2024, ഏപ്രിൽ 29, തിങ്കളാഴ്‌ച

വെർലേൻ - കവിതകൾ

 പോകൂ ഗാനമേ...


പോകൂ ഗാനമേ, വേഗച്ചിറകുകളേറൂ,
അവളെത്തേടിപ്പിടിച്ചവളോടു പറയൂ,
എന്നുമവൾക്കു നേദിച്ചൊരു ഹൃദയത്തെ
പ്രദീപ്തമാക്കുന്നതവളുടെ ആനന്ദമെന്ന്;

പ്രണയത്തിൽ നിഴലടച്ചതിനെയൊക്കെയും
ഒരു ധന്യസൂര്യനാട്ടിപ്പായിച്ചുവെന്ന്;
അസൂയ, അവിശ്വാസം, ഭീതികൾ:
സർവ്വതിനും മേൽ പകൽവെളിച്ചമായെന്ന്.

ഇത്രകാലമതു പേടിച്ചുമിണ്ടാതിരിക്കുകയായിരുന്നു;
ഇന്നതിന്റെയാനന്ദം നീ കേൾക്കുന്നില്ലേ,
തെളിഞ്ഞ മാനത്തു ചിറകെടുത്ത
വാനമ്പാടിയുടെ വ്യഗ്രഗാനം പോലെ?

എങ്കിൽ പോകൂ, മുഗ്ധഗാനമേ,
വ്യർത്ഥഖേദങ്ങൾ വേണ്ടെന്നവളോടു പറയൂ.
ഈ ആനന്ദവേളയിലവളെ വരവേൽക്കൂ,
ദീർഘകാലത്തില്പിന്നെന്നിലേക്കു മടങ്ങുന്നവളെ.
*

എന്‍റെ പരിചിതസ്വപ്നം


തറച്ചുകേറുന്നൊരു വിചിത്രസ്വപ്നമിടയ്ക്കിടെ ഞാൻ കാണുന്നു,
എനിക്കജ്ഞാതയായൊരു സ്ത്രീയെ ഞാൻ പ്രേമിക്കുന്നതായി.
അവളെന്നെയും സ്നേഹിക്കുന്നു. അവളെന്നെ മനസ്സിലാക്കുന്നു.
എന്നുമൊരേയാളല്ലവളെന്നു തോന്നിയാലും മറ്റൊരാളുമല്ലവൾ.

അവൾക്കേ എന്നെ മനസ്സിലാവുന്നുള്ളൂ, കഷ്ടമെന്നു പറയട്ടെ,
അവൾക്കു മാത്രമേ  എന്റെ ഹൃദയം സ്ഫടികവിശദമാവുന്നുമുള്ളു-
എന്റെ പൊള്ളുന്ന നെറ്റിയിൽ  വിയർപ്പുമണികൾ പൊടിയുമ്പോൾ
അവൾക്കേ അറിയൂ, സ്വന്തം കണ്ണീരു കൊണ്ടതിനെ തണുപ്പിക്കാൻ.

അവളുടെ മുടിനിറം ചുവപ്പോ കറുപ്പോ സ്വർണ്ണമോ? എനിക്കറിയില്ല.
അവളുടെ പേരോ? മുഴങ്ങുന്നതാണതെന്നേ എനിക്കോർമ്മയുള്ളൂ,
ജീവിതത്തിൽ നിന്നു ഭ്രഷ്ടരായ ഇഷ്ടജനങ്ങളുടേതെന്നപോലെ.

പ്രതിമകളുടേതു പോലെ വിടർന്നതാണവളുടെ നോട്ടം,
പ്രശാന്തവും വിദൂരവും ഗൌരവമാർന്നതുമാണവളുടെ ശബ്ദം,
നിലച്ചുപോയ പ്രിയനാദങ്ങളുടെ സ്വരഭേദങ്ങളാവർത്തിക്കുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല: