2017, മാർച്ച് 27, തിങ്കളാഴ്‌ച

ഇവാൻ ഗോൾ - കവിതകൾ




ഇവാൻ ഗോൾ Yvan Goll1891ൽ അൽസേയ്സിൽ ജനിച്ചു. അച്ഛനും അമ്മയും ഫ്രഞ്ച് ആയിരുന്നുവെങ്കിലും അദ്ദേഹം വളർന്നത് അക്കാലത്ത് ജർമ്മൻ പ്രവിശ്യ ആയിരുന്ന മെറ്റ്സിൽ ആണ്‌. അങ്ങനെ ഫ്രഞ്ചും ജർമ്മനും അദ്ദേഹത്തിനു മാതൃഭാഷകളായി. സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതിനാൽ ജർമ്മൻ സൈന്യത്തിൽ ചേരുന്നതിൽ നിന്നു രക്ഷപ്പെടാനായി അദ്ദേഹം സ്വിറ്റ്സർലണ്ടിലേക്കു പലായനം ചെയ്തു. ഇവിടെ വച്ചാണദ്ദേഹം സമാധാനവാദികളായ റൊമെയ്ൻ റൊളാങ്ങ്, സ്റ്റെഫാൻ സ്വെയ്ഗ്, ഫ്രാൻസ് വെർഫെൽ തുടങ്ങിയവരെ പരിചയപ്പെടുന്നത്. തന്റെ ഭാവിഭാര്യയായ ക്ളെയറിനെ കാണുന്നതും അപ്പോഴാണ്‌. സൂറിച്ചിൽ വച്ച് അദ്ദേഹം ജയിംസ് ജോയ്സിന്റെ സ്നേഹിതനുമായി. ഗോളും ഭാര്യയും 1919ൽ പാരീസിലേക്കു താമസം മാറ്റി. യുളീസസ്സിന്റെ ജർമ്മൻ വിവർത്തനത്തിന്‌ ജോയ്സുമായി സഹകരിക്കുന്നത് അക്കാലത്താണ്‌. 1939ൽ ഫ്രാൻസ് ജർമ്മനിക്കധീനമായപ്പോൾ അവർ ന്യൂയോർക്കിലേക്കു രക്ഷപ്പെട്ടു. 1947ൽ അവർ വീണ്ടും പാരീസിലേക്കു മടങ്ങി. ലുക്കേമിയ ബാധിച്ച് 1950ൽ അദ്ദേഹം മരിച്ചു. ഇംഗ്ളീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലായി കവിത, കഥ, നാടകം, ലേഖനം തുടങ്ങിയ വിഭാഗങ്ങളിൽ അമ്പതിലധികം പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 1921ൽ എഴുതിയ Methuselem എന്ന നാടകം അസംബന്ധനാടകവേദിയെ സ്വാധീനിച്ചിട്ടുണ്ട്.  Chaplinade (1921) എന്ന പുസ്തകത്തിലൂടെ ചാപ്ളിന്റെ സിനിമകൾ യൂറോപ്പിൽ പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്‌. ലാൻഡ്ലെസ് ജോൺ എന്ന നാടോടിയായ ജൂതന്റെ അലച്ചിലുകൾ രേഖപ്പെടുത്തുന്ന Jean Sans Terre ആണ്‌ പ്രധാന കവിതാഗ്രന്ഥം. ക്ളെയറിനൊപ്പം ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ളീഷ് ഭാഷകളിൽ പ്രണയകവിതകളും എഴുതിയിരുന്നു.


മലയൻ പ്രണയഗാനങ്ങൾ



1

നിന്റെ തോണി വെള്ളത്തിൽ വരയുന്ന
ഇരുണ്ട താരയാണു ഞാൻ.

നിന്റെ പനമരം വീഴ്ത്തുന്ന
കാതരനിഴലാണു ഞാൻ.

നിന്റെ വെടിയുണ്ട വന്നുകൊള്ളുമ്പോൾ
തിത്തിരിപ്പക്ഷിയുടെ കുഞ്ഞുരോദനമാണു ഞാൻ.

2

മറ്റൊന്നുമെനിക്കാവേണ്ട,
നിന്റെ വീടിനരികിലൊരു കാരകിലെന്നല്ലാതെ,
ആ കാരകിലിന്റെയൊരു ശാഖയെന്നല്ലാതെ,
ആ ശാഖയുടെയൊരു ചില്ലയെന്നല്ലാതെ,
ആ ചില്ലയിലൊരിലയെന്നല്ലാതെ,
ആ ഇലയുടെയൊരു നിഴലെന്നല്ലാതെ,
ഒരു നൊടി നിന്റെ നെറ്റിത്തടം തഴുകുന്ന
ആ നിഴലിന്റെയൊരലയെന്നല്ലാതെ.

3

ഓർമ്മയുടെ കിണറ്റിൽ നിന്നു വെള്ളം കോരി
നിന്റെ നിഴല്പൂവിനു ഞാൻ നനയ്ക്കുന്നു-
അതിന്റെ വാസനയേറ്റു ഞാൻ മരിക്കും.

4

നിന്റെ ആവനാഴിയിൽ നിന്നമ്പുകളെടുത്തുമാറ്റി
അതിൽ ഞാൻ വയല്പൂക്കൾ നിറച്ചു.
കാതരകളായ മാൻപേടകളെ ഞാൻ രക്ഷിച്ചു,
നിന്റെയമ്പുകൾ ചെന്നുകൊണ്ടപ്പോൾ
നോട്ടം കൊണ്ടെവയെന്നെ അസൂയപ്പെടുത്തിരുന്നു.

5

നമ്മുടെ പ്രണയത്തിന്റെ അയ്യായിരാമത്തെ സായാഹ്നത്തിലും
പണ്ടേപ്പോലെ കാതരനാണു ഞാൻ:
ഈറൻ പുല്പുറത്തു നിന്നു പറിച്ചെടുത്ത
നീലിച്ച തൊട്ടാവാടികൾ കൊണ്ടെന്റെ
വെളുത്ത കൈയുറകളിൽ പാടു വീഴ്ത്തിയും,
എന്റെ കോട്ടിന്റെ പോക്കറ്റിലിട്ടുകൊണ്ടുവന്ന
മീവൽക്കിളിയെ ശ്വാസം മുട്ടിച്ചും.
എന്റെ ശോകത്തിന്റെ ഭാഗ്യത്തെ മറയ്ക്കാൻ
എങ്ങനെ പുഞ്ചിരിക്കണമെന്നെനിക്കറിയില്ല,
നിന്നെ പുണരാൻ തോന്നുമ്പോൾ
സൂര്യനെ ഞാൻ തിരിച്ചും നിർത്തുന്നു.

(ക്ളെയറിനെ സംബോധന ചെയ്തെഴുതിയതാണ്‌ “മലയൻ പ്രണയഗാനങ്ങൾ.”


ഞാനെന്തു പരാതിപ്പെടാൻ…


ഞാനെന്തു പരാതിപ്പെടാൻ,
ഒരേയൊരു കണ്ണീർത്തുള്ളിയിറ്റുനില്ക്കുന്ന
ജെറിക്കോവിലെ പനിനീർപ്പൂവു പോലെ
നിന്റെ കൈ എന്റെ കൈയിൽ പൂക്കുന്ന കാലത്തോളം.

രാത്രിയുടെ ലോകത്തു ഞാനെന്തു പേടിക്കാൻ,
ഒരു സ്നേഹവാക്കിൽ നിന്നൊരു സ്നേഹവാക്കിലേക്ക്,
മൗനത്തിൽ നിന്നു നേരിലേക്ക്
നിന്റെ ചുണ്ടനങ്ങുന്നതു ഞാൻ കേൾക്കുന്ന കാലത്തോളം.

എന്റെ കണ്ണുകളടയുകയും അന്ധമാവുകയുമില്ല,
ഒരുനാളുമളവു തെറ്റാത്ത പ്രണയപാത്രങ്ങളിൽ
രാവുകളും പകലുകളുമളന്നെടുക്കുവാനായി
നിന്റെ കണ്ണുകൾ, രണ്ടു സൂര്യന്മാരുള്ള കാലത്തോളം.



ക്ളെയറിന്‌

നിന്നെ ഞാൻ കണ്ടെടുത്തതെഫീസസ് ഉദ്യാനത്തിൽ നിന്നോ?
സായാഹ്നം പൂക്കൾ വിടർത്തിയ എന്റെ കൈക്കുമ്പിളിൽ
ലവംഗപുഷ്പങ്ങൾ പോലെയായിരുന്നു നിന്റെ കുറുനിരകൾ.

നിന്നെ ഞാൻ പിടിച്ചതു കിനാവിന്റെ തടാകത്തിൽ നിന്നോ?
ആറ്റുവഞ്ഞികൾ വളരുന്ന കരയിൽ ചൂണ്ടയുമായി ഞാനിരുന്നു,
ചൂണ്ടച്ചരടിൽ ഹൃദയം കോർത്തു നിനക്കു നേർക്കു ഞാനെറിഞ്ഞു.

നിന്നെ ഞാൻ കണ്ടതു മണൽക്കാടിന്റെ പാഴ്പ്പരപ്പിൽ വച്ചോ?
നീയായിരുന്നു, എനിക്കാകെ ശേഷിച്ച മരം,
എന്റെ ആത്മാവിനവസാനത്തെക്കനിയും.

ഇന്നു നിന്റെ നിദ്രയിലൊതുങ്ങിക്കൂടി ഞാൻ കിടക്കുന്നു,
നിന്റെ പ്രശാന്തതയ്ക്കുള്ളിലാഴത്തിൽ പൂണ്ടിറങ്ങി,
രാത്രി പോലിരുണ്ട പുറന്തോടിലൊരു ബദാമിന്റെ പരിപ്പു പോലെ.

ഇവാൻ ഗോളിന്റെ അവസാനത്തെ കവിത. മരണക്കിടക്കയിൽ വച്ച് ക്ളെയറിനെഴുതിയത്.

 


യൂറോപ്പിന്റെ പരേതാത്മാക്കൾക്കായി ഒരു വിലാപഗീതം (1915)
വിലപിക്കട്ടെ ഞാൻ,
സ്വന്തം കാലത്തിൽ നിന്നു പുറപ്പെട്ടുപോയ പുരുഷന്മാർക്കെല്ലാമായി;
വിലപിക്കട്ടെ ഞാൻ,
കിളികളെപ്പോലെ ചിലച്ചിരുന്ന ഹൃദയങ്ങൾ കൊണ്ടിന്നലറിക്കരയുന്ന സ്ത്രീകൾക്കായി;
നഷ്ടപ്പെട്ട ഭർത്താക്കന്മാരെയോർത്തു വിളക്കുവെട്ടത്തിൽ യുവവിധവകൾ തേങ്ങുമ്പോൾ
ഓരോ വിലാപവും ഞാൻ കുറിച്ചിടട്ടെ, പട്ടികയിൽ ചേർക്കട്ടെ.
ഓരോ ചുമരിലുമെനിക്കു കാണാം 
പുഞ്ചിരി തൂകുന്ന മുഖങ്ങളുടെ മാല ചാർത്തിയ ഫോട്ടോകൾ;
ഓരോ ജനാലയ്ക്കു പിന്നിലുമുണ്ടേകാകിനികളായ പെൺകിടാങ്ങൾ,
പൊള്ളുന്ന കണ്ണുകളിൽ കണ്ണീരിന്റെ തിളക്കവുമായി;
ഓരോ പൂന്തോപ്പിലും ലില്ലിപ്പൂക്കൾ വിടർന്നുനില്ക്കുന്നു,
ഏതോ കുഴിമാടമലങ്കരിക്കാനെന്നപോലെ;
ഓരോ തെരുവിലും വണ്ടികൾ സാവധാനം നീങ്ങുന്നു,
ഏതോ ശവഘോഷയാത്രയിലെന്നപോലെ.
ഏതു ദേശത്തെയുമേതു നഗരത്തിലും നിങ്ങൾക്കു കേൾക്കാം,
മരണമറിയിക്കുന്ന കൂട്ടമണികളുടെ നാദം;
ഓരോ ഹൃദയത്തിലുമുണ്ടൊരു ദീനനിവേദനം,
നാളു ചെല്ലുന്തോറും ഞാനതു തെളിഞ്ഞുകേൾക്കുന്നു.


പ്രണയകവിതകൾ


ഇവാൻ:

ഓർഫ്യൂസ് പാട്ടിലാക്കി,

ചിറയുന്ന പുലികളെ,

വെൽവെറ്റു പോലുള്ള പെരുച്ചാഴികളെ,

നാണംകുണുങ്ങിയായ ഒട്ടകപ്പക്ഷിയെ,

നാലുനിലയുള്ള തിമിംഗലത്തെ,

അടുത്തുവരാത്ത ഞാറക്കിളിയെ,

ശുദ്ധരായ ഗൗളികളെ.


എന്നാൽ നിന്നെ,

ജന്തുക്കളിൽ വച്ചേറ്റവും വന്യമായ നിന്നെ,

ഏതു പാട്ടു കൊണ്ടയാൾ കീഴടക്കും?


ക്ലെയർ:

ഒരായിരം ചീന്തുകളാക്കുകയെന്നെ,

എന്റെ ഹൃദയത്തിന്റെ രാജകീയവ്യാഘ്രമേ,

എന്റെ പുഞ്ചിരി പിച്ചിക്കീറുക,

എന്റെയുടലിലും വലിയ നിലവിളികൾ

എന്നിൽ നിന്നു പറിച്ചെടുക്കുക,

എന്റെ ചുവന്ന മുടിയിരുന്നിടത്ത്

വേവലാതിയുടെ വെണ്മ നടുക,

വ്യർത്ഥമായി നിന്നെക്കാത്തിരുന്നെന്റെ

കാലടികൾ വൃദ്ധമാകട്ടെ,

വെറുമൊരു മണിക്കൂർ കൊണ്ടെന്റെ

കണ്ണീരെല്ലാം ധൂർത്തടിക്കുക:

എന്നാലുമൊന്നും ഞാൻ ചെയ്യില്ല,

നിന്റെ കാല്പാദത്തിലുമ്മവയ്ക്കുകയല്ലാതെ!


ഇവാൻ:

മടങ്ങിവരൂ!

ഞാൻ നമുക്കായഞ്ചാമതൊരു ഋതു കണ്ടുപിടിക്കാം:

അതിൽ ചിപ്പികൾക്കു ചിറകുണ്ടാവും,

കിളികൾ ദബൂസിയെക്കുറിച്ചു പാടും,

ദൈവങ്ങളുടേയും സ്വർണ്ണത്തിന്റെയും കാവലാളുകൾ

മരങ്ങളിൽ കായ്കളാവുകയും ചെയ്യും.

 

കലണ്ടറുകളെല്ലാം ഞാൻ മാറ്റിയെഴുതാം,

അതിൽ നിന്റെ മുൻപ്രണയങ്ങളുടെ തീയതികളുണ്ടാവുകയേയില്ല.

നീ ഓടിപ്പോകാറുണ്ടായിരുന്ന പാതകൾ

യൂറോപ്പിന്റെ ഭൂപടങ്ങളിൽ നിന്നു ഞാൻ മായ്ച്ചുകളയുകയും ചെയ്യാം.


മടങ്ങിവരൂ!

ലോകം പുതിയൊരു ജന്മമെടുക്കും,

വടക്കുനോക്കിയന്ത്രങ്ങൾക്ക് 

പുതിയൊരു കാന്തികദിശയുമുണ്ടാവും: നിന്റെ ഹൃദയം!


ഇവാൻ:

പൂവൻകോഴികളുടെ തുരുമ്പു പിടിച്ച നീട്ടിക്കൂവലുകൾ കേട്ടുണരുന്ന

കല്പണിക്കാരനെപ്പോലെ

എന്നും കാലത്തു ഞാനുണരുന്നു,

ചുറ്റും ഫ്രാൻസിലെ സകലമാന പക്ഷികളുമായി.

ഉയർന്നുയർന്നുവരുന്ന നമ്മുടെ പ്രണയത്തിന്റെ ചട്ടക്കൂടിലേക്ക്

പിന്നെ ഞാൻ പൊത്തിപ്പിടിച്ചുകയറുന്നു.

നാമൊരു പൂമുഖം പണിയുന്നു.

കല്ലിന്മേൽ കല്ലു വച്ച്.

നോവിന്മേൽ നോവു വച്ച്.

കണ്ണീരും സിമന്റും കുഴച്ച്.

പിന്നൊരിക്കൽ, നമ്മുടെ വയസ്സുകാലത്ത്,

മിണ്ടാതെ, പറയാതെ, ആട്ടുകട്ടിലിൽ നമുക്കിരിക്കാനായി,

ഓർമ്മകളുടെ മുന്നിൽ,

നമ്മുടെ സ്വന്തം ജീവിതത്തിനു മുന്നിൽ.


ഇവാൻ:

എവിടെയും നിന്റെ കണ്ണുകൾ:

ജ്ഞാനവൃക്ഷത്തിൽ പഴുത്തുപാകമായ കനിയിൽ.


അന്ധയായ സ്ഫിങ്ക്സിന്റെ കണ്ണുകളെക്കാൾ

കടന്നുകാണുന്നവ നിന്റെ കണ്ണുകൾ.


അപ്രിക്കോട്ടിന്റെ മദാലസഹൃദയവുമായി

നിന്റെ കയ്ക്കുന്ന ബദാം കണ്ണുകൾ.


ടിബറ്റിലെ ആട്ടിൻപറ്റത്തിൽ നിന്നു കട്ടെടുത്ത

നിന്റെ ചിത്രപുസ്തകക്കണ്ണുകൾ.


ഫ്രാൻസിലെ ഓരോ റോസാപ്പൂവിന്റെയും

കണ്ണിമകൾക്കടിയിൽ നിന്റെ കണ്ണുകൾ.


പുഴമീനുകളുടെ ചെതുമ്പലുകളിൽ

മയില്പീലികളിൽ നിന്റെ കണ്ണുകൾ.


അപായങ്ങളിലേക്കുള്ള പാതകളിൽ

പച്ചനിറത്തിൽ നിന്റെ ചക്രങ്ങൾ.


ഉന്മാദിയാകും വരെ ഞാനൂറ്റിക്കുടിക്കുന്ന

മദിര നിറഞ്ഞ നിന്റെ കണ്ണുകൾ.


നിന്റെ സ്വർഗ്ഗോയനേത്രങ്ങൾ

പേഴ്സ്യൂസിന്റെ ഇരട്ടനക്ഷത്രങ്ങൾ.


നിന്റെ മദ്ധ്യധരണ്യാഴിക്കണ്ണുകൾ,

അതിന്റെ കയത്തിൽ മുങ്ങിക്കിടന്നു ഞാൻ മന്ദഹസിക്കുന്നു.


ക്ലെയർ:

രാത്രിയിലിറങ്ങിപ്പോകരുതേ,

അപ്പാച്ചികൾ വന്നാക്രമിക്കും.

നിന്റെ പെട്ടി നിറയെയില്ലേ,

രണ്ടു കവിതകൾക്കിടയിലുണങ്ങിയ

അഞ്ചിലകളും ആറിലകളും?

കിനാക്കളാൽ വീർത്തതല്ലേ നിന്റെ കീശകൾ,

രാപ്പാടികളുടെ നെടുവീർപ്പുകളാലും?


ഹാ, എന്റെ കൂടെ നില്ക്കൂ!

നമുക്കൊരുമിച്ചു പൊരുളു തിരിക്കാം,

നിന്റെ ദൈനന്ദിനാർദ്രതകൾ

എന്റെ കൈകളിൽ കോറിവരച്ച ഗൂഢലിപികൾ.


രാത്രിയിലിറങ്ങിപ്പോകരുതേ,

നിന്റെ വിശുദ്ധമായ കാല്പാദങ്ങളാൽ

മലിനമായ മണ്ണിൽ തൊടരുതേ,

നിന്റെ പൂർവ്വികരുടെ മാലാഖച്ചിറകുകളാൽ

മാനത്തേക്കുയരുമെന്നായവനേ.


ഇവാൻ:

അവർ ചലിക്കുന്ന മഹാദുരന്തനാടകങ്ങളായിരുന്നു,

അവർ ചിന്താധീനരായ മേഘങ്ങളായിരുന്നു,

അവർ ഒരു ട്രാം ജനാലയിൽ കണ്ട സ്വപ്നമായിരുന്നു,

അവർ ഒരു പൊള്ളുന്ന കൈത്തലത്തിലെ മഞ്ഞായിരുന്നു,

അവർ മഴയുടെ വിഷാദമായിരുന്നു,

അവർ റഷ്യയിൽ നിന്നോ ബ്രസീലിൽ നിന്നോ ആയിരുന്നു,

അവർ സ്ത്രീകൾ പോലുമായിരുന്നില്ല,

ആ സ്ത്രീകൾ...


എന്നാൽ നീയോ,

എനിക്കു നിന്നെ അറിയുകപോലുമില്ലായിരുന്നു,

എനിക്കു നിന്നെ വിവരിക്കാൻ പോലുമറിയില്ലായിരുന്നു,

എന്നാലും നിന്നോടുള്ള പ്രണയം കൊണ്ടു നിറഞ്ഞവനാണു ഞാൻ!


ഇവാൻ:

അസൂയയുടെ ഋതുവാണിത്:

എന്റെ ജീവിതത്തിന്റെ ശിശിരത്തിൽ നിന്നും

ഇലകൾ പോലെന്റെ കണ്ണുകൾ കൊഴിയുന്നു.


വൈധവ്യം ഭവിച്ച കൈകളാൽ

മഴയെന്റെ മുടിയിൽ തലോടുന്നു.

സോദരീ, ശോകമേ,

എന്റെ കാറിന്റെ ഡിക്കിയിലിരിക്കുന്നവളേ,

എന്നെച്ചൊല്ലിക്കരയൂ!


പ്രണയം പോലെ
ഭാരിച്ചതല്ല

ഇരുമ്പും കറുത്തീയവും.


(ഇവാൻ ഗോളും ക്ലെയർ ഗോളും മുപ്പതു കൊല്ലത്തിനിടയിൽ എഴുതിയ പ്രണയകവിതകളുടെ സമാഹാരമായ ‘10000 പ്രഭാതങ്ങ’ളിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: