റെ പ്രതിനിധികളാണെന്നു നിങ്ങൾക്കറിയില്ലേ? ഏതു നരകവേദനകൾ പറഞ്ഞിട്ടാണോ നിങ്ങൾ അവരെ ഭീഷണിപ്പെടുത്തുന്നത്, ആ വേദനകൾ അവരെ അനുഭവിപ്പിക്കുന്നത് നിങ്ങൾ തന്നെയാണ്‌. നിങ്ങൾക്കതറിയില്ലേ? എന്നാൽ ശരി, എന്റെ കൂടെ വരൂ!“

പിശാച് പാതിരിയെ കോളറിനു പിടിച്ചു തൂക്കിയെടുത്ത് ആകാശത്തൂടെ ഒരു ഫാക്ടറിയിലേക്കു കൊണ്ടുപോയി; അത് ഒരു ഉരുക്കുഫാക്ടറിയായിരുന്നു. പണിക്കാർ പൊള്ളുന്ന ചൂടിൽ പണിയെടുക്കുന്നതും അങ്ങോട്ടുമിങ്ങോട്ടുമോടുന്നതും അയാൾ കണ്ടു. അല്പനേരം കഴിഞ്ഞപ്പോഴേക്കും ശ്വസം മുട്ടിക്കുന്ന കനത്ത വായുവും ചൂടും പാതിരിക്കു താങ്ങാൻ പറ്റാതായിക്കഴിഞ്ഞു. കണ്ണീരോടെ അയാൾ പിശാചിനോടു യാചിച്ചു: ”ഞാൻ പോട്ടെ! ഈ നരകത്തിൽ നിന്നെന്നെ വിട്ടയക്കണേ!“

”നില്ക്കെന്റെ പൊന്നുചങ്ങാതീ, ചില സ്ഥലങ്ങൾ കൂടി നമുക്കു കാണാനുണ്ട്!“ പിശാച് അയാളെ പിന്നെയും കഴുത്തിനു പിടിച്ച് ഒരു കൃഷിസ്ഥലത്തേക്കു കൊണ്ടുപോകുന്നു. ജോലിക്കാർ കറ്റ മെതിക്കുന്നത് അയാൾ കാണുന്നു. ചൂടും പൊടിയും സഹിക്കാൻ പറ്റില്ല. ചാട്ടയും കൊണ്ടു കറങ്ങിനടക്കുന്ന ഒരു മേസ്തിരി വിശപ്പോ ആയാസമോ കൊണ്ടു കുഴഞ്ഞുവീഴുന്നവരെ നിർദ്ദയം പ്രഹരിക്കുന്നുണ്ട്. അടുത്തതായി പാതിരിയെ കൊണ്ടുപോകുന്നത് അതേ പണിക്കാർ കുടുംബവുമായി പാർക്കുന്ന കുടിലുകളിലേക്കാണ്‌- അഴുക്കു പിടിച്ച, തണുപ്പു മാറാത്ത, പുക നിറഞ്ഞ, നാറുന്ന മടകൾ. പിശാച് ഇളിച്ചുകാട്ടുന്നു. അവിടെ കുടിയേറിയ ദാരിദ്ര്യവും കഷ്ടപ്പാടും അവൻ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.

“എന്താ, ഇത്രയും പോരേ?” അവൻ ചോദിക്കുന്നു. അവന്‌, പിശാചിനു പോലും, ആ മനുഷ്യരോടു കരുണ തോന്നുന്നുവെന്നു തോന്നിപ്പോകും. ദൈവത്തിന്റെ വിനീതദാസന്‌ അതു താങ്ങാൻ പറ്റുന്നില്ല. കൈകൾ മേലേക്കുയർത്തി അയാൾ യാചിക്കുന്നു: “ഞാനിവിടെ നിന്നു പൊയ്ക്കോട്ടെ! അതെയതെ! ഇത് ഭൂമിയിലെ നരകം തന്നെയാണ്‌!”

“ശരി, അപ്പോൾ നിങ്ങൾക്കു കാര്യം മനസ്സിലാകുന്നുണ്ട്. എന്നിട്ടു പിന്നെയും നിങ്ങൾ അവർക്കു മറ്റൊരു നരകം വാഗ്ദാനം ചെയ്യുകയാണ്‌. മരിച്ചിട്ടില്ലെന്നല്ലാതെ മറ്റൊരു വിധത്തിലും ജീവനില്ലാതായിക്കഴിഞ്ഞ അവരെ നിങ്ങൾ പീഡിപ്പിക്കുകയാണ്‌, മാനസികമായി കൊല്ലുകയാണ്‌. വന്നാട്ടെ! ഒരു നരകം കൂടി ഞാൻ കാണിച്ചുതരാം- ഏറ്റവും നികൃഷ്ടമായ ഒന്നുകൂടി.”

അവൻ പാതിരിയെ ഒരു തടവറയിലേക്കു കൊണ്ടുപോയി ഒരു ഇരുട്ടറ കാണിച്ചുകൊടുത്തു. ദുഷിച്ച വായു കെട്ടിനില്ക്കുന്ന ആ നിലവറയിൽ എല്ലാ ഊർജ്ജവും ആരോഗ്യവും നശിച്ചുപോയ കുറേ മനുഷ്യരൂപങ്ങൾ നിലത്തു കുമിഞ്ഞുകൂടിക്കിടപ്പുണ്ടായിരുന്നു; അവരുടെ നഗ്നമായ, ശോഷിച്ച ശരീരങ്ങളിൽ പേനുകളും കൃമികളും അരിച്ചുനടന്നിരുന്നു. 

“നിങ്ങളുടെ പട്ടുവസ്ത്രങ്ങൾ ഊരിക്കളയൂ,” പിശാച് പാതിരിയോടു പറഞ്ഞു, “ഈ പാവപ്പെട്ട നിർഭാഗ്യവാന്മാരുടെ കാലുകളിലുള്ളതരം തുടലുകളെടുത്തു സ്വന്തം കാലിലിടൂ; അഴുക്കു പിടിച്ച തണുത്ത നിലത്തു ചെന്നുകിടക്കൂ- അവരെ പിന്നെയും കാത്തിരിക്കുന്ന ഒരു നരകത്തെക്കുറിച്ച് എന്നിട്ടവരോടു സംസാരിക്കൂ!”

“ഇല്ല, ഇല്ല!” പാതിരി പറഞ്ഞു, “ഇതിലും ഭയാനകമായ ഒന്നിനെക്കുറിച്ചും എനിക്കു ചിന്തിക്കാൻ പറ്റുന്നില്ല. ഞാൻ യാചിക്കുകയാണ്‌, ഇവിടെ നിന്നു ഞാൻ പൊയ്ക്കോട്ടെ!”

“അതെ, ഇതാണ്‌ നരകം. ഇതിലും നികൃഷ്ടമായ മറ്റൊരു നരകമില്ല. നിങ്ങൾക്കതറിയില്ലായിരുന്നു, അല്ലേ? നിങ്ങൾക്കറിയില്ലായിരുന്നുവല്ലേ, ഒരു പരലോകനരകത്തിന്റെ ചിത്രങ്ങൾ കൊണ്ടു നിങ്ങൾ പേടിപ്പെടുത്തുന്ന ഈ സ്ത്രീകളും പുരുഷന്മാരും- മരിക്കുന്നതിനു മുമ്പ്, ഇവിടെത്തന്നെ നരകത്തിലാണവരെന്ന് നിങ്ങൾക്കറിയില്ലായിരുന്നു, അല്ലേ?”


(ദസ്തയേവ്സ്കി തന്റെ സൈബീരിയൻ തടവറയുടെ ചുമരിൽ കുറിച്ചിട്ടതാണ്‌ ഈ ചെറിയ കഥ)



2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

കെൻസാബുറോ ഓ

 ചോദ്യം: സാഹിത്യജീവിതത്തിന്റെ ആദ്യകാലത്ത് താങ്കൾ പലരെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. താങ്കൾ നല്ലൊരു അഭിമുഖകാരൻ ആണോ?

കെൻസാബുറോ ഓ: അല്ല, അല്ല, അല്ല. അഭിമുഖത്തിനു വിധേയനാവുന്ന വ്യക്തി പുതിയതായി എന്തെങ്കിലും വെളിപ്പെടുത്തുന്നുണ്ടെങ്കിലേ അത് നല്ലൊരു അഭിമുഖം ആകുന്നുള്ളു. നല്ലൊരു അഭിമുഖകാരൻ ആകാനുള്ള കഴിവെനിക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല; കാരണം, പുതിയതായി എന്തെങ്കിലും പുറത്തുകൊണ്ടുവരാൻ എനിക്കിന്നേവരെ കഴിഞ്ഞിട്ടില്ല. 

1960ൽ ചെയർമാൻ മാവോയെ ഇന്റർവ്യൂ ചെയ്യാൻ തിരഞ്ഞെടുത്ത അഞ്ച് ജാപ്പനീസ് എഴുത്തുകാരിൽ ഒരാൾ ഞാനായിരുന്നു. യു.എസ്-ജപ്പാൻ സുരക്ഷാ ഉടമ്പടിക്കെതിരായുള്ള പ്രതിഷേധപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്‌ ഞങ്ങൾ ചൈനയിലേക്കു പോയത്. അഞ്ചുപേരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു. രാത്രിയിൽ വളരെ വൈകിയാണ്‌ ഞങ്ങൾ അദ്ദേഹത്തെ കണ്ടത്- പുലർച്ചെ ഒരു മണിയ്ക്ക്. ഇരുളടഞ്ഞ ഒരു പൂന്തോട്ടത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അത്ര ഇരുട്ടായതിനാൽ തൊട്ടടുത്ത് ഒരു മുല്ലവള്ളിയുള്ളത് ഞങ്ങൾക്കു കാണാൻ പറ്റിയില്ല; എന്നാൽ ഞങ്ങൾക്കതിന്റെ മണം കിട്ടുകയും ചെയ്തു. ആ മുല്ലപ്പൂവിന്റെ മണത്തെ പിന്തുടർന്നുചെന്നാൽ നമുക്ക് മാവോയുടെ അടുത്തെത്താൻ പറ്റുമെന്ന് ഞങ്ങൾ തമാശയായി പറയുകയും ചെയ്തു. മതിപ്പു തോന്നിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം- അസാധാരണമാം മട്ടിൽ വലിപ്പമുള്ള ഒരു രൂപം, ഏഷ്യൻ മാനദണ്ഡം വച്ചുനോക്കിയാൽ വിശേഷിച്ചും. ഞങ്ങൾക്ക് ചോദ്യം ചോദിക്കാൻ അനുവാദമുണ്ടായിരുന്നില്ല; അതുപോലെ, നേരിട്ടു ഞങ്ങളോടു സംസാരിക്കുന്നതിനു പകരം പ്രധാനമന്ത്രി ഷൂ എൻലായിയോടാണ്‌ അദ്ദേഹം സംസാരിച്ചത്. അത്രനേരവും സ്വന്തം പുസ്തകങ്ങളിൽ നിന്ന്- പദം പ്രതി- അദ്ദേഹം ഉദ്ധരിക്കുകയുമായിരുന്നു. അത് വല്ലാതെ ബോറടിപ്പിക്കുന്നതായിരുന്നു. വലിയൊരു സിഗററ്റ് പെട്ടിയിൽ നിന്ന് അദ്ദേഹം നിരന്തരം സിഗററ്റെടുത്ത് വലിച്ചുകൊണ്ടിരുന്നു. സംസാരിക്കുന്നതിനിടയിൽ ഷൂ -കളിയായി- സിഗററ്റ് പെട്ടി നിരക്കിമാറ്റിക്കൊണ്ടിരുന്നു; എന്നാൽ മാവോ പിന്നെയും കയ്യെത്തിച്ച് അത് തന്റെയടുത്തേക്കു നീക്കിവയ്ക്കും.

അടുത്ത കൊല്ലം ഞാൻ സാർത്രിനെ ഇന്റർവ്യൂ ചെയ്യാൻ പോയി. സാങ്ങ്ത്-ജെർമെയ്ൻ-ദെസ്-പ്രെസിൽ ഞാൻ ചെറിയൊരു മുറിയെടുത്തു. ഞാൻ ആദ്യം കേട്ട ശബ്ദം പുറത്ത് പ്രകടനക്കാരുടെ “അൾജീരിയയിൽ സമാധാനം!” എന്ന മുദ്രാവാക്യമായിരുന്നു. എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സാർത്ര്. മാവോയെപ്പോലെ അദ്ദേഹവും താൻ പ്രസിദ്ധപ്പെടുത്തിയ സംഗതികൾ - Existentialism is Humanism, Situations- ആവർത്തിക്കുകയാണു ചെയ്തത്. അതുകാരണം ഞാൻ കുറിപ്പെടുക്കുന്നതു നിർത്തി. പുസ്തകങ്ങളുടെ പേരുകൾ മാത്രം ഞാൻ കുറിച്ചുവച്ചു. ആളുകൾ ന്യൂക്ലിയർ ആയുധങ്ങളെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു; അതേ സമയം ന്യൂക്ലിയർ ആയുധങ്ങളുള്ള ചൈനയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ന്യൂക്ലിയർ ആയുധങ്ങൾ ആരു കൈവശം വയ്ക്കുന്നതിനെയും ഞാൻ കഠിനമായി എതിർത്തു; എന്നാൽ ആ വിഷയത്തിൽ സാർത്രിനെക്കൊണ്ട് അഭിപ്രായം പറയിക്കാൻ എനിക്കായില്ല. അദ്ദേഹത്തിന്റെ മറുപടി ആകെ ഇതായിരുന്നു: അടുത്ത ചോദ്യം.

*

ചോദ്യം: വിശ്വാസിയായിരിക്കുക എന്നത് എഴുത്തുകാരന്‌ ഒരു ഭാരമാണെന്നു കരുതുന്നുണ്ടോ?

കെൻസാബുറോ ഓ: ജാപ്പനീസിൽ ഭാരം എന്ന വാക്കെഴുതുമ്പോൾ അതിൽ ‘കനത്ത’ എന്നതിന്റെ അക്ഷരം കൂടി വരും. മതം- വിശ്വാസം- ഒരു കനത്ത ഭാരമാണെന്ന് ഞാൻ കരുതുന്നില്ല; അതേ സമയം, എനിക്കു ബന്ധുത്വം തോന്നുന്ന എഴുത്തുകാരും ചിന്തകരും വിശ്വാസത്തിന്റെ കാര്യത്തിൽ എനിക്കുള്ള ചിന്തകളും വികാരങ്ങളും പങ്കിടുന്നവരാണ്‌. അവരിൽ നിന്നു പഠിക്കുക എന്നത് ഞാനൊരു ശീലമാക്കിയിരിക്കുന്നു. എനിക്കടുപ്പം തോന്നാത്ത മറ്റെഴുത്തുകാരുമുണ്ട്; കാരണം, വിശ്വാസത്തെക്കുറിച്ച് അവർക്കുള്ള ചിന്തകളും വികാരങ്ങളും ഞാൻ പങ്കിടുന്നവയല്ല. ടോൾസ്റ്റോയ്, ഉദാഹരണത്തിന്‌, എനിക്കടുപ്പം തോന്നാത്ത ഒരെഴുത്തുകാരനാണ്‌.

ഞാൻ വിശ്വാസിയല്ല, ഭാവിയിൽ അങ്ങനെയായേക്കാമെന്നും ഞാൻ കരുതുന്നില്ല. എന്നാൽ ഞാൻ നിരീശ്വരവാദിയുമല്ല. എന്റെ വിശ്വാസം മതേതരനായ ഒരാളുടേതാണ്‌. നിങ്ങൾക്കതിനെ “ധാർമ്മികത” എന്നു വിളിക്കാം. ജീവിതകാലമുടനീളം ഞാൻ കുറച്ചു ജ്ഞാനമൊക്കെ ആർജ്ജിച്ചിട്ടുണ്ട്; അതു പക്ഷേ, യുക്തിയിലൂടെയും ചിന്തയിലൂടെയും അനുഭവത്തിലൂടെയുമായിരുന്നു. ഞാൻ യുക്തിവാദിയായ ഒരാളാണ്‌, എന്റെ പ്രവൃത്തികൾക്കടിസ്ഥാനം സ്വാനുഭവമാണ്‌. എന്റെ ജീവിതരീതി മതേതരനായ ഒരാളുടേതാണ്‌, മനുഷ്യജീവികളെക്കുറിച്ചു ഞാനറിഞ്ഞിട്ടുള്ളതും ആ രീതിയിലാണ്‌. പ്രകൃത്യതീതമായതിനെ ഏതെങ്കിലും മണ്ഡലത്തിൽ വച്ചു ഞാൻ സന്ധിച്ചിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞ നാല്പത്തിനാലു കൊല്ലമായി ഹികാരിയുമായുള്ള എന്റെ ജീവിതത്തിൽ വച്ചാണ്‌. ഹികാരിയുമായുള്ള എന്റെ ബന്ധത്തിലൂടെയും അവന്റെ സംഗീതത്തെക്കുറിച്ചുള്ള എന്റെ അറിവിലൂടെയുമാണ്‌ അതീതത്തെക്കുറിച്ച് എനിക്കൊരു നിമിഷദർശനം കിട്ടിയിട്ടുള്ളത്. 

ഞാൻ പ്രാർത്ഥിക്കാറില്ല, എന്നാൽ നിത്യമെന്നോണം ഞാൻ ചെയ്യുന്ന രണ്ടു കാര്യങ്ങളുണ്ട്. ഞാൻ വിശ്വാസമർപ്പിച്ച ചിന്തകരേയും എഴുത്തുകാരെയും വായിക്കുക എന്നതാണ്‌ ഒന്നാമത്തേത്- എന്നും കാലത്ത് രണ്ടു മണിക്കൂറെങ്കിലും അതു ഞാൻ ചെയ്യുന്നുണ്ട്. രണ്ടാമത്തേത് ഹികാരിയെ സംബന്ധിച്ചതാണ്‌. എന്നും രാത്രിയിൽ ബാത്ത് റൂമിൽ പോകാൻ ഞാൻ ഹികാരിയെ വിളിച്ചുണർത്തും. തിരിച്ച് കട്ടിലിൽ വന്നു കിടക്കുമ്പോൾ എന്തുകൊണ്ടോ തനിയേ ബ്ലാങ്കറ്റെടുത്തു പുതയ്ക്കാൻ അവനു കഴിയാറില്ല; അതിനാൽ ഞാൻ തന്നെ അവനെ പുതപ്പിക്കും. ഹികാരിയെ ബാത്ത് റൂമിൽ കൊണ്ടുപോവുക എന്നത് ഒരനുഷ്ഠാനമാണ്‌; എനിക്കത് മതപരമായ ധ്വനികളുള്ളതാണ്‌. പിന്നെ ഞാൻ തലയിൽ നൈറ്റ്ക്യാപ്പ് ധരിച്ചിട്ട് കിടക്കാൻ പോകും.

[ഹികാരി (വെളിച്ചം എന്നർത്ഥം) കെൻസാബുറോ ഓയുടെ മൂത്ത മകനാണ്‌. ജനിച്ചപ്പോൾത്തന്നെ ബ്രെയ്ൻ ഹെർണിയ ബാധിച്ചിരുന്നു. സംസാരശേഷി തീരെ ഉണ്ടായിരുന്നില്ല. അവനെ ആശ്വസിപ്പിക്കാനും ഉറക്കാനും അച്ഛനും അമ്മയും കിളിയൊച്ചകളും മൊസാർട്ടിന്റെയും ഷോപ്പാങ്ങിന്റെയും സംഗീതവും കേൾപ്പിച്ചിരുന്നു. ആറു വയസ്സുള്ളപ്പോൾ അവൻ ആദ്യമായി ഒരു പൂർണ്ണവാചകം ഉച്ചരിച്ചു. ഒരിക്കൽ നടക്കാനിറങ്ങിയപ്പോൾ കേട്ട കിളിയുടെ ശബ്ദം ഏതിന്റേതാണെന്ന് അവൻ കൃത്യമായി തിരിച്ചറിയുകയും ചെയ്തു. വൈകാതെ അവൻ ശാസ്ത്രീയസംഗീതത്തോട് പ്രതിപത്തി കാണിച്ചുതുടങ്ങി. ഓ അവനെ ഒരു പിയാനോ ക്ലാസ്സിൽ ചേർക്കുകയും ചെയ്തു. ഇന്ന് ഹികാരി ജപ്പാനിലെ ഏറ്റവും പ്രശസ്തനായ ക്ലാസ്സിക്കൽ സംഗീതജ്ഞനാണ്‌. ഒരിക്കൽ കേട്ട ഏതു സംഗീതവും തിരിച്ചറിയാനും ഓർത്തെടുക്കാനും ഓർമ്മയിൽ നിന്നു പകർത്തിയെഴുതാനും ഹികാരിക്കു കഴിയും. അതുപോലെ മൊസാർട്ടിന്റെ ഏതു രചനയും ചില സ്വരങ്ങൾ മാത്രം കേട്ടു കഴിഞ്ഞാൽ തിരിച്ചറിയാനുള്ള സിദ്ധിയും അദ്ദേഹത്തിനുണ്ട്. ഹികാരി കൂടുതൽ സമയവും അച്ഛനോടൊപ്പമാണു കഴിയുക. അദ്ദേഹം എഴുതുകയും വായിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ മകൻ പാട്ടു കേൾക്കുകയും സംഗീതരചന നടത്തുകയും ചെയ്യും.]


(1994ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ജാപ്പനീസ് നോവലിസ്റ്റ് കെൻസാബുറോ ഓയുമായി നടത്തിയ പാരീസ് റിവ്യൂ ഇന്റർവ്യൂവിൽ നിന്ന്.)

2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ഫ്രീഡ്രിക് നീച്ച - വിവർത്തനങ്ങളെക്കുറിച്ച്

 

ഒരു കാലഘട്ടത്തിന്റെ ചരിത്രബോധം എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാൻ അതെങ്ങനെയാണ്‌ വിവർത്തനങ്ങൾ ചെയ്യുന്നതെന്നും പൂർവ്വകാലങ്ങളെയും ഗ്രന്ഥങ്ങളെയും അതെങ്ങനെയാണ്‌ സ്വന്തം സത്തയിൽ ഉൾക്കൊള്ളികാൻ ശ്രമിക്കുന്നതെന്നും നോക്കിയാൽ മതി. കൊർണെയ്‌ലിന്റെ കാലത്തെ, വിപ്ലവത്തിന്റെ കാലത്തെ കൂടിയും, ഫ്രഞ്ചുകാർ റോമൻ പൗരാണികതയെ കൈക്കലാക്കിയത്  വികാസം പ്രാപിച്ച ഒരു ചരിത്രബോധം കാരണം നമുക്കു ധൈര്യം തോന്നാത്ത ഒരു രീതിയിലായിരുന്നു. ഇനി റോമൻ പൗരാണികതയുടെ കാര്യം: എത്ര ബലാല്ക്കാരമായും, ഒപ്പം എത്ര ശുദ്ധതയോടെയുമാണ്‌ അതിപുരാതനമായ ഗ്രീക്ക് പൗരാണികതയിൽ നല്ലതായും ഉദാത്തമായും ഉള്ളതിനൊക്കെമേൽ അത് കൈവച്ചത്! റോമൻ വർത്തമാനകാലത്തിലേക്ക് അവരതു വിവർത്തനം ചെയ്തതെങ്ങനെയാണെന്നു നോക്കൂ! എത്ര മനഃപൂർവ്വമായി, ഒരാലോചനയുമില്ലാതെയാണ്‌   നിമിഷം എന്ന പൂമ്പാറ്റയുടെ ചിറകുകളിൽ നിന്ന് അവർ പൊടി തട്ടിക്കളഞ്ഞത്! ഹൊറേസ് ഇടയ്ക്കൊക്കെ അല്ക്കെയോസിനെയോ ആർച്ചിലോക്കസിനെയോ വിവർത്തനം ചെയ്തത് അങ്ങനെയാണ്‌; കല്ലിമാക്കസ്സിനെയും ഫിലേറ്റസ്സിനെയും പ്രൊപ്പേർറ്റിയസ് ചെയ്തതും അങ്ങനെ. മൂലഗ്രന്ഥകാരൻ ഏതനുഭവത്തിൽ നിന്നാണ്‌ ഒരു കവിത എഴുതിയതെന്നോ അതിന്റെ അടയാളങ്ങൾ അയാൾ ആ കവിതയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നോ അവർ എന്തിനു നോക്കണം? പൗരാണികരുടെ അന്വേഷണസ്വഭാവത്തോട് (ചരിത്രബോധത്തിനു മുമ്പുള്ളതാണത്) കവികളെന്ന നിലയിൽ അവർക്കു യാതൊരനുഭാവവും ഉണ്ടായിരുന്നില്ല; തീർത്തും വ്യക്തിപരമായ ആ പേരുകളും കാര്യങ്ങളും ഒരു നഗരത്തിന്റെ, ഒരു തീരപ്രദേശത്തിന്റെ, ഒരു നൂറ്റാണ്ടിന്റെ വേഷമെന്നോ മുഖാവരണമെന്നോ കരുതാവുന്ന യാതൊന്നും കവികളെന്ന നിലയിൽ അവർക്കു പ്രസക്തമായിരുന്നില്ല. അതിനാൽ അതിനൊക്കെപ്പകരമായി അവർ റോമിന്റെ വർത്തമാനകാലയാഥാർത്ഥ്യം എടുത്തുവച്ചു. അവർ നമ്മളോട് ഇങ്ങനെ ചോദിക്കുകയാണെന്നു തോന്നും: “പഴയതിനെ പുതുക്കുകയും അതിൽ നമ്മളെ കണ്ടെത്തുകയുമല്ലേ നാം ചെയ്യേണ്ടത്? നമ്മുടെ പ്രാണവായു കൊടുത്ത് ഈ മരിച്ച ശരീരത്തിനു ജീവൻ കൊടുക്കുകയല്ലേ വേണ്ടത്? കാരണം, ഇത് മരിച്ചതാണ്‌; മരിച്ചതൊക്കെ എത്ര വികൃതവുമാണ്‌!” ചരിത്രബോധത്തിന്റെ ആനന്ദങ്ങൾ അവർക്കറിയുമായിരുന്നില്ല; പൊയ്പോയതും അന്യമായതും അവർക്കൊരു മനശ്ശല്യമായിരുന്നു; റോമക്കാരായ സ്ഥിതിയ്ക്ക് മറ്റൊരു റോമൻ കീഴടക്കലിനുള്ള പ്രചോദനമായിട്ടാണ്‌ അവർ അതിനെ കണ്ടത്. അതെ, വിവർത്തനം കീഴടക്കലിന്റെ ഒരു രൂപം തന്നെയായിരുന്നു. അവർ അതിന്റെ ചരിത്രസന്ദർഭം ഒഴിവാക്കുക മാത്രമല്ല, അതിൽ സമകാലികമായ സൂചനകൾ കൂട്ടിച്ചേർക്കുക മാത്രമല്ല, കവിയുടെ പേരു വെട്ടിക്കളഞ്ഞ് പകരം സ്വന്തം പേര്‌ എഴുതിവയ്ക്കുകയും ചെയ്യുന്നു. ചോരണത്തിനു തുല്യമാണത് എന്നവർക്കു തോന്നിയതേയില്ല; അവർ അതു ചെയ്തത് റോമൻ സാമ്രാജ്യത്തിൽ അംഗമായ ഒരാളെന്ന നിലയിൽ എത്രയും തെളിഞ്ഞ മനഃസാക്ഷിയോടെയായിരുന്നു.

2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

കാഫ്ക- കുറുനരികളും അറബികളും

 


ഞങ്ങൾ ഒരു മരുപ്പച്ചയിൽ താവളമടിച്ചിരിക്കുകയായിരുന്നു. എന്റെ കൂട്ടാളികളെല്ലാം ഉറക്കംപിടിച്ചുകഴിഞ്ഞു. ഒരറബിയുടെ നീണ്ടുവെളുത്ത രൂപം എന്നെക്കടന്നുപോയി; ഒട്ടകങ്ങള്‍ക്കു തീറ്റയും വെള്ളവും കൊടുത്ത ശേഷം അയാളും കിടക്കാൻ പോവുകയായിരുന്നു.

ഞാൻ പുല്പരപ്പിൽ മലര്‍ന്നുകിടന്നു. എനിക്കുറങ്ങണമെന്നില്ലായിരുന്നു; എനിക്കുറക്കംവന്നില്ല; അകലെ ഒരു കുറുനരി വിലപിക്കുന്നപോലെ ഓരിയിട്ടു; ഞാൻ വീണ്ടും എഴുന്നേറ്റിരുന്നു. അത്രദൂരത്തായി തോന്നിയത് പെട്ടെന്ന് വളരെ അടുത്തായി മാറിയിരുന്നു. ഒരുപറ്റം കുറുനരികൾ എനിക്കു ചുറ്റും തിങ്ങിഞെരുങ്ങിനില്ക്കുകയാണ്; മങ്ങിയ സ്വര്‍ണ്ണനിറത്തിൽ കണ്ണുകൾ തെളിഞ്ഞണയുന്നു; ഒരു ചാട്ടവാറിന്റെ ശാസനത്തിൻ കീഴിലെന്നപോലെ അണിയിട്ടുനിന്നു ചടുലമായി ചലിക്കുന്ന ചടച്ച ദേഹങ്ങൾ.

ഒരുവൻ പിന്നിലൂടെ വന്ന് എന്റെ കൈക്കൂട്ടിനുള്ളിലൂടെ മുഖമമര്‍ത്തി, അവന് എൻ്റെ ചൂടു വേണമെന്നപോലെ എന്നോടു ചേര്‍ന്നുനിന്നു; എന്നിട്ടവൻ നേരേമുന്നിൽ വന്നുനിന്ന് മുഖത്തോടുമുഖം നോക്കി ഇങ്ങനെ പറഞ്ഞു: 'ഞാനാണ് ഇപ്രദേശത്തെ ഏറ്റവും പ്രായം കൂടിയ കുറുനരി. അങ്ങയെ സ്വാഗതം ചെയ്യാൻ ജീവനോടെയുണ്ടായതിൽ എനിക്കു സന്തോഷമുണ്ട്. ഞാൻ പ്രതീക്ഷയൊക്കെ വെടിഞ്ഞതായിരുന്നു; കാരണം എത്ര യുഗങ്ങളായിരിക്കുന്നു ഞങ്ങൾ അങ്ങേക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട്; എന്റെയമ്മ കാത്തിരുന്നു; അവരുടെയമ്മയും, എന്തിന് അങ്ങേയറ്റം കുറുനരികളുടെ ആദിമാതാവു വരെയുള്ള സകല അമ്മമാരും. ഞാൻ പറയുന്നത് അങ്ങു വിശ്വസിക്കണം.'

'ഇതു കേട്ടിട്ട് എനിക്കത്ഭുതം തോന്നുന്നല്ലോ,' കുറുനരികളെ പുകച്ചോടിക്കാൻ കൈയരികിൽ വച്ചിരുന്ന വിറകുകെട്ടിനു തീകൊളുത്താൻ മറന്നുകൊണ്ട് ഞാൻ പറഞ്ഞു. 'എനിക്കു വല്ലാത്ത അത്ഭുതം തോന്നുന്നു. ഞാൻ അങ്ങു വടക്കു നിന്ന് ഇവിടെയെത്തിയത് വളരെ യാദൃച്ഛികമായിട്ടാണ്; എനിക്കിവിടെ വളരെ ഹ്രസ്വമായ സന്ദര്‍ശനമേയുള്ളു. കുറുനരികളേ, നിങ്ങൾക്കെന്താണു വേണ്ടത്?'

ഈ അമിതസൗഹൃദം കണ്ടു ധൈര്യം പകര്‍ന്നിട്ടാവണം, അവ എന്നോടു കുറേക്കൂടി അടുത്തുവന്നു; അവ പല്ലിളിച്ചുകാട്ടി കിതയ്ക്കുകയായിരുന്നു.

'അങ്ങ് വടക്കുനിന്നു വരുന്നയാളാണെന്ന് ഞങ്ങള്‍ക്കറിയാം,' കിഴവൻകുറുനരി തുടങ്ങി, 'ഞങ്ങൾ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതും അതിലാണ്. ഈ അറബികള്‍ക്കിടയിൽ ഇല്ലാത്തതരം ബുദ്ധിശക്തി അവിടെയുണ്ടല്ലോ. ഇവരുടെ തണുത്ത ധാര്‍ഷ്ട്യത്തിൽ ബുദ്ധിയുടെ ഒരു തരി  പോലുമില്ല; അതിൽ സംശയമേ വേണ്ട. ഇവർ തിന്നാൻ വേണ്ടി മൃഗങ്ങളെ കൊല്ലും; പക്ഷേ ശവം തിന്നാൻ വെറുപ്പുമാണ്.'

'ഒച്ച ഉയര്‍ത്തേണ്ട,' ഞാൻ പറഞ്ഞു, 'അറബികൾ അടുത്തുതന്നെ കിടന്നുറങ്ങുന്നുണ്ട്.'

'അങ്ങേയ്ക്ക് ഇവിടുത്തെ കാര്യം ഒന്നും അറിയാത്ത മട്ടാണല്ലോ' കുറുനരി പറഞ്ഞു. 'അല്ലെങ്കിൽ അറബിയെ പേടിച്ച ഒരു കുറുനരി പോലും ചരിത്രത്തിലില്ല എന്ന വസ്തുത അങ്ങറിയേണ്ടതായിരുന്നു. ഞങ്ങൾ അവരെ പേടിച്ചു കഴിയണമെന്നോ? ഇത്തരം ജന്തുക്കള്‍ക്കിടയിൽ ഭ്രഷ്ടരായിക്കഴിയുക എന്നതുതന്നെ മതിയായ ദുര്‍വിധിയായില്ലേ?'

'ആയിരിക്കാം,' ഞാൻപറഞ്ഞു. 'എനിക്കു തീരെ ബന്ധമില്ലാത്ത സംഗതികളെക്കുറിച്ചു തീര്‍പ്പുകല്പിക്കുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങളുടേത്  വളരെ പ്രാചീനമായ ഒരു കുടിപ്പകയാണെന്നു തോന്നുന്നല്ലോ; ഒരു ചോരപ്പക തന്നെയാകാം, അല്ലേ? അതു തീരാൻ ചോരചൊരിച്ചിൽ തന്നെ വേണ്ടിവരും.'

'അങ്ങു വളരെ ബുദ്ധിമാൻ തന്നെ,' കിഴവൻകുറുനരി പറഞ്ഞു; അവയൊന്നടങ്കം ദ്രുതഗതിയിൽ കിതയ്ക്കാൻതുടങ്ങി; അവയുടെ ശരീരങ്ങൾ നിശ്ചലമായിനില്‌ക്കേ ശ്വാസകോശങ്ങൾ ഓടിക്കിതയ്ക്കുകയായിരുന്നു. പലപ്പോഴും പല്ലു കടിച്ചുപിടിച്ചു സഹിക്കേണ്ടിവന്ന ഒരു ചീഞ്ഞ നാറ്റം അവയുടെ പിളര്‍ന്ന വായകളിൽ നിന്നു വമിച്ചു. 'അങ്ങു വളരെ ബുദ്ധിമാൻ തന്നെ; ഞങ്ങളുടെ പഴയ പ്രമാണങ്ങളിൽ പറഞ്ഞിരിക്കുന്നതുതന്നെ അങ്ങിപ്പോൾ പറഞ്ഞതും. ഞങ്ങൾ അവരുടെ ചോര വീഴ്ത്തുന്നു, അതോടെ വഴക്കും തീര്‍ന്നു'

'ഹൊ!' ഉദ്ദേശിച്ചതിലധികം കടുപ്പത്തോടെ ഞാൻ പറഞ്ഞു, 'അവർ പൊരുതും, അവർ നിങ്ങളെ പറ്റത്തോടെ വെടിവച്ചിടും.'

'അങ്ങ് ഞങ്ങളെ തെറ്റിദ്ധരിക്കുകയാണ്,' അവൻ പറഞ്ഞു, 'മനുഷ്യരുടെ ആ രീതി അങ്ങുവടക്കുമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ അവരെ കൊല്ലാൻ പോകുന്നില്ല. അതിന്റെ കറ പോകാൻ നൈല്‍നദിയിലെ വെള്ളം മൊത്തം കൊണ്ടുകഴുകിയിട്ടും കാര്യമില്ല. അവരെ ജീവനോടെ കണ്ടാല്‍ത്തന്നെ ഞങ്ങൾ അങ്ങു മരുഭൂമിയിലെ ശുദ്ധവായുവിലേക്കോടിയൊളിക്കുകയാണ്; അതു ഞങ്ങളുടെ നാടായതും അങ്ങനെയാണ്!'

എനിക്കു ചുറ്റുമുള്ള കുറുനരികൾ -ഇന്നേരമായപ്പോഴേക്കും വളരെയകലെനിന്നു വന്നുചേര്‍ന്നവയും കൂടി അവയുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു-മുന്‍കാലുകള്‍ക്കിടയിൽ തല പൂഴ്ത്തി മുഖം തുടച്ചുതുടങ്ങി; അത്ര ബീഭത്സമായ ഒരറപ്പ് അടക്കിവയ്ക്കാൻ ശ്രമിക്കുകയാണ് അവയെന്നു തോന്നി. അതു കണ്ടിട്ട് അവയ്ക്കിടയിൽ നിന്ന് ഒറ്റച്ചാട്ടം ചാടി രക്ഷപ്പെട്ടുകളയാൻ എനിക്കു തോന്നിപ്പോയി.

'അപ്പോൾ നിങ്ങൾ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?' എഴുന്നേല്ക്കാൻ മുതിര്‍ന്നുകൊണ്ട് ഞാൻ ആരാഞ്ഞു; പക്ഷേ എനിക്കനങ്ങാൻ കഴിഞ്ഞില്ല. ചെറുപ്രായക്കാരായ രണ്ടു കുറുനരികൾ പിന്നിലൂടെ വന്ന് എന്റെകോട്ടിലും ഷര്‍ട്ടിലും കൂടി പല്ലുകളാഴ്ത്തി നില്ക്കുകയായിരുന്നു. എനിക്ക് അങ്ങനെതന്നെ ഇരിക്കേണ്ടിവന്നു. 'അവർ അങ്ങയുടെ വസ്ത്രാഞ്ചലം വഹിക്കുകയാണ്.' കിഴവൻകുറുനരി വ്യഗ്രതയോടെ വിശദീകരിച്ചു; 'ആദരസൂചകമായ ഒരു മര്യാദ.' 'ശരി, ശരി, അവരോട് എന്നെ വിടാൻ പറയൂ,' ഞാൻ ഒച്ചവച്ചു. ഞാൻ അവരുടെ നേര്‍ക്കുതിരിഞ്ഞു: 'എന്നെവിടാൻ!' 'അങ്ങയ്ക്കു നിര്‍ബന്ധമാണെങ്കിൽ ശരി,' കിഴവൻ പറഞ്ഞു, 'പക്ഷേ അതിന് അല്പനേരമെടുക്കും. ആചാരമനുസരിച്ച് അവർ നല്ല ആഴത്തിൽ പല്ലുകൾ താഴ്ത്തിയിട്ടുണ്ട്. സാവധാനത്തിലേ അതു വിടര്‍ത്തിയെടുക്കാനാവൂ. ആ നേരം കൊണ്ട് അങ്ങ് ഞങ്ങളുടെ നിവേദനം കേള്‍ക്കണം.' 'നിങ്ങളുടെ പെരുമാറ്റം എനിക്ക് അതിനുള്ള സന്നദ്ധത ഇല്ലാതാക്കിയല്ലോ,' ഞാൻ പറഞ്ഞു.

'ചാതുര്യമില്ലായ്മയുടെ പേരിൽ ഞങ്ങളെ പഴിക്കരുതേ!' അവൻപറഞ്ഞു; തന്റെ ശബ്ദത്തിനു സ്വാഭാവികമായിട്ടുള്ള ആ ദൈന്യഭാവം അവൻ ആദ്യമായിട്ടു പ്രയോഗിക്കുകയായിരുന്നു; 'ഞങ്ങൾ പാവം ജീവികളാണ്; പല്ലുകളല്ലാതെ ഞങ്ങൾക്കെന്താണുള്ളത്? നല്ലതോ ചീത്തയോ ആയി എന്തു ചെയ്യാനും പല്ലുകളാണ് ഞങ്ങള്‍ക്കാശ്രയം.' 'ആകട്ടെ, നിങ്ങൾക്കെന്താണ് വേണ്ടത്?' അത്ര പ്രസന്നനാകാതെ ഞാൻ ചോദിച്ചു.

'തമ്പുരാനേ,' അവൻ നിലവിളിച്ചു; കുറുനരികൾ ഒന്നടങ്കം ഓരിയിട്ടു; വളരെദൂരെ അതൊരീണം പോലെ കേള്‍ക്കായി. 'ലോകത്തെ വിഭജിക്കുന്ന ഈ കുടിപ്പകയ്ക്ക് അങ്ങുതന്നെ അറുതി വരുത്തണം. അതുചെയ്യുമെന്ന് ഞങ്ങളുടെ പൂര്‍വ്വികർ പ്രവചിച്ചയാളു തന്നെയാണവിടുന്ന്. ഞങ്ങള്‍ക്ക് അറബികളിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കണം; ശ്വസിക്കാൻ പറ്റിയ വായു വേണം; അവരുടെ സാന്നിദ്ധ്യം മലിനപ്പെടുത്താത്ത ചക്രവാളം വേണം; ഒരു മുട്ടനാടും അറബിയുടെ കശാപ്പിനിരയായി കരയരുത്; എല്ലാ മൃഗങ്ങള്‍ക്കും ശാന്തമായൊരന്ത്യം; ഞങ്ങള്‍ക്കു ചോര കുടിക്കാനും എല്ലു കടിച്ചുകാരാനുമായി അവ സമാധാനത്തോടെ കിടന്നുതരട്ടെ. ശുദ്ധി, ശുദ്ധി അതാണ് ഞങ്ങളുടെ ഒരേയൊരാഗ്രഹം'- ഈ നേരമായപ്പോഴേക്കും അവ കരയുകയും വിങ്ങിപ്പൊട്ടുകയുമായിരുന്നു- 'എങ്ങനെ, ഹൊ, എങ്ങനെയാണെന്റെ അഭിജാതമായ ഹൃദയമേ, അനര്‍ഘമധുരമായകുടലേ, നിങ്ങൾ ഈ ജീവിതം സഹിക്കുന്നത്? മലിനമാണവരുടെ വെളുപ്പ്; മലിനമാണവരുടെ കറുപ്പ്; അവരുടെ താടി എത്ര ജുഗുപ്‌സാവഹം; അവരുടെ കണ്‍കോണൊന്നു കണ്ടാല്‍ മതി മനംപുരട്ടാൻഅവർ കൈപൊക്കുമ്പോഴേ കക്ഷത്തു തെളിയുന്ന നരകക്കുഴികൾ. അതിനാൽ തമ്പുരാനേ, പ്രിയമുള്ള തമ്പുരാനേ, അങ്ങയുടെ സര്‍വ്വശക്തമായ കരങ്ങൾ ഞങ്ങളെ പ്രതി ഒന്നുപയോഗപ്പെടുത്തിയാലും, ഈ കത്രിക കൈക്കൊണ്ട് അവറ്റയുടെ തൊണ്ടയറുത്താലും!' അവൻ തലയൊന്നു വെട്ടിച്ചപ്പോൾ ഒരു കുറുനരി യുഗങ്ങളുടെ തുരുമ്പു പിടിച്ച ഒരു ചെറിയ തുന്നല്‍കത്രിക ഒരു തേറ്റപ്പല്ലിൽ തൂക്കിയെടുത്തുകൊണ്ട് ഓടിവന്നു.

'ഹാ, അവസാനം കത്രികയും വന്നു,- ഇനി നിര്‍ത്തിക്കളയാം!' ഞങ്ങളുടെ കാരവന്റെ തലവനായ അറബി ആക്രോശിച്ചു; കാറ്റിന്റെ ദിശയ്‌ക്കെതിരേകൂടി പതുങ്ങിയെത്തിയ അയാൾ തന്റെ വലിയ ചാട്ടയെടുത്തു ചുഴറ്റി.

അവ തിടുക്കത്തിൽ ചിതറിയോടി; എന്നിട്ട് അല്പം അകലെച്ചെന്ന് കൂട്ടംകൂടി നിലംപറ്റിക്കിടന്നു. നൂറുകണക്കിനു മൃഗങ്ങൾ അങ്ങനെ തിങ്ങിഞെരുങ്ങിനില്ക്കുന്നതു കണ്ടപ്പോൾ പൊട്ടിച്ചൂട്ടുകൾ കൊണ്ടലങ്കരിച്ച ഒരിടുക്കുതൊഴുത്തു പോലെ തോന്നി.

'ഇനി യജമാനനേ, താങ്കള്‍ക്കു മറ്റൊരു കാഴ്ച കാണാം', തന്റെ വര്‍ഗ്ഗത്തിന്റെ അടക്കം അനുവദിക്കുന്നത്ര ഹാര്‍ദ്ദമായി ചിരിച്ചുകൊണ്ട് അറബി പറഞ്ഞു. 'അപ്പോൾ ഈ മൃഗങ്ങളുടെ ലക്ഷ്യമെന്താണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നുവെന്നോ!' ഞാൻ ചോദിച്ചു. 'തീര്‍ച്ചയായും', അയാൾ പറഞ്ഞു, 'അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ; അറബികൾ ഉണ്ടായ കാലം തൊട്ട് ഈ കത്രികയും മരുഭൂമിയിൽ ഉഴന്നുനടക്കുകയാണ്; ലോകാവസാനം വരെ അതു ഞങ്ങളോടൊപ്പമുണ്ടാവുകയുംചെയ്യും. ആ മഹല്‍കൃത്യം അനുഷ്ഠിക്കാനായി ഓരോ യൂറോപ്പുകാരനു മുന്നിലും അത് സമര്‍പ്പിക്കപ്പെടുന്നു; ഏതു യൂറോപ്പുകാരനെ കണ്ടാലും അവ കരുതുന്നത് ഇദ്ദേഹമാണ് തങ്ങളുടെ രക്ഷകൻ എന്നാണ്. ഈ ജന്തുക്കൾ തികച്ചും അസംബന്ധമായ ഒരു പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു; വിഡ്ഢികളാണിവ, മുഴുവിഡ്ഢികൾ. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിവയെ ഇഷ്ടവുമാണ്; ഞങ്ങളുടെ നായ്ക്കളാണിവ; നിങ്ങളുടെ നായ്ക്കളേക്കാൾ ചന്തമുള്ളവ. കണ്ടോളൂ, ഇന്നലെ രാത്രി ഒരൊട്ടകം ചത്തുപോയി; അതിന്റെ ശവം ഇവിടെയെത്തിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.'

നാലു ചുമട്ടുകാർ ആ വലിയ ശവം ചുമന്നുകൊണ്ടുവന്ന് ഞങ്ങളുടെ മുന്നിലിട്ടു. അതു തറയിൽ തൊടേണ്ട താമസം, കുറുനരികള്‍ക്കിടയിൽനിന്ന്  വലിയഒ രാരവം ഉയര്‍ന്നു. ചരടുകൾ കെട്ടിവലിക്കുന്നപോലെ തടുക്കാൻ പറ്റാതെ, എന്നാൽ അത്ര നിശ്ചയം പോരാതെ, അടിവയർ നിലംപറ്റെ അവ ഇഴഞ്ഞടുത്തു. അറബികളുടെ കാര്യം അവ മറന്നുകഴിഞ്ഞിരുന്നു, തങ്ങള്‍ക്കവരോടുള്ള തീരാപ്പക മറന്നുകഴിഞ്ഞിരുന്നു; ചോരയൊലിക്കുന്ന ആ പിണത്തിന്റെ ശ്വാസം മുട്ടിക്കുന്ന സാന്നിദ്ധ്യം അവരെ അത്രയ്ക്കു വശീകരിച്ചുകളഞ്ഞു. ഒരു കുറുനരി അതിന്റെ തൊണ്ടയ്ക്കു കയറിപ്പിടിച്ചിട്ട് ഒറ്റക്കടിയ്ക്ക് ചോരക്കുഴലിൽ പല്ലുകളാഴ്ത്തി. ആളിപ്പടരുന്ന തീ അണയ്ക്കാൻ നിശ്ചയദാര്‍ഢ്യത്തോടെയും അതേസമയം ഹതാശമായും കിണഞ്ഞു യത്‌നിക്കുന്ന ഒരു കൊച്ചുപമ്പുപോലെയായിരുന്നു അവൻഅവന്റെ ഓരോ മാംസപേശിയും തൊലിക്കടിയിൽ വലിഞ്ഞുപിടഞ്ഞു. അധികനേരം കഴിഞ്ഞില്ല, അവയൊന്നൊഴിയാതെ ജഡത്തിനുമേൽ കൂടിക്കിടക്കുകയായി.

പൊടുന്നനേ അറബിത്തലവന്റെ ചാട്ടവാർ തലങ്ങും വിലങ്ങും ചുഴറ്റിയടിച്ചു. അര്‍ദ്ധബോധത്തോടെ അവ തലപൊക്കി; അറബികൾ മുന്നിൽ നില്ക്കുന്നത് അവ കണ്ടു; പെട്ടെന്ന് മോന്തയിൽ ചാട്ടയുടെ ചൂടറിഞ്ഞു; അവ തിരിഞ്ഞുചാടി അല്പമകലേക്കു മാറിനിന്നു. പക്ഷേ അപ്പോഴേക്കും ഒട്ടകത്തിന്റെ ചോര അവിടവിടെ ആവി പറത്തിക്കൊണ്ട് തളം കെട്ടിയിരുന്നു; അതിന്റെ ദേഹം പലേടത്തും പൊട്ടിപ്പിളര്‍ന്നിരുന്നു. അവയ്ക്കു നിലനിന്നില്ല; അവ തിരിച്ചുവന്നു; ചാട്ടയുമായി കൈയുര്‍ന്നു; ഞാൻ തടഞ്ഞു.

'അങ്ങനെയാകട്ടെ, യജമാനനേ,' അയാൾ പറഞ്ഞു, 'ഇതവരുടെ ജോലിയാണല്ലോ- അതവരു നടത്തിക്കോട്ടെ; ഏതായാലും നമുക്കു നീങ്ങാനും സമയമായി. അങ്ങനെ താങ്കൾ അവയെ കണ്ടല്ലോ. അത്ഭുതപ്പെടുത്തുന്ന ജന്തുക്കൾഅല്ലേ? അവര്‍ക്കു ഞങ്ങളോടുള്ള വെറുപ്പു കാണണം!'

*


പാലസ്തീന്റെ കാര്യത്തിൽ ജൂതന്മാരും അറബികളും തമ്മിലുള്ള സമകാലികസംഘര്‍ഷങ്ങളാണ് കാഫ്കയുടെ പ്രമേയം. പാലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ബ്രിട്ടന്റെ ബാല്‍ഫർപ്രഖ്യാപനം (1917 നവംബർ 2) വരുന്നതിന് ഒരുമാസം മുമ്പാണ് ഈ കഥ പ്രസിദ്ധീകരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പാലസ്തീനിലേക്ക് ആദ്യമായി കുടിയേറിയവർ റഷ്യയില്‍ നിന്നുള്ള മതവിശ്വാസികളായ ജൂതന്മാരായിരുന്നു. അവര്‍ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങൾ ഇല്ലായിരുന്നു. അവര്‍ക്കു ശേഷം വന്ന ചെറുപ്പക്കാരായ റഷ്യൻ സയോണിസ്റ്റ് ബുദ്ധിജിവികള്‍ക്ക് മതവിശ്വാസികളായ ഈ ജൂതന്മാർജൂതകുടിയേറ്റത്തിന്റെ പരമദരിദ്രവും പരാശ്രയിയുമായ വശ'മായിരുന്നു. പിന്നീടു വന്ന പാശ്ചാത്യരായ സോഷലിസ്റ്റ് സെക്കുലർ കുടിയേറ്റക്കാര്‍ക്കും ആദ്യകാലത്തെ ജൂതന്മാരുടെ മതഭ്രാന്ത് അന്യമായിരുന്നു.

പാശ്ചാത്യമനസ്സുള്ള സഞ്ചാരിക്ക് കുറുനരികളെ ഗൌരവത്തിലെടുക്കാൻ കഴിയുന്നില്ല. പിന്‍നോക്കികളും വിശ്വാസങ്ങളിൽ കടുംപിടുത്തക്കാരുമായ കുറുനരികൾ തങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ പുറത്തു നിന്നുള്ള സഹായമാണു തേടുന്നത്. അറബികള്‍ക്ക് അവരോടുള്ള മനോഭാവം സഞ്ചാരിക്കു മനസ്സിലാകുന്നുണ്ട്. ഒന്നാം ലോകയുദ്ധകാലത്തും ബാല്‍ഫർ പ്രഖ്യാപനത്തിനു ശേഷം പ്രത്യേകിച്ചും വംശീയവികാരങ്ങൾ ആളിക്കത്തിയിരുന്നു; 'പാലസ്തീൻ ഞങ്ങളുടെ ദേശം, ജൂതന്മാർ ഞങ്ങളുടെ നായ്ക്കളും' എന്ന മുദ്രാവാക്യം പട്ടണങ്ങളിൽ മുഴങ്ങിക്കേള്‍ക്കാമായിരുന്നു. ഇതേ മനോഭാവം തന്നെയാണ് കഥയിലെ അറബിയും പ്രകടിപ്പിക്കുന്നത്: 'അവർ ഞങ്ങളുടെ നായ്ക്കളാണ്; നിങ്ങളുടെ നായ്ക്കളെക്കാൾ ഭംഗിയുള്ളവ!' അറബികള്‍ക്ക് ജൂതന്മാരോടുള്ള വെറുപ്പ് അതേയളവിൽ തിരിച്ചുമുണ്ട്. അറബികളോടു സംസാരിക്കാൻ പോലും നില്ക്കാതെ അവർ മരുഭൂമിയിൽ തങ്ങളുടെ മാളങ്ങളിലേക്കോടിപ്പോവുകയാണ്. തീരാത്ത പ്രവാസമാണ് അവര്‍ക്കു വിധിച്ചിരിക്കുന്നത്. കാഫ്ക പരിചയപ്പെട്ടിരുന്ന സാംസ്‌കാരികസയോണിസത്തിന് 'ജൂദായിസം ദേശീയവും സെക്കുലറുമായ ഒരു സംസ്‌കാരമായി രൂപം മാറിയാൽ മറ്റു സംസ്‌കാരങ്ങളുമായി സ്വതന്ത്രവും സൃഷ്ടിപരവുമായ ഒരു സംവാദത്തിലേക്ക് ജൂതന്മാരെ അതു നയിക്കും' എന്നായിരുന്നു വിശ്വാസം. അങ്ങനെയൊരു പരിവര്‍ത്തനം നടക്കുന്നില്ല എന്നതാണ്ക കുറുനരികളുടെ പ്രശ്‌നം. അതൊരു സിയോണിസ്റ്റ്സ്വപ്നം മാത്രമാണെന്ന്  റിയലിസ്റ്റായ കാഫ്കയ്ക്കറിയാമായിരുന്നു.

(Iris Bruce- Kafka‘’s Journey into the Future)

 


2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

മാർക്കസ് ഓറേലിയസ്- ആത്മഭാഷണങ്ങൾ

 മാർക്കസ് ഓറേലിയസ് Marcus Aurelius (121-180)- 161 മുതൽ 180 വരെ റോമൻ ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ കുറിപ്പുകളാണ്‌ Ta eis heauton (Meditations). സ്റ്റോയിക് ചിന്ത അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഈ നിരീക്ഷണങ്ങൾ തനിക്കുതന്നെ ഒരു തെളിച്ചം കിട്ടുന്നതിനു വേണ്ടിയാണ്‌ അദ്ദേഹം എഴുതിവച്ചത്.

*

“മനസ്സമാധാനം വേണമെങ്കിൽ,” ഡിമോക്രിറ്റസ് ഉപദേശിക്കുന്നു “കഴിയുന്നത്ര കുറച്ചു ചെയ്യുക.” കുറച്ചുകൂടി നല്ലത് ഇതല്ലേ: അത്യാവശ്യമുള്ളതു മാത്രം ചെയ്യുക, അതും ഒരു സാമൂഹ്യജീവിയുടെ യുക്തി എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും നിർദ്ദേശിക്കുമ്പോലെ. കുറച്ചു കാര്യങ്ങൾ നന്നായി ചെയ്യുന്നതിന്റെ സംതൃപ്തിയാണ്‌ അതുകൊണ്ടുണ്ടാവുക. നാം പറയുന്നതും ചെയ്യുന്നതും അധികവും അനാവശ്യമാണ്‌; ആവശ്യമില്ലാത്തത് വേണ്ടെന്നു വയ്ക്കൂ, അത്രയും സമയം നിങ്ങൾക്കു ലഭിക്കുന്നു, അത്രയും യത്നം നിങ്ങൾക്കു കുറയുന്നു. അതിനാൽ ഏതു കാര്യം വരുമ്പോഴും സ്വയം ചോദ്യം ചെയ്യുക: “ഇത് അനാവശ്യമാണോ?” അനാവശ്യമായ പ്രവൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, അന്യാവശ്യമായ ചിന്തയുടെ കാര്യത്തിലും ഇതു ബാധകമാണ്‌.

(IV 24)

പുരികം വളച്ചുകുത്തി രോഗികളെ നിരീക്ഷിച്ചിരുന്ന എത്ര വൈദ്യന്മാരാണ്‌ മരിച്ചുപോയതെന്നോർക്കുക: മറ്റുള്ളവരുടെ മരണം പ്രവചിച്ചിരുന്ന ജ്യോത്സ്യന്മാർ എത്രയായിരുന്നു; മരണത്തെയോ അമരത്വത്തെയോ സംബന്ധിച്ച് അന്തമില്ലാത്ത ചർച്ചകൾ നടത്തിയിരുന്ന എത്ര തത്ത്വചിന്തകന്മാർ; ആയിരക്കണക്കിനാളുകളെ അരിഞ്ഞുതള്ളിയ സൈന്യാധിപന്മാർ; മരണമില്ലാത്ത ദേവന്മാരാണു തങ്ങളെന്നപോലെ അന്യമനുഷ്യർക്കു മേൽ ഭീഷണമായ ഒരൗദ്ധത്യത്തോടെ അധികാരമെടുത്തുപയോഗിച്ച സ്വേച്ഛാധിപതികൾ. അതുപോലെതന്നെ ‘മരണ’ത്തിനു കീഴടങ്ങിയ നഗരങ്ങളുടെ കാര്യം ഓർക്കുക- ഹെലിസ്, പോമ്പൈ, ഹെർക്യുലേനിയം, എണ്ണമറ്റ എത്ര നഗരങ്ങൾ. പിന്നീട്, ഓരോരുത്തരായി നിങ്ങൾക്കു പരിചയമുള്ളവരെ ഓർത്തെടുക്കുക: തന്റെ സ്നേഹിതന്റെ ശവസംസ്കാരത്തിനു പോയി മടങ്ങുന്നവഴി മരണപ്പെട്ട ഒരാൾ, അയാളെ കുഴിച്ചിടുന്ന മൂന്നാമതൊരാൾ- അതും എത്രയും ഹ്രസ്വമായ ഒരു കാലയളവിനുള്ളിൽ. ഇതിൽ നിന്നെല്ലാം നാമെന്തു നിഗമനത്തിലാണെത്തേണ്ടത്? ക്ഷണികവും ക്ഷുദ്രവുമാണ്‌ മനുഷ്യജീവിതം എന്നുതന്നെ. ഇന്നലെ ഒരു തുള്ളി ശുക്ലം, നാളെ ഒരു പിടി ചാരം. അതിനാൽ കാലത്തിന്റെ ഈ സൂക്ഷ്മകണികയിലൂടെ നാം കടന്നുപോകുന്നത് പ്രകൃതിയുടെ താളത്തിനൊത്തായിരിക്കട്ടെ; അതില്പിന്നെ നാം ഈ ലോകം വിട്ടുപോവുകയും ചെയ്യുക, മൂപ്പെത്തിയ ഒരൊലീവിൻകായ വീഴുന്നപോലെ, തന്നെപ്പോറ്റിയ മണ്ണിനൊരാശംസയുമായി, തന്നെപ്പെറ്റ മരത്തിനൊരു നന്ദിയുമായി.

(IV-48)

പകലിന്റെ തുടക്കത്തിൽ കിടക്ക വിട്ടെഴുന്നേല്ക്കാൻ മടിയായിക്കിടക്കെ ഈ ചിന്ത മനസ്സിലേക്കു കൊണ്ടുവരൂ: “ഒരു മനുഷ്യന്റെ ജോലി ചെയ്യാനാണ്‌ ഞാൻ എഴുന്നേല്ക്കുന്നത്. എന്തിനായിട്ടാണോ ഞാൻ ജനിച്ചത്, എന്തുദ്ദേശ്യത്തിനാണോ എന്നെ ഈ ലോകത്തേക്കു കൊണ്ടുവന്നത്, അതു ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുമ്പോൾ എനിക്കെന്തിനു നീരസം തോന്നണം? അതോ, വിരിപ്പുകൾക്കുള്ളിൽ മൂടിപ്പുതച്ച്, ചൂടും പറ്റിക്കിടക്കാനാണോ എന്നെ സൃഷ്ടിച്ചത്?“ ”പക്ഷേ ഇതല്ലേ കൂടുതൽ സുഖപ്രദം!“ അപ്പോൾ നിങ്ങൾ ജനിച്ചത് സുഖാസ്വാദനത്തിനായിട്ടാണോ, അല്ലാതെ, പ്രവൃത്തിക്കായിട്ടല്ല? ചെടികളെ, കിളികളെ, ഉറുമ്പുകളെ, ചിലന്തികളെ, തേനീച്ചകളെ നിങ്ങൾ കാണുന്നില്ലേ, അവയെല്ലാം തങ്ങൾക്കു പറഞ്ഞിട്ടുള്ള പ്രവൃത്തി ചെയ്യുകയാണ്‌, ഈ ലോകത്തെ ക്രമത്തിലാക്കാൻ തങ്ങളുടേതായ വഴിയിലൂടെ സഹായിക്കുകയാണ്‌. അപ്പോഴാണ്‌ ഒരു മനുഷ്യനു പറഞ്ഞ കർമ്മം ചെയ്യാൻ നിങ്ങൾ മടി കാണിക്കുന്നത്, നിങ്ങളുടെ പ്രകൃതിക്കനുസരിച്ചുള്ള പ്രവൃത്തി ചെയ്യാൻ നിങ്ങൾ തിടുക്കപ്പെടാത്തത്.  ”അതു ശരിതന്നെ, എന്നാലും കുറച്ചു വിശ്രമവും വേണ്ടേ?“ തീർച്ചയായും വേണം, വേണ്ടെന്നു ഞാൻ പറയുന്നില്ല. പക്ഷേ തീറ്റയ്ക്കും കുടിക്കുമെന്നപോലെ വിശ്രമത്തിനും പ്രകൃതി ഒരു പരിധി വച്ചിട്ടുണ്ട്; ആ പരിധി കടക്കാനാണ്‌, തനിക്കാവശ്യമുള്ളതിനുമപ്പുറത്തേക്കു പോകാനാണ്‌ നിങ്ങൾ നോക്കുന്നത്. പ്രവൃത്തിയുടെ കാര്യം വരുമ്പോൾ പരിധി വിടാൻ നിങ്ങൾ ഒരുക്കവുമല്ല, അതിൽ തന്റെ കഴിവിലും താഴെ നില്ക്കാനേ നിങ്ങൾ നോക്കുന്നുള്ളു!

നിങ്ങൾക്ക് നിങ്ങളോട് ശരിക്കും സ്നേഹമില്ല എന്നതാണു വസ്തുത; അങ്ങമെയായിരുന്നെങ്കിൽ സ്വന്തം പ്രകൃതിയേയും അതിന്റെ ഉദ്ദേശ്യത്തെയും നിങ്ങൾ മാനിക്കുമായിരുന്നു. സ്വന്തം തൊഴിലിനെ സ്നേഹിക്കുന്ന കൈവേലക്കാർ കുളിക്കാതെയും കഴിക്കാതെയും പോലുമാണ്‌ തങ്ങളുടെ ജോലിയിൽ മുഴുകുന്നത്. എന്നാൽ ഒരു കൊല്ലൻ ലോഹപ്പണിയിലും നർത്തകൻ നൃത്തത്തിലും പിശുക്കൻ പണത്തിലും പൊങ്ങച്ചക്കാരൻ ഒരു നിമിഷത്തെ യശസ്സിലും കാണിക്കുന്ന പരിഗണന നിങ്ങൾ സ്വന്തം പ്രകൃതിയോടു കാണിക്കുന്നില്ല. തങ്ങൾ തിരഞ്ഞെടുത്ത ഉദ്യമങ്ങളിൽ ഉത്സാഹത്തോടെ മനസ്സർപ്പിക്കുമ്പോൾ ആ മനുഷ്യർ ഉറക്കവും ഭക്ഷണവും വേണ്ടെന്നുവയ്ക്കുന്നു. സമൂഹത്തിനുപകാരപ്പെടുന്ന കാര്യം ചെയ്യുന്നത് വില കുറഞ്ഞ പ്രവൃത്തിയായിട്ടാണോ നിങ്ങളുടെ കണ്ണുകൾ കാണുന്നത്, അത്രയും ആത്മാർപ്പണം അതർഹിക്കുന്നില്ലെന്നാണോ?

(V-1)

താഴെക്കിടന്നു ഞാൻ അന്ത്യവിശ്രമം കൊള്ളുന്ന നിമിഷം വരെയും ഈ പ്രകൃതിയുടെ വഴികളിലൂടെ എന്റെ യാത്ര തുടരും; ദിനവും ഞാൻ ശ്വാസമെടുത്തിരുന്ന ആ വായുവിലേക്കെന്റെ അവസാനനിശ്വാസമയച്ച്, എന്റെ അച്ഛനു ബീജവും അമ്മയ്ക്കു ചോരയും പോറ്റമ്മയ്ക്കു പാലും നല്കിയ ഈ മണ്ണിൽ കിടന്ന്- ഇത്രയും കാലമായി ഒരു നാളും മുട്ടില്ലാതെ എനിക്കു കഴിക്കാനും കുടിക്കാനും നല്കിയ ഈ മണ്ണിൽ, എങ്ങനെയൊക്കെ ഞാൻ അപമാനിച്ചിട്ടും ഇന്നുമെന്റെ കാലടികളെ താങ്ങുന്ന ഈ മണ്ണിൽ.

(V-4)

കൈയിടുക്കുകൾ നാറുന്ന, വായനാറ്റമുള്ള ഒരാളെക്കണ്ടാൽ നിങ്ങൾക്കു കോപം വരുന്നുണ്ടോ? ആ കോപം കൊണ്ടു നിങ്ങൾക്കെന്തു പ്രയോജനമുണ്ടാവാൻ? അയാൾക്കുള്ളത് ദുഷിച്ച വായയാണ്‌, അയാൾക്കുള്ളത് ദുഷിച്ച കൈയിടുക്കുകളാണ്‌; ദുർഗന്ധങ്ങൾക്കും അവയുടെ ഉറവിടങ്ങൾക്കും തമ്മിൽ അനിവാര്യമായ ഒരു ബന്ധവുമുണ്ട്. “എന്നാൽ ആ ജന്തുവിനു ബുദ്ധി കൊടുത്തിട്ടുള്ളതല്ലേ,” നിങ്ങൾ ചോദിക്കുകയാണ്‌, “ഒന്നു ചിന്തിച്ചാൽ അയാൾക്കു മനസ്സിലാക്കാവുന്നതല്ലേയുള്ളു, ആളുകളെ അയാളിൽ നിന്നകറ്റുന്നതെന്തെന്ന്?” അതൊക്കെ ശരിതന്നെ; അതേസമയം നിങ്ങളും അതേബുദ്ധി കൊണ്ടനുഗൃഹീതനല്ലേ? ആ ബുദ്ധി കൊണ്ട് നിങ്ങൾക്കയാളുടെ ബുദ്ധിയെ സ്വാധീനിച്ചുകൂടേ? ചൂണ്ടിക്കാണിക്കുക, ഉപദേശിക്കുക. അയാൾ അതു മനസ്സിരുത്തി കേൾക്കുന്നുണ്ടെങ്കിൽ നിങ്ങൾ അയാളെ സുഖപ്പെടുത്തിക്കഴിഞ്ഞു, നിങ്ങൾക്കു പിന്നെ വികാരം കൊള്ളേണ്ട കാര്യവുമില്ല; വികാരം കൊള്ളലൊക്കെ നാടകനടന്മാർക്കും വേശ്യകൾക്കും വിട്ടുകൊടുക്കുക.

(V-28)

ഇന്നേരം വരെയും നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരുന്നു, ദേവന്മാരോട്, അച്ഛനമ്മമാരോട്, സഹോദരങ്ങളോട്, ഭാര്യയോട്, കുട്ടികളോട്, മേലാളന്മാരോട്, അദ്ധ്യാപകരോട്, കൂട്ടുകാരോട്, ബന്ധുക്കളോട്, വേലക്കാരോട്? ഇന്നേരം വരെയും അവരുമായുള്ള ബന്ധങ്ങളിൽ കവി പറഞ്ഞ ആ “ഒരാളോടും കടുപ്പിച്ചുപറയാതെ, ഒരാളോടും കടുപ്പം ചെയ്യാതെ!” എന്ന പ്രമാണമാണോ നിങ്ങൾ അനുവർത്തിച്ചിരുന്നത്? എന്തൊക്കെ നിങ്ങൾ അനുഭവിച്ചുവെന്നും എന്തൊക്കെ നിങ്ങൾ സഹിച്ചുവെന്നും ഒന്നോർത്തുനോക്കുക; നിങ്ങളുടെ ജീവിതകഥയ്ക്കു പര്യവസാനമായെന്നും നിങ്ങളുടെ കർമ്മകാണ്ഡം കഴിഞ്ഞുവെന്നും ചിന്തിക്കുക; എന്തൊക്കെ സുന്ദരദൃശ്യങ്ങൾ നിങ്ങൾ കണ്ടുവെന്നും എത്ര സുഖദുഃഖങ്ങൾ നിങ്ങൾ കാര്യമാക്കാതെവിട്ടുവെന്നും എത്ര ബഹുമതികൾ അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും അനർഹരോടെത്ര പരിഗണന കാണിച്ചുവെന്നും ആലോചിച്ചുനോക്കുക.

(V-31)

അധികം വൈകില്ല, നിങ്ങൾ വെറും ചാരമോ നിറം കെട്ട എല്ലുകളോ ആയി മാറും; ഒരു പേരു മാത്രമാകും, അതുപോലുമായില്ലെന്നും വരാം; ഇനി പേരാണെങ്കിൽത്തന്നെ ഒരൊച്ചയും അതിന്റെ മാറ്റൊലിയും മാത്രം. ജീവിതത്തിൽ നാം വില മതിക്കുന്നതെല്ലാം വെറും പൊള്ളയും ജീർണ്ണവും നിസ്സാരവുമാണ്‌. അന്യോന്യം കടി കൂടുന്ന നായ്ക്കുട്ടികളെപ്പോലെയാണു മനുഷ്യർ, അല്ലെങ്കിൽ ഒരു നിമിഷം ആർത്തുചിരിക്കുകയും തൊട്ടടുത്ത നിമിഷം പൊട്ടിക്കരയുകയും ചെയ്യുന്ന വഴക്കാളിക്കുട്ടികൾ. വിശ്വാസം, കുലീനത, നീതി, സത്യം എന്നതൊക്കെ ‘വിശാലമായ ലോകത്തു നിന്ന് ഒളിമ്പസിലേക്ക്’ പലായനം ചെയ്തിരിക്കുന്നു.

എങ്കിൽ നിങ്ങളെ പിന്നെയും ഇവിടെ പിടിച്ചുനിർത്തുന്ന സംഗതി എന്താണ്‌? ഇന്ദ്രിയവിഷയങ്ങൾ സ്ഥിരസ്വഭാവമില്ലാത്തവയും ക്ഷണികവുമാണ്‌, ഇന്ദ്രിയങ്ങൾ മങ്ങലു പറ്റിയതും വഴി തെറ്റാവുന്നതുമാണ്‌, ആത്മാവു പോലും രക്തത്തിൽ നിന്നു പൊങ്ങുന്ന വെറുമൊരു ബാഷ്പബിന്ദു മാത്രം. ഇങ്ങനെയായിരിക്കെ ലോകത്തു നിന്നു കിട്ടുന്ന യശസ്സും പാഴല്ലേ? അപ്പോൾപ്പിന്നെ? വരുന്നതെന്തായാലും, ഉന്മൂലനാശമോ അവസ്ഥാഭേദമോ എന്തായാലും, അതിനായി പ്രശാന്തമനസ്കനായി കാത്തിരിക്കുക. ആ നിമിഷമെത്തും വരെ നാം എന്തു ചെയ്യണം? ദേവന്മാരെ പൂജിക്കുകയും സ്തുതിക്കുകയും ചെയ്യുക, മനുഷ്യർക്കു നന്മ ചെയ്യുക, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുക. പിന്നെ ഇതോർമ്മവയ്ക്കുകയും ചെയ്യുക, നിങ്ങളുടെ എളിയ ഉടലിന്റെയും നേർത്ത പ്രാണന്റെയും പരിധിയ്ക്കുള്ളിലുള്ളതൊന്നും നിങ്ങളുടേതല്ല, നിങ്ങളുടെ വരുതിയിലുമല്ല.

(V-33)

അന്യരുടെ വിഷമങ്ങൾ കണ്ടപാടെ മുന്നാലോചനയില്ലാതെ എടുത്തുചാടരുത്. നിങ്ങളുടെ കഴിവിന്റെ തോതിലും അവർ അർഹിക്കുന്ന തോതിലും അവരെ സഹായിക്കുക, നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ബന്ധവുമില്ലാത്തതാണ്‌ അവരുടെ വീഴ്ചയെങ്കില്പോലും. എന്നാൽ ആ വീഴ്ചയിൽ അവർക്കു ശരിക്കും മുറിവു പറ്റി എന്നപോലെ കാണരുത്; അത് ശരിയായ രീതിയല്ല.  അങ്ങനെയുള്ള സന്ദർഭങ്ങളിൽ തന്റെ വളർത്തുമകളോട് അവളുടെ പമ്പരം തനിക്കു തരാൻ അപേക്ഷിച്ച ആ വൃദ്ധനെപ്പോലെയാവുക; അത് വെറുമൊരു പമ്പരമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ്‌ അയാൾ അതാവശ്യപ്പെട്ടത്.*

പ്രസംഗവേദിയിൽ കയറിനിന്നു വിളിച്ചുകൂവുമ്പോൾ, എന്റെ സ്നേഹിതാ, അതിനൊന്നും ഒരു വിലയുമില്ലെന്ന് നിങ്ങൾ ഓർക്കാറില്ലേ? “അതൊക്കെ അറിയാം; എന്നാൽ ആളുകൾ ഇതെല്ലാം വലിയ കാര്യമായിട്ടാണു വച്ചിരിക്കുന്നത്.“ അവരുടെ മൂഢത പങ്കു വയ്ക്കാൻ ഇതൊരു ന്യായമാണോ?

(V 36)

ഈ ലോകം ഒന്നുകിൽ പലതരം ചേരലുകളുടേയും പിരിവുകളുടേയും തോന്നിയപാടുള്ള മിശ്രണമാണ്‌; അല്ലെങ്കിൽ ക്രമവും ചേർച്ചയും ദൈവഹിതവുമാണ്‌. ആദ്യത്തേതാണെങ്കിൽ, ഉദ്ദേശ്യരഹിതവും അനിയതവുമായ അങ്ങനെയൊരവ്യവസ്ഥയിൽ കാലം കഴിക്കാൻ ഞാനെന്തിനാഗ്രഹിക്കണം? മണ്ണിലേക്കുള്ള അനിവാര്യമായ മടക്കം ഏതു പ്രകാരത്തിലായിരിക്കണമെന്നതിനെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചു ഞാൻ ചിന്താകുലനാവണം? ഞാൻ എന്തുതന്നെ ചെയ്താലും ഇന്നല്ലെങ്കിൽ നാളെ എന്റെയുടൽ മൂലഭൂതങ്ങളായി വിഘടിച്ചുപോകുമെന്നതുറപ്പായിരിക്കെ ഞാനെന്തിനെന്റെ തല പുണ്ണാക്കണം? ഇനി അങ്ങനെയല്ല, രണ്ടാമത്തേതാണു ശരിയെങ്കിൽ ഞാനതിനെ ആരാധിക്കുന്നു, മനഃസ്ഥൈര്യത്തോടെ ഞാൻ നില്ക്കുന്നു, നിയന്താവായ ആ ശക്തിയിൽ ഞാൻ വിശ്വാസമർപ്പിക്കുന്നു.

* കുട്ടിയ്ക്ക് അവളുടെ പമ്പരം വലിയൊരു നിധിയാണ്‌; എന്നാൽ അത് നിസ്സാരമായ ഒരു കളിപ്പാട്ടമാണെന്നറിഞ്ഞുകൊണ്ടാണ്‌ വൃദ്ധൻ അവളുടെ കളിയിൽ കൂടുന്നത്.

(VI-10)

പൊരിച്ച മാംസവും അതുപോലെ രുചികരമായ മറ്റു ഭക്ഷണപാനീയങ്ങളും മുന്നിലിരിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിക്കുകയാണെന്നിരിക്കട്ടെ: ഒരു മീനിന്റെ ചത്ത ശരീരമാണിത്, ഒരു പക്ഷിയുടേയോ പന്നിയുടേയോ ചത്ത ശരീരമാണിത്; ഈ ഫലേർണിയൻ വൈൻ മുന്തിരിപ്പഴങ്ങളുടെ വെറും ചാറാണ്‌; ഞാനിട്ടിരിക്കുന്ന ചുവന്ന കരയുള്ള ഈ വസ്ത്രം കക്കയുടെ ചോരയിൽ മുക്കിയെടുത്ത ആട്ടിൻരോമമാണ്‌! ലൈംഗികവേഴ്ചയാവട്ടെ, രണ്ടവയവങ്ങൾ പരസ്പരം ഉരുമ്മുന്നതും ഒരു ദ്രാവകത്തിന്റെ സ്ഖലനവും. ഈവിധമുള്ള ചിന്തകൾ നിങ്ങളെ സംഗതികളുടെ അടിത്തട്ടിലേക്കു നയിക്കുന്നു, അവയുടെ യഥാർത്ഥപ്രകൃതിയെന്താണെന്ന് തുറന്നുകാട്ടുകയും ചെയ്യുന്നു. ഈ പ്രക്രിയ നിങ്ങൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രയുക്തമാക്കുകയും വേണം. യാതൊന്നും സംശയിക്കാനില്ലെന്ന മട്ടിൽ നിങ്ങളുടെ മുന്നിൽ വരുന്ന കാര്യത്തെ അതിനെ പൊതിഞ്ഞിരിക്കുന്ന ആവരണങ്ങളഴിച്ചു നഗ്നമാക്കുക, അതിന്റെ ക്ഷുദ്രത നേരിട്ടുകാണുക, അതിനെ അഭിജാതമാക്കുന്ന വാചാടോപത്തിന്റെ മേലങ്കി പറിച്ചുകളയുക. യുക്തിയെ വശീകരിക്കാൻ ഏറ്റവും പാടവമുള്ളത് മിത്ഥ്യാഭിമാനത്തിനാണ്‌; താൻ ചെയ്യുന്ന പ്രവൃത്തി സ്തുത്യർഹമാണെന്നു നിങ്ങൾക്കു തോന്നലുണ്ടാവുമ്പോൾ നിങ്ങൾ ആ പ്രലോഭനത്തിനു കീഴടങ്ങിക്കഴിഞ്ഞു.

(VI-13)

ഉണ്ടായിവരുന്നതിന്റെ തിടുക്കത്തിലാണ്‌ ചിലത്, ഇല്ലാതാവുന്ന തിടുക്കത്തിൽ മറ്റുചിലതും; ഒരു വസ്തു അസ്തിത്വത്തിലേക്കെത്തുന്ന പ്രക്രിയയുടെ മദ്ധ്യത്തായിരിക്കുമ്പോൾത്തന്നെ അതിന്റെ ഒരംശം ഇല്ലാതായിക്കഴിയുന്നു. പ്രവാഹവും പരിവർത്തനവും പ്രപഞ്ചത്തെ നിരന്തരം പുതുക്കിപ്പണിയുന്നു, കാലത്തിന്റെ തടുക്കരുതാത്ത മുന്നോട്ടുപാച്ചിൽ നിത്യതയെ എന്നും നിത്യയൗവ്വനത്തോടെ വയ്ക്കുമ്പോലെ. അങ്ങനെ പാഞ്ഞുപോകുന്നൊരു പുഴയിൽ കാലുറയ്ക്കാതെ നില്ക്കെ തനിയ്ക്കു ചുറ്റും ഒഴുകിപ്പോകുന്ന പലതിൽ ഏതൊന്നിനെയാണ്‌ മനുഷ്യൻ പിടിച്ചുവയ്ക്കുക? പറന്നുപോകുന്ന ഒരു കുഞ്ഞിക്കുരുവിയോടു മമത തോന്നുന്നതുപോലെയാണത്- കണ്ണടച്ചുതുറക്കുമ്പോഴേക്കും അതു പൊയ്ക്കഴിഞ്ഞു. വായുവിൽ നിന്നൊരു ശ്വാസമെടുക്കൽ എന്നേ മനുഷ്യജീവിതത്തെക്കുറിച്ചു പറയാനുള്ളു. ഓരോ നിമിഷവും നാം ചെയ്യുന്നതുപോലെ ഒരു ശ്വാസമെടുത്ത് അതു നിശ്വസിക്കുന്നതും, ഇന്നലെ നിങ്ങൾ ജനിച്ച നിമിഷം കിട്ടിയ ശ്വസിക്കാനുള്ള ശക്തി ഇനിയൊരുനാൾ അതെവിടെനിന്നു കിട്ടിയോ അവിടെയ്ക്കു മടക്കിക്കൊടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസവുമില്ല.
(VI 15)

നാമെല്ലാവരും ഒരേ ലക്ഷ്യം കൈവരിക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്‌; നമ്മളിൽ ചിലർ ആ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധത്തോടെ, കുറച്ചുപേർ അങ്ങനെയല്ലാതെയും- ഹെറാക്ലിറ്റസല്ലേ പറഞ്ഞത്, ഉറങ്ങിക്കിടക്കുന്നവർ പോലും ഈ ലോകത്തിന്റെ നിർമ്മാണപ്രക്രിയയിൽ പങ്കാളികളാണെന്ന്? ഒരാൾ ഒരു രീതിയിൽ അതിൽ ഭാഗഭാക്കാകുന്നു, വേറൊരാൾ വേറൊരു രീതിയിലും; എന്തിനേയും എതിർക്കാനും വിമർശിക്കാനും ഒരുമ്പെട്ടിറങ്ങിയ ഒരു ദോഷൈകദൃക്കുണ്ടല്ലോ; അയാളെക്കൊണ്ടുപോലും ലോകത്തിനുപയോഗമുണ്ട്. അപ്പോൾ താൻ ഏതു വിഭാഗത്തിൽ ചേരണമെന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്‌. എന്തായാലും സർവ്വനിയന്താവായ അവൻ നിങ്ങളെയും പ്രയോജനപ്പെടുത്തുമെന്നും തന്റെ വിപുലമായ തൊഴില്പടയിൽ നിങ്ങൾക്കും ഒരു സ്ഥാനം അനുവദിക്കുമെന്നതും തീച്ചയാണ്‌. ഒരു കാര്യമേ നിങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളു: നിങ്ങൾക്കു കിട്ടുന്നത് ക്രൈസിപ്പസ് പറഞ്ഞ, അരങ്ങിലെ വിദൂഷകന്റെ ദയനീയവേഷമായിരിക്കരുത്. 

(VI 42)

ചുണക്കുറവു തോന്നുന്ന സന്ദർഭങ്ങളിൽ തനിക്കു ചുറ്റുമുള്ള കൂട്ടുകാരുടെ നല്ല ഗുണങ്ങൾ മനസ്സിൽ കാണുക- ഈയാളുടെ ഉത്സാഹം, അയാളുടെ മാന്യത, മറ്റേയാളുടെ മഹാമനസ്കത അങ്ങനെയങ്ങനെ. വിഷണ്ണതയ്ക്കുള്ള കൈകണ്ട മരുന്നാണ്‌, നമുക്കു ചുറ്റുമുള്ളവരുടെ സ്വഭാവങ്ങളിൽ സദ്ഗുണങ്ങൾ തെളിഞ്ഞുനില്ക്കുന്നതു കാണുക- അതെത്രയധികം പേരിലുണ്ടോ, അത്രയും നല്ലതുമാണ്‌. അതിനാൽ അങ്ങനെയുള്ളവർ എപ്പോഴും ചുറ്റിലുമുണ്ടാവാൻ ശ്രദ്ധിക്കുക.

(VI 48)

തനിക്കിത്ര കിലോയേ ഭാരമുള്ളൂ, നൂറ്റമ്പതു കിലോയൊന്നുമില്ല എന്നു നിങ്ങൾ പരാതി പറയാൻ പോകുമോ, ഇല്ലല്ലോ? എങ്കിൽ തന്റെ ആയുസ്സ് ഇത്ര കൊല്ലമേയുള്ളു, അതിലധികമില്ല എന്നതിൽ നിങ്ങൾക്കെന്തിനു വിരോധം തോന്നണം? തനിക്കളന്നുകിട്ടിയിരിക്കുന്ന ഭൗതികപദാർത്ഥത്തിന്റെ കാര്യത്തിൽ തൃപ്തനാണു നിങ്ങളെന്നതുപോലെ തനിക്കളന്നുകിട്ടിയിരിക്കുന്ന കാലത്തിന്റെ കാര്യത്തിലും നിങ്ങൾ തൃപ്തനാവുക.

(VI 49)

പ്രേരണയിലൂടെ മനുഷ്യരെ മാറ്റാൻ നോക്കുക; എന്നാൽ ന്യായം നിങ്ങളുടെ ഭാഗത്തായിട്ടും അവർ ഇളകുന്നില്ലെന്നാണെങ്കിൽ അവരുടെ പ്രതിരോധത്തിനെതിരെ നിങ്ങൾക്കു പ്രവർത്തിക്കാം. ഇനി ചിലർ കായികമായിത്തന്നെ നിങ്ങളെ ചെറുക്കാൻ വന്നാൽ അടവു മാറ്റുക; മനസ്സു മടുക്കാതെ അതംഗീകരിക്കുക, ആ തടസ്സത്തെ മറ്റൊരു നന്മയ്ക്കുള്ള അവസരമായി കാണുക. താൻ വിജയിക്കും എന്നുറപ്പിച്ചുകൊണ്ടല്ല നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ടതെന്നോർക്കുക; അസാദ്ധ്യമായതിലായിരുന്നില്ല നിങ്ങളുടെ കണ്ണ്‌. പിന്നെ? ആ ശ്രമം നടത്തിനോക്കുക എന്നതിൽ മാത്രം. അതിൽ നിങ്ങൾ വിജയിച്ചല്ലോ; അപ്പോൾ തന്റെ ജീവിതലക്ഷ്യം നിങ്ങൾ കൈവരിച്ചുകഴിഞ്ഞു.

(VI-50)

എന്താണ്‌ ദുഷ്ടത? അതു നിങ്ങൾ എത്രയോ തവണ കണ്ടുകഴിഞ്ഞ ഒരു കാര്യമാണ്‌. അതുപോലെ മറ്റെന്തു സംഭവിച്ചാലും ഇങ്ങനെയൊരു ചിന്ത നിങ്ങളുടെ മനസ്സിലുണ്ടാവട്ടെ: “ഇതു ഞാൻ പണ്ടേ കണ്ടുകഴിഞ്ഞു.” എങ്ങോട്ടു നോക്കിയാലും ഒരേ കാര്യങ്ങളാണു നിങ്ങൾ കാണുക: പ്രാചീനവും ആധുനികവും സമകാലികവുമായ ചരിത്രത്തിന്റെ താളുകൾ  നിറയെ അവയാണ്‌; ഇന്നത്തെ നമ്മുടെ നഗരങ്ങളും വീടുകളും നിറയെ അവയാണ്‌. പുതിയതായിട്ടൊന്നുമില്ല. എല്ലാം പരിചിതമാണ്‌, അല്പായുസ്സുമാണ്‌.

(VII 1)

എങ്ങനെയാണു നിങ്ങളുടെ ജീവിതപ്രമാണങ്ങൾക്കു ജീവൻ നഷ്ടപ്പെടുക, അവയ്ക്കു കാരണമായ ചിന്തകൾ കെട്ടുപോയാലല്ലാതെ? ആ ചിന്തകൾ അണയാതെ ആളിക്കത്തിക്കുക എന്നത് നിങ്ങൾക്കു കഴിയാത്ത കാര്യവുമല്ല. “എന്തിനെക്കുറിച്ചും ഒരഭിപ്രായം രൂപീകരിക്കാനുള്ള കഴിവ് എനിക്കുണ്ട്. അങ്ങനെയിരിക്കെ എന്തിനു ഞാൻ മനസ്സു ക്ലേശിപ്പിക്കണം? എന്റെ മനസ്സിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കിൽ, അവ എന്റെ മനസ്സിനെ ബാധിക്കുന്ന കാര്യങ്ങളേയല്ല.” ഇതു മനസ്സിലായിക്കഴിഞ്ഞാൽ നിങ്ങൾ നിവർന്നു നിന്നുകഴിഞ്ഞു. പുതിയൊരു ജീവിതം നിങ്ങളുടെ കൈപ്പിടിയിൽ വന്നുകഴിഞ്ഞു. മുമ്പ് നിങ്ങൾ കാര്യങ്ങളെ എങ്ങനെയാണോ കണ്ടിരുന്നത്, അതുപോലെ പിന്നെയും കണ്ടുതുടങ്ങുക. അതാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ പുനരാരംഭം.

(VII 2)

ഒരു ഘോഷയാത്രയുടെ പുറംമോടി; അരങ്ങിലെ നാടകങ്ങൾ; ആട്ടിൻപറ്റങ്ങൾ, കാലിക്കൂട്ടങ്ങൾ; കുന്തക്കാരുടെ തിക്കിത്തിരക്ക്; നായ്ക്കുട്ടികൾക്കിടയിലേക്കെറിഞ്ഞുകൊടുത്ത ഒരെല്ലിൻകഷണം; മീൻകുളത്തിലിട്ട ഒരപ്പക്കഷണം; ഭാരം പേറി ഉഴയ്ക്കുന്ന ഉറുമ്പുകൾ; വിരണ്ടോടുന്ന എലികൾ; ചരടിനറ്റത്തെ പാവകൾ- അതാണ്‌ ജീവിതം. ഇതിനൊക്കെയിടയിൽ സ്വന്തമായ നിലപാടെടുത്തു നിങ്ങൾ നില്ക്കണം, സമനില തെറ്റാതെ, അസഹിഷ്ണുവാകാതെ. ഒരു മനുഷ്യനെ വിലമതിക്കുന്നത് അയാൾ എന്തിനെ വിലമതിക്കുന്നു എന്നതു വച്ചായിരിക്കും എന്നു മറക്കുകയും വേണ്ട.

(VII 3)

ആരെ മുന്നിൽ കാണുമ്പോഴും നിങ്ങൾ ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുക: “ജീവിതത്തിലെ നന്മതിന്മകളെക്കുറിച്ച്, സുഖദുഃഖങ്ങളെയും അവയുടെ കാരണങ്ങളെയും കുറിച്ച്, പ്രസിദ്ധിയേയും അപഖ്യാതിയേയും കുറിച്ച്, ജീവിതത്തെയും മരണത്തെയും കുറിച്ച് ഈ മനുഷ്യന്റെ വിശ്വാസപ്രമാണങ്ങൾ എന്താണ്‌?” അപ്പോൾ അയാളുടെ പ്രവൃത്തികളിൽ എനിക്ക് അത്ഭുതമോ അമ്പരപ്പോ തോന്നേണ്ടിവരില്ല, അങ്ങനെയല്ലാതെ പ്രവർത്തിക്കാൻ അയാൾക്കു കഴിയില്ല എന്നെനിക്കോർക്കുകയും ചെയ്യാം.

(VIII-14)

പാന്തിയാസോ പെർഗാമസോ ഇപ്പോഴും വേറുസ്സിന്റെ കുഴിമാടത്തിനരികിൽ ഇരിക്കുകയാണോ? ചബ്രിയാസോ ഡയോട്ടിമസ്സോ ഹാഡ്രിയാന്റെയും? അസംബന്ധം! ഇനി അങ്ങനെയാണെങ്കിൽത്തന്നെ മരിച്ചുകിടക്കുന്നവർ അതറിയുന്നുണ്ടോ? അറിയുന്നുണ്ടെങ്കിൽ അവർക്കതിഷ്ടപ്പെടുന്നുണ്ടോ? അവർക്കതിഷ്ടപ്പെടുന്നുണ്ടെങ്കിൽ ഈ വിലപിച്ചിരിക്കുന്നവർ എന്നെന്നേക്കുമായി ജീവിച്ചിരിക്കുമോ? ആദ്യം പ്രായമാവുക - വൃദ്ധനും വൃദ്ധയുമാവുക-, പിന്നെ മരിക്കുക എന്ന വിധി അവർക്കും പറഞ്ഞിട്ടുള്ളതല്ലേ?  അവരും മരിച്ചുപോയാൽ അവർ ആരെച്ചൊല്ലി വിലപിച്ചുവോ, ആ മരിച്ചവർ പിന്നെന്തു ചെയ്യും? ഒരെല്ലിൻകൂട്ടിലെ അഴുകലും നാറ്റവും മാത്രമാണിതെല്ലാം.

(VIII 37)

നിങ്ങളുടെ മനസ്സിൽ ആദ്യം പതിയുന്നതെന്താണോ, അതിനപ്പുറത്തേക്കു പോകരുത്. ഇന്നയാൾ നിങ്ങളെക്കുറിച്ചു മോശമായി സംസാരിക്കുന്നു എന്നു നിങ്ങൾക്കു വിവരം കിട്ടുന്നു. അത്രയേയുള്ളു; അയാൾ നിങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് അതിനർത്ഥമില്ല. എന്റെ കുഞ്ഞിനു സുഖമില്ല എന്നു ഞാൻ കാണുന്നുണ്ട്. അതാണു ഞാൻ കാണുന്നത്; അവന്റെ ജീവൻ അപകടത്തിലാണ്‌ എന്നല്ല. അതിനാൽ എപ്പോഴും മനസ്സിൽ ആദ്യം പതിയുന്നതു മാത്രം ശ്രദ്ധിക്കുക; നിങ്ങളുടെ വക നിഗമനങ്ങൾ അതിനോടു കൂട്ടിച്ചേർക്കാതിരിക്കുക. എന്തെങ്കിലും കൂട്ടിച്ചേർക്കണമെന്നാണെങ്കിൽ, അതിതാവട്ടെ: ഈ ലോകത്തു സംഭവിക്കുന്നതെന്തിനേയും ഭരിക്കുന്ന ആ മഹത്തായ ക്രമത്തെക്കുറിച്ചുള്ള തിരിച്ചറിവ്.

(VIII 49)

വെള്ളരിയ്ക്ക കയ്ക്കുന്നുവെന്നോ? ദൂരെക്കളയുക. നടക്കുന്ന വഴിയുടെ നടുക്ക് മുൾച്ചെടി കണ്ടുവെന്നോ? അതിനെ ചുറ്റിവളഞ്ഞുപോവുക. അത്രയേ ചെയ്യേണ്ടു; അല്ലാതെ, ‘ഈ സാധനങ്ങളൊക്കെ ലോകത്തെന്തിനു വന്നു?’ എന്നു ചോദിക്കാൻ നില്ക്കരുത്. അങ്ങനെയൊരു ചോദ്യം കേട്ടാൽ പ്രകൃതിയെക്കുറിച്ചറിയാവുന്ന ഒരാൾ ചിരിക്കുകയേയുള്ളു, ഒരു മരപ്പണിക്കാരന്റെയോ തുകല്പണിക്കാരന്റെയോ കടയിൽ മരത്തിന്റെ ചീവലുകളും തോലിന്റെ തുണ്ടങ്ങളും കണ്ടിട്ട് നിങ്ങൾ വഴക്കിടാൻ ചെന്നാൽ അവർക്കു ചിരി വരും എന്നപോലെതന്നെ. അവർക്കു തങ്ങളുടെ ചവറുകൾ കൊണ്ടിടാൻ ഒരിടമെങ്കിലുമുണ്ട്. എന്നാൽ പ്രകൃതിക്ക് തനിക്കു പുറത്ത് അങ്ങനെയൊരിടം പോലുമില്ല. അതിലാണതിന്റെ കർമ്മകുശലത കിടക്കുന്നത്: അത് സ്വയം പരിധികൾ നിശ്ചയിക്കുകയും അതിനുള്ളിൽ നിന്നുകൊണ്ട് തന്നിൽ ജീർണ്ണിക്കുകയും വൃദ്ധമാവുകയും നിരുപയോഗമാവുകയും ചെയ്യുന്നതെന്തിനേയും പരിവർത്തിപ്പിക്കുകയും പിന്നെ അതിൽ നിന്നുതന്നെ പുതിയതൊന്നിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ തനിക്കു പുറത്തുനിന്ന് അതിനൊരു വസ്തുവിന്റെയും ആവശ്യം വരുന്നില്ല, തന്റെ ചവറുകൾ കൊണ്ടുതള്ളാൻ പുറത്തൊരിടം വേണമെന്നുമില്ല. സ്വയംപര്യാപ്തമാണത്, തന്റെ ഇടവും തന്റെ വസ്തുക്കളും തന്റെ വൈദഗ്ധ്യവും കൊണ്ട്. 

(VIII-50)

പ്രപഞ്ചത്തിന്റെ പ്രകൃതിയെക്കുറിച്ചു വിവരമില്ലാത്ത ഒരാൾക്ക് താൻ എവിടെയാണെന്നറിയാൻ കഴിയില്ല; അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചറിയാത്ത ഒരാൾക്ക് താനാരാണെന്നോ പ്രപഞ്ചമെന്താണെന്നോ അറിയാൻ കഴിയില്ല. ഇതിലേതെങ്കിലുമൊന്ന് അയാൾക്കു മറഞ്ഞുകിടക്കുകയാണെങ്കിൽ താനെന്തിനു ജീവിക്കുന്നുവെന്നുതന്നെ പറയാൻ അയാൾക്കു കഴിയുകയുമില്ല. അങ്ങനെയെങ്കിൽ തങ്ങൾ എവിടെയാണെന്നോ തങ്ങൾ ആരാണെന്നോ അറിയാത്ത ഒരാൾക്കൂട്ടത്തിന്റെ കൈയ്യടിക്കു കൊതിക്കുകയോ അതിനെ വെറുക്കുകയോ ചെയ്യുന്ന ഒരാളെക്കുറിച്ച് നിങ്ങൾ എന്തു കരുതുന്നു?

(VIII 52)

മണിക്കൂറിൽ മൂന്നു തവണ സ്വന്തം തലയിലടിച്ചു സ്വയം ശപിക്കുന്ന ഒരാൾ നിങ്ങളെക്കുറിച്ചു നല്ലതു പറയുന്നതു കേൾക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? സ്വയം സന്തോഷിപ്പിക്കാത്ത ഒരാളെ സന്തോഷിപ്പിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? താനെന്തു ചെയ്താലും അതെല്ലാം പിഴച്ചുപോകുന്നു എന്നു ഖേദിക്കുന്ന ഒരാൾക്കെങ്ങനെയാണ്‌ സ്വയം സന്തോഷിപ്പിക്കാനാവുക?

(VIII 53)

തന്നെ ചൂഴ്ന്നുനില്ക്കുന്ന വായുവിൽ നിന്നാണ്‌ നിങ്ങൾ ശ്വാസമെടുക്കുന്നത് എന്നപോലെതന്നെ നിങ്ങളെ ചൂഴ്ന്നുനില്ക്കുന്ന പ്രപഞ്ചമനസ്സിൽ നിന്നാവട്ടെ നിങ്ങൾ ചിന്തകളെടുക്കുന്നതും. വായു പോലെതന്നെ സർവ്വവ്യാപിയാണ്‌ മനശ്ശക്തിയും: ശ്വാസമെടുക്കാൻ കഴിവുള്ളവന്‌ വായു എന്നപോലെ ചിന്തിക്കാൻ കഴിവുള്ളവനു വലിച്ചെടുക്കാനായി അതെവിടെയുമുണ്ട്.

(VIII 54)

മനുഷ്യരാശിക്കു പൊതുവായുള്ള ദുഷ്ടത ലോകത്തിനു ഹാനികരമാകുന്നില്ല. ഒരു വ്യക്തിയുടെ ദുഷ്ടത അതിനിരയായ ആൾക്കു ഹാനികരമാവുകയില്ല; ആ ദ്രോഹം ചെയ്തയാൾക്കാണ്‌ അതു ഹാനികരമാകുന്നത്. തനിക്കു വേണമെങ്കിൽ അപ്പോൾത്തന്നെ അതിൽ നിന്നു മുക്തനാവാനുള്ള സ്വാതന്ത്ര്യവും അയാൾക്കുണ്ട്.

(VIII 55)

എന്റെ അയല്ക്കാരൻ എന്തു ചിന്തിക്കുന്നു, എന്തു തീരുമാനിക്കുന്നു എന്നത് എന്റെ വിഷയമല്ല, അയാളുടെ ശ്വാസവും അയാളുടെ ഉടലും എന്റെ വിഷയമല്ലാത്തപോലെതന്നെ. സമ്മതിച്ചു, അന്യോന്യം ഉപകാരപ്പെടാൻ വേണ്ടിയാണ്‌ നാം ജനിച്ചത്; എന്നാല്ക്കൂടി ഓരോ വ്യക്തിയുടെ ആത്മാവിനും അതിനു പരമാധികാരമുള്ള അവകാശങ്ങളുമുണ്ട്. അതല്ലെങ്കിൽ എന്റെ അയല്ക്കാരന്റെ ദുഷ്ടത എനിക്കു ദ്രോഹമാകും. എന്റെ സന്തോഷം നശിപ്പിക്കാൻ മറ്റൊരാൾക്കു കഴിയുമെന്ന്  ദൈവം നിശ്ചയിച്ചിട്ടില്ല.

(VIII 56)

ബോധവും വിവേകവുമുള്ള ഒരു മനുഷ്യൻ ഈ ലോകത്തിന്റെ കാപട്യവും ഇരട്ടത്താപ്പും പൊങ്ങച്ചവും ധാരാളിത്തവുമൊന്നും രുചിച്ചുനോക്കാൻകൂടി നില്ക്കാതെ ഇവിടം വിട്ടുപോയേനേ. അതിനു കഴിയാതെപോയ സ്ഥിതിയ്ക്ക് ഇനി ചെയ്യാവുന്ന നല്ല നടപടി അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് ആ വക സംഗതികളോട് ഒരു വിരക്തി തോന്നുക എന്നതാണ്‌. അതോ ഈ ദുഷ്ടതകളൊക്കെ ആസ്വദിച്ച് ഇവിടെത്തന്നെ കഴിയാനാണോ നിങ്ങളുടെ തീരുമാനം? ഈ മഹാമാരിയിൽ നിന്നോടിപ്പോകാൻ അനുഭവം ഇനിയും നിങ്ങളെ പഠിപ്പിച്ചില്ലേ? എന്തെന്നാൽ മനസ്സിന്റെ ദൂഷണം നമ്മുടെ ചുറ്റുപാടിനെ ബാധിക്കുന്ന ദൂഷണത്തെക്കാൾ കൊടിയ മഹാമാരിയാണ്‌. ഒന്ന് ജീവികളായ നമ്മുടെ ജീവിതത്തെയാണു ബാധിക്കുന്നതെങ്കിൽ മറ്റേത് മനുഷ്യജീവികളായ നമ്മുടെ മനുഷ്യത്വത്തെയാണ്‌ ബാധിക്കുന്നത്.

(IX-2)

മരണത്തെ വെറുക്കരുത്; അതിന്റെ വരവിൽ സന്തോഷിക്കുക; എന്തെന്നാൽ പ്രകൃതിയുടെ ഇച്ഛകളിൽ പെടുന്നതാണതും. കൗമാരവും വാർദ്ധക്യവും പോലെ, വളർച്ചയും മുതിർച്ചയും പോലെ, പല്ലിന്റെയും താടിമീശയുടേയും നരച്ച മുടിയുടേയും തുടക്കം പോലെ, ഗർഭധാരണവും പ്രസവവും പോലെ ജീവിതത്തിന്റെ ഋതുക്കൾക്കൊപ്പമെത്തുന്ന മറ്റേതു പ്രാകൃതികപ്രക്രിയകൾ പോലെയേയുള്ളു, നമ്മുടെ നിശ്ശേഷവിഘടനവും. അതുകൊണ്ടുതന്നെ ചിന്താശീലനായ ഒരു മനുഷ്യൻ ഒരിക്കലും മരണത്തെ നിസ്സാരമായോ അക്ഷമയോടെയോ അവജ്ഞയോടെയോ കാണരുത്; പ്രകൃതിയുടെ മറ്റൊരു പ്രക്രിയ പോലെ അയാൾ അതിനെ കാത്തിരിക്കും. നിങ്ങളുടെ ഭാര്യയുടെ ഉദരത്തിൽ നിന്ന് കുഞ്ഞ് പുറത്തുവരുന്നതു കാത്തിരിക്കുന്നപോലെ നിങ്ങളുടെ കുഞ്ഞാത്മാവ് അതിന്റെ ഉറയിൽ നിന്നു പുറത്തുകടക്കുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുക.

ഇനി ഇതിനേക്കാൾ ലളിതമായ ഒരു സാന്ത്വനമാണ്‌ നിങ്ങളുടെ ഹൃദയത്തിനു വേണ്ടതെങ്കിൽ അതിതാണ്‌: ഏതുതരം സാഹചര്യങ്ങളാണ്‌ നിങ്ങൾ വിട്ടുപോകുന്നതെന്നും ഏതൊക്കെ വ്യക്തികളുമായിട്ടാണ്‌ നിങ്ങൾക്കിനി ഇടപെടേണ്ടതില്ലാത്തതെന്നും ഒന്നു ചിന്തിച്ചുനോക്കുക. എന്നുവച്ച് നിങ്ങൾ അതിനെയോ അവരെയോ നിന്ദ്യമായി കാണണമെന്നുമല്ല; നിങ്ങൾ അവരോട് മാന്യമായിത്തന്നെ പെരുമാറുക; എന്നാൽ, നിങ്ങളുടെ ജീവിതപ്രമാണങ്ങളുമായി പുലബന്ധം പോലുമില്ലാത്തവരിൽ നിന്നാണ്‌ നിങ്ങൾ വേർപിരിയുന്നതെന്നു മറക്കാതെയുമിരിക്കുക. ഇനി, ജീവിതത്തോടു നിങ്ങളെ തളച്ചിടാൻ എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അതിതായിരിക്കും: സമാനഹൃദയരുമായുള്ള സംസർഗ്ഗം. എന്നാൽ എത്ര പൊരുത്തമില്ലാത്തവരുമായിട്ടാണ്‌ തനിക്കു ജീവിതം കഴിച്ചുകൂട്ടേണ്ടതെന്നാലോചിച്ചുനോക്കുമ്പോൾ നിങ്ങൾ തീർച്ചയായും നിലവിളിക്കും: “എത്രയും പെട്ടെന്നും വന്നാലും മരണമേ, അല്ലെങ്കിൽ ഞാൻ തന്നെയും എന്നെ മറന്നാലോ!”

(IX-3)

ഒരല്പനേരം കൂടി കഴിഞ്ഞാൽ നിങ്ങളുടെ കണ്മുന്നിലുള്ളതെല്ലാം ഇല്ലാതെയാകും; ആ ഇല്ലാതാകൽ കണ്ടുനില്ക്കുന്നവരും വൈകാതെ ഇല്ലാതെയാകും. അങ്ങനെയെങ്കിൽ എന്തു വ്യത്യാസമിരിക്കുന്നു, പ്രായം മുറ്റി മരിച്ച മുത്തശ്ശനും തൊട്ടിലിൽ കിടന്നു മരിച്ച കൈക്കുഞ്ഞും തമ്മിൽ?

(IX 33)

ആ മനുഷ്യരെ നയിക്കുന്ന ചോദനകൾ ഏതെന്നു നിരീക്ഷിക്കൂ; കൈവരിക്കാൻ അവർ യത്നിക്കുന്ന ലക്ഷ്യങ്ങൾ; കാര്യങ്ങളെ ഇഷ്ടപ്പെടാനും വിലയിരുത്താനും അവരെടുക്കുന്ന കാരണങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ അവരുടെ ആത്മാവുകളെ നഗ്നരായി കണ്ടുനോക്കൂ. എന്നിട്ടും അവർ സങ്കല്പിക്കുന്നു, തങ്ങളുടെ പുകഴ്ത്തലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും ആളുകളെ തുണയ്ക്കാനും നോവിക്കാനുമുള്ള കഴിവുണ്ടെന്ന്. എന്തൊരൗദ്ധത്യം!

(IX 34)

നഷ്ടം മാറ്റമല്ലാതൊന്നുമല്ല, അത് പ്രകൃതിക്കു പ്രിയവുമാണ്‌. ലോകാരംഭം മുതലേ കാര്യങ്ങൾ നടന്നുപോന്നത് അവൾ അനുശാസിക്കുന്ന രീതിയിലാണ്‌; ഈ നടപ്പുകാലത്തും അങ്ങനെയാണ്‌, ഇനി വരാനുള്ള കാലത്തും, ലോകാവസാനം വരെയും, അങ്ങനെതന്നെയായിരിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്കെങ്ങനെ പറയാനാകും, നടന്നതെല്ലാം പിഴച്ചുപോയെന്ന്, ഇനിയും അങ്ങനെയായിരിക്കുമെന്ന്; അതൊക്കെ നേരെയാക്കാൻ ദേവന്മാർ കൂട്ടിയാൽ കൂടില്ലെന്ന്; നിത്യദുരിതത്തിന്റെ പിടിയിൽ പെട്ടുകിടക്കാനാണ്‌ ലോകത്തിന്റെ വിധിയെന്ന്?

(IX 35)

നാം എന്താണോ, അതെല്ലാം ജീർണ്ണിക്കാനുള്ളതാണ്‌. വെള്ളം, പൊടി, എല്ലുകൾ, നാറ്റം. നമുക്കമൂല്യമായ വെണ്ണക്കല്ലുകൾ ഭൂമിയിലെ ഒരു കല്ലിപ്പു മാത്രമാണ്‌; സ്വർണ്ണവും വെള്ളിയും വെറും അടിമട്ടുകൾ; നമ്മൾ ഉടുത്തിരിക്കുന്നത് ജന്തുക്കളുടെ തോലും രോമവും; അതിനു കടുംചുവപ്പു നല്കുന്നത് മീനിന്റെ ചോര. അങ്ങനെ, അങ്ങനെയാണെല്ലാം. നമ്മുടെ ജീവിതങ്ങളെ സചേതനമാക്കുന്ന പ്രാണനും അതേവിധം- ഒന്നിൽ നിന്നു മറ്റൊന്നിലേക്കതു കടന്നുപോകുന്നു.

(IX 36)

ചിലരുടെ ചങ്കൂറ്റം കണ്ടിട്ട് നിങ്ങൾക്കു നീരസം തോന്നിയെന്നിരിക്കട്ടെ, പെട്ടെന്നുതന്നെ സ്വയം ചോദിക്കുക: ”ചങ്കൂറ്റമുള്ളവർ ഇല്ലാതെ ലോകത്തിനു നിലനില്പുണ്ടോ?“ ഇല്ല എന്നാണുത്തരം. അതുപോലെതന്നെയാണ്‌ മറ്റു സാദ്ധ്യതകളുടെ കാര്യത്തിലും. ലോകത്തിന്റെ നിലനില്പിനനിവാര്യമായ ചങ്കൂറ്റമുള്ളവരിൽ ഒരാണയാളും. തെമ്മാടിത്തം, വഞ്ചന, ഇതുപോലെ ദുഷ്ടതയുടെ നാനാരൂപങ്ങൾ ഏതെങ്കിലുമുള്ള ഒരാളെ നേരിടേണ്ടിവരുമ്പോൾ മനസ്സിൽ ഈ ചിന്ത ഉണ്ടായിരിക്കട്ടെ. അത്തരം ആളുകളും ലോകത്തു വേണ്ടതാണെന്ന തിരിച്ചറിവ് അങ്ങനെയുള്ള ഒരാളോട് അല്പംകൂടി സഹാനുഭൂതിയോടെ പെരുമാറാൻ നിങ്ങളെ സഹായിക്കും. ഒരു പ്രത്യേകതരം ദുഷ്ടതയെ നേരിടാൻ പ്രകൃതി നമുക്കു നല്കിയിരിക്കുന്ന പ്രത്യേകതരം നന്മയെക്കുറിച്ചോർക്കുന്നതും നല്ലതാണ്‌. ക്രൂരതയ്ക്കുള്ള പ്രതിവിഷമാണ്‌ സൗമ്യത; അതുപോലെ എല്ലാ രോഗങ്ങൾക്കുമുണ്ട് മറുമരുന്ന്. സാമാന്യമായി പറഞ്ഞാൽ വഴി തെറ്റിയ ഒരാളെ ശരിയായ വഴിയിലേക്കു നയിക്കാൻ നിങ്ങൾക്കു കഴിയും; വഴി പിഴച്ചുപോയ ഒരാളെ തന്റെ ലക്ഷ്യം പിഴച്ചുപോയ ഒരാളായി കണ്ടാൽ മതി.

അതുപോലെ, നിങ്ങൾക്കെന്തു ചേതം പറ്റി എന്നുകൂടി ഓർക്കുക. നിങ്ങളുടെ കോപത്തിനിരയായ ഒരാൾക്കും നിങ്ങളുടെ മനസ്സിനെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല; നിങ്ങളുടെ മനസ്സിനെ ബാധിക്കാത്തതൊന്നു നിങ്ങളെ ബാധിക്കാനും പോകുന്നില്ല. 

പ്രാകൃതൻ പ്രാകൃതമായി പെരുമാറുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? ഒന്നോർത്തുനോക്കൂ, അയാൾ അങ്ങനെയേ ചെയ്യൂ എന്ന് മുൻകൂട്ടി കാണാഞ്ഞത് സ്വന്തം തെറ്റാണെന്നല്ലേ നിങ്ങൾക്കു തോന്നൂ. ഇങ്ങനെയൊരാളിൽ നിന്ന് എന്തു പ്രതീക്ഷിക്കാം എന്നു കണക്കുകൂട്ടാൻ വേണ്ട യുക്തി നിങ്ങൾക്കുണ്ടായിരുന്നു; അതു നിങ്ങൾ പ്രയോഗിച്ചില്ല; എന്നിട്ടിപ്പോൾ അയാൾ തെറ്റു ചെയ്തു എന്നതിൽ നിങ്ങൾക്ക് അത്ഭുതവും തോന്നുന്നു!

ഒരാൾ നന്ദികേടോ വഞ്ചനയോ ചെയ്താൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് സ്വന്തം ഉള്ളിലേക്കു നോക്കുകയാണ്‌. അയാൾ നന്ദികേടേ കാണിക്കൂ എന്നറിഞ്ഞുകൊണ്ടുതന്നെ ഒരാളെ സഹായിക്കാൻ പോയാൽ, തിരിച്ചൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ലാതെ ഒരാളോടു കരുണ കാണിച്ചാൽ അതിന്റെ എല്ലാ തെറ്റുകുറ്റങ്ങൾക്കും ഉത്തരവാദി നിങ്ങൾ തന്നെ. ഒരാൾക്കൊരുപകാരം ചെയ്തുകഴിഞ്ഞാൽ പിന്നെ നിങ്ങൾക്കെന്തു വേണം? നിങ്ങളുടെ സ്വഭാവത്തിനു പൊരുത്തപ്പെടുന്ന ഒരു കാര്യം ചെയ്തു എന്നതുകൊണ്ടായില്ലേ- അതിനിനി ഒരു വില കൂടി വയ്ക്കണോ? കാണുന്നതിന്‌ കണ്ണുകളും നടക്കുന്നതിനു കാലുകളും തിരിച്ചെന്തെങ്കിലും ചോദിക്കുന്നപോലെയാണത്. അവ ഉണ്ടായിരിക്കുന്നത് അവയ്ക്കു പറഞ്ഞിരിക്കുന്നത് നടപ്പാക്കാൻ വേണ്ടിയാണ്‌; അതുപോലെ മനുഷ്യൻ ലോകത്തുള്ളത് നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്‌. ഒരാൾ പൊതുനന്മയ്ക്കുതകുന്നതെന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ, അയാളെക്കൊണ്ട് എന്താണോ ഉദ്ദേശിച്ചിരിക്കുന്നത്, അതയാൾ നിറവേറ്റിക്കഴിഞ്ഞു; അതോടെ അയാൾക്കു കിട്ടേണ്ടതു കിട്ടുകയും ചെയ്തു.

(IX-42)

യഥാർത്ഥമായ ജീവിതതത്ത്വങ്ങൾ മായാത്ത വിധം ഒരിക്കൽ മനസ്സിൽ പതിഞ്ഞുകഴിഞ്ഞാൽ പിന്നെ നിങ്ങളെ ഭയത്തിന്റെയും വേദനയുടേയും നിഷ്ഫലത ഓർമ്മപ്പെടുത്താൻ എത്ര ചെറുതെങ്കിലുമായ ഒരുദ്ധരണി മതിയാകും; ഉദാഹരണത്തിന്‌,

കാറ്റൊന്നു നിശ്വസിച്ചാൽ പൊഴിയുന്ന ഇലകൾ പോലെ,

മനുഷ്യന്റെ സന്തതികളുമതുപോലെ...

നിങ്ങളുടെ പ്രിയപ്പെട്ട കുട്ടികളും ‘ഇലകൾ’ മാത്രമാണ്‌. ‘ഇലകൾ’ തന്നെയാണ്‌, നിങ്ങൾക്കു മേൽ പ്രശസ്തികൾ വാരിയെറിയുന്ന ഉച്ചത്തിലുള്ള ആ ശബ്ദങ്ങൾ, നിങ്ങളുടെ പ്രതിയോഗികളുടെ ശാപവാക്കുകൾ, അടക്കം പറച്ചിലുകളും പരിഹാസവും; അതുപോലെ ‘ഇലക’ളാണ്‌, ഭാവികാലത്തേക്കായി നിങ്ങളുടെ പേരും പെരുമയും ഏറ്റുവാങ്ങുന്നവരും. ഇവയെല്ലാം, കവി പറഞ്ഞപോലെ, ‘വസന്തകാലത്തു പുഷ്പിക്കുന്നവ’യാണ്‌; അപ്പോഴാണ്‌ കാറ്റവ തല്ലിക്കൊഴിക്കുന്നതും അവയുടെ സ്ഥാനത്ത് പുതിയ തളിരിലകൾ തളിർക്കുന്നതും. എന്തിന്റെയും ഏതിന്റെയും പൊതുമുദ്രയാണ്‌ നശ്വരത; എന്നാൽ എല്ലാം നിത്യമാണെന്നപോലെ നിങ്ങൾ ചിലതിന്റെ പിന്നാലെപോകുന്നു, ചിലതിൽ നിന്നൊഴിഞ്ഞുമാറുന്നു. അല്പനേരം കഴിഞ്ഞാൽ നിങ്ങളുടെ കണ്ണുകളും അടയും, നിങ്ങളെ കുഴിച്ചിടാൻ കൊണ്ടുപോകുന്നയാളെച്ചൊല്ലി വൈകാതെ വിലാപമുയരുകയും ചെയ്യും.

(X-34)

ആരോഗ്യമുള്ള കണ്ണ്‌ കാണാനുള്ളതിനെയെല്ലാം നോക്കണം;  ‘എനിക്കു പച്ചനിറത്തിലുള്ളതു മാത്രം കണ്ടാൽ മതി’ എന്നു ശഠിക്കരുത്- അതൊരു രോഗലക്ഷണമാണ്‌. അതുപോലെ ആരോഗ്യമുള്ള കാതും മൂക്കും എല്ലാതരം ശബ്ദങ്ങൾക്കും ഗന്ധങ്ങൾക്കും നേരേ തുറന്നിരിക്കണം; ആരോഗ്യമുള്ള ഒരാമാശയം ഏതുതരം ആഹാരവും ഉൾക്കൊള്ളാൻ തയാറായിരിക്കണം, തിരികല്ല് അതിലേക്കിടുന്നുതെന്തും പൊടിച്ചുകൊടുക്കുന്നപോലെ. അതുപോലെതന്നെ ആരോഗ്യമുള്ള ഒരു മനസ്സ് എന്തും നേരിടാൻ ഒരുങ്ങിയിരിക്കണം; ‘എന്റെ കുട്ടികൾക്കൊന്നും പറ്റരുതേ,’ ‘ഞാൻ ചെയ്യുന്നതെന്തിനേയും ലോകം പുകഴ്ത്തണം’ എന്നു വാശി പിടിക്കുന്ന ഒരു മനസ്സ് പച്ചപ്പിനു മാത്രം കൊതിക്കുന്ന കണ്ണു പോലെയാണ്‌, പതുപതുത്തതു മാത്രം കൊതിക്കുന്ന പല്ലു പോലെയാണ്‌.

(X 35)

ഹേ മനുഷ്യാ, ഈ മഹാനഗരത്തിലെ പൗരനായി ഏറെക്കാലം നിങ്ങൾ ജീവിച്ചു. ആ ജിവിതകാലം അഞ്ചോ അമ്പതോ ആണെന്നതിൽ എന്തു കാര്യമിരിക്കുന്നു? നഗരനിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാണ്‌. അങ്ങനെയിരിക്കെ നഗരത്തിൽ നിന്നു നിങ്ങളെ പറഞ്ഞുവിടുന്നതിൽ പരിഭവിക്കാനോ ഖേദിക്കാനോ എന്തിരിക്കുന്നു? നിങ്ങളെ പുറത്താക്കുന്നത് ഒരു സ്വേച്ഛാധിപതിയോ നേരുകേടുകാരനായ ഒരു ന്യായാധിപതിയോ അല്ല, നിങ്ങളെ ഇവിടെയ്ക്കു കൊണ്ടുവന്ന അതേ പ്രകൃതി തന്നെ.  നാടകത്തിൽ അഭിനയിക്കാൻ ഒരു ഹാസ്യനടനെ ഏർപ്പാടാക്കുന്ന സംവിധായകൻ അരങ്ങിൽ നിന്നയാളെ പറഞ്ഞുവിടുന്നതുപോലെയേയുള്ളു ഇതും. “നാടകത്തിലെ അഞ്ചങ്കങ്ങളിൽ മൂന്നെണ്ണമേ കഴിഞ്ഞിട്ടുള്ളു.” “അതു ശരിതന്നെ; എന്നാൽ ജീവിതത്തിൽ മൂന്നായാലും നാടകം പൂർണ്ണമായി.” നിങ്ങളുടെ ജീവിതം ഏതു ബിന്ദുവിൽ വച്ചു പൂർണ്ണമാകുന്നു എന്നു നിർണ്ണയിക്കുന്നത് ആദ്യം നിങ്ങളുടെ സൃഷ്ടിക്കും ഇപ്പോൾ നിങ്ങളുടെ വിഘടനത്തിനും കാരണമായ ഒരേയാൾ തന്നെ. രണ്ടിലും നിങ്ങൾക്കൊരുപങ്കും അവകാശപ്പെടാനില്ല. അതിനാൽ, അതൃപ്തനാവാതെ പിരിഞ്ഞുപോവുക, നിങ്ങളെ പിരിച്ചയക്കുന്നവനും അതൃപ്തനല്ലതന്നെ!

(XII-36)

എപ്പോഴും ഹെറാക്ലിറ്റസിനെ ഓർക്കുക: "മണ്ണിന്റെ മരണം വെള്ളമാണ്, വെള്ളത്തിന്റെ മരണം വായുവാണ്, വായുവിന്റെ മരണം അഗ്നിയാണ്; ഇതേ ക്രമത്തിൽ പിന്നെ തിരിച്ചും." സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു പോയ ആളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളതും ഓർക്കുക. പിന്നെ, അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നതും: തങ്ങളുടെ നിത്യസഹചാരിയായ യുക്തിയുമായി മനുഷ്യർ ഒരിക്കലും ചേർന്നു പോകാറില്ലെന്ന്; ദൈനന്ദിനാനുഭവങ്ങൾ തന്നെ അവരെ അമ്പരപ്പിക്കുകയാണെന്ന്; ഉറക്കത്തിലായവരെപ്പോലെ നാം പറയുകയോ പെരുമാറുകയോ ചെയ്യരുതെന്ന്; അച്ഛനമ്മമാർ പറയുന്നതെന്തും സമ്മതിച്ചു കൊടുക്കുന്ന കുട്ടികളെപ്പോലെയാകരുത് നാമെന്ന് .

*

അലഞ്ഞുനടക്കൽ മതിയാക്കൂ. സ്വന്തം കുത്തിക്കുറിക്കലുകളും പണ്ടത്തെ ഗ്രീക്കുകാരെയും റോമാക്കാരെയും കുറിച്ചു നിങ്ങളെഴുതിയ ചരിത്രങ്ങളും  അവരുടെ സാഹിത്യത്തിൽ നിന്നു പകർത്തിവച്ചതുമൊന്നും ഈ വാർദ്ധക്യകാലത്തു നിങ്ങൾ വായിക്കാൻ പോകുന്നില്ല. അതിനാൽ അന്ത്യത്തിനായി തിടുക്കപ്പെടൂ; വ്യർത്ഥമോഹങ്ങൾ വലിച്ചെറിയൂ;

 നിങ്ങൾക്കു നിങ്ങളെക്കുറിച്ചെന്തെങ്കിലും വിചാരമുണ്ടെങ്കിൽ, ഒരവസരം തുറന്നുകിടക്കുന്ന സ്ഥിതിയ്ക്ക്, സ്വയം രക്ഷപ്പെടുത്താൻ നോക്കൂ.