2026 ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഡാൻ പാഗീസ് - കവിതകൾ

 ധർമ്മോപദേശം

തുടക്കം മുതലേ ആ ബലപരീക്ഷണം തുല്യശക്തികൾ തമ്മിലായിരുന്നില്ല: സാത്താൻ ആകാശത്തെ ഒരു മഹാപ്രഭു, ഇയ്യോബ് വെറുമൊരു മനുഷ്യജീവിയും. അതെന്തുതന്നെയായാലും മത്സരം ന്യായരഹിതവുമായിരുന്നു. എല്ലാ സ്വത്തും നഷ്ടപ്പെട്ട, പുത്രന്മാരുടേയും പുത്രിമാരുടേയും വിയോഗം കാണേണ്ടിവന്ന, മേലാകെ അറയ്കുന്ന വ്രണങ്ങൾ ബാധിച്ച ഇയ്യോബിന്‌ അതൊരു മത്സരമായിരുന്നുവെന്നുപോലും അറിയില്ലായിരുന്നു.

പരാതിപ്പെടൽ അധികമായപ്പോൾ റഫറി അയാളുടെ വായടച്ചുകളഞ്ഞു. ആ തീരുമാനം അംഗീകരിച്ചുകൊണ്ട് നിശ്ശബ്ദനായി അയാൾ തൻ്റെ പ്രതിയോഗിയെ പരാജിതനാക്കി, താനങ്ങനെ ചെയ്തിരിക്കുന്നുവെന്നറിയാതെ. അങ്ങനെ അയാൾക്കയാളുടെ സമ്പത്ത് തിരികെക്കിട്ടി, പുത്രന്മാരും പുത്രിമാരും - പുതിയവർ തന്നെ- അയാൾക്കു നല്കപ്പെട്ടു, ആദ്യസന്തതികളെക്കുറിച്ചുള്ള അയാളുടെ ദുഃഖം എടുത്തുമാറ്റപ്പെടുകയും ചെയ്തു.

ഈ പകരം വീട്ടലാണ്‌ ഏറ്റവും ഭയങ്കരമെന്ന് നമുക്കു വേണമെങ്കിൽ ഭാവന ചെയ്യാം. ഇയ്യോബിന്റെ അജ്ഞതയാണ്‌ ഏറ്റവും ഭയങ്കരമെന്നും നമുക്കു ഭാവന ചെയ്യാം: ആരെയാണു താൻ തോല്പിച്ചതെന്നോ താൻ ജയിച്ചുവെന്നുപോലുമോ അയാൾക്കറിയില്ലല്ലോ. എന്നാൽ ഏറ്റവും ഭയങ്കരമായ സംഗതി ഇതൊന്നുമല്ല എന്നതാണു വാസ്തവം: ഇയ്യോബ് എന്നൊരാൾ ഉണ്ടായിരുന്നതേയില്ല, അയാൾ വെറുമൊരു ദൃഷ്ടാന്തകഥ മാത്രമായിരുന്നു.

*

വാർത്തകൾ


കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
ഒരു കടല്പാമ്പിഴഞ്ഞുപോയ വളഞ്ഞുപുളഞ്ഞ പാത.
ഒരൊഴിഞ്ഞ ശംഖിൽ സന്ന്യാസിഞണ്ടിനു കിട്ടിയ പാർപ്പിടം:
മരിച്ചവരുടെ വീട്ടിൽ ജീവിതം സുഖമായിരിക്കുമല്ലോ.
ഒരു കനത്ത ബൂട്ട്.
ഒരു മൺകൂനയുടെ നേർക്ക് ജീവനാശത്തിന്റെ തിടുക്കം പിടിച്ച കാല്പാടുകൾ.

കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
പൊന്തിനടക്കുന്ന ഭീമാകാരമായ ഒരു ചിപ്പി പൊട്ടിത്തുറക്കുന്നു:
നുരഞ്ഞും പതഞ്ഞും വീനസ് പിറവി കൊള്ളുന്നു,
ഹാ, വിസ്മയിപ്പിക്കുന്ന ഉടൽ.
അലക്സാണ്ടറുടെ പ്രബലമായ കപ്പല്പട എല്ലാ പായകളും നീർത്തി 
ലോകം കീഴടക്കാനായി കടന്നുപോകുന്നു.
ഒരു ടാങ്ക് പോയ പാടുകൾ
ഒരു ഡൈനസോറിന്റെ തണ്ടെല്ലായി മാറുന്നു.
ഒരു എഫ്-15 ടേക്കോഫ് ചെയ്യുന്നു,
കാലഹരണപ്പെടുന്നു,
ഇല്ലാതാകുന്നു.

കടപ്പുറത്തു പിന്നെ പുതിയ കാര്യങ്ങളെന്തൊക്കെ?
ഒരു കടല്പാമ്പിഴഞ്ഞുപോയ വളഞ്ഞുപുളഞ്ഞ പാത.

*

ആത്മകഥ


ആദ്യത്തെ അടിയ്ക്കു തന്നെ ഞാൻ മരിച്ചു,
പാടത്തെ കല്കൂട്ടങ്ങൾക്കിടയിൽ എന്നെ മറവു ചെയ്യുകയും ചെയ്തു. 
എന്നെ എന്തു ചെയ്യണമെന്ന്
മലങ്കാക്ക എന്റെ അച്ഛനമ്മമാരെ പഠിപ്പിച്ചിരുന്നു.

എന്റെ കുടുംബം പ്രശസ്തമാണെങ്കിൽ
ചെറുതല്ലാത്തൊരു വിഹിതം അതിലെനിക്കുമുണ്ട്.
എന്റെ സഹോദരൻ കൊലപാതകം കണ്ടുപിടിച്ചു,
എന്റെ അച്ഛനമ്മമാർ ദുഃഖം കണ്ടുപിടിച്ചു,
ഞാൻ മൗനം കണ്ടുപിടിച്ചു.

പരക്കെ അറിയപ്പെടുന്ന ആ സംഭവങ്ങൾ പിന്നീടുണ്ടായി.
ഞങ്ങളുടെ കണ്ടുപിടുത്തങ്ങൾ കുറ തീർക്കപ്പെട്ടു.
ഒന്ന് മറ്റൊന്നിലേക്കു നയിച്ചു, ഉത്തരവുകൾ നല്കപ്പെട്ടു.
സ്വന്തം വഴിയ്ക്കു കൊല നടത്തിയവരുണ്ടായിരുന്നു,
സ്വന്തം വഴിയ്ക്കു ദുഃഖിച്ചവരുമുണ്ടായിരുന്നു.

പേരുകൾ ഞാൻ പരാമർശിക്കുകയില്ല,
വായനക്കാരന്റെ വികാരം കണക്കിലെടുക്കണമല്ലോ;
വിശദാംശങ്ങൾ ആദ്യമൊക്കെ ഞെട്ടിപ്പിക്കുമെങ്കിലും
പിന്നീടു വല്ലാതെ മുഷിപ്പുണ്ടാക്കും:

ഒരിക്കൽ മരിക്കാം, രണ്ടാമതും ഏഴാമതു വേണമെങ്കിലും മരിക്കാം,
എന്നാലൊരായിരം തവണ മരിക്കാൻ നിങ്ങൾക്കാവില്ല.
എനിക്കു കഴിയും.
ഭൂഗർഭത്തിലെ എന്റെ അറകൾ എവിടെയുമെത്തും.

കായേൻ ഭൂമുഖത്തു പെരുകാൻ തുടങ്ങിയപ്പോൾ
ഞാൻ ഭൂമിയുടെ ഉദരത്തിൽ പെരുകാൻ തുടങ്ങി,
എന്റെ ബലം അവന്റേതിനെക്കാൾ വലുതായിരുന്നു.
 അവന്റെ സൈന്യഗണങ്ങൾ അവനെ വെടിഞ്ഞ് എന്റെ ഭാഗം ചേരുന്നു,
അതുപോലും പ്രതികാരത്തിന്റെ പകുതിയേ ആവുന്നുള്ളു.

(നാസികാലത്തെ ജൂതവംശഹത്യകൾ മനസ്സിൽ വച്ചുകൊണ്ടു വായിക്കുക.)

ഛായാചിത്രം
—————————


കൊച്ചുകുട്ടി 
അടങ്ങിയിരിക്കുന്നതേയില്ല,
അവന്റെ മുഖത്തിന്റെ വടിവെനിക്കു
പിടിതരികയുമില്ല.
ഞാൻ ഒരു വര വരയ്ക്കുമ്പോഴേക്കും
അവന്റെ ചുളിവുകൾ പെരുകുന്നു,
ബ്രഷ് മുക്കുമ്പോൾ
അവന്റെ ചുണ്ടുകൾ ചുരുളുന്നു,
മുടി വെളുക്കുന്നു,
അവന്റെ തൊലി, നിറം നീലയായി,
എല്ലുകളിൽ നിന്നൂരിപ്പോരുന്നു.
അവൻ പൊയ്ക്കഴിഞ്ഞു.
വൃദ്ധൻ പൊയ്ക്കഴിഞ്ഞു.
ഞാനോ,
ഞനെവിടെപ്പോകാൻ?
*

ഹേമന്താരംഭം, ലോങ്ങ് ഐലന്റ്
-----------------------------------------

ഒരു പിഞ്ഞാണക്കടയിൽ നേരം വൈകിയുണർന്ന കാളയെപ്പോലന്ധാളിച്ചുംകൊണ്ട്
തിളങ്ങുന്ന ഈ കാട്ടിനുള്ളിൽ നിശ്ചേഷ്ടനായി ഞാൻ നില്ക്കുന്നു,
രാത്രിയിൽ രൂപപ്പെട്ട നേർത്ത മഞ്ഞുപാളിയിൽ
ഉറപ്പിച്ചു ചവിട്ടാതെ ശ്രദ്ധിച്ചുകൊണ്ട്.

ഈ പ്രഭാതം പക്ഷേ, വേറെയും വിസ്മയങ്ങൾ കാത്തുവച്ചിരിക്കുന്നു:
ഒരന്യനായ എനിക്കു തോന്നുന്നു, ഞാൻ വീട്ടിലെത്തിയിരിക്കുന്നുവെന്ന്,
വിദൂരവനങ്ങളിൽ ഞാൻ കണ്ടുമറന്ന ജ്ഞാനിയായ ആ മുയൽ
ഇവിടെ, ഒരു വെള്ളപ്പൊന്തയിലിരുന്നുകൊണ്ടെന്നെ മാടിവിളിക്കുന്നുവെന്ന്,

“വരൂ, പേടിക്കേണ്ട, ഇതൊരു കഠിനഹേമന്തം,
കാട്ടിലൂടെ നിങ്ങൾക്കു നടക്കാം, സന്തോഷത്തോടെ, ശാന്തിയോടെ,
നിങ്ങളൊന്നിനേയും ശല്യപ്പെടുത്താൻ പോകുന്നില്ല,
നിങ്ങളൊരു പാടുപോലും ശേഷിപ്പിക്കാനും പോകുന്നില്ല.”
*

സംഭാഷണം
------------------------

നാലുപേർ പൈന്മരത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ഒരാളതിനെ ജനുസ്സ്, സ്പീഷിസ്, ഇനം എന്നിങ്ങനെ നിർവ്വചിച്ചു. ഒരാൾ തടിവ്യവസായത്തിൽ അതിന്റെ ദോഷവശങ്ങൾ കണക്കുകൂട്ടി. ഒരാൾ പൈന്മരത്തെക്കുറിച്ച് പല ഭാഷകളിലുള്ള കവിതകൾ ഉദ്ധരിച്ചു. ഒരാൾ വേരൂന്നി, ചില്ലകൾ വിരിച്ച്, മർമ്മരമുതിർക്കുകയും ചെയ്തു.
*

ഓട്ടക്കലാകാരൻ
---------------------------

ഹ്രസ്വദൂര ഓട്ടക്കാരന്റെ
ഏകാന്തത.

മദ്ധ്യബിന്ദു എത്തുന്നതു വരെയേ
അയാൾക്കു ശ്വാസം കിട്ടുന്നുള്ളു.

കാല്പാടുകൾ മാത്രം
വിശ്വസ്തതയോടയാളെ പിന്തുടരുന്നു.

ഓടൂ! രണ്ടു മത്സരാർത്ഥികളേയുള്ളു:
വലതുകാലും ഇടതുകാലും.

അതിനാൽ വിജയിയുമില്ല, പരാജിതനുമില്ല.
അയാൾക്കു വേണമെങ്കിൽ ഒന്നിരിക്കാം,

വിശ്രമിക്കാം, വീട്ടിൽ പോകാം, അതുമല്ല,
ഓടുകയാണെങ്കിൽ അതിനും വിരോധമില്ല.
*

ചാരുകസേരകൾ
---------------------

ഏറ്റവും പതുക്കെ നടക്കുന്ന ജന്തുക്കളാണ്‌
ഹോട്ടൽ ലോബികളുടെ മൂലകളിൽ കാത്തുകിടക്കുന്ന
മൃദുവായ തുകലുകൊണ്ടുള്ള വമ്പൻ ചാരുകസേരകൾ.
ചട്ടിയിൽ വളരുന്ന ഫിലോഡെൻഡ്രോണുകളുടെ തണലത്ത്
അവ പലമടങ്ങാവുന്നു.
ആനകളെക്കാളും പതുക്കെ ജീവിക്കുന്നതിൽ തൃപ്തരാണെങ്കിലും
എപ്പോഴവയെക്കണ്ടാലും
അന്തമറ്റ ഏതോ രഹസ്യയാത്രയ്ക്കിറങ്ങാൻ പോവുകയാണെന്നപോലെ.
*

യഥാർത്ഥജീവിതത്തിൽ നിന്നൊരു കഥ
-------------------------------------------------

പാദത്തിനു വയസ്സാവുകയാണ്‌.
ഒരുപാടൊക്കെ അവൾ അനുഭവിച്ചിരിക്കുന്നു,
ഒരുപാടവൾ കടന്നുപോയിരുന്നു:
ഉറപ്പില്ലാതെയുള്ള ആ ചുവടുവയ്പുകൾ-
ഒന്നുമില്ലായ്മയുടെ മൈലുകൾക്കിടയിൽ
അവിടെയുമിവിടെയും ഒരു ചുവടു മാത്രമാണ്‌ ശരിയായത്.

വേണ്ടതിലേറെ അവളനുഭവിച്ചു.
മിതമായ ഒരത്ഭുതത്തിനാണ്‌ അവൾ പ്രാർത്ഥിക്കുന്നത്,
ഒരു നാടകീയതയുമില്ലാതെ:
വെള്ളത്തിനു മീതെ നടക്കുകയല്ല,
തീക്കുണ്ഡത്തിലേക്കു ചാടുകയല്ല,
ഒതുങ്ങിയ ഒരു വാടകമുറി മാത്രം,
വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പങ്കാളി മാത്രം,
സ്ഥിരമായ ഒരു വരുമാനവും അയാൾക്കുണ്ടാകണം.

ആശാഭംഗങ്ങളെത്രയോ അവൾക്കുണ്ടായിരിക്കുന്നു.
സിമന്റുതറ,
വേനല്ക്കാലത്തു തന്നെ സന്തുഷ്ടയാക്കിയിട്ട്
മഞ്ഞുകാലത്ത് തന്നോടു തണുപ്പനും അന്യനുമായി
വഴുതിപ്പോയ സൂര്യൻ.
രോമം കൊണ്ടുള്ള പരവതാനി,
താഷ്കന്റിൽ നിന്നുള്ള പുതിയൊരു കുടിയേറ്റക്കാരൻ,
അവളെ രസിപ്പിക്കാറുണ്ടായിരുന്നു,
ഒന്നിക്കിളിപ്പെടുത്താറുണ്ടായിരുന്നു,
എന്നാലവൾ കടന്നുപോയ ഉടനേ
അയാളവളെ മറന്നുകളയുകയും ചെയ്തു.

പേടിക്കാനില്ല!
പാദമൊടുവിൽ മദ്ധ്യവയസ്കനായ ഒരു സോക്സിനെ കണ്ടുമുട്ടുന്നു,
നരച്ചു സുന്ദരനായ ഒരാൾ,
വസ്ത്രങ്ങളുടെ ദേശത്തു നിന്നൊരു പരിചയസമ്പന്നൻ.
കണ്ടാലും, കണ്ടാലും,
അയാളവൾക്കു സമൃദ്ധമായി ഊഷ്മളത നല്കുന്നു,
അവളെ ഇറുകെപ്പുണരുന്നു, 
അയാളൊരു ഗാനശകലം അവൾക്കായി പാടുകയും ചെയ്യുന്നു:
“നീയെന്നിലാകെ നിറയുന്നു,
നിന്നെ ഞാൻ നിന്നെപ്പോലെ കൈക്കൊള്ളുന്നു.
നിന്റെ ഉണങ്ങിച്ചുരുണ്ട പെരുവിരൽ മുതൽ
നിന്റെ മുറിപ്പെട്ട മടമ്പു വരെ
നിനക്കു നന്നായി ചേരുന്നവൻ ഞാൻ, പ്രിയേ, പാദമേ.
വൈകാതെ നമുക്കു നല്ലൊരു പാദുകം കണ്ടെത്താം,
നാമിരുവർക്കും പാകത്തിനുള്ളതൊന്ന്,
പിന്നോരോ രാത്രിയിലും നാം താമസം മാറ്റും,
നമ്മുടെ രണ്ടാം വീട്ടിലേക്ക്, 
സുഖപ്രദമായൊരു വള്ളിച്ചെരുപ്പിലേക്ക്.
*

ഒരു പുതിയ കാമുകൻ
—————————————


നീയെന്നെ പെറുക്കിയെടുക്കുന്നു, ആർക്കോ കളഞ്ഞുപോയ ഒരു നാണയം,
പെരുവിരലിനും ചൂണ്ടുവിരലിനുമിടയിൽ വച്ചെന്നെ തിരുമ്മുന്നു,
പുത്തനാവാൻ ഞാൻ ശ്രമിക്കുന്നു, ഒന്നു തിളങ്ങാൻ പോലും.

എന്റെ മൂല്യമെത്രയാണെന്നു നീ നോക്കുന്നു,
എന്നിൽ പതിച്ചിരിക്കുന്ന മുഖമേതാണെന്നു പരിശോധിക്കുന്നു.
അപൂർവ്വമാണതെന്നു ഞാൻ നടിക്കുന്നു, ഒരു രാജമുദ്ര തന്നെ.

നിനക്കു തൃപ്തിയായിട്ടില്ല. സംശയാലുവായ കാതു ചരിച്ച്
നീയെന്നെ തട്ടിനോക്കുന്നു, കാതോർക്കുന്നു.
എന്റെ ഏറ്റവും നിർമ്മലമായ, പിഴവറ്റ ഒച്ചയിൽ ഞാൻ മുഴങ്ങുന്നു.

ഒടുവിലായി പരിചയസമ്പന്നയായ ഒരു പണമിടപാടുകാരിയെപ്പോലെ
നീയെന്നെ കടിച്ചുനോക്കുന്നു: ഞാൻ ഞണുങ്ങിയെന്നുവരാം, 
ഈ കൃത്രിമസ്വർണ്ണക്കഷണം.

പക്ഷേ, കാഠിന്യമുണ്ടെനിക്ക്, പരീക്ഷണം ഞാൻ ജയിക്കുന്നു.
സ്വർണ്ണമല്ലെങ്കില്ക്കൂടി സാമാന്യം നല്ല ഒരു കൂട്ടുലോഹം.
ഉറപ്പു വന്ന നിനക്ക് ഇനിയെന്നെ ചെലവാക്കാം, നിന്റെ ഇഷ്ടം പോലെ.
*

സ്വാതന്ത്ര്യയന്ത്രം
----------------------

സൈബിരിയൻ ഹിമക്കുറുക്കന്റെ കൂട്ടിൽ
(വിശിഷ്ടനായ ഒരു തടവുകാരനാണത്)
ഒരു സ്വാതന്ത്ര്യയന്ത്രം സ്ഥാപിച്ചിട്ടുണ്ട്.

ചെണ്ടയുടെ ആകൃതിയിൽ 30 ഇഞ്ചു നീളമുള്ള ഇരുമ്പുചക്രമാണത്,
12 ഇഞ്ച് വീതിയുള്ള ഒരു റിമ്മും അതിനുണ്ട്;
റിമ്മിൽ ചവിട്ടാനുള്ള കുറ്റികളുണ്ട്,
ചക്രത്തിന്റെ അച്ചുതണ്ട് ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു.

സൈബീരിയൻ കുറുക്കനു മടുപ്പു തോന്നുമ്പോൾ
അവൻ അതിൽ ചാടിക്കയറി ഓടാൻ തുടങ്ങുന്നു.
സ്വാതന്ത്ര്യയന്ത്രം അവന്റെ നാനൂറു കാലുകൾക്കായി
ഒരതിവേഗപ്പാത നിവർത്തിയിടുന്നു,
കൊതി പൂണ്ട അവന്റെ ഉടലിനു ചുവട്ടിൽ
കാറ്റുപോലെ നീങ്ങുന്ന ആ കാലുകൾക്ക്
അത്യുത്തരദേശത്തേക്കവനെ മടക്കിക്കൊണ്ടുപോകാൻ.

ആഴ്ചയിലൊരിക്കൽ അവരതിൽ എണ്ണയിടുന്നുണ്ട്.
*

കഥ
-----

ഒരു ദിവസം പ്രായമുള്ള ഒരു പച്ചത്തുള്ളനെക്കുറിച്ച്
ഞാനൊരിക്കൽ ഒരു കഥ വായിച്ചിരുന്നു,
ആ പച്ചസാഹസികനെ ഒരു ദിവസം സന്ധ്യക്ക്
ഒരു വവ്വാൽ അകത്താക്കുകയായിരുന്നു.

ഇതു കഴിഞ്ഞയുടനേ ജ്ഞാനിയായ കിഴവൻ കൂമൻ
ചെറുതായൊരു സാന്ത്വനപ്രഭാഷണം നടത്തുകയും ചെയ്തു:
ഉപജീവനത്തിനുള്ള അവകാശം വവ്വാലുകൾക്കുമുള്ളതാണല്ലോ,
പച്ചത്തുള്ളന്മാർ എത്രയെങ്കിലും ബാക്കിയുണ്ടുതാനും.

ഇതിനു തൊട്ടു പിറകേയുണ്ടായിരുന്നു അവസാനം:
ഒരൊഴിഞ്ഞ താൾ.

അതില്പിന്നെ നാല്പതുകൊല്ലം കഴിഞ്ഞിരിക്കുന്നു.
ആ ഒഴിഞ്ഞ താളിനു മുകളിൽ ഇപ്പോഴും കുനിഞ്ഞിരിക്കുന്ന എനിക്ക്
പുസ്തകം അടച്ചുവയ്ക്കാനുള്ള കരുത്തില്ല.
*

ഇരുകാലി
------------

തികച്ചും വിചിത്രമായ ഒരു ജീവിയാണ്‌ ഇരുകാലി: 
ശരീരം കൊണ്ട് മറ്റിരപിടിയൻ മൃഗങ്ങളുമായി
ബന്ധമുണ്ടവനെങ്കിലും
അവൻ മാത്രമേ മൃഗങ്ങളെ പാചകം ചെയ്യുന്നുള്ളു,
അവയിൽ ഉപ്പും മുളകും വിതറുന്നുള്ളു,
അവൻ മാത്രമേ മൃഗങ്ങളെക്കൊണ്ടു സ്വയം മറയ്ക്കുന്നുള്ളു,
മൃഗങ്ങളെക്കൊണ്ടു ചെരുപ്പിടുന്നുള്ളു,
അവൻ മാത്രമേ ലോകത്തു താനൊരന്യനാണെന്നു കരുതുന്നുള്ളു,
വിധിക്കെതിരെ പ്രതിഷേധിക്കുന്നുള്ളു,
അവൻ മാത്രമേ ചിരിക്കുന്നുള്ളു,
അതിലൊക്കെ വിചിത്രമായി,
സ്വേച്ഛ പോലെ ഒരു മോട്ടോർ സൈക്കിളിൽ ഓടിച്ചുപോകുന്നുമുള്ളു.
അവനു നാലു കൈകാലുകളുണ്ട്,
രണ്ടു ചെവികളും
ഒരുനൂറു ഹൃദയങ്ങളും.
*

Dan Pagis  (1930-1986)- റുമേനിയയിലെ ബുക്കോവിനയിൽ ജനിച്ച ഡാൻ പാഗീസ് കുട്ടിയായിരിക്കുമ്പോൾ യുക്രെയ്നിലെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിലായിരുന്നു. 1944ൽ അവിടെ നിന്നു രക്ഷപ്പെട്ട് 1946ൽ ഇസ്രയേലിലേക്കു കുടിയേറി . 

2026 ഫെബ്രുവരി 25, ബുധനാഴ്‌ച

ഐഡിയ വിലാഡിന്യോ - രാത്രി



രാത്രി സ്വപ്നമായിരുന്നില്ല,
അതവന്റെ വദനമായിരുന്നു,
വ്യർത്ഥചേഷ്ടകളുരിഞ്ഞുകളഞ്ഞ
അവന്റെ സുന്ദരദേഹമായിരുന്നു,
നിഴലുകൾക്കിടയിൽ നിന്നെന്നെ നോക്കുന്ന
അവന്റെ വിളർത്ത മുഖമായിരുന്നു.
രാത്രി അവന്റെ വദനമായിരുന്നു,
അവന്റെ ബലവും അവന്റെ വികാരവുമായിരുന്നു,
അവന്റെ പ്രശാന്തനേത്രങ്ങളായിരുന്നു,
എന്റെ കണ്ണുകളിൽ വന്നുവീഴുന്ന
ആ ഇരുണ്ട കല്ലുകൾ.
രാത്രി എന്നെക്കയ്യേറുന്ന അവന്റെ പ്രണയമായിരുന്നു,
അത്ര മന്ദമായി, അത്ര നിഗൂഢമായി.
*

Idea Vilarino (1920-2009)- Generación del ’45 എന്നറിയപ്പെടുന്ന ഉറുഗ്വേയൻ എഴുത്തുകാരിൽ ഉൾപ്പെടുന്ന കവിയും വിവർത്തകയും. സ്പാനിഷിലേക്കുള്ള അവരുടെ ഷേക്സ്പിയർ വിവർത്തനങ്ങൾ ശ്രദ്ധേയമാണ്‌.

2026 ഫെബ്രുവരി 21, ശനിയാഴ്‌ച

യോഷിദ കെൻകോ - വിശ്രമവേളയിലെ കുറിപ്പുകൾ

 

1

ഈ ലോകത്തു നാം വന്നുജനിക്കുന്നത് വലിയവലിയ ആശകളോടെയായിരിക്കും.

ഒരു ചക്രവർത്തിയുടെ പദവി തീർച്ചയായും പറഞ്ഞറിയിക്കാൻ പറ്റാത്തവിധം ഉന്നതം തന്നെ. അദ്ദേഹത്തിന്റെ ഏറ്റവുമകന്ന പിൻഗാമികൾ പോലും നമ്മളിൽ ഭക്ത്യാദരങ്ങളുണർത്താൻ പോന്നവരാണ്‌: വെറും മനുഷ്യബീജത്തിൽ നിന്നുണ്ടായവരല്ലല്ലോ അവർ. 

എന്തിനു പറയുന്നു, രാജപ്രതിനിധിയും അംഗരക്ഷകരെ വയ്ക്കാൻ അവകാശമുള്ള ഇടപ്രഭുക്കന്മാർ പോലും നമ്മുടെ അസൂയാപാത്രങ്ങളാവുന്നു. അവരുടെ പുത്രന്മാരും പേരക്കുട്ടികളും, ലോകത്തേക്കിറങ്ങി വന്നവരാണവരെങ്കിലും, നമ്മളിൽ മതിപ്പുളവാക്കുന്നു. അതിലും താഴ്ന്നവർ, സ്വന്തം പദവിയിൽ മികയ്ക്കുന്നവരാണെങ്കിലും, വലിയ ഭാവത്തിൽ തങ്ങൾ എന്തോ പ്രത്യേകതരമാണെന്നു ഭാവിച്ചു നടക്കുന്നവർ, അവരെ ആരും വലിയ കാര്യമാക്കാറില്ല. 

ഒരു ബുദ്ധഭിക്ഷുവിനെപ്പോലെ ഇത്രയും കുറഞ്ഞ അളവിൽ അസൂയാപാത്രമാകാൻ പറ്റിയ മറ്റൊരാളുണ്ടാവില്ല. സെയ് ഷോനഗൊൺ എഴുതിയിട്ടുണ്ട്, ആളുകൾ തങ്ങളെ കണക്കാക്കുന്നത് വരണ്ട തടിക്കഷണങ്ങൾ പോലെയാണെന്ന്; അത് തീർത്തും ശരിയാണെന്നും ആ ഭിക്ഷുണി പറയുന്നു. അധികാരമുള്ളവർ എടുത്തുവീശുന്ന പ്രതാപം ആരെയാണ്‌ വീഴ്ത്തിക്കളയാത്തത്! പേരും പണവും ഒരു ബുദ്ധഭിക്ഷുവിന്‌ വ്യധികൾ പോലെയാണെന്നും അയാൾ ബുദ്ധന്റെ ഉപദേശം തെറ്റി നടക്കരുതെന്നും ഒരു മഹാത്മാവ്, സോഗ ആണെന്നു തോന്നുന്നു, പറഞ്ഞിട്ടുണ്ട്. എന്നാലും സമർപ്പിതനായ ഒരു ഏകാന്തവാസിയിൽ ആദരണീയമായ പലതുമുണ്ടെന്നാണ്‌ എന്റെ വിശ്വാസം.

കാഴ്ചയിലും പെരുമാറ്റത്തിലും ആകർഷണീയത പുലർത്തുക എന്നത് പ്രധാനമാണ്‌. കാതിനിമ്പം തരുന്ന രീതിയിലും വശ്യമായും സംസാരിക്കുകയും എന്നാൽ അമിതഭാഷണത്തിലേക്കു വഴുതിവീഴാതിരിക്കുകയും ചെയ്യുന്ന ഒരാളുമൊത്തു സമയം കഴിക്കുമ്പോൾ നമുക്കു ക്ഷീണം തോന്നുന്നതേയില്ല. കേമനെന്നു നാം കരുതിയിരുന്ന ഒരാൾ ഇടപഴകിക്കഴിയുമ്പോൾ അത്രയൊന്നുമില്ലെന്നു വരുന്നതുപോലെ മോശമായി ഒന്നും സംഭവിക്കാനുമില്ല. പദവിയും ശരീരസൗന്ദര്യവുമൊക്കെ ജന്മനാ കിട്ടുന്നതാണെന്നതു ശരിതന്നെ; അതേസമയം നിരന്തരപ്രയത്നം കൊണ്ടു മിനുക്കിയെടുക്കാവുന്ന ഒരാൾ എല്ലാവരുടെയും ഉള്ളിലുണ്ടെന്നതും തീർച്ചയാണ്‌. സുന്ദരനും സൽസ്വഭാവിയുമായ ഒരാൾ ശിക്ഷണത്തിന്റെ കുറവു കാരണം താണ പടിയിലുള്ളവരോടു ചേർന്നുനടക്കുകയും അധഃപതിക്കുകയും ചെയ്യുന്നത് എത്ര ദയനീയമാണ്‌. 

ഒരാൾ പാരമ്പര്യസാഹിത്യത്തിൽ നിഷ്ണാതനാവുകയും ചൈനീസിലും ജാപ്പനീസിലും കവിതയെഴുതുകയും സംഗീതം അഭ്യസിക്കുകയും ചെയ്യേണ്ടതാവശ്യമാണ്‌; കൊട്ടാരമര്യാദകളും കീഴ്‌വഴക്കങ്ങളും പരിചിതമായിരിക്കണം അയാൾക്ക്. അയാളുടെ കൈപ്പട ഒഴുക്കുള്ളതായിരിക്കണം, വിരുന്നുകളിൽ ഗാനങ്ങളാലപിക്കുമ്പോൾ തെറ്റാതെ താളം പിടിക്കാൻ അയാൾക്കറിയണം, മദ്യം വച്ചുനീട്ടുമ്പോൾ നിരസിക്കുന്ന മട്ടു കാണിച്ചിട്ട് അതു വാങ്ങിക്കുടിക്കാനും അയാൾക്കു കഴിയണം.

*
2
ഭാഗ്യക്കേടു വന്നുപെട്ട ഒരാൾ ഓടിപ്പോയി ബുദ്ധഭിക്ഷു ആകരുത്. അയാൾ തന്റെ വീട്ടുപടി അടച്ച്, ആരെയും ശല്യപ്പെടുത്താതെ ഏകാന്തജീവിതം നയിക്കുകയാണു വേണ്ടത്, കടന്നുപോകുന്ന ഓരോ ദിവസത്തിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാതെ.

അക്കിമോട്ടോയുടെ ഇങ്ങനെ ആഗ്രഹം  പ്രകടിപ്പിച്ചതായി പറഞ്ഞുകേൾക്കുന്നു: “ഒരപരാധവും ചെയ്യാത്ത പ്രവാസത്തിൽ ചന്ദ്രനെയും നോക്കി ഇരിക്കുക.” ശരിയാണത്.
*

3
അദാഷിനോ ശവമാടങ്ങളിലെ മഞ്ഞുതുള്ളി പോലെയോ ടോരിബെ ശ്മശാനത്തിലെ പുക പോലെയോ മാഞ്ഞുപോകാതെ നമ്മുടെ ജീവിതം ചിരന്തനമായിരുന്നെങ്കിൽ ലോകത്തിന്റെ മൂല്യം എത്ര ഇടിയുമായിരുന്നു! ലോകത്തിന്റെ നശ്വരപ്രകൃതിയാണ്‌ അതിനെ ആകർഷകമാക്കുന്നതും.

ജീവികളിൽ വച്ച് ആയുർദൈർഘ്യം കൂടുതലുള്ളത് മനുഷ്യനാണ്‌. ഈയാംപാറ്റയ്ക്ക് ഒരു സായാഹ്നത്തെ ആയുസ്സേയുള്ളു; വേനല്ക്കാലത്തെ ചീവീട് വസന്തമോ ശരലക്കാലമോ അറിയുന്നില്ല. ഒരേയൊരു വർഷത്തേക്കെങ്കിലും ജീവിതം പൂർണ്ണമായി ആസ്വദിക്കുക എന്നത് എത്ര വലിയ ഒരാഡംബരമാണ്‌! ജീവിതം കടന്നുപോകുന്നുവല്ലോ എന്ന് നിരന്തരം ഖേദിച്ചിരിക്കാനാണെങ്കിൽ ഒരായിരം ദീർഘവർഷങ്ങൾ പോലും ഒരു രാത്രിയിലെ സ്വപ്നം പോലെ കടന്നുപോകും.

വികൃതമായ ഒരു വാർദ്ധക്യത്തിൽ എത്തിച്ചേരാനാണെങ്കിൽ എന്തിനു ജീവിതത്തിൽ അള്ളിപ്പിടിക്കുന്നു? എത്ര ദീർഘമാണോ ജീവിതം, അത്രയും വലുതായിരിക്കും നാണക്കേടിൽ നിങ്ങളുടെ വിഹിതം. നാല്പതിനുള്ളിൽ മരിക്കുകയാണ്‌ അഭികാമ്യം. ആ പ്രായം കഴിഞ്ഞാൽ സ്വന്തം വൈരൂപ്യത്തെക്കുറിച്ച് ഒരു നാണക്കേടുമില്ലാതെ അന്യരുമായി ഇടകലരാൻ നിങ്ങൾക്കു തോന്നും; മക്കളേയും പേരക്കുട്ടികളേയും വേണ്ടതിലധികം കൊഞ്ചിക്കാനും അവർ ജീവിതത്തിൽ മുന്നേറുന്നതു കണ്ടാനന്ദിക്കാനുമുള്ള അനാവശ്യമായ മോഹം നിങ്ങൾക്കുണ്ടാകും; അത്രയും കാലം ജീവിച്ചിരിക്കാൻ തനിക്കർഹതയുണ്ടെന്ന വിചാരം നിങ്ങൾക്കുണ്ടാകും. ഈ ലോകത്തെ സംഗതികൾക്കായുള്ള നിങ്ങളുടെ അത്യാർത്തി കൂടുതലാകും; ഒടുവിൽ ജീവിതത്തിന്റെ ദുരന്തഭാവം നിങ്ങളെ സപ്ര്ശിക്കാതെയുമാകും.
*

4
കാമവികാരം പോലെ മനുഷ്യഹൃദയത്തെ വ്യതിചലിപ്പിക്കുന്ന മറ്റൊന്നില്ല. എത്ര മൂഢമാണ്‌ മനുഷ്യഹൃദയം!

പരിമളം, ഉദാഹരണത്തിന്‌, എത്രയും ക്ഷണികമായ ഒരു സംഗതിയാണെന്ന് നമുക്കറിയാം; എന്നാൽ ഒരു സ്ത്രീയുടെ ഉടുവസ്ത്രത്തിൽ നിന്നു വീശുന്ന നേർത്ത സുഗന്ധം ആരെയാണ്‌ ഉത്തേജിപ്പിക്കാത്തത്, തുണിയിൽ പൂശിയ ഒരു ലേപനത്തിന്റെ ഒരു നിമിഷത്തേക്കുള്ള പ്രഭാവമാണതെന്ന് എത്രതന്നെ നമുക്കു വ്യക്തമാണെങ്കിലും!

കുമേ എന്ന അത്ഭുതസിദ്ധികളുള്ള പുരോഹിതന്റെ കാര്യം തന്നെ ഒന്നാലോചിച്ചുനോക്കൂ. ആകാശത്തു പറക്കാൻ കൂടി കഴിവുള്ള ഒരാളായിരുന്നു അദ്ദേഹം. അങ്ങനെയൊരിക്കൽ ആകാശസഞ്ചാരം ചെയ്യുന്നതിനിടയിൽ താഴേക്കു നോക്കിയ കുമേ കണ്ടത് പുഴക്കരയിൽ സുന്ദരിയായ ഒരു സ്ത്രീ അലക്കിക്കൊണ്ടിരിക്കുന്നതാണ്‌. അവളുടെ വെളുത്തുരുണ്ട കാൽവണ്ണകളിൽ കണ്ണുടക്കിയ ഉടനേ സിദ്ധികളെല്ലാം നഷ്ടപ്പെട്ട് അദ്ദേഹം നിലം പതിക്കുകയായിരുന്നു. എനിക്കിതു വിശ്വസിക്കാൻ തോന്നുന്നു- എന്തായാലും ഒരു സ്ത്രീയുടെ സുന്ദരവും മാംസളവും തുടുത്തതുമായ കയ്യോ കാലോ ഏതെങ്കിലും കൃത്രിമപ്രലോഭനത്തിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒന്നാണല്ലോ.
*
5
സ്ത്രീയുടെ സുന്ദരമായ മുടിക്കെട്ട് പുരുഷന്റെ നോട്ടത്തെ ആകർഷിക്കും. എന്നാൽ അവൾ ഏതു തരക്കാരിയാണെന്നും എന്താണവളുടെ സ്വഭാവപ്രകൃതിയെന്നും ഒരു തട്ടിയ്ക്കു പിന്നിൽ നിന്ന് അവൾ സംസാരിക്കുന്നതു കേട്ടാൽത്തന്നെ നമുക്കു മനസ്സിലാവുകയും ചെയ്യും. ഒരു സ്ത്രീയെ മനഃപൂർവ്വമല്ലാതെ ഒന്നു കാണുന്നതുപോലും പുരുഷന്റെ ഹൃദയത്തെ വ്യതിചലിപ്പിക്കാൻ പോന്നതാണ്‌. ഒരുവൾ ശരിക്കുറങ്ങുന്നില്ലെങ്കിൽ, സ്വസുഖം നോക്കാതെ എത്രയെങ്കിലും വൈഷ്യമ്യങ്ങൾ അനുഭവിക്കാൻ ഒരുക്കമാണവെളെങ്കിൽ അതിനർത്ഥം അവളുടെ മനസ്സിപ്പോൾ പ്രണയത്തിലാണ്‌ എന്നായിരിക്കും.

അതെ, പ്രണയത്തിന്റെ വേരുകൾ നമുക്കുള്ളിലേക്ക് ആഴത്തിലോടിയിരിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളെ വിലോഭിപ്പിക്കാനായി പലതും പലതുമുണ്ട്; എന്നാൽ അവയിൽ നിന്നൊക്കെ അകലം പാലിക്കാനും നമുക്കു കഴിയും. പക്ഷേ ഇതൊന്നു മാത്രം ആരുമൊഴിവില്ലാതെല്ലാവരെയും, യുവാക്കളേയും വൃദ്ധരേയും, ബുദ്ധിമാന്മാരെയും മൂഢന്മാരെയും ബാധ പോലെ പിടികൂടുന്നതായി കാണപ്പെടുന്നു.

അങ്ങനെയാണ്‌, ഒരു സ്ത്രീയുടെ മുടിനാരു കൊണ്ട് മദയാനയെ തളയ്ക്കാമെന്നും ഒരുവളുടെ പാദുകത്തിന്റെ തടി കൊണ്ടുണ്ടാക്കിയ ഓടക്കുഴലിന്റെ നാദം കേട്ടാൽ ശരല്ക്കാലത്തെ കലമാൻ ഓടിയെത്തുമെന്നുമുള്ള കഥകളുണ്ടായത്. 

ആ കെണിയിൽ പെടാതിരിക്കാനുള്ള വിവേകവും ജാഗ്രതയും ശിക്ഷണത്തിലൂടെ നാം ആർജ്ജിക്കണം.
*

6
പത്താം മാസത്തിലൊരുദിവസം കുറുസുനോയ്ക്കുമപ്പുറത്തുള്ള മലവാരത്തെ ഒരു വിദൂരഗ്രാമത്തിൽ താമസിക്കുന്ന ഒരാളെ കാണാൻ ഞാൻ പോയി. പായലു മൂടിയ പാതയിലൂടെ കഷ്ടപ്പെട്ടു നടന്ന് ഒടുവിൽ അദ്ദേഹം താമസിക്കുന്ന ഒറ്റപ്പെട്ട കുടിലിൽ ഞാൻ എത്തിച്ചേർന്നു. പഴുക്കിലകൾ അട്ടിയിട്ടു കിടക്കുന്നതിനിടയിലെവിടെയോ ഒരു മുളംകുഴലിൽ നിന്നു വെള്ളം തുള്ളിയിറ്റുന്നതല്ലാതെ ഒരു ശബ്ദവും അവിടെങ്ങും കേൾക്കാനില്ലായിരുന്നു. പൂജത്തട്ടിലെ പൂപ്പാത്രത്തിൽ ഇട്ടുവച്ചിരുന്ന ചില പൂക്കളും ഇലകളും മാത്രം ഒരു സൂചന തന്നിരുന്നു, ഏതോ മനുഷ്യജീവിയുടെ സാന്നിദ്ധ്യമുണ്ട് അവിടെയെന്ന്. 

വ്യാമുഗ്ധനായിപ്പോയ ഞാൻ എന്നോടുതന്നെ പറഞ്ഞു: “ഇങ്ങനെയും ജീവിക്കാം!” എന്നാൽ എന്റെയാ മനോഭാവത്തെ അല്പമൊന്നുലച്ചുകളഞ്ഞു, തോട്ടത്തിന്റെ അങ്ങേയറ്റത്തായിക്കണ്ട വലിയൊരു നാരകമരം; ഫലഭാരത്താൽ കൊമ്പുകൾ താഴ്ന്നുപോയ ആ വൃക്ഷത്തെ കനത്തൊരു മരവേലി കെട്ടി നന്നായി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ മരം അവിടെ ഇല്ലായിരുന്നെങ്കിൽ! ഞാൻ ചിന്തിച്ചുപോയി.
*
7
ഒരു വിളക്കിൻചുവട്ടിൽ, മുന്നിൽ നിവർത്തിവച്ച ഒരു പുസ്തകവുമായി ഒറ്റയ്ക്കിരിക്കുക, തനിക്കു നേരിട്ടറിവില്ലാത്ത ഭൂതകാലത്തിൽ നിന്നൊരു മനുഷ്യജീവിയുമായി സംവദിക്കുക- അവാച്യമായ മനശ്ശാന്തി നല്കുന്നതാണത്. 
*
8
വീട് വെറുമൊരു വഴിയമ്പലം മാത്രമാണെന്നതു ശരിയാണെങ്കിലും അതിൽ താമസിക്കുന്നയാളിന്റെ ഉന്നതമായ അഭിരുചിക്കനുസരിച്ച് അതൊരുക്കിവയ്ക്കുന്നത് സന്തോഷം നല്കുന്ന കാര്യം തന്നെയല്ലേ? 

നിലാവിന്റെ മനോരഞ്ജകത്വം പോലും എത്ര വർദ്ധിക്കുന്നു, സംസ്കാരസമ്പന്നനായ ഒരാൾ പ്രശാന്തലാളിത്യത്തോടെ പാർക്കുന്ന ഒരു വീട്ടിനുള്ളിലേക്കതിരിച്ചിറങ്ങുമ്പോൾ! മോടിയോ പകിട്ടോ കാണിക്കുന്ന ഒന്നും അവിടെയില്ലെന്നതു ശരിതന്നെ; എന്നാൽ മരങ്ങളിടതൂർന്നുവളരുന്ന തോട്ടം കാലത്തിന്റെ സ്മരണയുണർത്തുന്നതാണ്‌, പ്രകൃത്യാ വളരാൻ വിട്ടിരിക്കുന്ന ഉദ്യാനം മൃദുലവികാരങ്ങളുടെ സൂചന വഹിക്കുന്നു, വരാന്തയും ചുറ്റുവേലിയും കലാബോധത്തോടെ ചെയ്തിരിക്കുന്നു, വീട്ടിനുള്ളിലാകട്ടെ, പ്രത്യേകിച്ചൊരു ക്രമവുമില്ലാതെ വച്ചിരിക്കുന്ന സാധനങ്ങൾക്ക് സ്വസ്ഥവും പഴയ കാലത്തിന്റേതുമായ ഒരു മട്ടും. എത്ര ഉന്നതമായ ഒരഭിരുചിയുടെ ആവിഷ്കാരമാണിതൊക്കെ.

എത്ര വിരൂപവും മനസ്സിടിക്കുന്നതുമായ കാഴ്ചയാണ്‌ പണിക്കാരുടെ ഒരു പട മിനക്കെട്ടിരുന്ന് തേച്ചുമിനുക്കിയെടുത്ത ഒരു മാളിക! നാടനും വിദേശിയുമായ വില പിടിച്ച അപൂർവ്വവസ്തുക്കളുടെ ഉദ്ധതമായ പ്രദർശനശാലയാണവിടെ. ചെടികളെപ്പോലും അവയുടെ പാട്ടിനു വളരാൻ വിടാതെ കത്രിച്ചും മുരടിപ്പിച്ചും നിർത്തിയിരിക്കുന്നു. അങ്ങനെയൊരിടത്ത് എത്രനാളാണൊരാൾ ജീവിക്കുക? അതു കാണുമ്പോൾത്തന്നെ നമുക്കു തോന്നിപ്പോകും, ഒരു നിമിഷം കൊണ്ടു പുകയായിപ്പോകാനുള്ളതാണിതൊക്കെയെന്ന്.

അതെ, ഒരു വീടു കണ്ടാൽ അതിൽ താമസിക്കുന്നയാളെക്കുറിച്ചു വേണ്ടതെല്ലാം അതു പറഞ്ഞുതരും.

ഫ്യൂജിവാര സനേസദ വീട്ടിന്റെ മേല്ക്കൂരയ്ക്കു മുകളിലായി തലങ്ങും വിലങ്ങും കയറു കെട്ടിയിരുന്നു; പരുന്തുകളവിടെ ചേക്കയിരിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ആ ഏർപ്പാട്. “വീട്ടിനു മുകളിൽ പരുന്തിരിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്തു ചേതം വരാൻ? എന്തു മനുഷ്യനാണിത്!” കവിയും സന്ന്യാസിയുമായ സെയ്‌ഗ്യോ അത്ഭുതപ്പെടുകയുണ്ടായി. അയനോക്കോജി രാജകുമാരന്റെ ഭവനത്തിനു മുകളിൽ കയറു കെട്ടിയിരിക്കുന്നതു കണ്ടപ്പോഴാണ്‌ ഇക്കഥ എനിക്കോർമ്മവന്നത്. എന്നാൽ തന്റെ കുളത്തിലെ തവളകളെ കൊത്തിക്കൊണ്ടുപോകന്ന കാക്കകൾക്ക് തന്റെ മേല്ക്കൂര താവളമാകാതിരിക്കാനാണ്‌ അങ്ങനെ ചെയ്യുന്നതെന്ന് പിന്നീട് ആരോ പറഞ്ഞു ഞാനറിഞ്ഞു. എനിക്കപ്പോൾ രാജകുമാരനോട് വല്ലാത്ത ആദരവു തോന്നി. സനേസദയ്ക്കും അങ്ങനെയൊരു വിചാരമുണ്ടായിരുന്നോ എന്ന് ആരറിഞ്ഞു?

9
ഏകാന്തജീവിയായ ഒരു ഭിക്ഷു ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “എന്നെ ഈ ലോകത്തോടു തളച്ചിടുന്ന സർവ്വതിനേയും ഞാൻ കൈവിട്ടുകളഞ്ഞിരിക്കുന്നു; എന്നാൽ നീലാകാശത്തിന്റെ സൗന്ദര്യമൊന്നുമാത്രം ഇപ്പോഴുമെന്നെ വിടാതെ പിന്തുടരുന്നു.” അദ്ദേഹത്തിന്‌ അങ്ങനെ തോന്നിയതിന്റെ കാരണം എനിക്കു മനസ്സിലാകും.
*
10
തുല്യമനഃസ്ഥിതിയുള്ള ഒരാളുമായി ഈ ലോകത്തിന്റെ അസ്ഥിരവും തമാശ തോന്നിക്കുന്നതുമായ രീതികളെക്കുറിച്ച് തുറന്നു ചർച്ച ചെയ്യുന്നത് എത്ര ഉന്മേഷപ്രദമായ ഒരു കാര്യമാണ്‌! എന്നാൽ അങ്ങനെയൊരാളിനെ കണ്ടുകിട്ടുക ദുഷ്കരമാണെന്നതിനാൽ മറ്റേയാൾ പറയുന്നതെന്തായാലും അതിനോടു കഴിയുന്നത്ര യോജിക്കാൻ ശ്രമിച്ചുകൊണ്ടും ഉള്ളിൽ ഏകാകിയായും നിങ്ങൾക്കിരിക്കേണ്ടിവരികയാണ്‌. 

ഇരുവർക്കും താല്പര്യമുള്ള വിഷയത്തെക്കുറിച്ച്പരസ്പരം യോജിച്ചുകൊണ്ടു സംസാരിക്കുന്നതിൽ ഒരുതരം ആനന്ദമില്ലാതെയില്ല; എന്നാലും നിങ്ങളുടേതിൽ നിന്നല്പം വ്യത്യസ്തമായ ഒരു നിലപാടാണ്‌ അയാളെടുക്കുന്നതെങ്കിൽ അതാണു കൂടുതൽ നല്ലത്. “ഇല്ല, ഞാനതിനോടു യോജിക്കുന്നില്ല,” മത്സരിക്കുമ്പോലെ നിങ്ങളന്യോന്യം പറയണം, എന്നിട്ടു വാദപ്രതിവാദത്തിലൂടെ ഒരു തീരുമാനത്തിലെത്തുകയും വേണം. ഇത്തരം സജീവസംവാദങ്ങൾ അലസവേളകൾ ഹൃദ്യമാക്കാൻ പറ്റിയ വഴിയാണ്‌. എന്നാൽ മിക്കവരും തങ്ങളിൽ നിന്നു വ്യത്യസ്തമായതിൽ അതൃപ്തി കാണിക്കുന്നവരായിരിക്കും. ചർവ്വിതചർവ്വണങ്ങൾ തട്ടിവിടുന്നവരെ കുറേനേരമൊക്കെ സഹിക്കാമെങ്കിലും നമ്മുടെ മനസ്സിനു ചേർന്ന സ്നേഹിതന്മാരാകുന്നില്ലവർ; വ്യർത്ഥതാബോധത്തിലേക്കു വീണുപോവുകയാണു നാം അവരുടെ സാന്നിദ്ധ്യത്തിൽ.
*

11
ഒരു യാത്രയ്ക്കിറങ്ങുന്നത്, അതിനി ഏതു ദിക്കിലേക്കായാലും, പെട്ടെന്നു നിങ്ങളെ ചുറ്റുമുള്ള സർവ്വതിനോടും ശ്രദ്ധാലുവാക്കുകയാണ്‌.

നാട്ടുമ്പുറങ്ങിലൂടെ അലഞ്ഞുനടക്കുമ്പോൾ നിങ്ങളുടെ താല്പര്യമുണർത്തുന്ന പല പുതിയ കാര്യങ്ങളുമുണ്ടാവും. നാട്ടിലെ വിശേഷങ്ങളറിയാൻ കത്തെഴുതുന്നതും ഇന്നയിന്ന കാര്യങ്ങൾ കാണാൻ മറക്കരുതെന്ന് സ്നേഹിതന്മാരെ ഓർമ്മപ്പെടുത്തുന്നതും സന്തോഷമുള്ളതുതന്നെ. 

അങ്ങനെയുള്ള സ്ഥലങ്ങളിൽ കാണുന്നതെന്തിനോടും ശ്രദ്ധാലുവാകുകയാണു നിങ്ങൾ. താൻ ഒപ്പം കൊണ്ടുവന്ന സാധനങ്ങളുടെ വിശിഷ്ടഗുണങ്ങൾ കൂടി അപ്പോഴാണ്‌ നിങ്ങൾ ശ്രദ്ധിക്കുക. മറ്റൊരാളുടെ കലാപരമായ സിദ്ധികളോ സൗന്ദര്യമോ പതിവിലുമേറെ നിങ്ങളെ ആനന്ദിപ്പിക്കുകയും ചെയ്യും.

ദേവാലയങ്ങളുടെ പ്രശാന്തമായ അന്തരീക്ഷത്തിലേക്കു പിൻവാങ്ങുന്നതും നല്ലതുതന്നെ.
*

12
കഴിയുന്നത്ര ലളിതമായി ജീവിക്കുന്നതും ധനവും ആഡംബരവും വർജ്ജിക്കുന്നതും പ്രശസ്തിക്കും ഭാഗ്യത്തിനും പിന്നാലെ പായാതിരിക്കുന്നതും ഏറ്റവും ഉത്കൃഷ്ടമായ കാര്യമാണ്‌. ജ്ഞാനി ധനികനും കൂടിയാകുന്നത് വിരളമായിരിക്കും.

ചൈനയിൽ ക്‌സു യു എന്നുപേരുള്ള ഒരാളുണ്ടായിരുന്നു. അയാൾക്കു സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല; കൈക്കുമ്പിളിലാണ്‌ വെള്ളം കുടിക്കുന്നതുതന്നെ. ഇതുകണ്ട ആരോ ഒരാൾ വെള്ളമൊഴിച്ചു കുടിക്കാൻ അയാൾക്കൊരു ചുരയ്ക്കാത്തൊണ്ടു കൊടുത്തു. ആവശ്യം കഴിഞ്ഞ് അയാൾ അതു മരക്കൊമ്പിൽ തൂക്കിയിടും. എന്നാൽ കാറ്റു വീശുമ്പോൾ അതൊരു ശബ്ദമുണ്ടാക്കുന്നത് ഒരു ദിവസം അയാൾ കേട്ടു; ആ ശബ്ദം അസഹ്യമായി തോന്നിയതിനാൽ അയാൾ അതെടുത്തു ദൂരെയെറിഞ്ഞു; പഴയപോലെ അയാൾ കൈക്കുമ്പിളിൽ വെള്ളം കുടിക്കുന്നതു തുടരുകയും ചെയ്തു.

സുൻ ചെൻ തണുപ്പുകാലത്തുപോലും പുതയ്ക്കാനൊന്നുമില്ലാതെയാണ്‌ കിടന്നുറങ്ങുക. കുറേ വയ്ക്കോലെടുത്തു വിരിച്ച് രാത്രിയിൽ അതിൽ കിടന്നുറങ്ങും, കാലത്ത് അതു വാരിമാറ്റി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും.

ചൈനക്കാർ വരുംതലമുറകൾക്കു വേണ്ടി ഇങ്ങനെയുള്ള കഥകൾ എഴുതിസൂക്ഷിച്ചത് അത്രയും ആദരണീയമായി അവർക്കതു തോന്നിയതുകൊണ്ടാണ്‌. നമ്മുടെ നാട്ടിൽ അതൊന്നും ആരും കാര്യമായി ഗണിക്കുന്നതേയില്ല.
*
13
കാലമേതുമാവട്ടെ, ചന്ദ്രനെ നോക്കിയിരിക്കുക സാന്ത്വനമേകുന്ന കാര്യമാണ്‌. ചന്ദ്രനെപ്പോലെ ഹൃദയഹാരിയായ ഒരു കാഴ്ച വേറേയില്ലെന്ന് ഒരാൾ പ്രഖ്യാപിച്ചപ്പോൾ മറ്റൊരാൾ ഉടക്കിയത്രേ, അതിലും ഹൃദയാപഹാരിയാണ്‌ പുൽത്തണ്ടിൽ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളി എന്ന വാദവുമായി! ഇത്രയും തർക്കിക്കേണ്ടതുണ്ടോ? അതാതിന്റെ കാലത്ത് മനുഷ്യന്റെ വികാരങ്ങളെ സ്പർശിക്കാത്തതായി എന്താണുള്ളത്? ചന്ദ്രന്റെയും പൂക്കളുടേയും കാര്യം പറയേണ്ടതില്ല; കാറ്റിനു പോലും ഹൃദയത്തെ പിടിച്ചുലയ്ക്കാൻ കഴിയും. പാറക്കൂട്ടങ്ങളിൽ വീണുചിതറുന്ന തെളിഞ്ഞ ചോലയുടെ ദൃശ്യം മനോഹരമായ ഒരു ചിത്രമാണ്‌, ഏതു കാലമായാലും.

ഒരു ചൈനീസ് കവിയുടെ ഈ കവിത എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു:

യുവാനെന്നും ഹ്സിയാങ്ങെന്നും പേരുള്ള പുഴകൾ
പൂർവ്വാഭിമുഖമൊഴുകിക്കൊണ്ടേയിരിക്കുന്നു, രാവും പകലും;
ഒരു നൊടി പോലുമവയ്ക്കു തിരിഞ്ഞുനില്ക്കാനാവില്ല,
കരയിലിരുന്നു വിലപിക്കുന്നൊരാൾക്കായി.

അരുവികൾക്കും കുന്നുകൾക്കുമിടയിൽ അലഞ്ഞുനടക്കുകയും കിളികളേയും മീനുകളേയും നോക്കിനില്ക്കുകയുമാണ്‌ തന്റെ ജീവിതാനന്ദങ്ങളെന്ന് ഹ്സി കാങ്ങ് എഴുതിയിട്ടുണ്ടല്ലോ. മനുഷ്യരുടെ ലോകത്തു നിന്നു നിന്നങ്ങകലെ, നറുംപുല്ലും തെളിവെള്ളവുമുള്ള ഒരിടത്ത് ഏകാകിയായി അലയുന്നതിനെക്കാൾ ഹൃദയാനന്ദം നല്കാൻ മറ്റേതൊന്നിനാകും?
*

14
ഏതു കാര്യമെടുത്താലും നഷ്ടബോധത്തോടെ  പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കാനാണു തോന്നുക.  ഓരോ നാളു ചെല്ലുന്തോറും പ്രാകൃതമായിവരികയാണ്‌ പുതിയ കാലത്തിന്റെ രീതികൾ. മരം കൊണ്ടുള്ള വീട്ടുപകരണങ്ങളിൽ പണ്ടത്തേതു തന്നെയാണ്‌ ഏറ്റവും മനോഹരം. അക്ഷരങ്ങളുടെ വടിവിലാവട്ടെ, പണ്ടുകാലത്തെ ഒരു പാഴ്ക്കടലാസ്സുപോലും അമൂല്യമത്രെ.

ദൈനന്ദിനഭാഷയുടെ കാര്യവും പരിതാപകരമാണ്‌. ‘വിളക്കിന്റെ നാളമുയർത്തൂ’ എന്നു പറഞ്ഞിരുന്നതിപ്പോൾ ‘വിളക്കു കത്തിയ്ക്കൂ’ എന്നായിരിക്കുന്നു. ‘സൂത്രവചനത്തിനായുള്ള രാജകീയസഭാമണ്ഡപം’ വെറും ‘രാജകീയപ്രസംഗമണ്ഡപം’ ആയിരിക്കുന്നു.
*
15
ഏകാന്തധ്യാനത്തിൽ മുഴുകിയിരിക്കെ പൊയ്പോയ സകലതിനേയുമോർത്തുള്ള നഷ്ടബോധം താങ്ങാൻ എനിക്കു കഴിയാറില്ല. 

എല്ലാവരും ഉറക്കമായിക്കഴിഞ്ഞു. രാത്രിയുടെ നീണ്ട നാഴികകൾ തരണം ചെയ്യാനായി അതുമിതുമൊക്കെ അടുക്കിപ്പെറുക്കിവയ്ക്കുകയാണു നിങ്ങൾ. ഇനി സൂക്ഷിച്ചുവയ്ക്കേണ്ടതില്ലാത്ത കടലാസുകൾ മാറ്റിവയ്ക്കുന്നതിനിടയിൽ ഇന്നില്ലാത്ത ഒരാളുടെ കൈപ്പട, അല്ലെങ്കിൽ ഒരു രേഖാചിത്രം നിങ്ങളുടെ കണ്ണിൽ തടയുന്നു, പൊടുന്നനേ നിങ്ങൾ ആ നിമിഷത്തിനുള്ളിലാവുകയും ചെയ്യുന്നു. ഇപ്പോൾ ജീവിച്ചിരുപ്പുള്ള ഒരാൾ പണ്ടെഴുതിയ ഒരു കത്താണതെങ്കിലും ഏതു കൊല്ലം, ഏതവസരത്തിലാണ്‌ അതെഴുതിയതെന്നാലോചിച്ച് നിങ്ങൾ സ്വയം മറക്കുകയും ചെയ്യുന്നു. 

നിങ്ങൾ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഇതേപോലെ നിർവ്വികാരവും മാറ്റമില്ലാതെയും വരാനുള്ള വർഷങ്ങളിൽ ഈ ലോകത്തുണ്ടാവുമെന്നോർക്കുന്നത് നിങ്ങളെ എത്ര വിഷാദത്തിലാഴ്ത്തുന്നു!
*




2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

കാഫ്ക- അയാൾ

 

അയാൾ

അയാൾക്ക് രണ്ടു പ്രതിയോഗികളുണ്ട്: ഒന്നാമൻ അയാളെ പിന്നിൽ നിന്ന്, ഉല്പത്തിയിൽ നിന്നേ, ഉന്തിവിടുകയാണ്‌; രണ്ടാമനാവട്ടെ, അയാൾക്കു മുന്നിലുള്ള വഴി മുടക്കി നില്ക്കുകയുമാണ്‌. ഇരുവരുമായും അയാൾക്കു മല്ലിടേണ്ടിവരികയാണ്‌. ശരിക്കു പറഞ്ഞാൽ ഒന്നാമൻ രണ്ടാമനുമായുള്ള അയാളുടെ മല്പിടുത്തത്തിൽ അയാളെ സഹായിക്കുകയാണു ചെയ്യുന്നത്; എന്തെന്നാൽ അയാളെ മുന്നിലേക്കു തള്ളിവിടാനാണല്ലോ അയാൾ നോക്കുന്നത്; അതുപോലെ, രണ്ടാമനും ഒന്നാമനുമായുള്ള അയാളുടെ മത്സരത്തിൽ അയാളെ സഹായിക്കുന്നുണ്ട്; കാരണം, അയാളെ പിന്നിലേക്കാട്ടിയോടിക്കാനാണ്‌ അയാൾ ശ്രമിക്കുന്നത്. പക്ഷേ സൈദ്ധാന്തികതലത്തിലേ ഇപ്പറഞ്ഞതു ശരിയാകുന്നുള്ളു. കാരണം, രണ്ടു പ്രതിയോഗികൾ മാത്രമല്ലല്ലോ അവിടെയുള്ളത്, അയാളും അവിടെയുണ്ടല്ലോ. അയാളുടെ ഉള്ളിലിരുപ്പ് ശരിക്കും ആരു കണ്ടു? അതെന്തായാലും അയാൾ സ്വപ്നം കാണുന്നുണ്ട്, ഒരു കാലത്ത്,  ജാഗ്രത ഒന്നു തെറ്റിയ ഒരു നിമിഷത്തിൽ- അതേ വരെയുള്ള രാത്രികളിൽ വച്ചേറ്റവും ഇരുണ്ട ഒരു രാത്രി അതിനു വേണം എന്നും സമ്മതിക്കണം- ആ സമരരംഗത്തു നിന്ന് താൻ പുറത്തു ചാടുകയും അമ്മാതിരി ഒരു യുദ്ധത്തിന്റെ കാര്യത്തിൽ തനിക്കുള്ള പരിചയസമ്പന്നത പരിഗണിച്ച്, പരസ്പരം പോരടിക്കുന്ന ആ പ്രതിയോഗികളുടെ അമ്പയറായി തനിക്കു  സ്ഥാനക്കയറ്റം കിട്ടുമെന്നും.

(കാഫ്ക തന്റെ ഡയറികൾ മിലേനക്കു കൈമാറിയപ്പോൾ 1920ജനുവരി 6 മുതൽ ഫെബ്രുവരി 29 വരെയുള്ള പേജുകൾ കീറിയെടുത്തിരുന്നു. മാക്സ് ബ്രോഡ് എഡിറ്റ് ചെയ്ത കാഫ്കയുടെ കൃതികളിൽ അഞ്ചാം ഭാഗമായിട്ട്  ‘1920ലെ കുറിപ്പുകൾ’ 1946ൽ പ്രസിദ്ധീകരിച്ചു. എഡ്വിൻ മൂറും വില്ലാ മൂറും ചെയ്ത ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഈ പാഠമാണ്‌ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ 1982-99ൽ പുറത്തുവന്ന കാഫ്കയുടെ കൃതികളുടെ ജർമ്മൻ ക്രിട്ടിക്കൽ എഡിഷനിൽ ഈ കുറിപ്പിലെ സ്വപ്നത്തിന്റെ കാര്യം കാണാനില്ല! ‘അയാളുടെ ഉള്ളിലിരുപ്പ് ശരിക്കും ആരു കണ്ടു?’ എന്ന വാക്യത്തോടെ അതു തീരുന്നു. അപ്പോൾ മാക്സ് ബ്രോഡിന്‌ ആ സ്വപ്നം എവിടെനിന്നു കിട്ടി? കാഫ്കയുടെ ഉള്ളിലിരുപ്പ് ആരു കണ്ടു!)

*

തിന്മ ചിലനേരങ്ങളിൽ നന്മയുടെ ചില ഭാവങ്ങൾ എടുത്തണിഞ്ഞുവെന്നു വരാം, ഇനിയഥവാ, നന്മയുടെ പൂർണ്ണരൂപത്തിൽത്തന്നെ പ്രത്യക്ഷപ്പെട്ടുവെന്നും വരാം. ഇതു തിരിച്ചറിയാൻ എനിക്കു കഴിയുന്നില്ലെങ്കിൽ ഞാൻ പരാജപ്പെട്ടു എന്നതു തീർച്ച; എന്തെന്നാൽ ഈ പ്രച്ഛന്നനന്മയായിരിക്കും സാക്ഷാൽ നന്മയെക്കാൾ പ്രലോഭനീയമായി എനിക്കനുഭവപ്പെടുക. ഇനി നേരേ മറിച്ച് മറയൊന്നുമില്ലാതെയാണ്‌ എനിക്കതു പ്രത്യക്ഷപ്പെടുന്നതെങ്കിലോ? ഒരു പറ്റം പിശാചുക്കൾ വേട്ടയിൽ കാടിളക്കുന്നവരെപ്പോലെ എന്നെ നന്മയിലേക്കോടിച്ചു കയറ്റുകയാണെങ്കിലോ? ഞാനെന്ന അറയ്ക്കുന്ന വസ്തു ഉടലുടനീളം കൂർത്ത മുനകളുടെ കുത്തേറ്റും, മുള്ളു കൊണ്ടും, ഉരുണ്ടും പിരണ്ടും നന്മയിലേക്കെത്തിപ്പെടുകയാണെങ്കിലോ? നന്മയുടെ നഖങ്ങൾ എന്റെ നേർക്കു നീണ്ടു വരികയാണെങ്കിലോ? എങ്കിൽ ഞാനൊരടി പിന്നിലേക്കു വയ്ക്കും, വിഷാദത്തോടെ തിന്മയിലേക്കു ഞാൻ പതിയെ പിൻവാങ്ങും; എന്റെ തീരുമാനത്തിനു കാത്ത് അതിത്രയും കാലമായി എന്റെ പിന്നാലെയുണ്ടായിരുന്നു.


from the blue octavo notebooks

കാളപ്പോരുകാരൻ

നമ്മുടെ ഭാവനയ്ക്കതീതമായ ചില കാരണങ്ങളാൽ ലോകത്തെ ഏറ്റവും മഹാനായ കാളപ്പോരുകാരൻ അങ്കത്തിനായി തിരഞ്ഞെടുക്കുന്നത് മാഡ്രിഡ്ജനത കേട്ടിട്ടുപോലുമില്ലാത്ത വിദൂരമായ ഒരു കൊച്ചുപട്ടണത്തിലെ ജീർണ്ണിച്ച ഏതോ കളിക്കളമാണെന്നു വരാം. നൂറ്റാണ്ടുകളായി അവഗണിയ്ക്കപ്പെട്ടുകിടന്ന ആ കളിക്കളത്തിന്റെ പുല്ലു കേറിവളർന്ന ഒരു ഭാഗത്ത് കുട്ടികൾ ഓടിക്കളിയ്ക്കുന്നു; കല്ലുകൾ പൊള്ളുന്ന മറ്റൊരിടത്ത് പാമ്പുകളും പല്ലികളും വെയിലു കായുകയും ചെയ്യുന്നു. ചുമരുകളുടെ മേലിഷ്ടികകൾ പണ്ടേ കടത്തിക്കൊണ്ടു പോയിരിക്കുന്നു; ചുറ്റുവട്ടത്തെ വീടുകൾക്കെല്ലാമുള്ള ഒരു കന്മട. ഇപ്പോഴാകട്ടെ കഷ്ടിച്ച് അഞ്ഞൂറു പേർക്കിരിക്കാവുന്ന ഒരു കൊച്ചുവട്ടളം മാത്രമാണത്. അതിനോടു ബന്ധപ്പെട്ടു മറ്റു കെട്ടിടങ്ങളൊന്നുമില്ല, അതിനുമുപരി ലായമെന്നതില്ല; അവിടേയ്ക്കു തീവണ്ടി എത്തിയിട്ടില്ലെന്നതാണ്‌ ഏറ്റവും മോശമായ കാര്യം. അടുത്ത സ്റ്റേഷനിലിറങ്ങി മൂന്നു മണിക്കൂർ കുതിരവണ്ടിയിലും, പിന്നെ ഒരേഴു മണിക്കൂർ കാൽനടയായും യാത്ര ചെയ്താലേ അവിടെ എത്തിപ്പെടുകയുള്ളു.


ഒരു ജീവിതം

നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന, പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.

*

ഒരിക്കൽ ഒരിടത്ത് ഒരു തെമ്മാടിക്കൂട്ടമുണ്ടായിരുന്നു; അവർ തെമ്മാടികളായിരുന്നുവെന്നല്ല, സാധാരണ മനുഷ്യർ തന്നെയായിരുന്നു അവർ. എന്നും അവർ ഒരുമിച്ചേ നില്ക്കൂ. ഉദാഹരണത്തിന്‌ തങ്ങളിലൊരാൾ ഒരപരിചിതനെ, തങ്ങളുടെ കൂട്ടത്തിനു പുറത്തുള്ള ഒരാളെ എന്തെങ്കിലും തെമ്മാടിത്തം കാണിച്ച്- വീണ്ടും പറയട്ടെ, തെമ്മാടിത്തമൊന്നുമല്ല അത്, സാധാരണ നടക്കുന്ന പതിവുകാര്യം തന്നെ- അയാൾക്കൊരു മനപ്രയാസമുണ്ടാക്കുകയും, ചെയ്തവൻ പിന്നെ വന്ന് കൂട്ടത്തിനു മുന്നിൽ തന്റെ കുറ്റം ഏറ്റുപറയുകയാണെന്നുമിരിക്കട്ടെ, അവർ വിശദമായ അന്വേഷണം നടത്തുകയും, ശിക്ഷ വിധിക്കുകയും, പിഴയോ മാപ്പോ എന്താണെന്നു വച്ചാൽ അതീടാക്കുകയും ചെയ്യും. ഇതിൽ ആർക്കും മോശം വരാതെ അവർ നോക്കുന്നുണ്ട്; വ്യക്തികളുടെയും, കൂട്ടത്തിന്റെ ആകെക്കൂടിയുമുള്ള താത്പര്യങ്ങൾക്ക് ഹാനി വരാതെ സൂക്ഷിക്കുന്നുണ്ട്. കുറ്റം ഏറ്റുപറഞ്ഞവനെ അതേ വിധത്തിൽത്തന്നെയാണ്‌ അവർ കൈകാര്യം ചെയ്യുന്നതും:

‘എന്ത്? നിനക്കതു വലിയ മനപ്രയാസമായിരിക്കുന്നുവെന്നോ? നീ ചെയ്തതിൽ പ്രത്യേകിച്ചൊന്നുമില്ലല്ലോ; നിനക്കങ്ങനെയല്ലേ പ്രവർത്തിക്കാനാവൂ. മറ്റൊരു വിധമായിരുന്നു നിന്റെ പ്രവൃത്തിയെങ്കിൽ അതു ദുരൂഹമായേനെ. നിന്റെ മനസ്സൊന്നു കലങ്ങിയിരിക്കുകയാണ്‌, അത്രേയുള്ളു. ഒക്കെ മാറ്റിവച്ച് ഉഷാറാവെന്നേ.’ അങ്ങനെ അവർ എക്കാലവും ഒരുമിച്ചുതന്നെ നിന്നു; മരണശേഷവും അവർ കൂട്ടംപിരിഞ്ഞില്ല; അന്യോന്യം കൈകോർത്ത് ഒരു വലയമായിട്ടാണ്‌ അവർ സ്വർഗ്ഗത്തേക്കുയർന്നത്. അവർ പറന്നുയരുന്നതു കണ്ടിട്ട് എത്രയും നിർമ്മലമായ ശൈശവനിഷ്ക്കളങ്കതയുടെ ഒരു ദൃശ്യമെന്നേ പറയാനുള്ളു. പക്ഷേ സ്വർഗ്ഗത്തെ നേരിടുന്ന സകലതും അവയുടെ ഘടകങ്ങളായി വിഘടിക്കുമെന്നതിനാൽ അവർ തകർന്നുവീണു- വെറും ശിലാഖണ്ഡങ്ങൾ.

*

നിങ്ങൾക്കു ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ ആദ്യലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം നിങ്ങൾക്കസഹ്യമായിത്തോന്നുന്നു, മറ്റൊന്നാകട്ടെ അപ്രാപ്യവും. മരിക്കാൻ നിങ്ങൾക്കിപ്പോൾ ഒരു നാണക്കേടും തോന്നുന്നില്ല; തന്നെ അടച്ചിരിക്കുന്ന മുറിയിൽ നിന്ന് (നിങ്ങൾക്കതിനെ വെറുപ്പാണ്‌) മറ്റൊരു മുറിയിലേക്ക് (കാലം കൊണ്ട് നിങ്ങൾ അതിനെയും വെറുക്കും) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌. അതിൽ പക്ഷേ, ഒരു പ്രത്യാശ ബാക്കി നില്ക്കുന്നുണ്ട്: നിങ്ങളെ മാറ്റുന്നതിനിടെ ഇടനാഴിയിൽ വച്ച്  നിങ്ങൾ യജമാനന്റെ കണ്ണിൽ പെട്ടുവെന്നു വരാം; തടവുകാരനെ നോക്കിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞുവെന്നു വരാം:“ ഈ മനുഷ്യനെ ഇനിയും തടവിലടയ്ക്കേണ്ട. അയാൾ എന്നോടൊപ്പം വരട്ടെ.”

 

(from the blue octavo notebooks)

ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ, എന്തെന്നാൽ ഭൂമിയുടെ ഏതു കോണിലുമെത്താവുന്ന വിധം നീളമുള്ള , എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാനുള്ള നീളമില്ലതാനും, ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേസമയം തന്നെ, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ, കാരണം മേല്പ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിട്ടുണ്ടല്ലോ. അതു കാരണം ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ കോളറും ചങ്ങലയും അയാളുടെ കഴുത്തു ഞെരിക്കും; സ്വർഗ്ഗത്തേക്കുയരാൻ തോന്നിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലുമെന്താ, സാധ്യതകളെല്ലാം അയാളുടേതാണല്ലോ, അതങ്ങനെ തന്നെയാണെന്ന് അയാൾക്കു ബോധവുമുണ്ട്. തുടക്കത്തില്‍ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ എന്തെങ്കിലും പിശകുണ്ടായി എന്നു സമ്മതിക്കാനും അയാൾ ഒരുക്കമല്ല എന്നതാണു പരമാർഥം.

*

സ്വന്തം തീൻമേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം അല്പനേരത്തേക്കെങ്കിലും മറ്റുള്ളവരേക്കാൾ തൃപ്തനാണു താനെന്ന് അയാൾക്കു തോന്നലുമുണ്ടാവുന്നുണ്ട്. പക്ഷേ മേശപ്പുറത്തിരുന്നു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു. അത്നിനാൽപ്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാകുന്നു.

*

അയാളുടെ ഇംഗിതത്തിനൊത്തുതന്നെ സകലതും അതാതിന്റെ കണക്കിനു നടക്കുകയും, നിർമ്മാണം പുരോഗമിക്കുകയും ചെയ്തു. ചെത്തിയെടുത്ത്, ഉറപ്പിക്കാൻ തയാറാക്കിവച്ചിരുന്ന മാർബിൾ ശിലകൾ വിദേശീയരായ പണിക്കാർ എടുത്തു കൊണ്ടു വന്നു. അയാളുടെ വിരലിന്റെ ചലനങ്ങൾക്കനുസരിച്ച് ശിലാഖണ്ഡങ്ങൾ ഉയരുകയും സ്ഥാനത്തു വീഴുകയും ചെയ്തു. മറ്റൊരു മന്ദിരവും ഈ ദേവാലയം പോലെ ഇത്ര വേഗത്തിൽ പണിതീർന്നിട്ടില്ല; അഥവാ, ദേവാലയങ്ങൾ ഏതുവിധം നിർമ്മിക്കണം എന്നതിനു നിദർശനമായിരുന്നു ഇതിന്റെ നിർമ്മിതി. പക്ഷേ ഒന്നുണ്ടായിരുന്നത്, ഓരോ ശിലാഖണ്ഡത്തിലും - ഏതു കന്മടയിൽ നിന്നാണോ അവ ചെത്തിയെടുത്തത്?- എന്തൊക്കെയോ കുത്തിക്കുറിക്കലുകൾ; ബുദ്ധിയുറയ്ക്കാത്ത കുട്ടികളുടെ കൈക്രിയകൾ പോലെ, നീരസപ്പെടുത്താനോ വികൃതമാക്കാനോ പൂർണ്ണമായും നശിപ്പിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെ പ്രാകൃതരായ ഗിരിവാസികൾ കോറിയിട്ടപോലെ; അത്രയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കല്ലിൽ വരഞ്ഞിട്ടിരിക്കുകയാണവയെ, ദേവാലയം മണ്ണടിഞ്ഞാലും അനന്തകാലം വായിക്കാൻ പറ്റണം അതെന്നപോലെ.
*

  

ഒടുവിൽ ഞങ്ങളുടെ സൈന്യം നഗരത്തിന്റെ തെക്കുഭാഗത്തുള്ള കവാടത്തിലൂടെ ഉള്ളിലേക്കിരച്ചുകയറി. ഞാനുൾപ്പെട്ട സേനാവിഭാഗം നഗരപ്രാന്തത്തിലുള്ള ഒരുദ്യാനത്തിൽ പാതി കരിഞ്ഞ ചെറിമരങ്ങൾക്കിടയിൽ ഉത്തരവും കാത്തുനില്ക്കുകയായിരുന്നു. പക്ഷേ തെക്കുഭാഗത്തെ കവാടത്തിൽ നിന്ന് കാഹളങ്ങളുടെ ഉച്ചസ്ഥായിയിലുള്ള ഘോഷം കേട്ടപ്പോൾ ഞങ്ങൾക്കു നിയന്ത്രണം വിട്ടു. കൈയിൽ കിട്ടിയ ആയുധങ്ങളുമെടുത്ത്, ചിട്ടയെന്നതില്ലാതെ, കൂട്ടുകാരന്റെ തോളത്തു കൈയുമിട്ട്, “കാഹിരാ, കാഹിരാ,” എന്ന പോർവിളിയും മുഴക്കി ചതുപ്പുനിലത്തിലൂടെ ഞങ്ങൾ നഗരത്തിനു നേർക്കു നീങ്ങി. തെക്കുഭാഗത്തെ കവാടത്തിൽ ആകെ ഞങ്ങൾ കണ്ടത് ശവങ്ങളും, നിലത്തുരുണ്ടുകൂടി സർവതിന്റെയും കാഴ്ച മറയ്ക്കുന്ന മഞ്ഞപ്പുകയും മാത്രമായിരുന്നു. ഞങ്ങൾക്കു പക്ഷേ വെറും പിന്നണിസൈന്യമായാൽപ്പോരാ; അതേവരെ യുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷപ്പെട്ടുനിന്ന ഇടത്തെരുവുകളിലേക്ക് ഞങ്ങൾ തിരിഞ്ഞു. ആദ്യം കണ്ട വീടിന്റെ വാതിൽ എന്റെ മഴുവിന്റെ വെട്ടേറ്റ് ചിന്നിച്ചിതറി. അത്ര ആവേശത്തോടെയാണു ഹാളിലേക്കു തള്ളിക്കയറിയതെന്നതിനാൽ ആദ്യമാദ്യം ഒന്നും തിരിയാതെ തമ്മിൽത്തമ്മിൽ വട്ടം ചുറ്റുകയായിരുന്നു ഞങ്ങൾ. നീണ്ടൊഴിഞ്ഞൊരിടനാഴിക്കുള്ളിൽ നിന്ന് ഒരു വൃദ്ധൻ ഞങ്ങളുടെ നേർക്കു വന്നു. അസാമാന്യനായ ഒരു കിഴവൻ- അയാൾക്കു ചിറകുകളുണ്ടായിരുന്നു. വീതിയേറിയ, വിരിഞ്ഞ ചിറകുകൾ; അവയുടെ അറ്റങ്ങൾക്ക് അയാളെക്കാൾ ഉയരമുണ്ട്. “ഇയാൾക്കു ചിറകുണ്ട്,” ഞാൻ എന്റെ ചങ്ങാതിമാരോടു വിളിച്ചുപറഞ്ഞു; മുന്നിലുണ്ടായിരുന്ന ഞങ്ങൾ കുറച്ചുപേർ ആവുന്നിടത്തോളം പിന്നിലേക്കു മാറി; കാരണം പിന്നിൽ നിന്നവർ മുന്നിലേക്കു തള്ളുകയായിരുന്നല്ലോ. “ നിങ്ങൾക്കാശ്ചര്യം തോന്നുന്നുണ്ടാവും,” കിഴവൻ പറഞ്ഞു. “ഞങ്ങൾ എല്ലാവർക്കും ചിറകുണ്ട്. അതുകൊണ്ടു പക്ഷേ ഞങ്ങൾക്കു പ്രയോജനമുണ്ടായില്ല; പറിച്ചുകളയാൻ പറ്റിയിരുന്നെങ്കിൽ ഞങ്ങൾ അതു ചെയ്തേനെ.” “ നിങ്ങളെന്തുകൊണ്ടു പറന്നുപോയില്ല?” ഞാൻ ചോദിച്ചു. “ഞങ്ങളുടെ നഗരം വിട്ടു പറന്നുപോകാനോ? വീടുപേക്ഷിക്കാനോ? പിതൃക്കളെയും പരദൈവങ്ങളെയും വിട്ടുപോകാനോ?”

 *

അരുമപ്പാമ്പേ, എന്തിനാണു നീ ഇത്ര ദൂരെപ്പോയിക്കിടക്കുന്നത്, അടുത്തുവരൂ, ഇനിയുമടുത്തുവരൂ, മതി, അത്ര മതി, അവിടെക്കിടക്കൂ. നിനക്കുമില്ലല്ലോ അതിരുകളെന്നു പറയാനൊന്നും. അതിരുകളെ മതിക്കാത്തവനാണു നീയെങ്കിൽ എങ്ങിനെ ഞാൻ നിന്റെ മേൽ കോയ്മ നേടും? കഠിനമായി പണിയെടുക്കേണ്ടിവരും അതിന്‌. നിന്നോടു ചുരുണ്ടുകിടക്കാൻ പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ. ചുരുണ്ടുകിടന്നാട്ടെ, ഞാൻ പറയുകയാണ്‌, നീ നിവർന്നുകിടക്കുകയും ചെയ്യുന്നു. ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ലേ? ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതു വളരെ വ്യക്തമായിരുന്നല്ലോ: ചുരുണ്ടു കിടക്കൂ! ഇല്ല, നിനക്കതു പിടി കിട്ടിയിട്ടില്ല. അതെങ്ങനെയെന്ന് ഈ വടി കൊണ്ട് ഞാൻ നിനക്കു കാണിച്ചുതരാം. ആദ്യമായി നീ വലിയൊരു വൃത്തം ചമയ്ക്കണം, പിന്നെ അതിനുള്ളിൽ അതിനോടു ചേർന്നുതന്നെ രണ്ടാമതൊന്ന്, അങ്ങനെപോകട്ടെ. ഒടുവിൽ നിന്റെ കുഞ്ഞുതല അപ്പോഴും എടുത്തുപിടിച്ചിരിക്കുകയാണെങ്കിൽ ഞാനന്റെ മകുടിയിൽ വായിക്കുന്ന ഈണത്തിനൊപ്പിച്ച് അതു പതിയെ താഴ്ത്തിക്കൊണ്ടുവരൂ; ഞാൻ നിർത്തുമ്പോൾ നീയുമടങ്ങും, നിന്റെ തല ഏറ്റവുമുള്ളിലെ വൃത്തത്തിലുമായിരിക്കും.

 *

എന്റെ രണ്ടു കൈകൾ തമ്മിൽ ഒരു മൽപ്പിടുത്തം തുടങ്ങി. അവർ ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം വലിച്ചടച്ചിട്ട് തങ്ങൾക്കൊരു തടസ്സമാകാതിരിക്കാൻ വേണ്ടി അതു തള്ളിമാറ്റി. എനിക്കൊരു സലാം തന്നിട്ട് എന്നെ അവർ റഫറിയായും നിയമിച്ചു. അടുത്ത നിമിഷം വിരലുകൾ തമ്മിൽ കോർത്തുകഴിഞ്ഞു അവർ; ആരാണു കൂടുതൽ ഞെരുക്കുന്നതെന്നതിനനുസരിച്ച് മേശയുടെ ഇടത്തേക്കും വലത്തേക്കും പായുകയാണവർ. കണ്ണെടുക്കാതെ അവരെത്തന്നെ നോക്കിയിരിക്കുകയാണു ഞാൻ. എന്റെ കൈകളാണിവരെങ്കിൽ എന്റെ മാധ്യസ്ഥവും നിഷ്പക്ഷമായിരിക്കണമല്ലോ. അതല്ലെങ്കിൽ തെറ്റായൊരു തീരുമാനത്തിന്റെ വ്യഥകൾ പേറേണ്ടിവരും ഞാൻ. പക്ഷേ അത്ര എളുപ്പമുള്ളതല്ല എന്റെ കർത്തവ്യം. കൈപ്പടങ്ങൾക്കിടയിലെ ഇരുട്ടത്ത് പലതരം പിടുത്തങ്ങൾ നടക്കുമെന്നതിനാൽ അതൊന്നും എന്റെ ശ്രദ്ധയിൽപ്പെടാതെ പോകരുത്; ഞാൻ അതിനാൽ മേശപ്പുറത്തു താടിയുറപ്പിച്ചുവച്ചിരിക്കുകയാണ്‌; ഇനിമേൽ യാതൊന്നും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇക്കാലമത്രയും വലതുകൈയിനോട് പ്രത്യേകിച്ചൊരു മമത ഞാൻ കാണിച്ചിരുന്നു; എന്നുവച്ച് ഇടതുകൈയിനോട് എനിക്കെന്തെങ്കിലും വിദ്വേഷമുണ്ടായിരുന്നുവെന്നല്ല. ഇടതുകൈ ഒരു സൂചന നൽകിയാൽ മതിയായിരുന്നു, ഹിതാനുവർത്തിയും നീതിമാനുമായ ഞാൻ ആ ദുഷ്ചെയ്തിക്ക് അപ്പോഴേ വിരാമമിട്ടേനേ. അതു പക്ഷേ പരാതി പറയാൻ വന്നതേയില്ല; അതെന്നിൽ നിന്നു തൂങ്ങിക്കിടക്കുകയേ ചെയ്തുള്ളു; ഉദാഹരണത്തിന്‌ തെരുവിൽ വച്ച് എന്റെ വലതുകൈ തൊപ്പിയുയർത്തുമ്പോൾ എന്റെ തുടമേൽ കാതരമായി തപ്പിത്തടയുകയാവും ഇടതുകൈ. ഇപ്പോൾ ഈ നടക്കുന്ന യുദ്ധത്തിനു യുക്തമായ ഒരു സന്നാഹം കൂട്ടലായിരുന്നില്ലല്ലോ അത്. ഇനിയെത്രനേരമെന്റെ ഇടതുകൈത്തണ്ടേ, ശക്തനായ ഈ വലതുകൈയുടെ ഊറ്റത്തെ ചെറുത്തുനില്ക്കും നീ? മറ്റഞ്ചു വിരലുകളുടെ കൂട്ടിപ്പിടുത്തത്തിൽ തളർന്നുപോകില്ലേ സ്ത്രൈണമായ നിന്റെ വിരൽ? ഇതൊരു മൽപ്പിടുത്തമാണെന്നും എനിക്കിപ്പോൾ തോന്നുന്നില്ല; ഇടതുകൈയുടെ സ്വാഭാവികാന്ത്യമാണു നടക്കാൻ പോകുന്നത്. മേശയുടെ ഇടതറ്റത്തേക്കു തള്ളിമാറ്റിക്കഴിഞ്ഞിരിക്കുന്നു അതിനെ; ഒരെഞ്ചിന്റെ പിസ്റ്റൺ പോലെ അതിനെ തുടരെത്തുടരെ പ്രഹരിക്കുകയാണ്‌ വലതുകൈ. ഈ യാതന കണ്മുന്നിൽ കാണേണ്ടിവന്ന എനിക്ക്, ഇവർ എന്റെതന്നെ കൈകളാണെന്നും, ഒന്നു കുടഞ്ഞാൽ അവരെ തമ്മിൽ പിരിക്കാമെന്നതേയുള്ളുവെന്നും, അങ്ങനെ ഈ തമ്മിലടിയ്ക്കും കഷ്ടപ്പാടിനും അറുതി വരുത്താവുന്നതേയുള്ളുവെന്നുമുള്ള ഒരു ചിന്ത മനസ്സിൽ വന്നില്ലായിരുന്നുവെങ്കിൽ- സമയത്തുതകുന്നൊരാശയം എനിക്കപ്പോൾ തോന്നിയില്ലായിരുന്നുവെങ്കിൽ, മണിബന്ധത്തിൽ വച്ചു പൊട്ടിത്തകർന്ന ഇടതുകൈ മേശയ്ക്കു താഴെപ്പോയി വീണേനേ; താൻ വിജയിയായി എന്ന അറിവിനാൽ ലക്കു കെട്ട വലതുകൈ ദത്തശ്രദ്ധമായി നോക്കിയിരിക്കുന്ന എന്റെ മുഖത്തേക്ക് അഞ്ചു തലയുള്ള സെർബറസിനെപ്പോലെ ചാടിവീഴുകയും ചെയ്തേനെ. അതിനു പകരം പക്ഷേ, ഒരാൾക്കു മേൽ മറ്റൊരാളായി കിടക്കുകയാണ്‌ ഇരുവരുമിപ്പോൾ; വലതുകൈ ഇടതുകൈയുടെ പുറം തലോടുകയാണ്‌; നീതിമാനല്ലാത്ത റഫറി ഞാനോ, അതിനെ അഭിനന്ദിച്ചു തലയാട്ടുകയും.

*

സെർബറസ്- ഗ്രീക്കുപുരാണത്തിലെ അഞ്ചു തലകളുള്ള വേട്ടനായ; പാതാളത്തിന്റെ കവാടം കാക്കുന്നു.



(from the Blue Octavo Notebooks)

1. കടുവ


ഒരിക്കൽ ഒരു കടുവയെ വിശ്രുതനായ മൃഗപരിശീലകൻ ബഴ്സന്റെ അടുക്കലെത്തിച്ചു; അതിനെ മെരുക്കാനാവുമോയെന്ന കാര്യത്തിൽ അയാളുടെ അഭിപ്രായമറിയണം. കടുവയെ ഇട്ടിരുന്ന ചെറിയ കൂട്‌ ഒരു ഹാളിന്റെ അളവിലുള്ള പരിശീലനക്കൂട്ടിലേക്ക്‌ തള്ളിക്കേറ്റി; നഗരത്തിനു വളരെ അകലെയായിട്ടുള്ള ഒരു കൂടാരത്തിലായിരുന്നു അത്‌. സഹായികൾ പിൻവാങ്ങി; ഒരു മൃഗവുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നോടൊപ്പം ആരുമുണ്ടാകരുതെന്ന് അദ്ദേഹത്തിനു നിർബ്ബന്ധമായിരുന്നു. കടുവ ശാന്തനായി കിടന്നതേയുള്ളു: അൽപം മുമ്പാണല്ലോ അതിനു വയറു നിറയെ ഭക്ഷണം കൊടുത്തത്‌. അതു ചെറുതായിട്ടൊന്നു കോട്ടുവായിട്ടു, പുതിയ ചുറ്റുപാടുകൾ മടുപ്പോടെ ഒന്നു വീക്ഷിച്ചു, എന്നിട്ടുപിന്നെ ഉറക്കത്തിലേക്കു വീഴുകയും ചെയ്തു.


2. ചക്രവർത്തി


ചക്രവർത്തി ദേവവംശത്തിൽത്തന്നെയാണോ പിറന്നതെന്ന് ഒരാൾക്കു സംശയം തോന്നി; ചക്രവർത്തിയാണ്‌ നമ്മുടെയൊക്കെ പരമാധികാരി എന്നതിൽ അയാൾക്കു സംശയമേയില്ല, ചക്രവർത്തിയുടെ ദൈവികമായ ദൗത്യത്തിലും അയാൾക്കു സംശയമേതുമില്ല (അതയാൾക്കു ബോധ്യമാണ്‌), അദ്ദേഹത്തിന്റെ ദിവ്യോത്പത്തിയിലേ അയാൾക്കു സംശയമുണ്ടായുള്ളു. അതു, സ്വാഭാവികമായും,വലിയ പ്രകമ്പനങ്ങൾക്കു കാരണമായതുമില്ല; കടൽപ്പത ഒരു മണൽത്തരിയെ കരയിലേക്കെറ്റിച്ചുവിടുമ്പോൾ നിതാന്തമായ തിരപ്പെരുക്കത്തിൽ അതൊരിടപെടലാവുന്നതേയില്ല, മറിച്ച്‌, ആ കാരണത്തിൽ നിന്നാണ്‌ അതുണ്ടാവുന്നതും.


3. തടവറ


'ഞാനെങ്ങനെ ഇവിടെയെത്തി?' ഞാൻ അതിശയിച്ചു. അത്ര ചെറുതല്ലാത്ത ഒരു ഹാളായിരുന്നു അത്‌, ഇലക്ട്രിക്‌ ബൾബിന്റെ മൃദുവായ വെളിച്ചം ഉള്ളിൽ; ചുമരോരം ചേർന്ന് നടന്നുപോവുകയാണു ഞാൻ. വാതിലുകൾ പലതുണ്ടായിരുന്നുവെങ്കിലും അതിൽ ഒന്നു തുറന്നാൽ നിങ്ങൾ ചെന്നു നിൽക്കുന്നത്‌ ഇരുണ്ട്‌, മിനുസ്സമായ ഒരു പാറയ്ക്കു മുന്നിലായിരിക്കും; വാതിലിന്‌ ഒരു കൈയകലത്തു മാത്രമാണതു നിൽക്കുന്നത്‌; കുത്തനേ മുകളിലേക്കും ഇരുവശങ്ങളിലേക്കും അവസാനമില്ലാത്തപോലെ നീണ്ടുനീണ്ടുപോവുകയുമാണത്‌. ഒരു വാതിൽ വഴി മാത്രം അടുത്തൊരു മുറിയിലേക്കു കടക്കാം; അൽപ്പം കൂടി പ്രതീക്ഷയ്ക്കു വകയുണ്ടവിടെ, അതേസമയം മറ്റു വാതിലുകൾക്കു പിന്നിലുള്ളവ പോലെത്തന്നെ നിങ്ങളെ സംഭ്രാന്തനാക്കുകയും ചെയ്യുമത്‌. രാജകീയമായ ഒരറയിലേക്കാണു നിങ്ങൾ നോക്കുന്നത്‌; നിറങ്ങളിൽ ചുവപ്പിനും സ്വർണ്ണത്തിനുമാണവിടെ പ്രാമുഖ്യം; മച്ചോളമുയർന്ന നിലക്കണ്ണാടികൾ, ചില്ലിന്റെ കൂറ്റനൊരു തുക്കുവിളക്ക്‌.

എനിക്കിനി മടങ്ങിപ്പോകേണ്ടതില്ല, മലർക്കെത്തുറക്കുകയാണറ, ഞാൻ കടക്കുന്നു, ഞാനെന്റെ ദേഹത്തെ തൊട്ടറിയുന്നു.


4. ദൂതന്മാർ


അവരുടെ ഇഷ്ടത്തിന്‌ അവർക്കു രാജാക്കന്മാരോ, രാജാക്കന്മാരുടെ ദൂതന്മാരോ ആകാമായിരുന്നു. കുട്ടികളുടെ സ്വഭാവമാണല്ലോ, എല്ലാവർക്കും ദൂതന്മാരായാൽ മതി. അങ്ങനെയിപ്പോൾ ദൂതന്മാർ മാത്രമേയുള്ളു; കഥയില്ലാത്ത സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്‌(രാജാക്കന്മാരില്ലല്ലോ)ലോകം മുഴുവൻ പാഞ്ഞുനടക്കുകയാണവർ. തങ്ങളുടെ ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ അവർക്കു വല്ലാത്ത ആഗ്രഹമുണ്ട്‌; പക്ഷേ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

അവസാനത്തെ അപേക്ഷ

പ്രിയപ്പെട്ട മാക്സ്,

എന്റെ അവസാനത്തെ അപേക്ഷ: ഡയറിയായോ, കൈയെഴുത്തുപ്രതിയായോ, കത്തുകളായോ (എന്റെയും അന്യരുടേതും), കുറിപ്പുകളായോ, മറ്റെന്തുമായോ ഞാൻ വിട്ടുപോകുന്നതെന്തും (എന്റെ ബുക്ക് ഷെല്ഫിലോ, അലമാരയിലോ, വീട്ടിലെയും ഓഫീസിലെയും മേശകളിലോ, എന്തെങ്കിലുമൊന്നു കിടന്നേക്കാവുന്നതോ, നിന്റെ കണ്ണിൽപ്പെടുന്നതോ ആയ ഏതിടത്തുമാകട്ടെ)വായിച്ചുനോക്കാതെ കത്തിച്ചുകളയുക; ഒപ്പം നിന്റെയോ അന്യരുടെയോ കൈവശമുണ്ടായേക്കാവുന്നതായ എല്ലാ കൃതികളും കുറിപ്പുകളും; മറ്റുള്ളവരോട് ഞാൻ പറയുന്നതായി പറയൂ. നിന്നെ ഏല്പിക്കാൻ ഇഷ്ടമില്ലെങ്കിൽ അവ സ്വയം കത്തിച്ചുകളയാമെന്നൊരു വാഗ്ദാനമെങ്കിലും അവർ തരണം.


(കാഫ്കയുടെ മരണശേഷം  അദ്ദേഹത്തിന്റെ മേശയിൽ നിന്നു കണ്ടെടുത്തതാണ്‌ ഈ കത്ത്. ഇതിനും മുമ്പെഴുതിയ മറ്റൊരു കത്ത് പിന്നീടു കണ്ടെടുത്തിരുന്നു. അതിങ്ങനെ):


പ്രിയപ്പെട്ട മാക്സ്,

ഇത്തവണ ഞാൻ സുഖപ്പെടുമെന്നു തോന്നുന്നില്ല. ഒരു മാസം ദീർഘിച്ച ശ്വാസകോശജ്വരത്തിനു ശേഷം ന്യുമോണിയയ്ക്കു സാദ്ധ്യത ഏറെയാണ്‌; ഇങ്ങനെ എഴുതിവച്ചതുകൊണ്ടൊന്നും അതിനെ തടുക്കാനുമാവില്ല, അതിലെന്തോ ശക്തിയുണ്ടെങ്കിൽത്തന്നെ.

അങ്ങനെയൊരു സാദ്ധ്യത വച്ചുകൊണ്ട് ഞാനെഴുതിയതായിട്ടുള്ള സർവതിന്റെയും കാര്യത്തിൽ എന്റെ അവസാനത്തെ ഒസ്യത്ത് ഇതാ:


എന്റെ കൃതികളിൽ നിലനിർത്തേണ്ടവ ഇവ മാത്രമാണ്‌: വിധിന്യായം, സ്റ്റോക്കർ, രൂപാന്തരം, പീനൽകോളണി, ഗ്രാമത്തിലെ ഡോക്ടർ, പിന്നെ നിരാഹാരയജ്ഞക്കാരൻ എന്ന കഥയും. (‘ധ്യാന’ത്തിന്റെ ശേഷിച്ച കോപ്പികൾ കിടന്നോട്ടെ. അവയെ പൾപ്പാക്കുന്ന ബുദ്ധിമുട്ടേറ്റെടുക്കാൻ ഞാനാരെയും നിർബ്ബന്ധിക്കുകയില്ല; പക്ഷേ അതിലുള്ളതൊന്നും ഇനി അച്ചടിയ്ക്കരുത്.) ആ അഞ്ചു പുസ്തകങ്ങളും ചെറുകഥയും നിലനില്ക്കട്ടെയെന്നു ഞാൻ പറയുമ്പോൾ, അവ വീണ്ടും അച്ചടിയ്ക്കാനും ഭാവിതലമുറയ്ക്കു കൈമാറാനും എനിയ്ക്കാഗ്രഹമുണ്ടെന്നല്ല അർത്ഥമാക്കേണ്ടത്. നേരേ മറിച്ച്, അവ കണ്ണിൽപ്പെടാത്ത വിധം മറഞ്ഞുപോയാൽ അതാവും എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുക. അവ നിലനില്ക്കുന്നുവെന്നതിനാൽ മാത്രം, അവ സൂക്ഷിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനെ ഞാൻ വിലക്കുന്നില്ല.


പക്ഷേ എന്റേതായി ശേഷിക്കുന്ന മറ്റെന്തും (മാസികകളിലോ, കത്തുകളിലോ, കൈയെഴുത്തുപ്രതികളിലോ), ഒന്നുമൊഴിവാക്കാതെ സകലതും, കണ്ടെത്താവുന്നതോ, മേൽവിലാസക്കാരിൽ നിന്ന് (മിക്കവരെയും നിനക്കറിയാവുന്നതാണല്ലോ; പ്രധാനമായും അവ  -ന്റെ കൈവശമാണ്‌; എന്തുവന്നാലും രണ്ടു നോട്ടുബുക്കുകളുടെ കാര്യം മറക്കരുത്) ചോദിച്ചുവാങ്ങാവുന്നതോ ആയ സകലതും, ഒന്നൊഴിയാതെ, കഴിയുമെങ്കിൽ വായിച്ചുനോക്കാതെ, ( നീ വായിച്ചുനോക്കുന്നതിനെ ഞാൻ പൂർണ്ണമായി തടയില്ല, പക്ഷേ, അങ്ങനെ ചെയ്യാതിരിക്കുന്നതാണ്‌ എനിക്കിഷ്ടം; എന്തുവന്നാലും മറ്റൊരാൾ അതു കാണുകയേ അരുത്) ഇതു സകലതും ഒന്നൊഴിയാതെ കത്തിച്ചുകളയേണ്ടതാകുന്നു; കഴിയുന്നത്രവേഗം വേണമതെന്നും ഞാൻ അപേക്ഷിക്കുന്നു.


അവസാനവാക്കുകൾ

മരിക്കുന്നതിനു മുമ്പുള്ള രണ്ടു മാസം കാഫ്ക ഓസ്ട്രിയയിലെ കീർലിങ്ങിൽ ഒരു സാനിട്ടോറിയത്തിൽ ചികിത്സയിലായിരുന്നു. ക്ഷയരോഗം ശ്വാസനാളത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു. സംസാരിക്കരുതെന്ന് ഡോക്ടർമാർ വിലക്കിയതിനാൽ കടലാസുതുണ്ടുകളിൽ എഴുതിക്കൊടുത്താണ്‌ അദ്ദേഹം മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും അവസാനം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡോറ ഡയമന്റ്, റോബർട്ട് ക്ളോപ്സ്റ്റോക്ക്, നഴ്സുമാർ ഇവർക്കുള്ളതായിരുന്നു.സ്വന്തം ശാരീരികാവശ്യങ്ങളായിരുന്നു മിക്കതുമെങ്കിലും ചിലതൊക്കെ മരണാസന്നനായ ഒരെഴുത്തുകാരന്റെ ലോകനിരീക്ഷണങ്ങളുമായിരുന്നു.

-എന്നെ കൊല്ലൂ, അല്ലെങ്കിൽ നീയൊരു കൊലയാളിയാണ്‌.
(തനിക്കു മോർഫിൻ കുത്തിവയ്ക്കാൻ വിസമ്മതിച്ച ക്ളോപ്സ്റ്റോക്കിനോട്)

-എന്റെ ശ്വാസനാളം ഇത്ര വേദനിക്കുന്നത് മണിക്കൂറുകളായി ഞാനതിനെ ഉപയോഗപ്പെടുത്താത്തതു കൊണ്ടാണോ?

-അല്പം വെള്ളം; ഈ ഗുളികയുടെ കഷണങ്ങൾ കുപ്പിച്ചില്ലുകൾ പോലെ കഫത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

-ഒരുകാലത്ത് ഒരു കവിളു നിറയെ വെള്ളം കുടിച്ചിറക്കാൻ എനിക്കു കഴിയുമായിരുന്നുവെന്നോർക്കുമ്പോൾ.

-ആ ലൈലാക്കുകളെ വെയിലത്തേക്കു നീക്കിവയ്ക്കൂ.

-മുറിയിൽ ഒരു കിളി വന്നിരുന്നു.

-എത്ര കൊല്ലമാണു നിങ്ങളിതു സഹിക്കുക? എത്ര കൊല്ലമാണു നിങ്ങൾ ഇതു സഹിക്കുന്നതു ഞാൻ സഹിക്കുക?

- ഞാൻ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം ദേഹത്തിനു സ്വയം സുഖപ്പെടുത്താൻ വേണ്ടത്ര അളവിലല്ലെന്നതു സത്യമാണെങ്കിൽ (അതു ശരിയാവാനാണു സാദ്ധ്യത)ഇനി ഒന്നും പ്രതീക്ഷിക്കാനില്ല, ദിവ്യാത്ഭുതങ്ങളല്ലാതെ.

-ലൈലാക്കുകളെ നോക്കൂ, രാവിലത്തെക്കാൾ പുതുമയോടെ.

-ആരാണു ഫോൺ ചെയ്തത്? മാക്സ് ആകാൻ വഴിയുണ്ടോ?

-അതു കാരണമല്ലേ നമുക്കു തുമ്പികളെ ഇഷ്ടം.

- ഞാൻ ഇന്നൊരല്പം ഐസ് ക്രീം കഴിച്ചാലോ?

-ആ കൈ ഒരു നിമിഷം എന്റെ നെറ്റിയിൽ വയ്ക്കൂ, എനിക്കൊരു ധൈര്യത്തിനായി.

-സഹായമതാ പോകുന്നു, സഹായിക്കാതെ.
(ഡോക്ടർ വന്നുപോയപ്പോൾ)


കാഫ്ക - പാപം, യാതന , പ്രത്യാശ, സത്യമായ മാര്‍ഗ്ഗം എന്നിവയെക്കുറിച്ചുള്ള ആലോചനകൾ

 കാഫ്ക 1917 സെപ്തംബറിനും 1918 ഏപ്രിലിനുമിടയിലുള്ള എട്ടുമാസക്കാലം ബൊഹീമിയൻ നാട്ടുമ്പുറമായ സുറാവുവിൽ സഹോദരി ഓട്ട്ലയോടൊപ്പം താമസിച്ചിരുന്നു. അതിനും ഒരു മാസം മുമ്പാണ്‌ അദ്ദേഹം രക്തം ഛർദ്ദിക്കുന്നതും ക്ഷയരോഗത്തിന്റെ ലക്ഷണമാണതെന്നു സ്ഥിരീകരിക്കുന്നതും. മരണകാരണമാവുന്ന ഒരു രോഗത്തിൽ ആശ്വാസം കൊള്ളുന്ന ഒരാളെയാണ്‌ ആ സമയത്തെ കത്തുകളിൽ നം കാണുന്നത്. ഫെലിക്സ് വെൽഷിനെഴുതിയ ഒരു കത്തിൽ കാഫ്ക സ്വയം വിശേഷിപ്പിക്കുന്നത് ‘താനിപ്പോൾ ഒരു സന്തുഷ്ടകാമുകനായിരിക്കുന്നു’ എന്നാണ്‌; ഈ അന്ത്യപ്രണയത്തോടെ പഴയ കണക്കുപുസ്തകങ്ങൾ തനിക്കടച്ചുവയ്ക്കാമെന്നായിരിക്കുന്നു; സുറാവുവിലെത്തി മൂന്നു ദിവസത്തിനു ശേഷം കാഫ്ക എഴുതുന്നുണ്ട്:‘പുതിയൊരു തുടക്കത്തിനുള്ള അവസരം, അങ്ങനെയൊന്നുണ്ടെങ്കിൽ, കൈവന്നിരിക്കുന്നു. അതു കൈവിടരുത്.’ പില്ക്കാലത്ത് മിലേനയക്കെഴുതിയ ഒരു കത്തിൽ സുറാവുവാസത്തെ അദ്ദേഹം തിരിഞ്ഞുനോക്കുന്നത് ‘തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായിട്ടാണ്‌. താൻ പഴയ കടങ്ങളൊക്കെ വീട്ടിക്കഴിഞ്ഞിരിക്കുന്നു; തന്റേതെന്നു നിസ്സംശയം പറയാവുന്നതിലേക്കു മാത്രമായി തനിക്കിനി ഒതുങ്ങാമെന്നായിരിക്കുന്നു; ഇനി മേൽ കത്തുകളില്ല, ബർലിൻ (ഫെലിസുമായുള്ള) ബന്ധമില്ല; ഇനി താനധികം മാറേണ്ടതുമില്ല; തന്റെ ജീവിതത്തിന്റെ തനിക്കറിയുന്ന ഊടുവഴികളിലൂടെ അല്പം കൂടി കാലുറപ്പോടെ ഒരിക്കല്ക്കൂടി നടന്നുപോവുക, അതിനുള്ള അവസരം തനിക്കു കിട്ടിയിരിക്കുന്നു.‘ ഇത്രയും കാലത്തിനുള്ളിൽ ബാഹ്യസാഹചര്യങ്ങൾ തന്റെ ആന്തരജീവിതത്തെ തുണച്ചിട്ടുള്ളതായി അദ്ദേഹത്തിനനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അതിവിടെ മാത്രമാണ്‌. സാധാരണക്കാരായ കർഷകർക്കും വീട്ടുമൃഗങ്ങൾക്കും എലികൾക്കും പൂച്ചകൾക്കുമൊപ്പമുള്ള ഈ ജീവിതത്തിനിടയിലാണ്‌ സൂത്രങ്ങളുടെ സംക്ഷിപ്തരൂപത്തിൽ കാഫ്ക തന്റെ ആലോചനകൾ കുറിച്ചിടുന്നത്. എന്നാലിവ നാം പരിചയിച്ച തരത്തിലുള്ള ദാർശനികചിന്തകളല്ല; ആശയങ്ങൾ ബിംബങ്ങൾക്കു കീഴ്പ്പെടുകയാണിവിടെ; ചിലതാകട്ടെ, ആഖ്യാനങ്ങൾ തന്നെയാവുന്നു. സമാശ്വാസം തേടി നാമിവ വായിക്കാനെടുക്കുകയും വേണ്ട; ഉയർത്തിക്കെട്ടിയ കമ്പക്കയറിൽ ഒരഭ്യാസിയെപ്പോലെ നടന്നുകേറാമെന്നു നിങ്ങൾ കരുതിയോ? തറനിരപ്പിൽ വലിച്ചുകെട്ടിയ ഈ കയറിൽ കാലു തടഞ്ഞുവീഴുകയേയുള്ളു നിങ്ങൾ.

1

സത്യമായ മാർഗ്ഗം ഒരു കമ്പക്കയറിലൂടെയാണ്‌; അതു വലിച്ചുകെട്ടിയിരിക്കുന്നത് ഉയരത്തിലല്ല, തറനിരപ്പിലാണെന്നേയുള്ളു. നടന്നുകയറുകയല്ല, തടഞ്ഞുവീഴുകയാണ്‌ അതു കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.

2

അക്ഷമയാണ്‌ മനുഷ്യന്റെ പിഴകൾക്കുള്ള കാരണം; ചിട്ടയോടുള്ള സമീപനത്തിൽ നിന്ന് സമയമാകും മുപേയുള്ള പിന്മാറ്റം; ലക്ഷ്യമെന്നു തോന്നിയതിനെ കൈയിലടക്കിയതായുള്ള തോന്നൽ.


3

മനുഷ്യന്റെ പാപങ്ങൾ മുഖ്യമായും രണ്ടാണ്‌, മറ്റുള്ളവയ്ക്കു കാരണവും ഇവ തന്നെ: അക്ഷമയും അലസതയും. അക്ഷമ കാരണം അവർ പറുദീസയിൽ നിന്നു ഭ്രഷ്ടരായി, അലസത കാരണം അവർ പിന്നെ മടങ്ങുന്നതുമില്ല. ഇനി മുഖ്യപാപം ഒന്നേയുള്ളുവെന്നും വരാം: അക്ഷമ. അക്ഷമ കാരണം അവർ ഭ്രഷ്ടരായി, അക്ഷമ കാരണം അവർ മടങ്ങുന്നതുമില്ല.


4

മരിച്ചുപോയവരുടെ ആത്മാക്കൾ പലതിനും ഒരേ പ്രവൃത്തി മരണനദിയുടെ തിരകളിൽ നാവിട്ടുലമ്പുക എന്നതു മാത്രമാണ്‌; നമ്മിൽ നിന്നൊഴുകിച്ചെല്ലുന്നതിനാൽ നമ്മുടെ കടലുകളുടെ ഉപ്പുരസം അവയിൽ തങ്ങിനില്ക്കുന്നുണ്ടല്ലോ. ഇതിൽ മനം മടുത്ത പുഴയാകട്ടെ, പിന്നാക്കം മാറുന്നു, അതു തിരിഞ്ഞൊഴുകുക തന്നെ ചെയ്യുന്നു, അങ്ങനെ മരിച്ചവരെ തിരിയെ ജീവിതത്തിലേക്കൊഴുക്കിക്കൊണ്ടു പോവുകയും ചെയ്യുന്നു. അവർ പക്ഷേ സന്തുഷ്ടരാണ്‌, അവർ കൃതജ്ഞതാഗാനങ്ങളാലപിക്കുകയാണ്‌, മനം മടുത്ത പുഴയെ തലോടുകയുമാണവർ.

5

ഒരു ഘട്ടമെത്തിയാൽ തിരിച്ചുവരവെന്നതില്ല. ആ ഘട്ടമെത്തേണ്ടിയിരിക്കുന്നു.

6

മനുഷ്യന്റെ വികാസചരിത്രത്തിൽ നിർണ്ണായകമുഹൂർത്തമെന്നത് നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്‌; അതു കൊണ്ടാണ്‌ മുമ്പുള്ളതൊക്കെ അപ്രസക്തമായെന്നു വിപ്ളവാശയപ്രസ്ഥാനങ്ങൾ വാദിക്കുമ്പോൾ തെറ്റു പറയാനാവാത്തതും- ഒന്നുമിനിയും സംഭവിച്ചിട്ടില്ലല്ലോ.

7

തിന്മയുടെ ഏറ്റവും ഫലപ്രദമായ വശീകരണതന്ത്രങ്ങളിലൊന്നാണ്‌ ബലപരീക്ഷണത്തിനുള്ള വെല്ലുവിളി.

സ്ത്രീകളുമായുള്ള ബലപരീക്ഷണം പോലെയാണത്; കിടക്കയിലാണതിന്റെ അവസാനം.

8/9

നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.


10

ഏ . ആളാകെ ഊതിവീർപ്പിച്ചു നടക്കുകയാണ്‌; നന്മയുടെ കാര്യത്തിൽ താനേറെ മുന്നിലാണെന്നാണ്‌ അയാളുടെ വിചാരം; എന്തെന്നാൽ തനിക്കു മുമ്പു തീരെ പരിചയമില്ലാത്ത മേഖലകളിൽ നിന്നുള്ള പ്രലോഭനങ്ങളെ കാന്തശക്തിയാലെന്നപോലെ തന്നിലേക്കാകർഷിക്കാൻ തനിക്കു കഴിയുന്നുണ്ടല്ലോ. പക്ഷേ അയാളുടെ അവസ്ഥയ്ക്കുള്ള ശരിയായ വിശദീകരണം ഇതാണ്‌: ഒരു പെരുത്ത പിശാച് അയാൾക്കുള്ളിൽ കയറിപ്പറ്റിയിരിക്കുന്നു; മൂത്ത പിശാചിനെ സേവിക്കാനായി കുട്ടിപ്പിശാചുക്കളുടെ അണ മുറിയാത്തൊരു നിര വന്നുകൊണ്ടിരിക്കുകയുമാണ്‌.


11/12

ഒരാപ്പിൾ തന്നെ ഉദാഹരണമായെടുത്താൽ എത്ര വ്യത്യസ്തമായ കോണുകളിലൂടെ അതിനെ കാണാനാവും: കഷ്ടപ്പെട്ടെത്തിച്ചുനോക്കിയാലേ കുട്ടിയ്ക്ക് മേശപ്പുറത്തുള്ള ആപ്പിൾ കഷ്ടിച്ചൊന്നു കാണാനാവൂ; എന്നാൽ ഗൃഹനാഥനാവട്ടെ, വെറുതേ കൈയെത്തിച്ച് മേശയ്ക്കു മറുവശത്തിരിക്കുന്ന വിരുന്നുകാരനു കൊടുക്കുകയും ചെയ്യുന്നു.

13

നിങ്ങൾക്കു ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ പ്രാരംഭലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം അസഹ്യമായി തോന്നുകയാണ്‌, മറ്റൊന്നാവട്ടെ, അപ്രാപ്യവും. മരിക്കാൻ ആഗ്രഹം തോന്നുന്നതിൽ നിങ്ങൾക്കു നാണക്കേടു തോന്നാതായിക്കഴിഞ്ഞിരിക്കുന്നു. പഴയ തടവുമുറിയിൽ നിന്ന് (നിങ്ങൾക്കതിനെ വെറുപ്പാണ്‌) പുതിയതൊന്നിലേക്ക് (നിങ്ങൾക്കതിനെ വെറുക്കാൻ പരിചയിക്കുകയും വേണം) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌. പ്രതീക്ഷയുടെ ബാക്കി കിടക്കുന്നൊരംശത്തിൽ നിങ്ങളുടെ മനസ്സു പോകുന്നുമുണ്ട്: തന്നെ മുറിയിലേക്കു മാറ്റുന്നതിനിടയിൽ ,തടവറയുടെ അധികാരി ഇടനാഴി വഴി നടന്നുവരാനിടയാവുകയും, തടവുകാരനെ നോക്കിയിട്ട് ‘ ഈയാളെ ഇനി അടച്ചിടേണ്ട; അയാൾ എന്നോടൊപ്പം പോരട്ടെ,’ എന്നാജ്ഞാപിക്കുകയും ചെയ്താലോ?

14

നിരപ്പായൊരു സ്ഥലത്തു കൂടി നടന്നു പോവുകയാണു നിങ്ങളെങ്കിൽ, മുന്നോട്ടു പോവാൻ മനസ്സു കൊണ്ടത്ര നിശ്ചയിച്ചിരിക്കുകയാണെങ്കിൽക്കൂടി പിന്നിലേക്കാണു താൻ പോകുന്നതെന്നു നിങ്ങൾക്കു ബോധ്യമാകുന്നെങ്കിൽ നിരാശപ്പെടേണ്ട കാര്യം തന്നെയത്; പക്ഷേ കുത്തനേയുള്ളൊരു കയറ്റത്തിലൂടെ പിടിച്ചുകയറുകയാണു നിങ്ങളെന്ന സ്ഥിതിയ്ക്ക്- താഴെ നിന്നു നിങ്ങളെ നോക്കുമ്പോലെ കുത്തനെയാണതും - പിന്നിലേക്കുള്ള നിങ്ങളുടെ ഇറക്കം തറനിരപ്പിന്റെ സ്വഭാവം കൊണ്ടാവാനേ വഴിയുള്ളു; അതിനാൽ നിങ്ങൾ ഹതാശനാവുകയും വേണ്ട.

15

ശരല്ക്കാലത്തെ വഴിത്താര പോലെ: അടിച്ചു വൃത്തിയാക്കിയതും കരിയിലകൾ വീണു മൂടിക്കഴിഞ്ഞു.

16

ഒരു കൂട് കിളിയെത്തേടിപ്പോയി.

17

മുമ്പു ഞാൻ എത്തിപ്പെടാത്തൊരിടമാണിവിടെ: എന്റെ ശ്വാസഗതിയ്ക്കു മറ്റൊരു പ്രകാരം, സൂര്യനെക്കാൾ വെട്ടിത്തിളങ്ങുന്നു അരികിൽ മറ്റൊരു നക്ഷത്രം.

18

കയറിച്ചെല്ലാതെ പണിയാമായിരുന്നു ബാബേൽ ഗോപുരമെങ്കിൽ അതിനനുമതിയും കിട്ടിയേനെ.

19

തിന്മയിൽ നിന്നു രഹസ്യങ്ങൾ മറച്ചുപിടിയ്ക്കാമെന്ന് അതു നിങ്ങളെ വിശ്വസിപ്പിക്കാതിരിക്കട്ടെ.

20

പുള്ളിപ്പുലികൾ ദേവാലയത്തിൽ കടന്നുകയറി ബലിപാത്രങ്ങൾ കുടിച്ചുവറ്റിയ്ക്കുന്നു; ഇതു പലതവണ ആവർത്തിക്കുമ്പോൾ പിന്നെയതു മുൻകൂട്ടി കണ്ടുപിടിക്കാമെന്നാകുന്നു; അതനുഷ്ഠാനത്തിന്റെ ഭാഗവുമാകുന്നു.

21

കല്ലെടുത്ത കൈ പോലുറച്ചത്. ആ ഉറപ്പു പക്ഷേ ഇനിയും ദൂരത്തേക്കു കല്ലെടുത്തെറിയാനാണെന്നേയുള്ളു; എന്നാൽ അത്രയും ദൂരെ ചെന്നെത്താൻ ഒരു വഴിയുമുണ്ട്.

22

നിങ്ങളാണു നിയോഗം. കണ്ണെത്തുന്നിടത്തോളമാരുമില്ല ശിഷ്യനായി.

23

തനിപ്രതിയോഗിയിൽ നിന്നു നിങ്ങളിലേക്കൊഴുകുന്നു അതിരറ്റൊരു ധൈര്യം.

24

സന്തോഷമെന്നാൽ താൻ നില്ക്കുന്ന നിലം തന്റെ രണ്ടു ചുവടുകളൂന്നുന്നിടത്തോളമേയുള്ളു എന്നറിയുക തന്നെ.

25

ആശ്രയം തേടി ലോകത്തിന്റെ കൈകളിലേക്കോടിച്ചെന്നാലല്ലാതെ അതിന്റെ സുഖങ്ങളിൽ നിങ്ങൾ ആനന്ദം കണ്ടെത്തുന്നതെങ്ങനെ?

26

ഒളിയ്ക്കാനുള്ള ഇടങ്ങൾ എണ്ണമറ്റവയാണ്‌; മോചനം ഒന്നു മാത്രവും. എന്നാൽ മോചനത്തിനുള്ള സാദ്ധ്യതകൾ ഒളിയിടങ്ങൾ പോലെതന്നെ എണ്ണമറ്റവയുമത്രെ.

28

തിന്മയ്ക്കു കുടിയിരിക്കാൻ ഒരിടം നാം കൊടുത്തുകഴിഞ്ഞാൽപ്പിന്നെ നാമതിൽ വിശ്വസിച്ചോളണമെന്നതിനു നിർബന്ധവുമില്ല.

29

തിന്മയ്ക്കു നിങ്ങളൊരിടം കൊടുക്കുമ്പോൾ അതിനു പിന്നിലെ ഗൂഢോദ്ദേശ്യം നിങ്ങളുടേതല്ല, തിന്മയുടേതു തന്നെയാണ്‌.

---

മൃഗം യജമാനന്റെ കൈയിൽ നിന്നു ചാട്ടവാർ തട്ടിപ്പറിച്ചെടുത്ത് സ്വയം പ്രഹരമേല്പിക്കുന്നു, താൻ തന്റെ തന്നെ യജമാനനാവാൻ; അതറിയുന്നില്ല, യജമാനന്റെ ചാട്ടവാറിലെ പുതിയൊരു കെട്ടു കാരണമുണ്ടായ വിഭ്രമം മാത്രമാണതെന്ന്.

32

ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു; അതിൽ തർക്കമൊന്നുമില്ല. അതു പക്ഷേ ആകാശത്തിനെതിരായ ഒരു തെളിവാണെന്നു പറയാനുമില്ല; കാരണം, ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കപ്രാപ്യമായത്.

33

രക്തസാക്ഷികൾ ഉടലിനെ വില കുറച്ചു കാണുന്നില്ല, അവരതിനെ കുരിശിലേറ്റാൻ വിട്ടുകൊടുക്കുകയാണ്‌; അങ്ങനെ അവർ തങ്ങളുടെ പ്രതിയോഗികൾക്കൊപ്പവുമാണ്‌.

34

ഗോദയിൽ നിന്നു മടങ്ങുന്ന മല്ലന്റെ ക്ഷീണമാണയാൾക്ക്; അയാളുടെ ജോലിയോ, ഓഫീസിന്റെ ഒരു മൂല വെള്ളയടിയ്ക്കുകയും.


36

മുമ്പെനിക്കു മനസ്സിലാകാതിരുന്നത് എന്റെ ചോദ്യത്തിനു മറുപടി കിട്ടാത്തതെന്തു കൊണ്ടെന്നായിരുന്നു; ഇന്നെനിക്കു മനസ്സിലാകാത്തത് ചോദ്യം ചോദിക്കാൻ കെല്പ്പുള്ളവനാണു ഞാനെന്നു വിശ്വസിക്കാൻ എനിക്കെങ്ങനെയായി എന്നതാണ്‌. യഥാർത്ഥത്തിൽ എനിക്കു വിശ്വാസമൊന്നുമുണ്ടായിരുന്നില്ല, ഞാൻ ചോദിച്ചുവെന്നേയുള്ളു.


38

നിത്യതയുടെ പാതയിലൂടെ എത്ര ലാഘവത്തോടെയാണു താൻ നടന്നുകേറുന്നതെന്നതിശയപ്പെട്ട ഒരാളുണ്ടായിരുന്നു; അതയാൾ ഓടിയിറങ്ങുകയായിരുന്നു എന്നതാണു വാസ്തവം.


39

മഹാനായ അലക്സാണ്ടർ ചെറുപ്പകാലത്തെ തന്റെ സൈനികവിജയങ്ങളിരിക്കെത്തന്നെ, താൻ പരിശീലിപ്പിച്ചെടുത്ത സേനയുടെ മഹിമയിരിക്കെത്തന്നെ, ലോകത്തെ മാറ്റിപ്പണിയാനുള്ള അഭിവാഞ്ച്ഛ ഉള്ളിരിക്കെത്തന്നെ ഹെല്ലെസ്പോണ്ടിലെത്തി നില്ക്കുകയും, അതു കടന്നുപോകാൻ ശ്രമിക്കാതിരിക്കുകയും ചെയ്തത് ഭയം കൊണ്ടല്ല, നിശ്ചയദാർഢ്യത്തിന്റെ കുറവു കൊണ്ടല്ല, ഇച്ഛാശക്തിയുടെ ദൗർബല്യം കൊണ്ടുമല്ല, തന്റെ കാലുകൾ കഴച്ചുപോയതു കൊണ്ടുമാത്രമാണെന്നൂഹിക്കാവുന്നതേയുള്ളു.

39a

പാത അന്തമറ്റതാണ്‌; ഇവിടെ കുറുക്കുവഴികളില്ല, വളഞ്ഞ വഴികളുമില്ല; എന്നിട്ടും ബാലിശമായ മുഴക്കോലും കൊണ്ട് അതിനെ അളക്കാൻ നോക്കുകയാണു സകലരും. ‘ഇത്രയും ദൂരം കൂടി നിങ്ങൾ പോകാനുണ്ട്; അതും നിങ്ങളുടെ കണക്കിൽ പെടുത്തുന്നതാണ്‌.’

40

അന്ത്യവിധിയെ നാം ആ പേരെടുത്തു വിളിയ്ക്കുന്നത് കാലത്തെക്കുറിച്ചു നമ്മുടെ ധാരണ ആ വിധമായതുകൊണ്ടു മാത്രമാണ്‌; യഥാർത്ഥത്തിൽ നിരന്തരമായ ഒരു കേസുവിസ്താരമത്രേയത്.

43

വേട്ടനായ്ക്കൾ ഇപ്പോഴും വീട്ടുമുറ്റത്തു കളിച്ചുനടക്കുകയാണെങ്കിലും അവയുടെ ഇര രക്ഷപ്പെടാൻ പോകുന്നില്ല, അതിനി ഇപ്പോൾത്തന്നെ കാട്ടിലൂടെ അതിവേഗം പാഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിൽക്കൂടി.

44

തമാശ തോന്നിക്കുന്നതു തന്നെ, ഈ ലോകത്തിന്റെ നുകത്തിനു നിങ്ങൾ തല വച്ചു കൊടുത്ത രീതി.


45

കുതിരകളുടെ എണ്ണം കൂടുമ്പോൾ നിങ്ങളുടെ പുരോഗതിയുടെ വേഗവും കൂടുന്നു - എന്നു പറഞ്ഞാൽ, അടിസ്ഥാനത്തിൽ നിന്നു മൂലക്കല്ലിളകിപ്പോരുമെന്നല്ല, അതു നടക്കാത്ത കാര്യമാണ്‌, കടിഞ്ഞാണുകൾ പറിഞ്ഞുപോരുകയും, അതിൻ ഫലമായി ശൂന്യതയിലേക്ക് നിങ്ങൾക്കൊരുല്ലാസയാത്ര തരപ്പെടുമെന്നാണ്‌.


47

തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അവർക്കു രാജാക്കന്മാരോ, രാജദൂതന്മാരോ ആകാമായിരുന്നു. കുട്ടികളെപ്പോലെ എല്ലാവർക്കും ദൂതന്മാരായാൽ മതി. അതുകൊണ്ടിപ്പോൾ ദൂതന്മാരെ മാത്രമേ കാണാനുള്ളു; നിരർത്ഥകമായിപ്പോയ സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്- രാജാക്കന്മാരില്ലല്ലോ- ലോകം മുഴുവൻ ഓടിനടക്കുകയാണവർ. ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ ഉള്ളു കൊണ്ടെത്രയുമാഗ്രഹിക്കുന്നുണ്ടവർ; എന്നാൽ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

48

പുരോഗതിയിൽ വിശ്വസിക്കുകയെന്നാൽ പുരോഗതി എന്തെങ്കിലുമുണ്ടായി എന്നു വിശ്വസിക്കുകയല്ല. അതിനു വിശ്വാസത്തിന്റെ ആവശ്യവുമില്ല.

50

അനശ്വരമായ ഒന്ന് തന്നിൽത്തന്നെയുണ്ടെന്നുള്ള രൂഢമായ വിശ്വാസമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല, ആ അനശ്വരവസ്തുവും അതിന്മേൽ താനർപ്പിച്ചിരിക്കുന്ന വിശ്വാസവും ഒരുകാലത്തും അയാൾക്കു വെളിപ്പെട്ടുകിട്ടുകയില്ലെങ്കില്ക്കൂടി. ഈ നിത്യഗോപനത്തിനു പുറത്തേക്കു വരാനുള്ള ഒരു വഴിയാണ്‌ രൂപമെടുത്ത ദൈവത്തിലുള്ള വിശ്വാസം.

51

സർപ്പത്തിന്റെ മാദ്ധ്യസ്ഥം ഒഴിവാക്കാനാവുമായിരുന്നില്ല. തിന്മയ്ക്ക് മനുഷ്യനെ വശീകരിക്കാമെന്നേയുള്ളു, മനുഷ്യനാവാൻ പറ്റില്ലല്ലോ.

52

നിങ്ങളും ലോകവും തമ്മിലുള്ള സംഘർഷത്തിൽ ലോകത്തെ പിന്തുണയ്ക്കൂ.

53

കിട്ടേണ്ടതാർക്കും കിട്ടാതെയാക്കരുത്, ലോകത്തിനാണു വിജയമെങ്കിൽ അതു പോലും.

54

ആത്മീയമല്ലാതെ ഒരു ലോകമില്ല; ഈ ആത്മീയലോകത്തിലെ തിന്മയെയാണ്‌ നാം ഇന്ദ്രിയാനുഭവങ്ങളുടെ ലോകമെന്നു വിളിക്കുന്നത്; തിന്മയെന്നു നാം വിളിക്കുന്നതോ, നമ്മുടെ നിരന്തരവികാസത്തിലെ അനിവാര്യമായ ഒരു മുഹൂർത്തത്തെയും.

രൂക്ഷമായ വെളിച്ചം പായിച്ച് ലോകത്തെ നമുക്കില്ലാതെയാക്കാം. ദുർബലമായ കണ്ണുകൾക്കു മുന്നിൽ അതു സാന്ദ്രമാകും; അതിലും ദുർബലമായ കണ്ണുകൾക്കു മുന്നിൽ അതിനു മുഷ്ടികൾ കൈവരും, പിന്നെയും ദുർബലമായ കണ്ണുകൾക്കു അതൊന്നന്ധാളിക്കുകയും, നോക്കാൻ ധൈര്യപ്പെട്ടവന്റെ മുഖം ഇടിച്ചുപരത്തുകയും ചെയ്യും.


55

എല്ലാം കബളിപ്പിക്കലാണ്‌: അതെത്രയും കുറച്ചു വേണോ, ഇടമട്ടു മതിയോ, പരമാവധി വേണോ എന്നേ നിശ്ചയിക്കാനുള്ളു. ആദ്യത്തേതിൽ, സ്വായത്തമാക്കാൻ എത്രയും എളുപ്പമാക്കുക വഴി നാം നന്മയെ കബളിപ്പിക്കുന്നു, പ്രതികൂലമായ നിബന്ധനകൾ അടിച്ചേല്പ്പിച്ച് തിന്മയെയും നാം കബളിപ്പിക്കുന്നു. രണ്ടാമത്തേതിൽ ഭൗതികമായ ഒരർത്ഥത്തിൽപ്പോലും നന്മയെ സ്വായത്തമാക്കാൻ ശ്രമിക്കാതെ നാമതിനെ കബളിപ്പിക്കുകയാണ്‌. ഒടുവിലത്തേതിലാകട്ടെ, നന്മയെ നാം കബളിപ്പിക്കുന്നത് അതിൽ നിന്നെത്രയുമകലം പാലിക്കാനാവുമെന്നു നോക്കിയിട്ടാണ്‌; പരമാവധി പെരുപ്പിച്ചുകാട്ടിയാൽ അതിന്റെ ശക്തി കുറയ്ക്കാമെന്ന വിശ്വാസത്താൽ തിന്മയെയും. ഇങ്ങനെ നോക്കുമ്പോൾ രണ്ടാമത്തേതാണു മെച്ചമെന്നു തോന്നുന്നു: എന്തായാലും നന്മയെ നിങ്ങൾ കബളിപ്പിക്കുക തന്നെ ചെയ്യും; ഇവിടെ തിന്മ അങ്ങനെ കബളിപ്പിക്കപ്പെടുന്നില്ല, അതൊരു തോന്നലാണെങ്കിൽക്കൂടി.

56

ചില ചോദ്യങ്ങളുണ്ട്, സ്വന്തം പ്രകൃതം കൊണ്ട് അവയിൽ നിന്നു മോചനം നേടാനായില്ലെങ്കിൽപ്പിന്നെ നമ്മെ വിട്ടുപിരിയാത്തവ.

58

ഒരാൾ ഏറ്റവും കുറവു കള്ളങ്ങൾ പറയുന്നത് അയാൾ ഏറ്റവും കുറച്ചു കള്ളങ്ങൾ പറയുമ്പോൾ മാത്രമാണ്‌, അല്ലാതെ അതിനുള്ള അവസരങ്ങൾ ഏറ്റവും കുറവായിരിക്കുമ്പോഴല്ല.

59

ആളുകൾ ചവിട്ടിക്കയറി കുഴിഞ്ഞുപോകാത്തൊരു കോണിപ്പടി, അതിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, തടി കൊണ്ടു തട്ടിക്കൂട്ടിയെടുത്ത ഒരുരുപ്പടി മാത്രമാണ്‌.

60

ലോകത്തെ പരിത്യജിക്കുന്നതാരായാലും അവർ മനുഷ്യരെ സ്നേഹിക്കുക കൂടി വേണം, എന്തെന്നാൽ അയാൾ പരിത്യജിക്കുന്നത് അവരുടെ ലോകത്തെ കൂടിയാണ്‌. മനുഷ്യസ്വഭാവത്തിന്റെ യഥാർത്ഥരൂപം ഇന്നതാണെന്ന് ഒരേകദേശധാരണ അങ്ങനെ അയാൾക്കു കിട്ടിത്തുടങ്ങുകയും ചെയ്യുന്നു; അതിനെ സ്നേഹിക്കാതിരിക്കാനാവില്ല, നിങ്ങൾ അതിനർഹനാണെങ്കിൽ.

61

ഈ ലോകത്തു തന്റെ അയൽക്കാരനെ സ്നേഹിക്കുന്ന ഒരാൾ ചെയ്യുന്നതു തെറ്റാണെങ്കിൽ, ഈ ലോകത്തു തന്നെത്തന്നെ സ്നേഹിക്കുന്ന ഒരാളുടെ തെറ്റിനേക്കാൾ കൂടുതലുമല്ല, കുറവുമല്ലത്. ആദ്യത്തേതു സാദ്ധ്യമാണോയെന്ന ചോദ്യമേ ശേഷിക്കുന്നുള്ളു.


62

ആത്മീയമല്ലാതൊരു ലോകമില്ല എന്ന വസ്തുത നമ്മുടെ പ്രത്യാശയെ കവരുന്നു, നമുക്കു തീർച്ചയും നല്കുന്നു.


63

സത്യത്തിനു മുന്നിലെ കണ്ണുമഞ്ഞളിച്ചുനില്ക്കലാണ്‌ നമ്മുടെ കല: ഞെട്ടിപ്പിന്മാറുന്ന വികൃതമുഖത്തു വീഴുന്ന വെളിച്ചം മാത്രം സത്യം - മറ്റൊന്നുമതല്ല.


66

ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ; എന്തെന്നാൽ ഭൂമിയുടെ ഏതൊരു കോണിലുമെത്താവുന്ന വിധം നീളമുള്ളതും, എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാൻ പാകത്തിനു നീളമില്ലാത്തതുമായ ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേ സമയം, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ; കാരണം, മേൽപ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിരിക്കുകയാണല്ലോ. അതിനാൽ ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ തുടൽ അയാളുടെ കഴുത്തു മുറുക്കും; സ്വർഗ്ഗത്തേക്കുയരാൻ നോക്കിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലെന്താ, സാദ്ധ്യതകളെല്ലാം അയാൾക്കുള്ളതാണല്ലോ; അതയാൾക്കറിയുകയും ചെയ്യാം; ആദിയിൽ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ ഒരു പിശകുണ്ടായതാണ്‌ ഇങ്ങനെയൊക്കെ വരാൻ കാരണമായതെന്നു സമ്മതിക്കാനും അയാളൊരുക്കമല്ല എന്നതാണു പരമാർത്ഥം.

67

മഞ്ഞുപാളിയിൽ തെന്നിയോടാൻ പരിശീലിക്കുന്ന തുടക്കക്കാരനെപ്പോലെയാണ്‌ അയാൾ വസ്തുതകളുടെ പിന്നാലെ പായുന്നത്; അപകടസാദ്ധ്യതയേറിയതും, അതിനാൽ വിലക്കുള്ളതുമായ ഒരു ഭാഗത്താണ്‌ അയാളുടെ അഭ്യാസം എന്നതുമുണ്ട്.

68

ഒരു കുടുംബദൈവത്തിലുള്ള വിശ്വാസത്തിനെക്കാൾ മനസ്സിനു പ്രസരിപ്പു നല്കാൻ മറ്റെന്തിനാവും!

69

സൗഭാഗ്യത്തിനുള്ള സാദ്ധ്യത സിദ്ധാന്തത്തിന്റെ തലത്തിലുണ്ട്: തന്നിൽത്തന്നെയുള്ള അനശ്വരഘടകത്തിൽ വിശ്വാസമുണ്ടാവുക, അതിനെ പ്രാപിക്കാനായി ഒരു യത്നവും നടത്താതിരിക്കുക.


73

സ്വന്തം തീന്മേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം മറ്റുള്ളവരെക്കാൾ തൃപ്തനാണു താനെന്ന് അല്പനേരത്തേക്കെങ്കിലും അയാൾക്കു തോന്നലുണ്ടാവുന്നുമുണ്ട്; പക്ഷേ മേശപ്പുറത്തു വച്ചു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു; അതിനാല്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാവുന്നു.


74

പറുദീസയിൽ വച്ചു നശിച്ചത് നശിക്കുന്ന ഒന്നാണെങ്കിൽ നിർണ്ണായകമെന്ന് അതിനെ പറയുക വയ്യ; ഇനിയഥവാ, നാശമില്ലാത്ത ഒന്നായിരുന്നു അതെങ്കിൽ നാമിപ്പോൾ ജീവിക്കുന്നത് ഒരു കപടവിശ്വാസത്തിലുമാണ്‌.


76

പെട്ടെന്നൊരു തിരിച്ചിടൽ. ജാഗ്രതയോടെ, ഭീതിയോടെ, പ്രത്യാശയോടെ ചോദ്യത്തിനു ചുറ്റും കറങ്ങിനടക്കുകയാണ്‌ ഉത്തരം, വെട്ടിത്തിരിച്ച മുഖത്തേക്ക് ആശ കൈവിട്ടും ഉറ്റുനോക്കുകയാണത്, അതിന്റെ വിഷമയാത്രകളിൽ പിന്നാലെ ചെല്ലുകയാണത്- എന്നു പറഞ്ഞാൽ ഉത്തരവുമായി ഒരു ബന്ധവുമില്ലാത്ത വഴികളിലൂടെ.

77

മനുഷ്യസമ്പർക്കം ആത്മനിരീക്ഷണത്തിനു പ്രേരകമാവുന്നു.

78

ആശ്രയമാവാതാവുമ്പോഴേ മനുഷ്യാത്മാവു സ്വതന്ത്രമാവുന്നുള്ളു.

80

സത്യം അവിഭാജമാണ്‌, അതിനാൽ അതിനു സ്വയം കണ്ടറിയലുമില്ല; കണ്ടറിഞ്ഞു എന്നവകാശപ്പെട്ടു വരുന്നത് അസത്യം തന്നെയുമായിരിക്കും.

82

ആദിപാപത്തെക്കുറിച്ചു പരാതിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണു നാം? പറുദീസയിൽ നിന്നു നമ്മെ പുറത്താക്കിയത് അതുകൊണ്ടല്ല, ജീവന്റെ വൃക്ഷം കാരണമാണ്‌, നാമതിന്റെ കനി തിന്നരുതെന്നു വച്ചിട്ടാണ്‌.

83

നാം പാപികളായിരിക്കുന്നത് നാം അറിവിന്റെ കന്നി തിന്നുവെന്നതിനാൽത്തന്നെയല്ല, നാമിനിയും ജീവന്റെ കനി തിന്നിട്ടില്ല എന്നതിനാൽക്കൂടിയത്രെ; അപരാധമേതുമാവട്ടെ, പാപികളുടേതാണ്‌ നമ്മുടെ അവസ്ഥ.


84

നമ്മെ സൃഷ്ടിച്ചത് പറുദീസയിൽ ജീവിതം കഴിക്കാൻ; പറുദീസ നിയുക്തമായത് നമുക്കുപകാരപ്പെടാനും. നമ്മുടെ നിയോഗം മാറിപ്പോയിരിക്കുന്നു; പറുദീസയുടെ കാര്യത്തിലും അങ്ങനെ സംഭവിച്ചോയെന്ന് എവിടെയും പറയപ്പെട്ടിട്ടുമില്ല.


88/89


മരണം നമ്മുടെ മുന്നിലുണ്ട്‌, ക്ലാസ്സുമുറിയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലെ അലക്സാണ്ടറുടെ യുദ്ധം പോലെ. നാം ചെയ്യാനുള്ളത്‌ നമ്മുടെ ജീവിതകാലത്തിനിടയിൽത്തന്നെ നമ്മുടെ പ്രവൃത്തികൾ കൊണ്ട്‌ ആ ചിത്രത്തെ അവ്യക്തമാക്കുക എന്നതാണ്‌, കഴിയുമെങ്കിൽ മായ്ച്ചുകളയുക എന്നതാണ്‌.


94

ജീവിതം തുടങ്ങും മുമ്പേ രണ്ടു കരുതലുകളെടുക്കേണ്ടതുണ്ട്‌: സ്വന്തം ഭ്രമണപഥത്തിന്റെ വ്യാപ്തി ചുരുക്കിക്കൊണ്ടു വരിക, പിന്നെ അതിനു പുറത്തെവിടെയെങ്കിലും ഒളിച്ചിരിക്കുകയല്ല നിങ്ങളെന്ന് നിരന്തരം ഉറപ്പു വരുത്തുക.

95

തിന്മ ചിലനേരം അറിഞ്ഞോ അറിയാതെയോ നിങ്ങൾ കൈയിലെടുത്ത ഒരു പണിയായുധം പോലെയാണ്‌; ഇച്ഛാശക്തിയുണ്ടെങ്കിൽ എതിർപ്പില്ലാതെ നിങ്ങൾക്കതു താഴെ വയ്ക്കാവുന്നതേയുള്ളു.

96

ഈ ജീവിതത്തിലെ ആനന്ദങ്ങൾ അതിന്റെ ആനന്ദങ്ങളല്ല, അതിലുമുയർന്നൊരു ജീവിതത്തിലേക്കു കയറുന്നതിൽ നമുക്കുള്ള ഭയമാണ്‌; ഈ ജീവിതത്തിലെ യാതനകൾ അതിന്റേതല്ല, ആ ഭയത്തെ പ്രതി നമ്മുടെ ആത്മപീഡനവുമാണ്‌.

97

യാതന യാതനയായിരിക്കുന്നത്‌ ഇവിടെ മാത്രമേയുള്ളു. ഇവിടെ യാതനപ്പെടുന്നവർ ആ യാതനയുടെ പേരിൽ മറ്റൊരു ലോകത്തു മഹത്ത്വപ്പെടുമെന്ന അർത്ഥത്തിലല്ല;

101

പാപത്തിന്റെ വരവ്‌ മറയില്ലാതെയാണ്‌; ഇന്ദ്രിയങ്ങൾ അതു വേഗം വേഗം പിടിച്ചെടുത്തോളും. പിഴുതെടുക്കേണ്ടതില്ല, വേരും പറിച്ചെടുത്താണ്‌ അതിന്റെ സഞ്ചാരം.

103

ലോകത്തിന്റെ യാതനകളിൽ നിന്നു പിൻവലിയാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരാം; നിങ്ങൾക്കു വരുതി കിട്ടിയതും നിങ്ങളുടെ പ്രകൃതത്തിനു ചേർന്നതും അതു മാത്രമാണെന്നും വരാം; നിങ്ങൾക്കൊഴിവാക്കാൻ കഴിയുന്ന ഒരേയൊരു യാതന ആ പിൻവലിയലാണെന്നും വരാം.

109

നിങ്ങൾ വീടു വിട്ടിറങ്ങണെമെന്നു പോലുമില്ല. മേശയക്കരികിൽ ശ്രദ്ധിച്ചിരുന്നാൽ മതി. ശ്രദ്ധിക്കണമെന്നുമില്ല, കാത്തിരുന്നാൽത്തന്നെ മതി. അതും വേണമെന്നില്ല, ഒറ്റയ്ക്ക്‌ അനക്കമറ്റിരുന്നാൽ മതി. ലോകം സ്വമേധയാ നിങ്ങളുടെ സവിധത്തിലെത്തിക്കോളും, നിങ്ങൾക്കു മുന്നിൽ അനാവൃതമാവാൻ; മറ്റൊന്നും അതിനു ചെയ്യാനില്ല; ആനന്ദമൂർച്ഛയിൽ അതു നിങ്ങളുടെ കാൽച്ചുവട്ടിൽ കിടന്നു പുളയും.