2023, ഡിസംബർ 29, വെള്ളിയാഴ്‌ച

സിമോങ്ങ് ദ് ബുവ്വ വാർദ്ധക്യത്തെക്കുറിച്ച്


നമ്മുടെ മുൻജീവിതത്തിന്റെ യുക്തിരഹിതമായ ഹാസ്യാനുകരണമാകരുത് വാർദ്ധക്യം എന്നുണ്ടെങ്കിൽ അതിന്‌ ഒരു പരിഹാരമേയുള്ളു- നമ്മുടെ ജീവിതത്തിന്‌ അർത്ഥം നല്കിയിരുന്ന ലക്ഷ്യങ്ങളെ പിന്നീടും പിന്തുടരുക എന്നാണത്; എന്നു പറഞ്ഞാൽ,  വ്യക്തികളോട്, സംഘങ്ങളോട്, അല്ലെങ്കിൽ, സാമൂഹികവും രാഷ്ട്രീയവും ധൈഷണികവുമായ താല്പര്യങ്ങളോട്, അതുമല്ലെങ്കിൽ സർഗ്ഗാത്മകപ്രവൃത്തികളോടുള്ള അർപ്പണബോധം തുടർന്നുകൊണ്ടുപോവുക.

നമ്മളിൽത്തന്നെ ഒതുങ്ങിപ്പോകുന്നതിൽ നിന്നു നമ്മെത്തടയാനും മാത്രം ബലത്ത അഭിനിവേശങ്ങൾ നമുക്കു തുടർന്നുമുണ്ടാകാൻ വാർദ്ധക്യത്തിലും ആഗ്രഹിക്കാൻ നമുക്കു കഴിയണം. സ്നേഹത്തിലൂടെ, സൗഹൃദത്തിലൂടെ, ധാർമ്മികരോഷത്തിലൂടെ, സഹാനുഭൂതിയിലൂടെ അന്യരുടെ ജീവിതത്തിനു വില കല്പിക്കുന്നിടത്തോളം കാലമേ നിങ്ങളുടെ ജീവിതത്തിനും വിലയുണ്ടാകുന്നുള്ളു.

എല്ലാ മിഥ്യാബോധങ്ങളും മറഞ്ഞുകഴിഞ്ഞാലും ഒരേ പാതയിലൂടെ തുടർന്നും സഞ്ചരിക്കാൻ കഴിയുന്നുണ്ടെങ്കിൽ എത്രയോ ഭേദമാണത്. എന്നാൽ അതിനുള്ള ഭാഗ്യം ലഭിക്കുന്നത് വിശേഷാവകാശം കിട്ടിയ ചിലർക്കു മാത്രമാണ്‌.: ജീവിതത്തിന്റെ അവസാനവർഷങ്ങളിലാണ്‌ അവരും മനുഷ്യരാശിയുടെ മഹാഭൂരിപക്ഷവും തമ്മിലുള്ള വിടവ് ഏറ്റവും ആഴത്തിലുള്ളതാകുന്നത്, ഏറ്റവും പ്രകടമാകുന്നതും.

ഇന്ന് ഒരു ഖനിത്തൊഴിലാളിയുടെ ജീവിതം അമ്പതാമത്തെ വയസ്സിൽ തീർന്നുകഴിഞ്ഞിരിക്കും; അതേസമയം വരേണ്യവർഗ്ഗത്തിൽ പെട്ട പലർക്കും എമ്പതാമത്തെ വയസ്സിലും ജീവിതഭാരമെന്നാൽ തൂവലിന്റെ ഭാരം പോലെയായിരിക്കും. തൊഴിലാളിയുടെ പതനം നേരത്തേ തുടങ്ങുന്നു. ഊഷരമായ ഒരു പാഴ്നിലമേ അയാൾ തനിക്കു ചുറ്റും കാണുന്നുള്ളു. തന്റെ ജീവിതത്തെ ലക്ഷ്യങ്ങളും മൂല്യങ്ങളും ജീവിച്ചിരിക്കാനുള്ള കാരണങ്ങളും കൊണ്ടു നിറയ്ക്കാൻ സഹായിക്കുന്ന ഉദ്യമങ്ങളിൽ ഏർപ്പെടാനുള്ള സാദ്ധ്യത അയാൾക്കനുവദിച്ചിട്ടില്ല. പ്രായം ചെന്ന ഒരു തൊഴിലാളിയിൽ നിന്ന് സമൂഹം മുഖം തിരിക്കുകയാണ്‌, അയാൾ മറ്റേതോ ജീവിവർഗ്ഗത്തിൽ പെട്ടതാണെന്നപോലെ. സംസ്കാരം ഫലപ്രദവും സജീവവുമായിരുന്നെങ്കിൽ അങ്ങനെയൊരു നിഷ്കാസനം അയാൾക്കനുഭവിക്കേണ്ടിവരുമായിരുന്നില്ല. എന്നാൽ ഒരിടത്തും ഒരുകാലത്തും അങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടുമില്ല.

ആദർശസമൂഹത്തിൽ വാർദ്ധക്യം ഉണ്ടായിരിക്കില്ലെന്ന് നമുക്കു വേണമെങ്കിൽ സ്വപ്നം കാണാം. ഒരാൾ വ്യക്തിപരമായി പ്രായം കൊണ്ടു ബലഹീനനാവുമെങ്കിലും പ്രകടമായ കുറവു വരാതെ ജീവിക്കുകയും പിന്നൊരുനാൾ ഏന്തെങ്കിലും രോഗത്തിനധീനനാവുകയും ചെയ്തേക്കാം; ഒരുതരത്തിലുമുള്ള ഹീനതയും അനുഭവിക്കാതെ അയാൾ മരിക്കുകയും ചെയ്തേക്കാം. 

എന്നാൽ അങ്ങനെ ഒരവസ്ഥ അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. സമൂഹം ഒരു വ്യക്തിയെ പരിപാലിക്കുന്നത് അയാളെക്കൊണ്ടു പ്രയോജനമുള്ള കാലത്തോളം മാത്രമാണ്‌. യുവാക്കൾക്ക് അതറിയാം. സാമൂഹ്യജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ അവർക്കുണ്ടാകുന്ന ഉത്കണ്ഠ സമൂഹത്തിൽ നിന്നു ബഹിഷ്കൃതമാകുമ്പോൾ പ്രായമായവർ അനുഭവിക്കുന്ന മനോവേദനയോടു നിരക്കുന്നതായിരിക്കും.  ഈ രണ്ടു കാലങ്ങൾക്കുമിടയിൽ ആ പ്രശ്നം നിത്യജീവിതത്തിൽ മറഞ്ഞുകിടക്കും. യൗവ്വനത്തിനും വാർദ്ധക്യത്തിനുമിടയിൽ ഒരു യന്ത്രം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്‌- മനുഷ്യരെ പൊടിച്ചു തരിയാക്കുന്ന ക്രഷർ; തങ്ങൾക്കതിൽ നിന്നു രക്ഷപ്പെടാവുന്നതാണ്‌ എന്ന തോന്നൽ പോലുമില്ലാത്തതിനാൽ അതിനടിയിൽ കിടന്നു ഞെരിയാൻ സ്വയം കിടന്നുകൊടുക്കുന്നവർക്കുള്ളതാണത്. പ്രായമായവരുടെ അവസ്ഥ യഥാർത്ഥത്തിൽ എന്താണെന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ നമുക്ക് കൂടുതൽ ഉദാരമായ ഒരു ‘വാർദ്ധക്യകാലനയം’ കൊണ്ട് (കൂടിയ പെൻഷൻ, മര്യാദയ്ക്കുള്ള താമസം, വിനോദത്തിനുള്ള സൗകര്യം) തൃപ്തരാവാൻ പറ്റില്ല. വ്യവസ്ഥിതി തന്നെയാണ്‌ പ്രശ്നം; അടിസ്ഥാനപരമായിട്ടല്ലാതെ ഒരു പരിഹാരമില്ല- ജീവിതരീതി തന്നെ മാറ്റുക.

അഭിപ്രായങ്ങളൊന്നുമില്ല: