2018, ജൂൺ 22, വെള്ളിയാഴ്‌ച

നിസാര്‍ ഖബ്ബാനി - അറേബ്യന്‍ പ്രണയകവിതകള്‍ - 1


Nizar_Kabbani_-_1935


1. ഉല്പത്തിക്കവിത


ആദിയിൽ കവിതകളുണ്ടായിരുന്നു.
മുണ്ഡനം ചെയ്ത പരപ്പൻഗദ്യമായിരുന്നു
അന്നപവാദമെന്നു ഞാൻ കരുതുന്നു.
ആദിയ്ക്കുമാദിയിൽ ആഴ്ന്നും പരന്നും കടലുണ്ടായിരുന്നു
ഉണങ്ങിയ കരയായിരുന്നു അന്നപവാദമായിത്തോന്നിയത്.
ആദിയിൽ മുലകളുടെ സമൃദ്ധമായ വളവുകളുണ്ടായി,
അതിലും പരന്ന വടിവുകൾ അന്നപവാദങ്ങളായിരുന്നു.
ആദിയ്ക്കുമാദിയിൽ നീയുണ്ടായിരുന്നു, നീ മാത്രം,
അതിൽപ്പിന്നെ മറ്റു സ്ത്രീകളുമുണ്ടായിവന്നു.


2. കടൽപ്രണയത്തെക്കുറിച്ച്


ഞാൻ നിന്റെ കടൽ,
വരാനുള്ള പ്രയാണത്തെക്കുറി-
ച്ചെന്നോടു ചോദിക്കേണ്ട.
നീയിതുമാത്രം ചെയ്യുക,
നിന്റെ ഭൗമചോദനകൾ മറക്കുക,
കടലിന്റെ നിയമങ്ങൾ പാലിക്കുക,
ഒരു ഭ്രാന്തൻമത്സ്യത്തെപ്പോലെ
എന്നിൽത്തുളഞ്ഞുകേറുക,
നുറുങ്ങുകളാക്കിപ്പിളർക്കുക,
തോണിയെ,
ചക്രവാളത്തെ,
എന്റെ ജീവിതത്തെ.


3. കുട്ടിയുടെ കുത്തിക്കുറിയ്ക്കലുകൾ


എന്റെ പിഴ, എന്റെ വലിയ പിഴ,
കണ്ണുകൾ കടലുകളായ റാണീ,
ഒരു ശിശുവിനെപ്പോലെ
നിന്നെ സ്നേഹിച്ചുവെന്നതായിരുന്നു.
(ലോകത്തേറ്റവും വലിയ കാമുകർ
ശിശുക്കളുമാണല്ലോ.)

ഞാനാദ്യം ചെയ്ത അബദ്ധം
(അതവസാനത്തേതുമല്ല)
വിസ്മയത്തിന്റെ രുചിയറിഞ്ഞത്
നാവിൽ കൊണ്ടുനടന്നതായിരുന്നു,
ദിനരാത്രങ്ങളുടെ സരളവ്യാപ്തിയാൽത്തന്നെ
വിസ്മയപ്പെടാൻ തയാറായതായിരുന്നു

സ്നേഹിച്ച ഓരോ സ്ത്രീയും
ആയിരം നുറുങ്ങായി എന്നെ നുറുക്കാൻ,
തുറന്ന നഗരം പോലെന്നെ മാറ്റാൻ,
ധൂളി പോലെന്നെ പിന്നിൽ വിട്ടുപോകാൻ
ഞാൻ നിന്നുകൊടുത്തതായിരുന്നു.

എന്റെ ദൗർബല്യം
ഒരു ശിശുവിന്റെ യുക്തി വച്ച്
ലോകത്തെ നോക്കിക്കണ്ടുവെന്നതായിരുന്നു.
ഞാൻ ചെയ്ത അബദ്ധം
ഗുഹയിലൊളിച്ചിരുന്ന പ്രണയത്തെ
തുറസ്സിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നതായിരുന്നു,
എന്റെ നെഞ്ചിനെ
സർവകാമുകർക്കുമായിത്തുറന്ന ദേവാലയമാക്കിയതും.


4. വീട്ടുതടങ്കലിലായ പ്രണയം


നിന്നെ വിട്ടുപോകാനെനിക്കനുവാദം തരേണമേ,
എന്തെന്നാൽ,
വെള്ളമായി മാറില്ലെന്നു ഞാൻ കരുതിയ ചോര
വെള്ളമായി മാറിയിരിക്കുന്നു,
ഉടയാത്ത നീലച്ചില്ലെന്നു ഞാൻ കരുതിയ ആകാശം
ഉടഞ്ഞുപോയിരിക്കുന്നു,
സ്പാനിഷ് ലോലാക്കു പോലെ
നിന്റെ കാതിൽ ഞാൻ ഞാത്തിയ സൂര്യൻ
മണ്ണിൽ വീണു ചിതറിപ്പോയിരിക്കുന്നു,
നീയുറങ്ങുമ്പോൾ നിന്നെ ഞാൻ പുതപ്പിച്ചിരുന്ന വാക്കുകൾ
വിരണ്ട പറവകളെപ്പോലെ പറന്നുപോവുകയും ചെയ്തു.


5. ഞാൻ നിന്നെ പ്രേമിക്കുമ്പോൾ


ഞാൻ നിന്നെ പ്രേമിക്കുമ്പോൾ

ഒരു പുതുഭാഷ മുളയെടുക്കുന്നു,

പുതുനഗരങ്ങൾ, പുതുദേശങ്ങൾ കണ്ടെടുക്കപ്പെടുന്നു.

നായ്ക്കുട്ടികളെപ്പോലെ നാഴികകൾ ശ്വാസമെടുക്കുന്നു,

പുസ്തകത്താളുകൾക്കിടയിൽ ഗോതമ്പുകതിരുകൾ വളരുന്നു,

തേനിറ്റുന്ന വാർത്തകളുമായി.

നിന്റെ കണ്ണുകളിൽ പറവകൾ ചിറകെടുക്കുന്നു.

ഹിന്ദുസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങളും പേറി.

നിന്റെ മാറിൽ നിന്നു വർത്തകസംഘങ്ങൾ യാത്രയാവുന്നു

ചുറ്റും മാമ്പഴങ്ങൾ പൊഴിയുന്നു,

കാടിനു തീപ്പിടിയ്ക്കുന്നു,

നൂബിയായിലെ പെരുമ്പറകളും കേൾക്കാകുന്നു.

ഞാൻ നിന്നെ പ്രേമിക്കുമ്പോൾ

നിന്റെ മുലകൾ നാണം കുടഞ്ഞുകളയുന്നു,

ഇടിമിന്നലുകളാവുകയാണവ,

വാളും മണല്ക്കാറ്റുമാവുകയാണവ.

ഞാൻ നിന്നെ പ്രേമിക്കുമ്പോൾ

അറേബ്യന്‍നഗരങ്ങൾ പിടഞ്ഞെഴുന്നേല്ക്കുന്നു,

അടിച്ചമർത്തലിന്റെ യുഗങ്ങൾക്കെതിരെ കലഹിക്കുന്നു,

ഗോത്രപ്രമാണങ്ങൾക്കെതിരെ കലഹിക്കുന്നു.

നിന്നെ പ്രേമിക്കുമ്പോൾ പട നയിക്കുകയാണു ഞാൻ,

വൈരൂപ്യത്തിനെതിരെ,

ഉപ്പിന്റെ രാജാക്കന്മാർക്കെതിരെ*,

മരുഭൂമിയെ കീഴമർത്തുന്ന ചിട്ടവട്ടങ്ങൾക്കെതിരെ.

നിന്നെ പ്രേമിച്ചുകൊണ്ടേയിരിക്കും ഞാൻ,

ആ മഹാപ്രളയമെത്തും വരെയും.

*ഉല്പത്തിപുസ്തകത്തില്‍ ദൈവകോപത്തിനിരയായ നഗരങ്ങള്‍


6. വാക്കുകൾ കൊണ്ടു കാലത്തെ


വാക്കുകൾ കൊണ്ടു ഞാൻ കാലത്തെ കീഴടക്കുന്നു,

ക്രിയകളെ, നാമങ്ങളെ, പദഘടനയെ,

മാതൃഭാഷയെ ഞാൻ കീഴടക്കുന്നു. 

കാര്യങ്ങളുടെ തുടക്കങ്ങൾ ഞാൻ മായ്ച്ചുകളയുന്നു,

ജലത്തിന്റെ സംഗീതം അഗ്നിയുടെ സന്ദേശമടങ്ങിയ

മറ്റൊരു ഭാഷയാൽ

വരുംകാലത്തെ ഞാൻ  വെളിച്ചപ്പെടുത്തുന്നു.

നിന്റെ കണ്ണുകളിൽ കാലത്തെ ഞാൻ പിടിച്ചുനിരത്തുന്നു,

ഈ മുഹൂർത്തത്തെ കാലത്തിൽ നിന്നു വേർപെടുത്തുന്ന വര

ഞാന്‍ മായ്ച്ചും കളയുന്നു.


7. നാവികഗീതം


നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
ശ്രുതി ചേർന്ന വെളിച്ചങ്ങളുടെ മഴ പാറുന്നു,
വിഭ്രാന്തസൂര്യന്മാരും വഞ്ചിപ്പായകളും
അനന്തതയിലേക്കുള്ള പ്രയാണത്തിന്റെ ചിത്രമെഴുതുന്നു.

നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
പുറംകടൽ കാണുന്നൊരു ജാലകം തുറക്കുന്നു,
ഇനിയും പിറക്കാത്ത തുരുത്തുകൾ തേടി

കിളികളകലങ്ങൾ നോക്കിപ്പറക്കുന്നു.

നിന്റെ കണ്ണുകളുടെ നീലക്കടവത്ത്

ഈയുഷ്ണകാലത്തും പുതുമഞ്ഞു പൊഴിയുന്നു,

വൈഡൂര്യത്തിന്റെ കേവു കേറ്റിയ നൗകകൾ

കടലിനു മേല്‍കമിഴ്ന്നുവീഴുന്നു.


നിന്റെ കണ്ണുകളുടെ നീലക്കടവത്ത്

കടൽമണം പിടിച്ചൊരു കുട്ടിയെപ്പോലെ

പാറകളിൽക്കയറി ഞാനോടുന്നു,

ചിറകു കുഴഞ്ഞ കിളിയെപ്പോലെ മടങ്ങുന്നു.

നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
രാത്രിയിൽ ശിലകളീണമിടുന്നു.
നിന്റെ കണ്ണുകളുടെ അടഞ്ഞ പുസ്തകത്തിൽ
ഒരായിരംകവിതകളാരൊളിപ്പിച്ചു?

ഞാൻ, ഞാനൊരു നാവികനായിരുന്നെങ്കിൽ,
ഒരാളെനിക്കൊരു വഞ്ചി തന്നിരുന്നുവെങ്കിൽ,
ഓരോരോ സന്ധ്യയിലും ഞാൻ പായ  വിരുത്തിയേനെ,
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്.


8. നാടകാഭിനയം


അന്യർക്കു മുന്നിൽ നിന്നു ഞാൻ പറയുന്നു,
നീയെന്റെ കാമുകിയല്ലെന്ന്;
ഉള്ളിന്റെയുള്ളിലെനിക്കറിയാം,
എന്തു നുണയനാണു ഞാനെന്ന്;
നാം തമ്മിലൊന്നുമില്ലെന്നു ഞാൻ വാദിക്കുന്നു,
നമുക്കൊരുപദ്രവം വരരരുതെന്നതിലേക്കു മാത്രമായി;
കേൾക്കാനിമ്പമുള്ളതെങ്കിലും
പ്രണയാഭ്യൂഹങ്ങൾ ഞാൻ നിഷേധിക്കുകയും ചെയ്യുന്നു.
മനോഹരമായ ചരിത്രത്തെ
ഞാൻ തട്ടിനിരപ്പാക്കുന്നു.
ഒരു വിഡ്ഢിയെപ്പോലെ
ഞാനെന്റെ നിരപരാധിത്വം തുറന്നുപറയുന്നു,
എന്റെ തൃഷ്ണകളെ കൊലയ്ക്കു കൊടുക്കുന്നു,
ഞാനൊരവധൂതനാവുന്നു,
എന്റെ പരിമളത്തെ കൊല്ലുന്നു,
നിന്റെ കണ്ണുകളുടെ സ്വർഗ്ഗത്തിൽ നിന്നു
മനഃപൂർവം ഞാനോടിയൊളിക്കുന്നു,
കോമാളിവേഷം കെട്ടുന്നു ഞാൻ പ്രിയേ,
അതിലും തോറ്റു ഞാൻ മടങ്ങുന്നു.
രാത്രിയെങ്ങനെയതിന്റെ നക്ഷത്രങ്ങളൊളിപ്പിക്കും,
വേണമെന്നു വച്ചാലും?
കടലെങ്ങനെയതിന്റെ യാനങ്ങളൊളിപ്പിക്കും,
വേണമെന്നു വച്ചാലും?


9. ദൈവത്തിനോടുള്ള ചോദ്യങ്ങൾ


എന്റെ ദൈവമേ!
പ്രേമിക്കുമ്പോൾ ഞങ്ങളെ കീഴടക്കുന്നതെന്ത്?
ഞങ്ങളുടെയുള്ളിന്റെയുള്ളിൽ സംഭവിക്കുന്നതെന്ത്?
ഞങ്ങളിലുടയുന്നതെന്ത്?
പ്രേമിക്കുമ്പോൾ ഞങ്ങൾ ബാല്യത്തിലേക്കു തിരിച്ചുപോകുന്നതെങ്ങനെ?
ഒരു തുള്ളി വെള്ളം ഒരു സമുദ്രമാകുന്നതെങ്ങനെ,
ഈന്തപ്പനകൾക്കു കിളരം കൂടുന്നതും
കടൽവെള്ളം മധുരിക്കുന്നതുമെങ്ങനെ?
ഞങ്ങൾ പ്രേമിക്കുമ്പോൾ
സൂര്യനൊരനർഘവജ്രമാകുന്നതെങ്ങനെ?

എന്റെ ദൈവമേ:
പ്രണയം വന്നപ്രതീക്ഷിതമായി ഞങ്ങളെ പ്രഹരിക്കുമ്പോൾ
ഞങ്ങളിൽ നിന്നൂർന്നുപോകുന്നതെന്ത്?
ഞങ്ങൾക്കുള്ളിൽ പിറന്നുവീഴുന്നതെന്ത്?
മുഗ്ധരും നിഷ്കളങ്കരുമായ വിദ്യാർത്ഥികളായി
ഞങ്ങൾ മാറിപ്പോകുന്നതെന്തുകൊണ്ട്?
എന്തുകൊണ്ടാണ്‌ ഞങ്ങളുടെ കാമുകി ചിരിക്കുമ്പോൾ
ലോകത്തു മുല്ലപ്പൂക്കൾ പൊഴിയുന്നത്?
ഞങ്ങളുടെ കാൽമുട്ടിൽ മുഖമമർത്തി അവൾ തേങ്ങുമ്പോൾ
ലോകമൊരു ശോകപ്പക്ഷിയായിപ്പോകുന്നത്?

എന്റെ ദൈവമേ:
എന്തു പേരാണതിനെ വിളിക്കുക,
നൂറ്റാണ്ടുകളായി മനുഷ്യരെ കൊല്ലുന്ന,
കോട്ടകൾ കീഴടക്കുന്ന,
വമ്പന്മാരെ മുട്ടുകാലിൽ വീഴ്ത്തുന്ന,
കാതരമനസ്സുകളെ ഉരുക്കുന്ന ആ പ്രണയത്തിനെ?
ഞങ്ങളുടെ കാമുകിയുടെ മുടിപ്പിന്നലൊരു
പൊൻകിടക്കയാതെങ്ങനെ,
അവളുടെ ചുണ്ടുകൾ വീഞ്ഞും മുന്തിരിയുമായതും?
കനലിൽക്കൂടി നടന്നിട്ടതിൽ ഞങ്ങളാനന്ദം കൊള്ളുന്നതെങ്ങനെ?
ലോകം വെന്ന രാജാക്കന്മാരായിട്ടും
പ്രേമിക്കുമ്പോൾ ഞങ്ങൾ തടവുകാരാവുന്നതെങ്ങനെ?
കഠാര പോലെ ഞങ്ങളിലേക്കിറങ്ങുന്ന പ്രണയത്തെ
ഞങ്ങളെന്തു വിളിയ്ക്കും?
അതൊരു തലവേദനയോ?
ഉന്മാദമോ?
ഒരു നിമിഷത്തിന്റെയിടയിൽ
ലോകമെങ്ങനെ ഒരു മരുപ്പച്ചയാവുന്നു...
ആർദ്രമായൊരിടമാവുന്നു?

എന്റെ ദൈവമേ:
ഞങ്ങളുടെ യുക്തിക്കെന്തു പറ്റുന്നു?
ഞങ്ങൾക്കെന്തു പറ്റുന്നു?
അഭിലാഷത്തിന്റെ ഒരു നിമിഷം വർഷങ്ങളാവുന്നതെങ്ങനെ?
പ്രണയത്തിൽ മിഥ്യ തീർച്ചയാവുന്നതുമെങ്ങനെ?
പ്രണയം ഋതുക്കളെ നിരോധിക്കുന്നതെങ്ങനെ?
ഹേമന്തത്തിൽ ഗ്രീഷ്മമെങ്ങനെ വരുന്നു?
ഞങ്ങൾ പ്രേമിക്കുമ്പോൾ
ആകാശത്തെ പൂന്തോപ്പിൽ പനിനീർപ്പൂക്കൾ വിടരുന്നതെങ്ങനെ?

എന്റെ ദൈവമേ:
പ്രണയത്തിനു ഞങ്ങൾ കീഴടങ്ങുന്നതെങ്ങനെ,
ഞങ്ങളുടെ ദേവാലയത്തിന്റെ ചാവി അതിനെ ഏല്പിക്കുന്നതെങ്ങനെ,
മെഴുകുതിരികളും കുങ്കുമത്തിന്റെ സുഗന്ധവും
അതിനർപ്പിക്കുന്നതെങ്ങനെ?
ഞങ്ങളതിനു മുന്നിൽ മുട്ടുകാലിൽ വീഴുന്നതെങ്ങനെ?
അതിന്റെ രാജ്യഭാരത്തിലേക്കു ഞങ്ങൾ പ്രവേശനം തേടുന്നതെങ്ങനെ,
ഞങ്ങളോടതു പ്രവർത്തിച്ചതിനോടൊക്കെയും
ഞങ്ങളടിപണിയുന്നതും?

എന്റെ ദൈവമേ:
സത്യമായ ദൈവമാണു നീയെങ്കിൽ
എന്നുമെന്നും കാമുകരായിരിക്കാൻ
ഞങ്ങളെ അനുഗ്രഹിക്കേണമേ.


10. ദൈവത്തിനെന്തു നഷ്ടപ്പെടാൻ


ദൈവത്തിനെന്തു നഷ്ടപ്പെടാൻ,
തിളങ്ങുന്നൊരാപ്പിൾപ്പഴം പോലെ
ആകാശത്തു സൂര്യനെ രൂപപ്പെടുത്തിയവന്‌,
പുഴകളെ ഒഴുകുന്നവയാക്കിയവന്‌,
മലകളെ ഉറപ്പിച്ചു നിർത്തിയവന്‌,
അവനെന്തു നഷ്ടപ്പെടാനിരിക്കുന്നു,
ഒരു നേരമ്പോക്കിനു വേണ്ടിയെങ്കിലും
നമ്മുടെ പ്രകൃതങ്ങളെയൊന്നു മാറ്റിയെങ്കിൽ,
ഇത്ര തീക്ഷ്ണത എനിക്കില്ലായിരുന്നുവെങ്കിൽ,
ഇത്ര സൗന്ദര്യം നിനക്കില്ലായിരുന്നുവെങ്കിൽ?


11. ഫാത്തിമ


ആധികാരികമല്ലെന്നു തോന്നുന്ന ഗ്രന്ഥങ്ങളെല്ലാം ഫാത്തിമ നിരസിക്കുന്നു,
ആദ്യത്തെ വരിയിൽ നിന്നവൾ വായിച്ചുതുടങ്ങുന്നു;
പുരുഷന്മാരെഴുതിവയ്ച്ചതൊക്കെ അവൾ കീറിക്കളയുന്നു,
തന്റെ സ്ത്രൈണതയുടെ അക്ഷരമാലയിൽ തൊട്ടവൾ തുടങ്ങുന്നു;
തന്റെ പാഠപുസ്തകങ്ങളൊക്കെയവൾ ചീന്തിക്കളയുന്നു,
എന്റെ ചുണ്ടുകളുടെ പുസ്തകമവൾ വായിക്കാനെടുക്കുന്നു;
പൊടിയടിഞ്ഞ നഗരങ്ങളിൽ നിന്നവൾ കുടിയേറുന്നു,
ജലനഗരങ്ങളിലേക്കു നഗ്നപാദയായവളെന്റെ പിന്നാലെ വരുന്നു.
പ്രാചീനതയുടെ തീവണ്ടിയിൽ നിന്നവളെടുത്തുചാടുന്നു,
സമുദ്രഭാഷയിലവളെന്നോടു സംസാരിക്കുന്നു;
മരുഭൂമിയിലെ ജാഗരണമവളുപേക്ഷിക്കുന്നു,
കാലത്തിനുമപ്പുറത്തേക്കവളെന്നെക്കൊണ്ടുപോകുന്നു.


12. എന്താണു പ്രണയം?


എന്താണു പ്രണയം?
ഒരായിരം പ്രബന്ധങ്ങളതിനെക്കുറിച്ചു നാം വായിച്ചിരിക്കുന്നു,
വായിച്ചതെന്താണെന്നു പക്ഷേ, നമുക്കറിയുകയുമില്ല.
വ്യാഖ്യാന,ജ്യോതിഷ,വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ നാം വായിച്ചു,
തുടങ്ങിയതെവിടെയെന്നു നമുക്കൊട്ടറിയുകയുമില്ല.
കവിതയും പാട്ടുമായി
നാടോടിവഴക്കങ്ങളാകെ നാം മനപ്പാഠമാക്കി,
ഒരുവരി പോലും നമുക്കോർമ്മ നിൽക്കുന്നില്ല.
പ്രണയവിജ്ഞന്മാരോടവരുടെയവസ്ഥയെക്കുറിച്ചു നാം ചോദിച്ചു,
നമുക്കറിയുന്നതിലേറെയവർക്കറിയുകയില്ലെന്നു നാം കണ്ടുപിടിച്ചു.
*

എന്താണു പ്രണയം?
അതിന്റെ ഒളിയിടമാരാഞ്ഞു നാം നടന്നു,
കൈയില്‍ കിട്ടിയെന്നു നാമോർത്തപ്പോഴേക്കുമതാ,
അതു കുതറിയോടിക്കളഞ്ഞിരിക്കുന്നു.
എത്രയാണ്ടുകൾ കാടുകളിലതിന്റെ പിന്നാലെ നാമലഞ്ഞു,
നമുക്കു വഴി തെറ്റിയെന്നതേയുണ്ടായുള്ളു.
അതിന്റെ പിന്നാലെ നാം പോയി,
ആഫ്രിക്കയിലേക്ക്...ബംഗാളിലേക്ക്,
നേപ്പാൾ, കരീബിയൻ, മജോർക്കയിലേക്ക്,
ബ്രസീലിയൻ കാടുകളിലേക്കും,
എവിടെയും നാമെത്തിയെന്നില്ല.
പ്രണയത്തിന്റെ ജ്ഞാനികളോടവരുടെ വിശേഷങ്ങളെന്തൊക്കെയെന്നു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*

എന്താണു പ്രണയം?
വിശുദ്ധന്മാരോടു നാം ചോദിച്ചു,
പുരാണങ്ങളിലെ വീരനായകന്മാരോടു നാം ചോദിച്ചു,
അവർ പറഞ്ഞതതിമനോഹരമായ വചനങ്ങൾ തന്നെ,
നമുക്കു പക്ഷേ ബോദ്ധ്യം വന്നില്ല.
ഒരിക്കൽ സഹപാഠികളോടതിനെക്കുറിച്ചു നാം ചോദിച്ചിരുന്നു,
അവർ പറഞ്ഞു, അതൊരു മനോരാജ്യക്കാരൻ കുട്ടിയാണെന്ന്,
ഏതോ നാഴ്സിസസ്പ്പൂവിനെക്കുറിച്ചവൻ കവിതയെഴുതിയിരുന്നുവെന്ന്,
അവന്റെ കീശ നിറയെ കായകളും പഴങ്ങളും ഉറുമ്പുകളുമായിരുന്നുവെന്ന്,
തൊഴിയേറ്റ പൂച്ചക്കുഞ്ഞുങ്ങളെ അവനാശ്വസിപ്പിച്ചിരുന്നുവെന്ന്.
പ്രണയത്തിൽ വിദഗ്ധരായവരോടവരുടെ അനുഭവങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*

എന്താണു പ്രണയം?
ദൈവഭക്തരോടും സജ്ജനങ്ങളോടും നാമതിനെക്കുറിച്ചു ചോദിച്ചു...ഫലമുണ്ടായില്ല.
മതാനുയായികളോടു ചോദിച്ചു...ഫലമുണ്ടായില്ല.
കാമുകരോടു നാം ചോദിച്ചു, അവർ പറഞ്ഞു,
കുഞ്ഞിലേ അതു വീടു വിട്ടിറങ്ങിയതല്ലേ,
മാറത്തൊരു കിളിയെ അടുക്കിപ്പിടിച്ചും,
കൈയിലൊരു മരച്ചില്ല പിടിച്ചും?
അതിന്റെ സമപ്രായക്കാരോടതിന്റെ പ്രായത്തെക്കുറിച്ചു നാം ചോദിച്ചു,
കളിയാക്കുമ്പോലെ അവർ പറഞ്ഞു:
പ്രണയത്തിനൊരു പ്രായമുണ്ടായതെന്നാണാവോ?
*

എന്താണു പ്രണയം?
അതൊരു ദൈവശാസനമെന്നു നാം കേട്ടു,
കേട്ടതു നാം വിശ്വസിക്കുകയും ചെയ്തു;
അതൊരു സ്വർഗ്ഗീയനക്ഷത്രമെന്നു നാം കേട്ടു,
അതിനാലോരോ രാത്രിയും ജനാല തുറന്നു നാം നോക്കി...നാം കാത്തിരുന്നു;
അതൊരു മിന്നൽപ്പിണരാണെന്നു നാം കേട്ടു,,,
തൊട്ടാൽ തരിച്ചുപോവും നാമെന്നും;
മൂർച്ചപ്പെടുത്തിയ വാളാണതെന്നു നാം കേട്ടു,
ഉറയിൽ നിന്നൂരിയാലതു നമ്മെ ഹതരാക്കുമെന്നും;
പ്രണയത്തിന്റെ ദൂതന്മാരോടവരുടെ സഞ്ചാരങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നു നാം കണ്ടുപിടിച്ചു.
*

എന്താണു പ്രണയം?
ഓർക്കിഡിന്റെ മുഖത്തു നാമതു കണ്ടു...
നമുക്കതു പക്ഷേ, മനസ്സിലായതുമില്ല;
രാപ്പാടിയുടെ പാട്ടിലതു നാം കേട്ടു...
നമുക്കെന്നിട്ടുമതു മനസ്സിലായില്ല;
ഒരു മിന്നായം പോലെ നാമതിനെക്കണ്ടു,
ഒരു ഗോതമ്പുകതിരിന്മേൽ,
ഒരു മാൻപേടയുടെ നടയിൽ,
ഏപ്രിലിന്റെ നിറങ്ങളിൽ,
ഷോപ്പാങ്ങിന്റെ രചനകളിൽ,
നമുക്കതു പക്ഷേ, ശ്രദ്ധയിൽ വന്നില്ല.
പ്രണയത്തിന്റെ പ്രവാചകന്മാരോടവരുടെ രഹസ്യങ്ങളെക്കുറിച്ചു നാം ചോദിച്ചു,
നാമറിഞ്ഞതേലേറെയൊന്നുമവരറിഞ്ഞിട്ടില്ലെന്നും നാം കണ്ടുപിടിച്ചു.
*

ചരിത്രത്തിലെ പ്രണയരാജകുമാരന്മാരിലേക്കു നാം പിന്നെ തിരിഞ്ഞു,
ലൈലയുടെ ഉന്മത്തകാമുകനോടു നാമഭിപ്രായമാരാഞ്ഞു,
ലുബ്നായുടെ ഉന്മത്തകാമുകനോടു നാമഭിപ്രായമാരാഞ്ഞു,
പ്രണയത്തിന്റെ രാജകുമാരന്മാരെന്നു നാം വിളിച്ചവർ,
തങ്ങളുടെ പ്രണയത്തിലവരറിഞ്ഞിട്ടില്ല,
നാമറിഞ്ഞതിലേറെയാനന്ദമെന്നും നാം കണ്ടുപിടിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല: