2022, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ലോർക്ക - കാവ്യശാസ്ത്രം


അല്ല, കവിതയെക്കുറിച്ച് ഞാനെന്താണു പറയാൻ പോകുന്നത്? ആ മേഘങ്ങളെക്കുറിച്ച്, ആ ആകാശത്തെക്കുറിച്ച് ഞാനെന്താണു പറയാൻ പോകുന്നത്? നോക്കൂ, നോക്കൂ, അവയെ നോക്കൂ, അതിനെ നോക്കൂ, അത്രതന്നെ. ഒരു കവിയ്ക്ക് കവിതയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് നിങ്ങൾക്കു മനസ്സിലാകും. അത് നിരൂപകർക്കും അദ്ധ്യാപകർക്കും വിട്ടുകൊടുക്കുക. എന്താണു കവിതയെന്ന് നിങ്ങൾക്കറിയില്ല, എനിക്കറിയില്ല, ഒരു കവിയ്ക്കും അറിയില്ല.

അപ്പോൾ ഇതാണ്‌; നോക്കൂ. എന്റെ കയ്യിൽ തീയുണ്ട്. അതെന്താണെന്ന് എനിക്കറിയാം, അതുകൊണ്ടെന്തു ചെയ്യണമെന്നും നന്നായിട്ടെനിക്കറിയാം; എന്നാൽ സാഹിത്യമില്ലാതെ അതിനെക്കുറിച്ചു പറയാൻ എനിക്കു കഴിയില്ല. എല്ലാ കാവ്യശാസ്ത്രവും എനിക്കു മനസ്സിലാകും; ഓരോ അഞ്ചു മിനുട്ടും വച്ച് മനസ്സു മാറ്റിയില്ലെങ്കിൽ അതിനെക്കുറിച്ചു സംസാരിക്കാനും എനിക്കു കഴിയും. ആരറിഞ്ഞു, ഒരുനാളെനിക്കു പൊട്ടക്കവിതയും ഇഷ്ടമായെന്നു വരാം, ഞാനിന്നു പൊട്ടസംഗീതത്തെ ഇഷ്ടപ്പെടുന്നപോലെ. രാത്രിയിൽ ഞാൻ പാർഥിനോണു തീയിടും; എന്നിട്ടു രാവിലെ ഞാനതു പുതുക്കിപ്പണിയാൻ തുടങ്ങും, ഒരിക്കലും മുഴുമിക്കാൻ പറ്റാതെ.

പ്രസംഗങ്ങളിൽ ചിലനേരത്തു ഞാൻ കവിതയെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്; എന്നാൽ എനിക്കു സംസാരിക്കാൻ പറ്റാത്ത ഒരേയൊരു കാര്യം സ്വന്തം കവിതയാണ്‌. ഞാനെന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് എനിക്കു ബോധമില്ലാത്തതുകൊണ്ടുമല്ല അത്. നേരേ മറിച്ച്, ദൈവാനുഗ്രഹത്താൽ, അല്ലെങ്കിൽ പിശാചിന്റെ അനുഗ്രഹത്താൽ, ഞാനൊരു കവിയാണ്‌ എന്നതു സത്യമാണെങ്കിൽ, ടെക്ക്നിക്കിന്റെയും പ്രയത്നത്തിന്റെയും അനുഗ്രഹത്താലും എന്താണ്‌ കവിത എന്നതിനെക്കുറിച്ചുള്ള പൂർണ്ണജ്ഞാനത്താലും ഞാനൊരു കവിയാണ്‌ എന്നതും സത്യമാണ്‌. 

(ലോർക്ക തന്റെ ആദ്യത്തെ കവിതാസമാഹാരമായ Libro de poemasന്റെ തുടക്കത്തിൽ എഴുതിയത്.)


2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ലോർക്ക- ചാന്ദ്രമുന്തിരിപ്പഴത്തിന്റെ ഉദ്യാനത്തിൽ


ഉപക്രമം


ഒരു നിഴൽ പോലെ നമ്മുടെ ജീവിതം കടന്നുപോവുകയും ചെയ്യുന്നു, ഒരിക്കലും മടങ്ങിവരാതെ; നമ്മളിലൊരാളുപോലും, നമ്മുടേതായതൊന്നുപോലും മടങ്ങിവരുന്നതുമില്ല.

(പീറോ ലോപ്പസ് ഡി അയാല/ ധാർമ്മികോപദേശങ്ങൾ)


ഹ്രസ്വമെങ്കിലും നാടകീയമായ ഒരു യാത്രയ്ക്കിറങ്ങാനായി ഞാനെന്റെ ഏറ്റവുമടുത്ത സ്നേഹിതരോടു യാത്ര പറഞ്ഞുകഴിഞ്ഞു. ഒരു വെള്ളിക്കണ്ണാടിയിൽ, സൂര്യോദയത്തിനേറെ മുമ്പേതന്നെ, എന്റെ ലക്ഷ്യസ്ഥാനമായ ആ വിചിത്രദേശത്ത് എനിക്കു ധരിക്കേണ്ട വസ്ത്രങ്ങളടങ്ങിയ ചെറിയ സഞ്ചി ഞാൻ കാണുന്നുണ്ട്.

പ്രഭാതാഗമത്തിലെ വലിഞ്ഞുമുറുകിയ, തണുത്ത പരിമളം രാത്രിയുടെ ചെങ്കുത്തായ ചരിവിനെ നിഗൂഢമായ മട്ടിൽ പ്രഹരിക്കുന്നു. 

ആകാശത്തിന്റെ നിവർത്തിവച്ച, തിളങ്ങുന്ന താളിൽ ഒരു മേഘത്തിന്റെ ആദ്യാക്ഷരം വിറകൊണ്ടുതുടങ്ങിയിരുന്നു; എന്റെ ബാല്ക്കണിക്കു തൊട്ടുതാഴെ ഒരു രാപ്പാടിയും ഒരു തവളയും പരസ്പരം ഛേദിക്കുന്ന നിദ്രാണശബ്ദങ്ങൾ ഉയർത്തിയിരുന്നു.

പുറമേ പ്രശാന്തമെങ്കിലും എന്റെ ഹൃദയം വിഷാദഭരിതമാണ്‌; ചിറകുകളുടേയും ചക്രങ്ങളുടേയും അതിസൂക്ഷ്മമായ വികാരങ്ങൾ തടസ്സപ്പെടുത്താനുണ്ടെങ്കിലും ഞാനെന്റെ അന്തിമമായ തയ്യാറെടുപ്പുകൾ നടത്തുന്നു. എന്റെ മുറിയുടെ വെളുത്ത ചുമരിൽ വിശ്രുതമായ ആ വാൾ തൂങ്ങിക്കിടക്കുന്നുണ്ട്, ഒരു കാഴ്ചബംഗ്ലാവിലെ പാമ്പിനെപ്പോലെ, ഒരു വഴക്കവുമില്ലാതെ- ഡോൺ കാർലോസ് ഡി ബോർബോണിനെതിരെയുള്ള യുദ്ധത്തിൽ എന്റെ മുത്തശ്ശൻ കയ്യിലേന്തിയ വാൾ.

വെളുത്ത പോപ്ലാർ മരം പോലെ മഞ്ഞിച്ച തുരുമ്പു പിടിച്ച ആ വാൾ ആദരപുരസ്സരം ചുമരിൽ നിന്നെടുത്ത് ഞാനെന്റെ അരയിൽ ബന്ധിക്കുന്നു, ഉദ്യാനത്തിലേക്കു പ്രവേശിക്കണമെങ്കിൽ ദീർഘവും അദൃശ്യവുമായ ഒരു യുദ്ധം ഞാൻ പൊരുതേണ്ടിവരും എന്ന ഓർമ്മയോടെ. ചിരപുരാതനനായ എന്റെ വൈരി, സാമാന്യബോധം എന്ന കൂറ്റൻ വ്യാളിയുമായി ഘോരവും ഹർഷോന്മത്തവുമായ ഒരു യുദ്ധം.

മൂർച്ചയേറിയൊരു വികാരം, ഒരിക്കലുമില്ലാതിരുന്ന കാര്യങ്ങളെ- നല്ലതും ചീത്തയും വലുതും ചെറുതും- ഓർത്തുള്ള ഒരു വിലാപം പോലെ എന്റെ നേത്രദേശങ്ങളെ കീഴടക്കുന്നു (അവയാകട്ടെ, വയലറ്റ് കണ്ണടകൾക്കു പിന്നിൽ മിക്കവാറും മറഞ്ഞ നിലയിലുമായിരുന്നു.) വായുവിന്റെ ഏറ്റവുമുയർന്ന പ്രതലങ്ങളിൽ വിറപൂണ്ടുനില്ക്കുന്ന ഈ ഉദ്യാനത്തിലേക്കു നടക്കാൻ എന്നെ തള്ളിവിടുന്ന ഒരു തിക്തവികാരം.

ഓരോ ജീവിയുടേയും കണ്ണുകൾ ഭാവിയുടെ ചുമരിൽ ഭാസുരബിന്ദുക്കൾ പോലെ തുടിക്കുന്നു...പോയ കാലത്തിന്റേതായതെല്ലാം മഞ്ഞിച്ച അടിക്കാടും വന്ധ്യമായ പഴത്തോട്ടങ്ങളും വരണ്ടുണങ്ങിയ പുഴകളും നിറഞ്ഞതായി കാണപ്പെടുന്നു. ഒരു മനുഷ്യനും മരണത്തിലേക്ക് പുറം തിരിഞ്ഞു വീണിട്ടില്ല. എന്നാൽ, പരിത്യക്തവും അനന്തവുമായ ആ ദേശത്തെ ഒരു നിമിഷത്തേക്കു വീക്ഷിച്ചുനില്ക്കെ അപ്രകാശിതമായൊരു ജീവിതത്തിന്റെ കരടുപകർപ്പുകൾ ഞാനതിൽ കണ്ടു- പലതായ, ഒന്നിനുമേലൊന്നായ ആദ്യരൂപങ്ങൾ, ആദ്യന്തമില്ലാത്തൊരു ജലചക്രത്തിന്റെ കോരികകൾ പോലെ.

ഞാനെന്തോ മറന്നു...അതിലൊരു സംശയവും എനിക്കില്ല...ഒരുങ്ങാൻ എത്ര സമയമാണു ഞാനെടുത്തത്! എന്നിട്ടും...ദൈവമേ, ഞാനെന്താണു മറന്നത്? അതെ, ഒരു മരക്കട്ട...നിറം തുടുത്ത, ആരടുപ്പമുള്ള, ഒന്നാന്തരമൊരു ചെറിമരക്കട്ട. ഇറങ്ങുമ്പോൾ ചുറുചുറുക്കോടെയിറങ്ങണം എന്നാണെന്റെ വിശ്വാസം. കിടക്കയ്ക്കരികിലെ മേശപ്പുറത്തെ പൂപ്പാത്രത്തിൽ നിന്ന് വിളറിയ നിറത്തിലുള്ള വലിയൊരു പനിനീർപ്പൂവിറുത്തെടുത്ത് ഞാനെന്റെ കുപ്പായത്തിന്റെ ഇടത്തേ മടക്കിൽ കുത്തിവയ്ക്കുന്നു; കോപിഷ്ടമെങ്കിലും ദുർഗ്രാഹ്യമായ ഒരു പുരോഹിതമുഖം അതിന്റേത്.

ഇപ്പോഴിതാ, സമയമായിരിക്കുന്നു.

(മണികളുടെ വെള്ളിക്കലപിലകൾക്കു മേൽ പൂവൻകോഴികളുടെ കൊക്കരക്കോ.)



2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ലോർക്ക - ഉറക്കമില്ലാത്ത നഗരം

 

ആകാശത്തൊരാളുമുറങ്ങുന്നില്ല. ഒരാളും ഒരാളും ഒരാളുമുറങ്ങുന്നില്ല.
ചാന്ദ്രജീവികൾ മണം പിടിച്ചുകൊണ്ടു തങ്ങളുടെ മാളങ്ങൾക്കു ചുറ്റും പരതിനടക്കുന്നു.
ജീവനുള്ള ഇഗ്വാനകൾ സ്വപ്നം കാണാത്ത മനുഷ്യരെ കടിക്കാനെത്തും ,
ഹൃദയം തകർന്നിറങ്ങിയോടുന്നവൻ തെരുവുമൂലകളിൽ കണ്ടെത്തും,
നക്ഷത്രങ്ങളുടെ സൗമ്യമായ പ്രതിഷേധത്തിനടിയിൽ സ്വൈരവിശ്രമം കൊള്ളുന്ന അവിശ്വസനീയമായൊരു മുതലയെ.

ലോകത്തൊരാളുമുറങ്ങുന്നില്ല. ഒരാളും ഒരാളും ഒരാളുമുറങ്ങുന്നില്ല.
അങ്ങകലെയുള്ളൊരു ശവപ്പറമ്പിൽ മൂന്നുകൊല്ലമായൊരു ജഡം കിടന്നു നിലവിളിക്കുന്നു,
തന്റെ കാല്മുട്ടിലുണങ്ങാതെ കിടക്കുന്ന ഊഷരമായൊരു ഗ്രാമത്തെച്ചൊല്ലി;
ഇന്നു കാലത്തു മറവു ചെയ്തൊരു ബാലൻ കരച്ചിലോടു കരച്ചിലായിരുന്നു,
ഒടുവിലവന്റെ വായടയ്ക്കാൻ നായ്ക്കളെ കൊണ്ടുവരേണ്ടിവന്നു.

ജീവിതം സ്വപ്നം പോലനായാസമല്ല. ജാഗ്രത! ജാഗ്രത! ജാഗ്രത!
കോണിപ്പടികളിൽ നിന്നു താഴെ വീണു നാം നനഞ്ഞ മണ്ണു തിന്നുന്നു,
അല്ലെങ്കിൽ ഉണങ്ങിയ ഡാലിയാപ്പൂക്കളുടെ സംഘഗാനത്തിനൊപ്പം മഞ്ഞിന്റെ വായ്ത്തലയിൽ പിടിച്ചുകയറുന്നു.
എന്നാൽ മറവിയില്ല, സ്വപ്നങ്ങളില്ല.;
ഉള്ളതുടൽ, ജീവനുള്ള ഉടൽ.
ചുംബനങ്ങൾ നമ്മുടെ ചുണ്ടുകളെ പുതുസിരകൾ കൊണ്ടു തുന്നിച്ചേർക്കുന്നു,
വേദനിക്കുന്നവൻ ശമനമില്ലാത്ത വേദന തിന്നും,
മരണഭയമുള്ളവൻ എന്നെന്നുമതും ചുമലേറ്റിനടക്കും.

ഒരുനാൾ മദ്യശാലകളിൽ കുതിരകൾ താമസമാകും,
പശുക്കളുടെ കണ്ണുകളിലഭയം തേടിയ പീതാകാശത്തെ ഉറുമ്പുകളുടെ പട കടന്നാക്രമിക്കും.

മറ്റൊരുനാൾ ഉണങ്ങിയ പൂമ്പാറ്റകൾ ജീവൻ വച്ചു ചിറകെടുക്കുന്നതു നാം കാണും,
നിറം കെട്ട സ്പോഞ്ചുകളുടേയും നാവിറങ്ങിയ നൗകകളുടേയും നാട്ടിലൂടെ നടക്കെത്തന്നെ
നമ്മുടെ മോതിരം തിളങ്ങുന്നതും നമ്മുടെ നാവുകളിൽ നിന്നു പനിനീർപ്പൂക്കൾ പൊഴിയുന്നതും നാം കാണും.
ജാഗ്രത! ജാഗ്രത! ജാഗ്രത!
നഖങ്ങളുടേയും മഴയുടേയും പാടുകൾ മാറാത്തവർ,
പാലങ്ങളെന്നൊന്നുണ്ടെന്നറിയാത്തതിനാൽ കരയുന്ന ആ ബാലൻ,
ഒരു തലയും ഒരു ചെരുപ്പും മാത്രം സ്വന്തമായുള്ള ആ ജഡം,
അവരെ നാം ചുമരിനടുത്തേക്കെടുക്കണം,
അവിടെക്കാത്തിരിക്കുന്നു, ഇഗ്വാനകളും സർപ്പങ്ങളും,
അവിടെക്കാത്തിരിക്കുന്നു കരടിയുടെ തേറ്റകൾ,
അവിടെക്കാത്തിരിക്കുന്നു, ഒരു ബാലന്റെ മമ്മിയാക്കിയ കൈപ്പടം,
ഉഗ്രമായൊരു നീലക്കിടുങ്ങലോടെ ഒട്ടകത്തിന്റെ രോമങ്ങളെഴുന്നുനില്ക്കുന്നതുമവിടെ.

ആകാശത്തൊരാളുമുറങ്ങുന്നില്ല.  ഒരാളും ഒരാളും ഒരാളുമുറങ്ങുന്നില്ല.
എന്നാലൊരാൾ കണ്ണടയ്ക്കുന്നെന്നാണെങ്കിലയാളെ ചാട്ട കൊണ്ടടിക്കുക, കൂട്ടരേ, ചാട്ട കൊണ്ടടിക്കുക!
തുറന്ന കണ്ണുകളും ചുടുന്ന മുറിവുകളുമായൊരു വിശാലദൃശ്യമുണ്ടാവട്ടെ.
ഈ ലോകത്തൊരാളുമുറങ്ങുന്നില്ല.
ഞാനതു മുമ്പേ പറഞ്ഞു.
എന്നാൽ രാത്രിയിൽ നെറ്റിയിൽ പായൽ പടരുന്നതാരെങ്കിലുമുണ്ടെങ്കിൽ
അരങ്ങിന്റെ രഹസ്യവാതിൽ തുറന്നിട്ടുകൊടുക്കൂ,
നിലാവത്തയാൾ കാണട്ടെ,
നാടകത്തിലെ മിഥ്യാചഷകങ്ങളും വിഷവും കപാലങ്ങളും.

(ന്യൂയോർക്കിൽ ഒരു കവി)


2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഫ്രാൻസ് കാഫ്ക- ബിസിനസ്സുകാരൻ


എന്നോടു സഹതാപം തോന്നുന്ന ചുരുക്കം ചിലരുണ്ടായെന്നുവരാം; ഇനി അങ്ങനെയുണ്ടെങ്കിൽത്തന്നെ ഞാൻ അതറിയുന്നില്ല. എന്റെ നെറ്റിത്തടത്തേയും ചെന്നികളേയും വേദന പിടിപ്പിക്കാൻ മാത്രം ഉത്കണ്ഠകൾ എന്റെ ചെറിയ ബിസിനസ്സുകൊണ്ട് എനിക്കുണ്ടാകുന്നുണ്ട്; അതെന്തെങ്കിലും സംതൃപ്തിയുടെ പ്രതീക്ഷ നല്കുന്നുണ്ടോയെന്നു ചോദിച്ചാൽ അതുമില്ല; എന്റെ ബിസിനസ് അത്ര ചെറുതാണല്ലോ.

മണിക്കൂറുകൾക്കു മുമ്പേ എനിക്കു തീരുമാനങ്ങളെടുക്കേണ്ടിവരികയാണ്‌; സ്റ്റോർ കീപ്പറെ നിരന്തരം ഓർമ്മപ്പെടുത്തണം, വന്നുപോയേക്കാവുന്ന പിഴവുകളെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കണം, അടുത്ത സീസണിലെ ഫാഷനുകൾ എന്തായിരിക്കാമെന്ന് ഈ സീസണിൽ കണക്കുകൂട്ടലുകൾ നടത്തുകയും വേണം; അതും എന്റെ പരിചയസീമയിലുള്ളവർക്കിടയിലല്ല, വിദൂരഗ്രാമങ്ങളിൽ കിടക്കുന്ന ആരെന്നറിയാത്തവരിൽ.

എന്റെ പണം കിടക്കുന്നത് അന്യരുടെ കൈകളിലാണ്‌; അവരുടെ സാഹചര്യങ്ങളെന്താണെന്ന് എനിക്കൊരു പിടിയുമില്ല; ഏതു നിമിഷവും അവർക്കു നേരിടേണ്ടിവരുന്നത് എന്തത്യാഹിതമാണെന്നു മുൻകൂട്ടിക്കാണാൻ എനിക്കു കഴിയുന്നില്ല; പിന്നെയല്ലേ, എനിക്കതൊഴിവാക്കാൻ കഴിയുന്നു! അവരിപ്പോൾ ധാരാളികളായിട്ടുണ്ടാവാം, ഗാർഡൻ പാർട്ടികളിൽ ബിയറൊഴുക്കുകയാവാമവർ, വേറേ ചിലർ അമേരിക്കയിലേക്കു കടന്നുകളയുന്നതിനു മുമ്പ്   അതിൽ പങ്കെടുക്കുന്നുണ്ടെന്നും വരാം.

വൈകുന്നേരം കടയടയ്ക്കേണ്ട നേരത്ത് ബിസിനസ്സിന്റെ ഒരിക്കലും തീരാത്ത ആവശ്യങ്ങൾക്കായി എനിക്കൊന്നും ചെയ്യാൻ പറ്റാത്ത മണിക്കൂറുകൾ മുന്നിൽ  നീണ്ടുകിടക്കുന്നത് പെട്ടെന്നു കാണുമ്പോൾ അന്നു കാലത്തു ഞാൻ സംഭരിച്ച ഉത്സാഹമെല്ലാം ഒരു വേലിയിറക്കം പോലെ എന്നിൽ നിന്നു വാർന്നുപോവുകയാണ്‌; തന്നെയുമല്ല, അതവിടെയും നില്ക്കാതെ എന്നെയും ഒഴുക്കിക്കൊണ്ടുപോവുകയാണ്‌, എനിക്കറിയാത്ത എവിടേക്കോ. 

എന്നാലും എന്റെ അപ്പോഴത്തെ മനോഭാവത്തെ പ്രയോജനമുള്ള രീതിയിൽ തിരിച്ചുവിടാൻ എനിക്കു കഴിയുന്നില്ല- വീട്ടിൽ പോവുക എന്നതേ എനിക്കു ചെയ്യാനുള്ളു; കാരണം, എന്റെ മുഖത്തും കയ്യിലുമാകെ അഴുക്കും വിയർപ്പുമാണ്‌, എന്റെ കോട്ടു നിറയെ പൊടിയാണ്‌, വീഞ്ഞപ്പെട്ടികളിലെ ആണികൾ കൊണ്ടു പോറി എന്റെ ബൂട്ടു രണ്ടും വര വീണിരിക്കുകയുമാണ്‌. രണ്ടു കൈകളുടേയും ഞൊട്ടയൊടിച്ചുകൊണ്ടും തെരുവിൽ എതിരേ വരുന്ന കുട്ടികളുടെ തലയിൽ തടവിക്കൊണ്ടും ഞാൻ വീട്ടിലേക്കു പോകുന്നു, ഒഴുകിപ്പോകുന്നപോലെ.

പക്ഷേ വഴിക്കൊട്ടും ദൂരമില്ല. പറയും മുമ്പേ ഞാൻ വീടെത്തുകയും ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും അകത്തേക്കു കാലെടുത്തുവയ്ക്കുകയുമാണ്‌.

പെട്ടെന്നു ഞാൻ ഒറ്റയ്ക്കായതായി എനിക്കു മനസ്സിലാകുന്നു. കോണി കയറിപ്പോകേണ്ട മറ്റുള്ളവരാകട്ടെ, കയറിയതിന്റെ ക്ഷീണമറിഞ്ഞും ആരെങ്കിലും ഫ്ലാറ്റിന്റെ വാതിൽ തുറന്നുതരാനായി കിതച്ചും കൊണ്ടു കാത്തുനിന്നും (അതവരെ ക്ഷമ കെടുത്തുകയും ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്നുണ്ട്) പിന്നെ ഇടനാഴിയിലൂടെ നടന്ന്, പല ചില്ലുവാതിലുകളും കടന്ന് സ്വന്തം മുറിക്കുള്ളിലെത്തിയിട്ടേ ശരിക്കും ഒറ്റയ്ക്കാകുന്നുള്ളു. 

എന്നാൽ എന്റെ കാര്യത്തിലാകട്ടെ, ലിഫ്റ്റിൽ കയറി, കാൽമുട്ടുകളിൽ കൈ കുത്തി ചെറിയ കണ്ണാടിയിൽ കണ്ണോടിക്കേണ്ട താമസം, ഞാൻ ഒറ്റയ്ക്കായിക്കഴിഞ്ഞു. ലിഫ്റ്റുയരാൻ തുടങ്ങുമ്പോൾ ഞാൻ എന്നോടുതന്നെ പറയുന്നു:

“ആരും ഒച്ചയുണ്ടാക്കരുത്, എല്ലാവരും മാറിപ്പോവുക, മരങ്ങളുടെ നിഴലത്തേക്ക്, കർട്ടനുകളുടെ പിന്നിലേക്ക്, തെരുവുകമാനങ്ങളുടെ ചുവട്ടിലേക്കു മറഞ്ഞുപോവുക.”

പല്ലു കടിച്ചുപിടിച്ചുകൊണ്ട് ഞാനിതു പറയുമ്പോൾ ലിഫ്റ്റിൻ്റെ അർദ്ധതാര്യമായ ജനാലച്ചില്ലിനു  പുറത്ത് കോണിപ്പടിയുടെ കൈവരികൾ ജലപാതം പോലെ താഴേക്കു വീഴുകയായിരുന്നു.

“പറന്നുപോകൂ; ഞാനിന്നേവരെ കാണാത്ത നിങ്ങളുടെ ചിറകുകൾ താഴ്വാരത്തെ ഗ്രാമത്തിലേക്കു നിങ്ങളെ കൊണ്ടുപോകട്ടെ; ഇനി അതല്ല, നിങ്ങൾക്കങ്ങനെയൊരാഗ്രഹമുണ്ടെങ്കിൽ, പാരീസിലേക്കു തന്നെയാവട്ടെ.

”എന്നാൽ ജനാലയിലൂടെയുള്ള കാഴ്ച്ച കാണാതെപോകരുത്- മൂന്നു തെരുവുകളിൽ നിന്നും ഒരേ സമയം ജാഥകൾ കടന്നുവരികയും ഒന്ന് മറ്റൊന്നിനു വഴി മാറുന്നതിനു പകരം ഒരുമിച്ചുചേരുകയും അവസാനത്തെയാളും കടന്നുപോയി ചത്വരം സാവധാനം പഴയപടിയാകുന്നതും കണ്ടു നിങ്ങളാനന്ദിക്കണം. നിങ്ങളുടെ തൂവാലകൾ വീശിക്കാണിക്കുക, സ്തബ്ധരാവുക, വികാരഭരിതരാവുക, എന്തു സൗന്ദര്യമാണ് ആ കടന്നുപോയ സ്ത്രീക്കെന്നത്ഭുതപ്പെടുക.

“മരപ്പാലത്തിലൂടെ പുഴ കടക്കുക, കുളിക്കുന്ന കുട്ടികളെ നോക്കി തലയാട്ടുക, അങ്ങകലെയുള്ള പടക്കപ്പലിൽ നിന്നുയരുന്ന ഒരായിരം നാവികരുടെ ആഹ്ലാദാരവങ്ങളിൽ വിസ്മിതരാവുക.

”പാവത്താനെപ്പോലെ തോന്നുന്ന ആ മനുഷ്യനെ പിന്തുടരുക, അയാളെ ഒരിടനാഴിയിലേക്കു പിടിച്ചുതള്ളി കയ്യിലുള്ളതെല്ലാം കവരുക, പിന്നയാൾ പതുക്കെ ഇടതുവശത്തെ ഇടത്തെരുവിലേക്കു തിരിഞ്ഞു പോകുന്നത് ഇരുകൈകളും കീശയിലാഴ്ത്തി നോക്കിനില്ക്കുക. 

“കുതിരപ്പോലീസുകാർ ഒറ്റതിരിഞ്ഞു കുതിച്ചുവരുന്നു, കടിഞ്ഞാൺ വലിച്ചു നിങ്ങളെയവർ പിന്നിലേക്കു തള്ളിമാറ്റുന്നു. ആയിക്കോട്ടെ- വിജനമായ തെരുവുകൾ കണ്ട് അവർക്കു വെറി പിടിക്കും, ഞാൻ പറഞ്ഞില്ലേ. ഇപ്പോൾത്തന്നെ അവർ പിരിഞ്ഞുപോകാൻ തുടങ്ങിക്കഴിഞ്ഞു, ഈരണ്ടു പേരായി, വളവുകൾ സാവധാനം വളഞ്ഞ്, തുറസ്സായ കൂട്ടുപാതകളിലൂടെ പറന്ന്.”

അപ്പോഴേക്കും എനിക്കിറങ്ങാൻ നേരമാകുന്നു; ലിഫ്റ്റിന്റെ വാതിൽ തുറന്ന് ഞാൻ ഡോർബെല്ലടിക്കുന്നു. വേലക്കാരി വാതില്ക്കലെത്തുകയും ഞാനവൾക്ക് ഒരു ഗുഡ് ഈവനിങ്ങ് പറയുകയും ചെയ്യുന്നു.

(1913)