2025 ഡിസംബർ 29, തിങ്കളാഴ്‌ച
റെയ്‌നർ മരിയ റിൽക്കെ - മഹിതമുഹൂർത്തം
2025 ഡിസംബർ 26, വെള്ളിയാഴ്‌ച
വിനോദ് കുമാർ ശുക്ല - കവിതകൾ
എന്റെ ഭാഷയിൽ ഞാൻ...
==================
ഞാൻ മരിച്ചുപോയെന്ന്...
================
ഒരു വരണ്ട നദി...
=============
ഒരു പച്ചത്തത്ത...
----------------------
ഒരങ്ങാടിത്തെരുവിലൂടെ...
-----------------------------
എന്റെ കാലുകൾ കൊണ്ടല്ല...
===================
നഗരത്തിലിരുന്ന്...
———————————
കണ്ടിടത്തൊക്കെ...
———————
എന്റെ മരവിച്ച കൈകൾ...
-----------------------------
വിഗ്രഹങ്ങൾ ശിലയുടേതാണ്...
------------------------------ -----
ധൗളഗിരി കാണുമ്പോൾ...
========================
ആദിവാസികൾ നൃത്തം ചെയ്യുന്നതല്ല...
------------------------------ --------------
എന്റെ എട്ടണ നാണയം...
-----------------------------
ഈ പെയ്യുന്ന മഴയിൽ...
--------------------------
കുട്ടികളുടെ ചിത്രങ്ങൾ
-------------------------
ഒരു ചെറിയ മുറി...
-----------------------
ആകാശത്തേക്ക്...
-----------------------
ദൂരെനിന്നുവേണം വീടിനെ നോക്കാൻ
------------------------------ -----------
ആരാണവിടെ...
---------------------
ചുമരിൽ ഒരു ജനാല ജീവിച്ചിരുന്നു...
---------------------------------------------
ഞാനെന്റെ അയല്ക്കാരന്റെ വീട്ടിലേക്കു നടന്നുപോവുകയാണ്...
----------------------------------------------------------------------------
നമ്മളെല്ലാവരും ഒരേ കൂരയ്ക്കു കീഴിലാണ്...
--------------------------------------------------
ഹതാശനായി...
-------------------
അങ്ങനെയൊരു പ്രായത്തിൽ...
====================
2025 ഡിസംബർ 2, ചൊവ്വാഴ്ച
റയ്‌മണ്ട് കാർവർ - ഉറക്കം
കൈ തലയിണയാക്കി അയാളുറങ്ങി.
ഒരു പാറ മേൽ.
സ്വന്തം കാലിൽ.
മറ്റൊരാളുടെ കാല്ക്കൽ.
ബസ്സുകളിൽ, ട്രെയിനുകളിൽ, വിമാനങ്ങളിൽ അയാളുറങ്ങി.
ജോലിക്കിടയിലുറങ്ങി.
വഴിയരികിലുറങ്ങി.
ഒരാപ്പിൾച്ചാക്കിനു മുകളിലുറങ്ങി.
ഒരു പബ്ലിക് ടോയ്‌ലെറ്റിലയാളുറങ്ങി.
ഒരു വൈക്കോല്ക്കൂനയിൽ.
സൂപ്പർ ഡോമിൽ.
ഒരു ജഗ്വാറിൽ, ഒരു പിക്കപ്പിന്റെ പിന്നിൽ.
തിയേറ്ററുകളിലുറങ്ങി.
ജയിലിലുറങ്ങി.
സ്റ്റിയറിങ്ങ് വീലിനു പിന്നിൽ.
ബോട്ടുകളിൽ.
കാവല്പുരകളിലയാളുറങ്ങി, ഒരിക്കലൊരു കോട്ടയ്ക്കകത്തും.
മഴയത്തുറങ്ങി.
പൊള്ളുന്ന വെയിലത്തുറങ്ങി.
കുതിരപ്പുറത്തയാളുറങ്ങി.
കസേരകളിൽ, പള്ളികളിൽ, ആഡംബരഹോട്ടലുകളിലയാളുറങ്ങി.
ജീവിതകാലം മുഴുവൻ വിചിത്രമായ കൂരകൾക്കു ചുവട്ടിലയാളുറങ്ങി.
ഇപ്പോഴയാൾ മണ്ണിനടിയിലുറങ്ങുന്നു.
ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.
വൃദ്ധനായ ഒരു രാജാവിനെപ്പോലെ.
*
*സൂപ്പർ ഡോം- ന്യൂ ഓർലിയൻസിലെ സ്റ്റേഡിയം
2025 നവംബർ 29, ശനിയാഴ്‌ച
ബാഷോ - ഹൈബൺ
ഹൈക്കുവും ഗദ്യവും ഇടകലർന്ന ഒരു സാഹിത്യരൂപമാണ് ഹൈബൺ (Haibun). അതിന് ഒരു നിയതരൂപം നല്കി പ്രചാരത്തിലാക്കിയത് മത്‌സുവോ ബാഷോ ആണ്.
1. ഒതുങ്ങിയും തെളിഞ്ഞും ജീവിക്കുക
ഏകാന്തദാരിദ്ര്യം, ചന്ദ്രനെ നോക്കിയിരിക്കുക. ഏകാന്തദാരിദ്ര്യം, എന്റെ പടുതിയെക്കുറിച്ചാലോചിച്ചിരിക്കുക. ഏകാന്തദാരിദ്ര്യം, ഒരു കഴിവുമില്ലല്ലോ എനിക്കെന്നു ചിന്തിച്ചിരിക്കുക. ഞാനെങ്ങനെ കഴിഞ്ഞുകൂടുന്നു? മറുപടി ഞാൻ തന്നെ പറയാം: “എകാന്തദാരിദ്ര്യത്തിൽ.” ആരും തിരിച്ചൊന്നും പറയുന്നില്ല. പിന്നെയും ഏകാന്തദാരിദ്ര്യം.
ഒതുങ്ങിയും തെളിഞ്ഞും ജീവിക്കുക.
ഒറ്റയ്ക്കിരുന്നു ചന്ദ്രനെ നോക്കുന്നവൻ
ചായ കുടിക്കുമ്പോൾ പാടുന്നു.
(1680)
2. ഒരു വേനല്പാടത്തിന്റെ ചിത്രത്തിലെഴുതിയത്
“തൊപ്പിയും വച്ച് കുതിരപ്പുറത്തിരിക്കുന്ന ആ ഭിക്ഷു എവിടെ നിന്നു വരുന്നു, എവിടേയ്ക്കു പോകുന്നു?” “അത്,” ചിത്രകാരൻ പറഞ്ഞു, “യാത്രയ്ക്കിറങ്ങിയ അങ്ങയുടെതന്നെ ചിത്രമാണ്.” “എങ്കിൽ, തപ്പിത്തടയുന്ന ത്രിലോകസഞ്ചാരീ, താഴെ വീഴാതെ പിടിച്ചിരിക്കൂ!”
മന്ദം നടക്കുന്ന കുതിരയുടെ പുറത്ത്
ചിത്രത്തിൽ ഞാനെന്നെ കാണുന്നു-
വേനലെരിക്കുന്ന പാടം.
(1683)
ക്യോരിക്കുവിനെ പിരിയുമ്പോൾ എഴുതിയത്
പോയ ശരല്ക്കാലത്തു മാത്രമാണ് ഞാൻ അയാളെ കാണാനിടയായത്; എന്നിട്ട് ഈ അഞ്ചാം മാസത്തിന്റെ തുടക്കത്തിൽ അയാൾ പോകുന്നതിനെക്കുറിച്ചു ഞാൻ വിലപിക്കുന്നു. വിട പറയാനുള്ള സമയമായപ്പോൾ അയാളെന്റെ പുല്ക്കുടിലിന്റെ വാതില്ക്കൽ വന്നു മുട്ടി. ഒരു പകൽ മുഴുവൻ ഞങ്ങൾ അലസമായി അലഞ്ഞുനടന്നു. പല കഴിവുകളുമുള്ള അയാൾക്ക് കവിതയും ചിത്രം വരയും വളരെ ഇഷ്ടമാണ്. അയാളുടെ താല്പര്യങ്ങളുടെ മാറ്റൊന്നുരച്ചുനോക്കിയാലോ എന്ന് എനിക്കു തോന്നി. “നിങ്ങൾ എന്തുകൊണ്ടാണ് ചിത്രം വരയെ സ്നേഹിക്കുന്നത്?” ഞാൻ ചോദിച്ചു. “കവിത കാരണം,” അയാൾ പറഞ്ഞു. “നിങ്ങൾ എന്തുകൊണ്ടാണ് കവിതയെ സ്നേഹിക്കുന്നത്?” “ചിത്രം വര കാരണം.” ഈ രണ്ടു കലകൾക്കും അങ്ങനെ ഉപയോഗം ഒന്നുതന്നെ. “അതെ, ഒരാൾ പലതിൽ വ്യാപരിക്കുന്നത് ലജ്ജാവഹമാണ്.” അതിനാൽ രണ്ടു കലകളെ ഒരേ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത് പ്രശംസനീയം തന്നെ. ചിത്രം വരയിൽ അയാൾ എന്റെ ഗുരുവാണ്; ഞാൻ അയാളെ കവിതയുടെ രീതികൾ പഠിപ്പിക്കുന്നു; അങ്ങനെ അയാളെന്റെ ശിഷ്യനുമാണ്. എന്റെ ഗുരു ചിത്രം വരയുടെ ആത്മീയതയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു; അത്ഭുതപ്പെടുത്തുന്ന സൂക്ഷ്മതയോടെയാണ് ആ തൂലിക നീങ്ങുന്നത്. ആ രചനകളുടെ നിഗൂഢമായ ഗഹനത അതേവിധത്തിൽ ഉൾക്കൊള്ളാൻ എനിക്കു കഴിയുന്നില്ല.
ഞാൻ അയാളോട് ഇങ്ങനെ പറഞ്ഞു: “എന്റെ കവിത വെയിലത്തു ചൂളയും തണുപ്പത്തു വിശറിയുമാണ്. പൊതുവായ അഭിരുചിക്കു വിരുദ്ധമായിട്ടാണ് അതിന്റെ ഗതി. പ്രായോഗികമായി അതു കൊണ്ട് ഒരുപയോഗവുമില്ല. എന്നാൽ ഷെൻസേയും സെയ്ഗ്യോയും എറ്റിയെറിഞ്ഞ നിസ്സാരമായ വാക്കുകൾ പോലും മനസ്സിളക്കാൻ പോരുന്നതാണ്. ഗോ-ടോബ ചക്രവർത്തിയല്ലേ പറഞ്ഞത്, ‘അവരുടെ കവിതയിൽ സത്യമുണ്ട്, ഉള്ളിൽ ശോകവുമായി’ എന്ന്. ഈ വാക്കുകളിൽ നിന്നു ശക്തി സംഭരിക്കൂ. ഈ നേർത്ത ഇഴയിൽ നിന്നു മാറിപ്പോകരുത്. കുക്കായി എഴുതിയിട്ടില്ലേ: ‘പുരാതനരുടെ കാല്പാടുകൾക്കു പിന്നാലെ പോരുത്; അവർ തേടിയതെന്തോ, അതു തേടുക. ഹൈക്കെയുടെ കാര്യത്തിലും ശരിയാണത്.’ ഞാൻ വിളക്കുമെടുത്ത് പടി വരെ ചെന്നു. അവിടെ വച്ച് ഞങ്ങൾ പിരിഞ്ഞു.
(1693)
ഏകാന്തവാസത്തിനുള്ള വിശദീകരണം
2025 നവംബർ 26, ബുധനാഴ്‌ച
ബ്രെയോൺ മിച്ചൽ
പരിഭാഷപ്പെടുത്താൻ എത്ര കൃതികളുണ്ടോ, അത്രയും പരിഭാഷാതത്വശാസ്ത്രങ്ങളുമുണ്ട്, അല്ലെങ്കിൽ ഉണ്ടാവണം. ഓരോ കൃതിയും അനന്യമാണ്, അനന്യമായ പരിഹാരമാർഗ്ഗമാണ് ഓരോന്നിനും വേണ്ടതും. ഏതു പരിഭാഷാതത്വശാസ്ത്രവും ഏതു കൃതിയാണോ പരിഭാഷപ്പെടുത്തുന്നത് അതിനനുസൃതമായി പരിഷ്കരിക്കപ്പെടണം; പലപ്പോഴും പരിഭാഷാപ്രക്രിയക്കിടയിലാണ് ആ പരിഷ്കരണം നടക്കുന്നതും. എന്നാൽ, പരിഭാഷ കൃത്യവും പൂർണ്ണവും മൂലകൃതിയുടെ ശൈലിയോടു വിശ്വസ്തവുമായിരിക്കണമെന്നത് നാം ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ഒരു മുൻധാരണയുമാണ്. കൃത്യം, പൂർണ്ണം, വിശ്വസ്തം- ഈ പദങ്ങൾ കൊണ്ട് നാം എന്താണർത്ഥമാക്കുന്നത്? മൂലരചനയെ മിനുക്കി നന്നാക്കുന്ന വിവർത്തനമാണ് ഏറ്റവും വലിയ വഞ്ചന എന്ന് ജോർജ്ജ് സ്റ്റെയ്‌നർ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പൊതുജനത്തിനു വേണ്ടി ഒഴുക്കുള്ളതും പരായണക്ഷമവുമായ ഭാഷാന്തരം നിർമ്മിക്കാൻ പ്രയത്നിക്കുമ്പോൾ മിക്ക സമകാലികവിവർത്തകരുടേയും മനസ്സിലുള്ളത് ഇപ്പറഞ്ഞതു തന്നെയാണെന്നും വരുന്നു, മൂലഗ്രന്ഥകാരൻ വരുത്തിയെന്ന് അവർ കരുതുന്ന ശൈലീഭംഗങ്ങളും പിശകുകളും മിനുസപ്പെടുത്തുകയും മായ്ച്ചുകളയുകയും ചെയ്യുക എന്നാണ് അതിനർത്ഥമെങ്കിലും. 1930കളിൽ കാഫ്കയുടെ നോവലുകൾ ആദ്യമായി വിവർത്തനം ചെയ്യുമ്പോൾ എഡ്വിൻ മൂറും വില്ലാ മൂറും സ്വീകരിച്ചത് ഈ സമീപനമായിരുന്നു. എന്നാൽ കാഫ്കയുടെ കാര്യം വ്യത്യസ്തമാണ്; വിവർത്തനത്തിന്റെ കാര്യത്തിൽ തീർത്തും വ്യത്യസ്തമായ ഒരു സമീപനമാണ് അതാവശ്യപ്പെടുന്നത്.
(ബ്രെയോൺ മിച്ചൽ "വിചാരണ"യുടെ ഇംഗ്ലീഷ് വിവർത്തനത്തിനെഴുതിയ ആമുഖത്തിൽ നിന്ന്.)
2025 നവംബർ 18, ചൊവ്വാഴ്ച
ഓസ്കാർ വൈൽഡ്
ഏറ്റവും കുലീനമായ കല ജനിക്കുന്നത് തെളിഞ്ഞതും ആരോഗ്യപ്രദവുമായ ഒരന്തരീക്ഷത്തിലാണ്, തുറന്ന ചൂളകളും ഫാക്ടറികളുടെ പുകക്കുഴലുകളും പുറത്തു വിടുന്ന പുകയും കരിയും അഴുക്കും കൊണ്ടു മലിനമായ നമ്മുടെ ഇംഗ്ലീഷ് നഗരങ്ങളിലെ വായുവിലല്ല. നിങ്ങളുടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബലത്തതും സ്വബോധമുള്ളതും ആരോഗ്യമുള്ളതുമായ ശരീരപ്രകൃതിയുണ്ടാവണം. രോഗികളോ വിഷാദപ്രകൃതികളോ അലസരോ ആയവർ കലയിൽ കാര്യമായൊന്നും ചെയ്യുന്നില്ല. ഒടുവിലായി പറയട്ടെ, ഓരോ സ്ത്രീയും പുരുഷനും സ്വന്തമായ ഒരു വ്യക്തിബോധം ഉള്ളവരുമായിരിക്കണം; എന്തെന്നാൽ, കലയുടെ അന്തഃസത്ത ഇതാണ്: സാദ്ധ്യമായതിൽ വച്ചേറ്റവും അഭിജാതമായ രീതിയിൽ സ്വയം ആവിഷ്കരിക്കാനുള്ള മനുഷ്യന്റെ അഭിലാഷം. ലോകത്തെ ഏറ്റവും ഗംഭീരമായ കല ജനിച്ചത് റിപ്പബ്ലിക്കുകളിലായതിനു കാരണം അതാണ്. ഏഥൻസ്, വെനീസ്, ഫ്ലോറൻസ്: അവിടെങ്ങും രാജാക്കന്മാരുണ്ടായിരുന്നില്ല; അതിനാൽ അവരുടെ കല കുലീനവും ലളിതവും ആത്മാർത്ഥവുമായി. അതേ സമയം, എന്തുതരം കലയാണ് രാജാക്കന്മാരുടെ മൂഢത ഒരു രാജ്യത്തിനു മേൽ അടിച്ചേല്പിക്കുന്നതെന്നു കാണണമെങ്കിൽ ലൂയി പതിന്നാലാമന്റെ, ആ ചക്രവർത്തിസാർവ്വഭൗമന്റെ കാലത്തെ ഫ്രാൻസിലേക്കു നോക്കിയാൽ മതി: സ്വന്തം വൈരൂപ്യത്തെയും ബീഭത്സതയേയും കുറിച്ചുള്ള ബോധത്തിൽ ഞെരിപിരികൊള്ളുന്ന, കടുംചായം തേച്ചതും പൊന്നു പൂശിയതുമായ ഫർണീച്ചറുകൾ, ഓരോ കോണിലും ഇളിച്ചുകൊണ്ടിരിക്കുന്ന ജലദേവതകൾ, ഓരോ നാളിയിലും നാവു നീട്ടിയിരിക്കുന്ന വ്യാളികൾ. അയഥാർത്ഥവും രാക്ഷസീയവുമായ ഈ കല അക്കാലത്തെ ഫ്രാൻസിലെ വിഗ്ഗു വച്ച പൊങ്ങച്ചങ്ങൾക്കു മാത്രം ചേർന്നതുതന്നെ; ഞാനോ നിങ്ങളോ പോലുള്ളവർക്കുള്ളതല്ല. പണക്കാർ സുന്ദരമായ വസ്തുക്കൾ കൂടുതലായി സമ്പാദിക്കട്ടെ എന്നല്ല നമ്മുടെ ആഗ്രഹം, മറിച്ച്, പാവപ്പെട്ടവർ സുന്ദരമായ വസ്തുക്കൾ കൂടുതലായി സൃഷ്ടിക്കട്ടെ എന്നാണ്. എനിക്കോ നിങ്ങൾക്കോ ആവശ്യമുള്ള കല ഒരടിമ നെയ്തെടുത്തതും കുഷ്ഠരോഗിയായ ഏതോ രാജാവിന്റെ പാണ്ടു പിടിച്ച ദേഹത്ത് അയാളുടെ സുഖഭോഗങ്ങളുടെ പാപത്തെ അലങ്കരിക്കാനോ മറചുവയ്ക്കാനോ എടുത്തിട്ട കടുംചുവപ്പു പട്ടല്ല; മറിച്ച്, ഒരു ജനതയുടെ കുലീനവും സുന്ദരവുമായ ജീവിതത്തിന്റെ കുലീനവും സുന്ദരവുമായ ആവിഷ്കാരമാവട്ടെയത്.
(ഓസ്കാർ വൈൽഡ്/ from Art and the Craftsman)
2025 നവംബർ 11, ചൊവ്വാഴ്ച
ഗോപാൽ ഹൊനാൽഗരെ - കവിതകൾ
ഉത്കടാവേശത്തിന്റെ രണ്ടു മുഖങ്ങൾ
എന്റെ ചുവട്ടടിയിൽ
ഒരു മണ്ണിര
എവിടെ നിന്നെന്നില്ലാതെ
എവിടെയ്ക്കോ നീങ്ങുന്നു
മണ്ണു തിന്നു തിന്ന്
ഒരു വഴി തുറന്നുകൊണ്ട്.
എന്റെ തലയ്ക്കു മേലാവട്ടെ,
ചോരച്ചുവപ്പുനിറമായ
തീരെച്ചെറിയ
ചില ദേശാടനക്കിളികൾ
(അവയുടെ പേരെനിക്കോർമ്മയില്ല)
25 ഗ്രാം ഭാരമുള്ള ഓരോന്നും
മൂവായിരം മൈൽ ദൂരം
നില്ക്കാതെ പറന്ന്
ലക്ഷ്യത്തിലെത്തിച്ചേരുന്നു
13 ഗ്രാം മാത്രം ഭാരവുമായി.
*
ബെർത്തോൾട്ട് ബ്രെഹ്റ്റ് - കവിതകൾ
അമ്മയുടെ പേര്
ഗുരുതരമായി മുറിവേറ്റവരെക്കുറിച്ചു പറയുമ്പോൾ
നഴ്സുമാർ ഇടയ്ക്കിടെ പറയുന്നൊരു സംഗതിയുണ്ട്:
അവരൊന്നും മിണ്ടാതെയാകുന്നുവെന്ന്,
പിന്നെയുമവർ കുട്ടികളാകുന്നുവെന്ന്.
രോഗികളായി വേദന തിന്നുന്ന ചെറുപ്പക്കാർ
സഹനപൂർണ്ണമായ അവരുടെ ജോലി ഓർമ്മ വയ്ക്കുന്നുവെന്ന്,
തങ്ങളോടു കാണിക്കുന്ന എത്ര ചെറുതായ ദാക്ഷിണ്യത്തിനും
വിചിത്രമായൊരു തീക്ഷ്ണതയോടവർ നന്ദി പറയുന്നുവെന്ന്.
ഒരു കാരണവുമില്ലാതെ കാണാം,
ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ കണ്ണീരു വന്നു തുളുമ്പുന്നതെന്ന്,
ഞരങ്ങിക്കൊണ്ടയാൾ ഒരു പേരുച്ചരിക്കുമെന്ന്-
അയാൾ ഉദ്ദേശിക്കുന്നത് തന്റെ അമ്മയെ.
അതെ, അന്ത്യം വന്നടുക്കുമ്പോൾ,
ജീവന്റെ വെളിച്ചം അവരെ വിട്ടുപോകുമ്പോൾ,
മരണാസന്നർ അമ്മമാരെ വിളിച്ചു കരയുന്നു,
പത്തുകൊല്ലം മുമ്പേ മരിച്ചുപോയിരിക്കുന്നു ആ അമ്മമാരെന്നാലും...
*
കോമാളി
അയാളുടെ മുഖം മഞ്ഞുപോലെ,
പാറമതിൽ പോലത്ര വെളുത്തും വെടിച്ചും.
അയാളുടെ കണ്ണുകളിലെ കലങ്ങിയ നോട്ടത്തിൽ കാണാകുന്നു,
തവിഞ്ഞുപോയൊരു വെളിച്ചം.
മരം പോലെ മരവിച്ചതാണയാളുടെ മുഖം...
ഒരു മൂലയ്ക്ക്, ഒറ്റയ്ക്കിരിക്കുകയാണയാൾ, കോമാളി...
ഒരു കുഞ്ഞിന്റെ കണ്ണുകളാണയാൾക്ക്, അത്രയും നന്മ നിറഞ്ഞത്.
അസാധാരണമായൊരിണങ്ങായ്കയുണ്ടിപ്പോൾ,
അവയിൽ മുമ്പുണ്ടായിരുന്ന എരിതീയ്ക്കും
ഇപ്പോഴത്തെ മങ്ങിയ അശ്രദ്ധയ്ക്കും തമ്മിൽ...
അയാളുടെ മുഖത്തിനൊരു മൃതന്റെ നോട്ടം...
ഇന്നയാളുടെ അമ്മ മരിച്ചു,
അയാൾ, ആ പാവം കോമാളി,
വ്യസനിച്ചുകൊണ്ടവിടെയിരിക്കണം,
പലനിറത്തുണികൾ വെട്ടിത്തുന്നിയ കുപ്പായവുമായി...
*
യാചകൻ
നിലാവുള്ള രാത്രികളിൽ ചിലനേരം
നാട്ടിലെ വീടുകൾക്കിടയിലൂടെ നിശ്ശബ്ദം കടന്നുപോകുമ്പോൾ
എന്റെയീ ചോര വാർന്ന തൊണ്ടയിലിരച്ചുയരുന്നു,
ചുട്ടുപൊള്ളുന്ന, പേടിപ്പിക്കുന്ന വ്യസനം.
ഞാനപ്പോൾ അമ്മയെ ഓർക്കുന്നു,
സ്നേഹം വഴിയുന്ന ആ മുഖം കാണുന്നു,
ഈദൃശരാത്രികളിലെത്ര തവണയാണ്,
നിലാവെളിച്ചത്തിൽ കണ്ണീരുമായിട്ടവരിരുന്നതെന്നോർക്കുന്നു.
*
അവർ രണ്ടുപേർ
തൊട്ടുതൊട്ടവർ നടന്നു, ആ രണ്ടുപേർ,
ഹൃദ്യമായ കാര്യങ്ങളവർക്കു പറയാനുണ്ടായിരുന്നു,
അതിദുഷ്കരമായിരുന്നു പക്ഷേ, അവർക്കു വാക്കുകൾ.
അതിനാലവർ കാലാവസ്ഥയെക്കുറിച്ചു പരിതപിച്ചു,
ഇന്നത്തെക്കാലത്തു കാര്യങ്ങളിങ്ങനെയാണെന്നും.
മനസ്സിലുള്ളതിനെക്കുറിച്ചവർ മിണ്ടിയതേയില്ല...
അതില്പിന്നെ വർഷങ്ങളനേകം കഴിഞ്ഞുപോയി,
വിലാപങ്ങളിലൂടവരുടെ കാലവും കടന്നുപോയി,
പറയാനാഗ്രഹിച്ചതവർ ഒരുകാലത്തും പറഞ്ഞുമില്ല.
*
ദൈവത്തിന്റെ സന്ധ്യാപ്രാർത്ഥന
നീലിച്ച സായാഹ്നവാതം തട്ടി പിതാവായ ദൈവമുണരുമ്പോൾ തനിയ്ക്കു മേൽ ആകാശം വിവർണ്ണമാകുന്നതവൻ കാണുന്നു, അതവനാസ്വാദ്യവുമാകുന്നു. അന്നേരം തന്നെ പ്രപഞ്ചത്തിന്റെ വിപുലസംഘഗാനം അവന്റെ കേൾവിയെ ഉത്തേജിപ്പിക്കുകയും അവനതിൽ മുഴുകുകയും ചെയ്യുന്നു:
പ്രളയത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കാടുകളുടെ ആക്രന്ദനങ്ങൾ.
ആളുകളുടെയും അകസാധനങ്ങളുടെയും ഭാരം താങ്ങാവുന്നതിലധികമാകുമ്പോൾ പഴകിയ മരവീടുകളുടെ ഞരക്കം.
കരുത്തപഹരിക്കപ്പെട്ട ക്ഷീണിതമായ പാടങ്ങളുടെ കാസച്ചുമ.
ഭൂമിയിലെ തന്റെ കഠിനവും ധന്യവുമായ ജീവിതം സമാപ്തിയിലേക്കെത്തിക്കുന്ന അവസാനത്തെ മാമത്തിന്റെ കൂറ്റനായ ഉദരശബ്ദങ്ങൾ.
മഹാന്മാരുടെ അമ്മമാർ ഉത്ക്കണ്ഠയോടുരുക്കഴിക്കുന്ന പ്രാർത്ഥനകൾ.
വെളുത്ത ഹിമാലയത്തിലെ മഞ്ഞുറഞ്ഞ ഏകാന്തതയിൽ സ്വയം വിനോദിക്കുന്ന ഹിമാനികളുടെ ഹുങ്കാരങ്ങളും ദുരിതത്തിലായ ബെർത്ത് ബ്രെഹ്റ്റിന്റെ യാതനകളും.
അതേസമയം തന്നെ: കാടുകളെ മുക്കിത്താഴ്ത്തുന്ന പ്രളയജലത്തിന്റെ ഉന്മത്തഗാനങ്ങൾ.
പുരാതനമായ പലകത്തട്ടുകളുടെ താരാട്ടിലുറങ്ങുന്ന മനുഷ്യരുടെ സൗമ്യനിശ്വാസങ്ങൾ.
നിർവൃതിയിലാണ്ട ചോളപ്പാടത്തിന്റെ മന്ത്രണങ്ങൾ, മില്ലുകളുടെ ദീർഘപ്രാർത്ഥനകൾ.
മഹാന്മാരുടെ മഹദ്വചനങ്ങൾ.
ദുരിതത്തിലായ ബെർത്ത് ബ്രെഹ്റ്റിന്റെ ഒന്നാന്തരം കവിതകൾ.
പുല്ലിനുമുണ്ടാവട്ടെ ഒരർത്ഥം...
ഈ രാത്രിയിലിപ്പോൾ...
ഭാഗ്യത്തെക്കുറിച്ച്
നിങ്ങളുടെ രാജ്യത്തോ?
ഗീതകം
ഒരു സ്വീഡിഷ് ഭൂദൃശ്യം
ഓർമ്മ
ഞാൻ നിങ്ങളോടു സംസാരിക്കുന്നത്...
എന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് ഒരു ഗാനം
മുങ്ങിമരിച്ചവൾ
2025 നവംബർ 7, വെള്ളിയാഴ്‌ച
കു സാങ്ങ് - ലജ്ജ
മൃഗശാലയിൽ,
അഴികൾക്കും വലകൾക്കുമിടയിലൂടുറ്റുനോക്കിക്കൊണ്ട്
ഞാനൊരു മൃഗത്തെത്തേടുകയയിരുന്നു,
ലജ്ജയെന്നാൽ എന്താണെന്നറിയാവുന്നതൊന്നിനെ.
സൂക്ഷിപ്പുകാരാ! ഞാൻ ചോദിച്ചു,
ആ കുരങ്ങന്മാരുടെ തുടുത്ത പൃഷ്ഠങ്ങളിലൊന്നിൽ
ഉണ്ടാവുമെന്നു വരാവുന്നതല്ലേ,
അതിന്റെയൊരംശമെങ്കിലും?
അല്ലെങ്കിലാ കരടിയുടെ കൈപ്പത്തിയിൽ,
നിരന്തരം നക്കിത്തുടയ്ക്കപ്പെടുന്നതിൽ?
ഇനിയല്ലെങ്കിൽ സീലുകളുടെ മീശരോമങ്ങളിൽ,
പച്ചത്തത്തയുടെ കൊക്കുകളിൽ?
ഒരംശം പോലുമെങ്ങുമില്ലെന്നോ?
ഈ നഗരത്തിലെ ജനങ്ങളിൽ നിന്ന്
ലജ്ജയെന്നതു മാഞ്ഞുപോയതിനാൽ
ഞാനതു തേടി മൃഗശാലയിലേക്കു വന്നതാണ്.
*
കൊറിയൻ ആധുനികകവിതയിലെ ഒരു പ്രമുഖനായ Ku Sang (1919-2004) സോളിൽ ജനിച്ചു. കൊറിയൻ യുദ്ധാനുഭവങ്ങളും ക്രിസ്തീയവിശ്വാസവും കവിതയെ സ്വാധീനിച്ചിട്ടുണ്ട്.
2025 നവംബർ 6, വ്യാഴാഴ്‌ച
ലൂയിസ് ആൽബെർട്ടോ ഡേ ക്വെൻക - കവിതകൾ
കാട്
———
കാടെന്നോടു പറഞ്ഞത് വളരെപ്പഴയൊരു കഥയായിരുന്നു.
ആളുകൾ വെളിച്ചപ്പാടിനെത്തേടി അതിന്റെ നിബിഡതയിലൂടിറങ്ങിത്തിരിച്ചിരുന്നൊരു കാലമുണ്ടായിരുന്നുവെന്നതെന്നോടു പറഞ്ഞു.
വിശ്വാസികളുടെ സംശയങ്ങൾക്കു തീർപ്പു വരുത്താനായി വെളിച്ചപ്പാടു നിലകൊണ്ട വനഹൃദയമാരും കണ്ടില്ല പക്ഷേ.
അങ്ങനെയൊരു കേന്ദ്രമതിനുണ്ടായിരുന്നില്ലെന്നതിനാൽ,
ആദ്യന്തങ്ങളില്ലാത്ത അതിവിപുലമായൊരു നൂലാമാലയായിരുന്നു കാടെന്നതിനാൽ, ഇന്നുമതങ്ങനെയാണെന്നതിനാൽ,
ഉത്തരങ്ങൾക്കിടമില്ല കാര്യങ്ങളുടെ ക്രമത്തിലെന്നതിനാൽ.
അങ്ങനെയത്രേ, അന്ധരും അജ്ഞരുമായി,
ശൂന്യതയുടെ കീഴ്ക്കാംതൂക്കിലേക്കു നാം നടക്കുന്നു,
വഞ്ചനയുടെ, വെറുപ്പിന്റെ, നുണകളുടെ കാട്ടിൽ വഴി തെറ്റി.
ഞാൻ ദമാസ്കസിലേക്കു പോകുന്ന വഴി
കാടെന്നോടു രഹസ്യത്തിൽ പറഞ്ഞതിതായിരുന്നു.
*
എല്ലാ വാതിലും തുറക്കുക
-------------------------------
എല്ലാ വാതിലും തുറക്കുക:
സ്വർണ്ണത്തിലേക്കു നയിക്കുന്നത്,
നിങ്ങളെ അധികാരത്തിലെത്തിക്കുന്നത്,
പ്രണയത്തിന്റെ നിഗൂഢത ഒളിപ്പിച്ചുവയ്ക്കുന്നത്,
ആനന്ദത്തിന്റെ ഗഹനമായ രഹസ്യം മറച്ചുപിടിക്കുന്നത്,
ഉദാത്തമായൊരു ദർശനത്തിന്റെ സുഖാനുഭൂതിയിൽ
നിങ്ങൾക്കു നിത്യജീവിതം പ്രദാനം ചെയ്യുന്നത്.
എല്ലാ വാതിലും തുറന്നുനോക്കുക,
ജിജ്ഞാസ പുറത്തുകാണിക്കാതെ,
വിലക്കപ്പെട്ട മുറികളുടെ ചുമരുകളിൽ തെറിച്ചുവീണ ചോരപ്പാടുകളെയോ
മച്ചിനെ അലങ്കരിക്കുന്ന രത്നങ്ങളെയോ
ഇരുട്ടത്തു നിങ്ങളുടെ ചുണ്ടുകളെ തേടുന്ന ചുണ്ടുകളെയോ
വാതില്പടികളിൽ പതിയിരിക്കുന്ന വിശുദ്ധവചനത്തെയോ ശ്രദ്ധിക്കാതെ.
ഹതാശമായി, എന്നാൽ മര്യാദ വിടാതെ,
ചിരിയടക്കിക്കൊണ്ട്, കണ്ണീരു തുടച്ചുകൊണ്ട്,
ലോകത്തിന്റെ വിളുമ്പത്ത്, വഴിയുടെ അറ്റത്ത്,
ചുറ്റും ശത്രുവിന്റെ വെടിയുണ്ടകൾ മൂളിപ്പായുന്നതും
രാപ്പാടികൾ പാടുന്നതും കേട്ടുകൊണ്ട്,
സംശയിച്ചുനില്ക്കാതെ,
സഹോദരാ, എല്ലാ വാതിലും തുറക്കുക.
Luis Alberto de Cuenca - 1950ൽ മാഡ്രിഡിൽ ജനിച്ച സ്പാനിഷ് കവി. നഗരയാഥാർത്ഥ്യത്തിന്റെയും പോപ് സംസ്കാരത്തിന്റെയും ക്ലാസ്സിക്കൽ പൗരാണികതയുടേയും ചേരുവയാണ് അദ്ദേഹത്തിന്റെ കവിതയെന്ന് നിരൂപകർ.
അക്വിറ്റെയ്‌നിലെ വില്ല്യം മടങ്ങിവരുന്നു
ഉംബർട്ടോ സബ
ഗ്രീഷ്മരാത്രി
------------------
ഉറക്കവും കാത്തു ഞാൻ കിടക്കയിൽ കിടക്കുമ്പോൾഅടുത്ത മുറിയിൽ നിന്നൊരു മധുരസ്വരം ഞാൻ കേൾക്കുന്നു.
തുറന്ന ജാലകത്തിലൂടൊരു വെളിച്ചം ഞാൻ കാണുന്നു,
അകലെ, ഒരു കുന്നിൻതലപ്പിലെവിടെയോ.
ഇവിടെ, എന്റെ ഹൃദയത്തോടു നിന്നെ ഞാനമർത്തുന്നു,
എത്രയെന്നറിയാത്ത വർഷങ്ങൾക്കു മുമ്പേ
എന്നെ വിട്ടുപോയ പ്രണയമേ.
*
ഗ്രീക്ക് ആന്തോളജി
സിനോഡോട്ടസ്
ആരാണു പ്രണയത്തെപ്രതിമയായി കടഞ്ഞെടുത്തതും
ഈ ജലധാരക്കരികിൽ
അതിനെ കൊണ്ടുവച്ചതും?
അയാൾ കരുതിയോ,
അത്രയുമഗ്നി തണുപ്പിക്കാൻ
ഇത്രയും ജലം മതിയെന്ന്?
സിനോഡോട്ടസ് (ക്രി.മു. മൂന്നാം നൂറ്റാണ്ട്) ഒരു ജലധാരക്കരികിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്രീക്കു കാമദേവനായ ഇറോസിന്റെ പ്രതിമയെക്കുറിച്ചെഴുതിയത്.
അസ്ക്ളേപിയാഡീസ്
പ്ലേറ്റോ
ആസ്റ്റെർ—————
ഒരുകാലം നീ തിളങ്ങിയിരുന്നു,
ഒരുദയതാരമായി,
ജീവിച്ചിരിക്കുന്നവർക്കു മേൽ;
ഇന്നു നീ തിളങ്ങുന്നു,
ഒരു സാന്ധ്യതാരമായി,
മരിച്ചവർക്കു മേൽ.
*
ആസ്റ്റെർ
——————
താരകളെ നോക്കിനിൽക്കുന്നുവോ നീ,
എന്റെ ഹൃദയതാരമേ?
ഞാനൊരാകാശമായെങ്കിൽ,
അത്രയും കണ്ണുകളാൽ നിന്നെ നോക്കുവാൻ!
*
പ്ളേറ്റോ പ്രേമിച്ചിരുന്ന ആസ്റ്റെർ (ഗ്രീക്കിൽ നക്ഷത്രം എന്നർത്ഥം) എന്ന ബാലൻ മരിച്ചപ്പോൾ എഴുതിയത്.
ആന്റിപേറ്റർ
ഓർഫ്യൂസിന്റെ മരണം
——————————ഇനിയൊരിക്കലുമോർഫ്യൂസ്, നിന്റെ വീണ വഴി കാട്ടുകില്ല,
ശിലകളെ, മരങ്ങളെ, ജന്തുജാലങ്ങളെ.
ആരിനി ശാസിക്കുമിളകിമറിയുന്ന കടലുകളെ?
ആരിനിപ്പാടിയുറക്കും ക്ഷോഭിച്ചെത്തുന്ന കാറ്റുകളെ?
മൃതനായി നീ: നിനക്കായി വിലപിക്കുന്നു,
കവിതയുടെ ദേവതമാർ, നിനക്കമ്മയായ ദേവിയും.
മരിച്ച സന്തതികളെയോർത്തു നാമെന്തിനു കരയുന്നു,
സ്വന്തം ശിശുക്കളെക്കാക്കാൻ ദേവകൾക്കുമാവില്ലെന്നിരിക്കെ?
*
(ആന്റിപേറ്റർ - ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കുകവി)
ഫിലോഡെമോസ്
എണ്ണ കുടിപ്പിച്ചുന്മത്തമാക്കൂ, കിടക്കവിളക്കിനെ,നാം പുറത്തു പറയാൻ മടിക്കുന്നതൊക്കെ
നിശ്ശബ്ദം കണ്ടും കേട്ടുമിരിക്കുന്നവനാണവൻ.
പിന്നെയതു കരിന്തിരി കെട്ടും പോകട്ടെ,
ചിലനേരങ്ങളിൽ കാമദേവനഹിതമത്രെ,
എല്ലാം കണ്ടുകൊണ്ടുറങ്ങാതിരിക്കുന്ന സാക്ഷിയെ.
ഇനിയാ വാതിൽ ഭദ്രമിറുക്കിയടയ്ക്കൂ.
പിന്നെ നമുക്കു മിത്രമായ കിടക്ക നമ്മെപ്പഠിപ്പിക്കട്ടെ,
കാമസൂത്രത്തിലെ ശേഷിച്ച രഹസ്യങ്ങൾ.
*
ഫിലോഡെമോസ് ( ക്രി.മു. 110-30) - സീനോയുടെ ശിഷ്യനായ ഗ്രീക്കു കവി
സിൽവിന ഒകാമ്പോ - കവിതകൾ
ഡോൾഫിനുകൾ
----------------------
ആളുകൾ കരുതുമ്പോലെ
ഡോൾഫിനുകൾ തിരപ്പുറത്തു കളിക്കുകയല്ല.
കടൽത്തട്ടിലേക്കു താഴുമ്പോൾ
ഡോൾഫിനുകൾ ഉറക്കം പിടിക്കുകയാവും.
എന്താണവ തേടുന്നത്?
അതെനിക്കറിയില്ല.
അടി തൊടുമ്പോൾ
പെട്ടെന്നവ ഞെട്ടിയുണരുന്നു,
കടലിനത്രയാഴമാണെന്നതിനാൽ
അവ പിന്നെ മുകളിലേക്കുയരുന്നു.
ഉയരുമ്പോൾ എന്താണവ തേടുന്നത്?
എനിക്കറിയില്ല.
ഉയർന്നുവന്നാകാശം കാണുമ്പോൾ
പിന്നെയുമവയ്ക്കുറക്കം വരുന്നു,
ഉറങ്ങിക്കൊണ്ടവ താഴുകയും ചെയ്യുന്നു.
പിന്നെയുമവ കടൽത്തട്ടു തൊടുന്നു,
ഞെട്ടിയുണരുന്നു, പൊങ്ങുന്നു.
നമ്മുടെ സ്വപ്നങ്ങളുമതുപോലെ.
*
ഒരു മരത്തിന്റെ ചരമശ്രുതി
---------------------------------
തൊണ്ട നനയ്ക്കുന്ന പാനീയം പോലെ
വേനലിൽ ഞാൻ തണലു നല്കിയിരുന്നു.
അന്തിമിനുക്കത്തിന്റെ പൊന്നും
മാടപ്രാവിൽ പുഴയുടെ സ്ഥിരതയും
എന്റെ മരനീരു പിടിച്ചെടുത്തിരുന്നു.
അത്രയ്ക്കശ്രദ്ധമായിരുന്നു നോട്ടങ്ങളെന്നതിനാൽ
ഈ ലോകത്തൊരാൾക്കുപോലുമായില്ല,
എന്റെയിലകളുടെ, എന്റെ ഗാനങ്ങളുടെ എണ്ണമെടൂക്കാൻ.
ഇന്നെന്റെയഭാവം ഒരുപാടിടമെടുക്കുന്നു:
ഇട വിടാത്ത കിളികളുടെ പലായനം കുറിയ്ക്കുന്നു,
*
Silvina Ocampo (1903–1993) - അർജ്ജന്റീനയിലെ എഴുത്തുകാരികളിൽ പ്രമുഖയാണ് കഥാകൃത്തും കവിയും വിവർത്തകയുമായ സിൽവിന ഒകാമ്പോ. മാജിക്കൽ റിയലിസത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്. ഒകാമ്പോയുടെ ഏറ്റവും പ്രശസ്തമായ കൃതി ‘ലിയോപോൾഡിനയുടെ സ്വപ്നം’ എന്ന കഥാസമാഹാരമാണ്.
2025 സെപ്റ്റംബർ 25, വ്യാഴാഴ്‌ച
ആമി ലോവെൽ -1918 സെപ്തംബർ
ഈ സായാഹ്നത്തിനു നിറം
വെയിലത്തു പൊഴിയുന്ന മഴയുടേതായിരുന്നു;
ഇലകൾ തട്ടിമറിഞ്ഞ മരങ്ങൾ
വെട്ടിത്തിളങ്ങിയിരുന്നു.
മേപ്പിളിലകൾ കൊഴിഞ്ഞുവീണ ഇടവഴികൾ പോലെ
നടപ്പാതകൾ മിനുങ്ങിക്കിടന്നിരുന്നു.
തുറന്ന ജനാലച്ചതുരങ്ങളിലൂടെ ചിരിച്ചുകൊണ്ട്
വീടുകളവയ്ക്കിരുവശവും നിരന്നുനിന്നിരുന്നു.
പാർക്കിൽ, ഒരു മരത്തിനടിയിൽ
കമിഴ്ന്നുകിടക്കുന്ന രണ്ടു കുട്ടികൾ
ഒരു കടലാസ്സുപെട്ടിയിൽ
റെഡ്ബെറികൾ പെറുക്കിയിടുകയായിരുന്നു.
യുദ്ധങ്ങളൊന്നുമില്ലാത്തൊരു കാലത്തൊരുനാൾ
ഈ സായാഹ്നം ഞാൻ പുറത്തെടുക്കും,
എന്റെ വിരലുകൾക്കിടയിലിട്ടു ഞാനതു തിരിയ്ക്കും,
നാവിലതിന്റെ മാധുര്യം ഞാനറിയും,
ഇലകളുടെ പലായനത്തിന്റെ
മൊരിഞ്ഞ വൈവിദ്ധ്യം ഞാൻ കാണും.
ഇന്നെനിക്കതു പെറുക്കിയെടുക്കാമെന്നേയുള്ളു,
എന്റെ ചോറ്റുപാത്രത്തിലതിട്ടുവയ്ക്കാമെന്നേയുള്ളു.
ഇപ്പോഴെനിക്കു മറ്റൊന്നിനും സമയമില്ലല്ലോ,
ഇടിഞ്ഞുപൊളിഞ്ഞൊരു ലോകത്ത്
സമനില തെറ്റാതിരിക്കാനുള്ള ഉദ്യമത്തിനല്ലാതെ.
*
2025 സെപ്റ്റംബർ 17, ബുധനാഴ്‌ച
ഫാസിൽ ഹുസ്‌നു ഡഗ്ലാർക്ക - മൃതം
ഒരിമാമും അടുത്തില്ലാത്തൊരിടത്തു വേണം
എനിക്കു കിടന്നു മരിക്കാൻ.
ആരും കാണുന്നതെനിക്കിഷ്ടമല്ല,
എന്റെ സുന്ദരമായ പാദങ്ങൾ, മുടി, എന്റെയെല്ലാം.
മരണത്താൽ നിർമ്മലൻ, സ്വതന്ത്രൻ,
അജ്ഞാതസമുദ്രത്തിലൊരു മത്സ്യം.
ഞാനൊരു മുസ്ലീമല്ലേ? അതെ!
എന്നാലെനിക്കു വേണ്ട, ചുറ്റുമൊരാൾക്കൂട്ടം.
വെളുത്ത ശവക്കോടിയിൽ പൊതിഞ്ഞുകെട്ടി
എന്റെയന്ധകാരത്തെ വികലമാക്കരുതേ.
ചുമലിലെടുത്തെന്റെയുടലിനെയുലയ്ക്കുകയുമരുതേ:
സ്വപ്നത്തിലായിരിക്കുമെന്റെ കൈകാലുകളപ്പോൾ.
ഒരു പ്രാർത്ഥന കൊണ്ടും കുറയാൻ പോകുന്നില്ല,
പ്രപഞ്ചത്തിനും എനിക്കുമിടയിലെ ദൂരം.
എന്റെ ജഡത്തെ കുളിപ്പിക്കരുത്! അരുതേ!
അത്രയിഷ്ടമാണെനിക്കെന്റെ ചൂടിനെ!
Fazil Husnu Daglarca (1914-2008)- ടർക്കിഷ് സമകാലീനകവിതയിലെ ഏറെ ശ്രദ്ധേയനായ ഒരു കവിയാണ്.
ലിയു ത്‌സുങ്ങ് -യുവാൻ - പുഴമഞ്ഞ്
ഒരായിരം മലകളുണ്ട്,
ഒരു കുഞ്ഞുകിളിയില്ല,
ഒരായിരം പാതകളുണ്ട്,
ഒരു ചോടിൻ പാടില്ല.
ഒരു കൊതുമ്പുവള്ളം,
ഒരു വൈക്കോൽത്തൊപ്പി,
പുഴമഞ്ഞിൽ ചൂണ്ടയിടും
ഒരു വൃദ്ധരൂപം.
ടാങ്ങ് രാജവംശത്തിന്റെ കാലത്ത് ക്രി.വ. 810നടുപ്പിച്ചു ജീവിച്ചിരുന്ന ലിയു ത്‌സുങ്ങ് -യുവാന്റെ (Liu Tsung-yuan)ഏറ്റവും പ്രശസ്തമായ കവിതയാണിത്. ചിത്രം പോലുള്ള ഈ കവിത മറ്റനേകം കവിതകൾക്കും ചിത്രങ്ങൾക്കും വിഷയമായിട്ടുണ്ട്. ഒരു ചൈനീസ് ചിത്രച്ചുരുണ ചുരുളഴിയുന്നപോലെയാണ് കവിതയുടെ സംവിധാനം. കൊട്ടാരത്തിൽ നിന്നു നിഷ്കാസിതനായി പ്രവാസിയായി കഴിയേണ്ടിവന്ന കാലത്താണ് കവി ഇതെഴുതുന്നത്. തണുത്തുറഞ്ഞ, നിശ്ശൂന്യമായ ഭൂദൃശ്യത്തിലെ ആ ഏകാന്തരൂപം ഭ്രഷ്ടനായ കവിതന്നെയാണ്.
മിൽഡ്രെഡ് വെസ്റ്റൺ - പബ്ലിക് ലൈബ്രറി
രാത്രിയിൽ
വെളിച്ചത്തിന്റെ പ്രശാന്തവൃത്തങ്ങൾക്കരികിൽ
വിപരീതങ്ങൾ കണ്ടുമുട്ടിയിരിക്കുന്നു-
ഓർക്കാനായി വായിക്കുന്നവരും
മറക്കാനായി വായിക്കുന്നവരും
*
ആർതർ ഗ്വിറ്റെർമാൻ - നാട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ
ഇനിയും പിടിച്ചുതൂങ്ങാൻ
ഒരൊഴിവുകഴിവും പറയാനില്ലാത്തൊരിടത്തു നിന്ന്
തിരിച്ചു സ്വന്തം നാട്ടിലെത്തിയപ്പോൾ
അവിടെയെല്ലാം പണ്ടേക്കണക്കു തന്നെയാണെന്നു
ഞാൻ കണ്ടു-
ഓരോ മനുഷ്യനും
മുന്നിൽക്കണ്ട ഏതോ മരീചികയുടെ പിന്നാലെ പായുന്നു;
ഒരു വസ്തുവും ചെയ്യാനില്ലാത്തവർ
അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു;
കാര്യമായിട്ടൊന്നും കളിക്കാനില്ലാത്ത അരങ്ങ്
അതുതന്നെ കളിച്ചുകൊണ്ടിരിക്കുന്നു.
പണ്ടേപ്പോലൊന്നും പറയാനില്ലാത്ത എഴുത്തുകാർ
പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു.
*
റോബർട്ട് പിൻസ്കി - സമുരായിപ്പാട്ട്
എനിക്കൊരു മേല്ക്കൂരയില്ലാതിരുന്നപ്പോൾ
ചങ്കൂറ്റം ഞാനൊരു മേല്ക്കൂരയാക്കി.
എനിക്കത്താഴമില്ലാതിരുന്നപ്പോൾ
എന്റെ കണ്ണുകൾ അത്താഴമുണ്ടു.
എനിക്കു കണ്ണുകളില്ലാതിരുന്നപ്പോൾ
ഞാൻ കാതോർത്തു.
എനിക്കു കാതുകളില്ലാതിരുന്നപ്പോൾ
ഞാൻ ചിന്തിച്ചു.
എനിക്കൊരു ചിന്തയുമില്ലാതിരുന്നപ്പോൾ
ഞാൻ കാത്തിരുന്നു.
എനിക്കച്ഛനില്ലാതിരുന്നപ്പോൾ
കരുതലിനെ ഞാനച്ഛനാക്കി.
എനിക്കമ്മയില്ലാതിരുന്നപ്പോൾ
ചിട്ടയെ ഞാൻ കെട്ടിപ്പിടിച്ചു.
എനിക്കൊരു ചങ്ങാതിയില്ലാതിരുന്നപ്പോൾ
സ്വസ്ഥതയെ ഞാൻ ചങ്ങാതിയാക്കി.
എനിക്കൊരു ശത്രുവില്ലാതിരുന്നപ്പോൾ
എന്റെ ഉടലിനോടു ഞാനെതിരിട്ടു.
എനിക്കൊരു ദേവാലയമില്ലാതിരുന്നപ്പോൾ
എന്റെ ശബ്ദം ഞാനൊരു ദേവാലയമാക്കി.
എനിക്കു പൂജാരിയില്ല.
എന്റെ നാവെന്റെ ഗായകസംഘം.
എനിക്കു വഴികളില്ലാതെ വരുമ്പോൾ
ഭാഗ്യമാണെന്റെ വഴി.
എനിക്കൊന്നുമില്ലാതെവരുമ്പോൾ
മരണമെന്റെ ഭാഗ്യമാകും.
ആവശ്യമാണെന്റെ തന്ത്രം,
നിസ്സംഗതയാണെന്റെ നയം,.
എനിക്കൊരു കാമുകിയില്ലാതെവന്നപ്പോൾ
ഉറക്കത്തിനോടു ഞാൻ പ്രണയമിരന്നു.
*
Robert Pinsky- 1940ൽ ജനിച്ച അമേരിക്കൻ കവിയും വിമർശകനും വിവർത്തകനും.
ഹൊർഹെ ലൂയിസ് ബോർഹസ് - ലാളിത്യം
ഉദ്യാനത്തിന്റെ കവാടം തുറക്കുന്നു,
ഏറെ വായിച്ചൊരു പുസ്തകത്തിന്റെ
താളു മറിയുന്ന വിധേയത്വത്തോടെ.
ഉള്ളിലെത്തിയതില്പിന്നെ
എന്റെ കണ്ണുകൾക്കൊന്നും കണ്ടെടുക്കേണ്ടതില്ല,
ഓർമ്മയിൽ നിശ്ചിതവും കൃത്യവുമാണെല്ലാം.
എല്ലാമെല്ലാം എനിക്കറിയാം-
ആചാരങ്ങൾ, മനസ്സുകൾ,
ഓരോ കുടുംബവും നെയ്തെടുക്കുന്ന സ്വകാര്യഭാഷകൾ.
എനിക്കിവിടെയൊന്നും പറയേണ്ടതില്ല,
മറ്റാരെങ്കിലുമാണെന്നു നടിക്കേണ്ടതുമില്ല.
ഈ വീട്ടുകാർക്കെന്നെ നന്നായറിയാം,
എന്റെ ദൗർബ്ബല്യങ്ങളും എന്റെ ആകുലതകളുമറിയാം.
ഇതാവാം നമുക്കെത്താവുന്നതിൽ വച്ചേറ്റവുമുന്നതം,
നമുക്കനുവദനീയമായ ദൈവപ്രസാദവും-
വിസ്മയപ്പെട്ട നോട്ടങ്ങൾക്കു പാത്രമാവുകയല്ല,
ജീവിതത്തിൽ വിജയം കൊയ്തുകൂട്ടുകയല്ല,
ഉള്ളിലേക്കു നമുക്കു പ്രവേശനം കിട്ടുക,
ഒരനിഷേദ്ധ്യയാഥാർത്ഥ്യത്തിന്റെ ഭാഗമായി,
പാതയിലെ കല്ലുകൾ പോലെ, മരങ്ങൾ പോലെ.
*
ലിയോ ടോൽസ്റ്റോയ് - ചിന്തകൾ
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പ്രകടവും ഏറ്റവും നിസ്സാരവുമായ ആവിഷ്കാരമാണ് അപ്രധാനമായ ഒരുകൂട്ടം പ്രവൃത്തികളിൽ ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാൻ നമുക്കുള്ള കഴിവ്; ഉദാഹരണത്തിന്, ഇടത്തോട്ടോ വലത്തോട്ടോ തിരിയണോ അതോ നില്ക്കുന്നിടത്തു നിന്നാൽ മതിയോ? അതിനെക്കാൾ വെല്ലുവിളി നിറഞ്ഞതും ഉയർന്ന നിരപ്പിലുള്ളതുമായ ആവിഷ്കാരമാണ് നമ്മുടെ വികാരങ്ങ്ൾ വിളിക്കുന്നിടത്തേക്കു പോകണോ അതോ ആ വിളി കേൾക്കാതിരിക്കണോ എന്നു തീരുമാനിക്കുക. ഏറ്റവും വെല്ലുവിളി നിറഞ്ഞതും സാരവത്തുമായ ആവിഷ്കാരമാണ് നമ്മുടെ ചിന്തകൾ ഏതു ദിശയിലേക്കു തിരിയണം എന്നു തീരുമാനിക്കുക.
*മരണം എന്നാൽ ഈ ജീവിതത്തിൽ എനിക്കു സന്നിഹിതമായ ലോകത്തെ ഗ്രഹിക്കാൻ എന്നെ സഹായിക്കുന്ന ശാരീരികാവയവങ്ങളുടെ വിനാശം എന്നാണർത്ഥം. മരണം എന്നാൽ ലോകത്തെ വീക്ഷിക്കാൻ ഞാനുപയോഗിച്ച ചില്ലുപാളിയുടെ വിനാശം എന്നാണർത്ഥം. എന്നാൽ ചില്ലിന്റെ വിനാശത്തിൽ കണ്ണുകളുടെ വിനാശം ഉൾപ്പെടൂന്നുമില്ല.
*
അഞ്ചു വയസ്സുള്ള ഒരു കുട്ടിയിൽ നിന്ന് എന്റെ പ്രായമുള്ള ഒരാളിലേക്ക് ഒരു ചെറിയ ചുവടുവയ്പിന്റെ അകലമേയുള്ളു. എന്നാൽ ഒരു കൈക്കുഞ്ഞിൽ നിന്ന് അഞ്ചുവയസ്സുകാരൻ കുട്ടിയിലേക്ക് വളരെ വലിയൊരു ദൂരമാണുള്ളത്. ഒരു ഭ്രൂണത്തിൽ നിന്ന് ഒരു കൈക്കുഞ്ഞിലേക്ക് ഒരഗാധഗർത്തമങ്ങനെതന്നെ. അസ്തിത്വമില്ലായ്മയിൽ നിന്ന് ഭ്രൂണത്തിലേക്കുള്ളതാകട്ടെ, ഒരു ഗർത്തത്തിൽ കവിഞ്ഞതൊന്നും- ഗ്രഹണശക്തിക്കുമതീതമായതൊന്ന്.
*
തത്വശാസ്ത്രത്തെയാകെ ഇനിപ്പറയുന്ന ചോദ്യങ്ങളിലേക്കു ചുരുക്കാമെന്ന് ചിന്തകനായ ലിഷ്റ്റെൻബെർഗ് പറയുന്നു: “ആരാണു ഞാൻ? ഞാൻ ചെയ്യേണ്ടതെന്താണ്? എന്തിലാണെനിക്കു വിശ്വസിക്കാവുന്നത്? എന്താണെനിക്കു പ്രതീക്ഷിക്കാനുള്ളത്?” ഈ ചോദ്യങ്ങളിൽ ഏറ്റവും പ്രധാനം രണ്ടാമത്തേതാണ്. നാം ചെയ്യേണ്ടതെന്താണെന്ന് നമുക്കറിയാമെങ്കിൽ നമുക്കറിയേണ്ട മറ്റെല്ലാം നമുക്കറിയാമെന്നാകും.
*
ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും- എന്നു പറഞ്ഞാൽ, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ.
(ലിയോ ടോൾസ്റ്റോയ് / from A Calendar of Wisdom)
2025 സെപ്റ്റംബർ 14, ഞായറാഴ്‌ച
അലക്സാണ്ടർ റിസ്റ്റോവിച്ച് - പിശാചിന്റെ മുത്താഴം
ഒരു മുള്ളു കിട്ടിയാൽ അതുമതിയവന്.
ഇരുമ്പു കൊണ്ടുള്ളൊരാപ്പിൾ,
ഒരു കോട്ടൺ ബനിയൻ മാത്രമിട്ട്
വീട്ടിനുള്ളിലുലാത്തുന്ന ഒരു പെൺകുട്ടിയുടെ മുലക്കണ്ണ്,
അല്ലെങ്കിലൊരു പന്നിയുടെ ചെവിയായാലും മതി.
രണ്ടൊഴിഞ്ഞ പിഞ്ഞാണങ്ങൾക്കിടയിലിഴയുന്ന പ്രാണി.
ജമന്തിപ്പൂവിലൂതുന്ന കുട്ടി.
ഊർദ്ധ്വൻ വലിക്കുന്നൊരു വൃദ്ധയുടെ
അഴഞ്ഞുതൂങ്ങുന്ന കൈകാലുകൾ.
ഒരു കൈ മാറത്തും
മറ്റേക്കൈ ചുണ്ടിലുമായി
കാമുകനെ കാത്തുനില്ക്കുന്ന യുവതിയുടെ കൈകാലുകൾ.
മുത്താഴത്തിനു കഴിക്കുന്നതവൻ
അത്താഴത്തിനു ഛർദ്ദിക്കുന്നു,
ഒരു റോസാച്ചെടിക്കു മേൽ,
അല്ലെങ്കിലൊരു ക്രിസ്തുമസ് ട്രീയ്ക്കു ചുവട്ടിൽ.
*
Aleksandar Ristovic സെർബിയൻ കവി (1933-1994)