2018, നവംബർ 28, ബുധനാഴ്‌ച

റൂമി - മത് നവിയില്‍ നിന്ന്


images

വാക്കുകളിൽ നിന്നാണോ നിങ്ങൾക്കു തീർച്ചയായത്,
തീയെന്നൊരു വസ്തു ഉണ്ടെന്ന്?
എങ്കിൽ തീർച്ചയുടെ ആ ഘട്ടത്തിൽത്തന്നെ നില്പു പിടിക്കരുതേ!
-തീയെടുത്തു തിന്നു നോക്കൂ!
തീയിൽ വെന്തതിനേ തീയുടെ തീർച്ചയുമുള്ളു.
ആ തീർച്ചയാണോ നിങ്ങൾക്കു വേണ്ടത്?
എങ്കിൽ തീയിൽ കയറിനിൽക്കൂ!


*

മറഞ്ഞ വസ്തുക്കൾക്കു വെളിപ്പെടാൻ അവയുടെ വിപരീതങ്ങൾ വേണം; ദൈവത്തിനു വിപരീതമില്ലാത്തതിനാൽ അവൻ മറഞ്ഞുതന്നെ കിടക്കും...നമ്മുടെ കണ്ണുകൾ അവനെ കാണില്ല; നോക്കുന്ന കണ്ണുകളെ അവൻ കാണുന്നുമുണ്ട്!


*

ശലോമോൻ വന്നു കൂടാരമുറപ്പിച്ചപ്പോൾ അവനെ വണങ്ങാൻ കിളികൾ കൂട്ടമായി വന്നു. തങ്ങളുടെ ഭാഷ തന്നെയാണ്‌ അവനും സംസാരിക്കുന്നതെന്നു കണ്ടപ്പോൾ അവയോരോന്നായി അവന്റെ സവിധത്തിലേക്കു പാഞ്ഞു. കിളികളുടെ ചിലയ്ക്കൽ തീർന്നു; ശലോമോന്റെ സാന്നിദ്ധ്യത്തിൽ അവയുടെ ഭാഷ സ്ഫുടവുമായി. ഒരേ ഭാഷ സംസാരിക്കുകയെന്നാൽ അതു തന്നെ സാഹോദര്യവും മമതയും. അന്യോന്യസംസാരം നമുക്കു പറ്റുന്നില്ലെങ്കിൽ ചങ്ങലയിൽ കിടക്കുന്ന തടവുകാരെന്നേ നമ്മെ പറയാനുള്ളു.


*

സ്വർഗ്ഗത്തു ചെല്ലുമ്പോൾ മുള്ളുകളാണു നിങ്ങൾ നോക്കിനടക്കുന്നതെങ്കിൽ നിങ്ങൾ കണ്ടെടുക്കുന്ന മുള്ളു നിങ്ങൾ തന്നെയായിരിക്കും.


*

ദൈവം പനിനീർപ്പൂവിനോടു പറഞ്ഞത്,
വിടർന്ന ഭംഗിയോടതിനെച്ചിരിപ്പിച്ചത്-
ദൈവമതെന്റെ ഹൃദയത്തോടും പറഞ്ഞു,
പൂവിലും നൂറു മടങ്ങതിനു ഭംഗിയും നൽകി.


*

താടിമീശയും വൃഷണവുമുള്ളതിനാല്‍

താനൊരു പുരുഷനാണ്,

എന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ,

ഏതു മുട്ടാടിനും അതൊക്കെയില്ലേ,

നിങ്ങള്‍ക്കുള്ളതിലുമധികമായി?


*

ആരോ പറഞ്ഞു, “ഞാനെന്തോ മറന്നു.” മറക്കരുതാത്തതായ ഒന്ന് ഈ ലോകത്തുണ്ട്. അതൊന്നൊഴികെ എന്തും നിങ്ങൾക്കു മറക്കാം; അതിൽ വേവലാതിപ്പെടാനുമില്ല. മറ്റെല്ലാം നിങ്ങൾക്കോർമ്മയുണ്ടായിരിക്കുകയും അതൊന്നുമാത്രം മറന്നുകളയുകയും ചെയ്താൽ: നിങ്ങളൊന്നും നേടിയിട്ടില്ലെന്നേ വരൂ. ഒരു ദൗത്യവുമേൽപ്പിച്ചു രാജാവു നിങ്ങളെ ഗ്രാമത്തിലേക്കു വിടുമ്പോലെയാണത്. നിങ്ങളവിടെ ചെല്ലുകയും മറ്റൊരു നൂറു ജോലികൾ ചെയ്യുകയും നിങ്ങളെയേൽപ്പിച്ച ദൗത്യം നിറവേറ്റാതെ പോരുകയും ചെയ്താൽ നിങ്ങൾ യാതൊന്നും ചെയ്യാത്ത പോലെയാണത്. അപ്പോൾ മനുഷ്യജീവി ലോകത്തു വന്നിരിക്കുന്നത് കൃത്യമായ ഒരുദ്ദേശ്യവും ലക്ഷ്യവും വച്ചിട്ടാണ്‌. ആ ഉദ്ദേശ്യം അവൻ നിറവേറ്റുന്നില്ലെങ്കിൽ അവൻ യാതൊന്നും ചെയ്തിട്ടില്ല.


*

ഏതങ്ങാടിച്ചരക്കിന്റെയും വില നിങ്ങൾക്കറിയാം,
സ്വന്തമാത്മാവിന്റെ വില നിങ്ങൾക്കറിയില്ലെന്നേയുള്ളു.
ഭാഗ്യനക്ഷത്രങ്ങളേതൊക്കെ,
അശുഭനക്ഷത്രങ്ങളേതൊക്കെയെന്നു നിങ്ങൾക്കു നല്ല തിട്ടമാണ്‌;
താൻ ഭാഗ്യവാനോ ഭാഗ്യഹീനനോയെന്നു
നിങ്ങൾക്കറിയുകയുമില്ല.
സർവശാസ്ത്രങ്ങൾക്കും സാരമിതൊന്നുതന്നെ-
അന്ത്യവിധിയുടെ നാളു വന്നുചേരുമ്പോൾ
താനാരാകുമെന്നു താനറിഞ്ഞിരിക്കണം.


*
സുന്ദരവും പ്രസന്നവുമാണു സർവതുമെങ്കിൽ,
കാണുന്നവന്റെ കണ്ണിനു വേണ്ടിത്തന്നെയത്.


*

ഒരു രാജാവ് ഒരു ദർവീശിനോടു പറഞ്ഞു, “അങ്ങയ്ക്കു ദൈവസാമീപ്യം കിട്ടുമ്പോൾ എന്നെക്കൂടി ഓർക്കേണമേ.“ അതിനു ദർവീശ് ഇങ്ങനെ പറഞ്ഞു, ”ആ സാമീപ്യത്തിലേക്കു ഞാനെത്തുമ്പോൾ, ആ സൂര്യന്റെ വെളിച്ചമെന്നിൽ വീഴുമ്പോൾ, എനിക്കെന്നെത്തന്നെ ഓർമ്മയുണ്ടാവില്ല. പിന്നെ ഞാനെങ്ങനെ നിങ്ങളെയോർക്കാൻ?“


*

ദൈവം നിങ്ങളോടു പറയുന്നു, “നിന്നെ ഞാൻ വിലയ്ക്കു വാങ്ങാം...നിന്റെ നിമിഷങ്ങൾ, നിന്റെ ശ്വാസങ്ങൾ, നിന്റെ സമ്പാദ്യങ്ങൾ, നിന്റെ ജീവിതങ്ങൾ. നീ അവയെന്റെമേൽ ചെലവഴിക്കുക. അവയെ എന്റെ നേർക്കു തിരിയ്ക്കുക. വിലയായി സ്വാതന്ത്ര്യവും പ്രസാദവും ജ്ഞാനവും ഞാൻ നൽകാം. എന്റെ കണ്ണുകളിൽ നിന്റെ മൂല്യമതത്രെ.” എന്നാൽ ജീവിതം നാം നമ്മിലേക്കൊതുക്കുകയാണെങ്കിൽ നമുക്കായി മാറ്റിവച്ച നിധികൾ നമുക്കു കിട്ടാതെപോകുന്നു. നൂറു വരാഹൻ വിലയുള്ള കഠാര ചുമരിലടിച്ചുകേറ്റി, അതിൽ ഒരു ചുരയ്ക്കാത്തൊണ്ടു തൂക്കിയിടുന്നവനെപ്പോലെയാവുകയാണു നാം: തന്റെ മഹാനിധിയ്ക്ക് ഒരാണിയുടെ വിലയേ അയാള്‍ കണ്ടുള്ളു.


അഭിപ്രായങ്ങളൊന്നുമില്ല: