2025 നവംബർ 29, ശനിയാഴ്‌ച

ബാഷോ - ഹൈബൺ



ഹൈക്കുവും ഗദ്യവും ഇടകലർന്ന ഒരു സാഹിത്യരൂപമാണ്‌ ഹൈബൺ (Haibun). അതിന്‌ ഒരു നിയതരൂപം നല്കി പ്രചാരത്തിലാക്കിയത് മത്‌സുവോ ബാഷോ ആണ്‌.


1. ഒതുങ്ങിയും തെളിഞ്ഞും ജീവിക്കുക


ഏകാന്തദാരിദ്ര്യം, ചന്ദ്രനെ നോക്കിയിരിക്കുക. ഏകാന്തദാരിദ്ര്യം, എന്റെ പടുതിയെക്കുറിച്ചാലോചിച്ചിരിക്കുക. ഏകാന്തദാരിദ്ര്യം, ഒരു കഴിവുമില്ലല്ലോ എനിക്കെന്നു ചിന്തിച്ചിരിക്കുക. ഞാനെങ്ങനെ കഴിഞ്ഞുകൂടുന്നു? മറുപടി ഞാൻ തന്നെ പറയാം: “എകാന്തദാരിദ്ര്യത്തിൽ.” ആരും തിരിച്ചൊന്നും പറയുന്നില്ല. പിന്നെയും ഏകാന്തദാരിദ്ര്യം.


ഒതുങ്ങിയും തെളിഞ്ഞും ജീവിക്കുക.

ഒറ്റയ്ക്കിരുന്നു ചന്ദ്രനെ നോക്കുന്നവൻ

ചായ കുടിക്കുമ്പോൾ പാടുന്നു.


(1680)


2. ഒരു വേനല്പാടത്തിന്റെ ചിത്രത്തിലെഴുതിയത്


“തൊപ്പിയും വച്ച് കുതിരപ്പുറത്തിരിക്കുന്ന ആ ഭിക്ഷു എവിടെ നിന്നു വരുന്നു, എവിടേയ്ക്കു പോകുന്നു?” “അത്,” ചിത്രകാരൻ പറഞ്ഞു, “യാത്രയ്ക്കിറങ്ങിയ അങ്ങയുടെതന്നെ ചിത്രമാണ്‌.” “എങ്കിൽ, തപ്പിത്തടയുന്ന ത്രിലോകസഞ്ചാരീ, താഴെ വീഴാതെ പിടിച്ചിരിക്കൂ!”


മന്ദം നടക്കുന്ന കുതിരയുടെ പുറത്ത്

ചിത്രത്തിൽ ഞാനെന്നെ കാണുന്നു-

വേനലെരിക്കുന്ന പാടം.


(1683)


ക്യോരിക്കുവിനെ പിരിയുമ്പോൾ എഴുതിയത്


പോയ ശരല്ക്കാലത്തു മാത്രമാണ്‌ ഞാൻ അയാളെ കാണാനിടയായത്; എന്നിട്ട് ഈ അഞ്ചാം മാസത്തിന്റെ തുടക്കത്തിൽ അയാൾ പോകുന്നതിനെക്കുറിച്ചു ഞാൻ വിലപിക്കുന്നു. വിട പറയാനുള്ള സമയമായപ്പോൾ അയാളെന്റെ പുല്ക്കുടിലിന്റെ വാതില്ക്കൽ വന്നു മുട്ടി. ഒരു പകൽ മുഴുവൻ ഞങ്ങൾ അലസമായി അലഞ്ഞുനടന്നു. പല കഴിവുകളുമുള്ള അയാൾക്ക് കവിതയും ചിത്രം വരയും വളരെ ഇഷ്ടമാണ്‌. അയാളുടെ താല്പര്യങ്ങളുടെ മാറ്റൊന്നുരച്ചുനോക്കിയാലോ എന്ന് എനിക്കു തോന്നി. “നിങ്ങൾ എന്തുകൊണ്ടാണ്‌ ചിത്രം വരയെ സ്നേഹിക്കുന്നത്?” ഞാൻ ചോദിച്ചു. “കവിത കാരണം,” അയാൾ പറഞ്ഞു. “നിങ്ങൾ എന്തുകൊണ്ടാണ്‌ കവിതയെ സ്നേഹിക്കുന്നത്?” “ചിത്രം വര കാരണം.” ഈ രണ്ടു കലകൾക്കും അങ്ങനെ ഉപയോഗം ഒന്നുതന്നെ. “അതെ, ഒരാൾ പലതിൽ വ്യാപരിക്കുന്നത് ലജ്ജാവഹമാണ്‌.” അതിനാൽ രണ്ടു കലകളെ ഒരേ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത് പ്രശംസനീയം തന്നെ. ചിത്രം വരയിൽ അയാൾ എന്റെ ഗുരുവാണ്‌; ഞാൻ അയാളെ കവിതയുടെ രീതികൾ പഠിപ്പിക്കുന്നു; അങ്ങനെ അയാളെന്റെ ശിഷ്യനുമാണ്‌. എന്റെ ഗുരു ചിത്രം വരയുടെ ആത്മീയതയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു; അത്ഭുതപ്പെടുത്തുന്ന സൂക്ഷ്മതയോടെയാണ്‌ ആ തൂലിക നീങ്ങുന്നത്. ആ രചനകളുടെ നിഗൂഢമായ ഗഹനത അതേവിധത്തിൽ ഉൾക്കൊള്ളാൻ എനിക്കു കഴിയുന്നില്ല.


ഞാൻ അയാളോട് ഇങ്ങനെ പറഞ്ഞു: “എന്റെ കവിത വെയിലത്തു ചൂളയും തണുപ്പത്തു വിശറിയുമാണ്‌. പൊതുവായ അഭിരുചിക്കു വിരുദ്ധമായിട്ടാണ് അതിന്റെ ഗതി. പ്രായോഗികമായി അതു കൊണ്ട് ഒരുപയോഗവുമില്ല. എന്നാൽ ഷെൻസേയും സെയ്ഗ്യോയും എറ്റിയെറിഞ്ഞ നിസ്സാരമായ വാക്കുകൾ പോലും മനസ്സിളക്കാൻ പോരുന്നതാണ്‌. ഗോ-ടോബ ചക്രവർത്തിയല്ലേ പറഞ്ഞത്, ‘അവരുടെ കവിതയിൽ സത്യമുണ്ട്, ഉള്ളിൽ ശോകവുമായി’ എന്ന്. ഈ വാക്കുകളിൽ നിന്നു ശക്തി സംഭരിക്കൂ. ഈ നേർത്ത ഇഴയിൽ നിന്നു മാറിപ്പോകരുത്. കുക്കായി എഴുതിയിട്ടില്ലേ: ‘പുരാതനരുടെ കാല്പാടുകൾക്കു പിന്നാലെ പോരുത്; അവർ തേടിയതെന്തോ, അതു തേടുക. ഹൈക്കെയുടെ കാര്യത്തിലും ശരിയാണത്.’ ഞാൻ വിളക്കുമെടുത്ത് പടി വരെ ചെന്നു. അവിടെ വച്ച് ഞങ്ങൾ പിരിഞ്ഞു.  

(1693) 

ഏകാന്തവാസത്തിനുള്ള വിശദീകരണം


കാമവികാരത്തെ കൺഫ്യൂഷ്യസിന്റെ മതക്കാർ അവജ്ഞയോടെ കാണുന്നു, ബുദ്ധമതത്തിലെ പഞ്ചപ്രമാണങ്ങളിൽ ആദ്യത്തേതും കാമനിരോധം തന്നെ. എന്നാൽ കുടഞ്ഞുകളയാൻ ഏറ്റവും ദുഷ്കരമായതൊന്നാണത്; വൈകാരികമായി ആഴത്തിലേക്കിറങ്ങിയതുമാണത്. കുരാബുമലയിലെ പ്ലം മരങ്ങൾക്കു ചുവട്ടിൽ വച്ച് സന്ധ്യക്കു ചെയ്യുന്ന പ്രതിജ്ഞകൾ പൊടുന്നനേ പ്രണയത്തിന്റെ പരിമളം വീശുന്നതോടെ ലംഘിക്കപ്പെടുന്നു. കുന്നുകളുടെ മറവിൽ, ആരും ശ്രദ്ധിക്കാനില്ലാതിരിക്കുമ്പോൾ, അവിവേകങ്ങൾ നടക്കുന്നു. ഒരു വേശ്യയോടുള്ള മോഹത്തിൽ മുങ്ങി വീടും വിറ്റ്, സ്വന്തം ജീവിതം നശിപ്പിച്ചവരുടെ ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ട്. എന്നാൽ ദീർഘായുസ്സിനു ദാഹിക്കുകയും ലോകതൃഷ്ണകളുടെ പേരിൽ ആത്മാവിനെ ദണ്ഡിപ്പിക്കുകയും ചെയ്യുന്നത് ജീവിതത്തോടുള്ള അശ്രദ്ധയാണ്‌. അതുവച്ചു നോക്കുമ്പോൾ പ്രേമിക്കുന്നവരുടെ പാപങ്ങൾ നിസ്സാരവും ക്ഷമിച്ചുകൊടുക്കാവുന്നതുമാകുന്നു.

ഒരൾ എഴുപതു വയസ്സെത്തുന്നത് വിരളമാണ്‌, ഇരുപതു വർഷത്തിലധികം ശരീരവും മനസ്സും പുഷ്കലായിട്ടിരിക്കുകയുമില്ല. വാർദ്ധക്യം തുടങ്ങുന്നതിനു മുമ്പുള്ള നമ്മുടെ ആദ്യത്തെ നാല്പതു കൊല്ലത്തിന്‌ ഒറ്റ രാത്രി നീളുന്ന സ്വപ്നത്തിന്റെ ദൈർഘ്യമേയുള്ളു. അമ്പതിലോ അറുപതിലോ നമ്മെ ബലക്ഷയം പിടികൂടുകയും നാം പോകെപ്പോകെ ദയനീയരാവുകയും ചെയ്യും. അതിരാവിലെ നാം ഉറക്കമുണരുന്നു, എന്തു ചെയ്യണമെന്നറിയാതെ; വൈകുന്നേരമാകുന്നതോടെ നാം ക്ഷീണിക്കുകയും ചെയ്യുന്നു, ഒന്നും ചെയ്യാതെതന്നെ.

മൂഢന്മാർക്കാധിപ്പെടാൻ പലതുമുണ്ട്. സുഖലോലുപരായി ജീവിക്കുകയും അതില്പിന്നെ ഏതെങ്കിലും വിദ്യയിൽ നിഷ്ണാതരാവുകയും ചെയ്യുന്നവർക്ക് ശരിതെറ്റുകൾ വേർതിരിച്ചറിയാൻ നല്ല കഴിവുണ്ടാവും. എന്നാൽ കല തന്നെ ജീവിതമാക്കിയ ചിലർ ആർത്തിയുടെ ഈ ആസുരലോകത്തോടുള്ള കലി കാരണം തങ്ങളുടെ കലാജിവിതം തുടർന്നുകൊണ്ടു പോകാനാകാതെ വഴിയരികിലെ ഏതെങ്കിലും ചെളിക്കുണ്ടിൽ ചെന്നടിയുന്നു. അതിനാൽ പണ്ടൊരു ഗുരു പറഞ്ഞപോലെ ഗുണദോഷങ്ങൾ ചികയാൻ പോകാതിരിക്കുക, യൗവ്വനവും വാർദ്ധക്യവും മറവിയിൽ തള്ളുക, മനഃശാന്തിയോടെ ജീവിക്കുക: ഒരു വൃദ്ധന്റെ ആനന്ദമാണിത്.

ആരെങ്കിലും ഇതുവഴി വന്നാൽ പിന്നെ അതുമിതും പറച്ചിലായി. ആരെയെങ്കിലും കാണാൻ ചെന്നാൽ അവരെ ബുദ്ധിമുട്ടിക്കുകയാണോ എന്ന ശങ്കയുമുണ്ടാകുന്നു. സുൻ ജിങ്ങ് വാതിൽ അടച്ചിടുമായിരുന്നു; ദു വുലാങ്ങ് പടി തുറക്കുകയുമില്ല. സ്നേഹിതരില്ലാതിരിക്കുകയാണ്‌ എന്റെ സൗഹൃദം; ദാരിദ്ര്യമാണെന്റെ ധനം. അമ്പതു വയസ്സായ, പിടിവാശിക്കാരനായ ഈ വൃദ്ധൻ സ്വയം ഗുണദോഷിക്കാനായി ഇതെഴുതുന്നു.

തിരുതാളിപ്പൂക്കൾ-
പകലടഞ്ഞുകിടക്കുന്ന
എന്റെ വേലിപ്പടിയിൽ.

(1693)

2025 നവംബർ 26, ബുധനാഴ്‌ച

ബ്രെയോൺ മിച്ചൽ

പരിഭാഷപ്പെടുത്താൻ എത്ര കൃതികളുണ്ടോ, അത്രയും പരിഭാഷാതത്വശാസ്ത്രങ്ങളുമുണ്ട്, അല്ലെങ്കിൽ ഉണ്ടാവണം. ഓരോ കൃതിയും അനന്യമാണ്‌, അനന്യമായ പരിഹാരമാർഗ്ഗമാണ്‌ ഓരോന്നിനും വേണ്ടതും. ഏതു പരിഭാഷാതത്വശാസ്ത്രവും ഏതു കൃതിയാണോ പരിഭാഷപ്പെടുത്തുന്നത് അതിനനുസൃതമായി പരിഷ്കരിക്കപ്പെടണം; പലപ്പോഴും പരിഭാഷാപ്രക്രിയക്കിടയിലാണ്‌ ആ പരിഷ്കരണം നടക്കുന്നതും. എന്നാൽ, പരിഭാഷ കൃത്യവും പൂർണ്ണവും മൂലകൃതിയുടെ ശൈലിയോടു വിശ്വസ്തവുമായിരിക്കണമെന്നത് നാം ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ഒരു മുൻധാരണയുമാണ്‌. കൃത്യം, പൂർണ്ണം, വിശ്വസ്തം- ഈ പദങ്ങൾ കൊണ്ട് നാം എന്താണർത്ഥമാക്കുന്നത്? മൂലരചനയെ മിനുക്കി നന്നാക്കുന്ന വിവർത്തനമാണ്‌ ഏറ്റവും വലിയ വഞ്ചന എന്ന് ജോർജ്ജ് സ്റ്റെയ്‌നർ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പൊതുജനത്തിനു വേണ്ടി ഒഴുക്കുള്ളതും പരായണക്ഷമവുമായ ഭാഷാന്തരം നിർമ്മിക്കാൻ പ്രയത്നിക്കുമ്പോൾ മിക്ക സമകാലികവിവർത്തകരുടേയും മനസ്സിലുള്ളത് ഇപ്പറഞ്ഞതു തന്നെയാണെന്നും വരുന്നു,  മൂലഗ്രന്ഥകാരൻ വരുത്തിയെന്ന് അവർ കരുതുന്ന ശൈലീഭംഗങ്ങളും പിശകുകളും മിനുസപ്പെടുത്തുകയും മായ്ച്ചുകളയുകയും ചെയ്യുക എന്നാണ്‌ അതിനർത്ഥമെങ്കിലും. 1930കളിൽ കാഫ്കയുടെ നോവലുകൾ ആദ്യമായി വിവർത്തനം ചെയ്യുമ്പോൾ എഡ്വിൻ മൂറും വില്ലാ മൂറും സ്വീകരിച്ചത് ഈ സമീപനമായിരുന്നു. എന്നാൽ കാഫ്കയുടെ കാര്യം വ്യത്യസ്തമാണ്‌; വിവർത്തനത്തിന്റെ കാര്യത്തിൽ തീർത്തും വ്യത്യസ്തമായ ഒരു സമീപനമാണ്‌ അതാവശ്യപ്പെടുന്നത്.

(ബ്രെയോൺ മിച്ചൽ "വിചാരണ"യുടെ ഇംഗ്ലീഷ് വിവർത്തനത്തിനെഴുതിയ ആമുഖത്തിൽ നിന്ന്.)

2025 നവംബർ 18, ചൊവ്വാഴ്ച

ഓസ്കാർ വൈൽഡ്

ഏറ്റവും കുലീനമായ കല ജനിക്കുന്നത് തെളിഞ്ഞതും ആരോഗ്യപ്രദവുമായ ഒരന്തരീക്ഷത്തിലാണ്‌, തുറന്ന ചൂളകളും ഫാക്ടറികളുടെ പുകക്കുഴലുകളും പുറത്തു വിടുന്ന പുകയും കരിയും അഴുക്കും കൊണ്ടു മലിനമായ നമ്മുടെ ഇംഗ്ലീഷ് നഗരങ്ങളിലെ വായുവിലല്ല. നിങ്ങളുടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബലത്തതും സ്വബോധമുള്ളതും ആരോഗ്യമുള്ളതുമായ ശരീരപ്രകൃതിയുണ്ടാവണം. രോഗികളോ വിഷാദപ്രകൃതികളോ അലസരോ ആയവർ കലയിൽ കാര്യമായൊന്നും ചെയ്യുന്നില്ല. ഒടുവിലായി പറയട്ടെ, ഓരോ സ്ത്രീയും പുരുഷനും സ്വന്തമായ ഒരു വ്യക്തിബോധം ഉള്ളവരുമായിരിക്കണം; എന്തെന്നാൽ, കലയുടെ അന്തഃസത്ത ഇതാണ്‌: സാദ്ധ്യമായതിൽ വച്ചേറ്റവും അഭിജാതമായ രീതിയിൽ സ്വയം ആവിഷ്കരിക്കാനുള്ള മനുഷ്യന്റെ അഭിലാഷം. ലോകത്തെ ഏറ്റവും ഗംഭീരമായ കല ജനിച്ചത് റിപ്പബ്ലിക്കുകളിലായതിനു കാരണം അതാണ്‌. ഏഥൻസ്, വെനീസ്, ഫ്ലോറൻസ്: അവിടെങ്ങും രാജാക്കന്മാരുണ്ടായിരുന്നില്ല; അതിനാൽ അവരുടെ കല കുലീനവും ലളിതവും ആത്മാർത്ഥവുമായി. അതേ സമയം, എന്തുതരം കലയാണ്‌ രാജാക്കന്മാരുടെ മൂഢത ഒരു രാജ്യത്തിനു മേൽ അടിച്ചേല്പിക്കുന്നതെന്നു കാണണമെങ്കിൽ ലൂയി പതിന്നാലാമന്റെ, ആ ചക്രവർത്തിസാർവ്വഭൗമന്റെ കാലത്തെ ഫ്രാൻസിലേക്കു നോക്കിയാൽ മതി: സ്വന്തം വൈരൂപ്യത്തെയും ബീഭത്സതയേയും കുറിച്ചുള്ള ബോധത്തിൽ ഞെരിപിരികൊള്ളുന്ന, കടുംചായം തേച്ചതും പൊന്നു പൂശിയതുമായ ഫർണീച്ചറുകൾ, ഓരോ കോണിലും ഇളിച്ചുകൊണ്ടിരിക്കുന്ന ജലദേവതകൾ, ഓരോ നാളിയിലും നാവു നീട്ടിയിരിക്കുന്ന വ്യാളികൾ. അയഥാർത്ഥവും രാക്ഷസീയവുമായ ഈ കല അക്കാലത്തെ ഫ്രാൻസിലെ വിഗ്ഗു വച്ച പൊങ്ങച്ചങ്ങൾക്കു മാത്രം ചേർന്നതുതന്നെ; ഞാനോ നിങ്ങളോ പോലുള്ളവർക്കുള്ളതല്ല. പണക്കാർ സുന്ദരമായ വസ്തുക്കൾ കൂടുതലായി സമ്പാദിക്കട്ടെ എന്നല്ല നമ്മുടെ ആഗ്രഹം, മറിച്ച്, പാവപ്പെട്ടവർ സുന്ദരമായ വസ്തുക്കൾ കൂടുതലായി സൃഷ്ടിക്കട്ടെ എന്നാണ്‌. എനിക്കോ നിങ്ങൾക്കോ ആവശ്യമുള്ള കല ഒരടിമ നെയ്തെടുത്തതും കുഷ്ഠരോഗിയായ ഏതോ രാജാവിന്റെ പാണ്ടു പിടിച്ച ദേഹത്ത് അയാളുടെ സുഖഭോഗങ്ങളുടെ പാപത്തെ അലങ്കരിക്കാനോ മറചുവയ്ക്കാനോ എടുത്തിട്ട കടുംചുവപ്പു പട്ടല്ല; മറിച്ച്, ഒരു ജനതയുടെ കുലീനവും സുന്ദരവുമായ ജീവിതത്തിന്റെ കുലീനവും സുന്ദരവുമായ ആവിഷ്കാരമാവട്ടെയത്. 

(ഓസ്കാർ വൈൽഡ്/ from Art and the Craftsman)

2025 നവംബർ 11, ചൊവ്വാഴ്ച

ഗോപാൽ ഹൊനാൽഗരെ - കവിതകൾ

 

ഉത്കടാവേശത്തിന്റെ രണ്ടു മുഖങ്ങൾ


എന്റെ ചുവട്ടടിയിൽ
ഒരു മണ്ണിര
എവിടെ നിന്നെന്നില്ലാതെ
എവിടെയ്ക്കോ നീങ്ങുന്നു
മണ്ണു തിന്നു തിന്ന്
ഒരു വഴി തുറന്നുകൊണ്ട്.

എന്റെ തലയ്ക്കു മേലാവട്ടെ,
ചോരച്ചുവപ്പുനിറമായ
തീരെച്ചെറിയ 
ചില ദേശാടനക്കിളികൾ
(അവയുടെ പേരെനിക്കോർമ്മയില്ല)
25 ഗ്രാം ഭാരമുള്ള ഓരോന്നും
മൂവായിരം മൈൽ ദൂരം
നില്ക്കാതെ പറന്ന്
ലക്ഷ്യത്തിലെത്തിച്ചേരുന്നു
13 ഗ്രാം മാത്രം ഭാരവുമായി.

*

ബെർത്തോൾട്ട് ബ്രെഹ്റ്റ് - കവിതകൾ

 
അമ്മയുടെ പേര്‌


ഗുരുതരമായി മുറിവേറ്റവരെക്കുറിച്ചു പറയുമ്പോൾ
നഴ്സുമാർ ഇടയ്ക്കിടെ പറയുന്നൊരു സംഗതിയുണ്ട്:
അവരൊന്നും മിണ്ടാതെയാകുന്നുവെന്ന്,
പിന്നെയുമവർ കുട്ടികളാകുന്നുവെന്ന്.
രോഗികളായി വേദന തിന്നുന്ന ചെറുപ്പക്കാർ
സഹനപൂർണ്ണമായ അവരുടെ ജോലി ഓർമ്മ വയ്ക്കുന്നുവെന്ന്,
തങ്ങളോടു കാണിക്കുന്ന എത്ര ചെറുതായ ദാക്ഷിണ്യത്തിനും
വിചിത്രമായൊരു തീക്ഷ്ണതയോടവർ നന്ദി പറയുന്നുവെന്ന്.
ഒരു കാരണവുമില്ലാതെ കാണാം,
ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ കണ്ണീരു വന്നു തുളുമ്പുന്നതെന്ന്,
ഞരങ്ങിക്കൊണ്ടയാൾ ഒരു പേരുച്ചരിക്കുമെന്ന്-
അയാൾ ഉദ്ദേശിക്കുന്നത് തന്റെ അമ്മയെ.
അതെ, അന്ത്യം വന്നടുക്കുമ്പോൾ,
ജീവന്റെ വെളിച്ചം അവരെ വിട്ടുപോകുമ്പോൾ,
മരണാസന്നർ അമ്മമാരെ വിളിച്ചു കരയുന്നു,
പത്തുകൊല്ലം മുമ്പേ മരിച്ചുപോയിരിക്കുന്നു ആ അമ്മമാരെന്നാലും...
*


കോമാളി


അയാളുടെ മുഖം മഞ്ഞുപോലെ,
പാറമതിൽ പോലത്ര വെളുത്തും വെടിച്ചും.
അയാളുടെ കണ്ണുകളിലെ കലങ്ങിയ നോട്ടത്തിൽ കാണാകുന്നു,
തവിഞ്ഞുപോയൊരു വെളിച്ചം.
മരം പോലെ മരവിച്ചതാണയാളുടെ മുഖം...
ഒരു മൂലയ്ക്ക്, ഒറ്റയ്ക്കിരിക്കുകയാണയാൾ, കോമാളി...
ഒരു കുഞ്ഞിന്റെ കണ്ണുകളാണയാൾക്ക്, അത്രയും നന്മ നിറഞ്ഞത്.
അസാധാരണമായൊരിണങ്ങായ്കയുണ്ടിപ്പോൾ,
അവയിൽ മുമ്പുണ്ടായിരുന്ന എരിതീയ്ക്കും
ഇപ്പോഴത്തെ മങ്ങിയ അശ്രദ്ധയ്ക്കും തമ്മിൽ...
അയാളുടെ മുഖത്തിനൊരു മൃതന്റെ നോട്ടം...
ഇന്നയാളുടെ അമ്മ മരിച്ചു,
അയാൾ, ആ പാവം കോമാളി, 
വ്യസനിച്ചുകൊണ്ടവിടെയിരിക്കണം,
പലനിറത്തുണികൾ വെട്ടിത്തുന്നിയ കുപ്പായവുമായി...
*

യാചകൻ


നിലാവുള്ള രാത്രികളിൽ ചിലനേരം
നാട്ടിലെ വീടുകൾക്കിടയിലൂടെ നിശ്ശബ്ദം കടന്നുപോകുമ്പോൾ
എന്റെയീ ചോര വാർന്ന തൊണ്ടയിലിരച്ചുയരുന്നു,
ചുട്ടുപൊള്ളുന്ന, പേടിപ്പിക്കുന്ന വ്യസനം.

ഞാനപ്പോൾ അമ്മയെ ഓർക്കുന്നു,
സ്നേഹം വഴിയുന്ന ആ മുഖം കാണുന്നു,
ഈദൃശരാത്രികളിലെത്ര തവണയാണ്‌,
നിലാവെളിച്ചത്തിൽ കണ്ണീരുമായിട്ടവരിരുന്നതെന്നോർക്കുന്നു.

*

അവർ രണ്ടുപേർ



തൊട്ടുതൊട്ടവർ നടന്നു, ആ  രണ്ടുപേർ,
ഹൃദ്യമായ കാര്യങ്ങളവർക്കു പറയാനുണ്ടായിരുന്നു,
അതിദുഷ്കരമായിരുന്നു പക്ഷേ, അവർക്കു വാക്കുകൾ.
അതിനാലവർ കാലാവസ്ഥയെക്കുറിച്ചു പരിതപിച്ചു,
ഇന്നത്തെക്കാലത്തു കാര്യങ്ങളിങ്ങനെയാണെന്നും.
മനസ്സിലുള്ളതിനെക്കുറിച്ചവർ മിണ്ടിയതേയില്ല...
അതില്പിന്നെ വർഷങ്ങളനേകം കഴിഞ്ഞുപോയി,
വിലാപങ്ങളിലൂടവരുടെ കാലവും കടന്നുപോയി,
പറയാനാഗ്രഹിച്ചതവർ ഒരുകാലത്തും പറഞ്ഞുമില്ല.

*

ദൈവത്തിന്റെ സന്ധ്യാപ്രാർത്ഥന


നീലിച്ച സായാഹ്നവാതം തട്ടി പിതാവായ ദൈവമുണരുമ്പോൾ തനിയ്ക്കു മേൽ ആകാശം വിവർണ്ണമാകുന്നതവൻ കാണുന്നു, അതവനാസ്വാദ്യവുമാകുന്നു. അന്നേരം തന്നെ പ്രപഞ്ചത്തിന്റെ വിപുലസംഘഗാനം അവന്റെ കേൾവിയെ ഉത്തേജിപ്പിക്കുകയും അവനതിൽ മുഴുകുകയും ചെയ്യുന്നു:

പ്രളയത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കാടുകളുടെ ആക്രന്ദനങ്ങൾ.

ആളുകളുടെയും അകസാധനങ്ങളുടെയും ഭാരം താങ്ങാവുന്നതിലധികമാകുമ്പോൾ പഴകിയ മരവീടുകളുടെ ഞരക്കം.

കരുത്തപഹരിക്കപ്പെട്ട ക്ഷീണിതമായ പാടങ്ങളുടെ കാസച്ചുമ.

ഭൂമിയിലെ തന്റെ കഠിനവും ധന്യവുമായ ജീവിതം സമാപ്തിയിലേക്കെത്തിക്കുന്ന അവസാനത്തെ മാമത്തിന്റെ കൂറ്റനായ ഉദരശബ്ദങ്ങൾ.

മഹാന്മാരുടെ അമ്മമാർ ഉത്ക്കണ്ഠയോടുരുക്കഴിക്കുന്ന പ്രാർത്ഥനകൾ.

വെളുത്ത ഹിമാലയത്തിലെ മഞ്ഞുറഞ്ഞ ഏകാന്തതയിൽ സ്വയം വിനോദിക്കുന്ന ഹിമാനികളുടെ ഹുങ്കാരങ്ങളും ദുരിതത്തിലായ ബെർത്ത് ബ്രെഹ്റ്റിന്റെ യാതനകളും.

അതേസമയം തന്നെ: കാടുകളെ മുക്കിത്താഴ്ത്തുന്ന പ്രളയജലത്തിന്റെ ഉന്മത്തഗാനങ്ങൾ.

പുരാതനമായ പലകത്തട്ടുകളുടെ താരാട്ടിലുറങ്ങുന്ന മനുഷ്യരുടെ സൗമ്യനിശ്വാസങ്ങൾ.

നിർവൃതിയിലാണ്ട ചോളപ്പാടത്തിന്റെ മന്ത്രണങ്ങൾ, മില്ലുകളുടെ ദീർഘപ്രാർത്ഥനകൾ.

മഹാന്മാരുടെ മഹദ്വചനങ്ങൾ.

ദുരിതത്തിലായ ബെർത്ത് ബ്രെഹ്റ്റിന്റെ ഒന്നാന്തരം കവിതകൾ.
*


പുല്ലിനുമുണ്ടാവട്ടെ ഒരർത്ഥം...


പുല്ലിനുമുണ്ടാവട്ടെ ഒരർത്ഥം, തമ്പുരാനേ,
നിന്റെ കാറ്റുകൾ വീശിയടങ്ങുമ്പോൾ,
സന്ധ്യാപ്രാർത്ഥനയ്ക്കു മണികൾ മുഴങ്ങുമ്പോൾ,
പാടങ്ങൾ വിശ്രാന്തിയിൽ മയങ്ങുമ്പോൾ.

കിളികൾ മരച്ചില്ലകൾക്കിടയിൽ
തങ്ങളുടെ കോലാഹലമവസാനിപ്പിക്കുമ്പോൾ
അപ്പോൾ, പൊടുന്നനേ ഉറക്കം വന്നുകയറുന്നു,
ഒച്ചയെടുക്കുന്നവനും ഒച്ചയില്ലാത്തവനും മേൽ.

പുല്ലിൽ, നീലപ്പുല്ലിലെന്റെ പിൻകഴുത്തറിയുന്നു,
നിന്റെ മണ്ണിൽ നിന്നും തമ്പുരാനേ,
ഊഷ്മളത പിൻവാങ്ങുന്നതും, നക്ഷത്രങ്ങൾ
എന്നിൽ ചേക്കയേറാനെത്തുന്നതും.
*

ഈ രാത്രിയിലിപ്പോൾ...


1
ഈ രാത്രിയിലിപ്പോൾ നിന്നെ ഞാൻ പ്രേമിക്കുന്ന വേളയിൽ
വെണ്മേഘങ്ങൾ മാനത്തു മൗനത്തിലാണ്‌,
പാറകൾക്കു മേൽ പുഴവെള്ളമിരമ്പുകയാണ്‌,
മരവിച്ച പച്ചപ്പിൽ കാറ്റു വിറകൊള്ളുകയാണ്‌.

2
ആണ്ടോടാണ്ടു പുഴവെള്ളം
ഇരമ്പിക്കുതിച്ചുപായുന്നു,
ആകാശത്തു കാണാം
മേഘങ്ങളെത്രയെങ്കിലും.

3
പില്ക്കാലം ഏകാന്തതയുടെ വർഷങ്ങളിൽ
കാണാൻ വെണ്മേഘങ്ങളപ്പോഴുമുണ്ടാകും,
പാറകൾക്കു മേൽ പുഴവെള്ളമൊച്ചയെടുക്കും,
മരവിച്ച പച്ചപ്പിൽ കാറ്റു വിറകൊള്ളുകയും ച്യ്യും.
*

ഭാഗ്യത്തെക്കുറിച്ച്


രക്ഷപ്പെടണമെന്നുള്ളവന്‌
ഭാഗ്യം കൂടിയേ കഴിയൂ.
ഭഗ്യമില്ലാതെ
ഒരാൾക്കും സ്വയം രക്ഷിക്കാനാവില്ല
തണുപ്പിൽ നിന്ന്
വിശപ്പിൽ നിന്ന്
സഹജീവികളിൽ നിന്നു പോലും.

ഭാഗ്യം നമുക്കു തുണ.

എനിക്കൊരുപാടു ഭാഗ്യം കിട്ടിയിരിക്കുന്നു.
അതുകൊണ്ടത്രേ
ഇപ്പോഴും ഞാൻ ഇവിടൊകെത്തന്നെയുള്ളതും.
ഭാവിയിലേക്കു നോക്കുമ്പോൾ പക്ഷേ,
ഒരു കിടുങ്ങലോടെ ഞാൻ തിരിച്ചറിയുന്നു,
എന്തുമാത്രം ഭാഗ്യം
ഇനിയുമെനിക്കു വേണ്ടിവരുമെന്ന്.

ഭാഗ്യം നമുക്കു തുണ.

ഭാഗ്യമുള്ളവനു ബലവുമുണ്ട്.
നല്ല പോരാളിയും വിജ്ഞനായ ഗുരുവും
ഭാഗ്യമുള്ളവരായിരിക്കും.

ഭാഗ്യം നമുക്കു തുണ.
*

നിങ്ങളുടെ രാജ്യത്തോ?


ഞങ്ങളുടെ രാജ്യത്ത്,
ഒരു വർഷം തീരാറാവുമ്പോൾ,
അല്ലെങ്കിൽ വലിയൊരു ജോലി ചെയ്തുകഴിയുമ്പോൾ,
അല്ലെങ്കിൽ ഒരു പിറവിയുടെ വാർഷികത്തിനോ
സന്തോഷത്തിനും ഭാഗ്യത്തിനുമുള്ള ആശംസകൾ
ഞങ്ങളന്യോന്യം കൈമാറുന്നു,
കാരണം, ഞങ്ങളുടെ രാജ്യത്ത്
ഹൃദയനൈർമ്മല്യമുള്ളവർ ഭാഗ്യവാന്മാർ കൂടിയാവണം.

ആരെയും ദ്രോഹിക്കാത്തവൻ
ഞങ്ങളുടെ രാജ്യത്ത്
അഴുക്കുചാലിൽ അവസാനിക്കും,
സൗഭാഗ്യങ്ങൾ വില്ലന്മാർക്കു മാത്രമുള്ളതും.

ഉച്ചയ്ക്കൊരൂണു തരപ്പെടുത്താൻ
ധൈര്യം നല്ല കണക്കിൽ വേണം,
അത്രയും ധൈര്യമുണ്ടെങ്കിൽ
മറ്റിടങ്ങളിൽ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാം.
ഒരാൾക്കും, മരണത്തെ മുഖത്തോടു മുഖം നോക്കാൻ
തയാറല്ലവരെങ്കിൽ,
ദുരിതത്തിലായവരെ സഹായിക്കാനാവില്ല.

അസത്യങ്ങൾ പറയുന്നവനെ
തണ്ടിലേറ്റി തെരുവിലൂടെഴുന്നള്ളിക്കും,
സത്യം പറയുന്നവനാവട്ടെ,
അംഗരക്ഷകരുടെ സംഘം തന്നെ വേണ്ടിവരും,
ഒരാളെയുമയാൾ കണ്ടെത്തുകയുമില്ല.
*

ഗീതകം


അക്കാലത്തു നിന്നെനിക്കോർമ്മയുള്ളതിത്രമാത്രം:
വെള്ളമിരച്ചൊഴുകിപ്പോകും പോലൊരു ശബ്ദം,
അല്ലെങ്കിൽ ജനാലയ്ക്കു പുറത്തു ചില മരങ്ങളുടെ മർമ്മരം.
അപ്പോഴേക്കും പക്ഷേ, ഞാനുറക്കത്തിൽ വീണിരുന്നു,
അന്യമനസ്കനായി അവളുടെ മുടിയിൽ മുഖമമർത്തി ഞാൻ കിടന്നു.
അതിനാലെനിക്കൊന്നുമറിയില്ല; ചിതറിയ ചില ചിത്രങ്ങൾ മാത്രം;
അവളുടെ കാൽമുട്ടുകളെക്കുറിച്ചെന്തോ, പിന്നെയവളുടെ തോളെല്ല്,
കറുത്ത മുടിയിൽ വാസനത്തൈലത്തിന്റെ പരിമളം,
അവളെക്കുറിച്ചു പണ്ടു ഞാൻ കേട്ടതിന്റെ ഓർമ്മകളും.
മറക്കാനെളുപ്പമാണവളുടെ മുഖമെന്നാണു ഞാൻ കേട്ടത്,
മതിയായ വെളിച്ചത്തിൽ തൊട്ടടുത്തു നിന്നു നോക്കിയാൽ
ഒന്നുമെഴുതാത്തൊരു കടലാസുതാളു പോലെ ശൂന്യമാണത്.
അതിബുദ്ധിമതിയാണവളെന്നാരും പറയില്ല,
അവൾക്കറിയാം, എല്ലാവരും തന്നെ മറക്കുമെന്നും;
ഇതൊരിക്കലവൾ വായിക്കാനിടയായെന്നിരിക്കട്ടെ,
തന്നെക്കുറിച്ചാണിതെന്നവൾക്കു മനസ്സിലാവുകയുമില്ല.


ഒരു സ്വീഡിഷ് ഭൂദൃശ്യം


വിളർത്ത പച്ചനിറമായ പൈൻമരങ്ങൾക്കു ചുവട്ടിൽ
ഒരു വീട് പൊളിച്ചിറക്കുകയാണ്‌.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു വെളുത്ത മേശ.
ഒരൾത്താരയാണോ അത്?
അതോ ഒരു പീടികയിലെ വില്പനമേശ?
അതാണ്‌ ചോദ്യം.
യേശുവിന്റെ മാംസമാണോ ഇവിടെ വിറ്റിരുന്നത്?
അവന്റെ രക്തമാണോ വിളമ്പിയിരുന്നത്?
ഇനിയല്ല, തുണിയും ചെരുപ്പുമാണോ വാഴ്ത്തപ്പെട്ടത്?
ഐഹികമോ പാരത്രികമോ ആയ എന്തു നേട്ടമാണ്‌
ആളുകളിവിടെ നോട്ടമിട്ടത്?
ഇവിടെ പുരോഹിതന്മാർ വില്ക്കുകയായിരുന്നോ,
അതോ വ്യാപാരികൾ പ്രസംഗിക്കുകയോ?
ദൈവത്തിന്റെ അത്ഭുതസൃഷ്ടികളായ  പൈൻമരങ്ങൾ വെട്ടിവീഴ്ത്തുകയാണ്‌,
അടുത്ത മുറിയിൽ താമസിക്കുന്ന ജോലിക്കാരൻ.

( 1939)

ഓർമ്മ


സായാഹ്നത്തിന്റെ ചുവപ്പിൽ ഞാൻ കിടന്നു
യാചകനൊരാൾ എനിക്കടുത്തുവന്നു
ഒരു പുല്ലാങ്കുഴലിലയാൾ വായിക്കുന്നുണ്ടായിരുന്നു
പോയകാലത്തിൽ നിന്നൊരീണം.

ആരായിരിക്കുമയാൾ, ഞാനോർത്തു,
മുമ്പെവിടെയാണു ഞാനിതു കേട്ടത്,
പുല്ലാങ്കുഴലിലയാൾ വായിക്കുന്ന
പോയകാലത്തിന്റെ ആ ഈണം.

യാചകനിപ്പോൾ പൊയ്ക്കഴിഞ്ഞിരിക്കുന്നു
എനിക്കറിയുന്നൊരാ ഗാനവും മാഞ്ഞുകഴിഞ്ഞു
എന്റെ വാർദ്ധക്യത്തിന്റെ സ്വസ്ഥതയും സമാധാനവും
എന്നിൽ നിന്നപഹരിക്കപ്പെടുകയും ചെയ്തു.
*


ഞാൻ നിങ്ങളോടു സംസാരിക്കുന്നത്...


ഞാൻ നിങ്ങളോടു സംസാരിക്കുന്നത് 
നിർവ്വികാരവും സാധാരണവുമായ ഒരു രീതിയിലാണെങ്കിൽ,
ഏറ്റവും ശുഷ്കമായ വാക്കുകളിലാണെങ്കിൽ,
നിങ്ങളെ പരിഗണിക്കാത്ത മട്ടിലാണെങ്കിൽ
(നിങ്ങളുടെ ഉൾവലിഞ്ഞ പ്രകൃതവും
വ്യക്തിപരമായ ധർമ്മസങ്കടങ്ങളും കാരണം
നിങ്ങളെ തിരിച്ചറിയാത്തപോലെ)

യാഥാർത്ഥ്യം സംസാരിക്കുമായിരുന്ന ഭാഷയിലാണ്‌
ഞാൻ സംസാരിക്കുന്നത് എന്നതുകൊണ്ടാണത്
(നിങ്ങളുടെ പ്രത്യേകപ്രകൃതം മലിനമാക്കാത്ത,
നിങ്ങളുടെ ധർമ്മസങ്കടങ്ങൾ മടുത്ത, യാഥാർത്ഥ്യം),
നിങ്ങൾക്കതു മനസ്സിലാകുന്നില്ല എന്നതുകൊണ്ടാണത്.
*

എന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് ഒരു ഗാനം


1.എനിക്കറിയാം, പ്രിയപ്പെട്ടവളേ, ഈ തലതിരിഞ്ഞ ജീവിതം കാരണം എന്റെ മുടിയെല്ലാം കൊഴിഞ്ഞുപോവുകയാണെന്നും റോഡിനു നടുക്കാണു ഞാൻ കിടന്നുറങ്ങുന്നതെന്നും.
2. ഞാൻ നിർമ്മലനായിരുന്ന ഒരു കാലമുണ്ടായിരുന്നു, പ്രിയപ്പെട്ടവളേ.
3. എന്നെക്കാൾ കരുത്തയായ ഒരു പെണ്ണെനിക്കുണ്ടായിരുന്നു, മേയുന്ന കുതിരയെക്കാൾ കരുത്തുള്ള പുല്ലു പോലെ- പിന്നെ വീണ്ടുമതെഴുന്നേറ്റുനില്ക്കുമെന്നതിനാൽ.
4. ദുഷ്ടനാണു ഞാനെന്നറിഞ്ഞിട്ടും അവളെന്നെ പ്രേമിച്ചു.
5.  ഏതു വഴിക്കാണു നാം പോകുന്നതെന്നവളെന്നോടു ചോദിച്ചു, ഏതു വഴിയാണവളുടേതെന്നും, ഒരുവേള താഴേക്കാണോ അതു പോകുന്നതെന്നും. എനിക്കു തന്റെ ശരീരം തന്നുകൊണ്ടവൾ പറഞ്ഞു: എനിക്കാകെ ഇതേയുള്ളു. അവളുടെ ശരീരം എന്റേതായി.
6. ഇപ്പോഴവളില്ല, പെയ്തൊഴിഞ്ഞ മേഘം പോലെ അവൾ മറഞ്ഞുപോയി; ഞാനവളുടെ പിടി വിട്ടപ്പോൾ അവൾ താഴെ വീണു, അതായിരുന്നു അവളുടെ വഴിയെന്നതിനാൽ.
7. മുന്നിലൊരു കുപ്പിയുമായി നീയെന്നെ കാണുന്ന രാത്രികളിലെന്നാൽ ഞാനവളുടെ മുഖം കാണുന്നു, കാറ്റത്തു വിളറിയ, എനിക്കു നേരേ തിരിച്ച ബലിഷ്ഠമായ മുഖം. കാറ്റത്തു ഞാനെന്റെ മുഖം താഴ്ത്തുന്നു. 

(1920ൽ എഴുതിയ ഈ കവിത ബാൽ എന്ന നാടകത്തിന്റെ ഭാഗമാണ്‌.)


മുങ്ങിമരിച്ചവൾ


ചാലുകളിലൂടെ, അരുവികളിലൂടെ മഹാനദിയിലേക്ക്
മുങ്ങിമരിച്ചവളൊഴുകിനീങ്ങി, .
ആകാശമൊരു സ്ഫടികക്കല്ലു പോലവൾക്കു മേൽ തിളങ്ങി,
ആ ഉടലിനോടൊരു ദാക്ഷിണ്യം കാണിക്കേണ്ടതുണ്ടെന്നപോലെ.

ചെളിയും പായലുമവളുടെ മേൽ പറ്റിപ്പിടിച്ചപ്പോൾ
പതിയെപ്പതിയെ ഭാരം വച്ചവൾ ചീർത്തുവന്നു.
മീനുകൾ കൈകാലുകൾക്കിടയിലൂടെ സ്വച്ഛന്ദം നീന്തിനടന്നു,
ജലജന്തുക്കളും ചെടികളുമവളിൽ പിടിച്ചുകിടന്നു.

സന്ധ്യകളിലാകാശം പുക പോലെ കരിപിടിച്ചു,
രാത്രിയിൽ നക്ഷത്രങ്ങൾ നേരിയ വെളിച്ചം കാട്ടിയിരുന്നു.
പുലരിയിലെന്നാൽ നേരത്തേ തെളിച്ചമെത്തിയതിനാൽ
ഒരു പകലിന്റെ തുടക്കവുമൊടുക്കവുമപ്പോഴുമവൾക്കു കിട്ടി.

പുഴവെള്ളത്തിലവളുടെ വിളറിയ ജഡം ജീർണ്ണിക്കുമ്പോൾ
പതിയെപ്പതിയെ ദൈവവുമവളെ മറന്നു:
അവളുടെ മുഖമാദ്യം, പിന്നെ കൈകൾ, ഒടുവിലവളുടെ മുടിയും.
ഒഴുകിനടക്കുന്ന ചീഞ്ഞ ജഡങ്ങൾക്കിടയിൽ മറ്റൊരു ജഡമായി അവൾ.


2025 നവംബർ 7, വെള്ളിയാഴ്‌ച

കു സാങ്ങ് - ലജ്ജ




മൃഗശാലയിൽ,
അഴികൾക്കും വലകൾക്കുമിടയിലൂടുറ്റുനോക്കിക്കൊണ്ട്
ഞാനൊരു മൃഗത്തെത്തേടുകയയിരുന്നു,
ലജ്ജയെന്നാൽ എന്താണെന്നറിയാവുന്നതൊന്നിനെ.

സൂക്ഷിപ്പുകാരാ! ഞാൻ ചോദിച്ചു,
ആ കുരങ്ങന്മാരുടെ തുടുത്ത പൃഷ്ഠങ്ങളിലൊന്നിൽ 
ഉണ്ടാവുമെന്നു വരാവുന്നതല്ലേ,
അതിന്റെയൊരംശമെങ്കിലും?

അല്ലെങ്കിലാ കരടിയുടെ കൈപ്പത്തിയിൽ,
നിരന്തരം നക്കിത്തുടയ്ക്കപ്പെടുന്നതിൽ?
ഇനിയല്ലെങ്കിൽ സീലുകളുടെ മീശരോമങ്ങളിൽ,
പച്ചത്തത്തയുടെ കൊക്കുകളിൽ?
ഒരംശം പോലുമെങ്ങുമില്ലെന്നോ?

ഈ നഗരത്തിലെ ജനങ്ങളിൽ നിന്ന്
ലജ്ജയെന്നതു മാഞ്ഞുപോയതിനാൽ
ഞാനതു തേടി മൃഗശാലയിലേക്കു വന്നതാണ്‌.
*


കൊറിയൻ ആധുനികകവിതയിലെ ഒരു പ്രമുഖനായ Ku Sang (1919-2004) സോളിൽ ജനിച്ചു. കൊറിയൻ യുദ്ധാനുഭവങ്ങളും ക്രിസ്തീയവിശ്വാസവും കവിതയെ സ്വാധീനിച്ചിട്ടുണ്ട്.

2025 നവംബർ 6, വ്യാഴാഴ്‌ച

ലൂയിസ് ആൽബെർട്ടോ ഡേ ക്വെൻക - കവിതകൾ


കാട്
———


കാടെന്നോടു പറഞ്ഞത് വളരെപ്പഴയൊരു കഥയായിരുന്നു.
ആളുകൾ വെളിച്ചപ്പാടിനെത്തേടി അതിന്റെ നിബിഡതയിലൂടിറങ്ങിത്തിരിച്ചിരുന്നൊരു കാലമുണ്ടായിരുന്നുവെന്നതെന്നോടു പറഞ്ഞു.
വിശ്വാസികളുടെ സംശയങ്ങൾക്കു തീർപ്പു വരുത്താനായി വെളിച്ചപ്പാടു നിലകൊണ്ട വനഹൃദയമാരും കണ്ടില്ല പക്ഷേ.
അങ്ങനെയൊരു കേന്ദ്രമതിനുണ്ടായിരുന്നില്ലെന്നതിനാൽ,
ആദ്യന്തങ്ങളില്ലാത്ത അതിവിപുലമായൊരു നൂലാമാലയായിരുന്നു കാടെന്നതിനാൽ, ഇന്നുമതങ്ങനെയാണെന്നതിനാൽ,
ഉത്തരങ്ങൾക്കിടമില്ല കാര്യങ്ങളുടെ ക്രമത്തിലെന്നതിനാൽ.
അങ്ങനെയത്രേ, അന്ധരും അജ്ഞരുമായി,
ശൂന്യതയുടെ കീഴ്ക്കാംതൂക്കിലേക്കു നാം നടക്കുന്നു,
വഞ്ചനയുടെ, വെറുപ്പിന്റെ, നുണകളുടെ കാട്ടിൽ വഴി തെറ്റി.
ഞാൻ ദമാസ്കസിലേക്കു പോകുന്ന വഴി
കാടെന്നോടു രഹസ്യത്തിൽ പറഞ്ഞതിതായിരുന്നു.
*

എല്ലാ വാതിലും തുറക്കുക
-------------------------------


എല്ലാ വാതിലും തുറക്കുക: 
സ്വർണ്ണത്തിലേക്കു നയിക്കുന്നത്,
നിങ്ങളെ അധികാരത്തിലെത്തിക്കുന്നത്,
പ്രണയത്തിന്റെ നിഗൂഢത ഒളിപ്പിച്ചുവയ്ക്കുന്നത്,
ആനന്ദത്തിന്റെ ഗഹനമായ രഹസ്യം മറച്ചുപിടിക്കുന്നത്,
ഉദാത്തമായൊരു ദർശനത്തിന്റെ സുഖാനുഭൂതിയിൽ
നിങ്ങൾക്കു നിത്യജീവിതം പ്രദാനം ചെയ്യുന്നത്.
എല്ലാ വാതിലും തുറന്നുനോക്കുക,
ജിജ്ഞാസ പുറത്തുകാണിക്കാതെ,
വിലക്കപ്പെട്ട മുറികളുടെ ചുമരുകളിൽ തെറിച്ചുവീണ ചോരപ്പാടുകളെയോ
മച്ചിനെ അലങ്കരിക്കുന്ന രത്നങ്ങളെയോ
ഇരുട്ടത്തു നിങ്ങളുടെ ചുണ്ടുകളെ തേടുന്ന ചുണ്ടുകളെയോ
വാതില്പടികളിൽ പതിയിരിക്കുന്ന വിശുദ്ധവചനത്തെയോ ശ്രദ്ധിക്കാതെ.
ഹതാശമായി, എന്നാൽ മര്യാദ വിടാതെ,
ചിരിയടക്കിക്കൊണ്ട്, കണ്ണീരു തുടച്ചുകൊണ്ട്,
ലോകത്തിന്റെ വിളുമ്പത്ത്, വഴിയുടെ അറ്റത്ത്,
ചുറ്റും ശത്രുവിന്റെ വെടിയുണ്ടകൾ മൂളിപ്പായുന്നതും
രാപ്പാടികൾ പാടുന്നതും കേട്ടുകൊണ്ട്,
സംശയിച്ചുനില്ക്കാതെ,
സഹോദരാ, എല്ലാ വാതിലും തുറക്കുക.
ഉള്ളിൽ ഒന്നുമില്ലെന്നു വന്നാലും.


Luis Alberto de Cuenca - 1950ൽ മാഡ്രിഡിൽ ജനിച്ച സ്പാനിഷ് കവി. നഗരയാഥാർത്ഥ്യത്തിന്റെയും പോപ് സംസ്കാരത്തിന്റെയും ക്ലാസ്സിക്കൽ പൗരാണികതയുടേയും ചേരുവയാണ്‌ അദ്ദേഹത്തിന്റെ കവിതയെന്ന് നിരൂപകർ.

*

അക്വിറ്റെയ്‌നിലെ വില്ല്യം മടങ്ങിവരുന്നു


ശൂന്യതയിൽ നിന്നു ഞാനൊരു കവിതയുണ്ടാക്കട്ടെ.
നീയും ഞാനുമായിരിക്കുമതിലെ പ്രധാനപാത്രങ്ങൾ.
നമ്മുടെ ശൂന്യത, നമ്മുടെ ഏകാന്തത, മാരകവിരസത, 
ദൈനന്ദിനപരാജയങ്ങൾ, എല്ലാമതിലുണ്ടാവും,
തീരെച്ചെറുതുമായിരിക്കുമത്, എന്തെന്നാൽ
കുറച്ചു വരികളിലൊതുങ്ങാനുള്ളതേയുള്ളു അവ,
ഒരുപക്ഷേ ഒരേഴുവരികളിൽ, അല്ലെങ്കിലെട്ട്,
ഈ അവസാനത്തെ വരിയും കണക്കിലെടുത്താൽ.


*William of Aquitaine (1086-1126)- കവി കൂടിയായിരുന്ന ഗാസ്കണിയിലെ പ്രഭു; കുരിശുയുദ്ധത്തിൽ പങ്കെടുത്തിരുന്നു.


ഉംബർട്ടോ സബ


ഗ്രീഷ്മരാത്രി
------------------

ഉറക്കവും കാത്തു ഞാൻ കിടക്കയിൽ കിടക്കുമ്പോൾ
അടുത്ത മുറിയിൽ നിന്നൊരു മധുരസ്വരം ഞാൻ കേൾക്കുന്നു.
തുറന്ന ജാലകത്തിലൂടൊരു വെളിച്ചം ഞാൻ കാണുന്നു,
അകലെ, ഒരു കുന്നിൻതലപ്പിലെവിടെയോ.

ഇവിടെ, എന്റെ ഹൃദയത്തോടു നിന്നെ ഞാനമർത്തുന്നു,
എത്രയെന്നറിയാത്ത വർഷങ്ങൾക്കു മുമ്പേ
എന്നെ വിട്ടുപോയ പ്രണയമേ.

*

ഗ്രീക്ക് ആന്തോളജി

 സിനോഡോട്ടസ്

ആരാണു പ്രണയത്തെ
പ്രതിമയായി കടഞ്ഞെടുത്തതും
ഈ ജലധാരക്കരികിൽ
അതിനെ കൊണ്ടുവച്ചതും?
അയാൾ കരുതിയോ,
അത്രയുമഗ്നി തണുപ്പിക്കാൻ
ഇത്രയും ജലം മതിയെന്ന്?

സിനോഡോട്ടസ് (ക്രി.മു. മൂന്നാം നൂറ്റാണ്ട്) ഒരു ജലധാരക്കരികിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്രീക്കു കാമദേവനായ ഇറോസിന്റെ പ്രതിമയെക്കുറിച്ചെഴുതിയത്.

അസ്ക്ളേപിയാഡീസ് 


1
ജനാല പാതി തുറന്നവൾ പുറത്തേക്കു നോക്കവെ
തൃഷ്ണകൾ കൊണ്ടീറനായ മുഖത്തു വന്നേറ്റുവല്ലോ
അവന്റെ കണ്ണുകളിൽ നിന്നൊരു നീലമിന്നൽ.

2

അവൾ മന്ത്രവടിയൊന്നുഴിഞ്ഞപ്പോൾ
ആ വശ്യത്തിനടിമയായി ഞാനെന്നേ.
അവളുടെ സൌന്ദര്യം മുന്നിലെത്തുമ്പോൾ
മെഴുകുപ്രതിമ പോലെ ഞാനലിഞ്ഞുപോകുന്നു.
അവളൊരു കറുമ്പിയാണെങ്കിലെന്തേ,
കൽക്കരിയുമെരിയുമ്പോൾ പനിനീർപ്പൂവല്ലേ?

3

പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീ കണ്ണൊന്നു ചിമ്മുക, പിന്നെക്കെട്ടുപോവുക.
*

(അസ്ക്ളേപിയാഡീസ്  Asklepiades ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി.)

പ്ലേറ്റോ

ആസ്റ്റെർ
—————

ഒരുകാലം നീ തിളങ്ങിയിരുന്നു,
ഒരുദയതാരമായി,
ജീവിച്ചിരിക്കുന്നവർക്കു മേൽ;
ഇന്നു നീ തിളങ്ങുന്നു,
ഒരു സാന്ധ്യതാരമായി,
മരിച്ചവർക്കു മേൽ.
*


ആസ്റ്റെർ
——————
താരകളെ നോക്കിനിൽക്കുന്നുവോ നീ,
എന്റെ ഹൃദയതാരമേ?
ഞാനൊരാകാശമായെങ്കിൽ,
അത്രയും കണ്ണുകളാൽ നിന്നെ നോക്കുവാൻ!
*

പ്ളേറ്റോ പ്രേമിച്ചിരുന്ന ആസ്റ്റെർ (ഗ്രീക്കിൽ നക്ഷത്രം എന്നർത്ഥം) എന്ന ബാലൻ മരിച്ചപ്പോൾ എഴുതിയത്.


ആന്റിപേറ്റർ 
ഓർഫ്യൂസിന്റെ മരണം

——————————

ഇനിയൊരിക്കലുമോർഫ്യൂസ്, നിന്റെ വീണ വഴി കാട്ടുകില്ല,
ശിലകളെ, മരങ്ങളെ, ജന്തുജാലങ്ങളെ.
ആരിനി ശാസിക്കുമിളകിമറിയുന്ന കടലുകളെ?
ആരിനിപ്പാടിയുറക്കും ക്ഷോഭിച്ചെത്തുന്ന കാറ്റുകളെ?
മൃതനായി നീ: നിനക്കായി വിലപിക്കുന്നു,
കവിതയുടെ ദേവതമാർ, നിനക്കമ്മയായ ദേവിയും.
മരിച്ച സന്തതികളെയോർത്തു നാമെന്തിനു കരയുന്നു,
സ്വന്തം ശിശുക്കളെക്കാക്കാൻ ദേവകൾക്കുമാവില്ലെന്നിരിക്കെ?
*

(ആന്റിപേറ്റർ - ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കുകവി)

ഫിലോഡെമോസ് 

എണ്ണ കുടിപ്പിച്ചുന്മത്തമാക്കൂ, കിടക്കവിളക്കിനെ,
നാം പുറത്തു പറയാൻ മടിക്കുന്നതൊക്കെ
നിശ്ശബ്ദം കണ്ടും കേട്ടുമിരിക്കുന്നവനാണവൻ.
പിന്നെയതു കരിന്തിരി കെട്ടും പോകട്ടെ,
ചിലനേരങ്ങളിൽ കാമദേവനഹിതമത്രെ,
എല്ലാം കണ്ടുകൊണ്ടുറങ്ങാതിരിക്കുന്ന സാക്ഷിയെ.
ഇനിയാ വാതിൽ ഭദ്രമിറുക്കിയടയ്ക്കൂ.
പിന്നെ നമുക്കു മിത്രമായ കിടക്ക നമ്മെപ്പഠിപ്പിക്കട്ടെ,
കാമസൂത്രത്തിലെ ശേഷിച്ച രഹസ്യങ്ങൾ.
*

ഫിലോഡെമോസ് ( ക്രി.മു. 110-30) - സീനോയുടെ ശിഷ്യനായ ഗ്രീക്കു കവി


സിൽവിന ഒകാമ്പോ - കവിതകൾ

 
ഡോൾഫിനുകൾ
----------------------


ആളുകൾ കരുതുമ്പോലെ
ഡോൾഫിനുകൾ തിരപ്പുറത്തു കളിക്കുകയല്ല.
കടൽത്തട്ടിലേക്കു താഴുമ്പോൾ
ഡോൾഫിനുകൾ ഉറക്കം പിടിക്കുകയാവും.
എന്താണവ തേടുന്നത്?
അതെനിക്കറിയില്ല.
അടി തൊടുമ്പോൾ
പെട്ടെന്നവ ഞെട്ടിയുണരുന്നു,
കടലിനത്രയാഴമാണെന്നതിനാൽ
അവ പിന്നെ മുകളിലേക്കുയരുന്നു.
ഉയരുമ്പോൾ എന്താണവ തേടുന്നത്?
എനിക്കറിയില്ല.
ഉയർന്നുവന്നാകാശം കാണുമ്പോൾ
പിന്നെയുമവയ്ക്കുറക്കം വരുന്നു,
ഉറങ്ങിക്കൊണ്ടവ താഴുകയും ചെയ്യുന്നു.
പിന്നെയുമവ കടൽത്തട്ടു തൊടുന്നു,
ഞെട്ടിയുണരുന്നു, പൊങ്ങുന്നു.
നമ്മുടെ സ്വപ്നങ്ങളുമതുപോലെ.
*

ഒരു മരത്തിന്റെ ചരമശ്രുതി
---------------------------------


തൊണ്ട നനയ്ക്കുന്ന പാനീയം പോലെ
വേനലിൽ ഞാൻ തണലു നല്കിയിരുന്നു.
അന്തിമിനുക്കത്തിന്റെ പൊന്നും
മാടപ്രാവിൽ പുഴയുടെ സ്ഥിരതയും
എന്റെ മരനീരു പിടിച്ചെടുത്തിരുന്നു.
അത്രയ്ക്കശ്രദ്ധമായിരുന്നു നോട്ടങ്ങളെന്നതിനാൽ
ഈ ലോകത്തൊരാൾക്കുപോലുമായില്ല,
എന്റെയിലകളുടെ, എന്റെ ഗാനങ്ങളുടെ എണ്ണമെടൂക്കാൻ.
ഇന്നെന്റെയഭാവം ഒരുപാടിടമെടുക്കുന്നു:
ഇട വിടാത്ത കിളികളുടെ പലായനം കുറിയ്ക്കുന്നു,
*

Silvina Ocampo (1903–1993) - അർജ്ജന്റീനയിലെ എഴുത്തുകാരികളിൽ പ്രമുഖയാണ്‌ കഥാകൃത്തും കവിയും വിവർത്തകയുമായ സിൽവിന ഒകാമ്പോ. മാജിക്കൽ റിയലിസത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്‌. ഒകാമ്പോയുടെ ഏറ്റവും പ്രശസ്തമായ കൃതി ‘ലിയോപോൾഡിനയുടെ സ്വപ്നം’ എന്ന കഥാസമാഹാരമാണ്‌.