2025 ഡിസംബർ 29, തിങ്കളാഴ്‌ച

റെയ്‌നർ മരിയ റിൽക്കെ - മഹിതമുഹൂർത്തം

ഈ ലോകത്തെവിടെയെങ്കിലും 
ഇപ്പോൾ കരയുന്നതാരായാലും 
കാരണമില്ലാതയാൾ കരയുന്നു, 
എന്നെയോർത്തു കരയുന്നു. 

 ഈ രാത്രിയിലെവിടെയെങ്കിലും 
ഇപ്പോൾ ചിരിക്കുന്നതാരായാലും 
കാരണമില്ലാതയാൾ ചിരിക്കുന്നു, 
എന്നെനോക്കിച്ചിരിക്കുന്നു. 

 ഈ ലോകത്തെവിടെയെങ്കിലും 
ഇപ്പോഴലയുന്നതാരായാലും 
കാരണമില്ലാതയാളലയുന്നു, 
എന്നിലേക്കലഞ്ഞെത്തുന്നു. 

 ഈ ലോകത്തെവിടെയെങ്കിലും 
ഇപ്പോൾ മരിക്കുന്നതാരായാലും 
കാരണമില്ലാതയാൾ മരിക്കുന്നു, 
എന്നിലേക്കു നോട്ടമയക്കുന്നു. 

 (Book of Images)

2025 ഡിസംബർ 26, വെള്ളിയാഴ്‌ച

വിനോദ് കുമാർ ശുക്ല - കവിതകൾ


എന്റെ ഭാഷയിൽ ഞാൻ...
==================


എന്റെ ഭാഷയിൽ ഞാൻ 
ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു,
മറ്റാരുടെയും ഭാഷയെ ഞാൻ അപമാനിക്കയില്ലെന്ന്,
ഓരോ ജന്മത്തിലും മാതൃഭാഷ മാറേണ്ടതിലേക്കായി
ജന്മങ്ങൾ ഞാൻ മാറിമാറിയെടുക്കുമെന്ന്.
ഇതു ഞാൻ പറയുന്നത് ജീവലോകത്തോടാണ്‌,
പക്ഷികളോടും മൃഗങ്ങളോടും കീടങ്ങളോടും കൂടിയാണ്‌.



 ഞാൻ  മരിച്ചുപോയെന്ന്...
================


ഞാൻ മരിച്ചുപോയെന്നെല്ലാവർക്കും തോന്നിക്കഴിഞ്ഞതില്പിന്നെയും
എനിക്കു ജീവനുണ്ടായെന്നുവരാം,
ഞാനെന്റെ കണ്ണുകൾ സാവധാനം തുറന്നാൽ
ഒരു പുനർജ്ജന്മമെടുത്തവനു മുന്നിലെന്നപോലെ
ലോകം പ്രത്യക്ഷമായെന്നും വരാം.
ദുഷ്ടജനങ്ങളെ ഞാൻ മറന്നുപോയിരിക്കും,
നല്ലവരെ എനിക്കോർമ്മയുണ്ടാവുകയും ചെയ്യും.
പണ്ടേതന്നെ ഞാനീ ലോകത്തെ തിരിച്ചറിഞ്ഞിരുന്നത്
എനിക്കു ചുറ്റുമുള്ളതൊക്കെ വച്ചിട്ടായിരുന്നു,
പരിചിതമായ ഒരു മുഖം മതിയായിരുന്നു,
ഈ ലോകം ഞാൻ വിട്ടുപോയിട്ടില്ലെന്നെന്നെയോർമ്മിപ്പിക്കാൻ.

കുറച്ചു കൊണ്ടു ജീവിച്ചു,
കുറച്ചു മാത്രം കണ്ടു,
കുറച്ചു പേരോടിടപെട്ടു,
കുറച്ചു നേരം കൊണ്ടു കാലവും തീർന്നു.
ഇവിടെയുള്ളതല്ലാതെ
ഞാനെന്നു പറയാനൊന്നുമില്ല.

പണ്ടേതന്നെ, നാലഞ്ചു നാളത്തേക്കു പുറത്തു പോകുമ്പോഴും
ഞാനെന്റെ പിത്തളപ്പാത്രങ്ങളും
വെള്ളിമോതിരവും ചില കത്തുകളും
ഒരു ട്രങ്കിലിട്ട് ഒരയല്ക്കാരനെ ഏല്പിക്കുമായിരുന്നു,
ഭദ്രമായി സൂക്ഷിക്കാൻ.



ഒരു വരണ്ട നദി...
=============


ഒരു വരണ്ട നദി
പിന്നത്തെക്കൊല്ലവും വരണ്ടുപോയി.
അങ്ങടിയിൽ
അതു പിന്നെയും വരണ്ടതാവാം.
വരണ്ട നദികൾക്കടിയിൽ
വേറെയും വരണ്ട നദികളുടെ ചാലുകളുണ്ടാവാം.

അങ്ങനെയൊരു നദിയോരത്തിലെ ഗ്രാമത്തിൽ
അവിടുത്തെ ഏറ്റവും പ്രായമുള്ളയാൾ,
ജീവനോടെ ശേഷിച്ച അവസാനത്തെയാൾ,
എക്കലിലും ചെളിയിലും കണ്ടെത്തും,
സുതാര്യമായൊരു ശിലാഖണ്ഡത്തിൽ
ഫോസിലുകൾ-
നദീസസ്യങ്ങളുടെ,
നദീമത്സ്യങ്ങളുടെ, 
ജീവികളുടെ, ഒച്ചുകളുടെ;
അതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുമുണ്ടാവും,
ഒരു തുള്ളി വെള്ളം,
കോടാനുകോടിവർഷങ്ങൾ പ്രായമുള്ളത്.
ഏറ്റവും പ്രായമുള്ള ഒരു മനുഷ്യന്റെ ആത്മാവിൽ
ഭദ്രമായിരിക്കുന്നു,
ഒരേയൊരരിമണി.



ഒരു പച്ചത്തത്ത...
----------------------


ഒരു പച്ചത്തത്ത
ആകാശത്തു നിന്നു പറന്നിറങ്ങി
(ആകാശത്തൊരു പച്ചക്കൂമ്പ് മുളച്ചപോലെ)
ഒരു മരത്തിൽ ചെന്നിരുന്നു.
മരത്തിനു തഴച്ച പച്ചയായിരുന്നു.
അതില്പിന്നെ ഞാൻ തത്തയെ കണ്ടതേയില്ല.
കണ്ടതാ പച്ച തഴച്ച മരം മാത്രം.
*

ഒരങ്ങാടിത്തെരുവിലൂടെ...
-----------------------------


ഒരങ്ങാടിത്തെരുവിലൂടെ
തിരക്കു പിടിച്ചു പോകുന്നൊരാൾ,
ഓരോ കയ്യിലും അഴുക്കു പിടിച്ച ഓരോ സഞ്ചി,
ഒന്നൊഴിഞ്ഞത്, ഒന്നു നിറഞ്ഞത്.
അതിൽ ഉരുളക്കിഴങ്ങ്, ചീര,
ഗരം മസാലപ്പൊതി, 
മുളക്- പച്ചയും ചുവപ്പും.
ഞാനൊരു പത്തുരൂപാ നോട്ടായി
ആ സഞ്ചിക്കുള്ളിൽ അഭയം തേടിയിരുന്നെങ്കിൽ!
ഞാൻ പക്ഷേ, എന്റെതന്നെ സഞ്ചിക്കുള്ളിൽ
കുടുങ്ങിക്കിടക്കുകയായിരുന്നു!



എന്റെ കാലുകൾ കൊണ്ടല്ല...
===================


എന്റെ കാലുകൾ കൊണ്ടല്ല,
എല്ലാവരുടെയും കാലുകൾ കൊണ്ടാണു ഞാൻ നടക്കുന്നത്,
എല്ലാവരുടെയും കണ്ണുകൾ കൊണ്ട് കണ്ടുകൊണ്ടും.
ഞാൻ എഴുന്നേല്ക്കുമ്പോൾ
അതെല്ലാവരുടെയും ഉറക്കത്തിൽ നിന്ന്,
ഞാനുറങ്ങുമ്പോൾ അതെല്ലാവരുടെയും ഉറക്കത്തിനുള്ളിൽ.
ഒറ്റയ്ക്കല്ല ഞാൻ,
എനിക്കുള്ളിലൊരാൾക്കൂട്ടം തിക്കിത്തിരക്കുന്നു.
എന്നെ അന്വേഷിച്ചുപോകരുത്.
നിങ്ങൾക്കെന്നെ കണ്ടുകിട്ടിയാൽ
മറ്റെല്ലാവരെയും കണ്ടുകിട്ടിയതില്പിന്നെയാവുമത്.
അഥവാ, നിങ്ങളെന്നെ കണ്ടുമുട്ടിയില്ലെന്നും വരാം.
ഇനി കണ്ടുമുട്ടിയാൽ അതേതൊരാളുമാവുകയും ചെയ്യാം.


നഗരത്തിലിരുന്ന്...
———————————


നഗരത്തിലിരുന്ന് കാടുകളെക്കുറിച്ചു ചിന്തിക്കുമ്പോൾ
ഒരു ചിന്ത കൊണ്ടു ഞാനഥവാ, കാടിനെ കൊല്ലുകയാണെന്നു വരാം.
കാട്ടിലല്ലെങ്കിൽ കാടുകൾ പിന്നെവിടെയാണുണ്ടാവുക?
അവ നഗരത്തിലെ വഴിമരങ്ങൾക്കിടയിലായിരിക്കും.

രാത്രിയിൽ പാതയോരത്തെ മരങ്ങൾക്കടിയിൽ 
കിടന്നുറങ്ങുന്ന ഒരാദിവാസികുടുംബത്തിന്റെ സ്വപ്നങ്ങളിൽ
ബസ്തറിലെ മൈനയും കുടപ്പനകളും കയറിവരുന്നു,
എന്നാൽ സ്വപ്നം കാണുന്ന കണ്ണുകൾ അന്ധമാണ്‌.

പ്രായമായ ഒരു കുടുംബക്കാരണവർ,
ഇപ്പോഴും കേൾവിയും കാഴ്ചയുമുള്ളൊരാൾ,
ഇന്നു സ്വപ്നം കാണുമ്പോളയാളുടെ കണ്ണിൽ
സ്വപ്നത്തിന്റെ ഒരുണക്കച്ചുള്ളി തറച്ചുകേറി,
അയാൾക്കും കാഴ്ച നഷ്ടമായി.
*




കണ്ടിടത്തൊക്കെ...
———————


കണ്ടിടത്തൊക്കെ നിർത്തിനിർത്തിപ്പോകുന്ന
ചത്തീസ്ഗഢ് ബിലാസ്‌പുർ എക്സ്പ്രസ്സിൽ
യാത്ര ചെയ്യുകയായിരുന്നു ഞാൻ.
ഗോന്ദിയ സ്റ്റേഷനെത്തിയപ്പോൾ
എടിപിടീന്നാളുകളിറങ്ങി
അപ്പോൾ വന്ന കല്ക്കത്ത വണ്ടിയിൽ കയറി.
എന്നെക്കാൾ പ്രായമുള്ള ഒരു യാത്രക്കാരൻ
ഇറങ്ങിപ്പോകും വഴി എന്നെ ഉപദേശിച്ചു,
‘നിങ്ങളും ഇറങ്ങിക്കോ,
അടുത്ത ജന്മത്തിലേ ഈ വണ്ടി അവിടെയെത്തൂ.’

എനിക്കൊരു തിടുക്കവുമില്ലായിരുന്നു,
ഞാൻ വണ്ടിയിൽത്തന്നെയിരുന്നു;
മൂന്നാലു സ്റ്റേഷൻ കഴിഞ്ഞാൽ
എനിക്കിറങ്ങേണ്ട രാജനന്ദ്ഗാവായി,
അവിടെയാണു ഞാൻ ജനിച്ചത്.


എന്റെ മരവിച്ച കൈകൾ...
-----------------------------


എന്റെ മരവിച്ച കൈകൾ
മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങൾക്കു
സമാന്തരം,
എന്റെ കണ്ണുകളാവട്ടെ,
ഒരിലനാമ്പിൽ നട്ടിരിക്കുന്നു.

മഴ പെയ്യുമ്പോൾ
അതാദ്യമെന്റെ
കണ്ണുകളെ നനയ്ക്കണം.

അതില്പിന്നെ.
എന്റെ കൈകളുടെ പച്ചപ്പിൽ
ഒരു കിളി വന്നു കൂടുകൂട്ടണം,
മുട്ടയിടണം.

*

വിഗ്രഹങ്ങൾ ശിലയുടേതാണ്‌...
-----------------------------------


വിഗ്രഹങ്ങൾ ശിലയുടേതാണ്‌,
അവയുടെ പരമാനന്ദം,
ആ പരമാനന്ദത്തിന്റെ മന്ദഹാസം,
ശിലയുടേതാണ്‌.
ആ ശിലകളിലേക്കൊന്നു നാം കണ്ണെറിയുന്നു,
എന്നാലത്രയ്ക്കു സജീവമാണെല്ലാമെന്നതിനാൽ
വിഗ്രഹങ്ങൾ നമ്മെയൊന്നു കടാക്ഷിക്കുമ്പോൾ
നാം തന്നെ ശിലകളാവുന്നു,
നന്നായി കൊത്തിയെടുത്ത പ്രതിമകൾ,
ശിലാശ്ലേഷത്തിലമർന്ന നാമിരുപേർ.
*


ധൗളഗിരി കാണുമ്പോൾ...
========================


ധൗളഗിരി കാണുമ്പോൾ 
എനിക്കോർമ്മ വന്നത്
അതിന്റെ ചിത്രമാണ്‌.
ഞാനാദ്യം കണ്ടത് ചിത്രമാണല്ലോ.

വീട്ടുചുമരിലെ ചിത്രങ്ങളിൽ
എന്റെ പൂർവ്വികരുടെ ചിത്രങ്ങളുമുണ്ട്.
അവരെ ഞാൻ കണ്ടിട്ടേയില്ല.
അതിനാൽ അവരെക്കുറിച്ചോർക്കുമ്പോൾ
എനിക്കോർമ്മ വരുന്നത്
അവരുടെ ചിത്രങ്ങളാണ്‌.

ധൗളഗിരി കണ്ടതിൽപിന്നെ പക്ഷേ,
അങ്ങനെയല്ല.
ഇപ്പോഴെനിക്കോർമ്മ വരുന്നത്
എന്റെ പൂർവ്വികരെയാണ്‌,
അവരുടെ ചിത്രങ്ങളല്ല.


ആദിവാസികൾ നൃത്തം ചെയ്യുന്നതല്ല...
--------------------------------------------


ആദിവാസികൾ നൃത്തം ചെയ്യുന്നതല്ല 
നിങ്ങൾ കാണുന്നത്,
അവരെക്കൊണ്ടു നൃത്തം ചെയ്യിക്കുന്നതാണ്‌.
അവരുടെ വീടുകൾ
അവർ താമസിക്കുന്ന വീടുകളല്ല,
നിങ്ങളെ കാണിക്കാനുള്ള വീടുകളാണ്‌.
നിങ്ങൾ കാണുന്ന മണ്ണടുപ്പിൽ
അവർ തീ പൂട്ടാറില്ല,
മറ്റുള്ളവർക്കു കാണാൻ വേണ്ടി
കത്തിച്ചതാണത്.

നിങ്ങൾ കാണുന്നത്
നിങ്ങളെ കാണിക്കുന്നതാണ്‌,
നിങ്ങൾ കാണാത്തത്
നിങ്ങളെ കാണിക്കാത്തതാണ്‌.
കാണാൻ കഴിയാത്തവർക്കായി
നഗരത്തിൽ ഒരുക്കിയിരിക്കുന്നു,
കാടിനെക്കുറിച്ചൊരു പ്രദർശനം.


എന്റെ എട്ടണ നാണയം...
-----------------------------


എന്റെ എട്ടണ നാണയം 
കാണാതെപോയി.
അതു നോക്കി നടക്കുമ്പോൾ
എനിക്കൊരു വെള്ളിരൂപ കിട്ടി.
അതെന്റേതല്ല,
എന്നാൽ അതിലുണ്ടായിരുന്നു,
എന്റെ ഛേദിച്ച ശിരസ്സിന്റെ രൂപം.
എന്റെ ഉടലപ്പോൾ
ആ എട്ടണ നാണയത്തിലുണ്ടാവണം.
അതുകൊണ്ടാവണം
മിനക്കെട്ടു ഞാനതു നോക്കിനടന്നത്.
എന്റെ അപൂർണ്ണവ്യക്തിത്വമിവ്വിധം
പണത്തിന്റെ പിന്നാലെയുള്ളൊരോട്ടമാവുമെന്ന്
ആരറിഞ്ഞു!


ഈ പെയ്യുന്ന മഴയിൽ...
--------------------------


ഈ പെയ്യുന്ന മഴയിൽ
ഏതായിരുന്നു ആദ്യത്തെത്തുള്ളി?
എവിടെയാണതു വീണത്?
അതാരു പറഞ്ഞുതരും?
എണ്ണാൻ മഴത്തുള്ളികൾ ബാക്കികിടക്കുന്നു.
ഒരാളതെണ്ണുമെന്നും ഞാൻ വിശ്വസിക്കുന്നു.

ഈ കാട്ടിൽ,
ഏതായിരുന്നു ആദ്യത്തെ മരം,
രണ്ടാമത്തേതും മൂന്നാമത്തേതും പിന്നീടുള്ളതും?
ഈ മരത്തിന്റെ ഇലകളിൽ
ഏതായിരുന്നു ആദ്യത്തെ ഇല,
അതിനാകെ എത്രയിലകൾ?

ഒരാൾ, അതാരായാലും,
ആദ്യം ചോദിച്ച ചോദ്യമേതായിരുന്നു?
ഉത്തരമേതായിരുന്നു?
അതിനി തെറ്റായ ഉത്തരമാണെങ്കിൽ
അതായിരിക്കണം ആദ്യത്തെ തെറ്റായ ഉത്തരം.
അതെന്തായിരുന്നു?

ആദ്യത്തെ ഭാഷ ഏതായിരുന്നു?
അതിലെ ആദ്യത്തെ വാക്കേതായിരുന്നു,
രണ്ടാമതും മൂന്നാമതും വാക്കുകൾ ചേർന്നപ്പോൾ
ആദ്യത്തെ വാക്യമേതായിരുന്നു?
അതിൽ പറഞ്ഞതെന്തായിരുന്നു?
ആദ്യത്തെ വാക്യം ആദ്യം കേട്ടയാൾക്ക്
അതാദ്യമെഴുതിയയാൾ വായിച്ചുകൊടുത്തിരിക്കണം.
ആതാരായിരുന്നു?
അതാരു പറഞ്ഞുതരും?


കുട്ടികളുടെ ചിത്രങ്ങൾ
-------------------------


ചന്തയിൽ നിന്നു വാങ്ങി
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന
കുട്ടികളുടെ വർണ്ണചിത്രങ്ങൾ-
കൊഴുത്തുരുണ്ട, കവിളു തുടുത്ത
ആ കുട്ടികൾ
നമ്മുടെ കുട്ടികളെപ്പോലെയല്ലേയല്ല.

അത്തരം കുട്ടികളുടെ ചിത്രങ്ങൾക്ക്
നല്ല വില്പനയാണ്‌;
ഏതു കുടുംബത്തിലുമുണ്ടാവും,
അങ്ങനെയൊരു ചിത്രം വാങ്ങി
വീട്ടിൽ തൂക്കിയിടുന്ന ഒരച്ഛൻ.

വാസ്തവമെന്തെന്നാൽ,
അതാരും തുറന്നുപറയില്ലെങ്കിലും,
സ്വന്തം കുട്ടികളെക്കുറിച്ചുള്ള
ആധിയാണവർക്ക്.


ഒരു ചെറിയ മുറി...
-----------------------


ഒരു ചെറിയ മുറി,
അതിന്റെ ചുമരു നിറയെ
ആണികൾ അടിച്ചുകയറ്റിയിരിക്കുന്നു,
ചിത്രങ്ങൾ തൂക്കിയിടാനായി.
എന്നാൽ
ഒരു ചിത്രം പോലും കാണാനില്ല.
എടുക്കാൻ പാകത്തിൽ
ആണികളിൽ തൂക്കിയിട്ടിരിക്കുകയാണ്‌
ഇനിയുള്ള നാളുകളിൽ
ധരിക്കാനുള്ള കുപ്പായങ്ങൾ.


ആകാശത്തേക്ക്...
-----------------------


ആകാശത്തേക്കു ഞാനൊരു
താക്കോല്ക്കൂട്ടം തട്ടിയെറിഞ്ഞു,
ആകാശം പൊട്ടിത്തുറക്കുന്നതു
ഞാൻ കണ്ടു.
എന്റെ ചെല്ലപ്പെട്ടിയുടെ
താക്കോലുകളിലൊന്നാണ്‌
അതു തുറന്നതെന്നതിൽ സംശയമില്ല.

അങ്ങു മുകളിൽ
തെളിഞ്ഞ മാനത്ത്
അഞ്ചു ജെറ്റുവിമാനങ്ങൾ പ്രത്യക്ഷമാവുന്നു,
പിന്നെ കാണാതെയാവുന്നു.
എന്റെ ചെല്ലപ്പെട്ടിക്കുള്ളിലുണ്ട്
രണ്ടു പാറ്റകൾ,
പെട്ടി തലകീഴായി പിടിച്ചാലും
പുറത്തേക്കു വരാത്തവ.


ദൂരെനിന്നുവേണം വീടിനെ നോക്കാൻ
-----------------------------------------


വളരെ ദൂരെനിന്നു വേണം
നിങ്ങൾ സ്വന്തം വീടിനെ നോക്കാൻ,
തള്ളിവിട്ടാലും നിങ്ങൾക്കു മടങ്ങാൻ പറ്റാത്തവിധം
അത്ര ദൂരത്തു നിന്ന്;
ഏഴു സമുദ്രങ്ങൾക്കുമപ്പുറത്താണെങ്കിലും
ഒരുനാൾ മടങ്ങാമെന്ന ആശയോടെ.
പോകുമ്പോൾ നിങ്ങളൊന്നു തിരിഞ്ഞുനില്ക്കണം,
മറ്റൊരു ദേശത്തു നിന്നു സ്വദേശത്തെ നോക്കണം,
ബഹിരാകാശത്തു നിന്നു ഭൂമിയെ നോക്കണം,
സ്വന്തം കുട്ടികളെക്കുറിച്ചോർക്കുമ്പോൾ,
വീട്ടിലവർ എന്തു ചെയ്യുകയാവുമെന്നോർക്കുമ്പോൾ
നിങ്ങളോർക്കുന്നതു ഭൂമിയിലെ കുട്ടികളെക്കുറിച്ചുമാകട്ടെ,
വീട്ടിലെല്ലാം വേണ്ടത്രയുണ്ടോയെന്നാധിപ്പെടുമ്പോൾ
ഭൂമിയിലെല്ലാം വേണ്ടത്രയുണ്ടോയെന്നും നിങ്ങളാധിപ്പെടട്ടെ,
ഭൂമിയിലൊരാൾ വിശന്നിരിക്കുന്നത്
വീട്ടിലൊരാൾ വിശന്നിരിക്കുന്നപോലാകട്ടെ,
ഭൂമിയിലേക്കു മടങ്ങിയെത്തുന്നത്
വീട്ടിലേക്കു മടങ്ങിയെത്തുന്നപോലെയുമാകട്ടെ.
വീട്ടിലെ കാര്യങ്ങളാകെ കുഴപ്പത്തിലാണെന്നതിനാൽ
ചില ചുവടുകൾക്കു പിന്നെ വീട്ടിലേക്കു ഞാൻ തിരിച്ചുനടക്കുമ്പോൾ
അതു ഭൂമിയിലേക്കു തിരിച്ചുനടക്കുന്നപോലെയാകുന്നു.
*

ആരാണവിടെ...
---------------------


ആരാണവിടെ?
ഞാൻ ചോദിക്കുന്നു,
എന്റെ മുഖം പിന്നെ വിവർണ്ണമാവുകയും ചെയ്യുന്നു.
ആരുമില്ല- അതാണുത്തരം,
ഞാൻ തന്നെയാണതു പറയുന്നതും.
ഞങ്ങളിരുവർ, ഞാനും ഞാനും,
വാർദ്ധക്യത്തിൽ അതുമിതും പറഞ്ഞിരിക്കുകയാണ്‌,
സമയം പോകാനായി,
ഇന്നുകളും നാളെകളും പോകാനായി.
ഏതാഴ്ചയാണിന്നെന്നറിയാനായി
മണിക്കൂറുകൾ ഞങ്ങൾ സംസാരിച്ചിരിക്കുന്നു.
ഇന്നേതാഴ്ചയാണോ,
അതു കടന്നുപോയിരിക്കുന്നു.
*

ചുമരിൽ ഒരു ജനാല ജീവിച്ചിരുന്നു...
---------------------------------------------


ചുമരിൽ ഒരു ജനാല ജീവിച്ചിരുന്നു.
ആ ജനാലയുള്ളതിനാൽ ഒരു പുറംകാഴ്ചയും ജീവിച്ചിരുന്നു:
ഒരു കുടിൽ, രണ്ടു നടപ്പാതകൾ, ഒരു പുഴ,
രണ്ടു കുളങ്ങൾ.
ഇവയ്ക്കെല്ലാം കൂടി ഒരാകാശവും ഉണ്ടായിരുന്നു.
ആളുകൾ വന്നുപൊയ്ക്കൊണ്ടിരുന്നു.
മരങ്ങളുണ്ടായിരുന്നു, കിളികളുണ്ടായിരുന്നു.
ഒക്കെയും ആ ജനാലയിലാണു ജീവിച്ചിരുന്നത്.
ആരുമില്ലെങ്കിൽ ജനാല അടഞ്ഞുകിടന്നിരുന്നു.
ആരെങ്കിലുമുണ്ടെങ്കിൽ ജനാല തുറന്നുകിടന്നിരുന്നു.
അതിന്റെ ഇങ്ങേപ്പുറത്ത്, ചുമരിൽ,
ഒരു മനുഷ്യൻ ജീവിച്ചിരുന്നു.
*


ഞാനെന്റെ അയല്ക്കാരന്റെ വീട്ടിലേക്കു നടന്നുപോവുകയാണ്‌...
----------------------------------------------------------------------------


ഞാനെന്റെ അയല്ക്കാരന്റെ വീട്ടിലേക്കു നടന്നുപോവുകയാണ്‌.
ഇതും ഒരു യാത്രപോകൽ തന്നെയല്ലേ?
ദൂരത്തേക്കു പോകുന്നതേ യാത്രയായിട്ടുള്ളൂ?
ഞാനെന്റെ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു,
ഇപ്പോൾ അയല്ക്കാരന്റെ വീട്ടിലേക്കു പോവുകയാണ്‌,
വീടെന്റെ പിന്നിലായിക്കഴിഞ്ഞു.
യാത്രയുടെ രണ്ടു ചുവടു ഞാൻ വച്ചുകഴിഞ്ഞു-
എന്റെ തീർത്ഥയാത്രയുടെ.
*

നമ്മളെല്ലാവരും ഒരേ കൂരയ്ക്കു കീഴിലാണ്‌...
--------------------------------------------------


നമ്മളെല്ലാവരും ഒരേ കൂരയ്ക്കു കീഴിലാണ്‌ ജീവിച്ചിരുന്നതെങ്കിൽ,
വെവ്വേറെ അടുപ്പുകളില്ലാതെ-
അപ്പുപ്പൻ, വല്യമ്മായി, അച്ഛൻ, അമ്മാവൻ, സഹോദരങ്ങൾ-
എല്ലാവരും ഒരേയിടത്തായിരുന്നെങ്കിൽ.
പ്രകൃതി പ്രകൃതിക്കടുത്താണ്‌ ജീവിക്കുന്നത്,
പുല്ല് പുല്ലിനരികിൽ,
ചെളി ചെളിക്കരികിൽ,
വായുവിൽ ജീവിക്കുന്നുണ്ട്,
കൊടുങ്കാറ്റുകൾ, ചുഴലികൾ, 
സുഗന്ധം പേറിവരുന്ന തെന്നലുകൾ.
ഭൂമിയെ വലയം ചെയ്യുന്ന വായു ഒന്നുതന്നെയാണ്‌,
നമ്മുടെ പ്രാണവായുവിനൊപ്പം.
*

ഹതാശനായി...
-------------------

ഹതാശനായി അയാൾ ഇരുന്നുപോയി.
എനിക്കയാളെ അറിയുമായിരുന്നില്ല,
എന്നാൽ നൈരാശ്യം എനിക്കറിയാമായിരുന്നു.
അതുകൊണ്ടാണ്‌ അയാൾക്കടുത്തുചെന്ന്
ഞാൻ കൈനീട്ടിയത്.
അയാൾ എന്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റുനിന്നു.
അയാൾക്കെന്നെ അറിയുമായിരുന്നില്ല,
എന്നാൽ നീട്ടിയ കൈ അയാൾക്കറിയുമായിരുന്നു.
ഞങ്ങൾ ഒരുമിച്ചു നടന്നു.
ഞങ്ങൾക്കന്യോന്യം അറിയുമായിരുന്നില്ല,
എന്നാൽ ഒരുമിച്ചു നടക്കാൻ ഞങ്ങൾക്കറിയാമായിരുന്നു.
*

അങ്ങനെയൊരു പ്രായത്തിൽ...
====================


അങ്ങനെയൊരു പ്രായത്തിൽ ഞാനെത്തിയിരിക്കുന്നു,
പിറന്നുവീഴുന്ന ഏതു കുഞ്ഞും
എന്റെ പേരക്കുട്ടികളെക്കാൾ
ഇളയതാകുന്ന പ്രായം.
പിറവിയുടെ ലോകത്താഘോഷമാണ്‌-
പ്രഭാതമായിരിക്കുന്നു എന്നൊരാൾ പറഞ്ഞാൽ
അതു കേൾക്കേണ്ടത്
ആർക്കോ ഒരാൺകുട്ടി ജനിച്ചിരിക്കുന്നു എന്നാണ്‌;
പ്രഭാതമായിരിക്കുന്നു! എന്നാരെങ്കിലും ആർപ്പു വിളിച്ചാൽ
അതു കേൾക്കേണ്ടത്
നവജാതശിശു ഒരു പെൺകുട്ടിയാണ്‌ എന്നാണ്‌.
എന്റെ മകൾക്ക് രണ്ടു പെൺകുട്ടികളാണ്‌,
ഇളയവൾ ഉണരേണ്ട താമസം,
അവൾ പകലിനെ ഒരു പാവയെപ്പോലെ പൊക്കിയെടുക്കുന്നു,
മൂത്തവൾ ഉണരുമ്പോഴാകട്ടെ,
അവൾ പകലിനെത്തന്നെ പൊക്കിയെടുക്കുന്നു!


2025 ഡിസംബർ 2, ചൊവ്വാഴ്ച

റയ്‌മണ്ട് കാർവർ - ഉറക്കം



കൈ തലയിണയാക്കി അയാളുറങ്ങി.
ഒരു പാറ മേൽ.
സ്വന്തം കാലിൽ.
മറ്റൊരാളുടെ കാല്ക്കൽ.
ബസ്സുകളിൽ, ട്രെയിനുകളിൽ, വിമാനങ്ങളിൽ അയാളുറങ്ങി.
ജോലിക്കിടയിലുറങ്ങി.
വഴിയരികിലുറങ്ങി.
ഒരാപ്പിൾച്ചാക്കിനു മുകളിലുറങ്ങി.
ഒരു പബ്ലിക് ടോയ്‌ലെറ്റിലയാളുറങ്ങി.
ഒരു വൈക്കോല്ക്കൂനയിൽ. 
സൂപ്പർ ഡോമിൽ.
ഒരു ജഗ്വാറിൽ, ഒരു പിക്കപ്പിന്റെ പിന്നിൽ.
തിയേറ്ററുകളിലുറങ്ങി.
ജയിലിലുറങ്ങി.
സ്റ്റിയറിങ്ങ് വീലിനു പിന്നിൽ.
ബോട്ടുകളിൽ.
കാവല്പുരകളിലയാളുറങ്ങി, ഒരിക്കലൊരു കോട്ടയ്ക്കകത്തും.
മഴയത്തുറങ്ങി.
പൊള്ളുന്ന വെയിലത്തുറങ്ങി.
കുതിരപ്പുറത്തയാളുറങ്ങി.
കസേരകളിൽ, പള്ളികളിൽ, ആഡംബരഹോട്ടലുകളിലയാളുറങ്ങി.
ജീവിതകാലം മുഴുവൻ വിചിത്രമായ കൂരകൾക്കു ചുവട്ടിലയാളുറങ്ങി.
ഇപ്പോഴയാൾ മണ്ണിനടിയിലുറങ്ങുന്നു.
ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.
വൃദ്ധനായ ഒരു രാജാവിനെപ്പോലെ.
*

*സൂപ്പർ ഡോം- ന്യൂ ഓർലിയൻസിലെ സ്റ്റേഡിയം