2023, ഡിസംബർ 29, വെള്ളിയാഴ്‌ച

ചെക്കോവിന്റെ കഥകൾ

 ദിമിത്രി ഗ്രിഗറോവിച്ച് എന്ന ചെറുപ്പക്കാരനായ എഴുത്തുകാരൻ 1844ൽ അന്ന് 23 വയസ്സുള്ള ഫ്യോദോർ ദസ്തയേവ്സ്കിയോടൊപ്പം ഒരു വാടകമുറിയിൽ സഹവാസമായിരുന്നു. ദസ്തയേവ്സ്കി തന്റെ ആദ്യനോവലായ “പാവപ്പെട്ടവർ” എഴുതുന്ന കാലമാണത്. പൂർത്തിയായ നോവൽ ഗ്രിഗറോവിച്ചിലൂടെ അക്കാലത്തെ നിരൂപകസിംഹമായ വിസാരിയോൺ ബെലിൻസ്കിയുടെ കൈകളിലെത്തുകയും അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ റഷ്യൻ സാഹിത്യലോകത്ത് ദസ്തയേവ്സ്കിയുടെ അരങ്ങേറ്റം നടക്കുകയും ചെയ്തു. നാല്പതു കൊല്ലത്തിനിപ്പുറം 1886ൽ അതേ ഗ്രിഗറോവിച്ച് കാണാനിടയായി, അന്റോഷ ചെക്കോന്റെ എന്നൊരാളെഴുതിയ ചില നർമ്മകഥകൾ. അദ്ദേഹമത് അലെക്സി സുവോറിൻ എന്ന പ്രസാധകനു പരിചയപ്പെടുത്തി. അങ്ങനെയാണ്‌ പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു മഹാനായ എഴുത്തുകാരൻ ജനശ്രദ്ധയിൽ വരുന്നത്- ആന്റൺ ചെക്കോവ്.

സ്വന്തം കൃതികളെ ഗൗരവത്തിലെടുക്കാതിരിക്കുന്നതിനും ഒരു തൂലികാനാമത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നതിനും  ശാസിച്ചുകൊണ്ട് ഗ്രിഗറോവിച്ച് ആ ചെറുപ്പക്കാരന്‌ ഒരു കത്തെഴുതുന്നുണ്ട്. സ്വന്തം കഴിവിനെ മറച്ചുവയ്ക്കുന്നതിൽ മാപ്പു പറഞ്ഞുകൊണ്ട് ചെക്കോവ് 1886 മാർച്ച് 29നെഴുതിയ മറുപടിയിൽ ഇങ്ങനെ പറയുന്നു:

“പത്രമോഫീസുകളിൽ ചുറ്റിപ്പറ്റിനടന്ന അഞ്ചുകൊല്ലം കൊണ്ട് ഞാൻ പഠിച്ചത് സാഹിത്യലോകത്ത് ഞാൻ നിസ്സാരനാണെന്ന പൊതുബോധത്തോടു രാജിയാവാനാണ്‌. അങ്ങനെ ഞാൻ സ്വന്തം രചനയെ നിസ്സാരമായി കാണാൻ തുടങ്ങി. അതാണ്‌ ഒന്നാമത്തെ ഘടകം. ഞാൻ ഒരു ഡോക്ടർ ആണെന്നതും കാതറ്റം മരുന്നിലും ചികിത്സയിലും മുങ്ങിക്കിടക്കുകയാണു ഞാനെന്നതുമാണ്‌ രണ്ടാമത്തെ ഘടകം. ഒരേ സമയം രണ്ടു മുയലുകളെ പിടിക്കാൻ പോകരുതെന്ന പഴഞ്ചൊല്ല് എന്നെപ്പോലെ മറ്റാരുടേയും ഉറക്കം കെടുത്തിയിട്ടുണ്ടാവില്ല എന്നതുറപ്പാണ്‌.

ഇതൊക്കെ ഞാൻ എഴുതുന്നതിനുള്ള ഒരേയൊരു കാരണം ഞാൻ ചെയ്ത ഗുരുതരമായ പാപത്തെ അങ്ങയുടെ കണ്ണിൽ അല്പമെങ്കിലും ന്യായീകരിക്കാൻ വേണ്ടിമാത്രമാണ്‌. ഇക്കാലം വരെയും ഞാൻ എന്റെ സാഹിത്യപരിശ്രമങ്ങളെയൊക്കെ കണ്ടിരിക്കുന്നത് അങ്ങേയറ്റം ലാഘവത്തോടെയും ഉദാസീനതയോടെയുമാണ്‌; ഒരു കഥയിൽ ഒരു ദിവസത്തിലധികം പണിയെടുക്കുക എന്നത് എന്റെ ഓർമ്മയിൽ ഉണ്ടായിട്ടില്ല; താങ്കൾ അത്രയധികം ആസ്വദിച്ച “വേട്ടക്കാരൻ” എന്ന കഥയാകട്ടെ, കുളിമുറിയിൽ വച്ചാണ്‌ ഞാൻ എഴുതുന്നത്...ഭാവിയിലാണ്‌ എന്റെ പ്രതീക്ഷയൊക്കെയും. എനിക്ക് ഇരുപത്താറായിട്ടേയുള്ളു; എനിക്കെന്തെങ്കിലും കൈവരിക്കാൻ കഴിഞ്ഞുവെന്നു വന്നേക്കാം; എന്നാൽ കാലം പറക്കുകയാണല്ലോ...“

(റഷ്യൻ ക്ലാസ്സിക്കുകളുടെ പുതിയകാലവിവർത്തകരായ Richard Pevear, Larissa Volokhosky എന്നിവർ ആന്റൺ ചെക്കോവിന്റെ തിരഞ്ഞെടുത്ത കഥകൾക്കെഴുതിയ അവതാരികയിൽ നിന്ന്)

റൂമിയുടെ മരണം

 



750 കൊല്ലം മുമ്പ് 1273 ഡിസംബർ 17നാണ്‌ ജലാലുദ്ദീൻ റൂമി മരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്ന പതിനാറാം നൂറ്റാണ്ടിലെ ഒരു ടർക്കിഷ് ഗ്രന്ഥത്തിലെ ഒരു മിനിയേച്ചർ ചിത്രമാണിത്. റൂമി മരണശയ്യയിൽ കിടക്കുകയാണ്‌. കാലുകൾ ഒരു കംബളം കൊണ്ടു മൂടി അദ്ദേഹം തന്റെ ശിഷ്യന്മാരെ അവസാനമായി കാണുന്നതാണ്‌ സന്ദർഭം. കുറേ ദൂരത്തായി അദ്ദേഹത്തിന്റെ ഭാര്യയേയും മറ്റു ചില സ്ത്രീകളേയും കാണാം. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണത്തിനു ശേഷവും അനുഗ്രഹങ്ങളും പ്രചോദനവുമായി താൻ ഒപ്പമുണ്ടായിരിക്കുമെന്ന് അദ്ദേഹം അവരെ ആശ്വസിപ്പിക്കുന്നുണ്ട്. “മനുഷ്യരിൽ അത്യുത്തമൻ അന്യർക്കുപകരിക്കുന്നവനാണ്‌,” റൂമി പറയുന്നു, “പ്രസംഗങ്ങളിൽ അത്യുത്തമം സംക്ഷിപ്തവും ലക്ഷ്യവേധിയായതും.” കൂട്ടത്തിൽ അതിസുന്ദരനായ ഒരു യുവാവിനെയും കാണാം; അത് മരണത്തിന്റെ മാലാഖയായ അസ്രായീൽ ആണ്‌. റൂമി അസ്രായീലിനെ സ്വാഗതം ചെയ്യുന്നു. “അടുത്തു വന്നാലും...അങ്ങയോടു കല്പിച്ചിരിക്കുന്നത് ചെയ്താലും.” 1273 ഡിസംബർ 17ന്‌ സൂര്യാസ്തമയനേരത്ത് റൂമി ജീവൻ വെടിഞ്ഞു.

സിമോങ്ങ് ദ് ബുവ്വ വാർദ്ധക്യത്തെക്കുറിച്ച്


നമ്മുടെ മുൻജീവിതത്തിന്റെ യുക്തിരഹിതമായ ഹാസ്യാനുകരണമാകരുത് വാർദ്ധക്യം എന്നുണ്ടെങ്കിൽ അതിന്‌ ഒരു പരിഹാരമേയുള്ളു- നമ്മുടെ ജീവിതത്തിന്‌ അർത്ഥം നല്കിയിരുന്ന ലക്ഷ്യങ്ങളെ പിന്നീടും പിന്തുടരുക എന്നാണത്; എന്നു പറഞ്ഞാൽ,  വ്യക്തികളോട്, സംഘങ്ങളോട്, അല്ലെങ്കിൽ, സാമൂഹികവും രാഷ്ട്രീയവും ധൈഷണികവുമായ താല്പര്യങ്ങളോട്, അതുമല്ലെങ്കിൽ സർഗ്ഗാത്മകപ്രവൃത്തികളോടുള്ള അർപ്പണബോധം തുടർന്നുകൊണ്ടുപോവുക.

നമ്മളിൽത്തന്നെ ഒതുങ്ങിപ്പോകുന്നതിൽ നിന്നു നമ്മെത്തടയാനും മാത്രം ബലത്ത അഭിനിവേശങ്ങൾ നമുക്കു തുടർന്നുമുണ്ടാകാൻ വാർദ്ധക്യത്തിലും ആഗ്രഹിക്കാൻ നമുക്കു കഴിയണം. സ്നേഹത്തിലൂടെ, സൗഹൃദത്തിലൂടെ, ധാർമ്മികരോഷത്തിലൂടെ, സഹാനുഭൂതിയിലൂടെ അന്യരുടെ ജീവിതത്തിനു വില കല്പിക്കുന്നിടത്തോളം കാലമേ നിങ്ങളുടെ ജീവിതത്തിനും വിലയുണ്ടാകുന്നുള്ളു.

എല്ലാ മിഥ്യാബോധങ്ങളും മറഞ്ഞുകഴിഞ്ഞാലും ഒരേ പാതയിലൂടെ തുടർന്നും സഞ്ചരിക്കാൻ കഴിയുന്നുണ്ടെങ്കിൽ എത്രയോ ഭേദമാണത്. എന്നാൽ അതിനുള്ള ഭാഗ്യം ലഭിക്കുന്നത് വിശേഷാവകാശം കിട്ടിയ ചിലർക്കു മാത്രമാണ്‌.: ജീവിതത്തിന്റെ അവസാനവർഷങ്ങളിലാണ്‌ അവരും മനുഷ്യരാശിയുടെ മഹാഭൂരിപക്ഷവും തമ്മിലുള്ള വിടവ് ഏറ്റവും ആഴത്തിലുള്ളതാകുന്നത്, ഏറ്റവും പ്രകടമാകുന്നതും.

ഇന്ന് ഒരു ഖനിത്തൊഴിലാളിയുടെ ജീവിതം അമ്പതാമത്തെ വയസ്സിൽ തീർന്നുകഴിഞ്ഞിരിക്കും; അതേസമയം വരേണ്യവർഗ്ഗത്തിൽ പെട്ട പലർക്കും എമ്പതാമത്തെ വയസ്സിലും ജീവിതഭാരമെന്നാൽ തൂവലിന്റെ ഭാരം പോലെയായിരിക്കും. തൊഴിലാളിയുടെ പതനം നേരത്തേ തുടങ്ങുന്നു. ഊഷരമായ ഒരു പാഴ്നിലമേ അയാൾ തനിക്കു ചുറ്റും കാണുന്നുള്ളു. തന്റെ ജീവിതത്തെ ലക്ഷ്യങ്ങളും മൂല്യങ്ങളും ജീവിച്ചിരിക്കാനുള്ള കാരണങ്ങളും കൊണ്ടു നിറയ്ക്കാൻ സഹായിക്കുന്ന ഉദ്യമങ്ങളിൽ ഏർപ്പെടാനുള്ള സാദ്ധ്യത അയാൾക്കനുവദിച്ചിട്ടില്ല. പ്രായം ചെന്ന ഒരു തൊഴിലാളിയിൽ നിന്ന് സമൂഹം മുഖം തിരിക്കുകയാണ്‌, അയാൾ മറ്റേതോ ജീവിവർഗ്ഗത്തിൽ പെട്ടതാണെന്നപോലെ. സംസ്കാരം ഫലപ്രദവും സജീവവുമായിരുന്നെങ്കിൽ അങ്ങനെയൊരു നിഷ്കാസനം അയാൾക്കനുഭവിക്കേണ്ടിവരുമായിരുന്നില്ല. എന്നാൽ ഒരിടത്തും ഒരുകാലത്തും അങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടുമില്ല.

ആദർശസമൂഹത്തിൽ വാർദ്ധക്യം ഉണ്ടായിരിക്കില്ലെന്ന് നമുക്കു വേണമെങ്കിൽ സ്വപ്നം കാണാം. ഒരാൾ വ്യക്തിപരമായി പ്രായം കൊണ്ടു ബലഹീനനാവുമെങ്കിലും പ്രകടമായ കുറവു വരാതെ ജീവിക്കുകയും പിന്നൊരുനാൾ ഏന്തെങ്കിലും രോഗത്തിനധീനനാവുകയും ചെയ്തേക്കാം; ഒരുതരത്തിലുമുള്ള ഹീനതയും അനുഭവിക്കാതെ അയാൾ മരിക്കുകയും ചെയ്തേക്കാം. 

എന്നാൽ അങ്ങനെ ഒരവസ്ഥ അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. സമൂഹം ഒരു വ്യക്തിയെ പരിപാലിക്കുന്നത് അയാളെക്കൊണ്ടു പ്രയോജനമുള്ള കാലത്തോളം മാത്രമാണ്‌. യുവാക്കൾക്ക് അതറിയാം. സാമൂഹ്യജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ അവർക്കുണ്ടാകുന്ന ഉത്കണ്ഠ സമൂഹത്തിൽ നിന്നു ബഹിഷ്കൃതമാകുമ്പോൾ പ്രായമായവർ അനുഭവിക്കുന്ന മനോവേദനയോടു നിരക്കുന്നതായിരിക്കും.  ഈ രണ്ടു കാലങ്ങൾക്കുമിടയിൽ ആ പ്രശ്നം നിത്യജീവിതത്തിൽ മറഞ്ഞുകിടക്കും. യൗവ്വനത്തിനും വാർദ്ധക്യത്തിനുമിടയിൽ ഒരു യന്ത്രം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്‌- മനുഷ്യരെ പൊടിച്ചു തരിയാക്കുന്ന ക്രഷർ; തങ്ങൾക്കതിൽ നിന്നു രക്ഷപ്പെടാവുന്നതാണ്‌ എന്ന തോന്നൽ പോലുമില്ലാത്തതിനാൽ അതിനടിയിൽ കിടന്നു ഞെരിയാൻ സ്വയം കിടന്നുകൊടുക്കുന്നവർക്കുള്ളതാണത്. പ്രായമായവരുടെ അവസ്ഥ യഥാർത്ഥത്തിൽ എന്താണെന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ നമുക്ക് കൂടുതൽ ഉദാരമായ ഒരു ‘വാർദ്ധക്യകാലനയം’ കൊണ്ട് (കൂടിയ പെൻഷൻ, മര്യാദയ്ക്കുള്ള താമസം, വിനോദത്തിനുള്ള സൗകര്യം) തൃപ്തരാവാൻ പറ്റില്ല. വ്യവസ്ഥിതി തന്നെയാണ്‌ പ്രശ്നം; അടിസ്ഥാനപരമായിട്ടല്ലാതെ ഒരു പരിഹാരമില്ല- ജീവിതരീതി തന്നെ മാറ്റുക.

2023, ഡിസംബർ 20, ബുധനാഴ്‌ച

അവ്രോം സുറ്റ്സ്ക്കെവെർ - ആരു ശേഷിക്കും?

 


 


ആരു ശേഷിക്കും? എന്തു ശേഷിക്കും? ഒരു കാറ്റു ശേഷിക്കും.
അന്ധരായി മരിച്ച ബന്ധുക്കളുടെ അന്ധത ശേഷിക്കും.
ഒരു കടലിന്റെ തെളിവായി നുരയുടെ നേർത്തൊരിഴ ശേഷിക്കും.
ഒരു മരക്കൊമ്പിലുടക്കിക്കിടന്ന മേഘത്തുണ്ടു ശേഷിക്കും.

ആരു ശേഷിക്കും? എന്തു ശേഷിക്കും? ഒരു വാക്കിന്റെ ബാക്കി ശേഷിക്കും,
ഇനിയൊരാദിയിൽ ഉല്പത്തിയുടെ പുൽക്കൊടികളതിൽ നിന്നു മുള പൊട്ടും.
ആരും കാണണമെന്നില്ലാതെ ഒരു പനിനീർപ്പൂ ശേഷിക്കും,
ഏഴു പുൽക്കൊടികൾ അതിനെയറിഞ്ഞുവെന്നും വരും.

വടക്കു നിന്നിവിടത്തോളമുള്ള വിശാലതയിലെ നക്ഷത്രങ്ങളിൽ
ഒരു കണ്ണീർത്തുള്ളിയിൽ വീണ നക്ഷത്രം മാത്രം ശേഷിക്കും.
ചഷകത്തിലൊരു തുള്ളി വീഞ്ഞു ശേഷിക്കും, ഒരു മഞ്ഞുതുള്ളി.
ആരു ശേഷിക്കും? ദൈവം ശേഷിക്കും. നിനക്കതു പോരേ?

*

അവ്രോം സുറ്റ്സ്ക്കെവെർ Avrom Sutzkever (1913-2010)- ഇന്നത്തെ ബലാറസിൽ ജനിച്ച യിദ്ദിഷ് കവി. നാസി അധിനിവേശകാലത്ത് ചെറുത്തുനില്പിൽ പങ്കെടുത്തു. ഹോളോകോസ്റ്റിനെ കുറിച്ചെഴുതിയ രചനകൾ പ്രസിദ്ധം.

2023, ഡിസംബർ 19, ചൊവ്വാഴ്ച

അൽഫോൺസിന സ്റ്റോർണി - കവിതകൾ

 അല്ഫോൺസിനാ സ്റ്റോർണി Alfonsina Storni (1892-1938)- ഇറ്റാലിയൻ, സ്വിസ് ദമ്പതികളുടെ മകളായി സ്വിറ്റ്സർലന്റിൽ ജനിച്ച സ്പാനിഷ് കവയിത്രി. നാലാം വയസ്സു മുതൽ അർജന്റീനയിൽ. അച്ഛന്റെ മരണശേഷം കുടുംബം പുലർത്താനായി പലതരം ജോലികൾ ചെയ്തു. സഞ്ചരിക്കുന്ന ഒരു നാടകസംഘത്തിൽ നടിയായി, അദ്ധ്യാപികയായി. 1912ൽ ഒരു മകൻ ജനിച്ചു. മകനോടൊപ്പം ബ്യൂണേഴ്സ് അയഴ്സിലേക്കു താമസം മാറ്റി. 1935ൽ സ്തനാർബുദത്തിനു ശസ്ത്രക്രിയ. 1938ൽ വീണ്ടും രോഗബാധ. ആ വർഷം ഒക്റ്റോബർ 25ന്‌ കടലിൽ ചാടി ആത്മഹത്യ ചെയ്തു.

ഈ കവിതയിൽ തന്റെ അമ്മയുടെ തലമുറ ചുമന്നുനടന്ന ലിംഗവ്യത്യാസത്തിൽ അധിഷ്ഠിതമായ പാരമ്പര്യത്തെ തള്ളിപ്പറയുകയാണ്‌ സ്റ്റോർണി എന്ന് നിരൂപകർ.)


പൈതൃകത്തിന്റെ ഭാരം


നിങ്ങൾ പറഞ്ഞു: എന്റെ അച്ഛൻ കരഞ്ഞിട്ടേയില്ല;
നിങ്ങൾ പറഞ്ഞു: എന്റെ മുത്തശ്ശൻ കരഞ്ഞിട്ടേയില്ല;
എന്റെ തറവാട്ടിൽ ആണുങ്ങൾ കരഞ്ഞിട്ടേയില്ല;
അവർ ഉരുക്കുമനുഷ്യരായിരുന്നു.
ഇതു പറയുമ്പോൾ ഒരു കണ്ണീർത്തുള്ളി ഉരുണ്ടുകൂടി
എന്റെ ചുണ്ടിലേക്കു വീണു...
അത്ര ചെറിയൊരു പാത്രത്തിൽ നിന്ന്
ഇത്രയും വിഷം ഞാൻ മുമ്പു കഴിച്ചിട്ടേയില്ല.
അബലയായ സ്ത്രീ, അന്യശോകങ്ങളറിയാൻ പിറന്നവൾ:
യുഗങ്ങളുടെ വേദന അതിൽ ഞാൻ നുകർന്നു.
ഹാ, എന്റെയാത്മാവിനെക്കൊണ്ടു കഴിയില്ല,
അത്രയും ഭാരം പേറിനടക്കാൻ.
(1919)

ഇനി ഞാനുറങ്ങട്ടെ

പൂമൊട്ടുകൾ പല്ലുകൾ, മുടി മൂടാൻ മഞ്ഞുതുള്ളികൾ, ചെടിച്ചില്ലകൾ കൈകൾ, പ്രകൃതീ, എനിക്കൊത്ത ധാത്രീ, മണ്ണടരുകൾ കൊണ്ടു വിരിപ്പുകളെനിക്കായൊരുക്കൂ, പന്നലും പായലും കൊണ്ടു പതുപതുത്തൊരു മെത്തയും. എന്നെക്കൊണ്ടുപോയിക്കിടത്തൂ, ഇനി ഞാനുറങ്ങട്ടെ. എന്റെ കട്ടിൽത്തലയ്ക്കലൊരു വിളക്കു വേണം, ഒരു നക്ഷത്രമണ്ഡലമെങ്കിലതുമെനിക്കു ഹിതം: രണ്ടിലേതായാലും തിരിയൊന്നു താഴ്ത്തിവയ്ക്കൂ. ഇനിപ്പോകൂ: മൊട്ടുകൾ വിടരുന്നതെനിക്കു കേൾക്കാം... ഒരു സ്വർഗ്ഗീയപാദം മുകളിൽ നിന്നെന്നെത്താരാട്ടുന്നു, ഒരു പറവയെനിക്കായൊരു ചിത്രം വരയ്ക്കുന്നു... എല്ലാം ഞാൻ മറക്കട്ടെ...നന്ദി. ഹാ, ഒരപേക്ഷ കൂടി: ഇനിയുമയാൾ ഫോൺ ചെയ്താൽ പറഞ്ഞേക്കൂ, ഇനി ശ്രമിക്കേണ്ടെന്ന്, ഞാൻ പൊയ്ക്കഴിഞ്ഞുവെന്ന്... (സ്റ്റോർണിയുടെ അവസാനത്തെ കവിത; അവർ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.)