2018, ജൂൺ 25, തിങ്കളാഴ്‌ച

നിസാർ ഖബ്ബാനി - അറേബ്യൻ പ്രണയകവിതകൾ- 3


Nizarqabbani


28. മേൽവിലാസമില്ലാത്ത സ്ത്രീ


എവിടെയും നിങ്ങളവളെത്തിരയും,
കടലിലെത്തിരകളോടവളെക്കുറിച്ചാരായും,
കരയിലെ ആമകളോടവളെക്കുറിച്ചു ചോദിക്കും,
കടലായ കടലെല്ലാം നിങ്ങളലയും,
നിങ്ങളുടെ കണ്ണീരു പുഴകളായൊഴുകും,
നിങ്ങളുടെ ശോകം മരങ്ങളായി വളരും,
ഒടുവിൽ, ജീവിതാന്ത്യത്തിൽ
താൻ തേടിയലഞ്ഞതൊരു
പുകച്ചുരുളിനെയെന്നു നിങ്ങളറിയും-
നിന്റെ പ്രണയത്തിനിന്ന നാടെന്നില്ല,
ജന്മദേശമില്ല, മേൽവിലാസവുമില്ല.


29. അപ്രതീക്ഷിതമത്സ്യങ്ങൾ


ഇനിയും നിന്നെ പ്രേമിച്ചുതുടങ്ങിയിട്ടില്ല ഞാൻ,
എന്നാലൊരുനാൾ പ്രണയത്തിന്റെ അനിവാര്യമുഹൂർത്തമെത്തും,
കടൽ നിന്റെ മാറിടത്തിലേക്കു തെറിപ്പിയ്ക്കും,
നീ പ്രതീക്ഷിക്കാത്ത മത്സ്യങ്ങൾ.


30. പൂമ്പാറ്റ


നിന്റെ അരക്കെട്ടിനു ചുറ്റും
പച്ചപെൻസിലു കൊണ്ടൊരു വര ഞാൻ വരച്ചു:
താനൊരു പൂമ്പാറ്റയാണെന്നതിനു തോന്നരുതല്ലോ,
അങ്ങനെയതങ്ങു പറന്നുപോകരുതല്ലോ.


31. മതി


നിന്റെ സാന്നിദ്ധ്യം മതി
സ്ഥലത്തിനു നിലയ്ക്കാൻ;
നിന്റെ വരവു മതി
കാലത്തിനു വരാതിരിയ്ക്കാൻ.


32. കൈവളകൾ


ഈ ലോകത്തൊരു കൈവളയും
നിന്റെ കൈകൾക്കു ചേരില്ല,
എന്റെ പ്രണയം കൊണ്ടു പണിത
കൈവളകളല്ലാതെ.


33. വാക്കുകളില്ലാതെ


നിഘണ്ടുവിലെ വാക്കുകളെല്ലാം
മരിച്ചപടിയാണെന്നതിനാൽ
നിന്നെ പ്രേമിക്കാനൊരു വഴി ഞാൻ കണ്ടു,
     വാക്കുകളില്ലാതെ.


34. ക്ഷേത്രഗണിതം


എന്റെ വികാരത്തിന്റെ ചുറ്റളവിനു പുറത്ത്
നിനക്കൊരു കാലവുമില്ല
എന്റെ കൈവലയത്തിനപ്പുറത്ത്
നിനക്കൊരളവുമില്ല
ഞാനാണു നിന്റെയളവുകളെല്ലാം
നിന്റെ കോണുകൾ...നിന്റെ വൃത്തങ്ങൾ
നിന്റെ ചരിവുകൾ
നിന്റെ നേർവരകളും.


35. ഉച്ചമയക്കം


ഒരു പേർഷ്യൻ പരവതാനി നിന്റെ വാക്കുകൾ,
ചുമരോടു ചുമരു പറന്നുനടക്കുന്ന രണ്ടു മാടപ്രാവുകൾ
നിന്റെ കണ്ണുകൾ,
എന്റെ ഹൃദയമൊരു മാടപ്രാവിനെപ്പോലെ
നിന്റെ കൈകളുടെ തിരകൾക്കു മേൽ പറക്കുന്നു,
ചുമരിന്റെ നിഴലത്തൊരുച്ചമയക്കമുറങ്ങുന്നു.


36. വിപരീതപ്രണയം


നിന്റെ തലമുടിയെ ഞാനുപദേശിച്ചുനോക്കി,
നിന്റെ ചുമലും കടന്നു വളർന്നുപോകരുതെന്ന്,
എന്റെ ജീവിതത്തിനു മേൽ ശോകത്തിന്റെ ചുമരാവരുതെന്ന്;
ഞാനാഗ്രഹിച്ചതിനെയൊക്കെ നിഷ്ഫലമാക്കി
നിന്റെ മുടി പക്ഷേ, നിണ്ടുതന്നെ കിടന്നു.
നിന്റെയുടലിനെ ഞാനുപദേശിച്ചുനോക്കി,
കണ്ണാടിയുടെ ഭാവനയെ ഉദ്ദീപിക്കരുതെന്ന്,
നിന്റെയുടൽ പക്ഷേ, ഞാൻ പറഞ്ഞതു കേട്ടില്ല,
അതു സുന്ദരമായിത്തന്നെയിരുന്നു.
നിന്റെ പ്രണയത്തെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു,
കടൽക്കരയിലോ മലമുകളിലോ ഒരാണ്ടത്തെ അവധിക്കാലം
ഇരുകൂട്ടർക്കും നല്ലതായിരിക്കുമെന്ന്,
നിന്റെ പ്രണയം പക്ഷേ, പെട്ടികളെടുത്തു പാതയോരത്തെറിഞ്ഞു,
താനെവിടെയും പോകുന്നില്ലെന്നതു തീർത്തുപറഞ്ഞു.


37. ബാല്യത്തിനൊപ്പം


ഇന്നു രാത്രിയിൽ നിന്നോടൊപ്പമുണ്ടാവില്ല ഞാൻ,
എവിടെയും ഞാനുണ്ടാവുകയുമില്ല;
വയലറ്റുപായകളുമായി ഞാനൊരു കപ്പൽപ്പറ്റം വാങ്ങിയിരിക്കുന്നു,
നിന്റെ കണ്ണുകളിലെ സ്റ്റേഷനിൽ മാത്രം നിർത്തുന്ന തീവണ്ടികളും,
പ്രണയത്തിന്റെ ഇന്ധനത്തിൽ പറക്കുന്ന കടലാസുവിമാനങ്ങളും.
കടലാസും ചായപ്പെൻസിലുകളും ഞാനെടുത്തുവന്നിരിക്കുന്നു,
എന്റെ ബാല്യത്തിനൊപ്പമിന്നുരാത്രിയിലുറങ്ങാതിരിക്കാൻ
ഞാൻ തീരുമാനിച്ചുമിരിക്കുന്നു.


38. ഭ്രൂണം


എനിക്കു മോഹം,
നിന്നെയെന്റെയുടലിലൊളിപ്പിച്ചുവയ്ക്കാൻ,
ജനനമസാദ്ധ്യമായൊരു ശിശുവായി,
ഞാനല്ലാതാരും നോവറിയാത്തൊരു
കഠാരമുറിവായി.


39. വികാരം


നിന്റെ മാറിടത്തിനിടയിൽ കിടക്കുന്നു,
കത്തിച്ചാമ്പലായ ഗ്രാമങ്ങൾ,
ആയിരങ്ങളായ ഖനികൾ,
പിന്നെയാരും പറഞ്ഞുകേൾക്കാതെ
ഹതരായവരുടെ പരിചകൾ.
നിന്റെ മാറിടം കടന്നുപോയവരെപ്പിന്നെ
കാണാതെയായി,
അവിടെ നേരം വെളുപ്പിച്ചവർ
പിന്നെ ആത്മഹത്യയും ചെയ്തു.


40. പുരുഷപ്രകൃതി


പുരുഷനൊരു നിമിഷം മതി,
സ്ത്രീയെ പ്രേമിക്കാൻ;
യുഗങ്ങൾ വേണം,
അവളെ മറക്കാൻ.


41. മൗനമായിരിക്കൂ...


മൗനമായിരിക്കൂ,
അതിസുന്ദരമായൊരു ശബ്ദമത്രേ,
മേശപ്പുറത്തു
നിന്റെ കൈകളുടെ സംഭാഷണം.


42. ഭയമാണെനിക്ക്...


എന്റെ പ്രണയം തുറന്നുപറയാൻ
ഭയമാണെനിക്ക്:
വീഞ്ഞിനു പരിമളം നഷ്ടമാവുകയാണ്‌,
ചഷകത്തിലേക്കതു പകരുമ്പോൾ.


43. എനിക്കറിയാമായിരുന്നു


എനിക്കറിയാമായിരുന്നു
തീവണ്ടിയാപ്പീസിൽ നാമൊരുമിച്ചു നില്ക്കുമ്പോൾ
നീ കാത്തുനിന്നതു മറ്റൊരാളെയെന്ന്,
എനിക്കറിയാമായിരുന്നു
നിന്റെ പെട്ടിയുമെടുത്തു ഞാൻ നടക്കുമ്പോൾ
മറ്റൊരാളോടൊത്തു നീ യാത്ര ചെയ്യുമെന്ന്,
എനിക്കറിയാമായിരുന്നു
വേനല്ച്ചൂടു തണുത്താൽ വലിച്ചെറിയാവുന്ന
വെറുമൊരു ചൈനാവിശറിയാണു ഞാൻ നിനക്കെന്ന്,
എനിക്കറിയാമായിരുന്നു
നിന്റെയൗദ്ധത്യം പ്രതിഫലിപ്പിക്കാനുള്ള കണ്ണാടികൾ മാത്രമാണ്‌
ഞാൻ നിനക്കെഴുതിയ പ്രേമലേഖനങ്ങളെന്നും.
*

ഇങ്ങനെയൊക്കെയാണെങ്കിലും
നിന്റെ പെട്ടി ഞാനെടുക്കും
നിന്റെ കാമുകന്റെ പെട്ടിയും ഞാനെടുക്കും
എന്തെന്നാലെനിക്കാവില്ലല്ലോ
എന്റെ ജീവിതത്തിലേറ്റവും മധുരിക്കുന്ന നാളുകളെ
തന്റെ വെളുത്ത കൈസഞ്ചിയിൽ കൊണ്ടുനടക്കുന്ന
ഒരു സ്ത്രീയുടെ കരണത്തടിക്കാൻ.


44. ഡോണാ മരിയ


ഒരു മരുഭൂമിയെക്കാളും വിടർന്ന കണ്ണുകളോടെ,
എന്റെ നാട്ടുസൂര്യൻ തിളക്കുന്ന മുഖലക്ഷണങ്ങളോടെ,
പ്രഭാതചക്രവാളത്തിന്റെ സ്ഫോടനത്തോടെ,
എന്നെ വെട്ടിപ്പിളർക്കുന്നു, ഡോണാ മരിയാ.
എനിക്കോർമ്മ വരുന്നതു ദമാസ്കസിലെന്റെ ഭവനം,
അവിടെയൊരു ജലധാരയുടെ തെളിഞ്ഞ കൊഞ്ചൽ,
കിളരം വച്ച നാരകമരങ്ങൾ,
എന്റെ വീടിന്റെ പഴകിയ വാതിൽപ്പലകയിൽ
ഭംഗിയില്ലാത്ത കൈപ്പടയിൽ ഞാൻ കോറിയിട്ട പ്രണയകഥകൾ.
നിന്റെ കണ്ണുകളിൽ നോക്കിയിരിക്കെ, ഡോണാ മരിയാ,
പിന്നെയും ഞാൻ കാണുന്നതെന്റെ പെറ്റനാടിനെ.


45. മൂരി


ചോര കുത്തിയൊലിക്കട്ടെ,
ഉടലിലമ്പുകൾ തുളച്ചുകേറട്ടെ,
വിജയിയുടെ മഹിമയെ അതിജീവിക്കുന്നു,
ഇരയുടെ അഭിജാതമഹിമ.