2024, ജൂൺ 14, വെള്ളിയാഴ്‌ച

സാന്ദ്രോ പെന്ന - കവിതകൾ



1.

ഒരു കൊച്ചുകുട്ടി തീവണ്ടിക്കു പിന്നാലെ പാഞ്ഞു.
ജീവിക്കൂ, അവനെന്നോടു വിളിച്ചുപറഞ്ഞു, വിലക്കുകളില്ലാതെ.
ചിരിച്ചുകൊണ്ടവനോടു ഞാനൊരു കൈക്രിയ കാണിച്ചു.
അവന്റെ ധൈര്യമെന്നെ ഞെട്ടിക്കുന്നതായിരുന്നു.
എന്നിട്ടും സ്തംഭിച്ചപോലെ ഞാനവിടെ നിന്നു,
വിദൂരാവ്യക്തതയിലേക്കെന്നെയും കടന്നു തീവണ്ടി കുതിച്ചുപാഞ്ഞപ്പോൾ.


2


ഹാ, രാത്രിയുടെ നിശ്ശബ്ദതയിൽ
നായ കുരയ്ക്കുന്നു.
എന്നാൽ പ്രഭാതത്തിൽ
അവനൊറ്റയ്ക്കാകുന്നു,
അവൻ നിങ്ങളുടെ കൈ നക്കുന്നു.


3. ബസ്സിൽ കണ്ട സ്ത്രീ


മകനെ ഉമ്മ വയ്ക്കാൻ നിങ്ങൾക്കു തോന്നുന്നു,
എന്നാൽ അവനതിഷ്ടമില്ല;
അവനു പുറത്തെ ജീവിതം കണ്ടിരുന്നാൽ മതി.
നിങ്ങൾക്കപ്പോൾ നിരാശ തോന്നുന്നു,
എന്നാലും നിങ്ങൾക്കൊരു പുഞ്ചിരിയും വരുന്നു.
അസൂയ പോലതു നീറ്റുന്നില്ലല്ലോ,
‘പുറത്തെ ജീവിതം കാണാ’നായി
ഇതുപോലെ നിങ്ങളെ വിട്ടുപോയ മറ്റൊരാളെ
അവൻ ഓർമ്മിപ്പിക്കുന്നുവെങ്കിൽക്കൂടി.

*
ജീവിതം...പുലർച്ചെ, ഒരു തീവണ്ടിയിലെ
ദാരുണമായ ഒരുറക്കമുണരലിന്റെ ഓർമ്മയാണ്‌,
പുറത്തെ സന്ദിഗ്ധവെളിച്ചം കണ്ടുകൊണ്ട്,
നിങ്ങളുടെ തകർന്ന ഉടലിൽ
കുത്തിക്കയറുന്ന വായുവിന്റെ കന്യാശോകമറിഞ്ഞുകൊണ്ട്.
എന്നാലതിലും മധുരതരമാണ്‌,
ഒരു തല്ക്ഷണമുക്തിയുടെ ഓർമ്മ:
എന്നോടു പറ്റിക്കിടക്കുന്ന ഒരു യുവനാവികൻ,
അയാളുടെ വെള്ളയും നീലയും യൂണിഫോം,
വെളിയിൽ വർണ്ണാഭമായ തെളിഞ്ഞ കടലും.

*
രാത്രീ,
വേനലിന്റെ പാരമ്യം,
നിന്റെ ജനാലകൾ നിറയെ
കുടുംബജീവിതം.
ഇലകളുടെ ഇരുട്ടിനിടയിൽ
എന്റെ മൗനം.
*
സരളമായ കവിത സംഭവിക്കുന്നതിങ്ങനെയാവാം,
ആളു തിങ്ങിയ, കാറ്റു കടക്കാത്ത തീവണ്ടിമുറിയിൽ
ഒരു ബാലന്റെ ചുമലിൽ ഒരു യാത്രക്കാരന്റെ കൈത്തലം
വന്നുവീഴുന്നപോലെ, നിർവ്വിചാരമായി.
*
ഒറ്റയ്ക്കിരിക്കുകയായിരുന്നു ഞാൻ.
ഞാനെന്റെ ജീവിതകഥ
പേരില്ലാത്തൊരു പള്ളിയെ വിശ്വസിച്ചേല്പിച്ചിരുന്നു.
ചില ചില രൂപങ്ങൾ മൗനമായി കയറിപ്പോയി,
ഉച്ചമാനത്തിനു ചുവട്ടിൽ നിഴലില്ലാതെ.
നഗ്നമായ മണികളേ, നിങ്ങൾക്കൊരിക്കാലും പറയാനാവില്ല,
നിങ്ങളുടെ കഥ കൃത്യമായും നടന്നപോലെ.
ഉച്ചനേരമെന്നിൽ തന്നെത്തന്നെ കണ്ടെടുക്കുന്നു,
പേരില്ലാത്തൊരു ചരിത്രത്തിനു ചുറ്റുമായി.
8
പാഠപുസ്തകങ്ങൾ പാടുന്ന നഷ്ടപ്രണയങ്ങൾ
- കുട്ടിക്കൊരു വസ്തുവും മനസ്സിലാകുന്നില്ല.
അവൻ നോക്കുന്നു,
അസ്തമയദീപ്തിയിലെരിയുന്ന ഒറ്റജനാലയിലേക്കവൻ നോക്കുന്നു.
പിന്നെയവൻ തന്റെയുടലിനു മേൽ വളഞ്ഞുകൂടിയിരിക്കുന്നു,
ഒന്നുമെഴുതാത്ത ഒരു ഡയറിക്കു മേലെന്നപോലെ.
---------------------------------------------

സാന്ദ്രോ പെന്ന Sandro Penna (1906-1977)- സ്വവർഗ്ഗലൈംഗികതയെ ആഘോഷിച്ച ഇറ്റാലിയൻ കവി.

അഭിപ്രായങ്ങളൊന്നുമില്ല: