2020, ഡിസംബർ 3, വ്യാഴാഴ്‌ച

നെരൂദ - വിഷാദത്തിനൊരു വാഴ്ത്ത്



വിഷാദമേ,
ഏഴു മുടന്തൻകാലുകളിൽ
ഞൊണ്ടിനീങ്ങുന്ന
വണ്ടേ,
എട്ടുകാലിയിട്ട മുട്ടേ,
വിറളി പിടിച്ച
പെരുച്ചാഴീ,
പെൺപട്ടിയുടെ
എലുമ്പുകൂടമേ:
നിനക്കിവിടെ പ്രവേശനമില്ല.
ഇവിടെയ്ക്കു കടക്കരുത്‌.
മടങ്ങിപ്പൊയ്ക്കോളൂ.
നിന്റെ കുടയുമായി
തെക്കു നോക്കി നടന്നോളൂ,
നിന്റെ സർപ്പദംഷ്ട്രകളുമായി
വടക്കു നോക്കി നടന്നോളൂ.
കവിയൊരാൾ ഇവിടെ ജീവിച്ചിരുപ്പുണ്ട്.
ഒരു വിഷാദവും
ഈ പടി കടക്കരുത്‌.
സർവ്വലോകവുമലയുന്ന കാറ്റുകൾ
ഈ ജനാലകളിലൂടെ വീശിവരുന്നുണ്ട്;
അതുപോലെ,
നറുംപനിനീർപ്പൂവുകൾ,
ജനങ്ങളുടെ വിജയങ്ങൾ തുന്നിച്ചേർത്ത
പതാകകൾ.
വേണ്ട.
ഇവിടേയ്ക്കു വരേണ്ട.
നീ നിന്റെ വവ്വാൽച്ചിറകുകളടിച്ചോളൂ,
നിന്റെ കുപ്പായത്തിൽ നിന്നു കൊഴിയുന്ന
തൂവലുകൾ
ഞാനെന്റെ കാൽക്കീഴിലിട്ടരയ്ക്കും,
നിന്റെ ശവത്തിന്റെ പൊട്ടും പൊടിയും
കാറ്റിന്റെ നാലുമൂലയ്ക്കും ഞാൻ പറത്തിവിടും,
നിന്റെ കഴുത്തു ഞാൻ ഞെരിക്കും,
നിന്റെ കണ്ണിമകൾ ഞാൻ തുന്നിക്കൂട്ടും,
നിന്റെ ശവക്കോടി ഞാൻ നെയ്യും,
വിഷാദമേ,
നിന്റെ പെരുച്ചാഴിയെല്ലുകളെ
ഒരാപ്പിൾമരത്തിന്റെ വസന്തത്തിൻ ചോട്ടിൽ
ഞാൻ കുഴിച്ചിടും.

അഭിപ്രായങ്ങളൊന്നുമില്ല: