2022, ഫെബ്രുവരി 7, തിങ്കളാഴ്‌ച

മാക്സ് ജേക്കബ് - ഗദ്യകവിതകൾ

നേപ്പിൾസിലെ ഭിക്ഷക്കാരി

ഞാൻ നേപ്പിൾസിൽ താമസിക്കുന്ന കാലത്ത് എന്റെ കൊട്ടാരത്തിന്റെ കവാടത്തിനു പുറത്ത് എന്നും ഒരു ഭിക്ഷക്കാരി കാത്തുനില്ക്കുന്നുണ്ടാവും; കുതിരവണ്ടിയിൽ കയറുന്നതിനു മുമ്പ് ഞാനവർക്ക് കുറച്ചു നാണയങ്ങൾ എറിഞ്ഞുകൊടുക്കുകയും ചെയ്യും. ഒരിക്കല്പ്പോലും അവരിൽ നിന്ന് ഒരു നന്ദിവാക്കു കേട്ടിട്ടില്ലെന്നതിൽ അത്ഭുതം തോന്നിയ ഞാൻ ഒരു ദിവസം അവരെ സൂക്ഷിച്ചു നോക്കി. അങ്ങനെ നോക്കുമ്പോൾ ഞാൻ കണ്ടു, ഭിക്ഷക്കാരിയെന്നു ഞാൻ കരുതിയത് കുറച്ചു ചെമ്മണ്ണും പാതി ചീഞ്ഞ ചില വാഴപ്പഴങ്ങളുമിട്ടുവച്ചിരുന്ന,  പച്ചച്ചായമടിച്ച ഒരു പലകപ്പെട്ടിയാണെന്ന്...

*

ഗുണപാഠമില്ലാത്ത കഥ

ഒരിക്കൽ ഒരിടത്ത് ഒരാവിയെഞ്ചിൻ ഉണ്ടായിരുന്നു; കാൽനടക്കാരെ കടന്നുപോകാൻ അനുവദിക്കുന്ന മട്ടിൽ അത്ര നന്മ നിറഞ്ഞതായിരുന്നു അത്. ഒരു ദിവസം ഒരു മോട്ടോർക്കാർ പാളങ്ങളിൽ വന്നിടിച്ചു. എഞ്ചിൻ ഡ്രൈവർ തന്റെ പടക്കുതിരയുടെ കാതുകളിൽ മന്ത്രിച്ചു: “നമുക്കിവനെ നിയമത്തിന്റെ മുന്നിൽ ഹാജരാക്കിയാലോ?” “അവനു ചെറുപ്പമല്ലേ?” ആവിയെഞ്ചിൻ പറഞ്ഞു. “അവൻ അറിയാതെ ചെയ്തതാണ്‌.” കിതച്ചുകൊണ്ടുനില്ക്കുന്ന ‘കായികാഭ്യാസി’യുടെ മുഖത്ത് അവജ്ഞയോടെ ഒരല്പം ആവി തുപ്പുന്നതുകൊണ്ട് അതു തൃപ്തിപ്പെട്ടു.

*

അഭിപ്രായങ്ങളൊന്നുമില്ല: