2026 മേയ് 11, തിങ്കളാഴ്‌ച

സോഫിയ പാർനൊക്ക് - കവിതകൾ

 
സോഫിയ പാർനൊക്ക് Sophia Parnok  (1885-1933) റഷ്യൻ കവിയും വിവർത്തകയുമായിരുന്നു. ജൂതമതത്തിലാണ്‌ ജനിച്ചതെങ്കിലും പിന്നീട് റഷ്യൻ ഓർത്തൊഡോക്സ് ചർച്ചിലേക്കു മതം മാറി. നാടകകൃത്തായ വ്ലാദിമിർ വോൾക്കെൻസ്റ്റൈനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം നീണ്ടുനിന്നില്ല. അവരുടെ പ്രണയബന്ധങ്ങൾ കൂടുതലും സ്ത്രീകളുമായിട്ടായിരുന്നു. തന്റെ തീവ്രമായ ലെസ്ബിയൻ ലൈംഗികതയെ വളരെ ആർജ്ജവത്തോടെ അവർ തന്റെ കവിതകളിൽ ആവിഷ്കരിച്ചിട്ടുമുണ്ട്. പ്രസിദ്ധയായ റഷ്യൻ കവി മരീന സ്വെറ്റയേവയുമായി പ്രചണ്ഡമായ ഒരു ബന്ധം 1914-16 കാലത്ത് അവർക്കുണ്ടായിരുന്നു. സ്വെറ്റയേവയുടെ ‘പെൺസുഹൃത്ത്’ എന്ന കവിതാപരമ്പര സോഫിയയെ സംബോധന ചെയ്തുകൊണ്ടുള്ളതാണ്‌.
  

ഉടലിൽ നിന്ന്...
--------------------------

ഉടലിൽ നിന്നു പ്രണയം മായുമ്പോൾ
സൃഷ്ടിക്കാനുള്ള മോഹവും മായുന്നു.
നിങ്ങളുടെ കൈവിരലുകൾക്കിപ്പോൾ
കളിമണ്ണിൽ പെരുമാറാൻ തോന്നുന്നില്ല,
വെണ്ണക്കല്ലിൽ നിഴലുകൾ കൊത്താൻ
കല്ലുളിയിലേക്കു കൈകൾ നീളുന്നുമില്ല.

നിങ്ങളുടെ ഗാനം പാതി പാടി നിലയ്ക്കുന്നു,
നിങ്ങളുടെ തൂലിക പാതി വരച്ചു നില്ക്കുന്നു
വിട, നിനക്കു വിട, ഉദാത്തമായ കാമമേ!
ആത്മാവിനൊടുവിൽ ശേഷിച്ച ആനന്ദമേ!
*

എന്നോടുതന്നെ
-------------------------


നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ
കാവ്യദേവതയുമായി സല്ലപിക്കാനുള്ള കാലം കഴിയുന്നു,
സംഗീതം കേട്ടു തളരാനുള്ള കാലവും കഴിയുന്നു.
അടങ്ങിയിരിക്കാനുള്ള കാലമാണിനി,
പേരക്കുട്ടികളെ വളർത്താനുള്ള കാലമാണിനി,
നിങ്ങളുടെ പാത ചുരുക്കാനുള്ള കാലമാണിനി,
നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ.

നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ
നിങ്ങളെടുത്തുചാടാൻ പാടില്ല,
നീണ്ടുനീണ്ട കത്തുകളെഴുതാൻ പാടില്ല,
നിങ്ങളുടെ ദാഹങ്ങളെ പഴിക്കാനും പാടില്ല.
അല്ലെങ്കിലൊരേഴാം സ്വർഗ്ഗത്തിലെ
ജീവിതസ്വപ്നത്തിൽ പിടിച്ചുതൂങ്ങാനും പാടില്ല.
നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ.

നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ,
നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ
വീനസിന്റെ വളർത്തുമക്കളാകുന്നു നാം,
മോസ്ക്കോവിലാവട്ടെ, ന്യൂയോർക്കിലാവട്ടെ,
ഇടവഴികളിലേക്കു നാം തള്ളിമാറ്റപ്പെടുന്നു.
ഇത്രയ്ക്കേയുള്ളു, സോഫിയാമുത്തശ്ശീ,
നിങ്ങളുടെ വേദാന്തത്തിൽ ശേഷിക്കുന്നതിത്രയേയുള്ളു,
നാല്പത് കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ.
*

കട്ട പിടിച്ച മഞ്ഞിന്റെ...


കട്ട പിടിച്ച മഞ്ഞിന്റെ നീലിച്ച സാന്ദ്രതയിൽ
ആഴത്തിൽ വെട്ടിയ്ടുത്തൊരു കുഴി:
വലുതും ചെറുതുമായ മീനുകൾക്കു ശ്വാസമെടുക്കാനൊരിടം,
പാത്രങ്ങളുമായി വരുന്നവർക്കു കോരിയെടുക്കാൻ വെള്ളം,
തളർന്നെത്തുന്നൊരു യാത്രികയ്ക്കു പുറത്തു കടക്കാനൊരു വഴി,
അവളും ജിവിതവും യാത്ര ചെയ്യുന്നതു വിഭിന്നമായ പാതകളിലാണെങ്കിൽ,
അവൾക്കു പോകാനൊരിടവുമില്ലെന്നാണെങ്കിൽ.
*


നിന്റെ പാപങ്ങളെല്ലാം...


നിന്റെ പാപങ്ങളെല്ലാം ഞാൻ പൊറുത്തിരിക്കുന്നു-
രണ്ടെണ്ണം പക്ഷേ, എനിക്കു പൊറുക്കാനാവില്ല:
നീ കവിത വായിക്കുന്നതു മൗനമായി,
നീ ചുംബിക്കുന്നതു വളരെയുച്ചത്തിലും.

അതിനാൽ പാപം ചെയ്യുക, പുഷ്പിക്കുക, ഉല്ലസിക്കുക-
ഈ ഉപദേശം പക്ഷേ, മറക്കുകയുമരുത്:
ചുംബനം, ഓമനേ, കാതുകൾക്കുള്ളതല്ല,
സംഗീതം കണ്ണിനുള്ളതുമല്ല.

*


ഞാൻ പൂജിക്കുന്ന തിരുരൂപത്തിൽ...


ഞാൻ പൂജിക്കുന്ന തിരുരൂപത്തിൽ മാറാലകൾ...
എന്റെ പ്രാർത്ഥനയുടെ വാക്കുകളെല്ലാം മരിച്ചുകഴിഞ്ഞു;
ഒരു പകൽ മുഴുവൻ ഭ്രാന്തെടുത്തതിനൊടുവിൽ
എന്റെയുടൽ കിടക്കയിലേക്കു തളർന്നുവീഴുന്നു.

ഇങ്ങനെയാണവൾ എന്നെക്കാണാനെത്തുക...
സംഗീതമായിട്ടല്ല, അല്ല, പരിമളമായിട്ടല്ല,
ചിറകു വച്ചിരുണ്ട പിശാചായിട്ടല്ല, അല്ല,
പ്രചോദനമുള്ളിൽ വഹിക്കുന്ന മൗനമായിട്ടുമല്ല...

ഒരു നായ മാത്രം മുകളിലേക്കു നോക്കി ഓരിയിടും;
പാഞ്ഞുപോകുന്നൊരു കാറിന്റെ ചീറൽ മാത്രമുയരും;
തന്റെ മാളം നോക്കിയൊരു ചുണ്ടെലി പാഞ്ഞുപോകും.

അതുപോലെ! നല്ലതുമല്ലാതെ, ചീത്തയുമല്ലാതെ.
ഈ സംഗീതവുമായി ഞാനിത്രയും കാലം ജീവിച്ചു,
ഈ സംഗീതവുമായിത്തന്നെ ഞാൻ വിട്ടുപോകും.
*

ജീവിതസുഖങ്ങൾ കാട്ടി...
--------------------------------


ജീവിതസുഖങ്ങൾ കാട്ടിയെന്നെ മോഹിപ്പിക്കരുത്,
ശ്വാസം മുട്ടിക്കുന്ന തടവിലേക്കെന്നെ പ്രലോഭിപ്പിക്കരുത്,
നാലു ചുമരുകൾക്കുള്ളിലെന്നെ കൊട്ടിയടയ്ക്കുകയുമരുത്.

കവിയ്ക്കു കേറിക്കിടക്കാനൊരിടം വേണമെന്നില്ല,
അതുമായിട്ടയാൾ തന്റെ പ്രവാസം വച്ചുമാറുകയുമില്ല.
അതുകൊണ്ടല്ലേ, തനിയ്ക്കു കൂടില്ലെന്നു കുയിൽ പാടുന്നതും.
*