2017, ഫെബ്രുവരി 15, ബുധനാഴ്‌ച

റിൽക്കെ - വിത്താലി ഉണർന്നു





വിത്താലി ഉണർന്നു. താൻ എന്തെങ്കിലും സ്വപ്നം കണ്ടിരുന്നോയെന്ന് അവനോർമ്മയുണ്ടായില്ല. എന്നാൽ ഒരടക്കം പറച്ചിലാണ്‌ തന്നെ ഉണർത്തിയതെന്ന് അവനറിയാം. അവന്റെ നോട്ടം നേരേ ക്ളോക്കിലേക്കു പോയി: മണി നാലു കഴിഞ്ഞിരിക്കുന്നു. മുറിക്കുള്ളിലെ പാതിയിരുട്ടിലേക്ക് വെളിച്ചം ക്രമേണ കയറിവരികയാണ്‌. അവൻ എഴുന്നേറ്റ് ജനാലയ്ക്കടുത്തേക്കു നടന്നു; ആ വെളുത്ത കമ്പിളിക്കുപ്പായത്തിൽ അവനെ കാണാൻ ഒരു യുവസന്ന്യാസിയെപ്പോലുണ്ടായിരുന്നു. അവനു മുന്നിൽ ആ ചെറിയ ഉദ്യാനം നിശ്ശബ്ദവും നിർജ്ജനവുമായി കിടന്നിരുന്നു. രാത്രിയിൽ മഴ പെയ്തിട്ടുണ്ടാവണം. ഇല കൊഴിഞ്ഞ കറുത്ത മരക്കൊമ്പുകൾക്കിടയിലൂടെ ഇരുണ്ട നിലം കാണാനുണ്ടായിരുന്നു; അതു കനത്തുവീര്‍ത്തിരുന്നു, പിൻവാങ്ങുന്ന രാത്രി മാനത്തേക്കുയരുന്നതിനു പകരം അതിലേക്കു കിനിഞ്ഞിറങ്ങിയപോലെ.  മേഘങ്ങളില്‍ പൂണ്ടുകിടന്ന പരിത്യക്തമായ കുന്നുകളില്‍ കാറ്റുകള്‍ തിക്കു കൂട്ടിയിരുന്നു. കണ്ണുകൾ ലക്ഷ്യഹീനമായി മേഘങ്ങൾക്കിടയിൽ അലയുമ്പോൾത്തന്നെ ആ അടക്കം പറച്ചിൽ വിത്താലി പിന്നെയും കേട്ടു; ദൂരെയെങ്ങോയിരുന്നു സൂര്യോദയത്തെ വാഴ്ത്തുന്ന, നേരത്തേയുണര്‍ന്ന വാനമ്പാടികളാണതെന്ന് അപ്പോഴാണവനു മനസ്സിലായത്. അവയുടെ ശബ്ദങ്ങൾ എവിടെയുമുണ്ടായിരുന്നു, അടുത്തും അകലത്തും; ചൂടു പിടിച്ചു വരുന്ന വായുവിൽ പതുക്കെ അലിഞ്ഞിറങ്ങുന്നപോലെ; അതിനാൽ കാതു കൊണ്ടു കേൾക്കുകയല്ല, ഉള്ളു കൊണ്ടറിയുകയാണെന്നപോലെ. പെട്ടെന്നവനു ബോദ്ധ്യമായി, ശബ്ദങ്ങൾ നിറഞ്ഞ ഈ നേരത്തെ ഒരു പേരെടുത്തും വിളിക്കാനാവില്ലെന്നും ഒരു ഘടികാരത്തിലും അതു വായിക്കാനാവില്ലെന്നും. പ്രഭാതമായിട്ടില്ലെന്നും രാത്രി കഴിഞ്ഞിരിക്കുന്നുവെന്നും. ഈ തോന്നലുമായി ഉദ്യാനത്തിനു പിന്നിലുള്ള ജനാലയ്ക്കലേക്ക് അവൻ അടുത്തുചെന്നു. ഇപ്പോൾ അതിന്റെ മുഖം തനിക്കൊന്നുകൂടി വ്യക്തമാകുന്നുണ്ടെന്ന് അവനു തോന്നി. മുമ്പ് തന്റെ ശ്രദ്ധയിൽ വരാത്തതൊന്നില്‍ അവന്റെ നോട്ടം ചെന്നുതങ്ങി: വളര്‍ന്നുമുറ്റിയ ഒരു കുറ്റിച്ചെടിയുടെ ചില്ലകളിൽ ചെറിയ കിളികളെപ്പോലെ വലിയ മൊട്ടുകൾ കാത്തിരിക്കുന്നു. അവിടെയെങ്ങും ക്ഷമയും പ്രതീക്ഷയുമാണ്‌. മരങ്ങളും പുതിയതായെന്തിനോ ഒരുക്കിയിട്ട പോലത്തെ വട്ടത്തിലുള്ള കൊച്ചുപൂത്തടങ്ങളും ആകാശത്തു നിന്ന് പകൽ ഇറങ്ങിവരാൻ കാത്തുകിടക്കുകയാണ്‌; നന്നായി വെയിൽ തെളിഞ്ഞ ഒരു പകൽ അവ പ്രതീക്ഷിക്കുന്നുമില്ല; പ്രകൃതിയിലെ സർവ്വതും കൈക്കുമ്പിളുകളായി സ്വീകരിക്കാൻ കാത്തുനില്ക്കെ വീണു മുറിപ്പെടാതെ മഴയ്ക്കിറങ്ങിവരാവുന്ന ദിവസം. എത്ര ഹൃദയസ്പർശിയാണ്‌, ഈ കൊച്ചുപൂന്തോട്ടത്തിന്റെ ക്ഷമ. പക്ഷേ വിത്താലി പൂന്തോട്ടത്തിലേക്കു നോക്കി ഉറക്കെപ്പറഞ്ഞു: ഇതൊരു ഗോത്തിക് ജനാലയിലൂടെ നോക്കുന്നപോലെയുണ്ട്. പിന്നെയവൻ സാവധാനം തന്റെ കിടക്കയിലേക്കു തിരിച്ചുനടന്നു. അനുസരണയോടെ അവൻ ഉറക്കത്തെ കൈക്കൊണ്ടു. പുറത്ത് ഗംഭീരമായ ഒരു മഴ പെയ്തുതുടങ്ങുന്നതും പിന്നെ ഇരച്ചിറങ്ങുന്നതും അവൻ കേൾക്കാതിരുന്നുമില്ല.
(1900)

അഭിപ്രായങ്ങളൊന്നുമില്ല: