2024, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ജാക്ക് ലണ്ടൻ - പൊടിയും ചാരവും

 വെറും പൊടിയാവുന്നതിനെക്കാൾ ചാരമാവാനാണ്‌ ഞാനിഷ്ടപ്പെടുക! പൂപ്പലിലും പായലിലും ശ്വാസം മുട്ടിക്കിടക്കുന്നതിനെക്കാൾ ഉജ്ജ്വലകാന്തി വിതറിക്കൊണ്ട് എന്റെ തീപ്പൊരി എരിഞ്ഞടങ്ങുന്നതാണ്‌ ഞാനിഷ്ടപ്പെടുക. നിദ്രാണമായ ഒരു സ്ഥിരഗ്രഹമാവുന്നതിനെക്കാൾ എന്നിലെ ഓരോ അണുവും പ്രഭ ചൊരിയുന്ന ഒരുല്ക്കയാവാനാണ്‌ ഞാനിഷ്ടപ്പെടുക. മനുഷ്യന്റെ ധർമ്മം ജീവിക്കുക എന്നാണ്‌, കഴിഞ്ഞുകൂടുക എന്നല്ല. നാളുകളുടെ എണ്ണം കൂട്ടാനായി ഞാനെന്റെ ജീവിതം തുലയ്ക്കില്ല. ഞാനന്റെ സമയം പ്രയോജനപ്പെടുത്തും.

ഒരാൾ താൻ ഏതു ലോകത്താണോ എത്തിപ്പെട്ടത്, അവിടെ തന്റെ ജീവിതം ജീവിക്കുക തന്നെ വേണം,  ഒരു ഘട്ടം വരെ. ആ ഘട്ടം കഴിഞ്ഞാൽ അയാൾ തന്റേതായ ഒരു ലോകം രൂപപ്പെടുത്തുകയും വേണം. ജീവിതത്തെ സംബന്ധിച്ച ഏറ്റവും മഹത്തായ കാര്യം എന്തെന്നാൽ, എന്തെങ്കിലും പുതുതായി ചെയ്യാനുള്ള അവസരം അതെപ്പോഴും ഒരുക്കിത്തരും എന്നുള്ളതാണ്‌. ഒന്നേയെന്നു തുടങ്ങാൻ ഇനിയും നമുക്കു വൈകിയിട്ടില്ല, പുതിയൊരു തുടക്കം കുറിയ്ക്കാൻ, ആരും ചെയ്യാത്തതു ചെയ്തു കാണിക്കാൻ.

ജീവിതത്തിന്‌ അധികം ദൈർഘ്യമില്ല; കുറഞ്ഞൊരു കാലമേ നമുക്കുള്ളു, അന്വേഷിക്കാൻ, പഠിക്കാൻ, അനുഭവിക്കാൻ, സൃഷ്ടിക്കാനും. ആ കാലത്തെ ആകും മട്ടു നാം പ്രയോജനപ്പെടുത്തുക, ഉജ്ജ്വലപ്രകാശത്തോടെ നാമെരിയുക, നിശാകാശം കടന്നുപോകുന്ന ഉല്ക്കകൾ പോലെ, നമുക്കു പിന്നാലെ വരാനുള്ളവർക്കായി പ്രകാശവും പ്രചോദനവും ശേഷിപ്പിച്ചുകൊണ്ട്.



റേ ബ്രാഡ്ബറി

 എനിക്കു 19 വയസ്സായപ്പോൾ കോളേജിൽ ചേരാൻ എനിക്കു കഴിഞ്ഞില്ല, കാരണം എന്റെ കുടുംബം ദരിദ്രമായിരുന്നു. അങ്ങനെ ഞാൻ വായനശാലയിൽ ചേർന്നു. കിട്ടാവുന്നതൊക്കെ ആഴ്ചയിൽ മൂന്നു ദിവസം വച്ച് ഞാൻ വായിച്ചുതീർത്തു. ഇരുപത്തേഴാം വയസ്സിൽ എന്റെ പഠനം പൂർത്തിയായി, സർവ്വകലാശാലയിൽ നിന്നല്ല, വായനശാലയിൽ നിന്ന്. അങ്ങനെ എന്റെ വിദ്യാഭ്യാസം നടന്നത് വായനശാലയിലാണ്‌, അതും സൗജന്യമായി. നിങ്ങൾക്കൊരാഗ്രഹമുണ്ടായാൽ അതിനൊരു വഴി കണ്ടെത്താവുന്നതേയുള്ളു.

എനിക്കു നിങ്ങളെ ഒരു കാര്യം ഓർമ്മപ്പെടുത്താനുണ്ട്.  മനുഷ്യർ ഒരിക്കലും മറക്കരുത്,  ഭൂമിയിൽ വളരെച്ചെറിയൊരിടമേ നമുക്കായി മാറ്റിവച്ചിട്ടുള്ളു എന്ന്, നമുക്കെന്തൊക്കെത്തന്നുവോ, അതെല്ലാം അത്രയുമനായാസമായി തിരിച്ചെടുക്കാൻ കഴിവുള്ള ഒരു പ്രകൃതിയാണ്‌ നമുക്കു ചുറ്റുമുള്ളതെന്ന്. എന്നെങ്കിലുമൊരു ദിവസം നമ്മെയെല്ലാം ഈ ഭൂമുഖത്തു നിന്ന് ഒറ്റയടിക്കു തുടച്ചുമാറ്റാനോ ഒറ്റശ്വാസം കൊണ്ട് മഹാസമുദ്രങ്ങളെ മഹാപ്രളയങ്ങളാക്കാനോ യാതൊന്നുമവൾക്കു തടസ്സം നില്ക്കുന്നില്ല, എന്നു പറഞ്ഞാൽ, അവൻ ഇപ്പോഴും മൂഢമായി വിശ്വസിക്കുന്നപോലെ താൻ സർവ്വശക്തനൊന്നുമല്ല എന്ന് മനുഷ്യനെ ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കാൻ.



ഫ്രീഡ്രിക് നീച്ച - ബധിരകർണ്ണങ്ങൾ



ഒരു മൂന്നാം കാതുള്ള ഏതൊരാൾക്കും എന്തൊരു പീഡനമാണ്‌ ജർമ്മനിലെഴുതിയ പുസ്തകങ്ങൾ!  ജർമ്മൻകാർ ‘പുസ്തകം’ എന്നു വിളിക്കുന്ന, ഈണമില്ലാത്ത ശബ്ദങ്ങളുടേയും നൃത്തം വയ്ക്കാത്ത താളങ്ങളുടേയും ആ സാവധാനം തിരിയുന്ന ചതുപ്പിനു മുന്നിൽ എത്ര വെറുപ്പോടെയാണയാൾ നില്ക്കുന്നത്! പുസ്തകം വായിക്കുന്ന ജർമ്മൻകാരൻ പോലും! എത്ര അലസമായും എത്ര മടിയോടെയും എത്ര മോശമായിട്ടുമാണ്‌ അയാൾ വായിക്കുന്നത്! എത്ര ജർമ്മൻകാർക്കറിയാം, അതറിഞ്ഞിരിക്കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന് എത്രപേർക്കറിയാം, ഓരോ നല്ല വാക്യത്തിലും കലയുണ്ടെന്ന്- ആ വാക്യം മനസ്സിലാകണമെന്നുണ്ടെങ്കിൽ ആ കല നാം ചിന്തിച്ചെടുക്കണമെന്ന്. ഉദാഹരണത്തിന്‌, അതിന്റെ ‘കാല’ത്തെ തെറ്റിദ്ധരിക്കുക എന്നാൽ ആ വാക്യത്തെത്തന്നെ തെറ്റിദ്ധരിക്കുക എന്നാണ്‌.


താളം നിർണ്ണയിക്കുന്ന അക്ഷരങ്ങളുടെ കാര്യത്തിൽ സംശയമുണ്ടാകരുതെന്ന്, അതിനിശിതമായ സമമിതിയിൽ വരുന്ന വിച്ഛേദം ഭംഗിക്കായി മനഃപൂർവ്വം വരുത്തുന്നതാണെന്ന്, ഓരോ സ്റ്റക്കാറ്റോവിനും ഓരോ റുബാറ്റോവിനും ക്ഷമയോടെ കാതു കൊടുക്കേണ്ടതാണെന്ന്, സ്വരങ്ങളുടേയും സ്വരസംയുക്തങ്ങളുടേയും ക്രമം എന്തർത്ഥത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്, ഒന്നിനു പിന്നാലെ ഒന്നായി അവ വരുമ്പോൾ എത്ര വിലോലമായും സമൃദ്ധമായുമാണ്‌ അവയ്ക്കു വർണ്ണഭേദം വരുന്നതെന്ന്- ഇതൊക്കെ കടമയും ആവശ്യകതയുമായി പരിഗണിക്കാനും ഭാഷയിലെ കലയ്ക്കും ഉദ്ദേശ്യത്തിനും കാതു കൊടുക്കാനുമുള്ള സന്മനസ്സ് പുസ്തകവായനക്കാരായ ജർമ്മൻകാരിൽ എത്രപേർക്കുണ്ടാവും? അതിനുള്ള ‘കാത്’ ആർക്കുമില്ല എന്നതാണു വസ്തുത; അങ്ങനെ ശൈലിയിലെ അതിശ്രദ്ധേയമായ തിരിവുകൾ ആരും കേൾക്കാതെപോകുന്നു, കലാചാതുരിയുടെ സൂക്ഷ്മതകൾ ബധിരന്റെ കാതിലെന്നപോലെ നഷ്ടമാവുകയും ചെയ്യുന്നു. 


ഗദ്യമെഴുത്തിലെ രണ്ടു പ്രമാണിമാരെ എത്ര വിലക്ഷണമായും വിവേചനരഹിതമായിട്ടുമാണ്‌ വായനക്കാർ പരാജയപ്പെടുത്തുന്നതെന്നു കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ചിന്തകളാണിവ: ഒരാളുടെ വാക്കുകൾ ഈറനായ ഒരു ഗുഹയുടെ മച്ചിൽ നിന്നെന്നപോലെ അറച്ചും തണുത്തും ഇറ്റുവീഴുന്നു; മറ്റേയാളാകട്ടെ, ഭാഷയെ ഒരുറുമി പോലെ കയ്യാളുന്നു: കടിയ്ക്കാനും ചീറ്റാനും വെട്ടാനും വെമ്പൽ പൂണ്ടു വിറകൊള്ളുന്ന അതിമൂർച്ചയായ വായ്ത്തലയുടെ ആപത്കരമായ നിർവൃതി ചുമലിൽ നിന്നു കാൽവിരലോളമോടുന്ന ഒരാൾ.


(from Beyond Good and Evil)


2024, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ലൂയി മൿനീസ് - ഉദയഗീതം

നാവു പൊള്ളിക്കുന്നൊരാപ്പിൾ പോലെ ജീവിതത്തിൽ പല്ലുകളാഴ്ത്തിയതില്പിന്നെ,
അല്ലെങ്കിൽ, പുളച്ചുമറിയുന്നൊരു മീൻ പോലാനന്ദമറിഞ്ഞതില്പിന്നെ,

ആകാശത്തിനു നീലനിറമാണെന്നു വിരൽ തൊട്ടറിഞ്ഞതില്പിന്നെ,
-അതില്പിന്നെ നമുക്കാശയോടെ കാത്തിരിക്കാനെന്തിരിക്കുന്നു?

ദൈവങ്ങളുടെ സന്ധ്യനേരമല്ല, അതികൃത്യമായൊരുദയം,
-നിറം കെട്ടു പൊള്ളയായ ഇഷ്ടികകളുടെ, യുദ്ധമെന്നാർത്തുവിളിക്കുന്ന പത്രവാർത്തകളുടെ.


ഐറിഷ് കവിയായ Louis MacNeice ഈ കവിതയെഴുതുന്നത് ഉരുണ്ടുകൂടുന്ന യുദ്ധമേഘങ്ങളുടെ പശ്ചാത്തലത്തിൽ 1934ലാണ്‌.

2024, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

റോബെർത്തോ ഹുവറോസ്

 ലംബകവിത 8/72


ഏതാദ്യം മായ്ച്ചുകളയണം:
ഉടലോ നിഴലോ,
ഇന്നലെ എഴുതിയ വാക്കോ
ഇന്നെഴുതിയ വാക്കോ,
കാറു മൂടിയ പകലോ
തെളിഞ്ഞ പകലോ?

ഒരു ക്രമം കണ്ടെത്താതെവയ്യ.
ലോകത്തെ മായ്ച്ചുകളയാൻ പഠിച്ചാൽ
വൈകാതതു നമ്മെത്തുണയ്ക്കും,
നമ്മെത്തന്നെ മായ്ച്ചുകളയാൻ.

2024, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ഗുന്തർ ഗ്രാസ്‌ - കവിതകൾ


കുടുംബകാര്യങ്ങൾ
----------------------

ഞങ്ങളുടെ കാഴ്ചബംഗ്ലാവിൽ
-ഞങ്ങൾ എല്ലാ ഞായറാഴ്ചയും
അവിടെ പോകാറുണ്ട്‌-
പുതിയൊരു വിഭാഗം തുറന്നിരിക്കുന്നു;
അവിടെ
ഞങ്ങൾ ഗർഭത്തിലേ ഛിദ്രം ചെയ്ത കുഞ്ഞുങ്ങൾ
വിളറിയ, ഗൗരവക്കാരായ ഭ്രൂണങ്ങൾ
കണ്ണാടിഭരണികൾക്കുള്ളിലിരുന്ന്
തങ്ങളുടെ അച്ഛനമ്മമാരുടെ ഭാവിയെക്കുറിച്ചോർത്തു
വ്യാകുലപ്പെടുന്നു.
*

ആളുകൾ കാടുകളെ കൊല്ലുകയാണെന്നതിനാൽ...
—————————————————————-

ആളുകൾ കാടുകളെ കൊല്ലുകയാണെന്നതിനാൽ
യക്ഷിക്കഥകൾ പാഞ്ഞൊളിക്കുകയാണ്‌.
തക്ളിക്കറിയുന്നില്ല
ആരുടെ വിരലിൽ തറച്ചുകയറണമെന്ന്,
അച്ഛൻ ഛേദിച്ചുകളഞ്ഞ പെൺകുട്ടിയുടെ കൈകൾക്ക്
കടന്നുപിടിക്കാൻ ഒരു മരം പോലുമില്ല,
മൂന്നാമത്തെ ആഗ്രഹം ആരുമുച്ചരിക്കുന്നില്ല.
കുട്ടികളെ കാണാതെയാകുന്നില്ല.
ഏഴെന്നാൽ കൃത്യം ഏഴെന്നേയുള്ളു.
ആളുകൾ കാടുകളെ കൊല്ലുകയാണെന്നതിനാൽ
യക്ഷിക്കഥകൾ നഗരങ്ങളിലേക്കോടുകയാണ്‌,
മോശമായൊരു പര്യവസാനത്തിലേക്ക്.
*

ജീവിതത്തിൻ്റെ മദ്ധ്യത്തിൽ
————————————

ഞാൻ മരിച്ചുപോയവരെക്കുറിച്ചോർക്കുന്നു,
കണക്കിൽ പെടാത്തവരെയും പേരുള്ളവരേയും.
അപ്പോഴല്ലേ ദൈനന്ദിനം വാതിലിൽ മുട്ടുന്നു,
വേലിക്കു മുകളിലൂടെ
പഴത്തോട്ടം വിളിച്ചുപറയുന്നു:
ചെറിപ്പഴങ്ങൾ പാകമായി!
*

പ്രവാചകന്മാരുടെ  ഭക്ഷണം


വെട്ടുക്കിളികൾ ഞങ്ങളുടെ നഗരം കൈയേറിയപ്പോൾ,
വാതിൽക്കൽ പാൽക്കുപ്പികളെത്താതായപ്പോൾ,
പത്രങ്ങൾക്കു ശ്വാസം മുട്ടിത്തുടങ്ങിയപ്പോൾ
എല്ലാ പ്രവാചകന്മാരെയും മോചിപ്പിക്കാന്‍

ഞങ്ങളുടെ ജയിലുകളുടെ കവാടങ്ങള്‍ തുറന്നു.
തെരുവുകളിലൂടവരൊഴുകി,
3800 പ്രവാചകന്മാർ,
വിലക്കുകളില്ലാതെ പ്രസംഗിച്ചും ഉപദേശിച്ചും കൊണ്ട്,
ഞങ്ങൾ പ്ളേഗെന്നു വിളിക്കുന്ന,
നിറം കെട്ടതും ചാടുന്ന പ്രകൃതവുമായ ഭക്ഷണം
വയറു നിറയെ കഴിച്ചുംകൊണ്ട്.
അങ്ങനെ ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് 

എല്ലാം ഭംഗിയായി നടന്നു.

വൈകിയില്ല, ഞങ്ങളുടെ പാൽക്കുപ്പികൾ വീണ്ടുമെത്തി,
ഞങ്ങളുടെ പത്രങ്ങൾ വീണ്ടുമിറങ്ങി,
പ്രവാചകന്മാർ വീണ്ടും ഞങ്ങളുടെ ജയിലുകൾ നിറയ്ക്കുകയും ചെയ്തു.
*

നുണ

നിങ്ങളുടെ വലതുചുമൽ ഇടിഞ്ഞിരിക്കുന്നു,
എൻ്റെ തയ്യൽക്കാരൻ പറഞ്ഞു.
ഞാനെൻ്റെ സ്കൂൾബാഗ് തൂക്കിയിരുന്നത്
വലതുചുമലിലായിരുന്നു,
മുഖം ചുമന്നുകൊണ്ട് ഞാൻ പറഞ്ഞു.
*

സ്വത്ത്


എൻ്റെ ദൈവം, നിൻ്റെ ദൈവം, നമ്മുടെ...
എത്രയെത്ര അവകാശവാദങ്ങൾ.
വെടിവട്ടം കഴിയുമ്പോഴാകട്ടെ,
കാലിയായ കുപ്പികൾ മാത്രം,
മുകളിലേക്കു ചൂണ്ടുന്ന പള്ളിമേടകളും.
*

കൂമൻ്റെ നോട്ടം


വിരണ്ടോടുന്ന ചുണ്ടെലിയ്ക്കും
ചുരുണ്ടുകൂടുന്ന പുഴുവിനുമപ്പുറം
അവൻ്റെ തുറിച്ചുനോട്ടം
പ്രതിഫലിപ്പിക്കുന്നതു നമ്മളെ,
ചോദ്യങ്ങൾക്കുത്തരം തേടി
ഞായറാഴ്ചകളിൽ മൃഗശാല സന്ദർശിക്കുന്നവരെ.
*

പൊയ്പോയി


അടുത്തിടെ ഞാനൊരലമാര തുറന്നുനോക്കി
എത്രയോ കാലം മുമ്പേ താഴിട്ടുപൂട്ടിയത്

ഉള്ളിൽ ഹാംഗറുകൾ തൂങ്ങിക്കിടന്നിരുന്നു
ഒന്നും താങ്ങാനില്ലാതെ

ഓരോരോ ഹാംഗറിലും ഞാൻ തൂക്കിയിട്ടു
മരിച്ചുപോയ സ്നേഹിതരുടെ കോട്ടുകൾ

എന്നുമവ ഉണ്ടാവണമെന്നതിനായി
കീശകളിൽ ഞാൻ പാറ്റാഗുളികകളും ഇട്ടുവച്ചു

ഒരു ഹാംഗർ ശൂന്യമായി ശേഷിച്ചു
അതെനിക്കുള്ളതാവണം

പിന്നെ ഞാൻ അലമാര താഴിട്ടുപൂട്ടി
താക്കോൽ വിഴുങ്ങുകയും ചെയ്തു
*

സന്തോഷം


ആളൊഴിഞ്ഞ ഒരു ബസ്
താരാവൃതമായ രാത്രിയിലൂടെ ഇരച്ചുപായുന്നു
ഡ്രൈവർ പാടുന്നുണ്ടാവാം
പാടുന്നതു കൊണ്ടയാൾക്കു സന്തോഷം കിട്ടുന്നുമുണ്ടാവാം
*









2024, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

ഇറ്റാലോ കാൽവിനോ- ഭാഷയെ ബാധിച്ച മഹാമാരി

 ഭാഷയുടെ കാര്യം പറയുകയാണെങ്കിൽ, അതിനെ എന്തോ മഹാമാരി ബാധിച്ചിരിക്കുന്നു. ഇറ്റാലിയൻ കൂടുതൽകൂടുതൽ അമൂർത്തവും കൃത്രിമവും സന്ദിഗ്ധവുമായ ഭാഷയായി മാറുകയാണ്‌; ഏറ്റവും ലളിതമായ കാര്യങ്ങൾ നേരേചൊവ്വെ പറയുക എന്നതില്ല, മൂർത്തമായ നാമപദങ്ങൾ ഉപയോഗിക്കുന്നത് അപൂർവ്വവും. ഈ മഹാരോഗം ആദ്യം ബാധിച്ചത് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയും ബുദ്ധിജീവികളേയുമായിരുന്നു; സാമാന്യജനത രാഷ്ട്രീയവും ബൗദ്ധികവുമായ അവബോധം ആർജ്ജിക്കാൻ തുടങ്ങിയതോടെ അത് വ്യാപകവുമായി. എഴുത്തുകാരന്റെ കർത്തവ്യം ഈ മഹാമാരിക്കെതിരെ പൊരുതുക, ഋജുവും മൂർത്തവുമായ ഒരു ഭാഷയുടെ നിലനില്പുറപ്പാക്കുക എന്നതാണ്‌; എന്നാൽ, ദൈനന്ദിനഭാഷയ്ക്ക്, ഇന്നലെ വരെ എഴുത്തുകാർക്ക് ആശ്രയിക്കാമായിരുന്ന ജീവൽഭാഷയ്ക്ക്, ആ പകർച്ചവ്യാധിയിൽ നിന്നൊഴിഞ്ഞുനില്ക്കാൻ കഴിയാതായിരിക്കുന്നു എന്നതാണ്‌ പ്രശ്നം.

(from The Written world and the Unwritten World)

ഇറ്റാലോ കാൽവിനോ - പുസ്തകക്കടയിലെ വിഭാഗങ്ങൾ




-നിങ്ങൾ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ
-നിങ്ങൾ വായിക്കേണ്ടതില്ലാത്ത പുസ്തകങ്ങൾ
-വായന എന്ന ഉദ്ദേശ്യത്തിനല്ലാതെ എഴുതപ്പെട്ട പുസ്തകങ്ങൾ
-എഴുതപ്പെടും മുമ്പേ വായിക്കപ്പെട്ട പുസ്തകങ്ങൾ എന്ന വിഭാഗത്തിൽ പെടുന്നതിനാൽ കൈയിലെടുത്തു മറിക്കും മുമ്പേ നിങ്ങൾ വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ
-ഒന്നിൽക്കൂടുതൽ ജന്മമുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും വായിച്ചിരിക്കുമായിരുന്ന പുസ്തകങ്ങൾ (നിർഭാഗ്യത്തിന്‌ നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു)
-നിങ്ങൾ വായിക്കാനുദ്ദേശിക്കുന്ന പുസ്തകങ്ങൾ (എന്നാൽ നിങ്ങൾ ആദ്യം വായിക്കേണ്ട പുസ്തകങ്ങൾ വേറെയുണ്ട്)
-ഇപ്പോൾ പൊള്ളുന്ന വിലയായതിനാൽ തള്ളുവിലയ്ക്കു കിട്ടുന്നതു വരെ നിങ്ങൾ കാത്തിരിക്കുന്ന പുസ്തകങ്ങൾ
-പേപ്പർ ബായ്ക്ക് ഇറങ്ങുന്നതു വരെ നിങ്ങൾ കാത്തിരിക്കാൻ തയാറായ പുസ്തകങ്ങൾ
-ആരോടെങ്കിലും നിന്ന് നിങ്ങൾക്കു വായ്പ വാങ്ങാവുന്ന പുസ്തകങ്ങൾ
-എല്ലാവരും വായിച്ചുകഴിഞ്ഞതിനാൽ നിങ്ങളും വായിച്ചെന്ന പോലുള്ള പുസ്തകങ്ങൾ
-വായിക്കാൻ യുഗങ്ങളായി നിങ്ങൾ പ്ലാനിടുന്ന പുസ്തകങ്ങൾ
-കൊല്ലങ്ങളായി തേടി നടന്നിട്ടും കൈയിൽ കിട്ടാത്ത പുസ്തകങ്ങൾ
-ഈ നേരത്ത് നിങ്ങൾ ചെയ്യുന്ന പ്രവൃത്തി പ്രതിപാദിക്കുന്ന പുസ്തകങ്ങൾ
-ആവശ്യം വരുമ്പോൾ എടുത്തു നോക്കാനായി നിങ്ങൾ വാങ്ങിവയ്ക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ
-വരുന്ന വേനല്ക്കാലത്തു വായിക്കാനായി നിങ്ങൾക്കു മാറ്റിവയ്ക്കാവുന്ന പുസ്തകങ്ങൾ
-അലമാരയിലെ മറ്റു പുസ്തകങ്ങൾക്കൊപ്പം അടുക്കിവയ്ക്കാൻ പറ്റിയ പുസ്തകങ്ങൾ
-അപ്രതീക്ഷിതവും വിശദീകരണമില്ലാത്തതുമായ ഒരു കൗതുകം നിങ്ങളിൽ നിറയ്ക്കുന്ന പുസ്തകങ്ങൾ
-പണ്ടു വായിച്ചതും പുനർവായനയ്ക്കു സമയമായതുമായ പുസ്തകങ്ങൾ
-വായിച്ചെന്നു നിങ്ങൾ നടിച്ചുനടന്നതും എന്നാൽ കുത്തിയിരുന്നു ശരിക്കും വായിക്കാൻ സമയമായതുമായ പുസ്തകങ്ങൾ