മുഖം കനത്ത പണിക്കാർ പാടങ്ങളിൽ നിന്നു കയറിവരുന്നു,
ഒന്നുമേ മിണ്ടാതവർ വീടുകളിലേക്കു മടങ്ങുന്നു.
അടുത്തടുത്തു ഞങ്ങൾ കിടക്കുന്നു, പുഴയും ഞാനും.
എന്റെ ഹൃദയത്തിനടിയിൽ ഇളമ്പുല്ലുകളുറങ്ങുന്നു.
പുഴയ്ക്കു മേലൊരഗാധമൗനം പടരുന്നു,
എന്റെ വേവലാതികളാവിയായലിയുന്നു;
ഞാനിപ്പോൾ ഹംഗേറിയനല്ല, പുരുഷനല്ല,
ശിശുവല്ല, ആരുടേയും സഹോദരനുമല്ല-
ഈ കിടക്കുന്നതൊരു ക്ഷീണിതൻ, നിങ്ങളെപ്പോലെ.
സായാഹ്നം ശാന്തിയുടെ വിരുന്നു വിളമ്പുമ്പോൾ
അതിൽ ചൂടാറാത്തൊരപ്പക്കഷണമാണു ഞാൻ.
ആകാശമിതാ, ഉറക്കത്തിലാഴുന്നു,
നക്ഷത്രങ്ങളൊന്നൊന്നായി പ്രത്യക്ഷപ്പെടുന്നു,
പുഴയ്ക്കു മേൽ തങ്ങാൻ, എന്റെ നെറ്റിത്തടത്തിൽ തിളങ്ങാൻ.
നിഴലുകൾ
നിഴലുകൾ നീളുന്നു,
അകലങ്ങളിൽ നക്ഷത്രങ്ങൾ പ്രത്യക്ഷമാവുന്നു.
ജ്വാലകൾ വായുവിനെ ചുട്ടെരിക്കുന്നു.
എന്നെന്നേക്കുമായി തറഞ്ഞുനില്ക്കുകയാണു നാം,
നക്ഷത്രമണ്ഡലങ്ങൾ പോലെ.
എന്നെ വലിച്ചെടുക്കുന്ന
തമോഗർത്തമാണ്
നിന്റെ അസാന്നിദ്ധ്യം.
രാത്രി കടൽ പോലെ പെരുകുന്നു,
അതിനു ഗന്ധം പച്ചച്ച മഹാമാരിയുടെ,
അവസാനശ്വാസവും അമർത്തുന്നതാണത്.
നിന്റെ വല എന്റെ ഗർത്തത്തിലേക്കെറിയൂ,
എന്റെ മാർബിൾക്കണ്ണുകളിലേക്കു നോക്കൂ,
മരിച്ചവർക്കിടയിൽ നിന്നെന്നെ ഉയിർപ്പിക്കൂ,
ജീവദായകമായ നിന്റെ ചുംബനത്താൽ.
*
താരാട്ട്
---------------------
ആകാശമതിന്റെ നീലക്കണ്ണുകളടയ്ക്കുന്നു,
വീടുമതിന്റെ പലപല കണ്ണുകളടയ്ക്കുന്നു.
പച്ചക്കോസടി വലിച്ചിട്ടു പുല്പരപ്പുമുറങ്ങുന്നു,
ഇനി നീയും ശാന്തമായുറങ്ങൂ, കുഞ്ഞുമകനേ.
ഈച്ചയും പൂച്ചിയുമിരുവരുമുറക്കമായി;
ഓരോ കാൽമുട്ടിലുമോരോ തല ചായുന്നു,
ഒരു മൂളലുമില്ല, മുരളലുമില്ലിരുട്ടിൽ കേൾക്കാൻ;
ഇനി നീയും ശാന്തമായുറങ്ങൂ, കുഞ്ഞുമകനേ.
ട്രാം കാറുമതുപോലുറക്കം തൂങ്ങുകയായി,
അതിന്റെ കിലുക്കവും കുലുക്കവുമുറങ്ങുകയായി;
ഉറക്കത്തിനിടയിലതൊരു കുഞ്ഞുമണിയുമടിക്കുന്നു;
ഇനി നീയും ശാന്തമായുറങ്ങൂ, കുഞ്ഞുമകനേ.
കസേരക്കയ്യിൽ കിടന്നു കുപ്പായമുറങ്ങുന്നു,
കീറിയിടത്തതിന്റെ കീറലുറങ്ങുന്നു,
ഇന്നതിന്റെ കീറലിനി വലുതാവുകയുമില്ല;
ഇനി നീയും ശാന്തമായുറങ്ങൂ, കുഞ്ഞുമകനേ.
പന്തും പീപ്പിയുമൊരേയിടത്തുറങ്ങുന്നു,
കാടും കാട്ടിലേക്കുള്ള യാത്രയുമതുപോലെ;
നിന്റെ മിട്ടായികൾ പോലുമുറക്കം പിടിച്ചുകഴിഞ്ഞു;
ഇനി നീയും ശാന്തമായുറങ്ങൂ, കുഞ്ഞുമകനേ.
ഒരു ഗോട്ടി പോലകലേക്കു നീയുരുണ്ടുപോകും,
ആശിച്ചപോലെ നീയൊരു ജിന്നുമാകും;
ഇപ്പോഴെന്നാൽ നിന്റെ കണ്ണിമകളൊന്നടയട്ടെ;
ഇനി നീയും ശാന്തമായുറങ്ങൂ, കുഞ്ഞുമകനേ.
പട വെട്ടുന്നവനും തീ കെടുത്തുന്നവനുമാകും നീ,
കാട്ടിലാടുകളെത്തെളിക്കുമിടയനുമാകും;
നോക്കൂ, നിന്റെയമ്മയ്ക്കുമുറക്കം വന്നുകഴിഞ്ഞു;
ഇനി നീയും ശാന്തമായുറങ്ങൂ, കുഞ്ഞുമകനേ.
*
അറ്റില യോസെഫ്
--------------------
അറ്റില യോസെഫ്,
ഞാൻ
നിങ്ങളെ ശരിക്കും സ്നേഹിക്കുന്നു, ഞാൻ പറയുന്നതു വിശ്വസിക്കൂ. എനിക്കെന്റെ അമ്മയിൽ നിന്നു പാരമ്പര്യമായി കിട്ടിയതാണിത്. അവരൊരു നല്ല സ്ത്രീയായിരുന്നു. എന്തായാലും എന്നെ ഈ ലോകത്തേക്കു കൊണ്ടുവന്നത് അവരാണല്ലോ.
ജീവിതത്തെ നമുക്ക് ഒരു ഷൂസിനോടോ ഒരിസ്തിരിക്കടയോടോ അല്ലെങ്കിൽ എന്തിനോടെങ്കിലുമോ ഉപമിക്കാം. എന്നാൽക്കൂടി നമ്മുടെ സ്വന്തം കാരണങ്ങളാൽ നമുക്കതിനെ സ്നേഹവുമാണ്.
രക്ഷകർ, ദിവസം മൂന്നു നേരം വച്ച് ലോകത്തെ രക്ഷിക്കാൻ അവർ എത്രയെങ്കിലുമുണ്ട്; എന്നിട്ടും ഒരു തീപ്പെട്ടിയുരയ്ക്കാൻ ഒരാൾക്കും അറിയാത്ത മട്ടാണ്. അവരിൽ ആശ വയ്ക്കേണ്ടതില്ലെന്ന് എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു.
നമ്മുടെ അന്തരാത്മാവിലേക്കൊരു യാത്ര ചെയ്യാൻ ടിക്കറ്റ് വാങ്ങുന്നത് നല്ലൊരു കാര്യമായിരിക്കും. നമുക്കുള്ളിൽ എവിടെയോ ആണത്.
എന്നും കാലത്ത് തണുത്ത വെള്ളത്തിൽ ഞാനെന്റെ ചിന്തകൾ കഴുകിയെടുക്കുന്നു. അതിനാൽ അവ പുറത്തേക്കു വരുന്നത് ഒരു ഡെയ്സിപ്പൂവിന്റെ പുതുമയോടെയണ്.
സ്വന്തം ഹൃദയത്തിനടിയിൽ നട്ടാൽ വജ്രങ്ങളിൽ നിന്ന് ഒന്നാന്തരം ഊഷ്മളഗാനങ്ങൾ മുളയ്ക്കും.
കുതിര, കാർ, അല്ലെങ്കിൽ വിമാനം: എന്തിൽ കയറി സഞ്ചരിച്ചാലും ചിലർ കാൽനടക്കാർ തന്നെയായിരിക്കും. ഞാൻ, ഞാനാണെങ്കിൽ വാനമ്പാടികളുടെ പ്രഭാതഗീതത്തിൽ ചടഞ്ഞുകിടക്കുകയേയുള്ളു; എന്നിട്ടും ഗർത്തം കടന്നുപോരാൻ എനിക്കു കഴിയുന്നുമുണ്ട്.
നാം നമ്മുടെ യഥാർത്ഥമായ ആത്മാക്കളെ ശ്രദ്ധയോടെ സൂക്ഷിച്ചുവയ്ക്കുക, ആഘോഷദിവസങ്ങൾക്കായി നാം നമ്മുടെ ഉടുപ്പുകൾ അലക്കിവൃത്തിയാക്കി വയ്ക്കുമ്പോലെ.
*
കതകിൽ മുട്ടാതെ
എനിക്കു നിന്നോടു സ്നേഹമായാൽ
കതകിൽ മുട്ടാതെ കയറിവരാം,
നിനക്കെപ്പോഴും.
എന്നാൽ രണ്ടുവട്ടം ആലോചിച്ചാൽ
അതാണു നിനക്കു നല്ലത്.
ഒരു വൈക്കോല്ച്ചാക്കാണെന്റെ ഇരട്ടക്കട്ടിൽ,
പൊടി കൊണ്ടു നെടുവീർപ്പിടുന്ന
ഒരു ദുശ്ശീലവുമുണ്ടതിന്.
ചിലപ്പോളതു ചീറ്റുകയും ചെയ്യും.
നിനക്കു ഞാനൊരു കൂജയിൽ
തണുത്ത വെള്ളം കൊണ്ടുവരാം,
പോകും മുമ്പ് നിന്റെ ചെരുപ്പിലെ പൊടി
തുടച്ചുതരികയും ചെയ്യാം ഞാൻ.
ആരുമില്ല നമ്മെ ശല്യപ്പെടുത്താൻ.
നിനക്കു സമാധാനമായിട്ടിരുന്ന്
എന്റെ കാലുറകൾ കീറിയതു തുന്നാം.
മൗനം നമുക്കു കൂട്ടായിരിക്കും,
അതല്ല, നിനക്കിഷ്ടമാണെങ്കിൽ
വാതോരാതെ ഞാൻ സംസാരിക്കുകയും ചെയ്യാം.
നീ ക്ഷീണിച്ചാലെന്റെ ഒറ്റക്കസേരയിൽ
നിന്നെ ഞാനെടുത്തിരുത്താം.
ചൂടു കൂടുതലാണെന്നാണെങ്കിൽ
നിനക്കുടുപ്പുകളൂരിമാറ്റുകയുമാവാം.
നിനക്കു വിശക്കുന്നുണ്ടെങ്കിൽ
പാത്രത്തിനു പകരം ഒരു പത്രം,
വൃത്തിയുള്ളതൊന്നു ഞാൻ നിനക്കു തരാം,
എനിക്കല്പം ബാക്കി വച്ചാൽ മതി.
തീരാത്ത വിശപ്പാണെനിക്കെന്നു തോന്നുന്നു.
എനിക്കു നിന്നോടു സ്നേഹമായാൽ
കതകിൽ മുട്ടാതെ കയറിവരാം,
നിനക്കെപ്പോഴും.
എന്നാൽ രണ്ടുവട്ടം ആലോചിച്ചാൽ
അതാണു നിനക്കു നല്ലത്.
നീ വരാതായാൽ ഞാൻ തണുത്തുപോകും,
ഐസുകട്ടപോലെ.*
വൈകിപ്പോയ സ്തുതിഗീതം
98.6 ഡിഗ്രി പനിയിൽ ഞാനെരിയുന്നു,
അമ്മേ, നിങ്ങളെന്നെ ശുശ്രൂഷിക്കാൻ പോലും വരുന്നില്ല.
മരണത്തിന്റെ മാലാഖയ്ക്കരികിൽ കിടക്കുകയാണു നിങ്ങൾ,
ഒരു തേവിടിശ്ശിയെപ്പോലെ.
നിങ്ങളുടെയൊരു ചിത്രം രൂപപ്പെടുത്താൻ നോക്കുകയാണു ഞാൻ,
ശരല്ക്കാലരംഗങ്ങളിൽ നിന്ന്, അത്രയധികം സ്ത്രീകളിൽ നിന്ന്;
എന്നാലെനിക്കതിനു നേരം കിട്ടില്ല.
എനിക്കുള്ളിലൂടെ തീയെരിയുന്നു.
ഒടുവിൽ ഞാൻ വീട്ടിൽ വരുമ്പോൾ
യുദ്ധം കഴിയാറായിരുന്നു,
വിശക്കുന്ന ബുഡാപെസ്റ്റ് തകർന്നുകിടക്കുകയായിരുന്നു.
ഒരു ചരക്കുവാഗണിൽ മലർന്നുകിടക്കുകയായിരുന്നു ഞാൻ,
ഉരുളക്കിഴങ്ങും കോഴിയിറച്ചിയും റൊട്ടിയും ഞാൻ
നിങ്ങൾക്കായി കൊണ്ടുവന്നിരുന്നു-
നിങ്ങൾ പക്ഷേ അവിടെയില്ലായിരുന്നു!
നിങ്ങൾക്കെങ്ങനെ മരിക്കാൻ കഴിഞ്ഞു?!
നിങ്ങൾ നിങ്ങളുടെ മുലകളെടുത്ത്
പുഴുക്കളെ ഊട്ടുകയായിരുന്നു!
നിങ്ങളുടെ പഞ്ചാരവാക്കുകളെല്ലാം നുണകളായിരുന്നു!
നിങ്ങൾ ഞങ്ങൾക്കു സൂപ്പ് ചൂടാക്കി,
ആറ്റിയിളക്കിത്തന്നുകൊണ്ടു നിങ്ങൾ പറഞ്ഞു:
ഇതെല്ലാം കുടിക്കണം.
ഇന്നു നിങ്ങളുടെ ചുണ്ടുകൾ രുചിക്കുന്നത് നനവു മാത്രം.
നിങ്ങളെന്നോടു മനഃപൂർവ്വം കള്ളം പറയുകയായിരുന്നു!
ഞാൻ നിങ്ങളെ തിന്നേണ്ടതായിരുന്നു!
എന്തിനാണു നിങ്ങൾ സ്വന്തം അത്താഴം എനിക്കു തന്നത്?
ഞാനതു ചോദിച്ചോ?
എന്തിനെന്റെ തുളഞ്ഞ കാലുറകൾ കഴുകാൻ
നിങ്ങൾ സ്വന്തം മുതുകൊടിച്ചു?
ഒരു മരപ്പെട്ടിയിൽ കിടന്നതു നിവർത്താൻ വേണ്ടിയോ?
ഒന്നുകൂടി നിങ്ങൾക്കെന്നെയൊന്നടിച്ചുകൂടേ,
എനിക്കു നിങ്ങളെ തിരിച്ചുതല്ലാൻ!
നിങ്ങൾ പേടിപ്പെടുത്തുന്നു,
നിങ്ങൾ എല്ലാം തകർക്കുന്നു.
നിഴൽ പോലെ നിങ്ങളെന്നെ പിന്തുടരുന്നു!
ഞാനറിയുന്ന വേശ്യകളെക്കാളെല്ലാം വഞ്ചകിയാണ് നിങ്ങൾ!
പ്രണയവും വേദനയോടെ പേറിയ ജീവിതങ്ങളും
നിങ്ങൾ വേണ്ടെന്നുവച്ചു.
ഒരു ജിപ്സിപ്പെണ്ണാണ് നിങ്ങൾ!
നിങ്ങളെനിക്കു നല്കിയ സ്നേഹമെല്ലാം
അന്ത്യനിമിഷത്തിൽ നിങ്ങൾ കട്ടെടുത്തു!
നശിച്ചുപോകട്ടെ നിങ്ങൾ, അമ്മേ!
ഞാൻ പറയുന്നതു കേൾക്കുന്നുണ്ടോ?
എന്തെങ്കിലുമൊന്നു പറയൂ!
എനിക്കു നേരേ ആക്രോശിക്കൂ!
ഒക്കെക്കഴിഞ്ഞു. എന്റെ തലയ്ക്കു സാവധാനം വെളിവു വരുന്നു.
അമ്മയുടെ സ്നേഹത്തിനായി കെഞ്ചുന്ന കുട്ടിക്കു മനസ്സിലാകുന്നു,
എന്തൊരു വിഡ്ഢിയാണു താനെന്ന്.
നമ്മുടെയൊക്ക അവസാനം ഇങ്ങനെയാണ്:
ഒടുവിൽ നാം കബളിപ്പിക്കപ്പെടുന്നു.
നാം വായിട്ടലയ്ക്കുന്നു, നാം ക്ഷമിക്കുന്നു.
ജീവിക്കുക എന്നാൽ
‘ഇതിനപ്പുറം വഴിയില്ല’ എന്നിടത്തെത്തുക
എന്നാണെന്നു നാം മറക്കുന്നു.
*
ഞാൻ നിന്നെക്കാത്തിരിക്കുന്നു,
ഞാൻ നിന്നെക്കാത്തിരിക്കുന്നു,.
പരുക്കൻ പുല്ലോലകളിൽ മഞ്ഞുതുള്ളികൾ.
തുറന്ന കൈകളുമായി നിന്നെക്കാത്തിരിക്കുന്നു,
പടർന്നുപന്തലിച്ച മരച്ചില്ലകൾ.
എനിക്കു തണുക്കുന്നു.
ഇലകൾ രാത്രിയിൽ നനഞ്ഞുവിറയ്ക്കുന്നു.
നീ വന്നുവെന്നാൽ അവയടങ്ങും.
മഹാമൗനത്തിലാവുമെല്ലാം പിന്നെ.
നാം നമ്മുടെ ഹൃദയങ്ങൾക്കു മാത്രം കാതുകൊടുക്കും,
നമ്മുടെ ചുണ്ടുകളുടെ മധുരം മാത്രം നാമറിയും.
മറ്റൊന്നും നാം കാര്യമാക്കില്ല.
ചുവന്നും അനന്തവുമായി നമ്മുടെ ചർമ്മങ്ങളെരിയും,
ഉദയത്തിന്റെ വാസനിക്കുന്ന അൾത്താരയിലേക്ക്
നമ്മുടെ ആത്മാവുകളുരുകും.
*
ചന്ദ്രനു ചോടെ തൃഷ്ണയോടെ
ചന്ദ്രനു ചോടെ രാത്രിയിൽ ഒറ്റയ്ക്കിറങ്ങിനടക്കുക,
എത്ര നല്ല കാര്യമാണത്;
തെരുവുകളിലലഞ്ഞുനടക്കുക,
ഈ വസന്തകാലരാത്രിയുടെ വിഷാദം മോന്തുക.
ചന്ദ്രനുറക്കമാണ്, ഒരിളംകാറ്റുപോലുമില്ല,
മറക്കപ്പെടാനായി പൂക്കൾ വിടരുന്നു,
മുള്ളു തറയ്ക്കുന്ന തണ്ടുകളിൽ
റോസ്സാപ്പൂക്കൾ രാത്രിയ്ക്കു തിരി കൊളുത്തുന്നു.
മഹാമാരിയുടെ ചിത്രകംബളം.
മരിക്കുന്ന നാരകമരങ്ങളുടെ നിഗൂഢസംഗീതം
(ആത്മാവിന്റെ നിതാന്തസൗരഭം.)
ഈ കുളിരുന്ന രാത്രി വിലാപത്തിലാണ്.
ഇതു വസന്തകാലമാണ്.
ആരോ ലോകം വിട്ടു പോവുകയാണ്.
നടന്നുനടന്നെനിക്കു വഴി തെറ്റിയിരിക്കുന്നു.
മറവിലെങ്കിലും പരിചിതം.
ആരുമിവിടേയ്ക്കു വരില്ല. ഒരാളും.
എന്റെ യാതനയുടെ ഉദ്യാനമിത്.
ധൈര്യപ്പെട്ടു എന്നതാണു ഞാൻ ചെയ്ത മഹാപാപം.
എന്റെ നൈരാശ്യത്തെ നേരെ നോക്കാൻ,
തണുത്ത രാത്രിയിലേക്കിറങ്ങാൻ
ഞാൻ ധൈര്യപ്പെട്ടു.
നിശ്ശബ്ദരാത്രീ, വിശുദ്ധരാത്രീ,
നിന്നെ ഞാൻ ആസ്വദിച്ചുമോന്തട്ടെ.
*
വസന്തത്തിലെ ചെളി
ഒരു മേഘം പൊട്ടിച്ചിതറുന്നു തെരുവിനു മേൽ,
കവലയ്ക്കു മേൽ, പാടത്തിനു മേൽ.
കനാൽ അലറുന്നു, ഒരു ചെളിക്കുണ്ടു കവിഞ്ഞൊഴുകുന്നു.
പഴയ വീടുകളുടെ കുമ്മായമടരുന്നു.
മഴ- നിർമ്മലവും വിശുദ്ധവുമായ ദ്രാവകം,
കുതിരകളുടെ കാലുകളിലൂടതിറ്റുന്നു.
ചെളിയും വെള്ളവും പുരപ്പുറങ്ങളിൽ.
വിശുദ്ധജലവും ചെളിയും.
മൃദൂഷ്മളമായ ചെളി ഭൂമിയാകെ.
ആകാശം, കുതിരകൾ, വീടുകൾ
എല്ലാം മൃദൂഷ്മളമായ ചെളി.
കുട്ടികൾ ജനാലയ്ക്കൽ,
മഴയിറ്റുന്നതു കണ്ടുകൊണ്ട്,
മഴ തുള്ളിയിറ്റുന്നതു കേട്ടുകൊണ്ട്.
അവരുടെ ഹൃദയങ്ങളും മൃദൂഷ്മളമായ ചെളി.
വിത്തുകളുടെ ശാന്തത കുടിയേറിയിരിക്കുന്നു,
വീടുകളുടെ, കുതിരകളുടെ ഹൃദയങ്ങളിൽ,
മനുഷ്യരുടെ ഹൃദയങ്ങളിൽ.
ഒടുവിൽ നാമെല്ലാം പ്രണയികളാവുമിടത്തേക്കിറങ്ങാൻ.
പൊടിയുടേയും വിശുദ്ധമായ മഴയുടേയും ഈ പരിണയത്തിൽ
നാമെല്ലാം മൃദൂഷ്മളമായ ചെളി.
എന്നുമെന്നും മഴ പെയ്യട്ടെ, ഇതുപോലെ.
തുള്ളി തുള്ളിയായി. തെരുതെരെ ഉമ്മകളായി.
*
മരങ്ങൾ നടുന്നവൻ
മരങ്ങൾ നടുന്നൊരാളാകും ഞാൻ,
ഉണരുന്ന സൂര്യനൊപ്പം ഞാനുമുണരും,
എന്റെ ഗർഭിണിപ്പൂക്കളിലൊന്നുപോലും
ജീവൻ വെടിയുന്നില്ലെന്നു ഞാനുറപ്പു വരുത്തും.
ഒരു കടൽ പോലെന്നെ വലയം ചെയ്യും,
എന്നെ സ്നേഹിക്കുന്ന ഗർഭിണിപ്പൂക്കൾ;
മുള്ളുകളാണവരുടെ ചുംബനമെങ്കിലും
ഞാനതു കാര്യമാക്കില്ല, വഞ്ചിക്കയില്ലവരെങ്കിൽ.
ഞാൻ പാലു കുടിക്കും, ഒരു ചുരുട്ടു വലിക്കും,
എന്റെ സല്പേരു ഞാൻ വാശിയോടെ കാക്കും,
ഒരു ദ്രോഹവും എനിക്കു വരാൻ പോകുന്നില്ല,
എന്നെക്കൂടി നട്ടുവയ്ക്കാനെനിക്കാകുമെങ്കിൽ.
ഇപ്പണിയത്രയ്ക്കത്യാവശ്യമായിരിക്കുന്നു,
അതിനി കിഴക്കായാലും പടിഞ്ഞാറായാലും-
ഈ ലോകം മരിക്കുമ്പോളതിനു വേണ്ടിവരുമല്ലോ,
പൂക്കൾ, ശവക്കുഴിയിലതിനു സുഖമായി ശയിക്കാൻ.
*