2024, ജൂൺ 8, ശനിയാഴ്‌ച

റൊസാരിയോ കാസ്റ്റെലാനോസ് -കവിതകൾ

 

ദൈവമേ, എന്റെ ഹൃദയം...


ദൈവമേ, തുള്ളിവെള്ളം,
നിന്റെ ദാഹം കാത്തിരിക്കുന്ന
ഒരിറക്ക്.

ദൈവമേ, തെളിനാളം,
നിന്റെയടുപ്പിൽ
വെടിച്ചുകത്താനഗ്നി.

ദൈവമേ, എന്റെ ഹൃദയം,
നിന്റെ കാലടി ചവിട്ടിമെതിക്കുന്ന
മുന്തിരിപ്പഴം.
*


ഉദാസീനത


അയാളെന്നെ നോക്കുകയായിരുന്നു,
ഒരു ജനാലയിലൂടെ നോക്കുമ്പോലെ,
അല്ലെങ്കിൽ വായുവിലേക്ക്,
അല്ലെങ്കിൽ ഒന്നുമില്ലായ്മയിലേക്ക്.

അപ്പോഴെനിക്കു മനസ്സിലാവുകയും ചെയ്തു:
ഞാനവിടെയില്ല, എവിടെയുമില്ല,
ഞാനുണ്ടായിട്ടേയില്ല, ഇനിയുണ്ടാവുകയുമില്ല.

ഒരു മഹാമാരിക്കിടെ മരിക്കുന്നൊരാളെപ്പോലെയായി ഞാൻ,
പൊതുശവക്കുഴിയിലേക്കു വലിച്ചെറിയപ്പെടുന്ന
ഒരജ്ഞാതശവം.
*

മേഘം


മേഘം-
അതിനാഗ്രഹം, ആകാശത്തൊരമ്പാവാൻ,
അല്ലെങ്കിൽ ദൈവത്തിൻ്റെ പ്രഭാവലയമാകാൻ,
അല്ലെങ്കിലൊരു മിന്നല്പിണരാവാൻ.

ഓരോ കാറ്റു വീശുമ്പോഴുമതിൻ്റെ രൂപം മാറുന്നു,
അതു മാഞ്ഞുപോകുന്നു,
ഓരോ കാറ്റുമതിനെ തൻ്റെ ദിശയിലേക്കടിച്ചുകൊണ്ടുപോകുന്നു,
അതിനെ വഴിതെറ്റിക്കുന്നു.

പിഞ്ഞിക്കീറിയ പഴന്തുണി, അഴുക്കു പിടിച്ച കമ്പിളി,
കാതലിലില്ലാത്ത, കരുത്തില്ലാത്ത, ഒന്നുമില്ലാത്ത
മേഘം.
*



റൊസാരിയോ കാസ്റ്റെലാനോസ് Rosario Castellanos (1925-1974) ആധുനിക മെക്സിക്കൻ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു സാന്നിധ്യമാണ്‌. കവിയും നോവലിസ്റ്റും ഫെമിനിസത്തിന്റെ അഗ്രഗാമികളിൽ ഒരാളുമാണ്‌. മായൻ സാംസ്കാരികപാരമ്പര്യത്തിന്റെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.




അഭിപ്രായങ്ങളൊന്നുമില്ല: