2022, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

കാഫ്ക- വിളംബരം


ഞങ്ങളുടെ വീട്ടിൽ, പട്ടണപ്രാന്തത്തിലുള്ള ഈ വമ്പൻകെട്ടിടത്തിൽ, തകരാൻ കൂട്ടാക്കാത്ത മദ്ധ്യകാലനാശാവശിഷ്ടങ്ങൾ കലർന്നുകിടക്കുന്ന ഈ വാടകവീട്ടിൽ, മൂടലുള്ള, ഐസുപോലെ തണുത്ത ഈ മഞ്ഞുകാലപ്രഭാതത്തിൽ താഴെപ്പറയുന്ന വിളംബരത്തിന്റെ കോപ്പികൾ വിതരണം ചെയ്യപ്പെടുകയുണ്ടായി:

എന്റെ എല്ലാ കൂട്ടുവാടകക്കാരോടുമായി.

എന്റെ കയ്യിൽ അഞ്ചു റൈഫിളുകളുണ്ട്; എന്റെ അലമാരയിൽ ഓരോ കൊളുത്തിലായി അവ തൂക്കിയിട്ടിരിക്കുകയാണ്‌. ആദ്യത്തേത് എനിക്കുള്ളതുതന്നെ; മറ്റുള്ളവ വേണമെന്നുള്ള ആർക്കും ആവശ്യപ്പെടാം; നാലിൽ കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ അവർ സ്വന്തമായി റൈഫിളുകൾ കൊണ്ടുവരേണ്ടതും അവ എന്റെ അലമാരയിൽ നിക്ഷേപിക്കേണ്ടതുമാകുന്നു. ഐകരൂപ്യം വേണ്ടതാണല്ലോ; ഐകരൂപ്യം ഇല്ലെങ്കിൽ നാം എവിടെയും എത്താൻ പോകുന്നില്ല. കൂട്ടത്തിൽ പറയട്ടെ, മറ്റൊരുപയോഗത്തിനും കൊള്ളാത്ത റൈഫിളുകളേ എന്റെ കൈവശമുള്ളു: മെക്കാനിസം പോയിക്കിടക്കുകയാണ്‌, കോർക്കുകൾ കീറിയതാണ്‌, കോക്കുകൾ ക്ലിക്ക് ചെയ്യുന്നുണ്ടെന്നു മാത്രം. അതിനാൽ, ആവശ്യമെങ്കിൽ അത്തരം റൈഫിളുകൾ കിട്ടാൻ വിഷമമില്ല. അതുകൊണ്ട് തത്വത്തിൽ, റൈഫിളുകളില്ലാത്തവർ പോലും തുടക്കത്തിൽ സ്വീകാര്യമാണ്‌; നിർണ്ണായകമുഹൂർത്തത്തിൽ നമ്മളിൽ റൈഫിൾ ഇല്ലാത്തവർ നിരായുധരായവർക്കു ചുറ്റും അണി നിരക്കേണ്ടതാണ്‌. റെഡ്  ഇൻഡ്യാക്കാർക്കെതിരായി ആദ്യകാലത്തെ അമേരിക്കൻ കർഷകർ ഫലപ്രദമായി ഉപയോഗിച്ച തന്ത്രപരമായ രീതി; അതെന്തുകൊണ്ട് ഇവിടെയും വിജയിക്കാതിരിക്കില്ല, അവസ്ഥകൾ എന്തായാലും സമാനമാണെന്നിരിക്കെ? റൈഫിളുകൾ പൂർണ്ണമായി ഒഴിവാക്കിയാൽപോലും സാദ്ധ്യമാണതെന്നുവരാം. അഞ്ചു റൈഫിളുകളുടെതന്നെ ഒരാവശ്യവുമില്ല; ഇവിടെയുണ്ടാവാൻ ഇടയായതുകൊണ്ടുമാത്രം അവ എടുത്തുപയോഗിക്കാം എന്നുമാത്രം. അതേ സമയം മറ്റു നാലു പേർക്കും അവ എടുത്തുനടക്കാൻ ആഗ്രഹമില്ലെന്നാണെങ്കിൽ അങ്ങനെയായിക്കോട്ടെ. അപ്പോൾ ഞാൻ മാത്രം, നേതാവെന്ന നിലയ്ക്ക്, ഒരു റൈഫിൾ കൊണ്ടുനടക്കും. എന്നാൽ നമുക്കൊരു നേതാവിന്റെ ആവശ്യമില്ല; അതിനാൽ ഞാനും എന്റെ റൈഫിൾ ഒടിച്ചുകളയുകയോ മാറ്റിവയ്ക്കുകയോ ചെയ്യും.

ഇതായിരുന്നു ആദ്യത്തെ വിളംബരം. ഞങ്ങളുടെ കെട്ടിടത്തിലെ ആർക്കും വിളംബരങ്ങൾ വായിക്കാനുള്ള നേരമോ ആഗ്രഹമോ ഉണ്ടായിരുന്നില്ല; പിന്നല്ലേ, അതിനെക്കുറിച്ചു ചിന്തിക്കാൻ പോകുന്നു. അധികം വൈകിയില്ല, അവ എഴുതിയ ചെറിയ കടലാസുഷീറ്റുകൾ മച്ചുമ്പുറത്തു നിന്നു തുടങ്ങി, എല്ലാ ഇടനാഴികളിലൂടെയും വളർന്ന്, കോണിപ്പടിയിലൂടെ ഒഴുകിയിറങ്ങുന്ന മാലിന്യങ്ങളുടെ ഒഴുക്കിൽ പൊന്തിയൊഴുകുകയും കോണിത്തളത്തിൽ താഴെ നിന്നു ചുഴന്നുപൊങ്ങുന്ന എതിരൊഴുക്കിനോടു മല്ലിടുകയുമായി. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ രണ്ടാമതൊരു വിളംബരം ഉണ്ടായി:

കൂട്ടുവാടകക്കാരേ!

ഇതുവരെ ഒരാളും എനിക്കു പേരു തന്നിട്ടില്ല. എനിക്കെന്റെ ഉപജീവനത്തിനുള്ളതു സമ്പാദിക്കേണ്ട നേരമൊഴികെ ഏതു നേരവും ഞാൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നതാണ്‌. ഞാൻ ഇല്ലാത്ത സമയങ്ങളിലാണെങ്കിൽ എന്റെ മുറിയുടെ വാതിൽ മലർക്കെ തുറന്നുകിടക്കുകയായിരുന്നു; എന്റെ മേശപ്പുറത്തുള്ള കടലാസുഷീറ്റിൽ ആർക്കും തന്റെ പേരെഴുതുകയും ചെയ്യാമായിരുന്നു എന്നിരിക്കെ ഒരാൾ പോലും അങ്ങനെ ചെയ്തിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല: