2016, ജൂൺ 26, ഞായറാഴ്‌ച

യോസെഫ് വോൺ ഐചെൻഡോർഫ് - വിട


താഴ്വരകളുടെ  വൈപുല്യമേ, മലമുടികളേ,
അഴകാർന്ന പച്ചക്കാടുകളേ,
എന്റെ മോഹങ്ങൾക്കും താപങ്ങൾക്കുമഭയമേ!
മോഹാന്ധകാരത്തിൽപ്പെട്ട ലോകമതാ
അവിടെ തിരക്കുപിടിച്ചു പായുന്നു,
ഒരിക്കൽക്കൂടിയെനിക്കു ചുറ്റുമുയർത്തിയാലും,
നിന്റെ കമാനങ്ങൾ, പച്ചക്കൂടാരമേ!

പുലരി പൊട്ടിവിടരുമ്പോൾ
മിനുങ്ങുന്ന മണ്ണിൽ നിന്നാവി പാറുന്നു,
കിളികളെത്രയുമാഹ്ളാദത്തോടെ പാടുമ്പോൾ
ഹൃദയമതിനു മറുപാട്ടു പാടുന്നു.
പിന്നെയീ മണ്ണിന്റെ യാതനകൾ മായട്ടെ,
കാറ്റിലവകൾ പാറിപ്പോകട്ടെ,
അങ്ങനെ നിങ്ങൾക്കുയിർപ്പു കിട്ടട്ടെ,
നവയൌവനത്തിന്റെ പകിട്ടുമായി!

കാടുകൾക്കു പറയാനുണ്ടൊരു മൌനസൂക്തം,
ഉദാത്തവും ഗഹനവുമായൊരാദർശം:
എങ്ങനെ ജീവിക്കണം, സ്നേഹിക്കണമെന്ന്,
മനുഷ്യന്റെ നിധിയെന്നാലെന്താണെന്ന്.
ഞാനവ ശ്രദ്ധയോടെ കേട്ടിരുന്നു,
സരളവും ആത്മാർത്ഥവുമായ വാക്കുകൾ;
ഉള്ളിലെനിക്കു തെളിഞ്ഞുകിട്ടിയിരുന്നു,
ആ വാക്കുകൾക്കുള്ളടങ്ങുന്ന സത്യങ്ങൾ.

ഇനി ഞാൻ നിങ്ങളെപ്പിരിയുകയായി,
അന്യദേശങ്ങളിലൊരന്യനാവുകയായി;
തിമിർത്തുപായുന്ന പുരുഷാരത്തിനിടയിൽ
ജീവിതത്തിന്റെ തെരുക്കൂത്തു കണ്ടു ഞാൻ നില്ക്കും.
ആ ജീവിതത്തിനിടയിലും എന്റെ ഏകാന്തതയിൽ
ജാഗ്രതയോടെ നിങ്ങളെന്നെപ്പിടിച്ചുയർത്തും;
അങ്ങനെയെന്റെ ഹൃദയം വൃദ്ധമാവുകയുമില്ല.



യോസെഫ് വോണ്‍ ഐചെൻഡോർഫ് Joseph von Eichendorff (1788-1857) - പഴയ കിഴക്കന്‍  പ്രഷ്യയിലെ സൈലെഷ്യയില്‍ ജനിച്ച ജര്‍മ്മന്‍ കവി. സൈലേഷ്യന്‍ കാടുകള്‍ പരിചയമായ ചെറുപ്പകാലത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ പല കവിതകളിലും വിഷയമാവുന്നുണ്ട്. ഒരു റോമന്‍ കാത്തലിക്കിന്റെ ആഴത്തിലിറങ്ങിയ ദൈവവിശ്വാസം മൂലമാവാം, അദ്ദേഹത്തിന്റെ കാല്പനികത സംയമം പാലിക്കുകയും ചെയ്യുന്നു.eichendorff

അഭിപ്രായങ്ങളൊന്നുമില്ല: