2017, മാർച്ച് 27, തിങ്കളാഴ്‌ച

ഇവാൻ ഗോൾ - കവിതകൾ




ഇവാൻ ഗോൾ Yvan Goll1891ൽ അൽസേയ്സിൽ ജനിച്ചു. അച്ഛനും അമ്മയും ഫ്രഞ്ച് ആയിരുന്നുവെങ്കിലും അദ്ദേഹം വളർന്നത് അക്കാലത്ത് ജർമ്മൻ പ്രവിശ്യ ആയിരുന്ന മെറ്റ്സിൽ ആണ്‌. അങ്ങനെ ഫ്രഞ്ചും ജർമ്മനും അദ്ദേഹത്തിനു മാതൃഭാഷകളായി. സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതിനാൽ ജർമ്മൻ സൈന്യത്തിൽ ചേരുന്നതിൽ നിന്നു രക്ഷപ്പെടാനായി അദ്ദേഹം സ്വിറ്റ്സർലണ്ടിലേക്കു പലായനം ചെയ്തു. ഇവിടെ വച്ചാണദ്ദേഹം സമാധാനവാദികളായ റൊമെയ്ൻ റൊളാങ്ങ്, സ്റ്റെഫാൻ സ്വെയ്ഗ്, ഫ്രാൻസ് വെർഫെൽ തുടങ്ങിയവരെ പരിചയപ്പെടുന്നത്. തന്റെ ഭാവിഭാര്യയായ ക്ളെയറിനെ കാണുന്നതും അപ്പോഴാണ്‌. സൂറിച്ചിൽ വച്ച് അദ്ദേഹം ജയിംസ് ജോയ്സിന്റെ സ്നേഹിതനുമായി. ഗോളും ഭാര്യയും 1919ൽ പാരീസിലേക്കു താമസം മാറ്റി. യുളീസസ്സിന്റെ ജർമ്മൻ വിവർത്തനത്തിന്‌ ജോയ്സുമായി സഹകരിക്കുന്നത് അക്കാലത്താണ്‌. 1939ൽ ഫ്രാൻസ് ജർമ്മനിക്കധീനമായപ്പോൾ അവർ ന്യൂയോർക്കിലേക്കു രക്ഷപ്പെട്ടു. 1947ൽ അവർ വീണ്ടും പാരീസിലേക്കു മടങ്ങി. ലുക്കേമിയ ബാധിച്ച് 1950ൽ അദ്ദേഹം മരിച്ചു. ഇംഗ്ളീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലായി കവിത, കഥ, നാടകം, ലേഖനം തുടങ്ങിയ വിഭാഗങ്ങളിൽ അമ്പതിലധികം പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 1921ൽ എഴുതിയ Methuselem എന്ന നാടകം അസംബന്ധനാടകവേദിയെ സ്വാധീനിച്ചിട്ടുണ്ട്.  Chaplinade (1921) എന്ന പുസ്തകത്തിലൂടെ ചാപ്ളിന്റെ സിനിമകൾ യൂറോപ്പിൽ പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്‌. ലാൻഡ്ലെസ് ജോൺ എന്ന നാടോടിയായ ജൂതന്റെ അലച്ചിലുകൾ രേഖപ്പെടുത്തുന്ന Jean Sans Terre ആണ്‌ പ്രധാന കവിതാഗ്രന്ഥം. ക്ളെയറിനൊപ്പം ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ളീഷ് ഭാഷകളിൽ പ്രണയകവിതകളും എഴുതിയിരുന്നു.


മലയൻ പ്രണയഗാനങ്ങൾ



1

നിന്റെ തോണി വെള്ളത്തിൽ വരയുന്ന
ഇരുണ്ട താരയാണു ഞാൻ.

നിന്റെ പനമരം വീഴ്ത്തുന്ന
കാതരനിഴലാണു ഞാൻ.

നിന്റെ വെടിയുണ്ട വന്നുകൊള്ളുമ്പോൾ
തിത്തിരിപ്പക്ഷിയുടെ കുഞ്ഞുരോദനമാണു ഞാൻ.

2

മറ്റൊന്നുമെനിക്കാവേണ്ട,
നിന്റെ വീടിനരികിലൊരു കാരകിലെന്നല്ലാതെ,
ആ കാരകിലിന്റെയൊരു ശാഖയെന്നല്ലാതെ,
ആ ശാഖയുടെയൊരു ചില്ലയെന്നല്ലാതെ,
ആ ചില്ലയിലൊരിലയെന്നല്ലാതെ,
ആ ഇലയുടെയൊരു നിഴലെന്നല്ലാതെ,
ഒരു നൊടി നിന്റെ നെറ്റിത്തടം തഴുകുന്ന
ആ നിഴലിന്റെയൊരലയെന്നല്ലാതെ.

3

ഓർമ്മയുടെ കിണറ്റിൽ നിന്നു വെള്ളം കോരി
നിന്റെ നിഴല്പൂവിനു ഞാൻ നനയ്ക്കുന്നു-
അതിന്റെ വാസനയേറ്റു ഞാൻ മരിക്കും.

4

നിന്റെ ആവനാഴിയിൽ നിന്നമ്പുകളെടുത്തുമാറ്റി
അതിൽ ഞാൻ വയല്പൂക്കൾ നിറച്ചു.
കാതരകളായ മാൻപേടകളെ ഞാൻ രക്ഷിച്ചു,
നിന്റെയമ്പുകൾ ചെന്നുകൊണ്ടപ്പോൾ
നോട്ടം കൊണ്ടെവയെന്നെ അസൂയപ്പെടുത്തിരുന്നു.

5

നമ്മുടെ പ്രണയത്തിന്റെ അയ്യായിരാമത്തെ സായാഹ്നത്തിലും
പണ്ടേപ്പോലെ കാതരനാണു ഞാൻ:
ഈറൻ പുല്പുറത്തു നിന്നു പറിച്ചെടുത്ത
നീലിച്ച തൊട്ടാവാടികൾ കൊണ്ടെന്റെ
വെളുത്ത കൈയുറകളിൽ പാടു വീഴ്ത്തിയും,
എന്റെ കോട്ടിന്റെ പോക്കറ്റിലിട്ടുകൊണ്ടുവന്ന
മീവൽക്കിളിയെ ശ്വാസം മുട്ടിച്ചും.
എന്റെ ശോകത്തിന്റെ ഭാഗ്യത്തെ മറയ്ക്കാൻ
എങ്ങനെ പുഞ്ചിരിക്കണമെന്നെനിക്കറിയില്ല,
നിന്നെ പുണരാൻ തോന്നുമ്പോൾ
സൂര്യനെ ഞാൻ തിരിച്ചും നിർത്തുന്നു.

(ക്ളെയറിനെ സംബോധന ചെയ്തെഴുതിയതാണ്‌ “മലയൻ പ്രണയഗാനങ്ങൾ.”


ഞാനെന്തു പരാതിപ്പെടാൻ…


ഞാനെന്തു പരാതിപ്പെടാൻ,
ഒരേയൊരു കണ്ണീർത്തുള്ളിയിറ്റുനില്ക്കുന്ന
ജെറിക്കോവിലെ പനിനീർപ്പൂവു പോലെ
നിന്റെ കൈ എന്റെ കൈയിൽ പൂക്കുന്ന കാലത്തോളം.

രാത്രിയുടെ ലോകത്തു ഞാനെന്തു പേടിക്കാൻ,
ഒരു സ്നേഹവാക്കിൽ നിന്നൊരു സ്നേഹവാക്കിലേക്ക്,
മൗനത്തിൽ നിന്നു നേരിലേക്ക്
നിന്റെ ചുണ്ടനങ്ങുന്നതു ഞാൻ കേൾക്കുന്ന കാലത്തോളം.

എന്റെ കണ്ണുകളടയുകയും അന്ധമാവുകയുമില്ല,
ഒരുനാളുമളവു തെറ്റാത്ത പ്രണയപാത്രങ്ങളിൽ
രാവുകളും പകലുകളുമളന്നെടുക്കുവാനായി
നിന്റെ കണ്ണുകൾ, രണ്ടു സൂര്യന്മാരുള്ള കാലത്തോളം.



ക്ളെയറിന്‌

നിന്നെ ഞാൻ കണ്ടെടുത്തതെഫീസസ് ഉദ്യാനത്തിൽ നിന്നോ?
സായാഹ്നം പൂക്കൾ വിടർത്തിയ എന്റെ കൈക്കുമ്പിളിൽ
ലവംഗപുഷ്പങ്ങൾ പോലെയായിരുന്നു നിന്റെ കുറുനിരകൾ.

നിന്നെ ഞാൻ പിടിച്ചതു കിനാവിന്റെ തടാകത്തിൽ നിന്നോ?
ആറ്റുവഞ്ഞികൾ വളരുന്ന കരയിൽ ചൂണ്ടയുമായി ഞാനിരുന്നു,
ചൂണ്ടച്ചരടിൽ ഹൃദയം കോർത്തു നിനക്കു നേർക്കു ഞാനെറിഞ്ഞു.

നിന്നെ ഞാൻ കണ്ടതു മണൽക്കാടിന്റെ പാഴ്പ്പരപ്പിൽ വച്ചോ?
നീയായിരുന്നു, എനിക്കാകെ ശേഷിച്ച മരം,
എന്റെ ആത്മാവിനവസാനത്തെക്കനിയും.

ഇന്നു നിന്റെ നിദ്രയിലൊതുങ്ങിക്കൂടി ഞാൻ കിടക്കുന്നു,
നിന്റെ പ്രശാന്തതയ്ക്കുള്ളിലാഴത്തിൽ പൂണ്ടിറങ്ങി,
രാത്രി പോലിരുണ്ട പുറന്തോടിലൊരു ബദാമിന്റെ പരിപ്പു പോലെ.

ഇവാൻ ഗോളിന്റെ അവസാനത്തെ കവിത. മരണക്കിടക്കയിൽ വച്ച് ക്ളെയറിനെഴുതിയത്.

 


യൂറോപ്പിന്റെ പരേതാത്മാക്കൾക്കായി ഒരു വിലാപഗീതം (1915)
വിലപിക്കട്ടെ ഞാൻ,
സ്വന്തം കാലത്തിൽ നിന്നു പുറപ്പെട്ടുപോയ പുരുഷന്മാർക്കെല്ലാമായി;
വിലപിക്കട്ടെ ഞാൻ,
കിളികളെപ്പോലെ ചിലച്ചിരുന്ന ഹൃദയങ്ങൾ കൊണ്ടിന്നലറിക്കരയുന്ന സ്ത്രീകൾക്കായി;
നഷ്ടപ്പെട്ട ഭർത്താക്കന്മാരെയോർത്തു വിളക്കുവെട്ടത്തിൽ യുവവിധവകൾ തേങ്ങുമ്പോൾ
ഓരോ വിലാപവും ഞാൻ കുറിച്ചിടട്ടെ, പട്ടികയിൽ ചേർക്കട്ടെ.
ഓരോ ചുമരിലുമെനിക്കു കാണാം 
പുഞ്ചിരി തൂകുന്ന മുഖങ്ങളുടെ മാല ചാർത്തിയ ഫോട്ടോകൾ;
ഓരോ ജനാലയ്ക്കു പിന്നിലുമുണ്ടേകാകിനികളായ പെൺകിടാങ്ങൾ,
പൊള്ളുന്ന കണ്ണുകളിൽ കണ്ണീരിന്റെ തിളക്കവുമായി;
ഓരോ പൂന്തോപ്പിലും ലില്ലിപ്പൂക്കൾ വിടർന്നുനില്ക്കുന്നു,
ഏതോ കുഴിമാടമലങ്കരിക്കാനെന്നപോലെ;
ഓരോ തെരുവിലും വണ്ടികൾ സാവധാനം നീങ്ങുന്നു,
ഏതോ ശവഘോഷയാത്രയിലെന്നപോലെ.
ഏതു ദേശത്തെയുമേതു നഗരത്തിലും നിങ്ങൾക്കു കേൾക്കാം,
മരണമറിയിക്കുന്ന കൂട്ടമണികളുടെ നാദം;
ഓരോ ഹൃദയത്തിലുമുണ്ടൊരു ദീനനിവേദനം,
നാളു ചെല്ലുന്തോറും ഞാനതു തെളിഞ്ഞുകേൾക്കുന്നു.


പ്രണയകവിതകൾ


ഇവാൻ:

ഓർഫ്യൂസ് പാട്ടിലാക്കി,

ചിറയുന്ന പുലികളെ,

വെൽവെറ്റു പോലുള്ള പെരുച്ചാഴികളെ,

നാണംകുണുങ്ങിയായ ഒട്ടകപ്പക്ഷിയെ,

നാലുനിലയുള്ള തിമിംഗലത്തെ,

അടുത്തുവരാത്ത ഞാറക്കിളിയെ,

ശുദ്ധരായ ഗൗളികളെ.


എന്നാൽ നിന്നെ,

ജന്തുക്കളിൽ വച്ചേറ്റവും വന്യമായ നിന്നെ,

ഏതു പാട്ടു കൊണ്ടയാൾ കീഴടക്കും?


ക്ലെയർ:

ഒരായിരം ചീന്തുകളാക്കുകയെന്നെ,

എന്റെ ഹൃദയത്തിന്റെ രാജകീയവ്യാഘ്രമേ,

എന്റെ പുഞ്ചിരി പിച്ചിക്കീറുക,

എന്റെയുടലിലും വലിയ നിലവിളികൾ

എന്നിൽ നിന്നു പറിച്ചെടുക്കുക,

എന്റെ ചുവന്ന മുടിയിരുന്നിടത്ത്

വേവലാതിയുടെ വെണ്മ നടുക,

വ്യർത്ഥമായി നിന്നെക്കാത്തിരുന്നെന്റെ

കാലടികൾ വൃദ്ധമാകട്ടെ,

വെറുമൊരു മണിക്കൂർ കൊണ്ടെന്റെ

കണ്ണീരെല്ലാം ധൂർത്തടിക്കുക:

എന്നാലുമൊന്നും ഞാൻ ചെയ്യില്ല,

നിന്റെ കാല്പാദത്തിലുമ്മവയ്ക്കുകയല്ലാതെ!


ഇവാൻ:

മടങ്ങിവരൂ!

ഞാൻ നമുക്കായഞ്ചാമതൊരു ഋതു കണ്ടുപിടിക്കാം:

അതിൽ ചിപ്പികൾക്കു ചിറകുണ്ടാവും,

കിളികൾ ദബൂസിയെക്കുറിച്ചു പാടും,

ദൈവങ്ങളുടേയും സ്വർണ്ണത്തിന്റെയും കാവലാളുകൾ

മരങ്ങളിൽ കായ്കളാവുകയും ചെയ്യും.

 

കലണ്ടറുകളെല്ലാം ഞാൻ മാറ്റിയെഴുതാം,

അതിൽ നിന്റെ മുൻപ്രണയങ്ങളുടെ തീയതികളുണ്ടാവുകയേയില്ല.

നീ ഓടിപ്പോകാറുണ്ടായിരുന്ന പാതകൾ

യൂറോപ്പിന്റെ ഭൂപടങ്ങളിൽ നിന്നു ഞാൻ മായ്ച്ചുകളയുകയും ചെയ്യാം.


മടങ്ങിവരൂ!

ലോകം പുതിയൊരു ജന്മമെടുക്കും,

വടക്കുനോക്കിയന്ത്രങ്ങൾക്ക് 

പുതിയൊരു കാന്തികദിശയുമുണ്ടാവും: നിന്റെ ഹൃദയം!


ഇവാൻ:

പൂവൻകോഴികളുടെ തുരുമ്പു പിടിച്ച നീട്ടിക്കൂവലുകൾ കേട്ടുണരുന്ന

കല്പണിക്കാരനെപ്പോലെ

എന്നും കാലത്തു ഞാനുണരുന്നു,

ചുറ്റും ഫ്രാൻസിലെ സകലമാന പക്ഷികളുമായി.

ഉയർന്നുയർന്നുവരുന്ന നമ്മുടെ പ്രണയത്തിന്റെ ചട്ടക്കൂടിലേക്ക്

പിന്നെ ഞാൻ പൊത്തിപ്പിടിച്ചുകയറുന്നു.

നാമൊരു പൂമുഖം പണിയുന്നു.

കല്ലിന്മേൽ കല്ലു വച്ച്.

നോവിന്മേൽ നോവു വച്ച്.

കണ്ണീരും സിമന്റും കുഴച്ച്.

പിന്നൊരിക്കൽ, നമ്മുടെ വയസ്സുകാലത്ത്,

മിണ്ടാതെ, പറയാതെ, ആട്ടുകട്ടിലിൽ നമുക്കിരിക്കാനായി,

ഓർമ്മകളുടെ മുന്നിൽ,

നമ്മുടെ സ്വന്തം ജീവിതത്തിനു മുന്നിൽ.


ഇവാൻ:

എവിടെയും നിന്റെ കണ്ണുകൾ:

ജ്ഞാനവൃക്ഷത്തിൽ പഴുത്തുപാകമായ കനിയിൽ.


അന്ധയായ സ്ഫിങ്ക്സിന്റെ കണ്ണുകളെക്കാൾ

കടന്നുകാണുന്നവ നിന്റെ കണ്ണുകൾ.


അപ്രിക്കോട്ടിന്റെ മദാലസഹൃദയവുമായി

നിന്റെ കയ്ക്കുന്ന ബദാം കണ്ണുകൾ.


ടിബറ്റിലെ ആട്ടിൻപറ്റത്തിൽ നിന്നു കട്ടെടുത്ത

നിന്റെ ചിത്രപുസ്തകക്കണ്ണുകൾ.


ഫ്രാൻസിലെ ഓരോ റോസാപ്പൂവിന്റെയും

കണ്ണിമകൾക്കടിയിൽ നിന്റെ കണ്ണുകൾ.


പുഴമീനുകളുടെ ചെതുമ്പലുകളിൽ

മയില്പീലികളിൽ നിന്റെ കണ്ണുകൾ.


അപായങ്ങളിലേക്കുള്ള പാതകളിൽ

പച്ചനിറത്തിൽ നിന്റെ ചക്രങ്ങൾ.


ഉന്മാദിയാകും വരെ ഞാനൂറ്റിക്കുടിക്കുന്ന

മദിര നിറഞ്ഞ നിന്റെ കണ്ണുകൾ.


നിന്റെ സ്വർഗ്ഗോയനേത്രങ്ങൾ

പേഴ്സ്യൂസിന്റെ ഇരട്ടനക്ഷത്രങ്ങൾ.


നിന്റെ മദ്ധ്യധരണ്യാഴിക്കണ്ണുകൾ,

അതിന്റെ കയത്തിൽ മുങ്ങിക്കിടന്നു ഞാൻ മന്ദഹസിക്കുന്നു.


ക്ലെയർ:

രാത്രിയിലിറങ്ങിപ്പോകരുതേ,

അപ്പാച്ചികൾ വന്നാക്രമിക്കും.

നിന്റെ പെട്ടി നിറയെയില്ലേ,

രണ്ടു കവിതകൾക്കിടയിലുണങ്ങിയ

അഞ്ചിലകളും ആറിലകളും?

കിനാക്കളാൽ വീർത്തതല്ലേ നിന്റെ കീശകൾ,

രാപ്പാടികളുടെ നെടുവീർപ്പുകളാലും?


ഹാ, എന്റെ കൂടെ നില്ക്കൂ!

നമുക്കൊരുമിച്ചു പൊരുളു തിരിക്കാം,

നിന്റെ ദൈനന്ദിനാർദ്രതകൾ

എന്റെ കൈകളിൽ കോറിവരച്ച ഗൂഢലിപികൾ.


രാത്രിയിലിറങ്ങിപ്പോകരുതേ,

നിന്റെ വിശുദ്ധമായ കാല്പാദങ്ങളാൽ

മലിനമായ മണ്ണിൽ തൊടരുതേ,

നിന്റെ പൂർവ്വികരുടെ മാലാഖച്ചിറകുകളാൽ

മാനത്തേക്കുയരുമെന്നായവനേ.


ഇവാൻ:

അവർ ചലിക്കുന്ന മഹാദുരന്തനാടകങ്ങളായിരുന്നു,

അവർ ചിന്താധീനരായ മേഘങ്ങളായിരുന്നു,

അവർ ഒരു ട്രാം ജനാലയിൽ കണ്ട സ്വപ്നമായിരുന്നു,

അവർ ഒരു പൊള്ളുന്ന കൈത്തലത്തിലെ മഞ്ഞായിരുന്നു,

അവർ മഴയുടെ വിഷാദമായിരുന്നു,

അവർ റഷ്യയിൽ നിന്നോ ബ്രസീലിൽ നിന്നോ ആയിരുന്നു,

അവർ സ്ത്രീകൾ പോലുമായിരുന്നില്ല,

ആ സ്ത്രീകൾ...


എന്നാൽ നീയോ,

എനിക്കു നിന്നെ അറിയുകപോലുമില്ലായിരുന്നു,

എനിക്കു നിന്നെ വിവരിക്കാൻ പോലുമറിയില്ലായിരുന്നു,

എന്നാലും നിന്നോടുള്ള പ്രണയം കൊണ്ടു നിറഞ്ഞവനാണു ഞാൻ!


ഇവാൻ:

അസൂയയുടെ ഋതുവാണിത്:

എന്റെ ജീവിതത്തിന്റെ ശിശിരത്തിൽ നിന്നും

ഇലകൾ പോലെന്റെ കണ്ണുകൾ കൊഴിയുന്നു.


വൈധവ്യം ഭവിച്ച കൈകളാൽ

മഴയെന്റെ മുടിയിൽ തലോടുന്നു.

സോദരീ, ശോകമേ,

എന്റെ കാറിന്റെ ഡിക്കിയിലിരിക്കുന്നവളേ,

എന്നെച്ചൊല്ലിക്കരയൂ!


പ്രണയം പോലെ
ഭാരിച്ചതല്ല

ഇരുമ്പും കറുത്തീയവും.


(ഇവാൻ ഗോളും ക്ലെയർ ഗോളും മുപ്പതു കൊല്ലത്തിനിടയിൽ എഴുതിയ പ്രണയകവിതകളുടെ സമാഹാരമായ ‘10000 പ്രഭാതങ്ങ’ളിൽ നിന്ന്)

2017, മാർച്ച് 23, വ്യാഴാഴ്‌ച

മഹമൂദ് ദർവീഷ് - ഒരു പുഴ ദാഹിച്ചുമരിക്കുന്നു.



മഹമൂദ് ദർവീഷിന്റെ അവസാനത്തെ കവിതാസമാഹാരമാണ്‌ ‘ ഒരു പുഴ ദാഹിച്ചു മരിക്കുന്നു.’ മരിക്കുന്നതിന്‌ ആറു മാസം മുമ്പാണ്‌ ഈ പുസ്തകം അറബിയിൽ പ്രസിദ്ധീകരിക്കുന്നത്. ഒരു ഡയറിയുടെ സ്വഭാവത്തിലുള്ള ഈ സമാഹാരത്തിൽ ഡയറിക്കുറിപ്പുകളുണ്ട്, ഗദ്യകവിതകളുണ്ട്, കവിതാശകലങ്ങളുണ്ട്, പൂർണ്ണരൂപത്തിലെത്താത്ത ആശയങ്ങളുണ്ട്, ഉജ്ജ്വലമായ ചിന്തകളും രൂപഭദ്രത തികഞ്ഞ കവിതകളുമുണ്ട്. നിത്യതയിൽ തന്റെ ഇടം ഉറപ്പാക്കിയ ഒരു കവിയുടെ  അന്തിമരചനകളാണിവ.

പെൺകുട്ടി/നിലവിളി


കടൽക്കരയിൽ ഒരു പെൺകുട്ടി,
പെൺകുട്ടിക്ക് ഒരു കുടുംബമുണ്ട്,
കുടുംബത്തിന് ഒരു വീടുമുണ്ട്.
കടലിൽ ഒരു പടക്കപ്പൽ ഒരു നേരമ്പോക്കിനു വെടിവച്ചുവീഴ്ത്തുകയാണ്,
കടൽക്കരയിൽ ഉലാത്താനിറങ്ങിയവരെ:
നാല്, അഞ്ച്, ഏഴു പേർ
മണലിൽ ചടഞ്ഞുവീഴുന്നു.
അല്പനേരത്തേക്ക് പെൺകുട്ടിയുടെ ജീവൻ സുരക്ഷിതമാണ്,
എന്തെന്നാൽ, തെളിഞ്ഞുകിട്ടാത്ത ഒരു കൈ,
ഏതെന്നറിയാത്ത ഒരു ദിവ്യകരം അവളെ സഹായിക്കുന്നുണ്ട്;
അവൾ ഉറക്കെ വിളിയ്ക്കുന്നു:
"അച്ഛാ, അച്ഛാ! നമുക്കു വീട്ടിൽ പോകാം,
കടൽ നമ്മളെപ്പോലുള്ളവർക്കുള്ളതല്ല!"
അവളുടെ അച്ഛൻ മറുപടി പറയുന്നില്ല,
അയാളെ സ്വന്തം നിഴലത്തിറക്കിക്കിടത്തിയിരിക്കുകയാണ്,
അസ്തമയത്തിനു നേർക്കു വീശുന്ന കാറ്റിൽ
ഈന്തപ്പനകളിൽ ചോര, മേഘങ്ങളിൽ ചോര.


അവളുടെ ശബ്ദമവളെ 
കടൽക്കരയിൽ നിന്നകലേക്കകലേക്കു കൊണ്ടുപോകുന്നു,
ഉയരത്തിലേക്കുയരത്തിലേക്കു കൊണ്ടുപോകുന്നു.
രാത്രിയിലവൾ കരയിലൂടെ നിലവിളിച്ചുകൊണ്ടുപോകുന്നു.
മാറ്റൊലിയ്ക്കു മാറ്റൊലിയില്ല,
അങ്ങനെയവൾ ഇപ്പോൾക്കിട്ടിയ വാർത്തയിലെ തീരാത്ത നിലവിളിയാകുന്നു,
അതപ്പോഴേക്കും ഇപ്പോൾക്കിട്ടിയ വാർത്തയല്ലാതായിക്കഴിഞ്ഞിരുന്നു,
അപ്പോൾ യുദ്ധവിമാനം തിരിച്ചുവരുന്നു,
രണ്ടു ജനാലകളും ഒരു വാതിലുമുള്ള ഒരു വീടിനു ബോംബിടാൻ.

പച്ചനിറമുള്ള ഈച്ചകൾ


രംഗം എന്നത്തേതും പോലെ തന്നെ. വേനലും വിയർപ്പും, ചക്രവാളത്തിനപ്പുറം കാണാൻ കഴിവില്ലാത്ത ഒരു ഭാവനയും. ഇന്ന് നാളത്തെക്കാൾ ഭേദവുമാണ്‌. മരിച്ചവരാണു പക്ഷേ, പുതിയതായിട്ടുള്ളത്. എല്ലാ ദിവസവും അവർ പിറക്കുന്നുണ്ട്; ഉറങ്ങാൻ നോക്കുമ്പോൾ മരണമവരെ മയക്കത്തിൽ നിന്നെടുത്തുകൊണ്ടു പോവുകയാണ്‌, സ്വപ്നങ്ങളില്ലാത്ത ഒരുറക്കത്തിലേക്ക്. അവരുടെ എണ്ണമെടുത്തിട്ടു കാര്യമില്ല. അവരിലൊരാളു പോലും ആരിൽ നിന്നും സഹായം ചോദിക്കുന്നില്ല. കുറ്റിച്ചെടി പോലുമില്ലാത്ത നാട്ടിൽ ശബ്ദങ്ങൾ വാക്കുകൾ തേടുമ്പോൾ മാറ്റൊലി തിരിച്ചെത്തുന്നു, വ്യക്തമായി, മുറിപ്പെടുത്തിക്കൊണ്ട്: “ഇവിടെ ആരുമില്ല.” എന്നാൽ ആരോ പറയുന്നുണ്ട്: “കൊല്ലാനുള്ള വാസനയെ കാക്കേണ്ടത് കൊല്ലുന്നവന്റെ അവകാശമാണ്‌!.” മരിച്ചവർ, വൈകിപ്പോയെങ്കിലും, പറയുന്നു: “നിലവിളിക്കാനുള്ള തന്റെ അവകാശത്തെ കാക്കേണ്ടത് ഇരയുടെ അവകാശമാണ്‌!” തിരിച്ചറിയാനാവാത്ത വിധം ഒന്നുപോലായ ശവസംസ്കാരങ്ങൾക്കകമ്പടിയായി വാങ്കുവിളി ഉയരുന്നു. തിടുക്കത്തിൽ എടുത്തുപൊക്കുകയും തിടുക്കത്തിൽ വെട്ടിമൂടുകയും ചെയ്യുന്ന ശവപ്പെട്ടികൾ- ചടങ്ങുകൾക്കുള്ള നേരമില്ല; മറ്റു റെയ്ഡുകളിൽ നിന്നെത്തിക്കൊണ്ടിരിക്കുകയാണ്‌, വേറെയും മരിച്ചവർ, ഓരോന്നായി, അല്ലെങ്കിൽ കൂട്ടമായി, അല്ലെങ്കിൽ അനാഥക്കുട്ടികളെയോ വിലപിക്കുന്ന അച്ഛനമ്മമാരെയോ ബാക്കി വയ്ക്കാതെ കുടുബങ്ങളൊന്നാകെ. ആകാശത്തിനു മുഷിഞ്ഞ നരച്ച നിറം, കടലിനു നീലിച്ച നരച്ച നിറം, ചോരയുടെ നിറം പക്ഷേ, ക്യാമറകളിൽ നിന്നു മറഞ്ഞിരിക്കുന്നു, പച്ചനിറത്തിലുള്ള ഈച്ചപ്പറ്റത്താൽ.

ഒരു ഗദ്യകവിത പോലെ


കുന്നുകളിൽ വേനല്ക്കാലത്തിന്റെ ഒടുവുകാലം ഒരു ഗദ്യകവിത പോലെയാണ്‌. എന്റെ ഉടലു തൊടുന്നൊരു സൌമ്യതാളമാണു തെന്നലെങ്കിലും തലയെടുപ്പില്ലാത്ത മരങ്ങളിൽ എനിക്കതു കാതില്പെടുന്നില്ല. മഞ്ഞ പടർന്ന ചില്ലകൾ പ്രതീകങ്ങൾ കൊഴിക്കുന്നു, വാചാലത നയശാലികളായ ക്രിയകളെക്കൊണ്ട് ഉപമകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഈ മലമ്പാതകളിൽ ആകെയുള്ളൊരാഘോഷം പ്രസരിപ്പുള്ള കുരുവികളുടെ വകയാണ്‌: അർത്ഥത്തിനും അർത്ഥശൂന്യതയ്ക്കുമിടയിൽ അവ തത്തിക്കളിക്കുന്നു. അത്തികളും മുന്തിരികളും മാതളങ്ങളും വിളയുന്ന കാലം വരെ, മറവിയിൽപ്പെട്ട തൃഷ്ണകളെ പുതുമഴ വിളിച്ചുണർത്തുന്ന കാലം വരെ ആഭരണങ്ങളഴിച്ചുവയ്ക്കുന്നൊരുടലാണു പ്രകൃതി. “എന്തെന്നെനിക്കറിയാത്തൊരു കാരണത്താൽ കവിത എനിക്കു വേണ്ടപ്പെട്ടതായതുകൊണ്ടാണ്‌, ഇല്ലെങ്കിൽ എനിക്കൊന്നിന്റെയും ആവശ്യം വരുമായിരുന്നില്ല,” കവി പറയുന്നു; പഴയ ഉത്സാഹമില്ലാത്തതിനാൽ പഴയ പോലെ അയാൾ പിശകുകളും വരുത്തുന്നില്ല. അയാൾ നടക്കുന്നുവെങ്കിൽ ഡോക്ടർമാർ അതു ശുപാർശ ചെയ്തതു കൊണ്ടാണ്‌, പ്രത്യേകിച്ചെവിടെയ്ക്കുമല്ലാതെയാണ്‌, ആരോഗ്യത്തിനു ഹിതകരമായ ഒരുതരം ഉദാസീനത ഹൃദയത്തെ പരിശീലിപ്പിക്കാൻ വേണ്ടിയാണ്‌. അയാളുടെ മനസ്സിൽ എന്തെങ്കിലും ഒരാശയം വരുന്നുവെങ്കിൽ അതൊരു ദാക്ഷിണ്യം പോലെ അയാൾക്കു വീണുകിട്ടുന്നതു മാത്രമാണ്‌. വേനൽ അപൂർവ്വമായേ കവിതയ്ക്കു വഴങ്ങാറുള്ളു. വേനൽ ഒരു ഗദ്യകവിതയാണ്‌; അങ്ങു മുകളിൽ വട്ടം ചുറ്റിപ്പറക്കുന്ന കഴുകന്മാരിൽ അതിനൊരു താല്പര്യവുമില്ല.

 


ഒരു പുഴ ദാഹിച്ചുമരിക്കുന്നു


ഇവിടെയൊരു പുഴയുണ്ടായിരുന്നു
പുഴയ്ക്കു രണ്ടു കരകളുണ്ടായിരുന്നു
മേഘത്തുള്ളികൾ കൊണ്ടതിനെ ഊട്ടാൻ
മാനത്തൊരമ്മയുമുണ്ടായിരുന്നു.
അലസമായൊഴുകുന്ന ഒരു കൊച്ചുപുഴ,
മലമുടികളിൽ നിന്നോടിയിറങ്ങിയ പുഴ,
ജീവസ്സുറ്റൊരതിഥിയെപ്പോലെ
ഗ്രാമങ്ങളും കൂടാരങ്ങളും കയറിയിറങ്ങിയ പുഴ,
അരളിമരങ്ങളും ഈന്തപ്പനകളും
താഴ്വരയിലേക്കു കൊണ്ടുവന്ന പുഴ,
തന്റെ തടങ്ങളിൽ രാത്രികൾ കൊണ്ടാടിയവരോട്
ചിരിച്ചും കൊണ്ടതു പറഞ്ഞിരുന്നു:
‘മേഘങ്ങൾ ചുരത്തുന്ന പാലു കുടിക്കൂ,
കുതിരകൾക്കു വെള്ളം കൊടുക്കൂ,
പിന്നെ ജറുസലേമിലേക്കോ ദമാസ്കസിലേക്കോ കുതിക്കൂ.‘
ചിലനേരമതു വീരഗാഥകൾ പാടി,
മറ്റുചില നേരങ്ങളിൽ വികാരം കൊണ്ടു പാടി.
രണ്ടു കരകളുള്ള പുഴ,
മേഘത്തുള്ളികൾ കൊണ്ടൂട്ടിവളർത്താൻ
മാനത്തൊരമ്മയുള്ള പുഴ.
ആ അമ്മയെപ്പക്ഷേ അവര്‍ തട്ടിക്കൊണ്ടുപോയി,
അങ്ങനെയതു വരണ്ടു,
പിന്നെയതു മരിച്ചു,
ദാഹിച്ചുദാഹിച്ചു മരിച്ചു.


ശിഷ്ടജീവിതം


ഒരാളെന്നോടു ചോദിച്ചുവെന്നിരിക്കട്ടെ:
‘ഇന്നു വൈകുന്നേരം നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നു വയ്ക്കൂ,
ശേഷിച്ച നേരം കൊണ്ടു നിങ്ങളെന്തു ചെയ്യും?’
അതിനു മറുപടിയായി ഞാനിങ്ങനെ പറയും:
‘ഞാനെന്റെ വാച്ചു നോക്കും
ഒരു ഗ്ളാസ് പഴച്ചാറു മോന്തും
ഒരാപ്പിൾ കറുമുറാ കടിച്ചുതിന്നും
തന്റെ നിത്യാന്നം കണ്ടെത്തിയ ഒരുറുമ്പിനെ
ദീർഘനേരം നിരീക്ഷിച്ചിരിക്കും
പിന്നെ ഞാൻ വാച്ചു നോക്കും:
സമയം പിന്നെയും കിടക്കുന്നു
ഷേവു ചെയ്യാൻ
വിസ്തരിച്ചൊരു കുളി കഴിക്കാൻ.
എനിക്കൊരു ചിന്ത പോകും:
നല്ല വേഷത്തിലിരുന്നു വേണമെഴുതാൻ
അങ്ങനെ ഞാൻ നല്ലൊരു നീലഷർട്ടെടുത്തിടും
ഉച്ച വരെ മേശക്കു മുന്നിൽ ഞാൻ വ്യാപൃതനാവും
വാക്കുകളിൽ നിറമെന്നതേ ഞാൻ കാണില്ല
ഒക്കെ വെള്ള, വെള്ള, വെള്ള

ഞാനെന്റെ അവസാനത്തെ ആഹാരം തയ്യാറാക്കും
രണ്ടു ഗ്ളാസുകളിലേക്കു വീഞ്ഞു പകരും:
ഒന്നെനിക്ക്
ഓർക്കാതെ കയറിവരുന്നൊരു വിരുന്നുകാരനു മറ്റേത്
പിന്നെ ഞാൻ രണ്ടു സ്വപ്നങ്ങൾക്കിടയിൽ കിടന്നൊന്നു മയങ്ങും
പക്ഷേ സ്വന്തം കൂർക്കംവലി കേട്ടുതന്നെ ഞാനുണരും
പിന്നെ ഞാൻ വാച്ചു നോക്കും
വായിക്കാനുള്ള സമയമുണ്ട്
ദാന്തേയുടെ ഒരു സർഗ്ഗവും
ഒരു ബദൂയിൻ കവിതയുടെ പാതിയും ഞാൻ വായിക്കും
പിന്നെ എന്റെ ജീവൻ എന്നിൽ നിന്നിറങ്ങിപ്പോകുന്നതും
അന്യരിൽ ചെന്നുചേരുന്നതും ഞാൻ നോക്കിയിരിക്കും,
അതാരെന്നു ഞാൻ കാര്യമാക്കുകയുമില്ല.’
‘ഇങ്ങനെ തന്നെയായിരിക്കും?’
‘ഇങ്ങനെ തന്നെയായിരിക്കും.’
‘പിന്നെയെന്തുണ്ടാവും?’
‘പിന്നെ ഞാൻ മുടി കോതും
ഈ കവിത, ഈ കവിതയെടുത്തു കുപ്പത്തൊട്ടിയിലേക്കെറിയും
ഇറ്റലിയിൽ നിന്നു വരുത്തിയ ഏറ്റവും പുതിയ ഷർട്ടെടുത്തിടും
സ്പാനിഷ് വയലിനുകളുടെ പിന്നണിസംഗീതത്തോടെ

എന്നോടു ഞാനന്ത്യയാത്ര പറയും
പിന്നെ ഞാന്‍
ശ്മശാനത്തിലേക്കു
നടക്കും!’


ഉദാസീനൻ


ഒന്നുമയാൾ കാര്യമാക്കില്ല.
വീട്ടിലേക്കുള്ള വെള്ളം മുടക്കിയാൽ അയാൾ പറയും:
‘അതിനെന്താ! മഞ്ഞുകാലം വരാറായല്ലോ!’
ഒരു മണിക്കൂർ കറണ്ടു കൊടുത്തില്ലെങ്കിൽ അയാൾ കോട്ടുവായിടും:
‘അതിനെന്താ, പകൽവെളിച്ചം തന്നെ ധാരാളം!’
ശമ്പളം കുറയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയാൽ പറയും:
‘അതിനെന്താ! ഒരു മാസത്തേക്കു ഞാൻ
കള്ളും പുകയും വേണ്ടെന്നു വയ്ക്കും.’
അയാളെ ജയിലിലടച്ചാൽ പറയും:
‘അതിനെന്താ, ഓർമ്മകളുടെ കൂട്ടുമായി
കുറച്ചുനേരം ഞാനൊറ്റയ്ക്കിരിക്കട്ടെ.’
ഇനി വീട്ടിൽ കൊണ്ടു വിട്ടാൽ പറയും:
‘അതിനെന്താ, ഇതെന്റെ വീടാണല്ലോ!’

ദേഷ്യം വന്നിട്ട് ഒരിക്കൽ ഞാൻ അയാളോടു ചോദിച്ചു:
‘നാളെ താൻ എങ്ങനെ ജീവിക്കും?’
അയാൾ പറഞ്ഞു:‘ നാളെ എന്റെ പ്രശ്നമേയല്ല.
എന്നെ വശീകരിക്കുന്ന ആശയമല്ലത്.
ഞാൻ ഞാനല്ലാതെയാരാവാൻ:
ഒന്നു കൊണ്ടും ഞാൻ മാറില്ല,
ആരെയും ഞാൻ മാറ്റുകയുമില്ല;
അതിനാൽ എനിക്കു വെയിലു വിലക്കാതെ ഒന്നു മാറിനിന്നാട്ടെ.’
ഞാൻ പറഞ്ഞു: ‘ഞാൻ മഹാനായ അലക്സാൻഡറല്ല,
ഡയോജനിസുമല്ല.’
അപ്പോളയാൾ പറഞ്ഞു: ‘ഉദാസീനത ഒരു തത്ത്വശാസ്ത്രമാണ്‌,
പ്രത്യാശയുടെ ഒരു വശമാണത്.‘


കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ


മരം മരത്തിനു സഹോദരിയാണ്, അല്ലെങ്കിൽ അതിന്റെ നല്ല അയല്ക്കാരി. വന്മരം ചെറുമരത്തോടു കരുണ കാണിക്കും, വേണ്ടുമ്പോളതിനു തണലു നല്കും. ഉയരമുള്ള മരം ഉയരം കുറഞ്ഞതിനോടു കരുണ കാണിക്കും, രാത്രിയിൽ കൂട്ടിരിക്കാനായി അതൊരു കിളിയെ അയക്കുന്നു. ഒരു മരവും മറ്റൊരു മരത്തിന്റെ ഫലത്തെ ആക്രമിക്കാറില്ല; ഒരു മരം കായ്ച്ചില്ലെങ്കിൽ മറ്റു മരങ്ങൾ അതിനെ കളിയാക്കാറുമില്ല. ഒരു മരവും മറ്റൊരു മരത്തെ ആക്രമിക്കാറില്ല, മരംവെട്ടിയെ അനുകരിക്കാറില്ല. മരം തോണിയാകുമ്പോൾ അതു നീന്താൻ പഠിക്കുന്നു. അതു വാതിലാകുമ്പോൾ രഹസ്യങ്ങൾ സൂക്ഷിക്കുന്നു. അതു കസേരയാകുമ്പോൾ ഒരിക്കൽ തനിക്കു മേലുണ്ടായിരുന്ന ആകാശത്തെ അതു മറക്കുന്നില്ല. മേശയാകുമ്പോൾ മരംവെട്ടിയാകരുതെന്ന് കവിയെ അതുപദേശിക്കുന്നു. മരം ക്ഷമയാണ്‌, ജാഗ്രതയാണ്‌. അതുറങ്ങാറില്ല, സ്വപ്നം കാണാറുമില്ല; സ്വപ്നം കാണുന്നവരുടെ രഹസ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുകയാണത്, വഴി നടക്കുന്നവരോടും ആകാശത്തോടും ബഹുമാനം കാണിച്ചുകൊണ്ട് രാവും പകലും കാവൽ നില്ക്കുകയാണത്. മുകളിലേക്കു കൈ കൂപ്പിക്കൊണ്ടൊരു പ്രാർത്ഥനയാണു മരം. കൊടുങ്കാറ്റത്തതൊന്നു കുനിയുമ്പോൾ കുലീനമായിട്ടാണതു കുനിയുന്നത്, ഉയരത്തിലേക്കുള്ള നോട്ടം വിടാതെ,  ഒരു കന്യാസ്ത്രീയെപ്പോലെ. പണ്ടൊരു കവി പറഞ്ഞു: “കുട്ടികൾ ശിലകളായിരുന്നെങ്കിൽ.” അദ്ദേഹം പറയേണ്ടതിങ്ങനെയായിരുന്നു: “കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ!”

 


ജീവിതം, ഒരു തുള്ളി വയ്ക്കാതെ


ഒരാൾ പിന്നെയും എന്നോടിങ്ങനെ ചോദിച്ചുവെന്നിരിക്കട്ടെ:“നിങ്ങൾ നാളെ മരിക്കുമെന്നു വയ്ക്കൂ, എങ്കിൽ നിങ്ങൾ എന്തു ചെയ്യും?” അതിനു മറുപടി പറയാൻ എനിക്കേറെ നേരമൊന്നും വേണ്ട. ഉറക്കം വന്നാൽ ഞാനുറങ്ങും. ദാഹം തോന്നിയാൽ എന്തെങ്കിലും കുടിക്കും. എഴുതുന്ന നേരമാണെങ്കിൽ അപ്പോഴെഴുതുന്നതിനെ എനിക്കിഷ്ടമായെന്നും ചോദ്യം ഞാനവഗണിച്ചുവെന്നും വരും. ആഹാരത്തിന്റെ നേരമാണെങ്കിൽ ഇറച്ചി പൊരിച്ചതിന്റെ കൂടെ അല്പം കടുകും കുരുമുളകും കൂട്ടിയെന്നു വരാം. ഷേവു ചെയ്യുകയാണെങ്കിൽ കാതൊന്നു മുറിഞ്ഞുവെന്നുമാവാം. കാമുകിയെ ചുംബിക്കുകയാണെങ്കിൽ അത്തിപ്പഴങ്ങൾ പോലവളുടെ ചുണ്ടുകൾ ഞാൻ ആർത്തിയോടെ കവരും. വായിക്കുകയാണെങ്കിൽ ചില താളുകൾ ഞാൻ തള്ളിവിടും. ഉള്ളി തൊലിക്കുകയാണെങ്കിൽ കണ്ണു നനഞ്ഞേക്കാം. നടക്കുകയാണെങ്കിൽ നടത്തയുടെ വേഗത ഞാനൊന്നു കുറച്ചുവെന്നു വരാം. നാളെ ഞാനുണ്ടെങ്കിൽ, ഇന്നത്തെപ്പോലെ, ഇല്ലാതാവുന്നതിനെക്കുറിച്ചു ഞാൻ ചിന്തിക്കുകയില്ല. ഇനി, ഞാനില്ലെങ്കിൽ ആ ചോദ്യം എന്നെ ബാധിക്കുകയുമില്ല. മൊസാർട്ടിന്റെ സംഗീതം കേൾക്കുകയാണെങ്കിൽ ഞാൻ മാലാഖമാരുടെ ദേശത്തായിരിക്കും. ഉറക്കമാണെങ്കിൽ ഞാൻ ആ ഉറക്കം തുടരുകയും ഗാർഡേനിയാപ്പൂക്കളെക്കുറിച്ചു സുന്ദരസ്വപ്നങ്ങൾ കാണുകയും ചെയ്യും. ചിരിക്കുകയാണെങ്കിൽ ആ വാർത്തയോടുള്ള ആദരസൂചകമായി ഞാൻ ചിരി പാതിക്കു വച്ചു നിർത്തിയെന്നും വരാം. ഇതല്ലാതെ ഞാനെന്തു ചെയ്യാൻ, ഒരു വിഡ്ഡിയെക്കാൾ ധൈര്യവാനും ഹെർക്കുലീസിനെക്കാൾ ബലവാനുമാണു ഞാനെങ്കിൽക്കൂടി?

 


ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ


ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കു ഞാനൊരവസരം കൊടുത്തേനെ,
അതിനു കിടന്നുറങ്ങാൻ
രണ്ടാമതും മൂന്നാമതും പിന്നെ പത്താമതും.
മയങ്ങുമ്പോളവൾക്കു കിട്ടുന്ന മനസ്സമാധാനത്തിന്റെ
ഒരോഹരി കൊണ്ട്
ഞാൻ തൃപ്തനായേനേ.
കഴിവുണ്ടെങ്കിലും
വേണ്ടെന്നു വയ്ക്കുകയാണു ഞാൻ.
നിർമ്മലനാണു ഞാൻ
അവൾ മറഞ്ഞിരിക്കുന്നിടത്തെ
നീരുറവ പോലെ.

ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കു ഞാനൊരാങ്ങളയായേനെ.
‘തോക്കിനെ ഭയക്കരുതേ
എന്റെ പാവം കുഞ്ഞുപെങ്ങളേ.’
അകലെയുള്ള പാടങ്ങളിൽ
ചെന്നായ്ക്കൾ ഓരിയിടുന്നതു കാതോർത്ത്
പിന്നെ ഞങ്ങൾ നില്ക്കും,
സുരക്ഷിതരായി, ശാന്തചിത്തരായി.




വധം


നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു:
അവർക്കു വേണ്ടത് ഇന്ന തരത്തിലൊരു കവിത
ഇന്ന തരത്തിലൊരു രൂപകവും
ഒരിടറോഡിലേക്കൊന്നു ഞാൻ തെന്നിയാൽ
അവർ പറയുകയായി:
‘അയാൾ പാതയെ വഞ്ചിച്ചു.’
ഒരു പുല്ക്കൊടിയുടെ വാചാലത ഞാൻ കണ്ടുപോയാൽ
അവർ പറയും:‘ ഓക്കുമരത്തിന്റെ വേരുറപ്പയാൾ വേണ്ടെന്നു വച്ചല്ലോ.’
വസന്തകാലത്തു പനിനീർപ്പൂവിനെ ഞാൻ മഞ്ഞയായിക്കണ്ടുവെന്നിരിക്കട്ടെ,
അവർ ചോദിക്കും:‘എവിടെ, അതിന്റെ ഇതളുകളിൽ പെറ്റനാടിന്റെ ചോരത്തുള്ളികൾ?’
ഞാൻ ഇങ്ങനെയൊന്നെഴുതിപ്പോയാൽ:
‘ഉദ്യാനത്തിന്റെ പടി കയറി ആ വരുന്നതെന്റെ കുഞ്ഞനിയത്തി, പൂമ്പാറ്റ’
അവരുടനേ ഒരു കരണ്ടിയെടുത്തതിളക്കിനോക്കും, അർത്ഥമെന്താണെന്നറിയാൻ.
‘അമ്മയെന്നും അമ്മ തന്നെ,
തന്റെ കുഞ്ഞിനെ കാണാതായാൽ അവർ വാടിത്തളരും,
ഉണക്കച്ചുള്ളി പോലെ വരണ്ടുണങ്ങും’
എന്നു ഞാനൊന്നു പതുക്കെപ്പറഞ്ഞാൽ അവർ പറയും:
‘ആഹ്ളാദം കൊണ്ടു പാടുകയാണവർ,
അവന്റെ ശവമടക്കത്തിൽ നൃത്തം വയ്ക്കുകയാണവർ,
അവന്റെ ശവമടക്കം അവർക്കവന്റെ വിവാഹമത്രെ.’

കാണാത്തതിനെ കാണാനായി
മാനത്തേക്കു ഞാനൊന്നു കണ്ണുയർത്തിയാൽ അവർ പറയും:
‘കവിത അതിന്റെ ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു.’

നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു,
അവരുടെ വായനയിൽ നിന്നു ഞാൻ രക്ഷ തേടിയോടുന്നു,
അവരുടെ തെറ്റിദ്ധാരണയ്ക്കു നന്ദി പറഞ്ഞുകൊണ്ട്
ഞാനെന്റെ പുതിയ കവിതയെ തേടിപ്പോവുകയും ചെയ്യുന്നു.


നിശബ്ദതയുടെ ഗർജ്ജനം


നിശബ്ദതയ്ക്കു ഞാൻ കാതു കൊടുക്കുന്നു. നിശബ്ദത എന്നൊരു വസ്തുവുണ്ടോ? നാം അതിന്റെ പേരു മറക്കുകയും എന്താണതിലുള്ളതെന്നതിനു ശ്രദ്ധയോടെ കാതു കൊടുക്കുകയും ചെയ്താൽ സ്ഥലരാശിയിലലയുന്ന കാറ്റുകളുടെ ശബ്ദവും ആദിമഗുഹകളിലേക്കു മടങ്ങുന്ന ഒച്ചകളും നമുക്കു കേൾക്കാറാകും. കാറ്റത്താവിയായി ലയിച്ച ശബ്ദമാണു നിശബ്ദത; പ്രപഞ്ചവിപുലമായ തണ്ണീർക്കുടങ്ങളിലിട്ടടച്ചു വച്ചിരിക്കുന്ന മാറ്റൊലികളായിച്ചിതറിയ ശബ്ദമാണത്. ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, ദൈവത്തിന്റെ ഉദ്യാനത്തിൽ ഒരു കല്ലിന്മേൽ ആപ്പിൾ വന്നുവീഴുന്ന ചതഞ്ഞ ശബ്ദം, സ്വന്തം ചോര ആദ്യമായി കണ്ട ആബേലിന്റെ ഭയന്ന നിലവിളി, തങ്ങൾ എന്താണു ചെയ്യുന്നതെന്നറിയാത്ത ഒരാണിനും പെണ്ണിനുമിടയിലെ തൃഷ്ണയുടെ ആദിമരോദനങ്ങൾ. തിമിംഗലത്തിന്റെ ഉദരത്തിലിരുന്നുള്ള യോനായുടെ ചിന്തകളും ആദിദേവതകൾ തമ്മിലുള്ള രഹസ്യസംഭാഷണങ്ങളും നമുക്കു കേൾക്കാം. നിശബ്ദതയുടെ മൂടുപടത്തിനു പിന്നിലെന്താണുള്ളതെന്നതിനു നാം ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, പ്രവാചകന്മാരും ഭാര്യമാരും തമ്മിലുള്ള രാത്രിസംഭാഷണങ്ങൾ, പ്രാക്തനകവിതയുടെ താളങ്ങൾ, സുഖങ്ങൾ മടുത്ത സിബറൈറ്റുകളുടെ പരാതികൾ, ഏതെന്നറിയാത്തൊരു സ്ഥലത്തും കാലത്തും നടന്ന ഒരു പടയുടെ കുളമ്പടിശബ്ദങ്ങൾ, വിഷയാസക്തി എന്ന പാവനാനുഷ്ഠാനത്തിന്റെ പിന്നണിസംഗീതം, തന്റെ സ്നേഹിതനായ എങ്കിഡുവിനെച്ചൊല്ലി ഗിൽഗമേഷിന്റെ കണ്ണീർത്തുള്ളികൾ, ഗോത്രസിംഹാസനമേറ്റെടുക്കാനായി മരങ്ങൾക്കിടയിൽ നിന്നു പുറത്തു ചാടുമ്പോൾ വാനരന്റെ സംഭ്രാന്തികൾ, സാറായും ഹഗാറും പരസ്പരം ചൊരിഞ്ഞ അധിക്ഷേപങ്ങളും. നിശബ്ദതയുടെ ശബ്ദത്തിനു ശ്രദ്ധയോടെ കാതു കൊടുത്താൽ നാം ഇത്ര തന്നെ സംസാരിക്കുകയുമില്ല.


ആബേൽ- ഭ്രാതൃഹത്യയുടെ ആദ്യത്തെ ഇര
യോന- മൂന്നു രാപകലുകൾ ഒരു തിമിംഗലത്തിന്റെ വയറ്റിൽ കഴിച്ച പഴയനിയമത്തിലെ പ്രവാചകൻ
സിബറൈറ്റുകൾ- സിബറിസ് എന്ന പ്രാചീന ഗ്രീക്കുനഗരത്തിലെ സുഖലോലുപരായ നിവാസികൾ
ഗിൽഗമേഷ്, എങ്കിഡു- സുമേറിയൻ ഇതിഹാസകഥാപാത്രങ്ങൾ
സാറാ, ഹഗാർ- പഴയ നിയമത്തിൽ അബ്രഹാമിന്റെ ഭാര്യയും വേലക്കാരിയും


എന്റെ ഭാവന...വിശ്വസ്തനായ വേട്ടനായ


സൌമ്യമായ ഒരു ചാറ്റമഴയിൽ ചെറുതായി നനഞ്ഞുകൊണ്ട് വിശേഷിച്ചെവിടെക്കുമല്ലാതെ നടന്നുപോകുമ്പോഴാണ്‌ ന്യൂട്ടന്റെ ആപ്പിളിനോട് ഒരു സാദൃശ്യവുമില്ലാത്ത ഒരാപ്പിൾ മേഘങ്ങളിൽ നിന്ന് എന്റെ മേൽ വന്നു വീഴുന്നത്. അതെടുക്കാൻ കൈ എത്തിക്കുമ്പോൾ എനിക്കതു തൊടാനോ കാണാനോ പറ്റിയില്ല. ഞാൻ മേഘങ്ങളെ സൂക്ഷിച്ചുനോക്കി; മേല്ക്കൂരകളിൽ കുത്തിയിരിക്കുന്ന ജലസംഭരണികളിൽ നിന്നകലേക്ക് വടക്കോട്ടു കാറ്റടിച്ചുപായിക്കുന്ന പഞ്ഞിക്കെട്ടുകൾ ഞാൻ കണ്ടു. താറിട്ട റോഡിലേക്കു കുത്തിയൊലിക്കുന്ന വെളിച്ചം ആളുകളുടെയും വണ്ടികളുടെയും അഭാവത്തിൽ ഇളിച്ചുകൊണ്ടൊഴുകിപ്പരന്നിരുന്നു; എന്റെ തട്ടിത്തടഞ്ഞുള്ള പുരോഗതി കണ്ടു കളിയാക്കിച്ചിരിക്കുകയാണതെന്നും തോന്നി. എനിക്കു മേൽ വന്നുവീണ ആ ആപ്പിൾ എവിടെപ്പോയി? ഞാനത്ഭുതപ്പെട്ടു. എന്റെ നിയന്ത്രണത്തിലല്ലാത്ത എന്റെ ഭാവന അതും തട്ടിയെടുത്തുകൊണ്ടോടിപ്പോയതാവാം. ഞാൻ പറഞ്ഞു: ‘അടുത്തടുത്ത മുറികളിൽ ഞങ്ങൾ ഒരുമിച്ചു താമസിക്കുന്ന വീട്ടിലേക്ക് അതിന്റെ പിന്നാലെ ഞാൻ പോകുന്നു.’ അവിടെ മേശപ്പുറത്ത് ഒരു ഷീറ്റു കടലാസ്സിൽ പച്ചമഷിയിൽ ഇങ്ങനെ ഒരു വരി എഴുതിവച്ചിരിക്കുന്നതു ഞാൻ കണ്ടു: ‘മേഘങ്ങളിൽ നിന്ന് ഒരാപ്പിൾ എന്റെ മേൽ വീണു;’ എന്റെ ഭാവന വിശ്വസ്തനായ ഒരു വേട്ടനായ ആണെന്നും ഞാനറിഞ്ഞു.

 


മർമ്മരം


മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാന്‍ ഒരാളെത്തേടുന്ന ഒരനുഭൂതിയായി.

 


രണ്ടപരിചിതർ


അയാൾ മുകളിലേക്കു നോക്കുന്നു
ഒരു നക്ഷത്രം തന്നെ നോക്കുന്നത്
അയാൾ കാണുന്നു

അയാൾ താഴ്വാരത്തേക്കു നോക്കുന്നു
തന്റെ കുഴിമാടം തന്നെ നോക്കുന്നത്
അയാൾ കാണുന്നു

അയാൾ ഒരു സ്ത്രീയെ നോക്കുന്നു
തന്റെ യാതനയും ആനന്ദവുമായവളെ
അവൾ അയാളെ നോക്കുന്നതുമില്ല

അയാൾ കണ്ണാടിയിൽ നോക്കുന്നു
തന്നെപ്പോലൊരപരിചിതൻ
തന്നെ നോക്കുന്നതയാൾ കാണുന്നു


വിവരണം


ഒരു സംഭവം പോലെ അവളെന്നെക്കടന്നുപോയി
ചുമലുകളിലോരോ പ്രാപ്പിടിയനുമായി
സുരതവേളയിലെന്നപോലുയർന്നുതാഴുന്ന നെഞ്ചിൽ
ഒന്നിനൊന്നിടയുന്ന വെണ്ണക്കല്ലിണയുമായി
അന്ധനും ദൃശ്യമായ മിന്നല്പിണറുകളെറ്റുന്ന കാൽമുട്ടുകളുമായി
വെൺകല്ലിൽ പടുത്ത ക്ഷേത്രസ്തംഭങ്ങൾ പോലിരുകാലുകളുമായി
രണ്ടു കുസൃതിക്കുരുവികളെപ്പോലിരുചുവടുകളുമായി
മണൽക്കാടു കീഴടക്കുന്ന സേനയുടെ വൈജയന്തി പോലെ
പിന്നിലേക്കൊഴുകിപ്പാറുന്ന മുടിയുമായി
തന്റെ ഇരകളിലേക്കവളുടെ കണ്ണുകൾ വീഴുന്നില്ല
അതിനാലാരുമവളുടെ കണ്ണുകൾ കാണുന്നുമില്ല
അതിനാലവളരിഞ്ഞുവീഴ്ത്തിയ പൂക്കളുടെ കഥ പറയാനുമാരുമില്ല
അവൾ, ഒരു സംഭവം പോലെ കടന്നുപോയ
ആ സ്ത്രീ-യക്ഷി-വിധി
ഞാൻ പക്ഷേ രക്ഷപ്പെട്ടു, എനിക്കൊരപായം പറ്റിയതുമില്ല
ഈ കവിതയിലെ വിവരണം ദുർബലമായെന്നല്ലാതെ.


ആദം കരുതിയ പോലെയല്ല


ആദം കരുതിയ പോലെയല്ല കാര്യം!

പാപമെന്നൊന്നുണ്ടായിരുന്നില്ലെങ്കിൽ
മണ്ണിലേക്കുള്ള പതനമുണ്ടായിരുന്നില്ലെങ്കിൽ
ദുരിതവും വേദനയുമറിഞ്ഞിരുന്നില്ലെങ്കിൽ
ഹവ്വായുടെ പ്രലോഭനമുണ്ടായിരുന്നില്ലെങ്കിൽ
ഒരു നഷ്ടസ്വർഗ്ഗത്തെക്കുറിച്ചുള്ള തേക്കമുണ്ടായിരുന്നില്ലെങ്കിൽ
കവിതയുണ്ടാവുകയില്ല
ഓർമ്മയുണ്ടാവുകയില്ല
നിത്യത സാന്ത്വനമാവുകയുമില്ല.


മഞ്ഞും വേനലും


ഋതുക്കളിവിടെ രണ്ടേയുള്ളു
വിദൂരമീനാരം പോലെ ദീർഘിച്ച ഒരു വേനല്ക്കാലം
മുട്ടു കുത്തി പ്രാർത്ഥിക്കുന്ന കന്യാസ്ത്രീയെപ്പോലെ ഒരു മഞ്ഞുകാലവും
വസന്തമാണെങ്കിൽ
ഉയിർപ്പുനാളിന്റെ വരവറിയിച്ചും കൊണ്ടതോടിപ്പോകുന്നു
ശരല്ക്കാലമാവട്ടെ
മടക്കയാത്രയിൽ എത്ര ജീവിതം നമുക്കു നഷ്ടപ്പെട്ടു
എന്നൊറ്റയ്ക്കിരുന്നോർക്കാനൊരിടം മാത്രം
‘നാം നമ്മുടെ ജീവിതത്തെ എവിടെ വിട്ടുപോന്നു?’
വിളക്കു ചുറ്റിപ്പറക്കുന്ന പൂമ്പാറ്റയോടു ഞാൻ ചോദിച്ചു
സ്വന്തം കണ്ണീരിലതെരിഞ്ഞുതീർന്നു.


സുന്ദരികളായ പെൺകുട്ടികളുടെ അയല്ക്കാരൻ


എന്നും ഒരേ വഴിയിലൂടെ ഒരേ നേരത്ത് അയാൾ നടക്കാനിറങ്ങുന്നു; അലസമായി സാന്ധ്യവായു നുകരാൻ ഒരവസരം കിട്ടുന്നതുകൊണ്ട് അയാൾ തൃപ്തനുമാണ്‌. ഒലീവ് മരങ്ങളുടെ എണ്ണം കാണെക്കാണെ കുറയുന്നതു കാണുമ്പോൾ അയാൾക്കു വിഷമം തോന്നുന്നുണ്ട്; കെട്ടിടങ്ങൾ, നമ്മുടെ യാതനകൾ പോലെ, വലുതാവുകയാണ്‌, വെളിയിടങ്ങൾ കുറയുകയുമാണ്‌. അതേ സമയം പെൺകുട്ടികളുടെ എണ്ണം കൂടുകയാണ്‌, അവരുടെ പ്രായവും പക്വതയും കൂടുകയാണ്‌, താഴ്വരയിലേക്കിറങ്ങിപ്പോകുന്ന പാതയുടെ ഒടുവിൽ തങ്ങളെ കാത്തു പതിയിരിക്കുന്ന കാലത്തെ അവർക്കു പേടിയുമില്ല. ഒരു തൃഷ്ണയുമില്ലാതെ അയാൾ അവരെ നോക്കുന്നു; അവർ കൗതുകത്തോടെ തിരിഞ്ഞുനോക്കിക്കൊണ്ടു പറയുന്നു: ‘ഗുഡ് ഈവനിംഗ്, അങ്കിൾ!’ മാതളപ്പഴത്തിന്റെ വലിപ്പമുള്ളതെന്തോ തന്റെ തൊണ്ടയ്ക്കിരിക്കുന്നുവെന്ന തോന്നലില്ലാതെ അയാൾ അവരെ സ്നേഹിക്കുന്നു; അവരുടെ നവോന്മേഷത്തെ, അതിന്റെ സൗന്ദര്യത്തെ, അവരുടെ പ്രത്യാശകളുടെ പുതുമയെ, അയാൾ കൊണ്ടാടുന്നു, ഒരു ഗാനത്തെ, ഒരു ജലച്ചായത്തെ, ഒരു നീലവാലൻ കിളിയെ കൊണ്ടാടുന്നപോലെ തന്നെ. കാലത്തിനു വേഗത പോരെന്നവർക്കു തോന്നുന്നു; അവർക്കു നഖങ്ങളിൽ പ്രകോപിപ്പിക്കുന്നൊരു ചുവപ്പുനിറം തേയ്ക്കണം, വാൾനട്ടുകൾ ചവിട്ടിപ്പൊട്ടിച്ചു വഴിയാത്രക്കാരെ ഞെട്ടിക്കാൻ അവർക്കു ഹൈഹീലുകളിടണം. അയാൾക്കു പക്ഷേ, കാലം ഒന്നു പതുക്കെപ്പോകട്ടെ എന്നാണാഗ്രഹം; അവർക്കിടയിൽ നടക്കാനാകുന്നതിന്റെ സന്തോഷം, സ്വയംതൃപ്തമായ ആ സൗന്ദര്യത്തിന്റെ സാമീപ്യം അയാൾക്കു കുറച്ചു നേരം കൂടി വേണം. തനിക്കു ചെറുപ്പമായിരുന്നപ്പോൾ മറ്റു വഴികളിൽ സുന്ദരിയായ ഒരു പെൺകുട്ടിയുമൊത്തു നടക്കുമ്പോൾ അസൂയയോടെ അയാൾ സ്വയം ചോദിച്ചിരുന്നു: ‘ഇതെന്റേതു തന്നെയാണോ?’ ആ ഓർമ്മ അയാൾ കാര്യമാക്കുന്നതേയില്ല. പിന്നെ അയാൾ തെരുവിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്നു. ശേഷിച്ച ഒലീവ് മരങ്ങൾ അയാൾ വിരലിലെണ്ണുന്നു, തനിക്കു ചുറ്റും മറ്റൊരു ചിന്തയില്ലാതെ തുള്ളിക്കളിക്കുന്ന മാൻപേടകളെ ആഹ്ളാദത്തോടെ കാണുന്നു; അയാൾക്കാരോടും അസൂയയില്ല, തന്നോടൊട്ടുമില്ല.

 


അയാൾ പറഞ്ഞു: ‘എനിക്കു പേടിയാവുന്നു’


അയാൾക്കു പേടിയായി. അയാൾ ഉറക്കെപ്പറഞ്ഞു: ‘എനിക്കു പേടിയാവുന്നു.’ ജനാലകൾ ഇറുക്കിയടച്ചിരുന്നു; മാറ്റൊലി ഉയർന്നെങ്ങും പരന്നു: ‘എനിക്കു പേടിയാവുന്നു.’ അയാൾ മിണ്ടിയില്ല, പക്ഷേ ചുമരുകൾ ആവർത്തിച്ചു: ‘എനിക്കു പേടിയാവുന്നു.’ വാതിലും കസേരകളും മേശകളും ജനാലക്കർട്ടനുകളും പരവതാനികളും മെഴുകുതിരികളും പേനകളും ചിത്രങ്ങളുമെല്ലാം പറഞ്ഞു: ‘എനിക്കു പേടിയാവുന്നു.’ പേടിക്കു പേടിയായി, അതലറി: ‘മതി!’ മാറ്റൊലി പക്ഷേ, ‘മതി’ എന്നു തിരിച്ചുപറഞ്ഞില്ല. വീട്ടിലിരിക്കാൻ അയാൾക്കു പേടിയായി; അയാൾ തെരുവിലേക്കിറങ്ങി. മുരടിച്ച ഒരു പോപ്ളാർ മരം അയാൾ കണ്ടു; എന്തു കാരണം കൊണ്ടോ അതിനെ നോക്കാൻ അയാൾക്കു പേടി തോന്നി. ഒരു പട്ടാളവണ്ടി അതിവേഗതയിൽ പാഞ്ഞുപോയപ്പോൾ തെരുവിലൂടെ നടക്കാൻ അയാൾക്കു പേടിയായി. വീട്ടിലേക്കു തിരിച്ചുപോകാൻ പേടി തോന്നിയെങ്കിലും അയാൾക്കു വേറെ വഴിയില്ല. താക്കോൽ താൻ വീട്ടിനുള്ളിൽ മറന്നുവച്ചോയെന്ന് അയാൾ പേടിച്ചു; അത് പോക്കറ്റിൽ തന്നെയുണ്ടെന്നു കണ്ടപ്പോൾ അയാൾക്കാശ്വാസമായി. വീട്ടിലേക്കുള്ള കറണ്ട് കട്ടു ചെയ്തിരിക്കുമോയെന്ന് അയാൾ പേടിച്ചു. കോണിപ്പടിയിലേക്കുള്ള വഴിയിലെ സ്വിച്ചമർത്തിയപ്പോൾ ലൈറ്റ് കത്തി; അയാൾക്കാശ്വാസമായി. കോണിപ്പടിയിൽ കാലിടറി വീണ്‌ തന്റെ ഇടുപ്പെല്ലു പൊട്ടുമെന്ന് അയാൾ പേടിച്ചു; അങ്ങനെയുണ്ടായില്ല എന്നത് അയാൾക്കാശ്വാസമായി. താക്കോൽ താഴിലിട്ടു തിരിക്കുമ്പോൾ വാതിൽ തുറക്കാതെ വരുമോയെന്ന് അയാൾ പേടിച്ചു; പക്ഷേ വാതിൽ തുറന്നു; അയാൾക്കാശ്വാസമായി. അയാൾ അകത്തേക്കു കയറി; താൻ തന്നെ കസേരയിലിരുത്തിയിട്ടാണോ പോയതെന്ന് അയാൾ പേടിച്ചു. മറ്റാരുമല്ല, താൻ തന്നെയാണ്‌ മുറിയിലേക്കു കയറിയതെന്നുറപ്പായപ്പോൾ അയാൾ കണ്ണാടിക്കു മുന്നിൽ നിന്ന് തന്റെ മുഖം നിരീക്ഷിച്ചു; അത് തന്റെ മുഖം തന്നെ; അയാൾക്കാശ്വാസമായി. നിശ്ശബ്ദതക്കയാൾ കാതു കൊടുത്തു; ‘എനിക്കു പേടിയാവുന്നു’ എന്നാരെങ്കിലും പറയുന്നത് അയാൾ കേട്ടില്ല; അയാൾക്കാശ്വാസമായി. എന്തു കാരണം കൊണ്ടെന്നറിയില്ല, അയാൾക്കു പിന്നെ പേടി തോന്നിയതുമില്ല.

 


കാലവുമായി കള്ളക്കളി


ആരും സമയത്തിനു വരാറില്ലെന്നതിനാൽ, കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന തകരപ്പുറത്തിരിക്കുന്നതു പോലെയാണെന്നതിനാലും, അയാൾ തന്റെ വാച്ച് ഇരുപതു മിനുട്ട് പിന്നിലേക്കു തിരിച്ചുവച്ചു. കാത്തിരിപ്പിന്റെ പീഡനത്തിൽ നിന്ന് കുറച്ചൊരാശ്വാസം കിട്ടിയതായി അയാൾക്കു തോന്നി; അക്കാര്യം അയാൾ പിന്നെ മറക്കുകയും ചെയ്തു. പക്ഷേ ആ കള്ളക്കളി കാരണം അയാൾക്കെവിടെയും സമയത്തിനെത്താൻ പറ്റിയില്ല. വന്നെത്താത്ത ഒരു ട്രെയിനും കാത്ത് അയാൾ സ്റ്റേഷനിൽ തന്റെ സൂട്ട്കേസിനു മേൽ ഇരിക്കുന്നു; അത് അതിന്റെ സമയത്തിനു പോയെന്നും വൈകിയത് താനാണെന്നും അയാൾക്കു ബോദ്ധ്യം വരുന്നില്ല. അയാൾ നിരാശനായി വീട്ടിലേക്കു മടങ്ങുന്നു. അയാൾ സൂട്ട്കേസ് തുറന്നു ഒരു യാത്ര കഴിഞ്ഞുവരുന്ന ഏതൊരാളെയും പോലെ അതിലുള്ളത് മേശവലിപ്പിലേക്കു തിരിച്ചുവയ്ക്കുന്നു. എന്നിട്ടയാൾ കോപത്തോടെ തന്നോടു തന്നെ ചോദിക്കുന്നു: ‘ആളുകൾക്കെന്താ സമയബോധമില്ലാത്തത്?’ മരണം വന്നു വാതിലിൽ മുട്ടി അകത്തേക്കു വരട്ടേയെന്നു ചോദിക്കുമ്പോൾ അയാൾക്കു നീരസമാവുന്നു: ‘നിങ്ങളെന്താ ഇരുപതു മിനുട്ട് നേരത്തേ വന്നത്?’ അയാൾ കുളിമുറിയിൽ കയറി ഒളിക്കുന്നു; അയാൾ അതിന്റെ വാതിൽ തുറക്കുന്നതുമില്ല, അവിടെയിരുന്നുതന്നെ അയാൾ മരിച്ചപോലെ!

 


ചിത്രവും ചട്ടവും


ഒരു ചിത്രത്തിന്റെ ചട്ടം പൊട്ടിപ്പോയാൽ, അതൊരു ചെറുകിട ഭൂകമ്പം കൊണ്ടായിക്കോട്ടെ, നിങ്ങളത് നല്ലൊരു ചട്ടമിടീലുകാരന്റെയടുക്കൽ കൊണ്ടുപോകുന്നു, അയാൾ മുമ്പത്തേതിലും നല്ലൊരു ചട്ടം ഉണ്ടാക്കി ഇടുകയും ചെയ്യുന്നു. അതേ സമയം, ചിത്രം തന്നെ മോശമായിരിക്കുകയും, അതേതോ കലാപരമായ പിശകു കൊണ്ടാവാം, ചട്ടം കുഴപ്പമൊന്നും ഇല്ലാതിരിക്കുകയുമാണെങ്കിൽ നിങ്ങളതു സൂക്ഷിക്കാൻ പോകുന്നില്ല, അടുപ്പിൽ വിറകു കുറവാണെങ്കിലല്ലാതെ. ആശയങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്‌: നിങ്ങൾക്കു തോന്നിയ ഒരാശയത്തിന്റെ ചട്ടക്കൂട് പൊട്ടിയതാണെങ്കിൽ കൂടുതൽ ബലമുള്ളതും ഈടുള്ളതുമായ ഒന്ന് നിങ്ങൾ കണ്ടെത്തുന്നു. പക്ഷേ ആശയം തന്നെ പൊട്ടിയതാണെങ്കിൽ ഉറപ്പുള്ള ചട്ടക്കൂടു കൊണ്ട് ഒരു കാര്യവുമില്ല; സങ്കടപ്പെടുത്തുന്ന ഒരോർമ്മയായി നിങ്ങൾക്കതു സൂക്ഷിച്ചു വയ്ക്കാമെന്നു മാത്രം, ആട്ടിടയൻ ചെന്നായ്ക്കൾ കൊന്നുകളഞ്ഞ തന്റെ ഒരാടിന്റെ കുടമണി സൂക്ഷിച്ചുവയ്ക്കുന്നപോലെ.

 


ദയാവധം


കുതിരകളോട് എനിക്കസൂയ തോന്നുന്നു: അവയുടെ കാലൊടിയുകയും കാറ്റിനൊപ്പം കുതിച്ചുപായാൻ അവയ്ക്കു കഴിയാതെ വരികയും ചെയ്യുമ്പോൾ ഒരു വെടിയുണ്ട ആ നാണക്കേട് തീർത്തുകൊള്ളും. അതേപോലെ എന്നിൽ എന്തെങ്കിലും, ശാരീരികമോ ആത്മീയമോ, ഒടിയുകയോ പൊട്ടുകയോ ചെയ്യുകയാണെങ്കിൽ വിദഗ്ധനായ ഒരു കൊലയാളിയെ ചെന്നു കാണുന്നത് നല്ലതായിരിക്കും, അതയാൾ എന്റെയൊരു ശത്രുവാണെങ്കിൽക്കൂടി. ഞാനയാൾക്ക് കൊല്ലുന്നതിന്റെ കൂലിയും വെടിയുണ്ടയുടെ വിലയും കൊടുക്കും, അയാളുടെ കൈയിലും അയാളുടെ തോക്കിലും ഉമ്മ വയ്ക്കും, എഴുതാനുള്ള കഴിവു പോയിട്ടില്ലെങ്കിൽ അപൂർവ്വസൗന്ദര്യം നിറഞ്ഞ ഒരു കവിതയിൽ ഞാനയാളെ സ്തുതിക്കുകയും ചെയ്യും; അതിന്റെ വൃത്തവും താളവും അയാൾക്കു തിരഞ്ഞെടുക്കുകയും ചെയ്യാം.

 


***


എന്റെ ഹൃദയം എന്റേതല്ല, മറ്റാരുടേതുമല്ല; കല്ലായി മാറും മുമ്പേ അതെന്നിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു!

*

അത്രയും വലിയ ഒരുയരത്തിൽ നിന്നു നമുക്കു പതിക്കേണ്ടിയിരുന്നോ, സ്വന്തം ചോര സ്വന്തം കൈകളിൽ കാണേണ്ടിയിരുന്നോ, നാം സ്വയം വിശ്വസിപ്പിച്ചിരുന്നപോലെ, മാലാഖമാരല്ല നാമെന്ന് നമുക്കു ബോദ്ധ്യം വരാൻ?
*

എന്റെ ഉള്ളിന്റെയുള്ളിൽ ഒരു നിഗൂഢസംഗീതമുണ്ട്. അതൊറ്റയ്ക്കു പാടേണ്ടി വരുമോ എന്നാണ്‌ എന്റെ പേടി.
*


From the English version by Catherine Cobham

To buy the book in English

2017, മാർച്ച് 20, തിങ്കളാഴ്‌ച

ഹെർമ്മൻ ഹെസ്സെ - കവിതകൾ




 ഞാൻ ചോദിച്ചു

നിന്നോടന്നു ഞാൻ ചോദിച്ചു,
ഇരുൾ പെരുകിയ മാനത്തു
സ്വച്ഛമായൊരു നക്ഷത്രം പോലെ
നിന്റെ കണ്ണുകളെന്നിൽ തങ്ങിനില്ക്കാൻ
എന്താണു നീയെന്നിൽ കണ്ടതെന്ന്.

ഒരു കുഞ്ഞിനെയെന്നപോലെ
ഏറെനേരം നീയെന്നെ നോക്കിനിന്നു;
പിന്നൊരു മന്ദഹാസത്തോടെ നീ പറഞ്ഞു:
അത്ര വിഷാദമയമാണു നിന്റെ മുഖം,
അതാണെനിക്കു നിന്നെ ഇത്ര ഇഷ്ടം.. 



ദയവായി

നീ നിന്റെയക്കൈയെനിക്കു തരുമ്പോൾ
(നീയൊരിക്കലും പറയാത്തതൊക്കെ-
പ്പകർന്നുതന്നതതായിരുന്നു)
ഞാനെന്നെങ്കിലും, ഏതു വിധത്തിലെങ്കിലും
നിന്നോടു ചോദിച്ചിട്ടുണ്ടോ,
നീയെന്നെ സ്നേഹിക്കുന്നുണ്ടോയെന്ന്,
നിനക്കതിനു കഴിയുമോയെന്ന്?

നിന്റെ സ്നേഹത്തിനു ഞാൻ‍ വാശി പിടിക്കില്ല,
നീയരികിലുണ്ടെന്നറിഞ്ഞാൽ മതിയെനിക്ക്,
ഇടയ്ക്കെപ്പോഴെങ്കിലുമൊരിക്കൽ
ആ കൈയൊന്നു തന്നാൽ മതി,
സൌമ്യമായി, നിശബ്ദമായി. 



നാളുകളെത്ര വിരസമായി

നാളുകളെത്ര വിരസമായി,
എനിക്കു ചൂടു പകരാനൊരു തീയുമില്ല,
എന്നോടൊത്തു ചിരിക്കാനൊരു സൂര്യനുമില്ല;
ഒക്കെയും ശൂന്യം, നിരുന്മേഷം, നിർദ്ദയം...
ആ സ്വച്ഛനക്ഷത്രങ്ങൾ പോലുമെത്ര വിഷണ്ണം,
പ്രണയത്തിനു മരണമുണ്ടെ-
ന്നുള്ളു കൊണ്ടു ഞാനറിഞ്ഞതില്പിന്നെ.



ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ

ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ
അതൊരായിരം കൊല്ലം മുമ്പു ജീവിച്ചിരുന്നവരെ,
പ്രാക്തനഗാനങ്ങളിൽ വാഴ്ത്തപ്പെട്ടവരെ.
ഞാൻ നഗരങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ
അതു പ്രാചീനരാജഗൃഹങ്ങളെയോർത്തു വിലപിക്കുന്നവയെ,
കോട്ടമതിലുകൾ തകർന്നടിഞ്ഞവയെ.
ഞാൻ സ്നേഹിക്കുന്ന നഗരങ്ങളിനിയൊരു കാലത്തുയർന്നുവരും,
ഇന്നത്തെ മനുഷ്യരന്നീ മണ്ണിലുണ്ടാവുകയുമില്ല.
ഞാൻ സ്നേഹിക്കുന്ന സ്ത്രീകൾ- മെലിഞ്ഞുസുന്ദരികളായവർ,
കാലത്തിന്റെ ഗർഭത്തിൽ അജാതരായി മയങ്ങുന്നവർ-
എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിനു തുല്യമാകും,
ഒരുനാളവരുടെ വിളർത്ത നക്ഷത്രസൗന്ദര്യവും.




നീയില്ലാതെ

കുഴിമാടത്തിന്റെ കല്പലക പോലെ ശൂന്യമായി
രാത്രിയിൽ എന്റെ തലയിണ എന്നെ നോക്കിക്കിടക്കുന്നു;
ഞാനോർത്തതേയില്ല,
ഇത്ര കഠിനമാകും ഒറ്റയ്ക്കാവുകയെന്നാലെന്ന്,
നിന്റെ മുടിയിഴകളിൽ നിന്നു വേർപെട്ടുപോയാലെന്ന്.
നിശബ്ദമായൊരു വീട്ടിൽ ഒറ്റയ്ക്കു ഞാൻ കിടക്കുന്നു,
വിളക്കുകളണഞ്ഞു കഴിഞ്ഞു,
നിന്റെ കൈ കവരാനായി
പതുക്കെ ഞാനെന്റെ കൈ നീട്ടുന്നു,
ഊഷ്മളമായ ചുണ്ടുകൾ നിന്റെ മുഖത്തേക്കടുപ്പിക്കുന്നു,
എന്റെ ചുണ്ടുകളമരുന്നതു പക്ഷേ,
ബലം കെട്ട, തളർന്ന എന്നിൽത്തന്നെ.
ഞെട്ടിയുണരുമ്പോൾ
തണുത്ത രാത്രിയുടെ മൌനം എന്നെപ്പുണരുന്നു.
ജനാലയിൽ ഒരു നക്ഷത്രത്തിന്റെ തിളക്കം-
എവിടെ, നിന്റെ പൊൻമുടിയിഴകൾ?
എവിടെ നിന്റെ തേനിറ്റുന്ന ചുണ്ടുകൾ?
ഇന്നെന്റെ ചഷകത്തിലെല്ലാം വിഷം കലർന്നിരിക്കുന്നു,
എന്റെ ആഹ്ളാദങ്ങളിലെല്ലാം ശോകം കലർന്നിരിക്കുന്നു.
ഞാനോർത്തതേയില്ല,
ഇത്ര കഠിനമാകും ഒറ്റയ്ക്കാവുകയെന്നാലെന്ന്,
നീയില്ലാതൊറ്റയ്ക്കാവുകയെന്നാലെന്ന്. 



കഷ്ടകാലം
നാം നിശബ്ദരായിരിക്കുന്നു,
നാമിപ്പോൾ പാട്ടുകൾ പാടുന്നില്ല,
നമ്മുടെ കാൽവെയ്പ്പുകൾ കനത്തുപോയിരിക്കുന്നു;
രാത്രിയായിരിക്കുന്നു,
അതു വരാനുള്ളതുമായിരുന്നു.

നിന്റെ കൈ തരൂ,
ഇനിയുമൊരുപാടു ദൂരം
നമുക്കു പോകാനുണ്ടെന്നു വരാം.
മഞ്ഞു പെയ്യുന്നു, മഞ്ഞു പെയ്യുന്നു.
ഒരന്യദേശത്തു മഞ്ഞുകാലമെത്ര കഠിനം.

ഒരു ദീപം, ഒരു തീന്മുറിയിലെ വെളിച്ചം,
അതു നമുക്കായെരിഞ്ഞ കാലമെവിടെ?
നിന്റെ കൈ തരൂ!
ഇനിയുമൊരുപാടു ദൂരം
നമുക്കു പോകാനുണ്ടെന്നു വരാം.



വസന്തം
ഒരു ശവമാടത്തിന്റെ നിഴലുകൾക്കുള്ളിൽ
എത്രനാൾ നിന്നെ ഞാൻ സ്വപ്നം കണ്ടു കിടന്നു:
നിന്റെ മരങ്ങൾ, നിന്റെ നീലാകാശം,
നിന്റെ പരിമളങ്ങൾ, നിന്റെ കിളിയൊച്ചകൾ.

ഇന്നിതാ, നീയെനിക്കു മുന്നിൽ പ്രത്യക്ഷയാകുന്നു,
സർവാലങ്കാരഭൂഷിതയായി,
വെളിച്ചത്തിലാകെക്കുളിച്ചവളായി,
ദിവ്യമായൊരത്ഭുതമായി!

നീയെന്നെ കണ്ടറിയുന്നു,
ഹൃദയാർദ്രയായെന്നെ ക്ഷണിക്കുന്നു.
നിന്റെ ധന്യസാന്നിദ്ധ്യത്തിൽ
എന്റെ കൈകാലുകൾ വിറകൊള്ളുന്നു. 



കവി
എന്റെ കാവ്യദേവത സന്നിഹിതമായ മുഹൂർത്തമേ,
ചിറകടികൾ കൊണ്ടെന്നെ മുറിപ്പെടുത്തി
എവിടെയ്ക്കു നീ പറന്നകലുന്നു?
ഇനിയെന്തുച്ചരിക്കാൻ ഞാനെന്റെ ചുണ്ടുകളുപയോഗപ്പെടുത്തും?
ഇനിയെങ്ങനെ ഞാനെന്റെ പകലുകൾ കഴിയ്ക്കും?
എന്റെ രാത്രികളും?
എനിക്കു സ്നേഹിക്കാനാരുമില്ല.
എനിക്കെന്റേതായൊരു വീടില്ല.
എന്റെ ജീവിതം നിലനിർത്താനൊരു ബിന്ദുവില്ല.
ഞാൻ ജീവൻ കൊടുത്തതൊക്കെ തഴയ്ക്കുന്നു.
ഞാനോ, ഞാൻ പക്ഷേ തളരുന്നു,
ദരിദ്രനാകുന്നു, ഏകാകിയാകുന്നു. 



കവി
എനിക്കു മേൽ മാത്രം,
എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ തിളങ്ങുന്ന-
തേകാകിയായ എനിക്കു മേൽ മാത്രം,
കൽത്തളിമത്തിൽ ജലധാരയതിന്റെ
മാന്ത്രികഗാനം മന്ത്രിക്കുന്നതെനിക്കായി മാത്രം,
പരന്ന പാടങ്ങൾക്കു മേൽ സ്വപ്നങ്ങളെപ്പോലെ
നാടോടിമേഘങ്ങളുടെ നിറമുള്ള നിഴലുകൾ നീന്തുന്ന-
തെനിക്കായി മാത്രം,
ഏകാകിയായ എനിക്കായി മാത്രം.
എനിക്കില്ല നാടും വീടും കാടും,
കാട്ടിൽ വേട്ടയാടാനുള്ള അവകാശവും;
എന്നാലെനിക്കുള്ളതു മറ്റൊരാൾക്കുമില്ല:
കാടിന്റെ മൂടുപടത്തിനുള്ളിൽ
അരുവിയുടെ എടുത്തുചാട്ടം,
പേടിപ്പെടുത്തുന്ന കടൽ,
കളിക്കുന്ന കുട്ടികളുയർത്തുന്ന കിളികളുടെ കലപില,
പ്രണയം രഹസ്യമാക്കി വയ്ക്കുന്നൊരാൾ
സായാഹ്നത്തിന്റെ ഏകാന്തതയിൽ
തേങ്ങിക്കൊണ്ടു പാടുന്ന ഗാനം.
ദേവാലയങ്ങളും എന്റേതു തന്നെ,
പൊയ്പ്പോയ കാലത്തെ കുലീനോദ്യാനങ്ങളും.
ഭാവിയുടെ ദീപ്തചക്രവാളമാണെന്റെ ഭവനം:
ചിലനേരമാർത്തിയോടാത്മാവു കുതിച്ചുയരുമ്പോൾ
ധന്യരായ മനുഷ്യരുടെ ഭാവി ഞാൻ കാണുന്നു,
പ്രമാണങ്ങളെ മാനിക്കാത്ത പ്രണയം ഞാൻ കാണുന്നു,
മനുഷ്യനിൽ നിന്നു മനുഷ്യനിലേക്കുള്ള സ്നേഹവും.
കർഷകൻ, വ്യാപാരി, ചക്രവർത്തി, നാവികൻ,
ആട്ടിടയൻ, തോട്ടക്കാരൻ:
വരാനുള്ളൊരു ലോകത്തെ നന്ദിയോടവർ കൊണ്ടാടുന്നു.
കവി മാത്രം അവിടെയില്ല,
എല്ലാം കണ്ടുനിന്ന ഏകാകി,
മനുഷ്യാഭിലാഷങ്ങൾ ചുമന്നുനടന്നവൻ;
ലോകത്തിന്റെ സാഫല്യമായ ഭാവികാലത്തിന്‌
അയാളെ ഇനി ആവശ്യവുമില്ല.
അയാളുടെ കുഴിമാടത്തിൽ
ഒരുപാടു പൂമാലകൾ വാടുന്നു,
എന്നാൽ ആരുടെ ഓർമ്മയിലും അയാളില്ല. 



കണ്ടും കേട്ടും
അത്രമേൽ കാതു കുളുർപ്പിക്കുന്നൊരു സ്വരം,
അത്രമേൽ നാണം കുണുങ്ങിയായൊരു തെന്നൽ-
നരച്ച പകൽവെളിച്ചത്തിലൂടവയൊഴുകിവരുന്നു,
ആകാശത്തു ചിറകെടുക്കുന്ന കിളികളെപ്പോലെ,
വസന്തത്തിന്റെ സൌമ്യസൌരഭങ്ങൾ പോലെ.

ജീവിതത്തിന്റെ പുലർകാലവേളകളിൽ നിന്നും
ഒരു പഴയ കാലത്തിന്റെ ഓർമ്മകളെത്തുന്നു,
വെള്ളിത്തൂവാനമെറ്റുന്ന തിരകൾ പോലെ,
മിന്നിക്കെടുന്ന വെളിച്ചങ്ങൾ പോലെ.

എത്രയകലെയാണിന്നലെയെന്നു തോന്നുന്നു,
എത്രയടുത്തായി അതീതഭൂതമെന്നു തോന്നുന്നു.
പ്രാഗ്ചരിത്രത്തിന്റെ ഇന്ദ്രജാലം
എനിക്കു മുന്നിൽ പരന്നുകിടക്കുന്നൊരുദ്യാനം.

ആയിരം വർഷങ്ങളുടെ നിദ്രയിൽ നിന്നും
എന്റെ പൂർവ്വികനുണർന്നെത്തുകയാണെന്നാവാം,
എന്റെ നാവു കൊണ്ടയാൾ സംസാരിക്കുകയാവാം,
എന്റെ ചോരയുടെ ചൂടു പങ്കിടുകയാവാം.

എനിക്കും മടങ്ങേണ്ട കാലമായെന്നാവാം,
ദൂതനെന്നെയും കാത്തു നില്ക്കുകയാവാം,
വൈകാതെന്റെ കതകിലയാൾ മുട്ടിയെന്നുമാവാം;
ഈ പകലു തീരാനയാൾ കാക്കില്ലെന്നുമാവാം. 



പുല്പരപ്പിൽ മലർന്നുകിടക്കുമ്പോൾ
ഇതൊക്കെ,
ഈ പൂക്കളുടെ ക്ഷണികേന്ദ്രജാലം,
വേനല്പകലിന്റെ തെളിമയിൽ പുൽത്തകിടിയുടെ തൂവൽസ്പർശം,
ആകാശത്തു വലിച്ചുകെട്ടിയ സൌമ്യനീലിമ,
തേനീച്ചകളുടെ മർമ്മരം-
ഇതൊക്കെയുമേതോ ദേവന്റെ സ്വപ്നജല്പനമാണെന്നോ?
മോചനത്തിനു കൊതിക്കുന്ന അബോധശക്തികളുടെ രോദനമാണെന്നോ?
നീലിമയിലാഴത്തിലെഴുതിയ മലകളുടെ വിദൂരരേഖ:
അതുമൊരുടലിന്റെ പിടച്ചിലോ?
മഥനം കൊള്ളുന്ന പ്രകൃതിയുടെ വന്യസംക്ഷോഭം?
ഒരു വേദന, ഒരു യാതന, ഒരവ്യക്തപ്രലാപം?
അസ്വസ്ഥതയുടെ അശുഭനിമിഷം?
പോകൂ! എന്നെ വിട്ടുപോകൂ,
പ്രപഞ്ചശോകത്തിന്റെ അശുദ്ധസ്വപ്നമേ!
സായാഹ്നദീപ്തിയിൽ തുമ്പികൾ നൃത്തം വയ്ക്കുമ്പോൾ
അതിൽ നിന്നെ കാണുന്നു.
കിളികൾ പാടുമ്പോൾ അതിൽ നിന്റെ സ്വരം കേൾക്കുന്നു.
ഇളംകാറ്റു മുഖസ്തുതിയുമായി
എന്റെ നെറ്റിത്തടം കുളിർപ്പിക്കുന്നു.
എന്നെ വിട്ടുപോകൂ, പ്രാക്തനശോകമേ!
വേദനയാണെല്ലാമെങ്കിൽ അങ്ങനെയാവട്ടെ.
ദുരിതവും യാതനയുമാണെല്ലാമെങ്കിലങ്ങനെയാവട്ടെ.
ഈയൊരു വേനലിന്റെ മധുരനിമിഷം മാത്രമെനിക്കു തരൂ,
ഈ ചുവന്ന തൃണപുഷ്പത്തിന്റെ പരിമളവും,
ഹൃദയത്തിനാഴത്തിൽ ഞാനറിയുന്ന
ഈ ആർദ്രവിശ്രാന്തിയും!



മരണങ്ങളെല്ലാം
മരണമായ മരണമെല്ലാം ഞാൻ മരിച്ചുകഴിഞ്ഞു,
ഇനിയും മരിക്കാൻ മരണങ്ങളെനിക്കു ശേഷിക്കുന്നു:
മരത്തിൽ കാടിന്റെ  മരണം,
മലയിൽ കല്ലിന്റെ മരണം,
ചൊരിമണലിൽ മണ്ണിന്റെ മരണം,
വേനല്പുല്ലിന്റെ മർമ്മരത്തിനിടയിൽ ഇലയുടെ മരണം,
മനുഷ്യന്റെ രക്തസ്നാതമായ ദാരുണമരണവും.

ഇനിയുമനവധി ജന്മങ്ങൾ ഞാനെടുക്കും:
പൂവായി, പുല്ലായി, മരവും മീനുമായി,
കിളിയും പൂമ്പാറ്റയുമായി.
ജീവരൂപങ്ങളുടെ കോണിപ്പടിയിലൂടെ
തൃഷ്ണയെന്നെ വലിച്ചുകേറ്റും,
ദുഃഖങ്ങളിൽ ഒടുവിലത്തേതിൽ ഞാനെത്തും-
മനുഷ്യന്റെ ദുഃഖത്തിൽ.

കുലച്ചുനിന്നു വിറയ്ക്കുന്ന വില്ലേ!
(തൃഷ്ണയുടെ രുഷ്ടമായ മുഷ്ടി ശാസിക്കുമ്പോൾ
ജീവിതത്തിന്റെ ഇരുധ്രുവങ്ങൾ വളഞ്ഞടുക്കുന്നു!)
പിന്നെയും പിന്നെയും നീയെന്നെ വേട്ടയാടും,
മരണത്തിൽ നിന്നു ജീവിതത്തിലേക്കു
നീയെന്നെ ആട്ടിയോടിക്കും,
ജന്മങ്ങളുടെ ദാരുണമായ പാതയിലൂടെ,
ജന്മങ്ങളുടെ വിസ്മയം നിറഞ്ഞ പാതയിലൂടെ. 



ഒരു യാത്രയ്ക്കിടെ

വിഷാദം വേണ്ട, രാത്രിയെത്തുകയായി,
കുളിരുന്ന ചന്ദ്രനെ നമുക്കു കാണാം,
നിഴലടഞ്ഞ ഗ്രാമത്തിനു മേൽ
ഒളിവായി ചിരിച്ചും കൊണ്ടവനുണ്ടാവും.
കൈയിൽ കൈയുമായി
നമുക്കു വിശ്രമിക്കുകയുമാവാം.

വിഷാദം വേണ്ട, കാലമെത്തുകയായി,
നമുക്കു വിശ്രമിക്കാൻ.
തെളിഞ്ഞ പാതയോരത്ത്
നമ്മുടെ കൊച്ചുകുരിശ്ശുകൾ
അടുത്തടുത്തു നില്ക്കും.
മഴ പെയ്യും, മഞ്ഞു പെയ്യും,
കാറ്റുകൾ വീശിപ്പോകും.





2017, മാർച്ച് 17, വെള്ളിയാഴ്‌ച

വില്യം ബട്ളർ യേറ്റ്സ്– കവിതകള്‍

William_Butler_Yeats_by_George_Charles_Beresford


ഇല കൊഴിയും കാലം

ശരല്ക്കാലം, നമ്മെ സ്നേഹിക്കും നീളിലകൾക്കു മേൽ,
ബാർലിക്കതിരുകൾക്കിടയിലെലികൾക്കും മേൽ;
മഞ്ഞ, ആഷ്മരത്തിന്റെയിലകൾ നമുക്കു മേൽ,
മഞ്ഞ, നനഞ്ഞിറ്റുന്ന കാട്ടു ഞാവലിന്നിലകള്‍ക്കും.

നമ്മെ വന്നുവളയുന്നു പ്രണയം ക്ഷയിക്കുന്ന കാലം,
ശോകാകുലം, നമ്മുടെ പരിക്ഷീണഹൃദയങ്ങള്‍;
നാം പിരിയുക, തൃഷ്ണയുടെ ഋതു നമ്മെ മറക്കും മുമ്പേ,
ഒരു ചുംബനവും നിന്റെ കവിളത്തിറ്റുന്ന കണ്ണീരുമായി.

(1889)


കുടിച്ചിരിക്കുമ്പോൾ പാടിയത്

മദിരയുള്ളിൽ കടക്കുന്നതു ചുണ്ടിലൂടെ,
പ്രണയമുള്ളിൽ കടക്കുന്നതു കണ്ണിലൂടെ;
നേരെന്നു നാമറിയുന്നതിത്രയൊക്കെ,
ജരയും നരയും വന്നു നാം മരിക്കുംമുമ്പേ.
മദിരയുടെ ചഷകം ഞാൻ ചുണ്ടിൽ വച്ചു,
നിന്നെയൊന്നു നോക്കി ഞാൻ നിശ്വസിച്ച

(1910)


കാലത്തിനൊപ്പമെത്തുന്ന അറിവ്


ഇലകളനവധിയെങ്കിലും വേരൊന്നുതന്നെ;
എന്റെ യൗവനത്തിന്റെ നുണകളുടെ നാളുകളിൽ
വെയിലത്തിലകളും പൂക്കളുമുലച്ചു ഞാൻ മദിച്ചു;
ഇന്നിനി ഞാൻ വാടിക്കൊഴിയട്ടെ, നേരിലേക്ക്.

(1910)


ഒരു ഐറിഷ് വൈമാനികൻ തന്റെ മരണം മുൻകൂട്ടി കാണുന്നു

അങ്ങു മുകളിൽ മേഘങ്ങൾക്കിടയിലെവിടെയോ
എന്റെ മരണത്തെ ഞാൻ കണ്ടുമുട്ടുമെന്നെനിക്കറിയാം.
ഞാൻ പൊരുതുന്നവരോടൊരു വെറുപ്പുമെനിക്കില്ല,
ഞാൻ സംരക്ഷിക്കുന്നവരോടെനിക്കു സ്നേഹവുമില്ല..
കിൽട്ടാർട്ടൻ ക്രോസ്സാണെന്റെ ജന്മദേശം,
കിൽട്ടാർട്ടനിലെ പാവങ്ങളാണെന്റെ ദേശക്കാർ.
എന്റെ മരണം കൊണ്ടവർക്കൊരു നഷ്ടവുമുണ്ടാവില്ല,
ഉള്ളതിലധികം സന്തോഷമവർക്കുണ്ടാവുകയുമില്ല.
നിയമമല്ല, എന്നെ പടയ്ക്കു പറഞ്ഞയച്ചതു കടമയല്ല,
നേതാക്കളല്ല, ആർത്തട്ടഹസിക്കുന്ന ജനക്കൂട്ടവുമല്ല.
ഒരേകാന്തനിമിഷത്തിൽ പൊടുന്നനേയൊരു പ്രചോദനം-
മേഘങ്ങളിലെ വിക്ഷുബ്ധതയിലേക്കെന്നെപ്പായിച്ചതതായിരുന്നു.
എല്ലാം ഞാനോർത്തുനോക്കി, എല്ലാം ഞാൻ കണക്കു കൂട്ടി:
വ്യർത്ഥമാണിനി വരാനുള്ള കാലമെന്നെനിക്കു തോന്നി,
വ്യർത്ഥമായിരുന്നു, കഴിഞ്ഞ കാലവുമെന്നെനിക്കു തോന്നി.
ഈ ജീവിതത്തിനു നിരക്കുന്നതു തന്നെ, ഈ മരണവും.

(1919)


മനുഷ്യന്റെ നാലു കാലങ്ങൾ

ഉടലുമായിട്ടയാളൊരു യുദ്ധം നടത്തി;
ജയിച്ചതുടലായിരുന്നു, ഇന്നുമതു നിവർന്നുനടക്കുന്നു.

പിന്നയാൾ ഹൃദയവുമായി പൊരുതാൻ പോയി;
ശാന്തിയും നിഷ്കളങ്കതയും അയാളെ വിട്ടുപോയി.

പിന്നയാൾ പോരിനിറങ്ങിയതു മനസ്സിനോടായിരുന്നു;
അഭിമാനിയായ ഹൃദയത്തെ അയാൾ പിന്നിലുപേക്ഷിച്ചു.

ഇനി ദൈവത്തോടുള്ള യുദ്ധങ്ങൾ തുടങ്ങുകയായി;
കൃത്യം പാതിരാത്രിയാകുമ്പോൾ ദൈവം ജയിക്കും.

(1935)


2017, മാർച്ച് 16, വ്യാഴാഴ്‌ച

റെയ്നർ മരിയ റിൽക്കെ - പാടിക്കൊണ്ടു മരിച്ച കിഴവൻ തിമോഫി



കാലു മുടന്തനായ ഒരാളോടു കഥ പറയുന്നത് എന്തു സുഖമുള്ള കാര്യമാണെന്നോ! ആരോഗ്യമുള്ളവർ എപ്പോഴാണു മനസ്സു മാറ്റുന്നതെന്നു പറയാൻ പറ്റില്ല; ഈ നിമിഷം ഈ കോണിലൂടെ നോക്കുന്നവർ അടുത്ത നിമിഷം അടുത്ത കോണിലൂടെ നോക്കുകയായി; വലതുവശത്തവരുമായി ഒരു മണിക്കൂർ നടന്നുകഴിയുമ്പോഴാണ്‌ പെട്ടെന്നതാ, അവരുടെ മറുപടി ഇടതു വശത്തു നിന്നു വരുന്നത്; അതാണ്‌ കൂടുതൽ മര്യാദയുള്ളതായി, വളർത്തുഗുണം കാണിക്കുന്നതായി അവർക്കു തോന്നിയതത്രേ! ഒരു മുടന്തനിൽ നിന്ന് നിങ്ങൾക്കതു പേടിക്കേണ്ട. ചലനസ്വാതന്ത്ര്യമില്ലാത്തത് അയാളെ ഒരചേതനവസ്തു പോലെയാക്കുന്നു (വാസ്തവത്തിൽ അവയുമായി അയാൾക്ക് പല അടുപ്പങ്ങളുമുണ്ട്); മറ്റു വസ്തുക്കളേക്കാൾ വളരെ ഉത്കൃഷ്ടമായ ഒരു വസ്തു, തന്റെ മൗനം കൊണ്ടു മാത്രമല്ല, അപൂർവ്വമായ, പതിഞ്ഞ വാക്കുകൾ കൊണ്ടും സൗമ്യവും ആദരം നിറഞ്ഞതുമായ വികാരങ്ങൾ കൊണ്ടും കാതോർക്കുന്ന ഒരു വസ്തു.

എനിക്കു കഥ പറയാൻ ഏറ്റവും ഇഷ്ടം എന്റെ സ്നേഹിതൻ ഇവാൾഡിനോടാണ്‌. “എനിക്കൊരു കാര്യം ചോദിക്കാനുണ്ട്,” പതിവായി പ്രത്യക്ഷപ്പെടാറുള്ള ജനാലയിൽ നിന്ന് അയാൾ എന്നെ വിളിച്ചപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി.

ഞാൻ പെട്ടെന്ന് ജനാലയ്ക്കടുത്തേക്കു ചെന്നു.

“കഴിഞ്ഞ തവണ പറഞ്ഞ ആ കഥ എവിടുന്നു കിട്ടി?” അയാൾ ചോദിച്ചു. “പുസ്തകത്തിൽ നിന്ന്?”

“അതെ,” വിഷാദത്തോടെ ഞാൻ പറഞ്ഞു; “മരിച്ചതിനു ശേഷം ചരിത്രകാരന്മാർ അതിനെ അവിടെ കുഴിച്ചിട്ടിരിക്കുകയായിരുന്നു; അത് അത്ര പണ്ടൊന്നുമായിരുന്നുമില്ല. ഒരു നൂറു കൊല്ലം മുമ്പു വരെ എത്രയോ ചുണ്ടുകളിൽ അതു ജീവിച്ചിരുന്നു (താന്തോന്നിയായി, എന്നതു ശരിതന്നെ). പക്ഷേ ആളുകൾ ഇന്നുപയോഗിക്കുന്ന വാക്കുകൾ, പാടാൻ പറ്റാത്ത വിധം ഭാരം തൂങ്ങുന്ന വാക്കുകൾ, അതിന്റെ ശത്രുക്കളായിരുന്നു; അവ അതിനെ ഒരു ചുണ്ടിൽ നിന്നു മറ്റൊന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി; ഒടുവിൽ, വരണ്ടുണങ്ങിയ ഒരു ജോഡി ചുണ്ടുകളിൽ പട്ടിണിയും ഒറ്റപ്പെടലുമായി, ഒരു വിധവയെപ്പോലെ അത് അരിഷ്ടിച്ചുജീവിച്ചു. അവിടെക്കിടന്ന്, അവകാശികളില്ലാതെ അതു മരിക്കുകയും ചെയ്തു. ഞാൻ നേരത്തേ പറഞ്ഞപോലെ, അതിന്റെ കുടുംബത്തിലെ മറ്റു പലരേയും അടക്കിയിരിക്കുന്ന അതേ പുസ്തകത്തിൽ എല്ലാ ബഹുമതികളോടും കൂടെ അതിനെ അടക്കം ചെയ്തിരിക്കുന്നു.”

“മരിക്കുമ്പോൾ അതിനു നല്ല പ്രായമുണ്ടായിരുന്നോ?” ആ നാടകത്തിൽ പങ്കു ചേർന്നുകൊണ്ട് എന്റെ സ്നേഹിതൻ ചോദിച്ചു.

“നാനൂറോ അഞ്ഞൂറോ കൊല്ലം,” സത്യസന്ധമായി ഞാൻ പറഞ്ഞു; “അതിന്റെ ചില ബന്ധുക്കൾക്കാണെങ്കിൽ അതിലും പ്രായമുണ്ടായിരുന്നു.”

“അതെങ്ങനെ, ഒരു പുസ്തകത്തിലും അന്ത്യവിശ്രമം കിട്ടാതെയോ?” ഇവാൾഡ് വിശ്വാസമാകാത്തപോലെ ചോദിച്ചു.

ഞാൻ വിശദീകരിച്ചു കൊടുത്തു: “എനിക്കു കിട്ടിയ അറിവു വച്ച് അവ ഒരു നാവിൽ നിന്ന് മറ്റൊരു നാവിലേക്ക് നിരന്തരസഞ്ചാരമായിരുന്നു.“

”അവ ഉറങ്ങാറുമില്ലായിരുന്നോ?“

”ങ്ഹാ, ഒരു ഗായകന്റെ ചുണ്ടുകളിൽ നിന്നു മറ്റൊരാളുടെ ചുണ്ടുകളിലേക്കു പറക്കുന്നതിനിടെ ചൂടും ഇരുട്ടുമുള്ള ഏതെങ്കിലും ഹൃദയത്തിൽ വല്ലപ്പോഴും തങ്ങിയെന്നു വരാം.“

”ഹൃദയത്തിൽ പാട്ടുകളുറങ്ങാൻ ആളുകൾ അത്ര ഒച്ചയനക്കമില്ലാത്തവരായിരുന്നോ?“ ഇവാൾഡിന്‌ അതു തീരെ വിശ്വാസമായില്ല.

”ആയിരിക്കണമല്ലോ. പറഞ്ഞുകേൾക്കുന്നത് ആളുകൾ അന്നൊക്കെ ഇത്ര സാംസാരിച്ചിരുന്നില്ല എന്നാണ്‌; സാവധാനം മുറുകിവരുന്ന താളത്തിലായിരുന്നു അവർ നൃത്തം വച്ചിരുന്നത്; ഇതെല്ലാം പോകട്ടെ, അവർ ഉറക്കെ ചിരിച്ചിരുന്നുമില്ല; സംസ്കാരം അഭിവൃദ്ധി പ്രാപിച്ചുവെന്നു പറയുന്ന ഇക്കാലത്ത് അട്ടഹസിച്ചുള്ള ചിരി അപൂർവ്വവുമല്ലല്ലോ.“

ഇവാൾഡ് മറ്റെന്തോ ചോദിക്കാനാഞ്ഞതായിരുന്നു; അതമർത്തിയിട്ട് അയാളൊന്നു മന്ദഹസിച്ചു: ”ഞാനിങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കുകയാണല്ലോ; താങ്കൾക്കെന്തെങ്കിലും കഥ പറയാൻ കാണും.“ അയാൾ പ്രതീക്ഷയോടെ എന്നെ നോക്കി.

”കഥയോ? കഥയാണോയെന്നൊന്നും എനിക്കറിയില്ല. ആ ഗാനങ്ങൾ ചില കുടുംബങ്ങളുടെ പൈതൃകമായിരുന്നു എന്നു പറയാനാണു ഞാൻ വന്നത്. ഒരാൾ ഏറ്റെടുത്ത് അടുത്തയാൾക്കു കൈമാറുന്നു; അതിൽ തന്റെ വിരൽ പതിയാതെയല്ല, നിത്യോപയോഗത്തിന്റെ പാടുകൾ വീഴാതെയല്ല, എന്നാൽ ഒരു കേടും വരാതെ, അച്ഛനിൽ നിന്നു മകനിലേക്കു പോകുന്ന ഒരു പഴയ വേദപുസ്തകം പോലെ. ആ പൈതൃകം നിഷേധിക്കപ്പെട്ട ഒരാൾ അതിനവകാശികളായ തന്റെ സഹോദരന്മാരിൽ നിന്നു വ്യത്യസ്തനാകുന്നത് അയാൾക്കു പാടാനറിയില്ല എന്നതുകൊണ്ടാണ്‌, അല്ലെങ്കിൽ തന്റെ അച്ഛനും മുത്തശ്ശനുമറിയാവുന്നതിൽ ചെറിയൊരു ഭാഗമേ അയാൾക്കറിയൂ എന്നതുകൊണ്ടാണ്‌, തനിക്കു നഷ്ടപ്പെട്ട ആ പാട്ടുകൾക്കൊപ്പം ബൈലിനകളും സ്കസ്കകളും ആളുകൾക്കെന്താണോ അർത്ഥമാക്കുന്നത്, അതും അയാൾക്കു നഷ്ടമാകുന്നു എന്നതുകൊണ്ടാണ്‌.

“ഉദാഹരണത്തിന്‌ യിഗോർ തിമോഫിയേവിച്ച് തന്റെ അച്ഛൻ, കിഴവൻ തിമോഫിയുടെ ആഗ്രഹത്തിനു വിരുദ്ധമായി സുന്ദരിയായ ഒരു ചെറുപ്പക്കാരിയെ വിവാഹം കഴിച്ച് ഓർത്തൊഡോക്സ് സഭയുടെ ഏറ്റവും സമ്പൂജ്യരായ രക്തസാക്ഷികളുടെ ശവകുടീരങ്ങൾക്കരികിലുള്ള കീവ് എന്ന പുണ്യനഗരത്തിലേക്കു താമസം മാറ്റി. അച്ഛൻ തിമോഫി, പത്തുനാൾ ദൂരത്തെ  ഏറ്റവും നല്ല പാട്ടുകാരൻ എന്നു കേൾവി കൊണ്ടയാൾ, മകനെ ശപിച്ചുതള്ളി; അങ്ങനെയൊരു മകൻ തനിക്കില്ലെന്നു പലപ്പോഴും തനിക്കു തോന്നിയിരുന്നതായി അയാൾ അയല്ക്കാരോടു പറഞ്ഞു. എന്നിട്ടുകൂടി ദുഃഖവും കുറ്റബോധവും കൊണ്ട് അയാളുടെ നാവിറങ്ങി. പൊടിയടിഞ്ഞൊരു വയലിനിലെന്നപോലെ ആ വൃദ്ധന്റെയുള്ളിൽ അടച്ചുപൂട്ടിവച്ചിരിക്കുന്ന എണ്ണമറ്റ ഗാനങ്ങൾക്കവകാശികളാകാമെന്ന പ്രത്യാശയോടെ തന്റെ കുടിലിനു മുന്നിൽ തടിച്ചുകൂടിയ എല്ലാ ചെറുപ്പക്കാരെയും അയാൾ പറഞ്ഞയച്ചു. ‘അമ്മാവാ, പൊന്നമ്മാവാ, ഇന്നതെന്നില്ല, ഏതെങ്കിലും ഒരു പാട്ടു പറഞ്ഞുതന്നാൽ മതി. ഞങ്ങളത് ഗ്രാമങ്ങളിലേക്കു കൊണ്ടുപോകാം; സന്ധ്യയായി, കാലികൾ തൊഴുത്തിലണഞ്ഞുകഴിഞ്ഞാൽ ഓരോ കളപ്പുരമുറ്റത്തു നിന്നും അങ്ങയ്ക്കതു കേൾക്കാം.‘

“ ആ വൃദ്ധൻ കട്ടിലിൽ നിന്നിറങ്ങാതെ പകലും മുഴുവനും തല കുലുക്കിക്കൊണ്ടിരുന്നു. അയാൾക്കു ചെകിടു കേൾക്കാതായിക്കഴിഞ്ഞിരുന്നു; വീടിനു സമീപത്തായി ചുറ്റിപ്പറ്റിനില്ക്കുന്ന ചെറുപ്പക്കാരിലാരോ തന്നോടു പാട്ടു പാടാൻ പറഞ്ഞുവോയെന്ന സംശയം കൊണ്ട് വെളുത്തുനരച്ച തല കുലുക്കിക്കൊണ്ട് അയാൾ ആംഗ്യം കാണിക്കും: ഇല്ല, ഇല്ല, ഇല്ല; ഒടുവിൽ ആൾ ഉറക്കമാവും; ഉറക്കത്തിലും അല്പനേരം ആ ഇല്ല, ഇല്ല, ഇല്ല തുടരുന്നുണ്ടാവും. ആ കുട്ടികൾ ആവശ്യപ്പെടുന്നത് അയാൾ സന്തോഷത്തോടെ ചെയ്തുകൊടുക്കുമായിരുന്നു; ആ പാട്ടുകൾക്കു മേൽ തന്റെ മൂകമായ, മരിച്ച പൊടി വീണു മൂടാൻ പോവുകയാണെന്നത്, ഒരുപക്ഷേ അധികം വൈകാതെതന്നെ, അയാളെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ അവരിലൊരാളെ എന്തെങ്കിലും പഠിപ്പിക്കാമെന്നു വച്ചാൽ അയാൾക്കപ്പോൾ തന്റെ മകൻ യിഗോറുഷ്കയെ ഓർമ്മ വരുമെന്നതു തീർച്ചയായിരുന്നു; പിന്നെന്താണുണ്ടാവുകയെന്ന് ആരു കണ്ടു? അയാൾ ഒരിക്കലും സംസാരിച്ചിരുന്നില്ലെന്നതു കൊണ്ടാണ്‌ അയാൾ കരയുന്നത് ആരും കാണാതിരുന്നത്. ഓരോ വാക്കിനു പിന്നിലും അവ, ആ തേങ്ങലുകൾ, തയാറെടുത്തു നില്പ്പുണ്ടായിരുന്നു; അവ പുറത്തുവരാതിരിക്കാനായി അയാൾ പെട്ടെന്ന്, ശ്രദ്ധയോടെ വായടച്ചുകളയുകയായിരുന്നു.

“കിഴവൻ തിമോഫി തന്റെ ഏകമകനായ യിഗോറിനെ വളരെ ചെറുപ്പത്തിലേ ചില പാട്ടുകളൊക്കെ പഠിപ്പിച്ചിരുന്നു; പതിനഞ്ചായപ്പോഴേക്കും ആ ഗ്രാമത്തിലെയും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലെയും മുതിർന്ന ചെറുപ്പക്കാരെക്കാൾ കൂടുതൽ പാട്ടുകൾ കൂടുതൽ നന്നായി പാടാൻ അവനു കഴിയുമെന്നായി. എന്നാല്ക്കൂടി ചില ഒഴിവുദിവസങ്ങളിൽ (അന്നയാൾ അല്പമൊന്നു മിനുങ്ങിയിട്ടുണ്ടാവും) വൃദ്ധൻ മകനോടു പറയും: ‘യിഗോറുഷ്കാ, എന്റെ കുഞ്ഞുമാടപ്രാവേ, നിനക്കു ഞാൻ കുറേയധികം പാട്ടുകൾ പഠിപ്പിച്ചു തന്നുകഴിഞ്ഞു; പല ബൈലിനകളും നാളിനൊന്നു വച്ച് വിശുദ്ധന്മാരുടെ അത്ഭുതപ്രവൃത്തികളും. നിനക്കറിയാമല്ലോ, ഈ പ്രവിശ്യയിലെ ഏറ്റവും നല്ല പാട്ടുകാരനാണു ഞാൻ; എന്റെ അച്ഛന്‌ റഷ്യയിലെ സകല പാട്ടുകളും താർത്താർ കഥകളും വശമായിരുന്നു. നിനക്കിപ്പോഴും തീരെ ചെറുപ്പമാണ്‌; അതിനാൽ ബൈലിനകളിൽ വച്ചേറ്റവും മനോഹരമായത് നിനക്കു ഞാൻ പറഞ്ഞുതന്നിട്ടില്ല; പൂജാവിഗ്രഹങ്ങൾക്കു തുല്യമായ അതിലെ വാക്കുകൾ നിത്യജീവിതത്തിലെ വാക്കുകൾ പോലെ കാണരുത്; കണ്ണീരൊഴുക്കിക്കൊണ്ടല്ലാതെ ആർക്കും, കൊസാക്കോ ഗ്രാമീണനോ ആരുമാകട്ടെ, കേട്ടുകൊണ്ടു നില്ക്കാൻ പാടില്ലാത്ത ആ ഈണങ്ങൾ നീയിനിയും പഠിച്ചിട്ടില്ല.’

”എല്ലാ ഞായറാഴ്ചയും റഷ്യൻ കലണ്ടർ പ്രകാരമുള്ള മറ്റൊഴിവുദിവസങ്ങളിലും -എന്നു പറഞ്ഞാൽ, മിക്കപ്പോഴുമെല്ലാ ദിവസവും- തിമോഫി ഇക്കാര്യം മകനോട് ഉരുവിട്ടുകൊണ്ടിരിക്കും. ഒടുവിൽ അച്ഛനുമായി ഉഗ്രമായി വഴക്കടിച്ച ഒരു ദിവസം യിഗോർ ഒരു പാവം കൃഷിക്കാരന്റെ സുന്ദരിയായ മകൾ ഉസ്തിയൊങ്കയുമായി നാട്ടിൽ നിന്നപ്രത്യക്ഷനായി.

“ഇതു കഴിഞ്ഞു മൂന്നാം കൊല്ലം തിമോഫി കിടപ്പിലായി; സാമ്രാജ്യത്തിന്റെ ഓരോ കോണിൽ നിന്നും കീവിലേക്കുള്ള തീർത്ഥാടകർ യാത്ര തുടങ്ങാൻ പോകുന്ന കാലമായിരുന്നു അത്. അയല്ക്കാരൻ ഓസ്സിപ് രോഗിയെ കാണാൻ ചെന്നു: ‘ഞാനും തീർത്ഥാടനത്തിനു പോവുകയാണ്‌, തിമോഫി ഇവാനിച്ച്; പോകുന്നതിനു മുമ്പ് നിങ്ങളെ ഒന്നു കെട്ടിപ്പിടിക്കാൻ അനുവദിക്കണേ.’ ഓസ്സിപ് വൃദ്ധന്റെ സുഹൃത്തൊന്നുമായിരുന്നില്ല; എന്നാലും ഈ ദീർഘയാത്രക്കിറങ്ങുന്നതിനു മുമ്പ് ഒരച്ഛനോടെന്നപോലെ അയാളോടു യാത്ര ചോദിക്കേണ്ടതാണെന്ന് അയാൾ കരുതി. ‘ചിലപ്പോഴൊക്കെ ഞാൻ നിങ്ങളുടെ മനസ്സിനെ മുറിപ്പെടുത്തിയിട്ടുണ്ട്,’ അയാൾ വിതുമ്പി, ‘അതൊക്കെ പൊറുക്കണേ, കുടിച്ചു ബോധമില്ലാതായപ്പോൾ ചെയ്തുപോയതാണ്‌; ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടി ഒരു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്നു. പോയി വരാം, ദൈവേച്ഛ അതാണെങ്കിൽ നിങ്ങൾ സുഖപ്പെട്ടുവെന്നു വരാം; അപ്പോൾ നിങ്ങൾ ഞങ്ങൾക്കു വേണ്ടി പിന്നെയും പാട്ടുകൾ പാടും. ഹൊ, എത്ര കാലമായിരിക്കുന്നു, നിങ്ങളൊന്നു പാടിയിട്ട്! ആ പാട്ടുകളോ! ദിയൂക്ക് സ്റ്റെപ്പാനോവിച്ചിനെക്കുറിച്ചുള്ള ആ ഒരെണ്ണം, അതെന്നെങ്കിലും ഞാൻ മറക്കുമെന്നു കരുതുന്നുണ്ടോ? നിങ്ങൾ എന്തൊരു വിഡ്ഢിയായിപ്പോയി! അതെനിക്കിപ്പോഴും മനപ്പാഠമാണ്‌. അതെയതെ, നിങ്ങളെപ്പോലെയല്ല; അതെങ്ങനെ പാടണമെന്നു നിങ്ങൾക്കാണറിയുക; അതു സമ്മതിക്കണം. ദൈവം നിങ്ങൾക്ക് അതു തന്നു, മറ്റൊരാൾക്ക് വേറേ ചിലതു കൊടുക്കുന്നു. ഉദാഹരണത്തിന്‌, എനിക്കു കിട്ടിയത്...‘

“വൃദ്ധൻ ഒരു ഞരക്കത്തോടെ കട്ടിലിൽ ഒന്നു തിരിഞ്ഞുകിടന്നിട്ട് എന്തോ പറയാനെന്നപോലെ ഒരു ചേഷ്ട കാണിച്ചു. യിഗോറിന്റെ പേരു പോലെയാണ്‌ അത്ര വ്യക്തമല്ലാതെ കേട്ടത്. യിഗോറിനു കൊടുക്കാൻ എന്തോ സന്ദേശമോ മറ്റോ ആവാം അയാൾ ഉദ്ദേശിച്ചത്. എന്നാൽ ഓസ്സിപ് വാതില്ക്കൽ നിന്നുകൊണ്ട് ’എന്തെങ്കിലും പറഞ്ഞോ, തിമോഫി ഇവാനിച്ച്?‘ എന്നു ചോദിച്ചപ്പോൾ അയാൾ പിന്നെയും അനക്കമില്ലാതെ കിടന്നുകൊണ്ട് നരച്ചുവെളുത്ത തല പതുക്കെ ഒന്നിളക്കുകയേ ചെയ്തുള്ളു. അതെന്തായാലും, എന്തു നടന്നുവെന്നു ദൈവത്തിനേ അറിയൂ, ഓസ്സിപ് പോയി ഒരു കൊല്ലം കഴിഞ്ഞില്ല, തീരെ അപ്രതീക്ഷിതമായി യിഗോർ തിരിച്ചുവന്നു. വൃദ്ധന്‌ അത്ര പെട്ടെന്ന് അയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല; കുടിലിനുള്ളിൽ ഇരുട്ടായിരുന്നു, ഒരു പുതിയ, അപരിചിതമായ രൂപത്തെ അത്ര പെട്ടെന്നു സ്വീകരിക്കാൻ ആ വൃദ്ധനേത്രങ്ങൾ സന്നദ്ധവുമായിരുന്നില്ല. എന്നാൽ ആഗതന്റെ ശബ്ദം കേട്ടപ്പോൾ തിമോഫി ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നു ചാടിയിറങ്ങി ബലം കെട്ട കാലുകളിൽ എഴുന്നേറ്റുനിന്നു. യിഗോർ അച്ഛനെ വീഴാതെ തടഞ്ഞു; ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു. തിമോഫി തേങ്ങിക്കരഞ്ഞു. ചെറുപ്പക്കാരൻ എടുത്തെടുത്തു ചോദിക്കുകയായിരുന്നു: ‘സുഖമില്ലാതായിട്ടു കുറേക്കാലമായോ, അച്ഛാ?’ ഒരുവിധം ഒന്നു സമാധാനമായപ്പോൾ വൃദ്ധൻ പിന്നെയും കട്ടിലിൽ കയറിക്കിടന്നിട്ട് നിശിതമായ ഒരു സ്വരത്തിൽ ചോദിച്ചു: ‘നിന്റെ ഭാര്യ?’

“ഒരു നിമിഷത്തെ മൗനം. യിഗോറിന്റെ വായിൽ നിന്ന് ഇങ്ങനെ പുറത്തുവന്നു: ‘ ഞാനവളെ കുട്ടിയുമായി ഇറക്കിവിട്ടു.’ പിന്നെയും അയാൾ മിണ്ടാതിരുന്നു. ‘ഒരു ദിവസം ഓസ്സിപ് എന്നെ കാണാൻ വന്നു. ”ഓസ്സിപ് നിക്കോഫൊറോവിച്ച്?“ ഞാൻ ചോദിച്ചു. ”അതെ,“ അയാൾ പറഞ്ഞു, ”അതു ഞാൻ തന്നെ. തന്റെ അച്ഛനു സുഖമില്ല, യിഗോർ. അങ്ങേർക്കിപ്പോൾ പാടാൻ പറ്റുന്നില്ല. നാടിപ്പോൾ ആകെ മൂകമാണ്‌; നമ്മുടെ നാടിനിപ്പോൾ ഒരാത്മാവില്ലാത്ത പോലെയായി. ആരും മുട്ടുന്നില്ല, ഒന്നും അനങ്ങുന്നില്ല, ആരുമിപ്പോൾ കരയുന്നില്ല, ചിരിക്കാനും ശരിക്കൊരു കാരണമില്ലെന്ന മട്ടായി.“ ഞാനത് മനസ്സിലിട്ടു നടന്നു. എന്താ ചെയ്യേണ്ടത്? ഞാൻ ഭാര്യയെ വിളിച്ചു പറഞ്ഞു: ”ഉസ്തിയോങ്കാ-“ ഞാൻ പറഞ്ഞു, ”എനിക്കു നാട്ടിലേക്കു പോകാതെ പറ്റില്ല. അവിടെയിപ്പോൾ  ആരും പാടാനില്ല; എന്റെ ഊഴമാണിനി. അച്ഛനു സുഖമില്ല.“ ”ആയിക്കോട്ടെ,“ ഉസ്തിയോങ്ക പറഞ്ഞു. ”പക്ഷേ എനിക്കു നിന്നെ കൊണ്ടുപോകാൻ പറ്റില്ല,“ ഞാൻ കാര്യം പറഞ്ഞു. ”അച്ഛന്‌, നിനക്കറിയാമല്ലോ, നിന്നെ കണ്ടുകൂടാ. അവിടെച്ചെന്ന് പാടാൻ തുടങ്ങിയാൽ ഞാൻ പിന്നെ തിരിച്ചുവരുന്നതും സംശയമായിരിക്കും.“ ഉസ്തിയോങ്കയ്ക്ക് ഞാൻ പറഞ്ഞതു മനസ്സിലായി. “ആവട്ടെ, ദൈവം ഒപ്പമുണ്ടാവട്ടെ. ഇവിടെയിപ്പോൾ ധാരാളം തീർത്ഥാടകർ വരുന്നുണ്ട്; അവർ ഭിക്ഷ തരും. ദൈവം സഹായിക്കട്ടെ, യിഗോർ.” അങ്ങനെ ഞാൻ അവിടെ നിന്നു പോന്നു. ഇനി അച്ഛാ, എല്ലാ പാട്ടുകളും എനിക്കു പറഞ്ഞുതന്നാട്ടെ.‘

“യിഗോർ തിരിച്ചുവന്നുവെന്നും കിഴവൻ തിമോഫി പിന്നെയും പാടാൻ തുടങ്ങിയെന്നും നാടാകെ വാർത്ത പരന്നു. പക്ഷേ ആ ശരല്ക്കാലത്ത് ഗ്രാമത്തിൽ വീശിയ കാറ്റിന്റെ ഉഗ്രത കുറച്ചൊന്നുമല്ലായിരുന്നു; അതിനാൽ തിമോഫിയുടെ വീട്ടിനുള്ളിൽ നിന്നു പാട്ടു കേട്ടിരുന്നോയെന്ന് തീർച്ചയായി പറയാൻ ആ വഴി പോയവർക്കാർക്കും കഴിഞ്ഞില്ല. മുട്ടിയ ഒരാൾക്കുമായി ആ വാതിൽ തുറന്നതുമില്ല. രണ്ടു പേർക്കും ആരുടെയും ശല്യമില്ലാതെ സ്വൈരമായിട്ടിരുന്നാൽ മതിയായിരുന്നു. യിഗോർ കട്ടിലിന്റെ വക്കത്തിരുന്നിട്ട് ഇടയ്ക്കിടെ അച്ഛന്റെ ചുണ്ടിനടുത്തേക്ക് കാതടുപ്പിക്കും; കാരണം അദ്ദേഹം പാടുക തന്നെയാണ്‌. മുതുകു കുനിഞ്ഞ, വിറ കൊള്ളുന്ന ആ വൃദ്ധശബ്ദം തനിക്കറിയുന്ന മനോഹരമായ പാട്ടുകളെല്ലാം യിഗോറിനു കൊണ്ടുകൊടുക്കുകയാണ്‌; താൻ അതെല്ലാം പാടുകയാണെന്നപോലെ യിഗോർ ചിലപ്പോൾ തലയാട്ടും, അല്ലെങ്കിൽ തൂക്കിയിട്ടിരിക്കുന്ന കാലുകളാട്ടും. ഈ രീതിയിൽ കുറേ ദിവസങ്ങൾ കടന്നുപോയി. തിമോഫി തന്റെ ഓർമ്മയിൽ നിന്ന് പുതിയ പുതിയ പാട്ടുകൾ കണ്ടെത്തിക്കൊണ്ടിരുന്നു; ഓരോന്നും തൊട്ടു മുമ്പുള്ളതിനേക്കാൾ മനോഹരവുമായിരുന്നു. പലപ്പോഴും രാത്രിയിൽ അയാൾ മകനെ തട്ടിയുണർത്തിയുണർത്തും; എന്നിട്ട് ചുക്കിച്ചുളിഞ്ഞ ആ കൈകൾ കൊണ്ട് അസ്പഷ്ടമായ എന്തൊക്കെയോ ചേഷ്ടകൾ കാണിച്ചുകൊണ്ട് ഒരു ഗാനശകലം പാടിക്കേൾപ്പിക്കും; അതു കഴിഞ്ഞാൽ വേറൊന്ന്, പിന്നെ മറ്റൊന്ന്...പ്രഭാതം മടി പിടിച്ചെഴുന്നേറ്റു വരുന്നതു വരെ ഇതിങ്ങനെ തുടരും. ഗാനങ്ങളിൽ വച്ചേറ്റവും സുന്ദരമായതു പാടിത്തീർത്തതും, അയാൾ മരിച്ചു. എത്ര വലിയൊരു ഗാനശേഖരമാണ്‌ തന്റെയുള്ളിലുള്ളതെന്നും അതൊക്കെ മകനു പകർന്നു കൊടുക്കാനുള്ള നേരം ഇനി തനിക്കില്ലെന്നും അവസാനദിവസങ്ങളിൽ അയാൾ പലപ്പോഴും വിലപിച്ചിരുന്നു. ഓർമ്മിച്ചെടുക്കാനുള്ള തീവ്രവും വ്യഗ്രവുമായ ശ്രമത്തിൽ നെറ്റിത്തടത്തിൽ ചാലുകൾ വീഴുമ്പോൾ പ്രതീക്ഷ കൊണ്ട് അയാളുടെ ചുണ്ടുകൾ വിറ കൊണ്ടിരുന്നു. ഇടയ്ക്കയാൾ എഴുന്നേറ്റിരിക്കും, കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും തലയിട്ടുരുട്ടും, ചുണ്ടുകൾ ചലിപ്പിക്കും- ഒടുവിൽ അവ്യക്തമായ ഒരു ഗാനശകലം പുറത്തേക്കു വരും. ഇപ്പോഴയാൾ മിക്കപ്പോഴും തനിക്കേറ്റവും ഇഷ്ടപ്പെട്ട ഡ്യൂക്ക് സ്റ്റെപ്പാനോവിച്ചിനെക്കുറിച്ചുള്ള ചില വരികൾ മാത്രമാണ്‌ ആവർത്തിച്ചുകൊണ്ടിരുന്നത്- അച്ഛനെ ദേഷ്യപ്പെടുത്തേണ്ടെന്നു കരുതി മകൻ താൻ വല്ലാതെ അത്ഭുതപ്പെട്ടു പോയെന്നും ആദ്യമായിട്ടാണ്‌ താനതു കേൾക്കുന്നതെന്നും നടിക്കും.

“തിമോഫി ഇവാനിച്ച് മരിച്ച് കുറേക്കാലത്തോളം ആ വീട് അടഞ്ഞുകിടന്നു; അയാളുടെ മകൻ ഒറ്റയ്ക്കാണ്‌ അതിൽ താമസിച്ചിരുന്നു. അടുത്ത വസന്തകാലം വന്നപ്പോൾ യിഗോർ തിമോഫിയേവിച്ച് (അയാൾക്കിതിനകം നീണ്ടൊരു താടിയും വളർന്നുകഴിഞ്ഞിരുന്നു)വീടിനു പുറത്തേക്കു കാലെടുത്തുവച്ചു; പാട്ടുകൾ പാടിക്കൊണ്ട് അയാൾ ഗ്രാമത്തിൽ ചുറ്റിനടക്കാൻ തുടങ്ങി. പിന്നയാൾ അടുത്തുള്ള ഗ്രാമങ്ങളിലും പോയി; യിഗോർ അച്ഛൻ തിമോഫിയെപ്പോലെ മിടുക്കനായ ഒരു പാട്ടുകാരനാണെന്ന് ഗ്രാമീണർ പറഞ്ഞുതുടങ്ങിയിരുന്നു; എത്ര ദൈവസ്തുതികളും വീരഗാഥകളുമാണ്‌ അയാൾക്കറിയാവുന്നത്! പിന്നെ, കണ്ണീരൊഴുക്കിക്കൊണ്ടല്ലാതെ ആർക്കും , കൊസാക്കോ ഗ്രാമീണനോ ആകട്ടെ, കേട്ടുനില്ക്കാനാവാത്ത ഗാനങ്ങളും. തന്നെയുമല്ല, മറ്റൊരു പാട്ടുകാരനിൽ നിന്നും ഇതേ വരെ കേൾക്കാത്ത സൗമ്യവും ശോകസാന്ദ്രവുമായ ഒരു സ്വരമാണ്‌ അയാളുടെ ശബ്ദത്തിനുള്ളതെന്നും ആളുകൾ പറഞ്ഞു. പല്ലവി പാടുമ്പോൾ, തീരെ അപ്രതീക്ഷിതമായിട്ടാണ്‌ അതു പ്രത്യക്ഷപ്പെടുന്നതെന്നതിനാൽ വല്ലാതതു മനസ്സിനെ സ്പർശിക്കുന്നുവത്രെ. പറഞ്ഞുകേട്ടത് എന്തായാലും അങ്ങനെയാണ്‌.“

”അപ്പോൾ, ആ സ്വരം അയാൾ അച്ഛനിൽ നിന്നു പഠിച്ചതല്ലെന്നോ?“ അല്പനേരത്തിനു ശേഷം എന്റെ സ്നേഹിതൻ ഇവാൾഡ് ചോദിച്ചു.

”അല്ല,“ ഞാൻ പറഞ്ഞു, ”അയാൾക്കതെങ്ങനെ കിട്ടിയെന്ന് ആർക്കുമറിയില്ല.“

ഞാൻ ജനാലയ്ക്കൽ നിന്ന് പിന്നോട്ട് ഒരു ചുവടു വച്ചുകഴിഞ്ഞിരുന്നു; അപ്പോഴേക്കും അയാൾ പിന്നാലെ വിളിച്ചു:

”അയാൾ ഭാര്യയേയും കുട്ടിയേയും കുറിച്ചോർക്കുന്നതു കൊണ്ടാവും. അച്ഛൻ മരിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക് അയാൾ അവരെ വിളിച്ചുകൊണ്ടുവരാൻ നോക്കിയില്ലേ?“

”ഇല്ല, ഇല്ലെന്നാണെന്റെ വിശ്വാസം. എന്തായാലും മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു.“


ബൈലിന - കിഴക്കൻ സ്ലാവ് ദേശങ്ങളിലെ വീരഗാഥ.
സ്കസ്ക - റഷ്യൻ യക്ഷിക്കഥ

മലയാളനാട് വെബ് മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ വന്നത്

 

 

2017, മാർച്ച് 7, ചൊവ്വാഴ്ച

റിൽക്കെ - റോദാങ്ങിനെക്കുറിച്ച്


ഫ്രഞ്ചുശില്പിയായ റോദാങ്ങുമായുള്ള (August Rodin –1840-1917) റിൽക്കേയുടെ ബന്ധം തുടങ്ങുന്നത് 1902ലാണ്‌; ഒരു ജർമ്മൻ പ്രസിദ്ധീകരണസ്ഥാപനത്തിനു വേണ്ടി ശില്പിയുടെ ഒരു ജീവചരിത്രം എഴുതാനാണ്‌ കവി പാരീസിൽ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ചെന്നത്. പക്ഷേ റിൽക്കേയുടെ ജീവിതത്തെയും കാവ്യജീവിതത്തെയും ആകെ മാറ്റിമറിച്ച മുഹൂർത്തമായിരുന്നു അത്. റില്ക്കേയുടെ നേർ വിപരീതമായിരുന്നു റോദാങ്ങ്. 62 വയസ്സായ ഒരു ഗാലിക് യുക്തിവാദിയായിരുന്നു റോദാങ്ങ്; റില്ക്കേയാവട്ടെ, 26 വയസ്സായ ഒരു ജർമ്മൻ റൊമാന്റിക്കും. സിംബലിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയും കാവ്യാത്മകത വഴിഞ്ഞൊഴുകുന്ന ഭാഷയിലുള്ള ഒരു മിശ്രിതമായിരുന്നു റില്ക്കേയുടെ അതുവരെയുള്ള കവിതകൾ. പത്തൊമ്പതാം നൂറ്റാണ്ടിലെ മിനുസപ്പെടുത്തിയ നിയോക്ളാസ്സിക്കൽ ശൈലിയിൽ നിന്ന് (ശില്പകല മടുപ്പിക്കുന്നു എന്ന് ബോദ്‌ലേറുടെ ഒരു ലേഖനം തന്നെയുണ്ട്) ശില്പകല പരുക്കനും ആധുനികവുമാകുന്നത് റോദാങ്ങിലൂടെയാണ്‌. അവർ തമ്മിൽ ഒരു സർഗ്ഗാത്മകബന്ധം സ്ഥാപിക്കുകയും നിലനിർത്തിക്കൊണ്ടുപോരുകയും ചെയ്യുക എന്നത് ദുസ്സാദ്ധ്യമായി തോന്നിയെങ്കിലും പരസ്പരവികർഷണത്തിന്റെ നാളുകൾ പെട്ടെന്നുതന്നെ കഴിഞ്ഞു. നാലുമാസത്തേക്ക് ശില്പി കവിയെ തന്റെ സ്റ്റുഡിയോയിലേക്കു ക്ഷണിച്ചു. ആ കാലം കൊണ്ട് റിൽക്കെ ജീവചരിത്രത്തിനു വേണ്ട വസ്തുതകളും നിരീക്ഷണങ്ങളും ശേഖരിക്കുക മാത്രമല്ല, മറ്റൊരു കവിയായി മാറുകയും ചെയ്തു. മൂന്നു കൊല്ലം കഴിഞ്ഞ് 1905ൽ റിൽക്കെ റോദാങ്ങിന്റെ സെക്രട്ടറിയായി; പാരീസിനു പുറത്തുള്ള അദ്ദേഹത്തിന്റെ ഗ്രാമീണവസതിയിലായി റിൽക്കേയുടെ താമസം. കവി ശില്പിയുടെ കത്തിടപാടുകൾക്ക് ഒരു ചിട്ട വരുത്തിയെങ്കിൽ ശില്പി കവിയുടെ ആശയങ്ങളെ മറ്റൊരു രീതിയിൽ അടുക്കുകയുമായിരുന്നു. പക്ഷേ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. തന്റെ അനുവാദമില്ലാതെ അയച്ച ഒരു കത്തിന്റെ പേരിൽ റോദാങ്ങ് റിൽക്കേയെ 1906ൽ പിരിച്ചയച്ചു. 1908ലാണ്‌ പിന്നീട് അവർ തമ്മിൽ ബന്ധപ്പെടുന്നത്. റിൽക്കേ അന്ന് ഹെൻറി മാത്തിസ്സെ സ്ഥാപിച്ച കലാകാരന്മാരുടെ കമ്മ്യൂണിൽ ഇസഡോറ ഡങ്കൻ തുടങ്ങിയ കലാകാരന്മാർക്കൊപ്പമായിരുന്നു. റോദാങ്ങും അവിടേയ്ക്കു താമസം മാറ്റി. അദ്ദേഹത്തിന്റെ മരണശേഷം അത് റോദാങ്ങ് മ്യൂസിയമായി.

നിരന്തരമായ പ്രവൃത്തിയും തന്റെ തൊഴിലിനോടുള്ള ഇളക്കമില്ലാത്ത സമർപ്പണവും എത്രമേൽ പ്രധാനമാണെന്ന് റിൽക്കേയ്ക്കു ബോദ്ധ്യമാകുന്നത് റോദാങ്ങിൽ നിന്നാണ്‌. ‘പുറത്തുപോവുക, എന്തിനെയെങ്കിലും നോക്കിനില്ക്കുക (ഉദാഹരണത്തിന്‌ മൃഗശാലയിലെ ഒരു പുലിയെ), അതിൽ നിന്നൊരു കവിതയുണ്ടാകുന്നതുവരെ അതിനെ നോക്കിനില്ക്കുക’ എന്ന് കവിയെ ഉപദേശിച്ചത് റോദാങ്ങാണ്‌. കവിതകൾ ശില്പങ്ങളുടെ ഭാഷാപരമായ തൽസമങ്ങളാവണം. അങ്ങനെയുള്ള ‘വസ്തു-കവിത’കളാണ്‌ 1902 മുതൽ 1908 വരെ എഴുതിയ കവിതകളുടെ സമാഹാരമായ Neue Gegedichte (പുതിയ കവിതകൾ).

റിൽക്കേയും റോദാങ്ങും തമ്മിലുള്ള ഈ ബന്ധത്തിന്റെ ഒരു മറിച്ചിടൽ ഫ്രാൻസ് കപ്പൂസ് എന്ന ചെറുപ്പക്കാരനായ കവിയ്ക്ക് റിൽക്കെ എഴുതിയ കത്തുകളിൽ കാണാം. റിൽക്കെ റോദാങ്ങിനെ ആദ്യമായി കണ്ട് വളരെയധികം കഴിയുന്നതിനു മുമ്പ് 1903 ഫെബ്രുവരിയിൽ തുടങ്ങിയ കത്തുകളിലൂടെയുള്ള അവരുടെ ബന്ധം 1908 വരെ നീളുന്നുണ്ട്. പ്രശസ്തമായ ആ “ചെറുപ്പക്കാരനായ കവിയ്ക്കെഴുതിയ കത്തുകൾ” യഥാർത്ഥത്തിൽ എഴുതുന്നത് റോദാങ്ങിന്റെ പ്രതിബിംബമായ റിൽക്കേയാണ്‌. റോദാങ്ങുമായുള്ള ദീർഘസംഭാഷണങ്ങളിൽ നിന്നു തനിയ്ക്കു കിട്ടുന്ന തിരിച്ചറിവുകൾ റിൽക്കെ കപ്പൂസിനു പകർന്നുകൊടുക്കുകയാണ്‌. അന്ന് റിൽക്കേയ്ക്ക് 27 വയസ്സായിരുന്നു; ചെറുപ്പക്കാരനായ കവിയ്ക്ക് 19ഉം.



എന്റെ ഗുരോ,

ഹെയ്സൽഡോറിൽ നിന്നു ഞാൻ എഴുതിയിരുന്നു, അങ്ങയ്ക്കു സമർപ്പിക്കപ്പെട്ട പുസ്തകത്തിനു സ്വയം തയാറാവാനായി സെപ്തംബറിൽ ഞാൻ പാരീസിൽ എത്തുമെന്ന്. പക്ഷേ അങ്ങയോടിതുവരെയും ഞാൻ പറയാത്തതൊന്നുണ്ട്: എനിക്ക്, എന്റെ കൃതിയ്ക്ക് (ഒരെഴുത്തുകാരന്റെ കൃതി, അല്ല, ഒരു കവിയുടെ കൃതി) വലിയൊരനുഭവമായിരിക്കും അങ്ങയുടെ സാമീപ്യം. കവികൾക്ക്, ചിത്രകാരന്മാർക്ക്, ശില്പികൾക്ക്: സർഗ്ഗാത്മകജീവിതത്തിന്റെ പരമലക്ഷ്യമായ നിത്യതയുടെ ഒരു കിരണമല്ലാതെ മറ്റൊന്നും കാംക്ഷിക്കാതെ തങ്ങളുടെ, തങ്ങളുടെ യാതനാവീഥി താണ്ടുന്ന എല്ലാ കലാകാരന്മാർക്കും അപ്പവും പൊന്നും നല്കാനറിയുന്ന കലയാണങ്ങയുടേത് (ഇതെനിക്കു വളരെക്കാലമായി തോന്നിയിട്ടുള്ളതുമാണ്‌).

(വളരെ ചെറുപ്പത്തിലേ) ഞാൻ എഴുതാൻ തുടങ്ങിയിരുന്നു; എന്റേതായി ഇപ്പോൾത്തന്നെ എട്ടോ ഒമ്പതോ പുസ്തകങ്ങളുമുണ്ട്: കവിതകൾ, ഗദ്യകൃതികൾ, പിന്നെ ചില നാടകങ്ങളും; ബർലിനിൽ അവതരിപ്പിച്ചപ്പോൾ ഒരേകാകിയോടു വെറുപ്പു കാണിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത പൊതുജനത്തിൽ നിന്നതിനു കിട്ടിയത് നിന്ദാസ്തുതി മാത്രമായിരുന്നു.

എന്റെ നിർഭാഗ്യത്തിന്‌ ആ പുസ്തകങ്ങൾക്ക് ഒരു പരിഭാഷയും ഉണ്ടായിട്ടില്ല; അതിനാൽ ഒന്നു കണ്ണോടിച്ചു നോക്കണമെന്ന് അങ്ങയോടു പറയാൻ പോലും എനിക്കു കഴിയുന്നുമില്ല. എന്നാല്ക്കൂടി, വരുമ്പോൾ ഒന്നോ രണ്ടോ പുസ്തകങ്ങൾ ഞാൻ കൊണ്ടുവരാം; കാരണം, എന്റെ കുമ്പസാരങ്ങളിൽ ചിലത് അങ്ങയുടെ വസ്തുക്കൾക്കിടയിൽ, അങ്ങയുടെ സ്വന്തമായി, അങ്ങയ്ക്കരികിൽ ഉണ്ടെന്നറിയുന്നത് എന്റെയൊരാവശ്യമാണ്‌,- അത്ഭുതപ്രവർത്തകനായ ഒരു വിശുദ്ധന്റെ അൾത്താരയിൽ വെള്ളി കൊണ്ടൊരു ഹൃദയം നാം നേർച്ച വയ്ക്കുമ്പോലെ.

അങ്ങ് ഈ ലോകത്തുണ്ടെന്നറിഞ്ഞതോടെ എന്റെ ജീവിതം പൂർണ്ണമായി മാറിക്കഴിഞ്ഞു, ഗുരോ; അങ്ങയെ ഞാൻ നേരിൽ കാണുന്ന ആ ദിവസം എന്റേതായ ദിവസങ്ങളിൽ ഒന്നായിരിക്കും (ഒരുപക്ഷേ, ഏറ്റവും സന്തോഷപ്രദവും).

...കവികളോ ചിത്രകാരന്മാരോ ശില്പികളോ ആകാതെ തങ്ങൾക്കു ജീവിക്കാൻ സാദ്ധ്യമല്ലെന്നു ഗ്രഹിക്കുന്ന ചെറുപ്പക്കാർക്കു വന്നുപെടുന്ന ഏറ്റവും ദാരുണമായ വിധിയാണ്‌, ഒരു യഥാർത്ഥ മാർഗ്ഗദർശിയെ കണ്ടെത്താൻ അവർക്കു കഴിയുന്നില്ല എന്നത്. കരുത്തനായ ഒരു ഗുരുവിനെ തേടുമ്പോൾ അവർ തേടുന്നത് വാക്കുകളല്ല, വിവരമല്ല; അവർക്കു വേണ്ടത് ഒരുദാഹരണമാണ്‌, ഒരു തീക്ഷ്ണഹൃദയമാണ്‌, മഹത്വം രചിക്കുന്ന കൈകളാണ്‌. അവർക്കു വേണ്ടത് അങ്ങയെയാണ്‌.

(റോദാങ്ങിന്‌ റിൽക്കെ 1902 ആഗസ്റ്റ് 1നെഴുതിയ കത്തിൽ നിന്ന്)


...അങ്ങയെക്കുറിച്ചൊരു പഠനം ചെയ്യാൻ വേണ്ടി മാത്രമല്ല, ഞാൻ അങ്ങയെ കാണാൻ വന്നത്; എനിക്കങ്ങയോടു ചോദിക്കണമായിരുന്നു: എങ്ങനെയാണ്‌ ജീവിക്കേണ്ടത്? അതിനങ്ങ് മറുപടിയും പറഞ്ഞു: പ്രവർത്തിച്ചുകൊണ്ട്. എനിക്കത് നന്നായി മനസ്സിലാവുകയും ചെയ്തു. പ്രവർത്തിക്കുക എന്നാൽ മരിക്കാതെ ജീവിക്കുക എന്നാണെന്ന് എനിക്കു മനസ്സിലാവുന്നു. അതിലെനിക്കു നന്ദിയും സന്തോഷവുമുണ്ട്. യൗവനാരംഭം മുതലേ മറ്റൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാനതിനു ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്റെ പ്രവൃത്തി, എനിക്കത് അത്ര ഇഷ്ടമായതിനാൽ, ഇക്കഴിഞ്ഞ കുറേക്കൊല്ലമായി വിരളമായ പ്രചോദനങ്ങളുടെ ഉത്സവമായി മാറിയിരിക്കുന്നു. തീരാത്ത ശോകത്തോടെ സർഗ്ഗാത്മകതയുടെ മുഹൂർത്തത്തിനായി കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ആഴ്ചകളുമുണ്ടായിരുന്നു. ഗർത്തങ്ങൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു അത്. പ്രചോദനമുണർത്തുന്ന കൃത്രിമമാർഗ്ഗങ്ങളിൽ നിന്ന് ഉത്കണ്ഠയോടെ ഞാൻ മാറിനടന്നു; ഞാൻ മദ്യം  കഴിക്കാതെയായി (വർഷങ്ങളായി അങ്ങനെയാണ്‌), എന്റെ ജീവിതത്തെ പ്രകൃതിയോടടുപ്പിക്കാൻ ഞാൻ ശ്രമിച്ചു...ഇങ്ങനെയൊക്കെ ചെയ്തുവെങ്കിലും, ആലോചിച്ചെടുത്ത നിശ്ചയങ്ങളാണതെങ്കിലും, ദൂരത്തായിപ്പോയ പ്രചോദനങ്ങളെ പ്രവൃത്തിയിലൂടെ മടക്കിക്കൊണ്ടുവരാനുള്ള ധൈര്യം എനിക്കുണ്ടായില്ല. എന്നാൽ മറ്റൊരു വഴി ഇല്ലെന്ന് ഇപ്പോഴെനിക്കു മനസ്സിലാവുന്നു.- എന്റെ ജീവിതത്തിന്റെയും അങ്ങെനിക്കു തന്ന പ്രത്യാശയുടേയും മഹത്തായ പുനർജ്ജന്മമാണത്. എന്റെ ഭാര്യയുടെ കാര്യത്തിലും ശരിയാണത്. കഴിഞ്ഞ കൊല്ലം കടുത്ത ചില സാമ്പത്തികക്ളേശങ്ങളിൽ ഞങ്ങൾ പെട്ടുപോയിരുന്നു; അതിനിനിയും പൂർണ്ണപരിഹാരമായിട്ടുമില്ല. എന്നാല്ക്കൂടി, നിരന്തരവും ശ്രദ്ധാപൂർവ്വവുമായ പ്രവൃത്തിയിലൂടെ ദാരിദ്ര്യത്തിന്റെ ഉത്കണ്ഠകളെപ്പോലും നിരായുധമാക്കാമെന്ന് എനിക്കിപ്പോൾ ചിന്തയുണ്ടായിരിക്കുന്നു. എന്റെ ഭാര്യക്ക് ഞങ്ങളുടെ കുഞ്ഞിനെ വിട്ടുപോരേണ്ടിവന്നു; എന്നാൽ ആ അനിവാര്യതയെ കുറച്ചുകൂടി ശാന്തതയോടെയും നിഷ്പക്ഷമായും കാണാൻ അങ്ങു പറഞ്ഞ ആ ‘പ്രവൃത്തിയും ക്ഷമയും’ ഇപ്പോഴവൾക്കു സഹായമാവുന്നുണ്ട്. അവൾ അങ്ങയ്ക്കരികിൽ, അങ്ങയുടെ മഹത്തായ സൃഷ്ടികൾക്കരികിൽ ഉണ്ടാകുമെന്നത് എനിക്കു സന്തോഷം നല്കുന്നു. അങ്ങയുടെ മുന്നിൽ ആർക്കും വഴി തെറ്റുന്നില്ല...

ഇന്നലെ അങ്ങയുടെ ഉദ്യാനത്തിലെ നിശ്ശബ്ദതയിൽ വച്ചാണ്‌ ഞാൻ എന്നെ കണ്ടെത്തിയത്. ഇപ്പോൾ ഈ പെരുംനഗരത്തിന്റെ ആരവങ്ങൾ ഏറെയകലെപ്പോയിരിക്കുന്നു, എന്റെ ഹൃദയത്തിലെ ഗഹനനിഷ്പന്ദതയിൽ അങ്ങയുടെ വാക്കുകൾ പ്രതിമകൾ പോലെ നില്ക്കുന്നു...

(1902 സെപ്തംബർ 11ന്‌ റോദാങ്ങിനെഴുതിയ കത്തിൽ നിന്ന്)


...പാരീസ് ദുസ്സഹമായ, ആധി പിടിച്ച ഒരു നഗരമാണ്‌. നിങ്ങൾ അവിടെ കാണുന്ന സൗന്ദര്യങ്ങൾ, ദീപ്തനിത്യത കൊണ്ടനുഗൃഹീതങ്ങളാണവയെങ്കില്പോലും, തെരുവുകളുടെ ക്രൂരതയും കലാപവും, ഉദ്യാനങ്ങളുടെയും മനുഷ്യരുടെയും വസ്തുക്കളുടെയും വക്രിച്ച മുഖങ്ങളും നിങ്ങളിലേല്പിക്കുന്ന യാതനയ്ക്കു മതിയായ പരിഹാരമാവുകയില്ല. എന്റെ മനസ്സിനെ അവാച്യമായ സന്ത്രാസം കൊണ്ടു നിറയ്ക്കുന്നതെന്തോ പാരീസിലുണ്ട്. അതിനതിന്റെ വഴി തെറ്റി, ഭ്രമണപഥത്തിൽ നിന്നു തെന്നിമാറിയൊരു ഗ്രഹത്തെപ്പോലെ ഭീകരമായ ഒരു കൂട്ടിയിടിയിലേക്ക് വലിച്ചുപറിച്ചു പായുന്നപോലെയാണ്‌. ദൈവത്തിന്റെ രോഷം വിഴുങ്ങാനടുത്തുവെന്നു ബൈബിളിൽ പറയുന്ന നഗരങ്ങൾ ഇതുപോലെയായിരിക്കണം. ഇതിന്റെയൊക്കെ മഹത്തായ, ശാന്തമായ, പ്രബലമായ ഒരു നിഷേധമാണ്‌ റോദാങ്ങ്. കാലം അദ്ദേഹത്തിൽ നിന്നാണ്‌ പ്രവഹിക്കുന്നത്; തന്റെ ദീർഘജീവിതത്തിലെ ഓരോ നാളും പ്രവൃത്തി കൊണ്ടു നിറയ്ക്കുമ്പോൾ അലംഘനീയനാണ്‌, പൂജനീയനാണ്‌, അജ്ഞാതൻ തന്നെയാണദ്ദേഹമെന്നു തോന്നിപ്പോകുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ സൃഷ്ടികളും പ്രകൃതിയിലും സാരാംശത്തിലും ആ പഴയ ഭദ്രാസനപ്പള്ളികളും ലൂവ്രിലെ വസ്തുക്കളും പോലെയാണ്‌; പിന്നെ, ഓട്ടോ മോഡെർസോൺ, ഓജസ്സുറ്റ സ്നേഹം കൊണ്ടു താങ്കൾ സ്വന്തമാക്കിയ ആ ഉത്കൃഷ്ടവും ലളിതവും വിപുലവുമായ നാട്ടുമ്പുറത്ത് താങ്കളോടൊപ്പം കഴിഞ്ഞ നാളുകൾ പോലെയും. താങ്കൾക്കു വേണ്ടതെല്ലാം അവിടെത്തന്നെയുണ്ടെന്നും ഇനി, എന്നെങ്കിലും പാരീസിൽ വരികയാണെങ്കിൽ അതു ഹ്രസ്വമായൊരു കാലത്തേക്കായിരിക്കുമെന്നും താങ്കളെക്കുറിച്ചോർക്കുമ്പോൾ എനിക്കു തോന്നാറുണ്ട്. ഒരാൾക്കു സ്വന്തമെന്നു പറയാൻ ഒരിടമുണ്ടെങ്കിൽ അയാൾ അതിനെ പരിപാലിക്കണം, അതിനെ സ്നേഹിക്കണം, അയാൾ അതു വിട്ടു പോകുന്നത് അപൂർവ്വവുമായിരിക്കണം. അയാൾക്ക് ലോകം പുറത്തല്ല; എല്ലാ ദൂരങ്ങളിൽ നിന്നും അതു തന്നിലേക്കെത്താൻ, തന്റെ വീട്ടുവസ്തുക്കളിൽ വൈവിദ്ധ്യവും മഹത്വവും ദീപ്തിയും കൊണ്ടു നിറയ്ക്കാൻ ക്ഷമയും പ്രവൃത്തിയുമായി അയാൾ കാത്തിരിക്കണം...

(1902 ഡിസംബർ 31ന്‌ ഓട്ടോ മോഡെർസോണിനെഴുതിയ കത്തിൽ നിന്ന്)



പ്രശസ്തനാകുന്നതിനു മുമ്പ് റോദാങ്ങ് ഏകാകിയായിരുന്നു.  പ്രശസ്തനായപ്പോൾ അദ്ദേഹം കൂടുതൽ ഏകാകിയായി. കാരണം, പുതിയ ഒരു പേരിനു ചുറ്റും വന്നുകൂടുന്ന തെറ്റിദ്ധാരണകളെയാണല്ലോ പ്രശസ്തി എന്നു പറയുക.

റോദാങ്ങിനു ചുറ്റും കൂടിയവർക്കൊന്നും അദ്ദേഹത്തിന്റെ സന്ദേശമോ അതിന്റെ പ്രാധാന്യമോ മനസ്സിലായിരിക്കണമെന്നില്ല; അവരെ പറഞ്ഞു മനസ്സിലാക്കുക എന്നത് ദീർഘവും ദുഷ്കരവുമായ ഉദ്യമമായിരിക്കും. അതിന്റെ ആവശ്യവുമില്ല. അവർ തടിച്ചുകൂടിയത് ആ പേരിനു ചുറ്റുമാണ്‌, ആ പ്രവൃത്തിക്കു ചുറ്റുമല്ല- ഒരു പേരിന്റെ ശബ്ദവും അതിർത്തിയും കടന്നുവളർന്ന് പേരില്ലാതായ ഒരു പ്രവൃത്തി; ഒരു സമതലം പോലെ പേരില്ലാത്തത്, അല്ലെങ്കിൽ, ഭൂപടങ്ങളിൽ, പുസ്തകങ്ങളിൽ, മനുഷ്യരുടെ ചുണ്ടുകളിൽ മാത്രം പേരുള്ളതും യഥാർത്ഥത്തിൽ വൈപുല്യവും ചലനവും ആഴവും മാത്രമായ സമുദ്രം പോലെ പേരില്ലാത്തത്.

നാമിവിടെ സംസാരിക്കാൻ പോകുന്ന ആ പ്രവൃത്തി വർഷങ്ങളെടുത്തു വളർന്നുവന്നതാണ്‌, കാടു പോലെ ഒരു നിമിഷം പോലും പാഴാക്കാതെ വളർന്നുകേറിയതാണ്‌. അതിന്റെ ഒരായിരം ആവിഷ്കാരങ്ങൾക്കിടയിലൂടെ കടന്നുപോകുമ്പോൾ, ആ ഭാവനാശേഷിയും ശില്പവൈദഗ്ധ്യവും നമ്മെ വ്യാമുഗ്ധരാക്കുമ്പോൾ ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചെടുത്ത ആ രണ്ടു കൈകൾ എവിടെയെന്ന് അറിയാതെ നാം നോക്കിപ്പോകുന്നു. മനുഷ്യന്റെ കൈകൾ എത്ര ചെറുതാണെന്നും എത്ര വേഗമാണവ തളർന്നുപോകുന്നതെന്നും എത്ര കുറച്ചു നേരമേ അവയ്ക്കു കൊടുത്തിട്ടുള്ളുവെന്നും നാമോർത്തുപോകുന്നു. ഒരുനൂറു കൈകളുടെ ജീവിതം ജീവിച്ച ആ കൈകൾ ഒന്നു കാണാൻ നമുക്കു മോഹം തോന്നിപ്പോകുന്നു- സൂര്യോദയത്തിനും മുമ്പെഴുന്നേറ്റ് പ്രവൃത്തിയിലേക്കുള്ള ദീർഘമായ പാതയിലൂടെ യാത്ര പുറപ്പെട്ട കൈകളുടെ ഒരു രാഷ്ട്രം. ആ കൈകളുടെ ഉടമ ആരെന്നു നാം ചോദിക്കുന്നു. ആരാണയാൾ?

അയാൾ ഒരു വൃദ്ധനാണ്‌. പറയാൻ പറ്റുന്നതല്ല അയാളുടെ ജീവിതം. അതിനൊരു തുടക്കമുണ്ടായിരുന്നു, അവിടെ നിന്നത് മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുകയാണ്‌, ഇതിനകം ഒരു നൂറു ജീവിതങ്ങൾ അതു ജീവിച്ചിട്ടുണ്ടാകുമെന്ന് നമുക്കു തോന്നിപ്പോകുന്നു. അതിനെക്കുറിച്ച് നമുക്കൊന്നുമറിയില്ല. അതിനൊരു ബാല്യമുണ്ടായിരുന്നിരിക്കണം: ദാരിദ്ര്യത്തിന്റെയും ഇരുട്ടിന്റെയും തപ്പിത്തടയലിന്റെയും അനിശ്ചിതത്വത്തിന്റെയും ഒരു ബാല്യം. അതിപ്പോഴും ആ ബാല്യം കൊണ്ടുനടക്കുന്നുമുണ്ടാവാം; കാരണം,-അഗസ്റ്റീൻ പുണ്യവാളൻ പറഞ്ഞപോലെ- അതെങ്ങോട്ടു പോകാൻ? പൊയ്ക്കഴിഞ്ഞ നേരങ്ങൾ ഇപ്പോഴും അതിന്റെ കൂടെയുണ്ടാവാം: പ്രതീക്ഷയുടെ നേരങ്ങൾ, ഏകാന്തതയുടെ നേരങ്ങൾ, സന്ദേഹത്തിന്റെ നേരങ്ങൾ, നൈരാശ്യത്തിന്റെ ദീർഘമായ നേരങ്ങൾ. ഒന്നും നഷ്ടപ്പെടാത്ത, ഒന്നും മറക്കാത്ത ജീവിതമാണത്; കഴിഞ്ഞതത്രയും ശേഖരിച്ചുവച്ച ജീവിതം. അങ്ങനെയൊരു ജീവിതത്തിൽ നിന്നേ ഇത്രയും തികവും പൊലിമയുമുള്ള ഒരു പ്രവൃത്തി ഉണ്ടായിവരൂ എന്നു നാം വിശ്വസിക്കുന്നു; എല്ലാം എന്നും സന്നിഹിതവും സജീവവുമായ, ഒന്നും കഴിഞ്ഞുപോകാത്ത ഒരു ജീവിതത്തിനേ ബലവും ചെറുപ്പവും സൂക്ഷിക്കാനും സൃഷ്ടിയുടെ ഔന്നത്യങ്ങളിലേക്ക് പിന്നെയും പിന്നെയും ഉയരാനും കഴിയൂ.

*


സംശയങ്ങളോ അനിശ്ചിതത്വങ്ങളോ വന്നു ബാധിക്കുമ്പോൾ, തുടക്കക്കാർക്കു സഹജമായ അക്ഷമയോ അകാലമരണത്തെക്കുറിച്ചുള്ള പേടിയോ ദൈനന്ദിനജീവിതത്തിലെ ബുദ്ധിമുട്ടുകളോ ഭീഷണിപ്പെടുത്തുമ്പോൾ അദ്ദേഹം അതിനെയൊക്കെ നേരിട്ടത് ശാന്തതയോടെ, നിവർന്നുനിന്നുള്ള ഒരു പ്രതിരോധത്തോടെയാണ്‌, ഒരു ധിക്കാരത്തോടെ, ഒരു കരുത്തോടെ, ഒരാത്മവിശ്വാസത്തോടെയാണ്‌- ഒരു മഹാവിജയത്തിന്റെ ചുരുളഴിയാത്ത പതാകകളുമായി. ആ നേരങ്ങളിൽ അദ്ദേഹത്തെ തുണയ്ക്കാനെത്തിയത് ഭൂതകാലത്തിന്റെ ശബ്ദമായിരിക്കാം, അദ്ദേഹം എന്നുമെന്നും തേടിക്കണ്ടെത്തിയ ഭദ്രാസനപ്പള്ളികളുടെ ശബ്ദം. പുസ്തകങ്ങളും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ദാന്തേയുടെ ഡിവീന കൊമേഡിയ അന്നാദ്യമായി അദ്ദേഹം വായിച്ചു. അതൊരു വെളിപാടായിരുന്നു. മറ്റൊരു കാലത്തെ വേദന തിന്നുന്ന ഉടലുകൾ അദ്ദേഹം കണ്മുന്നിൽ കണ്ടു, ഉടയാടകൾ പറിച്ചുമാറ്റിയ ഒരു നൂറ്റാണ്ടിലേക്കദ്ദേഹത്തിനു നോട്ടം കിട്ടി; ഒരു കവി തന്റെ കാലഘട്ടത്തിനു മേൽ ചുമത്തുന്ന മഹത്തായ, അവിസ്മരണീയമായ ന്യായവിധി അദ്ദേഹം കണ്ടു. തന്റെ ആശയങ്ങളെ ന്യായീകരിക്കുന്ന ചിത്രങ്ങൾ അദ്ദേഹം അതിൽ കണ്ടു; നിക്കോളാസ് മൂന്നാമന്റെ കരയുന്ന പാദങ്ങളെക്കുറിച്ചു വായിച്ചപ്പോൾ അങ്ങനെയുള്ള പാദങ്ങൾ മുമ്പുണ്ടായിരുന്നതായി അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു; ഉടലിന്റെ ഏതു ഭാഗത്തിനും കരയാമെന്നും ഉടലങ്ങനെതന്നെ കരയാമെന്നും ഉടലിന്റെ ഏതു രോമകൂപത്തിൽ നിന്നും കണ്ണീരൊഴുകാമെന്നും അദ്ദേഹം കണ്ടു.

ദാന്തേയിൽ നിന്നദ്ദേഹം ബോദ്‌ലേറിലേക്കു കടന്നു. ഇവിടെ ന്യായവിധികളില്ല, ഒരു പ്രേതത്തിന്റെ കൈ പിടിച്ചു സ്വർഗ്ഗത്തിലേക്കു നടക്കുന്ന കവിയില്ല. ഇവിടെ യാതനപ്പെടുന്ന ഒരു മനുഷ്യജീവി തന്റെ ശബ്ദമുയർത്തുകയാണ്‌, തന്റെ സഹജീവികളുടെ തലയ്ക്കു മേൽ, അവരെ നാശത്തിൽ നിന്നു രക്ഷിക്കാനെന്നപോലെ, തന്റെ ശബ്ദം ഉയർത്തിപ്പിടിക്കുകയാണ്‌. ഈ കവിതയിൽ എഴുതിയതല്ല, വാർത്തെടുത്തതാണെന്നപോലെ മുഴുത്തുനിന്നിരുന്ന വരികളുണ്ടായിരുന്നു; കവിയുടെ എരിയുന്ന കൈകളിൽ ഉരുകിപ്പോയ പദങ്ങളും പദസമൂഹങ്ങളുമുണ്ടായിരുന്നു; ചുമരിൽ നിന്നെഴുന്നുനില്ക്കുന്ന പ്രതിമകൾ പോലെ വിരലോടിക്കാവുന്ന വരികളും നിയതരൂപമല്ലാത്ത ഒരു കുംഭഗോപുരത്തെ താങ്ങിനില്ക്കുന്ന സ്തംഭങ്ങൾ പോലെ കലുഷചിന്തയുടെ ഭാരം പേറുന്ന ഗീതകങ്ങളുമുണ്ടായിരുന്നു. അവിടെ പെട്ടെന്നവസാനിക്കുന്ന കാവ്യകല മറ്റൊരു കലയുടെ തുടക്കത്തിൽ നില്ക്കുകയാണെന്ന ഒരർദ്ധബോധം അദ്ദേഹത്തിനുണ്ടായി; തനിക്കൊരു മുൻഗാമിയെ ബോദ്‌ലേറിൽ അദ്ദേഹം കണ്ടു; മുഖങ്ങൾ വഴി തെറ്റിക്കാൻ നിന്നുകൊടുക്കാതിരുന്ന ഒരു കലാകാരൻ; ജീവിതം കൂടുതൽ വിപുലവും കൂടുതൽ നിഷ്കരുണവും കൂടുതൽ അസ്വസ്ഥവുമായ ഉടലുകൾ തേടിപ്പോയവൻ.

അതില്പിന്നെ ഈ രണ്ടു കവികൾ എന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു; ചിന്തകൾ അവരെയും കടന്നു പോയിരുന്നെങ്കിൽ അവ പിന്നെ അവരിലേക്കുതന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. തന്റെ കല രൂപമെടുക്കുന്ന ആ പ്രാരംഭഘട്ടത്തിൽ, മുന്നിലുള്ള ജീവിതത്തിനൊരു ഒരു പേരോ പ്രാധാന്യമോ ഇല്ലാത്ത ആ നാളുകളിൽ റൊദാങ്ങിന്റെ ചിന്തകൾ ആ കവികളിലൂടെ സഞ്ചരിച്ചു, അവരിൽ ഒരു ഭൂതകാലം അദ്ദേഹം കണ്ടെത്തുകയും ചെയ്തു.

*


പല വസ്തുക്കളിൽ നിന്ന് ഒരു വസ്തുവുണ്ടാക്കാനും ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ ഒരംശത്തിൽ നിന്ന് ഒരു ലോകം തന്നെ സൃഷ്ടിക്കാനുമുള്ള അവകാശം കലാകാരനുള്ളതാണ്‌. റോദാങ്ങ് കൈകൾ ചെയ്തിട്ടുണ്ട്: ഒരുടലിന്റെ ഭാഗമല്ലാതിരിക്കെത്തന്നെ സജീവമായ, സ്വതന്ത്രമായ ചെറിയ കൈകൾ. വെറി പിടിച്ചും രോഷത്തോടെയും ഉയർന്നുനില്ക്കുന്ന കൈകൾ; സെർബറസിന്റെ* അഞ്ചു തൊണ്ടകൾ കുരയ്ക്കുകയാണെന്നപോലെ വിരലുകൾ പിടഞ്ഞുനില്ക്കുന്ന കൈകൾ. നടക്കുന്ന കൈകൾ, ഉറങ്ങുന്ന കൈകൾ, ഉറക്കം വിട്ടെഴുന്നേല്ക്കുന്ന കൈകൾ; പാരമ്പര്യരോഗം ബാധിച്ച കുറ്റവാളിക്കൈകൾ; ഒരാൾക്കും തങ്ങളെ രക്ഷിക്കാനാവില്ലെന്ന തിരിച്ചറിവോടെ ഏതെങ്കിലും മൂലയ്ക്കു മരിക്കാനായിക്കിടക്കുന്ന ദീനം പിടിച്ച ജന്തുക്കളെപ്പോലെ നിരാലംബമായ, തളർന്ന കൈകൾ. എന്നാൽ കൈകൾ അതിസങ്കീർണ്ണമായ ഒരു ജൈവരൂപവുമാണ്‌: പല സ്രോതസ്സുകളിൽ നിന്നുള്ള ജീവൻ ഒരുമിച്ചൊഴുകിയെത്തുകയും പ്രവൃത്തിയുടെ മഹാപ്രവാഹത്തിലേക്കൊഴുകിച്ചേരുകയും ചെയ്യുന്ന നദീമുഖം. കൈകൾക്കൊരു ചരിത്രമുണ്ട്, സ്വന്തമായ ഒരു നാഗരികത തന്നെയുണ്ട്, വിശേഷിച്ചൊരു സൗന്ദര്യവുമുണ്ട്. സ്വന്തമായൊരു വികാസവും സ്വന്തം അഭിലാഷങ്ങളും വികാരങ്ങളും മനോഭാവങ്ങളും ഇഷ്ടപ്പെട്ട പ്രവൃത്തികളുമുണ്ടാകുന്നതിനുള്ള അവകാശം കൈകൾക്കു നാം വകവച്ചു കൊടുത്തിരിക്കുന്നു.


*ഗ്രീക്കുപുരാണത്തിൽ മരിച്ചവർ മരണദേശത്തു നിന്നു രക്ഷപ്പെടാതിരിക്കാനായി കാവൽ നില്ക്കുന്ന അഞ്ചു തലകളുള്ള നായ.

(റോദാങ്ങിനെക്കുറിച്ച് ‌ റിൽക്കെ എഴുതിയ ജീവചരിത്രത്തില്‍ നിന്ന് )