അമ്മയുടെ പേര്
ഗുരുതരമായി മുറിവേറ്റവരെക്കുറിച്ചു പറയുമ്പോൾ
നഴ്സുമാർ ഇടയ്ക്കിടെ പറയുന്നൊരു സംഗതിയുണ്ട്:
അവരൊന്നും മിണ്ടാതെയാകുന്നുവെന്ന്,
പിന്നെയുമവർ കുട്ടികളാകുന്നുവെന്ന്.
രോഗികളായി വേദന തിന്നുന്ന ചെറുപ്പക്കാർ
സഹനപൂർണ്ണമായ അവരുടെ ജോലി ഓർമ്മ വയ്ക്കുന്നുവെന്ന്,
തങ്ങളോടു കാണിക്കുന്ന എത്ര ചെറുതായ ദാക്ഷിണ്യത്തിനും
വിചിത്രമായൊരു തീക്ഷ്ണതയോടവർ നന്ദി പറയുന്നുവെന്ന്.
ഒരു കാരണവുമില്ലാതെ കാണാം,
ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ കണ്ണീരു വന്നു തുളുമ്പുന്നതെന്ന്,
ഞരങ്ങിക്കൊണ്ടയാൾ ഒരു പേരുച്ചരിക്കുമെന്ന്-
അയാൾ ഉദ്ദേശിക്കുന്നത് തന്റെ അമ്മയെ.
അതെ, അന്ത്യം വന്നടുക്കുമ്പോൾ,
ജീവന്റെ വെളിച്ചം അവരെ വിട്ടുപോകുമ്പോൾ,
മരണാസന്നർ അമ്മമാരെ വിളിച്ചു കരയുന്നു,
പത്തുകൊല്ലം മുമ്പേ മരിച്ചുപോയിരിക്കുന്നു ആ അമ്മമാരെന്നാലും...
*
കോമാളി
അയാളുടെ മുഖം മഞ്ഞുപോലെ,
പാറമതിൽ പോലത്ര വെളുത്തും വെടിച്ചും.
അയാളുടെ കണ്ണുകളിലെ കലങ്ങിയ നോട്ടത്തിൽ കാണാകുന്നു,
തവിഞ്ഞുപോയൊരു വെളിച്ചം.
മരം പോലെ മരവിച്ചതാണയാളുടെ മുഖം...
ഒരു മൂലയ്ക്ക്, ഒറ്റയ്ക്കിരിക്കുകയാണയാൾ, കോമാളി...
ഒരു കുഞ്ഞിന്റെ കണ്ണുകളാണയാൾക്ക്, അത്രയും നന്മ നിറഞ്ഞത്.
അസാധാരണമായൊരിണങ്ങായ്കയുണ്ടിപ്പോൾ,
അവയിൽ മുമ്പുണ്ടായിരുന്ന എരിതീയ്ക്കും
ഇപ്പോഴത്തെ മങ്ങിയ അശ്രദ്ധയ്ക്കും തമ്മിൽ...
അയാളുടെ മുഖത്തിനൊരു മൃതന്റെ നോട്ടം...
ഇന്നയാളുടെ അമ്മ മരിച്ചു,
അയാൾ, ആ പാവം കോമാളി,
വ്യസനിച്ചുകൊണ്ടവിടെയിരിക്കണം,
പലനിറത്തുണികൾ വെട്ടിത്തുന്നിയ കുപ്പായവുമായി...
*
യാചകൻ
നിലാവുള്ള രാത്രികളിൽ ചിലനേരം
നാട്ടിലെ വീടുകൾക്കിടയിലൂടെ നിശ്ശബ്ദം കടന്നുപോകുമ്പോൾ
എന്റെയീ ചോര വാർന്ന തൊണ്ടയിലിരച്ചുയരുന്നു,
ചുട്ടുപൊള്ളുന്ന, പേടിപ്പിക്കുന്ന വ്യസനം.
ഞാനപ്പോൾ അമ്മയെ ഓർക്കുന്നു,
സ്നേഹം വഴിയുന്ന ആ മുഖം കാണുന്നു,
ഈദൃശരാത്രികളിലെത്ര തവണയാണ്,
നിലാവെളിച്ചത്തിൽ കണ്ണീരുമായിട്ടവരിരുന്നതെന്നോർക്കുന്നു.
*
അവർ രണ്ടുപേർ
തൊട്ടുതൊട്ടവർ നടന്നു, ആ രണ്ടുപേർ,
ഹൃദ്യമായ കാര്യങ്ങളവർക്കു പറയാനുണ്ടായിരുന്നു,
അതിദുഷ്കരമായിരുന്നു പക്ഷേ, അവർക്കു വാക്കുകൾ.
അതിനാലവർ കാലാവസ്ഥയെക്കുറിച്ചു പരിതപിച്ചു,
ഇന്നത്തെക്കാലത്തു കാര്യങ്ങളിങ്ങനെയാണെന്നും.
മനസ്സിലുള്ളതിനെക്കുറിച്ചവർ മിണ്ടിയതേയില്ല...
അതില്പിന്നെ വർഷങ്ങളനേകം കഴിഞ്ഞുപോയി,
വിലാപങ്ങളിലൂടവരുടെ കാലവും കടന്നുപോയി,
പറയാനാഗ്രഹിച്ചതവർ ഒരുകാലത്തും പറഞ്ഞുമില്ല.
*
ദൈവത്തിന്റെ സന്ധ്യാപ്രാർത്ഥന
നീലിച്ച സായാഹ്നവാതം തട്ടി പിതാവായ ദൈവമുണരുമ്പോൾ തനിയ്ക്കു മേൽ ആകാശം വിവർണ്ണമാകുന്നതവൻ കാണുന്നു, അതവനാസ്വാദ്യവുമാകുന്നു. അന്നേരം തന്നെ പ്രപഞ്ചത്തിന്റെ വിപുലസംഘഗാനം അവന്റെ കേൾവിയെ ഉത്തേജിപ്പിക്കുകയും അവനതിൽ മുഴുകുകയും ചെയ്യുന്നു:
പ്രളയത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കാടുകളുടെ ആക്രന്ദനങ്ങൾ.
ആളുകളുടെയും അകസാധനങ്ങളുടെയും ഭാരം താങ്ങാവുന്നതിലധികമാകുമ്പോൾ പഴകിയ മരവീടുകളുടെ ഞരക്കം.
കരുത്തപഹരിക്കപ്പെട്ട ക്ഷീണിതമായ പാടങ്ങളുടെ കാസച്ചുമ.
ഭൂമിയിലെ തന്റെ കഠിനവും ധന്യവുമായ ജീവിതം സമാപ്തിയിലേക്കെത്തിക്കുന്ന അവസാനത്തെ മാമത്തിന്റെ കൂറ്റനായ ഉദരശബ്ദങ്ങൾ.
മഹാന്മാരുടെ അമ്മമാർ ഉത്ക്കണ്ഠയോടുരുക്കഴിക്കുന്ന പ്രാർത്ഥനകൾ.
വെളുത്ത ഹിമാലയത്തിലെ മഞ്ഞുറഞ്ഞ ഏകാന്തതയിൽ സ്വയം വിനോദിക്കുന്ന ഹിമാനികളുടെ ഹുങ്കാരങ്ങളും ദുരിതത്തിലായ ബെർത്ത് ബ്രെഹ്റ്റിന്റെ യാതനകളും.
അതേസമയം തന്നെ: കാടുകളെ മുക്കിത്താഴ്ത്തുന്ന പ്രളയജലത്തിന്റെ ഉന്മത്തഗാനങ്ങൾ.
പുരാതനമായ പലകത്തട്ടുകളുടെ താരാട്ടിലുറങ്ങുന്ന മനുഷ്യരുടെ സൗമ്യനിശ്വാസങ്ങൾ.
നിർവൃതിയിലാണ്ട ചോളപ്പാടത്തിന്റെ മന്ത്രണങ്ങൾ, മില്ലുകളുടെ ദീർഘപ്രാർത്ഥനകൾ.
മഹാന്മാരുടെ മഹദ്വചനങ്ങൾ.
ദുരിതത്തിലായ ബെർത്ത് ബ്രെഹ്റ്റിന്റെ ഒന്നാന്തരം കവിതകൾ.
*
പുല്ലിനുമുണ്ടാവട്ടെ ഒരർത്ഥം...
പുല്ലിനുമുണ്ടാവട്ടെ ഒരർത്ഥം, തമ്പുരാനേ,
നിന്റെ കാറ്റുകൾ വീശിയടങ്ങുമ്പോൾ,
സന്ധ്യാപ്രാർത്ഥനയ്ക്കു മണികൾ മുഴങ്ങുമ്പോൾ,
പാടങ്ങൾ വിശ്രാന്തിയിൽ മയങ്ങുമ്പോൾ.
കിളികൾ മരച്ചില്ലകൾക്കിടയിൽ
തങ്ങളുടെ കോലാഹലമവസാനിപ്പിക്കുമ്പോൾ
അപ്പോൾ, പൊടുന്നനേ ഉറക്കം വന്നുകയറുന്നു,
ഒച്ചയെടുക്കുന്നവനും ഒച്ചയില്ലാത്തവനും മേൽ.
പുല്ലിൽ, നീലപ്പുല്ലിലെന്റെ പിൻകഴുത്തറിയുന്നു,
നിന്റെ മണ്ണിൽ നിന്നും തമ്പുരാനേ,
ഊഷ്മളത പിൻവാങ്ങുന്നതും, നക്ഷത്രങ്ങൾ
എന്നിൽ ചേക്കയേറാനെത്തുന്നതും.
*
ഈ രാത്രിയിലിപ്പോൾ...
1
ഈ രാത്രിയിലിപ്പോൾ നിന്നെ ഞാൻ പ്രേമിക്കുന്ന വേളയിൽ
വെണ്മേഘങ്ങൾ മാനത്തു മൗനത്തിലാണ്,
പാറകൾക്കു മേൽ പുഴവെള്ളമിരമ്പുകയാണ്,
മരവിച്ച പച്ചപ്പിൽ കാറ്റു വിറകൊള്ളുകയാണ്.
2
ആണ്ടോടാണ്ടു പുഴവെള്ളം
ഇരമ്പിക്കുതിച്ചുപായുന്നു,
ആകാശത്തു കാണാം
മേഘങ്ങളെത്രയെങ്കിലും.
3
പില്ക്കാലം ഏകാന്തതയുടെ വർഷങ്ങളിൽ
കാണാൻ വെണ്മേഘങ്ങളപ്പോഴുമുണ്ടാകും,
പാറകൾക്കു മേൽ പുഴവെള്ളമൊച്ചയെടുക്കും,
മരവിച്ച പച്ചപ്പിൽ കാറ്റു വിറകൊള്ളുകയും ച്യ്യും.
*
ഭാഗ്യത്തെക്കുറിച്ച്
രക്ഷപ്പെടണമെന്നുള്ളവന്
ഭാഗ്യം കൂടിയേ കഴിയൂ.
ഭഗ്യമില്ലാതെ
ഒരാൾക്കും സ്വയം രക്ഷിക്കാനാവില്ല
തണുപ്പിൽ നിന്ന്
വിശപ്പിൽ നിന്ന്
സഹജീവികളിൽ നിന്നു പോലും.
ഭാഗ്യം നമുക്കു തുണ.
എനിക്കൊരുപാടു ഭാഗ്യം കിട്ടിയിരിക്കുന്നു.
അതുകൊണ്ടത്രേ
ഇപ്പോഴും ഞാൻ ഇവിടൊകെത്തന്നെയുള്ളതും.
ഭാവിയിലേക്കു നോക്കുമ്പോൾ പക്ഷേ,
ഒരു കിടുങ്ങലോടെ ഞാൻ തിരിച്ചറിയുന്നു,
എന്തുമാത്രം ഭാഗ്യം
ഇനിയുമെനിക്കു വേണ്ടിവരുമെന്ന്.
ഭാഗ്യം നമുക്കു തുണ.
ഭാഗ്യമുള്ളവനു ബലവുമുണ്ട്.
നല്ല പോരാളിയും വിജ്ഞനായ ഗുരുവും
ഭാഗ്യമുള്ളവരായിരിക്കും.
ഭാഗ്യം നമുക്കു തുണ.
*
നിങ്ങളുടെ രാജ്യത്തോ?
ഞങ്ങളുടെ രാജ്യത്ത്,
ഒരു വർഷം തീരാറാവുമ്പോൾ,
അല്ലെങ്കിൽ വലിയൊരു ജോലി ചെയ്തുകഴിയുമ്പോൾ,
അല്ലെങ്കിൽ ഒരു പിറവിയുടെ വാർഷികത്തിനോ
സന്തോഷത്തിനും ഭാഗ്യത്തിനുമുള്ള ആശംസകൾ
ഞങ്ങളന്യോന്യം കൈമാറുന്നു,
കാരണം, ഞങ്ങളുടെ രാജ്യത്ത്
ഹൃദയനൈർമ്മല്യമുള്ളവർ ഭാഗ്യവാന്മാർ കൂടിയാവണം.
ആരെയും ദ്രോഹിക്കാത്തവൻ
ഞങ്ങളുടെ രാജ്യത്ത്
അഴുക്കുചാലിൽ അവസാനിക്കും,
സൗഭാഗ്യങ്ങൾ വില്ലന്മാർക്കു മാത്രമുള്ളതും.
ഉച്ചയ്ക്കൊരൂണു തരപ്പെടുത്താൻ
ധൈര്യം നല്ല കണക്കിൽ വേണം,
അത്രയും ധൈര്യമുണ്ടെങ്കിൽ
മറ്റിടങ്ങളിൽ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാം.
ഒരാൾക്കും, മരണത്തെ മുഖത്തോടു മുഖം നോക്കാൻ
തയാറല്ലവരെങ്കിൽ,
ദുരിതത്തിലായവരെ സഹായിക്കാനാവില്ല.
അസത്യങ്ങൾ പറയുന്നവനെ
തണ്ടിലേറ്റി തെരുവിലൂടെഴുന്നള്ളിക്കും,
സത്യം പറയുന്നവനാവട്ടെ,
അംഗരക്ഷകരുടെ സംഘം തന്നെ വേണ്ടിവരും,
ഒരാളെയുമയാൾ കണ്ടെത്തുകയുമില്ല.
*
ഗീതകം
അക്കാലത്തു നിന്നെനിക്കോർമ്മയുള്ളതിത്രമാത്രം:
വെള്ളമിരച്ചൊഴുകിപ്പോകും പോലൊരു ശബ്ദം,
അല്ലെങ്കിൽ ജനാലയ്ക്കു പുറത്തു ചില മരങ്ങളുടെ മർമ്മരം.
അപ്പോഴേക്കും പക്ഷേ, ഞാനുറക്കത്തിൽ വീണിരുന്നു,
അന്യമനസ്കനായി അവളുടെ മുടിയിൽ മുഖമമർത്തി ഞാൻ കിടന്നു.
അതിനാലെനിക്കൊന്നുമറിയില്ല; ചിതറിയ ചില ചിത്രങ്ങൾ മാത്രം;
അവളുടെ കാൽമുട്ടുകളെക്കുറിച്ചെന്തോ, പിന്നെയവളുടെ തോളെല്ല്,
കറുത്ത മുടിയിൽ വാസനത്തൈലത്തിന്റെ പരിമളം,
അവളെക്കുറിച്ചു പണ്ടു ഞാൻ കേട്ടതിന്റെ ഓർമ്മകളും.
മറക്കാനെളുപ്പമാണവളുടെ മുഖമെന്നാണു ഞാൻ കേട്ടത്,
മതിയായ വെളിച്ചത്തിൽ തൊട്ടടുത്തു നിന്നു നോക്കിയാൽ
ഒന്നുമെഴുതാത്തൊരു കടലാസുതാളു പോലെ ശൂന്യമാണത്.
അതിബുദ്ധിമതിയാണവളെന്നാരും പറയില്ല,
അവൾക്കറിയാം, എല്ലാവരും തന്നെ മറക്കുമെന്നും;
ഇതൊരിക്കലവൾ വായിക്കാനിടയായെന്നിരിക്കട്ടെ,
തന്നെക്കുറിച്ചാണിതെന്നവൾക്കു മനസ്സിലാവുകയുമില്ല.
ഒരു സ്വീഡിഷ് ഭൂദൃശ്യം
വിളർത്ത പച്ചനിറമായ പൈൻമരങ്ങൾക്കു ചുവട്ടിൽ
ഒരു വീട് പൊളിച്ചിറക്കുകയാണ്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു വെളുത്ത മേശ.
ഒരൾത്താരയാണോ അത്?
അതോ ഒരു പീടികയിലെ വില്പനമേശ?
അതാണ് ചോദ്യം.
യേശുവിന്റെ മാംസമാണോ ഇവിടെ വിറ്റിരുന്നത്?
അവന്റെ രക്തമാണോ വിളമ്പിയിരുന്നത്?
ഇനിയല്ല, തുണിയും ചെരുപ്പുമാണോ വാഴ്ത്തപ്പെട്ടത്?
ഐഹികമോ പാരത്രികമോ ആയ എന്തു നേട്ടമാണ്
ആളുകളിവിടെ നോട്ടമിട്ടത്?
ഇവിടെ പുരോഹിതന്മാർ വില്ക്കുകയായിരുന്നോ,
അതോ വ്യാപാരികൾ പ്രസംഗിക്കുകയോ?
ദൈവത്തിന്റെ അത്ഭുതസൃഷ്ടികളായ പൈൻമരങ്ങൾ വെട്ടിവീഴ്ത്തുകയാണ്,
അടുത്ത മുറിയിൽ താമസിക്കുന്ന ജോലിക്കാരൻ.
( 1939)
ഓർമ്മ
സായാഹ്നത്തിന്റെ ചുവപ്പിൽ ഞാൻ കിടന്നു
യാചകനൊരാൾ എനിക്കടുത്തുവന്നു
ഒരു പുല്ലാങ്കുഴലിലയാൾ വായിക്കുന്നുണ്ടായിരുന്നു
പോയകാലത്തിൽ നിന്നൊരീണം.
ആരായിരിക്കുമയാൾ, ഞാനോർത്തു,
മുമ്പെവിടെയാണു ഞാനിതു കേട്ടത്,
പുല്ലാങ്കുഴലിലയാൾ വായിക്കുന്ന
പോയകാലത്തിന്റെ ആ ഈണം.
യാചകനിപ്പോൾ പൊയ്ക്കഴിഞ്ഞിരിക്കുന്നു
എനിക്കറിയുന്നൊരാ ഗാനവും മാഞ്ഞുകഴിഞ്ഞു
എന്റെ വാർദ്ധക്യത്തിന്റെ സ്വസ്ഥതയും സമാധാനവും
എന്നിൽ നിന്നപഹരിക്കപ്പെടുകയും ചെയ്തു.
*
ഞാൻ നിങ്ങളോടു സംസാരിക്കുന്നത്...
ഞാൻ നിങ്ങളോടു സംസാരിക്കുന്നത്
നിർവ്വികാരവും സാധാരണവുമായ ഒരു രീതിയിലാണെങ്കിൽ,
ഏറ്റവും ശുഷ്കമായ വാക്കുകളിലാണെങ്കിൽ,
നിങ്ങളെ പരിഗണിക്കാത്ത മട്ടിലാണെങ്കിൽ
(നിങ്ങളുടെ ഉൾവലിഞ്ഞ പ്രകൃതവും
വ്യക്തിപരമായ ധർമ്മസങ്കടങ്ങളും കാരണം
നിങ്ങളെ തിരിച്ചറിയാത്തപോലെ)
യാഥാർത്ഥ്യം സംസാരിക്കുമായിരുന്ന ഭാഷയിലാണ്
ഞാൻ സംസാരിക്കുന്നത് എന്നതുകൊണ്ടാണത്
(നിങ്ങളുടെ പ്രത്യേകപ്രകൃതം മലിനമാക്കാത്ത,
നിങ്ങളുടെ ധർമ്മസങ്കടങ്ങൾ മടുത്ത, യാഥാർത്ഥ്യം),
നിങ്ങൾക്കതു മനസ്സിലാകുന്നില്ല എന്നതുകൊണ്ടാണത്.
*
എന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് ഒരു ഗാനം
1.എനിക്കറിയാം, പ്രിയപ്പെട്ടവളേ, ഈ തലതിരിഞ്ഞ ജീവിതം കാരണം എന്റെ മുടിയെല്ലാം കൊഴിഞ്ഞുപോവുകയാണെന്നും റോഡിനു നടുക്കാണു ഞാൻ കിടന്നുറങ്ങുന്നതെന്നും.
2. ഞാൻ നിർമ്മലനായിരുന്ന ഒരു കാലമുണ്ടായിരുന്നു, പ്രിയപ്പെട്ടവളേ.
3. എന്നെക്കാൾ കരുത്തയായ ഒരു പെണ്ണെനിക്കുണ്ടായിരുന്നു, മേയുന്ന കുതിരയെക്കാൾ കരുത്തുള്ള പുല്ലു പോലെ- പിന്നെ വീണ്ടുമതെഴുന്നേറ്റുനില്ക്കുമെന്നതിനാൽ.
4. ദുഷ്ടനാണു ഞാനെന്നറിഞ്ഞിട്ടും അവളെന്നെ പ്രേമിച്ചു.
5. ഏതു വഴിക്കാണു നാം പോകുന്നതെന്നവളെന്നോടു ചോദിച്ചു, ഏതു വഴിയാണവളുടേതെന്നും, ഒരുവേള താഴേക്കാണോ അതു പോകുന്നതെന്നും. എനിക്കു തന്റെ ശരീരം തന്നുകൊണ്ടവൾ പറഞ്ഞു: എനിക്കാകെ ഇതേയുള്ളു. അവളുടെ ശരീരം എന്റേതായി.
6. ഇപ്പോഴവളില്ല, പെയ്തൊഴിഞ്ഞ മേഘം പോലെ അവൾ മറഞ്ഞുപോയി; ഞാനവളുടെ പിടി വിട്ടപ്പോൾ അവൾ താഴെ വീണു, അതായിരുന്നു അവളുടെ വഴിയെന്നതിനാൽ.
7. മുന്നിലൊരു കുപ്പിയുമായി നീയെന്നെ കാണുന്ന രാത്രികളിലെന്നാൽ ഞാനവളുടെ മുഖം കാണുന്നു, കാറ്റത്തു വിളറിയ, എനിക്കു നേരേ തിരിച്ച ബലിഷ്ഠമായ മുഖം. കാറ്റത്തു ഞാനെന്റെ മുഖം താഴ്ത്തുന്നു.
(1920ൽ എഴുതിയ ഈ കവിത ബാൽ എന്ന നാടകത്തിന്റെ ഭാഗമാണ്.)
മുങ്ങിമരിച്ചവൾ
ചാലുകളിലൂടെ, അരുവികളിലൂടെ മഹാനദിയിലേക്ക്
മുങ്ങിമരിച്ചവളൊഴുകിനീങ്ങി, .
ആകാശമൊരു സ്ഫടികക്കല്ലു പോലവൾക്കു മേൽ തിളങ്ങി,
ആ ഉടലിനോടൊരു ദാക്ഷിണ്യം കാണിക്കേണ്ടതുണ്ടെന്നപോലെ.
ചെളിയും പായലുമവളുടെ മേൽ പറ്റിപ്പിടിച്ചപ്പോൾ
പതിയെപ്പതിയെ ഭാരം വച്ചവൾ ചീർത്തുവന്നു.
മീനുകൾ കൈകാലുകൾക്കിടയിലൂടെ സ്വച്ഛന്ദം നീന്തിനടന്നു,
ജലജന്തുക്കളും ചെടികളുമവളിൽ പിടിച്ചുകിടന്നു.
സന്ധ്യകളിലാകാശം പുക പോലെ കരിപിടിച്ചു,
രാത്രിയിൽ നക്ഷത്രങ്ങൾ നേരിയ വെളിച്ചം കാട്ടിയിരുന്നു.
പുലരിയിലെന്നാൽ നേരത്തേ തെളിച്ചമെത്തിയതിനാൽ
ഒരു പകലിന്റെ തുടക്കവുമൊടുക്കവുമപ്പോഴുമവൾക്കു കിട്ടി.
പുഴവെള്ളത്തിലവളുടെ വിളറിയ ജഡം ജീർണ്ണിക്കുമ്പോൾ
പതിയെപ്പതിയെ ദൈവവുമവളെ മറന്നു:
അവളുടെ മുഖമാദ്യം, പിന്നെ കൈകൾ, ഒടുവിലവളുടെ മുടിയും.
ഒഴുകിനടക്കുന്ന ചീഞ്ഞ ജഡങ്ങൾക്കിടയിൽ മറ്റൊരു ജഡമായി അവൾ.