2024, ജൂൺ 14, വെള്ളിയാഴ്‌ച

സാന്ദ്രോ പെന്ന - കവിതകൾ



1.

ഒരു കൊച്ചുകുട്ടി തീവണ്ടിക്കു പിന്നാലെ പാഞ്ഞു.
ജീവിക്കൂ, അവനെന്നോടു വിളിച്ചുപറഞ്ഞു, വിലക്കുകളില്ലാതെ.
ചിരിച്ചുകൊണ്ടവനോടു ഞാനൊരു കൈക്രിയ കാണിച്ചു.
അവന്റെ ധൈര്യമെന്നെ ഞെട്ടിക്കുന്നതായിരുന്നു.
എന്നിട്ടും സ്തംഭിച്ചപോലെ ഞാനവിടെ നിന്നു,
വിദൂരാവ്യക്തതയിലേക്കെന്നെയും കടന്നു തീവണ്ടി കുതിച്ചുപാഞ്ഞപ്പോൾ.


2


ഹാ, രാത്രിയുടെ നിശ്ശബ്ദതയിൽ
നായ കുരയ്ക്കുന്നു.
എന്നാൽ പ്രഭാതത്തിൽ
അവനൊറ്റയ്ക്കാകുന്നു,
അവൻ നിങ്ങളുടെ കൈ നക്കുന്നു.


3. ബസ്സിൽ കണ്ട സ്ത്രീ


മകനെ ഉമ്മ വയ്ക്കാൻ നിങ്ങൾക്കു തോന്നുന്നു,
എന്നാൽ അവനതിഷ്ടമില്ല;
അവനു പുറത്തെ ജീവിതം കണ്ടിരുന്നാൽ മതി.
നിങ്ങൾക്കപ്പോൾ നിരാശ തോന്നുന്നു,
എന്നാലും നിങ്ങൾക്കൊരു പുഞ്ചിരിയും വരുന്നു.
അസൂയ പോലതു നീറ്റുന്നില്ലല്ലോ,
‘പുറത്തെ ജീവിതം കാണാ’നായി
ഇതുപോലെ നിങ്ങളെ വിട്ടുപോയ മറ്റൊരാളെ
അവൻ ഓർമ്മിപ്പിക്കുന്നുവെങ്കിൽക്കൂടി.
---------------------------------------------

സാന്ദ്രോ പെന്ന Sandro Penna (1906-1977)- സ്വവർഗ്ഗലൈംഗികതയെ ആഘോഷിച്ച ഇറ്റാലിയൻ കവി.

അഭിപ്രായങ്ങളൊന്നുമില്ല: